ഹൈദരാബാദ് : അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നത് എതിര്‍ക്കുന്നവരുടെ തല വെട്ടുമെന്ന് ബി .ജെ. പി എംഎല്‍എ ടി രാജസിങ്ങ്. രാമനവമി ആഘോഷങ്ങളുടെ ഭാഗമായി നടന്ന പരിപാടിയിലായിരുന്നു എംഎല്‍എയുടെ പ്രകോപനപരമായ പ്രസംഗം. തെലങ്കാനയിലെ ബിജെപി എംഎല്‍എയുടെ പ്രകോപനപരമായ പ്രസംഗത്തിനെതിരെ മജ് ലിസ് ബചാവോ തെഹ് രീക് പൊലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ദാബിര്‍പുര പൊലീസ് സ്റ്റേഷന്‍ എംഎല്‍എയ്ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു.
രാജസിങ്ങിന്റെ പ്രസ്താവന വിവാദമായതിന് പിന്നാലെ, രാമക്ഷേത്ര നിര്‍മ്മാണത്തെ പിന്തുണച്ച് കേന്ദ്രമന്ത്രി ഉമാഭാരതി വീണ്ടും രംഗത്തെത്തി.രാമക്ഷേത്ര നിര്‍മ്മാണത്തെ ഏറെ അഭിമാനകരമായാണ് കാണുന്നതെന്ന് ഉമാ ഭാരതി അഭിപ്രായപ്പെട്ടു.
കൊച്ചി: കാവ്യ മാധവന്‍ സിനിമാ രംഗത്തേക്ക് തിരിച്ചു വരവിനൊരുങ്ങുന്നു. എന്നാല്‍ നടിയായി അല്ല ഇക്കുറി ഗായികയായിട്ടാണ് കാവ്യയുടെ തിരിച്ചുവരവ്. നടന്‍ ദിലീപുമായുള്ള വിവാഹത്തിന് ശേഷം കാവ്യ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. ഉണ്ണി പ്രണവം സംവിധാനം ചെയ്യുന്ന ഹാദിയ എന്ന ചിത്രത്തിലാകും കാവ്യ മാധവന്‍ ഗായിക എന്ന നിലയില്‍ തിരിച്ചുവരിക. അഭിനയത്തിനൊപ്പം സംഗീതത്തെയും ആലാപനത്തെയും ഇഷ്ടപ്പെടുന്ന കാവ്യ മുന്‍പും സിനിമകളിലും ആല്‍ബങ്ങളിലുമായി പാടിയിട്ടുണ്ട്. മാറ്റിനി എന്ന ചിത്രത്തിലെ മൗനം മനസില്‍ എന്ന ഗാനവും 2012ല്‍ കാവ്യദളങ്ങള്‍ എന്ന പേരില്‍ സ്വയം രചിച്ച് ആലപിച്ച ആല്‍ബവും ഏറെ സ്വീകാര്യത കൈവരിച്ചിരുന്നു.
ആകാശവാണി എന്ന ചിത്രത്തിലെ കാലം നീയങ്ങു പോയോ, വണ്‍വേ ടിക്കറ്റിലെ എന്‍ ഖല്‍ബിലൊരു എന്ന തുടങ്ങുന്ന ഗാനങ്ങളുടെ രചനയും കാവ്യയുടേതായാണ്.പൂക്കാലം വരവായ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച കാവ്യ മാധവന്‍, 1999ല്‍ ചന്ദ്രനുദിക്കുന്നദിക്കില്‍ എന്ന ചിത്രത്തിലൂടെ ദിലീപിന്റെ നായികയായി. 2010ല്‍ നിഷാല്‍ ചന്ദ്ര എന്ന പ്രവാസിയുമായി വിവാഹിതയായ കാവ്യ പിന്നീട് വിവാഹ ബന്ധം ഉപേക്ഷിച്ച് പാപ്പി അപ്പച്ചാ എന്ന സിനിമയിലൂടെ ദിലീപിന്റെ നായികയായി വീണ്ടുമൊരു തിരിച്ചുവരവ് നടത്തിയിരുന്നു. പിന്നീട് ഗദ്ദാമ, ചൈനാ ടൗണ്‍, വെള്ളരി പ്രാവിന്റെ ചങ്ങാതി, അഞ്ചു സുന്ദരികള്‍ എന്നിങ്ങനെ അനേകം ചിത്രങ്ങളില്‍ അഭിനയം തുടര്‍ന്നെങ്കിലും ദിലീപുമായുള്ള കല്യാണശേഷം ഇനി സിനിമയിലേക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. 2017ല്‍ പുറത്താനിരിക്കുന്ന ജിത്തു ജോസഫ് ചിത്രത്തിലൂടെ കാവ്യ അഭിനയത്തിലും തിരിച്ചുവരവ് നടത്തുമെന്നാണ് സിനിമ ലോകത്ത് നിന്നുമുള്ള വാര്‍ത്തകള്‍.
തിരുവനന്തപുരം: പ്രമുഖ കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍ പാര്‍ട്ടി വിട്ടേക്കാമെന്ന അഭ്യൂഹങ്ങള്‍ കുറച്ച് ദിവസമായി ശക്തമാണ്. തരൂര്‍ ബിജെപിയുടെ തട്ടകത്തിലേക്കാണ് ചേക്കേറുന്നതെന്നും അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ ഇതിനെല്ലാം വിശദീകരണവുമായി തരൂര്‍ ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുകയാണ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് തരൂര്‍ നിലപാട് വ്യക്തമാക്കിയത്.
തരൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്
താന്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്കു പോവാനൊരുങ്ങുകയാണെന്ന തരത്തില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ ശുദ്ധ അസംബന്ധമാണെന്ന് തരൂര്‍ തന്റെ പോസ്റ്റിലൂടെ വ്യക്തമാക്കി. തന്റെയും ബിജെപിയെടും നിലപാടുകള്‍ തികച്ചും വ്യത്യസ്തമാണ്. അതുകൊണ്ടു തന്നെ അവരുമായി ഒരിക്കലും ഒത്തുപോവാന്‍ കഴിയില്ലെന്നും തരൂര്‍ കുറിച്ചു.
കഴിഞ്ഞ നാല്‍പതിലധികം വര്‍ഷങ്ങളായി ഇന്ത്യയുടെ ബഹുസ്വരതയെ പ്രതിരോധിച്ചു കൊണ്ട് എഴുതുകയും പ്രസംഗിക്കുകയും ചെയ്ത വ്യക്തിയാണ് ഞാന്‍. അതിനാല്‍ ബിജെപിയിലേക്ക് തനിക്ക് ഒരിക്കലും പോവാന്‍ സാധിക്കില്ലെന്നും തരൂര്‍ വിശദമാക്കി. രാജ്യത്തെ മുഴുവന്‍ പേര്‍ക്കും വിഭാഗങ്ങള്‍ക്കും തുല്യ അവകാശം വേണമെന്നതാണ് എന്റെ ഇക്കാലം വരെയുള്ള നിലപാട്. ഇതില്‍ മാറ്റമില്ലെന്നും അദ്ദേഹം അറിയിച്ചു.
താന്‍ ബിജെപിയിലേക്ക് പോവുന്നുവെന്ന തരത്തില്‍ നേരത്തേയും വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിട്ടുണ്ട്. ഇപ്പോഴത്തേതു പോലെ അത്തരം വാര്‍ത്തകളെ അന്നും താന്‍ തള്ളിക്കളഞ്ഞിട്ടുണ്ടെന്നും തരൂര്‍ കുറിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് തരൂര്‍ അടക്കമുള്ള നാലു കോണ്‍ഗ്രസ് നേതാക്കള്‍ക്കു ബിജെപിയില്‍ ചേരാന്‍ പദ്ധതിയിടുന്നുണ്ടെന്ന് ആരോപിച്ചത്. കെപിസിസി പ്രസിഡന്റ് എംഎം ഹസനെ ഉദ്ധരിച്ചായിരുന്നു കോടിയേരി ഇക്കാര്യം പറഞ്ഞത്.
കോടിയേരിയുടെ പ്രസ്താവനയെ ഹസ്സന്‍ കളിയാക്കുകയായിരുന്നു. കോണ്‍ഗ്രസില്‍ നിന്നു ബിജെപിക്ക് ആളെ പിടിച്ചുകൊടുക്കുന്ന പണി കോടിയേരി ഏറ്റെടുത്തിരിക്കുകയാണെന്ന് ഹസന്‍ പരിഹസിച്ചിരുന്നു.
ചാരപ്രവർത്തനം ആരോപിച്ച് പാക്കിസ്ഥാനില്‍ പിടിയിലായ ഇന്ത്യന്‍ മുന്‍ നാവിക ഉദ്യോഗസ്ഥന്‍ ഖുല്‍ഭൂഷന്‍ യാദവിന് പാക് കോടതി വധശിക്ഷ വിധിച്ചു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ഖുല്‍ഭൂഷന്‍ അറസ്റ്റിലായത്.
മുംബൈ പോലീസിലെ അസിസ്റ്റന്റ് കമ്മീഷണറായിരുന്ന സുധീര്‍ ജാദവിന്റെ മകനാണ് ഇദ്ദേഹം. നാവിക സേനയില്‍ നിന്നും സ്വയം വിരമിച്ച് ബിസിനസ് നടത്തുകയായിരുന്നു ഖുല്‍ഭൂഷനെന്നാണ് കുടുംബം പറയുന്നത്.
വിദേശ രാജ്യങ്ങളില്‍ ബിസിനസ് ട്രിപ്പ് നടത്താറുള്ളയാളാണ് ജാദവെന്നും പാക്കിസ്ഥാനിലെത്തിയതും ഇങ്ങിനെയാണെന്നും ബന്ധുക്കള്‍ നേരത്തേ പറഞ്ഞിരുന്നു. എന്നാല്‍ ഇയാള്‍ റോയുടെ ഏജന്റാണെന്നാണ് പാക്കിസ്ഥാന്‍ ആരോപിക്കുന്നത്. തുടര്‍ന്ന് താന്‍ ചാരനാണെന്ന് കുറ്റസമ്മതം നടത്തുന്ന ഖുല്‍ഭൂഷന്റെ വീഡിയോയും പാക്കിസ്ഥാന്‍ പുറത്തുവിട്ടിരുന്നു.
എന്നാല്‍ ഇന്ത്യ ഇത് നിഷേധിച്ച് നേരത്തേ രംഗത്തെത്തിയിരുന്നു. ഇന്ത്യയിലെ ഒരു ഏജസിയുമായി ജാദവിന് ബന്ധമില്ലെന്നും വര്‍ഷങ്ങള്‍ക്ക് മുമ്പേ നാവിക സേവനം മതിയാക്കി പോയയാളെന്നും വിദേശ കാര്യ മന്ത്രാലയം അറിയിച്ചിരുന്നു.
12വയസ്സുകാരിയായ മകളെ കാമുകന് പീഡിപ്പിക്കാന്‍ വിട്ടു കൊടുത്തത് സ്വന്തം അമ്മ .കരുനാഗപ്പള്ളിയില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ പന്ത്രണ്ടുകാരിയുടെ മരണത്തിനു പിന്നിലെ ഞെട്ടിക്കുന്ന സത്യങ്ങള്‍ പോലിസ് അന്വേഷണത്തില്‍ ആണ് പുറത്തു വന്നത് .സംഭവത്തില്‍ കുട്ടിയുടെ അമ്മയും കാമുകനായ പൂജാരിയും പോലിസ് പിടിയിലായിട്ടുണ്ട് .
കരുനാഗപ്പള്ളി കുലശേഖരപുരത്ത് മാർച്ച് 28നാണ് ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ കുട്ടിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പതിവു സമയത്തിന് ശേഷവും കുട്ടി മുറി തുറക്കാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നെങ്കിലും പോസ്റ്റ്‌മോർട്ടത്തിലാണ് കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിരുന്നതായി കണ്ടെത്തിയത്. മരിച്ച പന്ത്രണ്ടുവയസുകാരി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറുടെ മൊഴി നല്കി. കുട്ടി നിരന്തരമായി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടറുടെ മൊഴി.
അയൽവാസി കൂടിയായ പൂജാരിക്ക് സ്വന്തം മകളെ പീഡിപ്പിക്കാൻ അമ്മ സമ്മതം മൂളിയിരുന്നുവെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. പ്രകൃതിവിരുദ്ധ പീഡനത്തിനുവരെ പൂജാരി കുട്ടിയെ ഇരയാക്കിയിരുന്നു.പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ പീഡനത്തിന് ഇരയായി മരിക്കുന്ന സംഭവങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ കരുനാഗപ്പള്ളിയിലെ കേസിന്റെ കാര്യത്തിൽ പൊലീസ് പ്രത്യേക ജാഗ്രത പുലർത്തുകയും ഊർജിത അന്വേഷണം നടത്തുകയും ചെയ്തിരുന്നു. പരിസരത്തെ നിരവധി പേർ പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഞായറാഴ്ച രാത്രിയാണ് കുട്ടിയുടെ അമ്മയെയും അയൽവാസിയെയും കസ്റ്റഡിയിൽ എടുത്തത്.
മുന്‍ ഗതാഗത മന്ത്രി എകെ ശശിധരന്റെ രാജിക്ക് ഇടയാക്കിയ മംഗളം ഹണിട്രാപ്പ് വിഷയത്തില്‍ ഇപ്പോള്‍ കാനഡയില്‍ സ്ഥിരതാമസമാക്കിയിരിക്കുന്ന മാധ്യമ പ്രവര്‍ത്തക സുനിത ദേവദാസിന്റെ ചിത്രം പ്രചരിപ്പിച്ചത് വന്‍ വിവാദത്തിലേക്ക്.
ഒരു ഓണ്‍ലൈന്‍ പത്രത്തില്‍ എകെ ശശീന്ദ്രന്‍ രാജിവെയ്ക്കാനിടയായ സാഹചര്യത്തെക്കുറിച്ചുള്ള വാര്‍ത്തയില്‍ ‘യുവതിയായ റിപ്പോര്‍ട്ടറുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് സോഷ്യല്‍ മീഡിയ’ എന്ന ഭാഗത്ത് തേന്‍കെണിയൊരുക്കിയ മംഗളത്തിലെ പെണ്‍കുട്ടിയുടേതെന്ന പേരില്‍ സുനിത ദേവദാസിന്റെ ചിത്രം ഉപയോഗിക്കുകയായിരുന്നു.
അയര്‍ലണ്ടില്‍ നിന്നുള്ള മലയാളം ഓണ്‍ലൈന്‍ പത്രത്തില്‍ ആണ്ശശീന്ദ്രനെ കുടുക്കിയ ഫോണ്‍ വിളിയിലെ നായിക എന്ന രീതിയില്‍ മാധ്യമ പ്രവര്‍ത്തക സുനിത ദേവദാസിന്റെ ചിത്രം പ്രചരിപ്പിച്ചത്. തെറ്റിദ്ധരിപ്പിക്കുന്ന ഈ ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് പിന്നില്‍ ഓണ്‍ലൈന്‍ പത്രത്തില്‍ പാര്‍ട്ട് ടൈമായി ജോലിചെയ്യുന്ന ഒരു പ്രമുഖ പത്രത്തിന്റെ കോട്ടയം റിപ്പോര്‍ട്ടര്‍ ആണെന്നും പറയപെടുന്നു .
തന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ട സുനിത ദേവദാസ് വിദേശകാര്യമന്ത്രി സുഷമ സ്വരാജിനും മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോകനാഥ് ബെഹ്‌റയ്ക്കും ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ തെറ്റായ ചിത്രം നല്‍കിയത് ഒരു പ്രമുഖ മലയാള പത്രത്തിന്റെ കോട്ടയം റിപ്പോര്‍ട്ടര്‍ ആണെന്ന് വ്യക്തമായി .തന്നെ അപമാനിച്ചതിനെതിരെ ശക്തമായ നിയമ പോരാട്ടത്തിനൊരുങ്ങുകയാണ് സുനിത ദേവദാസ്. തന്റെ ചിത്രം ഉപയോഗിച്ചതിലെ പ്രതിഷേധം സുനിത അറിയച്ചതിന് പിന്നാലെ പ്രസ്തുത പോര്‍ട്ടല്‍ വീണ്ടും വീണ്ടും ഇവരെ അപമാനിക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ നല്‍കുകയാണെന്നാണ് അറിയുന്നത്. അയര്‍ലണ്ടില്‍ നിന്നുള്ള പോര്‍ട്ടല്‍ ആയതിനാല്‍ ഇവിടെ നിയമ നടപടി ഉണ്ടാവില്ല എന്നതാണത്രെ ഇതിന്റെ ഉടമയുടെ ധൈര്യം.
അവധി ആഘോഷിക്കാന്‍ സിഡ്‌നിക്ക് ടിക്കറ്റ് എടുത്ത യുവാവ് എത്തിയത് കാനഡയില്‍.വിമാനകമ്പനിയുടെ ഓണ്‍ലൈന്‍ ടിക്കറ്റ് ഓഫര്‍ കണ്ട് സിഡ്‌നിക്ക് ടിക്കറ്റ് എടുത്ത ഡച്ച് സ്വദേശിയായ യുവാവിനാണ് കേട്ട്കേള്‍വി പോലും ഇല്ലാത്ത ഈ ദുര്‍വിധി .മിലാന്‍ ഷിപ്പര്‍ എന്ന 18കാരനാണ് അവധി ആഘോഷിക്കാന്‍ ആംസ്റ്റര്‍ഡാമില്‍ നിന്ന് സിഡ്‌നിക്ക് പോകുന്നതിന് ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്തത്. ഓണ്‍ലൈനില്‍ സിഡ്‌നിക്കുള്ള ഏറ്റവും കുറഞ്ഞ നിരക്ക് തന്നെ ഇയാള്‍ സ്വീകരിച്ചു. എന്നാല്‍ എത്തിച്ചേര്‍ന്നതാകട്ടെ കാനഡയിലെ നോവ സ്‌കോട്ടിയ എന്ന ചെറുപട്ടണത്തിലും.
സിഡ്‌നിയിലെ സാന്‍ഡി ബീച്ചുകളും, ഓപ്പറ ഹൗസുകളും ഹാര്‍ബര്‍ ബ്രിഡ്ജും എല്ലാം സ്വപ്നം കണ്ടാണ് യുവാവ് വിമാനത്തില്‍ കയറിയത്. സിഡ്‌നി എന്ന പേരില്‍ ലോകത്ത് പലയിടത്തും ചെറു പട്ടണങ്ങള്‍ ഉണ്ടെന്ന കാര്യം കാര്യം മിലാന്‍ അറിഞ്ഞിരുന്നില്ല. ഓണ്‍ലൈന്‍ കമ്പനി വച്ചുനീട്ടിയ ഏറ്റവും കുറഞ്ഞ നിരക്ക് സ്വീകരിച്ച ഇയാള്‍ താന്‍ കാനഡയിലേക്കാണ് ടിക്കറ്റ് എടുത്തതെന്നും മനസ്സിലാക്കിയിരുന്നില്ലെന്ന് കനേഡിയന്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പറേഷന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ആംസ്റ്റര്‍ഡാമില്‍ നിന്ന് വിമാനം കയറിയ മിലാന്‍ ടൊറോന്റോയില്‍ ഇറങ്ങിയപ്പോള്‍ തന്നെ ആശങ്കയിലായി. ഇവിടെ നിന്ന് ചെറുവിമാനമാണ് ‘സിഡ്‌നി’യിലേക്ക് പോകാന്‍ ഷെഡ്യൂള്‍ ചെയ്തിരുന്നത്. എന്നാല്‍ ഇത്തരം വിമാനങ്ങളില്‍ ഇത്രയും ദൂരത്തേക്ക് യാത്ര പറ്റുമോ എന്ന് സംശയിച്ച് മിലാന്‍ വിമാനത്തില്‍ കയറി. എന്നാല്‍ വിമാനത്തില്‍ നല്‍കിയിരുന്ന മാപ്പ് പരിശോധിച്ചപ്പോഴാണ് താന്‍ പോകുന്നത് മറ്റൊരു ‘സിഡ്‌നി’യിലേക്കാണെന്ന് മിലാന്‍ മനസ്സിലാക്കിയത്.
ആദ്യം പേടി തോന്നി. പത്ത് മിനിറ്റ് നേരത്തേക്ക് തലയില്‍ കൈവച്ചിരുന്നുപോയി. എന്നാല്‍ പറന്നുകൊണ്ടിരുന്ന വിമാനത്തിലായിതിനാല്‍ തനിക്ക് ഒന്നിനും കഴിഞ്ഞിരുന്നില്ല. വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ തനിക്ക് പറ്റിയ അബദ്ധം തുറന്നുപറയുകയും ചില ജീവനക്കാരുടെ സഹായത്തോടെ ടൊറോന്റോയിലേക്ക് തിരിച്ചുപോരുകയുമായിരുന്നു. അവിടെനിന്ന് നേരെ നെതര്‍ലാന്‍ഡിലേക്ക് പറന്നു.
അതേസമയം, ആദ്യമായാല്ല ഇത്തരം അബദ്ധങ്ങള്‍ പറ്റുന്നതെന്ന് എയര്‍ കാനഡ അധികൃതര്‍ വ്യക്തമാക്കി. മുന്‍പ് മൂന്നു പേര്‍ ഇത്തരത്തില്‍ ‘സിഡ്‌നി’ മാറിക്കയറിയിട്ടുണ്ട്. ഭാവിയിലെ യാത്രകള്‍ക്ക് പണം കണ്ടെത്താന്‍ ഗോഫണ്ട്മി എന്ന പേജുണ്ടാക്കിയിരിക്കുകയാണ് മിലാന്‍. യുവാവിന് ഓസ്‌ട്രേലിയയിലേക്ക് സൗജന്യ ടിക്കറ്റ് കമ്പനി വാഗ്ദാനം ചെയ്തുവെങ്കിലും ഇപ്പോള്‍ എവിടെയും പോകാതെ വീട്ടില്‍ തന്നെ കഴിയാനാണ് മിലാന്റെ തീരുമാനം
ഒരു മീന്‍പൊരിച്ചതിന് 1000 രൂപയോ.. കേട്ടാല്‍ ഒന്നു ഞെട്ടും അല്ലേ.. സംഗതി സത്യമാണ്. നാട്ടകം കരിമ്പിന്‍കാല ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച നിഖില്‍ രാജ് എന്ന യുവാവിനാണ് കണ്ണുതള്ളിപോകുന്ന ഈ ബില്ല് കിട്ടിയത് .കഴിഞ്ഞ ദിവസമാണ് കൊല്ലം സ്വദേശിയായ നിഖിലും കുടുംബവും അവധി ദിനം ആഘോഷിക്കാനായി നഗരത്തിലെത്തെത്തിയത്.
ഉച്ചയൂണിനായി കോട്ടയം കരിമ്പിൻകാലയിലുള്ള ഹോട്ടലിൽ കയറിയ നിഖിലും കുടുംബവും ഊണിനൊപ്പം അന്നത്തെ സ്‌പെഷൽ കണമ്പ് ഫ്രൈയും ഓർഡർ ചെയ്തു. സാധാരണയിൽ കവിഞ്ഞ് ഒരു പ്രത്യേകതയും ഇല്ലാത്ത കണമ്പ് ഫ്രൈക്ക് പക്ഷെ ഹോട്ടലുടമ നൽകിയ അസാധാരണ ബില്ല് കണ്ട നിഖിലൊന്നു ഞെട്ടി. ബിൽ തുക 1626 രൂപ.4 ഊണിനും കുപ്പിവെള്ളത്തിനും കൂടെ ആകെ തുക 626. എന്നാൽ കണന്പ് ഫ്രൈക്ക് നല്‍കേണ്ടി വന്നത് 1000 രൂപ….!!! നിഖിലിനു ഹോട്ടലുടമ നൽകിയ ബില്ല് ഇന്നു ഫെയ്‌സ്ബുക്കിൽ വൈറലാവുകയാണ്. തനിക്കുണ്ടായ ദുരനുഭവം ഇനി മറ്റാർക്കുമുണ്ടാവാതിരിക്കട്ടെയെന്ന് നിഖിൽ ഫെയ്‌സ് ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.
നിര്‍ഭാഗ്യമെന്ന് പറയട്ടെ ഹോട്ടലുടമയ്ക്ക് ഭക്ഷണത്തിന്റെ വില അവര്‍ക്ക് തോന്നുന്നതുപോലെ തീരുമാനിക്കാനുള്ള നിയമം ഇവിടെയുണ്ട്. എത്ര ബില്ലിട്ടാലും കസ്റ്റമര്‍ക്ക് അത് മിണ്ടാതെ അനുസരിക്കുകയേ മാര്‍ഗമുള്ളു. എന്നാല്‍ ഇത്തരം ബില്ലുകള്‍ കണ്ട് ഞെട്ടാന്‍ ശക്തിയില്ലാത്തവര്‍ ദയവായി കരിമ്പിന്‍കാലയില്‍ കയറരുത്- നിഖില്‍ രാജ് പറയുന്നു.
മുന്‍പും കരിമ്പിന്‍കാലയിലേയും നാട്ടകത്തെ മറ്റ് ഹോട്ടലുകളിലേയും കഴുത്തറുപ്പന്‍ ബില്ലുകളെ കുറിച്ച് പലരും പരാതിപ്പെട്ടിട്ടുണ്ടെങ്കിലും ബില്ലുകളുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും ഹോട്ടലുകാര്‍ തയ്യാറായിട്ടില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്.
പാമ്പാടി നെഹ്റു കോളജിൽ ജീവനൊടുക്കിയ ജിഷ്ണു പ്രണോയിയുടെ മൊബൈൽ ഫോണ്‍ വിവരങ്ങൾ പുറത്ത്. സംസ്ഥാന സാങ്കേതിക സർവകലാശാല പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള സമരത്തിന് ജിഷ്ണു വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ചെന്ന് വ്യക്തമാക്കുന്നതാണ് വിവരങ്ങൾ. മാനേജ്മെന്‍റിന്‍റെ ശത്രുതയ്ക്ക് കാരണം ഇതാണെന്നാണ് അന്വേഷണസംഘത്തിന്‍റെ നിഗമനം. കോളെജിനെതിരെ നിര്‍ണായക തെളിവായേക്കാവുന്നതാണ് പുറത്തുവന്ന വിവരങ്ങള്‍.
ജിഷ്ണു സുഹൃത്തുക്കളോട് സംസാരിച്ചതിന്റെ ശബ്ദരേഖയും വാട്ട്സ്ആപ് സന്ദേശങ്ങളുമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പഠിക്കാന്‍ ആവശ്യത്തിന് സമയം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ജിഷ്ണു പ്രണോയി വിദ്യാഭ്യാസമന്ത്രിക്ക് കത്തെഴുതിയിരുന്നു. കൂടാതെ സാങ്കേതിക സര്‍വകലാശാലയ്ക്ക് നിരന്തരം പരാതികള്‍ അയക്കാനും വിദ്യാര്‍ത്ഥികളോട് ജിഷ്ണു വാട്‌സാപ്പ് സന്ദേശങ്ങളില്‍ പറയുന്നുണ്ട്. വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍ക്കും ജിഷ്ണു പ്രണോയ് വാട്‌സാപ്പില്‍ പരാതികള്‍ അയച്ചിരുന്നു.
സാങ്കേതിക സർവകലാശാലയുടെ ഒരു പരീക്ഷ ഡിസംബര്‍ രണ്ടിന് നടത്താനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ ഇത് ക്രിസ്തുമസിന് ശേഷമേ ഉണ്ടാകൂ എന്ന് പിന്നീട് അറിയിച്ചു. അതിനിടെ തീരുമാനം വീണ്ടും മാറ്റി ഡിസംബര്‍ 13ന് പരീക്ഷ വെച്ചു. ഇതിനെതിരെ ജിഷ്ണു രംഗത്തെത്തുകയായിരുന്നു. പരീക്ഷ മാറ്റിവയ്ക്കലിനെ ജിഷ്ണു ചോദ്യം ചെയ്തിരുന്നതായി വിദ്യാർഥികൾ മൊഴി നൽകിയിരുന്നു. ഇത് സ്ഥിരീകരിക്കാനാവശ്യമായ തെളിവുകളാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.
പ്രായപൂര്‍ത്തിയാകാത്ത മകനെ വശീകരിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന അമ്മയുടെ പരാതിയില്‍ ഇരുപത്തൊന്നുകാരി അറസ്റ്റില്‍. എറണാകുളം കണ്ണേങ്കട്ട് സ്വദേശിനി മിറ്റില്‍ഡയാണ് അറസ്റ്റിലായത്.രാമപുരം സ്വദേശിയും പതിനേഴുകാരനുമായ കാമുകന്റെ വീട്ടില്‍ നിന്ന് പോകാന്‍ തയ്യാറാകാതെ മുറിയില്‍ തങ്ങിയതിനാണ് യുവതിക്കെതിരെ കാമുകന്റെ അമ്മ പൊലീസില്‍ പരാതി നല്‍കിയത്. മുറിയുടെ വാതില്‍ തകര്‍ത്താണ് ഇവരെ പുറത്തിറക്കിയത്. ശനിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം.
കാമുകന്റെ വീട്ടിലെത്തിയ യുവതി കാമുകനൊപ്പം വാതിലടച്ച് മുറിക്കുള്ളില്‍ തങ്ങുകയായിരുന്നു. വീട്ടുകാരും നാട്ടുകാരും പൊലീസും ആവശ്യപ്പെട്ടിട്ടും കമിതാക്കള്‍ പുറത്തിറങ്ങിയില്ല. ബലമായി വാതില്‍ തുറക്കാന്‍ ശ്രമിച്ചപ്പോള്‍ ഇരുവരും ആത്മഹത്യാഭീഷണി മുഴക്കി. ഇതോടെ പൊലീസും നാട്ടുകാരും പിന്തിരിഞ്ഞു. ഞായറാഴ്ച രാവിലെ വീട്ടുകാര്‍ വിളിച്ചിട്ടും ഇവര്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് എട്ടുമണിയോടെ രാമപുരം എസ്.ഐ. കെ.കെ.ലാലുവിന്റെ നേതൃത്വത്തില്‍ പൊലീസും നാട്ടുകാരും വാതില്‍ തകര്‍ത്ത് ഇവരെ പുറത്തെത്തിച്ചു. ഇതിനിടയില്‍ കാമുകന്റെ അച്ഛനും ആത്മഹത്യാഭീഷണി മുഴക്കിയത് പരിഭ്രാന്തി സൃഷ്ടിച്ചു.പതിനേഴുകാരനെ ജുവനൈല്‍ കോടതിയിലും യുവതിയെ കോടതിയിലും ഹാജരാക്കി. ഫെയ്‌സ്ബുക്ക് വഴിയാണ് ഇരുവരും പ്രണയത്തിലായത്. എറണാകുളത്ത് ബ്യൂട്ടീഷനായി ജോലിചെയ്യുകയാണ് യുവതി. മുമ്പും കാമുകനെത്തേടിയെത്തിയ യുവതിയുടെ പേരില്‍ വീട്ടുകാര്‍ രാമപുരം പൊലീസില്‍ പരാതി നല്കിയിരുന്നു.