സിപിഎമ്മിനെ കൂട്ടുപിടിച്ച് കെ എം മാണി ഉമ്മന്‍ ചാണ്ടിയെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് പിസി ജോര്‍ജ്. മുഖ്യമന്ത്രിയാക്കാമെന്ന വാഗ്ദാനം ലഭിച്ചതുകൊണ്ടാണ് അട്ടിമറിക്ക് ശ്രമിച്ചതെന്നും താന്‍ ഇടനിലക്കാരനായെന്നും ജോര്‍ജ് വെളിപ്പെടുത്തി.
എന്നാല്‍, അവസാന നിമിഷം മാണി പിന്മാറുകയായിരുന്നു. ജോസ് കെ മാണിയാണ് മാണിയെ പിന്തിരിപ്പിച്ചത്. കേന്ദ്രമന്ത്രിസ്ഥാനം രാഹുല്‍ ഗാന്ധി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നതിനാലാണ് ജോസ് കെ മാണി ഇതിന് തയ്യാറാകാതിരുന്നതെന്നും ജോര്‍ജ് പറയുന്നു.
അന്നു നടത്തിയ ചര്‍ച്ച ഫലം കണ്ടില്ലെങ്കിലും ഇപ്പോഴും ഇടതുപക്ഷം ചര്‍ച്ച നടത്തുകയാണ്. ഇതിന്റെ ഭാഗമായി ഇ.പി ജയരാജനും മാണി ഗ്രൂപ്പിലെ ഒരു എം.എല്‍.എയും നിയമസഭാ ലൈബ്രറിയില്‍ രഹസ്യ ചര്‍ച്ച നടത്തുന്നത് താന്‍ കണ്ടു. എന്താണെന്ന് ജയരാജനോട് ചോദിച്ചപ്പോള്‍ ‘പി.സി കൂടി വരുന്നോ?’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണമെന്നും പി.സി ജോര്‍ജ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ പറയുന്നു.
ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് മാണി ധനമന്ത്രിയായും താന്‍ ചീഫ് വിപ്പായും ഇരിക്കുന്ന കാലത്ത് മാണിയുടെ നിര്‍ബന്ധത്താല്‍ സി.പി.എമ്മുമായി താന്‍ നേരിട്ടാണ് ചര്‍ച്ചകള്‍ നടത്തിയതെന്നും ജോര്‍ജ് വെളിപ്പെടുത്തി.
പരിപാടിയില്‍ പങ്കെടുക്കാമെന്ന് ഉറപ്പുനല്‍കിയശേഷം അറിയിക്കുകപോലും ചെയ്യാതെ വരാതിരുന്നതിനെ തുടര്‍ന്ന് നടന്‍ സുരേഷ് ഗോപിക്ക് ബിജെപി നേതാവ് പി എസ് ശ്രീധരന്‍ പിള്ളയുടെ രൂക്ഷ വിമര്‍ശനം. ട്രൂ സ്‌കോളര്‍ സംഘടനയുടെ ബ്രയിന്‍ ക്ലബ് ഉദ്ഘാടനം ചെയ്യാമെന്നേറ്റശേഷം വരാതിരുന്നതാണ് സുരേഷ് ഗോപിക്കെതിരെ ശ്രീധരന്‍ പിള്ളയെ രോഷം കൊളളിച്ചത്.
ഞാന്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയുടെ നേതാവാണ് സുരേഷ് ഗോപി. എങ്കിലും കാണിച്ചത് ഔചിത്യമല്ല. സംഘാടകര്‍ വിളിച്ചിട്ടു ഫോണ്‍ എടുക്കാതിരുന്നതു ശരിയല്ല. ഉയരങ്ങളില്‍ എത്തുമ്പോള്‍ ചവിട്ടി നിന്ന മണ്ണിനെ മറക്കരുത്.’ എന്നും അദ്ദേഹം പരസ്യമായി പറഞ്ഞു.
സുരേഷ് ഗോപിയുടെ കയ്യില്‍ നിന്നും അവാര്‍ഡ് വാങ്ങാനായി മാത്രം ഖത്തറില്‍ നിന്ന് എത്തിയ അഖില്‍ ഫൈസല്‍ അലി എന്ന വിദ്യാര്‍ഥിയുടെ വേദന കേട്ടതോടെയാണ് ശ്രീധരന്‍ പിള്ള ക്രുദ്ധനായത്. സുരേഷ് ഗോപിയുടെ കടുത്ത ആരാധകനായ ഫൈസല്‍ അലി അദ്ദേഹത്തെ കാണാമെന്ന പ്രതീക്ഷയിലാണ് ഖത്തറില്‍ നിന്നും കേരളത്തിലെത്തിയത്. ഖത്തറിലെ ദേശീയ റോബോട്ടിക് മത്സരത്തിലെ വിജയിയാണ് ഫൈസല്‍ അലി.
ചടങ്ങില്‍ അദ്ദേഹം എത്തില്ലെന്നു അറിഞ്ഞതോടെ ഫൈസല്‍ ഏറെ നിരാശനായി. പരിപാടിയുടെ സംഘാടകര്‍ സുരേഷ് ഗോപിയെ പലതവണ ഫോണില്‍ വിളിച്ചെങ്കിലും എടുത്തില്ലെന്നു സംഘാടകരും വേദിയില്‍ പറഞ്ഞു.
ദുബായില്‍ തൊഴിലാളി ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തത്തിൽ നാലു ഇന്ത്യക്കാരടക്കം ഏഴു പേർ മരിച്ചു. രണ്ടു നേപ്പാള്‍ സ്വദേശിയും ഒരു പാക്കിസ്ഥാനിയുമാണ് മരിച്ച മറ്റുള്ളവര്‍. 36 പേർക്ക് പരുക്കേറ്റു. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്.
മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്നും ഷെയ്ഖ് സായിദ് റോഡിലേക്കുള്ള അൽ യലായെസ് റോഡില്‍ രാവിലെ എട്ടിനായിരുന്നു അപകടം. ടയർ പൊട്ടി നിയന്ത്രണം വിട്ട ബസ് ഒരു വശത്തേക്ക് നീങ്ങുകയും അതു വഴി വന്ന ട്രക്കില്‍ ഇടിക്കുകയുമായിരുന്നു. 41 പേരാണ് ബസിലുണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന ബസില്‍ കുടുങ്ങിയ 24 പേരെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പരുക്കേറ്റവരെ ഹെലികോപ്റ്റര്‍ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍പെട്ടവരുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വിവിധ സര്‍ക്കാര്‍ വകുപ്പ് മേധാവികള്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. അപകടത്തെ തുടര്‍ന്ന് അനുഭവപ്പെട്ട ഗതാഗതക്കുരുക്ക് പെട്ടന്ന് നിയന്ത്രണവിധേയമാക്കുകയും ചെയ്തു. റോഡ് സുരക്ഷാ നിര്‍ദേശങ്ങള്‍ അവഗണിക്കരുതെന്ന് പൊലീസ് യാത്രക്കാരെ ഓര്‍മിപ്പിച്ചു.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മൗണ്ട് എവറസ്റ്റിന്റെ ഏറ്റവും മുകൾത്തട്ടിലെ ടെന്റിൽ നാല് പേരുടെ മൃതദേഹം കണ്ടെത്തി. പർവ്വതാരോഹകരെ അപകടങ്ങളിൽ നിന്ന് രക്ഷിക്കുന്ന ഷെർപ രക്ഷക സംഘമാണ് ഏറ്റവും മുകളിലെ ടെന്റിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇതോടെ ഇത്തവണത്തെ എവറസ്റ്റ് സീസണിൽ മരിച്ച പർവ്വതാരോഹകരുടെ എണ്ണം പത്തായി.
കഴിഞ്ഞ ആഴ്ച മരിച്ച സ്ലോവാക്യയിൽ നിന്നുള്ള പർവ്വതാരോഹകന്റെ മൃതദേഹം താഴെയെത്തിക്കാനായി പോയ രക്ഷാസേനയിലെ അംഗങ്ങളാണ് നാല് പേർ കൂടി മരിച്ച വിവരം താഴെയറിയിച്ചത്. ഇവരാരൊക്കെയെന്ന് സ്ഥിരീകരിച്ചിട്ടില്ല. രക്ഷാസേനയിലെ കൂടുതൽ അംഗങ്ങൾ ഇപ്പോൾ ഈ സ്ഥലത്തേക്ക് തിരിച്ചിരിക്കുകയാണ്.
സമുദ്രോപരിതലത്തിന് 8000 മീറ്റർ ഉയരെ ദക്ഷിണ ഭാഗത്തുള്ള നാലാം നമ്പർ ടെന്റിലാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രിയാണ് രക്ഷാ സേനയിലെ അംഗങ്ങൾ ഇവിടെയെത്തിയത്. മൃതദേഹങ്ങൾ താഴെയുള്ള രണ്ടാം നമ്പർ ടെന്റിലേക്ക് എത്തിക്കുന്നതിന് കൂടുതൽ പേരുടെ സഹായം വേണം. ഇവിടെ നിന്ന് ഹെലികോപ്റ്ററിലാണ് ഇവ താഴെയെത്തിക്കുക.
ആറ് പേരാണ് ഈ വർഷം ഇതുവരെ മരിച്ചത്. 8850 മീറ്റർ ഉയരെയുള്ള ലക്ഷ്യസ്ഥാനത്തേക്കായിരുന്നു ഇവർ പോയത്. ഇന്ത്യാക്കാരനായ രവി കുമാർ, അമേരിക്കൻ ഡോക്ടർ റോലണ്ട് യാർവുഡ്, സ്ലോവാക്യയിൽ നിന്നെത്തിയ വ്ലാഡിമർ സ്ട്രബ, ഓസ്ട്രേലിയൻ പൗരൻ ഫ്രാൻസിസ്കോ എൻറികോ മർച്ചെറ്റി എന്നിവർ കഴിഞ്ഞ ആഴ്ചയാണ് മരിച്ചത്. മറ്റ് രണ്ട് പേർ നേരത്തേ തന്നെ മരിച്ചിരുന്നു.
മാർച്ചിലാണ് പർവ്വതാരോഹണത്തിന്റെ സീസൺ ആരംഭിക്കുന്നത്. ഇത് മെയ് അവസാനത്തോടെ തീരും. സാധാരണ ഇക്കാലയളവിൽ ആറ് പേരാണ് ശരാശരി മരിക്കാറുള്ളത്. ഇത്തവണ ഇത് പത്തായി. അത്യാധുനിക പർവ്വതാരോഹണ ഉപകരണങ്ങൾ ഉണ്ടായിട്ടും കൂടുതൽ പേർ മരിച്ചത് പ്രതികൂല കാലാവസ്ഥ കാരണമാണ്.
ചരിത്രത്തിൽ ഏറ്റവും കൂടുതൽ പേർക്ക് പർവ്വതാരോഹണത്തിന് നേപ്പാൾ ടൂറിസം വകുപ്പ് അനുമതി നൽകിയത് ഈ വർഷമാണ്. 371 പേർക്കായിരുന്നു അനുമതി. 2014 ലും 2015 ലും എല്ലാ തരത്തിലും പ്രതികൂലമായ കാലാവസ്ഥയെ തുടർന്ന് ഒട്ടനേകം പേർക്ക് അനുമതി നിഷേധിച്ചിരുന്നു.
2014 പർവ്വതാരോഹണത്തിന് അവസരം ലഭിക്കാതിരുന്നവർക്ക് 2019 വരെ എപ്പോൾ വേണമെങ്കിലും കയറാൻ അവസരം ഉണ്ട്. എന്നാൽ 2015ൽ അവസരം ലഭിക്കാതിരുന്നവർക്ക് ഈ വർഷം മാത്രമാണ് അവസരം ഉണ്ടായിരുന്നത്. 11000 ഡോളറാണ് മൗണ്ട് എവറസ്റ്റ് കീഴടക്കുന്നതിന് അടക്കേണ്ട ഫീസ്.
കൊച്ചി: കഴിഞ്ഞ ദിവസം ഡിഫ്ത്തീരിയ ലക്ഷണങ്ങളോടെ ഒരു കുട്ടി മരിച്ചതിനു പിന്നാലെ മറ്റ് അഞ്ചു പേര്‍ക്കു കൂടി രോഗം ബാധിച്ചതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. രോഗം പടര്‍ന്നു പിടിക്കുന്നത് തടയാന്‍ അത്യന്തം ജാഗ്രത പാലിക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കി. കൂനമ്മാവില്‍ ഡിഫ്തീരിയ ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ച കുട്ടിയുടെ മാതാവിനും നാലു സഹോദരങ്ങള്‍ക്കുമാണ് ഡിഫ്തീരിയ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സമീപമുള്ള നൂറു വീടുകളില്‍ കൂടി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
കഴിഞ്ഞ പത്തൊന്‍പതിനാണു കൂനമ്മാവ് കോട്ടുവള്ളി പഞ്ചായത്തില്‍ നാലു വയസ്സുകാരന്‍ ഡിഫ്തീരിയ ബാധയെ തുടര്‍ന്ന് മരിച്ചത്. രോഗലക്ഷണങ്ങല്‍ കണ്ടിട്ടും വിദഗ്ധ ചികില്‍സ നല്‍കാന്‍ മാതാപിതാക്കള്‍ തയ്യാറായിരുന്നില്ല. കുട്ടിക്കും സഹോദരങ്ങള്‍ക്കും രോഗപ്രതിരോധ വാക്സിനുകള്‍ പോലും വേണ്ട രീതിയില്‍ നല്‍കിയിരുന്നില്ലെന്നും ഇതാണ് രോഗം അവരിലേക്കും പടരാന്‍ കാരണമായതെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് സഹോദരങ്ങള്‍ക്ക് കൂനമ്മാവ് മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം ഇവരെ സന്ദര്‍ശിച്ച് തുടര്‍ ചികില്‍സക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുടുംബാംഗങ്ങളുടെ സാമ്പിളുകള്‍ തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബില്‍ പരിശോധിച്ചതില്‍ നിന്നും ഇവര്‍ക്ക് ഡിഫ്ത്തീരിയ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതിന് മുന്‍പ് അസം സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ മരണവും ഡിഫ്തീരിയ ബാധയെ തുടര്‍ന്നാണെന്ന് ്സ്ഥിരീകരിച്ചിരുന്നു. രോഗബാധ തടയുന്നതിന്റെ ഭാഗമായി പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുക്കാത്തവരെയും മുടക്കം വന്നവരെയും കണ്ടെത്തി പ്രതിരോധ ചികിത്സ നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് ആരംഭിച്ചിട്ടുണ്ട്. കൂനമ്മാവിലെ ഈ കുടുംബത്തെ കൂടാതെ ശ്രീമൂലനഗരം, പള്ളുരുത്തി സ്വദേശികളായ കുട്ടികള്‍ക്കും ഡിഫ്ത്തീരിയ സ്ഥിരീകരിച്ചതോടെ ജില്ലയില്‍ രോഗബാധിതരുടെ എണ്ണം എട്ടായി. വളരെവേഗം പകരുന്ന രോഗമായതിനാലും സങ്കീര്‍ണതകള്‍ കൂടുതലായതിനാലും അതീവ ജാഗ്രത നിര്‍ദ്ദേശമാണ് ആരോഗ്യ വകുപ്പ് നല്‍കുന്നത്. രോഗബാധയുള്ളവരുമായി അടുത്ത സമ്പര്‍ക്കമുള്ളവര്‍ക്കും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വീടുകളിലെ സമാന രോഗലക്ഷണങ്ങളുള്ളവര്‍ക്കും മുന്‍കരുതലായി എറിത്രോമൈസിന്‍ ഗുളികകളും ഏഴ് വയസ്സിനു മുകളിലുള്ളവര്‍ക്ക് ടിഡി വാക്സിനും നല്‍കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ഇത്തരത്തിലുള്ള പകര്‍ച്ചവ്യാധികള്‍ക്കെതിരെയുള്ള പ്രതിരോധ കുത്തിവെപ്പുകള്‍ കൃത്യമായി എടുക്കാത്തതാണ് രോഗം പടരാനുള്ള കാരണമെന്നും അധികൃതര്‍ വ്യക്തമാക്കി.
രോഗം പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രംഗത്തിറങ്ങാന്‍ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഞായറാഴ്ച ജില്ലയിലെ 2230 യൂണിറ്റുകളിലും രാവിലെ എട്ടിന് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനും വിദഗ്ധരെ ഉള്‍പ്പെടുത്തി ബോധവല്‍ക്കരണ ക്ലാസുകളടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനുമാണ് ഡിവൈഎഫ്ഐ തീരുമാനം.
ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണ ഭീഷണിയാണ് നേരിടുന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. ഭീഷണി ഗുരുതരമാണെന്നും അവര്‍ വിലയിരുത്തി. അധികം താമസിക്കാതെ മറ്റൊരു ആക്രമണമുണ്ടാകുന്നതിനുള്ള സാധ്യതയും അവര്‍ തള്ളിക്കളഞ്ഞില്ല. അതേസമയം മാഞ്ചസ്റ്ററിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ ബ്രിട്ടനില്‍ സുരക്ഷ ശക്തമാക്കി.
അന്വേഷണവിഭാഗങ്ങളുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഭീഷണിയുടെ ഘട്ടം അതീവ ഗുരുതരത്തിലേക്ക് ഉയര്‍ത്തിയതായി തെരേസ മേയ് പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥര്‍ അവരുടെ ജോലി നിര്‍വഹിക്കാന്‍ ഉത്തരവാദപ്പെട്ടവരാണ്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ സജ്ജമാകണമെന്ന് സുരക്ഷാസേനയ്ക്ക് നിര്‍ദേശം നല്‍കി. നഗരത്തിലെ പ്രധാന സ്ഥലങ്ങളില്‍ കൂടുതല്‍ സൈനികരെ നിയോഗിക്കും. ചില പരിപാടികളിലും സംഗീതപരിപാടി, കായികവേദികളിലും സൈനികരെ നിയോഗിച്ചിട്ടുണ്ടെന്നും തെരേസ അറിയിച്ചു.
അതേസമയം, ഇരുപത്തിരണ്ടുകാരനായ ബ്രിട്ടീഷ് പൗരന്‍ സല്‍മാന്‍ അബിദിയാണ് സ്‌ഫോടനത്തിനു പിന്നിലെന്നാണ് പൊലീസ് വിലയിരുത്തല്‍. മാഞ്ചസ്റ്ററില്‍ ജനിച്ച അബിദിയുടെ മാതാപിതാക്കള്‍ ലിബിയക്കാരാണ്. ലിബിയയിലായിരുന്ന അബിദി അടുത്തിടെയാണ് ബ്രിട്ടനിലെത്തിയത്. ലണ്ടനില്‍നിന്ന് ട്രെയിന്‍ മാര്‍ഗമാണ് ഇയാള്‍ മാഞ്ചസ്റ്ററിലെത്തിയതെന്ന് യുഎസ് അധികൃതര്‍ അറിയിച്ചതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. എന്നാല്‍ സല്‍മാന്‍ അബിദി ഒറ്റയ്ക്കാണോ ആക്രമണം നടത്തിയതെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. ആക്രമണവുമായി ബന്ധപ്പെട്ട് ഇരുപത്തിമൂന്നുകാരനായ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബ്രിട്ടനിലെ മാഞ്ചസ്റ്ററില്‍ സംഗീതപരിപാടിക്കെത്തിയ ജനക്കൂട്ടത്തിനുനേരെയാണ് ചാവേര്‍ ഭീകരാക്രമണം നടന്നത്. ഇതില്‍ 22 പേര്‍ കൊല്ലപ്പെടുകയും 59 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അമേരിക്കന്‍ പോപ്പ് ഗായിക അരിയാന ഗ്രാന്‍ഡെയുടെ സംഗീതപരിപാടി കഴിഞ്ഞു പുറത്തിറങ്ങിയ ആളുകള്‍ക്കിടയില്‍ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഏറ്റെടുത്തിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ഇനിയും തുടരുമെന്നും സമൂഹമാധ്യമത്തിലൂടെ പുറപ്പെടുവിച്ച പ്രസ്താവനയില്‍ ഐഎസ് ഭീഷണി മുഴക്കി.
യുവതി ജനനേന്ദ്രിയം മുറിച്ചുമാറ്റിയ സ്വാമിയുടെ അവസ്ഥ പൂര്‍വസ്ഥിതിയിലാകില്ലെന്ന് ഡോക്ടര്‍മാര്‍. ഗംഗേശാനന്ദ തീര്‍ത്ഥപാദരുടെ ഛേദിക്കപ്പെട്ട ജനനേന്ദ്രിയം തുന്നിച്ചേര്‍ത്തുവെങ്കിലും അത് ഫലപ്രദമാകില്ലെന്ന് മെഡിക്കല്‍ കോളെജിലെ ഡോക്ടര്‍മാര്‍ വ്യക്തമാക്കി. സ്വാമിയുടെ ലൈംഗിക അതിക്രമം തടയാനായിട്ടാണ് യുവതി കത്തിയുപയോഗിച്ച് ജനനേന്ദ്രിയം മുറിച്ചുമാറ്റിയത്. ഇതിനുശേഷം അരമണിക്കൂര്‍ കഴിഞ്ഞാണ് ഗംഗേശാനന്ദയെ ആശുപത്രിയില്‍ എത്തിക്കുന്നത്.
അറ്റുപോയ ജനനേന്ദ്രിയവും കൂടെ കൊണ്ടുവന്നിരുന്നു. അറ്റുപോയ ഭാഗത്തെ രക്തം ഏറെ വാര്‍ന്നുപോകുകയും ചെയ്തിരുന്നു. ഞരമ്പുകളുടെ ചലനശേഷി നഷ്ടമായിരുന്നതായും എന്നിട്ടും തുന്നിച്ചേര്‍ത്തിരുന്നുവെന്നും ഡോക്ടര്‍മാര്‍ വിശദമാക്കുന്നു. ശേഷം നടന്ന പരിശോധനകളിലാണ് തുന്നിച്ചേര്‍ത്തഭാഗം സജീവമാകുന്നില്ലെന്ന് കണ്ടെത്തിയത്. ഇനി അതിനുളള സാധ്യത കുറവാണെന്നും പഴുപ്പോ മറ്റോ ഉണ്ടായാല്‍ അതുപേക്ഷിക്കേണ്ടി വരുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ജനനേന്ദ്രിയം നഷ്ടമാകുകയും വൃഷണം തുടരുകയും ചെയ്താല്‍ ഭാവിയില്‍ അത് ബുദ്ധിമുട്ടായിരിക്കും.
രോഗംവന്ന ജനനേന്ദ്രിയം നീക്കം ചെയ്താല്‍ വൃഷണസഞ്ചിയും ശസ്ത്രക്രിയ ചെയ്ത് നീക്കാറുണ്ട്. ഇല്ലെങ്കില്‍ ലൈംഗികചോദന ഉണ്ടാകുമ്പോള്‍ മനസിനെയും ശരീരത്തെയും ദോഷകരമായി ബാധിക്കുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ചികിത്സയില്‍ കഴിയുന്ന വ്യക്തിയുടെ പരിപൂര്‍ണ സമ്മതത്തോടെ ആയിരിക്കും ഈ ശസ്ത്രക്രിയകള്‍ നടത്തുന്നതും. ജൂണ്‍ മൂന്നുവരെ റിമാന്‍ഡ് കാലാവധിയില്‍ കഴിയുന്ന സ്വാമിയെ ആശുപത്രിയിലെ പൊലീസ് സെല്ലിലാണ് നിലവില്‍ താമസിപ്പിച്ചിരിക്കുന്നത്.
അതേസമയം സ്വാമിയെ ക്രൂരമായി മുറിവേല്‍പ്പിച്ചതില്‍ പെണ്‍കുട്ടിക്കെതിരെ കേസെടുക്കണമെന്ന പരാതിയും ഡിജിപിക്ക് ലഭിച്ചിട്ടുണ്ട്. വിവരാവകാശ പ്രവര്‍ത്തകനായ പായിച്ചിറ നവാസാണ് പൊലീസില്‍ പെണ്‍കുട്ടിക്കെതിരെ പരാതി നല്‍കിയത്. വര്‍ഷങ്ങളായി സ്വാമി പീഡിപ്പിച്ചിട്ടും എന്തുകൊണ്ട് നിയമവിദ്യാര്‍ത്ഥിനി കൂടിയായ പെണ്‍കുട്ടി ഇക്കാര്യം തുറന്നുപറഞ്ഞില്ല. സംഭവത്തിന് പിന്നിലെ മതരാഷ്ട്രീയ സംഘടനകളുടെ സാന്നിധ്യവും സാമ്പത്തിക ഇടപാടുകളും പരിശോധിക്കണമെന്നും പരാതിയില്‍ നവാസ് ആവശ്യപ്പെടുന്നു.പരാതി ഇല്ലെങ്കില്‍ പോലും പെണ്‍കുട്ടിക്കെതിരെ കേസെടുക്കാമെന്ന് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.
ലെന എന്ന നടിയെ മലയാളികള്‍ ആദ്യം കണ്ടത് ചില ആല്‍ബങ്ങളിലൂടെ ആയിരുന്നു. പിന്നെ ഒരു ഇടവേളയ്ക്കു ശേഷം ഓമനത്തിങ്കള്‍ പക്ഷി എന്ന ഹിറ്റ് സീരിയലില്‍ ലെന എത്തി. അതോടെയാണ് ലെന കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരം ആയത്. വൈകാതെ ലെനയ്ക് സിനിമയില്‍ തിരക്കേറി. ഏതു കഥാപാത്രവും ലെനയുടെ കൈയ്യില്‍ ഭദ്രമാണെന്ന് പറയാം. തന്റെ സ്വകാര്യജീവിതത്തെ കുറിച്ചു അധികം തുറന്നു പറയാത്ത നടിയാണ് ലെന. താന്‍ വിവാഹമോചിതയാണെന്ന് പോലും ലെന അടുത്തിടെയാണ് വെളിപെടുത്തിയത്.
ആറാംക്‌ളാസ് മുതൽ തുടങ്ങിയ പ്രണയം വളർന്നുവളർന്ന് വിവാഹംവരെയെത്തുകയും എന്നാൽ അൽപകാലംകൊണ്ട് അത് വേർപിരിയലിൽ കലാശിക്കുകയും ചെയ്ത ജീവിതകഥയാണ് നടി ലെനയ്ക്കുള്ളത്. അഭിലാഷുമായി വേർപിരിഞ്ഞെങ്കിലും ഇപ്പോഴും മനസ്സിൽ പ്രണയമുണ്ടെന്ന് നേരത്തെ ലെന തുറന്നു പറഞ്ഞിരുന്നു. സിനിമാലോകത്ത് പ്രണയവിവാഹവും വിവാഹമോചനവും വലിയ വാർത്തയല്ലെങ്കിലും ചെറുപ്പത്തിലേ തുടങ്ങിയ പ്രണയം വിവാഹംവരെയെത്തുകയും പക്ഷേ അൽപകാലംകൊണ്ട് വേർപിരിയലിൽ അവസാനിക്കുകയും ചെയ്തത് ചർച്ചയായിരുന്നു.
വിവാഹത്തെക്കുറിച്ചും തുടർന്നു ബംഗലൂരുവിലേക്ക് കൂടുമാറിയതിനെ കുറിച്ചും ആദ്യ സീരിയല്‍ ആയ ഓമനത്തിങ്കൾ പക്ഷിയിലെ ജാൻസിയെ കുറിച്ചും മനസ്സുതുറക്കുകയാണ് ലെന. ഒരു വാരികയില്‍ എഴുതുന്ന രണ്ടാംഭാവം എന്ന കോളത്തിലാണ് ലെന ഇക്കാര്യങ്ങൾ പറഞ്ഞത്. അത് ഇപ്രകാരം:
കൂട്ടിന്റെ ഷൂട്ടിങ് തീർത്ത് ലൊക്കേഷനിൽ നിന്ന് ഞാൻ നേരെ പോയത് കതിർമണ്ഡപത്തിലേക്കാണ്. അൽപ്പം സാഹിത്യപരമായി പറഞ്ഞെങ്കിലും സംഭവിച്ചത് ഏകദേശം അങ്ങനെ തന്നെയാണ്. ഷൂട്ടിനിടയിൽ തന്നെ വീട്ടുകാർ പരസ്പരം ആലോചിച്ച് ഞാനും അഭിലാഷുമായുള്ള വിവാഹം ഉറപ്പിച്ചിരുന്നു. വലിയ ആർഭാടങ്ങളൊന്നുമില്ലാതെ 2004 ജനുവരിയിൽ വീട്ടുകാരുടെ സമക്ഷത്തിൽ ഞാനും അഭിലാഷുമായുള്ള വിവാഹം നടന്നു. വെള്ളിത്തിരയിൽ നിന്നോ മറ്റ് മേഖലകളിൽ നിന്നോ ആരെയും ക്ഷണിച്ചിരുന്നില്ല, തികച്ചുമൊരു ഫാമിലി ഫംങ്ഷനായിരുന്നു അത്. അതിനു ശേഷം ഞങ്ങൾ രണ്ടാളും ബംഗലൂരുവിലേക്ക് ഷിഫ്റ്റായി.
സിനിമാഭിനയം തുടരണോ വേണ്ടയോ എന്നൊന്നും അന്ന് ആലോചിച്ചിട്ടുണ്ടായിരുന്നില്ല. കൂട്ടിന് ശേഷം വേറെ സിനിമകളൊന്നും കമ്മിറ്റ് ചെയ്തതുമില്ല. തികച്ചുമൊരു ഫാമിലി ലൈഫ് മാത്രമായിരുന്നു അക്കാലത്ത്. അങ്ങനെയിരിക്കെ ആ വർഷം അവസാനം എനിക്കൊരു ഓഫർ വന്നു. ഏഷ്യാനെറ്റിലെ പ്രവീൺ ചേട്ടൻ വഴി ഓമനത്തിങ്കൾ പക്ഷി എന്ന സീരിയലിലേക്കായിരുന്നു അത്. ഏഷ്യാനെറ്റിൽ യുവർ ചോയ്‌സൊക്കെ ഒരു കാലത്ത് ഞാൻ ചെയ്തിരുന്നു. അന്നത്തെ പരിചയം വച്ച് പ്രവീൺ ചേട്ടനാണിത് സജസ്റ്റ് ചെയ്തത്. ഞാനാലോചിച്ചപ്പോൾ കൊള്ളാമെന്നു തോന്നി. സിനിമ പോലെയല്ല, കൃത്യ ഷെഡ്യൂളുണ്ട്. അടുപ്പിച്ചുള്ള ഷൂട്ട് കഴിഞ്ഞാൽ കുറച്ച് ബ്രേക്ക് കിട്ടും. ഷൂട്ടിന് വേണ്ടി മാത്രം നാട്ടിലെത്തുക, മൂന്ന്- നാല് ദിവസം ഷൂട്ട് കഴിയുമ്പോൾ ബ്രേക്ക്. അതായിരുന്നു സീരിയലിന്റെ രീതി.
അതുവരെ സീരിയലുകളൊന്നും ചെയ്തിട്ടില്ലെങ്കിലും ഒരു പരീക്ഷണമെന്നോണമാണ് ഞാൻ യെസ് പറഞ്ഞത്. മംഗളത്തിലൂടെ ജനപ്രിയ നോവലായി മാറിയ ഓമനത്തിങ്കൾ പക്ഷിക്കുള്ള റീച്ചും, ഏഷ്യാനെറ്റ് എന്ന മികച്ച ചാനലുമൊക്കെ എന്റെ യെസ്സിന് മറ്റ് കാരണങ്ങളായി. കഥ കേട്ടപ്പോൾ എന്റെ കഥാപാത്രത്തിന്റെ ആഴമറിഞ്ഞു. അങ്ങനെ ജാൻസിയിലൂടെ കുടുംബപ്രേക്ഷകരുടെ മുന്നിലെത്തി എന്ന് ലെന പറയുന്നു.
തന്റെ പ്രണയത്തെ കുറിച്ചു ലെന പറയുന്നത് ഇങ്ങനെ:
ഞാൻ ആറാം ക്ലാസിൽ പഠിക്കുമ്പോൾ ഏഴാം ക്ലാസിൽ പഠിക്കുന്ന അഭിലാഷ് എന്ന കുട്ടിക്ക് എന്നോട് പ്രണയമുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു. സ്‌കൂളിൽ എവിടെ പോയാലും അഭിലാഷ് എന്നെ ഫോളോ ചെയ്യും. വീട്ടിലേക്കുള്ള യാത്രയിൽ സൈക്കിളിൽ പിന്തുടരും. പിന്നെ എനിക്കും തോന്നി ഒന്ന് പ്രണയിച്ചാൽ എന്താണെന്ന്. സ്‌കൂളിൽ എല്ലാവരും അതിനെ പ്രണയമെന്ന് വിളിച്ചപ്പോൾ ഞങ്ങളും അത് അംഗീകരിച്ചു. ശരിക്കും ഒരു കാഞ്ചന – മൊയ്തീൻ പ്രണയം പോലെ തമ്മിൽ എന്നും കാണും. സ്‌കൂളിൽ ആരുമറിയാതെ നോക്കും. ഒരേ ക്ലാസിൽ അല്ലാത്തതുകൊണ്ട് ഇടവേളകളിൽ വരാന്തയിലൂടെ ഇറങ്ങി നടക്കുമ്പോൾ ഒരു ചിരി സമ്മാനിക്കും.
ഒരു വർഷം കഴിഞ്ഞപ്പോൾ രണ്ട് പേരുടെയും വീട്ടിൽ ഫോൺ കിട്ടി. പിന്നെ ഫോണിലായി പ്രണയം. ഒരു ബെല്ലടിച്ച് കട്ടാക്കുന്നതാണ് ഞങ്ങളുടെ പതിവ്. വീട്ടിൽ ആരെങ്കിലും ഫോണെടുത്താൽ റോങ് നമ്പർ എന്ന് പറഞ്ഞ് കട്ടാക്കും. എട്ടാം ക്ലാസിൽ എത്തിയപ്പോൾ പ്രണയം ഞാൻ വീട്ടിൽ അമ്മയോട് പറഞ്ഞു. ഈ പ്രായത്തിൽ ഇതൊക്കെയുണ്ടാവും, പക്ഷെ പഠനത്തെ ബാധിക്കരുത് എന്നായിരുന്നു അമ്മയുടെ മറുപടി. അത് ഞങ്ങൾ രണ്ടാളും പാലിച്ചു. പത്താം ക്ലാസിൽ സ്‌കൂളിൽ ഫസ്റ്റ് റാങ്ക് ഹോൾഡറായി. ഞാൻ പത്താം ക്ലാസിലെത്തിയപ്പോഴേക്കും അഭിലാഷ് ഭവൻസിലേക്ക് മാറി. പിന്നെ സംസാരം ഫോണിനെ ആശ്രയിച്ചായിരുന്നു. ഞങ്ങൾ തമ്മിൽ പ്രണയ സംസാരങ്ങൾ കുറവായിരുന്നു. വലിയ ബുദ്ധിജീവി സംസാരമായിരുന്നു എല്ലാം. വായിച്ച പുസ്തകങ്ങളും പുതിയ കണ്ടുപിടുത്തങ്ങളുമെല്ലാം അതിൽ പെടും. പ്രണയം അന്നും ഇന്നും മധുരമാണ്. അനുഭവിക്കുന്നവർക്ക് മാത്രം മനസ്സിലാകുന്ന വികാരം- ലെന പറഞ്ഞു.
2004 ജനുവരി 16 നായിരുന്നു ലെനയുടെയും അഭിലാഷ് എസ് കുമാറിന്റെയും വിവാഹം. ആഷിഖ് അബു സംവിധാനം ചെയ്ത 22 ഫീമെയിൽ കോട്ടയം എന്ന ചിത്രത്തിന്റെ എഴുത്തുകാരിൽ ഒരാളാണ് അഭിലാഷ്. എന്നാൽ തിരിച്ചറിവെത്തുന്നതിന് മുൻപ് തുടങ്ങിയ പ്രണയ ബന്ധം വിവാഹത്തിലേക്ക് കടന്നപ്പോൾ പക്ഷേ, അത് അധികാലം നീണ്ടും നിന്നില്ല. ഇരുവരും പരസ്പര സമ്മതത്തോടെ വിവാഹ മോചിതരാകുകയായിരുന്നു.
കലാഭവന്‍ മണിയുടേത് അസ്വാഭാവിക മരണമെന്ന് സിബിഐ എഫ്‌ഐആര്‍ റിപ്പോര്‍ട്ട്. എറണാകുളം സിജെഎം കോടതിയിലാണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. എഫ്‌ഐആറില്‍ ആരുടെയും പേര് പരാമര്‍ശിച്ചിട്ടില്ല. കലാഭവന്‍ മണിയുടെ മരണം കൊലപാതകമോ ആത്മഹത്യയോ എന്ന് തെളിയിക്കാന്‍ കേസ് അന്വേഷിച്ച പോലീസിന് സാധിച്ചിരുന്നില്ല. മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടുവരണമെന്ന് മണിയുടെ ഭാര്യ നിമ്മി, സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് അന്വേഷണം സിബിഐയ്ക്ക് വിട്ടത്.
ഫോറന്‍സിക് രേഖകളിലെ വൈരുദ്ധ്യം ഉള്‍പ്പെടെയുള്ളവ ചൂണ്ടിക്കാട്ടിയാണ് സിബിഐ അന്വേഷണ ആവശ്യം മണിയുടെ കുടുംബം ഉയര്‍ത്തിയത്. ആദ്യഘട്ടത്തില്‍ കേസന്വേഷണം ഏറ്റെടുക്കാന്‍ സിബിഐ തയ്യാറായിരുന്നില്ല. എന്നാല്‍ മെഡിക്കല്‍ റിപ്പോര്‍ട്ടിലും മറ്റും മരണകാരണം വിഷാംശം ഉള്ളില്‍ ചെന്നതിനാലാണ് എന്ന് വ്യക്തമായതോടെ അന്വേഷണ ആവശ്യം സിബിഐ അംഗീകരിക്കുകയായിരുന്നു. മണിയുടെ മരണത്തില്‍ ദുരൂഹത ഉള്ളതായി സിബിഐ തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇനി കേസില്‍ ആരൊക്കെ കുടുങ്ങുമെന്നാണ് അറിയേണ്ടത്.
മോട്ടോജിപിയിലെ മുൻ ലോകചാമ്പ്യൻ നിക്കി ഹെയ്ഡൻ അപകടത്തിൽ കൊല്ലപ്പെട്ടു. 35 വയസ്സുകാരനായ നിക്കി ഇന്നലെ രാത്രിയിലാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് നിക്കി സഞ്ചരിച്ച സൈക്കിളിൽ കാർ വന്നിടിച്ചത്. തലയ്ക്ക് ഗുരതരമായി പരിക്കേറ്റ നിക്കി ഹെയ്ഡൻ കഴിഞ്ഞ 5 ദിവസമായി വെന്റിലേറ്ററിലായിരുന്നു ഇറ്റലിയിൽ വച്ചാണ് നിക്കി ഹെയ്ഡന് അപകടം ഉണ്ടായത്. ലോകത്തെ ഏറ്റവും പ്രശ്സ്തമായ ബൈക്ക് റേസാണ് മോട്ടോജിപി.
കെന്റകി ക്വിഡ് എന്ന് വിളിപ്പേരുള്ള ഹെയ്ഡൻ 2006 ലാണ് ലോകചാമ്പ്യൻ പട്ടം സ്വന്തമാക്കിയത്. ഹോണ്ടയുടെ ഡ്രൈവറായിരുന്നു ഹൈയ്ഡൻ. ബൈക്ക് റേസിലെ ഇതിഹാസ താരമായ വാലന്റീനോ റോസിയെ പലല മത്സരത്തിലും അട്ടിമറിച്ച താരമാണ് ഈ ഡ്രൈവർ.
നിക്കി ഹെയ്ഡന്റെ മരണത്തിൽ ഞെട്ടിത്തരിച്ചു നിൽക്കുകയാണ് റേസിങ്ങ് പ്രേമികൾ. നിക്കിയുടെ മരണത്തിൽ പ്രമുഖതാരങ്ങൾ അനുശോചനം രേഖപ്പെടുത്തി.