ചോദ്യം ചെയ്യലിന്റെ പശ്ച്ചാത്തലത്തില്‍ ദിലീപിന്റെയും നാദിര്‍ഷയുടെയും പത്തു വര്‍ഷത്തെ ഭൂമി ഇടപാടുകളുടെ രേഖകള്‍ ഹാജരാക്കാന്‍ പോലീസിന്റെ നിര്‍ദേശം.
കഴിഞ്ഞ പത്തുവര്‍ഷത്തെ ഇടപാടുകളാണ് പൊലീസ് പരിശോധിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാന്‍ പൊലീസ് ഇരുവര്‍ക്കും നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസം നടത്തിയ ചോദ്യം ചെയ്യലിനെ തുടര്‍ന്നും ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിലുമാണ് പൊലീസിന്റെ തീരുമാനം കഴിഞ്ഞദിവസം 13 മണിക്കൂറാണ് പൊലീസ് ഇരുവരെയും ചോദ്യം ചെയ്തത്. വീണ്ടും ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഭൂമി ഇടപാടുകള്‍ പൊലീസ് പരിശോധിക്കുന്നതും.
നടിയെ ഭീഷണിപ്പെടുത്തി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയതു നാലു വർഷം പഴക്കമുള്ള ക്വട്ടേഷനെ തുടർന്നാണെന്ന മുഖ്യപ്രതി സുനിൽകുമാറിന്റെ (പൾസർ സുനി) വെളിപ്പെടുത്തലിൽ പൊലീസ് അന്വേഷണം തുടങ്ങി.
ഒന്നരക്കോടി രൂപയാണ് ഇതിനായി വാഗ്ദാനം ചെയ്തതെന്നും സുനിൽ പൊലീസിനോടു പറഞ്ഞു. ദൃശ്യങ്ങൾ പകർത്തി അതു കാണിച്ചു നടിയെ ഭീഷണിപ്പെടുത്താനുള്ള പദ്ധതി വിജയിച്ചാൽ 62 കോടി രൂപയുടെ ലാഭം ക്വട്ടേഷൻ നൽകിയ വ്യക്തിക്കുണ്ടാകുമെന്നാണു സുനിലിന്റെ മൊഴി. ഇതു സംബന്ധിച്ചു നടിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
സുനിലിന്റെ പുതിയ വെളിപ്പെടുത്തലുകളിൽ കുറെ കാര്യങ്ങൾ വസ്തുതാപരമാണെന്ന നിഗമനത്തിലാണ് അന്വേഷണസംഘം മുന്നോട്ടുപോകുന്നത്. നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ മൂന്നു തവണ പ്രതി ശ്രമം നടത്തിയിരുന്നു. അതിനായി നടി ജോലി ചെയ്യുന്ന സിനിമാ ലൊക്കേഷനുകളിൽ ഡ്രൈവറായി എത്തിയെങ്കിലും അവസരം കിട്ടിയില്ല.
പിന്നീട്, നടിക്ക് അന്യഭാഷാ സിനിമകളിൽ അവസരം വന്നതോടെ സുനിൽകുമാർ ഈ ശ്രമം ഉപേക്ഷിച്ചു. ഇതിനിടെയാണ് ഒരു മലയാള സിനിമയിൽ അഭിനയിക്കാൻ നടി എത്തുന്നത്. ആദ്യം ക്വട്ടേഷൻ നൽകിയ വ്യക്തിതന്നെ ഈ ഘട്ടത്തിൽ വീണ്ടും സുനിലിനെ നിയോഗിച്ചതായാണു സൂചന. സിനിമാ സെറ്റിൽ അമിതവിധേയത്വം കാണിച്ചു നടിയോട് അടുക്കാൻ പ്രതി ശ്രമിച്ചതിനും തെളിവുണ്ട്. ഈ സിനിമയുടെ ഷൂട്ടിങ് ഗോവയിൽ നടക്കുമ്പോൾ പദ്ധതി നടപ്പാക്കാൻ സുനിൽ നടത്തിയ ശ്രമം പരാജയപ്പെട്ടു. ഇതിനു ശേഷമാണ് ഫെബ്രുവരി 17നു തൃശൂർ–കൊച്ചി ദേശീയപാതയിൽ അങ്കമാലിക്കു സമീപം നടി സഞ്ചരിച്ച കാറിൽ അതിക്രമിച്ചു കയറി കൃത്യം നിർവഹിച്ചത്.
നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തുമ്പോൾ അവരുടെ ചിരിക്കുന്ന മുഖവും വിരലിലെ മോതിരവും വ്യക്തമായി വേണമെന്നു ക്വട്ടേഷൻ നൽകിയ വ്യക്തി നിർദേശിച്ചതായാണു പ്രതിയുടെ മൊഴി. അതിക്രമത്തിനിടെ നടി കരഞ്ഞപ്പോൾ ചിരിക്കാൻ പ്രതി നിർബന്ധിച്ചതായും പൊലീസിനു മൊഴി ലഭിച്ചു.
തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമണത്തിന് ഇരയായ സംഭവത്തില്‍ നടക്കുന്ന അന്വേഷണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് ഡിജിപി ടി.പി.സെന്‍കുമാര്‍. അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നത്. കേസില്‍ പ്രൊഫഷണല്‍ രീതിയിലുള്ള അന്വേഷണം വേണമെന്നും തെളിവുകള്‍ കൂട്ടായി വിലയിരുത്തി മുന്നോട്ട് പോകണമെന്നും സെന്‍കുമാര്‍ ഉത്തരവിറക്കി. ഇന്ന് വിരമിക്കുന്നതിനു തൊട്ടു മുമ്പായിട്ടാണ് സെന്‍കുമാറിന്റെ നടപടി.
എഡിജിപി സന്ധ്യ കേസിലെ അന്വേഷണം ഒറ്റയ്ക്ക് നടത്തേണ്ടെന്നും നടപടികള്‍ കൂട്ടായി ആലോചിച്ച് വേണം ചെയ്യാനെന്നും സര്‍ക്കുലറില്‍ പറയുന്നു. നടി ആക്രമണത്തിന് ഇരയായ സംഭവത്തില്‍ പ്രത്യേക അന്വേഷണസംഘം നേരത്തേ രൂപീകരിച്ചിരുന്നു. എഡിജിപി ദിനേന്ദ്ര കശ്യപാണ് സംഘത്തലവന്‍. കഴിഞ്ഞ ദിവസം ആലുവ പോലീസ് ക്ലബില്‍ നടന്‍ ദിലീപിനെയും സംവിധായകന്‍ നാദിര്‍ഷയെയും ചോദ്യം ചെയ്തപ്പോള്‍ എഡിജിപി ബി സന്ധ്യയും റൂറല്‍ എസ്പി ജോര്‍ജും ആലുവ സിഐയുമാണ് ഉണ്ടായിരുന്നത്.
ദിലീപിനെതിരെ തെളിവുകള്‍ ഉണ്ടോ എന്ന് ഡിജിപി ഉദ്യോഗസ്ഥരോട് ചോദിച്ചിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുപോകുന്നതിലുള്ള അതൃപ്തിയും സെന്‍കുമാര്‍ ഉദ്യോഗസ്ഥരെ അറിയിച്ചതായാണ് വിവരം. അതേസമയം ദിലീപിന്റെയും നാദിര്‍ഷയുടെയും കഴിഞ്ഞ 10 വര്‍ഷത്തെ സാമ്പത്തിക ഇടപാടുകള്‍ പോലീസ് പരിശോധിക്കും. കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്.
ആക്രമിക്കപ്പെട്ട നടിയെ പരസ്യമായി അധിക്ഷേപിച്ചവര്‍ക്കെതിരേ സിനിമാ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് വനിതാ കമ്മീഷന് പരാതി നല്‍കി. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് വാര്‍ത്താ ചാനലില്‍ നടന്ന ചര്‍ച്ചയില്‍ നിര്‍മാതാവ് സജി നന്ത്യാട്ട് അക്രമിക്കപ്പെട്ട നടിയെ അധിക്ഷേപിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയിരുന്നു.
രണ്ടര മണിക്കൂര്‍ മാത്രമാണല്ലോ നടി പീഡിപ്പിക്കപ്പെട്ടത്, ദിലീപ് നാലു മാസമായി പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്നായിരുന്നു നിര്‍മാതാവും ഫിലിം ചേമ്പര്‍ പ്രതിനിധിയുമായ സജിയുടെ പ്രസ്താവന.
അതിക്രമത്തെ അതിജീവിച്ച വ്യക്തിയെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവന അവരെ അപകീര്‍ത്തിപ്പെടുത്തുന്നതും മാനസികമായി തളര്‍ത്തുന്നതുമാണെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണു നല്‍കിയ പരാതിയില്‍ പറയുന്നു. ഈ പ്രശ്‌നത്തില്‍ അടിയന്തിര നടപടി വേണമെന്നും കമ്മീഷനോട് വനിതാ കൂട്ടായ്മ ആവശ്യപ്പെട്ടു.
അതേസമയം, താരസംഘടന അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ നടി അക്രമിക്കപ്പെട്ട സംഭവം ചര്‍ച്ചയായില്ലെന്ന് വിമണ്‍ കളക്ടീവ് സജീവ അംഗവും നടിയുമായ റീമ കല്ലിങ്കല്‍ വ്യക്തമാക്കി. നടി ആക്രമിക്കപ്പെട്ട സംഭവം ആരെങ്കിലും ഉന്നയിച്ചാല്‍ മാത്രം ചര്‍ച്ച ചെയ്യേണ്ടതല്ലെന്ന് വനിതാ കൂട്ടായ്മ അമ്മയ്‌ക്കെതിരേ പ്രസ്താവന നടത്തി. ഈ പ്രശ്‌നത്തില്‍ നടിക്കുവേണ്ട എല്ലാ നിയമ സഹായങ്ങളും വനിതാ കൂട്ടായ്മ നല്‍കും.
അമ്മയുടെ യോഗത്തില്‍ നിന്നു പകുതിയായപ്പോള്‍ റിമ കല്ലിങ്കല്‍ ഇറങ്ങിപ്പോയി. ഉച്ചയ്ക്ക് 1.45 നാണു നടി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയത്. റിമ നടിക്കെതിരെയുണ്ടായ ആക്രമണം യോഗത്തില്‍ ഉന്നയിച്ചു എന്നും വ്യക്തമാക്കി. ഈ വിഷയം ശക്തമായി ഉന്നയിച്ചപ്പോള്‍ അത് തടയാന്‍ ശ്രമിക്കുകയും സംസാരിച്ചു പൂര്‍ത്തിയാക്കാന്‍ പോലും അനുവദിക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തില്‍ നടി യോഗത്തില്‍ നിന്നു പുറത്തു പോകുകയുമായിരുന്നു എന്ന് പറയുന്നു.
മാധ്യമപ്രവര്‍ത്തകരുടെ കൂടുതല്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ റിമ തയാറായില്ല. നടി ആക്രമിക്കപ്പട്ട സംഭവം അമ്മയുടെ യോഗത്തില്‍ ചര്‍ച്ച ചെയ്തില്ലെന്നാണു പ്രഥമിക വിവരം. യോഗത്തില്‍ സംസാരിച്ച ദിലീപ് നിലവിലത്തെ സാഹചര്യത്തില്‍ എല്ലാവരുടേയും പിന്തുണ അഭ്യര്‍ത്ഥിച്ചിട്ടുണ്ട് എന്ന് പറയുന്നു.
ലോകത്തിലെ ഒന്നാമത്തെ നാവിക ശക്തിയാകാനുള്ള ഭാഗമായി 10,000 ടൺ ഭാരമുള്ള ഭീമൻ യുദ്ധക്കപ്പൽ ചൈന കമ്മീഷൻ ചെയ്തു.
ചൈനീസ് നേവിക്കായി ഒരു ഭീമൻ നശീകരണക്കപ്പൽ ജയിംഗ്നാം ഷിപ്പ്യാർഡിൽ കമ്മീഷൻ ചെയ്തതായി സിൻഹുവ റിപ്പോർട്ട് ചെയ്തു. പുതുതലമുറ നശീകരണക്കപ്പൽ വിഭാഗത്തിൽ ചൈനീസ് നേവിയുടെ ആദ്യകപ്പലാണിത്. വ്യോമാക്രമണം, മിസൈൽ പ്രതിരോധം, യുദ്ധക്കലുകളെയും മുങ്ങിക്കപ്പലുകളെയും നേരിടാനുള്ള സംവിധാനം തുടങ്ങിയവ കപ്പലിൽ സജ്ജീകരിച്ചിട്ടുണ്ട്.
മുൻകൂട്ടി നിശ്ചയിച്ചപ്രകാരം കപ്പലിന്റെ ശേഷി പരീക്ഷിച്ചിട്ടുണ്ട്. പുതിയ കപ്പലിനൊപ്പം രണ്ട് വിമാനവാഹിനിക്കപ്പലുകളും വൈകാതെ കമ്മീഷൻ ചെയ്യും. ഇവയെ ഇന്ത്യൻ മഹാസമുദ്രത്തിൽ വിന്യസിക്കാനാണു ചൈനയുടെ പദ്ധതി.
അമ്മ പ്രശ്‌നങ്ങളൊക്കെ മറി കടക്കുമെന്ന് താരസംഘടനയുടെ വൈസ് പ്രസിഡന്റ് മോഹന്‍ലാല്‍. അമ്മ മുമ്പും ഇത്തരം കലുഷിതമായ അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ട്. ഇത്തരം പ്രശ്‌നങ്ങളൊക്കെ മറി കടന്നിട്ടുണ്ടെന്നും ലാല്‍ പറഞ്ഞു. ദിലീപിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച തിയേറ്റര്‍ ഉടമകളുടെ സംഘടനയുടെ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു വിവാദ വിഷയത്തില്‍ മോഹന്‍ ലാലിന്റെ പ്രതികരണം.
നടിയെ ആക്രമിച്ച സംഭവത്തിൽ നടൻ ദിലീപ് സംശയമുനയിൽ നിൽക്കെ, വിഷയത്തിൽ ഒന്നും മിണ്ടാതെ താര സംഘടനയായ അമ്മ. ഇന്ന് ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന യോഗത്തിൽ നടിമാരുടെ സംഘടനയായ വുമൺ കളക്ടീവ് ഇൻ സിനിമ പ്രതിനിധികൾ ചില കാര്യങ്ങൾ പറഞ്ഞുവെന്നും അവർക്കൊപ്പമുണ്ടാകുമെന്ന് ഉറപ്പു നൽകിയതായി ഇന്നസെന്റ് എംപി പറഞ്ഞു.
“പ്രശ്നം ഉണ്ടായപ്പോൾ തന്നെ മുഖ്യമന്ത്രി പിണറായി വിജയനോടും ഡിജിപി ലോക് നാഥ് ബെഹ്റയോടും സംസാരിച്ചിരുന്നു. അന്ന് മാധ്യമങ്ങളിൽ ഒന്നും പ്രസ്താവനകൾ നടത്തരുതെന്ന് ആവശ്യപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ഈ കാര്യത്തിൽ ഒന്നും പറയുന്നില്ല” ഇന്നസെന്റ് എംപി വ്യക്തമാക്കി.
അതേസമയം ഇരയായ നടിയെ കുറിച്ച് താൻ മോശം പരാമർശം നടത്തിയിട്ടില്ലെന്ന് നടൻ ദിലീപ് വ്യക്തമാക്കി. “സിനിമ പ്രവർത്തകരാണ്. അതുകൊണ്ട് തന്നെ ഒരുപാട് പേർ ചുറ്റിലുമുണ്ടാകും. ഇങ്ങിനെയുള്ളപ്പോൾ കൂട്ടുകൂടുന്നത് ശ്രദ്ധിക്കണം എന്നാണ് പറഞ്ഞത്. ഇതിനെ മാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നു. ഇതിന് മനോരമയിലൂടെ വിശദീകരണം നൽകിയിരുന്നു” ദിലീപ് പറഞ്ഞു.
എന്നാൽ ചോദ്യങ്ങൾ മുറുകിയതോടെ അംഗങ്ങളായ താരങ്ങൾ രോഷാകുലരായി. “അനാവശ്യ ചോദ്യങ്ങൾ വേണ്ടെന്ന്” നടനും എംഎൽഎയുമായ മുകേഷ് പറഞ്ഞു. ഇതിന് പിന്നാലെ മാധ്യമപ്രവർത്തകർ ദിലീപിനെ വേട്ടയാടുന്നുവെന്ന ആരോപണവുമായി കെ.ബി.ഗണേഷ് കുമാർ രംഗത്ത് വന്നു. “ആടിനെ പട്ടിയാക്കി, പട്ടിയെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലുന്ന പോലെ ദിലീപിനെ വേട്ടയാടാൻ അനുവദിക്കില്ല. രാജ്യത്ത് നിയമ വ്യവസ്ഥ നിലവിലുണ്ട്. അവർ ഈ കാര്യം അന്വേഷിച്ച് കണ്ടെത്തും.” അദ്ദേഹം പറഞ്ഞു.
നടിയെ ആക്രമിച്ച വിഷയത്തിൽ ചർച്ചയിൽ ആരും ഒരു ചോദ്യവും ചോദിച്ചില്ലെന്ന് കെബി ഗണേഷ്‌കുമാർ പറഞ്ഞു. “താൻ നേരിട്ട് ആവശ്യപ്പെട്ടിട്ടും ആരും ഇക്കാര്യത്തിൽ ഒന്നും പറഞ്ഞില്ല. എന്ത് വേണമെങ്കിലും ചോദിച്ചോളാൻ പറഞ്ഞതാണ്. എന്നാൽ ആരും ഒന്നും ചോദിച്ചില്ല” ഗണേഷ് കുമാർ പറഞ്ഞു.
“ഈ സംഭവത്തിൽ രണ്ട് അംഗങ്ങളെയും അമ്മ മക്കളായി തന്നെ കാണുകയാണ്. രണ്ട് അംഗങ്ങളെയും ഞങ്ങൾ തള്ളിപ്പറയില്ല. ആരെന്ത് പറഞ്ഞാലും അംഗങ്ങളെ തള്ളിപ്പറയാൻ ഞങ്ങളാരും തയ്യാറല്ല. ഒറ്റക്കെട്ടായി അമ്മ മുന്നോട്ട് പോകും. ഈ സംഘടന പൊളിയുകയുമില്ല” കെ.ബി.ഗണേഷ് കുമാർ വിശദീകരിച്ചു.
“രാജ്യത്തെ പൗരനെന്ന നിലയിൽ പൊലീസിന് മൊഴി കൊടുക്കാൻ ദിലീപ് ബാധ്യസ്ഥനാണ്. അദ്ദേഹം അത് ചെയ്തു. പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്ന് അമ്മയുടെ വിലയിരുത്തൽ. ഇക്കാര്യത്തിൽ പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. അത് മുന്നോട്ട് പോകട്ടെ” അദ്ദേഹം തുടർന്ന് വ്യക്തമാക്കി.
എന്നാൽ പത്രസമ്മേളനത്തിൽ സംബന്ധിച്ച മലയാളത്തിലെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഒരു വാക്ക് പോലും മിണ്ടിയില്ല. ഇന്നസെന്റ്, ദേവൻ, ഗണേഷ് കുമാർ, മുകേഷ്, ദിലീപ് എന്നിവർ മാത്രമാണ് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയത്.
പി.സി. ജോര്‍ജ് എംഎൽഎ മുണ്ടക്കയത്ത് എസ്റ്റേറ്റ് തൊഴിലാളികളെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്നു പരാതി. ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട പരാതിയെത്തുടര്‍ന്നാണ് എംഎൽഎ സ്ഥലത്തെത്തിയത്. ആസിഡ് ഒഴിക്കുമെന്ന് എംഎല്‍എ ഭീഷണിപ്പെടുത്തിയെന്നും തൊഴിലാളികള്‍ ആരോപിച്ചു.
മുണ്ടക്കയത്ത് ഹാരിസൺ എസ്റ്റേറ്റിലെ ഭൂമി കയ്യേറിയതുമായി ബന്ധപ്പെട്ട പ്രശ്നത്തിലാണ് സ്ഥലം എംഎൽഎകൂടിയായ പി.സി. ജോർജ് ഇടപെട്ടത്. എംഎൽഎ സ്ഥലത്ത് എത്തിയതറിഞ്ഞ് തൊഴിലാളികളും സ്ഥലത്തെത്തി. ഇതേത്തുടർന്നാണ് സ്ഥിതി സംഘർഷഭരിതമായത്. രൂക്ഷമായ വാക്കുതർക്കമാണ് ഇരുപക്ഷവും തമ്മിൽ ഉണ്ടായത്. ഇതിനിടെ പി.സി. ജോർജ് ഉപയോഗിച്ച ചില വാക്കുകൾ പിൻവലിക്കണമെന്ന് തൊഴിലാളികൾ നിലപാടെടുത്തു. ഇതു നടക്കില്ലെന്ന് പി.സി. ജോർജും വ്യക്തമാക്കി. ഇതോടെ കൂടുതൽ തൊഴിലാളികൾ സ്ഥലത്തെത്തി. പി.സി. ജോർജ് മടങ്ങിപ്പോകണമെന്ന് മുദ്രാവാക്യം മുഴക്കി. ഇതോടെ പ്രകോപിതനായ പി.സി. ജോർജ് കയ്യിലുണ്ടായിരുന്ന പിസ്റ്റളെടുത്ത് തൊഴിലാളികൾക്ക് നേരെ ചൂണ്ടുകയായിരുന്നു. ഇതോടെ, ജോർജിനൊപ്പം ഉണ്ടായിരുന്നവരും ചില തൊഴിലാളി നേതാക്കളും ഇടപെട്ട് രംഗം ശാന്തമാക്കി.
അതേസമയം പാവപ്പെട്ട തൊഴിലാളികളുടെ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചവര്‍ക്ക് നേരെയാണ് താന്‍ തോക്കെടുത്തതെന്ന് പി സി ജോര്‍ജ് പ്രതികരിച്ചു. കയ്യിലുള്ളത് ലൈസൻസുള്ള തോക്കാണ്. വേണ്ടിവന്നാൽ വെടിയുതിർക്കാനും മടിക്കില്ല. പ്രശ്നത്തിന് പരിഹാരം കാണാൻ ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അമ്മ വാര്‍ഷിക യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പൊട്ടിത്തെറിച്ച് നടന്‍ മുകേഷ്. ദിലീപിനെ വേട്ടയാടാന്‍ ആരെയും അനുവദിക്കില്ലെന്നും അനാവശ്യമായ ചോദ്യങ്ങള്‍ ചോദിക്കരുതെന്നും മുകേഷ് വാര്‍ത്താ സമ്മേളനത്തിനിടെ പറഞ്ഞു.
സംഘടനയിലെ അംഗങ്ങളുടെ ചോര കുടിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് വൈസ് പ്രസിഡന്റ് കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. ജനറല്‍ സെക്രട്ടറി മമ്മൂട്ടിയും വൈസ് പ്രസിഡന്റ് മോഹന്‍ലാലും വേദിയിലിരിക്കേയാണ് മാധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ച് മുകേഷും ഗണേഷും എത്തിയത്.
രണ്ട് പേര്‍ക്കുമൊപ്പം സംഘടനയുണ്ട്. ദിലീപിന് സംഘടനയുടെ പൂര്‍ണപിന്തുണയുണ്ടാകുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. എന്തു വന്നാലും അംഗങ്ങളെ സംരക്ഷിക്കുമെന്നും ഇന്നസെന്റ് പറഞ്ഞു. അമ്മയുടെ ട്രഷറര്‍ ദിലീപും വേദിയിലുണ്ടായിരുന്നു. ആവശ്യങ്ങള്‍ ഇല്ലാതെ കാര്യങ്ങള്‍ ചര്‍ച്ചയാക്കരുതെന്നും ആടിനെ പട്ടിയാക്കുന്ന നടപടിയാണ് മാധ്യമങ്ങളുടേതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ദിലീപിനൊപ്പം ഒറ്റക്കെട്ടായുണ്ടാകുമെന്ന ഗണേഷിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ യോഗത്തിനെത്തിയ താരങ്ങള്‍ ആര്‍പ്പുവിളിയോടെ ഇത് ഏറ്റെടുത്തു.