നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം ദിലീപിനെതിരെ മതിയായ തെളിവുകള്‍ കിട്ടിയെന്നാണ് പൊലീസ് വിലയിരുത്തല്‍. അടുത്ത മാസം പത്തിന് മുമ്പ് കുറ്റപത്രം നല്‍കേണ്ടതിനാല്‍ നാദിര്‍ഷായെ ചോദ്യം ചെയ്ത് അന്വേഷണം അവസാനിപ്പിക്കും.

കേസുമായി ബന്ധപ്പെട്ട് നാദിര്‍ഷായെയോ കാവ്യ മാധവനേയോ മറ്റാരെയെങ്കിലുമോ പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്യില്ല. ഇവര്‍ക്ക് ഗൂഢാലോചനയില്‍ പങ്കില്ലെന്നും ദിലീപിനെ സഹായിക്കുക മാത്രമാണ് ചെയ്തതെന്ന നിലപാടിലേക്ക് അന്വേഷണ സംഘം എത്തിക്കഴിഞ്ഞു. നാദിര്‍ഷായുടെ ജാമ്യ ഹര്‍ജി 18ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. അന്ന് ഇക്കാര്യങ്ങളില്‍ കോടതി വ്യക്തത വരുത്തും.

ഗൂഢാലോചന കേസില്‍ പള്‍സര്‍ സുനിയും ദിലീപും മാത്രമായിരിക്കും പ്രതികള്‍. അറസ്റ്റിലായ അഭിഭാഷകരും പൊലീസുകാരനും മാപ്പുസാക്ഷികളാകാനും സാധ്യതയുണ്ട്. കേസില്‍ വമ്പന്‍ സ്രാവുണ്ടെന്നും ആലുവയില്‍ കിടക്കുന്ന വി.ഐ.പി അതുപറയട്ടെ എന്നുമാണ് പള്‍സര്‍ സുനി പറഞ്ഞിരുന്നത്. വമ്പന്‍ സ്രാവിലേക്ക് അന്വേഷണം നീളില്ല. സിനിമാ മേഖലയിലെ ഉന്നതര്‍ ഇക്കാര്യം ഉറപ്പാക്കിയിട്ടുണ്ട്. കേസില്‍ ദിലീപിനെതിരെ നിരവധി തെളിവുകളും സാക്ഷിമൊഴികളുണ്ട്. അതുകൊണ്ട് തന്നെ ദിലീപിന് കേസില്‍ നിന്ന് ഊരിപ്പോകാന്‍ കഴിയില്ല. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുമായി നടന്‍ ദിലീപ് നേരിട്ടാണ് ഗൂഢാലോചന നടത്തിയിരിക്കുന്നതെന്നും മറ്റാര്‍ക്കും അതില്‍ പങ്കില്ലെന്ന നിലപാടിലാണ് പൊലീസ്.

കാവ്യാ മാധവന്റെ കൊച്ചി വെണ്ണലയിലെ വില്ലയിലെ സന്ദര്‍ശക രജിസ്റ്റര്‍ കാണാതായ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ് പറയുന്നു. പള്‍സര്‍ സുനിയുടെ മൊഴി പ്രകാരം കാവ്യയുമായുള്ള ബന്ധം തെളിയിക്കാന്‍ പൊലീസ് ആശ്രയിച്ചിരുന്ന നിര്‍ണായക തെളിവുകളാണ് നഷ്ടമായത്. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുന്നതിനു മുന്‍പും ശേഷവുമുള്ള ദിവസങ്ങളിലെ രജിസ്റ്ററുകളാണ് കാണാതായത്. ഈ സാഹചര്യത്തിലാണ് കാവ്യയെ പ്രതിചേര്‍ക്കാന്‍ കഴിയാത്ത സാഹചര്യം എത്തിയത്. രജിസ്റ്ററില്‍ പേരും ഫോണ്‍ നമ്പറും കുറിച്ചിരുന്നുവെന്നും സുനി നേരത്തെ പൊലീസിന് മൊഴി നല്‍കിയിരുന്നു. വെള്ളം വീണ് രജിസ്റ്റര്‍ നശിച്ചെന്നാണ് സുരക്ഷാ ജീവനക്കാര്‍ നല്‍കിയ വിശദീകരണം. എന്നാല്‍ ഇവ മനഃപൂര്‍വം നശിപ്പിച്ചതായാണ് പൊലീസ് സംശയിക്കുന്നത്. നേരത്തെ സുനി കീഴടങ്ങുന്നതിന് മുമ്പായി കാവ്യയുടെ സ്ഥാപനത്തില്‍ എത്തിയിരുന്നതായി മൊഴി നല്‍കിയിരുന്നു.