കോടനാട് എസ്റ്റേറ്റിൽ സെക്യൂരിറ്റി ജീവനക്കാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട മോഷണം നാടകമാണെന്നു സൂചന. സംഭവവുമായി ബന്ധപ്പെട്ടവർക്ക് പാലക്കാടും സേലത്തും നടന്ന വാഹനാപകടങ്ങളിലും ദുരൂഹത തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് പൊലീസിന്റെ അന്വേഷണം ‘മന്നാർഗുഡി മാഫിയ’ പ്രമുഖനായ അണ്ണാ ഡിഎംകെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ടി ടി വി ദിനകരനിലേക്ക് നീങ്ങുന്നു എന്നാണ് സൂചന .
കേസന്വേഷണവുമായി ബന്ധപ്പെട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ കോയമ്പത്തൂരിലേക്ക് പുറപ്പെട്ടു. പാലക്കാട് അപകടത്തിൽ പെട്ട് മരിച്ച നിലയിൽ കണ്ടെത്തിയ കോടനാട് എസ്റ്റേറ്റ് കൊലപാതകത്തിലെ രണ്ടാം പ്രതി സയന്റെ ഭാര്യയും മകളും അപകടത്തിന് മുൻപേ കൊല്ലപ്പെട്ടതായി സംശയം ഉയരുന്നു. ഇരുവരുടെയും മൃതദേഹത്തിൽ കണ്ടെത്തിയ മുറിവുകളാണ് ഇത്തരം ഒരു സംശയമുയരാൻ കാരണം. കേരളത്തിൽ നിന്നുള്ള ക്വട്ടേഷൻ സംഘത്തെ കൃത്യം നടത്താനായി നിയോഗിച്ച കനകരാജ് സേലത്ത് വാഹനാപകടത്തിൽ മരിച്ചതും ദുരൂഹമാണ്. ക്വട്ടേഷൻ സംഘത്തെ ഉപയോഗിക്കാനായി കനകരാജിന് നിർദേശം നൽകിയത് ആരെന്നു പറയാൻ കനകരാജിന് മാത്രമേ സാധിക്കൂ. ഈ സാഹചര്യത്തിലാണ് കനകരാജിന്റെ മരണവും ദുരൂഹമാവുന്നത്.
ശശികലയുടെ ബന്ധുവും ‘മന്നാർഗുഡി മാഫിയയിലെ’ പ്രമുഖനുമായ ടി ടി വി ദിനകരനിലേക്കാണ് തമിഴ്‌നാട് പോലീസിന്റെ അന്വേഷണം നീളുന്നത്. ജയലളിതയുടെ 2000 കോടി രൂപയുടെ സ്വത്തുക്കളുമായി ബന്ധപ്പെട്ട രേഖകൾ സ്വന്തമാക്കാനായി നടത്തിയ നാടകമാണ് കോടനാട് എസ്റ്റേറ്റിൽ നടന്നത് എന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. ജയലളിതയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അതിനു പിന്നിൽ മന്നാർഗുഡി മാഫിയയുടെ കരങ്ങളുണ്ടെന്നും നേരത്തെ ആരോപണം ഉയർന്നിരുന്നു. ശശികല വിഭാഗത്തിന് പാർട്ടി ചിഹ്നമായ രണ്ടില ലഭിക്കാനായി തിരഞ്ഞെടുപ്പ് കമ്മീഷന് കൈക്കൂലി നൽകാൻ ശ്രമിച്ചു എന്ന പരാതിയിൽ ഡൽഹി പൊലീസ് കസ്റ്റഡിയിലാണ് ഇപ്പോൾ ദിനകരൻ.
വിവാഹശേഷം ഒരുമിച്ചൊരു വേദിയില്‍ ചുവടുവെച്ച് ദിലീപും കാവ്യയും. അമേരിക്കന്‍ മലയാളികള്‍ക്കായി ഒരുക്കിയ ദിലീപ് ഷോ 2017 ന്റെ വേദിയിലായിരുന്നു വിവാഹശേഷം ദിലീപും കാവ്യയും ഒന്നിച്ചെത്തിയത്. ദിലീപിന്റെ തന്നെ കാര്യസ്ഥന്‍ എന്ന ചിത്രത്തിലെ ‘മംഗളങ്ങള്‍ വാരിക്കോരി ചൊരിയാം’ എന്ന ഗാനത്തിനായിരുന്നു ആദ്യമായി ഇരുവരും ചുവടുവെച്ചത്. ഗാനം ആലപിച്ച് വേദിയില്‍ നാദിര്‍ഷയും ഉണ്ടായിരുന്നു. പിന്നീട് ഇരുവരുടേയും കപ്പിള്‍ഡാന്‍സും ഉണ്ടായിരുന്നു.ഷോയുടെ ആദ്യ അവതരണം ടെക്‌സാസിലെ ഓസ്റ്റിനില്‍ നിറഞ്ഞ സദസിലാണ് അരങ്ങേറിയത്.
വിവാഹശേഷം ദിലീപും കാവ്യയും ഒന്നിച്ച് എത്തുന്ന ഷോ എന്ന പ്രത്യേകതയോടെയാണ് ദിലീപ് ഷോ 2017 കാണികള്‍ക്ക് മുന്നില്‍ എത്തിയത്. മൂന്ന് മണിക്കൂര്‍ നീണ്ട ഷോയില്‍ വന്‍ജനപങ്കാളിത്തമുണ്ടായിരുന്നു.ദിലീപ്, നാദിര്‍ഷ, രമേഷ് പിഷാരടി, ധര്‍മ്മജന്‍, സുധി കൊല്ലം, സുബി സുരേഷ്, ഹരിശ്രീ യൂസഫ്, ഏലൂര്‍ ജോര്‍ജ്, റോഷന്‍ ചിറ്റൂര്‍, സമദ്, കാവ്യാമാധവന്‍, നമിത പ്രമോദ്, തുടങ്ങി 26 ല്‍ പരം കലാകാരന്മാര്‍ അണിനിരക്കുന്ന മെഗാ ഷോ ഇനിയും പതിനഞ്ചു വേദികളില്‍ അമേരിക്കയിലും കാനഡയിലുമായി നടക്കും.
https://www.facebook.com/DileepShow2017USA/videos/1888628448047124/
കട്ടപ്പ ബാഹുബലിയെ കൊന്നതെന്തിന്? ബാഹുബലി കാണാത്തവരും കണ്ടവരും ചോദിച്ചുകൊണ്ടേയിരിക്കുന്ന ചോദ്യം. പക്ഷെ, മലയാള സിനിമാനടന്‍ സലിംകുമാര്‍ ബാഹുബലിയില്‍ വേഷമിട്ടിട്ടില്ലെങ്കിലും എന്തിനായിരുന്നു കൊന്നത് എന്ന് അറിയാവുന്ന ആളാണ്.യാതൊരു മടിയുമില്ലാതെ സലിംകുമാര്‍ ഈ രഹസ്യം വെളിപ്പെടുത്തി.
യുദ്ധത്തിൽ രാജ്യവും സൈന്യം ഒക്കെ നഷ്ടപ്പെട്ടപ്പോൾ തോൽവിയടഞ്ഞു നിരാശനായി ഇരുന്ന കട്ടപ്പ ബാഹുബലിയോട് ചോദിച്ചു മോനെ ബാഹു, ഇനി നമ്മളെന്തു ചെയ്യും… അപ്പോൾ ബാഹുബലി പറഞ്ഞു എൽ ഡി എഫ് വരും എല്ലാം ശരിയാകും എന്ന്. ഇതോടെ ഭ്രാന്ത് മൂത്ത കട്ടപ്പ അവിടെ കിടന്ന തുരുമ്പിച്ച വാളെടുത്തു ബാഹുബലിയെ കൊന്നു. ഇതാണ് സത്യത്തിൽ സംഭവിച്ചത്. കെ.എസ്.യു ക്യാമ്പിലായിരുന്നു സലിംകുമാറിന്റെ വെളിപ്പെടുത്തല്‍.വീഡിയോ കാണാം:
https://www.facebook.com/cybercongress/videos/772822632874666/
അങ്ങനെ ഗോസ്സിപ്പുകള്‍ക്ക് വിരാമം. വിവാഹശേഷം കാവ്യയെ പൊതുവേദിയിലേക്ക് ദിലീപ് കൊണ്ട് വരുന്നില്ല എന്ന പരാതി തീര്‍ന്നു .വിവാഹ ശേഷം കാവ്യ ആദ്യമായി വേദിയില്‍ എത്തുക ദിലീപ് ഷോ 2017 ലൂടെ ആയിരിക്കും എന്ന വാര്‍ത്ത ഇതിനോടകം വന്നതാണ്.എന്നാല്‍ ആ വാര്‍ത്ത ഇതാ സത്യമായിരിക്കുന്നു .
അമേരിക്കയില്‍ നടക്കുന്ന ഷോയിലൂടെ കാവ്യ അങ്ങനെ വീണ്ടും ചിലങ്ക അണിഞ്ഞു നൃത്തമാടി ..അതും ദിലീപിന്റെ സിനിമയിലെ പാട്ടിനു ചുവടുവെച്ചു കൊണ്ട് .ദിലീപ് അഭിനയിച്ച കാര്യസ്ഥന്‍ എന്ന സിനിമയിലെ ഒരു അടിപൊളി പാട്ടിനൊപ്പം ആണ് കാവ്യ ഡാന്‍സ് കളിക്കുന്നത് .നാദിര്‍ഷ ആണ് പാട്ട് പാടുന്നത് .നാദിര്‍ഷ പാടുന്നതും കാവ്യയും സംഘവും അതിന് ചുവട് വയ്ക്കുന്നതുമാണ് ലൈവ് വീഡിയോയിലൂടെ പുറത്തു വന്നിരിക്കുന്നത് . മിനിട്ടുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയിയല്‍ വൈറലാകുകയാണ്.
മുഖസൗന്ദര്യം കൂട്ടാനും ശരീരസൗന്ദര്യം വര്‍ധിപ്പിക്കാനും എല്ലാം ഇപ്പോള്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്യുന്നവരുടെ എണ്ണം കൂടി വരികയാണ് .എന്നാല്‍ അമിതമായാല്‍ അമൃതും വിഷം എന്നു പറഞ്ഞ പോലെയാണ് ഈ മോഡലിന് സംഭവിച്ചത് .പ്രമുഖ മോഡലായിരുന്ന ക്രിസ്റ്റിന മാര്‍ടെല്ലിക്ക് സംഭവിച്ച ദുരന്തം ഫാഷന് പിറകെ പോകുന്നവര്‍ക്ക് ഒരു പാഠമാണ് .
പതിനേഴ് വയസിനുള്ളില്‍ 100 പ്ലാസ്റ്റിക് സര്‍ജറികളാണ് ക്രിസ്റ്റിനയ്‌ക്ക് ചെയ്‌തത്. ഒടുവില്‍ ഒരു ശസ്‌ത്രക്രിയ നടത്തിക്കൊണ്ടിരിക്കുമ്പോള്‍ ഹൃദയാഘാതം വന്ന് അവര്‍ മരിക്കുകയും ചെയ്‌തു.തന്റെ ശരീരം മറ്റൊരു ലെവലിലേക്ക് മാറ്റുകയെന്നതായിരുന്നു ക്രിസ്റ്റിനയുടെ ലക്‌ഷ്യം .ഒടുവില്‍ അത് അവരുടെ മരണത്തിനും കാരണമായി .സ്‌തന വര്‍ദ്ധന ശസ്‌ത്രക്രിയയ്‌ക്കും ഇടുപ്പിനുള്ള ശസ്‌ത്രക്രിയയ്‌ക്കും നിരവധി തവണ ക്രിസ്റ്റിന വിധേയയായിട്ടുണ്ട്.ഒപ്പം ചുണ്ടുകളിലും മൂക്കിലും കവിളിലും ശസ്ത്രക്രിയ നടത്തി.സ്തനങ്ങളുടെ വലിപ്പം കൂട്ടാനുള്ള ശസ്ത്രക്രിയയ്ക്ക് ഇടയില്‍ ഹൃദയാഘാതം സംഭവിച്ചാണ് ക്രിസ്റ്റീന മരിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
കീത്തിലി. ലീഡ്‌സ് രൂപത സെന്റ് മേരീസ് സീറോ മലബാര്‍ ചാപ്ലിന്‍സിയുടെ ഫീദെസ് ഫെസ്റ്റിന് കീത്തിലിയില്‍ തിരശ്ശീല ഉയര്‍ന്നു. ഫീദെസ് ഫെസ്റ്റിന് ലാറ്റിന്‍ ഭാഷയില്‍
‘ബൈബിള്‍ കലോത്സവം” എന്നാണര്‍ത്ഥം. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത രൂപീകൃതമായതിനു ശേഷം നവംബര്‍ 4ന് രൂപതയില്‍ അദ്യമായി നടക്കുന്ന രൂപതാ ബൈബിള്‍ കലോത്സവത്തിന് മുന്നോടിയായി ഇടവക തലത്തിലും ചാപ്ലിന്‍സി തലത്തിലും നടക്കുന്ന മത്സരത്തിന്റെ ഭാഗമായിട്ടാണ് ലീഡ്‌സ്
രൂപത സീറോ മലബാര്‍ ചാപ്ലിന്‍സിയില്‍ ഫീദെസ് ഫെസ്റ്റ് നടക്കുന്നത്. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത രൂപീകൃതമാകുന്നതിന് വളരെ മുമ്പ് തന്നെ ലീഡ്‌സ് രൂപത സീറോ മലബാര്‍ ചാപ്ലിന്‍സിയില്‍ ബൈബിള്‍ കലോത്സവം നടന്നു വന്നിരുന്നു. ചാപ്ലിന്‍ റവ. ഫാ. മാത്യൂ മുളയോലിയുടെ നേതൃത്വത്തില്‍ 260തില്‍പ്പരം കുട്ടികളും 34 അദ്ധ്യാപകരും അടങ്ങുന്ന വിശ്വാസ പരിശീലനമാണ് ലീഡ്‌സ് ചാപ്ലിന്‍സിയില്‍ നടക്കുന്നത്. കുട്ടികള്‍ക്കൊപ്പം മാതാപിതാക്കളും മത്സരങ്ങളുടെ ഭാഗമാകുന്നു എന്നത് ലീഡ്‌സിലെ കൂട്ടായ്മയുടെ പ്രത്യേകതയാണ്.
സെന്റ്. അല്‍ഫോന്‍സാ കമ്മ്യൂണിറ്റി കീത്തിലി ആതിഥേയത്വം വഹിക്കുന്ന ഫീദെസ് ഫെസ്റ്റ് കീത്തിലി ഹോളി ഫാമിലി സ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ രാവിലെ പത്ത് മണിക്ക് ലീഡ്‌സ് രൂപത സീറോ മലബാര്‍ ചാപ്ലിന്‍ റവ. ഫാ. മാത്യൂ മുളയോലില്‍ ഫീദെസ് ഫെസ്റ്റിന് ഭദ്രദീപം തെളിയിച്ചു. ചാപ്ലിന്‍സിയുടെ കീഴിലുള്ള 6 കമ്മൂണിറ്റികളില്‍ നിന്നുമായുള്ള മത്സരാര്‍ത്ഥികള്‍ രാവിലെ 9 മണിക്ക് തന്നെ
രജിസ്‌ട്രേഷന്‍ ആരംഭിച്ചിരുന്നു. നാല് സ്റ്റേജുകളിലായി പതിനെട്ട് ഇനങ്ങളില്‍ മുന്നൂറില്‍പ്പരം പേര്‍ തങ്ങളുടെ കഴിവ് തെളിയ്ക്കും. രൂപതാ ബൈബിള്‍ കലാത്സവത്തിന്റെ അതേ പറ്റേണിലാണ് ഫീദെസ് ഫെസ്റ്റ് നടക്കുന്നത്. ഒന്നു മുതല്‍ ആറ് വരെ സെക്ക്ഷനായി തിരിച്ച് 6 വ്യത്യസ്ത പ്രായപരിധിയില്‍ സഭാ വിശ്വാസത്തിലുള്ള എല്ലാവരേയും ഉള്‍പ്പെടുത്തിയാണ് മത്സരം നടക്കുന്നത്. ഫീദെസ് ഫെസ്റ്റിന്റെ വിജയികള്‍ക്ക് ഒക്ടോബറില്‍ നടക്കുന്ന ലീഡ്‌സ് രൂപത സീറോ മലബാര്‍ ഇടവക വാര്‍ഷീകാഘോഷത്തില്‍ സമ്മാനങ്ങള്‍ നല്‍കും. മതാദ്ധ്യാപകരും കൈക്കാരന്മാരും കമ്മിറ്റക്കാരും മാതൃദീപ്തിയും യൂത്ത് വിംഗും സംയുക്തമായിട്ടാണ് ഫീദെസ് ഫെസ്റ്റിന് നേതൃത്വം നല്‍കുന്നത്.
നാല് സ്റ്റേജുകളിലായി മത്സരങ്ങള്‍ പുരോഗമിക്കുകയാണ്. സംപൂര്‍ണ്ണ ബൈബിളിലെ കഥാപാത്രങ്ങളായി ലീഡ്‌സിലെ കുട്ടികള്‍ മാറുന്ന കാഴ്ചയാണിപ്പോള്‍..
The Holy Family Catholic School.
Spring Gardens Ln
Keighley
BD20 6LH
ടെലിവിഷന്‍ അവതാരകയും മോഡലും നടിയുമായ സോണിക ചൗഹാന്‍ കാറപകടത്തിൽ കൊല്ലപ്പെട്ടു.സോണികയുടെ സുഹൃത്തും ടെലവിഷന്‍ താരവുമായ വിക്രം ചാറ്റര്‍ജിയാണ് കാര്‍ ഓടിച്ചിരുന്നത്. നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഇരുവരെയും ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും സോണിക യാത്രമധ്യേ മരിച്ചു. അപകടത്തില്‍ നടന്‍ വിക്രം ചാറ്റര്‍ജിക്കും പരുക്ക് പറ്റിയിട്ടുണ്ട്.ഇന്ന് പുലര്‍ച്ചെ ആണ് സംഭവം .
കൊല്‍ക്കത്ത സ്വദേശിയായ സോണിക പ്രോ കബഡിലീഗിന്റെ അവതാരകയായിരുന്നു. നിരവധി ഹ്രസ്വചിത്രങ്ങളിലും പരസ്യചിത്രങ്ങളിലും സോണിക അഭിനയിച്ചിട്ടുണ്ട്. ഒരു പാര്‍ട്ടിയില്‍ പങ്കെടുത്ത ശേഷം പബ്ബില്‍ നിന്നും തിരിച്ചുവരുമ്പോഴാണ് അപകടം ഉണ്ടായത് എന്നാണ് റിപ്പോര്‍ട്ടുകള്‍.പുലര്‍ച്ചെ നാലരയോടെ കൊല്‍ക്കത്തയിലെ റാഷ്ബെഹാരി റോഡില്‍ വെച്ചാണ് അപകടം. ഡീവൈഡറില്‍ ഇടിച്ച് നിയന്ത്രണം വിട്ട കാര്‍ അടുത്തുള്ള കടയില്‍ ഇടിച്ചാണ് തലകീഴായി മറിഞ്ഞത്. വലിയ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കാറില്‍ ഉണ്ടായിരുന്നവരെ ആശുപത്രിയില്‍ എത്തിച്ചത്.
തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ കോടനാട് എസ്റ്റേറ്റിലെ ജീവനക്കാരന്‍ കൊല്ലപ്പെട്ട കേസിൽ നാടകീയ വഴിത്തിരിവ്. കേസിലെ മുഖ്യപ്രതികളെന്നു സംശയിക്കുന്നവരുടെ വാഹനങ്ങള്‍ മണിക്കൂറുകളുടെ വ്യത്യാസത്തിൽ അപകടത്തിൽപ്പെട്ടു. സേലത്തുണ്ടായ അപകടത്തിൽ പ്രധാന പ്രതി കനകരാജ് മരിച്ചു. പാലക്കാട് കണ്ണാടിയിലുണ്ടായ അപകടത്തിൽ മറ്റൊരു പ്രതി സയന് ഗുരുതര പരുക്കേറ്റു. സയന്‍റെ ഭാര്യയും മകളും അപകടത്തില്‍ കൊല്ലപ്പെട്ടു
രാവിലെ എട്ടരയ്ക്ക് സേലം തലൈവാസലിൽ ഉണ്ടായ അപകടത്തില്‍ മുഖ്യപ്രതി കനകരാജാണ് മരിച്ചത്. ഇരുചക്രവാഹത്തില്‍ ബന്ധുവീട്ടിലേക്ക് പോകവെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. മറ്റൊരു പ്രതിയായ കോയമ്പത്തൂരിൽ താമസിക്കുന്ന കെവി സയനും കുടുംബവും സഞ്ചരിച്ച കാര്‍ ദേശീയപാതയിൽ പാലക്കാട് കണ്ണാടിയില്‍വെച്ച് അപകടത്തില്‍പ്പെട്ടു. നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ച് സയന്‍റെ ഭാര്യ വിനുപ്രിയ മകൾ അഞ്ചുവയസുകാരി നീതു എന്നിവർ മരിക്കുകയും സയന് പരിക്കേൽക്കുകയും ചെയ്തു.
അപകടത്തില്‍ കൂടുതല്‍ ദുരൂഹതയുള്ളതായി പോലീസ് സംശയിക്കുന്നു.. വിനുപ്രിയ, നീതു എന്നിവര്‍ അപകടത്തിനു മുന്‍പേ മരിച്ചതായി സംശയം ഉയര്‍ന്നിട്ടുണ്ട്. ഇരുവരുടെയും കഴുത്തില്‍ ഒരേ രീതിയില്‍ ആഴത്തിലുള്ള മുറിവ്. കാര്‍ അപകടത്തില്‍പ്പെട്ടത് ഇവരുടെ മരണത്തിനുശേഷമാണോ എന്ന് സംശയം. സയനെ തമിഴ്നാട് പൊലീസ് കസ്റ്റഡിയിലെടുത്ത് കോയമ്പത്തൂരിലേക്ക് കൊണ്ട് പോയി.
കഴിഞ്ഞ 24നാണ് ജയലളിതയുടെ കോടനാട് എസ്റ്റേറ്റിലെ ജീവനക്കാരന്‍ ഒാംബഹാദൂർ കൊല്ലപ്പെട്ടത്. പൊലീസ് അന്വേഷണത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ ഏഴുപേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് കേസിലെ പ്രധാനപ്രതികള്‍ ജയലളിതയുടെ മുന്‍ ഡ്രൈവര്‍ കൂടിയായ കനകരാജും സയനുമാണെന്ന് തെളിഞ്ഞത്. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നതിനിടെയായിരുന്നു അപകടങ്ങൾ.
സൗദിയിലെ ഹായിലിൽ ഗാർഹിക ജോലി ചെയ്തിരുന്ന മലയാളി യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ചു . വയനാട് കണിയാമ്പറ്റ പഞ്ചായത്ത് മുന്‍ അംഗവും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകയുമായിരുന്ന പള്ളിക്കുന്ന് സ്വദേശിനി സിസിലി തോമസാ (48)ണ് ദുരൂഹ സായാഹചര്യത്തില്‍ മരിച്ചത്. വയനാട്ടിലെ ഒരു സ്വകാര്യ ട്രാവൽ ഏജൻസി മുഖേന നഴ്‌സറി അധ്യാപികയുടെ ജോലിക്കായി ജനുവരി ആറിന് സൗദിയിൽ എത്തിയ സിസിലിക്ക് ലഭിച്ചത് വീട്ടു ജോലിയായിരുന്നു. 2500 റിയാൽ (40,000 രൂപ) ശമ്പളമായിരുന്നു ഏജൻസി വാഗ്‌ദാനം ചെയ്‌തത് . എന്നാല്‍ പറഞ്ഞ ശമ്പളം ലഭിച്ചില്ലെന്ന് മാത്രമല്ല മതിയായ ഭക്ഷണം പോലും ലഭിക്കാതെ കഠിനമായ ജോലിയാണ് ചെയ്യേണ്ടി വന്നതെന്നാണ് വിവരം .
തുടരാൻ പ്രയാസമാണെന്നും സ്‌പോൺസറായ സൗദി വനിത മർദ്ദിക്കുന്നതായും സിസിലി വീട്ടുകാരെ അറിയിച്ചിരുന്നു. സിസിലിയെ തിരികെ നാട്ടിലെത്തിക്കാൻ ഏജന്റുമായി വീട്ടുകാര്‍ ബന്ധപ്പെട്ടിരുന്നു.നിലവില്‍ ജോലി ചെയ്യുന്ന വീട്ടില്‍ നിന്നും മറ്റൊരു വീട്ടിലേക്ക് ജോലി ശരിപ്പെടുത്താം എന്നായിരുന്നു ഇവരുടെ മറുപടി. ഒടുവില്‍ ബുറൈദയിലെ സാമൂഹിക പ്രവര്‍ത്തകന്‍ ഇഖ്ബാല്‍ നാട്ടിലുള്ള സിസിലിയുടെ സഹോദരനുമായി ബന്ധപ്പെട്ട് എംബസിയിൽ പരാതി നൽകിയിരുന്നു . ഇതിനിടയിലാണ് സിസിലി മരണപ്പെടുന്നത്. സ്‌പോൺസർ സിസിലിയെ ജോലിക്കായി മറ്റൊരു വീട്ടിലേക്ക് അയച്ചിരുന്നുവെന്നും അതിനുശേഷം മനോവിഭ്രാന്തി കാണിച്ചിരുന്നുവെന്നും പറയപ്പെടുന്നു.
മരണ കാരണം അറിയണമെന്നാവശ്യപ്പെട്ട് സിസിലിയുടെ സഹോദരൻ അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്. ആവശ്യമായ രേഖകള്‍ തൊഴിലുടമ നല്‍കാത്തതിനാല്‍ മൃതദേഹം ആശുപത്രിയില്‍ നിന്നും വിട്ടു കിട്ടുന്നതിന് തടസ്സം നേരിടുന്നതായാണ് വിവരം. കമ്പളക്കാട് പള്ളിമുക്ക് മാവുങ്കല്‍ പരേതനായ മൈക്കിളിന്റെയും എമിലിയുടെയും മകളാണ് മരിച്ച സിസിലി . ഭർത്താവ് : തോമസ്,മകൾ:ലിയ ജ്യോത്സന . നിര്‍ധന കുടുബാംഗമായിരുന്ന ഇവര്‍ 2005 മുതല്‍ പത്ത് വര്‍ഷത്തോളം കണിയാമ്പറ്റ പഞ്ചായത്ത് അംഗമായിരുന്നു . ഹായിൽ കിങ് ഖാലിദ് ആശുപത്രിയിലുള്ള മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും.
ഇന്‍റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്‍റെ വളര്‍ച്ചാനിരക്ക് വിശകലനം പ്രകാരം 2022 ആവുമ്പോഴേക്കും ജര്‍മനിയെ കടത്തിവെട്ടിക്കൊണ്ട് ഇന്ത്യ ലോകത്തെ ഏറ്റവും വലിയ നാലാമത്തെ സമ്പദ് ശക്തി ആവും. ആദ്യത്തെ അഞ്ചു സ്ഥാനങ്ങളില്‍ നിന്നും ബ്രിട്ടനെ പുറംതള്ളുകയും ചെയ്യും. ഐ എം എഫിന്‍റെ പ്രവചനം വളരെ പ്രതീക്ഷകള്‍ നല്‍കുന്നതാണ് എങ്കിലും അതിലേക്കുള്ള യാത്ര അത്ര സുഗമവുമല്ല.
ഇതിനായി ഇന്ത്യയ്ക്ക് വിപ്ലവകരമായ പല മാറ്റങ്ങളും കൊണ്ടുവരേണ്ടി വരും. നികുതി വ്യവസ്ഥയെ നവീകരിക്കുക, കുറഞ്ഞ ഉത്പാദന ക്ഷമതയെ ഉത്തേജിപ്പിക്കുക, തൊഴില്‍ സാധ്യതകളില്‍ ഗണ്യമായി വര്‍ദ്ധനവു വരുത്തുക, കോര്‍പ്പറേറ്റ് നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുക, അടിസ്ഥാന സൗകര്യങ്ങളിലെ പോരായ്മകള്‍ തരണം ചെയ്യുക തുടങ്ങി ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ഇതിനായി ത്വരിതപ്പെടുത്തേണ്ടതായുണ്ട്.
രാജ്യത്തിന്‍റെ 86 ശതമാനത്തേയും പ്രതികൂലമായി ബാധിച്ച നോട്ടു നിരോധനത്തില്‍ നിന്നും ഇന്ത്യ ഇനിയും കരകയറിയിട്ടില്ല. ഇതിനുപുറമേ രാജ്യത്തെയൊട്ടാകെ ചരക്കു സേവന നികുതിയിലൂടെ ഒരു കുട കീഴില്‍ കൊണ്ടുവരിക എന്ന തീരുമാനത്തിലും അപ്രതീക്ഷിത കാലതാമസം നേരിടേണ്ടിവരുന്നു. ഏപ്രില്‍ ഒന്നിനു പ്രാബല്യത്തില്‍ വരുത്തും എന്നു പറഞ്ഞ ചരക്കു സേവന നികുതി ഇന്നും എവിടേയും എത്താതെ നില്‍കുകയാണ്. ബില്‍ പ്രാബല്യത്തില്‍ വരുന്ന ദിവസത്തെ കുറച്ചുകൂടെ തള്ളി, ജൂലൈ ഒന്ന് എന്ന പുതിയ സമയപരിധി തീരുമാനിച്ചുവച്ചിരിക്കുകയാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍.
ചരക്കുസേവന നികുതി ധീര്‍ഘകാലത്തേക്ക് രാജ്യത്തിനു ഗുണകരം ആവുമോ ഇല്ലയോ എന്നുള്ള സംശയം നിലനില്‍ക്കുന്നു. സാമ്പത്തിക വിദഗ്ദ്ധരെ കൂടുതല്‍ അലട്ടുന്ന മറ്റൊരു പ്രശ്നം ഇന്ത്യന്‍ ബാങ്കിംഗ് വ്യവസ്ഥയും പൊതുമേഖലാ സാമ്പത്തിക സ്ഥാപനങ്ങളുടെ ആരോഗ്യസ്ഥിതിയുമാണ്. ആഗോള ക്രെഡിറ്റ് ഏജന്‍സികള്‍ക്ക് ഇവ രണ്ടിനേയും കുറിച്ച് ഒട്ടും നല്ല അഭിപ്രായമല്ല ഉള്ളത്.
മോശമായ വായ്പാസംവിധാനങ്ങള്‍ ആണു മറ്റൊരു തിരിച്ചടി. ഇതിനുപുറമേ വിവിധ കമ്പനികള്‍ക്കായി കൊടുത്ത വായ്പ്പകള്‍ കിട്ടാകടമായി തീരുന്നു. ഇത്തരത്തിലുള്ള കിട്ടാകടങ്ങളുടെ കാര്യത്തില്‍ 16.6 ശതമാനത്തിന്‍റെ വളര്‍ച്ച സംഭവിച്ചു എന്നാണ് സര്‍ക്കാര്‍ രേഖകള്‍ കാണിക്കുന്നത്. ഇതിന്‍റെ ഫലമായി വായ്പാസംവിധാനത്തിന്‍ലെ വളര്‍ച്ച സര്‍വ്വകാലത്തേയും ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോള്‍ ഉള്ളത്. ഇതു തരണം ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൂടുതല്‍ വിദേശ നിക്ഷപങ്ങളെ ആകര്‍ഷിക്കേണ്ടതായും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കേണ്ടതായും വരും.
നിക്ഷേപത്തിനു പുറമേ തൊഴില്‍ ഉൽപാദനക്ഷമത വളരെ താഴ്ന്ന നിലയിലാണ് ഇപ്പോള്‍. ഇതും നമ്മുടെ സമ്പദ്വ്യവസ്ഥയെ ക്ഷീണിപ്പിക്കുന്ന ഒരു ഘടകമാണ്. ഒരു വ്യക്തിയുടെ തൊഴില്‍ ഉത്പാദനക്ഷമത എന്നത് 2010ല്‍ ഉണ്ടായിരുന്ന പത്ത് ശതമാനത്തില്‍ നിന്നും 2016 ആവുമ്പോഴേക്ക് 4.8 ശതമാനത്തിലേക്ക് കുറഞ്ഞിരിക്കുകയാണ്.
ഇങ്ങനെയൊക്കെ ആയിരിക്കുമ്പോഴും ഐ എം എഫ് പ്രവചിക്കുന്നപോലെ 2022 ആവുമ്പോഴേക്കും ഇന്ത്യ ലോകത്തെ നാലാമത്തെ വലിയ സമ്പദ്ശക്തി ആവാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. ഇന്ത്യയുടെ മൊത്തം ഗാർഹിക ഉൽപാദന നിരക്കു നോക്കിയാല്‍ പ്രതിവര്‍ഷമുള്ള 9.9 ശതമാനത്തിന്‍റെ വളര്‍ച്ചാനിരക്കു തന്നെ മതിയാകും അതിന്.
അങ്ങനെയാണ് എങ്കില്‍, സ്വാതന്ത്ര്യത്തിന്‍റെ ഏഴു ദശാബ്ദങ്ങള്‍ക്ക് അപ്പുറം ഇന്ത്യ തങ്ങളുടെ മുന്‍ കൊളോണിയല്‍ അധിപന്‍മാരെ കടത്തിവെട്ടുമായിരിക്കും.