Latest News

അരുണാചല്‍ പ്രദേശില്‍ മലയാളികളുടെ കൂട്ടമരണവുമായി ബന്ധപ്പെട്ട് കൂടുതല്‍വിവരങ്ങള്‍ പുറത്ത്. മരിച്ച നവീനും ദേവിയും ആര്യയും തമ്മില്‍ നടത്തിയ ഇ-മെയില്‍ ആശയവിനിമയങ്ങള്‍ കണ്ടെടുത്തതായി പോലീസ് പറഞ്ഞു. ഇ-മെയില്‍ സന്ദേശങ്ങളില്‍ ഇവര്‍ സ്വന്തം പേരുകളല്ല ഉപയോഗിച്ചിരിക്കുന്നത്. നവീനും ദേവിയും മുന്‍പ് അരുണാചലില്‍ പോയിട്ടുണ്ട്. മരണംവരിക്കാന്‍ ഇവര്‍ അരുണാചല്‍ തിരഞ്ഞെടുത്തതില്‍ വ്യക്തതവരുത്തേണ്ടതുണ്ടെന്നും പോലീസ് പറഞ്ഞു.

നവീന്‍ തോമസിന്റെ സ്വാധീനത്തിലാണ് മൂവരും അരുണാചലിലേക്ക് പോയതെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. അതേസമയം സംഭവത്തില്‍ മറ്റേതെങ്കിലും സംഘങ്ങളുടെ ഇടപെടലുണ്ടോ എന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്.

മരണശേഷം അന്യഗ്രഹത്തില്‍ സുഖജീവിതമുണ്ടെന്ന് നവീന്‍ രണ്ടുപേരെയും വിശ്വസിപ്പിച്ചിരുന്നതായാണ് സൂചന. പ്രത്യേകരീതിയിലുള്ള മരണത്തിലൂടെ അന്യഗ്രഹത്തില്‍ എത്താന്‍ കഴിയുമെന്നും നവീന്‍ ഇവരെ വിശ്വസിപ്പിച്ചു. വിചിത്രവിശ്വാസത്തിന്റെ ആശയങ്ങള്‍ നവീന്‍ നേടിയെടുത്തത് ഡാര്‍ക്ക്‌നെറ്റില്‍നിന്നാണെന്നാണ് സൂചന. ഇവരെ സ്വാധീനിച്ച മറ്റുഗ്രൂപ്പുകളുണ്ടോ എന്നതും പോലീസ് പരിശോധിച്ചുവരികയാണ്.

തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി ദേവി(40), ഭര്‍ത്താവ് കോട്ടയം മീനടം സ്വദേശി നവീന്‍തോമസ്(40), ഇരുവരുടെയും സുഹൃത്തായ വട്ടിയൂര്‍ക്കാവ് മണികണ്‌ഠേശ്വരം സ്വദേശി ആര്യാ നായര്‍(27) എന്നിവരെ ചൊവ്വാഴ്ചയാണ് അരുണാചല്‍പ്രദേശിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇറ്റാനഗറിലെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൂവരുടെയും മൃതദേഹങ്ങള്‍ വ്യാഴാഴ്ച ഉച്ചയോടെ തിരുവനന്തപുരത്ത് എത്തിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് ദേവിയുടെയും ആര്യയുടെയും മൃതദേഹങ്ങള്‍ ഇരുവരുടെയും വീടുകളിലേക്ക് കൊണ്ടുപോയി. തിരുവനന്തപുരം ശാന്തികവാടത്തിലാണ് രണ്ടുപേരുടെയും സംസ്‌കാരം. നവീന്റെ മൃതദേഹം കോട്ടയത്തേക്കും കൊണ്ടുപോയി.

ഫെയ്‌സ്ബുക്ക് പേജിൽക്കണ്ട പരസ്യംവഴി വസ്ത്രം ഓർഡർ നൽകിയ യുവതിയുടെ 32,246 രൂപ നഷ്ടപ്പെട്ടതായി പരാതി. മേലാറ്റൂർ ചോലക്കുളം സ്വദേശിനിക്കാണ് പണം നഷ്ടമായത്.

ഫെയ്‌സ്ബുക്ക് പേജിൽ വന്ന പരസ്യത്തിന്റെ ലിങ്കിലൂടെ 1900 രൂപ പണമടച്ച് വസ്ത്രം ഓർഡർചെയ്തു. എന്നാൽ, ഇതു കിട്ടാത്തതിനെത്തുടർന്ന് നാലുദിവസത്തിനുശേഷം കസ്റ്റമർ കെയർ നമ്പറിൽ വിളിച്ചപ്പോൾ ഓർഡർചെയ്ത സാധനം അയച്ചുതരാൻ സാധിക്കില്ലെന്ന് അറിയിച്ചു.

അടച്ച 1900 രൂപ തിരികെ നൽകാമെന്ന്‌ പറഞ്ഞു വിശ്വസിപ്പിച്ച് ഒരു ലിങ്ക് അയച്ചുനൽകി. അതിൽ കയറി ഓൺലൈൻ കമ്പനി പറഞ്ഞതുപ്രകാരം പേര്, വിലാസം, ഒ.ടി.പി. എന്നിവ അയച്ചുകൊടുത്തതോടെ ബാങ്ക് അക്കൗണ്ടിൽനിന്ന് പലതവണകളിലായി 30,346 രൂപകൂടി നഷ്ടപ്പെട്ടതായി യുവതി മേലാറ്റൂർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

പോളണ്ടില്‍ ജോലി വാഗ്ദാനം ചെയ്തു വയനാട് സ്വദേശികളില്‍നിന്നു മൂന്ന് ലക്ഷം രൂപ തട്ടിയ കേസില്‍ തൃശൂര്‍ സ്വദേശിയെ തലപ്പുഴ പൊലീസ് പിടികൂടി. വാടാനപ്പള്ളി, കാരമുക്ക്, കൊള്ളന്നൂര്‍ വീട്ടില്‍ സിബിന്‍ കെ. വര്‍ഗീസി(33)നെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വച്ച് ഇന്‍സ്‌പെക്ടര്‍ എസ്എച്ച്‌ഒ കെ.പി ശ്രീഹരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.

പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരവേ വിദേശത്തായിരുന്ന പ്രതി തിരികെ നാട്ടിലെത്തി തിരിച്ചു പോകുമ്പോഴാണു പിടിയിലാകുന്നത്. തലപ്പുഴ, പേര്യ സ്വദേശിയായ മധ്യവയസ്‌കന്റെയും ഇദ്ദേഹത്തിന്റെ സുഹൃത്തിന്റെയും പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി.

2023 ഓഗസ്റ്റിലാണ് സംഭവം. ജോലി വാഗ്ദാനം ചെയ്ത് തലപ്പുഴ, പേര്യ സ്വദേശിയില്‍നിന്ന് 2,50,622 രൂപയും ഇദ്ദേഹത്തിന്റെ സുഹൃത്തില്‍നിന്ന് 50,000 രൂപയും പല തവണകളായി സിബിന്‍ കെ. വര്‍ഗീസ് വാങ്ങിയെങ്കിലും ജോലി തരപ്പെടുത്തി കൊടുക്കുകയോ വാങ്ങിയ തുക തിരികെ നല്‍കുകയോ ചെയ്തില്ല എന്നായിരുന്നു പരാതി. തലപ്പുഴ സബ് ഇന്‍സ്‌പെക്ടര്‍ എസ്.പി. ഷിബു, അസി. സബ് ഇന്‍സ്‌പെക്ടര്‍ ഷൈജു, സിവില്‍ പൊലീസ് ഓഫിസറായ രാജേഷ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.

വിറാലിലെ മലയാളികളുടെ കൂട്ടായ്മയായ കേരള കമ്മ്യൂണിറ്റി വിറാൽ ഈ ശനിയാഴ്ച ആറാം തീയതി വൈകുന്നേരം അഞ്ചുമണി മുതൽ പോർട്ട് സൺലൈറ്റ് ഹ്യൂമഹാളിൽ വച്ച് അണിയിച്ചൊരുക്കുന്ന EVE 24 ഈസ്റ്റർ,വിഷു, ഈദ് പ്രോഗ്രാം.  വിറാലിൻ്റെ  പാചക നൈപുണ്യം ആൻ്റോ  ജോസ്  ഒരുക്കുന്ന നാടൻ     വിഭവങ്ങളുടെയും വിറാലിൻ്റെ സ്വന്തം ഗായകരുടെ  ഗാനമേളയുടെയും  അകമ്പടിയോടെ നടക്കുന്നു.

യുകെയിലെ തന്നെ പ്രശസ്തരായ വൈസ് ഫൈനാൻഷ്യൽ സർവീസിന്റെ സ്പോൺസർഷിപ്പിൽ അണിയറ പ്രവർത്തനങ്ങൾ വിജയകരമായി നടക്കുന്ന കാര്യം ഓർഗനൈസിംഗ് കമ്മറ്റി  ചെയർമാൻ ഷിബു മാത്യു  അറിയിച്ചു .

കൂടുതൽ വിവരങ്ങൾക്ക്.

സിൻഷോ മാത്യു 07859033403.
ഷിബു മാത്യു 07473882988

റെക്സം രൂപതാ വൈദികൻ ആയിരുന്ന ബഹുമാനപെട്ട ഫാദർ ഷാജി പുന്നാട്ടിന്റെ ഒന്നാം ചരമവാർഷികം ഏപ്രിൽ 7 – ന് നാലുമണിക്ക് ഭൗതികദേഹം അടക്കം ചെയ്ത പന്ദാസഫ് ഫ്രാൻസിസ്കൻ ചർച്ചിൽ നടത്തപെടുന്നു. റെക്സം രുപതാ വൈദികരും ഷാജി അച്ചന്റെ സ്നേഹിതരായ വൈദികരും ചേർന്ന് അർപ്പിക്കുന്ന സമൂഹ ബലിയിൽ റെക്സം രൂപതാ ബിഷപ്പ് റൈറ്റ്. റെവ പീറ്റർ ബ്രിഗ്നൽ ഷാജി അച്ഛൻ റെക്സം രൂപതക്ക് നല്കിയ സേവനങ്ങൾ അനുസ്മരിച്ചു പ്രഭാഷണം നടത്തുന്നതും അനുസ്മരണ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകുന്നതുമാണ്.

പള്ളിയിൽ നടക്കുന്ന കുർബാനയ്ക്കും പ്രാർത്ഥന ശുശ്രൂഷകൾക്കും ശേഷം സെമിത്തേരിയിൽ ഷാജി അച്ചന്റ കബറിടത്തിൽ ഒപ്പീസും മറ്റ് പ്രാർത്ഥനകളും നടത്ത പെടുന്നു. സെമിത്തേരിയിൽ നടക്കുന്നപ്രാർത്ഥനകൾക്ക് ശേഷം പള്ളി ഹാളിൽ ശ്രാദ്ധ പ്രാർത്ഥനകളും കോഫീ റിഫ്രഷ് മെന്റും ഉണ്ടായിരിക്കുന്നതാണ് അച്ഛന്റെ ഓർമ്മക്കായി ലഭിക്കുന്ന ഡോനേഷൻ നാട്ടിലുള്ള ചാരിറ്റിക്ക് കൈമാറുന്നതാണ്. ഷാജി അച്ഛന്റെ ഓർമ്മ വാർഷികത്തിൽ പങ്കെടുക്കാൻ അച്ചന്റെ പ്രിയ സഹോദരി സിസ്റ്റർ ഡോക്ടർ ബെറ്റി യു കെ യിൽ എത്തി ചേർന്നിട്ടുണ്ട്.

ഷാജി അച്ഛന്റെ ഓർമ്മ വാർഷികത്തിൽ പങ്കെടുക്കാൻ അച്ഛന്റെ എല്ലാ കുടുംബ അംഗങ്ങളെയും, സ്നേഹിതരെയും റെക്സം രൂപതാ കേരളാ കമ്മ്യൂണിറ്റി സ്നേഹത്തോടെ പന്തസാഫ് ഫ്രാൻസിസ്കൻ പള്ളിയിലേക്ക് സ്വാഗതം ചെയ്യ്തു കൊള്ളുന്നു.

കൂടുതൽ വിവരങ്ങൾക്ക്.

Fr. Johson Kattiparampil CMI – 07401441108
Fr. Paul Parakattil VC – 07442012984
Benny Wrexham – 0788997129
Manoj Chacko – 07714282764

പള്ളിയുടെ വിലാസം
Vincentian Divine Retreat Centre, Phantasaph 5 Monastery Road Phantasaph.
CH8 8PN.

തിരഞ്ഞെടുപ്പ് ആവേശച്ചൂടേറ്റി രാഹുൽ ഗാന്ധി വയനാട്ടിൽ. നാമനിർദേശപത്രിക സമർപ്പിക്കാനാണ് യു.ഡി.എഫ്. സ്ഥാനാർഥിയായ രാഹുൽഗാന്ധി വയനാട്ടിലെത്തിലെത്തിയത്. സഹോദരിയും എ.ഐ.സി.സി. ജനറൽ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിയും അദ്ദേഹത്തോടൊപ്പമുണ്ട്.

ബുധനാഴ്ച രാവിലെ 10.40-ഓടെയാണ് മൂപ്പൈനാട് റിപ്പൺ തലക്കൽ സ്കൂളിലെ ​ഗ്രൗണ്ടിൽ ഇരുവരും ഹെലികോപ്ടറിൽ വന്നിറങ്ങിയത്. വലിയ വരവേൽപ്പാണ് രാഹുലിന് പ്രവർത്തകർ നൽകിയത്. രാഹുലിനെയും പ്രിയങ്കയെയും കാണാൻ നൂറുകണക്കിന് പ്രവർത്തകരാണ് കാത്തിരുന്നത്. ജനക്കൂട്ടത്തെ ഇരുവരും അഭിവാദ്യംചെയ്തതോട പ്രവർത്തകർ ആവേശത്തിലായി.

പിന്നീട് നാമനിർദേശപത്രിക സമർപ്പിക്കാൻ മേപ്പാടിയിൽനിന്ന് കല്പറ്റയിലേക്ക് തുറന്നവാഹനത്തിലാണ് ഇരുവരും പുറപ്പെട്ടത്. മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആയിരക്കണക്കിന് പ്രവർത്തകർ റോഡ്ഷോയിൽ പങ്കെടുക്കാനായി ഒഴുകിയെത്തി. പ്രവർത്തകരെ ഇളക്കിമറിച്ചാണ് റോഡ് ഷോ വിവിധയിടങ്ങളിലൂടെ കടന്നുപോയത്.

എ.ഐ.സി.സി. സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, കെ.പി.സി.സി. ആക്ടിങ് പ്രസിഡന്റ് എം.എം. ഹസൻ, രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഉച്ചയോടെ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കളക്ടർ ഡോ. രേണുരാജിന് നാമനിർദേശ പത്രിക സമർപ്പിക്കും. ഇതിനുശേഷം ബുധനാഴ്ചതന്നെ അദ്ദേഹം മടങ്ങും.

ഇതിനിടെ, ആയിരക്കണക്കിന് പ്രവർത്തകർ പങ്കെടുത്ത റോഡ്ഷോയോടെ എൽ.ഡി.എഫ്. സ്ഥാനാർഥി ആനി രാജ കളക്ടറേറ്റിലെത്തി നാമനിർദേശ പത്രിക സമർപ്പിച്ചു. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി അയ്യായിരത്തിൽപ്പരം എൽ.ഡി.എഫ്. പ്രവർത്തകർ ആണ് റോഡ് ഷോയിൽ പങ്കാളികളായത്. കൽപ്പറ്റ ചുങ്കം ജംങ്ഷനിൽനിന്ന് രാവിലെ പത്തുമണിയോടെയാണ് റോഡ് ഷോ ആരംഭിച്ചത്.

എൻ.ഡി.എ സ്ഥാനാർഥി കെ.സുരേന്ദ്രൻ വ്യാഴാഴ്ചയാണ് നാമനിർദേശ പത്രിക സമർപ്പിക്കുക. എൻഡിഎയുടെ റോഡ് ഷോയിൽ പങ്കെടുക്കാനായി കേന്ദ്രമന്ത്രി സമൃതി ഇറാനി ഉൾപ്പെടെയുള്ള നേതാക്കൾ വയനാട്ടിലെത്തും.

വീട്ടിൽ തനിച്ചായിരുന്ന യുവതിയുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ് ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ 16 കാരനെ കസ്റ്റഡിയിലെടുത്തു.

കട്ടപ്പന കൊച്ചുതോവാള നിരപ്പേക്കട സ്വദേശിനിയായ 30 കാരിക്കു നേരേയാണ് ഇന്നലെ വൈകുന്നേരം 5. 30 ഓടെ ആക്രമണം ഉണ്ടായത്. യുവതിയും ഭർത്താവും മാത്രമാണ് ഇവിടെ താമസം. ഭർത്താവ് കട്ടപ്പനയിൽ ജോലിസ്ഥലത്തായിരുന്നതിനാൽ സംഭവസമയം യുവതി തനിച്ചാണ് വീട്ടിലുണ്ടായിരുന്നത്.

വീടിനു പുറത്തുവന്ന് ആരോ വിളിച്ചപ്പോൾ ഭർത്താവ് ആണെന്നു കരുതി വാതിൽ തുറന്ന യുവതിയെ മുഖത്തു മുളകുപൊടി എറിഞ്ഞശേഷം ആക്രമിക്കുകയായിരുന്നു.

കൈകൊണ്ട് യുവതിയുടെ മുഖത്ത് ആഞ്ഞടിച്ചു. തുടർന്നു പിടിച്ച് വലിച്ചിഴച്ച് വീടിനുള്ളിലേക്കു കൊണ്ടുപോകാനുള്ള ശ്രമവും നടത്തി. യുവതിയുടെ നിലവിളി കേട്ട് നാട്ടുകാർ എത്തിയതോടെ അക്രമി ഓടിരക്ഷപ്പെട്ടു. തുടർന്ന് ഭർത്താവിനൊപ്പമെത്തി കട്ടപ്പന പോലീസിൽ പരാതി നൽകി.

കസ്റ്റഡിയിലായ കൗമാരക്കാരൻ കുറ്റം സമ്മതിച്ചതായാണ് വിവരം. പ്രായപൂർത്തിയാകാത്തതിനാൽ നോട്ടീസ് നൽകി രക്ഷിതാക്കൾക്കൊപ്പം പ്രതിയെ വിട്ടയച്ചു.

ജ്യുവനൈൽ ആക്ട് പ്രകാരം തുടർനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.

വിമാനയാത്രയ്ക്കിടയില്‍ കോതമംഗലം സ്വദേശിനിയായ നഴ്സിന്‍റെ സമയോചിത ഇടപെടലില്‍ കോല്‍ക്കത്ത സ്വദേശിനിയായ വയോധികയ്ക്ക് പുതുജീവൻ. ഡല്‍ഹി എയിംസ് ആശുപത്രി നഴ്സിംഗ് ഓഫീസറായ കോതമംഗലം എളംബ്ര സ്വദേശി അശ്വതി രതീഷിന്‍റെ ഔചിത്യ പൂർണമായ ഇടപെടലാണ് കോല്‍ക്കത്ത സ്വദേശിയായ വയോധികയുടെ ജീവൻ രക്ഷിച്ചത്.

ആൻഡമാനില്‍ അവധിക്കാല ആഘോഷങ്ങള്‍ക്കു ശേഷം ശനിയാഴ്ച ഉച്ചയോടെ കുടുംബാംഗങ്ങള്‍ക്കൊപ്പം വിമാനത്തിലാണ് ഡല്‍ഹിയിലേക്ക് അശ്വതി പുറപ്പെട്ടത്. വിമാനം കൊല്‍ക്കത്ത എത്താറായപ്പോള്‍ വിമാനത്തില്‍ ജീവനക്കാരുടെ അടിയന്തര സന്ദേശം വരികയായിരുന്നു.

യാത്രക്കാരില്‍ ഡോക്ടർമാരോ മെഡിക്കല്‍ രംഗത്ത് പ്രവർത്തിക്കുന്നവരോ ഉണ്ടെങ്കില്‍ ബന്ധപെടണമെന്നും യാത്രക്കാരിയായ വയോധികയ്ക്ക് മെഡിക്കല്‍ സഹായം വേണമെന്നായിരുന്നു സന്ദേശം. ഇതു കേട്ടതോടെ അശ്വതി രതീഷ് തന്‍റെ സാന്നിധ്യം അറിയിക്കുകയും രോഗിയുടെ അടുത്തെത്തി പരിശോധന ആരംഭിക്കുകയും ചെയ്തു.

കൈകാലുകള്‍ മരവിച്ച അവസ്ഥയിലും പള്‍സ് തീരെ കുറഞ്ഞ നിലയിലും ശ്വാസമെടുക്കാൻ പറ്റാത്ത അവസ്ഥയിലുമായിരുന്നു രോഗി. മുഖത്ത് വെള്ളം തെളിച്ചും, വേദനസംഹാരി കൊടുത്തു നോക്കിയിട്ടും വളരെ കുറഞ്ഞ പ്രതിരോധം മാത്രമാണ് ഉണ്ടായിരുന്നുള്ളു. ഇവരെ ഉടനെ തന്നെ മറ്റു യാത്രക്കാരുടെ സഹായത്തോടെ സീറ്റില്‍ കിടത്തുകയും കാലുകള്‍ ഉയർത്തി രക്തസമ്മർദം കൂട്ടി പള്‍സ് സാധാരണ നിലയിലേക്ക് എത്തിക്കുകയും ചെയ്തു.

എയർ ഹോസ്റ്റസിനോട് ഓക്സിജൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് ഉടനെ തന്നെ ഓക്സിജൻ സിലിൻഡറും മാസ്കും അവർ എത്തിച്ചു നല്‍കി. തുടർന്ന് പ്രഷർ, ഷുഗർ എന്നിവ സാധാരണ നിലയില്‍ എത്തിക്കാനുള്ള വിമാനത്തിലെ ഫസ്റ്റ് എയ്ഡ് കിറ്റില്‍ നിന്നും ലായനികള്‍ കൊടുക്കുകയും അല്‍പ്പം ഭേദപ്പെട്ട നിലയിലേക്ക് രോഗി എത്തിച്ചേരുകയും ചെയ്തു.

കഴിഞ്ഞ 10 നാളുകളായി ഇവർ യാത്രയിലായിരുന്നെന്നും ഇതുവരെ ഒരു അസുഖങ്ങളും ഉണ്ടായിട്ടില്ലെന്നുമാണ് ബന്ധുക്കള്‍ പറഞ്ഞത്. 73 വയസുള്ള വയോധികയെ കോല്‍ക്കത്ത വിമാനത്താവളത്തില്‍ എമർജൻസി ലാൻഡിംഗ് നടത്തി ആശുപത്രിയിലേക്ക് മാറ്റി.

കൃത്യ സമയത്തുള്ള അശ്വതിയുടെ ഇടപെടലില്‍ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിലുള്ള നന്ദി പറഞ്ഞാണ് ബന്ധുക്കളും വിമാനത്തിലെ ജീവനക്കാരും പിരിഞ്ഞത്. കഴിഞ്ഞ 12 വർഷമായി ഡല്‍ഹി എയിംസ് ആശുപത്രിയില്‍ കാർഡിയോ വാസ്കുലാർ ആൻഡ് തൊറസിക് സർജറി ഐസിയു വിഭാഗത്തില്‍ നഴ്സിംഗ് ഓഫീസറാണ് അശ്വതി രതീഷ്.

അരുണാചലിലെ ഹോട്ടലിൽ ദമ്പതിമാരെയും വനിതാ സുഹൃത്തിനെയും മരിച്ചനിലയിൽ കണ്ടെത്തിയതിൽ മരണാനന്തര ജീവിതത്തിലുള്ള വിശ്വാസമാണോയെന്ന സംശയത്തിൽ പോലീസ്. മരിച്ചവർ അവസാനമായി ഇന്റർനെറ്റിൽ നടത്തിയ തിരച്ചിലുകളും ആത്മഹത്യാക്കുറിപ്പുമെല്ലാം ഇതിലേക്കാണ് വിരൽചൂണ്ടുന്നത്. മരിച്ച ദേവിയും ആര്യയും തമ്മിലുള്ള പിരിയാനാകാത്ത സൗഹൃദമാണോ ഒരുമിച്ചുള്ള മരണത്തിനു പിന്നിലെന്നും പോലീസ് സംശയിക്കുന്നുണ്ട്.

മരിച്ച നവീനും ഭാര്യ ദേവിയും സുഹൃത്ത് ആര്യയും അവസാന ദിവസങ്ങളിൽ ഇന്റർനെറ്റിൽ തിരഞ്ഞത് മരണാനന്തര ജീവിതത്തെപ്പറ്റിയാണ്. ഇവരുടെ ഫോൺരേഖകൾ പരിശോധിച്ചപ്പോഴാണ് പോലീസ് ഈ വിവരം കണ്ടെത്തിയത്. മരണാനന്തരം എന്തു സംഭവിക്കും, അതു സംബന്ധിച്ചുള്ള ആധ്യാത്മിക കാര്യങ്ങൾ, ശരീരത്തിനു സംഭവിക്കുന്ന മാറ്റങ്ങൾ തുടങ്ങിയവയെല്ലാം തിരച്ചിലിൽ വന്നിട്ടുണ്ട്.

ദേവി പുനർജൻമത്തിൽ വിശ്വസിക്കുന്നുവെന്ന് സുഹൃത്തുക്കളോടു പറഞ്ഞിട്ടുണ്ട്. അടുത്തകാലത്തായി ഇത്തരം വിശ്വാസങ്ങൾ കൂടുതലായിരുന്നുവെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ശരീരത്തിൽനിന്നു രക്തം വാർന്നുള്ള മരണവും അന്ധവിശ്വാസത്തിന്റെ ഭാഗമാണെന്നാണ് സംശയിക്കുന്നത്. മരിച്ച ആര്യയ്ക്കും നാട്ടിൽ വലിയ സൗഹൃദങ്ങളൊന്നുമുണ്ടായിരുന്നില്ല. ദേവിക്കും നവീനും കുറേനാളായി മറ്റുള്ളവരുമായി ബന്ധമില്ലായിരുന്നു. ഇവർ മൂന്നുപേരും തമ്മിൽ മാത്രമാണ് അടുത്തകാലത്തായി ആശയവിനിമയം നടത്തിയിരുന്നത്.

ദുർമന്ത്രവാദം പ്രോത്സാഹിപ്പിക്കുന്ന ചില വെബ്‌സൈറ്റുകളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ കുറേമാസങ്ങളായി ഇവർ ജീവിച്ചിരുന്നതെന്ന വിവരം ബന്ധുക്കളിൽനിന്ന് പോലീസിൽ ലഭിച്ചിരുന്നു. ജീവിതവിരക്തി, സമൂഹത്തോടു പ്രതിബദ്ധതയില്ലായ്മ തുടങ്ങിയ ആശയങ്ങളാണ് ഇവർ പിന്തുടർന്നിരുന്നത്. ചില ആരാധനകളിലൂടെയുള്ള നിർവാണമാണ് ഇവർ തിരഞ്ഞിരുന്നത്.

ആയുർവേദ ഡോക്ടർമാരായിരുന്ന നവീനും ദേവിയും ജോലിയുപേക്ഷിച്ചതും ഇത്തരം ആശയങ്ങളുടെ പിന്നാലെ പോയതിനാലാണെന്നാണ് കരുതുന്നത്. ഒന്നരവർഷമായി ആരോടും സംസാരിക്കാതെ നവീൻ മുറിയടച്ചിരിക്കാറുണ്ടെന്നും ബന്ധുക്കൾ പറയുന്നു. ദേവിയുടെയും ആര്യയുടെയും ബന്ധുക്കളാണ് ഇതുസംബന്ധിച്ച സൂചനകൾ പോലീസിനു നൽകിയത്.

സ്വകാര്യ സ്‌കൂളിൽ ഒരുമിച്ച് പഠിപ്പിച്ചിരുന്നപ്പോഴാണ് ദേവിയും ആര്യയും അടുത്ത സുഹൃത്തുക്കളായത്. ദേവി ജർമനും ആര്യ ഫ്രഞ്ചുമാണ് പഠിപ്പിച്ചിരുന്നത്.വിദേശഭാഷകൾ പഠിപ്പിച്ചിരുന്ന ഇവർ തമ്മിലായിരുന്നു സ്‌കൂളിലും അടുത്ത സൗഹൃദമുണ്ടായിരുന്നത്. ശുഭാപ്തിവിശ്വാസത്തോടെ ഇടപെട്ടിരുന്ന ഇരുവരും നല്ല അധ്യാപകരായാണ് സ്‌കൂളിലും അറിയപ്പെട്ടിരുന്നത്.ആര്യയെ കാണാനില്ലെന്ന വിവരം വീട്ടുകാർ പരാതിപ്പെട്ടപ്പോഴാണ് സ്‌കൂൾ അധികൃതരും അറിഞ്ഞത്. ആര്യയുടെ വിവാഹം നിശ്ചയിച്ചതിനു പിന്നാലെയുള്ള കൂട്ടമരണത്തിൽ ഇവർക്കു തമ്മിൽ വേർപിരിയാനുള്ള വിഷമമാണോയെന്നും പരിശോധിക്കുന്നുണ്ട്.

യുവതികളുടെ അപ്രതീക്ഷിത മരണത്തെത്തുടർന്നുണ്ടായ ഞെട്ടലിലാണ് മേലത്തുമേലെയിലെയും മൂന്നാംമൂടിലെയും നാട്ടുകാർ. സുഹൃത്തുക്കളായ ഒരു പുരുഷനും രണ്ടു യുവതികളും അരുണാചൽപ്രദേശിലെ ഹോട്ടൽമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയെന്ന വാർത്ത ചൊവ്വാഴ്ച വൈകിട്ടോടെയാണ് മാധ്യമങ്ങളിലൂടെ നാട്ടുകാർ അറിഞ്ഞത്. മേലത്തുമേലെ, മൂന്നാംമൂട് പ്രദേശവാസികളാണ് മരിച്ച ആര്യയും ദേവിയും എന്നറിഞ്ഞതോടെ ഏവരും ഞെട്ടി. തുടർന്ന് ഇരുവീടുകൾക്കു മുന്നിലേക്കും ബന്ധുക്കളും പരിചയക്കാരും നാട്ടുകാരുമെത്തി.

പ്രതികരിക്കാൻ കഴിയുന്ന അവസ്ഥയിലായിരുന്നില്ല വീട്ടുകാർ. യുവതികളെക്കുറിച്ച് നല്ല അഭിപ്രായമാണ് സ്ഥലത്തെത്തിയവരെല്ലാം പറഞ്ഞത്. പഠനം കഴിഞ്ഞ് സ്പെഷ്യൽ കോഴ്സ് പാസായശേഷം രണ്ടുവർഷം മുൻപാണ് ആര്യ തിരുവനന്തപുരത്തെ സ്വകാര്യ സ്കൂളിലെ ഫ്രഞ്ച് അധ്യാപികയാകുന്നത്. ഇവിടെവെച്ചാണ് അധ്യാപിക ദേവിയുമായി പരിചയമാകുന്നതും പിന്നീടത് ദൃഢമായ സൗഹൃദത്തിലേക്കു മാറിയതും.

മേയ് ആറിന് ആര്യയുടെ വിവാഹം നിശ്ചയിച്ചിരുന്നു. ക്ഷണക്കത്ത് പരിചയക്കാരായ ഭൂരിഭാഗം പേർക്കും എത്തിച്ചു. ഏകമകളുടെ വിവാഹക്ഷണക്കത്ത് മാതാപിതാക്കളായ അനിൽകുമാറും ബാലാംബികയും നേരിട്ടാണ് എല്ലാവർക്കും എത്തിച്ചത്. സാമ്പത്തികഭദ്രതയുള്ള കുടുംബമാണ് ആര്യയുടേത്. വീടിനു സമീപമാണ് അനിൽകുമാറിന്റെ സഹോദരങ്ങളും കുടുംബവും താമസിക്കുന്നത്. എല്ലാവർക്കും ആര്യയെക്കുറിച്ച് നല്ലതേ പറയാനുള്ളൂ.

മരണാനന്തരജീവിതത്തിലേക്ക് ഇവർ ഇന്റർനെറ്റിൽ തിരഞ്ഞതും ശരീരത്തിന് ചുറ്റും മുറിവേറ്റ പാടുകളും അന്ധവിശ്വാസത്തിലേക്ക് വിരൽ ചൂണ്ടുന്നതായി പോലീസ് സംശയിക്കുന്നു. മാർച്ച് 27-നാണ് നവീനും ദേവിയും വിനോദയാത്രയ്ക്ക് പോകുകയാണെന്ന് വീട്ടുകാരോട് പറഞ്ഞ് തിരുവനന്തപുരം വിമാനത്താവളം വഴി അരുണാചലിലേക്ക് പോയത്. വിനോദയാത്രയെന്ന് പറഞ്ഞതിനാൽ ബന്ധുക്കളും സംശയിച്ചില്ല. കൊൽക്കത്ത, ഗുവാഹത്തി വഴിയാണ് അരുണാചലിലേക്ക് പോയതെന്നാണ് വിവരം. ഇവർ പോയ കാർ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും കണ്ടെടുത്തിരുന്നു.

തിരുവനന്തപുരം സ്വകാര്യ ആയുർവേദ കോളേജിൽ സഹപാഠികളായിരുന്നു നവീനും ദേവിയും. 14 വർഷം മുൻപായിരുന്നു ഇവരുടെ പ്രണയ വിവാഹം. തിരുവനന്തപുരത്തെ ആയുർവേദ റിസോർട്ടിലും ഇവർ ജോലി ചെയ്തിട്ടുണ്ട്. കുട്ടികളില്ല. ആര്യ ജോലി ചെയ്തിരുന്ന തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂളിൽ ദേവിയും മുൻപ് ജോലി ചെയ്തിരുന്നു. ജർമൻ ഭാഷ പഠിപ്പിച്ചിരുന്ന അധ്യാപികയാണ് ദേവി. സ്കോളർഷിപ്പോടെ ജർമനിയിൽ പോയാണ് ഇവർ ജർമൻ ഭാഷ പഠിച്ചത്. നവീൻ ഓൺലൈൻ ട്രേഡിങ്ങിലും കേക്ക് നിർമ്മാണത്തിലും സജീവമായിരുന്നു.

ഇങ്ങനെയാണ് ഇവർ അടുത്ത സുഹൃത്തുക്കളായത്. ദേവി കോവിഡ്‌ കാലത്തിന്‌ മുൻപ് സ്‌കൂളിൽനിന്ന് രാജിവെച്ചിരുന്നു. ആര്യ സുഖമില്ലെന്ന് പറഞ്ഞ് ഒരാഴ്ചമുൻപ് സ്‌കൂളിൽ നിന്ന് ലീവെടുത്തിരുന്നു. ആര്യ വീട്ടുകാരോട് പറയാതെയാണ് പോയത്. ഫോണിൽ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ ആര്യയുടെ അച്ഛൻ കെ.അനിൽകുമാർ മകളെ കാണാനില്ലെന്ന് കാണിച്ച് 27-ന് വട്ടിയൂർക്കാവ് പോലീസിൽ പരാതി നൽകിയിരുന്നു. ആര്യയുടെ തിരോധാനം അന്വേഷിച്ചപ്പോഴാണ് ദേവിയും നവീനുമാണ് ഒപ്പം പോയതെന്ന് പോലീസിന് മനസ്സിലാകുന്നത്. ഇവർ താമസിച്ചിരുന്ന മുറിയിൽ ബന്ധുക്കളെ വിളിക്കാനുള്ള നമ്പർ എഴുതിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇറ്റാനഗർ പോലീസ് ബന്ധപ്പെട്ടപ്പോഴാണ് ബന്ധുക്കൾ മരണവിവരം അറിയുന്നത്.

കോട്ടയം മീനടം നെടുംപൊയ്കയിൽ റിട്ട. ഇൻകംടാക്‌സ് ഉദ്യോഗസ്ഥൻ എൻ.എ.തോമസി (കുഞ്ഞുമോൻ) ന്റെയും കെ.എഫ്.ഡി.സി. റിട്ട. മാനേജർ അന്നമ്മ തോമസിന്റെയും മകനാണ് നവീൻ. നവീനിന്റെ സഹോദരി നീതു തോമസ് കുടുംബസമേതം അമേരിക്കയിലാണ്. ലത മങ്കേഷാണ് ദേവിയുടെ അമ്മ. ആര്യയുടെ അച്ഛൻ കെ.അനിൽകുമാർ എച്ച്.എൽ.എൽ. ഉദ്യോഗസ്ഥനായിരുന്നു. ആര്യയുടെ അമ്മ: ജി.ബാലാംബിക. വിവാഹശേഷം മിക്കവാറും നവീനും ദേവിയും തിരുവനന്തപുരത്തുതന്നെയായിരുന്നു താമസം. ഇടയ്‌ക്ക്‌ കുറച്ചുദിവസങ്ങളിൽ ഇവർ കോട്ടയം മീനടത്തെ വീട്ടിലെത്തുമെങ്കിലും നാട്ടിൽ ആരുമായും ഇവർക്ക് യാതൊരു ബന്ധവുമില്ലായിരുന്നുവെന്ന് അടുത്ത ബന്ധുക്കൾ പറഞ്ഞു.

ഡോ.ഉഷാറാണി .പി.

ഒറ്റയിരുപ്പിൽ വായിച്ചുപോകാവുന്നതാണെങ്കിലും ഉൾക്കനംകൊണ്ട് ചിന്തയ്ക്കു സാധ്യതനൽകുന്നു ബഷീർ താഴത്തയിൽ എഴുതി പ്രസിദ്ധീകരിച്ച ആദ്യകൃതിയായ ‘കഥ എഴുതുന്ന പെൺകുട്ടി.’ പന്ത്രണ്ടു കഥകളുടെ ഈ സമാഹാരം ചെറുകഥയുടെ ഏറ്റവും പുതിയമുഖം അനാവരണംചെയ്യുന്നു.

കവിതപോലെ മനോഹരമായ പുസ്തകനാമത്തിനു ഹേതുവായ കഥയിലെ, ചുവന്നനിറം ഇഷ്ടമുള്ളതും മുഖശ്രീയുള്ളതുമായ സൽമ ഹൃദയത്തിൽപ്പതിയും. എഴുത്തിൻ്റെ പാതയിലെ കഥാകാരൻ്റെ നിലപാടുവ്യക്തമാക്കുന്ന ചില പ്രസ്താവനകൾ ഈ കഥയിലുണ്ട്. ബിംബങ്ങളുടെ തിരതള്ളലോ അത്യന്താധുനികതയുടെ ദുർഗ്രാഹ്യതയോ ഇല്ല, ലാളിത്യമാർന്ന ഭാഷ എന്നിവ.

പക്ഷേ വിഷാദവും നൈരാശ്യവും അന്യമല്ലതന്നെ. കഥയുടെ അവസാനഭാഗത്തിൽ നോവിൻ്റെ ഭാരം ഘനീഭവിച്ച രൂപമാർന്നു കാണപ്പെടുന്ന സൽമയെപ്പോലെ ‘അക്ഷരങ്ങൾ ഇല്ലാത്ത കത്തുകളി ‘ലെ അച്ഛനെയും കാണുന്നതിൽ അതിശയത്തിൻ്റെ തരിമ്പുപോലും അവശേഷിക്കുന്നില്ല. നാടോടുമ്പോൾ നടുവേ ഓടണമെന്നു വിചാരിക്കുമെങ്കിലും അതിനു ത്രാണിയില്ലാത്ത മുൻതലമുറയുടെ സിംഹഭാഗത്തിൻ്റെ പ്രതിനിധിയാണയാൾ. പുത്രപൗത്രന്മാർ അന്യദേശത്താണെന്ന കാരണത്താൽ ഒറ്റപ്പെടലിൻ്റെയും നിസ്സഹായതയുടെയും നൊമ്പരവും തീവ്രതയുമനുഭവിക്കുന്ന വൃദ്ധജനങ്ങളെ പരാമർശിക്കുന്ന ഒരു രചന ഇതാദ്യമല്ലെങ്കിലും ഈ എഴുത്തുകാരൻ്റെ തൂലികയാൽ ആവർത്തനവിരസതയൊട്ടുമില്ലാതെയും അനുപമമായും അനുഭവപ്പെടുന്നുണ്ട്. ഒപ്പം മരക്കൊമ്പുകളിൽ ഓടിക്കയറാനറിയാത്ത ഏറ്റവും പുതിയ തലമുറയുടെ പ്രകൃതിയോടുള്ള പരാങ്മുഖതയും ദയനീയമാംവിധം സൂചിപ്പിച്ചുപോകുന്ന എഴുത്തുകാരനിലെ അസ്തിത്വദു:ഖവും ഉറക്കെവെളിവാകുന്നു.

ആധുനികമായ കഥാസങ്കേതങ്ങളാൽ രചിക്കപ്പെട്ട ദൈവത്തിൻ്റെ ആഗമനം, കഥയും ജീവിതവും, രാമുണ്ണിമേനോൻ്റെ മരണവും ചിലവെളിപാടുകളും എന്നിവ അക്കാരണംകൊണ്ടു സുഗ്രഹമല്ലാതാകുന്നില്ലതന്നെ.

ദൈവം വെറും പുകപടലമാണോയെന്നു സ്വാഭാവികമായി ചിന്തിച്ചുപോകുന്നതിൽനിന്ന്, ചോദ്യങ്ങളൊന്നും അങ്ങോട്ടു വേണ്ടയെന്നുള്ള എല്ലാ അധികാരികളുടെയും പൊതുസ്വഭാവത്തിനെക്കുറിച്ചു പറയുമ്പോൾ വാസ്തവികതയുടെ വിശ്വാസ്യത ഒന്നുകൂടി ഊട്ടിയുറപ്പിക്കപ്പെടുന്നു.

ചിന്തിച്ചു തലപുണ്ണാക്കി സമയംകളയുന്നതിനെക്കാൾ നാം ജനിച്ചിട്ടില്ല എന്ന പരമപ്രമാണമുൾക്കൊള്ളുന്ന ആദ്ധ്യാത്മികതയിലേക്കുയർന്ന് ദാർശനികതയുടെ തലമേറാനുള്ള വഴികാട്ടൽ സ്വയം നായകകഥാപാത്രമാവുന്ന കഥാകാരനു അസാദ്ധ്യമല്ലാത്തതാണ്; എല്ലാവരുടെയും ജീവിതത്തിൽ ഒരു കഥയെങ്കിലും കണ്ടെത്താനാവും എന്നൊട്ടും സാരമില്ലാതെ എഴുതുന്ന കഥാകൃത്തിനു പ്രത്യേകിച്ചും.

നിയമത്തിൻ്റെ ഊരാക്കുടുക്കളിൽപ്പെട്ട് നാളുകൾക്കുമുമ്പേ മരിച്ചുകഴിഞ്ഞ രാമുണ്ണിമേനോൻ നമുക്കന്യനല്ല. ശരീരത്തിനു ജീവനുണ്ടായിരിക്കുന്നതും മാനത്തെ മരണംപുൽകുന്നതും അനുഭവവേദ്യമാണ്. സർവ്വസാധാരണമായ വസ്തുതകളെ സാധാരണനിലയിൽനിന്നുകൊണ്ടു നിരീക്ഷിച്ച്, അനിതരസാധാരണമാംവിധമവതരിപ്പിച്ച്, നിസ്സംഗതയോടെ നിൽക്കുന്ന ഈ എഴുത്തുകാരനെ ‘സ്റ്റാർ ബക്ക്സിലെ കോഫി ‘ യിലും നമുക്കു കണ്ടുമുട്ടാം. സുഗന്ധമില്ലാത്ത സുഗന്ധദ്രവ്യങ്ങളുടെ ഓഫീസിനോടു വിടപറയുമ്പോൾ നിർവ്വികാരതയണിഞ്ഞുനിൽക്കുന്ന നായകൻ്റെമേൽ പക്ഷേ വായനക്കാരൻ തുടക്കംമുതൽതന്നെ ഗാഢബന്ധം പുലർത്തിക്കഴിഞ്ഞിരിക്കും.

പൂർണ്ണമായല്ലെങ്കിലും മറഞ്ഞുകഴിഞ്ഞ കൊറോണക്കാലത്തെക്കുറിച്ചുള്ളയോർമ്മപ്പെടുത്തലാകുന്നു ‘കൊറോണ ബാധിച്ച പഴങ്ങൾ’. ‘ഈ കാലവും കടന്നുപോകും’ എന്ന വചനമാകുന്ന കച്ചിത്തുരുമ്പിൽപ്പിടിച്ച് അക്കാലത്തു നാളെയെ വരവേൽക്കാനിരുന്ന വേഴാമ്പലുകളായിരുന്നു നാമെന്നത് വീണ്ടുമെടുത്തണിഞ്ഞ പുറംമോടിയെക്കുറിച്ചൊരു ധാരണനൽകുന്നതുമായി.

ഒരിക്കൽ നന്നെന്നു നിനച്ചത് അനുഭവത്തിലൂടെ അങ്ങനെയല്ലെന്നു ബോദ്ധ്യപ്പെടുത്തുന്ന ‘തിരിച്ചറിവുകൾ’സ്ത്രീപുരുഷ പരസ്പരാകർഷണവും ബന്ധങ്ങളും സ്ത്രീക്കുമാത്രമെങ്ങനെ ബന്ധനമാകുന്നു എന്നതുടർക്കഥയ്ക്ക് ഒരിക്കൽക്കൂടി ആധികാരികതനൽകുന്നു.

ആദ്യത്തെ കഥയായ ‘സ്മൃതിചിത്രങ്ങളാ’കട്ടെ ‘പുസ്തകങ്ങൾ വാഴ്ത്തപ്പെട്ട വേശ്യകളാകുന്നു ‘ എന്ന വ്യത്യസ്തകാഴ്ചപ്പാടുവച്ചതു ശ്രദ്ധേയമായി.’നീ എപ്പോഴും എൻ്റേതുമാത്രമാണ്. എന്നാൽ ഞാൻ നിൻ്റേതുമാത്രമായി ഒതുങ്ങുന്നില്ല’ എന്നു പറയാൻ വെമ്പൽകാണിക്കുന്ന ഈ ഉലകത്തിലെ ഏകസ്‌ത്രീയായ, മദാലസയായ ജയന്തി ഫെർണാണ്ടസ് വ്യക്തിസ്വാതന്ത്ര്യംപ്രാപിക്കുന്ന ആധുനികസ്ത്രീയുടെ സ്വരൂപമായി വിരാജിക്കുമ്പോൾ അതിൻമേലുള്ള ആശ്ചര്യത്തിൻ്റെ മുനയൊടിയുന്നു. തുടർന്ന് ‘കുഞ്ഞാപ്പു മൊല്ലയുടെ നവഭാഷ്യങ്ങളി’ലൂടെ എഴുത്തിൻ്റെ നവമായ പദ്ധതിയിലേക്കുതിരിയാൻ നാമും നിർബ്ബന്ധിതരാകുന്നു.

നെയ്ച്ചോറിലും സൗമ്യ സിസ്റ്ററുടെ ഒരുക്കത്തിലും ഹാസ്യമുണ്ട്. നെയ്ച്ചോറിലേതു വ്യക്തിനിഷ്ഠമാവുമ്പോൾ അടുത്തതിൽ സമഷ്ടിയുടെ ആലോചനാമണ്ഡലത്തിലേക്കു ചേക്കേറുന്നു. നിരുപദ്രവകരമായ പ്രശ്നങ്ങൾക്കിടയിലും പ്രണയംതളിരിടുമെന്നതു ‘നെയ്ച്ചോറി’നെ രുചികരമാക്കുമ്പോൾ മറിച്ചൊരു സന്ദർഭത്തിലായിരുന്നെങ്കിലത് അങ്ങനെയാവില്ലായിരുന്നെന്നു പരോക്ഷമായിപ്പറയുന്നു.

‘ഒരു ചുവന്നപൂവ് ഒഴുകിപ്പോകുന്നതുപോലെ ‘എന്നിങ്ങനെ ആലങ്കാരികതയുടെ വെള്ളിയലുക്കുകൾ ഇതിലുണ്ട്.’ സംഭാരവും ബിയറും സമന്വയിപ്പിച്ചു നോക്കുന്നതിൽ എന്തുമാത്രം ഔചിത്യമുണ്ട്’ എന്നും ‘അപ്പോൾ അവൻ സ്നേഹത്തിൻ്റെ പ്രവാചകനാണെന്ന അറിവ് അവളിലുണ്ടായി’ എന്നുമുള്ള ആലഭാരങ്ങളുമുണ്ട്.

കദനം പേറുന്നില്ലെങ്കിലും കോറിയിടുന്നുണ്ട്, അവശേഷിപ്പിക്കുന്നുമുണ്ട്. വായനയ്ക്കലോസരമേശാത്ത സുഗമമായ കഥനം, ഋജുവായ ആവിഷ്കരണം എന്നിവയാൽ മലയാളിയുടെ മേശപ്പുറത്ത് ഈ കഥാപുസ്തകംകൂടി ഇനിമുതൽ ഇടംപിടിക്കും.

ഡോ.ഉഷാറാണി .പി

തിരുവനന്തപുരം ജില്ലയിൽ മണക്കാടിനടുത്ത് 1975 ൽ ജനനം. കെ.ജി.പ്രഭാകരനാചാരിയും കെ.പത്മവുമാണ് മാതാപിതാക്കൾ. ഗവ.സ്കൂൾ മണക്കാട്, ആൾ സെയിൻ്റ്സ് കോളേജ് തിരുവനന്തപുരം, ഗവ.യൂണിവേഴ്സ് റ്റി കോളേജ് തിരുവനന്തപുരം, ശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റി തിരുവനന്തപുരം കേന്ദ്രം എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം കഴിഞ്ഞ് കേരള യൂണിവേഴ്‌സിറ്റിയിൽ നിന്നും മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റു നേടി. സ്വകാര്യ മേഖലയിലെ വിദ്യാലയങ്ങളിലെ അദ്ധ്യാപികയായിരുന്നു. ഇപ്പോൾ ആറ്റുകാൽ ചിന്മയ വിദ്യാലയത്തിൽ. ആനുകാലികങ്ങളിൽ സാഹിത്യരചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘ആത്മ നിവേദനം’ എന്ന കവിതാ സമാഹാരവും പ്രസിദ്ധീകരിച്ചു.

വിലാസം: പ്രഭാതം, ടി.ആർ.ഏ-39, താവലോട് നഗർ, മുട്ടത്തറ, തിരുവനന്തപുരം – 8.
ഫോൺ – 9746201959

Copyright © . All rights reserved