Latest News

ബ്രിട്ടനില്‍ നേഴ്‌സുമാര്‍ക്ക് വന്‍ അവസരം ഒരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട് ബ്രിട്ടനില്‍ ജോലി ആഗ്രഹിക്കുന്ന മലയാളി നേഴ്‌സുമാര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുണ്ട്. മറ്റൊന്നുമല്ല ഐഇഎല്‍ടിഎസ് സ്‌കോര്‍ എന്ന കടമ്പ ലളിതമാകുന്നു. സ്‌കോര്‍ കുറയ്ക്കാന്‍ കൂടി ആലോചനകള്‍ നടക്കുന്നു എന്നാണു റിപ്പോര്‍ട്ട്.

നഴ്‌സുമാര്‍ക്ക് നിലവില്‍ വേണ്ട ഐഇഎല്‍ടിഎസ് സ്‌കോര്‍ ഏഴാണ്. അത് ആറരയയായി കുറയ്ക്കാനാണ് ഉദ്ദേശിക്കുന്നത്. പരീക്ഷയില്‍ ഏഴു മാര്‍ക്കാണ് ഇപ്പോള്‍ വേണ്ടത്. ഇത് 6.5 ആക്കാനാണ് തീരുമാനം

ഭാഷയുടെ പേരിലുള്ള കടുംപിടിത്തം ബ്രിട്ടന് ആവശ്യമായ മികവുള്ള നേഴ്‌സുമാരെ  ബ്രിട്ടന് കിട്ടാതെ പോകുന്നു. ഭൂരിഭാഗവും ഗള്‍ഫ് മേഖലയിലേക്ക് പോവുകയാണ്. കഴിവിന് ഒന്നാം സ്ഥാനവും ഭാഷക്ക് രണ്ടാം പരിഗണയും നല്‍കാനാണ് ആലോചന. ഈ വാദം നഴ്‌സിങ് ആന്‍ഡ് മിഡ്‌വൈഫറി കൗണ്‍സില്‍ പരിഗണിച്ചുകൊണ്ടിരിക്കുകയാണ്. ഇംഗ്ലീഷ് ഭാഷാ പരീക്ഷകളില്‍ ഇളവ് വരുത്തണോ എന്ന കാര്യം എന്‍എംസി പരിശോധിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍. മാറ്റങ്ങള്‍ വരുത്തുന്നത് ഭാഷാ ടെസ്റ്റുകള്‍ കൂടുതല്‍ ലളിതമാക്കാനാണ്.

ഈയാഴ്ചയൊടുവില്‍ നടക്കുന്ന എന്‍എംസി ബോര്‍ഡ് മീറ്റിങ്ങില്‍ ഇക്കാര്യം പരിഗണനയ്ക്ക് വന്നേക്കും. 680,000 നഴ്‌സുമാരാണ് ബ്രിട്ടനിലുള്ളത്. എന്നാല്‍, ഓരോ പത്ത് തസ്തികയിലും ഒന്നെന്ന വണ്ണം ഒഴിവുകള്‍ ഇനിയും നികത്താനുണ്ട്. ആകെയുള്ള നഴ്‌സുമാരില്‍ 13 ശതമാനത്തോളമാണ് വിദേശികളുടെ എണ്ണം. ജീവനക്കാരുടെ ദൗര്‍ലഭ്യം കുറയ്ക്കുന്നതിന് ഐഇഎല്‍ടിഎസ് സ്‌കോര്‍ ഇളവ് ചെയ്യണമെന്ന നിര്‍ദ്ദേശം നഴ്‌സുമാര്‍ തന്നെയാണ് മുന്നോട്ടുവെച്ചത്. 3600ഓളം നഴ്‌സുമാര്‍ ഈ നിവേദനത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്.

സീരിയല്‍ നടിക്കൊപ്പം ഔദ്യോഗിക വാഹനത്തില്‍ കറങ്ങിയ ജയില്‍ ഡിഐജി ബി. പ്രദീപിനു എതിരെ അന്വേഷണം. ജയില്‍ മേധാവി ആര്‍ ശ്രീലേഖയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കഴിഞ്ഞ മാര്‍ച്ചില്‍ ജയില്‍ദിനാഘോഷത്തോടനുബന്ധിച്ച് പത്തനംതിട്ടയില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ നടിയുമായി, ഡിഐജി ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്തന്നാണ് ആക്ഷേപം. അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ ജയില്‍ ഐജിയെ ചുമതലപ്പെടുത്തി.

കറുത്തമുത്ത് ഉള്‍പ്പെടെ നിരവധി സീരിയലുകളിലും ചില സിനിമകളിലും അഭിനയിച്ച നടിയാണ് ഡിഐജിക്കൊപ്പം സര്‍ക്കാര്‍ അനുവദിച്ച വാഹനത്തില്‍ കറങ്ങിയത്. ഡല്‍ഹിയില്‍ ജനിച്ച് മലയാളത്തില്‍ സജീവമായ അര്‍ച്ചന സുശീലനാണ് ഈ നടിയെന്നാണ് സീരിയല്‍ രംഗത്തുള്ളവര്‍ പറയുന്നത്. മുമ്പും ചില വിവാദ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പറയപ്പെടുന്ന ഈ നടി സീരിയല്‍ രംഗത്ത് സജീവമാണ്. മലയാള സീരിയലുകളിലാണ് സജീവമാണെങ്കിലും ജനിച്ചതും വളര്‍ന്നതും കേരളത്തിനു വെളിയിലാണ്. കേരളത്തില്‍ കുടുംബവേരുകള്‍ ഉണ്ടെന്നതൊഴിച്ചാല്‍ മലയാളവുമായുള്ള ബന്ധം കമ്മിയാണ്.

കഴിഞ്ഞ മാര്‍ച്ചില്‍ ജയില്‍ ദിനാഘോഷത്തോട് അനുബന്ധിച്ച് പത്തനംതിട്ടയില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ നടിയുമായി ഡിഐജി ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്തുവെന്നാണ് ആക്ഷേപം. ദക്ഷിണ മേഖലയിലെ ഒരു ജയിലിലെ വാര്‍ഷികത്തിന് ഈ നടിയെ പങ്കെടുപ്പിച്ചുവെന്നും ആരോപണങ്ങളുണ്ട്. ജയില്‍ മേധാവി ആര്‍. ശ്രീലേഖയ്ക്കു ലഭിച്ച ഊമക്കത്താണ് ഇപ്പോള്‍ പ്രദീപിനെ തിരിഞ്ഞുകൊത്തിയിരിക്കുന്നത്. കഴിഞ്ഞ മാര്‍ച്ച് 17 ന് നടിയേയും കൂട്ടി ജയില്‍ ഡി ഐ ജി ഒദ്യോഗിക വാഹനത്തില്‍ യാത്ര നടത്തിയെന്നും ഈ സമയം നടിയും ഡ്രൈവറും അല്ലാതെ ഡിഐജിക്കൊപ്പം ആരുമില്ലാതിരുന്നുവെന്നും ഐജി ഗോപകുമാറിന് കൈമാറിയ പരാതിയുലുണ്ട്.ആദ്യമായല്ല പ്രദീപിനെതിരേ പരാതി ഉയരുന്നത്. കാരണവര്‍ വധക്കേസിലെ പ്രതി ഷെറിനുമായി ഈ ഓഫീസര്‍ക്ക് ബന്ധമുണ്ടെന്ന് അടുത്തിടെ ആരോപണമുയര്‍ന്നിരുന്നു.

 

മാഞ്ചസ്റ്റര്‍∙ സംഗീതപരിപാടിക്കിടെയുണ്ടായ സ്‌ഫോടനത്തില്‍ കാണാതായ കുടുംബാംഗങ്ങളെ കണ്ടെത്താന്‍ മിക്കവരും ആശ്രയിച്ചത് സമൂഹമാധ്യമങ്ങളെ. തിക്കിനും തിരക്കിനും ഇടയില്‍ സ്‌റ്റേഡിയത്തില്‍ ഒറ്റപ്പെട്ട അമ്പതോളം കുട്ടികളെ സമീപത്തുള്ള ഹോളിഡേ ഇന്നിലേക്കു മാറ്റിയതായും സമൂഹമാധ്യമങ്ങളില്‍ റിപ്പോര്‍ട്ടു വന്നു. ഹോട്ടലില്‍ നിരവധി കുട്ടികള്‍ തന്റെ സംരക്ഷണയിലുണ്ടെന്നും മാതാപിതാക്കള്‍ ബന്ധപ്പെടണമെന്നും പൗല റോബിന്‍സണ്‍ എന്ന സ്ത്രീ ട്വീറ്റ് ചെയ്തു.

തനിക്കു കഴിഞ്ഞിടത്തോളം കുട്ടികളെ ഹോളിഡേ ഇന്നിലെത്തിച്ചിട്ടുണ്ടെന്നും അവര്‍ സുരക്ഷിതരാണെന്നും ട്വീറ്റില്‍ പറയുന്നു. കൂടുതല്‍ ആളുകള്‍ ഷെയര്‍ ചെയ്ത് സന്ദേശം എല്ലാവരിലേക്കും എത്തിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. കുടുംബാംഗങ്ങളുടെ ഫോണ്‍ നമ്പരുകള്‍ കണ്ടെത്തി അവരുമായി ബന്ധപ്പെടാന്‍ ശ്രമിക്കുകയാണെന്ന് മാഞ്ചസ്റ്റര്‍ പൊലീസ് അറിയിച്ചു. പരിപാടിയില്‍ പങ്കെടുത്ത കുട്ടികളെ കണ്ടില്ലെന്നു കാട്ടി നിരവധി പേര്‍ ട്വിറ്ററില്‍ സന്ദേശമിട്ടു.

പ്രിയപ്പെട്ടവരെ കണ്ടെത്താന്‍ കഴിയാതെ നിരവധി ആളുകളാണ് മാഞ്ചസ്റ്റര്‍ അരീനയ്ക്കു സമീപം ചുറ്റിത്തിരിയുന്നത്. തന്റെ ഭാര്യയും രണ്ടു പെണ്‍മക്കളും പരിപാടിക്കുണ്ടായിരുന്നുവെന്നും അവര്‍ക്കു സ്‌ഫോടനത്തില്‍ പരുക്കേറ്റുവെന്നും ആന്‍ഡ്രൂ സീനിയര്‍ എന്നയാള്‍ പറഞ്ഞു. ഫോണിലൂടെ അവരുമായി സംസാരിച്ചു. തിരക്കിനിടയില്‍ ഭാര്യയും മക്കളും വേര്‍പെട്ടു പോയെങ്കിലും അവര്‍ സുരക്ഷിതരാണെന്നു സന്ദേശം ലഭിച്ചുവെന്നും ആന്‍ഡ്രൂ അറിയിച്ചു. എത്രയും പെട്ടെന്ന് അവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

മാഞ്ചസ്റ്റര്‍∙ അരീന ഗ്രാന്‍ഡെയുടെ സംഗീതപരിപാടിക്കിടെ 19 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനത്തിന് ഉപയോഗിച്ച് ‘നെയില്‍ ബോംബ്’ എന്ന നിഗമനം. ഇരയുടെ മരണം ദയനീയമാക്കാനും പരുക്ക് ഏറെ ഗുരുതരമാക്കാനും വേണ്ടി ആണികളും നട്ടുകളും മറ്റു മൂര്‍ച്ചയേറിയ വസ്തുക്കളും നിറച്ചാണു സ്‌ഫോടകവസ്തുക്കള്‍ തയാറാക്കുന്നത്.

സ്റ്റീല്‍ ബോളുകള്‍, ആണികള്‍, സ്‌കൂ, സൂചി, പൊട്ടിയ ബ്ലേഡുകള്‍, ലോഹക്കഷ്ണങ്ങള്‍ എന്നിവയാണ് പ്രധാനമായും ഭീകരര്‍ ഉപയോഗിക്കുന്നത്. കൂടുതല്‍ മേഖലയിലേക്കു സ്‌ഫോടനത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കാനാണ് ഇത് ചെയ്യുന്നത്. സാധാരണ മെറ്റല്‍ ഡിക്റ്റക്ടര്‍ കൊണ്ടു തന്നെ നെയില്‍ ബോംബുകള്‍ കണ്ടെത്താമെന്നിരിക്കെ കര്‍ശനമായ പരിശോധനയുടെ അഭാവമാവാം ഭീകരര്‍ക്ക് മാഞ്ചസ്റ്ററിലെ സംഗീതപരിപാടിയിലേക്കു ബോംബ് എത്തിക്കാന്‍ തുണയായതെന്നാണു നിഗമനം. 2011-ല്‍ ബെലാറസിലുണ്ടായ നെയില്‍ ബോംബ് സ്‌ഫോടനത്തില്‍ 15 പേര്‍ കൊല്ലപ്പെടുകയും 204 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

ലണ്ടൻ∙ മാഞ്ചസ്റ്ററിലെ ചാവേര്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഔദ്യോഗികമായി ഏറ്റെടുത്തിട്ടില്ലെങ്കിലും നിരവധി പേരുടെ മരണത്തിനിടയാക്കിയ സംഭവം സമൂഹമാധ്യമങ്ങളില്‍ ആഘോഷിച്ച് ഐഎസ് അനുകൂലികള്‍. സ്‌ഫോടനം പ്രവചിച്ച് നാലു മണിക്കൂര്‍ മുൻപു രണ്ട് ഐഎസ് അനുകൂലികള്‍ ട്വിറ്ററില്‍ സന്ദേശം പോസ്റ്റ് ചെയ്തിരുന്നതായും കണ്ടെത്തി. ഇസ്‍ലാമിക് സ്‌റ്റേറ്റ്, മാഞ്ചസ്റ്റര്‍ അരീന തുടങ്ങിയ ടാഗുകള്‍ ഉള്‍പ്പെടുത്തി ‘ഞങ്ങളുടെ ഭീഷണി നിങ്ങള്‍ മറന്നോ?’ എന്ന ചോദ്യമാണ് ഒരാള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റൊന്നില്‍ ‘ജസ്റ്റ് ടെറര്‍’ എവിടെ കണ്ടാലും അവരെ കൊന്നുകളയുക എന്ന പോസ്റ്ററാണു പ്രസിദ്ധീകരിച്ചത്.

ഇത്തരത്തിലുള്ള നിരവധി അക്കൗണ്ടുകള്‍ ട്വിറ്റര്‍ നീക്കം ചെയ്തു. എന്നാല്‍ ടെലഗ്രാമിലും മറ്റു സംവിധാനങ്ങളും ഐഎസ് അനുകൂല സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. ‘മൊസൂളിലും റാഖയിലും ബ്രിട്ടീഷ് വ്യോമസേന വര്‍ഷിച്ച ബോംബുകള്‍ മാഞ്ചസ്റ്ററില്‍ തിരിച്ചെത്തിയിരിക്കുന്നു’ എന്നാണു അബ്ദുള്‍ ഹഖ് എന്നയാള്‍ കുറിച്ചിരിക്കുന്നത്. യുകെ ആക്രമണം അമേരിക്കയ്ക്കുള്ള മുന്നറിയിപ്പായി ചിലര്‍ ചിത്രീകരിച്ചിട്ടുണ്ട്.

ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ സംഗീത പരിപാടിക്കിടെയുണ്ടായ സ്‌ഫോടനത്തില്‍ 19 പേര്‍ മരിച്ച സംഭവത്തെ സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കി ഇസ്ലാമിക് സ്‌റ്റേറ്റ് അനുഭാവികള്‍. എന്നാല്‍ ഐസ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല.

ഐഎസ് തീവ്രവാദ വിഭാഗവുമായി ബന്ധപ്പെട്ട് ട്വിറ്റര്‍, ടെലഗ്രാം അക്കൗണ്ടുകളില്‍ ആക്രമണത്തെ പിന്തുണച്ചുകൊണ്ടും ആഘോഷിച്ചുകൊണ്ടും പോസ്റ്റുകളും ഹാഷ് ടാഗുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ചില ഉപയോക്താക്കള്‍ ഇത്തരം ആക്രമണത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള പ്രതികരണങ്ങള്‍ നടത്തിയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഇറാഖിലും സിറിയയിലും നടത്തിയ ആക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയാണ് മാഞ്ചസ്റ്ററില്‍ നടന്ന ആക്രമണമെന്ന് ചില ട്വിറ്റര്‍ പോസ്റ്റുകള്‍ അവകാശപ്പെടുന്നുണ്ട്. ബ്രിട്ടീഷ് വ്യോമസേന മൊസൂളിലെയും റാക്കയിലെയും കുട്ടികള്‍ക്കുമേല്‍ വര്‍ഷിച്ച ബോംബുകളാണ് മാഞ്ചസ്റ്ററില്‍ പൊട്ടിത്തെറിച്ചതെന്നാണ് ചില പോസ്റ്റുകള്‍. ചിലര്‍ ഭീഷണി സ്വഭാവമുള്ള ഐഎസ് വീഡിയോകളും ഷെയര്‍ ചെയ്തിട്ടുണ്ട്. ഐഎസ് ആണ് ആക്രമണം നടത്തിയതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഇത്തരം പ്രതികരണം നടത്തിയവരെല്ലാം കരുതുന്നത്.

മാഞ്ചസ്റ്റര്‍ സിറ്റിയില്‍ പ്രാദേശിക സമയം രാത്രി 10.30ഓടെ ഉണ്ടായ സ്‌ഫോടനത്തില്‍ 50 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അമേരിക്കന്‍ പോപ് ഗായിക അരിയാന ഗ്രാന്‍ഡിന്റെ സംഗീത പരിപാടിക്കിടെയാണ് സ്‌ഫോടനം നടന്നത്. രണ്ട് തവണ സ്‌ഫോടന ശബ്ദം കേട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.

മരിച്ചവരേയും പരിക്കേറ്റവരേയും കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല. 21,000 പേരെ ഉള്‍ക്കൊള്ളുന്ന സ്റ്റേഡിയത്തിലാണ് സംഗീത പരിപാടി നടന്നത്. സ്‌ഫോടനത്തെത്തുടര്‍ന്ന് മാഞ്ചസ്റ്റര്‍ വിക്ടോറിയ മെട്രോ സ്റ്റേഷന്‍ അടച്ചു.

കൊച്ചി: ഡേ കെയറില്‍ പിഞ്ചു കുഞ്ഞിനെ അടിക്കുകയും ചീത്ത പറയുകയും ചെയ്യുന്ന വീഡിയോ പുറത്തു വന്നു.  പാലാരിവട്ടത്തുള്ള കളിവീട് എന്ന ഡേ കെയറിലാണ് ഒന്നര വയസുള്ള കുട്ടിയെ നടത്തിപ്പുകാരി മർദിച്ചത്.

കുട്ടിയെ അടിക്കുന്ന ദൃശ്യങ്ങള്‍ രക്ഷിതാക്കളാണ് പുറത്ത് വിട്ടത്. സംഭവത്തില്‍ ഡേകെയറിന്റെ നടത്തിപ്പുകാരി മിനിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കഴിഞ്ഞ കുറെ നാളുകളായി ഇവിടെ കുട്ടികള്‍ക്ക് മര്‍ദനമേല്‍ക്കുന്നതായി ആരോപണമുണ്ടായിരുന്നു.  ഇതിനിടെയാണ് വീഡിയോ പുറത്തുവന്നത്.

20 ലധികം കുട്ടികളാണ് ഈ സ്ഥാപനത്തിലുള്ളത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ പാലാരിവട്ടം പോലീസും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും ഡേ കെയറില്‍ പരിശോധന നടത്തി. വീഡിയോയുടെ അടിസ്ഥാനത്തില്‍ സ്ഥാപനമുടമയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്.

കുട്ടികളുടെ ശരീരത്തില്‍ പാടുകള്‍ കണ്ടാണ് രക്ഷിതാക്കള്‍ക്ക് സംശയം തോന്നിത്തുടങ്ങിയത്. കുട്ടികള്‍ക്ക് ഡേകെയറില്‍ പോകാനുള്ള മടിയും ടീച്ചറെ കാണുമ്പോഴുള്ള പേടിയുമെല്ലാം സംശയം ഇരട്ടിപ്പിച്ചു. എന്നാല്‍ ഇവര്‍ അന്വേഷിക്കുമ്പോളെല്ലാം യാതൊരു പ്രശ്‌നവുമില്ലെന്നും കുട്ടികള്‍ വീണപ്പോഴുണ്ടായ പാടാണെന്നുമൊക്കെ പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു.

സ്ഥാപനത്തിലുള്ള കുട്ടികളെ പല കാരണങ്ങള്‍ പറഞ്ഞ് മിനി സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്നും ഇവിടുത്തെ  ജീവനക്കാരിയും പറയുന്നു. ഒരു മാസത്തേക്ക് 1500 മുതല്‍ 3500 രൂപ വരെ വാങ്ങിയാണ് ഡേകെയറില്‍ കുട്ടികളെ പ്രവേശിപ്പിക്കുന്നത്. മാതൃഭൂമി ന്യൂസ് പുറത്ത് വിട്ട വീഡിയോ താഴെ .

 

കണ്ണൂര്‍: രാമന്തളിയിലെ ആര്‍എസ്എസ് മുഖ്യകാര്യവാഹക് ചൂരക്കാട്ട് ബിജുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയായ ഡിവൈഎഫ്‌എൈ നേതാവിനെ അറസ്റ്റ് ചെയ്തു. കൊലപാതക സംഘത്തിലെ പ്രധാന പ്രതിയായ അനൂപിനെയാണ് പിടികൂടിയത്. ഇന്നലെ രാത്രി 11 മണിയോടെ പയ്യന്നൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇതോടെ കേസില്‍ അഞ്ച് പേര്‍ പൊലീസ് കസ്റ്റഡിയിലായി.

ഏഴംഗ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് നല്‍കുന്ന വിവരം. കസ്റ്റഡിയില്‍ ഉള്ളവരും ഇക്കാര്യം മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൊലപാതക സംഘത്തിലുണ്ടായിരുന്ന രാമന്തളി പാണത്താന്‍ വീട്ടില്‍ സത്യന്‍, കക്കംപാറ വടക്കുമ്പത്ത് ജിതിന്‍, കക്കംപാറ നടുവിലെ പുരയില്‍ റിനേഷ്, രാമന്തളി കുണ്ടുവളപ്പില്‍ ജ്യോതിഷ് എന്നിവരെയാണ് പൊലീസ് നേരത്തേ പിടികൂടിയത്.

കൊലപാതക സംഘത്തിലുണ്ടായിരുന്ന പ്രതീഷ് എന്ന കുട്ടന്‍ വിദേശത്തേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. കേസിലെ പ്രധാന പ്രതിയായ അനൂപ് പിടിയിലായതോടെ കേസ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുമെന്നാണ് പൊലീസ് കരുതുന്നത്.

നടന്‍ കൊച്ചുപ്രേമന്റെ മകന്‍ ഹരികൃഷ്ണന്‍ വിവാഹം ചെയ്യാനിരുന്ന പെണ്‍കുട്ടിയുടെ ആത്മഹത്യയ്ക്കു കാരണം പോലീസ് കണ്ടെത്തി. സാമ്പത്തിക പ്രശ്‌നങ്ങളാണ് വിന്ദുജയുടെ ജീവനെടുത്തതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ആറു വര്‍ഷം പ്രണയിച്ചിട്ടും രഹസ്യമായി വച്ച സാമ്പത്തിക പ്രശ്‌നങ്ങള്‍ കാമുകനറിഞ്ഞതാണ് വിന്ദുജയെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നും പോലീസ് പറയുന്നു.

ടെക്‌നോപാര്‍ക്കിലെ തേജസ്വിനി സമുച്ചയത്തിലെ അലയന്‍സ് എന്ന കമ്പനിയില്‍ ഒരുമിച്ച് ജോലി ചെയ്യുന്ന സമയത്താണ് വിന്ദുജയും ഹരികൃഷ്ണനും അടുക്കുന്നത്. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ വിന്ദുജ അലയന്‍സ് വിട്ടു പഞ്ചാബ് നാഷണല്‍ ബാങ്കിലേക്കും അവിടെനിന്ന് എച്ച്ഡിഎഫ്‌സി ഇന്‍ഷുറന്‍സിലേക്കും മാറിയെങ്കിലും പ്രണയം തുടരുകയായിരുന്നു.

വന്‍ സാമ്പത്തിക ബാധ്യതകള്‍ വിന്ദുജയ്ക്കുള്ള കാര്യം ഹരികൃഷ്ണന്‍ അറിയുന്നത് അടുത്ത കാലത്താണ്. അലയന്‍സ് കമ്പനിയില്‍ നിന്നും പിഎന്‍ബിയിലേക്ക് മാറിയ സമയത്ത് പെണ്‍കുട്ടിക്ക് ചില സാമ്പത്തിക ഇടപാടുകളില്‍ ഏര്‍പ്പെട്ടിരുന്നു. ഒരു സുഹൃത്തിന്റെ പക്കല്‍ നിന്നും പണത്തിനായി സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങിയിരുന്നു. പറഞ്ഞ സമയത്ത് ഇത് തിരിച്ച് നല്‍കാനാകാതിരുന്നതോടെ കഴക്കൂട്ടം പൊലീസ് സ്‌റ്റേഷനില്‍ കേസാവുകയും ചെയ്തു. സ്‌റ്റേഷനിലെ മധ്യസ്ഥതയില്‍ ആഭരണങ്ങള്‍ തിരികെ നല്‍കാനുള്ള ദിവസമായി തീരുമാനിച്ച അന്നാണ് പെണ്‍കുട്ടി ഫ്‌ളാറ്റില്‍ ആത്മഹത്യ ചെയ്തത്.

ഒരു സുഹൃത്തിന് ആഭരണങ്ങള്‍ നല്‍കാനുള്ളതിന് പിന്നാലെ മറ്റൊരാള്‍ക്ക് ആറു ലക്ഷം രൂപ ഒരു പരിചയക്കാരന് വാങ്ങി നല്‍കിയ ബാധ്യതയും പെണ്‍കുട്ടിക്കുണ്ടായിരുന്നു. ഈ സമയത്താണ് ഹരികൃഷ്ണന്‍ വിവാഹക്കാര്യം വീട്ടില്‍ അവതരിപ്പിച്ചതും ഇരു വീട്ടുകാരും സംസാരിച്ച് നിശ്ചയം നടത്താന്‍ തീരുമാനിച്ചതും. ഈ സമയത്തും സാമ്പത്തിക ബാധ്യതകളെക്കുറിച്ച് ഹരികൃഷ്ണന് അറിവുണ്ടായിരുന്നില്ല. കഴിഞ്ഞ ഒരു ദിവസം പെണ്‍കുട്ടിയുടെ ബാധ്യതകളെക്കുറിച്ച് ഒരു സുഹൃത്തു വഴിയാണ് ഹരികൃഷ്ണന്‍ അറിയുന്നത്. തുടര്‍ന്ന് വിന്ദുജയുമായി ഇക്കാര്യം സംസാരിച്ച ഹരികൃഷ്ണന്‍ കാര്യങ്ങള്‍ മറച്ചുവച്ചതിലുള്ള നീരസം അറിയിക്കുകയും ചെയ്തു. ജവഹര്‍ നഗറിലെ ഫ്‌ളാറ്റിലേക്ക് പെണ്‍കുട്ടിയും സഹോദരനും അമ്മയും താമസം മാറിയിട്ട് ഒരു മാസം ആവുന്നതേയുള്ളു. വിവാഹനിശ്ചയത്തിനുള്ള ഒരുക്കങ്ങള്‍ക്കായി അമ്മയും സഹോദരനും നാട്ടിലേക്ക് പോയ സമയത്തായിരുന്നു ആത്മഹത്യ.

ശനിയാഴ്ച രാവിലെ തന്നെ പെണ്‍കുട്ടി താന്‍ ജീവിതം അവസാനിപ്പിക്കുകയാണെന്നും കൈയിലെ വെയിന്‍ മുറിക്കുകയാണെന്നും ഹരിയ്ക്ക് സന്ദേശം അയച്ചിരുന്നു. സന്ദേശം ലഭിച്ചയുടനെ തന്നെ ഹരി പെണ്‍കുട്ടിയെ തിരികെ വിളിച്ചുവെങ്കിലും ഫോണ്‍ എടുത്തില്ല. ഇതേത്തുടര്‍ന്ന് വലിയവിളയിലെ വീട്ടില്‍നിന്നും ഹരികൃഷ്ണന്‍ ഫ്‌ളാറ്റിലേക്ക് എത്തിയെങ്കിലും വാതില്‍ അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. അടുത്ത ഫ്‌ളാറ്റിലെ ചിലരെ ഹരികൃഷ്ണന്‍ വിളിച്ച് കാര്യം പറയുകയും ചെയ്തു. എല്ലാവരും ചേര്‍ന്ന് വാതില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അടുത്ത ഫ്‌ളാറ്റില്‍ പണിചെയ്തിരുന്ന ചില കാര്‍പെന്റര്‍മാരെ വിവരമറിയച്ചപ്പോള്‍ അവര്‍ വന്ന് വാതില്‍ പൊളിച്ച് മാറ്റി അകത്തെത്തിയപ്പോള്‍ കണ്ടത്. ഫാനില്‍ തൂങ്ങി നില്‍ക്കുന്ന പെണ്‍കുട്ടിയെയാണ്.

ഉടന്‍ തന്നെ കെട്ടഴിച്ച് ഹരികൃഷ്ണനും ഫ്‌ളാറ്റിലെ മറ്റ് ചിലരും ചേര്‍ന്ന് ഉടന്‍ തന്നെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും പെണ്‍കുട്ടി മരിച്ചിരുന്നു. പിന്നീടാണ് പെണ്‍കുട്ടിയുടെ വീട്ടില്‍ വിവരം അറിയിച്ചത്. മാവേലിക്കരയില്‍നിന്നും തിരിച്ചെത്തിയ അമ്മയുടേയും സഹോദരന്റേയും ഹരികൃഷ്ണന്റെ പിതാവ് കൊച്ചുപ്രേമന്റേയും മൊഴി പൊലീസ് രേഖപ്പെടുത്തി.

read more.. എന്റെ ഒക്കെ എല്ലാം നഷ്ടപ്പെട്ടതാ, ഞാന്‍ നശിച്ചതാ; ഏവരെയും അമ്പരപ്പിച്ച് നടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്‌

പേട്ടയില്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ സ്വാമിയുടെ ലിംഗം ഛേദിക്കപ്പെട്ട സംഭവത്തില്‍ ഗുരുതര ആരോപണവുമായി സ്വാമി ഗംഗേശാനന്ദയുടെ മാതാവ്. തന്റെ മകന്‍ വെറും പാവമാണെന്നും മകനെ കുടുക്കിയതിനു പിന്നില്‍ ചതിയുണ്ടെന്നും മാതാവ് ആരോപിക്കുന്നു.

പരാതിക്കാരിയായ പെണ്‍കുട്ടിയെയും കുടുംബത്തെയും നന്നായി അറിയാം. തന്റെ ചികിത്സാര്‍ത്ഥം അവരുടെ വീട്ടില്‍ താമസിച്ചിട്ടുണ്ട്. പെണ്‍കുട്ടി ഉള്‍പ്പെടെ കുടുംബാംഗങ്ങളെല്ലാം പട്ടിമറ്റത്തെ വീട്ടിലും വരാറുണ്ട്. ക്ഷേത്ര ദര്‍ശനങ്ങള്‍ക്കും ഒന്നിച്ച് പോകാറുണ്ട്.

പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുന്ന മകനോട് ഉന്നത ഉദ്യോഗസ്ഥര്‍ക്കും മറ്റും വ്യക്തി വൈരാഗ്യമുണ്ട്. പെണ്‍കുട്ടിയുടെ കുടുംബ പ്രശ്നങ്ങളില്‍ ഇടപെട്ടത് ഇഷ്ടപ്പെടാത്തവരുമുണ്ടെന്നും അമ്മ ആരോപിക്കുന്നു. ഭര്‍ത്താവ് ഗോപാലകൃഷ്ണന്‍ മരിച്ചത് ആറു മാസം മുമ്പാണ്. അതിനു ശേഷം പലവട്ടം തന്നെ കാണാന്‍ മകന്‍ വന്നു. സംഭവത്തിന് നാലു ദിവസം മുമ്പും എത്തിയിരുന്നു. സാമ്പത്തികമായി തകര്‍ന്ന തങ്ങളുടെ കുടുംബത്തെ സഹായിക്കാന്‍ ഹരി മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും അവര്‍ പറയുന്നു. ഹോട്ടലുകള്‍ ഹരി ഏറ്റെടുത്തത് സാമ്പത്തിക ബാധ്യതകള്‍ പരിഹരിക്കാനാണ്. കടക്കെണിയില്‍ നിന്ന് കയറാന്‍ കുടുംബ സ്വത്ത് മിക്കവാറും വിറ്റു കഴിഞ്ഞെന്നും കമലമ്മ കൂട്ടിച്ചേര്‍ത്തു.  ആറ് മക്കളില്‍ രണ്ടാമനാണ് സ്വാമി. മൂത്തയാള്‍ സര്‍ക്കാര്‍ ജീവനക്കാരനാണ്. മൂന്നാമത്തെയാളാണ് ഹോട്ടലുകള്‍ നടത്തുന്നത്. തൊട്ട് താഴെയുള്ളയാള്‍ ഓട്ടോറിക്ഷ ഡ്രൈവറാണ്. പിന്നെ, രണ്ട് പെണ്‍മക്കളും.

പത്തനാപുരത്ത് പള്ളി സെമിത്തേരിയിലെ കല്ലറയില്‍ നിന്ന് മാതാവിന്റെ മൃതദേഹം കല്ലറ പൊളിച്ച് മകന്‍ കടത്തിയത് ആഭിചാര പ്രവര്‍ത്തനത്തിനെന്ന് സൂചന. കൊല്ലത്തിന്റെ കിഴക്കന്‍മേഖലയില്‍ ദുര്‍മന്ത്രവാദവും ആഭിചാരവും വര്‍ധിക്കുന്നതായി നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു.

55 ദിവസത്തിന് മുമ്പ് മരിച്ച 88 കാരിയുടെ മൃതദേഹം പള്ളി സെമിത്തേരിയിലെ കല്ലറ തുറന്ന് കടത്തിയതായി കണ്ടെത്തിയത് ഇന്നലെ രാവിലെയാണ്. രാവിലെ പള്ളിയില്‍ കുര്‍ബാനക്കെത്തിയ നാട്ടുകാര്‍ സെമിത്തേരിയിലെ കല്ലറ പൊളിച്ചിരിക്കുന്നതു കണ്ടു നടത്തിയ അന്വേഷണത്തിലാണു മൃതദേഹം കണ്ടെത്തിയത്. പത്തനാപുരം തലവൂര്‍ ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലാണ് സംഭവങ്ങള്‍ അരങ്ങേറിയത്. തലവൂര്‍ നടുത്തേരി ബേക്കച്ചാല്‍ മുകളുവിള വീട്ടില്‍ കുഞ്ഞേലി കുഞ്ഞപ്പി(88)യുടെ മൃതദേഹമാണ് മകന്‍ തങ്കച്ചന്‍ (55) കല്ലറ തകര്‍ത്തു പുറത്തെടുത്തത്. ഞായറാഴ്ച കുര്‍ബാനയ്ക്കുശേഷം സെമിത്തേരിയില്‍ മെഴുകുതിരി കത്തിക്കാനായി എത്തിയവരാണു കല്ലറ തകര്‍ത്ത വിവരം പള്ളി വികാരിയെ അറിയിച്ചത്. ശവപ്പെട്ടി കല്ലറയ്ക്കു സമീപം തുറന്ന നിലയിലാണ് കണ്ടെത്തിയത്. തുടര്‍ന്നു പള്ളി അധികൃതര്‍ കല്ലറയില്‍ നടത്തിയ പരിശോധനയിലാണു മൃതദേഹവും കല്ലറയില്‍ നിന്നും കാണാതായതായി സ്ഥിരീകരിച്ചത്. നാട്ടുകാര്‍ വിവരം പോലീസില്‍ അറിയിക്കുകയും തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ മരിച്ച കുഞ്ഞേലിയുടെ കുടുംബ വീടിനോടു ചേര്‍ന്ന റബര്‍ പുരയിടത്തില്‍നിന്നും മ്യതദേഹം കണ്ടെത്തുകയായിരുന്നു.

ശരീരാവശിഷ്ടങ്ങള്‍ ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു. സംഭവുമായി ബന്ധപ്പെട്ടു കുഞ്ഞേലിയുടെ മകന്‍ തങ്കച്ചനെ (55) പോലീസ് അറസ്റ്റു ചെയ്തു. ചോദ്യം ചെയ്യലില്‍ അമ്മ മരിച്ചിട്ടില്ലന്നും പറമ്പില്‍ ഉണ്ടന്നുമാണു പോലീസിനോട് തങ്കച്ചന്‍ പറഞ്ഞത്. തുടര്‍ന്നു ചാക്കിലാക്കിയ മ്യതദേഹം പോലീസിനു കാണിച്ചു കൊടുക്കുകയായിരുന്നു. പ്രായാധിക്യത്തെ തുടര്‍ന്ന് അന്തരിച്ച കുഞ്ഞേലിയുടെ മ്യതദേഹം കഴിഞ്ഞ മാര്‍ച്ച് 27-നാണു പള്ളി സെമിത്തേരിയില്‍ അടക്കിയത്. കഴിഞ്ഞ ചെവ്വാഴ്ച്ചയ്ക്കും വെള്ളിയാഴ്ചയ്ക്കും ശേഷമായിരിക്കാം കല്ലറ തകര്‍ത്തതെന്നാണു പോലീസ് പറയുന്നത്. തിങ്കളാഴ്ചവരെ മറ്റു കല്ലറകളില്‍ മെഴുകിതിരി കത്തിക്കാല്‍ വിശ്വാസികള്‍ എത്തിയിരുന്നു. തെളിവെടുപ്പിനുശേഷം

വീട്ടുകാര്‍ക്കു വിട്ടു നല്‍കിയ ശരീരാവശിഷ്ടങ്ങള്‍ പള്ളിസെമിത്തേരിയില്‍ വീണ്ടും അടക്കം ചെയ്തു. പിന്നീട് പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ അമ്മയ്‌ക്കെന്തോ അപകടം പറ്റിയെന്നും അമ്മയുടെ ശരീരഭാഗങ്ങള്‍ ചിലര്‍ കൊണ്ടുപോയെന്നും ബാക്കി ഞാന്‍ എടുത്തുകൊണ്ടുവന്നു എന്നുമാണ് ഇയാള്‍ പറയുന്നതെന്ന് പൊലീസ് പറയുന്നു

ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് വിശ്വാസികള്‍ക്കിടയില്‍ ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ആഭിചാര കര്‍മങ്ങള്‍ക്കായാണോ മൃതദേഹം കടത്തിയതെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ആവശ്യം ഉയരുന്നത്. അന്‍പത്തി അഞ്ച് വയസ്സുള്ള ഇയാള്‍ ഒറ്റയ്ക്ക് ശ്രമിച്ചാല്‍ കല്ലറ പൊളിക്കാനാവില്ലെന്നും ഒന്നില്‍ കൂടുതല്‍ ആളുകള്‍ ശ്രമിച്ചാല്‍ മാത്രമേ കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുക്കാനാവൂ. പത്തനാപുരം മേഖലയില്‍ ആഭിചാര ക്രിയകളും മന്ത്രവാദങ്ങളും നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് പത്തനാപുരത്ത് ആളൊഴിഞ്ഞ കെട്ടിടത്തിന്റെ മുകളില്‍ മനുഷ്യന്റെ എല്ലുകള്‍ കത്തിച്ച നിലയില്‍ കണ്ടെത്തിയ സംഭവം നടന്നത്.

RECENT POSTS
Copyright © . All rights reserved