നടിയെ അക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷ യില്‍ വാദം തുടങ്ങി. കേസ് ഡയറി മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചു. പ്രതിയെ ജാമ്യത്തില്‍ വിടരുതെന്ന് പ്രൊസിക്യൂഷന്‍ വാദിച്ചു.സോഷ്യല്‍ മീഡിയയില്‍ ദിലീപിനായി പിആര്‍ വര്‍ക്ക് നടക്കുന്നു. അപ്പുണ്ണി ഒളിവിലായതിനാല്‍ സ്വാധീനിക്കാന്‍ ശ്രമം നടക്കുമെന്നും പ്രൊസിക്യൂഷന്‍ വാദം. അതേസമയം കേസില്‍ ദിലീപ് നിരപരാധിയാണെന്നും പ്രതിക്കെതിരെ തെളിവൊന്നും തന്നെയില്ലെന്നും അഡ്വ രാംകുമാര്‍ വാദിച്ചു.

ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ ദിലീപിന്റെ കസ്റ്റഡി കാലാവധി അവസാനിക്കും. കസ്റ്റഡിയില്‍ തുടരുന്ന ദിലീപിനെ ചോദ്യം ചെയ്യുന്ന നടപടി അന്വേഷണ സംഘം തുടരുകയാണ്. നിലവില്‍ ആലുവ പൊലീസ് ക്ലബിലാണ് ദിലീപുള്ളത്. കേസിലെ പ്രധാന തൊണ്ടിമുതലായ നടിയെ അക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ ഇ!തുവരെയും പൊലീസിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

പള്‍സര്‍ സുനിയുടെ മുന്‍അഭിഭാഷകനായ പ്രതീഷ് ചാക്കോ മൊബൈല്‍ ഫോണ്‍ ദിലീപിന് കൈമാറിയെന്നാണ് പൊലീസ് വാദം. പ്രതീഷ് ചാക്കോയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള ശ്രമത്തിലാണ് പൊലീസ്. ദിലീപിന്റെ സന്തത സഹചാരികളായ പലപ്രമുഖ വ്യക്തികളെയും ചോദ്യം ചെയ്യാനും നീക്കമുണ്ട്. ദിലീപിന്റെ ജാമ്യാപേക്ഷ നിലവിലെ സാഹചര്യത്തില്‍ അങ്കമാലി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളാനാണ് സാധ്യത. അങ്ങനെയെങ്കില്‍ പ്രതിഭാഗം ഹൈക്കോടതിയെ സമീപിക്കും. നാളെ ഹൈക്കോടതി അവധിയായതിനാല്‍ തിങ്കളാഴ്ചയാകും ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ സമര്‍പ്പിക്കുക.