ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തയാഴ്ച ഉണ്ടാകും. രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന കേന്ദ്രമന്ത്രിസഭായോഗം ചൊവ്വാഴ്ച ചേരും. വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനങ്ങളും നയപരമായ പ്രഖ്യാപനങ്ങളും ബുധനാഴ്ചയ്ക്കകം നടത്താന്‍ മന്ത്രാലയങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കിയതായാണ് സൂചന.
തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്‍ മുഖ്യ കമ്മിഷണറും തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരും ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ജമ്മു കശ്മീര്‍ സന്ദര്‍ശിക്കുകയാണ്. ഈ സന്ദര്‍ശനം പൂര്‍ത്തിയായാല്‍ ഉടന്‍ കമ്മിഷന്റെ സമ്പൂര്‍ണയോഗം ചേര്‍ന്ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും.
മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുന്‍പ് ഒരു ഡസനോളം പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കും. ചില വന്‍കിട പദ്ധതികളുടെ പ്രഖ്യാപനവും അവസാന കേന്ദ്രമന്ത്രിസഭായോഗത്തിന് ശേഷം ഉണ്ടായേക്കും. മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുന്‍പ് സി.എ.എ. ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തേക്കും.
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സുരക്ഷയ്ക്കായി 3400 കമ്പനി കേന്ദ്രസേനയെ വിന്യസിക്കും. ഇത് സംബന്ധിച്ച തിരഞ്ഞെടുപ്പ് കമ്മിഷന്റെ ആവശ്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചു. വെള്ളിയാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും സംയുക്ത യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.
2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മാര്‍ച്ച് പത്തിനാണ് പ്രഖ്യാപിച്ചത്. ഏഴ് ഘട്ടങ്ങളിലായാണ് 2019-ലെ തിരഞ്ഞെടുപ്പ് നടന്നത്. ഇത്തവണയും തിരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായി നടത്താനാണ് സാധ്യത. കേരളത്തില്‍, ആദ്യ നാലുഘട്ടങ്ങളില്‍ ഒന്നില്‍ തിരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത.
ഇരട്ടകൊലപാതകം നടത്തിയെന്ന കേസില്‍ പ്രതികളെ ഇന്ന് പോലീസ് കസ്റ്റഡിയില്‍ കിട്ടാൻ സാധ്യത. തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്നതിനാലാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്.
നിലവില്‍ റിമാൻഡിലുള്ള പ്രതി നിതീഷിനെ കസ്റ്റഡിയില്‍ വിട്ടു കിട്ടിയാല്‍ വിശദമായി ചോദ്യം ചെയ്യും. അതിന് ശേഷം തെളിവെടുപ്പ് നടത്തിയേക്കും.
കസ്റ്റഡിയില്‍ കിട്ടിയാല്‍ വൃദ്ധനെ കൊലപ്പെടുത്തി കുഴിച്ചുമുടിയെന്ന് സംശയിക്കുന്ന കാഞ്ചിയാറിലെ വീട്ടില്‍ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തും. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള പ്രതി വിഷ്ണുവിനെയും കസ്റ്റഡിയില്‍ വാങ്ങും. പ്രതികള്‍ താമസിച്ചിരുന്ന വീട്ടില്‍ പൊലീസ് സുരക്ഷ ഏർപ്പെടുത്തി. കൊലപാതകം നടന്നോയെന്ന് കണ്ടെത്താൻ വീടിന്റെ തറയടക്കം പൊളിച്ചു പരിശോധിക്കാനാണ് പൊലീസിന്റെ തീരുമാനം.
ഇടുക്കി കട്ടപ്പനയില്‍ ആണ് ആഭിചാര കൊലയെന്നാണ് സംശയം. നവജാത ശിശുവിനെയും വൃദ്ധനെയും കൊലപ്പെടുത്തിയതായാണ് പൊലീസിന് വിവരം ലഭിച്ചിരിക്കുന്നത്. മോഷണ കേസിലെ പ്രതികളെ കുറിച്ചുള്ള അന്വേഷണത്തനിടിയിലാണ് ഇരട്ടക്കൊലപാതകം സംബന്ധിച്ച സൂചനകള്‍ ലഭിച്ചത്.
കട്ടപ്പനയിലെ വർക്ക് ഷോപ്പില്‍ മോഷണം നടന്നതുമായി ബന്ധപ്പെട്ടുള്ള അന്വേഷണമാണിപ്പോള്‍ വഴിത്തിവിലെത്തിയിരിക്കുന്നത്. കട്ടപ്പന സ്വദേശികളായ വിഷ്ണു വിജയൻ, നിതീഷ് എന്നിവരാണ് മോഷണക്കേസില്‍ അറസ്റ്റിലായത്. മോഷണവുമായി ബന്ധപ്പെട്ട് കക്കാട്ടുകടയില്‍ താമസിക്കുന്ന വിഷ്ണുവിൻറെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി. ഈ സമയത്ത് വിഷ്ണുവിൻറെ അമ്മയെയും സഹോദരിയെയും വീട്ടിനുള്ളില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഇവരെ മോചിപ്പിച്ച ശേഷം പോലീസ് കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.
വീട്ടിലെ അസ്വാഭാവികമായ സാഹചര്യവും പോലീസില്‍ സംശയം ജനിപ്പിച്ചു. ഈ വീട്ടില്‍ താമസിച്ചിരുന്നു വിഷ്ണുവും നിതീഷും അമ്മയും സഹോദരിയും നാട്ടുകാരുമായി ബന്ധം സ്ഥാപിച്ചിരുന്നില്ല. വിഷ്ണുവിന്റെ സഹോദരിയില്‍ നിന്നാണ് കൊലപാകതം സംബന്ധിച്ച സൂചനകള്‍ ലഭിച്ചത്. ആറുമാസം മുമ്ബ് ഇവരുടെ അച്ഛൻ വിജയനും നിതീഷും തമ്മിലുണ്ടായി അടിപിടിയില്‍ മരിച്ചുവെന്നാണ് മൊഴി. സംഭവം ആരെയും അറിയിക്കാതെ മൃതദേഹം വീട്ടിനുള്ളില്‍ കുഴിച്ചിട്ടുവെന്നും മൊഴി നല്‍കിയിട്ടുണ്ട്.
വിഷ്ണുവിന്റെ സഹോദരിക്ക് നിതീഷുമായുണ്ടായ ബന്ധത്തില്‍ 2016 ല്‍ കുഞ്ഞ് ജനിച്ചിരുന്നു. കുഞ്ഞിനെ നാലു ദിവസം പ്രായമുള്ളപ്പോള്‍ കഴുത്തുഞെരിച്ചു കൊന്നു എന്നാണ് വിവരം. ഇത് ആഭിചാരത്തിന്റെ ഭാഗമാണെന്നും സംശയമുണ്ട്. പരിക്കേറ്റ് വിഷ്ണു മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. പീരുമേട് സംബ് ജയിലില്‍ റിമാൻഡില്‍ കഴിയുന്ന നിതീഷിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്ത ശേഷം വീടിനുള്ളില്‍ കുഴിച്ച് പരിശോധിക്കാനാണ് പോലീസിൻറെ തീരുമാനം. നിതീഷ് പൂജാരിയാണ്. നിതീഷിനെ കസ്റ്റഡിയില്‍ വിട്ടു കിട്ടാൻ പൊലീസ് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
ഇടുക്കി: ഇരട്ടകൊലപാതകം നടത്തിയെന്ന കേസില്‍ പ്രതികളെ ഇന്ന് പോലീസ് കസ്റ്റഡിയില്‍ കിട്ടാൻ സാധ്യത. തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്നതിനാലാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്. നിലവില്‍ റിമാൻഡിലുള്ള പ്രതി നിതീഷിനെ കസ്റ്റഡിയില്‍ വിട്ടു കിട്ടിയാല്‍ വിശദമായി ചോദ്യം ചെയ്യും. അതിന് ശേഷം തെളിവെടുപ്പ്…
ബാത്ത്: അണ്ടർ 17 വിഭാഗത്തിൽ സ്വീഡനിൽ വെച്ച് നടത്തപ്പെടുന്ന യൂറോപ്യൻ ഷട്ടിൽ ബാഡ്‌മിന്റൺ ടൂർണ്ണമെന്റിൽ, ഇംഗ്ലണ്ടിനെ പ്രതിനിധാനം ചെയ്യുവാൻ സ്റ്റീവനേജിൽ നിന്നുള്ള ജെഫ് അനി ജോസപ്പും, എസക്സിൽ നിന്നുള്ള സാമുവൽ ദീപക് പുലിക്കോട്ടിലും ദേശീയ ടീമിൽ ഇടം നേടി. യുറോപ്യൻ ബാഡ്മിന്റൺ ടൂർണ്ണമെന്റിൽ ഫ്രാൻസ്, ജർമ്മനി, ഡെൻമാർക്ക്, സ്വീഡൻ, നെതർലൻഡ്‌സ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ശക്തരായ ടീമുകളുമായാണ് ഡബിൾസ് വിഭാഗത്തിൽ, ജെഫ്-സാമുവൽ സഖ്യം മാറ്റുരക്കുക.
യുകെ യിൽ വിവിധ ദേശീയ മത്സരങ്ങളിൽ ശ്രദ്ധേയമായ സാന്നിദ്ധ്യവും, വിജയങ്ങളും പുറത്തെടുക്കുവാൻ ഇരുവർക്കും സാധിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഇംഗ്ലണ്ടിന്റെ ജേഴ്സി അണിയുവാൻ യോഗ്യത നേടുന്നത്. കഴിഞ്ഞ വർഷം നടന്ന ഇംഗ്ലീഷ് നാഷണൽ ചാമ്പ്യൻഷിപ്പിൽ ഡബിൾസ് കാറ്റഗറിയിൽ ബ്രോൺസ് മെഡൽ നേടിയതോടെയാണ് ഇംഗ്ലണ്ട് സെലക്ഷൻ കമ്മിറ്റിയുടെ ശ്രദ്ധ ഈ മിടുക്കരിലേക്ക് തിരിഞ്ഞത്. കഴിഞ്ഞ ദിവസം സോമർസെറ്റിലെ ബാത്തിൽ വച്ച് നടന്ന അണ്ടർ 17 ദേശീയ ബാഡ്മിന്റൺ ടൂർണമെന്റിൽ ജെഫ്-സാമുവൽ സഖ്യം നിലവിലെ ചാമ്പ്യന്മാരെ അട്ടിമറിച്ചു കൊണ്ട് ഫൈനലിൽ നേടിയ മിന്നും വിജയവും, തിളക്കമാർന്ന പ്രകടനവുമാണ് ഇവർക്ക് ഇംഗ്ലീഷ് ദേശീയ ടീമിലേക്കുള്ള യോഗ്യത ഉറപ്പിച്ചത്.
യു കെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയിൽ സിവിൽ സെർവന്റ് ആയി ജോലി നോക്കുന്ന കോട്ടയം ഇരവിമംഗലം സ്വദേശി, പന്തമാൻചുവട്ടിൽ അനി ജോസഫിന്റെയും, സ്‌റ്റീവനേജ് ലിസ്റ്റർ ഹോസ്പിറ്റലിൽ ജോലി നോക്കുന്ന ജീന മാത്യുവിന്റെയും മകനാണ് ജെഫ്. അനി ജോസഫ് മുമ്പ് സർഗ്ഗം സ്റ്റീവനേജ് മലയാളി അസോസിയേഷനിൽ പ്രസിഡണ്ട് പദവിയും വഹിച്ചിട്ടുണ്ട്. ജെഫിന്റെ രണ്ട് സഹോദരിമാരും ബാഡ്മിന്റണിൽ തന്നെ മികച്ച കളിക്കാർ ആണ്.
കഴിഞ്ഞ വർഷം ‘യുകെകെസിഎ’ സംഘടിപ്പിച്ച അഖില യു കെ ബാഡ്‌മിന്റൺ ടൂർണ്ണമെന്റിൽ എല്ലാ മത്സരങ്ങളിലും സ്വർണ്ണ മെഡലുകൾ തൂത്തു വാരിക്കൊണ്ടാണ് കുടുംബപരമായ കായിക മികവ് അനി- ജീന കുടുംബം തെളിയിച്ചത്. പഠനത്തിലും മികവ് പുലർത്തുന്ന ജെഫ് അനി, സ്റ്റീവനേജിലെ സെന്റ് ജോൺ ഹെൻറി ന്യൂമാൻ ഹയർ സെക്കണ്ടറി സ്ക്കൂളിൽ ജിസിഎസ്ഇ വിദ്യാർത്ഥിയാണ്.
ലണ്ടനിൽ എസ്സക്സിൽ താമസിക്കുന്ന കുന്നംകുളത്തുകാരൻ ദീപക്-ബിനി പുലിക്കോട്ടിൽ ദമ്പതികളുടെ മൂത്ത മകൻ ആണ് സാമുവേൽ. ദി കൂപ്പേഴ്‌സ് കമ്പനി ആൻഡ് കോബോൺ സ്കൂളിൽ, ഇയർ 11 വിദ്യാർത്ഥിയായ സാമുവൽ, പഠനത്തിലും, പാഠ്യേതര വിഷയങ്ങളിലും ഏറെ മികവ് പുലർത്തുന്ന വ്യക്തിത്വമാണ്.
തലമുറകളായി കായിക രംഗത്തു മികച്ച സംഭാവനകൾ നൽകി വരുന്ന പുലിക്കോട്ടിൽ കുടുംബത്തിന്റെ പാരമ്പര്യം, പുതു തലമുറയിലും പിന്തുടരുകയാണ് സാമുവൽ തന്റെ ഇംഗ്ലീഷ് ദേശീയ ചാമ്പ്യൻ പട്ട നേട്ടത്തിലൂടെ. ഇളയ സഹോദരൻ നിഖിൽ കഴിഞ്ഞ വർഷത്തെ അണ്ടർ 13 നാഷണൽ ബാഡ്‌മിന്റൺ ചാമ്പ്യൻ ആയിരുന്നു. സ്ലൊവേനയിൽ വെച്ച് നടന്ന യൂറോപ്പ്യൻ ടൂർണമെന്റിൽ ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ച് ഡബിൾസിൽ ഗോൾഡ് മെഡലും, സിംഗ്ൾസിൽ ബ്രോൺസ് മെഡലും കരസ്ഥമാക്കിയിരുന്നു.
സാമൂവലിന്റെ പിതാവ് ദീപക് എൻഎച്ച് എസിൽ ബിസിനസ് ഇന്റലിജൻസ് മാനേജർ ആയും, മാതാവ് ബിനി ദീപക് പീഡിയാട്രിക് ഫിസിയോതെറാഫിസ്റ്റ് ആയും ജോലി നോക്കുന്നു.
ഇംഗ്ലണ്ട് ഒന്നാം നമ്പർ താരമായിരുന്ന രാജീവ് ഔസേപ്പിനു ശേഷം, ഷട്ടിൽ ബാഡ്മിന്റൺ ഗോദയിൽ, മലയാളി സാന്നിദ്ധ്യം അരുളാൻ, മലയാളിപ്പട തന്നെയുണ്ടാവും എന്ന ചിത്രമാണ് ഇവിടെ തെളിയുന്നത്.
ബാഡ്മിന്റണിൽ ലോകം അറിയപ്പെടുന്ന കളിക്കാരാവണമെന്നാണ് ജെഫ് അനിയുടെയും, സാമുവൽ ദീപകിന്റെയും വലിയ അഭിലാഷം.
ലോക്സഭ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ന്യൂഡല്‍ഹിയില്‍ നടത്തിയ വാർത്താ സമ്മേളനത്തില്‍ കെ.സി.വേണുഗോപാലാണ് പട്ടിക പുറത്തുവിട്ടത്.
തൃശ്ശൂരില്‍ കെ. മുരളീധരനും ആലപ്പുഴയില്‍ കെ.സി. വേണുഗോപാലും വടകരയില്‍ ഷാഫി പറമ്പിലും മത്സരിക്കും. സിറ്റിങ് സീറ്റായ വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും കണ്ണൂരില്‍ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനും മത്സരിക്കും.
കോണ്‍ഗ്രസ് സ്ഥാനാർഥികള്‍:
തിരുവനന്തപുരം – ശശി തരൂർ
ആറ്റിങ്ങല്‍ – അടൂർ പ്രകാശ്
പത്തനംതിട്ട – ആന്‍റോ ആന്‍റണി
മാവേലിക്കര – കൊടിക്കുന്നില്‍ സുരേഷ്
ആലപ്പുഴ – കെ.സി. വേണുഗോപാല്‍
ഇടുക്കി – ഡീൻ കുര്യക്കോസ്
എറണാകുളം -ഹൈബി ഈഡൻ
ചാലക്കുടി – ബെന്നി ബഹനാൻ
തൃശ്ശൂർ – കെ. മുരളീധരൻ
ആലത്തൂർ – രമ്യ ഹരിദാസ്
പാലക്കാട് -വി.കെ. ശ്രീകണ്ഠൻ
കോഴിക്കോട് – എം.കെ. രാഘവൻ
വടകര – ഷാഫി പറമ്പില്‍
വയനാട് – രാഹുല്‍ ഗാന്ധി
കണ്ണൂർ – കെ. സുധാകരൻ
കാസർകോട് – രാജ്മോഹൻ ഉണ്ണിത്താൻ
യു.ഡി.എഫ് ഘടകകക്ഷികളായ മുസ്‍ലിം ലീഗ് രണ്ട് സീറ്റുകളിലും ആർ.എസ്.പിയും കേരള കോണ്‍ഗ്രസും ഒരു സീറ്റിലും സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ലീഗിന്‍റെ മലപ്പുറം സീറ്റില്‍ ഇ.ടി. മുഹമ്മദ് ബഷീറും പൊന്നാനിയില്‍ എം.പി. അബ്ദുല്‍ സമദ് സമാദാനിയും ആർ.എസ്.പിയുടെ കൊല്ലം സീറ്റില്‍ സിറ്റിങ് എം.പി എം.കെ. പ്രേമചന്ദ്രനും കോട്ടയം സീറ്റില്‍ കേരള കോണ്‍ഗ്രസിലെ ഫ്രാൻസിസ് ജോർജുമാണ് മത്സരിക്കുന്നത്.
കേരളം, ഛത്തീസ്ഗഡ്, കർണാടക, മേഘാലയ, നാഗാലാൻഡ്, സിക്കിം, തെലങ്കാന, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ 39 സ്ഥാനാർഥികളെ വാർത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു.
മോഷണക്കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതികളെ ചോദ്യംചെയ്തപ്പോള്‍ ചുരുളഴിഞ്ഞത് രണ്ട് കൊലപാതകങ്ങളുടെ ഞെട്ടിക്കുന്ന കഥകൾ. മന്ത്രവാദത്തിന്റെ പേരിൽ നടത്തിയ നരബലിയെന്നാണ് പ്രാഥമിക വിവരം കാഞ്ചിയാർ കക്കാട്ടുകട നെല്ലാനിക്കല്‍ വിഷ്ണു വിജയൻ (27), പുത്തൻപുരയിക്കല്‍ രാജേഷ് എന്ന് വിളിക്കുന്ന നിതീഷ് (31) എന്നിവരാണ് മോഷണ കേസിൽ അറസ്റ്റിലായത്. കേസിലെ പ്രതി വിഷ്ണു വിജയൻ്റെ പിതാവ് വിജയൻ, സഹോദരിയുടെ നവജാത ശിശു എന്നിവരെയാണ് കൊലപ്പെടുത്തിയത്. കട്ടപ്പന സാഗര ജങ്ഷനിലുള്ള വിഷ്ണുവിൻ്റെ പഴയ വീടിൻറെ തറയില്‍ കുഴിയെടുത്താണ് മൃതദേഹങ്ങള്‍ കുഴിച്ചിട്ടതെന്നും പ്രതികൾ വെളിപ്പെടുത്തി.
ദുർമന്ത്രവാദത്തിൻ്റെയും ആഭിചാരക്രിയകളുടെയും തെളിവുകള്‍ വീട്ടില്‍നിന്ന് പോലീസ് കണ്ടെത്തി. വിഷ്ണുവിൻറെ സുഹൃത്തായ നിതീഷിന് വിഷ്ണുവിൻറെ സഹോദരിയില്‍ ഉണ്ടായ കുട്ടിയെയാണ് കൊന്നത്. ഗന്ധർവന് കൊടുക്കാൻ എന്ന പേരിലാണ് കുട്ടിയെ അമ്മയുടെ പക്കല്‍ നിന്ന് വാങ്ങിക്കൊണ്ടുപോയത്. നിതീഷ് തന്നെയാണ് മന്ത്രവാദത്തിന് നേതൃത്വം നല്‍കിയത്. ശനിയാഴ്ചയാണ് നഗരത്തിലെ വർക്ക് ഷോപ്പില്‍ മോഷണം നടത്തിയ കേസില്‍ വിഷ്ണുവിനെയും നിതീഷിനെയും കട്ടപ്പന പേലീസ് കസ്റ്റഡിയിലെടുത്തത്.
പുലർച്ചെ ഒരു യാത്ര കഴിഞ്ഞ് യാദൃശ്ചികമായി വർക്ക് ഷോപ്പിന് സമീപത്ത് എത്തിയ വർക്ക് ഷോപ്പ് ഉടമയുടെ മകൻ ഇവർ സാധനങ്ങള്‍ മോഷ്ടിക്കുന്നത് കണ്ട് രണ്ടുപേരെയും പിടികൂടുകയായിരുന്നു. തുടർന്ന് പോലീസിന് കൈമാറി. പോലീസ് ചോദ്യം ചെയ്യലിലാണ് നരബലി സംബന്ധിച്ച വിവരം വെളിപ്പെടുത്തിയത്. സംഭവത്തെ തുടർന്ന് കാഞ്ചിയാറിലെ പ്രതികളുടെ വീടിന് പോലീസ് കാവല്‍ ഏർപ്പെടുത്തി.
പ്രതികൾ പറഞ്ഞത് ശരിയാണോ എന്നറിയാൻ മൃതദേഹങ്ങൾ കണ്ടെത്തേണ്ടതുണ്ട്. ദുർമന്ത്രവാദത്തിന്റെ പേരിൽ വേറെയും കൊലകൾ നടന്നിട്ടുണ്ടോ എന്നും പോലീസ് സംശയിക്കുന്നു. അടുത്ത നാളിൽ കാണാതായവരുടെ വിവരങ്ങൾ ശേവരിച്ചു വരികയാണ് പോലീസ്.
കാട്ടാനയുടെ ആക്രമണത്തില്‍ ഗൂഡല്ലൂരില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. മസിനഗുഡിയിലും ദേവര്‍ഷോല ദേവന്‍ ഡിവിഷനിലുമാണ് രണ്ടു ജീവന്‍ പൊലിഞ്ഞത്.
മസിനഗുഡിയിലെ മായാറില്‍ നാഗരാജ് (50), ദേവര്‍ ഷോലയിലെ എസ്റ്റേറ്റ് താത്കാലിക ജീവനക്കാരന്‍ മാതേവ് (52) എന്നിവരാണ് ആനക്കലിക്കിരയായത്. കര്‍ഷകനായ നാഗരാജിനെ വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് ആന ആക്രമിക്കുന്നത്.
രാവിലെ എട്ടര മണിയോടെ എസ്റ്റേറ്റില്‍ വെള്ളം നനയ്ക്കുകയായിരുന്ന മാതേവിന് കാട്ടാനയുടെ ചവിട്ടേറ്റു. പ്രദേശങ്ങളില്‍ വനപാലകര്‍ പരിശോധന നടത്തി.
വാഹനാപകടത്തിൽ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനി മരിച്ചു സമീഹാ തബസും ആണ് മരിച്ചത് . മസ്കറ്റിലെ വാദി കബീർ ഇന്ത്യൻ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് .
ഹൈദരാബാദ് സ്വദേശിയാണ് മരിച്ച സമീഹ .മാതാവിനൊപ്പം സ്കൂളിൽനിന്ന് പരീക്ഷ കഴിഞ്ഞു മടങ്ങിയ സമീഹ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു. മാതാവ് ഗുരുതര പരുക്കളോടടെ കൗല ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
കത്തുന്ന വേനൽക്കാലത്തും സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപകമാകുന്നു. കൊതുക് പരത്തുന്ന പനി സാധാരണ മഴക്കാലത്താണ് വന്നിരുന്നത്. ഈവർഷം 3099 പേരിൽ ഡെങ്കി സ്ഥിരീകരിച്ചു. ഡെങ്കിപ്പനി സംശയിക്കുന്ന 6849 കേസുകളുമുണ്ട്. ആറുപേർ ഇതിനകം മരിച്ചു.
2023-ൽ രാജ്യത്ത് ഏറ്റവും കൂടുതൽ ഡെങ്കിപ്പനി കേരളത്തിലായിരുന്നു. ഡെങ്കിപ്പനി രണ്ടാമതും വന്നാൽ ഗുരുതരാവസ്ഥയുണ്ടാകാമെന്നത് വലിയ ആശങ്കയായി മാറുകയാണ്. ഡെങ്കിപ്പനി സ്ഥിരമായി നിലനിൽക്കുന്ന പ്രദേശമെന്നത് കേരളത്തിന്റെ ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകും.
ശക്തമായ പനി, തലവേദന, കണ്ണിനുപിറകിൽ വേദന, പേശി, സന്ധിവേദന, ചർമത്തിൽ പാടുകൾ എന്നിവയാണ് ലക്ഷണങ്ങൾ
ഡെങ്കി വൈറസ് ഒന്ന്, രണ്ട്, മൂന്ന്, നാല് എന്നിങ്ങനെ നാലു സീറോടൈപ്പിൽപ്പെട്ടതുണ്ട്. നേരത്തേ ഡെങ്കിപ്പനി വന്നവരെ മറ്റൊരു ജനുസ്സിൽപ്പെട്ട ഡെങ്കി വൈറസ് ബാധിക്കുമ്പോൾ തീവ്രമായ പ്രതിപ്രവർത്തനം സംഭവിച്ച് രോഗം സങ്കീർണമാകും. ആന്തരിക രക്തസ്രാവമുണ്ടായി ഡെങ്ക് ഹെമറേജിക് ഫിവർ വരാം. അത് മരണത്തിന് കാരണമാകാം. ഡെങ്കിഷോക്ക് സിൻഡ്രോം ആണ് മറ്റൊരു അപകടാവസ്ഥ. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്ലേറ്റ്‌ലറ്റുകളുടെ എണ്ണം ഡെങ്കിപ്പനി ബാധിച്ചവരിൽ കുറയുന്നതാണ് ആന്തരിക രക്തസ്രാവത്തിന് വഴിയൊരുക്കുന്നത്.
കൊതുക് വളരാതിരിക്കാൻ ശ്രദ്ധിക്കുകയെന്നതാണ് പ്രതിരോധ മാർഗം. കൊതുക് മുട്ടയിടാതിരിക്കാൻ ജലസംഭരണികളും പാത്രങ്ങളും അടച്ചു സൂക്ഷിക്കണം. ആഴ്ചയിൽ ഒരുദിവസം കഴുകി വൃത്തിയാക്കണം. ചെടിച്ചട്ടികളിലും ഫ്രിഡ്ജ്, കൂളറുകൾ എന്നിവയുടെ ട്രേകളിലും തങ്ങി നിൽക്കുന്ന വെള്ളം ഒഴിവാക്കുക. എ.സി.യിൽനിന്നുള്ള വെള്ളം കെട്ടിനിൽക്കാതെ നോക്കുക.
കേരള സംസ്ഥാന യുവജന കമ്മിഷന്റെ 2023-24 വർഷത്തെ യൂത്ത് ഐക്കൺ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ആൻസി സോജൻ, ബേസിൽ ജോസഫ്, കെ. അഖിൽ, അശ്വിൻ പറവൂർ, സജീഷ് കെ.വി., ശ്രീനാഥ് ഗോപിനാഥ് എന്നിവരാണ് വിവിധ സാമൂഹിക മേഖലകളിൽ പുരസ്കാരത്തിന് അർഹത നേടിയത്.
ലോങ് ജമ്പ് താരവും ഏഷ്യൻ ഗെയിംസ് വെള്ളി മെഡൽ ജേതാവുമായ ആൻസി സോജനാണ് കായികരംഗത്തുനിന്ന് അവാർഡിനർഹയായത്. യുവ സംവിധായകനും തിരക്കഥാകൃത്തും അഭിനേതാവുമായ ബേസിൽ ജോസഫിന് കല / സാംസ്‌കാരികം മേഖലയിലാണ് അവാർഡ്. യുവ എഴുത്തുകാരിൽ ശ്രദ്ധേയനായ കെ. അഖിലിനാണ് സാഹിത്യത്തിലുള്ള യൂത്ത് ഐക്കൺ പുരസ്‌കാരം. സാമൂഹിക സേവന മേഖലയിൽ നിന്നും യൂത്ത് ഐക്കണായി ശ്രീനാഥ് ഗോപിനാഥിനെ തിരഞ്ഞെടുത്തു. സൈബർ സുരക്ഷാമേഖലയിൽ ഈ വർഷത്തെ ഇന്ത്യൻ ഐക്കൺ അവാർഡ് നേടിയ ടെക് ബൈ ഹാർട്ടിന്റെ ചെയർമാനാണ് ശ്രീനാഥ് ഗോപിനാഥൻ.
12 വർഷമായി മത്സ്യകൃഷിയിൽ മാതൃകാ കർഷകനായി മാറിയ അശ്വിൻ പരവൂരാണ് കാർഷികരംഗത്തു നിന്ന് അവാർഡിനർഹനായത്. വ്യവസായം /സംരംഭകത്വം മേഖലയിൽ കേരളത്തിലെ ശ്രദ്ധേയനായ യുവ സംരംഭകനായ സജീഷ് കെ.വി. അവാർഡിനർഹനായി. കേരളത്തിൽ ലോകോത്തര നിലവാരമുള്ള സർജിക്കൽ ഉപകരണങ്ങൾ ഉത്പാദിപ്പിക്കുന്ന നിർമാണ യൂണിറ്റ് സ്ഥാപിച്ചാണ് വ്യാവസായിക രംഗത്ത് സജീഷ് തന്റെ പ്രാവീണ്യം തെളിയിച്ചത്.
വിവിധ സാമൂഹിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച യുവജനങ്ങൾക്കാണ് കമ്മിഷൻ എല്ലാവർഷവും പുരസ്കാരം നൽകുന്നത്. കമ്മിഷൻ നിയോഗിച്ച പ്രത്യേക ജൂറിയാണ് അവാർഡിനർഹരായവരെ തിരഞ്ഞെടുത്തത്.കേരള സംസ്ഥാന യുവജന കമ്മിഷന്റെ 2023-24 വർഷത്തെ യൂത്ത് ഐക്കൺ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ആൻസി സോജൻ, ബേസിൽ ജോസഫ്, കെ. അഖിൽ, അശ്വിൻ പറവൂർ, സജീഷ് കെ.വി., ശ്രീനാഥ് ഗോപിനാഥ് എന്നിവരാണ് വിവിധ സാമൂഹിക മേഖലകളിൽ പുരസ്കാരത്തിന് അർഹത നേടിയത്.
ലോങ് ജമ്പ് താരവും ഏഷ്യൻ ഗെയിംസ് വെള്ളി മെഡൽ ജേതാവുമായ ആൻസി സോജനാണ് കായികരംഗത്തുനിന്ന് അവാർഡിനർഹയായത്. യുവ സംവിധായകനും തിരക്കഥാകൃത്തും അഭിനേതാവുമായ ബേസിൽ ജോസഫിന് കല / സാംസ്‌കാരികം മേഖലയിലാണ് അവാർഡ്. യുവ എഴുത്തുകാരിൽ ശ്രദ്ധേയനായ കെ. അഖിലിനാണ് സാഹിത്യത്തിലുള്ള യൂത്ത് ഐക്കൺ പുരസ്‌കാരം. സാമൂഹിക സേവന മേഖലയിൽ നിന്നും യൂത്ത് ഐക്കണായി ശ്രീനാഥ് ഗോപിനാഥിനെ തിരഞ്ഞെടുത്തു. സൈബർ സുരക്ഷാമേഖലയിൽ ഈ വർഷത്തെ ഇന്ത്യൻ ഐക്കൺ അവാർഡ് നേടിയ ടെക് ബൈ ഹാർട്ടിന്റെ ചെയർമാനാണ് ശ്രീനാഥ് ഗോപിനാഥൻ.
12 വർഷമായി മത്സ്യകൃഷിയിൽ മാതൃകാ കർഷകനായി മാറിയ അശ്വിൻ പരവൂരാണ് കാർഷികരംഗത്തു നിന്ന് അവാർഡിനർഹനായത്. വ്യവസായം /സംരംഭകത്വം മേഖലയിൽ കേരളത്തിലെ ശ്രദ്ധേയനായ യുവ സംരംഭകനായ സജീഷ് കെ.വി. അവാർഡിനർഹനായി. കേരളത്തിൽ ലോകോത്തര നിലവാരമുള്ള സർജിക്കൽ ഉപകരണങ്ങൾ ഉത്പാദിപ്പിക്കുന്ന നിർമാണ യൂണിറ്റ് സ്ഥാപിച്ചാണ് വ്യാവസായിക രംഗത്ത് സജീഷ് തന്റെ പ്രാവീണ്യം തെളിയിച്ചത്.
വിവിധ സാമൂഹിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച യുവജനങ്ങൾക്കാണ് കമ്മിഷൻ എല്ലാവർഷവും പുരസ്കാരം നൽകുന്നത്. കമ്മിഷൻ നിയോഗിച്ച പ്രത്യേക ജൂറിയാണ് അവാർഡിനർഹരായവരെ തിരഞ്ഞെടുത്തത്.
ബിജെപി അംഗത്വം സ്വീകരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പദ്മജ വേണുഗോപാല്‍. ന്യൂ ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് എത്തിയാണ് അവര്‍ പാര്‍ട്ടി അംഗമായത്. മുന്‍ കേന്ദ്ര മന്ത്രി പ്രകാശ് ജാവ്‌ദേക്കറുടെ നേതൃത്വത്തിലാണ് പദ്മജയെ ബിജെപി സ്വീകരിച്ചത്.
വര്‍ഷങ്ങളായി താന്‍ കോണ്‍ഗ്രസുമായി അകല്‍ച്ചയിലാണെന്ന് അവര്‍ പറഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഹൈക്കമാന്‍ഡിനോട് നിരവധി തവണ പരാതിയായി പറഞ്ഞിട്ടും നടപടിയുണ്ടായില്ല. ബിജെപിയില്‍ ചേര്‍ന്നതില്‍ തനിക്ക് വലിയ സന്തോഷമുണ്ടെന്ന് അവര്‍ പറഞ്ഞു.
താന്‍ നല്‍കിയ പരാതികള്‍ കോണ്‍ഗ്രസ് ചവറ്റുകൊട്ടയിലെറിഞ്ഞു. തന്നെ ബിജെപിയില്‍ എത്തിച്ചത് കോണ്‍ഗ്രസ് ആണെന്നും പദ്മജ പറഞ്ഞു. സമാധാനപരമായി പ്രവര്‍ത്തിക്കാനാണ് തനിക്ക് ഇഷ്ടമെന്നും അവര്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയാണ് അവര്‍ സംസാരിച്ചത്. മോദി വലിയ നേതാവാണെന്നും കരുത്തനാണെന്നും പദ്മജ പറഞ്ഞു. പദ്മജയ്ക്ക് വലിയ സ്ഥാനമാനങ്ങള്‍ നല്‍കുമെന്ന സൂചനയാണ് പ്രകാശ് ജാവ്‌ദേക്കര്‍ നല്‍കുന്നത്. കേരളത്തില്‍ വലിയ മാറ്റങ്ങള്‍ വരാനിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.