അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിത ഗോപകുമാറിന് (40) കണ്ണീരോടെ ജന്മനാട് വിടപറഞ്ഞു. അഹമ്മദാബാദിൽനിന്നു ഡൽഹി വഴി ഇന്നലെ രാവിലെ ഏഴിനാണ് മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്.
പത്തനംതിട്ട പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്‌കൂളിലും വസതിയിലുമായി പൊതുദര്‍ശനത്തിനു വച്ച ഭൗതിക ശരീരത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ മന്ത്രിമാരായ വി.എന്‍. വാസവനും സജി ചെറിയാനും ജനപ്രതിനിധികളുമടക്കം ആയിരക്കണക്കിനു പേര്‍ ഒഴുകിയെത്തി.
തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം സംസ്ഥാന സര്‍ക്കാരിനുവേണ്ടി മന്ത്രിമാരായ വി.ശിവന്‍കുട്ടി, ജി.ആര്‍.അനില്‍ എന്നിവര്‍ ഏറ്റുവാങ്ങി ആദരമര്‍പ്പിച്ചു. മുന്‍ മന്ത്രിമാരായ എം.എ. ബേബി, എം.വി. ഗോവിന്ദന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവരും വിമാനത്താവളത്തില്‍ അന്തിമോപചാരമര്‍പ്പിച്ചു. നോര്‍ക്കയ്ക്കു വേണ്ടി പ്രൊജക്ട് മാനേജര്‍ ആര്‍.എം.ഫിറോസ് ഷാ പുഷ്പചക്രം സമര്‍പ്പിച്ചു. വിവിധ രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകരും വിമാനത്താവളത്തില്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു.
തുടര്‍ന്നു സ്വദേശമായ തിരുവല്ല പുല്ലാടിലേക്കു മൃതദേഹം എത്തിച്ചു. സഹോദരന്‍ രതീഷ് ജി.നായരും അമ്മാവന്‍ ഉണ്ണിക്കൃഷ്ണനും ഭൗതികശരീരത്തെ അനുഗമിച്ചു. പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്‌കൂളില്‍ രാവിലെ 10ന് ആരംഭിച്ച പൊതുദര്‍ശനത്തില്‍ നിലയ്ക്കാത്ത ജനപ്രവാഹമായിരുന്നു. ഉച്ചയ്ക്ക് ശേഷം മൃതദേഹം വീട്ടിലേത്തിച്ചു. മന്ത്രി സജി ചെറിയാന്‍, എംഎല്‍എമാരായ കെ.യു. ജനീഷ് കുമാര്‍, പ്രമോദ് നാരായണ്‍ എന്നിവര്‍ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. വൈകിട്ട് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വീട്ടുവളപ്പിലായിരുന്നു സംസ്കാരം.
യുകെയിലെ പോർട്സ്മൗത്ത് ഹോസ്പിറ്റൽസ് യൂണിവേഴ്സിറ്റി എൻഎച്ച്എസ് ട്രസ്റ്റിന്റെ ക്വീൻ അലക്സാന്ദ്ര ഹോസ്പിറ്റലിൽ നേഴ്സായിരുന്നു രഞ്ജിത. 2024 ഓഗസ്റ്റിലാണ് ക്വീൻ അലക്സാന്ദ്രയിലെ കാർഡിയോളജി സി6 യൂണിറ്റിൽ നേഴ്സായി രഞ്ജിത ജോലിയിൽ പ്രവേശിക്കുന്നത്. നാല് ദിവസത്തെ അവധിക്കായി നാട്ടിൽ പോയി മടങ്ങി വരവേയാണ് അഹമദാബാദിലെ വിമാനദുരന്തത്തിന് ഇരയായത്. യുകെയിൽ എത്തി ഒരു വർഷം പൂർത്തിയാകാൻ മാസങ്ങൾ ബാക്കി നിൽക്കെയാണ് അപ്രതീക്ഷിത വിട വാങ്ങൽ.
കേംബ്രിഡ്ജ് മലയാളി അസോസിയേഷന്റെ 2025 2026 കാലത്തേയ്ക്കുള്ള പുതിയ ഭരണസമിതി നിലവിൽ വന്നു. മുൻ പ്രസിഡന്റ് ജോജി ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സിനോയ് തോമസിനെ പ്രസിഡന്റായും ലേഖ ഷിനുവിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. ട്രഷറർ – ശ്രീജു പുരുഷോത്തമൻ ,വൈസ് പ്രസിഡന്റ് -ചാൾസ് ജോസ് ,ജോയിൻ സെക്രട്ടറി – സജി വർഗീസ് ,ജോയിൻ ട്രഷറർ – ജോജി ജോസഫ് ,പബ്ലിക് റിലേഷൻസ് ഹരികുമാർ മേനോൻ, യുക്മ പ്രതിനിധികൾ ആൻറണി ജോർജ്, ജോജി ജോസഫ് ,അബ്രഹാം ലൂക്കോസ് കൂടാതെ 19 പേരടങ്ങിയ എക്സിക്യൂട്ടീവ് കമ്മിറ്റിയും ചുമതല ഏറ്റു.
പതിനഞ്ചാം വർഷ നിറവിൽ നിൽക്കുന്ന കേംബ്രിഡ്ജ് മലയാളി അസോസിയേഷൻ ജീവകാരുണ്യ പ്രവർത്തനങ്ങളിലും കലാകായികരംഗത്തും മുൻപന്തിയിൽ നിൽക്കുന്ന ബ്രിട്ടനിലെ പ്രധാന അസോസിയേഷനുകളിൽ ഒന്നാണ്. കേംബ്രിഡ്ജ് മേഖലയിലെ മലയാളികളുടെ കൂട്ടായ്മയ്ക്കായും ക്ഷേമപ്രവർത്തനങ്ങൾക്കായും കുട്ടികളുടെ കലാപരവും കായികപരവുമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും ആവശ്യമായ പുതിയ കാൽവെപ്പുകളുമായി മുന്നോട്ടുപോകുമെന്ന് പുതിയ ഭരണസമിതി അറിയിച്ചു. മുൻ വർഷത്തെ പ്രവർത്തന റിപ്പോർട്ട് മുൻ സെക്രട്ടറി ദീപാ സിനോയ് അവതരിപ്പിച്ചു. ബാർബിക്യൂ – സ്പോർട്സ് ഡേ, പുരുഷ – വനിതാ ദിനങ്ങൾ, ക്രിസ്മസ് -ന്യൂ ഇയർ, ഈസ്റ്റർ- വിഷു ആഘോഷങ്ങൾക്കായുള്ള മുന്നൊരുക്കങ്ങളും , ഭവനരഹിതർക്കായി ആരംഭിച്ച കരുണ എന്ന ഗൃഹനിർമ്മാണ പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങളും ആരംഭിച്ചതായി അസോസിയേഷൻ അറിയിച്ചു.
ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷത്കാരത്തിനായി പ്രവർത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയും മോഹൻജി ഫൗണ്ടേഷനും ചേർന്ന് ഗുരു പൂർണിമ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു. 2025 ജൂൺ 28-ാം തീയതി ശനിയാഴ്ച വൈകുന്നേരം 6 മണിമുതൽ ലണ്ടനിലെ ക്രോയിഡോണിൽ ഉള്ള വെസ്റ്റ് തൊണ്ടൺ കമ്മ്യൂണിറ്റി സെന്റെറിൽ വച്ചാണ് ഗുരു പൂർണിമ ആഘോഷങ്ങൾ നടത്തപ്പെടുന്നത്. അന്നേ ദിവസം വിഷ്ണു പൂജ, ഗുരുപാദ പൂജ, ദീപാരാധന, അന്നദാനം എന്നിവ ഉണ്ടായിരിക്കുന്നതാണ്. ഗുരുവായൂർ ദേവസ്വം കിഴേടം പുന്നത്തൂർ കോട്ട മേൽശാന്തി വടശ്ശേരി വാസുദേവൻ നമ്പൂതിരി ചടങ്ങുകൾക്ക് നേതൃത്വം നൽകും. ജാതി മത ഭേദമന്യേ എല്ലാവരും ലണ്ടൻ ശ്രീ ഗുരുവായൂരപ്പ ക്ഷേത്രത്തിന്റെ സാക്ഷത്ക്കാരത്തിനായി നടത്തുന്ന വിഷ്ണു പൂജയിൽ പങ്കെടുത്തു പ്രാർത്ഥിക്കാൻ ശ്രീ ഗുരുവായൂരപ്പ നാമത്തിൽ സംഘടകർ അഭ്യർത്ഥിക്കുന്നു. ഗുരുപാദ പൂജയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികളുടെ മാതാപിതാക്കൾക്ക് സംഘടകരെ ബന്ധപ്പെടാവുന്നതാണ്.കൂടുതൽ അന്വേഷണങ്ങൾക്ക്.
SURESH BABU – 07828137478
GANESH SIVAN – 07405513236
SUBASH SARKARA -07519135993
ഇറാനും ഇസ്രയേലും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചു. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലേക്ക് ആക്രമണം നടത്താനുള്ള ഇസ്രയേലിന്റെ നീക്കത്തെ ട്രംപ് വിമര്‍ശിച്ചു.
‘ഇസ്രയേല്‍ ആ ബോംബുകള്‍ ഇടരുത് അങ്ങനെ ചെയ്താല്‍ അത് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാകും. പൈലറ്റുമാരെ ഇപ്പോള്‍ തന്നെ തിരിച്ചു വിളിക്കൂ’ – ട്രൂത്ത് സോഷ്യലില്‍ പങ്കുവച്ച കുറിപ്പില്‍ ട്രംപ് ആവശ്യപ്പെട്ടു. നെതര്‍ലാന്‍ഡ്‌സില്‍ നടക്കുന്ന നാറ്റോ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ വാഷിങ്ടണില്‍ നിന്ന് പുറപ്പെടാന്‍ ഒരുങ്ങുമ്പോഴായിരുന്നു ട്രംപിന്റെ പ്രതികരണം.
ഇരുരാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതായി നേരത്തെ ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യം ഇസ്രയേല്‍ സ്ഥിരീകരിച്ചിരുന്നുവെങ്കിലും ഇറാന്‍ ഔദ്യോഗിക പ്രതികരണം നടത്തിയിരുന്നില്ല.
അതേസമയം വെടിനിറുത്തല്‍ കരാര്‍ ലംഘിച്ച് ഇറാന്‍ മിസൈലുകള്‍ തൊടുത്തതിനെ തുടര്‍ന്നാണ് ടെഹ്‌റാന്‍ ആക്രമിക്കാന്‍ നിര്‍ദേശം നല്‍കിയതെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്്‌സ് പറഞ്ഞു. ഇറാന്‍ വിക്ഷേപിച്ച മിസൈലുകള്‍ പ്രതിരോധിച്ചതായും ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു.
എന്നാല്‍ ഇസ്രയേലിന്റെ ആരോപണം ഇറാന്‍ നിഷേധിച്ചു. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുന്നതിന് തൊട്ടുമുമ്പ് ഇറാന്‍ നടത്തിയ ആക്രമണത്തില്‍ ഇസ്രയേലില്‍ നാലുപേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പശ്ചിമേഷ്യയില്‍ ആശങ്ക വിതച്ച 12 ദിവസത്തെ ഇസ്രയേല്‍-ഇറാന്‍ ഏറ്റുമുട്ടലില്‍ ചൊവ്വാഴ്ച രാവിലെയാണ് ഡൊണാള്‍ഡ് ട്രംപ് വെടിനിര്‍ത്തല്‍ പ്രഖ്യാപനം നടത്തിയത്. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതായും ദയവായി അത് ആരും ലംഘിക്കരുതെന്നും ട്രംപ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.
12 സംസ്ഥാനങ്ങൾ, 21 വ്യാജ ബോംബ് ഭീഷണികൾ. അന്വേഷിച്ചെത്തിയ പൊലീസിനു മുന്നിൽ തെളിഞ്ഞത് ആരെയും ഞെട്ടിക്കുന്ന പ്രണയപ്പകയുടെ കഥ. തമിഴ്നാട് ചെന്നൈ സ്വദേശിയായ റോബോട്ടിക്സ് എൻജിനീയർ റെനെ ജോഷിൽഡയെയാണ് (26) അഹമ്മദാബാദ് സൈബർ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
അസി.കമ്മിഷണറും ഭാര്യയും ചേർന്ന് ജ്വല്ലറി ഉടമയിൽനിന്ന് തട്ടിയത് രണ്ടരക്കോടി; കേസ് സ്റ്റേറ്റ് ക്രൈംബ്രാഞ്ചിനു വിട്ടേക്കും
നരേന്ദ്ര മോദി സ്റ്റേഡിയം, വിമാനദുരന്തമുണ്ടായ ബി.ജെ.മെഡിക്കൽ കോളജ്, വിവിധ സംസ്ഥാനങ്ങളിലെ സ്കൂളുകൾ എന്നിവിടങ്ങളിലേക്കു വ്യാജ മെയിൽ ഐഡികളിൽനിന്നു സന്ദേശമയച്ചത് ജോഷിൽഡയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
ഒപ്പം ജോലി ചെയ്തിരുന്ന ദിവിജ് പ്രഭാകർ എന്ന യുവാവിനെ വിവാഹം കഴിക്കാൻ ജോഷിൽഡ ആഗ്രഹിച്ചിരുന്നു. ഫെബ്രുവരിയിൽ ഇയാൾ വിവാഹം കഴിച്ചതോടെ, ജോഷിൽഡ ദിവിജിനെ കള്ളക്കേസിൽ കുടുക്കാൻ പദ്ധതിയിട്ടു. തുടർന്ന് ദിവിജിന്റെ പേരിൽ ഒട്ടേറെ വ്യാജ മെയിൽ ഐഡികൾ ഉണ്ടാക്കി ഈ ഐഡികൾ ഉപയോഗിച്ച് ബോംബ് ഭീഷണികൾ അയയ്ക്കുകയായിരുന്നു.
ജർമനി, റൊമേനിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണെന്ന വ്യാജേനയായിരുന്നു മെയിലുകൾ. ഗുജറാത്തിലെ ഒരു സ്കൂളിലേക്ക് അയച്ച ബോംബ് ഭീഷണിയിൽ 2023 ൽ ഹൈദരാബാദിലുണ്ടായ ഒരു പീഡനക്കേസിലേക്ക് പൊലീസിന്റെ ശ്രദ്ധ ക്ഷണിക്കാനാണ് ഇതെന്നും ഇതിൽ ദിവിജിന് പങ്കുണ്ടെന്നും ആരോപിച്ചിരുന്നു. ഈ പരാമർശമാണ് അന്വേഷണത്തിൽ വഴിത്തിരിവായത്.
ഷൈമോൻ തോട്ടുങ്കൽ
ബർമിംഗ്ഹാം .നഷ്ടപ്പെട്ട ആടിനെ അന്വേഷിച്ചു കണ്ടെത്തിയ ഇടയന്റെയും നഷ്ടപ്പെട്ട നാണയം അന്വേഷിച്ച സ്ത്രീയുടെയും നഷ്ടപ്പെട്ട മകന്റെ തിരിച്ചു വരവിനായി കാത്തിരുന്ന പിതാവിന്റെയും മനോഭാവം നമുക്കുണ്ടാവണമെന്ന് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത കുടുംബ കൂട്ടായ്മ വാർഷിക പ്രതിനിധി സമ്മേളനത്തോടനുബന്ധിച്ച് നടന്ന വിശുദ്ധ കുർബാന മധ്യേ നൽകിയ വചന സന്ദേശത്തിൽനൽകിയ വചന സന്ദേശത്തിൽ അദ്ദേഹം വിശ്വാസികളെ ഉത്‌ബോധിപ്പിച്ചു. കുടുംബ കൂട്ടായ്മ ലീഡേഴ്‌സ് എന്ന നിലയിൽ നാം അംഗമായിരുന്ന കൂട്ടായ്മയെക്കുറിച്ച് നമുക്ക് ചിന്ത ഉണ്ടായിരിക്കണം അതുപോലെ ഈശോ മിശിഹായുടെ തിരുനാമത്തിൽ മാത്രമേ നമുക്ക് ഒരുമിച്ച് കൂടാൻ സാധിക്കൂ, നാം അർപ്പിക്കുന്നത് കൂട്ടായ്മയുടെ ബലിയാണ് നമ്മെ ഏല്പിച്ചിരിക്കുന്ന ഏരിയയിൽ ഉള്ള മുഴുവൻ വിശ്വാസികളെയും ഈശോയിലിലേക്ക് പ്രവേശിപ്പിക്കുക എന്ന വലിയ ഉത്തരവാദിത്വവും നമുക്കുണ്ട്, അദ്ദേഹം കൂട്ടിച്ചേർത്തു,12 റീജിയണുകളിലെ 101ൽപരം ഇടവക /മിഷൻ /പ്രൊപ്പോസ്ഡ് മിഷനിൽപ്പെട്ട 350തോളം പ്രതിനിധികൾ പങ്കെടുത്ത രൂപത തല കുടുംബ കൂട്ടായ്മ പ്രതിനിധികളുടെ വാർഷിക സമ്മേളനം ബിർമിങ്ഹാം മേരിവെയിലെ രൂപതാ പാസ്റ്ററൽ സെന്ററും അതിന്റെ സമീപത്തുള്ള ഔർ ലേഡി ഓഫ് അസ്സപ്ഷൻ ദേവാലയത്തിലും ആണ് നടന്നത്
രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ നേതൃത്വത്തിൽ കഴിഞ്ഞ 6 വർഷത്തോളമായി പ്രവർത്തിച്ചു വന്ന രൂപതാ കുടുംബക്കൂട്ടായ്മ കമ്മീഷന്റെ അവസാന കൂട്ടായ്മയും പുതിയതായി തിരഞ്ഞെടുക്കപ്പെട്ട 2025-27 കാലയളവിലെ രൂപതാ കുടുംബക്കൂട്ടായ്‌മ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ഔദ്യോഗിക ഉത്ഘാടനത്തിനും ഈ സമ്മേളനം സാക്ഷ്യം വഹിച്ചു.
രാവിലെ ഒൻപതരയ്ക്ക് പ്രെയിസ് ആൻഡ് വർഷിപ്പോടെആരംഭിച്ച സമ്മേളനത്തിൽ . തുടർന്ന് ഖുത്താ പ്രാർഥനയും പത്ത് മണിക്ക് അഭിവന്ദ്യ പിതാവിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പണവും നടന്നു. ചാൻസിലർ റെവ ഡോ മാത്യു പിണക്കാട്ട്, രൂപത ഫിനാൻസ് ഓഫീസർ റെവ ഫാ ജോ മൂലശ്ശേരി വി സി ,കുടുംബ കൂട്ടായ്മ കമ്മീഷൻ ചെയർമാൻ റെവ ഫാ ജിബിൻ വാമറ്റത്തിൽ, മറ്റു വൈദികർ എന്നിവർ സഹ കാർമ്മികത്വം വഹിച്ചു വിശുദ്ധ കുർബാനക്ക് ശേഷം ഫാ ജിബിൻ വമാറ്റത്തിൽകുടുംബ കൂട്ടായ്‌മയുടെ കടമകളും കർത്തവ്യങ്ങളും സംബന്ധിച്ച ക്ലാസ്സ് നയിച്ചു. കഴിഞ്ഞ ആറ് വർഷക്കാലം കുടുംബ കൂട്ടായ്മ കമ്മീഷന് നേതൃത്വം നൽകിയ കുടുംബ കൂട്ടായ്മ കമ്മീഷൻ കോഡിനേറ്റർ ഷാജി തോമസ്, സെക്രെട്ടറി റെനി സിജു , പി ആർ ഓ വിനോദ് തോമസ്, പുതിയ ഭാരവാഹികൾ ആയ ഡോ മനോ തോമസ്, ജെയ്‌നി ചാക്കോച്ചൻ , ജിനു പോൾ, ഷീബ ബാബു, സീനു തോമസ് എന്നിവരുടെ നേതൃത്വത്തിൽ ഉള്ള പുതുതായി തിരഞ്ഞെടുക്കപ്പെട്ട കമ്മീഷൻ അംഗങ്ങളും പരിപാടികൾക്ക് നേതൃത്വം നൽകി.
ന്യൂപോർട്ടിലെ അങ്കത്തട്ടില്‍ തീപാറി, ഈ വർഷത്തെ വടംവലിയിലെ തലതൊട്ടപ്പൻമാർ തങ്ങള്‍ തന്നെയെന്ന് സ്റ്റോക്ക് ലയൺ വാരിയർസ്. വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഹെർഫോർഡ് അച്ചായൻസിനെ മുട്ടുകുത്തിച്ചാണ് സ്റ്റോക്ക് ലയൺ വാരിയർസ് കിരീടം കൈപ്പിടിയിലൊതുക്കിയത്. കഴിഞ്ഞ രണ്ടു തവണ തുടർച്ചയായി സമീക്ഷയുടെ കപ്പുയർത്തിയ അച്ചായൻസിനു ഇതോടെ സമീക്ഷയുടെ എവർ റോളിംഗ് ട്രോഫി സ്വന്തമാക്കാനുള്ള അവസരമാണ് നഷ്ടമായത്.
പന്ത്രണ്ടു ടീമുകള്‍ മാറ്റുരച്ച ടൂർണമെന്‍റില്‍ വൂസ്റ്റർ തെമ്മാടിസ് മൂന്നാംസ്ഥാനവും സ്റ്റോക്ക് ലയൺ ചാമ്പ്യൻസ് നാലാം സ്ഥാനവും നേടി. അഞ്ചാം സ്ഥാനം കൊമ്പൻസ് ബ്ലൂ കരസ്ഥമാക്കി. ആറും ഏഴും എട്ടും സ്ഥാനങ്ങൾ യഥാക്രമം ചലഞ്ചേഴ്‌സ് സാലിസ്ബറി, റോവേഴ്സ് എക്സിറ്റർ , ടീം ലിവർപൂൾ എന്നിവർ നേടി. ഫെയർ പ്ലേ അവാർഡ് സ്വന്തമാക്കിയത് റോവേഴ്സ് എക്സിറ്റർ ടീമാണ്. മികച്ച കമ്പവലിക്കാരനായി ഹെർഫോർഡ് അച്ചായൻസിലെ അനൂപ് മത്തായി ഈ വർഷവും തെരഞ്ഞെടുക്കപ്പെട്ടു. യുകെ ചരിത്രത്തിലെ ആദ്യത്തെ ഏറ്റവും വലിയ ആറടി ഉയരമുള്ള ട്രോഫിയും, അഞ്ച് അടി വലിപ്പമുള്ള ഏറ്റവും വലിയ എവർ റോളിംഗ് ട്രോഫിയുമാണ് സമീക്ഷ വിജയികൾക്കായി ഒരുക്കിയത്. ഒന്നാം സ്ഥാനക്കാർക്ക് 1501 പൗണ്ടും ട്രോഫിയും സമ്മാനിച്ചു. 1001 പൗണ്ടാണ് രണ്ടാം സ്ഥാനക്കാർക്ക് നല്‍കിയത്. മൂന്നാം സ്ഥാനക്കാർക്ക് 751 പൗണ്ടും നാലാം സ്ഥാനക്കാർക്ക് 501 പൗണ്ടും കൈമാറി. അഞ്ച് മുതല്‍ എട്ട് സ്ഥാനം വരെയുള്ളവർക്ക് പ്രോത്സാഹന സമ്മാനമായി 151 പൗണ്ട് നല്‍കി. ഫെയർ പ്ലേ അവാർഡ് 101 പൗണ്ടും മികച്ച വടംവലിക്കാരന് 101 പൗണ്ടുമാണ് സമ്മാനിച്ചത്.
സമീക്ഷ നാഷണല്‍ ട്രഷറർ അഡ്വ . ദിലീപ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കാർഡിഫ് & വെയിൽസ് യൂണിറ്റ് സെക്രട്ടറി രാകേഷ് രവി സ്വാഗതം പറഞ്ഞു. സമീക്ഷ നാഷണൽ ജോയിന്റ് സെക്രട്ടറി ഉണ്ണികൃഷ്ണൻ ബാലൻ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു. കാർഡിഫ് & വെയിൽസ് യൂണിറ്റ് പ്രസിഡന്റ് പ്രിൻസ് എം ജോർജ് നന്ദി പറഞ്ഞു.
സെബാസ്റ്റ്യൻ എബ്രഹാമും അരവിന്ദ് സതീഷും ചേർന്നാണ് മത്സരം നിയന്ത്രിച്ചത്. ചടുലമായ അനൗൺസ്മെൻ്റിലൂടെ സാലിസ്ബറിയിൽ നിന്നുള്ള ജയേഷ് അഗസ്റ്റിൻ കാണികളെ ആവേശം കൊള്ളിച്ചു. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേരാണ് മത്സരം കാണാൻ ന്യൂപോർട്ടിൽ എത്തിയത്. സംഘാടന മികവ് കൊണ്ടും ടൂർണമെന്‍റ് വേറിട്ടുനിന്നു. വടംവലി മത്സരം വൻവിജമാക്കിയതിന് പിന്നില്‍ മൂന്നു മാസക്കാലത്തെ ചിട്ടയായ പ്രവർത്തനമാണ്.
അമേരിക്കക്കെതിരെ സൈനിക നടപടി ആരംഭിച്ച് ഇറാൻ. ഇറാഖിലും ഖത്തറിലും ഇറാൻ ആക്രമണം നടത്തിയതായി റിപ്പോർട്ട്. ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍ ആറ് മിസൈലുകള്‍ പതിച്ചതായി അന്താരാഷ്ട്ര മാധ്യമമായ റോയ്‌ട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ദോഹയില്‍ തീജ്വാലകള്‍ കണ്ടതായും സ്‌ഫോടനങ്ങൾ കേട്ടതായും അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറയും റിപ്പോര്‍ട്ട് ചെയ്തു.
ദോഹയ്ക്ക് പുറത്തുള്ള മരുഭൂമിയില്‍ സ്ഥിതി ചെയ്യുന്ന യുഎസിന്റെ അല്‍ ഉദൈദ് വ്യോമതാവളത്തിന് നേരെയാണ് ഇറാന്റെ ആക്രമണം നടന്നത്. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളില്‍ ഒന്നാണിത്. ഏകദേശം പതിനായിരം സൈനികരാണ് ഇവിടെയുള്ളത്.
ഖത്തറിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെയുള്ള ആക്രമണത്തിന് ഓപ്പറേഷന്‍ ബഷാരത്ത് അല്‍-ഫത്ത് എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ആക്രമണത്തിന് തൊട്ടുമുന്‍പ് ഖത്തര്‍ വ്യോമാതിര്‍ത്തി അടച്ചിരുന്നു. ഇറാന്റെ ആക്രമണത്തെ അപലപിച്ച് ഖത്തര്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് മജീദ് അല്‍ അന്‍സാരി രംഗത്തെത്തി. ഖത്തറിന്റെ പരമാധികാരത്തിന്റേയും അന്താരാഷ്ട്ര നിയമത്തിന്റേയും ലംഘനമാണ് നടന്നതെന്ന് മജീദ് അല്‍ അന്‍സാരി പറഞ്ഞു.
ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഖത്തറിലെ ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണമെന്ന് എംബസി മുന്നറിയിപ്പ് നല്‍കി. ആളുകള്‍ വീടുകളില്‍ തുടരുകയും ജാഗ്രത പാലിക്കുകയും വേണം. ഖത്തര്‍ അധികാരികളുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും എംബസി നിര്‍ദേശം നല്‍കി. ഖത്തറില്‍ എട്ടരലക്ഷത്തോളം ഇന്ത്യക്കാര്‍ ഉള്ളതായാണ് വിവരം.
അതിനിടെ കൊച്ചിയില്‍ നിന്ന് നാളെ പുലര്‍ച്ചെ 4.15 ന് ഖത്തറിലേക്ക് പുറപ്പെടേണ്ട ഖത്തര്‍ എയര്‍വേസ് സര്‍വീസ് റദ്ദ് ചെയ്തു. വൈകിട്ട് ഏഴിന് ഖത്തറിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം മസ്‌ക്കറ്റിലേക്ക് തിരിച്ചുവിട്ടു. യുഎഇയിൽ നിന്നുമുള്ള വിമാനങ്ങളും റദ്ദാക്കി. കൊച്ചി – ഷാർജ വിമാനം മസ്കറ്റിൽ ഇറക്കി.
നിലമ്പൂർ പോരിന് ഇറങ്ങേണ്ടതാര്? ഇടതു ബന്ധം മുറിച്ച് പടിയിറങ്ങിയതിനൊപ്പം എം എൽ എ സ്ഥാനവും പി വി അൻവർ രാജിവച്ചതുമുതൽ സി പി എം ഉത്തരം തേടിയ ചോദ്യം അതായിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നിട്ടും യു ഡി എഫ് സ്ഥാനാർഥി പ്രചരണത്തിനിറങ്ങിയിട്ടും ആ ചോദ്യത്തിന് ഉത്തരം തേടുകയായിരുന്നു സി പി എം. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്‍റെ വെല്ലുവിളിയായിരുന്നു പിന്നീട് കേരളം കണ്ടത്. സംസ്ഥാന സെക്രട്ടേറിയേറ്റംഗവും സി പി എമ്മിന്‍റെ സൈബർ ലോകത്തെ ഏറ്റവും പ്രിയങ്കരനുമായ നിലമ്പൂരുകാരനായ എം സ്വരാജിനെ ഇറക്കാനായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്‍റെ വെല്ലുവിളി. ആ വെല്ലുവിളിക്ക് വലിയ പ്രസക്തി ആരും കൽപ്പിച്ചില്ലെങ്കിലും സി പി എം നേതൃയോഗങ്ങളിൽ അത് അലയടിച്ചു. നിലമ്പൂരിലെ രാഷ്ട്രീയ പോരിന് മുഖ്യമന്ത്രി പിണറായി വിജയൻ കൂടി സ്വരാജിന്‍റെ പേര് നിർദ്ദേശിച്ചതോടെ തിരുമാനം വൈകിയില്ല. രാഷ്ട്രീയ പോരാട്ടത്തിലെ ഏറ്റവും ഉജ്വലനായ പോരാളി എന്ന വിശേഷണത്തോടെ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തന്നെ എം സ്വരാജിനെ അവതരിപ്പിച്ചു.
കേരളത്തിന്‍റെ പൊതു സമൂഹത്തിൽ അതൊരു ചാട്ടുളിപോലെ തുളച്ചുകയറി. കറകളഞ്ഞ വ്യക്തിത്വമുള്ള യുവ നേതാവ്, കേരളത്തിന്‍റെ ഹൃദയത്തിൽ കടന്നുകയറിയ മികച്ച യുവ വാഗ്മി, നിലപാടുകളുടെ രാജകുമാരൻ, അങ്ങനെ വിശേഷണങ്ങൾ നീണ്ടു. പാർട്ടിയുടെ ആലയിലെ ഏറ്റവും മൂർച്ചയേറിയ ആയുധം എന്ന നിലയിലാണ് സ്വരാജിനെ അണികൾ കണ്ടിരുന്നത്. പാർട്ടി ഏറെ പ്രതീക്ഷ വച്ച് വളർത്തിയ യുവ നേതാവിനെ ആവേശത്തോടെയാണ് പ്രവർത്തകർ വരവേറ്റത്. എസ് എഫ് ഐ – ഡി വൈ എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറിക്കായി അരയും തലയും മുറുക്കിയിറങ്ങാൻ സി പി എം യുവതലമുറക്കും നിമിഷനേരം പോലും വേണ്ടിവന്നില്ല. പതിറ്റാണ്ടുകള്‍ക്കിപ്പുറം പാര്‍ട്ടി ചിഹ്നത്തില്‍ സ്ഥാനാര്‍ഥി വന്നതും എല്‍ഡിഎഫ് ക്യാമ്പിലുണ്ടാക്കിയ ഓളം ചെറുതായിരുന്നില്ല. അങ്ങനെ നിലമ്പൂരിൽ അക്ഷരാർത്ഥത്തിൽ രാഷ്ട്രീയ പോരാട്ടം തിളച്ചുമറിഞ്ഞു. രാഷ്ട്രീയ പോരാട്ടത്തിൽ സ്വരാജല്ലാതെ മറ്റാര് ജയിക്കാൻ എന്ന വിശ്വാസമായിരുന്നു ഇടത് പക്ഷത്തിനും സഹയാത്രികർക്കും സാംസ്കാരിക പ്രമുഖർക്കും. എന്നാൽ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ സ്വരാജിനും ഇടത് പക്ഷത്തിനും വലിയ നിരാശയാണ് സമ്മാനിച്ചിരിക്കുന്നത്. സിപിഎമ്മിന്‍റെ കരുത്തുറ്റ മുഖത്തേറ്റ വലിയ പ്രഹരമായി നിലമ്പൂർ ഫലം മാറി.
സ്വന്തം മണ്ഡലത്തിൽ തോറ്റു എന്നതിനൊപ്പം ജന്മനാട്ടിലും സ്വന്തം ബൂത്തിലും പഞ്ചായത്തിലും നഗരസഭയിലും പിന്നിലായി എന്നത് സ്വരാജിനെ സംബന്ധിച്ചടുത്തോളം വലിയ പ്രഹരമാണ്. സി പി എമ്മിന് വലിയ സ്വാധീനമുള്ള പോത്തുകല്ലാണ് സ്വരാജിന്‍റെ ജന്മ സ്ഥലം. സി പി എം ഭരിക്കുന്ന പഞ്ചായത്തായിട്ടും സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗത്തിന് മുന്നിലെത്താനായില്ല എന്നത് പാർട്ടിയെ ഞെട്ടിക്കുന്നതാണ്. ഡി സി സി പ്രസിഡന്റ് വി എസ് ജോയിയുടെ പഞ്ചായത്തായ പോത്തുകല്ലിൽ ഇടയ്ക്ക് സ്വരാജ് ലീഡ് ചെയ്തെങ്കിലും അവസാനം യു ഡി എഫ് മുന്നേറുകയായിരുന്നു. നിലമ്പൂർ നഗരസഭയിലാണ് സ്വരാജ് ഇപ്പോൾ താമസിക്കുന്നത്. സ്വരാജ് വോട്ടിട്ട നഗരസഭയിൽ ഭരണവും സി പി എമ്മിന് തന്നെയാണ്. എന്നാൽ ഉപതെരഞ്ഞെടുപ്പിൽ ഇവിടെയും സ്വരാജിന് ചലനമുണ്ടാക്കാനിയില്ല. നിലമ്പൂർ മുനിസിപ്പാലിറ്റിയിൽ എൽ ഡി എഫിന് 10 കൊല്ലമായി ഉണ്ടായിരുന്ന ആധിപത്യമാണ് ഇതോടെ നഷ്ടമായത്.
മണ്ഡലത്തിനൊപ്പം നഗരസഭയും പഞ്ചായത്തുകളപ്പാടെയും കോൺഗ്രസിന്‍റെ ‘കൈ’ പിടിച്ചപ്പോൾ ഇനി സി പി എമ്മിലും മുന്നണിയിലും ചർച്ച കനക്കും. നിലമ്പൂരില്‍ കനത്ത പരാജയം നേരിടേണ്ടിവന്നത് തെല്ലൊന്നുമല്ല എല്‍ഡിഎഫിനെ അലട്ടുന്നത്. അണികളുടെ ആവേശവും മണ്ഡലത്തിലെ പ്രചാരണങ്ങളും എന്തുകൊണ്ട് വോട്ടായി മാറിയില്ല എന്നതിന് വരുംനാളുകളില്‍ എല്‍ഡിഎഫ് ഉത്തരം തേടും. ഇത്രയും വ്യക്തിപ്രഭാവമുള്ള, പ്രതീക്ഷയുമുള്ള യുവ നേതാവ്, ജന്മ നാട്ടിൽ പോലും പരാജയമേറ്റുവാങ്ങിയതിന്‍റെ കാരണം പാർട്ടി കണ്ടെത്തുമ്പോൾ, ‘ഭരണ വിരുദ്ധ വികാരം’ എന്ന ഉത്തരം കൂടി അതിൽ അടയാളപ്പെടുത്തുകയാണെങ്കിൽ 2026 ലേക്കുള്ള മുന്നറിയിപ്പാകും അത്. സ്വരാജിനെ സംബന്ധിച്ചടുത്തോളം അതൊരു നേരിയ ആശ്വാസവുമാകും.
ഇറാനിലെ ആറ് വിമാനത്താവളങ്ങളിൽ ആക്രമണം നടത്തിയതായി ഇസ്രയേൽ സൈന്യം. പടിഞ്ഞാറൻ, കിഴക്കൻ, മധ്യ ഭാഗങ്ങളിലുള്ള വിമാനത്താവളങ്ങളിലാണ് ആക്രമണം നടന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
പതിനഞ്ചിലധികം ഇറാനിയൻ വ്യോമസേന വിമാനങ്ങൾ നശിപ്പിച്ചതായാണ് ഇസ്രായേൽ സൈന്യത്തിന്റെ(ഐഡിഎഫ്) അവകാശവാദം. മിസൈലുകൾ സംഭരിക്കുന്നതിനും വിക്ഷേപിക്കുന്നതിനും വേണ്ടിയാണ് ഈ വിമാനത്താവളങ്ങൾ ഉപയോഗിച്ചിരുന്നതെന്നും സൈന്യം പറഞ്ഞു.
‘രഹസ്യാന്വേഷണ വിഭാഗത്തിന്റെ കൃത്യമായ ഇന്റലിജൻസ് നിർദ്ദേശങ്ങളോടെ പതിനഞ്ചിലധികകം വ്യോമസേന പോർവിമാനങ്ങൾ ആക്രമിച്ചു.’ എക്‌സ് പോസ്റ്റിൽ ഐഡിഎഫ് പറഞ്ഞു. ഇറാനിയൻ സൈനിക ശേഷി ദുർബലപ്പെടുത്തുന്നതിനായി ഐഡിഎഫ് ആക്രമണങ്ങൾ ശക്തമാക്കുകയാണെന്നും, ഇസ്രായേലിന്റെ സുരക്ഷ ഉറപ്പാക്കാനും വ്യോമമേധാവിത്വം നിലനിർത്താനും ലക്ഷ്യമിടുന്നതായും പ്രസ്താവനയിൽ പറയുന്നു.
അതേസമയം, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഇറാനിയൻ സൈനിക കേന്ദ്ര കമാൻഡ് വക്താവ് ‘ചൂതാട്ടക്കാരൻ’ എന്ന് വിശേഷിപ്പിച്ചു. യുദ്ധം തുടങ്ങുന്നത് അദ്ദേഹമായിരിക്കാം, എന്നാൽ അത് അവസാനിപ്പിക്കുന്നത് ഇറാനായിരിക്കുമെന്ന് വക്താവ് മുന്നറിയിപ്പ് നൽകി. ‘ചൂതാട്ടക്കാരനായ മിസ്റ്റർ ട്രംപ്, ഈ യുദ്ധം നിങ്ങൾ തുടങ്ങിയേക്കാം, എന്നാൽ ഞങ്ങൾക്കായിരിക്കും ഇത് അവസാനിപ്പിക്കാൻ കഴിയുക.’ ‘എക്‌സി’ൽ അദ്ദേഹം പറഞ്ഞു.