കലഞ്ഞൂര്‍ പാടത്ത് ഭാര്യയെയും ഒപ്പമുണ്ടായിരുന്ന സുഹ്യത്തിനെയും യുവാവ് വെട്ടിക്കൊന്നു. പാടം പടയണിപ്പാറ എരുത്വാപ്പുഴ ബൈജു വിലാസത്തില്‍ വൈഷ്ണവിയേയും (28) ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പാടം വിഷ്ണു ഭവനില്‍ വിഷ്ണുവിനെയുമാണ് (30) വൈഷ്ണവിയുടെ ഭര്‍ത്താവ് ബൈജു വെട്ടിക്കൊലപ്പെടുത്തിയത്. വിഷ്ണുവിന്റെ വാടക വീടിന്റെ മുന്നിലിട്ടാണ് രണ്ട് പേരെയും ബൈജു ആക്രമിച്ചത്.
സംഭവ സ്ഥലത്ത് വച്ച് തന്നെ വൈഷ്ണവി മരിച്ചു. വിഷ്ണുവിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരിച്ചു. ഞായറാഴ്ച രാത്രി 11 മണിക്ക് ശേഷമാണ് ആക്രമണം നടന്നത്. ആക്രമണം നടത്തിയ ശേഷം ബൈജു തന്നെയാണ് സുഹൃത്തുക്കളെ വിളിച്ച് ഇക്കാര്യം പറഞ്ഞത്. സുഹൃത്തുക്കളാണ് പോലീസില്‍ വിവരം അറിയിച്ചത്. ബൈജുവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
ജോര്‍ദാനില്‍ നിന്ന് ഇസ്രയേലിലേക്ക് കടക്കാന്‍ ശ്രമിക്കവെ മലയാളി യുവാവ് ജോര്‍ദാന്‍
സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചു. തിരുവനന്തപുരം തുമ്പ സ്വദേശി ഗബ്രിയേല്‍ പെരേരയാണ് മരിച്ചത്.
സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ ഇസ്രയേല്‍ ജയിലിലെന്നാണ് വിവരം. വെടിയേറ്റ മറ്റൊരാള്‍ തിരികെ നാട്ടിലെത്തിയിരുന്നു. മേനംകുളം സ്വദേശി എഡിസണ്‍ ആണ് നാട്ടിലെത്തിയത്. ഇയാളാണ് ഗബ്രിയേല്‍ മരിച്ച വിവരം അറിയിച്ചത്.
ഗബ്രിയേലിന്റെ മരണം എംബസി സ്ഥിരീകരിച്ചു. ഗബ്രിയേലിന്റെ കുടുംബത്തെ എംബസി വിളിച്ച് വിവരം അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ജോര്‍ദാനിലേക്ക് വിസിറ്റിങ് വിസയില്‍ പോയതായിരുന്നു ഗബ്രിയല്‍.
സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്. സാധാരണയേക്കാള്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാൻ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കണ്ണൂർ, കാസർകോട് ജില്ലകളില്‍ ഉയർന്ന താപനില 38°C വരെയും കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട്, എറണാകുളം ജില്ലകളില്‍ ഉയർന്ന താപനില 37°C വരെയും പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ഉയർന്ന താപനില 36°C വരെയും ഉയരാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കടുത്ത ചൂടില്‍ നിന്ന് ആശ്വാസമായി ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
ലാലി രംഗനാഥ്
ഏതു യാത്രയുടെയും അവസാനത്തെ ദിവസം എനിക്ക് മനസ്സിൽ വല്ലാത്ത ഒരു നോവ നുഭവപ്പെടും. എനിക്കു മാത്രമാണോ എന്നറിയില്ല ഒരുപക്ഷേ ചിലരെങ്കിലും എന്റെ മാനസികാവസ്ഥയിലൂടെ തന്നെ കടന്നു പോകുന്നവർ ആയിരിക്കും.
ഹാരിസ് തലേന്ന് ശുഭരാത്രി പറയുമ്പോൾ നാളെ ഒരു ദിവസം കൂടിയേ നമ്മൾ മണാലിയിലുള്ളൂ എന്ന് ഓർമ്മിപ്പിക്കാൻ മറന്നില്ല. പിറ്റേന്ന് റിവർ റാഫ്റ്റിംഗും പൂർത്തീകരിക്കാത്ത മാൾറോഡ് ഷോപ്പിംഗും ആണെന്ന് പറഞ്ഞത് ചില ഷോപ്പിംഗ് ഭ്രമക്കാരിലെങ്കിലും ഒരുണർവ് ഉണ്ടാക്കിയിരുന്നു.
പിറ്റേന്ന് രാവിലെ റിവർ റാഫ്റ്റിംഗ് എന്ന സാഹസികമായ ജലയാത്രയ്ക്ക് എല്ലാവരും മാനസികമായി തയ്യാറെടുത്തു കൊണ്ട് തന്നെ പ്രഭാത ഭക്ഷണവും കഴിഞ്ഞ് യാത്ര തിരിച്ചു. ബിയാസ് നദിയുടെ ഓളങ്ങളോട് കിന്നാരം പറഞ്ഞ്, ഒച്ചയും ബഹളവുമായി വളരെ ആവേശകരമായുള്ള ആ യാത്ര അല്പം ഭീതിയൊക്കെയുണ്ടാക്കിയെങ്കിലും, അവിസ്മരണീയമായ ഒന്നുതന്നെയായിരുന്നു.
ഉച്ചയോടു കൂടി മാൾ റോഡിൽ എത്തിയ ഞങ്ങളിൽ പലരും ഭക്ഷണത്തിനായി, പല ഹോട്ടലുകളെയാണ് ആശ്രയിച്ചത്. പഞ്ചാബി ഭക്ഷണമൊന്നു പരീക്ഷിച്ചു നോക്കാമെന്നാണ് അന്നെനിക്ക് തോന്നിയത്. വളരെ സ്വാദേറിയ ബട്ടർ ചിക്കനും കുൽച്ചെയും കഴിച്ച്,ഹോട്ടലിൽ നിന്നും ഇറങ്ങിയപ്പോൾ പലരും ഷോപ്പിംഗ് ചെയ്തു തുടങ്ങിയിരുന്നു. ആഹ്ലാദം നിറഞ്ഞ അവരുടെ മുഖം കണ്ടപ്പോളെനിക്കും അവരോടൊപ്പം കൂടി ‘ബാർഗയിൻ ചെയ്യുക’.. എന്ന കല മനസ്സിലാക്കാനുള്ള ഒരു കൗതുകം തോന്നി. കുറച്ചുസമയത്തിനകം തന്നെ എന്റെ കൈപ്പിടിയിൽ ഒതുങ്ങാത്തതാണതെന്നു മനസ്സിലാക്കി, വെറുതെ കാഴ്ചക്കാരിയായി മാറി നിൽക്കേണ്ടി വന്നു. കരവിരുതിനാൽ മോടികൂട്ടിയ ഷാളുകൾ എന്നെ ഏറെ ആകർഷിച്ചതിനാൽ, നാലഞ്ചു ഷോളുകൾ വാങ്ങി എന്റെ ഷോപ്പിംഗ് അവസാനിപ്പിച്ചു.
അപ്പോഴാണ് അവിടെ അടുത്ത് തന്നെയുള്ള ടിബറ്റൻ മൊണാസ്ട്രിയെക്കുറിച്ച് അറിയാനിടയായത്.ഷോപ്പിംഗ് തൽപരരല്ലാത്ത, ഞങ്ങൾ ചെറിയൊരു സംഘം അടുത്തുതന്നെയുള്ള ടിബറ്റൻ മൊണാസ്ട്രി സന്ദർശിക്കാൻ തീരുമാനിച്ചു. മാൾ റോഡിലെ വലിയ തിരക്കുകൾക്കിടയിൽ നിന്നും ഹൃദ്യമായ ഒരു ശാന്തതയിലേക്ക് പറിച്ച് നടപ്പെട്ടപ്പോൾ മനസ്സിന് വല്ലാത്തൊരുന്മേഷം തോന്നി. മനോഹര കൊത്തുപണികളുള്ള കവാടം. മൊണാസ്ട്രിക്ക് മുന്നിൽ നൂറിലേറെ ടിബറ്റൻ പ്രയർ ഫ്ലാഗുകൾ. ഇവ എപ്പോഴും കാറ്റിൽ പറന്നുകൊണ്ടിരിക്കണമെന്നാണത്രേ ടിബറ്റൻ വിശ്വാസം. ആ കാറ്റ് മന്ത്രങ്ങളെ പ്രപഞ്ചത്തിലാകമാനം വ്യാപിപ്പിക്കുമെന്നും, ഫ്ലാഗിന്റെ ഓരോ ചലനവും ഓരോ മൗന പ്രാർത്ഥനയാണെന്നും, അവർ വിശ്വസിക്കുന്നു. എന്തുതന്നെയായാലും അവിടം വിട്ടിറങ്ങുമ്പോൾ മനസ്സ് വല്ലാത്ത ഒരു ശാന്തതയെ പുൽകിയിട്ടുണ്ടായിരുന്നു.
മടക്കയാത്രയുടെ ചെറിയൊരു നോവ് ഉള്ളിലൊ തുക്കി,അഞ്ചുമണിയായപ്പോഴേക്കും ഞാനും ഭർത്താവും ബസ്സിൽ കയറി ഇടം പിടിച്ചിരുന്നു.
പിറ്റേന്ന് രാവിലെ ഒൻപത് മണിക്ക് മണാലിയോട് വിട പറയുമ്പോൾ വല്ലാത്തൊരു വിഷമം തോന്നി. കാരണം ഡൽഹി വരെയുള്ള ബസ് യാത്രയ്ക്ക് ശേഷം ഞാനും ഭർത്താവും മാത്രം ബാംഗ്ലൂർക്കാണ് യാത്ര ചെയ്യേണ്ടതെന്ന കാര്യം ഓർമ്മയിൽ വന്നപ്പോൾ ഒരു കുടുംബം പോലെ ഒന്നിച്ച് അഞ്ചു ദിവസം കഴിഞ്ഞ കൂട്ടുകാരെ പിരിയേണ്ടി വരുമല്ലോ എന്ന ഒരു സത്യം പത്തി വിടർത്തി മുന്നിൽ നിന്നതുപോലെ.
ഡൽഹിയിൽ നിന്നും ബാംഗ്ലൂരിലേക്ക് ഫ്ലൈറ്റ് കയറിയത് ഞാനും ഭർത്താവും മാത്രമായിരുന്നില്ല, കൂടെ കുളിരുള്ള മണാലിയുടെ ആവാഹിച്ചെടുത്ത സൗന്ദര്യവും മറക്കാനാവാത്ത കുറെ ഓർമ്മകളും കൂടിയായിരുന്നു.. ഇന്നും ആ ഓർമ്മകൾ പലപ്പോഴും മനസ്സിന് കുളിർമയേകാറുണ്ട്..
അവസാനിച്ചു.
ലാലി രംഗനാഥ് – തിരുവനന്തപുരം ജില്ലയിൽ, ആറ്റിങ്ങലിനടുത്ത് മണമ്പൂർ എന്ന ഗ്രാമത്തിൽ ജനനം. കൃതികള്‍ – മുഖംമൂടികളും ചുവന്ന റോസാപ്പൂവും, അശാന്തമാകുന്ന രാവുകൾ , നീലിമ, മോക്ഷം പൂക്കുന്ന താഴ്‌വര
അംഗീകാരങ്ങൾ- നിർമ്മാല്യം കലാ സാഹിത്യ വേദി യുടെ അക്‌ബർ കക്കട്ടിൽ അവാർഡ്, സത്യജിത്ത് ഗോൾഡൻ പെൻ ബുക്ക് അവാർഡ് 2024, ബി.എസ്.എസിന്‍റെ ദേശീയ പുരസ്‌കാരം തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. കുടുംബസമേതം ബാംഗ്ലൂരിലാണ് സ്ഥിരതാമസം.
ബിനോയ് എം. ജെ.
മനസ്സ് എപ്പോഴും കലപില കൂട്ടിക്കൊണ്ടിരിക്കുന്നു. അത് തർക്കിക്കുകയും, വാദിക്കുകയും, ചിന്തിക്കുകയും ചെയ്യുന്നു . മനസ്സ് ക്രിയാത്മകമായി എന്തെങ്കിലും ചെയ്യുന്നുണ്ടോ? പാശ്ചാത്യ മന:ശ്ശാസ്ത്രജ്ഞന്മാർ മനസ്സിനെ അത്യുന്നതമായ പദവിയിൽ പ്രതിഷ്ഠിക്കുന്നു. അവർ ആരാധനാമനോഭാവത്തോടെയാണ് മനസ്സിനെ നോക്കി കാണുന്നത്. ഈ മനസ്സ് എവിടെ നിന്നുമാണ് വരുന്നത് എന്നവർക്കറിഞ്ഞുകൂടാ. അതിന്റെ പ്രവർത്തനങ്ങൾ ആത്മവഞ്ചനയാണെന്നും അവർക്കറിഞ്ഞുകൂടാ. നമുക്കറിവുള്ളതുപോലെ നാമുള്ളിലേക്ക് നോക്കുമ്പോൾ മനസ്സിനെയാണ് അവിടെ കാണുന്നത്. ആത്മാവിനെ ആരും കാണുന്നില്ല. കാരണം മനസ്സ് ആത്മാവിനെ മറയ്ക്കുന്നു എന്നത് തന്നെ. മനസ്സിന്റെ ചേതന ആത്മാവിൽ നിന്നും കടം വാങ്ങിയതാണ്. അത് ചന്ദ്രന്റെ പ്രകാശം പോലെയാണ്. ഈയർത്ഥത്തിൽ മനസ്സ് ക്രിയാത്മകമായ ഒരു സത്തയല്ല.
മനസ്സ് നിറയെ ദ്വൈതങ്ങളാണ്. മനസ്സിന് വസ്തുതകളെ ദ്വൈതങ്ങളായി ഗ്രഹിക്കുവാനേ കഴിയൂ. എന്തിനെ കിട്ടിയാലും മനസ്സ് അതിനെ രണ്ടായി വിഭജിക്കുന്നു. ഉദാഹരണത്തിന് ജീവിതാനുഭവങ്ങളെ മനസ്സ് രണ്ടായി വിഭജിക്കുന്നു – സുഖവും ദുഃഖവും. അസ്ഥിത്വത്തെയും മനസ്സ് രണ്ടായി വിഭജിക്കുന്നു- ജീവിതവും മരണവും. ഗുണങ്ങളെയും മനസ്സ് രണ്ടായി വിഭജിക്കുന്നു – നല്ലതും ചീത്തയും. കർമ്മത്തെ മനസ്സ് രണ്ടായി വിഭജിക്കുന്നു – ശരിയും തെറ്റും. ഭൗതിക ജീവിത സാഹചര്യങ്ങളെ മനസ്സ് രണ്ടായി വിഭജിക്കുന്നു- സമ്പത്തും ദാരിദ്ര്യവും. ജീവിതാവസ്ഥകളെ മനസ്സ് രണ്ടായി വിഭജിക്കുന്നു- വിജയവും പരാജയവും. കർമ്മഫലങ്ങളെ മനസ്സ് രണ്ടായി വിഭജിക്കുന്നു – പ്രതിഫലവും ശിക്ഷയും. ഇപ്രകാരം ദ്വൈതങ്ങളെ സൃഷ്ടിക്കുന്നതുകൊണ്ട് നമുക്ക് എന്തു നേട്ടമാണുള്ളത്? വിഭജിക്കാനാവാത്ത സത്ത (അഖണ്ഡദ്വൈതം) പലതായി വിഭജിക്കപ്പെടുന്നു. അവക്കിടയിൽ ആശയക്കുഴപ്പങ്ങളും സംഘർഷങ്ങളും സദാ സംഭവിക്കുന്നു. എവിടെ രണ്ടുണ്ടോ അവിടെയെല്ലാം സംഘട്ടനങ്ങളുമുണ്ട്.ഇപ്രകാരം മനസ്സാണ് എല്ലാ പ്രശ്നങ്ങളുടെയും കാരണം.
രണ്ടുള്ളിടത്തൊക്കെ ദിശാബോധവും ജനിച്ചു വീഴുന്നു. ഒന്നിനെ ത്യജിച്ചുകൊണ്ട് മറ്റൊന്നിനെ തിരഞ്ഞെടുക്കുന്നതാണല്ലോ ദിശാബോധം. ഉദാഹരണത്തിന് ദാരിദ്ര്യത്തെ ത്യജിച്ചുകൊണ്ട് സമ്പത്തിനെ തിരഞ്ഞെടുക്കുന്ന പ്രക്രിയ. ഇവിടെ ദ്വൈതം ജനിക്കുന്നു. ദ്വൈതം നമ്മുടെ മനസ്സിൽ സംഘട്ടനങ്ങൾ ഉണ്ടാക്കുന്നു. പണത്തെയും, അധികാരത്തെയും, പ്രശസ്തിയെയും മറ്റും ഇഷ്ടപ്പെടുന്ന വ്യക്തി അതിന് വിപരീതമായവയെ വെറുക്കുവാനും പഠിക്കുന്നു. അവയെ വെറുത്തെങ്കിൽ മാത്രമേ ആ ദിശാബോധത്തിന് അർത്ഥമുള്ളൂ. ഇപ്രകാരം നമ്മുടെ മനസ്സ് രണ്ടായി വിഭജിക്കപ്പെടുന്നു. വിജയം എത്രയോ മധുരം; പരാജയമോ നമുക്ക് മരണത്തേക്കാൾ കയ്പുള്ളതും. ലക്ഷ്യബോധം നമ്മുടെ ജീവിതത്തെ അപകടത്തിൽ ചാടിക്കുന്നു. ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിൽ പരാജയപ്പെടുമ്പോൾ മാത്രമാണ് നാമതിന്റെ ദോഷഫലം അറിയുന്നത്. ആശയുള്ളിടത്തൊക്കെ നിരാശയും ഉണ്ട്. ജീവിതത്തിന് ഒരു ദിശാബോധം വേണമെന്ന് കുട്ടികൾക്ക് പറഞ്ഞു കൊടുക്കാതിരിക്കുവിൻ. കാരണം ദിശാബോധം പാരതന്ത്ര്യമാണ്. അത് നമ്മെ ഒരു ലക്ഷ്യവുമായി ബന്ധിക്കുന്നു. ലക്ഷ്യബോധം തലക്കു പിടിച്ചാൽ നാമൊക്കെ ഭ്രാന്തന്മാരായി മാറുന്നു. അപ്പോൾ നമുക്ക് യാഥാർഥ്യത്തെ അതിന്റെ തനി സ്വരൂപത്തിൽ നോക്കി കാണുവാനുള്ള കഴിവ് നഷ്ടപ്പെടുന്നു. എല്ലാം നമ്മുടെ ഇഷ്ടപ്രകാരം വളച്ചൊടിക്കപ്പെടുന്നു. പണത്തെ ലക്ഷ്യം വയ്ക്കുന്നവൻ എല്ലായിടത്തും പണത്തെ കാണുന്നു. അത് നേടി എടുക്കുന്നതിനുവേണ്ടി അയാൾ എന്തും ചെയ്യുന്നു. ലക്ഷ്യത്തിനുവേണ്ടിയുള്ള ഈ ഓട്ടത്തിൽ ശാന്തിക്കും സമാധാനത്തിനും എന്തു വില? ജീവിതത്തിന് അതിന്റെ നൈസർഗ്ഗികമായ മാധുര്യം നഷ്ടപ്പെടുകയും ചെയ്യുന്നു.
ഈ മനസ്സിനെനിശ്ശബ്ദമാക്കുക! സംഘർഷങ്ങളിൽ നിന്നും അതിനെ മോചിപ്പിക്കുക. അതിനായി നാം ദ്വൈതത്തിൽ നിന്നും അദ്വൈതത്തിലേക്ക് ചുവടുവയ്ക്കേണ്ടിയിരിക്കുന്നു. സുഖവും ദുഃഖവും എടുക്കുക. സുഖത്തിന് ശേഷം ദുഃഖവും ദു:ഖത്തിനു ശേഷം സുഖവും മാറി മാറി വരുന്നു. അതിനാൽ തന്നെ അവ പരസ്പര കാരണങ്ങളാണ്. ഒന്ന് മറ്റൊന്നിനെ ജനിപ്പിക്കുന്നു. ഇവ കോഴിയും കോഴി മുട്ടയും തമ്മിലുള്ള ബന്ധം പോലെയേ ഉള്ളൂ.കോഴിയും കോഴി മുട്ടയും വാസ്തവത്തിൽ ഒന്നു തന്നെയല്ലേ? അതുപോലെ സുഖവും ദുഃഖവും വാസ്തവത്തിൽ ഒന്നുതന്നെ! അല്ലായിരുന്നെങ്കിൽ അവ പരസ്പരം സൃഷ്ടിക്കുമായിരുന്നില്ല. ദുഃഖവും ഒരുതരം സുഖം തന്നെ. പരിശ്രമിച്ചാൽ നമുക്കതിനെയും ആസ്വദിക്കുവാൻ കഴിയും. ഇവിടെ ദ്വൈതത്തിന്റെ സ്ഥാനത്ത് അദ്വൈതം പ്രവേശിക്കുന്നു. ഇതുപോലെ വിജയവും പരാജയവും വാസ്തവത്തിൽ ഒന്നുതന്നെ. അവ പരസ്പര കാരണങ്ങളാണ്. പരാജയത്തെ പരാജയമായി കാണേണ്ടതില്ല. അത് വിജയം തന്നെയാണ്! ഇനി ജനനത്തെയും മരണത്തെയും എടുക്കുക. മരണം ജനനത്തിന്(പുനർജ്ജന്മത്തിന്) മുന്നോടിയാണ്. അവക്കിടയിൽ അൽപം സമയത്തിന്റെ അന്തരമേയുളളൂ. അതിനാൽ തന്നെ മരണത്തെ ജനനത്തിൽ നിന്നും ഭിന്നമായി കാണേണ്ടതില്ല. അവ രണ്ടും ഒന്നുതന്നെ. മരണത്തെ ഒഴിവാക്കുവാൻ എന്തിന് പാടുപെടണം? ആ ദിശാബോധത്തെ ദൂരെയെറിയുമ്പോൾ മനസ്സ് ശാന്തി എന്തെന്നറിയുന്നു. മറിച്ച് മരണത്തിന്റെ സാധ്യതകളെ തള്ളിക്കളഞ്ഞുകൊണ്ട് ജീവിതത്തിന്റെ പിറകേ സദാ ഓടിക്കൊണ്ടിരുന്നാൽ മരണം ഒരു ഭൂതത്തെപോലെ നിങ്ങളെ പിന്തുടർന്നുകൊണ്ടിരിക്കും. അത് ജനിപ്പിക്കുന്നു ഭയം നിങ്ങളെ സദാ വേട്ടയാടുന്നു. ഇതാകുന്നു നിങ്ങളുടെ മനസ്സമാധാനം തകർക്കുന്ന ഏക കാരണം. ഇനി നല്ലതിന്റെയും ചീത്തയുടെയും കാര്യമെടുക്കാം. ഇപ്രകാരം ഗുണങ്ങളെ വിവേചിക്കുവാൻ ആർക്കാണവകാശം? ദൈവം എല്ലാറ്റിനെയും നന്നായി തന്നെ സൃഷ്ടിച്ചിരിക്കുന്നു. ശരിയെന്നും തെറ്റെന്നും രണ്ടു സംഗതികൾ ഉണ്ടോ? ഇന്നത്തെ ശരി നാളത്തെ തെറ്റും ഇന്നത്തെ തെറ്റ് നാളത്തെ ശരിയുമാണ്. നിങ്ങൾക്ക് ഇഷ്ടമില്ലാത്തവയെ എല്ലാം തെറ്റായി നിങ്ങൾ മുദ്ര കുത്തുന്നു. അതിന് ശേഷം ഒരു ഭാരതയുദ്ധം തന്നെ നിങ്ങളുടെ മനസ്സിൽ അരങ്ങേറുന്നു. ശരിയും തെറ്റും തമ്മിലുള്ള യുദ്ധം. യുദ്ധഭൂമിയിഉൽ ശാന്തിക്കെന്തു പ്രസക്തി?
ഇപ്രകാരം യുക്തിയുക്തം ചിന്തിച്ചുകൊണ്ട് എല്ലാ ദ്വൈതങ്ങളെയും ജയിക്കുവിൻ! നിങ്ങളുടെ ഉള്ളിലേക്ക് അദ്വൈതത്തിന്റെ സൂര്യപ്രകാശം പ്രവേശിക്കട്ടെ. മനസ്സ് നിശ്ശബ്ദമാകട്ടെ. ഒന്നിന്റെയും പിറകേ ഓടേണ്ടതില്ല. എല്ലാം നല്ലതുതന്നെ. പ്രത്യേകിച്ച് ഒന്നിനെയും തിരഞ്ഞെടുക്കേണ്ട ആവശ്യമില്ല. പൊരുതലുകൾ അവിടെ അവസാനിക്കട്ടെ. ജീവിതം തന്നെ തിരോഭവിക്കട്ടെ. ജഗത് തിരോഭവിക്കട്ടെ. മനസ്സ് തിരോഭവിക്കട്ടെ. അപ്പോൾ നിങ്ങൾ ആ പരബ്രഹ്മം തന്നെയാണെന്ന സത്യം നിങ്ങൾ അറിയുന്നു.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു . 28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
ഫാ. ഹാപ്പി ജേക്കബ്ബ്
സംഭവബഹുലമായ ജീവിതങ്ങൾക്ക് നടുവിൽ തിരുത്തിയും തിരുത്തപ്പെട്ടും എത്ര ശ്രമിച്ചിട്ടും തിരുത്തപ്പെടാൻ പറ്റാതെയും ഒക്കെ ജീവിക്കുന്ന സാധാരണപ്പെട്ട ജീവികളായ നാമൊക്കെയും പുതുജീവനത്തിന്റെയും അതിജീവനത്തിന്റെയും അനുഭവങ്ങൾ അയവിറക്കുന്ന സമയം ആണല്ലോ നോമ്പ് കാലം. ജീവൻറെ ലക്ഷണമല്ലോ മാറ്റം അതിനാണല്ലോ മാറ്റം ഇല്ലാത്തത് മാറ്റത്തിന് മാത്രം എന്ന് നാം അവകാശപ്പെടുന്നത്. നോമ്പ് കാലം എന്നത് മാറ്റത്തിന്റെ കാലമാണ്. പച്ചവെള്ളം വീഞ്ഞായി മാറുമ്പോൾ പടിവാതിൽ കടക്കുവാൻ മാറ്റപ്പെട്ടേ മതിയാവൂ എന്ന് മനസ്സിലാക്കിയാൽ നന്ന്. നമ്മുടെ കർത്താവിൻറെ പ്രേക്ഷിത പ്രവർത്തനത്തിൻ്റെ നാന്ദിയായി വി. വചനം ഈ സംഭവത്തെ എടുത്ത് കാട്ടുന്നു. വി. യോഹന്നാൻ 2:1 – 11.
ഈ കാലഘട്ടം, അതിൽ വളർന്ന് വരുന്ന തലമുറ വീഞ്ഞിന്റെ അർത്ഥം വികലമായ കാഴ്ചപ്പാടുകളുമായി മനസ്സിലാക്കുമ്പോൾ വി. നോമ്പിന്റെ ആദ്യ ആഴ്ച നാം ചിന്തിക്കുന്നത് ഈ സംഭവം ദൃഷ്ടാന്തീകരിക്കുന്ന ആത്മീക അനുഭവങ്ങൾ ആണ്. അതിൽ ചിലത് മാത്രം പങ്കുവയ്ക്കാം.
1. കത്തൃ സാന്നിധ്യം നൽകുന്നത് അതിരില്ലാത്ത സാധ്യതകളാണ്.
ഒരു കല്യാണ ഭവനത്തിൽ നടക്കുന്ന സംഭവം ആയിട്ടാണ് ഇത് എഴുതിയിരിക്കുന്നത്. അവരാൽ ആവുന്ന വിധം എല്ലാം ക്രമീകരിക്കപ്പെട്ടിട്ടുണ്ടായിരുന്നു എല്ലാ തരത്തിലും സന്തോഷം അലയടിക്കുന്ന അനുഭവം. നമ്മൾ ആഗ്രഹിക്കുന്ന ജീവിതവും ഇത് തന്നെയല്ലേ. എന്നാൽ ചില വീഴ്ചകളും കുറവുകളും എല്ലാ സന്തോഷവും കെടുത്തും. അത് വീട്ടുവാൻ നിവർത്തിയില്ലാതെ അന്ധാളിച്ച് നിൽക്കേണ്ട സാഹചര്യം വന്നനുഭവിച്ചിട്ടില്ലേ. അപ്പോഴൊക്കെ ചില കുറുക്ക് വഴികൾ ആസൂത്രണം ചെയ്യുകയും കൂടുതൽ അവതാളത്തിലേയ്ക്ക് വീഴ്ത്തപ്പെടുകയും ചെയ്തിട്ടില്ലേ. എന്നാൽ ഈ ഭാഗം ഒന്ന് ശ്രദ്ധിച്ച് നോക്കുക. പരിശുദ്ധ അമ്മ അവരോട് പറയുകയാണ് അവൻ പറയും പോലെ നിങ്ങൾ ചെയ്യുക. അനുഗ്രഹത്തിന്റെ വഴികൾ എങ്ങനെ കടന്നു വന്നു എന്ന് നാം തിരിച്ചറിയുക. അവർ കുറഞ്ഞുപോയ വീഞ്ഞ് ആഗ്രഹിച്ചു എന്നാൽ കൽപന വെള്ളം നിറയ്ക്കുവാൻ ആയിരുന്നു. അവർ സംശയിച്ചോ, ഇല്ലായിരിക്കും. നാം ഈ സാഹചര്യത്തിലാകുമ്പോൾ എന്തെല്ലാം ചോദ്യങ്ങളും സംശയങ്ങളും നമുക്കുണ്ടാകും. നിങ്ങൾ കൊണ്ടുപോയി വിരുന്നു വാഴയ്ക്ക് കൊടുക്കുവാൻ കർത്താവ് പറഞ്ഞപ്പോൾ അവർ നിരൂപിച്ചിട്ടുണ്ടാവില്ല ഇത് അത്ഭുതം ആകുമെന്ന്. ഇത് മാറ്റപ്പെടുമെന്ന്, ഇത് അധികമായി ഭവിക്കുമെന്ന്. ദൈവം തന്നെ സ്നേഹിക്കുന്നവർക്ക് ഒരുക്കീട്ടുള്ളത് കണ്ണ് കണ്ടിട്ടില്ല, ചെവി കേട്ടിട്ടില്ല, ഒരു മനുഷ്യന്റെയും ഹൃദയത്തിൽ തോന്നീട്ടുമില്ല. 1 കോരിന്ത്യർ 2: 9, അവരുടെ പ്രതീക്ഷയിലും കവിഞ്ഞ തൃപ്തി അവർക്കായി ദാനം നൽകി. ഈ ആദ്യ അത്ഭുതം തന്റെ പ്രേക്ഷിത പ്രവർത്തിയുടെ ആരംഭമായി നിവർത്തിച്ചതിലൂടെ തന്റെ ദൗത്യം ലോകത്തിന് വെളിപ്പെടുത്തി.
2 . കൽ ഭരണികൾ പ്രസക്തമാകുന്നു.
യഹൂദ മര്യാദകളുടെ ഭാഗമായി ശുദ്ധീകരണത്തിന്റെ ഭാഗമായി വച്ചിരുന്ന കൽ ഭരണികളാണ് ഈ ഭാഗത്ത് പ്രസക്തമാകുന്നത്. വലിയ നോമ്പിന്റെ പ്രധാന ചിന്തയാണ് ശുദ്ധീകരണം എന്ന വാക്കിലൂടെ നമ്മെ പഠിപ്പിക്കുന്നത്. എന്നാൽ ഈ വേദഭാഗം ശുദ്ധീകരണത്തിന്റെ ആന്തരികമായ അർത്ഥം ആനുകാലിക ജീവിതത്തിൻറെ ആവശ്യമായി കൂട്ടണമെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു. എബ്രായർ 12:14 വായിക്കുന്നു ശുദ്ധീകരണം കൂടാതെ ആരും കർത്താവിനെ കാണുകയില്ല. ചിലപ്പോഴെങ്കിലും നാമൊക്കെ കൽഭരണികളായി വാതിക്കൽ ഉണ്ട്, ചിലരെയെങ്കിലും ദൈവ സന്നിധിയിൽ ശുദ്ധീകരണത്തോടെ കടന്നുപോകുവാൻ ഇടയാക്കിയിട്ടുണ്ടാവാം. എന്നാൽ നാം വാതുക്കൽ വരെ മാത്രം എത്തപ്പെടേണ്ടവരാണോ . ഈ സംഭവത്തിങ്കൽ കത്തൃ ദൃഷ്ടി കൽഭരണികളിൽ പതിച്ചപ്പോൾ ഏറ്റം ശുദ്ധീകരിക്കപ്പെടുന്ന അനുഭവത്തിലൂടെ ഭവനത്തിന്റെ ഉള്ളറകളിലും അതിയായ സന്തോഷവും സംതൃപ്തിയും അനുഭവിക്കുന്ന ഇടത്തേക്ക് എത്തപ്പെടുവാൻ ഇടയായി. ദൈവ സാന്നിധ്യവും ദൈവ ചിന്തയും നമ്മെ ശുദ്ധീകരിക്കും എന്ന് ഈ നോമ്പിന്റെ ആദ്യ ദിനം നമ്മെ പഠിപ്പിക്കുന്നു.
3 . രക്ഷണ്യമായ അനുഭവത്തിന്റെ മുന്നവതരണം.
ഓരോ വിശുദ്ധ ബലിയിലും നാം പങ്കുകാരാകുമ്പോൾ ആഹരിക്കുന്ന കത്തൃശരീരവും രക്തവും അപ്പത്താലും വീഞ്ഞിനാലും ദൃഷ്ടന്തീകരിക്കുന്നു. ഇത് എൻറെ ശരീരം, ഇത് എന്റെ രക്തം എന്ന് പറഞ്ഞ് ശിഷ്യരെ ഭരമേൽപ്പിച്ച വി. കുർബാന സ്ഥാപനം പെസഹാതിരുനാളിൽ നാം ഓർക്കുമ്പോൾ അതിലേക്ക് നമ്മെ ഒരുക്കുന്ന നോമ്പിൻറെ ആദ്യനാളിൽ തന്നെ കാൽവരിയിലെ രക്തത്തിൻറെ ഒഴുക്കായി ഈ വിരുന്നിലൂടെ കാണിച്ചു തന്നു. ഓരോ മനുഷ്യന്റെയും കുറവുകളും പാപങ്ങളും രോഗങ്ങളും നീക്കി കാൽവരിയിലെ രക്തത്തിൽ ശുദ്ധീകരിക്കപ്പെട്ട തലമുറകളായി നമ്മെ രൂപാന്തരപ്പെടുത്തുവാൻ കർത്താവ് ഈ അത്ഭുതം ചെയ്തു.
സത്യ അനുതാപത്തോടെ നോമ്പിനെ വരവേൽക്കാം.
ഹാപ്പി ജേക്കബ് അച്ചൻ.
റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂളിൻെറ വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .
Mobile # 0044 7863 562907
ശാരീരികവും മാനസികവുമായി പീഡിപ്പിച്ച് സ്വർണാഭരണങ്ങളും പണവും തട്ടിയെടുത്തെന്ന യുവതിയുടെ പരാതിയിൽ ഭർത്താവ് ഉൾപ്പെടെ അഞ്ചുപേർക്കെതിരെ പൊലീസ് കേസെടുത്തു.
പാനൂർ സ്വദേശിനിയായ 24 കാരിയുടെ പരാതിയിലാണ് ഭർത്താവ് വടകര വെള്ളിക്കുളങ്ങര സ്വദേശി ജിഷ്ണു, അമ്മ പ്രസീത, അച്ഛൻ ശ്രീധരൻ, സഹോദരങ്ങളായ ഋത്വിക്, അനൂപ് എന്നിവർക്കെതിരെ പാനൂർ പൊലീസ് കേസെടുത്തത്.
2023 സെപ്റ്റംബർ മൂന്നിനാണ് ഇരുവരുടെയും വിവാഹം. തുടർന്ന് പ്രതിയുടെ വീട്ടിൽവെച്ച് ജിഷ്ണു മദ്യപിച്ചെത്തി മർദിക്കുകയും ശാരീരികമായി പീഡിപ്പിക്കുകയും ചെയ്തെന്നാണ് പരാതി. മൂന്നാം പ്രതിയായ ശ്രീധരൻ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതായും പരാതിയിൽ പറയുന്നു.
പ്രതികൾ ചേർന്ന് മാനസിക പീഡനത്തിനിരയാക്കി ഏഴുപവൻ സ്വർണവും 3.21 ലക്ഷം രൂപയും തട്ടിയെടുത്തു. തിരിച്ചുചോദിച്ചപ്പോൾ വിവാഹമോചനം നൽകാതെ സ്വർണവും പണവും തിരിച്ചുനൽകില്ലെന്ന് പറഞ്ഞതായും പരാതിയിൽ പറയുന്നു.
കഴിഞ്ഞ കുറേ ദശാബ്ദങ്ങളായി സ്‌കൈപ്പ് വെറുമൊരു ആപ്ലിക്കേഷന്‍ മാത്രമല്ല. ആഗോള ജനതയുടെ ഡിജിറ്റല്‍ ജീവിതശൈലിയുടെ ഭാഗമായിരുന്നു എന്ന് തന്നെ പറയാം. ഇന്ന് കാണുന്ന ഗൂഗിള്‍ മീറ്റ്, സൂം, മൈക്രോസോഫ്റ്റ് ടീംസ് എന്നിവയ്‌ക്കെല്ലാം മുമ്പ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി അകന്നു കഴിയുന്ന പ്രിയപ്പെട്ടവരേയും അതിരുകളില്ലാത്ത സൗഹൃദങ്ങളേയും കൂട്ടിയിണക്കിയ സ്‌കൈപ്പ്, വാണിജ്യസ്ഥാപനങ്ങളിലെ ഔദ്യോഗിക ആശയവിനിമയങ്ങള്‍ക്കും ഉപയോഗിക്കപ്പെട്ടു. ഒരിക്കല്‍ ഒരു തലമുറയുടെ ജീവിതത്തില്‍ പ്രധാന സ്ഥാനം വഹിച്ചിരുന്ന സ്‌കൈപ്പ് എന്ന സേവനം അവസാനിപ്പിക്കാനൊരുങ്ങുകയാണ് മൈക്രോസോഫ്റ്റ്. പകരം സൗജന്യ സേവനമായ മൈക്രോസോഫ്റ്റ് ടീമിന് പ്രചാരം നല്‍കാനാണ് നീക്കം.
2003 ല്‍ സ്വീഡനില്‍ നിന്നുള്ള നിക്ലാസ് സെന്‍സ്‌ട്രോം ഡെന്‍മാര്‍ക്കുകാരനായ ജാനസ് ഫ്രിസ് എന്നിവര്‍ ചേര്‍ന്നാണ് സ്‌കൈപ്പിന് തുടക്കമിട്ടത്. എസ്റ്റോണിയക്കാരായ ആഹ്ട്ടി ഹെന്‍ല, പ്രിറ്റ് കസെസലു, ജാന്‍ ടല്ലിന്‍, ടോവിയോ അന്നസ് എന്നീ ഡെവലപ്പര്‍മാര്‍ ചേര്‍ന്നാണ് സ്‌കൈപ്പ് സോഫ്റ്റ് വെയര്‍ വികസിപ്പിച്ചത്. ഐപി അധിഷ്ഠിത വീഡിയോ കോണ്‍ഫറന്‍സിങ്, വീഡിയോ കോള്‍ സേവനമായിരുന്നു ഇത്. അതിവേഗമുള്ള സന്ദേശകൈമാറ്റം, ഫയല്‍ ട്രാന്‍സ്ഫര്‍, ലാന്റ് ലൈന്‍ ഫോണുകളിലേക്കും മൊബൈല്‍ ഫോണുകളിലേക്കും ഫോണ്‍ വിളിക്കാനുള്ള സൗകര്യം എന്നിവയെല്ലാം സ്‌കൈപ്പില്‍ ലഭ്യമായിരുന്നു. ഡെസ്‌ക്ടോപ്പ് മൊബൈല്‍ വീഡിയോ ഗെയിം കണ്‍സോള്‍ പ്ലാറ്റ്‌ഫോമുകളിലെല്ലാം ഇത് ലഭ്യമായി.
ഇന്റര്‍നെറ്റ് വഴിയുള്ള ആശയവിനിമയത്തില്‍ വലിയ വിപ്ലവമാണ് സ്‌കൈപ്പ് സൃഷ്ടിച്ചത്. ഇത് സൗജന്യമായാണ് നല്‍കിയിരുന്നത് എന്നത് ശ്രദ്ധേയമാണ്. സാധാരണ ഫോണ്‍ ശൃംഖലയില്‍ അന്താരാഷ്ട്ര ഫോണ്‍ വിളിക്കുന്നതും വീഡിയോകോള്‍ ചെയ്യുന്നതും വലിയ ചെലവായിരുന്ന കാലത്താണ് സ്‌കൈപ്പ് സൗജന്യ സേവനം വാഗ്ദാനം ചെയ്തത്. നേരില്‍ കണ്ട് സംസാരിക്കാന്‍ ഇന്നത്തെ അതിവേഗ ഇന്റര്‍നെറ്റും വാട്‌സാപ്പും മറ്റ് ആപ്പുകളും വ്യാപകമാകുന്നതിന് മുമ്പ് അന്യനാട്ടിലുള്ള ഉറ്റവരെ നേരില്‍ കണ്ട് സംസാരിക്കാന്‍ ആളുകള്‍ ഉപയോഗിച്ചിരുന്നത് സ്‌കൈപ്പ് ആയിരുന്നു.
2003 ല്‍ ആരംഭിച്ച സ്‌കൈപ്പിനെ 2005ല്‍ ഈബേ (ebay) 260 കോടി ഡോളറിന് ഏറ്റെടുത്തു. 2009 സെപ്റ്റംബറില്‍ സില്‍വര്‍ ലേക്ക്, ആന്‍ഡ്രീസന്‍ ഹോറോവിറ്റ്‌സ്, കാനഡ പെന്‍ഷന്‍ പ്ലാന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബോര്‍ഡ് തുടങ്ങിയ സ്ഥാപനങ്ങള്‍ സ്‌കൈപ്പിന്റെ 65 ശതമാനം ഓഹരി ഈബേയില്‍ നിന്ന് വാങ്ങി. 2011 ലാണ് വിന്‍ഡോസ് ലൈവ് മെസഞ്ചര്‍ സേവനത്തിന് പകരമായി 850 കോടി ഡോളറിന് മൈക്രോസോഫ്റ്റ് സ്‌കൈപ്പിനെ സ്വന്തമാക്കുന്നത്.
വാട്‌സാപ്പ്, ഫേസ്ബുക്ക് മെസഞ്ചര്‍ പോലുള്ള ആപ്ലിക്കേഷനുകള്‍ക്ക് പ്രചാരം ലഭിച്ചതോടെ വീഡിയോ കോള്‍ സേവനങ്ങള്‍ ആളുകള്‍ കൂടുതല്‍ സുഗമമായി. 2017 ല്‍ ചില മാറ്റങ്ങള്‍ സ്‌കൈപ്പില്‍ കൊണ്ടുവന്നെങ്കിലും അവയൊന്നും കാര്യമായി ഫലം കണ്ടില്ല. അപ്പോഴേക്കും മൈക്രോസോഫ്റ്റ് ടീംസ് അവതരിപ്പിക്കപ്പെട്ടിരുന്നു. പിന്നീട് കോവിഡ് കാലത്ത് സൂം, ടീംസ്, മീറ്റ് പോലുള്ള പ്ലാറ്റ്‌ഫോമുകള്‍ പ്രചാരം നേടിയതും സ്‌കൈപ്പിന് തിരിച്ചടിയായി. വീഡിയോ കോണ്‍ഫറന്‍സുകള്‍, ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉള്‍പ്പടെ വിവിധങ്ങളായ ആവശ്യങ്ങള്‍ക്ക് അക്കാലത്ത് ആഗോള തലത്തിലുള്ള ഉപഭോക്താക്കള്‍ പുതിയ പ്ലാറ്റ്‌ഫോമുകളിലേക്ക് ചേക്കേറി. 2021 ല്‍ തന്നെ സ്‌കൈപ്പ് സേവനം അവസാനിപ്പിച്ചേക്കും എന്ന് അഭ്യൂഹമുണ്ടായിരുന്നു. പിന്നീടുള്ള വര്‍ഷങ്ങളില്‍ ആഗോളതലത്തില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ശക്തമായതും ഇന്റര്‍നെറ്റിന് ചിലവ് കുറഞ്ഞതും മൈക്രോസോഫ്റ്റ് സ്‌കൈപ്പിന് പകരം ടീംസിന് പ്രാമുഖ്യം നല്‍കിയതും സ്‌കൈപ്പിന്റെ പിന്നോട്ട് പോക്കിന് ആക്കംകൂട്ടി. 2025 മുതല്‍ സ്‌കൈപ്പ് സേവനം അവസാനിപ്പിക്കുമെന്ന് 2025 ഫെബ്രുവരിയിലാണ് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചത്. സ്‌കൈപ്പിന്റെ സ്ഥാനത്തേക്ക് മൈക്രോസോഫ്റ്റ് ടീംസിലാണ് കമ്പനി ഇനി ശ്രദ്ധ ചെലുത്തുക.
തമിഴ്‌നാട്ടിലെ ദിണ്ടിഗലില്‍ സ്‌ഫോടനത്തില്‍ മലയാളിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കോട്ടയം പൊന്‍കുന്നം കൂരാലി സ്വദേശി സാബു ജോണ്‍ (59) ആണ് മരിച്ചത്. മൃതദേഹത്തിന് സമീപത്തുനിന്ന് സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തി. മൃതദേഹത്തില്‍നിന്ന് ജലാറ്റിന്‍ സ്റ്റിക്കും വയറുകളും കണ്ടെത്തി. നാല് ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസ് പറയുന്നത്. എന്‍.ഐ.എ. സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തമിഴ്‌നാട്ടില്‍ മാവിന്‍തോട്ടം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുകയായിരുന്നു സാബു ജോണ്‍ എന്നാണ് വിവരം. ഒരു മാസം മുന്‍പാണ് ദിണ്ടിഗലിലേക്ക് പോയത്. ഒരാഴ്ചയായി ഇദ്ദേഹത്തെ ഫോണില്‍ ലഭ്യമായിരുന്നില്ല. സിരുമലൈ ചുരം റോഡിന്റെ 17-ാം വളവിന് സമീപമുള്ള സ്വകാര്യ എസ്റ്റേറ്റിലാണ് അഴുകിയ നിലയില്‍ മൃതദേഹവും സമീപത്ത് സ്‌ഫോടകവസ്തുക്കളും കണ്ടെത്തിയത്. പ്രദേശത്തുനിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം ശ്രദ്ധയില്‍പെട്ടത്.
തുടര്‍ന്ന്, വിവരം ദിണ്ടിഗല്‍ താലൂക്ക് പോലീസിനെ അറിയിച്ചു. പരിശോധന നടത്തുന്നതിനിടെ സ്‌ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ച് മൂന്ന് പോലീസുകാര്‍ക്ക് നിസ്സാര പരിക്കേറ്റു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജില്ലാ പോലീസ് മേധാവി എ പ്രദീപ് സംഭവസ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ക്രൈം ബ്രാഞ്ചും ബോംബ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തി.
2026 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഉണ്ടാവില്ലെന്ന് രാഗുല്‍ ഗാന്ധി. ഒരു നേതാവിനെയും ഉയര്‍ത്തിക്കാട്ടി ആവില്ല പാര്‍ട്ടി തിരഞ്ഞെടുപ്പിനെ നേരിടുകയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വെള്ളിയാഴ്ച വിളിച്ച് ചേര്‍ത്ത മുതിര്‍ന്ന നേതാക്കളുടെയും എംപിമാരുടെയും യോഗത്തില്‍ വ്യക്തമാക്കി.
‘കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി ആരെന്ന് തിരഞ്ഞെടുപ്പിന് ശേഷം ഒരു മുറിക്കുള്ളില്‍ ഇരുന്ന് തീരുമാനിക്കും. നിരവധി യോഗ്യരായ നേതാക്കള്‍ നമുക്കിടയില്‍ ഉണ്ട്. മുഖ്യമന്ത്രി ആരെന്ന് നേരത്തെ തീരുമാനിക്കാനാവില്ല. അതൊക്കെ അധികാരം ലഭിച്ച ശേഷം മാത്രം ആലോചിക്കേണ്ട കാര്യമാണ്. ഞാനാണ് മുഖ്യമന്ത്രി എന്ന് പറഞ്ഞ് ആരും ജനങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാക്കരുത്. മാധ്യമങ്ങള്‍ക്ക് ദുര്‍വ്യാഖ്യാനം ചെയ്യാനേ അത് ഉപകരിക്കൂ,’ -രാഹുല്‍ ഗാന്ധി പറഞ്ഞു.
കേരളത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തിന് ഒളിഞ്ഞും തെളിഞ്ഞും കരുക്കള്‍ നീക്കുന്ന ഒരു വിഭാഗം മുതിര്‍ന്ന നേതക്കള്‍ക്കുള്ള താക്കീത് കൂടിയായായാണ് രാഹുലിന്റെ മുന്നറിയിപ്പ് വിലയിരുത്തപ്പെടുന്നത്.