ശശി തരൂർ ഇപ്പോഴും കോൺഗ്രസുകാരനാണെന്നും അദ്ദേഹം യുഡിഎഫിന്റെ നല്ല പ്രചാരകനെന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ. തരൂരിനെ പ്രയോജനപ്പെടുത്താൻ പറ്റും. ക്രൗഡ് പുള്ളർ ആയ രാഷ്ട്രീയ നേതാവാണ് തരൂർ.
മുന്നണിയുടെ കെട്ടുറപ്പ് ഭദ്രമാക്കി വെക്കണം. തെരെഞ്ഞെടുപ്പിന് ഇനി അധികം സമയം ഇല്ലെന്നും സാദിഖലി തങ്ങൾ പറഞ്ഞു. നാളെ ചേരുന്ന യുഡിഎഫ് യോഗത്തിൽ എല്ലാ കാര്യങ്ങളും ചർച്ച ചെയ്യും. എല്ലാ പാർട്ടികളും മുന്നണിയെ ശക്തിപ്പെടുത്താൻ തയ്യാറാകണം. ഖാസി ഫൗണ്ടേഷൻ യോഗത്തിൽ സമസ്തക്ക് എതിരെ വിമർശനം ഉയർന്നോ എന്നറിയില്ല.
പല തരത്തിൽ ഉള്ള ചർച്ചകൾ ഉണ്ടായിട്ടുണ്ടാകും. ഖാസി ഫൗണ്ടേഷൻ സമസ്തയെ ശക്തിപ്പെടുത്താൻ ഉള്ളതാണ്. സമസ്തയെ ദുർബലപ്പെടുത്താൻ ഉള്ളതല്ല. സമസ്തക്കെതിരെ ഒന്നും ഉണ്ടാവില്ലെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
ആശ പ്രവർത്തകർക്ക് സർക്കാർ നീതി ഉറപ്പാക്കണം. അവരെ അവഗണിക്കുന്നത് ഖേദകരമാണ്. അവർ സമരം ചെയ്യാൻ കാരണങ്ങൾ ഉണ്ട്. ഈ സമരത്തിലേക്ക് അവരെ എത്തിച്ച പല കാരണങ്ങൾ ഉണ്ടല്ലൊ. അത് പരിഹരിക്കേണ്ടതാണെന്നും തങ്ങൾ കൂട്ടിച്ചേർത്തു.
കേരളത്തിലെ കോണ്‍ഗ്രസില്‍ പുനസംഘടന ഉടന്‍ ഉണ്ടാകും. കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ. സുധാകരന് സ്ഥാനചലനമുണ്ടായേക്കും. അധ്യക്ഷ സ്ഥാനത്തേക്ക് അടൂര്‍ പ്രകാശ്, ബെന്നി ബഹനാന്‍ എന്നിവരുടെ പേരുകള്‍ പരിഗണനയിലുണ്ടെന്നാണ് വിവരം
അടുത്ത മാസം പ്രഖ്യാപനം ഉണ്ടാകും. കേരളത്തിലെ സംഘടനയില്‍ സമൂല മാറ്റം വേണമെന്ന് ആവശ്യപ്പെട്ടുളള റിപ്പോര്‍ട്ട് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് ടാസ്‌ക് ഫോഴ്‌സ് അംഗം സുനില്‍ കനുഗോലു ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചു. നേരത്തേ കെ.സുധാകരനടക്കം മുതിര്‍ന്ന നേതാക്കളെ നിലനിര്‍ത്തിയുള്ള പുനസംഘടനയാണ് ഹൈക്കമാന്‍ഡ് ഉദേശിച്ചിരുന്നത്.
കെ.സുധാകരനെ ബോധ്യപ്പെടുത്തി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലെ പൊരുത്തമില്ലായ്മ സംഘടനയ്ക്ക് ദോഷം ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ കനഗോലു ചൂണ്ടിക്കാട്ടി. ശനിയാഴ്ച ഡല്‍ഹിയില്‍ നടക്കുന്ന യോഗത്തില്‍ ഐക്യത്തിന് ഹൈക്കമാന്‍ഡ് ആവശ്യപ്പെടും.
വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിനു പിന്നിൽ സാമ്പത്തിക ബാധ്യതയെന്ന നിഗമനത്തിലേക്ക് അന്വേഷണസംഘം. പ്രതിയായ അഫാന്റെ മാതാവ് ഷെമിക്ക് 65 ലക്ഷം രൂപയുടെ കടബാധ്യതയുണ്ടെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. മുത്തശ്ശി സൽമാ ബീവിയെ കൊലപ്പെടുത്തിയ ശേഷം കൈക്കലാക്കിയ മാല പണയംവെച്ച് കിട്ടിയ 74,000 രൂപയിൽനിന്ന് 40,000 രൂപ അഫാൻ സ്വന്തം അക്കൗണ്ട് വഴി കടക്കാർക്ക് നൽകിയെന്നും പോലീസിന് വിവരം ലഭിച്ചു. ഇതിനുശേഷമാണ് എസ്.എൻ.പുരത്തെത്തി പിതാവിന്റെ സഹോദരനേയും ഭാര്യയേയും കൊലപ്പെടുത്തിയത്.
നാട്ടിൽ കുടുംബത്തിന് കടബാധ്യതയും വിദേശത്തുള്ള പിതാവ് സാമ്പത്തിക പ്രതിസന്ധിയിലുമായിരുന്നു. ഉമ്മയുടെ ചികിത്സാ ചെലവും സഹോദരന്റെ വിദ്യാഭ്യാസ ചെലവും കണ്ടെത്താനാകാതെ അഫാൻ ബുദ്ധിമുട്ടിയിരുന്നു. ജോലി ഇല്ലാത്തതും നിത്യച്ചെലവിനുപോലും പണം കണ്ടെത്താനാകാത്തതും സ്നേഹിച്ച പെൺകുട്ടിയെ ഒപ്പം കൂട്ടുന്നതിലുണ്ടായ പ്രതിസന്ധിയും അഫാനെ അസ്വസ്ഥനാക്കി. ഇതിനിടെ കൂട്ട ആത്മഹത്യ ചെയ്യാമെന്ന ആലോചനയിലായിരുന്നു മാതാവ്. ഇതെല്ലാം കൊലപാതകത്തിലേക്ക് അഫാനെ പ്രേരിപ്പിച്ചു എന്നാണ് ഇപ്പോൾ പോലീസിന്റെ നിഗമനം.
പിതാവ് റഹീമിന് സൗദിയില്‍ സാമ്പത്തികബാധ്യതകളുള്ളതിനാല്‍ നാട്ടിലേക്കു പണം അയച്ചിരുന്നില്ല. അര്‍ബുദബാധിതയായ മാതാവിന്റെ ചികിത്സയ്ക്കുള്‍പ്പെടെ ചില നാട്ടുകാരില്‍നിന്നും അടുത്ത ബന്ധുക്കളില്‍നിന്നും പണം കടം വാങ്ങിയിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇപ്പോള്‍ താമസിക്കുന്ന വീടു വിറ്റ് കടം വീട്ടാനുള്ള ശ്രമവും അഫാന്‍ നടത്തിയിരുന്നതായും വിവരമുണ്ട്.
വ്യാഴാഴ്ച അഫാനും ഫർസാനയും സ്വർണം പണയം വെച്ചത് കടബാധ്യതകളിൽ ചിലത് തീർക്കാനായിരുന്നുവെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നാട്ടില്‍ തനിക്ക് സാമ്പത്തിക ബാധ്യതയൊന്നുമില്ലെന്നും സൗദിയിലുള്ള കടങ്ങള്‍ മാത്രമേയുള്ളൂവെന്നും സൗദിയില്‍ കച്ചവടം ചെയ്യുന്ന റഹീം പറഞ്ഞിരുന്നു. സാമ്പത്തിക ബാധ്യതയെപ്പറ്റിയോ പെണ്‍കുട്ടിയുമായുള്ള ബന്ധത്തെപ്പറ്റിയോ തന്നെ അറിയിച്ചിട്ടില്ലെന്നും റഹീം വ്യക്തമാക്കി.
അതേസമയം, കൃത്യമായ ആസൂത്രണത്തോടെയാണ് കൊലകൾ ഓരോന്നും പ്രതി നടപ്പാക്കിയതെന്ന് പോലീസിന് ബോധ്യമായിട്ടുണ്ട്. ഫർസാനയെ കൊലപ്പെടുത്തുന്നതിന് തൊട്ടുമുൻപ് സഹോദരനായ അഫ്സാനെ വെഞ്ഞാറമൂട്ടിലേക്ക് കുഴിമന്തി വാങ്ങാൻ അഫാൻ പറഞ്ഞയക്കുകയായിരുന്നു. അഫ്സാൻ ഓട്ടോറിക്ഷയിൽ വെഞ്ഞാറമൂട്ടിൽ എത്തുന്നതിന്റെയും കുഴിമന്തി വാങ്ങുന്നതിന്റേയും ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
ഫർസാനയെ കൊലപ്പെടുത്തുന്നതിനായി സഹോദരനെ തന്ത്രപൂർവ്വം വീട്ടിൽനിന്ന് പറഞ്ഞയയ്ക്കുകയായിരുന്നു എന്നാണ് നിഗമനം. ഏറ്റവും ഒടുവിൽ അഫാൻ കൊലപ്പെടുത്തിയത് അഫ്സാനെയാണ്. മറ്റു നാലുപേരെ ആക്രമിച്ചശേഷം അഫാൻ മദ്യപിച്ചതായും പോലീസ് സംശയിക്കുന്നുണ്ട്. ഫർസാനയെ കാണുന്നതിന് മുൻപ് പത്ത് മിനിറ്റ് ബാറിൽ ചെലവഴിച്ചെന്നാണ് കരുതുന്നത്.
ബാറിൽനിന്ന് മദ്യം വാങ്ങി വീട്ടിലെത്തി വിഷം കലർത്തി കഴിച്ചെന്നാണ് സംശയം. ക്രൂരകൃത്യത്തിലേക്ക് അഫാനെ നയിച്ച കൃത്യമായ കാരണങ്ങൾ കണ്ടെത്താൻ ചികിത്സയിലുള്ള മാതാവ് ഷെമിക്ക് കഴിയുമെന്നാണ് അന്വേഷണസംഘം വിശ്വസിക്കുന്നത്. പ്രതി അഫാന്റെ മൊഴി രേഖപ്പെടുത്താനും പോലീസ് ശ്രമിക്കുന്നുണ്ട്. ഫർസാനയുടെ വീട്ടിലെത്തി ബന്ധുക്കളുടെ മൊഴി അന്വേഷണസംഘം ശേഖരിച്ചു. അഫാന്റെ ബന്ധുക്കളുടെ മൊഴിയും എടുക്കുന്നുണ്ട്. അഫാന്റേയും മാതാവ് ഷെമിയുടെയും ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്കായി കൈമാറി.
നാലു കുടുംബാംഗങ്ങളെയും പെൺസുഹൃത്തിനെയും വെഞ്ഞാറമൂട് പേരുമല സൽമാസിൽ അഫാൻ(23) എന്തിനാണ് കൊലപ്പെടുത്തിയതെന്നു കണ്ടെത്താൻ രണ്ടാം ദിവസവും പോലീസിനായില്ല. കൊല്ലപ്പെട്ട അഞ്ചുപേരുടെയും മൃതദേഹങ്ങൾ ചൊവ്വാഴ്ച കബറടക്കി.
അഞ്ചുപേരെയും ഇയാൾ ഒറ്റയ്ക്കാണ് കൊലപ്പെടുത്തിയതെന്ന് െഫാറൻസിക് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽക്കഴിയുന്ന അഫാന്റെ ആരോഗ്യനില മെച്ചപ്പെെട്ടങ്കിലും കഴിച്ച എലിവിഷം കരളിനെ ബാധിക്കാനിടയുള്ളതിനാൽ മൂന്നു ദിവസത്തെ നിരീക്ഷണമാണ് ഡോക്ടർമാർ പറഞ്ഞിട്ടുള്ളത്.
അഫാന്റെ മൊഴികളെല്ലാം വൈരുധ്യമുള്ളവയാണ്. വിദേശത്തുള്ള പിതാവ് റഹിമിന്റെ മൊഴിയും പോലീസിനു ലഭിച്ചിട്ടില്ല. അഫാന്റെ മാതാവ് ഷെമിയും സംസാരിക്കാനാവാത്ത സ്ഥിതിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.
പ്രണയം, സാമ്പത്തികബാധ്യത- ഇതു രണ്ടുമാണ് കൊലപാതകങ്ങൾക്കു കാരണമായി അഫാൻ മാറിമാറി പറയുന്നത്. പിതാവിന് വിദേശത്ത് കട നടത്തിയതിൽ 75 ലക്ഷം രൂപയുടെ ബാധ്യതയുണ്ട്. കടം നൽകാൻ നാട്ടുകാരും ബന്ധുക്കളും തയ്യാറായില്ല. എന്നാൽ, വൻ സാമ്പത്തികബാധ്യതയുണ്ടെന്ന വാദം ഷെമിയുടെ സഹോദരൻ ഷമീർ തള്ളിക്കളയുന്നു. സംഭവമറിഞ്ഞ് വിദേശത്തുനിന്നെത്തിയ ഷമീർ പറയുന്നത്, സാധാരണ ബാങ്ക് വായ്പകളും ചില കടങ്ങളും മാത്രമാണുള്ളതെന്നാണ്. എന്നാൽ, അഫാന്റെ വിദേശത്തുള്ള പിതാവ് റഹിമിന് സാമ്പത്തികബാധ്യതയെ തുടർന്നുള്ള യാത്രാവിലക്കുള്ളതിനാൽ നാട്ടിലെത്താൻ കഴിഞ്ഞിട്ടില്ല.
ഫർസാനയുമായുള്ള വിവാഹത്തെ വീട്ടുകാർ എതിർത്തതും കൊലപാതകത്തിലേക്കു നയിച്ചു എന്ന മൊഴിയും പൂർണമായും വിശ്വാസയോഗ്യമല്ല. ഇരുവരും തമ്മിലുള്ള സാമൂഹികമാധ്യമ ചാറ്റുകളും പരിശോധിക്കുന്നുണ്ട്. പ്രതി അഫാൻ മദ്യപിക്കുമെന്ന് പോലീസ് കണ്ടെത്തിയെങ്കിലും മയക്കുമരുന്നുകൾ ഉപയോഗിച്ചതിന്റെ തെളുവുകൾ ലഭിച്ചിട്ടില്ല.
അഫാെന്റയും ഷെമിയുെടയും മൊബൈലുകളും പ്രതിയുടെ സാമൂഹികമാധ്യമ അക്കൗണ്ടുകളും പോലീസ് സൈബർ വിഭാഗം പരിശോധിക്കുന്നു.
ചുറ്റികയുപയോഗിച്ച് ഇത്രയും ക്രൂരമായ കൊലപാതകം നടത്താനുള്ള പ്രേരണ എവിടെനിന്നു കിട്ടി എന്നതും കണ്ടെത്തണം. എതിർപ്പും നിലവിളിയും ഉയരാതെ അഞ്ച് കൊലപാതകങ്ങൾ പ്രതി നടത്തിയ ശൈലയിലും പോലീസിനെ ഞെട്ടിച്ചിട്ടുണ്ട്.
കുടുംബാങ്ങളായ സൽമാബീവി, ലത്തീഫ്, ഷാഹിദ, അഫ്‌സാൻ എന്നിവരുടെ മൃതദേഹങ്ങൾ പാങ്ങോട് ജുമാമസ്ജിദിലും ഫർസാനയുടേത് ചിറയിൻകീഴ് കാട്ടുമുറാക്കൽ ജുമാമസ്ജിദിലും കബറടക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും സംസ്ഥാന സര്‍ക്കാരിനെയും പുകഴ്ത്തി ശശി തരൂര്‍ എംപി ദേശീയ മാധ്യമത്തിലെഴുതിയ ലേഖനത്തെച്ചൊല്ലിയുള്ള വിവാദം കടുത്തതോടെ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് ഹൈക്കമാന്‍ഡ്.
മുതിര്‍ന്ന നേതാക്കളെയും കേരളത്തില്‍ നിന്നുള്ള എംപിമാരെയുമാണ് ചര്‍ച്ചയ്ക്ക് വിളിപ്പിച്ചത്. പാര്‍ട്ടിയുടെ പുതിയ ആസ്ഥാന മന്ദിരമായ ഇന്ദിരാ ഭവനില്‍ വെള്ളിയാഴ്ച കേരള നേതാക്കളുമായി ഹൈക്കമാന്‍ഡ് ചര്‍ച്ച നടത്തുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സംബന്ധിക്കും. സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടുത്ത സാഹചര്യത്തില്‍ പാര്‍ട്ടിയിലെ ആഭ്യന്തര കലഹം എങ്ങനെ പരിഹരിക്കാമെന്നത് ചര്‍ച്ചയാകും. അഭിപ്രായ ഭിന്നതകള്‍ മറന്ന് ഒറ്റക്കെട്ടായി നീങ്ങാന്‍ ഹൈക്കമാന്‍ഡ് കര്‍ശന നിര്‍ദേശം നല്‍കുമെന്നാണ് സൂചന.
സംസ്ഥാനത്ത് നിന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളായ ശശി തരൂര്‍, രമേശ് ചെന്നിത്തല, കൊടിക്കുന്നില്‍ സുരേഷ്, കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, മുതിര്‍ന്ന നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രന്‍, യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍, വി.എം സുധീരന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.
ലേഖനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നാലെ കഴിഞ്ഞയാഴ്ച ഡല്‍ഹിയിലെത്തി രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി എന്നിവരുമായി ശശി തരൂര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
ദേശീയ തലത്തിലും സംസ്ഥാന തലത്തിലും പാര്‍ട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടതില്‍ തരൂര്‍ അതൃപ്തി പ്രകടിപ്പിച്ചതായി അദേഹത്തിന്റെ അടുത്ത അനുയായികള്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ രാഹുലുമായുള്ള ചര്‍ച്ചയുടെ വിശദാംശങ്ങള്‍ തരൂര്‍ വെളിപ്പെടുത്തിയിരുന്നില്ല.
അതിനിടെ കോണ്‍ഗ്രസ് നേതാക്കളുമായി ഭിന്നതയുണ്ടെന്ന സൂചന പുറത്തു വന്നതിന് പിന്നാലെ ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ പീയുഷ് ഗോയലിനൊപ്പമുള്ള ചിത്രം ശശി തരൂര്‍ എക്‌സില്‍ പങ്കുവച്ചു. ബ്രിട്ടന്റെ ബിസിനസ് ആന്‍ഡ് ട്രേഡ് സ്റ്റേറ്റ് സെക്രട്ടറി ജോനാഥന്‍ റെയ്നോള്‍ഡ്‌സിനും ഒപ്പം ഇരുവരും നില്‍ക്കുന്ന ചിത്രമാണ് ശശി തരൂര്‍ എക്‌സില്‍ പങ്കുവച്ചത്.
ഇന്ത്യ-യു.കെ വ്യാപാര കരാറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ശേഷം പീയുഷ് ഗോയലും ജോനാഥന്‍ റെയ്നോള്‍ഡ്‌സും ഉള്‍പ്പെട്ട ചിത്രം പോസ്റ്റ് ചെയ്തത് കോണ്‍ഗ്രസിനുള്ളില്‍ തരൂരിന്റെ നിലപാടിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ശക്തമാക്കി.
‘ബ്രിട്ടന്റെ ബിസിനസ് ആന്‍ഡ് ട്രേഡ് സ്റ്റേറ്റ് സെക്രട്ടറി ജോനാഥന്‍ റെയ്നോള്‍ഡ്‌സുമായി വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയലിനൊപ്പം ആശയ വിനിമയം നടത്താന്‍ കഴിഞ്ഞതില്‍ സന്തോഷം. ദീര്‍ഘകാലമായി സ്തംഭിച്ചു കിടന്ന എഫ്ടിഎ ചര്‍ച്ചകള്‍ പുനരുജ്ജീവിപ്പിച്ചു. ഇത് ഏറ്റവും സ്വാഗതാര്‍ഹമാണ്’- ചിത്രം പങ്കുവച്ച് തരൂര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
രാഹുല്‍ ഗാന്ധിയോട് പാര്‍ട്ടിയിലെ തന്റെ പങ്ക് വ്യക്തമായി നിര്‍വചിക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ കോണ്‍ഗ്രസിനുള്ളില്‍ തരൂരിനോടുള്ള അതൃപ്തി ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് അദേഹം ബിജെപി മന്ത്രിയുമായുള്ള ചിത്രം പങ്കുവച്ചത്.
റോമി കുര്യാക്കോസ്
ബോൾട്ടൺ: പ്രിയദർശിനി ലൈബ്രറി ബോൾട്ടൻ – ന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി വിവിധ വിജ്ഞാന – വിനോദ പരിപാടികൾ കോർത്തിണക്കിക്കൊണ്ട് ‘ബുക്ക് ഡേ’ സംഘടിപ്പിക്കും; മാർച്ച് 8 (ശനിയാഴ്ച) രാവിലെ 11 മണിക്ക് ബോൾട്ടനിലെ പ്രിയദർശിനി ലൈബ്രറി ഹാളിൽ വച്ച് ശ്രീമതി. ഷൈനു ക്ലെയർ മാത്യൂസ് ചടങ്ങ് ഉദ്ഘാടനം ചെയ്യും.
സയൻസിനെ ആസ്പദമാക്കി കുട്ടികൾക്കായുള്ള ഒരുക്കുന്ന സ്പെഷ്യൽ മാജിക് ഷോ ‘സയൻസ് ഇൻ മാജിക്’, ക്വിസ് മത്സരങ്ങൾ, കുട്ടികൾക്കിഷ്ടപ്പെട്ട പുസ്തക കഥാപാത്രത്തെ ആസ്പദമാക്കിയുള്ള ചെറു കഥാ വിവരണം, പുസ്തക വായന, ഇന്ററാക്റ്റീവ് സെഷനുകൾ, വിവിധ ഗെയ്മുകൾ, മറ്റ് വിനോദ – വിജ്ഞാന പരിപാടികൾ, റിഫ്രഷ്മെന്റ്സ് എന്നിവ കൂട്ടിചേർത്തുകൊണ്ട് വിപുലമായ പരിപാടികളാണ് പ്രിയദർശിനി ലൈബ്രറിയിൽ ക്രമീകരിച്ചിരിക്കുന്നത്.
കുട്ടികൾക്കുള്ള വിനോദ – വിജ്ഞാന സെഷനുകൾക്ക് മുൻ അധ്യാപകനും സാമൂഹ്യ പ്രവർത്തകനുമായ ശ്രീ. ഫിലിപ്പ് കൊച്ചിട്ടി നേതൃത്വം നൽകും.
പരിപാടിയിലേക്കുള്ള രജിസ്ട്രേഷനും പ്രവേശനവും തികച്ചും സൗജന്യമാണ്. കൂടാതെ പരിപാടികളിൽ പങ്കെടുക്കുന്നവർക്കും വിജയികൾക്കുമുള്ള പ്രത്യേക സമ്മാനങ്ങളും ലൈബ്രറിയിൽ ഒരുക്കും.
മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് മുൻ കൂട്ടി രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും:
റോമി കുര്യാക്കോസ് (പ്രോഗ്രാം കോർഡിനേറ്റർ): 07776646163
കുട്ടികളെയും മുതിർന്നവരെയും വായനയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്തുക, കുട്ടികളിൽ പുസ്തക വായനാ ശീലം വളർത്തുക, കുട്ടികളുടെ വിവിധങ്ങളായ സർഗ്ഗവാസനകളെയും കഴിവുകളെയും പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ഉദ്ദേശത്തോടെയാണ് ബോൾട്ടനിൽ ‘പ്രിയദർശിനി’ എന്ന പേരിൽ ലൈബ്രറി സ്ഥാപിതമായത്.
Venue:
No. 4, Beech Avenue
Farnworth Bolton
BL4 0AT
അപ്പച്ചൻ കണ്ണഞ്ചിറ
കേംബ്രിഡ്ജ്: കേംബ്രിഡ്ജ് മലയാളി അസോസിയേഷന്റെ ആതിഥേയത്വത്തിൽ സംഘടിപ്പിച്ച 7 ബീറ്റ്‌സ് സംഗീതോത്സവ വേദിയിൽ കലാസ്നേഹികളെ ആസ്വാദനത്തിന്റെ നെറുകയിലെത്തിച്ച കലാമാമാങ്ക അരങ്ങിൽ വിരിഞ്ഞത് വർണ്ണാഭമായ കലയുടെ മഴവിൽ വസന്തം. കേംബ്രിഡ്ജിലെ നെതർഹാൾ സ്‌കൂൾ ഓഡിറ്റോറിയത്തിലും ഇടനാഴികകളിലും തിങ്ങി നിറഞ്ഞ നൂറുകണക്കിന് ആസ്വാദക ഹൃദയങ്ങൾ 7 ബീറ്റ്‌സ് സീസൺ 8 സംഗീതോത്സവത്തെ വരവേറ്റത് കഴിഞ്ഞ സീസണുകളിലെ സ്ഥിരതയാർന്ന വർണ്ണാഭമായ സമ്പന്ന കലാ വിരുന്നിനും, ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ആദരവും പ്രോത്സാഹനവുമായി. ഉച്ചക്ക് മൂന്ന് മണിക്ക് ആരംഭിച്ച കലാവിരുന്ന് രാത്രി പന്ത്രണ്ടുവരെ നീണ്ടു നിന്നു.
കേംബ്രിഡ്ജ് മേയർ കൗൺസിലർ ബൈജു തിട്ടാല 7 ബീറ്റ്‌സ് സംഗീതോത്സവത്തിന്റെ ഔപചാരികമായ ഉദ്‌ഘാടന കർമ്മം നിർവ്വഹിച്ചു ആശംസകൾ നേർന്നു. ‘ദൃശ്യം’ അടക്കം നിരവധി ഭാഷാ സിനിമകളിൽ തിളങ്ങുകയും മലയാളി ഹൃദയങ്ങളിൽ ഇടംനേടിയ പ്രശസ്ത സിനിമാ താരവും, സംഗീതോത്സവത്തിലെ മുഖ്യാതിഥിയും ആയ നടി എസ്തർ അനിൽ ആശംസകളും അഭിനന്ദനങ്ങളും അർപ്പിച്ചു സംസാരിച്ചു. 7 ബീറ്റ്സിന്റെ സംഗീതോത്സവ ഉദ്‌ഘാടന വേദിയിൽ കോർഡിനേറ്ററും, യുഗ്മ നാഷണൽ കമ്മിറ്റി ജോ.സെക്രട്ടറിയുമായ സണ്ണിമോൻ മത്തായി അദ്ധ്യക്ഷത വഹിച്ചു. 7 ബീറ്റ്സിന്റെ മുഖ്യ കോർഡിനേറ്ററായ ജോമോൻ മാമ്മൂട്ടിൽ സ്വാഗതവും, സീ എം എ പ്രതിനിധി എബ്രഹാം ലൂക്കോസ്, യുഗ്മ ഈസ്റ്റ് ആംഗ്ലിയ പ്രസിഡണ്ട് ജോബിൻ ജോർജ്ജ്, കൊച്ചിൻ കലാഭവൻ (ലണ്ടൻ) ജൈസൺ ജോർജ്ജ്, സുജു ഡാനിയേൽ എന്നിവർ ആശംസകൾ നേർന്നും സംസാരിച്ചു……..
അത്ഭുത പ്രകടനവുമായി എത്തിയ കൊച്ചു കുട്ടികളുടെ ലൈവ് ബാൻഡായി അരങ്ങേറ്റം കുറിച്ച ‘ബ്ലാസ്റ്റേഴ്‌സ് ബെഡ്‌ഫോർഡും’, പ്രശസ്ത ലൈവ് ബാൻഡായ ‘മല്ലു ബാൻഡ്‌സും’, സദസ്സ് നെഞ്ചിലേറ്റിയ ‘ജതി ഡാൻസ് ഗ്രൂപ്പും’, അരങ്ങിൽ മാസ്മരിക വിരിയിച്ച ‘റിഥം ക്യുൻസ്’, യു കെ യുടെ കലാതിലകങ്ങളായ ‘ആനി അലോഷ്യസും,’ ടോം അലോഷ്യസും’ അടക്കം നിരവധി പ്രതിഭകളുടെ അവതരണങ്ങൾ വേദിയെ കോരിത്തരിപ്പിച്ചു. യു കെ യുടെ നാനാഭാഗങ്ങളിൽ നിന്നുമുള്ള , കലാപ്രതിഭകൾ തങ്ങളുടെ സർഗ്ഗ പ്രതിഭ തെളിയിക്കുവാൻ അരങ്ങിലെത്തുകയും, യു കെ യിലെ സംഗീത വേദികൾ ഒരുക്കുന്ന ഇതര സംഘാടകരുടെ പങ്കാളിത്തവും, പ്രതിഭാധനരായ കലാകാരുടെ നിറ സാന്നിദ്ധ്യവും 7 ബീറ്റ്സ് സംഗീതോത്സവത്തിന്റെ അംഗീകാരമായി.
ചാരിറ്റി ഫണ്ട് ശേഖരനാർത്ഥം നടത്തിയ റാഫിൽ ടിക്കറ്റിന്റെ നറുക്കെടുപ്പും മുഖ്യ സ്പോൺസറായ ലൈഫ് ലൈൻ പ്രൊറ്റക്ട് നടത്തിയ ഭാഗ്യക്കുറി നറുക്കെടുപ്പും നടത്തി ഭാഗ്യശാലികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
എഴുപതോളം സംഗീത-നൃത്ത ഇനങ്ങൾ വർണ്ണാഭവും, സമ്പന്നവുമാക്കിയ സംഗീതോത്സവ വേദിയിൽ എൽ ഇ ഡി സ്‌ക്രീനിന്റെ മാസ്മരിക പശ്ചാത്തലത്തിൽ, നൂതന ലൈറ്റ് ആൻഡ് സൗണ്ട് സാങ്കേതികത്വത്തിന്റെ മികവോടെ ആലപിച്ച മധുരഗാനങ്ങൾ ആവോളം ശ്രവിക്കുവാനും, നവരസങ്ങൾ ഒഴുകിയെത്തിയ ഭാവ ഭേദങ്ങളും, മാന്ത്രിക ചുവടുകളുമായി നൃത്ത- നൃത്ത്യങ്ങളുടെ മാസ്മരികത വിരിഞ്ഞ അരങ്ങിൽ, മികവുറ്റ വ്യത്യസ്ത കലാപ്രകടനങ്ങളും, അവതരണങ്ങളും ആസ്വദിക്കുവാനുമുള്ള സുവർണ്ണാവസരമാണ് കേംബ്രിഡ്ജിൽ 7 ബീറ്റ്‌സ് സമ്മാനിച്ചത്.
സെവൻ ബീറ്റ്‌സ് സംഗീതോത്സവത്തിൽ മാസ്റ്റർ ഓഫ് സെറിമണിയായി അരങ്ങും വേദിയും കയ്യിലെടുത്ത് നർമ്മവും മർമ്മവും സംഗീതവും ചാലിച്ച് അനർഗളമായ വാക്‌ധോരണിയിൽ പരിപാടികൾ കോർത്തിണക്കിയും, ഇടവേളകൾക്ക് തുടിപ്പും നൽകി ഡെർബിയിൽ നിന്നുള്ള രാജേഷ് നായർ, സൗത്താംപ്ടണിൽ നിന്നുള്ള അൻസി കൃഷ്ണൻ, ബെഡ്ഫോർഡിൽ നിന്നുള്ള ആന്റോ ബാബു, ലീഡ്‌സിൽ നിന്നുള്ള ആൻ റോസ് സോണി എന്നിവർ അവതാരകരായി കയ്യടി ഏറ്റു വാങ്ങി.
സംഘാടക പാഠവവും, സമ്പന്നമായ സംഗീത നൃത്ത വിരുന്നും, ചാരിറ്റി ഇവന്റിന്റെ കാരുണ്യ മുഖവും തിളങ്ങി നിന്ന സെവൻ ബീറ്റ്‌സ് സംഗീതോത്സവം ഉള്ളു നിറയെ ആനന്ദിച്ചും, ആസ്വദിച്ചും ഹൃദയത്തിലേറ്റിയ യൂകെ മലയാളികൾ സീസൺ 9 നു വീണ്ടും കാണാമെന്ന അഭിലാഷവും അറിയിച്ചാണ് വേദി വിട്ടത്. 7 ബീറ്റ്‌സ് സംഗീതോത്സവ കോർഡിനേറ്റർമാരോടൊപ്പം കേംബ്രിഡ്ജ് മലയാളി ആസ്സോസ്സിയേഷനിലെ അബ്രഹാം ലൂക്കോസ്, പ്രസിഡണ്ട് ജോജി ജോസഫ്, സെക്രട്ടറി ദീപാ ജോർജ്ജ്, പി ആർ ഓ ശ്രീജു പുരുഷോത്തമൻ എന്നിവർ നേതൃത്വം നൽകി.
ലൈവ് സ്ട്രീമിങ്ങിനും ഫോട്ടോഗ്രാഫിക്കും കുശാൽ കെ സ്റ്റാൻലി (സ്റ്റാൻ ക്ലിക്ക്സ് ) നേതൃത്വം നൽകി. രുചികരമായ ചൂടൻ കേരള ഭക്ഷണ വിഭവങ്ങളുമായി മന്നാ ഗിഫ്റ്റ് കാറ്ററേഴ്സിന്റെ ഫുഡ് സ്റ്റോൾ വേദിയോടനുബന്ധിച്ചു തുറന്നു പ്രവർത്തിച്ചിരുന്നു. അപ്പച്ചൻ കണ്ണഞ്ചിറയുടെ നന്ദി പ്രകാശനത്തോടെ സംഗീതോത്സവ ചാരിറ്റി ഇവന്റിന് സമാപനമായി.
സ്കൂൾ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ കോൺഗ്രസ് നേതാവായ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു.
കോൺഗ്രസ് പാലമേൽ ഈസ്റ്റ് മണ്ഡലം ജനറൽ സെക്രട്ടറിയും കോൺഗ്രസ് അനുകൂല സർവീസ് സംഘടന മാവേലിക്കര വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റുമായ ആദിക്കാട്ടുകുളങ്ങരയിൽ ഊനംപറമ്പിൽ എസ് ഷിബുഖാനെയാണ് പെൺകുട്ടിയുടെ പരാതിയിൽ നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്.
പത്താം ക്ലാസ് വിദ്യാർത്ഥികളുടെ യാത്രയയപ്പ് ചടങ്ങ് കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങിയ പെൺകുട്ടിയോട് ക്ലാസ് ടീച്ചർ കൂടിയായ ഷിബുഖാൻ അശ്ലീലം പറയുകയും അപമര്യാദയായി പെരുമാറുകയുമായിരുന്നു. ഉടൻതന്നെ പെൺകുട്ടി സഹപാഠികളെ വിവരമറിയിച്ചു.
വിവരം അറിഞ്ഞെത്തിയ എസ്എഫ്ഐ പ്രവർത്തകർ സ്കൂളിലേക്ക് മാർച്ച് നടത്തി ഹെഡ്മാസ്റ്റർക്ക് പരാതി നൽകി. പെൺകുട്ടിയുടെ പരാതിയെത്തുടർന്ന് സ്ഥലത്തെത്തിയ നൂറനാട് പൊലീസ് പ്രതിയെ അറസ്റ്റുചെയ്തു. പോക്സോ നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തതത്.
മകന്റെ സുഹൃത്തായ 14കാരനൊപ്പം ഒളിച്ചോടിയ 35കാരിയെ പൊലീസ് പിടികൂടി. കുട്ടിയെയും ഒപ്പം കസ്റ്റിഡിയിലെടുത്തിട്ടുണ്ട്. 14കാരന്റെ രക്ഷാകർത്താക്കളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കുനിശേരി കുതിരപ്പാറ സ്വദേശിനിയാണ് 11 വസുള്ള മകന്റെ കൂട്ടുകാരനായ 14കാരനൊപ്പം നാടുവിട്ടത്.
14കാരൻ സ്കൂളിലെ പരീക്ഷ കഴിഞ്ഞ് വീട്ടില്‍ എത്താത്തിനെ തുടർന്ന് വിദ്യാർത്ഥിയുടെ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ കുട്ടി യുവതിയോടൊപ്പം ഉള്ളതായി വിവരം ലഭിച്ചത്. തുടർന്ന് ആലത്തൂർ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
തുടർന്ന് എറണാകുളത്ത് വച്ചാണ് രണ്ടുപേരെയും കണ്ടെത്തിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് വീട്ടമ്മയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്.
പരീക്ഷ കഴിഞ്ഞ ശേഷം യുവതിയുടെ വീട്ടിലെത്തിയ 14കാരനാണ് എങ്ങോട്ടേക്കെങ്കിലും പോകാമെന്ന് പറഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി. എന്നാല്‍ പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയായതിനാല്‍ യുവതിയെ പ്രതിയാക്കുകയായിരുന്നു.
നാടുവിട്ട് ഇരുവരും പാലക്കാട് നിന്ന് എറണാകുളത്ത് എത്തിയപ്പോഴാണ് പൊലീസ് പിടികൂടിയത്. പിന്നീട് പാലക്കേട്ടേക്ക് തിരിച്ചെത്തിച്ച് കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. ഭർത്താവുമായി അകന്നു കഴിയുന്ന യുവതിക്കെതിരെ ആവശ്യമെങ്കില്‍ പോക്സോ നിയമപ്രകാരം ലൈംഗികാതിക്രമത്തിന് കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തില്‍ അമേരിക്കയുടെ നയം മാറ്റം ചര്‍ച്ചയാകുന്നു. റഷ്യന്‍ അധിനിവേശത്തെ അപലപിച്ച് ഐക്യരാഷ്ട്ര സഭയില്‍ ഉക്രെയ്ന്‍ അവതരിപ്പിച്ച പ്രമേയത്തെ അമേരിക്ക എതിര്‍ത്തു.
പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ റഷ്യക്ക് അനുകൂലമായി അമേരിക്ക വോട്ട് ചെയ്തു. യൂറോപ്യന്‍ രാജ്യങ്ങളുടെ പിന്തുണയോടെ അവതരിപ്പിച്ച പ്രമേയത്തിന് എതിരായാണ് അമേരിക്ക റഷ്യക്കൊപ്പം നിന്നത്. റഷ്യ-ഉക്രെയ്ന്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് അമേരിക്ക റഷ്യയ്ക്ക് അനുകൂലമായി വോട്ട് ചെയ്തത്.
യുദ്ധത്തെ അപലപിക്കുകയും ഉക്രെയ്‌നില്‍ നിന്ന് റഷ്യ പിന്മാറണമെന്നുമാണ് പ്രമേയത്തിന്റെ ഉള്ളടക്കം. ഈ വിഷയത്തില്‍ മുന്‍കാലങ്ങളില്‍ സ്വീകരിച്ച നിലപാട് തന്നെയാണ് ഇന്ത്യ ഇത്തവണയും തുടര്‍ന്നത്. പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. പ്രമേയത്തെ എതിര്‍ക്കാന്‍ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം യൂറോപ്യന്‍ രാജ്യങ്ങളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും ഫലമുണ്ടായില്ല.
റഷ്യ-ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഇരു രാഷ്ട്ര തലവന്‍മാരുമായും ട്രംപ് സംസാരിച്ചിരുന്നു. അനുനയ ചര്‍ച്ചകളുടെ ആദ്യഘട്ടം സൗദി അറേബ്യയിലെ റിയാദില്‍ വച്ച് നടക്കുകയും ചെയ്തിരുന്നു.
അതിനിടെ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി യുദ്ധ തടവുകാരെ പരസ്പരം കൈമാറണമെന്ന നിര്‍ദേശവുമായി ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിഡിമിര്‍ സെലെന്‍സ്‌കി രംഗത്ത് വന്നു. ഉക്രെയ്‌നിലുള്ള റഷ്യന്‍ തടവുകാരെ വിട്ടയക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും റഷ്യയും സമാന രീതിയില്‍ തടവുകാരെ വിട്ടയക്കണമെന്നും സെലെന്‍സ്‌കി പറഞ്ഞു.
റഷ്യ- ഉക്രെയ്ന്‍ യുദ്ധത്തിന്റെ മൂന്നാം വാര്‍ഷികവുമായി ബന്ധപ്പെട്ട് കീവില്‍ നടന്ന ഉന്നതതല സമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെയായിരുന്നു അദേഹത്തിന്റെ പരാമര്‍ശം.
2024 ഒക്ടോബറില്‍ റഷ്യയും ഉക്രെയ്‌നും 95 തടവുകാരെ പരസ്പരം കൈമാറിയിരുന്നു. യുഎഇയുടെ മധ്യസ്ഥതയിലായിരുന്നു അത്. സെപ്റ്റംബറില്‍ 103 തടവുകാരെയും രണ്ട് രാജ്യങ്ങളും മോചിപ്പിച്ചിരുന്നു.