കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും യു.കെയിലേക്ക് ജോലി വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവാവ് അറസ്‌റ്റില്‍. കോട്ടയം ഗാന്ധിനഗര്‍ അതിരമ്പുഴ പൈങ്കില്‍ വീട്ടില്‍ നിന്നും ഏറ്റുമാനൂര്‍ പേരൂരില്‍ താമസിക്കുന്ന ബെയ്‌സില്‍ലിജു(24)വാണ് അറസ്‌റ്റിലായത്. മാവേലിക്കര പൂവിത്തറയില്‍ വീട്ടില്‍ മുരളീധരന്റെ മകന്‍ മിഥുന്‍മുരളി നല്‍കിയ പരാതിയുടെ അന്വേഷണത്തിലാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്.
ഇയാള്‍ക്കെതിരെ കുണ്ടറ പോലീസ് സ്‌റ്റേഷനില്‍ ഉള്‍പ്പെടെ വിസ തട്ടിപ്പ് കേസുകളുള്ളതായി പോലീസ് പറഞ്ഞു. നിരവധി പേരില്‍ നിന്നായി 15 ലക്ഷത്തോളം രൂപയാണ് തട്ടിയെടുത്തത്. വിസ വാഗ്‌ദാനം ചെയ്‌ത് പണം വാങ്ങി തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ കൊണ്ട് പോയ ഉദ്യോഗാര്‍ഥികളെ മെഡിക്കല്‍ പരിശോധന നടത്തിച്ച ശേഷം വിസ ഓണ്‍ലൈനായി മൊബൈല്‍ ഫോണില്‍ എത്തുമെന്ന് പറഞ്ഞ് വിമാന ടിക്കറ്റിന്റെ പകര്‍പ്പും നല്‍കും. പിന്നീട് തട്ടിപ്പിന് ഇരയായവര്‍ ഇയാളെ സമീപിക്കുമ്പോള്‍ ഒഴിഞ്ഞു മാറിയും ഫോണ്‍ എടുക്കാതെയും ഒഴിഞ്ഞു മാറി നടക്കുകയുമാണ് ഇയാളുടെ രീതി. ആളുകളില്‍ നിന്ന് വിസ വാഗ്‌ദാനം നല്‍കി വാങ്ങുന്ന പണം ഗോവ, ബംഗളുരു ഉള്‍പ്പെടെയുള്ള സ്‌ഥലങ്ങളില്‍ പോയി ധൂര്‍ത്തടിച്ചു തീര്‍ക്കുകയും വീണ്ടും നവമാധ്യമങ്ങളിലൂടെ പരസ്യം നല്‍കുകയുമാണ് ചെയ്യുന്നത്.
ഉണ്ണികൃഷ്ണൻ ബാലൻ
യു.കെ. യുടെ കലാ-സാംസ്കാരിക രംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്ന പുരോഗമന കലാ-സാംസ്കാരിക സംഘടനായായ സമീക്ഷ യു.കെ. കഴിഞ്ഞ വർഷം തുടക്കം കുറിച്ച ദേശീയ ബാഡ്മിൻ്റൺ മത്സരം രണ്ടാം വർഷത്തിലേക്ക് കടക്കുകയാണ്. ഈ കായികമാമാങ്കത്തിൻ്റെ പ്രചരണാർത്ഥം രൂപകല്പന ചെയ്തിട്ടുള്ള ‘ലോഗോ’ കേരളത്തിന്റെ ബഹുമാനപ്പെട്ട കായിക മന്ത്രി ശ്രീ. വി. അബ്ദുറഹ്മാൻ പ്രകാശനം ചെയ്യ്തു. ഇതോടു കൂടി രണ്ടാം സീസണിന് ഔദ്യോഗികമായി തുടക്കമായി.
ഈ സീസണിലെ ആദ്യ മത്സരം ഫെബ്രുവരി 3 ന് കെറ്ററിങ്ങിൽ അരങ്ങേറും. മാർച്ച് 24ന് കൊവൻട്രിയിലാണ് ഗ്രാൻറ് ഫിനാലെ. UKയിലെ 20 ഓളം റീജിയണലുകളിൽ ഈ വർഷം മത്സരങ്ങൾ നടക്കും. വിവിധ റീജിയണുകളിൽ നിന്നായി മുന്നൂറോളം ടീമുകളും മത്സരത്തിൽ പങ്കെടുക്കും. റീജിയണൽ മത്സര വിജയികൾ മാർച്ച് 24ന് നടക്കുന്ന ഗ്രാൻറ് ഫിനാലയിൽ ഏറ്റുമുട്ടും. ആകർഷകമായ സമ്മാനങ്ങളാണ് ഗ്രാൻറ്ഫിനാലയിലെ വിജയികളെ കാത്തിരിക്കുന്നത്. ഒന്നാം സമ്മാനം 1001 പൗണ്ടും സമീക്ഷUK എവറോളിങ്ങ് ട്രോഫിയും, രണ്ടാം സമ്മാനം 501 പൗണ്ടും ഗ്രോഫിയും, മൂന്നും നാലും സ്ഥാനകാർക്ക് യഥാക്രമം 201 പൗണ്ടും ട്രോഫിയും 101 പൗണ്ടും ട്രോഫിയും ആണ് ലഭിക്കുക. കൂടുതെ റീജിയണൽ മത്സരവിജയികൾക്ക് അതാതു റീജിയണലുകളും സമ്മാനങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഏകദേശം 7000 പൗണ്ടോളം സമ്മാനം നൽകുന്ന 2 മാസക്കാലം നീണ്ടു നിൽക്കുന്ന 600ൽ അധികം കായികതാരങ്ങൾ പങ്കെടുക്കുന്ന യുകെ യിലെ ഏറ്റവും വലിയ അമേച്വർ ബാഡ്മിന്റെൺ ടൂർണ്ണമെൻറ് കൂടിയാണ് ഇത്.
കഴിഞ്ഞ വർഷം 12 റീജീയണലുകളിലായി 210 ടീമുകളാണ് ടൂർണ്ണമെൻറിൽ പങ്കെടുത്തത്. ഈ വർഷം ഇതിനോടകം തന്നെ 16 റീജിയണലുകളിൽ കോർട്ട് ബുക്കിങ്ങ് അടക്കമുള്ള പ്രാരംഭ പ്രവർത്തനങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. വ്യക്തമായ ആസൂത്രണവും വിപുലമായ തയ്യാറെടുപ്പുകളുമായി ടൂർണ്ണമെൻറിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുകയാണ് എന്ന് സംഘാടകസമിതിക്ക് നേതൃത്വം നൽകുന്ന ശ്രീ. ജിജു സൈമൺ, ശ്രീ. അരവിന്ദ് സതീഷ് എന്നിവർ അറിയിച്ചു. മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെകാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക. Www.sameekshauk.org/badminton
ലണ്ടൻ: കെപിസിസിയുടെ കീഴിൽ പ്രവർത്തിക്കുന്ന പ്രവാസി സംഘടനയായ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി) യുടെ യു കെ നാഷണൽ കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് ആയി ഷൈനു മാത്യുസിനെ നിയമിച്ചു. ഒഐസിസി ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപിള്ളയാണ് പുതിയ ഭാരവാഹിയെ നിയമിച്ചത്.
യു കെയിലും കേരളത്തിലും ഒരു പോലെ പൊതുപ്രവർത്തന രംഗത്ത് നിറ സാന്നിധ്യമായി നിൽക്കുന്ന ഷൈനു മാത്യൂസ് അറിയപ്പെടുന്ന ചാരിറ്റി പ്രവർത്തകയും സംരംഭകയും കൂടെ ആണ്.
രണ്ട് പതിറ്റാണ്ടു മുൻപ് തന്റെ ചിരകാല സ്വപ്നമ സാങ്കേതമായിരുന്ന യു കെയിൽ, ആരോഗ്യ സേവന രംഗത്ത് ജോലി സ്വന്തമാക്കി എത്തി ചേർന്നതാണ് ഷൈനു മാത്യൂസ്. കെയറർ ആയി ജോലിക്ക് തുടക്കമിട്ട ഷൈനു മാത്യൂസ് തന്റെ കഠിനാധ്വാനവും സ്ഥിരോത്സാഹവും കൊണ്ട് ചുരുങ്ങിയ കാലയളവിനുള്ളിൽ രജിസ്റ്റേഴ്ഡ് നേഴ്‌സായും പിന്നീട് കെയർ ഹോം മാനേജരായും നിയമിതയായി.
ആതുര സേവന രംഗത്ത് തന്റെതായി വ്യക്തി മുദ്ര പതിപ്പിച്ച ഷൈനു മാത്യൂസ് ഇന്ന് ക്ലെയർ മൗണ്ട്, ഏയ്ഞ്ചൽ മൗണ്ട് എന്നീ രണ്ട് നേഴ്സിംഗ് ഹോമുകളുടെ ഉടമസ്ഥ പദം അലങ്കരിക്കുന്നു.
നേഴ്സിംഗ് ഹോമുകൾക്ക് പുറമെ, മലയാളികൾക്ക് നാടൻ ഭക്ഷണം തനതു ശൈലിയിൽ ഗുണമേന്മയോടെ ചുവർച്ചിത്രങ്ങളുടെ ഓരം പറ്റി ആസ്വദിക്കുവാൻ ഉതകുന്ന അന്തരീക്ഷം നൽകിക്കണ്ട് ദുബായിലും യു കെയിലെ കവൻട്രിയിലും ഒരുക്കിയിരിക്കുന്ന ‘ടിഫിൻ ബോക്സ്’ ഹോട്ടൽ ശൃംഗലയും ഷൈനു മാത്യൂസിന്റെ ഉടമസ്ഥതയിലാണ് പ്രവർത്തിക്കുന്നത്.
തുടക്ക കാലത്ത് കേരളത്തിലും മാഞ്ചസ്റ്ററിലെ പൊതു മണ്ഡലത്തിലും മാത്രം ഒതുങ്ങി നിന്നിരുന്ന ഷൈനു മാത്യുസിന്റെ പൊതുപ്രവർത്തനവും ചാരിറ്റി സേവനങ്ങളും ഇന്ന് യു കെയുടെ മുക്കിലും മൂലയിലും എത്തിത്തിചേർന്നിട്ടുണ്ട്.
2017 – ൽ കേരളത്തിൽ സാമ്പത്തികമായി പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന കുട്ടികളുടെ പാഠനാവശ്യങ്ങൾക്കായുള്ള ധന ശേഖരണണാർത്ഥം, മാഞ്ചസ്റ്ററിൽ വെച്ച് 150,00 അടി ഉയരത്തിൽ സാഹസികമായ സ്കൈ ഡ്രൈവിങ്ങ് നടത്തുകയും അതിലൂടെ സമാഹരിച്ച മുഴുവൻ തുകയും കുട്ടികളുടെ പഠന ചിലവിനായി നൽകുകയും ചെയ്തിരുന്നു.
2022 – ലും സമാന രീതിയിൽ സ്കൈ ഡ്രൈവിങ്ങ് നടത്തുകയുണ്ടായി. രണ്ട് പ്രാവശ്യമായി പത്ത് ലക്ഷത്തോളം രൂപയാണ് ചാരിറ്റി പ്രവർത്തനങ്ങൾക്കായി ഇങ്ങനെ സമാഹരിച്ചത്. “ഈ പ്രായത്തിലും ഷൈനു മാത്യൂസ് പ്രകടിപ്പിച്ച ആത്‍മവിശ്വാസവും, ധൈര്യവും, അർപ്പണബോധവും എന്നെ അത്ഭുതപ്പെടുത്തുന്നു” എന്നായിരുന്നു ഷൈനു മാത്യൂസിന്റെ സ്കൈ ഡ്രൈവിങ്ങ് ഇൻസ്‌ട്രക്ടറുടെ വാക്കുകൾ.
പൊതുജന ശ്രദ്ധയും വലിയ വാർത്ത പ്രാധാന്യവും നേടിയ പ്രവർത്തനങ്ങളായിരുന്നു ഇവയെങ്കിലും, ജനനന്മയെ ലക്ഷ്യമാക്കി ചെറുതും വലുതുമായ ഒട്ടനവധി ക്ഷേമപ്രവർത്തനങ്ങൾ കേരളത്തിലും യു കെയിലുമായി ഷൈനു മാത്യൂസിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.
പുതുപ്പള്ളിയുടെ സ്വന്തം ‘കുഞ്ഞൂഞ്ഞി’ന്റെ സ്മരണർത്ഥം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി പ്രവർത്തിച്ചു പോരുന്ന ‘ആശ്രയ പദ്ധതി’യുടെ ഭാഗമായിക്കൊണ്ട് നൽകപ്പെട്ട ആംബുലൻസിന്റെ, ഡ്രൈവറുടെ പ്രതി മാസശമ്പളവും ഓഫീസ് നടത്തിപ്പിനായുള്ള തുകയും ഷൈനു മാത്യൂസ് നൽകാമെന്നേൽക്കുകയും, ആയതിന്റെ ആദ്യ ഗഡു കോട്ടയത്തെ സ്വാന്തനം ട്രസ്റ്റിൽ വെച്ച് കൈമാറുകയും ചെയ്യുകയുണ്ടായി.
പിതാവിന്റെ അടുത്ത മിത്രമായിരുന്ന ഉമ്മൻ ചാണ്ടിയെ തന്റെ ചെറുപ്പം മുതൽക്കെ അടുത്ത് കണ്ടു അറിയാൻ സാധിച്ചത്, തന്റെ ജീവിതത്തിലെ വലിയ നാഴികകല്ലായി മാറി എന്ന് വിശ്വസിക്കുന്ന ഷൈനു മാത്യൂസ്, കക്ഷി – രാഷ്ട്രീയ – ജാതി – വർണ്ണത്തിനതീതമായുള്ള ജീവകാരുണ്യ പ്രവർത്തനം നടത്തുന്നതിന് അദ്ദേഹത്തെയാണ് മാതൃക ആക്കിയത്.
ഷൈനുവിന്റെ പ്രൊഫഷനലിസവും പ്രഫഷണൽ അറിവുകളും പൊതുപ്രവർത്തന പരിചയവും സമാന രീതിയിലുള്ള കൂട്ടായ്മകൾ രൂപപ്പെടുത്തി മുന്നോട്ട് കൊണ്ട് പോകണമെന്ന് 2023 – ജൂൺ മാസം 24 – ആം തിയതി ക്രോയ്ഡനിൽ സംഘടിപ്പിച്ച ഒരു പൊതുപരിപാടിയിൽ മുഖ്യഥിതിയും ഉൽഘാടകാനുമായി പങ്കെടുത്ത ലേബർ പാർട്ടിയുടെ നേതാവും എലിങ് സൗതാൾ എംപിയുമായ വീരേന്ദ്ര ശർമയുടെ വാക്കുകൾ ഷൈനു മാത്യൂസിന്റെ ബഹുമുഖ പ്രതിഭക്ക് അടിവരയിടുന്നു.
നിലവിൽ ഒഐസിസി യൂറോപ്പ് വനിതാ വിംഗ് കോർഡിനേറ്റർ എന്ന പദവി വഹിക്കുന്ന ഷൈനു മാത്യൂസിന് അർഹയത്യ്ക്കുള്ള അംഗീകാരം കൂടി ആയാണ് പുതിയ ഉത്തരവാദിത്വം നൽകിയിരിക്കുന്നത്.
ഇപ്പോൾ മാഞ്ചസ്റ്ററിൽ സ്ഥിരതാമസക്കാരിയായ ഷൈനു പ്രവാസി ഭാരതി കേരള യുടെ ‘ദ് ലേഡി ഓഫ് എക്സലൻസ് പുരസ്‌കാരം’, ഒഐസിസി – ഇൻകാസ് ഷാർജ അവാർഡ് ഉൾപ്പടെ നിരവധി പുരസ്‌കാരങ്ങൾക്കും അർഹയായിട്ടുണ്ട്.
ജോളി എം.പടയാട്ടിൽ
വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ ഒരുക്കിയ റിപ്പബ്ലിക് ദിനാഘോഷം വൈവിധ്യമാർന്ന വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. ജെയിംസ് പാത്തിക്കലിന്റെ വന്ദേമാതരം എന്നു തുടങ്ങുന്ന പ്രാർത്ഥനാഗാനത്തിലൂടെയാണ് പരിപാടികൾ തുടങ്ങിയത്.
ജനുവരി 27-ാം തീയതി വൈകിട്ട് നാലു മണിയോടെ ഇന്ത്യൻ സമയം രാത്രി 08.30 ന് വെർച്ച്വൽ പ്ളാറ്റ്ഫോമിലുടെ നടന്ന റിപ്പബ്ലിക് ദിനാഘോഷം ഗോവ ഗവർണർ ശ്രീധരൻ പിള്ള ഉൽഘാടനം ചെയ്തു.
വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ ഒരുക്കിയ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ക്ഷണം സ്വീകരിച്ചുകൊണ്ട് എല്ലാ പ്രവാസി ഭാരതീയർക്കും പ്രത്യേകിച്ചു പ്രവാസി മലയാളികൾക്ക് 75-ാം റിപ്പബ്ലിക് ദിനത്തിൻ്റെ ആശംസകൾ നേരുന്നതായി അദ്ദേഹം പറഞ്ഞു.
പ്രവാസികൾ രാജ്യത്തിനുവേണ്ടി ചെയ്‌തുകൊണ്ടിരിക്കുന്ന സേവനങ്ങളെ പ്രത്യേകം എടുത്തു പറഞ്ഞു കൊണ്ട് കേരളത്തിന്റെ സാമ്പത്തിക ഭദ്രതതന്നെ നിലനിൽക്കുന്നത് പ്രവാസി മലയാളികളുടെ വരുമാനം കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു.
നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിജി പറഞ്ഞിരിക്കുന്നതുപോലെ 2027 ആകുമ്പോഴേക്കും നമ്മൾ ലോകത്തെ മൂന്നാം സാമ്പത്തികശക്തിയായി മാറുമെന്നും, ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിൽപോലും ഇന്ന് നമ്മൾ നാലാമത്തെ സാമ്പത്തിക ശക്തിയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
ആഗോളതലത്തിലുള്ള സാമ്പത്തിക വിദഗ്‌ദ്ധമാർ പറയുന്നത് 2047 ആകുമ്പോഴേക്കും ഇന്ത്യ ലോകത്തെ ഒന്നാമത്തെയോ, രണ്ടാമത്തെയോ സാമ്പത്തിക ശക്തിയായി മാറുമെന്നാണ്.
അതെ നമ്മുടെ രാജ്യം വൈകാതെ തന്നെ ലോകത്തിന് മാത്യകയായി മാറും. നമ്മുടെ അയൽരാജ്യമായ ചൈനയുൾപ്പെടെയുള്ള രാജ്യങ്ങളിൽ വളർച്ചാനിരക്ക് പുറകോട്ടു പോകുമ്പോൾ നമ്മുടെ രാജ്യത്തിൻ്റെ സാമ്പത്തിക വളർച്ച മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണെന്നും, നിങ്ങളുടെ ചിന്തകളിൽ നമ്മുടെ രാജ്യത്തിൻ്റെ സാമ്പത്തിക വളർച്ചയും, ഭദ്രതയും ശക്തിയാർജിച്ചു നിൽക്കുന്നുണ്ടെന്നറിഞ്ഞതിൽ തനിക്ക് ഒത്തിരി സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ പ്രസിഡൻ്റ് ജോളി എം. പടയാട്ടിൽ എല്ലാവരേയും സ്വാഗതം ചെയ്‌തു. ജോലിതിരക്കുകൾക്കിടയിലും ഗവർണർ നമുക്കായി സമയം കണ്ടെത്തിയത് പ്രവാസി മലയാളികളായ നമ്മളോടുള്ള സ്നേഹവും അംഗീകാരവുമായിട്ടാണ് അതിനെ കാണുന്നതെന്നും ജോളി എം. പടയാട്ടിൽ പറഞ്ഞു.
ഗവർണർ ശ്രീധരൻ പിള്ളയോടുള്ള വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ്റെ നന്ദിയും കടപ്പാടും അദ്ദേഹം അറിയിച്ചു. വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ നടത്തിക്കൊണ്ടിരിക്കുന്ന കലാസാംസ്‌കാരികവേദിയുടെ അടുത്ത സമ്മേളനം ഫെബ്രുവരി 25 നാണെന്നും അദ്ദേഹം പറഞ്ഞു.
വേൾഡ് മലയാളി കൗൺസിൽ ഗ്ളോബൽ ചെയർമാൻ ഗോപാല പിള്ള, ഗ്ളോബൽ പ്രസിഡന്റ് ജോൺ മത്തായി, യൂറോപ്പ് റീജിയൻ ചെയർമാൻ ജോളി തടത്തിൽ എന്നിവർ റിപ്പബ്ലിക്ദിന സന്ദേശം നൽകി.
പ്രമുഖ അഭിഭാഷകനായ അഡ്വ. റസൽ ജോയി, മനഃശാസ്ത്രജ്ഞനായ ഡോ. ജോർജ് കാളിയാടൻ, മാധ്യമ പ്രവർത്തകനും, സാഹിത്യകാരനുമായ കാരൂർ സോമൻ, ജർമനിയിലെ ബോണിലുള്ള ഐക്യരാഷ്ട്രസഭയുടെ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ സോമരാജ് പിള്ള, വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ജനറൽ സെക്രട്ടറി പിൻ്റോ കന്നംമ്പള്ളി, ഗ്ലോബൽ വൈസ് ചെയർപേഴ്‌സൻ മേഴ്സി തടത്തിൽ, ഗ്ലോബൽ വൈസ് ചെയർമാൻ ഗ്രിഗറി മേടയിൽ, ഗ്ലോബൽ വൈസ് പ്രസിഡൻ്റ് തോമസ് അറമ്പൻകുടി, ഗ്ലോബൽ വിമൻസ് ഫോറം പ്രസിഡൻ്റ് പ്രൊഫസർ ഡോ. ലളിത മാത്യു, അജ്‌മൻ പ്രൊവിൻസ് ജനറൽ സെക്രട്ടറി സ്വപ്‌ന ഡേവിഡ്, ഗ്ലോബൽ ആർട്‌സ് ആൻ്റ് കൾച്ചറൽ ഫോറം പ്രസി ഡൻ്റ് ചെറിയാൻ ടി കീക്കാട്, ദുബായി പ്രൊവിൻസ് പ്രസിഡൻ്റ് കെ.എ. പോൾസൻ, ഇന്ത്യ റീജിയൻ ജനറൽ സെക്രട്ടറി ഡോ. അജി അബ്‌ദുള്ള, പ്രൊഫസർ അന്നക്കുട്ടി ഫിൻഡെ, രാജു കുന്നാട്ട്, യൂറോപ്പ് റീജിയൻ ജനറൽ സെക്രട്ടറി ബാബു തോട്ടപ്പിള്ളി, ജർമൻ പ്രൊവിൻസ് ജനറൽ സെക്രട്ടറി ചിനു പടയാട്ടിൽ, ജോൺ മാത്യു തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.
ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവാസി മലയാളി കലാകാരന്മാർ ഒരുക്കിയ കലാ സാംസ്‌കാരിക വിരുന്ന് പ്രൗഡഗംഭീരമായി. സ്വര, രാഗ, താള, ലയങ്ങളാൽ, നൃത്ത നൃത്ത്യങ്ങളാൽ വേദിയെ ധന്യമാക്കി.
ജോസുകുട്ടി കവലച്ചിറ, സോബിച്ചൻ ചേന്നങ്കര, ലിതീഷ് രാജ് പി. തോമസ് (ഗായകർ- യൂറോപ്പ്), ടിയാന, സ്‌മിത ഷാൻ മാത്യു (ഗായികമാർ – അമേരിക്ക), ബിജൊ കളിക്കൽ, അനൂപ് തോമസ്, ബൈജു കിരൺ, ഡേവിഡ് ഗീവർഗീസ്, രാഗേഷ് കുറുപ്പ്, അനുഗ്രഹ ഡേവീഡ്, ബാവ റാകേൽ സാമുവൽ, ജോവാൻ ബിജോ, സൂസൻ ചെറിയാൻ (സംഘഗാനം – അജ്‌മൻ പ്രൊവിൻസ്), അപർണ അനൂപ് (ഡാന്‍സ്- അജ്‌മൻ പ്രൊവിൻസ്), ഫിജി സാവിയോ, എയ്‌ഞ്ചൽ ജോഫിൻ, ജെയ്‌സി ബിജു, മൻജു റിൻ്റോ, ലീനാ ജോണി (ഗ്രൂപ്പ് ഡാന്‍സ് – അയർലണ്ട് പ്രൊവിൻസ്), ഷിക്ക പ്രവീൺ (ഡാന്‍സ് – അജ്‌മൽ പ്രൊവിൻസ്), അന്ന മേരി സെബാസ്റ്റ്യൻ, ഹെവൻസ് ഷൈജു, എയ്ഞ്ചൽ തോമസ്, അനിറ്റ സൈജോ, അൽഗ ജിന്നി, അലീന ജോയ്, അനഘ പ്രസാദ് (ഗ്രൂപ്പ് ഡാന്‍സ് – സർഗം സ്റ്റാർസ് ഇന്ത്യ) തുടങ്ങിയ വരുടെ ഗാനങ്ങളും നൃത്തനൃത്ത്യങ്ങളും റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് വർണപകിട്ടേകി.
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് ചെയർമാനും, കലാസാംസ്‌കാരികരംഗത്ത് നിറഞ്ഞു നിൽക്കുന്ന ഗ്രിഗറി മേടയിലും, ഇംഗ്ലണ്ടിൽ പഠിച്ചുകൊണ്ടിരിക്കുന്ന പ്രാസംഗികയും, നർത്തകിയുമായ അന്ന ടോമും ചേർന്നാണ് റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ മോഡറേറ്റ് ചെയ്‌തത്. ഈ ആഘോഷ പരിപാടികൾക്ക് ടെക്‌നിക്കൽ സപ്പോർട്ട് നല്‌കിയത് കമ്പ്യൂട്ടർ എഞ്ചിനീയറായ നിതീഷാണ്.
വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ ട്രഷറർ ഷൈബു ജോസഫ് കൃതജ്ഞത പറഞ്ഞു. ജർമൻ പ്രൊവിൻസ് വൈസ് പ്രസിഡന്റു്റും, ഗായകനും, കലാകാരനുമായ ജെയിംസ് പാത്തിക്കൽ ആലപിച്ച ദേശീയഗാനത്തോടെ വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ ഒരുക്കിയ 75-ാം റിപ്പബ്ലിക് ദിനാഘോഷം സമാപിച്ചു.
എല്ലാ മാസത്തിന്റേയും അവസാനത്തെ ശനിയാഴ്ച്‌ച നടക്കുന്ന ഈ കലാസാംസ്‌കാരികവേദിയിൽ എല്ലാ പ്രവാസി മലയാളികൾക്കും, അവർ താമസിക്കുന്ന രാജ്യങ്ങളിൽനിന്നുകൊണ്ടുതന്നെ ഇതിൽ പങ്കെടു ക്കുവാനും, അവരുടെ കലാസൃഷ്‌ടികൾ അവതരിപ്പിക്കുവാനും, (കവിതകൾ, ഗാനങ്ങൾ തുടങ്ങിയവ ആലപിക്കുവാനും) ആശയവിനിമയങ്ങൾ നടത്തുവാനും അവസരം ഉണ്ടായിരിക്കുന്നതാണ്.
എല്ലാ പ്രവാസി മലയാളികളേയും വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ ഈ കലാ സാംസ്കാരിക കൂട്ടായ്‌മയിലേക്ക് സ്വാഗതം ചെയ്യുന്നു.
നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി മുന്‍ സീനിയര്‍ ഗവ. പ്ലീഡര്‍ അഡ്വ. പി.ജി. മനു കീഴടങ്ങി. ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞദിവസം സുപ്രീം കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് മനു കീഴടങ്ങിയത്. ചോദ്യംചെയ്യല്‍ ബുധനാഴ്ച തന്നെ പൂര്‍ത്തിയാക്കി മനുവിനെ കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം.
ബുധനാഴ്ച രാവിലെ പുത്തന്‍കുരിശ് ഡിവൈ.എസ്.പി. ഓഫീസില്‍ എത്തിയാണ് മനു കീഴടങ്ങിയത്. യുവതിയുടെ പരാതിയില്‍ ചോറ്റാനിക്കര പോലീസാണ് ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. തുടര്‍ന്ന് കേസിന്റെ അന്വേഷണച്ചുമതല പുത്തന്‍കുരിശ് ഡിവൈ.എസ്.പിയ്ക്ക് കൈമാറുകയായിരുന്നു.
പീഡനക്കേസില്‍ നിയമസഹായം തേടിയെത്തിയപ്പോഴാണ് മനു, യുവതിയെ പീഡിപ്പിച്ചതെന്നാണ് പരാതി. പരാതിക്കാരിയുമായി സൗഹൃദം സ്ഥാപിച്ച് കൊച്ചിയിലെ ഓഫീസിലും യുവതിയുടെ വീട്ടിൽ വച്ചും പീഡിപ്പിച്ചുവെന്നും സ്വകാര്യഭാഗങ്ങള്‍ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്.
യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്തതിന് പിന്നാലെ ഇയാളില്‍നിന്ന് അഡ്വക്കേറ്റ് ജനറല്‍ രാജി എഴുതി വാങ്ങുകയായിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രോസിക്യൂട്ടറായും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായും മനു പ്രവര്‍ത്തിച്ചിരുന്നു.
മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ആദ്യം ഹൈക്കോടതിയെയാണ് മനു സമീപിച്ചത്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുകയും കീഴടങ്ങാന്‍ നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍ ഇയാള്‍ കീഴടങ്ങിയില്ല. പകരം സുപ്രീം കോടതിയെ സമീപിച്ചു. ഇതിനിടെ പുത്തന്‍കുരിശ് ഡിവൈ.എസ്.പി. മനുവിനെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
യാത്രയ്ക്കിടെ തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ഓടുന്ന ബസില്‍ നിന്ന് ഗര്‍ഭിണിയായ ഭാര്യയെ തള്ളിയിട്ട് കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍. തമിഴ്‌നാട് ദിണ്ടിഗലില്‍ ആണ് സംഭവം. സംഭവത്തില്‍ നത്തം സ്വദേശി പാണ്ഡ്യനെ(24) പോലീസ് അറസ്റ്റ് ചെയ്തു.
19 കാരിയായ ഭാര്യ വളര്‍മതിയും പാണ്ഡ്യനും ദിണ്ടിഗലില്‍ നിന്ന് പൊന്നമരാവതിയിലേക്ക് യാത്ര ചെയ്യുന്ന സമയത്തായിരുന്നു ഭര്‍ത്താവിന്റെ കൊടും ക്രൂരത. വളര്‍മതി അഞ്ചുമാസം മാസം ഗര്‍ഭിണിയായിരുന്നു. എട്ട് മാസം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം.
മദ്യലഹരിയിലായിരുന്ന പാണ്ഡ്യന്‍ പോകുന്ന വഴി വളര്‍മതിയുമായി തര്‍ക്കം തുടങ്ങി .തുടര്‍ന്ന് ഇയാള്‍ ഭാര്യയെ ബസില്‍ നിന്നും ചവിട്ടി താഴെയിടുകയായിരുന്നു.അതേസമയം ബസില്‍ തിരക്ക് കുറവായതിനാല്‍ യാത്രക്കാര്‍ ഇത് ശ്രദ്ധിച്ചില്ല.
സംഭവത്തിന് ശേഷം ബസ് ഡ്രൈവറോട് വണ്ടി നിര്‍ത്താന്‍ പറയുകയും ഭാര്യയെ താന്‍ ഇറക്കിവിട്ടുവെന്നും തനിയ്ക്ക് ഇവിടെ ഇറങ്ങണമെന്നും ആവശ്യപ്പെടുകയുമായിരുന്നു പാണ്ഡ്യന്‍. എന്നാല്‍ സംശയം തോന്നിയ ഡ്രൈവര്‍ ചാനാര്‍പട്ടി പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയിലാണ് വളര്‍മതിയുടെ മൃതദേഹം റോഡരികില്‍ കണ്ടെത്തിയത്. വീഴ്ചയുടെ ആഘാതത്തില്‍ വളര്‍മതി തല്‍ക്ഷണം മരിക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത പാണ്ഡ്യനെ റിമാന്‍ഡു ചെയ്തു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
പരിഷ്‌കരിച്ച പുതിയ വിസ നിയമം പ്രാബല്യത്തിൽ വന്നതിന് പിന്നാലെ 1165 ഫാമിലി വിസ അപേക്ഷകൾ തള്ളി ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്സ്.
ഫാമിലി വിസയിൽ മാതാപിതാക്കളെയും സഹോദരങ്ങളെയും രാജ്യത്ത് എത്തിക്കാൻ സമർപ്പിച്ചവരുടെ അപേക്ഷയാണ് അധികൃതർ തളളിയത്. ജീവിത പങ്കാളി, 14 വയസിന് താഴെയുള്ള മക്കൾ എന്നിവർക്ക് മാത്രമാണ് ഫാമിലി വിസയിൽ രാജ്യത്ത് പ്രവേശനമുള്ളുവെന്ന് അധികൃതർ വ്യക്തമാക്കുന്നു.
മതാപിതാക്കളെയും സഹോദരങ്ങളെയും കുവൈത്തിലേക്ക് കൊണ്ടുവരാൻ പ്രവാസികൾക്ക് ഇനി സാധിക്കില്ല. മതാപിതാക്കളെ കൊണ്ടുവരാനുള്ള അപേക്ഷയാണ് കഴിഞ്ഞ ദിവസം മന്ത്രാലയം തള്ളിയത്. ഇത് മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് കനത്ത തിരിച്ചടിയാണ്.
പങ്കാളികളെയും മക്കളെയും കുവൈത്തിലേക്ക് കൊണ്ടുവരാനുള്ള വിസ അപേക്ഷയിൽ വിവാഹ, ജനന, ബിരുദ സർട്ടിഫിക്കറ്റുകൾ അതത് രാജ്യങ്ങളിലെ എംബസിയിൽ നിന്നും കുവൈത്തിലെ വിദേശകാര്യ മന്ത്രാലയത്തിൽ നിന്നും അറ്റസ്റ്റ് ചെയ്ത രേഖകൾ എന്നിവയാണ് അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടത്. ബിരുദവും 800 ദിനാർ ശമ്പളവും ബിരുദത്തിന് അനുസരിച്ചുള്ള ജോലിയും ചെയ്യുന്ന വിദേശികൾക്ക് മാത്രം ഫാമിലി വിസ നൽകിയാൽ മതിയെന്നാണ് മന്ത്രാലയത്തിന്റെ പുതിയ തീരുമാനം.
അമേരിക്കയില്‍ ഉപരി പഠനത്തിനായി പോയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. യുഎസിലെ പര്‍ഡ്യൂ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന നീല്‍ ആചാര്യയെ ഞായറാഴ്ചയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മകനെ കാണാനില്ലെന്ന് അമ്മ പരാതി നല്‍കി മണിക്കൂറുകള്‍ക്കുള്ളിലാണ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തിയത്.
യൂണിവേഴ്‌സിറ്റി ക്യാമ്പസിലാണ് നീല്‍ ആചാര്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കമ്പ്യൂട്ടര്‍ സയന്‍സ്, ഡാറ്റ സയന്‍സ് വിദ്യാര്‍ത്ഥിയായിരുന്നു നീല്‍. പര്‍ഡ്യൂ യൂണിവേഴ്‌സിറ്റിയിലെ ജോണ്‍ മാര്‍ട്ടിന്‍സണ്‍ ഓണേഴ്‌സ് കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്നു നീല്‍.
നീലിന്റെ അമ്മ ഗൗരി ആചാര്യ മകനെ കാണാനില്ലെന്ന് ഞായറാഴ്ച സമൂഹ മാധ്യമമായ എക്‌സില്‍ പോസ്റ്റ് ചെയ്തിരുന്നു ‘ഞങ്ങളുടെ മകന്‍ നീല്‍ ആചാര്യയെ ജനുവരി 28 മുതല്‍ കാണാനില്ല. അവന്‍ യുഎസിലെ പര്‍ഡ്യൂ യൂണിവേഴ്‌സിറ്റിയിലാണ് പഠിക്കുന്നത്. അവനെ അവസാനമായി കണ്ടത് പര്‍ഡ്യൂ യൂണിവേഴ്‌സിറ്റിയില്‍ എത്തിച്ച ഊബര്‍ ഡ്രൈവറാണ്. അവനെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടുമോ എന്ന് അന്വേഷിക്കുകയാണ്. നിങ്ങള്‍ക്ക് എന്തെങ്കിലും വിവരം കിട്ടിയാല്‍ ദയവുചെയ്ത് ഞങ്ങളെ സഹായിക്കൂ.’
ചിക്കാഗോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ഗൗരി ആചാര്യയുടെ പോസ്റ്റിന് മറുപടി നല്‍കിയിരുന്നു, കോണ്‍സുലേറ്റ് പര്‍ഡ്യൂ യൂണിവേഴ്‌സിറ്റി അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ട്, സാധ്യമായ എല്ലാ പിന്തുണയും സഹായവും നല്‍കും എന്നാണ് അറിയിച്ചത്. പിന്നാലെയാണ് ക്യാമ്പസില്‍ നിന്ന് നീലിന്റെ മൃതദേഹം ലഭിച്ചത്. നീല്‍ എങ്ങനെയാണ് മരിച്ചതെന്ന് ഇപ്പോള്‍ വ്യക്തമല്ല.
‘ഞങ്ങളുടെ വിദ്യാര്‍ത്ഥികളിലൊരാളായ നീല്‍ ആചാര്യ അന്തരിച്ചുവെന്ന് ഞാന്‍ നിങ്ങളെ വളരെ സങ്കടത്തോടെ അറിയിക്കുന്നു. കുടുംബത്തെയും സുഹൃത്തുക്കളെയും അനുശോചനം അറിയിക്കുന്നു ‘ കമ്പ്യൂട്ടര്‍ സയന്‍സ് മേധാവി ക്രിസ് ക്ലിഫ്റ്റണ്‍ ഇമെയിലില്‍ വിദ്യാര്‍ത്ഥികളെ അറിയിച്ചു.
ഭോപ്പാൽ: സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്‍റെ കൊലപാതകത്തിന് പിന്നില്‍ ഭര്‍ത്താവാണെന്ന തുമ്പ് പൊലീസിന് ലഭിച്ചത് വാഷിങ് മെഷീനില്‍ നിന്ന്. തെളിവുകള്‍ ഇല്ലാതാക്കാനും പൊലീസ് അന്വേഷണം വഴിതെറ്റിക്കാനും ഭർത്താവ് ശ്രമിച്ചിരുന്നു. പക്ഷേ പൊലീസിന്‍റെ പഴുതടച്ച അന്വേഷണത്തിലൂടെ പിടിവീണു. മധ്യപ്രദേശിലാണ് സംഭവം.
ഡിൻഡോരി ജില്ലയിലെ ഷാഹ്പുരയിൽ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റായ നിഷ നാപിത് ആണ് കൊല്ലപ്പെട്ടത്. നിഷയെ കൊലപ്പെടുത്തിയത് ഭര്‍ത്താവ് മനീഷാണെന്ന് സഹോദരി നീലിമ നാപിത് ആരോപിച്ചിരുന്നു. പണത്തിനായി ഇയാള്‍ നിഷയെ ശാരീരികമായും മാനസികമായും ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും നീലിമ പറഞ്ഞു. മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട നിഷയും മനീഷും 2020ലാണ് വിവാഹിതരായത്. മനീഷ് തൊഴില്‍രഹിതനായിരുന്നു.
ഞായറാഴ്ച വൈകുന്നേരം 4 മണിയോടെയാണ് മനീഷ് നിഷയെ ആശുപത്രിയില്‍ എത്തിച്ചത്. അവിടെ എത്തുമ്പോഴേക്കും നിഷയുടെ മരണം സംഭവിച്ചിരുന്നു. ഉടന്‍ പൊലീസ് സ്ഥലത്തെത്തി. ഇതൊരു സ്വാഭാവിക മരണമാണെന്ന് സ്ഥാപിക്കാനാണ് മനീഷ് ശ്രമിച്ചത്. നിഷയ്ക്ക് വൃക്കസംബന്ധമായ അസുഖമുണ്ടെന്ന് മനീഷ് പറഞ്ഞു. എന്നാല്‍ നിഷയ്ക്ക് ഒരു അസുഖമുണ്ടായിരുന്നില്ലെന്ന് സഹോദരി നീലിമ പൊലീസിനോട് വ്യക്തമാക്കി.
മനീഷ് പൊലീസിനോട് പറഞ്ഞതിങ്ങനെ- “നിഷയ്ക്ക് വൃക്ക സംബന്ധമായ രോഗമുണ്ടായിരുന്നു. നിഷ ശനിയാഴ്ച ഉപവാസത്തിലായിരുന്നു. അന്ന് രാത്രി അവള്‍ ഛർദ്ദിച്ചു. മരുന്ന് നല്‍കി. ഞായറാഴ്ച രാവിലെ ഞാന്‍ വൈകിയാണ് എഴുന്നേറ്റത്. ഞായറാഴ്ചയായതിനാൽ നിഷയ്ക്കും ജോലിയില്ലായിരുന്നു. 10 മണിക്ക് വേലക്കാരി വന്നതിന് ശേഷം ഞാൻ പുറത്തു പോയി. ഉച്ചയ്ക്ക് 2 മണിക്ക് തിരിച്ചെത്തിയപ്പോഴും നിഷ ഉണർന്നിട്ടില്ല. ഞാൻ അവളെ ഉണർത്താൻ ശ്രമിച്ചു, സിപിആര്‍ നല്‍കി. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു.”
ഡോക്ടർമാർ പരിശോധിച്ചപ്പോൾ നിഷയുടെ മൂക്കിൽ നിന്നും വായിൽ നിന്നും രക്തം വരുന്നതായി കണ്ടെത്തി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്, സാക്ഷി മൊഴികൾ, കുറ്റകൃത്യം നടന്ന വീട്ടില്‍ നിന്ന് ലഭിച്ച തെളിവുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് മനീഷിനെ അറസ്റ്റ് ചെയ്തത്. നിഷയുടെ സർവീസ് ബുക്കിലും ഇൻഷുറൻസിലും ബാങ്ക് അക്കൗണ്ടിലും നോമിനിയായി തന്‍റെ പേര് നൽകാത്തത് ഭര്‍ത്താവ് മനീഷ് ശർമ്മയെ അസ്വസ്ഥനാക്കിയെന്ന് പൊലീസ് പറഞ്ഞു.
തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് നിഷയെ മനീഷ് കൊലപ്പെടുത്തിയത്. അതിനു ശേഷം തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചു. രക്തം പുരണ്ട നിഷയുടെ വസ്ത്രങ്ങൾ കഴുകി. വാഷിംഗ് മെഷീനിൽ നിന്ന് തലയണ കവറും ബെഡ്ഷീറ്റും കണ്ടെടുത്തതോടെയാണ് കേസില്‍ നിർണായക വഴിത്തിരിവുണ്ടായത്. മനീഷിനെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302, 304 ബി, 201 എന്നീ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ് ചെയ്തത്. 24 മണിക്കൂറിനുള്ളിൽ പ്രതിയെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തെ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ (ഡിഐജി) മുകേഷ് ശ്രീവാസ്തവ അഭിനന്ദിച്ചു. 20,000 രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു.
വെസ്റ്റ് യോര്‍ക്ക്ഷയറിലെ ലീഡ്‌സിൽ ത്രീ ഹോഴ്സ് ഷൂ പബ്ബിലെ ടോയ്‌ലറ്റിൽ ഒരു നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയതായി പോലീസ് അറിയിച്ചു. ജനിച്ചയുടൻ ഉപേക്ഷിച്ച രീതിയിൽ ഒരു പെൺകുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഞായറാഴ്ച്ച പ്രാദേശിക സമയം വൈകിട്ട് 4:45 ഓടെയാണ് റോത്ത്‌വെല്ലിന് സമീപമുള്ള, ഔള്‍ട്ടണിലെ ത്രീ ഹോഴ്സ് ഷൂ പബ്ബിലെ ശുചിമുറിയില്‍ മൃതദേഹം കണ്ടെത്തിയത്. എമര്‍ജന്‍സി സർവീസുകൾ ഉടനടി സംഭവസ്ഥലത്ത് എത്തുകയും കുഞ്ഞിന്റ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
തികച്ചും ഭീകരമായ ഒരു സംഭവം എന്ന് ഇതിനെ വിശേഷിപ്പിച്ച പോലീസ് ഈ കുഞ്ഞിന്റെ അമ്മയോട് ഉടനടി വൈദ്യസഹായം തേടാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതോടൊപ്പം പോലീസുമായി ബന്ധപ്പെടാനും അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രസവം കഴിഞ്ഞ ഉടനെ ആയതിനാല്‍ ഈ സമയം, അമ്മയ്ക്കും പ്രസവാനന്തര ശുശ്രൂഷകള്‍ ആവശ്യമായി വരുമെന്നും പോലീസ് വക്താവ് അറിയിച്ചു. സാഹചര്യ തെളിവുകളും മറ്റും വച്ച് നോക്കുമ്പോൾ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് വച്ച് തന്നെയായിരിക്കും പ്രസവവും നടന്നതെന്ന് കരുതുന്നതായി പോലീസ് പറയുന്നു.
സംഭവിച്ച നിര്‍ഭാഗ്യകരമായ സംഭവത്തില്‍ എല്ലാവരോടും ഖേദം രേഖപ്പെടുത്തി പബ്ബ് വക്താവ് സമൂഹമാധ്യമങ്ങളില്‍ എത്തി. ഈ അസാധാരണ ഘട്ടത്തില്‍ സഹായവും പിന്തുണയുമായി വന്ന എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയതുമായി ബന്ധപ്പെട്ട സാഹചര്യത്തെ കുറിച്ച് വിശദമായ അന്വേഷണം ഇന്നലെ തന്നെ ആരംഭിച്ചതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
അമ്മയുടെ ആരോഗ്യവും ക്ഷേമവുമാണ് ഇപ്പോള്‍ പ്രഥമ പരിഗണനയില്‍ ഉള്ളതെന്ന് പറഞ്ഞ പോലീസ്, അവരെ കണ്ടെത്തുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്നും അറിയിച്ചു. പോലീസ് സേനയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ 101 എന്ന നമ്പറിലോ പോലീസുമായി ബന്ധപ്പെടാനും അമ്മയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസുമായി ബന്ധപ്പെടാന്‍ താത്പര്യമില്ലെങ്കില്‍ ലീഡ്‌സിലെ മറ്റേണിറ്റി അസസ്സ്‌മെന്റ് യൂണിറ്റുമായി ബന്ധപ്പെടുകയും ആവാം.
സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തിയ എല്‍മെറ്റ് ആന്ദ് റോത്ത്‌വെല്‍ എം പി സര്‍ അലെക് ഷെല്‍ബ്രൂക്ക് ജനങ്ങളോട് ഈ അവസരത്തില്‍ ഊഹോപോഹങ്ങള്‍ പരത്തരുത് എന്ന് അപേക്ഷിച്ചു. അമ്മയെ എത്രയും പെട്ടെന്ന് കണ്ടെത്തി അവര്‍ക്കാവശ്യമായ വൈദ്യ സഹായം എത്തിക്കുന്നതിനാണ് ഇപ്പോള്‍ പരിഗണന നല്‍കുന്നതെന്നും അദ്ദേഹം അറിയിച്ചു.