Latest News

പൗര്‍ണമിയും തിരുവാതിരനാളും ഒത്തുചേരുന്ന ധനുമാസ രാവ്. ആര്‍ദ്രാവ്രതം നോറ്റ് ഏഴരവെളുപ്പിനുണര്‍ന്ന്, ഗംഗയുണര്‍ത്തലും തുടിച്ചു കുളിയും പാതിരാപ്പൂ ചൂടലുമായി സുമംഗലികളും കന്യകമാരും ആഘോഷങ്ങളില്‍ മുഴുകുന്ന ധനുമാസ തിരുവാതിര.

അഞ്ചു തിരിയിട്ട വിളക്കിനു മുന്നില്‍ നിറപറയും ഗണപതികൂട്ടും ഒരുക്കി ഗണപതി ചുവടുവെച്ചു പഴമയുടെ നല്ല ഓര്‍മ്മകള്‍ ഉണര്‍ത്തിക്കൊണ്ട് ധനുമാസ തിരുവാതിര അതിഗംഭീരമായി കൊണ്ടാടുവാന്‍ ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി ഒരുങ്ങി കഴിഞ്ഞു. ഈ വരുന്ന ഡിസംബർ 27 -ന് 5 മണി മുതല്‍ 10 മണി വരെ ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്യൂണിറ്റി (GMMHC) ധനുമാസ തിരുവാതിര, മാഞ്ചസ്റ്ററിലെ ഗീതാഭവന്‍ ഹിന്ദു ക്ഷേത്രത്തില്‍ വെച്ച് അതിവിപുലമായി ആഘോഷിക്കുകയാണ്. അഞ്ചു മണിയോടുകൂടി അലങ്കാരങ്ങള്‍ മുഴുമിപ്പിച്ചു ഗണപതി സ്തുതിയോടെ ആരംഭിക്കുന്ന തിരുവാതിര ആഘോഷത്തിനു, 10 മണിയോടുകൂടി പാതിരാപ്പൂചൂടി, മംഗളം പാടി സമാപനം കുറിക്കുന്നതാണ്. മുന്‍കാലങ്ങളില്‍ അത്യധികം ഉത്സാഹത്തോടെ വനിതകള്‍ കൊണ്ടാടിയ ധനുമാസ തിരുവാതിര, ഇക്കുറിയും ഗംഭീരമായി തന്നെ ആഘോഷിക്കുവാനാണ് സംഘാടകര്‍ തീരുമാനിച്ചിരിക്കുന്നത്.

തിരുവാതിര വ്രതമെടുത്ത്, വിളക്ക് തെളിയിച്ച്, ഗണപതി സ്തുതിയോടെ തിരുവാതിരപ്പാട്ടുകളുടെയും കൈകൊട്ടലിന്റെയും അകമ്പടിയില്‍ എട്ടങ്ങാടി നേദിച്ച്, തിരുവാതിര പുഴുക്ക്, കൂവ പായസം എന്നിവ ഉണ്ടാക്കി, തുടിച്ച് കുളിച്ച് (സാങ്കല്പികം ) , ദശപുഷ്പം ചൂടി ധനുമാസ പാലാഴി തിര തല്ലുന്ന ആ തിരുവാതിര രാവിലേക്ക്, സമാജത്തിലെ അംഗനമാര്‍ക്കൊപ്പം മറ്റുള്ള സമാജങ്ങളിലെ കുടുംബങ്ങള്‍ക്കും പങ്കെടുക്കുവാനുള്ള അവസരം സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.

ധനുമാസ തിരുവാതിര ആഘോഷത്തിലേക്കു ഏവരെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി ജിഎംഎംഎച്ച്‌സി ധനുമാസ തിരുവാതിര കോ-ഓര്‍ഡിനേറ്റര്‍മാര്‍ അറിയിച്ചു.

വിശദവിവരങ്ങള്‍ അറിയുന്നതിനായി ബന്ധപ്പെടുക

സിന്ധു ഉണ്ണി: 07979 123615
ദീപ ആസാദ്: 07500 892399

ഫാ. ഹാപ്പി ജേക്കബ്ബ്

ക്രിസ്തുമസ്സിന്റെ അനുരണനം “ഉത്തമ സന്ദേശത്തോട് ഉണരുന്ന പ്രതികരണങ്ങൾ ” .

ലോകമെമ്പാടും ഉള്ള സർവ്വ ജനതകളുടെയും ഹൃദയങ്ങളിൽ സുന്ദരമായ ഒരു സന്ദേശം പ്രതിധ്വനിക്കുന്ന കാലമാണല്ലോ ക്രിസ്തുമസ് . ജാതി വർണ്ണ വർഗ്ഗ വ്യത്യാസമെന്യേ സമാധാനവും സന്തോഷവും സ്നേഹവും ആഗ്രഹിക്കുന്ന സർവ്വ മാനവരും ഈ ജനന സന്ദേശവാഹകരാണ്. ആയതിനാൽ ഈ കാലയളവ് ദൈവീക സംഭവങ്ങളുടെ സാരാംശ പ്രതിധ്വനികളായി നാമും അലിഞ്ഞ് ചേരുന്നു. വിശുദ്ധ വേദപുസ്തകത്തിന്റെ ഉൾകാഴ്ചകളുമായി ഇഴ ചേർന്ന് ക്രിസ്തുമസിന്റെ അനുരണന സന്ദേശത്തോടുള്ള ചില പ്രതികരണങ്ങൾ നമുക്ക് ശ്രദ്ധിക്കാം. അവയിൽ ചിലത് നമുക്ക് പാഠങ്ങളാണ്. പല കാരണങ്ങളാൽ പങ്കുകാരാകാതെ വിട്ടുകളഞ്ഞ അനുഭവങ്ങൾ ഉത്തരവാദിത്വം ഏറ്റെടുത്ത് പൂർത്തീകരിക്കേണ്ടതായ കാര്യങ്ങൾ ഇവ ഒക്കെ നമ്മെ ഓർമിപ്പിക്കുന്നു.

I) അത്ഭുതവും വിസ്മയവും .

നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ അരുളി ചെയ്യപ്പെട്ടിട്ടുള്ളതും അത്ഭുതകരവുമായ തിരുജനനം ഇന്നും വിസ്മയമാണ്. അസാധ്യമായി എന്ന് നാം തീർപ്പു കൽപ്പിക്കുന്ന സർവ്വകാര്യങ്ങൾക്കും ദൈവം പരിഹാരകൻ എന്ന് തിരിച്ചറിയുവാൻ കഴിഞ്ഞാൽ ഈ സംഭവം എത്ര വിസ്മയനീയമാണ്. സംശയലേശ മന്യേ നമുക്ക് ഉൾക്കൊള്ളുവാൻ കഴിയും. അല്ലാഞ്ഞാൽ ചില ആളുകളുടെ ആചാരങ്ങളുടെ ചില അനുകരണങ്ങളായി നാം അധപതിക്കും. സ്വർഗ്ഗവും ഭൂമിയും അതുല സന്തോഷത്തിൽ നിറഞ്ഞപ്പോൾ ഇടയരും അഷരണരും അനുഭവിച്ച ഭയഭക്തിയുടെയും പ്രതീക്ഷയുടെയും വൈകാരികമായ പ്രതിധ്വനികളും പ്രവചനങ്ങളുടെ നിവർത്തിയും ആഴവും , മനുഷ്യരാശിയോടുള്ള ദൈവത്തിൻറെ അഗാധമായ സ്നേഹത്തിൻറെ വെളിപ്പെടുത്തലും വിസ്മയം ജനിപ്പിക്കുന്നു. അത്ഭുതവും വിസ്മയവും നമ്മെ കൊണ്ടെത്തിക്കുന്നത് കൺ മുൻപിൽ ജാതം ചെയ്ത ക്രിസ്തുവിൻറെ സന്നിധിയിലാണ്.

2) കാത്തിരിപ്പിന്റെ സന്തോഷം .

ഈ നോമ്പിന്റെ ദിനങ്ങൾ നമ്മെ കൊണ്ടെത്തിക്കുന്നത് സന്തോഷകരമായ ഒരു സന്ദേശത്തിലാണ്. യശയ്യാവ് 9 : 6 നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു. നമുക്ക് ഒരു മകൻ നൽകപ്പെട്ടിരിക്കുന്നു. ആധിപത്യം അവന്റെ തോളിൽ ഇരിക്കും, അവന് അത്ഭുത മന്ത്രി, വീരനാം ദൈവം, നിത്യപിതാവ് സമാധാന പ്രഭു എന്ന പേർ വിളിക്കപ്പെടും. ഈ അത്ഭുത ശിശുവിൻറെ ഓരോ പ്രവർത്തനങ്ങളും ഒരു പേരായി നൽകിയിരിക്കുന്നു. പ്രത്യാശയും വീണ്ടെടുപ്പും വാഗ്ദാനവും എല്ലാം നിറവേറ്റപ്പെടുന്ന സന്തോഷത്തിന്റെ ദിനം ജോസഫും മറിയവും മാത്രമല്ല ദൈവത്തിൻറെ രക്ഷാകരമായ കാത്തിരിപ്പിൽ ഉള്ളത് – മിശിഹായുടെ ആഗമനത്തിനായി കാത്തിരിക്കുന്ന സർവ്വരും ഇതിൻറെ ഭാഗമത്രെ.

3) പ്രതിഫലനങ്ങളുടെ ആഴം.

ഉപരിപ്ലവങ്ങളുടെയും , അത് പോലുള്ള ബന്ധങ്ങളിലും ജീവിക്കുന്ന നമുക്ക് തിരുജന സ്വാധീനം എത്രമാത്രം ആഴത്തിലുള്ളതാണെന്ന് പലപ്പോഴും തിരിച്ചറിയാൻ കഴിയില്ല. ആത്മീകതയിൽ നിറയുമ്പോൾ നമുക്ക് അല്പമെങ്കിലും പ്രാധാന്യം ആഴത്തിൽ മനസ്സിലാക്കുവാൻ കഴിയും . തിരു സാന്നിധ്യം ജീവിതങ്ങളിൽ എത്രമാത്രം സ്വാധീനം ചെലുത്തുന്നുവെന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു .നിസ്സാര ചെയ്തികൾ പലതും വിളിച്ച് പറഞ്ഞ് അപമാനം പലർക്കും നേടിക്കൊടുക്കുന്ന നാം നന്മകൾക്കും , ഗുണങ്ങൾക്കും നേരെ മുഖം തിരിച്ചുള്ള അനുഭവങ്ങളും ഇല്ലേ? “കേട്ടവർ എല്ലാവരും ഇടയന്മാർ പറഞ്ഞത് കേട്ട് ആശ്ചര്യപ്പെട്ടു. മറിയ ഈ വാർത്ത ഒക്കെയും ഹൃദയത്തിൽ സംഗ്രഹിച്ച് ധ്യാനിച്ചു കൊണ്ടിരുന്നു. വി. ലൂക്കോസ് 2: 19 ഭൗതികമായ വ്യാപാരങ്ങളെക്കാൾ ഉപരിയായി ഹൃദയത്തിൻറെ പരിവർത്തനം .

4) ഔദാര്യത്തിന്റെയും സ്നേഹത്തിന്റെയും പ്രതിഫലനങ്ങൾ .

ദൈവം നമുക്കായി ഒരുക്കി നൽകിയ ഈ സ്നേഹത്തിൻറെ സന്ദേശം ജീവിതത്തിൻറെ ഭാഗമാക്കുവാൻ കഴിയില്ലേ? സ്നേഹം ആണ് ദൈവം എന്ന് കർത്താവും നമ്മെ പഠിപ്പിച്ചു. കാണുന്ന സ്നേഹിതനെ സ്നേഹിക്കാത്തവൻ എങ്ങനെ ദൈവത്തെ സ്നേഹിക്കും എന്ന ചോദ്യം അവൻ നമുക്കായി നൽകി. പ്രതിഫലമായ ഒന്നും ആഗ്രഹിക്കാതെ സർവ്വതും ദാനം ചെയ്യുവാൻ ക്രിസ്തുമസ് നമ്മെ പഠിപ്പിച്ചു. ” തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് ദൈവം അവനെ നൽകുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു . വി . യോഹന്നാൻ 3: 16. ദൈവത്തിന്റെ സ്നേഹം അവന്റെ പുത്രന്റെ ദാനത്തിൽ പ്രകടമാക്കിയത് പോലെ, ഈ തിരു ജനനകാലത്ത് സഹജീവികളോട് സ്നേഹവും ഭയവും നാം പ്രകടമാക്കിയേ മതിയാവൂ.

സംക്ഷിപ്തമായ ആശയം ഇതാണ്, ക്രിസ്തുമസിന്റെ സന്ദേശം നമ്മുടെ മധ്യേ ബഹു മുഖ പ്രതികരണങ്ങൾ സജീവമാക്കുന്നു. അവയിൽ പലതും അത്ഭുതം, പ്രതീക്ഷ, പ്രതിഫലനം സ്നേഹവും ഉദാരതയും ജീവിതമാക്കുവാൻ നമ്മെ വിളിക്കുന്നു. നമ്മുടെ നോമ്പും ആചരണവും തിരുജനനത്തിന്റെ യഥാർത്ഥമായ പ്രാധാന്യത്തെ കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യത്തെ ആഴത്തിലാക്കുകയും അത് നൽകുന്ന സ്നേഹവും കൃപയും അനുകരിപ്പാൻ നമ്മെ പ്രചോദിപ്പിക്കുകയും ചെയ്യട്ടെ .

ആശംസകളോടും പ്രാർത്ഥനയോടും

ഹാപ്പി ജേക്കബ് അച്ചൻ .

റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂളിൻെറ വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .

Mobile # 0044 7863 562907

ഷിബു മാത്യു

യുകെയിലെ അസോസിയേഷനുകൾക്ക് മാതൃകയാക്കാവുന്ന പ്രവർത്തന ശൈലിയുമായി സ്കൻതോർപ്പ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻഡ്യൻ കൾച്ചറൽ അസോസിയേഷൻ നോർത്ത് ലിങ്കൺഷയർ (ICANL) മുന്നോട്ട്. 2017ൽ രൂപീകരിക്കപ്പെട്ട അസോസിയേഷൻ, സംഘാടന മികവിലൂടെ ഇന്ത്യൻ സമൂഹത്തിൻ്റെ പ്രശംസ പിടിച്ചു പറ്റുകയാണ്. കൃത്യനിഷ്ഠയോടെ ഇവൻ്റുകൾ സംഘടിപ്പിക്കുന്നതിൽ അസോസിയേഷൻ പ്രത്യേക ശ്രദ്ധ നൽകുന്നു. വ്യക്തമായ പ്ളാനിംഗും ഹോംവർക്കും നടത്തി, പ്രോഗ്രാമുകൾ ക്രമീകരിച്ച സമയത്ത് തുടങ്ങി, നിശ്ചയിക്കപ്പെട്ടിരിക്കുന്ന സമയത്ത് അവസാനിപ്പിക്കുന്നതിൽ അസോസിയേഷൻ വിജയിച്ചു കഴിഞ്ഞു.

സ്റ്റേജിൽ സംഘാടകരെക്കൊണ്ട് നിറയുന്ന അവസ്ഥയ്ക്ക് മാറ്റം വരുത്തി, ചീഫ് ഗസ്റ്റിന് സദസിൽ ഇരിപ്പിടമൊരുക്കി, പ്രസംഗങ്ങൾ ഏറ്റവും ചുരുക്കി, പ്രോഗ്രാമുകൾ ഏവരും മുഴുസമയം ഇരുന്നു കൊണ്ട് കാണുകയും കൈയടികളോടെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന അത്യപൂർവ്വതയ്ക്കാണ് അസോസിയേഷൻ തുടക്കം കുറിച്ചിരിക്കുന്നത്. അസോസിയേഷനോട് സഹകരിക്കുന്ന എല്ലാവരെയും തുല്യതയോടെ പരിഗണിച്ച് ഒപ്പം നിറുത്തി മുന്നേറുന്ന സമീപനത്തിൻ്റെ വിജയമാണ് അസോസിയേഷൻ പ്രോഗ്രാമുകളിൽ ദൃശ്യമാകുന്നത്. മലയാളികൾക്കൊപ്പം ഇതര ഇന്ത്യൻ സംസ്ഥാനക്കാർക്കും പ്രോഗ്രാമുകളിൽ തുല്യ പ്രാധാന്യം നല്കുന്ന നയമാണ് ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ നടപ്പിലാക്കുന്നത്. കൂടാതെ ലോക്കൽ ഇംഗ്ലീഷ് കമ്യൂണിറ്റിലെ അംഗങ്ങളെയും ഇവൻറുകളുടെ ഭാഗമാക്കുന്നതിൽ അസോസിയേഷൻ വിജയിച്ചു കഴിഞ്ഞു.

സ്കൻതോർപ്പിലെ ന്യൂലൈഫ് ചർച്ച് ഹാളിലാണ് ഡിസംബർ 2 ശനിയാഴ്ച ഇന്ത്യൻ കൾച്ചറൽ ഫെസ്റ്റും അവാർഡ് നൈറ്റും സംഘടിപ്പിക്കപ്പെട്ടത്. ഹള്ളിൽ നിന്നും ഗെയിൻസ്ബറോയിൽ നിന്നും ഗൂളിൽ നിന്നും കമ്മ്യൂണിറ്റി മെമ്പേഴ്സ് സ്കൻതോർപ്പിൽ നടന്ന ഇൻഡ്യൻ കൾച്ചറൽ അസോസിയേഷൻ നോർത്ത് ലിങ്കൺ ഷയർ സംഘടിപ്പിച്ച കൾച്ചറൽ ഫെസ്റ്റിലും അവാർഡ് നൈറ്റിലും ആവേശത്തോടെ പങ്കെടുത്തു. ഒട്ടും സമയം പാഴാക്കാതെ ഷെഡ്യൂളുകൾ കൃത്യതയോടെ പാലിച്ച് ഓരോ പ്രോഗ്രാമും സ്റ്റേജിലെത്തി. ഇന്ത്യയുടെ കലാപാരമ്പര്യം വിളിച്ചോതുന്ന നിരവധി പെർഫോർമൻസുകൾ അരങ്ങിനെ മനോഹരമാക്കി. കോമ്പയറിംഗ് ടീം മനോഹരമായി സ്റ്റേജ് മാനേജ്മെൻറ് നടത്തി. വന്ദേമാതരം പാടി തുടങ്ങിയ ഇവൻറ് ജനഗണമനയോടെ അവസാനിപ്പിച്ചപ്പോൾ നോർത്ത് ലിങ്കൺഷയറിൽ പിറന്നത് ചരിത്ര നിമിഷങ്ങളായിരുന്നു.

എഡ്യൂക്കേഷൻ സിസ്റ്റം ഇൻ ഇംഗ്ലണ്ട് എന്ന ടോപ്പിക്കിൽ ബിനിൽ പോൾ ഷെഫീൽഡ് നയിച്ച സെമിനാറോടെയാണ് ഇവൻറ് തുടങ്ങിയത്. വളരെ വിജ്ഞാനപ്രദമായ ക്ളാസ് ആയിരുന്നുവെന്ന് പങ്കെടുത്തവർ ഒന്നടങ്കം പറഞ്ഞു. അടുത്തയിലെ യുകെയിലേയ്ക്ക് കുടിയേറിയ കുടുംബങ്ങളെ ലക്ഷ്യം വച്ചാണ് സെമിനാർ ഒരുക്കിയത്. തുടർന്ന് നടന്ന കൾച്ചറൽ ഇവൻ്റിൽ അഞ്ച് ഗ്രൂപ്പ്, 14 വ്യക്തിഗത പെർഫോർമൻസുകളും സ്റ്റേജിൽ എത്തി. സ്കൻതോർപ്പിലെ മിടുക്കർക്കും മിടുക്കികൾക്കുമൊപ്പം ഹൾ, ഗെയിൻസ് ബറോ, ഗൂൾ ടീമുകളുടെ പെർഫോർമൻസുകൾ അവിസ്മരണീയ അനുഭവമായി.

ഇൻഡ്യൻ കൾച്ചറൽ അസോസിയേഷൻ നോർത്ത് ലിങ്കൺ ഷയർ നല്കുന്ന എക്സലൻസ് അവാർഡുകൾ ചീഫ് ഗസ്റ്റ് ഡോ.ഉമാ രാജേഷ് സമ്മാനിച്ചു. കമ്യൂണിറ്റി വർക്ക്, ചാരിറ്റി, ആർട്ട്, ബിസിനസ് സെക്ടർ, പ്രൊഫഷൻ, യൂത്ത് കാറ്റഗറികളിൽ വ്യക്തിമുദ്ര പതിപ്പിച്ച പത്തു പേരാണ് അവാർഡുകൾക്ക് അർഹരായത്. ഡോ. സോഫിയ അരിക്കൽ (സ്കൻതോർപ്പ്), വിക്ടോറിയ കോച്ചേരിൽ ജോണി(സ്കൻതോർപ്പ്), ഡോ. ദീപാ ജേക്കബ്(ഹൾ), ജിബി ജോർജ്(ഹൾ), കലാഭവൻ നൈസ് ( ഹൾ), ബോബി തോമസ് ( ഹൾ), അലാൻ്റോ തോമസ് (ഗെയിൻസ്ബറോ) എന്നിവർ അവാർഡുകൾ വേദിയിലെത്തി സ്വീകരിച്ചു. ആനി ജോസഫ് (ഹൾ), ലീനുമോൾ ചാക്കോ ( ഗ്രിംസ്ബി), അമ്പിളി സെബാസ്റ്റ്യൻ മാത്യു (ഗ്രിംസ്ബി) എന്നിവരും അവാർഡിനർഹരായി.

ഇവൻ്റിൻ്റെ ഭാഗമായി സ്കൻതോർപ്പിലെ ഫുഡ് ബാങ്കിനായി നടത്തിയ ഫണ്ട് റെയിസിഗിലൂടെ അഞ്ഞൂറിലേറെ പൗണ്ട് സമാഹരിക്കാൻ കഴിഞ്ഞു. മനം നിറയ്ക്കുന്ന പെർഫോർമൻസുകളും രുചികരമായ വിഭവങ്ങളുമായി സന്തോഷകരമായ മണിക്കൂറുകളാണ് ICANL ഇവൻറ് സമ്മാനിച്ചത്.
ഇവൻ്റിൻ്റെ വിജയത്തിനായി അക്ഷീണം പ്രയത്നിച്ച ഏവർക്കും ട്രഷറർ ബിജോയി ജോർജ് നന്ദി പറഞ്ഞു.

എൻഎംസി രജിസ്ട്രേഷൻ സെമിനാർ, ക്വിസ് കോമ്പറ്റീഷൻ, സമ്മർ ട്രിപ്പ്, ഓണം ഫെസ്റ്റിവൽ, യോഗാ ക്ളാസ്, ഫുട്ബോൾ കോച്ചിംഗ്, ബാഡ്മിൻ്റൺ ട്രെയിനിംഗ് തുടങ്ങിയവ അസോസിയേഷൻ ഈ വർഷം സംഘടിപ്പിച്ചിരുന്നു. സ്കൻതോർപ്പ് ജനറൽ ഹോസ്പിറ്റലിൽ ജോയിൻ ചെയ്ത കേരളത്തിൽ നിന്നുള്ള ന്യൂ റിക്രൂട്ട്സിന് വേണ്ട അടിസ്ഥാന പിന്തുണ നൽകുന്നതിൽ എൻഎച്ച്എസുമായി അസോസിയേഷൻ സഹകരിക്കുന്നുണ്ട്. ഇന്ത്യൻ കമ്മ്യൂണിറ്റിയെ ബാധിക്കുന്ന വിവിധ കാര്യങ്ങൾ നോർത്ത് ലിങ്കൺഷയർ കൗൺസിലിൻ്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി അസോസിയേഷൻ ഇടപെടലുണ്ടായി.
ഒരു ചെറിയ സമൂഹത്തിൻ്റെ കൂട്ടായ്മയുടെയും അത്യദ്ധ്വാനത്തിൻ്റെയും പുരോഗമന ചിന്താഗതിയുടെയും വിജയമാണിതെന്ന് ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ നോർത്ത് ലിങ്കൺഷയറിൻ്റെ സെക്രട്ടറി ബിനോയി ജോസഫ് പറഞ്ഞു. യുകെയിലെ ഇന്ത്യൻ സമൂഹത്തിന് മാതൃകയാകുന്ന പ്രവർത്തന ശൈലിയുമായി മുന്നോട്ട് പോകാൻ അസോസിയേഷന് കഴിയട്ടെയെന്ന് പ്രസിഡൻ്റ് നബീൽ മൈതിൻ ആശംസിച്ചു.

ഡിസംബർ 22 ന് ക്രിസ്മസ് കരോൾ, പുൽക്കൂട് മത്സരം, ഡിസംബർ 30 ന് ക്രിസ്മസ് – ന്യൂ ഇയർ സെലബ്രേഷൻ എന്നിവയും ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ നോർത്ത് ലിങ്കൺഷയർ സംഘടിപ്പിച്ചിട്ടുണ്ട്.

കാരൂർ സോമൻ, ചാരുംമൂട്

കേരളത്തിലെ പെൺകുട്ടികളോട് മുഖ്യമന്ത്രി പറഞ്ഞത് നിലമറിഞ്ഞു വിത്ത് വിതയ്ക്കണമെന്നാണ്. ആത്മാഭിമാനമുള്ള പെൺകുട്ടികൾ അത് പറയും. എന്നാൽ ഇത് എത്ര പേരോട് പറയും? അവിടെ നിയമങ്ങളാണ് ഉണർന്നു പ്രവർത്തിക്കേണ്ടത്. കേരളത്തിൽ തുടരെ സ്ത്രീധന ആത്മഹത്യകൾ, പീഡന മരണങ്ങൾ സംഭവിക്കുന്നു.  ഈ ദുരാചാരം നിലനിൽക്കുന്ന ഒരു ദേശ൦  നവോത്ഥാന  കേരളമെന്ന് പറയാൻ നമ്മുക്ക് ലജ്ജയില്ലേ?  സ്ത്രീധനം ചോദിച്ചുവരുന്നവനെ പടിയടച്ചു പിന്ധംവയ്ക്കാൻ കുടുംബത്തിലുള്ളവർക്ക് സാധിക്കാത്തത് എന്താണ്?  നിയമങ്ങളെ കാറ്റിൽ പറത്തുന്ന കുറ്റവാളികളെ നേരിടാൻ പുതിയ മാർഗ്ഗങ്ങളുണ്ടാകണം.  വിവാഹം നടക്കുന്നതിന് മുൻപ് തന്നെ സ്ത്രീയുടെ ജീവിതം ഉറപ്പു വരുത്താൻ രണ്ട് വീട്ടുകാരിൽ നിന്നും സർക്കാർ സത്യവാങ് മുദ്രപത്രത്തിൽ എഴുതി വാങ്ങണം.  ഈ വിവാഹബന്ധത്തിൽ യാതൊരു സാമ്പത്തിക ഇടപാടുകൾ ഇല്ലെന്നുള്ളത്. ഇത്തരത്തിൽ ആത്മഹത്യ, പീഡനമുണ്ടായാൽ രണ്ട് വീട്ടുകാരേയും ഇരുമ്പഴിക്കുള്ളിലാക്കാൻ സാധിക്കും. ഈ കാട്ടാള വർഗ്ഗത്തെ പുറത്തുവിടരുത്.   സ്ത്രീധന വേരിൽ   വളർന്നു പന്തലിച്ചു് കിടന്ന വൃക്ഷത്തിൽ മെഡിക്കൽ കോളേജിലെ പഠിച്ചുവളർന്ന  ഒരു യുവ ഡോക്ടർ  ഷഹന കൂടി ജീവനൊടുക്കിയപ്പോൾ കേരളത്തിലെ പഠന നിലവാരം ഏറെക്കുറെ മനസ്സിലായി.  പ്രണയമെന്ന വികാരത്തിൽ സത്യം തിരിച്ചറിയാതെ വിഡ്ഢിവേഷം കെട്ടിയാടിയ വിദ്യാസമ്പന്നയായ  പെൺകുട്ടി. ഇങ്ങനെ  പച്ചപ്പുല്ലു കണ്ട പശുവിനെപോലെ പ്രണയിച്ചുനടക്കുന്ന പെൺകുട്ടികൾ എത്രയോ ബുദ്ധിശൂന്യരാണ്.   ഒരു പെൺകുട്ടിയെ മരണത്തിലേക്ക് തള്ളിവിട്ടതിന്റെ ഉത്തരവാദികൾ ആരൊക്കെയാണ്?

 പെൺകുട്ടികളുടെ  ജീവിതങ്ങളെ  തീച്ചൂളയിലേക്ക് തള്ളിവിടുന്ന  പെങ്കോന്തന്മാർ നിയമങ്ങളെ ഭയന്നിരുന്നെങ്കിൽ, തൂക്കിലേറ്റിയിരുന്നെങ്കിൽ  ആത്മഹത്യകൾ പെരുകില്ലായിരുന്നു.  ഇതിനൊപ്പം നമ്മെ അമ്പരിക്കുന്നത് ഈ ആത്മഹത്യക്ക് പിന്നിൽ   മെഡിക്കൽ പി.ജി.അസോസിയേഷൻ പ്രസിഡന്റ് പദം അലങ്കരിക്കുന്ന ഡോ.റുവൈസ് എന്നാണ്.  ഇങ്ങനെ ഓരോ മണ്ഡലങ്ങളിൽ, സ്ഥാപനങ്ങളിൽ എത്രയോ നേതാക്കന്മാർ മറ്റാരുമറിയാതെ  സമൂഹത്തിൽ അഴിഞ്ഞാടുന്നു. സ്ത്രീകൾ ഭയന്ന് പുറത്തൊന്നും പറയാറില്ല.  ഒന്നര കിലോ സ്വർണ്ണം ഏക്കറുകണക്കിന് ഭൂമി ആവശ്യപ്പെട്ടന്നാണ് പോലീസ് കോടതിയിൽ കൊടുത്തിരിക്കുന്ന കുറ്റപത്രം. ഈ വരേണ്യവർഗത്തെ എതിർത്ത് തോൽപ്പിക്കാൻ ധൈര്യമില്ലതെ എല്ലാം സമ്മതിച്ചുകൊടുക്കുന്നതിന്റെ ഫലമാണ് പെൺകുട്ടികൾ  ശവപ്പറമ്പിലേക്ക് പോകുന്നത്. ഇന്ന് ആഡംബര വിവാഹമടക്കം  പന്തലുകളിൽ കടന്നുവരുന്ന മുഖ്യാതിഥികൾ മത-രാഷ്ട്രീയ    നേതാക്കന്മാരാണ്. കേരളത്തിൽ  സ്ത്രീധന മരണങ്ങൾ സംഭവിക്കുമ്പോൾ നമ്മുടെ എഴുത്തുകാരെപോലെ ഇവരും മൗനികളാണ്.

വിദ്യാസമ്പന്നരായവർ മറ്റുള്ളവർക്ക് മാതൃകയാകുന്നതിന് പകരം ആത്മഹത്യ ചെയ്യാൻ മറ്റ് പെൺകുട്ടികളെ പ്രേരിപ്പിക്കുന്നു. ഇവർ പഠിച്ചുകുട്ടിയത് എന്താണ്?  ഇവർ രണ്ടുപേരും പരീക്ഷകൾ ജയിച്ചത് നേരായ മാർഗ്ഗത്തിലാണോ?  ഇത്തരക്കാർക്ക് മാർക്ക് വാരിക്കോരിക്കൊടുത്തു് വിജയിപ്പിച്ചതാണോ അല്ലെങ്കിൽ ഇവർക്കായി മറ്റാരെങ്കിലും പിൻവാതിലിലൂടെ  പരീക്ഷയെഴുതിയോ? സഞ്ചിയെടുത്തവരെല്ലാം വൈദ്യന്മാരാകുന്ന കാലമാണല്ലോ. ഒരു കുട്ടിയെ വളർത്തി വലുതാക്കി പഠിപ്പിച്ചതിന് മാതാപിതാക്കൾക്ക് മകൾ  കൊടുത്ത പ്രതിഫല൦.  ഇതുപോലുള്ള കുട്ടികൾ   സ്വന്തം കുടുംബത്തെ പകൽ വെളിച്ചത്തിൽ നിന്ന് അന്ധകാരത്തിലേക്ക് തള്ളിയിടുകയല്ലേ? സാക്ഷര കേരളത്തിലെ യുവജനങ്ങൾ പഠിക്കുന്നതും ബിരുദങ്ങൾ നേടുന്നതും ജീവിത പ്രതിസന്ധികൾ വരുമ്പോൾ ഏക മാർഗ്ഗം ആത്മഹത്യ എന്ന മരമണ്ടൻ ആശയ൦ നടപ്പിലാക്കാനാണോ?  പഠനങ്ങളിൽ ആശയ ദാരിദ്ര്യമുണ്ടോ?  പ്രായപൂർത്തിയായ ഒരു പെണ്ണ് വിവാഹം കഴിക്കണമെന്ന നിർബന്ധബുദ്ധി എന്തിനാണ്? അവർക്ക് ഒറ്റക്ക് സ്വതന്ത്രമായി ജീവിച്ചുമരിച്ചൂടെ? 

ഗൾഫിലും, കൂടുതൽ ആഫ്രിക്കൻ രാജ്യങ്ങളിലും സ്ത്രീധനം പെണ്ണിനാണ് നൽകുന്നത്. അത് വിലപ്പിടിപ്പുള്ള വസ്തുക്കളെക്കാൾ ആടുമാടുകളാണ്.  വികസിത രാജ്യങ്ങളിൽ ഈ സമ്പ്രദായമില്ല. സാമൂഹ്യ സാംസ്കാരിക മേഖലയിൽ വായിച്ചു വളർന്നവർക്ക് പൈശാചിക പരിപാടികൾക്ക് കൂട്ടുനിൽക്കാൻ സാധിക്കില്ല.  നമ്മുടെ നാട്ടിൽ തൃശൂർ പൂരത്തിന് ആനകളുടെ നെറ്റിപട്ടത്തിൽ കാണുന്നതുപോലെ  സ്വർണ്ണ തിളക്കം  വിവാഹദിവസം പെണ്ണിന്റെ നെറ്റിയിലും  നെഞ്ചിലും ശരീരമാകെ പ്രദർശിപ്പിക്കാറുണ്ട്. ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ തൃശൂർ പുരംപോലെ അവളെ പ്രദർശനവസ്തുവാക്കുന്ന ഒരേയൊരു ദിവസമാണ് വിവാഹ ദിനം. ആ പവിഴപ്രഭയിൽ പുഞ്ചിരിക്കുന്ന മാതാപിതാക്കൾ.   സ്വർണ്ണാഭരണങ്ങൾ ഊർന്നുവീണുപോകാതെ നോക്കി നിൽക്കുന്ന ഭർത്താവിന്റ വീട്ടുകാർ.  ആ സ്വർണ്ണകിലുക്കം കണ്ട് രസിക്കുന്ന വിരുന്നുണ്ണാൻ വന്നവർ. വിഭവസമൃദ്ധമായ സദ്യ വലിച്ചുവാരിവിഴുങ്ങി  പുറത്തുവന്നിട്ട് അതിനും കുറ്റം പറയും. മലയാളിയുടെ സഹജമായ സ്വഭാവ ഗുണങ്ങളാണല്ലൊ  പരദൂഷണം, അസൂയ, പൊങ്ങച്ചം.   ഒരു സ്ത്രീയുടെ ശരീരശോഭ സ്വർണ്ണത്തിൽ പൊതിയുന്ന ആനയെഴുന്നെള്ളത്തു്  കേരളത്തിലല്ലാതെ ലോകത്തു് മറ്റെങ്ങും കാണില്ല. ഈ വിവാഹ ധൂർത്തു കണ്ടാണ് പാവങ്ങൾ വീടുവരെ പണയപ്പെടുത്തി പെൺകുട്ടികളുടെ വിവാഹം നടത്തുന്നത്.  ധനസമ്പത്തിൽ അഹംഭാവവും പൊങ്ങച്ചവുമുള്ളവരാണ്  സ്വർണ്ണചങ്ങലയിട്ട് പെൺകുട്ടികളെ ആഘോഷവസ്തുവാക്കുന്നത്. സ്വന്തം മകൾ പോന്നെന്ന് ജന്മം കൊടുത്ത മാതാപിതാക്കൾക്കുപോലുമറിയില്ല. പൊന്നിൻകുടത്തിന് സ്വർണ്ണപൊട്ട് ആവശ്യമില്ല അതാണ് പാശ്ചാത്യരുടെ അറിവിന്റെ സംസ്കാരം.  കുട്ടികളെ വായിച്ചുവളർത്താതിന്റെ ദുരന്തമാണ് ഇന്ന് കാണുന്നത്. 

മനുഷ്യരെ ഭിന്നിപ്പിച്ചു് ഭരിക്കുന്ന, സ്വാർത്ഥതയുടെ മേലങ്കിയണിഞ്ഞരിക്കുന്ന ദൈവ പുത്രപുത്രിമാർക്കും,  ജാതി മത ദേവീദേവന്മാർക്കും  ഇതിൽ നിന്ന് ഒളിച്ചോടാൻ സാധിക്കുമോ? ആത്മാവിൽ കോട്ടകൾ പണിതുയർത്തുന്നവർക്ക് എത്രമാത്രം ആത്മീയ അവബോധം ഈ പെൺകുട്ടിയിൽ വളർത്താൻ സാധിച്ചു? മതബോധനം എന്ന പേരിൽ എന്താണ് കുട്ടികളെ പഠിപ്പിക്കുന്നത്? വിവാഹം നടത്താനും, മാസവരി പിരിക്കാനും, വിശ്വാസത്തിന്റെ മറവിൽ സമ്പത്തുണ്ടാക്കാനും, ജാതിപറഞ്ഞു വോട്ട് ചെയ്യാൻ പോളിംഗ് ബൂത്തിലേക്ക് പോകാനുമാണോ ഇവർ  പഠിപ്പിക്കുന്നത്? ഈ അന്ധതയുടെ മതിലുകൾ എന്നാണ് പൊളിഞ്ഞുവീഴുക?

പെണ്ണിന്റെ പെട്ടിയിലെ കനം നോക്കി വിവാഹം കഴിക്കുന്ന വിദുഭോഷൻമാർ കേരളത്തിൽ വർദ്ധിക്കുന്നു. നമ്മുടെ പാഠ്യപദ്ധതിയിൽ സ്ത്രീധനമെന്ന വിഷപാമ്പിനെപറ്റി എന്താണ് പഠിപ്പിക്കുന്നത്? വിദ്യാഭ്യാസം ഒരു സാമൂഹ്യ ഉത്തരവാദിത്വമെങ്കിൽ സമൂഹത്തിൽ നടമാടുന്ന സ്ത്രീധന പിശാചിനെപ്പറ്റി ഇച്ഛാശക്തിയോടെ സംസാരിക്കാൻ ഒരു പെൺകുട്ടി എന്തുകൊണ്ട് തയ്യാറാകുന്നില്ല?  ഒരു സ്ത്രീ പുരുഷന് അടിമയായും അടിയറവ്വെച്ച്  ജീവിക്കണമെന്നാണോ  പഠിപ്പിക്കുന്നത്? ഇങ്ങനെയുള്ള വിഷയങ്ങളിൽ സുപ്രധാനങ്ങളായ പഠനപദ്ധതികളാണ് സർക്കാർ തയ്യാറാക്കേണ്ടത്?  യുവജന കമ്മീഷൻ, വനിതാ കമ്മീഷൻ ഇനിയുമുള്ളത് അറിയില്ല. ഖജനാവ് കാലിയാക്കുന്ന ഈ കൂട്ടരുടെ  തൊഴിലെന്താണ്?  ഒരാൾ ആത്മഹത്യ ചെയ്യുമ്പോൾ നിയമത്തിനും അപഗ്രഥത്തിനും  അനുശോചനവും  തെളിവെടുപ്പ് നടത്താതെ പെൺകുട്ടികൾക്ക് വേണ്ടുന്ന കർമ്മപദ്ധതികൾ തയ്യാറാക്കി അവരിൽ ആത്മവിശ്വാസം വളർത്തുകയാണ് വേണ്ടത്. ഈ കമ്മീഷൻ വഴി ആദിവാസി, പിന്നോക്ക സമുദാ യത്തിലുള്ളവർ, പട്ടിണിപ്പാവങ്ങൾക്ക് എന്തെങ്കിലും പാഠ്യപദ്ധതി തയ്യാറാക്കി നടപ്പിൽ വരുത്തിയിട്ടുണ്ടോ?  ഇങ്ങനെപോയാൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പെൺകുട്ടികളുടെയവസ്ഥയെന്താണ്?

വികസിത രാജ്യങ്ങളിൽ നിന്ന്  ധാരാളം  പുരോഗമനാശയങ്ങൾ ദരിദ്ര രാജ്യങ്ങളും തലച്ചോർ വളരാത്ത രാജ്യങ്ങളും കടമെടുത്തിട്ടുണ്ട്. സ്ത്രീകളുടെ വിഷയത്തിൽ മാത്രം ഈ പുരോഗമനമില്ലാത്തത് എന്താണ്? സ്ത്രീകൾക്ക് തുല്യത എന്തുകൊണ്ട് കൊടുക്കുന്നില്ല? വികസിത രാജ്യങ്ങളിലെ  സ്ത്രീകൾ സന്തുഷ്ടരായി ജീവിക്കുന്നതുപോലെ നമ്മുടെ സ്ത്രീകൾ സന്തുഷ്ടരാണോ?  ഇവിടുത്തെ പുരുഷന്മാർക്ക് സ്ത്രീകളെ ഭയമാണ്. ഇന്ത്യൻ  സ്ത്രീകൾ എന്തുകൊണ്ടാണ് പുരുഷന്മാരെ ഭയന്ന് ജീവിക്കുന്നത്?  സ്ത്രീകൾ രാപകൽ ഒരു ഭയമോ ഭീതിയോ കൂടാതെ സഞ്ചരിക്കുമ്പോൾ നമ്മുടെ സ്ത്രീകൾ സന്ധ്യ കഴിഞ്ഞാൽ പുറത്തിറങ്ങാൻ ഭയക്കുന്നത് എന്താണ്? വിവാഹിതരാകുന്ന സ്ത്രീകൾക്ക് പുരുഷനേക്കാൾ പ്രായക്കൂടുതലാണ്. വിവാഹത്തിന് നമ്മുടെ സ്ത്രീകൾക്ക് പ്രായം കുറഞ്ഞിരിക്കണമെന്ന നിർബന്ധമെന്താണ് ? അടുക്കളയിൽ പുരുഷന് തുല്യ പങ്കാളിത്വമില്ലാത്തത് എന്താണ്? ഇങ്ങനെ എണ്ണിയാൽ തീരാത്ത പഠനനിലവാരമുയർത്തേണ്ട വിഷയങ്ങൾ മലയാളിയുടെ മുന്നിലുണ്ട്.  സമൂഹം നേരിടുന്ന നീറുന്ന വിഷയങ്ങളെപറ്റി സൂക്ഷമമായി പഠിക്കാനും അതിന് പരിഹാരം കണ്ടെത്തി പെൺകുട്ടികളെ ധൈര്യശാലികളായി  പഠിപ്പിക്കുവാനുമാണ്  വിദ്യാഭ്യാസ രംഗത്തുള്ളവർ ശ്രദ്ധ ചെലുത്തേണ്ടത്  അല്ലാതെ വിദ്യാഭ്യാസത്തെ വാണിജ്യവൽക്കരിക്കയല്ല ചെയ്യേണ്ടത്.  പെൺകുട്ടികൾക്ക് കൊടുക്കുന്നതുപോലുള്ള ബോധവൽക്കരണ ക്ലാസ്സുകൾ ആൺകുട്ടികൾക്കും അനിവാര്യമാണ്.  

1961 ൽ സ്ത്രീധന നിരോധന നിയമം നിലവിൽ വന്നിട്ടും പെൺകുട്ടികൾ ജീവൻ വെടിയുന്നു. നിയമത്തിൽ വിവാഹചിലവുകൾപോലും കുറ്റകരമാണ്. സ്ത്രീധനം വാങ്ങാൻ പ്രേരണ ചെലുത്തുമെങ്കിൽ അഞ്ചു് വർഷം  തടവും ശിക്ഷയും കിട്ടും. സർക്കാർ ജോലിക്കാരെങ്കിൽ സ്ത്രീധനം ആവശ്യപ്പെടില്ലെന്ന് സത്യവാങ് രേഖമൂലം നൽകണം. കേരളത്തിൽ 28 കുടുംബകോടതികൾ പെരുകാൻ കാരണം സ്ത്രീ പീഡനങ്ങൾ, വിവാഹ മോചനങ്ങൾ വർദ്ധിച്ചുവരുന്നതിന്റെ തെളിവാണ്.  ജനങ്ങളുടെ നന്മക്ക് വേണ്ടി നമ്മുടെ നിയമവ്യവസ്ഥിതിയിൽ കാതലായ മാറ്റങ്ങൾ വരുത്തി ആരുടേയും സ്വാധിനത്തിന് വഴങ്ങാതെ കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ഏർപ്പെടുത്തണം. വികസിത രാജ്യങ്ങളിൽ ഏതെങ്കിലും മന്ത്രിമാർ ഇടപെട്ടാൽ പിന്നീടയാൾ ആ കസേരയിൽ കാണില്ല. രാഷ്ടിയ അജണ്ടയല്ല നടപ്പാക്കേണ്ടത് അതിലുപരി ജനങ്ങളുടെ ജനാധിപത്യ അജണ്ടയാണ് നടപ്പാക്കേണ്ടത്.

കുരങ്ങന്റെ കൈയിലെ പൂമാലപോലെ പെൺകുട്ടികളുടെ ജീവിതം തട്ടിക്കളിക്കുന്നതുകൊണ്ടാണ് നാഷണൽ ക്രൈം ബ്യുറോ കണക്കനുസരിച്ഛ് 2022 ൽ സ്ത്രീധനത്തിന്റെ പേരിൽ കൊല്ലപ്പെട്ടത് 12 പേരും കഴിഞ്ഞ 15 വർഷത്തിനിടയിൽ 260 പേരാണ്. എത്ര പേരെ തൂക്കിലേറ്റി?   ഈ മത രാഷ്ട്രീയ പിന്തിരിപ്പൻ നയങ്ങളും നിയമങ്ങളും തുടർന്നാൽ ആത്മഹത്യകൾ പെരുകും.  അടൂരിലെ ഉത്രയെ കൊന്നതുപോലെ സ്ത്രീധനമെന്ന വിഷപാമ്പിനെവിട്ട് കടിപ്പിക്കുന്ന മാതാപിതാക്കൾ, ഭർത്താക്കന്മാർ, കാമുകന്മാർ, പോലീസ്. ഭരണ സംവിധാനങ്ങൾ, സമൂഹം എല്ലാവരും കൂട്ടുപ്രതികളാണ്. സമൂഹത്തിൽ ശുചിത്വബോധം വളർത്തുന്നതുപോലെ ഈ കുട്ടരിലെ നാറിയ മനസ്സാണ്  ആദ്യം ശുദ്ധികരിക്കേണ്ടത്.

ബിനോയ് എം. ജെ.

നിങ്ങൾ സുന്ദരമായ ഒരു മുഖം കാണുന്നതായി സങ്കല്പിക്കുക. അത് നിങ്ങളിലെ ചില സൗന്ദര്യസങ്കല്പങ്ങളെ ഉണർത്തുന്നു. നിങ്ങൾ അതിന്റെ പിറകേ കൂടുന്നു. നിങ്ങൾ കാണുന്ന മുഖം സുന്ദരമാണെങ്കിലും അത് സൗന്ദര്യത്തിന്റെ മൂർത്തിമത്ഭാവമൊന്നുമല്ല. അത് കുറെയൊക്കെ സുന്ദരമാണ്; കുറെയൊക്കെ വിരൂപവുമാണ്. അതങ്ങനെയാവാനേ വഴിയുള്ളൂ.. അതിനാൽതന്നെ അത് നിങ്ങളുടെ മനസ്സിൽ ഉണർത്തുന്ന സങ്കൽപവും പാതി സുന്ദരവും പാതി വിരൂപവുമാണ്. അത് നിങ്ങളിൽ അനന്താനന്ദം ജനിപ്പിക്കുന്നതിൽ പരാജയപ്പെടുന്നു. മാത്രവുമല്ല
നിങ്ങളിലെ സങ്കൽപത്തെ ഉണർത്തിയ ബാഹ്യവസ്തുവിനോട് നിങ്ങൾക്ക് സ്വാഭാവികമായും തോന്നുന്ന ആസക്തിയും, ആശ്രയത്ത്വവും, അടിമത്തവും കാലക്രമത്തിൽ നിങ്ങളെ പ്രശ്നങ്ങളിൽ കൊണ്ടുവന്ന് ചാടിക്കുന്നു. കാരണം അതില്ലാതെ നിങ്ങളിലെ സങ്കൽപത്തിന് നിലനിൽക്കുവാനാകുന്നില്ല. നിങ്ങൾ പ്രണയത്തിലാകുന്ന സുന്ദരി നിങ്ങളെ ഉപേക്ഷിച്ചുപോയാൽ അവളോടൊപ്പം നിങ്ങളുടെ സങ്കൽപവും തിരോഭവിക്കുവാൻ വെമ്പൽ കൂട്ടുന്നു. അത് നിലനിൽപിനു വേണ്ടി കേഴുന്നു. നിങ്ങൾ നിരാശയിലേക്ക് വീഴുകയും ചെയ്യുന്നു.

ഇപ്രകാരം ബാഹ്യവസ്തുക്കൾ നമ്മുടെ ഉള്ളിലെ അത്യുദാത്തങ്ങളായ ചില സങ്കൽപങ്ങളെ ഉണർത്തുന്നു. മനുഷ്യൻ വീടു കെട്ടുന്നതും, ഉദ്യാനങ്ങൾ നിർമ്മിക്കുന്നതും, നഗരങ്ങൾ രൂപകൽപന ചെയ്യുന്നതുമെല്ലാം ഉള്ളിലുള്ള ചില സങ്കൽപങ്ങളെ ഉണർത്തുവാൻ വേണ്ടി മാത്രമാണ്.ഇതിനപ്പുറം ഒരു ധർമ്മം ബാഹ്യയാഥാർത്ഥ്യത്തിനോ,ബാഹ്യ പ്രപഞ്ചത്തിനോ, കർമ്മത്തിനോ ഇല്ല. ഇപ്രകാരം നാം ബാഹ്യയാഥാർത്ഥ്യത്തിന്റെ സഹായത്താൽ ആന്തരിക സങ്കൽപങ്ങളെ ഉണർത്തുമ്പോൾ രണ്ടു തരം വൈഷമ്യങ്ങൾ സംഭവിക്കുന്നു. ഒന്നാമതായി ആന്തരിക സങ്കൽപങ്ങളെ അതിന്റെ പൂർണ്ണതയിൽ ഉണർത്തുവാൻ ബാഹ്യയാഥാർത്ഥ്യം അസമർത്ഥമാകുന്നു. രണ്ടാമതായി ബാഹ്യയാഥാർത്ഥ്യവുമായി നാമൊരുതരം ആസക്തിയെ വളർത്തിയെടുക്കുന്നു. ഇതാണ് മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രശ്നം. ഈ പ്രശ്നം പരിഹരിക്കുന്നതിന് അൽപം വിപ്ലവാത്മകമായി ചിന്തിക്കേണ്ടിയിരിക്കുന്നു. നമ്മിലെ ആന്തരിക സങ്കൽപങ്ങളെ ഉണർത്തുവാൻ വാസ്തവത്തിൽ ബാഹ്യയാഥാർത്ഥ്യത്തിന്റെ ആവശ്യമുണ്ടോ? ബാഹ്യയാഥാർത്ഥ്യത്തോടുള്ള ഈ ആശ്രയത്തം എത്രമാത്രം ആരോഗ്യപ്രദമാണ്? ബാഹ്യലോകത്തിന്റെ സഹായമില്ലാതെ ആന്തരിക സങ്കൽപങ്ങളെ ഉണർത്തുവാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ?അങ്ങനെയൊരു മാർഗ്ഗമുണ്ടെങ്കിൽ പിന്നീട് നമുക്ക് ബാഹ്യലോകത്തിന്റെ ആവശ്യം ഒട്ടും തന്നെയില്ല.

സങ്കൽപത്തെ ഉണർത്തുവാൻ സങ്കൽപം തന്നെ ധാരാളം മതിയാകും. അതിന് ബാഹ്യയാഥാർത്ഥ്യത്തിന്റെ ആവശ്യം ഒട്ടും തന്നെയില്ല. അത് നാം സ്വയം പരിശീലിക്കണം എന്ന് മാത്രം. നിങ്ങളിലെ സ്ത്രീ സങ്കൽപത്തെ ഉണർത്തുവാൻ നിങ്ങളുടെ പുറത്ത് സ്ത്രീ ഉണ്ടാവണമെന്ന് നിർബന്ധമൊന്നുമില്ല. പകരം നിങ്ങൾ കണ്ണടച്ചു പിടിച്ച് അത്യന്തം സുന്ദരിയായ ഒരു പെൺകുട്ടിയെ മനസ്സിൽ സങ്കല്പിക്കുക. ആദ്യമൊക്കെ നിങ്ങൾ കണ്ടിട്ടുള്ള ഏതെങ്കിലും പെൺകുട്ടിയുടെ രൂപമാവും മനസ്സിൽ തെളിയുക. പക്ഷേ അതിന് സൗന്ദര്യം പോരാ. അതിനാൽതന്നെ കണ്ണടച്ചു പിടിച്ചുകൊണ്ട് കൂടുതൽ കൂടുതൽ സൗന്ദര്യമുള്ള ഒരു പെൺകുട്ടിയെ മനസ്സിൽ സങ്കല്പിക്കുക. അവളുടെ സൗന്ദര്യം വർദ്ധിച്ചുവർദ്ധിച്ചുവരട്ടെ. ഇത് കുറെനാൾ അഭ്യസിച്ചു കഴിയുമ്പോൾ പരിപൂർണ്ണയായ ഒരു പെൺകുട്ടിയുടെ (ideal lady) രൂപം നിങ്ങളുടെ മനസ്സിൽ തെളിഞ്ഞു വരും. അവളുടെ സൗന്ദര്യത്തിൽ നിങ്ങൾ തല കറങ്ങി താഴെ വീഴട്ടെ! ഇതിൽ നിങ്ങൾ വിജയിച്ചു കഴിഞ്ഞാൽ പിന്നീട് നിങ്ങൾ ഈ ലോകത്തിലെ വൈരൂപ്യം കലർന്ന സ്ത്രീ സൗന്ദര്യത്തിനു പിറകേ അധികം ഓടുകയില്ല.

നാം ജീവിക്കുന്ന സമൂഹം അത്രനല്ല ഒരു സമൂഹമൊന്നുമല്ല. അതാണ് നമ്മുടെ പ്രശ്നങ്ങളുടെയെല്ലാം മൂലകാരണം. പരിപൂർണ്ണമായ ഒരു സമൂഹം വാർത്തെടുക്കണമെന്ന് നാം സ്വപ്നം കാണുന്നുവെങ്കിലും അതത്ര പ്രായോഗികവുമല്ല. എന്നാൽ പരിപൂർണ്ണമായതും അത്യന്തം പകിട്ടേറിയതുമായ ഒരു സമൂഹസങ്കൽപം നമ്മുടെ ഉള്ളിൽ ഉറങ്ങി കിടപ്പുണ്ട്. അതിനെ ഉണർത്തിയെടുക്കുവാൻ ഉള്ള ശക്തി ബാഹ്യസമൂഹത്തിന് ഒട്ടില്ല താനും. അതിനാൽതന്നെ അത്യന്തം ഭാസുരമായ ആ സാമൂഹിക സങ്കൽപത്തെ ആന്തരികമായി തന്നെ ഉണർത്തിയെടുക്കുവിൻ. കാറൽ മാർക്സ് ചെയ്തതുപോലെ പരിപൂർണ്ണമായതും കുറവുകളില്ലാത്തതുമായ ഒരു സമൂഹത്തെ സ്വപ്നം കണ്ടു തുടങ്ങുവിൻ. മാർക്സിന്റെ സ്വപ്നം ഒരു പാഴ്വേലയായി പോയി എന്ന് നിങ്ങൾ കരുതുന്നുണ്ടോ? അത് ലോക ചരിത്രത്തിന്റെ ഗതിയെ തന്നെ തിരിച്ചു വിട്ട കാര്യം നമുക്കറിവുള്ളതാണ്. ഇതേ വ്യായാമം തന്നെ നാമും ചെയ്യേണ്ടിയിരിക്കുന്നു. നിങ്ങളുടെ ആദർശലോകത്തെ സ്വപ്നം കണ്ടു തുടങ്ങുവിൻ. അതിന്റെ പ്രഭാവലയത്തിൽ നിങ്ങൾ ഒരുന്മാദത്തിലേക്ക് വഴുതി വീഴട്ടെ. അതിൽ നിങ്ങൾ വിജയിച്ചാൽ പിന്നീട് നിങ്ങൾ അപൂർണ്ണമായതും പിടിയിൽ നിൽക്കാത്തതുമായ ഈ ബാഹ്യസമൂഹത്തിന് പിറകേ അധികം ഓടുകയില്ല.

ബാഹ്യയാഥാർത്ഥ്യത്തെ നാം ആസ്വദിക്കുന്നു. കാരണം അത് നമ്മിലുറങ്ങിക്കിടക്കുന്ന ആന്തരിക സങ്കൽപത്തെ ഭാഗികമായെങ്കിലും ഉണർത്തുന്നു. എന്നാൽ ബാഹ്യയാഥാർത്ഥ്യം പരിപൂർണ്ണമാണെന്ന് ആരും പറയുമെന്ന് തോന്നുന്നില്ല. അത് കുറെയൊക്കെ വിരൂപവും അപകടം പിടിച്ചതുമാണ്. പുരമുകളിൽ നിന്നും താഴേക്ക് ചാടിയാൽ നിങ്ങളുടെ കാൽ ഒടിയുക തന്നെ ചെയ്യും. എന്നാൽ നിങ്ങളുടെ ഉള്ളിൽ ഉറങ്ങി കിടക്കുന്ന പരിപൂർണ്ണമായ ആന്തരിക സങ്കൽപത്തിൽ ഇങ്ങനെ ഒരു പ്രശ്നമുണ്ടാകുവാൻ വഴിയില്ല. അത്യന്തം പകിട്ടേറിയ ആ ആന്തരിക സങ്കൽപത്തെ ബാഹ്യപ്രപഞ്ചത്തിന്റെ സഹായമില്ലാതെ തന്നെ ഉണർത്തിയെടുക്കുവിൻ. കണ്ണടച്ചു പിടിച്ചു കൊണ്ട് കുറവുകളില്ലാത്ത ആ ലോകത്തെ ഭാവനയിൽ കാണുക. അതിന്റെ മാസ്മരികതയിൽ നിങ്ങൾ ബോധം കെട്ടു താഴെ വീഴട്ടെ. അതിൽ നിങ്ങൾ വിജയിച്ചാൽ പിന്നെ വിരൂപവും അപകടം പിടിച്ചതുമായ ഈ ലോകത്തിന്റെ പിറകേ നിങ്ങൾ അധികം ഓടുകയില്ല.

ഇപ്രകാരം സങ്കൽപശക്തി ഉപയോഗിച്ച് ബാഹ്യലോകത്തിന്റെ പരിമിതികൾക്കും അപ്പുറം പോകുവാൻ മനുഷ്യന് കഴിയും. അങ്ങിനെ ബാഹ്യലോകവുമായുള്ള അടിമത്തത്തിന്റെ ചങ്ങലകളെ തകർക്കുവിൻ. നമുക്ക് വേണ്ടത് സ്വാതന്ത്ര്യമല്ലേ? യാഥാർത്ഥ്യത്തോടുള്ള അടിമത്തം മായാബന്ധനം തന്നെയാണ്. നിങ്ങളിൽ വസിക്കുന്ന ഈശ്വരൻ സങ്കൽപത്തിനും അപ്പുറത്താണ്. സങ്കൽപത്തിലൂടെ അതിലേക്ക് പ്രവേശിക്കുവിൻ. അപ്പോൾ നിങ്ങളെ ദുഃഖിപ്പിക്കുവാൻ യാഥാർഥ്യത്തിന് സാധിക്കുകയില്ല.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

 

മാവേലിക്കരയില്‍ ആറുവയസ്സുകാരിയായ മകളെ വെട്ടിക്കൊന്ന കേസിലെ പ്രതി ട്രെയിനില്‍നിന്ന് ചാടി മരിച്ചു. മാവേലിക്കര പുന്നമൂട് ആനക്കുട്ടില്‍ നക്ഷത്രയെ വെട്ടികൊലപ്പെടുത്തിയ കേസിലെ പ്രതിയും കുട്ടിയുടെ പിതാവുമായ ശ്രീമഹേഷാണ് ട്രെയിനില്‍നിന്ന് ചാടി മരിച്ചത്. കേസിലെ വിചാരണയ്ക്കായി വെള്ളിയാഴ്ച ആലപ്പുഴയിലെ കോടതിയില്‍ കൊണ്ടുവന്നശേഷം തിരികെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് പോകുന്നവഴി ശാസ്താംകോട്ടയില്‍വെച്ചാണ് ഇയാള്‍ ട്രെയിനില്‍നിന്ന് ചാടിയത്.

2023 ജൂണ്‍ ഏഴിന് വൈകിട്ട് ഏഴരയോടെയാണ് ഇയാള്‍ സ്വന്തം മകളായ നക്ഷത്രയെ മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയത്. മകളെ കൊലപ്പെടുത്തിയശേഷം സ്വന്തം അമ്മയേയും പ്രതി വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. ഈ കേസില്‍ അറസ്റ്റിലായ ശ്രീമഹേഷ് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലായിരുന്നു. നേരത്തേ മാവേലിക്കര സബ് ജയിലില്‍വെച്ച് ഇയാള്‍ കഴുത്തുമുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

നക്ഷത്രയെ കൊലപ്പെടുത്തുന്നതിന് ഒന്നരവര്‍ഷം മുൻപ് ഇയാളുടെ ഭാര്യ വിദ്യ ജീവനൊടുക്കിയിരുന്നു. ഭാര്യയുടെ മരണശേഷം പുനര്‍വിവാഹത്തിനു ശ്രീമഹേഷ് ശ്രമിച്ചെങ്കിലും നടന്നില്ല. ഒരു വനിതാ സിവില്‍ പോലീസ് ഓഫീസറുമായി ശ്രീമഹേഷിന് വിവാഹാലോചന നടത്തിയിരുന്നെങ്കിലും മഹേഷിന്റെ സ്വഭാവത്തില്‍ അസ്വാഭാവികതയുണ്ടെന്നറിഞ്ഞ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിവാഹത്തില്‍നിന്നു പിന്‍മാറുകയായിരുന്നു.

മകളുള്ളതിനാലാണ് പുനര്‍വിവാഹം നടക്കാത്തതെന്നു ചിന്തിച്ചുണ്ടായ വിരോധമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നായിരുന്നു കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്.

ശ്രീമഹേഷിന്റെ മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്

ന്യൂസ് ഡെസ്ക് മലയാളം യുകെ

മുൻ മന്ത്രി കെ പി വിശ്വനാഥൻ അന്തരിച്ചു. 83 വയസായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ 9.35നായിരുന്നു അന്ത്യം. കെ കരുണാകരൻ, ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ വനം മന്ത്രിയായിരുന്നു. ആറ് തവണ എംഎൽഎ ആയിരുന്നു.

1940 ഏപ്രിൽ 22ന് തൃശൂർ ജില്ലയിലെ കുന്നംകുളത്ത് കല്ലായിൽ പാങ്ങന്റെയും പാറുക്കുട്ടിയുടെയും മകനായി ജനിച്ചു. തൃശൂർ കേരള വർമ കോളേജിൽ നിന്ന് ബിരുദം നേടി. അഭിഭാഷകൻ കൂടിയായിരുന്നു അദ്ദേഹം. യൂത്ത് കോൺഗ്രസിലൂടെയാണ് രാഷ്ട്രീയത്തിലേയ്‌ക്ക് ചുവടുവച്ചത്. 1967 മുതൽ 1970 വരെ സംഘടനയുടെ തൃശൂർ ജില്ലാ പ്രസിഡന്റായിരുന്നു. 1977ലും 1980ലും കുന്നംകുളം നിയോജകമണ്ഡലത്തിൽ നിന്നും 1987, 1991,1996, 2001 വർഷങ്ങളിൽ കൊടകര നിയോജന മണ്ഡലത്തിൽ നിന്നും നിയമസഭയിലേയ്‌ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1991 മുതൽ 1994 വരെ കെ കരുണാകരന്റെയും 2004 മുതൽ 2005 വരെ ഉമ്മൻ ചാണ്ടി സർക്കാരിലും വനം വകുപ്പ് മന്ത്രിയായിരുന്നു. ഹൈക്കോടതി പരാമർശത്തെ തുടർന്ന് രാജി വച്ചു. 2006, 2011 നിയമസഭ തിരഞ്ഞെടുപ്പുകളിൽ കൊടകരയിൽ നിന്ന് മത്സരിച്ചെങ്കിലും സിപിഎമ്മിലെ സി രവീന്ദ്രനാഥിനോട് പരാജയപ്പെട്ടു.

വിവാഹാഭ്യർത്ഥന നിരസിച്ചതിന്റെ വിരോധത്തിൽ യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. നൂറനാട് തത്തമുന്ന മുറിയിൽ വടക്കേകാലായിൽ അനന്ദുവാണ് (24) നൂറനാട് പൊലീസിന്റെ പിടിയിലായത്. 28കാരിയെ പ്രതി കഴിഞ്ഞ കുറച്ചുനാളുകളായി പിറകെ നടന്ന് ശല്യപ്പെടുത്തുകയും തന്നെ കല്യാണം കഴിച്ചില്ലെങ്കിൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

ഏഴാംതീയതി രാത്രി യുവതിയുടെ വീടിന് സമീപം വച്ച് പെൺകുട്ടിയെ ഒപ്പം വീട്ടിലേക്ക് വരാൻ നിർബന്ധിച്ചു. വഴങ്ങാതിരുന്നതിന് യുവാവിന്റെ ഹെൽമെറ്റ് കൊണ്ടുള്ള അടിയിൽ പെൺകുട്ടിയുടെ മൂക്ക് പൊട്ടി. തലയ്ക്കും കൈയ്ക്കും പരിക്കേറ്റു. അവിടെ നിന്ന് ഓടി രക്ഷപ്പെട്ട പെൺകുട്ടി നൂറനാട് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഒളിവിൽ പോയ പ്രതി കഴിഞ്ഞ ദിവസം ചാരുംമൂട് നിന്നാണ് അറസ്റ്റിലായത്. പ്രതി ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

സി.ഐ പി.ശ്രീജിത്ത്, എസ്.ഐമാരായ എസ്.നിതീഷ്, സുബാഷ് ബാബു, സി.പി.ഒ മാരായ മനു, കണ്ണൻ, ഷിബു എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

ബിനു ജോർജ്

കവൻട്രി : ദൈവപുത്രന്റെ തിരുപ്പിറവിയുടെ സന്ദേശവുമായി യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ പതിനൊന്നു ഗായകസംഘങ്ങൾ. മാലാഖമാരുടെ സ്വർഗീയ സംഗീതത്തോടൊപ്പം അവർ ചേർന്നു പാടിയപ്പോൾ കവൻട്രി വില്ലൻഹാൾ സോഷ്യൽ ക്ലബിൽ ഉയർന്നു കേട്ടത് ശാന്തിയുടെയും പ്രത്യാശയുടെയും സുവർണ്ണഗീതങ്ങൾ.

കരോൾ സംഗീതത്തിന്റെ അവിസ്മരണീയ നിമിഷങ്ങൾ സമ്മാനിച്ച് ഡിസംബർ ൯ ശനിയാഴ്ച്ച കവൻട്രി വില്ലൻഹാൾ സോഷ്യൽ ക്ലബിൽ ഗർഷോം ടിവിയും , ലണ്ടൻ അസഫിയൻസും ചേർന്നൊരുക്കിയ ജോയ് ടു ദി വേൾഡ് കരോൾ ഗാന മത്സരത്തിന്റെ ആറാം പതിപ്പിൽ പങ്കെടുത്തത് യുകെയിലെ മികച്ച പതിനൊന്ന് ഗായകസംഘങ്ങൾ. ‘ജോയ് ടു ദി വേൾഡ്’ സീസൺ 6 ഓൾ യുകെ കരോൾ ഗാന മത്സരത്തിൽ കിരീടം ചൂടിയ കവൻട്രി വർഷിപ്പ് സെന്ററിന് ആയിരം പൗണ്ട് കാഷ് അവാർഡും ‘ജോയ് ടു ദി വേൾഡ്’ വിന്നേഴ്സ് ട്രോഫിയും ലഭിച്ചു.

യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തിയ വിവിധ പള്ളികളെയും , സംഘടനകളെയും പ്രതിനിധീകരിച്ചു എത്തിയ പതിനൊന്നു ഗായകസംഘങ്ങൾ മാറ്റുരച്ചപ്പോൾ ഹെർമോൻ മാർത്തോമാ ചർച്ച് മിഡ്ലാൻഡ്സ് രണ്ടാം സ്ഥാനവും,ഹാർമണി ഇൻ ക്രൈസ്റ്റ് ക്വയർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സെന്റ് ജെയിംസ് മാർത്തോമാ ചർച്ച് ലണ്ടൻ നാലാം സ്ഥാനവും, സഹൃദയ ടൺബ്രിഡ്ജ് വെൽസ് അഞ്ചാം സ്ഥാനവും നേടി. ഈ വർഷം മുതൽ ഏർപ്പെടുത്തിയ ഏറ്റവും നല്ല അവതരണത്തിനുള്ള ‘ബെസ്ററ് അപ്പിയറൻസ്’ അവാർഡിന് ബിർമിംഗ്ഹാം ക്നാനായ കാത്തലിക് അസോസിയേഷൻ അർഹരായി. രണ്ടാം സ്ഥാനം നേടിയ ടീമിന് അഞ്ഞൂറ് പൗണ്ടും ട്രോഫിയും , മൂന്നാം സമ്മാനം നേടിയ ടീമിന് ഇരുനൂറ്റി അമ്പതു പൗണ്ടും ട്രോഫിയും , നാലും അഞ്ചും ടീമുകൾക്കു ട്രോഫിയും സമ്മാനിച്ചു.

കവൻട്രി സെന്റ്. ജോൺ വിയാനി കാത്തലിക് ചർച്ച് വികാരി റവ. ഫാ. സെബാസ്റ്റ്യൻ നാമറ്റത്തിൽ പരിപാടിയിൽ മുഖ്യാഥിതി ആയി പങ്കെടുത്ത് പരിപാടി ഉത്‌ഘാടനം ചെയ്തു. ചർച്ച് ഓഫ് ഗോഡ് യുകെ ആൻഡ് യൂറോപ്പ് ഓവര്സീർ റവ. ഡോ. ജോ കുര്യൻ, കവൻട്രി വർഷിപ്പ് സെന്റർ ചർച്ച് മിനിസ്റ്റർ പാസ്റ്റർ ജിജി തോമസ് എന്നിവർ ക്രിസ്മസ് സന്ദേശം നൽകി സംസാരിച്ചു.

ചലച്ചിത്ര പിന്നണി ഗായിക ഡെൽസി നൈനാൻ, ഗായകനും മ്യൂസിഷ്യനുമായ അജിത് യോഗി, കംപോസറും സംഗീതജ്ഞനുമായ സാബു ജോസ്, ഗായകനും സുവ്‌സേഷകനുമായ ഡോ. ബ്ലെസൻ മേമന എന്നിവർ അതിഥികളായി എത്തിയിരുന്നു. കരോൾ മത്സരത്തോടനുബന്ധിച്ച് യുകെയിലെ മികവുറ്റ ഗായകരെ അണിനിരത്തി ലണ്ടൻ അസാഫിയൻസ് ബാൻഡ് അവതരിപ്പിച്ച ലൈവ് മ്യൂസിക്കൽ നൈറ്റ് ഏറെ ശ്രദ്ധേയമായി.

മത്സരങ്ങൾക്ക് ശേഷം നടന്ന സമാപന സമ്മേളനത്തിൽ വിജയികൾക്ക് ഡെൽസി നൈനാൻ, അജിത് യോഗി, സാബു ജോസ്, ഡോ. ബ്ലെസൻ മേമന, ദീപേഷ് സ്കറിയ, മനോജ് തോമസ്, ഗർഷോം ടി വി ഡയറക്ടർമാരായ ജോമോൻ കുന്നേൽ , ബിനു ജോർജ്, ലണ്ടൻ അസാഫിയൻസ് സെക്രട്ടറി സുനീഷ് ജോർജ്, ബാൻഡ് ലീഡർ ജോയ് തോമസ്, ജോയ് ടു ദി വേൾഡ് ചീഫ് കോ-ഓർഡിനേറ്റർ ജോഷി സിറിയക് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ജോയ് ടു ദി വേൾഡ് സീസൺ 7 2024 ഡിസംമ്പർ 7 നു നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

നോർത്താംപ്ടൺ: ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ ഓക്സ്ഫോർഡ് റീജണൽ മിഷനുകൾക്കായി ഒരു ഏകദിന ബൈബിൾ കൺവെൻഷൻ സംഘടിപ്പിക്കുന്നു. ഡിസംബർ 23 ന് ശനിയാഴ്ച നോർത്താംപ്ടണിൽ ക്രമീകരിച്ചിരിക്കുന്ന ബൈബിൾ കൺവെൻഷനിൽ, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിശുദ്ധബലി അർപ്പിച്ചു സന്ദേശം നൽകുന്നതാണ്.
പ്രശസ്ത ധ്യാന ഗുരുവും, സീറോ മലബാർ യൂത്ത് അപ്പോസ്റ്റലേറ്റ് യൂറോപ്പ് ഡയറക്ടറും,ശ്രദ്ധേയമായ നിരവധി ഭക്തി ഗാനങ്ങൾക്ക് രചനയും സംഗീതവും നൽകിയിട്ടുമുള്ള ഫാ. ബിനോജ് മുളവരിക്കൽ ഓക്സ്ഫോർഡ് റീജണൽ ബൈബിൾ കൺവെൻഷൻ നയിക്കുന്നതാണ്.

ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഡയറക്ടറും, പ്രശസ്ത ഫാമിലി കൗൺസിലറും, തിരുവചന പ്രഘോഷകയുമായ സിസ്റ്റര്‍ ആന്‍ മരിയ SH തിരുവചനങ്ങൾ   പങ്കുവെക്കുകയും, ശുശ്രുഷകൾക്കു നേതൃത്വം നൽകുകയും ചെയ്യും.
ഓക്സ്ഫോർഡ് റീജണൽ ബൈബിൾ കൺവെൻഷൻ രാവിലെ ഒമ്പതരക്ക് പരിശുദ്ധ ജപമാല സമർപ്പണത്തോടെ  ആരംഭിച്ച്‌ വൈകുന്നേരം നാലു മണിയോടെ സമാപിക്കും. രാവിലെ 10:30 നു ബിഷപ്പ് ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധബലി അർപ്പിക്കുന്നതാണ്.
സീറോ മലബാർ ഓക്സ്ഫോഡ് റീജണൽ കോർഡിനേറ്റർ ഫാ. ഫാൻസ്വാ പത്തിൽ, നോർത്താംപ്ടൺ മിഷൻ ഡയറക്ടർ ഫാ.എൽവീസ്‌ കോച്ചേരിൽ MCBS എന്നിവർ സഹകാർമികത്വം വഹിക്കുകയും, വിവിധ ശുശ്രുഷകൾക്കു നേതൃത്വം നൽകുകയും ചെയ്യും.
തിരുവചന ശുശ്രുഷ, പാപസങ്കീർത്തനം, അനുരഞ്ജനം എന്നിവയിലൂടെ മനസ്സിനെയും ശരീരത്തെയും ആല്മീയമായ തീക്ഷ്ണതയിൽ ഒരുക്കി, ലോകരക്ഷകനെ വരവേൽക്കുവാൻ സജ്ജമാകുന്നതിന്, തിരുപ്പിറവിക്ക്‌ ഒരുക്കമായി നടത്തുന്ന ബൈബിൾ കൺവെൻഷൻ ഏറെ അനുഗ്രഹദായകമാവും.
തിരുക്കർമ്മങ്ങളിലും, തിരുവചന ശുശ്രുഷയിലും പങ്കുചേർന്ന് ദൈവീക കൃപകൾ പ്രാപിക്കുന്നതിനു ഏവരെയും സ്‌നേഹപൂര്‍വ്വം ബൈബിൾ കൺവെൻഷനിലേക്ക്  ക്ഷണിച്ചു കൊള്ളുന്നതായി ഫാ. ഫാൻസ്വാ, ഫാ.എൽവിസ് ഇവാഞ്ചലൈസേഷൻ ഓക്സ്ഫോഡ്‌ റീജണൽ കോർഡിനേറ്ററുമാരായ ബൈജു ജോസഫ്, സുബിൻ ജോസഫ് എന്നിവർ അറിയിച്ചു.
കുമ്പസാരത്തിനും, സ്പിരിച്യുൽ ഷെയറിങ്ങിനും സൗകര്യം ഉണ്ടായിരിക്കും. കുട്ടികൾക്കായി പ്രത്യേക ശുശ്രുഷകൾ ക്രമീകരിക്കുന്നതുമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
ബൈജു ജോസഫ്-07846450451,സുബിൻ കെ ജോസഫ്- 07469685399
Venue: St. Gregory the Great RC Church, 22 Park Avenue North
Northampton, NN3 2HS
RECENT POSTS
Copyright © . All rights reserved