എംസിബിഎസ് സഭാംഗവും കൊളോണ്‍ ഫ്രെഷനിലെ ബുഴ്ബെല്‍ സെന്റ് ഉള്‍റിഷ് ഇടവകയിലെ വികാരിയുമായ ഫാ. മാത്യു പഴേവീട്ടില്‍ (59) ജര്‍മനിയില്‍ അന്തരിച്ചു.
വെള്ളിയാഴ്ച വൈകുന്നേരത്തെ ഇടവക മീറ്റിങ്ങിനായി തയാറെടുക്കുന്നതിനിടെ നെഞ്ചുവേദനയുണ്ടാവുകയുമായിരുന്നു. വൈദികനെ മീറ്റിങ്ങിന് കാണാതയതോടെ വിശ്വാസികൾ അടുത്തുള്ള ഓഫിസിൽ വിവരം അറിയിച്ചു. തുടർന്ന് വൈദികന്റെ റൂമിൽ നടത്തിയ പരിശോധനക്കിടെയാണ് പുരോഹിതനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കോഴിക്കോട് കൂരാച്ചുണ്ട് വട്ടച്ചിറ സെന്റ് ഗെബ്രിയേല്‍ യൂണിറ്റിലെ പഴേവീട്ടില്‍ കുടുംബാംഗമാണ് ഫാ. മാത്യു. 2000 മുതല്‍ ഫ്രെഷനില്‍ ജോലി ചെയ്തുവരികയായിരുന്നു.
കോണ്‍ഗ്രസിന് തന്റെ സേവനം ആവശ്യമില്ലെങ്കില്‍ മറ്റു വഴികളുണ്ടെന്ന് ശശി തരൂര്‍ എംപി. സ്വതന്ത്രമായി അഭിപ്രായം പറയാനുള്ള അവകാശത്തെ ജനം അംഗീകരിച്ചിട്ടുണ്ടെന്നും അതുകൊണ്ടാണ് നാല് തവണ എംപിയായി തിരഞ്ഞെടുക്കപ്പെട്ടതെന്നും ശശി തരൂർ പറഞ്ഞു.
കേരളത്തിലെ കോണ്‍ഗ്രസില്‍ ഒരു പ്രധാന നേതാവിന്റെ അഭാവമുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു. പാര്‍ട്ടി അടിത്തട്ടില്‍ നിന്ന് തന്നെ വോട്ടര്‍മാരെ ആകര്‍ഷിക്കണം. നന്നായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് മൂന്നാം തവണയും കേരളത്തില്‍ പ്രതിപക്ഷത്തിരിക്കേണ്ടി വരുമെന്നും അദേഹം മുന്നറിയിപ്പ് നൽകി
കോൺഗ്രസിന് ദേശീയ തലത്തിലും തിരിച്ചടിക്ക് സാധ്യതയുണ്ട്. പല ഏജൻസികൾ നടത്തിയ സർവേകളിലും താൻ നേതൃപദവിക്ക് യോഗ്യനെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. സോണി ഗാന്ധിയും മൻമോഹൻ സിങ്ങും രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടത് കൊണ്ടാണ് പാർട്ടിയിലെത്തിയത്. തന്റെ കഴിവുകൾ പാർട്ടി വിനിയോഗിക്കണം. ഘടകക്ഷികൾ തൃപ്തരല്ലെന്നും തരൂർ പറഞ്ഞു.
ഇതിനിടെ കോൺഗ്രസിലെ നേതൃത്വ തർക്കങ്ങൾ ഉടൻ പരിഹരിക്കണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ് രംഗത്ത് വന്നിട്ടുണ്ട്. നേതൃ പദവിയിലേയ്ക്ക് മുസ്ലിംലീഗിന്റെ പരോക്ഷ പിന്തുണ ശശി തരൂരിനാണെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു.
അനുജ സജീവ്
പെന്തകോസ്തു സഭയുടെ വർക്ക്ഷിപ്പ് സെന്ററിൽ നിന്നും ഉച്ചത്തിലുയരുന്ന ശബ്ദം കേട്ടാണ് രാവിലെ ഉണരുന്നത്. ഈ ശബ്ദം കേടിട്ടാവണം എന്നു തോന്നുന്നു എന്റെ പട്ടിക്കുട്ടൻ വല്ലാതെ കുരയ്ക്കുന്നുണ്ട് . കതകുതുറന്നു അവന്റെ അടുത്തേക്ക് ചെന്നപ്പോളാണ് പേടിച്ചരണ്ട് നിൽക്കുന്ന അവനെ കാണുന്നത്.
” എന്തു പറ്റിയെടാ….. ”
അവനെ തലോടിയപ്പോൾ എന്റെ അടുത്തേക്ക് വിറച്ചുകൊണ്ട് മാറി നിന്നു. വർക്ക്ഷിപ്പ് സെന്ററിൽ നിന്നുള്ള ശബ്ദം വീണ്ടും ഉയർന്നു.
എന്തു പാവമാണ് എന്റെ പട്ടിക്കുട്ടൻ
കഴിഞ്ഞയാഴ്ച സംഭവിച്ച ഇരുപത്തിയേഴാമത്തെ കൊലപാതകത്തിന് സാക്ഷിയായതിന്റെ ഞെട്ടലിൽ നിന്നും ഞാൻ ഇതുവരെ മുക്തയായിട്ടില്ല. ഇതുവരെ നടന്നതിൽ വച്ച് എറ്റവും ബ്രൂട്ടലായ കൊലപാതകം. ഞാൻ തലയ്ക്ക് കൈകൊടുത്തു മിണ്ടാതെയിരുന്നു. മനസ്സ് ആകെ മരവിച്ചുപോയി.
വീർത്തമുഖവും ഉണ്ടക്കണ്ണുകളുമായി പാത്തുപതുങ്ങിവരുന്ന ഒരു കണ്ടൻ പൂച്ചയാണ് കഥാപാത്രം. ബ്രഹ്മരക്ഷസ്സ് എന്ന പേരിൽ നാട്ടിൽ പ്രമുഖൻ. പട്ടിക്കുട്ടന്റെ പാത്രത്തിൽ ഇട്ടിരിക്കുന്ന ആഹാരമാണ് അവന്റെ ലക്ഷ്യം. മിട്ടു നല്ല ഉറക്കത്തിലാണ്….. പൂച്ച വന്നതും ഉറക്കത്തിൽ നിന്നും അവൻ ഉണർന്നു. പൂച്ചയ്ക്കുനേരെ കുരച്ചുകൊണ്ട് ഒറ്റചാട്ടം പിന്നീട് ഒരു യുദ്ധമായിരുന്നു. ഇത് ഒരു പതിവു കലാപരിപാടിയായി മാറി. പൂച്ചയുടെ വരവ് മിട്ടുവിന്റെ മനസ്സമാധാനത്തോടെയുള്ള ഉറക്കത്തിനുഭംഗം വരുത്താൻ തുടങ്ങി. ബ്രഹ്മരക്ഷസ്സിന്റെ ആക്രമണം അവന്റെ മുഖത്തും കണ്ണുകൾക്കും ഉണ്ടാക്കുന്ന ക്ഷതങ്ങൾ പകയുടെ കടുത്തരോക്ഷം അവന്റെ മനസ്സിൽ നിറച്ചു. അത് പൂച്ചവംശത്തിനുതന്നെ കേടുവരുത്തുമെന്ന് അന്നൊന്നും അറിഞ്ഞില്ല.
രാവിലെ മുറ്റത്തു ചത്തുകിടക്കുന്ന വലിയ ഒരു പൂച്ചയെയാണ് കണികാണുന്നത്. വീർത്തിട്ടുണ്ട് , തിരിച്ചും മറിച്ചുമിട്ടുനോക്കിയപ്പോൾ ഒരു അടയാളങ്ങളും ദേഹത്തില്ല. എന്തു പറ്റിയതാണ് ഈ പൂച്ചയ്ക്ക് ?.
അയൽവാസികൾ പറഞ്ഞപ്പോഴാണ് പൂച്ചയെ പട്ടി പിടിച്ചതാണ് എന്നു മനസ്സിലായത്. ഒരു ഭാവഭേദവുമില്ലാതെ കസേരയിൽ കിടന്നുറങ്ങുന്ന മിട്ടുവിന്റെ നേരെ സംശയത്തിന്റെ ആദ്യ നിഴൽ പതിഞ്ഞു.
എന്റെ ബാല്യകാലത്ത് പൂച്ചകൾ ചത്താൽ (ചത്താൽ എന്നു പ്രയോഗിക്കുകയില്ല….. മരിച്ചാൽ എന്നായിരിക്കും) ശവസംസ്കാരം വളരെ ഉപചാരപൂർവ്വം നടത്തുമായിരുന്നു. പൂക്കൾ കൊണ്ട് കുഴിമാടം അലങ്കരിക്കും. കുഴിമൂടിക്കഴിഞ്ഞാൽ പൂക്കൾ നിരത്തും. പിന്നെ കൂറെ കണ്ണുനീരും.
പതിവു തെറ്റിക്കാതെ ഒരു ചെറിയ കുഴിയെടുത്തു. ശവസംസ്കാരം നടത്തുന്നതിനായി പൂച്ചയെ എടുത്തു കുഴിയിലിട്ടു. ഇട്ടുകഴിഞ്ഞപ്പോളാണ് മനസ്സിലായത് കുഴിയുടെ ആഴം പൂച്ചയ്ക്ക് അനുയോജ്യമല്ല എന്നത്. സമയം കഴിയുംതോറും അത്രയ്ക്ക് അത് വീർത്തിട്ടുണ്ടായിരുന്നു. ചുരുട്ടികൂട്ടി കൂറെ മണ്ണും കൂടി വശങ്ങളിൽ നിന്നും വെട്ടിയെടുത്ത് ഒരു വിധത്തിൽ കുഴി മൂടി. കണ്ണിൽ കണ്ട കുറച്ചു പൂക്കൾ പറിച്ചു കുഴിമാടത്തിൽ വച്ചു. പിന്നീട് പലപ്പോഴായി ചത്ത പൂച്ചകൾ വീടിന്റെ കോംപൗണ്ടിനുള്ളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി. ബ്രഹ്മരക്ഷസ്സിന്റെ വരവും പോക്കും ആക്രമണവും നടക്കുന്നുണ്ട് . അതിനനുസരിച്ച് ചത്ത പൂച്ചകളുടെ എണ്ണവും ഏറി വരുന്നു.
മിട്ടുവിന്റെ ഏഴാമത്തെ കൊലപാതകം ഒരു റീൽ ആയി ചിത്രീകരിക്കാനുള്ള ശ്രമത്തിലാണ്. കസേരയിൽ പതിവു പോലെ “”ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ” എന്ന മന്ത്രവുമായി മിട്ടുവിന്റെ മയക്കം. ഏഴിൽ നിന്നും ഇരുപത്തിയേഴിലേയ്ക്കുള്ള നീണ്ട യാത്ര എന്റെയുള്ളിലാണ് കുറ്റബോധത്തിന്റെ ആഴം കൂട്ടുന്നത്. കാരണം അവന്റെ അമ്മ ഞാനാണല്ലോ!!.. …
വീട്ടിലെത്തിയ ഒരു കുറിഞ്ഞിപൂച്ചയെ ആഹാരം കൊടുത്തുമയക്കി എന്നോടടുപ്പിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഇരുപത്തിയേഴാമത്തേത്.
“”മിട്ടുവിനെ ഞാനിനി വിഷം കൊടുത്തു കൊല്ലും. ചോരയൊലിപ്പിച്ചു നിൽക്കുന്ന അവന്റെ മുഖത്തേക്ക് വെള്ളം കോരിയൊഴിച്ചു ആക്രോശിക്കുമ്പോൾ കുറിഞ്ഞി പൂച്ച ഒരു ദുഃഖപുത്രിയായി പിടയുകയായിരുന്നു.
ഈ കൊലപാതകങ്ങൾ നടത്തിയ ആളാണ് ഒരു മൈക്കിന്റെ സൗണ്ട് കേട്ടുനിന്നു വിറയ്ക്കുന്നത്. ചെവിയിൽ പിടിച്ചുതിരിച്ചുകൊണ്ട് അവനോടത് ചോദിച്ചപ്പോൾ അരുമമുഖം എന്നോട് ചേർത്തുവച്ച് നിൽക്കുകയാണ് അവൻ. ഞാൻ വെറുമൊരു നിരപരാധിയാണമ്മേ….. എന്നു പറയുന്നപോലെ.
അനുജ സജീവ് : ലക്ചറര്‍, സ്‌കൂള്‍ ടെക്‌നോളജി ആന്റ് അപ്ലൈഡ് സയന്‍സസ്, പത്തനംതിട്ട. 2016, 2018 വര്‍ഷങ്ങളില്‍ കേരള ലളിത കലാ അക്കാദമി, ദര്‍ബാര്‍ ഹാള്‍ കൊച്ചിയില്‍ നടത്തിയ ‘ആര്‍ട്ട് മാസ്‌ട്രോ കോമ്പറ്റീഷന്‍ ആന്റ് എക്‌സിബിഷനില്‍ ‘സണ്‍ഫ്‌ളവര്‍’, ‘വയനാട്ടുകുലവന്‍’ എന്നീ പെയിന്റിംഗുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അനുജയുടെ കഥകൾ മലയാളം യുകെയിൽ പ്രസിദ്ധികരിച്ചിട്ടുണ്ട് .
ലാലി രംഗനാഥ്
രാവിലെ എട്ടുമണിക്ക് തന്നെ സോളാങ് വാലിയിലേക്ക് യാത്ര പുറപ്പെടണമെന്ന് തലേദിവസം രാത്രി ഹാരിസ് ഒന്നുകൂടി ഓർമിപ്പിച്ചിരുന്നു. ഡിന്നറിനോടൊപ്പം ഹിമാലയൻ സുന്ദരികളുടെ പരമ്പരാഗത നൃത്തരൂപമാസ്വദിക്കുമ്പോഴും എന്റെ മനസ്സ് മഞ്ഞുമലകളിലെ കേട്ടറിഞ്ഞ വിസ്മയങ്ങൾ അനുഭവിച്ചറിയാനുള്ള ആവേശത്തിലായിരുന്നു.
മൂന്ന് ടെമ്പോ ട്രാവലറുകളിലായിട്ടാണ് ഞങ്ങൾ മണാലിയിൽ നിന്നും ഏകദേശം പതിമൂന്ന് കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന സോളാങ് വാലിയിലേക്ക് പുറപ്പെട്ടത്. വഴിയിൽ ഒരു കച്ചവട കേന്ദ്രത്തിൽ നിന്നും കോട്ടും ബൂട്ടും കൈയുറകളും സ്വന്തമാക്കുകയും ചെയ്തു. യാത്രയിലുടനീളം കണ്ണുകൾക്ക് കുളിർമ്മയേകി സമാനതകളില്ലാത്ത, മഞ്ഞുമൂടിയ താഴ്‌വരകളുടെ സൗന്ദര്യം മനസ്സിലേക്കാവാഹിച്ചെടുത്ത്, സ്വർഗ്ഗീയ നിമിഷങ്ങളിലൂടെ കടന്നുപോയത് വിവരണാതീതം.
ലോകമെമ്പാടുമുള്ള സ്കീ ആരാധകരുടെ സ്വപ്നഭൂമിയാണവിടം. പാരാഗ്ലൈഡിങ്ങും ആസ്വദിക്കാനാവുന്ന പ്രധാന വിനോദം.
ഹിമാലയൻ കൊടുമുടികളുടെ മനോഹരമായ താഴ്‌വരകളിലൂടെ സഞ്ചരിക്കുന്നതിന്റെ,
നിങ്ങളുടെ മുടിയിഴകളെ തഴുകി പോകുന്ന തണുത്ത പർവ്വതക്കാറ്റ് നിങ്ങളിലുണ്ടാക്കുന്ന വിസ്മയത്തിന്റെയൊക്കെ ആനന്ദം നിങ്ങൾ തന്നെ അനുഭവിച്ചറിയണം.
എന്തെന്നോ! ഇത്തരം സാഹസികതയുടെ കാര്യത്തിൽ ഞാനെന്നും പിന്നോക്കംനിൽക്കുന്ന ധൈര്യശാലിയായതുകൊണ്ട്, ഇത് ഞാൻ അനുഭവിച്ചറിഞ്ഞതല്ല.. കേട്ടറിഞ്ഞതാണെന്നുള്ള സത്യം പറയാനും മടിയൊന്നുമില്ല കേട്ടോ?
ഞങ്ങൾ സോളാങ് വാലിയിൽ എത്തിച്ചേർന്നപ്പോൾ, അവിടെ വല്ലാത്ത തിരക്കായിരുന്നു. മഞ്ഞുമൂടിയ മലകൾ ഹൃദയഹാരിയായിരുന്നുവെങ്കിലും ചുറ്റുപാടുകൾ വൃത്തിഹീനമായി തോന്നിയത് എന്നെ അല്പം നിരാശപ്പെടുത്തി. അപ്പോഴാണ് ഏകദേശം പത്ത് കിലോമീറ്റർ കൂടി മുന്നോട്ടു പോയാൽ നമുക്ക് മാത്രമായൊരു മഞ്ഞിന്റെ താഴ്‌വര നമ്മളെ കാത്തിരിപ്പുണ്ടെന്നും അവിടേക്ക് പോകാമെന്നും ഹാരിസ് പറഞ്ഞത്. അതിനായുള്ള പ്രത്യേക അനുവാദം അദ്ദേഹം നേടിയിരുന്നുവത്രേ. ചെറുതായൊന്നു മങ്ങിപ്പോയിരുന്ന ഉത്സാഹം എല്ലാവരിലും സടകുടഞ്ഞെഴുന്നേറ്റു, യാത്ര തുടർന്നു.
അവിടെ എത്തിപ്പെട്ടപ്പോൾ അതൊരു അത്ഭുതക്കാഴ്ച തന്നെയായിരുന്നു. ചെളിയും മാലിന്യങ്ങളുമൊന്നും നിറയാത്ത മഞ്ഞിന്റെ കൂട്ടത്തിൽ മൂന്ന് മണിക്കൂർ എന്തെല്ലാം വിനോദങ്ങളിലൂടെയാണ് നമ്മൾ സമയം നീക്കിയതെന്ന് ഇന്നുമോർക്കുമ്പോൾ മനസ്സിന് വല്ലാത്തൊരു കുളിരാണ്.
റോഡിൽ നിന്നും വലിയ താഴ്ചയിലേക്ക് ഒരു ടയറിൽ കയർ കെട്ടി, മഞ്ഞിലൂടെ താഴേക്ക് നിരങ്ങി ഇറങ്ങുക, മഞ്ഞിൽത്തന്നെ മറിഞ്ഞ് പന്ത് കളിക്കുക, ഫോട്ടോയ്ക്ക് വേണ്ടി ഇരുന്നും കിടന്നും പോസ്ചെയ്യുക,കൈകളിൽ മഞ്ഞു കോരിയെടുത്ത് വീശിയെറിയുക… മറക്കാനാവാത്ത മുഹൂർത്തങ്ങൾ തന്നെയായിരുന്നു.
വിശപ്പോ ദാഹമോ അലട്ടാത്ത നിമിഷങ്ങളിൽ നിന്നും, മൂന്നു മണിക്കൂറിനു ശേഷം.. ആ സ്വപ്നലോകത്തു നിന്നും, യാഥാർത്ഥ്യത്തിലേക്ക് തിരിച്ചെത്തിയപ്പോൾ വിശപ്പ് മുറവിളി കൂട്ടിത്തുടങ്ങിയിരുന്നു.
വലിയ ഹോട്ടലുകളൊന്നുമില്ലാത്ത സ്ഥലത്ത് ചെറിയ വാനുകളിൽ പാചകം ചെയ്തു കിട്ടിയ ഓംലെറ്റും സാൻവിച്ചുമെല്ലാം കഴിച്ച് ഒരു മസാല ചായയും കുടിച്ച് മടക്കയാത്രയ്ക്കൊ രുങ്ങുമ്പോഴും മനസ്സ് മഞ്ഞിൽക്കുളിച്ച നിമിഷങ്ങളിൽനിന്നും മടങ്ങാൻ കൂട്ടാക്കുന്നുണ്ടായിരുന്നില്ല.എല്ലാവരുടെ മുഖത്തും ആ ആഹ്ലാദം പ്രകടമായിരുന്നു.
മടങ്ങും വഴിയിൽ അനുഭവിച്ചറിഞ്ഞ zip ലൈൻ യാത്ര വല്ലാത്തൊരു സാഹസമായിപ്പോയെന്നു ബിയാസ് നദിയുടെ മുകളിലൂടെ റോപിൽ തൂങ്ങിക്കിടന്ന് മലമുകളിലേക്ക് പോയപ്പോൾ ഒരു നിമിഷം പശ്ചാത്തപിച്ചു പോയിരുന്നു…തിരിച്ചെത്തിയപ്പോഴാണ് ആയുസ്സിന് ദൈർഘ്യമുണ്ടെന്നുറപ്പായത്. അതും ഒരനുഭവം.
ഭർത്താവുമൊത്ത് മണാലിയുടെ ഉൾപ്രദേശങ്ങളിലൂടെയുള്ള ചെറിയൊരു ബൈക്ക് യാത്രയുമാസ്വദിച്ച് , ഹോട്ടലിലേക്ക് മടങ്ങുമ്പോഴും കൈകളിൽ മഞ്ഞു കോരിയെടുത്തതിന്റെ മരവിപ്പ് മാറിയിട്ടുണ്ടായിരുന്നില്ല.. മനസ്സിന്റെ കുളിരും.
തുടരും..
ലാലി രംഗനാഥ് – തിരുവനന്തപുരം ജില്ലയിൽ, ആറ്റിങ്ങലിനടുത്ത് മണമ്പൂർ എന്ന ഗ്രാമത്തിൽ ജനനം. കൃതികള്‍ – മുഖംമൂടികളും ചുവന്ന റോസാപ്പൂവും, അശാന്തമാകുന്ന രാവുകൾ , നീലിമ, മോക്ഷം പൂക്കുന്ന താഴ്‌വര
അംഗീകാരങ്ങൾ- നിർമ്മാല്യം കലാ സാഹിത്യ വേദി യുടെ അക്‌ബർ കക്കട്ടിൽ അവാർഡ്, സത്യജിത്ത് ഗോൾഡൻ പെൻ ബുക്ക് അവാർഡ് 2024, ബി.എസ്.എസിന്‍റെ ദേശീയ പുരസ്‌കാരം തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. കുടുംബസമേതം ബാംഗ്ലൂരിലാണ് സ്ഥിരതാമസം
ഡോ. ഐഷ വി
കേരളീയ പാരമ്പര്യത്തിൻ്റേയും സംസ്കാരത്തിൻ്റേയും പ്രതീകമായ, തലസ്ഥാന നഗരിയിൽ സ്ഥിതി ചെയ്യുന്ന വൈലാപ്പള്ളി സംസ്കൃതി ഭവനിൽ ഭാരതീയ നൃത്ത വൈവിധ്യങ്ങളെ അണിനിരത്തുന്ന നൃത്തോത്സവത്തിന് ഫെബ്രുവരി 12 ന് പ്രൗഢ ഗംഭീരമായ തുടക്കം കുറിച്ചു. രാജ്യത്തെ മുപ്പതോളം വരുന്ന പ്രമുഖ നൃത്തകികൾ മാസങ്ങളോളം നീണ്ട പരിശീലനങ്ങൾക്കു ശേഷം കലാവിരുന്നൊരുക്കുന്ന കലാസന്ധ്യകളാണ് ഫെബ്രുവരി 12 മുതൽ 18 വരെ തിരുവനന്തപുരത്തെ വൈലോപ്പള്ളി സംസകൃതി ഭവനിൽ അരങ്ങേറുന്നത്. കഥക്, മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി, ഒഡിസ്സി, സത്രിയ തുടങ്ങിയ വൈവിധ്യമാർന്ന നൃത്തരൂപങ്ങൾ പ്രമുഖ നർത്തകിമാരുടെ ചടുല, ഭാവ , ലാസ്യ, താളങ്ങളിലൂടെയുള്ള അവതരണത്തിലൂടെ കാണികളുടെ ഹൃദയത്തിലേയ്ക്ക് ആഴ്ന്നിറങ്ങുകയാണ്.
ഭാരതീയ പൗരാണിക കഥകളെ പ്രമേയമാക്കിയിട്ടുള്ള വൈവിധ്യമാർന്ന കഥാപാത്രങ്ങളുടെ പുരുഷവും, സ്ത്രൈണതയും, ശൈശവവും ബാല്യവും കൗമാരവും യൗവ്വനവും വാർദ്ധക്യവുമൊക്കെ ശാസ്ത്രീയ നൃത്തരൂപങ്ങളിലൂടെ കേരളീയ വാസ്തു ശാസ്ത്ര നിർമ്മിതി രീതിയിൽ പണിതിട്ടുള്ള മനോഹരമായ കൂത്തമ്പലത്തിൽ അരങ്ങേറുകയാണ്. കൂത്തമ്പലത്തിനുമുണ്ട് നയനാനന്ദ കാഴ്ചകൾ ഒരുക്കുന്ന ചില പ്രത്യേകതകൾ. അതിലൊന്ന് സ്റ്റേജിൻ്റെ ഇരുവശവും ഒരുക്കിയിരിക്കുന്ന മിഴാവുകളാണ്. , പൗരാണികതയോടൊപ്പം പുതിയ എൽ ഇ ഡി ഡിസ്പ്ലേ ടെക്നോളജിയും അരങ്ങിൽ ഒരുക്കിയിട്ടുണ്ട്.
നർത്തകികളുടെ പേരും നൃത്ത രൂപവും ബാക്ക് ഗ്രൗണ്ട് ചിത്രങ്ങളും മാറി മാറി വരുന്നതിനാൽ ഒട്ടുമേ വിരസതയനുഭവപ്പെടാത്ത ഒരു മായികലോകത്തേക്ക് ഓരോ 45 മിനിട്ടിലും മാറി മാറി വരുന്ന നർത്തകികൾ കാഴ്ചക്കാരെ കൊണ്ടുപോകും. വളരെ ആതിഥ്യമര്യാദകളിലൂടെയാണ് അവിടത്തെ സ്റ്റാഫ് കാണികളെ ക്ഷണിച്ചിരുത്തുക. മെമ്പർ സെക്രട്ടറി ശ്രീ മനേക്ഷിൻ്റേയും വൈസ് ചെയർമാൻ ശ്രീ ജി എസ് പ്രദീപിൻ്റേയും നേതൃത്വത്തിൽ വിവിധ മേഖലകളിലുള്ള ധാരാളം പൗര പ്രമുഖർ ഓരോ കലാ സന്ധ്യകളിലും അവിടെ എത്തിച്ചേരുന്നു. നർത്തകിമാരുടെ കട്ടൗട്ടുകൾ അലങ്കരിക്കുന്ന മുറ്റവും പ്രവേശന കവാടവും രണ്ട് ഏക്കറോളം വരുന്ന സ്ഥലവും വളരെ ഭംഗിയായി സൂക്ഷിച്ചിട്ടുണ്ട്. മ്യൂസിയവും ആറായിരത്തിലധികം മലയാളപുസ്തകങ്ങളുള്ള ലൈബ്രറിയും വൈലോപ്പള്ളി സംസ്കൃതി ഭവൻ്റെ പ്രത്യേകതകളാണ്. സൗജന്യമായി പ്രവേശിക്കാം. സൗജന്യമായി ലഘുഭക്ഷണങ്ങളും ലഭ്യമാക്കുന്നുണ്ട് എന്നതും സാംസ്കാര്യ വകുപ്പിൻ്റെ കീഴിലുള്ള ഈ സ്ഥപനത്തിൻ്റെ പ്രത്യേകതകളാണ്.
ഫെബ്രുവരി 15-ാം തീയതി മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയൻസിലെ വിദ്യാർത്ഥികളും മലയാളം അധ്യാപിക ഷിനി ഷാജിയും അവിടെയെത്തി മെമ്പർ സെകട്ടറി ശ്രീ മനേക്ഷിൻ്റെ ആതിഥ്യമര്യാദകൾ സ്വീകരിച്ച് അവിടെ താമസിച്ച് നൃത്തങ്ങൾ ആസ്വദിച്ച് പിറ്റേന്നാണ് മടങ്ങിയത്. നർത്തകിമാർക്ക് മെമൻ്റോ നൽകാനായി അധ്യാപികയേയും വിദ്യാർത്ഥികളേയും സ്റ്റേജിലേയ്ക്ക് ക്ഷണിച്ചതിലൂടെ അവരും ആദരിക്കപ്പെടുകയായിരുന്നു. ഫെബ്രുവരി 16 ന് ഞാനും കുടുംബവും പ്രമുഖ ചിത്രകാരി ശ്രീമതി സിന്ധു അരുവിപ്പുറത്തിനൊപ്പം അവിടെ എത്തി പരിപാടികൾ കണ്ടു. അന്നേ ദിവസം വൈകിട്ട് 5 മണിക്ക് മെമ്പർ സെക്രട്ടറി ശ്രീ മനേക്ഷ് അലങ്കരിച്ച നടരാജ വിഗ്രഹത്തിന് മുന്നിൽ വച്ച നിലവിളക്കിൽ ഭദ്രദീപം കൊളുത്തി നൃത്ത പരിപാടികളുടെ ഉത്ഘാടനം നിർവ്വഹിച്ചു എനിക്കും ഭർത്താവ് ശ്യാംലാലിനും നർത്തകിമാർക്ക് മെമൻ്റോ നൽകാൻ അവസരം ലഭിച്ചു.
സന്ദർശകർക്കു വേണ്ടി നമ്മുടെ പൈതൃകം കാത്തുസൂക്ഷിക്കുന്ന വൈലോപ്പള്ളി സംസ്കൃതി ഭവനെന്ന ഈ സ്ഥാപനത്തിൽ നമ്മൾ ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദർശിച്ചിരിക്കേണ്ടതാണ്.
ഡോ.ഐഷ . വി.
മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ പ്രിൻസിപ്പാൾ . കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിർമ്മിത ബുദ്ധിയെ കുറിച്ചും ഇൻഫർമേഷൻ ടെക്നോളജിയെ കുറിച്ചും ബുക്ക് ചാപ്റ്ററുകൾ എഴുതിയിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ അച്ചീവ്മെന്റ്റ് അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. 2022- ൽ ” ഓർമ്മ ചെപ്പ് തുറന്നപ്പോൾ ” എന്ന പേരിൽ മലയാളം യുകെ ഡോട്ട് കോമിൽ പ്രസിദ്ധീകരിച്ചിരുന്ന ഓർമ്മകുറിപ്പുകളുടെ സമാഹാരം പ്രസിദ്ധീകരിച്ചു. ” മൃതസഞ്ജീവനി” എന്ന പേരിൽ അടുത്ത പുസ്തകം തയ്യാറാകുന്നു. ” Generative AI and Future of Education in a Nutshell’ എന്ന പേരിൽ മറ്റൊരു പുസ്തകത്തിന്റെ എഡിറ്റിംഗ് നടക്കുന്നു..
ജോസ് ജെ. വെടികാട്ട്
ഒന്നിനു പിറകെ മറ്റൊന്നായി തിരകളായ്, അലകളായ്, നിൻ നുണക്കുഴികളാം വശീകരണ മന്ദഹാസച്ചുഴികളായ് നീ എന്തൊക്കെ മറയ്ക്കുന്നു ഒതുക്കുന്നു ഉള്ളിൽ !
നിൻ വശീകരണ മന്ദഹാസച്ചുഴികൾ , നിൻ നുണക്കുഴികൾ , അതിൽ ആകൃഷ്ടരായ് , നീ മറയ്ക്കുന്നതെന്തോ അതിൻ അർത്ഥനിരർത്ഥങ്ങൾ തേടി നിന്നാഴങ്ങൾ തേടി പോയവരാരും മടങ്ങി വന്നില്ല , അനുരാഗതാപമറ്റ തപിക്കും നിൻ മനസ്സിൽ നീർച്ചുഴികളുയർന്നു, മുക്കിക്കൊന്നുകളഞ്ഞു നീയവരെ നിന്നാഴങ്ങളിൽ !
കടലേ നീ വെറുമൊരു തിരയായ് പരിണമിക്കുന്നു,
നീ തിരയായ് അലകളായ് തീരത്ത് തല്ലി തകരുന്നു പരിഭവം പറയുമ്പോൽ ! നിന്നെ മനസ്സിലാക്കാൻ ആരുമില്ലെന്നോ ? !
നീയാകും തിര ജീവാഗ്നിയായ് ആളുന്നു , നിന്റെ ഇരമ്പൽ , ആ താളം തൊട്ടിലിൽ കരയും പൈതലിന് സാന്ത്വനമായ് , താരാട്ടായ് മാറുന്നു .
നീ തിരയായ് , തരളമാരുതനായ് തഴുകി , മനോവ്രണങ്ങളുടെ വേദനയകറ്റി , ഇണക്ക് ചുടുചുംബനം പകർന്നു നല്കി , പ്രശാന്തത പുൽകി നിശബ്ദതയിലേക്ക് മാഞ്ഞു പോകുന്നു !
ആരോ ചൊല്ലി നിന്നാഴങ്ങളിൽ മാണിക്യമുത്തുകളുണ്ടെന്ന് , സ്വർണ്ണമത്സ്യങ്ങളുണ്ടെന്ന് , അതിൽ ആകൃഷ്ടരായ് നിന്നാഴങ്ങൾ തേടി പലരും !
കടലേ – – – നിന്റെ നെറുകിൽ കത്തി സ്വയം ഉരുകും കുങ്കുമസൂര്യൻ പൃഥ്വി തൻ ഇരുൾ നീക്കുന്നു !
നിന്റെ ആഴങ്ങൾ തേടിയെത്തിയവരെ നീ മുക്കിക്കൊന്നുകളഞ്ഞുവെങ്കിലും സമതുലനത്തിന്റെ , പരിപാലനയുടെ കഥകൾ നീ പറയുമ്പോൾ , എല്ലാറ്റിനും ഒത്തുതീർപ്പ് വരുമെന്ന്
മറ്റുള്ളവർ കരുതുമ്പോൾ, പക്ഷേ ആദിത്യൻ നിന്നിൽ മുങ്ങി ചത്തു.
ഒക്കതിലും അസ്തമയത്തിന്റെ ഇരുൾ പടരുമ്പോൾ, സത്രങ്ങളിൽ ഏകാകികളായവർ അവരുടെ സ്വർഗ്ഗം പണിയുന്നു , മൂഡസ്വർഗ്ഗം !
നിൻ ആഴങ്ങളിലെ മനോവേദന താങ്ങാൻ കഴിയാതെ , നിൻ ആഴങ്ങൾ തേടാൻ തുനിയാതെ, മദ്യചഷകത്തിൽ ഇവർ മുങ്ങിത്തപ്പുന്നു !
ഇവർ നിൻ ആഴങ്ങളെക്കുറിച്ച് നേരിയ ബോധരശ്മി മാത്രം കാക്കുന്നവർ , അജ്ഞരായവർ.
ഉള്ളു പൊള്ളയായ ചിപ്പികളെ പോലെ ഇവരും അന്ധമായ് നിന്റെ താളം പിടിക്കുന്നു !
ഇവരിലും നിന്റെ താളം തുടിക്കുന്നു !
ഇവരാകുന്ന ചിപ്പികളിലെ മുത്തിനേ പണ്ടേ ആരോ കവർന്നു ,
ആ മുത്തു കവർന്നെടുത്തവൻ നിന്റെ ഉറ്റ ചങ്ങാതിയോ കടലേ !
അവൻ നിന്നെ ചതിച്ചതോ അതോ അവനും നീയും സന്ധി ചെയ്ത് ഇവരെ ചതിച്ചതോ? !
കടലേ – – – ആരു നീ ?!
ഊഴിയെ ചുറ്റും സപ്തസാഗരങ്ങളിൽ മറഞ്ഞിരിക്കും അമൃതമോ ? !
മണ്ണിന്റെ മടിയിൽ കൈവല്യധാമം പോലെ ഉരുവായ സങ്കടമിഴിനീരുറവയോ ? !
പക്ഷേ സങ്കടം ഓർത്തപ്പോൾ എനിക്ക് പിഴച്ചോ ? !
ആദിത്യൻ നിന്റെ മാരനോ, പതിയോ ?,
ആദിത്യൻ നിന്നിൽ മുങ്ങിച്ചത്തില്ലെന്നോ ? !
ആദിത്യനുമായ് നീ സംഗമിച്ചതെന്നോ ? !
അപ്പോൾ പ്രകൃതി അനുപൂരകമായ് വിളക്കണച്ചതോ ? !
ആദിത്യൻ നിന്നിൽ മുങ്ങിച്ചത്തുവോ എന്നത് മറ്റുള്ളവരുടെ ഒരു സന്ദേഹം മാത്രം ! ഒരു തെറ്റിദ്ധാരണ മാത്രം !
കടലേ നീയൊരു പാവമെന്നോ ?
നീയാരേയും നിന്നാഴങ്ങളിൽ മുക്കിക്കൊന്നില്ലെന്നോ ?
അവർ മദ്യത്തിൽ മുങ്ങി ചത്തതെന്നോ ? !
രഹസ്യങ്ങൾ നിന്റെ സ്വകാര്യതയായ് നീ മാത്രം അറിയാനായ് നീക്കി വെച്ചത് വിധി വിളയാട്ടം അത് സങ്കീർണം കടലേ !
ആ രഹസ്യങ്ങളെ ചൊല്ലി എന്തെല്ലാം തെറ്റായ പ്രചാരങ്ങൾ കടലേ .
കടലേ – – – ഗിരിശൃംഖങ്ങളിലും ഗഗനവീചികളിലും നിന്നാരവം മുഴങ്ങുന്നു !
നിന്നാരവം , ഇരമ്പൽ, നിശബ്ദതയുടെ സംഗീതം കടലേ !
ജോസ് ജെ വെടികാട്ട് : എസ് .ബി. കോളേജ് ചങ്ങനാശേരിയിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ഫസ്റ്റ് ക്ലാസ്സോടെ ബിരുദം നേടി. ചെന്നൈ ലയോളാ കോളേജിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ഫസ്റ്റ് ക്ലാസ്സോടെ ബിരുദാനന്തരബിരുദം നേടി. യുജീസി നെറ്റ് പരീക്ഷ പാസ്സായിട്ടുണ്ട്. കോഴിക്കോട് സെന്റ് ജോസഫ്സ് കോളേജ് ദേവഗിരിയിൽ 2 വർഷം അധ്യാപകനായി ജോലി നോക്കി. ജേർണലിസത്തിൽ പി.ജി.ഡിപ്ലോമ. അനൗപചാരിക ഗവേഷണം ഉൾപ്രേരണയാൽ ചെയ്തു വരൂന്നു. ഇപ്പോൾ മദർ തെരേസ ഹോം , നെടുംകുന്നത്ത് താമസിക്കുന്നു .
താമരശ്ശേരി ചുരത്തില്‍ മൂത്രമൊഴിക്കാനായി ഇറങ്ങി റോഡരികിലേക്ക് നിന്ന വിനോദയാത്രാ സംഘത്തിലെ യുവാവ് കാല്‍ തെന്നി കൊക്കയിലേക്ക് വീണ് മരിച്ചു. വടകര വളയം തോടന്നൂര്‍ വരക്കൂര്‍ സ്വദേശിയായ അമല്‍ജിത്ത് (23) ആണ് മരിച്ചത്. താമരശ്ശേരി ഒന്‍പതാം വളവിന് താഴെ കുപ്പിക്കഴുത്തിന് സമീപമുള്ള മിനി വ്യൂ പോയിന്റില്‍ ഞായറാഴ്ച പുലര്‍ച്ചെ ഒന്നേമുക്കാലോടെയാണ് സംഭവം.
കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തില്‍ ഡ്രൈവറായി ജോലി നോക്കുന്ന അമല്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം വയനാട്ടിലേക്ക് വിനോദയാത്ര പോകവേയായിരുന്നു അപകടം. അറുപതടിയോളം താഴ്ചയിലേക്ക് പതിച്ച അമല്‍ജിത്തിനെയും രക്ഷപ്പെടുത്താന്‍ ഇറങ്ങിയ അമല്‍ ദാസ്, പ്രസാദ് എന്നിവരെയും കല്‍പ്പറ്റ ഫയര്‍ഫോഴ്‌സ് സംഘമാണ് രക്ഷപ്പെടുത്തി മുകളിലേക്കെത്തിച്ചത്.
അടിവാരം ഔട്ട് പോസ്റ്റ് പോലീസും താമരശ്ശേരി ഹൈവേ പോലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.തലയ്ക്ക് ഉള്‍പ്പെടെ ക്ഷതമേറ്റ ഇദ്ദേഹത്തെ ആംബുലന്‍സില്‍ കയറ്റി താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. താമരശ്ശേരി പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പിന്നീട് കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി
ഷിബി ചേപ്പനത്ത്
മലങ്കര യാക്കോബായ സുറിയാനി സഭ യുകെ ഭദ്രാസനം, ഭദ്രാസന കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കാലം ചെയ്ത പുണ്യശ്ലോകനായ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ ബാവാ മെമ്മോറിയൽ എവർറോളിങ് ട്രോഫിക്കു വേണ്ടിയുള്ള പ്രഥമ ഷട്ടിൽ ടൂർണമെന്റ് ബേസിങ്സ്റ്റോക്ക് സെന്റ് ജോർജ് ദേവാലയത്തിന്റെ ആതിഥേയത്വത്തിൽ 2025 ഫെബ്രുവരി 22 ശനിയാഴ്ച സമുചിതമായി നടത്തുകയുണ്ടായി.
യുകെ ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽ നിന്നും 20 ടീമുകൾ മാറ്റുരച്ച കായിക മാമാങ്കത്തിൽ ബോസ്റ്റൺ സെൻറ് സ്റ്റീഫൻസ് ഇടവകയെ പ്രതിനിധീകരിച്ച ആഷിഷും ആൽവിനും എവർറോളിങ്ങ് ട്രോഫിക്കും ഒന്നാം സമ്മാനമായ 301 പൗണ്ടിനും അർഹരായി.
രണ്ടാം സമ്മാനമായ 201 പൗണ്ടിനും വ്യക്തിഗത ട്രോഫിക്കും സെന്റ് മേരിസ് സൗത്ത് ലണ്ടൻ ഇടവകയെ പ്രതിനിധീകരിച്ച എവിനും ജോയിസും അർഹരായി .
101 പൗണ്ടിന്റെ സമ്മാന തുകയായ മൂന്നാം സ്ഥാനത്തിനും വ്യക്തിഗത ട്രോഫിക്കും അർഹരായി മോർ ബസേലിയോസ് എൽദോസ് ബ്രിസ്റ്റോൾ ഇടവകയിൽ നിന്നുള്ള വിമലും എൽദോയും എത്തപ്പെട്ടു.
നാലാം സ്ഥാനാർഹർക്കുള്ള 51 പൗണ്ടിനും വ്യക്തിഗത ട്രോഫിക്കും സെന്റ് ഗ്രിഗോറിയോസ് വാട്ട്ഫോർഡ് ഇടവകയിൽ നിന്നുള ഷിബിലും ബിബിനും അർഹരായി.
18 വയസ്സിനു മുകളിലുള്ള പുരുഷ വിഭാഗത്തിൽ ഡബിൾസ് ഇനത്തിലാണ് മത്സരങ്ങൾ നടത്തപ്പെട്ടത് .
രാവിലെ കൃത്യം 10.30 ന് MSOC UK COUNCIL സെക്രട്ടറി ബഹു അബിൻ അച്ചൻ ഉത്ഘാടനം ചെയ്ത് മത്സരങ്ങൾ ആരംഭിച്ചു. വൈകിട്ട് 4 മണിക്ക്, മൽസരങ്ങൾക്ക് ആതിഥേയത്വം വഹിച്ച സെന്റ് ജോർജ് ബേസിങ്ങ്സ്റ്റോക് ഇടവകയുടെ വികാരി ബഹു ഫിലിപ്പ് തോമസ് അച്ചന്റെ സ്വാഗത പ്രസംഗത്തോടുകുടി സമാപന സമ്മേളനം ആരംഭിച്ചു . ബഹു അബിൻ അച്ചൻ അദ്ധ്യക്ഷത വഹ്നിച്ച് സംസാരിച്ചു.
ഭദ്രാസന കൗൺസിലർമാരായ ശ്രീ മധു മാമ്മൻ, ശ്രീ ഷാജി ഏലിയാസ്, ശ്രീ ബിജു വർഗീസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു . ഭദ്രാസന ട്രഷറർ ശ്രി ഷിബി കുരുക്കോന് കൃതജ്ഞതയും നന്ദിയും അർപ്പിക്കുകയുണ്ടായി. ശേഷം വിജയികളായ വർക്ക് ട്രോഫിയും ക്യാഷ് സമ്മാനങ്ങളും വിതരണം ചെയ്യുകയും ചെയ്തു .
യു കെയിലേക്ക് കെയർ ടേക്കർ വിസ ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് തിരുവനന്തപുരം സ്വദേശിനിയിൽ നിന്നും 44 ലക്ഷം രൂപ തട്ടിയ കേസിൽ വയനാട് സ്വദേശിയെ അറസ്റ്റ് ചെയ്‌തു. മുട്ടിൽ എടപ്പട്ടി കിഴക്കേപുരക്കൽ ജോൺസൺ സേവ്യർ (51) ആണ് അറസ്റ്റിലായത്.
വെള്ളിയാഴ്ച ഉച്ചയോടെ കോഴിക്കോട് വെച്ചാണ് കൽപ്പറ്റ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. സേവ്യറിന്റെ ഭാര്യയും കേസിലെ ഒന്നാം പ്രതിയുമായ അന്ന ഗ്രേസ് ഓസ്റ്റിനെ പിടികൂടാനായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
2023 ഓഗസ്റ്റ് മുതൽ 2024 മെയ് വരെയുള്ള കാലയളവിലാണ് 4471675 ലക്ഷം രൂപ സേവ്യറും ഭാര്യയും കൂടെ തിരുവനന്തപുരം, ആറ്റിങ്ങൽ സ്വദേശിനിയിൽ നിന്നും ബന്ധുക്കളിൽ നിന്നുമായി തട്ടിയെടുത്തത്. ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ് എന്നിങ്ങനെയുള്ള സോഷ്യൽ മീഡിയ പേജുകൾ വഴിയുള്ള പരസ്യം കണ്ടാണ് ഇവരുമായി യുവതി ബന്ധപ്പെടുന്നത്.
ഓട്ടിസം ബാധിച്ച കുട്ടിക്ക് യു കെയിൽ മികച്ച ചികിത്സാ സൗകര്യം ഒരുക്കി നൽകുമെന്നും കുടുംബത്തോടൊപ്പം അവിടെ താമസിക്കാമെന്നും വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്.
സംസ്ഥാനത്ത് വേറെയും ആളുകൾ ഇവരുടെ വലയിൽ അകപ്പെട്ടിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.
ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ഡി വൈ എസ് പി ഷൈജു പി എല്ലിന്‍റെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ എസ് എച്ച് ഒ ബിജു ആന്‍റണി, എസ് ഐ രാംകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഗിരിജ, അരുൺ രാജ്, സിവിൽ പൊലീസ് ഓഫീസർമാരായ ദിലീപ്, ലിൻ രാജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കേസിലെ ഒന്നാം പ്രതിയായ അന്ന ഗ്രേസ് ഓസ്റ്റിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.