ജോളി എം. പടയാട്ടില്‍
വേള്‍ഡ് മലയാളി കൗണ്‍സില്‍ യുറോപ്പ് റീജിയന്റെ ആറാം കലാസാംസ്‌കാരിക സമ്മേളനത്തില്‍ കേരളത്തിന്റെ തനതു സാംസ്കാരിക ചിത്രകലാരൂപമായ ചുമര്‍ ചിത്രകലയെ ലോക കലാശ്രദ്ധയിലേക്കു കൊണ്ടുവന്നു. പ്രശസ്ത ചിത്രകാരനും, കാലടി ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയിലെ ചുമര്‍ചിത്ര കലാവകുപ്പ് മേധാവിയുമായ പ്രൊഫസര്‍ ഡോ. സാജു തുരത്തിലാണ് കേരളത്തിന്റെ തനതു സാംസ്കാരിക ചിത്രകലാരൂപമായ ചുമര്‍ ചിത്രകലയെ ലോകകലാശ്രദ്ധയിലേക്കു പരിചയപ്പെടുത്തിയത്.
സെപ്റ്റംബര്‍ 29 – Io തീയതി വൈകുന്നേരം നാലുമണിക്ക് (15:OOUK, 19:30 Indian time) വെര്‍ച്ചല്‍ പ്ളാറ്റ്ഫോമിലൂടെ വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ ഒരുക്കിയ ആറാം കലാസാംസ്‌കാരിക വേദി, കര്‍ണാടകത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. സെക്രട്ടറിയും, കോണ്‍ഗ്രസിന്റെ സമുന്നത നേതാവും, മികച്ച നിയമസഭാജികനുമായ ശ്രീ . റോജി എം.ജോണ്‍ ഉല്‍ഘാടനം ചെയ്തു. അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനങ്ങളാണ് വേള്‍ഡ് മലയാളി കൗണ്‍സില്‍ ചെയ്തു കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പ്രത്യേകം എടുത്തുപറഞ്ഞു.
വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ സ്ഥാപക നേതാക്കന്‍മാരിലൊരാളും, ഗ്ളോബൽ ചെയര്‍മാനുമായ ശ്രീ. ഗോപാലപിള്ള, പ്രമുഖ വ്യവസായിയും, ധന്യഗ്രൂപ്പ് ഓഫ് കമ്പനിയുടെ സിഇഒയും, ഗ്ലോളോബല്‍ പ്രസിഡന്റുമായ ശ്രീ. ജോണ്‍ മത്തായി, യുറോപ്പ് റീജിയന്‍ ചെയര്‍മാന്‍ ശ്രീ ജോളി തടത്തില്‍, സാമൂഹിക പ്രവര്‍ത്തകനും ജീവധാര ഫൗണ്ടേഷന്‍ ഡയറക്ടറുമായ ഡോ. സാജു ചാക്കോ മേനാച്ചേരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. യുറോപ്പ് റീജിയന്‍ പ്രസിഡന്റ് ജോളി എം.പടയാട്ടില്‍ എല്ലാവരെയും സ്വാഗതം ചെയ്തു.
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ വൈസ് ചെയര്‍മാനും, കലാസാംസ്കാരികരംഗത്ത് തനതായ വൃക്തിമുദ്ര പതിപ്പിച്ചിട്ടുള്ളതുമായ ഗ്രിഗറി മേടയിലാണ് ഈ കലാസാംസ്‌കാരികവേദി മോഡറേ റ്റ് ചെയ്യു ന്നത്.
പ്രസിദ്ധ ചിത്രകാരനും, കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വൃകലാശാലയിലെ ചുമര്‍ ചിത്രകലാവകുപ്പ് മേധാവിയുമായ പ്രൊഫസര്‍ ഡോ. സാജു തുരത്തില്‍ കേരളത്തിന്റെ തനത് സാംസ്‌കാരിക ചിത്ര കലാരൂപമായ ചുമർ ചിത്രങ്ങളെക്കുറിച്ച് വിശദമായി പ്രഭാഷണം നടത്തി, ലോക മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ഈ കലാശാഖയെക്കുറിച്ച് അദ്ദേഹം വിശദമായി പ്രതിപാദിച്ചു. ആദിമ സംസ്കാരത്തിന്റെ തിരുശേഷിപ്പുകള്‍ ആയി നാം കാണുന്ന പ്രാക്തനാ കലാ ഗുഹാചിത്രങ്ങള്‍ മനുഷ്യന്റെ ജീവിതഗന്ധിയായ അനുഭവങ്ങള്‍ കുടി ചാലിച്ച് ചേര്‍ത്ത സാംസ്‌കാരിക ചുണ്ടുപലകയുടെ നേര്‍കാഴ്ചയാണെന്ന് അദ്ദേഹം പറഞ്ഞു. ഭാരതത്തിലെ പ്രധാനപ്പെട്ട വിമാനത്താവളങ്ങളിലും, ക്ഷേത്രങ്ങളിലും നിറഞ്ഞു നില്‍ക്കുന്ന ചുമര്‍ചിത്രങ്ങളുടെ ശില്‍പിയാണ് പ്രൊഫസര്‍ ഡോ. സാജു തുരത്തില്‍, ലോക കലാശ്രദ്ധയെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നത് കേരളത്തിന്റെ പ്രൈതൃ ക സമ്പത്തായ ചുമര്‍ചിത്രങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിനോടനുബന്ധിച്ച് നടന്ന ചര്‍ച്ചകര്ൾക്ക് വേള്‍ഡ് മലയാളി കൗണ്‍സില്‍ അജ്മന്‍ പ്രൊവിന്‍സ് പ്രസിഡന്റ് (ശ്രീ. ഡെയ്സ് ഇടിക്കുള, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ വിമന്‍സ് ഫോറം പ്രസിഡന്റ് പ്രൊഫസര്‍ ഡോ. ലളിത മാത്യു, വേൾഡ് മലയാളി കൗണ്‍സില്‍ ഗ്ളോബല്‍ വൈസ് ചെയര്‍പേഴ്‌സന്‍ മേഴ്‌സി തടത്തില്‍ എന്നിവര്‍ നേതുത്വം നല്‍കി.
ജര്‍മനിയില്‍ നിന്നുള്ള കുമാരി ഗ്ളോറിയ ജോസിന്റെ ഈശ്വര പ്രാര്‍ത്ഥനയോടെയാണ് ആറാം കലാ സാംസ്കാരികവേദി ആരംഭിച്ചത്. പ്രൊഫസര്‍ ഡോ. അന്നക്കുട്ടി ഹിന്‍ഡെ എഴുതി ആലപിച്ച കവിതകളും, അജ്മന്‍ പ്രൊവിന്‍സില്‍ നിന്നുള്ള രാഗേഷ് കുറിപ്പ് ജര്‍മന്‍ പ്രൊവിന്‍സ് വൈസ് ചെയര്‍മാന്‍ ജെയിംസ് പാത്തിക്കല്‍, ഗ്ലോറിയ ജോസ് എന്നിവരുടെ ഗാനങ്ങളും ഹൃദ്യമായിരുന്നു.
യൂറോപ്പ് റീജിയന്‍ ജനറല്‍ സെക്രട്ടറി ബാബു തോട്ടപ്പിള്ളി, അജ്മന്‍ പ്രൊവിന്‍സ് സെക്രട്ടറി സ്വപ്ന ഡേവിഡ്, ജര്‍മന്‍ പ്രൊവിന്‍സ് സ്രെകട്ടറി ചിനു പടയാട്ടില്‍, രാജു കുന്നാട്ട്; പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും, സാഹിത്യകാരനുമായ കാരൂർ സോമന്‍, ജര്‍മന്‍ പ്രൊവിന്‍സിലെ എക്സിക്യൂട്ടീവ് മെമ്പറും, ജര്‍മന്‍ മലയാളി സമൂഹത്തിലെ പ്രശസ്ത ഫോട്ടോഗ്രാഫറുമായ ജോണ്‍ മാത്യു, ജര്‍മനിയിലെ പ്രശസ്ത ചിത്ര കലാകാരി റെജി ചക്കുപുരക്കല്‍, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് തോമസ് അര്‍ബന്‍കുടി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. യൂറോപ്പ് റീജിയന്‍ (ടഷറര്‍ ഷൈബു ജോസഫ് കൃതജ്ഞത പറഞ്ഞു. ഈ കലാ സാംസ്കാരിക വേദിയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍ ഹെറാര്‍ഡ് (UK), അന്ന ടോം (UK) എന്നിവരാണ്.
എല്ലാ മാസത്തിന്റേയും അവസാനത്തെ വെള്ളിയാഴ്ച നടക്കുന്ന ഈ കലാസാംസ്‌കാരികവേദിയില്‍ എല്ലാ പ്രവാസി മലയാളികള്‍ക്കും, അവര്‍ താമസിക്കുന്ന രാജ്യങ്ങളില്‍ നിന്നുകൊണ്ടുതന്നെ ഇതില്‍ പങ്കെടുക്കു വാനും, അവരുടെ കലാസൃഷ്ടികള്‍ അവതരിപ്പിക്കുവാനും, (കവിതകള്‍, ഗാനങ്ങള്‍ തുടങ്ങിയവ ആലപിക്കുവാനും) ആശയവിനിമയങ്ങള്‍ നടത്തുവാനും അവസരം ഉണ്ടായിരിക്കുന്നതാണ്.
രണ്ടുമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഈ സാംസ്‌കാരിക സമ്മേളനത്തിന്റെ ആദ്യത്തെ ഒരു മണിക്കൂര്‍ പ്രവാസികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ കുറിച്ചാണു ചര്‍ച്ച ചെയ്യപ്പെടുക.ഇതിൽ തെരഞ്ഞെടുത്ത വിഷയങ്ങളെ ആധികാരികമായി പ്രതികരിക്കുവാന്‍ കഴിയുന്ന ഉദ്യോഗസ്ഥരോ, മന്ത്രിമാരോ പങ്കെടുക്കുന്ന ചര്‍ച്ചയായിരിക്കും നടക്കുക.. അടുത്ത കലാസാംസ്‌കാരികവേദി ഒക്ടോബര്‍ 27-ാം തീയതിയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന പ്രവാസി മലയാളികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളില്‍ ഏതെങ്കിലും വിഷയങ്ങളെക്കുറിച്ചു ഈ വേദിയില്‍ ചര്‍ച്ചചെയ്യപ്പെടണമെന്നു ആഗ്രഹിക്കുന്നവര്‍ പ്രസ്തുത വിഷയം ഒക്ടോബര്‍ 15-ാം തീയതിക്കകം വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്യന്‍ റീജിയന്‍ ഭാരവാഹികളെ അറിയിക്കേണ്ടതാണ്. വിഷയത്തിന്റെ പ്രാധാന്യവും, മുന്‍ഗണനാക്രമവുമനുസരിച്ചു ഉത്തരവാദിത്വപ്പെട്ട വ്യക്തികളുടെ സാന്നിധ്യത്തില്‍ ഈ വേദിയില്‍ ചര്‍ച്ചചെയ്യപ്പെടുന്നതാണ്.
എല്ലാ പ്രവാസി മലയാളികളേയും ഈ കലാസാംസ്കാരിക കുട്ടായ്മയിലേക്ക് വേള്‍ഡ് മലയാളി കൗണ്‍സില്‍ യുറോപ്പ് റീജിയന്‍ സ്വാഗതം ചെയ്യുന്നു.
14-ാം മത് യുക്മ ദേശിയ കലാമേളയുടെ മുന്നോടിയായി ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്‌ലാണ്ട്സിന്റെ റീജിണൽ കലാമേള 2023 ഒക്ടോബർ 21നു കവന്ററിയിൽ വെച്ച് നടത്തപ്പെടുന്നു. എല്ലാ അംഗ അസോസിയേഷനുകളും ഇത് ഒരു അറിയിപ്പായി കണക്കാക്കണമെന്ന് അഭ്യർത്ഥിക്കുന്നു .യുക്മയുടെ ഏറ്റവും ശക്തമായ റീജിയൻ ആയ മിഡ്‌ലാണ്ട്സിന്റെ കലാമേളയുടെ നടത്തിപ്പിനായി ഉള്ള മുന്നൊരുക്കങ്ങൾ തുടങ്ങിയതായി മിഡ്‌ലാണ്ട്‌സ് റീജിയൻ ആർട്സ് കോർഡിനേറ്റർ ഷാജൽ തോമസ് അറിയിച്ചു.
2022ലെ നാഷണൽ കലാമേളയിലും 2023ലെ നാഷണൽ കായികമേളയിലും നാഷണൽ ചാമ്പ്യൻഷിപ് നിലനിർത്താൻ കഴിഞ്ഞു എന്നത് യുക്മ മിഡ്‌ലാണ്ട്സിനു തിളങ്ങുന്ന നേട്ടം തന്നെയാണ്. എല്ലാ അസോസിയേഷനിലും കലാമേളയുടെ നിയമാവലികൾ എത്തിച്ചുകഴിഞ്ഞിരിക്കുന്നു എന്ന് യുക്മ റീജിണൽ സെക്രട്ടറി പീറ്റർ ജോസഫ് അറിയിച്ചു.രജിസ്‌ട്രേഷനും എൻട്രിയും പൂർണമായും ഡിജിറ്റലൈസ് ചെയ്തതായിട്ട് യുക്മ മിഡ്‌ലാണ്ട്സിന്റെ റീജിയൻ ട്രെഷറർ അഡ്വക്കേറ്റ് ജോബി പുതുക്കുളങ്ങര അറിയിച്ചു .
ഒരു ഇനത്തിൽ ഒരു അസോസിയേഷനിൽ നിന്നും 3 മത്സരാർഥികൾക് മാത്രമേ പങ്കെടുക്കാൻ കഴിയു എന്നതിനാൽ,പല അസോസിയേഷനുകളും മത്സരം നടത്തി വിജയികളെ ആണ് കലാമേളക്ക് അയക്കുന്നത്.പ്രവാസി മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ യുക്മയുടെ നാഷണൽ, റീജിണൽ,കലാമേളകൾ യുകെയിൽ ഒരു യുവജനോത്സവകാല പ്രതീതിയാണ് സൃഷ്ടിക്കുന്നത്. കലാമേളയിൽ പങ്കെടുക്കുവാനും കണ്ടാസ്വദിക്കുവാനും എല്ലാ കലാപ്രേമികളെയും 2023 ഒക്ടോബർ 21നു ശനിയാഴ്ച്ച കവന്ററിയിലേക്ക് സ്വാഗതം ചെയ്യുന്നതായി യുക്മ റീജിണൽ പ്രസിഡന്റ് ജോർജ് തോമസും കവന്ററി കേരള കമ്മ്യൂണിറ്റി (CKC) പ്രസിഡന്റ് ബിബിൻ ലൂക്കോസും അറിയിച്ചു.
ഏഴു ടീമുകൾ മാറ്റുരച്ച രുചിയുടെ ഉത്സവത്തിനു സ്റ്റോക്ക് ഓൺ ട്രെന്റിൽ തിരശീല വീണപ്പോൾ മലയാളത്തിന്റെ തനതു വിഭവങ്ങളായ അവിയലും, പായസവും, ഇഞ്ചിക്കറിയും പ്രൗഢിയോടെ കൈരളി യുകെ മലയാളി ഷെഫ് 2023 ൽ അണിനിരന്നു. പാചകകലയുടെ പൂരകാഴ്ച ഒരുക്കിയ മത്സരത്തിലെ വിജയികളെ പ്രഖ്യാപിക്കുവാൻ വിധികർത്താക്കളായ യുകെ മലയാളികൾക്ക് സുപരിചിതരായ ഷെഫ് ജോമോനും, ഷെഫ് ബിനോജിനും ശ്രമകരമായിരുന്നു.
കൈരളി യുകെ മലയാളി ഷെഫ് 2023 മത്സരത്തിൽ വിജയികളായി ടീം ഹീത്രുവിലെ ഡോ. സുജ വിനോദും, സോഫിയ സെബാസ്റ്റ്യനും എത്തിയപ്പോൾ, രണ്ടാം സ്ഥാനം വാറ്റ്ഫോർഡിൽ നിന്നുള്ള ടീം അടിമുടിനാടനിലെ അജിത്ത് വിഷ്ണുവും, സന്തോഷ് ഏലിയാസും, മൂന്നാം സ്ഥാനം സ്റ്റോക്ക് ഓൺ ട്രെന്റിലെ ടീം കൊകൊ മാംഗോയിലെ ആഷിക മോഹനും, നിഖിൽ സുന്ദറും നേടി.
സ്റ്റോക്ക് ഓൺ ട്രെന്റിലെ മരിയാസ് റെസ്റ്റോറന്റിൽ നടന്ന മത്സരത്തിൽ വിജയികൾക്ക് വിധികർത്താക്കൾ ഫലകവും ക്യാഷ് പ്രൈസും വിതരണം ചെയ്തു. യുകെയിലെ ഇൻഷുറൻസ് മോർട്ട്ഗേജ് രംഗത്തെ പ്രമുഖ കൺസൽറ്റൻസിയായ ലൈഫ് ലൈൻ പ്രൊട്ടക്റ്റ് ആയിരുന്നു സമ്മാനങ്ങൾ സ്പോൺസർ ചെയ്തത്.
രണ്ടാം വർഷത്തിലേക്ക് കടന്ന മലയാളി ഷെഫ് മത്സരത്തിനു വേദിയൊരുക്കിയ കൈരളി യുകെ സ്റ്റോക്ക് ഓൺ ട്രെന്റ് യൂണിറ്റിനു വേണ്ടി സെക്രട്ടറി ആരൻ മൈക്കിൽ ഡെൽസൺ സ്വാഗതം ആശംസിക്കുകയും പ്രസിഡന്റ് ശൈത്യ സമ്മാനദാന ചടങ്ങുകൾക്ക് നേതൃത്ത്വം കൊടുക്കുകയും ചെയ്തു.
വരും വർഷം കൂടുതൽ ടീമുകളെ പങ്കെടുപ്പിച്ചു മലയാളി ഷെഫ് നടത്തുമെന്ന് കൈരളി യുകെ കൈരളി ദേശീയ കമ്മറ്റിക്ക് വേണ്ടി സാമുവൽ ജോഷ്വ, വൈസ് പ്രസിഡന്റ് ലിനു വർഗ്ഗീസ് എന്നിവർ ആശംസ പ്രസംഗത്തിൽ അറിയിച്ചു. വീഡിയോയും ഫോട്ടോഗ്രഫിയും ചെയ്തു സഹായിച്ച ഡാനി രാജൻ, സൗണ്ട് ക്രമീകരിച്ച രാജേഷ് നായർ, സ്പോൺസർ ലൈഫ് ലൈൻ പ്രൊട്ടക്റ്റ്, വെസ്റ്റ് ഫോർട്ട് കെയർ, മരിയാസ് റെസ്റ്റോറന്റ് എന്നിവർക്കും പങ്കെടുത്തും പ്രോത്സാഹിപ്പിച്ചും മലയാളി ഷെഫ് 2023 വിജയിപ്പിച്ച എല്ലാവർക്കും കൈരളിയുടെ നന്ദി.
ജോർജ് മാത്യു
ക്രോളിയിൽ വച്ച് നടന്ന യുകെ ,യൂറോപ്പ് ,ആഫ്രിക്ക ഭദ്രാസന സൺഡേ സ്കൂൾ പ്രതിഭ മത്സരത്തിൽ,യുകെ മെയിൻ ലാൻഡിൽ ഒന്നാമത് എത്തുകയും,ഭദ്രാസന തലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി സെന്റ് സ്റ്റീഫൻസ് ഐഒസി സൺഡേ സ്കൂൾ ബര്മിങ്ഹാം അഭിമാനർഹമായ നേട്ടം സ്വന്തമാക്കി.
ഉന്നത വിജയം കൈവരിക്കാൻ സഹായകമാകുകയും,ഇടവകയുടെ അഭിമാനം വാനോളം ഉയർത്തിയ വിദ്യാർത്ഥികളെയും,അധ്യാപകരെയും,രക്ഷിതാക്കളെയും ഇടവക ആദരിച്ചു.ഇടവക വികാരി ഫാ.മാത്യു അബ്രഹാം,സൺഡേ സ്കൂൾ സെൻട്രൽ സോൺ കോഓർഡിനേറ്റർ ഡോ.ഡോളി ജേക്കബ് ,സൺഡേ സ്കൂൾ ഡെപ്യൂട്ടി ഹെഡ് മാസ്റ്റർ സ്വേതി ഷാജു എന്നിവർ പ്രസംഗിച്ചു.ട്രസ്റ്റി ഡെനിൻ തോമസ് ,സെക്രട്ടറി ലിജിയ തോമസ്,മാനേജിങ് കമ്മിറ്റി അംഗങ്ങൾ ,ആധ്യാല്മിക സംഘടന ഭാരവാഹികൾ എന്നിവർ അനുമോദനചടങ്ങുകൾക്ക് നേതൃത്വം നൽകി.സന്തോഷസൂചകമായി മധുരപലഹാരങ്ങൾ വിതരണം ചെയ്തു.
യുകെയിൽ ഉടനീളം സ്റ്റെം സെൽ ഡോണർ കാമ്പെയ്‌നുകൾ സംഘടിപ്പിക്കുന്നതിൽ കൈരളി യുകെ നടത്തിയ പരിശ്രമങ്ങൾക്ക് ബ്രിട്ടീഷ് പാർലമെന്റിൽ നടന്ന ചടങ്ങിൽ ആദരവ്. അവയവദാന വാരത്തിൽ, സീമ മൽഹോത്ര എംപി, ഡികെഎംഎസ് യുകെ, ആന്റണി നോളൻ ട്രസ്റ്റ്, എൻഎച്ച്എസ് ബ്ലഡ് ആൻഡ് ട്രാൻസ്‌പ്ലാന്റ് യൂണിറ്റ് എന്നിവയ്‌ക്കൊപ്പം ഉപഹാർ ചാരിറ്റിയും പാർലമെന്റിലെ അവരുടെ സന്നദ്ധപ്രവർത്തകരും ദക്ഷിണേഷ്യൻ സമൂഹത്തിൽ അവയവദാനത്തിന്റെ പ്രാധാന്യത്തെ ബഹുമാനിക്കുന്നതിനും അവബോധം വളർത്തുന്നതിനും വഹിച്ച പങ്കിനാണു കൈരളി യുകെ സന്നദ്ധ പ്രവർത്തകരെ ആദരിച്ചത്.
കൈരളി യുകെ ഉപഹാറിനൊപ്പം നടത്തിയ പ്രവർത്തങ്ങൾ മൂല കോശ ദാനത്തെപ്പറ്റി അവബോധം വളർത്തുക മാത്രമല്ല, രജിസ്റ്റർ ചെയ്ത സ്റ്റെം സെൽ ദാതാക്കളിൽ ഗണ്യമായ വർദ്ധനവിന് കാരണമാവുകയും ചെയ്തു. ഉപഹാർ ഇതിനകം തന്നെ 7000 ദാതാക്കളുമായി ഒപ്പുവച്ചു. കൈരളി യുകെ ഒരു വർഷത്തിലേറെയായി ഉപഹാറിനൊപ്പം സന്നദ്ധസേവനം നടത്തുകയും യുകെയുടെ വിവിധ ഭാഗങ്ങളിൽ പ്രചാരണം നടത്തുകയും ചെയ്തിട്ടുണ്ട്.
കൈരളി യുകെ ദേശീയ പ്രസിഡന്റ് പ്രിയ രാജൻ, ജോയിൻ സെക്രട്ടറി നവീൻ ഹരികുമാർ, പ്രോഗ്രാം കോർഡിനേറ്റർ ബിജോയ് സെബാസ്റ്റ്യൻ, ബർമിങ്ങാം യൂണിറ്റ് സെക്രട്ടറി അഡ്വ ഷാഹിന മക്ദും ഷാ, സന്തോഷ് ആന്റണി പ്ലാശ്ശേരി, സെബാസ്റ്റ്യൻ ജോസഫ്, ദിവ്യ ക്ലമന്റ് എന്നിവർ കൈരളിയെ പ്രതിനിധീകരിച്ചു ചടങ്ങിൽ പങ്കെടുത്തു.
യുകെയിൽ സ്ഥിരതാമസമാക്കിയ യു പി സ്വദേശിക്ക് കാൻസർ ഭേദമാക്കുവാൻ മൂല കോശ ചിക്ത്സ ഡോക്ടർമാർ നിർദ്ദേശിച്ചപ്പോൾ അനുയോജ്യരായ രോഗിയുടെ ജനിതകത്തോട് ചേർച്ചയുള്ള ദാതാക്കളെ കണ്ടെത്തുവാൻ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി യുകെയിലെ ഇന്ത്യൻ വംശജർക്കിടയിൽ നടത്തുന്ന സാമ്പിൾ ശേഖരണത്തിനു കൈരളി, ഡികെഎംഎസ് യുകെ, ഉപഹാർ എന്നീ ബ്ലഡ് കാൻസർ ചാരിറ്റിയുമായി കൈകോർത്തത്. പിന്നീട് യുകെയിലെ വിവിധ ഭാഗങ്ങളിൽ സ്റ്റെം സെൽ ഡോണർ കാമ്പെയ്‌നുകൾ സംഘടിപ്പിക്കുവാൻ കൈരളിക്ക് കഴിഞ്ഞു. രക്താർബുദം, ലിംഫോമ, മറ്റ് രക്ത സംബന്ധമായ അസുഖങ്ങൾ എന്നിവയുമായി പൊരുതുന്ന രോഗികൾക്ക് സ്റ്റെം സെൽ ചിക്ത്സ ജീവൻ രക്ഷിക്കാനുള്ള പ്രക്രിയയാണ്. കൈരളി യുകെ ദേശീയ കമ്മറ്റി കഴിഞ്ഞ കാലങ്ങളിൽ ക്യമ്പെയിനുകളോട് സഹകരിച്ച എല്ലാവർക്കും, ഉപഹാർ ചാരിറ്റി ട്രസ്റ്റി ഡോ. അജിമോൾ പ്രദീപിനും നന്ദി അറിയിക്കുകയും ഭാവിയിൽ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിക്കുവാൻ സാധിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.
തിരക്കേറിയ നഗരജീവിതത്തിനിടയില്‍ വീണുകിട്ടുന്ന അവധിദിനങ്ങള്‍ തികച്ചും സമാധാനപരമായി എങ്ങനെ ചെലവഴിക്കാം എന്നാണ് എല്ലാവരും ആദ്യം നോക്കുക. ഒന്നോ രണ്ടോ അവധി ദിനങ്ങളെങ്കിലും കിട്ടിയാല്‍ തന്നെ ബാഗുമെടുത്ത് എങ്ങോട്ടെങ്കിലും യാത്ര പുറപ്പെടാന്‍ തയ്യാറായി നില്‍ക്കുന്നവരുണ്ട്. കാടിന് നടുവില്‍ രാജകീയമായ ഒരു അവധിക്കാലം ചെലവിട്ടാലോ? അതിനുള്ള അവസരമാണ് തേക്കടി സഞ്ചാരികള്‍ക്ക് നല്‍കുന്നത്. വനത്തിന്‍റെ വശ്യസൗന്ദര്യം മുഴുവൻ നുകര്‍ന്നു കൊണ്ട് ഒരു റിസോർട്ടിൽ താമസിക്കാം – തേക്കടിയുടെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന വൈൽഡ് അവന്യൂ റിസോർട്ട് & സ്പാ.
ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ ടൂറിസ്റ്റ് ആകർഷണങ്ങളിലൊന്നായി, വിനോദസഞ്ചാരികൾക്ക് ഒരു വ്യത്യസ്ത അനുഭവം കാഴ്ചവയ്ക്കുന്ന ഇടുക്കി തേക്കടി പെരിയാർ കടുവാ സങ്കേതത്തിന്റെ സമീപം സ്ഥിതി ചെയ്യുന്ന വൈൽഡ് അവന്യൂ റിസോർട്ട് നവ്യാനുഭൂതി സമ്മാനിക്കുന്നു. തേക്കടിയുടെ ഗ്രാമീണതയും ദൃശ്യ ചാരുതയും വഴിഞ്ഞൊഴുകുന്ന ഒരു കുന്നിൻ ചെരിവിൽ, കോടമഞ്ഞും തണുപ്പും വന്യഭംഗിയും, തേയിലത്തോട്ടങ്ങളും അതിന്റെ പരിപൂർണതയിൽ ആസ്വദിക്കത്തക്ക രീതിയിലാണ് ഈ റിസോർട്ടിന്റെ നിർമ്മിതി.
അവന്യൂ ഗാർഡനിയ, അവന്യൂ വാലി വ്യൂ , അവന്യൂ ആരോമാറ്റിക് സ്യൂട്ട് എന്നിങ്ങനെ മൂന്നു തരത്തിലായി കുളിർ കാറ്റ് വീശിയടിക്കുന്ന പച്ചപ്പിലേക്ക് വാതായനങ്ങൾ തുറക്കുന്ന 24 ഓളം റൂമുകൾ, വലിയ സ്വിമ്മിംഗ് പൂൾ (കുട്ടികളുടെ സുരക്ഷ മുൻനിർത്തി പ്രത്യേക പൂൾ), ഇൻഡോർ – ഔട്ട്‌ഡോർ കിഡ്സ് പ്ലേ ഏരിയ, ആയുർവേദ സ്പാ, സൈക്ലിങ്, ക്യാമ്പ്ഫയർ, ഗെയിംസ് റൂം, ഫിറ്റ്നസ് സെന്റർ തുടങ്ങി നിരവധി ആഡംബര സൗകര്യങ്ങളുമായി സകുടുംബം ആഘോഷങ്ങൾക്ക് പറ്റിയ മികച്ച ഒരു വിനോദ കേന്ദ്രം കൂടിയാണ് വൈൽഡ് അവന്യൂ. ഹോസ്പിറ്റാലിറ്റി മേഖലയിൽ നാല്പത് വർഷത്തെ പരിചയസമ്പന്നതയാണ് വൈൽഡ് അവന്യൂവിന്റെ കരുത്ത്.
വിശാലമായ, നാവിൽ കപ്പലോടിക്കുന്ന വിഭവങ്ങൾ നിറയുന്ന മൾട്ടി ക്യുസീൻ റെസ്റ്റോറന്റ് ആണ് മറ്റൊരു പ്രത്യേകത. ഇവിടെ ചൂടോടെയും പുഞ്ചിരിയോടെയും ഭക്ഷണം വിളമ്പുന്നു. ടൂറിസം മേഖലയിലെ ഗുണനിലവാരവും അച്ചടക്കവും പ്രൊഫഷണലിസവും ഉറപ്പുവരുത്തിയിട്ടുണ്ട് ഈ ആഡംബര റിസോർട്ട്. ട്രിപ്പ് അഡ്വൈസറിന്റെ സർവീസ് ഓഫ് എക്സലൻസ് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ള സ്ഥാപനം കൂടിയാണ് ഇത്.
കോർപ്പറേറ്റ് ഇവന്റുകൾ, പരിശീലന പരിപാടികൾ, ജന്മദിന – വിവാഹ പാർട്ടികൾ പോലുള്ളവ നടത്തുന്നതിന് അനുയോജ്യമായ വേദിയും കോൺഫറൻസ് ഹാളും ഇവിടെ ലഭ്യമാണ്. സൈക്ലിങ് കൂടാതെ ഹൈക്കിംഗ്, ബില്ല്യാർഡ്‌സ് തുടങ്ങിയവ ആസ്വദിക്കുന്നതിനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. മുരിക്കടി, ട്രൈബൽ ഹെറിറ്റേജ് മ്യൂസിയം, പെരിയാർ നാഷണൽ പാർക്ക്, വാച്ച് ടവർ തുടങ്ങിയ സ്ഥലങ്ങളുടെ സാമീപ്യം ഈ റിസോർട്ടിനെ കൂടുതൽ മനോഹരമാക്കുന്നു. കമ്പം, രാമക്കൽമേട്, കുരിശുമല, വാഗമൺ, ഇടുക്കി ഡാം തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കാം എന്നുമാത്രമല്ല, ബാംബൂ റാഫിറ്റിംഗ്, ബോട്ടിങ് ആസ്വദിക്കുകയും സ്‌പൈസ് ഷോപ്പിംഗ് നടത്തുകയും ചെയ്യാം.
സ്നേഹിക്കുന്നവർക്ക് വേണ്ടി സമ്മാനിക്കാവുന്ന അപൂർവനിമിഷങ്ങളുടെ തണലിടമാണ് വൈൽഡ് അവന്യൂ റിസോർട്ട്. തിരക്കുകളിൽ നിന്നെല്ലാം മാറി സ്വസ്ഥമായി, സന്തോഷമായി പ്രകൃതിയിൽ അലിഞ്ഞുചേർന്ന് കഴിയാൻ ഒരു സ്വപ്‍നസുന്ദര ഭൂമിക – വൈൽഡ് അവന്യൂ നിങ്ങൾക്കുള്ള ഇടമാണ്.
website: www.wildavenueresort.com
email id: [email protected]
[email protected]
Contact Numbers:
+91-9995959880 (India)
+44 – 7956901683(UK)
ഡോ. ഐഷ വി
കോളേജ് ഓഫ് അപ്ലൈഡ് സയൻസ് നാട്ടികയിലെ സ്റ്റാഫ് ടൂർ പോകാൻ തീരുമാനിച്ചപ്പോൾ ഭർത്താവ് എന്നോട് അവരുടെ കൂടെ ചെല്ലാൻ ആവശ്യപ്പെട്ടു. അവധി ദിവസമായതിനാൽ ഞാനും ചെല്ലാമെന്നേറ്റു.
യാത്രാ ദിവസം അതിരാവിലെ തന്നെ ഞങ്ങളുടെ വണ്ടി ചാലക്കുടി ബസ് സ്റ്റാന്റിനടുത്തുള്ള പാർക്കിംഗ് ഏരിയയിൽ പാർക്ക് ചെയ്തിട്ട് ഒരു കടത്തിണ്ണയിൽ ഞങ്ങൾ മഴ നനയാതെ ഒതുങ്ങി നിന്നു. സഹയാത്രികർ വണ്ടിയുമായെത്താൻ വീണ്ടും താമസിക്കുമെന്നറിഞ്ഞു.
അവരെത്തിയപ്പോൾ ഞങ്ങൾ വണ്ടിയിൽ കയറി. പോകുന്ന വഴിയ്ക്ക് പ്രാതൽ കഴിച്ച് യാത്ര തുടർന്നു. വാഴക്കുളം പൈനാപ്പിൾ തോട്ടങ്ങളും നിത്യ ഹരിത പ്രദേശങ്ങളും പിന്നിട്ട് കോട്ടയം ജില്ലയിലെ വാഗമണ്ണെന്ന ആരെയും മാടിവിളിക്കുന്ന ടൂറിസ്റ്റ് സ്പോട്ടിലെത്താൻ ഞങ്ങൾ മല കയറുകയായി.
മല കയറുന്ന വഴി ഒന്ന് രണ്ട് വ്യൂ പോയിന്റിൽ വണ്ടി നിർത്തി കാഴ്ചകൾ കണ്ടു. ഒന്നുരണ്ടു കുട്ടികൾ ഛർദ്ദിച്ചെങ്കിലും കുട്ടികളും മുതിർന്നവരും തെല്ലും ഉത്സാഹം ചോരാതെ പാട്ടും അന്താക്ഷരിയും മറ്റ് കലാപരിപാടികളുമായി യാത്ര തുടർന്നു. കുന്ന് കയറിക്കഴിഞ്ഞ ഞങ്ങൾ ആദ്യം പോയത് “വാഗമൺ മെഡോസി”ലേയ്ക്കാണ്. അവിടേയ്ക്ക് പോകുന്ന വഴികൾക്കിരുവശവും ഹോം മേയ്ഡ് ചോക്ലേറ്റുകൾ നെല്ലിക്ക അച്ചാർ കളിപ്പാട്ടങ്ങൾ എന്നിവ വിൽക്കുന്ന കടകൾ ധാരാളമായുണ്ടായിരുന്നു . ടിക്കെറ്റെടുത്ത് ഞങ്ങൾ വാഗമൺ മെഡോസിൽ കയറി. പുൽത്തകിടിയുള്ള മൊട്ട കുന്നിന്റെ നെറുകയിലാണ് ഞങ്ങൾ. നടപ്പാതയ്ക്കിരുവശവും ചെടികൾ നട്ടു പിടിപ്പിച്ചിട്ടുണ്ട്. അതു വഴി ഞങ്ങൾ ആകാശ സൈക്ലിംഗ് സൗകര്യം ഉള്ള ഭാഗത്തേയ്ക്ക് നടന്നു. നല്ല കോടമഞ്ഞ് ഉണ്ടായിരുന്നതിനാൽ ഏകദ്ദേശം10 മീറ്ററിനപ്പുറത്തേയ്ക്കുള്ള കാഴ്ചകളൊന്നു വ്യക്തമായിരുന്നില്ല. ബോട്ടിംഗിന് പോകേണ്ട താഴ്വരയും അപ്പോൾ കാണാൻ പറ്റുമായിരുന്നില്ല.. സെൽഫിയെടുത്തും ഫോട്ടോയ്ക്ക് പോസ് ചെയ്തും ഞങ്ങൾ സമയം തള്ളി നീക്കി. കൂട്ടത്തിൽ ചിലർ ആകാശ സൈക്ലിംഗിനുള്ള നിർമ്മിതിയിൽ കയറി സൈക്ലിംഗ് നടത്തി.
കുറേ കഴിഞ്ഞപ്പോൾ ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് കോടമഞ്ഞ് മാറി. താഴ്വരയും തടാകവും തൊട്ടടുത്തുള്ള കുന്നുകളും ദൃശ്യമായി. സൈക്ലിം ഗ് നടത്തുന്നവരെ കാണാൻ പറ്റി. ആകാശ സൈക്ലിംഗിൽ അടുത്ത കുന്നിൻ മുകളിലേയ്ക്ക് സഞ്ചരിച്ച് തിരികെയെത്തണം.
വാഗമൺ കുന്നുകൾക്ക് 1200 മീറ്ററോളം പൊക്കമുണ്ട്. ഏകദേശം 10 ഡിഗ്രി മുതൽ 25 ഡിഗ്രി വരെ താപനില വരാറുള്ള വാഗമൺ കുന്നുകളും പുൽത്തകിടികളും സ്വിറ്റ്സർലന്റിനോടും സ്കോട്ട്ലന്റിനോടും സമാനമായതിനാൽ ” കേരളത്തിലെ സ്കോട്ട്ലന്റ്/ സ്വിറ്റ്സർലന്റ്” എന്ന് വാഗമൺ അറിയപ്പെടാറുണ്ട്.
ഞങ്ങളുടെ കൂട്ടത്തിലെ ചിലർ സൈക്ലിംഗിന് പോയതിനാൽ ഞങ്ങൾ അവിടെ കാത്തു നിന്നു. പെട്ടെന്നാണ് പെരുമഴ ചെയ്തത് . കാറ്റും മഴയും അത്രയ്ക്ക് ശക്തിയുള്ളതായിരുന്നു. ആർക്കും അത് താങ്ങാൻ പറ്റുന്നതായിരുന്നില്ല. അതിനാൽ അപ്പോൾ അവിടെയുള്ള സഞ്ചാരികളെല്ലാം ആകാശ സൈക്ലിംഗിനായി കെട്ടിയ നിർമ്മിതിയുടെ ചാരത്ത് നിന്നു . കാറ്റടിച്ച് പലരുടേയും കുടകൾ വികൃതമായി. അരമണിക്കൂർ കഴിഞ്ഞപ്പോൾ മഴ തോർന്നു. ഞങ്ങൾ അവിടെ നിന്നും തിരിച്ചു. പൈൻ മരത്തോട്ടം കാണാനായിരുന്നു അടുത്ത പ്ലാൻ . അതിന് സമീപമുള്ള ഒരു ഹോട്ടലിൽ നിന്നും ഉച്ചഭക്ഷണം കഴിച്ചു. പിന്നെ പൈൻ മരത്തോട്ടത്തിൽ ട്രക്കിംഗിനായി പോയി. ട്രക്കിംഗിനുള്ള നടപ്പാത പാറകൾ പാകിയതായിരുന്നു. വഴിയുടെ ഓരം ചേർന്ന് ആ ഭാഗത്തു കാണുന്ന പക്ഷികളുടെ ചിത്രങ്ങളും അവയെ കുറിച്ചുള്ള വിവരണങ്ങളും വച്ചിട്ടുണ്ട്. കുരങ്ങന്മാർ പാറപ്പുറത്തും മറ്റും ചാടി നടക്കുന്നുണ്ട്. താഴ്വരയിലേയ്ക്ക് ഇറങ്ങും വിധമാണ് പൈൻ മരത്തോട്ടത്തിന്റെ കിടപ്പ്. പൈൻ മരത്തോട്ടത്തിലേയ്ക്കുള്ള വഴികൾക്കിരുവശവും ധാരാളം കടകൾ ഉണ്ട്. ഞങ്ങൾ അവിടെ നിന്നും തേയില വാങ്ങിച്ചു. തിരികെ വരുന്ന വഴി ചായയും കുടിച്ചു. ധാരാളം റിസോർട്ടുകൾ, വെള്ളച്ചാട്ടം, തേയിലത്തോട്ടങ്ങൾ എന്നിവയുള്ള സ്ഥലമാണ് വാഗമൺ. ടൂറിസ്റ്റ് സ്പോട്ടായതിനാൽ ചെറുകടകൾ അവിടുത്തുകാർക്ക് വരുമാന മാർഗ്ഗമാകുന്നു. ഞങ്ങൾ അന്നു തന്നെ മടങ്ങിവരാൻ തീരുമാനിച്ചതിനാൽ കൂടുതൽ സ്ഥലങ്ങൾ കാണാൻ നിന്നില്ല. ആസ്വദിച്ച് കാണാനാണെങ്കിൽ നാലു ദിവസം തങ്ങി കാണാനുള്ള വകയൊക്കെ വാഗമണ്ണിലുണ്ട്.
ഞങ്ങൾ മലയിറങ്ങി . തിരികെയുള്ള യാത്ര തുടർന്നു. അത്താഴത്തിന് സമയമായപ്പോൾ നന്നായി അലങ്കരിച്ച ഒരു ഹോട്ടലിൽ ഞങ്ങൾ കയറി. “പത്തേമാരി ” എന്നാണ് ഹോട്ടലിന്റെ പേര്. താഴെ ഒരു ടീപ്പോയിൽ തണ്ണിമത്തങ്ങ പത്തേമാരിയുടെ ആകൃതിയിൽ ” കാർവ്”” ചെയ്ത് വച്ചിരിക്കുന്നു. താഴെ കുറച്ച് ആൾക്കൂട്ടമുള്ളതിനാൽ ഞങ്ങൾ മുകൾ നിലയിൽ കയറി ഇരിപ്പുറപ്പിച്ചു. കുറച്ചുനേരം കഴിഞ്ഞപ്പോൾ ഒരു പയ്യൻ വന്ന് പറഞ്ഞു:” മുകളിൽ ഒന്നും സെർവ്വ് ചെയ്യുന്നില്ല. എല്ലാവരും താഴേയ്ക്ക് വരണം.” ഞങ്ങൾ താഴെ ചെന്നിരുന്നിട്ടും ജീവനക്കാരാരും ഞങ്ങളോട് എന്തൊക്കെയാണ് വേണ്ടതെന്നൊന്നും ചോദിച്ചില്ല. ജീവനക്കാരുടെ പരുങ്ങൽ കൊണ്ടാകണം അവിടെ നിന്ന ഒരാൾ ഞങ്ങളുടെ അടുത്തേയ്ക്കു വന്നു. ഞങ്ങളോട് ഇങ്ങനെ പറഞ്ഞു: ” ഞാൻ ഗൾഫിൽ ഒരു ഹോട്ടലിൽ ജോലി ചെയ്യുന്ന ഷെഫാണ്. ഈ കടയുടെ ഉത്ഘാടനം ഇന്ന് വൈകിട്ട് ആറു മണിയ്ക്ക് കഴിഞ്ഞതേയുള്ളൂ. ഞാൻ അതിൽ പങ്കെടുക്കാൻ എത്തിയതാണ്. ഉപഭോക്താക്കൾക്ക് കൊടുക്കാനുള്ള ആഹാരങ്ങൾ തയ്യാറാക്കാൻ ജീവനക്കാർ തുടങ്ങിയിരുന്നില്ല. അതാണ് ഒരു പരുങ്ങൽ” പിന്നെ ആ ഷെഫ് അവസരത്തിനൊത്തുയർന്നു. ഞങ്ങളെയെല്ലാം അവിടിരുത്തി ഓർഡർ എടുത്തു. ചിലർ ഓർഡർ ചെയ്തവ പെട്ടെന്ന് അവർക്ക് തയ്യാറാക്കാൻ പറ്റുന്നവ ആയിരുന്നില്ല. ആ ഷെഫിന്റെ നിർദ്ദേശങ്ങളനുസരിച്ച് ജീവനക്കാർ പെട്ടെന്നുതന്നെ ഞങ്ങൾക്കാവശ്യമുള്ള ഭക്ഷണം തയ്യാറാക്കി വിളമ്പി. ഞങ്ങളുടെ മനസ്സിൽ ഒരു നല്ല മതിപ്പ് സൃഷ്ടിക്കുന്ന കാര്യം കടയുടമയോ ജീവനക്കാരോ ശ്രദ്ധിച്ചില്ലെങ്കിലും അനുഭവ സമ്പന്നനായ ആ ഷെഫ് അത് പ്രത്യേകം ശ്രദ്ധിച്ചു. എല്ലാവരും ഭക്ഷണം കഴിച്ച് കഴിഞ്ഞപ്പോൾ കാലതാമസം വന്നതിൽ ക്ഷമാപണവും നടത്തി ഇനിയും ഇതിലേ പോകുമ്പോൾ കടയിൽ കയറണമെന്നും പറഞ്ഞാണ് പുഞ്ചിരിയോടെ ഷെഫ് ഞങ്ങളെ പറഞ്ഞയച്ചത്. ഉദ്ഘാടനത്തിന് വെറും ക്ഷണിതാവായെത്തിയ ആൾ മാറി നിൽക്കാതെ, ഞങ്ങളെ മറ്റൊരു ഹോട്ടലിലേയ്ക്കു പറഞ്ഞയയ്ക്കാതെ അവിടെ നിന്നു തന്നെ ഭക്ഷണം തയ്യാറാക്കി കഴിപ്പിക്കാൻ നേതൃത്വം നൽകിയതിനാൽ നല്ലൊരു സേവനമാണ് അപ്പോൾ കാഴ്ചവച്ചത്.
അങ്ങനെ ഞങ്ങൾ പത്തേമാരിയിൽ നിന്നിറങ്ങി നേരേ വീട്ടിലേയ്ക്ക് .
ഡോ.ഐഷ . വി.
പാലക്കാട് ജില്ലയിലെ അയലൂർ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ പ്രിൻസിപ്പാൾ . കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിർമ്മിത ബുദ്ധിയെ കുറിച്ചും ഇൻഫർമേഷൻ ടെക്നോളജിയെ കുറിച്ചും ബുക്ക് ചാപ്റ്ററുകൾ എഴുതിയിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ അച്ചീവ്മെന്റ്റ് അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. 2022- ൽ ” ഓർമ്മ ചെപ്പ് തുറന്നപ്പോൾ ” എന്ന പേരിൽ മലയാളം യുകെ ഡോട്ട് കോമിൽ പ്രസിദ്ധീകരിച്ചിരുന്ന ഓർമ്മകുറിപ്പുകളുടെ സമാഹാരം പ്രസിദ്ധീകരിച്ചു. ” മൃതസഞ്ജീവനി” എന്ന പേരിൽ അടുത്ത പുസ്തകം തയ്യാറാകുന്നു. ” Generative AI and Future of Education in a Nutshell’ എന്ന പേരിൽ മറ്റൊരു പുസ്തകത്തിന്റെ എഡിറ്റിംഗ് നടക്കുന്നു..
റ്റിജി തോമസ്
നാഷണൽ കോൾ മൈനിങ് മ്യൂസിയത്തിലെ സന്ദർശനം രണ്ട് ദിവസങ്ങളായാണ് പൂർത്തിയായത് . ആദ്യദിനത്തിലെ സന്ദർശനം പാതിവഴിയിൽ അവസാനിക്കാൻ ഒരു കാരണമുണ്ടായിരുന്നു. അത് ഒരു ഫോൺകോളായിരുന്നു.
യുകെ മലയാളികളുടെഇടയിൽ കേരളത്തിൽ നിന്നുള്ള നിത്യോപയോഗ സാധനങ്ങൾ എത്തിച്ചു കൊടുക്കുന്ന ജെ ജെ സ്‌പൈസസ് ആൻഡ് ഗ്രോസറീസ് എന്ന സ്‌ഥാപനത്തിന്റെ ഉടമയാണ് ജിജോ ജേക്കബ് .
ജിജോയ്ക്ക് അന്ന് യോർക്ക് ഷെയറിൽ ഹോം ഡെലിവറി ഉള്ള ദിവസമായിരുന്നു. എന്നാൽ ജിജോയുടെ ഡെലിവറി വാനിൽ അനുവദിച്ചതിൽ കൂടുതൽ ഭാരമുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടി പോലീസ് തടഞ്ഞുവെച്ച വിവരവുമായിട്ടാണ് ജിജോയുടെ ഭാര്യ വിളിച്ചത്. 20 മിനിറ്റിനുള്ളിൽ സാധനങ്ങൾ വാഹനത്തിൽ നിന്ന് മാറ്റിയില്ലെങ്കിൽ പിഴയുടെ ഒപ്പം കൂടുതൽ നടപടികളിലേയ്ക്ക് പോകുമെന്നായിരുന്നു പോലീസിന്റെ നിലപാട്. ഈ സന്ദേശത്തെ തുടർന്ന് ഞങ്ങൾ അതിവേഗം കോൾ മൈനിങ് മ്യൂസിയത്തിൽ നിന്ന് പുറത്തിറങ്ങി. അയച്ചു കിട്ടിയ ലൊക്കേഷനിലേയ്ക്ക് പരമാവധി വേഗത്തിൽ ഗൂഗിൾ മാപ്പിൻ്റെ സഹായത്തോടെ എത്തിച്ചേർന്നത് ഒരു കാടിൻറെ നടുവിലായിരുന്നു .
ഗൂഗിൾ മാപ്പ് ചതിച്ചതാണോ? സമയം അതിക്രമിച്ചു കൊണ്ടേയിരിക്കുന്നു. ഗൂഗിൾ മാപ്പ് ഒന്നുകൂടി പരിശോധിച്ചപ്പോഴാണ് തിരക്കിനിടയിൽ നടന്ന് യാത്ര ചെയ്യാനുള്ള ഓപ്ഷനാണ് സെറ്റ് ചെയ്തിരുന്നത് എന്ന് മനസ്സിലായത്. പിന്നെയും ഗൂഗിൾ തന്നെ ശരണം. വഴിയിലുള്ള സിഗ്നലുകൾ വഴി മുടക്കരുതെന്ന പ്രാർത്ഥനയോടെ ഞങ്ങൾ ലക്ഷ്യത്തിലേക്ക് കുതിച്ചു. അധികം വൈകാതെ തന്നെ ജിജോയുടെ അടുത്ത് എത്തിച്ചേർന്നു. ജിജോയുടെ വാഹനത്തിന് തൊട്ടടുത്തുതന്നെ പോലീസ് വാഹനവും പാർക്ക് ചെയ്തിരുന്നു. അധികം താമസിയാതെ തന്നെ യുക്മാ യോർക്ക്ഷെയർ ആന്റ് ഹംബർ റീജൻ വൈസ് പ്രസിഡൻറ് സിബി മാത്യുവും അവിടെ എത്തിച്ചേർന്നു.
ഞങ്ങളുടെ രണ്ടു കൂട്ടരുടെയും വാഹനത്തിലേയ്ക്ക് സാധനങ്ങൾ മാറ്റിവച്ചത് കൊണ്ട് തുടർ നടപടികളിൽ നിന്ന് പോലീസ് പിന്മാറി .
പിഴ ഒഴിവാക്കുന്നതിന് ഒന്ന് അഭ്യർത്ഥിച്ചു നോക്കിയാലോ എന്ന് എൻറെ കേരള ബുദ്ധിയിൽ തോന്നി. പക്ഷേ നിയമം നടപ്പാക്കുന്നതിൽ തങ്ങളുടെ ഭാഗത്തുനിന്ന് യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് വളരെ സൗമ്യമായാണ് പോലീസ് വ്യക്തമാക്കിയത്. 300 പൗണ്ട് ഞാൻ ഇന്ത്യൻ രൂപയിലേക്ക് മാറ്റിയപ്പോൾ ഒന്ന് ഞെട്ടി. മുപ്പതിനായിരം രൂപയോളം . ഒരുപക്ഷേ ജിജോയുടെ ഒന്നിലേറെ ദിവസങ്ങളിലെ കഷ്ടപ്പാട് ആവിയായി പോകുന്ന അവസ്ഥ.
അന്ന് തന്റെ സ്ഥിരം കസ്റ്റമേഴ്സിന് സാധനങ്ങൾ കൊടുത്തശേഷം ജോജിയുടെ വാഹനത്തിലേയ്‌ക്ക് മാറ്റിയ സാധനങ്ങൾ എടുക്കാൻ ജിജോ എത്തിച്ചേർന്നു. നന്ദി സൂചകമായി 10 കിലോയുടെ ഒരു ചാക്ക് അരി സമ്മാനമായി തരാൻ ജിജോ ശ്രമിച്ചെങ്കിലും ജോജി അത് നിരസിച്ചു . ഒന്നിലേറെ തവണ ചെയ്തു തന്ന ഉപകാരത്തിന് നന്ദി പറയുമ്പോൾ എന്റെ മനസ്സിൽ പ്രവാസ ലോകത്ത് ജീവിതം കരിപിടിപ്പിക്കാൻ കഷ്ടപ്പെടുന്ന ഒട്ടേറെ ചെറുപ്പക്കാരുടെ മുഖമാണ് തെളിഞ്ഞുവന്നത്. അതോടൊപ്പം ഒരു ആവശ്യസമയത്ത് കൈത്താങ്ങാകാൻ ഓടിയെത്താനായി മലയാളി കാണിക്കുന്ന കൂട്ടായ്മയും മനസ്സിന് കുളിർമ നൽകുന്നതായിരുന്നു .
റ്റിജി തോമസ് : റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.
യുകെ സ്‌മൃതികളുടെ മുൻ അധ്യായങ്ങൾ വായിക്കാം ….
എവിടെ ഓഫർ കിട്ടുമോ അവിടെ മലയാളി ഉണ്ട് … യുകെ സ്‌മൃതികൾ : അധ്യായം 5 . സൂപ്പർ മാർക്കറ്റിൽ.
ബിനോയ് എം. ജെ.
രതിഫലത്തെ(മാനസികമായ)ക്കുറിച്ച് ചിന്തിക്കാതെ കർമ്മം ചെയ്യുക. പ്രഥമ ദൃഷ്ടിയാ തന്നെ ഇതിന് രണ്ട് വശങ്ങൾ ഉള്ളതായി കാണാം. ഒന്ന് പ്രതിഫലത്തോടുള്ള വിരക്തി; രണ്ട് കർമ്മത്തോടുള്ള ആഭിമുഖ്യം. ഇത് രണ്ടും കൂടി ചേർന്നാലേ നിഷ്കാമകർമ്മം ആവൂ. ചെയ്യുന്ന കർമ്മത്തിന് പ്രതിഫലം കിട്ടണമെന്ന് നാം വാശിപിടിച്ചാൽ അത് നിഷ്കാമകർമ്മം ആകില്ല. പ്രതിഫലത്തോടുള്ള വിരക്തി കർമ്മത്തിലേക്കു കൂടി പരന്നാൽ അതും നിഷ്കാമകർമ്മം ആവില്ല. ഏതൊരു പ്രവർത്തനത്തിനും തുല്യവും വിപരീതദിശയിലുള്ളതുമായ ഒരു പ്രതിപ്രവർത്തനം ഉണ്ടെന്നുള്ളത് (Every action has an equal and opposite reaction) സാർവ്വത്രികമായ ഒരു നിയമമാണ്. നിങ്ങൾ ലോകത്തിലേക്ക് ഒരു കർമ്മത്തെ അയയ്ക്കുന്നു; അതിന് തുല്യമായ ഒരു പ്രതിപ്രവർത്തനം ലോകം നിങ്ങളിലേക്കും അയക്കുന്നു. ഈ പ്രതി പ്രവർത്തനമാണ് നിങ്ങളുടെ കർമ്മത്തിനുള്ള പ്രതിഫലം. ഇവിടെ പ്രതിഫലം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ജോലി ചെയ്യുന്നതിന് കിട്ടുന്ന കൂലിയല്ല. മറിച്ച് ജോലിയും അതിന്റെ കൂലിയും കൂടി ഒരുമിച്ചു ജനിപ്പിക്കുന്ന മാനസികമായ പ്രതിഫലം – പേര്, പ്രശസ്തി,ബഹുമതി,അംഗീകാരം, സ്റ്റാറ്റസ് ആദിയായവ – ആണുദ്ദേശിക്കുന്നത് . ഇതിനെ തടയുവാൻ ആർക്കും സാധ്യമല്ല. ഇത് ലോകത്തിന്റെ നിലനിൽപ്പിന് ഏറെക്കുറെ ആവശ്യവുമാണ്.
ഇപ്രകാരം ഇത് ഒരു ശാശ്വതനിയമമായി പ്രവർത്തിക്കുമ്പോൾ കാലക്രമേണ മനുഷ്യൻ കർമ്മത്തോടൊപ്പം പ്രതിഫലത്തോടും ആഭിമുഖ്യമുള്ളവനായി മാറുന്നു. പിന്നീട് അവൻ പ്രതിഫലത്തിനു വേണ്ടി കർമ്മം ചെയ്തു തുടങ്ങുന്നു. എന്താണ് ഇതുകൊണ്ടുള്ള ദോഷം? കർമ്മത്തോടൊപ്പം പ്രതിഫലവും കിട്ടുന്നുണ്ടെങ്കിൽ അത് കൂടുതൽ നല്ലതല്ലേ? പ്രതിഫലത്തിൽ അല്ലേ ജീവിതത്തിന്റെ അർത്ഥം മുഴുവൻ കിടക്കുന്നത്? പ്രതിഫലമില്ലാതെ കർമ്മം ചെയ്താൽ അതൊരു പാഴ് വേല മാത്രമാവില്ലേ? ഇവക്കുള്ള ഉത്തരം നമുക്ക് പരിശോധിക്കാം.
ആദ്യമായി കർമ്മത്തിന്റെ പ്രകൃതമനുസരിച്ച് പ്രതിഫലത്തിന്റെ പ്രകൃതവും മാറിവരുന്നു. അങ്ങോട്ടു കൊടുക്കുന്നത് പ്രഹരമാണെങ്കിൽ തിരിച്ചിങ്ങോട്ട് വരുന്നതും പ്രഹരം തന്നെ ആയിരിക്കും. അങ്ങോട്ട് കൊടുക്കുന്നത് ചുംബനമാണെങ്കിൽ ഇങ്ങോട്ടു വരുന്നതും ചുംബനം തന്നെയായിരിക്കും. ഇതിങ്ങനെയാണെങ്കിലും പ്രതിഫലത്തിന്റെ മേൽ നമുക്ക് വലിയ നിയന്ത്രണം ഇല്ലെന്നതാണ് സത്യം. ഉദാഹരണത്തിന് നിങ്ങൾ ഒരു പ്രസംഗം നടത്തുന്നുവെന്ന് കരുതുക. നിങ്ങൾ വലിയ പ്രതീക്ഷയോടെയും തയ്യാറെടുപ്പോടെയുമാണത് അത് ചെയ്തത്. വലിയ ഒരു കയ്യടി നിങ്ങൾ മുൻകൂട്ടി പ്രതീക്ഷിരുന്നു. പക്ഷെ പ്രസംഗം പാളി. ആളുകൾ കൂക്കി വിളിച്ചു. നിങ്ങൾക്ക് എന്തു തോന്നും? ഇത് മറിച്ചും സംഭവിക്കാം. നിങ്ങൾക്ക് വലിയ പ്രതീക്ഷ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷെ പ്രസംഗം വിജയിച്ചു. നീണ്ട കരഘോഷം.. നിങ്ങൾക്ക് സന്തോഷം തോന്നുന്നു. ഇപ്രകാരം പ്രതിഫലം നിങ്ങളുടെ ജീവിതത്തിലേക്ക് സുഖദു:ഖങ്ങളെ കൊണ്ടുവന്ന് തരുന്നു. പ്രതിഫലം പുറത്തു നിന്നും വരുന്നതിനാൽ അത് നിങ്ങളുടെ നിയന്ത്രണത്തിന് വെളിയിലാണ്. നിങ്ങൾ സന്തോഷിക്കണമോ ദുഃഖിക്കണമോ എന്ന് നിങ്ങളേക്കാൾ ഉപരിയായി സമൂഹം തീരുമാനിക്കുന്നു. നിങ്ങൾ പ്രതിഫലത്തിന്റെയും അത് തരുന്ന സമൂഹത്തിന്റെയും അടിമകളായി മാറിക്കഴിഞ്ഞു. അടിമത്തം മനുഷ്യന് ഭൂഷണമല്ല.
പ്രതിഫലം അതിൽ തന്നെ വൈരുധ്യങ്ങൾ പേറുന്നു. മുൻപ് പറഞ്ഞതു പോലെ അത് ഭാവാത്മകമോ നിഷേധാത്മകമോ ആവാം. ഈ ദ്വൈതം നിങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്നു. ജീവിതത്തിൽ വിജയമാണോ പരാജയമാണോ സംഭവിക്കുവാൻ പോകുന്നത്? ബിസിനസ്സിൽ ലാഭമാണോ നഷ്ടമാണോ സംഭവിക്കുവാൻ പോകുന്നത്? പ്രണയം വിജയിക്കുമോ അതോ പരാജയപ്പെടുമോ? നിങ്ങളുടെ ജീവിതം വലിയ റിസ്കിലാണ്. ചിലർ പറയുന്നു റിസ്ക് എടുക്കുവാനുള്ള കഴിവ് വർദ്ധിപ്പിക്കണമെന്ന്. ഇതൊന്നും പ്രശ്നത്തിനുള്ള പരിഹാരമല്ല. പ്രതിഫലത്തെ തന്നെ ത്യജിക്കുകയാണ് പ്രശ്നത്തിനുള്ള യഥാർത്ഥമായ പരിഹാരം. കാരണം കർമ്മം അതിൽതന്നെ വിജയമോ പരാജയമോ അല്ല. ജയാപജയങ്ങളെയും സുഖദു:ഖങ്ങളെയും ജനിപ്പിക്കുന്നത് പ്രതിഫലം തന്നെ.
രണ്ടാമതായി പ്രതിഫലത്തിലുള്ള ഈ ശ്രദ്ധയും താത്പര്യവും കർമ്മത്തിൽ നിന്ന് നിങ്ങളുടെ മനസ്സിനെ തെറിപ്പിക്കുന്നു. നിങ്ങൾ ഒരു വിദ്യാർത്ഥിയാണെങ്കിൽ നിങ്ങൾ പരീക്ഷയിൽ ജയിക്കുന്നതായും, ജോലി കിട്ടുന്നതായും, ബിസിനസ്സ് തുടങ്ങുന്നതായും, വിവാഹം കഴിക്കുന്നതായും മറ്റും സദാ സ്വപനം കണ്ടുകൊണ്ടേയിരിക്കും. കാരണം അതാണ് നിങ്ങളുടെ ഏക പ്രചോദനം. നിങ്ങളുടെ സമയത്തിന്റെ പകുതി അങ്ങനെ തന്നെ പോവും. മാത്രവുമല്ല ഭാവിയെ കുറിച്ചുള്ള ഇത്തരം ചിന്തകൾ നിങ്ങളുടെ മനസ്സിന്റെ ഏകാഗ്രതയെ തകർക്കുന്നു. ഏകാഗ്രതയില്ലാതെ പഠിച്ചാൽ നിങ്ങൾ പഠനത്തിൽ വിജയിക്കില്ല. ജോലിയെയും വിവാഹത്തെയും ഒക്കെ മറന്നുകൊണ്ട് നിങ്ങൾ പഠനത്തിൽ ശ്രദ്ധിക്കുവിൻ. അപ്പോൾ നിങ്ങളുടെ ഏകാഗ്രത നൂറുമടങ്ങായി – അതെ നൂറു മടങ്ങായി തന്നെ – വർദ്ധിക്കുകയും നിങ്ങളുടെ ജോലിയും വിവാഹവും തടസ്സമില്ലാതെ സംഭവിക്കുകയുംവചെയ്യും. അപ്പോൾ പിന്നെ കർമ്മത്തിനുള്ള പ്രചോദനം എവിടെ നിന്ന് വരും? കർമ്മത്തിലുള്ള ആസ്വാദനം തന്നെ അതിനുള്ള ഏറ്റവും നല്ല പ്രചോദനം. നിങ്ങൾ ഒരു ഉദ്യോഗസ്ഥൻ ആണെങ്കിൽ ജോലിയെയും വിദ്യാർത്ഥിയാണെങ്കിൽ പഠനത്തെയും ആസ്വദിക്കുവിൻ. നിങ്ങൾക്ക് അതിനു കഴിയുന്നില്ലെങ്കിൽ നിങ്ങളുടെ കർമ്മമണ്ഠലം മാറി ആസ്വദിക്കുവാൻ കഴിയുന്ന എന്തെങ്കിലും കർമ്മത്തിൽ മുഴുകുവിൻ. അപ്പോൾ വിജയം തീർച്ചയായും നിങ്ങളെ തേടിയെത്തും.
കർമ്മം എത്രമാത്രം ആസ്വദിക്കുവാനാവും എന്നതിനെക്കുറിച്ച് നമ്മിൽ പലർക്കും ഗ്രാഹ്യം ഇല്ലെന്നതാണ് സത്യം. ആ ദിശയിൽ നമ്മുടെ ചിന്ത ഇനിയും പോയിട്ടില്ല. പ്രതിഫലത്തെക്കുറിച്ച് സദാ ചിന്തിക്കുന്ന നമുക്ക് എങ്ങനെയാണ് കർമ്മം ആസ്വദിക്കുവാൻ കഴിയുക? പ്രതിഫലത്തിനുവേണ്ടി ചെയ്യപ്പെടുന്ന കർമ്മം അടിമപ്പണിയാണ്. അടിമപ്പണിയിൽ നിന്നും എങ്ങനെയാണ് സന്തോഷം കിട്ടുക? നിങ്ങൾ ഒരു കർമ്മം ചെയ്യുകയാണെങ്കിൽ അത് ആവോളം ആസ്വദിക്കുവിൻ. ആഴ്ചകളും മാസങ്ങളും കഴിയുംതോറും ആ ആസ്വാദനം വർദ്ധിച്ചുവർദ്ധിച്ചുവരട്ടെ! അപ്പോൾ പ്രതിഫലത്തെക്കുറിച്ചുള്ള ചിന്ത ഇല്ലെങ്കിലും ജീവിതം അർത്ഥവ്യത്തും ആസ്വാദ്യകരവും ആണെന്നുമുള്ള വലിയ സത്യം നിങ്ങൾ മനസ്സിലാക്കി തുടങ്ങും. കർമ്മത്തിലുള്ള നിങ്ങളുടെ ആനന്ദവും ഏകാഗ്രതയും നൂറു മടങ്ങായി തന്നെ വർദ്ധിക്കും. അതാണ് നിഷ്കാമകർമ്മം!
പ്രതിഫലം കർമ്മത്തെ ജനിപ്പിക്കുന്നതിനു പകരം കർമ്മം പ്രതിഫലത്തെ ജനിപ്പിക്കട്ടെ. അപ്പോൾ സ്വാർത്ഥകർമ്മം നിഷ്കാമകർമ്മമായി മാറും. പ്രതിഫലത്തെ ആസ്വദിച്ചുകൊണ്ട് കർമ്മം ചെയ്യാതെയിരിപ്പിൻ. മറിച്ച് കർമ്മത്തെ ആസ്വദിച്ചുകൊണ്ട് കർമ്മം ചെയ്യുവിൻ. ജീവിതം അങ്ങോളമിങ്ങോളം കർമ്മാനുഷ്ഠാനമല്ലാതെ മറ്റെന്താണ്? അതിനെ നിങ്ങൾ ആസ്വദിച്ചുതുടങ്ങിയാൽ ജീവിതം ഒരാനന്ദലഹരിയായി മാറും. പ്രതിഫലമാകുന്ന കെണിയിൽ നാം പെട്ടുപോകരുത്. അതിൽ പെട്ടാൽ കഷ്ടപ്പാടുകൾ മാത്രമേ ബാക്കിയുണ്ടാവൂ. കർമ്മം തന്നെയാണ് കഷ്ടപ്പാടുകൾ ആയി മാറുന്നത്. കാരണം നിങ്ങൾക്കത് ആസ്വദിക്കുവാൻ ആകുന്നില്ല. ജീവിതം തന്നെയാണ് ദുരിതമായി മാറുന്നത്. കാരണം നിങ്ങൾ ജീവിതം ആസ്വദിക്കുന്നില്ല. ലോകം മുഴുവൻ കർമ്മം ചെയ്യുന്നു. പക്ഷേ ആർക്കും സംതൃപ്തി ഇല്ല. ഇത്രയധികം പ്രശ്നങ്ങളും പ്രക്ഷുബ്‌ധതകളും ലോകത്തിൽ ഉണ്ടാകുന്നത് എന്തുകൊണ്ട്? മനുഷ്യൻ ജീവിതം ആസ്വദിക്കുവാൻ പഠിച്ചാൽ ഈ പ്രശ്നങ്ങൾ എല്ലാം താനെ മാറും. ലോകം ജീവിക്കുവാൻ കൊള്ളാവുന്ന ഒരിടമാവുകയും ചെയ്യും.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
കൈരളി ബർമിംഗ്ഹാം സംഘടിപ്പിക്കുന്ന ഓണാഘോഷം ഒക്ടോബർ 8-ാം തീയതി ഞായറാഴ്ച നടക്കും. റെഢിച്ചിൽ വച്ച് നടക്കുന്ന ഓണാഘോഷത്തിന് കൊട്ടും കുരവയും എന്നാണ് പേരിട്ടിരിക്കുന്നത്. വിഭവ സമൃദ്ധമായ ഓണസദ്യ, ഓണക്കളികൾ, കലാപരിപാടികൾ എന്നിവ ഓണാഘോഷത്തിന്റെ ഭാഗമായി ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
ഓണാഘോഷത്തിന് മാറ്റ് കൂട്ടുവാൻ അനുബന്ധമായി റീൽസ് മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. റീൽസ് മത്സര വിജയികളെ കാത്തിരിക്കുന്നത് 250 പൗണ്ട് ക്യാഷ് പ്രൈസ് ആണ് . മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് റീൽസ് അപ്‌ലോഡ് ചെയ്യാനുള്ള അവസാന തീയതി ഒക്ടോബർ 5-ാം തീയതി ആണ് . മറ്റ് വിവരങ്ങൾ വാർത്തയ്ക്കൊപ്പം നൽകിയിട്ടുള്ള നോട്ടീസിൽ ലഭ്യമാണ്.
ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കുന്നതിന് മുതിർന്നവർക്ക് 8 പൗണ്ട് ആണ് എൻട്രി ഫീ . വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യമായിരിക്കും. പരിപാടികൾ ഒക്ടോബർ എട്ടാം തീയതി 11:00 മണിക്ക് ആരംഭിച്ച് വൈകിട്ട് 5 മണിക്ക് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.