Latest News

കുണ്ടറ പടപ്പക്കരയില്‍ വീട്ടിനുള്ളില്‍ വീട്ടമ്മയെ മരിച്ചനിലയിലും ഇവരുടെ അച്ഛനെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റനിലയിലും കണ്ടെത്തി. സെന്റ് ജോസഫ് പള്ളിക്കുസമീപം പുഷ്പവിലാസത്തില്‍ പുഷ്പലതയാണ് മരിച്ചത്. പുഷ്പലതയുടെ അച്ഛന്‍ ആന്റണിയെ തലയ്ക്ക് ഗുരുതരമായ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിൽ പുഷ്പലതയുടെ മകന്‍ അഖിലിനായി പോലീസ് അന്വേഷണം ആരംഭിച്ചു.

പുഷ്പലതയുടെ വീടിന് സമീപം താമസിക്കുന്ന ബന്ധുവാണ് ശനിയാഴ്ച രാവിലെ 11.30-ഓടെ വീട്ടിനുള്ളില്‍ ഇരുവരെയും പരിക്കേറ്റനിലയില്‍ കണ്ടെത്തിയത്. പുഷ്പലതയുടെ മകള്‍ അഖില കേരളത്തിന് പുറത്താണ് പഠിക്കുന്നത്. രാവിലെ അമ്മയെ വിളിച്ചിട്ട് ഫോണ്‍ എടുത്തില്ല. സംശയം തോന്നിയ മകള്‍ സമീപത്തെ വീട്ടില്‍ വിളിച്ച് അന്വേഷിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

തലയണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ചാണ് പുഷ്പലതയെ കൊലപ്പെടുത്തിയതാണെന്ന് പോലീസ് കരുതുന്നു. തലയ്ക്ക് മുറിവേറ്റ് ചോരവാര്‍ന്ന നിലയിലായിരുന്ന ആന്റണി അതീവ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രി വെന്റിലേറ്ററിലാണ്.

പുഷ്പലതയുടെ മകൻ അഖിൽ ലഹരിക്കയ്‌യായിരുന്നുവെന്നും കുടുംബാംഗങ്ങളെ ആക്രമിക്കുന്നത് പതിവായിരുന്നുവെന്നാണ് വിവരം. മകന്റെ ആക്രമണത്തില്‍ സഹികെട്ട് ഇവര്‍ കുണ്ടറ പോലിസില്‍ പലതവണ പരാതി നല്‍കിയിരുന്നു. വെള്ളിയാഴ്ചയും പുഷ്പലത പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് പരാതി നല്‍കി. പോലിസ് എത്തി അഖിലിനെ താക്കീത് ചെയ്ത് വിട്ടയച്ചെന്നും പറയുന്നു. പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.

മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം മമ്മൂട്ടി പ്രധാനവേഷത്തിലെത്തി ജിയോ ബേബി സംവിധാനം ചെയ്ത കാതലിന് നൽകിയതിനെതിരെ കെ.സി.ബി.സി. മികച്ച സിനിമയ്ക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചതിനാൽ കാതലിൻറെ പ്രമേയം സ്വീകാര്യമാകുമോ എന്ന ചോദ്യവുമായി ഫേസ്ബുക്കിലാണ് കെ.സി.ബി.സി ജാഗ്രത കമീഷൻ എതിർപ്പ് പ്രകടമാക്കിയിരിക്കുന്നത്. ‘കാതൽ ദ കോർ’ എന്ന ചലച്ചിത്രം പ്രൊപ്പഗാണ്ട സിനിമയാണെന്ന് വ്യക്തമാണെന്നും കുറിപ്പിൽ കെ.സി.ബി.സി പറയുന്നു. അവാർഡ് പ്രഖ്യാപിച്ച് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ പറഞ്ഞ വാക്കുകളെയും കെ.സി.ബി.സി വിമർശിച്ചിട്ടുണ്ട്.

സ്വവർഗാനുരാഗം സ്വാഭാവിക പ്രതിഭാസമാണെന്നും ചുറ്റുവട്ടത്തുള്ളവരും സമൂഹവും സ്വവർഗ്ഗാനുരാഗികളുടെ അവകാശങ്ങൾ അംഗീകരിക്കണമെന്നുമുള്ള ആശയമാണ് ‘കാതൽ’ സിനിമയുടെ കഥാ തന്തു. ലൈംഗികതക്ക് നൽകപ്പെടുന്ന അമിത പ്രാധാന്യം ഈ ചലച്ചിത്രത്തിൻറെ മറ്റൊരു സവിശേഷതയാണ്. ഇടതുപക്ഷ രാഷ്ട്രീയ പ്രത്യയശാസ്ത്രവുമായി സ്വവർഗ്ഗ ലൈംഗികത എന്ന ‘പുരോഗമനപരമായ’ ആശയത്തെ ബന്ധപ്പെടുത്തിയാണ് കഥ മുന്നോട്ടുപോകുന്നത്… ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ കലാലയങ്ങളിൽ വഴിവിട്ടതും പ്രകൃതിവിരുദ്ധവുമായ ലൈംഗിക ആശയപ്രചാരണങ്ങൾ നടന്നുവരുന്ന ഈ കാലഘട്ടത്തിൽ കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയം സ്വവർഗാനുരാഗികളുടെ അവകാശങ്ങൾക്ക് വേണ്ടി വാദിക്കുന്നു എന്ന ആശയം സിനിമ മുന്നോട്ടുവച്ചിരിക്കുന്നതും ഇപ്പോൾ അവാർഡുകൾ ലഭിച്ചിരിക്കുന്നതും യാദൃശ്ചികമായിരിക്കാനിടയില്ല -കുറിപ്പിൽ കുറ്റപ്പെടുത്തുന്നു.

ധാർമ്മിക മൂല്യംകൂടി പരിഗണിച്ചാൽ മികച്ച സിനിമയായി പരിഗണിക്കാൻ കഴിയുന്ന ഒട്ടേറെ ചലച്ചിത്രങ്ങൾ ഉണ്ടായിരിക്കെ, സ്വവർഗ്ഗാനുരാഗത്തിനുവേണ്ടി വാദിക്കുന്ന ഒരു ചലച്ചിത്രത്തിന് മികച്ച ചലച്ചിത്രമെന്ന ബഹുമതി നൽകിയ സംസ്ഥാന സർക്കാർ സമൂഹത്തിന് നൽകുന്ന സന്ദേശം എന്തെന്ന് വ്യക്തമാക്കേണ്ടതുണ്ടെന്നും കെ.സി.ബി.സി പറഞ്ഞു

നിങ്ങളുടെ ഒരു നേരത്തെ ആഹാരം വയനാടിന്റെ പുനർനിർമ്മാണത്തിനു വേണ്ടി എന്ന ആഹ്വാനവുമായി യുകെയിലെ എല്ലാ പ്രധാന പട്ടണങ്ങളിലും കൈരളി യുകെ ബിരിയാണി ചലഞ്ചുകൾ സംഘടിപ്പിക്കുന്നു. കൈരളിയുടെ വിവിധ യൂണിറ്റുകൾ അവരുടെ പ്രദേശങ്ങളിൽ ബിരിയാണികൾ വീട്ടിൽ എത്തിച്ചാണു സംഭാവനകൾ സ്വീകരിക്കുന്നത്‌. ലണ്ടനിലെ വാറ്റ്ഫോഡ്‌, ഹീത്രു, ക്രോയ്ഡൺ കൂടാതെ മാഞ്ചസ്റ്റർ, എഡിൻബ്ര, ന്യൂബറി, റെഡ്ഡിംഗ്, ഓക്സ്ഫോഡ്‌‌, ചെംസ്ഫോഡ്‌ എന്നീ സ്ഥലങ്ങളിൽ ഇതിനകം തന്നെ ബിരിയാണി ചലഞ്ചുകൾക്കുള്ള ഒരുക്കങ്ങൾ നടക്കുന്നു. ഇതുവരെ മലയാളികളും അല്ലാത്തവരിൽ നിന്നും വലിയ പ്രതികരണമാണു ലഭിച്ചുകൊണ്ടിരിക്കുന്നത്‌, ബിരിയാണിയുടെ വിലയ്ക്ക്‌ പുറമേ വലിയ തുകകൾ സംഭാവനകൾ ലഭിക്കുന്നത്‌ യുകെയിലെ പ്രവാസ സമൂഹത്തിന്റെ കരുതലിന്റെ സാക്ഷ്യമാണെന്ന് കൈരളി യുകെ വിലയിരുത്തി.

ഇതു വരെ കൈരളിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ‌ ഓൺലൈൻ ധനശേഖരണത്തിൽ പന്ത്രണ്ട്‌ ലക്ഷം രൂപ സംഭാവനയായി ലഭിച്ചു. ഇതിനു പുറമെ ബിരിയാണി ചലഞ്ച്‌ വഴി ലഭിക്കുന്ന തുക വീടുകൾ പണിയുവാനും കേരള സർക്കാരിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായും വിനയോഗിക്കുമെന്ന് കൈരളി യുകെ അറിയിച്ചു. വയനാടിനു വേണ്ടി കൈകോർത്ത എല്ലാവർക്കും നന്ദിയും, തുടർന്ന് വരുന്ന ബിരിയാണി ചലഞ്ച്‌ ഉൾപ്പെടെയുള്ള ധനസമാഹരണം വിജയിപ്പിക്കണമെന്നും കൈരളി യുകെ ദേശീയ കമ്മറ്റി അഭ്യർത്ഥിച്ചു.

ആഗോള വിപണികളിലെ മുന്നേറ്റം നേട്ടമാക്കി രാജ്യത്തെ സൂചികകള്‍. സെന്‍സെക്സ് 1000 പോയന്റ് ഉയര്‍ന്നു. യുഎസിലെ സാമ്പത്തിക സ്ഥിതിവിവരക്കണക്കുകളാണ് വിപണിക്ക് തുണയായത്. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികയായ യുഎസിലെ മാന്ദ്യഭീതി അകന്നതോടെയാണ് വിപണികള്‍ നേട്ടം തിരികെപിടിച്ചത്.

വിപണി കുതിച്ചതോടെ ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം മൂല്യം 4.15 ലക്ഷം കോടി ഉയര്‍ന്ന് 448.44 ലക്ഷം കോടിയിലെത്തി. സെന്‍സെക്സ് 1000 പോയന്റ് ഉയര്‍ന്ന് 80,117ലും നിഫ്റ്റി 274 പോയന്റ് നേട്ടത്തില്‍ 24,418ലുമെത്തി.

സെന്‍സെക്സ് ഓഹരികളില്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, ടെക് മഹീന്ദ്ര, ടിസിഎസ്, ഐസിഐസിഐ ബാങ്ക്, എച്ച്സിഎല്‍ ടെക് തുടങ്ങിയവ മൂന്ന് ശതമാനത്തോളം ഉയര്‍ന്നു. ടാറ്റ സ്റ്റീല്‍, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഭാരതി എയര്‍ടെല്‍ തുടങ്ങിയവയും നേട്ടത്തിലാണ്. യുഎസിലെ ആശ്വാസം നേട്ടമാക്കി രാജ്യത്തെ ഐടി ഓഹരികള്‍ അഞ്ച് ശതമാനം വരെ ഉയര്‍ന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ട് നാളെ പുറത്തുവിടുന്നതിൽ അനിശ്ചിതത്വം. അന്തിമ തീരുമാനം നാളെ രാവിലെ മാത്രമേ ഉണ്ടാകൂ. നടി രഞ്ജിനിയുടെ ഹർജി കോടതി പരിഗണിക്കുന്ന സാഹചര്യത്തിലാണ് പുനരാലോചന. താൻ കോടതിയെ സമീപിച്ചതായി നടി രഞ്ജിനി സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടുണ്ട്. തിങ്കാഴ്ച ഹർജി കോടതി പരിഗണിക്കും. ഇത് കണക്കിലെടുത്താണ് റിപ്പോർട്ട് പുറത്തുവിടുന്നതിൽ അന്തിമ തീരുമാനം നാളെ സ്വീകരിക്കുമെന്ന് സർക്കാർ അറിയിച്ചിരിക്കുന്നത്. വിവരാവകാശ നിയമ പ്രകാരം റിപ്പോർട്ടിനായി അപേക്ഷിച്ച മാധ്യമപ്രവർത്തകരോട് നാളെ 11 മണിക്ക് ഹാജരാകാൻ ആണ് നിർദ്ദേശം നൽകിയിരുന്നത്. റിപ്പോർട്ട് നൽകുമോയെന്ന കാര്യത്തിൽ തീരുമാനം അപ്പോഴോ അതിന് മുമ്പോ അറിയിക്കും.

വിവരാവകാശ നിയമപ്രകാരം ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ എഡിറ്റഡ് രൂപം സംസ്ഥാന സ‍ർക്കാർ നാളെ പുറത്ത് വിടാനിരിക്കെയാണ് ഹൈക്കോടതിയിൽ പുതിയ ഹർജി എത്തിയത്. കമ്മിറ്റിക്ക് മുൻപാകെ മൊഴി നൽകിയവരിൽ ഒരാളായ ര‍‍ഞ്ജിനിയാണ് ഹർജി നൽകിയത്. മൊഴി നൽകിയതിന് ശേഷം ഹേമ കമ്മിറ്റി ഇത് വരെ ബന്ധപ്പെട്ടിട്ടില്ല. സ്വകാര്യത ഉറപ്പാക്കുമെന്ന ധാരണയിലാണ് കമ്മിറ്റിക്ക് മുൻപാകെ താനടക്കമുള്ളവർ മൊഴി നൽകിയത്. എന്നാൽ പറഞ്ഞ കാര്യങ്ങൾ എങ്ങനെ റിപ്പോർട്ടായി പുറത്ത് വരുമെന്നതിൽ ആശങ്കയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. വനിത കമ്മീഷൻ പോലും ഇക്കാര്യത്തിൽ ഇടപെടൽ നടത്താത്തതിൽ നിരാശയുണ്ടെന്നും ര‍‍ജ്ഞിനി പറഞ്ഞു.

ഹർജി നാളെ കോടതി പരിഗണിക്കും. ജസ്റ്റിസ് ഹേമ അധ്യക്ഷയായ കമ്മിറ്റി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ച് നാലര വർഷം കഴിഞ്ഞിട്ടും റിപ്പോർട്ട് പുറത്ത് വിട്ടിരുന്നില്ല. ഒടുവിൽ റിപ്പോർട്ടിന്‍റെ പ്രസക്തഭാഗങ്ങൾ പുറത്തുവിടാൻ മുഖ്യവിവരാവകാശ കമ്മീഷണ‌ർ ഉത്തരവിട്ടതോടെയാണ് ഹൈക്കോടതിയിൽ നിർമ്മാതാവ് സജിമോൻ പാറയിൽ ഹർജിയുമായി എത്തിയത്. ഹർജിയിലെ പൊതുതാൽപര്യം വ്യക്തമാക്കാൻ ഹർജിക്കാരന് കഴിഞ്ഞില്ലെന്ന് കണ്ടെത്തി ഹൈക്കോടതി കഴിഞ്ഞ ദിവസം ഈ ഹർജി തള്ളിയിരുന്നു. വ്യക്തികളുടെ സ്വകാര്യത ഉറപ്പാക്കാനുള്ള നിർദേശങ്ങൾ വിവരാവകാശ കമ്മീഷൻ ഉത്തരവിലുണ്ടെന്ന പരാമർശത്തോടെയായിരുന്നു കോടതി തീരുമാനം.

സ്വന്തം ലേഖകൻ

തിരുവനന്തപുരം : ടി20 കേരള ക്രിക്കറ്റ് ലീഗില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ സ്വന്തമാക്കി യുകെ മലയാളിയും എം.എസ് ധോണി ബ്രാൻഡ് അംബാസിഡറായ സിംഗിൾ ഐഡിയുടെ ഉടമയുമായ പാലാക്കാരൻ സുഭാഷ് ജോർജ്ജ് മാനുവല്‍ . സുഭാഷ് ജോർജ്ജ് കൊച്ചി ടീമിന്റെ ഉടമയായതോടെ യുകെ മലയാളികളുടെ പേരും കേരള ക്രിക്കറ്റ് ലീഗില്‍ ഇടംനേടി. യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കൊച്ചിയുടെ നീലകടുവകള്‍ ( ബ്ലൂ ടൈഗേഴ്‌സ് ) കളത്തിലിറങ്ങുന്നത് കാണാനുള്ള ആകാംക്ഷയിലാണ് യുകെയിലെ ക്രിക്കറ്റ് പ്രേമികളും. തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ സെപ്റ്റംബര്‍ രണ്ടു മുതല്‍ നടക്കുന്ന ലീഗ് മത്സരങ്ങളില്‍ ആറു ടീമുകളാണ് പങ്കെടുക്കുന്നത്.

കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) ഫ്രാഞ്ചൈസികൾക്കായി സംഘടിപ്പിച്ച ലേലത്തിലൂടെയാണ് സുഭാഷ് ജോര്‍ജ്ജ് കൊച്ചിയുടെ ടീമായ ബ്ലൂ ടൈഗേഴ്‌സിനെ സ്വന്തമാക്കിയത്. ലേലത്തിലെ ഏറ്റവും വലിയ തുകയായ രണ്ടര കോടി രൂപ നൽകിയാണ് കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ സുഭാഷ് ജോർജ്ജ് സ്വന്തമാക്കിയത്. 13 പേരാണ് ഫ്രാഞ്ചൈസിക്കായി അപേക്ഷിച്ചിരുന്നത്. യോഗ്യതാ മാനദണ്ഡങ്ങൾ പൂര്‍ണമായി പാലിച്ച ഏഴുപേരെ ഫൈനല്‍ ലേലത്തിനായി തിരഞ്ഞെടുക്കുകയായിരുന്നു. ഇതില്‍ ഏറ്റവും കൂടിയ തുക ക്വോട്ട് ചെയ്ത ആറു പേര്‍ക്കാണ് ടീം ഫ്രാഞ്ചൈസി ലഭിച്ചിരിക്കുന്നത്. 

സുഭാഷ് ജോര്‍ജ് മാനുവല്‍ ( സിംഗിൾ ഐഡി ). ഫിലിം ഡയറക്ടർ എസ്. പ്രിയദർശൻ  – ജോസ് പട്ടാറ കണ്‍സോര്‍ഷ്യം, സോഹന്‍ റോയ് (ഏരീസ് ഗ്രൂപ്പ്), സജാദ് സേഠ് (ഫൈനസ്സ് കണ്‍സോര്‍ഷ്യം), ടി. എസ്. കലാധരന്‍ (കണ്‍സോള്‍ ഷിപ്പിങ് സര്‍വീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്), സഞ്ജു മുഹമ്മദ് (ഇകെകെ ഇന്‍ഫ്രാസ്ട്രെക്ചര്‍ ലിമിറ്റഡ്) എന്നിവര്‍ക്കാണ് ടീമുകളുടെ ഫ്രാഞ്ചൈസികള്‍ ലഭിച്ചത്. ഇതിൽ ആയിരം കോടിക്ക് മുകളിൽ ആസ്തിയുള്ള സുഭാഷ് ജോർജ്ജിന്റെ കമ്പനികളുടെ കണ്‍സോര്‍ഷ്യമാണ് ലേലത്തിൽ ഒന്നാമതായി എത്തിയത്. തൊട്ട് പിന്നാലെ എത്തിയത് ഫിലിം ഡയറക്ടർ പ്രിയദർശന്റെ കണ്‍സോര്‍ഷ്യവുമാണ്.

ഐപിഎല്‍ താരവും ഫാസ്റ്റ് ബൗളറുമായ ബേസില്‍ തമ്പിയാണ് ബ്ലൂ ടൈഗേഴ്‌സിന്റെ സ്റ്റാര്‍ ഐക്കണ്‍ . 2014-15 സീസണില്‍ കേരളത്തിനായി രഞ്ജി ട്രോഫി കളിച്ച ബേസില്‍ 2017 ല്‍ ഗുജറാത്ത് ലയണ്‍സിലൂടെയായിരുന്നു ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ചത്.

അതോടൊപ്പം കളിക്കാരെ തെരഞ്ഞെടുക്കുവാനായി നടത്തിയ താര ലേലത്തില്‍ മനു കൃഷ്ണനെ ഏഴ് ലക്ഷം രൂപയ്ക്കാണ് ബ്ലൂ ടൈഗേഴ്‌സ് സ്വന്തമാക്കിയത്. ആദ്യ ടി20 ക്രിക്കറ്റ് ലീഗില്‍ കൊച്ചിക്ക് ലഭിച്ചത് മികച്ച താരങ്ങളെയാണെന്നും കളിക്കളത്തില്‍ മികച്ച പ്രകടനം ടീം കാഴ്ച്ചവെക്കുമെന്നും സുഭാഷ് ജോർജ്ജ് മാനുവല്‍ വ്യക്തമാക്കി.

കേരളത്തില്‍ കായിക സംസ്‌കാരം വളര്‍ത്തിയെടുക്കേണ്ടത് അനിവാര്യമാണെന്നും പുതുതലമുറയിലെ മികച്ച കളിക്കാരെ കായിക ലോകത്തിന് സംഭാവന ചെയ്യുകയാണ് ലക്ഷ്യമെന്നും സുഭാഷ് മാനുവല്‍ പറഞ്ഞു. ബ്രിട്ടണിലും സ്‌പോര്‍ട്‌സിന് പ്രാധാന്യം നല്‍കി നിരവധി പ്രവര്‍ത്തനങ്ങള്‍ സുഭാഷിന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. യുകെയിൽ കളിക്കാര്‍ക്കായി സ്വന്തമായി ഗ്രൗണ്ടും ഇദ്ദേഹത്തിന്റെ സ്ഥാപനം രൂപീകരിച്ചിട്ടുണ്ട്. പാലാ ഭരണങ്ങാനം മാറാമറ്റം വീട്ടിൽ മാനുവല്‍ ജോസഫിന്റെയും ഫിലോമിനയുടെയും മകനാണ് സുഭാഷ് ജോർജ്ജ്.

എഴുപതാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 2022-ലെ ചിത്രങ്ങൾക്കുള്ള പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. 2022 ജനുവരി ഒന്നുമുതൽ ഡിസംബർ 31 വരെ സെൻസർ ചെയ്ത ചിത്രങ്ങളെയാണ് പുരസ്കാരത്തിനായി പരി​ഗണിച്ചത്.

നടൻ – റിഷഭ് ഷെട്ടി (കാന്താര)
മികച്ച നടി – നിത്യാ മേനോൻ (തിരുച്ചിത്രമ്പലം) , മാനസി പരേഖ് ( കച്ച് എക്സ്പ്രസ്)
സംവിധായകൻ – സൂരജ് ആർ ബർജാത്യ (ഊഞ്ചായി)
ജനപ്രിയ ചിത്രം -കാന്താര
നവാ​ഗത സംവിധായകൻ -പ്രമോദ് കുമാർ – ഫോജ
ഫീച്ചർ ഫിലിം – ആട്ടം
തിരക്കഥ – ആനന്ദ് ഏകർഷി (ആട്ടം)
തെലുങ്ക് ചിത്രം – കാർത്തികേയ 2.
തമിഴ് ചിത്രം- പൊന്നിയിൻ സെൽവൻ
മലയാള ചിത്രം – സൗദി വെള്ളക്ക
കന്നഡ ചിത്രം – കെ.ജി.എഫ് 2
ഹിന്ദി ചിത്രം – ​ഗുൽമോഹർ
സംഘട്ടനസംവിധാനം – അൻബറിവ് (കെ.ജി.എഫ് 2)
നൃത്തസംവിധാനം – ജാനി, സതീഷ് (തിരുച്ചിത്രാമ്പലം)
​ഗാനരചന – നൗഷാദ് സാദർ ഖാൻ (ഫൗജ)
സം​ഗീതസംവിധായകൻ – പ്രീതം (ബ്രഹ്മാസ്ത്ര)
ബി.ജി.എം -എ.ആർ.റഹ്മാൻ (പൊന്നിയിൻ സെൽവൻ 1)
കോസ്റ്റ്യൂം- നിഖിൽ ജോഷി
പ്രൊഡക്ഷൻ ഡിസൈൻ -അനന്ദ് അധ്യായ (അപരാജിതോ)
എഡിറ്റിങ്ങ് – ആട്ടം (മഹേഷ് ഭുവനേന്ദ്)
സൗണ്ട് ഡിസൈൻ – ആനന്ദ് കൃഷ്ണമൂർത്തി (പൊന്നിയിൻ സെൽവൻ 1)
ക്യാമറ – രവി വർമൻ (പൊന്നിയിൻ സെൽവൻ-1)
​ഗായിക – ബോംബെ ജയശ്രീ (സൗദി വെള്ളക്ക)
​ഗായകൻ – അരിജിത് സിം​ഗ് (ബ്രഹ്മാസ്ത്ര)
ബാലതാരം- ശ്രീപഥ് (മാളികപ്പുറം)
സഹനടി – നീന ​ഗുപ്ത (ഊഞ്ചായി)
സഹനടൻ- പവൻ രാജ് മൽഹോത്ര (ഫൗജ)

പ്രത്യേക ജൂറി പുരസ്കാരം -​ നടൻ – മനോജ് ബാജ്പേയി (ഗുൽമോഹർ), കാഥികൻ – സം​ഗീത സംവിധായകൻ സഞ്ജയ് സലിൽ ചൗധരി

തെലുങ്ക് ചിത്രം – കാർത്തികേയ 2.
തമിഴ് ചിത്രം- പൊന്നിയിൻ സെൽവൻ
മലയാള ചിത്രം – സൗദി വെള്ളക്ക
കന്നഡ ചിത്രം – കെ.ജി.എഫ് 2
ഹിന്ദി ചിത്രം – ​ഗുൽമോഹർ

മികച്ച പുസ്തകം – അനിരുദ്ധ ഭട്ടാചാര്യ, പാർത്ഥിവ് ധർ (കിഷോർകുമാർ: ദ അൾട്ടിമേറ്റ് ബയോ​ഗ്രഫി)

54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് മന്ത്രി സജി ചെറിയാനാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്. സംവിധായകനും തിരക്കഥാകൃത്തുമായ സുധീര്‍ മിശ്ര അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. സംവിധായകന്‍ പ്രിയനന്ദനും ഛായാഗ്രാഹകന്‍ അഴകപ്പനുമാണ് പ്രാഥമിക ജൂറി അധ്യക്ഷന്‍മാര്‍. സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍ എന്നിവരായിരുന്നു ജൂറി അംഗങ്ങൾ.

പുരസ്‌കാരങ്ങള്‍ ഇങ്ങനെ

മികച്ച നടൻ -പൃഥ്വിരാജ് സുകുമാരൻ (ആടുജീവിതം)
മികച്ച നടി- ഉർവശി, ബീന ആർ ചന്ദ്രൻ (ഉള്ളൊഴുക്ക്, തടവ്)
മികച്ച സംവിധായകൻ -ബ്ലെസി (ആടുജീവിതം)
മികച്ച ചിത്രം -കാതൽ (ജിയോ ബേബി)
രണ്ടാമത്തെ ചിത്രം -ഇരട്ട (രോഹിത് എം.ജി കൃഷ്ണൻ)

മികച്ച കഥ – ആദർഷ് സുകുമാരൻ, പോൾസൻ സ്കറിയ ( കാതൽ)
ഛായാ​ഗ്രഹണം -സുനിൽ.കെ.എസ് (ആടുജീവിതം)
സ്വഭാവനടി- ​ശ്രീഷ്മ ചന്ദ്രൻ (പൊമ്പളൈ ഒരുമൈ)
സ്വഭാവനടൻ -വിജയരാഘവൻ (പൂക്കാലം)
തിരക്കഥാകൃത്ത് (അഡാപ്‌റ്റേഷന്‍) – ബ്ലെസി (ആടുജീവിതം)
തിരക്കഥാകൃത്ത്- രോഹിത് എം.ജി.കൃഷ്ണൻ (ഇരട്ട)
സ്പെഷ്യൽ ജൂറി| നടന്മാർ -കെ.ആർ ​ഗോകുൽ (ആടുജീവിതം), സുധി കോഴിക്കോട് -കാതൽ
സ്പെഷ്യൽ ജൂറി ചിത്രം -​ഗ​ഗനചാരി

സ്പെഷ്യൽ ജൂറി (നടി)- ശാലിനി ഉഷാദേവി (എന്നെന്നും)

സ്പെഷ്യൽ ജൂറി (അഭിനയം)- കൃഷ്ണന്‍ (ജൈവം)

നവാ​ഗത സംവിധായകൻ- ഫാസിൽ റസാഖ് (തടവ്)

വസ്ത്രാലങ്കാരം -ഫെമിന ജബ്ബാർ (ഒ ബേബി)

ജനപ്രിയ ചിത്രം -ആടുജീവിതം
നൃത്തസംവിധാനം – ജിഷ്ണു (സുലൈഖ മൻസിൽ)
ഡബ്ബിങ് ആർട്ടിസ്റ്റ് പെൺ – സുമം​ഗല (ജനനം 1947 പ്രണയം തുടരുന്നു)
ഡബ്ബിങ് ആർട്ടിസ്റ്റ് ആൺ – റോഷൻ മാത്യു -ഉള്ളൊഴുക്ക്, വാലാട്ടി

മേക്കപ്പ് ആർട്ടിസ്റ്റ് -രഞ്ജിത് അമ്പാടി (ആടുജീവിതം)
ശബ്ദരൂപകല്പന- ജയദേവൻ ചക്കാടത്ത്, അനിൽ രാധാകൃഷ്ണൻ (ഉള്ളൊഴുക്ക്)
ശബ്ദമിശ്രണം -റസൂൽ പൂക്കുട്ടി, ശരത് മോഹൻ (ആടുജീവിതം)
സിങ്ക് സൗണ്ട്- ഷമീർ അഹമ്മദ് (ഓ ബേബി)
കലാസംവിധായകൻ – മോഹൻദാസ് (2018)
എഡിറ്റിങ് -സം​ഗീത് പ്രതാപ് (ലിറ്റിൽ മിസ് റാവുത്തർ)
പിന്നണി ​ഗായിക -ആൻ ആമി (തിങ്കൾപ്പൂവിൻ -പാച്ചുവും അദ്ഭുതവിളക്കും)
പിന്നണി ​ഗായകൻ – വിദ്യാധരൻമാസ്റ്റർ (പതിരാണെന്നോർത്തൊരു കനവിൽ – ജനനം 1947 പ്രണയം തുടരുന്നു)
സംഗീതസംവിധായകന്‍ (ബി.ജി.എം)- മാത്യൂസ് പുളിക്കൻ (കാതൽ)
സംഗീതസംവിധായകന്‍- ജസ്റ്റിൻ വർ​ഗീസ് (ചാവേർ)
ഗാനരചയിതാവ്- ഹരീഷ് മോഹനൻ (ചാവേർ)
ചലച്ചിത്ര​ഗ്രന്ഥം- മഴവിൽക്കണ്ണിലൂടെ മലയാള സിനിമ (കിഷോർ കുമാർ)
ചലച്ചിത്രലേഖനം- കാമനകളുടെ സാംസ്കാരിക സന്ദർഭങ്ങൾ (പി.പ്രേമചന്ദ്രൻ)

കൊൽക്കത്തയിൽ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധം ഉയരുന്നതിനിടെ ഉത്തരാഖണ്ഡിലും സമാനമായ കൊലപാതകം. ഉത്തരാഖണ്ഡിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന 33-കാരിയായ നഴ്സ് ആണ് ജോലി കഴിഞ്ഞ് മടങ്ങവെ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. ഒൻപത് ദിവസങ്ങൾക്ക് ശേഷമാണ് ഇവരുടെ മൃതദേഹം കണ്ടെടുത്തത്.

നൈനിത്താളിലെ സ്വകാര്യ ആശുപത്രിയിലാണ് യുവതി ജോലി ചെയ്തിരുന്നത്. ബിലാസ്പുർ കോളനിയിൽ പതിനൊന്ന് വയസുള്ള മകളുമായി വാടക വീട്ടിൽ താമസിച്ചു വരികയായിരുന്നു ഇവർ. ജൂലായ് 30-ന് വൈകുന്നേരം ആശുപത്രിയിൽ നിന്ന് ജോലി കഴിഞ്ഞ് ഓട്ടോ റിക്ഷയിൽ വീട്ടിലേക്ക് മടങ്ങിയ യുവതി വീട്ടിൽ എത്തിയിരുന്നില്ല. തുടർന്ന് സഹോദരി ജൂലൈ 31-ാം തീയതി രുദ്രാപുർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഒരാഴ്ചയ്ക്ക് ശേഷം ഓഗസ്റ്റ് 8-ന് യുവതിയുടെ മൃതദേഹം ഉത്തർപ്രദേശിലെ ദിബ്ദിബ പ്രദേശത്ത് നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

രാജസ്ഥാനിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. യുവതിയുടെ കാണാതായ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയിലേക്ക് പോലീസ് എത്തിച്ചേർന്നത്. ഉത്തർപ്രദേശിലെ ബറേലിയിൽ ദിവസവേതനത്തിന് ജോലി ചെയ്തിരുന്ന ധർമേന്ദ്ര എന്നയാളാണ് അറസ്റ്റിലായത്. ജോലി കഴിഞ്ഞ് മടങ്ങിയ യുവതിയെ പിന്തുടർന്ന ധർമേന്ദ്ര വിജനമായ സ്ഥലത്തെത്തിയപ്പോൾ ഇവരെ കുറ്റിക്കാട്ടിലേക്ക് ബലമായി വലിച്ചിഴക്കുകയും ക്രൂരബലാത്സംഗത്തിനിരയാക്കിയ ശേഷം സ്കാർഫ് ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കൊലപാതകത്തിന് ശേഷം യുവതിയുടെ പക്കൽ ഉണ്ടായിരുന്ന 3000 രൂപയും ഫോണും സ്വർണവും മോഷ്ടിച്ചതായും പോലീസ് വ്യക്തമാക്കുന്നു.

ദേശീയപതാക താഴ്ത്തുന്നതിനിടെ ഇരുമ്പ് കൊടിമരം വൈദ്യുതി കമ്പിയിലേക്ക് മറിഞ്ഞുവീണ് ഷോക്കേറ്റ് വൈദികന്‍ മരിച്ചു. മുള്ളേരിയ ഇന്‍ഫന്റ് ജീസസ് ചര്‍ച്ചിലെ വികാരി തലശ്ശേരി അതിരൂപതാംഗം ഇരിട്ടി എടൂര്‍ കുടിലില്‍ വീട്ടില്‍ ഫാ. മാത്യു കുടിലില്‍(ഷിന്‍സ് അഗസ്റ്റിന്‍-29) ആണ് മരിച്ചത്.

വ്യാഴാഴ്ച വൈകിട്ട് ആറു മണിക്കാണ് അപകടമുണ്ടായത്. ഉടന്‍ മുള്ളേരിയയിലെ സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന സഹ വികാരി മുള്ളേരിയ ബെല്ലി സ്വദേശി സെബിന്‍ ജോസഫിനെ (28) പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ദേശീയ പതാക താഴ്ത്തവേ പതാക, കെട്ടിയ കയറില്‍ കുരുങ്ങി. പതാക അഴിക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ ഇരുമ്പ് കൊടിമരം പൊക്കി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഭാരം മൂലം മറിയുകയും സമീപത്തുണ്ടായിരുന്ന എച്ച്.ടി. വൈദ്യുതി കമ്പിയില്‍ തട്ടുകയുമായിരുന്നു.

ഒന്നരവര്‍ഷം മുമ്പാണ് ഫാദര്‍ ഷിന്‍സ് മുള്ളേരിയ ചര്‍ച്ചിലെ വികാരിയായി ചുമതല ഏറ്റത്. 2020 ഡിസംബറിലാണ് വൈദിക പട്ടം ലഭിച്ചത്. തുടര്‍ന്ന് ചെമ്പന്‍തൊട്ടി, നെല്ലിക്കമ്പോയില്‍ എന്നിവിടങ്ങളില്‍ സഹവികാരിയായി ജോലി ചെയ്തിരുന്നു. മുള്ളേരിയയില്‍ ചുമതലയേറ്റ ശേഷം പുത്തൂര്‍ സെന്റ് ഫിലോമിന കോളേജില്‍ എം.എസ്.ഡബ്ലിയുവിന് ചേര്‍ന്നിരുന്നു. കോളേജില്‍ രണ്ടാംവര്‍ഷ വിദ്യാര്‍ഥിയുമാണ്.

ആദൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. അപകട വിവരം അറിഞ്ഞ് മോണ്‍സിഞ്ഞോര്‍ മാത്യു ഇളംതുരുത്തി പടവില്‍, വിവിധ ഇടവകളിലെ വികാരിമാര്‍, വിവിധ മഠങ്ങളില്‍ നിന്നുള്ള കന്യാസ്ത്രീകള്‍ എന്നിവരും സ്ഥലത്തെത്തി. അച്ഛന്‍: പരേതനായ അഗസ്റ്റിന്‍. അമ്മ: ലിസി. സഹോദരങ്ങള്‍: ലിന്റോ അഗസ്റ്റിന്‍, ബിന്റോ അഗസ്റ്റിന്‍.

Copyright © . All rights reserved