Latest News

ഇന്‍സ്‌റ്റാഗ്രാം വഴി പരിചയപ്പെട്ട പത്താം ക്ലാസ്‌ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പ്ലസ്‌ ടു വിദ്യാര്‍ഥിയെ ചാലിശ്ശേരി പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. ഇന്‍സ്‌റ്റാഗ്രാം വഴിയാണ്‌ പെണ്‍കുട്ടി മലപ്പുറം സ്വദേശിയായ പ്ലസ്‌ ടു വിദ്യാര്‍ഥിയെ പരിചയപ്പെടുന്നത്‌. തുടര്‍ന്ന്‌ വീട്ടില്‍ ആളില്ലാത്ത ദിവസം വിദ്യാര്‍ഥി വീട്ടിലെത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കുകയായിരുന്നു. വീട്ടില്‍ ആളില്ലാത്ത സമയം നിരവധി തവണ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായാണ്‌ ലഭിക്കുന്ന സൂചനകള്‍. സ്വകാര്യ ആശുപത്രിയില്‍നിന്നാണ്‌ പോലീസിന്‌ വിവരങ്ങള്‍ ലഭിച്ചത്‌. തുടര്‍ന്ന്‌ നടന്ന അന്വേഷണത്തിലാണ്‌ പ്ലസ്‌ ടു വിദ്യാര്‍ഥി പിടിയിലാവുന്നത്‌.

“അറ്റുപോകാത്ത ഓര്‍മ്മകളെ” തേടി സംസ്‌ഥാന സാഹിത്യ അക്കാദമി പുരസ്‌കാരം എത്തുമ്പോള്‍ ദുര്‍ഘടസന്ധികളില്‍ ഒപ്പം നിന്നവര്‍ക്കു നന്ദി പറഞ്ഞ്‌ പ്രഫ. ടി.ജെ. ജോസഫ്‌. എഴുത്തുകാരനെന്ന നിലയില്‍ അവാര്‍ഡ്‌ ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ട്‌. പൗരാണിക ചിന്തകള്‍ക്കടിമപ്പെടാതെ ജാതി, മത, വര്‍ണ, ലിംഗ ഭേദമെന്യേ ശാസ്‌ത്രാവബോധം ഉള്‍ക്കൊള്ളുന്ന വിശ്വപൗരന്മാരായി പുതുതലമുറ വളര്‍ന്ന്‌ വരുമെന്നാണു പ്രതീക്ഷ.- പ്രഫ. ടി.ജെ. ജോസഫ്‌ പറഞ്ഞു.

അവാര്‍ഡ്‌ വാര്‍ത്തയെത്തുമ്പോള്‍ മകള്‍ ആമി, മരുമകന്‍ ബാലകൃഷ്‌ണ, കൊച്ചുമകന്‍ നീഹാന്‍ എന്നിവരോടൊപ്പം അയര്‍ലന്‍ഡിലെ ക്ലോണ്‍മെലിലായിരുന്നു അദ്ദേഹം. അയര്‍ലന്‍ഡില്‍ നിരവധി പൊതുപരിപാടികളില്‍ പങ്കെടുത്ത്‌ മാനവസാഹോദര്യത്തിന്റെ സന്ദേശം പ്രചരിപ്പിക്കാനും ടി.ജെ. ജോസഫ്‌ ശ്രമിച്ചിരുന്നു. സെപ്‌റ്റംബര്‍ മധ്യത്തോടെ നാട്ടില്‍ തിരിച്ചെത്തുമെന്ന്‌ അദ്ദേഹം പറഞ്ഞു.

കേരളീയ സമൂഹത്തിന്റെ മനഃസാക്ഷിയെ പിടിച്ചുലച്ച കൈവെട്ട്‌ കേസ്‌ 12 വര്‍ഷം പിന്നിട്ടപ്പോള്‍ നിലവില്‍ മുവാറ്റുപുഴയിലെ വീട്ടിലുള്ളത്‌ അന്ന്‌ ആ സംഭവത്തിന്‌ ദൃക്‌സാക്ഷികളായ ജോസഫിന്റെ മാതാവ്‌ ഏലിക്കുട്ടിയും സഹോദരി സി. മാരീസ്‌ സ്‌റ്റെല്ലയും കൂട്ടായി ജോസഫിന്റെ മകന്‍ മിഥുന്‍, ഭാര്യ ലിസ്‌ മരിയ, ഇവരുടെ മകന്‍ ആനന്ദ്‌ എന്നിവരാണ്‌. ജോസഫിന്റെ ഭാര്യ സലോമി നേരത്തേ വിടവാങ്ങിയിരുന്നു. മത തീവ്രവാദികളുടെ ആക്രമണത്തിനു ശേഷം താന്‍ നേരിട്ട ദുരനുഭവങ്ങളെ മുന്‍നിര്‍ത്തിയാണ്‌ “അറ്റുപോകാത്ത ഓര്‍മ്മകള്‍” എന്ന പേരില്‍ പ്രഫ. ടി.ജെ. ജോസഫ്‌ ആത്മകഥ പ്രസിദ്ധീകരിച്ചത്‌.

കേരളത്തെ ഞെട്ടിച്ച 29 പേരുടെ മരണത്തിനിടയാക്കിയ കുമരകം ബോട്ടുദുന്തരത്തിന് 20 വർഷം. 2002 ജൂലായ് 27-നു പുലർച്ചേ 5.10-ന് മുഹമ്മ ജെട്ടിയിൽനിന്ന് കുമരകത്തേക്കു പുറപ്പെട്ട എ- 53 ബോട്ടാണു വേമ്പനാട്ടുകായലിൽ മുങ്ങിയത്. കുമരകത്തെത്താൻ 15 മിനിറ്റുമാത്രമിരിക്കെയായിരുന്നു അപകടം.

ജലഗതാഗതവകുപ്പ് ലേലത്തിനു വെച്ചിട്ടും വാങ്ങാനാളില്ലാത്ത ബോട്ട് അറ്റകുറ്റപ്പണിചെയ്ത് സർവീസിനിറക്കുകയായിരുന്നു. 150 പേർക്കു കയറാവുന്ന ബോട്ടിൽ അപകടദിവസം മൂന്നൂറിലേറെപ്പേർക്കയറി. പി.എസ്.സി. പരീക്ഷ എഴുതാനുള്ള ഉദ്യോഗാർഥികളായിരുന്നു അധികവും.

തിരക്കായതിനാൽ 5.15-ന് പുറപ്പെടേണ്ടിയിരുന്ന ബോട്ട് അഞ്ചുമിനിറ്റിനുമുമ്പ്‌ യാത്ര തുടങ്ങി. കുമരകത്ത് എത്തുന്നതിന് അരക്കിലോമീറ്റർമുമ്പ് എല്ലാ യാത്രക്കാർക്കും ടിക്കറ്റ് കൊടുക്കാനായി ബോട്ടിന്റെ വേഗം കുറച്ചു. പിന്നീടാണു കായലിലെ തിട്ടയിലോ കുറ്റിയിലോ ഇടിച്ച് പലകയിളകി ബോട്ടു മുങ്ങിയത്.

ഭൂരിഭാഗം യാത്രക്കാരെയും നാട്ടുകാരും മത്സ്യത്തൊഴിലാളികളുംചേർന്ന് രക്ഷിച്ചു.പ്രതീക്ഷയുടെ തീരത്തേയ്ക്കുള്ള യത്രാമധ്യേ ഈ ദുരന്തം കവർന്നെടുത്ത മനുഷ്യാത്മക്കൾക്ക് നിത്യശാന്തി നൽകണമെയെന്ന പ്രാർത്ഥനയോടെ കുമരകം ബോട്ടു ദുരന്തത്തിന്റെ കണ്ണീരോർമ്മകൾക്ക് മലയാളം യുകെ ന്യൂസിന്റ് പ്രണാമം അർപ്പിക്കുന്നു.

അപകടം നടന്ന ഉടനെ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒട്ടേറെ വാഗ്ദാനങ്ങൾ അധികൃതർ നൽകി. ആശ്രിതർക്കു പത്തുലക്ഷം രൂപ നൽകുമെന്നായിരുന്നു ആദ്യപ്രഖ്യാപനം. എന്നാൽ, കിട്ടിയതാകട്ടെ ഒന്നരലക്ഷം രൂപയും. ബോട്ടുദുരന്തത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മിഷൻ നിർദേശിച്ചത് 98 ലക്ഷം രൂപ നൽകാനായിരുന്നു. എന്നാൽ, അതും നടപ്പായില്ല.

ബോട്ടുദുരന്തസ്മാരകം കുമരകത്തും മുഹമ്മ ജെട്ടിയിൽ ഓഫീസ് മന്ദിരവും തുറന്നതല്ലാതെ മറ്റൊന്നും നടന്നില്ല. കുമരകത്തെ സ്മാരകം യാത്രക്കാർക്കു പ്രയോജനമില്ലാതെ അടച്ചിട്ടിരിക്കുന്നു.

മുഹമ്മ-കുമരകം ഫെറിയിൽ ബോട്ടിൽ യാത്ര ചെയ്യാൻ ആളേറെയുണ്ടെങ്കിലും രണ്ടുബോട്ടുമാത്രമാണ് സർവീസ് നടത്തുന്നത്. ഓരോ മണിക്കൂർ ഇടവിട്ടാണിത്.

അപകടം നടക്കുന്ന കാലത്ത് മൂന്നുബോട്ടുണ്ടായിരുന്നു. മുഹമ്മയിൽനിന്ന് കോട്ടയത്തേക്ക് ബസ് സർവീസ് ഏറെയുണ്ടെങ്കിലും ആളുകൾ ഇന്നും ബോട്ടിനെയാണ് ആശ്രയിക്കുന്നത്. ടിക്കറ്റുനിരക്കിലെ കുറവാണുകാരണം. 16 രൂപയാണ് മുഹമ്മ-കുമരകം നിരക്ക്. ഇരുചക്രവാഹനങ്ങൾ കയറ്റാനുള്ള സൗകര്യവുംബോട്ടിലുണ്ട്.

കുമരകം ദുരന്തത്തിനുകാരണമായതെന്നുകരുതുന്ന മണൽത്തിട്ടയും കുറ്റിയുമൊക്കെ ഇന്നും ബോട്ടിനു ഭീഷണിയാണ്. പ്രളയശേഷം മണൽത്തിട്ട കൂടി. ബോട്ടുചാൽ തെളിച്ചിട്ടില്ല. പാതിരാമണൽ ദ്വീപിനു തെക്കായി കോൺക്രീറ്റ്, തെങ്ങു കുറ്റികളുമുണ്ട്. ഇവയെല്ലാം ബോട്ടിനു ഭീഷണിയാണ്. കുമരകത്തെ രാത്രി സിഗ്നൽലൈറ്റ് പലപ്പോഴും തെളിയാറില്ല.

തമിഴ്നാട്ടിലെ കുളച്ചലില്‍ കടലില്‍ കണ്ടെത്തിയ മൃതദേഹം ആഴിമലയിൽ കടലിൽ കാണാതായ നരുവാമൂട് സ്വദേശി കിരണിന്റേതാണെന്ന് സ്ഥിരീകരിച്ചു. കാണാതായി 16 ദിവസത്തിന് ശേഷമാണ് ഡി.എന്‍.എ പരിശോധനയിലൂടെ മൃതദേഹം തിരിച്ചറിഞ്ഞത്. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കിരണിന്റെ അമ്മയുടെ ഡി.എന്‍.എ സാമ്പിളുമായി ഒത്തുനോക്കിയാണ്​ പരിശോധന നടത്തിയത്​. മൃതദേഹത്തില്‍നിന്ന് തമിഴ്‌നാട് പൊലീസ് ശേഖരിച്ച സാമ്പിള്‍ ഒരാഴ്ച മുമ്പ് വിഴിഞ്ഞം പൊലീസിന് കൈമാറിയിരുന്നു.

ജൂലൈ ഒമ്പതിന് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാണ് കിരണ്‍ ആഴിമലയിലെ ഫേസ്ബുക്ക് സുഹൃത്തായ പെൺകുട്ടിയെ കാണാനെത്തിയത്. വീടിന് മുന്നിലെത്തി മടങ്ങുന്നതിനിടെ കിരണിനെയും സുഹൃത്തുക്കളെയും പെൺകുട്ടിയുടെ സഹോദരനും രണ്ട് ബന്ധുക്കളും പിന്തുടര്‍ന്ന് പിടികൂടി. ഇവർ കിരണിനെ ബൈക്കിൽ ആഴിമല ഭാഗത്തേക്ക് കൊണ്ടുപോയെന്നും ഇടക്കുവെച്ച് ഇറങ്ങി ഓടിയെന്ന്​ അവർ പറഞ്ഞെന്നുമാണ് കൂട്ടുകാരുടെ മൊഴി. ഇതോടെ കിരണിനായി തിരച്ചിൽ ആരംഭിച്ചു. സംഭവശേഷം കടല്‍ത്തീരത്തുനിന്ന് കിരണിന്റെ ചെരിപ്പുകള്‍ കണ്ടെടുത്തിരുന്നു. യുവാവ് ഓടിപ്പോകുന്ന സി.സി.ടി.വി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു.

ജൂലൈ 13ന് പുലർച്ചയാണ് അജ്ഞാത മൃതദേഹം കുളച്ചൽ തീരത്ത് കണ്ടെത്തിയത്. കടലില്‍ കാണാതായവരെ കേന്ദ്രീകരിച്ച് കുളച്ചല്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. മൃതദേഹത്തിന്‍റെ കൈയിലുള്ള ചരട് കണ്ട് മകന്‍റേതാണെന്ന്​​ കിരണിന്‍റെ പിതാവ് പറഞ്ഞിരുന്നെങ്കിലും വസ്ത്രങ്ങൾ ഇല്ലാതിരുന്നതിനാൽ സ്ഥിരീകരിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. ഇതോടെയാണ് ഡി.എൻ.എ പരിശോധന നടത്താൻ പൊലീസ് തീരുമാനിച്ചത്.

സംഭവത്തില്‍ പെണ്‍കുട്ടിയുടെ സഹോദരന്‍, സഹോദരി ഭര്‍ത്താവ് ഉള്‍പ്പെടെ മൂന്നുപേരെ പൊലീസ് പ്രതി ചേര്‍ത്തിരുന്നു. പോസ്റ്റ്മോർട്ടത്തിന്​ ശേഷം തമിഴ്നാട്ടിലെ ആശാരിപ്പള്ളം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

അഞ്ചുവർഷത്തെ കാത്തിരിപ്പിന് ശേഷം പിറന്ന കുഞ്ഞിനെ ഒരു നോക്ക് കാണാനാകാതെ ഒരിക്കലും തുറക്കാത്ത കണ്ണുകളുമായി ശരത്ത് ചേതനയറ്റ് കിടക്കുമ്പോൾ അരികിൽ നെഞ്ച് തകർന്ന് കരയുകയായിരുന്നു നമിത. പ്രസവിച്ച് മണിക്കൂറുകൾ മാത്രം പിന്നിട്ട നമിതയുടെ നോവ് കൂടിനിന്നവരിലേക്കും പടർന്നു. അഞ്ച് വർഷം കാത്തിരുന്ന് കൺമണി പിറന്നത് കാണാതെയാണ് ശരത്തിന്റെ അന്ത്യയാത്ര. കുഞ്ഞ് ജനിക്കുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുൻപാണ് തിങ്കളാഴ്ച പുലർച്ചെ ശരത്ത് ബൈക്ക് അപകടത്തിൽ മരണപ്പെട്ടത്. അന്നേദിവസം ഉച്ചയോടെയാണ് കുഞ്ഞിന് ഭാര്യ നമിത ജന്മം നൽകിയത്.

ലേബർ റൂമിൽ പ്രവേശിപ്പിച്ച ഭാര്യ നമിതയെ ശരത്തിന്റെ വിയോഗം അറിയിച്ചിരുന്നില്ല. പിറ്റേദിവസം മരണാനന്തര ചടങ്ങിലേക്ക് അവസാനമായി കുഞ്ഞിനേയും നമിതയേയും എത്തിക്കുകയായിരുന്നു. കണ്ണുംപൂട്ടി ചുറ്റും നടക്കുന്നതൊന്നും അറിയാതെ ഉറക്കത്തിലായിരുന്നു കൺമണി. നെഞ്ച് തകർന്ന് കരയുന്ന അമ്മയേയും ഒരിക്കലും ഉറങ്ങാത്ത ഉറക്കത്തിലായ അച്ഛനേയും ഒന്നും കുഞ്ഞ് കാണുന്നുണ്ടായിരുന്നില്ല.

ഉച്ചയോടെ പഴഞ്ഞി വെസ്റ്റ് മങ്ങാട് വീട്ടിലെത്തിച്ച ശരത്തിന്റെ മൃതദേഹം പാമ്പാടി ഐവർമഠത്തിലാണ് സംസ്‌കരിച്ചത്. വിവാഹം കഴിഞ്ഞ് 5 വർഷം കാത്തിരുന്നു ചികിത്സ നടത്തിയുണ്ടായ കുഞ്ഞ് പിറക്കുന്നതിനു മണിക്കൂറുകൾക്കു മുൻപാണ് പൂവത്തൂർ വീട്ടിൽ ബാലകൃഷ്ണന്റെ മകൻ ശരത് (30) ബൈക്കപകടത്തിൽ മരിച്ചത്. തിങ്കളാഴ്ച പുലർച്ചെയായിരുന്നു അപകടം. ശരത് മരിച്ചതറിയിക്കാതെ പ്രസവം നടത്തിയ ആശുപത്രി അധികൃതർ ഒരു പകലും രാത്രിയും നമിതയ്ക്കു കൂട്ടിരുന്നു.

ഇന്നലെ രാവിലെ ശരത്തിന്റെ മൃതദേഹം അവസാനമായി ഒരുനോക്കു കാണിക്കാനായി എത്തിക്കുന്നതിനു തൊട്ടുമുൻപാണ് നമിതയോടു വിവരം അറിയിച്ചത്. കുഞ്ഞിനെ കാണാൻ ശരത് എന്താണ് എത്താത്തതെന്ന് ആശങ്കപ്പെട്ടിരുന്ന നമിതയ്ക്കു മരണ വാർത്ത ഉൾക്കൊള്ളാൻ പറ്റാത്ത അഗാധ വേദനയായി. മൃതദേഹം എത്തിച്ചപ്പോൾ പ്രസവ ശസ്ത്രക്രിയയുടെ അവശതയിൽ തളർന്നിരുന്ന നമിത ഹൃദയം പൊട്ടി കരഞ്ഞു. പഴഞ്ഞി ചിറയ്ക്കൽ സെന്ററിൽ മൊബൈൽ കട നടത്തുകയായിരുന്നു ശരത്.

സുഹൃത്തിനെ സഹായിക്കാനായി പുലർച്ചെ ബൈക്കുമായി പുറപ്പെട്ടതായിരുന്നു ശരത്. വെട്ടിക്കടവ് പള്ളിക്കുസമീപം ബൈക്ക് നിയന്ത്രണം വിട്ട് വീട്ടുമതിലിലും വൈദ്യുതിത്തൂണിലും ഇടിച്ചാണ് അപകടമുണ്ടായത്. തിങ്കളാഴ്ച പുലർച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്.

ഈ സമയത്ത് ശരത്തിന്റെ ഭാര്യ നമിതയെ പ്രസവത്തിനായി തൃശ്ശൂരിലെ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.പുലർച്ചെ അഞ്ചിന് ഭാര്യയുടെ അടുത്തേക്ക് പുറപ്പെടാനായി എല്ലാം ഒരുക്കിവെച്ച് കിടന്നതായിരുന്നു ശരത്ത്. പുലർച്ചെ ഒന്നരയോടെ കൂട്ടുകാരൻ ബൈക്കിൽ പെട്രോൾ തീർന്ന് പാതിവഴിയിൽ നിൽക്കുകയാണെന്ന് അറിയിച്ച് വിളിക്കുകയായിരുന്നു. കുന്നംകുളം അഞ്ഞൂരിൽ പെട്ടുപോയ സുഹൃത്തിനെ സഹായിക്കാനായി മറ്റൊരു സുഹൃത്തുമായി അപ്പോൾത്തന്നെ പുറപ്പെടുകയായിരുന്നു.

അപകടത്തിൽ പരിക്കേറ്റ ശരത്തിനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തലയ്ക്കേറ്റ പരിക്കാണ് മരണത്തിനിടയാക്കിയത്. ഒപ്പമുണ്ടായിരുന്ന പട്ടിത്തടം ചൂൽപ്പുറത്ത് വീട്ടിൽ അനുരാഗിന് (19) ഗുരുതര പരിക്കുണ്ട്. അനുരാഗിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

അച്ഛന്റെ ശസ്ത്രക്രിയയ്ക്ക് ആയി കോട്ടയം മെഡിക്കൽ കോളേജിൽ എത്തിയ യുവാവ് പാർക്കിംഗിൽ നിർത്തിയിട്ട കാറിൽ മരിച്ചനിലയിൽ. ഇടുക്കി കീരിത്തോട് അഞ്ചുകുടി ചാലിൽ പി എസ് അഖിലാണ്(31) മരിച്ചത്. അച്ഛന്റെ ശാസ്ത്രക്രിയയ്ക്ക് കൂട്ടിരിപ്പിനായി എത്തിയതായിരുന്നു യുവാവ്.

മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗത്തിന് മുൻവശത്ത് കാർ പാർക്ക് ചെയ്താണ് ഇയാൾ കിടന്നിരുന്നത്. കാറിന്റെ എസിയിൽ നിന്നുള്ള വിഷവാതകം ശ്വസിച്ചതാവാം മരണകാരണമെന്ന് സംശയിക്കുന്നു. പോസ്റ്റ്‌മോർട്ടത്തിനും ഫോറൻസിക് പരിശോധനയ്ക്കും ശേഷം മാത്രമേ മരണകാരണം കൃത്യമായി മനസ്സിലാക്കുവാൻ സാധിക്കൂവെന്ന് അധികൃതർ അറിയിച്ചു.

ബുധനാഴ്ച അഖിലിന്റെ പിതാവിന് കോട്ടയം മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗത്തിൽ ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നു. ഇതിന്റെ ഭാഗമായി അമ്മയ്‌ക്കൊപ്പം എത്തിയതായിരുന്നു അഖിൽ. ചൊവ്വാഴ്ച രാവിലെ അമ്മയോട് തലവേദന എടുക്കുന്നു, അല്പനേരം ഇരിക്കട്ടെ എന്നു പറഞ്ഞ് അഖിൽ കാറിന്റെ അടുത്തേക്ക് പോയത്. നാലുമണിയായിട്ടും കാണാതായപ്പോൾ അമ്മ ഫോണിൽ വിളിച്ചിട്ടും കിട്ടാതായതോടെയാണ് അന്വേഷിച്ചത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാറിൽ ബോധരഹിതനായി കിടന്ന അഖിലിനെ കണ്ടെത്തുകയായിരുന്നു. പെട്ടന്ന് അടുത്തുണ്ടായിരുന്നവരുടെ സഹായത്തോടെ അഖിലിനെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും മരണം സ്ഥിരീകരിച്ചു. കാറിന്റെ സ്റ്റിയറിങ്ങിൽ കൈവെച്ച് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.

ശരീരത്തിന് പുറത്തും കൈകളിലും പൊള്ളലേറ്റതുപോലെ പാടുകളുണ്ടായിരുന്നു. ഇതാണ് എസിയിൽ നിന്നുള്ള കാർബൺ അടങ്ങിയ മാലിന്യം ശ്വസിച്ചതാവാം മരണകാരണം എന്ന പ്രാഥമിക നിഗമനത്തിന്റെ അടിസ്ഥാനം. ഗാന്ധിനഗർ പോലീസ് എത്തി മരണത്തിന് പിന്നാലെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

ഇംഗ്ലണ്ട് : ഇരുപത്തി രണ്ടാമത് കോമൺവെൽത്ത് ഗെയിംസ് നാളെ ആരംഭിക്കും. ഇന്ത്യൻ സമയം പുലർച്ചെ മൂന്ന് മണിക്കാണ് ഉത്‌ഘാടന ചടങ്ങുകൾ ആരംഭിക്കുക. ഇംഗ്ലണ്ടിലെ ബർമിംഗ്ഹാമിൽ വെച്ചാണ് മത്സരങ്ങൾ നടക്കുന്നത്. കായിക താരം പി.വി.സിന്ധുവാണ്‌ ഇന്ത്യൻ പതാകയേന്തുക.

72 രാജ്യങ്ങളിൽ നിന്നുള്ള കായിക താരങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. 15 ഇനങ്ങളിലായി 215 കായിക താരങ്ങൾ ഇന്ത്യയിൽ നിന്ന് മത്സരിക്കുന്നുണ്ട്. സ്‌പോർട് സ്റ്റാഫും ഒഫീഷ്യൽസും അടക്കം 322 പേരോളം അടങ്ങുന്നതാണ് ഇന്ത്യയുടെ ജംബോ സംഘം. സോണി സിക്സ്, സോണി ടെൻ 1, സോണി ടെൻ 2, സോണി ടെൻ 3, സോണി ടെൻ 4 എന്നീ ചാനലുലകിലൂടെ ഗെയിംസ് കാണാവുന്നതാണ്.

സ്വന്തം വാഹനത്തില്‍ രാജ്യവും ലോകവും ചുറ്റുന്ന മലയാളികൾ, യുകെ മലയാളി അശോക് താമരാക്ഷനും അക്കൂട്ടത്തിലൊരാളാണ്.വിമാനത്തിലാണ് അശോകന്റെ കുടുംബയാത്രകളെല്ലാം. അതിലെന്താണു പുതുമ, വിമാനത്തില്‍ യാത്ര ചെയ്യുന്നതു സാധാരണമല്ലേ എന്നാണു ചോദിക്കാന്‍ വരുന്നതെങ്കില്‍ ഒരു നിമിഷം ശ്രദ്ധിക്കൂ. അശോകിന്റെയും കുടുംബത്തിന്റെയും യാത്രകള്‍ ടിക്കറ്റെടുത്തുള്ളതല്ല, സ്വന്തമായി നിര്‍മിച്ച വിമാനത്തിലാണ്.

ആലപ്പുഴ സ്വദേശി സ്വദേശിയായ അശോക് താമരാക്ഷന്‍ ഒന്നര വര്‍ഷത്തോളമെടുത്താണ് കാഴ്ചയില്‍ അതിസുന്ദരമായൊരു ചെറുവിമാനം നിര്‍മിച്ചിരിക്കുന്നത്. നാല് സീറ്റുള്ള ഈ വിമാനത്തിലാണു അശോകും ഭാര്യയും രണ്ടു പെണ്‍മക്കളും യുകെയിലും യൂറോപ്പിലും സഞ്ചരിക്കുന്നത്. ജര്‍മനി, ഓസ്ട്രിയ, ചെക്ക് റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങള്‍ ഈ കുടുംബം ഇതിനകം ‘ജി-ദിയ’ ഉപയോഗിച്ച് സന്ദര്‍ശിച്ചുകഴിഞ്ഞു.

ആര്‍ എസ് പി നേതാവും മുന്‍ എം എല്‍ എയുമായ പ്രൊഫ. എ വി താമരാക്ഷന്റെയും ഡോ. സുഹൃദലതയുടെയും മകനാണു മുപ്പത്തിയെട്ടുകാരനായ അശോക്. കുടംബത്തിനൊപ്പം ലണ്ടനില്‍ താമസമാക്കിയ അശോക് മെക്കാനിക്കല്‍ എന്‍ജിനീയറാണ്. 2006ലാണ് അശോക് യുകെയിലെത്തുന്നത്. ഭാര്യ അഭിലാഷ ഇന്‍ഡോര്‍ സ്വദേശിയാണ്.

വീട്ടില്‍ വെറുതെയിരിക്കാന്‍ അവസരം കിട്ടിയ കോവിഡ് കാലം മിക്കവര്‍ക്കും പുതിയ മേഖലകളില്‍ പരീക്ഷണത്തിന്റെ നാളുകളായിരുന്നു. അതേസമയത്താണു സ്വന്തമായി വിമാനം നിര്‍മിക്കുകയെന്ന ആശയം അശോകിന്റെ മനസില്‍ ചിറക് മുളച്ചത്. 1.8 കോടി രൂപ ചെലവിലാണു ‘ജി-ദിയ’ എന്ന പേരിട്ടിരിക്കുന്ന ഒറ്റ എന്‍ജിന്‍ സ്ലിങ് ടിസി വിമാനം നിര്‍മിച്ചിരിക്കുന്നത്. അശോകിന്റെ ഇളമകളായ ദിയയുടെ പേരാണ് വിമാനത്തിനു നല്‍കിയിരിക്കുന്നത്.

2018 ല്‍ പൈലറ്റ് ലൈസന്‍സ് നേടിയ അശോക് നേരത്തെ യാത്രകള്‍ക്കായി രണ്ട് സീറ്റുള്ള ചെറു വിമാനങ്ങള്‍ വാടകയ്ക്കെടുക്കാറുണ്ടായിരുന്നു. എന്നാല്‍ കുടംബത്തില്‍ അംഗങ്ങള്‍ കൂടിയതോടെ ഇത്തരം വിമാനങ്ങള്‍ പോരാതെയായി. ഇതോടെ കുടുംബയാത്രകള്‍ക്കായി നാല് സീറ്റുള്ള വിമാനങ്ങളെക്കുറിച്ചായി ചിന്ത. എന്നാല്‍ അത്തരം വിമാനങ്ങള്‍ അപൂര്‍വവും ലഭിക്കാന്‍ പ്രയാസവുമാണെന്നു മനസിലാക്കിയതോടെയാണ് എന്തുകൊണ്ട് സ്വന്തമായി നിര്‍മിച്ചുകൂടാ എന്ന ആശയത്തിലേക്ക് എത്തിയത്.

നാല് സീറ്റുള്ള വിമാനങ്ങളെക്കുറിച്ചുള്ള അശോകിന്റെ അന്വേഷണം ദക്ഷിണാഫ്രിക്കയിലാണ് ചെന്നുനിന്നത്. ജൊഹാനസ്ബര്‍ഗ് ആസ്ഥാനമായുള്ള സ്ലിങ് എയര്‍ക്രാഫ്റ്റ് 2018 ല്‍ സ്ലിങ് ടിസി എന്ന വിമാനം പുറത്തിറക്കിയതായി മനസിലാക്കിയ അഭിലാഷ് കമ്പനി ഫാക്ടറി സന്ദര്‍ശിച്ചു. സ്വന്തമായി വിമാനം നിര്‍മിക്കാനായി കിറ്റിന് ഓര്‍ഡര്‍ നല്‍കിയായിരുന്നു മടക്കം.

ഇതിനിടെ അപ്രതീക്ഷിതമായി കോവിഡ് ലോക്ക്ഡൗണ്‍ വന്നതോടെ വിമാനം നിര്‍മിക്കാന്‍ അശോകിനു ധാരാളം സമയം ലഭിച്ചു. 2019 മേയില്‍ തുടങ്ങിയ വിമാന നിര്‍മാണം 2021 നവംബറിലാണു പൂര്‍ത്തിയായത്. ഈ വര്‍ഷം ഫെബ്രുവരി ഏഴിനു ലണ്ടനിലായിരുന്നു കന്നിപ്പറക്കല്‍. മേയില്‍ കുടംബത്തോടൊപ്പം യൂറോപ്യന്‍ രാജ്യങ്ങളിലേക്കു പറന്നു. അശോകും കുടുംബവും അവധി ആഘോഷിക്കാനായി ഇപ്പോള്‍ കേരളത്തിലുണ്ട്.

അമിതലഹരിയില്‍ വാഹനമോടിച്ച് മറ്റ് വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ച സിനിമ- സീരിയല്‍ നടിയും, സുഹൃത്തും കസ്റ്റഡിയില്‍. നടി അശ്വതി ബാബുവും (26) ഇവരുടെ സുഹൃത്ത് നൗഫലുമാണ് കസ്റ്റഡിയിലായത്. കുസാറ്റ് ജംഗ്ഷന്‍ മുതല്‍ തൃക്കാക്കര ക്ഷേത്രം വരെയുള്ള റോഡില്‍ ചൊവ്വാഴ്ച വൈകിട്ടോടെയാണ് ഈ സംഭവം അരങ്ങേറിയത്.

അശ്വതി ബാബുവിന്റെ സുഹൃത്ത് നൗഫലാണ് കാര്‍ ഓടിച്ചിരുന്നത്. കുസാറ്റ് സിഗ്‌നലില്‍ വാഹനം നിര്‍ത്തി മുന്നോട്ടും പിന്നോട്ടും എടുത്തപ്പോള്‍ പല വാഹനങ്ങളില്‍ ഇടിച്ചിരുന്നു. നിര്‍ത്താതെ പോയ നടിയുടെ വാഹനത്തെ പിന്തുടര്‍ന്നു വന്ന ഒരാള്‍ വാഹനം വട്ടം വച്ചു തടഞ്ഞു നിര്‍ത്താന്‍ ശ്രമിച്ചു.രക്ഷപെടാന്‍ നോക്കിയെങ്കിലും ടയര്‍ പൊട്ടിയതിനെ തുടര്‍ന്നു നടന്നില്ല. പിന്നാലെ നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് തൃക്കാക്കര പൊലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഇരുവരും അടുത്തുള്ള സ്‌കൂളിന്റെ ഭാഗത്തേയ്ക്കു പോയെങ്കിലും പൊലീസെത്തി നൗഫലിനെ പിടികൂടി. നാട്ടുകാര്‍ നല്‍കിയ വിവരമനുസരിച്ച് നടത്തിയ അന്വേഷണത്തില്‍ നടിയെയും കണ്ടെത്തി. ഇവരെ മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കുമെന്ന് പൊലീസ് പറഞ്ഞു.

ലഹരി മരുന്ന് കേസില്‍ നേരത്തെ നടി ശ്വതി ബാബു അറസ്റ്റിലായിരുന്നു. ഇരുവരും ജയിലിലായെങ്കിലും ലഹരി ഉപയോഗം അവസാനിപ്പിച്ചിരുന്നില്ലെന്നാണ് അടുപ്പമുള്ളവര്‍ പറയുന്നത്.

 

ബി.ജെ.പിയിലേക്ക് പോകുമോ എന്ന ചോദ്യത്തിന് മറുപടിയുമായി മാണി സി കാപ്പന്‍. രാഷ്ട്രീയമല്ലേ, അത് കാലാകാലം മാറി വരുമെന്നുമായിരുന്നു കാപ്പന്റെ മറുപടി. ബി.ജെ.പിയിലേക്ക് ഇപ്പോള്‍ പോകുമോ എന്ന ചോദ്യത്തിന് പറയാന്‍ പറ്റില്ല എന്നായിരുന്നു മറുപടി. അവസരം കിട്ടിയാല്‍ പോകുമോ എന്നു ചോദിച്ചപ്പോള്‍ അവസരം എല്ലാവര്‍ക്കും വരില്ലേ എന്നായിരുന്നു കാപ്പന്റെ പ്രതികരണം.

ഇത്രയും കാലം യു.ഡി.എഫിലുണ്ടായിരുന്ന ജോസ് കെ.മാണി എല്‍.ഡി.എഫിലേക്ക് പോയി. എന്തുമാത്രം ബഹളവും വിപ്ലവും കെ.എം മാണി സാറിനെതിരെ ഉണ്ടാക്കിയതാണ്. അപ്പുറത്തുണ്ടായിരുന്നയാള്‍ സീറ്റില്ലാതെ ഇപ്പുറത്തുവന്നു…കാപ്പന്‍ പറഞ്ഞു.

യു.ഡി.എഫിന്റെ പരിപാടികളില്‍ നിന്നും തന്നെ അകറ്റി നിര്‍ത്തുന്നുവെന്ന് കാപ്പന്‍ അടുത്തിടെ പരാതി ഉന്നയിച്ചിരുന്നു. പല തവണ രേഖാമൂലം പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

പാലായില്‍ എല്‍.ഡി.ഫ് സ്ഥാനാര്‍ഥിയായിരുന്ന ജോസ് കെ.മാണിയെ 14,646 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മാണി സി.കാപ്പന്‍ പരാജയപ്പെടുത്തിയത്. നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള (എന്‍സികെ) എന്ന പാര്‍ട്ടി രൂപീകരിച്ച കാപ്പന്‍, പാലായില്‍ യു.ഡി.എഫ് പിന്തുണയോടെ സ്വതന്ത്രനായാണ് മത്സരിച്ചത്.

RECENT POSTS
Copyright © . All rights reserved