Latest News

എറണാകുളം വാഴക്കുളത്ത് പള്ളി വികാരിയെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വാഴക്കുളം സെന്റ് ജോര്‍ജ് ഫൊറോന പള്ളി വികാരി ഫാ. ജോസഫ് കുഴികണ്ണിയിലിനെയാണ് പള്ളിക്ക് സമീപമുള്ള കെട്ടിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ ആറുമണിയോടെ പള്ളിയിലെത്തിയ പാചകക്കാരിയാണ് പള്ളിയോട് ചേര്‍ന്നുള്ള താമസ സ്ഥലത്ത് വികാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

വിവരമറിഞ്ഞെത്തിയ വിശ്വാസികള്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുയാണ്. പൊലീസ് തുടർനടപടികള്‍ സ്വീകരിച്ചു.

യൂറോപ്പ്: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ ജർമ്മനി, യു കെ, അയർലണ്ട്, ഓസ്ട്രിയ, സ്വിറ്റ്സർലൻഡ്, പോളണ്ട് യൂണിറ്റുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണം വികാരോജ്വലമായി. കേരളത്തിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള രാഷ്ട്രീയ -സാമൂഹിക – സാംസ്കാരിക – മാധ്യമ രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ചു കൊണ്ടു ‘ഓർമയിൽ ഉമ്മൻ‌ചാണ്ടി’ എന്ന തലക്കെട്ടിൽ ഓൺലൈൻ ആയി സംഘടിപ്പിച്ച സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം പ്രതിപക്ഷ നേതാവ് ശ്രീ. വി ഡി സതീശൻ, എം എൽ എ നിർവഹിച്ചു.

കക്ഷി രാഷ്ട്രീയ ഭേദമന്യേ താൻ ഉൾപ്പടെയുള്ള രാഷ്ട്രീയ പ്രവർത്തകർക്ക് വഴികാട്ടി ആയി മുൻപേ നടന്നു നീങ്ങിയ ആളായിരുന്നു ശ്രീ. ഉമ്മൻ ചാണ്ടി എന്നും അധികാരം നിലനിർത്താൻ അമിതാധികാരം പ്രയോഗിക്കുന്ന ഇന്നത്തെ ഭരണാധികാരികളിൽ നിന്നും വ്യത്യസ്തമായി ജനക്ഷേമം ലക്ഷ്യമാക്കി മുന്നിട്ടിറങ്ങിയ ഭരണാധിക്കാരി കൂടിയായിരുന്നു അദ്ദേഹമെന്നും അനുസ്മരണ സമ്മേളനം ഉൽഘാടനം ചെയ്തുകൊണ്ട് ശ്രീ. വി ഡി സതീശൻ പറഞ്ഞു.

ചടങ്ങിൽ എം എൽ എ മാരായ ശ്രീ. റോജി എം ജോൺ, ശ്രീ. സനീഷ് കുമാർ ജോസഫ്, എ ഐ സി സി ദേശീയ വക്താവ് ശ്രീമതി. ഷമാ മുഹമ്മദ്‌, കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനവർ ശ്രീ. പി സരിൻ, ഉമ്മൻ ചാണ്ടിയുടെ മകൾ ശ്രീമതി. മറിയ ഉമ്മൻ, ഐ ഒ സി ഗ്ലോബൽ കോർഡിനേറ്റർ ശ്രീ. അനുരാ മത്തായി, യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ഉപാധ്യക്ഷൻ ശ്രീ. അബിൻ വർക്കി, മുതിർന്ന മാധ്യമ പ്രവർത്തകൻ ശ്രീ. ജോർജ് കള്ളിവയലിൽ എന്നിവർ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുത്തു അനുസ്മരണ സന്ദേശങ്ങൾ നൽകി.

ഐ ഒ സി യൂറോപ്പ് വൈസ് – ചെയർമാൻ ശ്രീ. സിരോഷ് ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഐ ഒ സി ജർമ്മനി – കേരള ചാപ്റ്റർ പ്രസിഡന്റും പ്രോഗ്രാം കോർഡിനേറ്ററുമായ ശ്രീ. സണ്ണി ജോസഫ് സ്വാഗതവും, ഐ ഒ സി യു കെ – കേരള ചാപ്റ്റർ മീഡിയ കോർഡിനേറ്റർ ശ്രീ. റോമി കുര്യാക്കോസ് നന്ദിയും അർപ്പിച്ചു.

യൂറോപ്പിലെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ വിവിധ യുണിറ്റുകളെ പ്രതിനിധീകരിച്ചുകൊണ്ട് ശ്രീ. ജോയി കൊച്ചാട്ടി (ഐ ഒ സി സ്വിറ്റ്സർലൻഡ് പ്രസിഡന്റ്‌), ശ്രീ. ലിങ്കിൻസ്റ്റർ മാത്യു (ഐ ഒ സി അയർലണ്ട് പ്രസിഡന്റ്‌), ശ്രീ. സാഞ്ചോ മുളവരിക്കൽ (ഐ ഒ സി അയർലണ്ട് വൈസ് – പ്രസിഡന്റ്‌), ശ്രീ. ടോമി തോണ്ടംകുഴി (ഐ ഒ സി സ്വിറ്റ്സർലൻഡ് – കേരള ചാപ്റ്റർ പ്രസിഡന്റ്‌), ശ്രീ. സുജു ഡാനിയേൽ (ഐ ഒ സി യു കെ – കേരള ചാപ്റ്റർ പ്രസിഡന്റ്‌), ശ്രീ. ജിൻസ് തോമസ് (ഐ ഒ സി പോളണ്ട് – പ്രസിഡന്റ്‌), ശ്രീ. ഗോകുൽ ആദിത്യൻ (ഐ ഒ സി പോളണ്ട് – ജനറൽ സെക്രട്ടറി), ശ്രീ. അജിത് മുതയിൽ (ഐ ഒ സി യു കെ വക്താവ്), ശ്രീ. ബോബിൻ ഫിലിപ്പ് (ഐ ഒ സി യു കെ – കേരള ചാപ്റ്റർ) എന്നിവർ ചടങ്ങിൽ ശ്രീ. ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചു സംസാരിച്ചു.

വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള സാമൂഹിക – സാംസ്കാരിക – മാധ്യമ പ്രവർത്തകരായ ജോസ് കുമ്പിളുവേലിൽ, അഗസ്റ്റിൻ ഇലഞ്ഞിപ്പള്ളി, ശ്രീമതി. ഷൈനു മാത്യൂസ് എന്നിവരും നിരവധി കോൺഗ്രസ്‌ / ഐ ഒ സി പ്രവർത്തകർ, ഉമ്മൻ ചാണ്ടിയെ നെഞ്ചോടു ചേർത്ത സുമനസുകൾ എന്നിവർ സമ്മേളനത്തിന്റെ ഭാഗമായി പങ്കെടുത്തു.

രണ്ടുദിവസത്തെ സന്ദർശനത്തിനെത്തിയ ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ഡേവിഡ് ലാമിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചർച്ചനടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താൻ എല്ലാസഹായവും പ്രധാനമന്ത്രി വാഗ്ദാനംചെയ്തു. ദേശസുരക്ഷ, സാമ്പത്തികവികസനം തുടങ്ങിയ കാര്യങ്ങളിൽ സാങ്കേതികവിദ്യയുടെ വർധിച്ചുവരുന്ന പ്രാധാന്യം തിരിച്ചറിഞ്ഞ് ഇന്ത്യയും ബ്രിട്ടനും തമ്മിൽ പുതിയ സാങ്കേതികസുരക്ഷാസംരംഭം (ടെക്നോളജി സെക്യൂരിറ്റി ഇനീഷ്യേറ്റീവ്) ആരംഭിക്കും. അധികാരമേറ്റശേഷമുള്ള ലാമിയുടെ ആദ്യ ഇന്ത്യാസന്ദർശനമാണിത്. ഇന്ത്യ-ബ്രിട്ടൻ സ്വതന്ത്രവ്യാപാരക്കരാറിനായുള്ള ചർച്ചകൾ പുനരുജ്ജീവിപ്പിക്കുകയാണ് സന്ദർശനത്തിന്റെ പ്രധാന ഉദ്ദേശ്യം.

ഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്രമായ തന്ത്രപ്രധാന പങ്കാളിത്തം വിപുലവും ആഴത്തിലുള്ളതുമാക്കാൻ ബ്രിട്ടൻ നൽകുന്ന മുൻഗണനയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ബ്രിട്ടീഷ് വിദേശകാര്യമന്ത്രിയുമായി ചർച്ചനടത്താനായതിൽ സന്തോഷമുണ്ടെന്ന് മോദി പിന്നീട് ‘എക്സി’ൽ കുറിച്ചു. പരസ്പരബന്ധം മുന്നോട്ടുകൊണ്ടുപോകാൻ പ്രതിബദ്ധതയോടെ നിലകൊള്ളാനും മോദി ആഹ്വാനംചെയ്തു.

യൂറോപ്യൻ യൂണിയനിൽനിന്ന് പിരിഞ്ഞശേഷം ബദൽ വിപണികൾ തേടുന്ന ബ്രിട്ടൻ ഏറെ പ്രതീക്ഷയോടെ കാണുന്ന സ്വതന്ത്രവ്യാപാരക്കരാറിനായുള്ള ചർച്ചകൾ രണ്ടുവർഷത്തിലധികമായി നടക്കുന്നുണ്ട്. ബ്രിട്ടനിൽനിന്ന്‌ ഇറക്കുമതിചെയ്യുന്ന ഉത്പന്നങ്ങളുടെ തീരുവ കുറയ്ക്കുന്നതിനുപകരം ഇന്ത്യൻ പൗരർക്ക് കൂടുതൽ വിസ ലഭ്യമാക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നുണ്ട്.

സന്ദർശനത്തിനിടെ ലാമി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ, കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ എന്നിവരുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്. പരിസ്ഥിതി, ബിസിനസ് രംഗങ്ങളിലെ പ്രമുഖരെയും ലാമി നേരിൽക്കാണും.

ഏഷ്യാനെറ്റ് ന്യൂസ് ചീഫ് അസോസിയേറ്റ് എഡിറ്ററും അവതാരകനുമായ വിനു വി ജോണിനെതിരെ കലാപാഹ്വാന കുറ്റം ചുമത്തി തലസ്ഥാന ജില്ലയിലെ സിറ്റി കന്റോണ്‍മെന്റ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 504 (ഉദ്ദേശ്യപൂര്‍വ്വം സമാധാനം ലംഘിക്കുന്നതിന് പ്രകോപനം നല്‍കണമെന്ന് ഉദ്ദേശിച്ചുകൊണ്ട് അപമാനിക്കുക ), 116 (തടവു നല്‍കി ശിക്ഷിക്കപ്പെടാവുന്ന കുറ്റത്തിനുള്ള പ്രേരണ നല്‍കല്‍ കുറ്റം ചെയ്യല്‍), 506 (കുറ്റകരമായ ഭയപ്പെടുത്തല്‍), 107 ( കുറ്റം ചെയ്യിക്കാനുള്ള പ്രേരണ), 2010 കേരളാ പോലീസ് നിയമത്തിലെ 120 (ഒ) എന്നീ വകുപ്പുകളാണ് കുറ്റപത്രത്തില്‍ ചുമത്തിയിട്ടുള്ളത്.

2022 മാര്‍ച്ച്‌ 28 ന് എടുത്ത കേസില്‍, 2023 ഫെബ്രുവരി 23 ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ച്‌ വിനുവിന് നോട്ടീസ് നല്‍കിയിരുന്നു. സിഐടിയു നേതാവ് എളമരം കരീമിനെതിരെ ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശത്തിനാണ് 2022 മാര്‍ച്ച്‌ മാസം കേസെടുത്തത്. ഈ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നായിരുന്നു നിര്‍ദേശം. തുടര്‍ച്ചയായി കഴിഞ്ഞ ദിവസങ്ങളില്‍ മുഖ്യമന്ത്രിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ നടത്തിയ ചര്‍ച്ചയാണ് കേസ് വീണ്ടും കുത്തി പൊക്കാന്‍ കാരണമെന്നാണ് സൂചന.

2022 മാര്‍ച്ച്‌ മാസം 28ന് രാത്രി നടത്തിയ ചര്‍ച്ചയിലെ പരാമര്‍ശത്തിനാണ് കൃത്യം ഒരു മാസം കഴിഞ്ഞ് ഏപ്രില്‍ 28ന് കേസെടുത്തത്. ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ നിര്‍ദേശിച്ചതാകട്ടെ പിന്നെയും 10 മാസങ്ങള്‍ക്ക് ശേഷവും. ട്രേഡ് യൂണിയനുകള്‍ രാജ്യത്ത് നടത്തിയ 48 മണിക്കൂര്‍ പണിമുടക്കിനിടെ രോഗിയുമായി ആശുപത്രിയിലേക്ക് പോയ ഓട്ടോറിക്ഷ ഡ്രൈവര്‍ യാസിറിന് തിരൂരില്‍ വെച്ച്‌ സമരാനുകൂലികളുടെ ക്രൂരമായ മര്‍ദനമേറ്റിരുന്നു. അതേക്കുറിച്ച്‌ പ്രതികരണം ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് സിഐടിയു സംസ്ഥാന സെക്രട്ടറിയും രാജ്യസഭാ അംഗവുമായ എളമരം കരീം പറഞ്ഞത്

‘ഓട്ടോ തടഞ്ഞു, പിച്ചി, മാന്തി എന്നൊക്കെ പരാതികള്‍’ വരുന്നത് പണിമുടക്ക് തകര്‍ക്കാന്‍ വേണ്ടിയാണെന്നായിരുന്നു.

ഈ വിഷയം ചര്‍ച്ച ചെയ്ത സമയത്ത് അവതാരകനായ വിനു വി ജോണ്‍ പറഞ്ഞ വാക്കുകളാണ് പിന്നീട് വിവാദമായത്.

‘എളമരം കരീം പോകുന്ന വണ്ടി ഒന്ന് അടിച്ച്‌ പൊട്ടിക്കണമായിരുന്നു. കുടുംബ സമേതമാണങ്കില്‍ അവരെ ഇറക്കിവിടണമായിരുന്നു. എളമരം കരീമിന്റെ മുഖത്തടിച്ച്‌ മൂക്കില്‍ നിന്ന് ചോര വരുത്തണമായിരുന്നു’ എന്നായിരുന്നു വിനുവിന്റെ പരാമര്‍ശം. ഇത് എളമരം കരീമിനെതിരെ ആക്രമണത്തിനുള്ള ആഹ്വാനമാണെന്ന നിലപാടിലായിരുന്നു സിപിഎം.

ഇതേതുടര്‍ന്നാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനില്‍ എളമരം പരാതി നല്‍കിയത്. ചര്‍ച്ച നടന്ന് ഒരു മാസം കഴിഞ്ഞാണ് എളമരം കരീം പരാതി നല്‍കിയത്. അന്ന് തന്നെ ഐപിസിയിലെ നാല് വകുപ്പുകളും കേരളാ പോലീസ് ആക്ടിലെ ഒരു വകുപ്പും ചേര്‍ത്ത് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

സാമൂഹിക മാധ്യമങ്ങള്‍ വഴി വിനു വി ജോണിനെതിരെ സിപിഎം സൈബര്‍ പോരാളികള്‍ വിദ്വേഷ പ്രചാരണവും നടത്തി. വിനുവിന്റെ വീടിന് സമീപവും തിരുവനന്തപുരം നഗരത്തിലും പോസ്റ്ററുകള്‍ പതിച്ചു. ഏഷ്യാനെറ്റ് ന്യൂസിന്റെ കോഴിക്കോട് റീജ്യണല്‍ ബ്യൂറോയിലേക്കും തിരുവനന്തപുരത്തെ ആസ്ഥാനത്തേക്കും മാര്‍ച്ച്‌ സംഘടിപ്പിച്ചു.

എന്നാല്‍ കേസില്‍ തുടര്‍ നടപടികള്‍ ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രിയുടെ അകമ്പടി സംബന്ധിച്ച്‌ അടുത്തടുത്ത ദിവസങ്ങളില്‍ ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചകള്‍ സംഘടിപ്പിച്ചതോടെയാണ് വിനു വി ജോണിനെതിരായ നീക്കങ്ങള്‍ പോലീസ് വീണ്ടും തുടങ്ങിയതെന്നാണ് വിവരം.

2023 ഫെബ്രുവരി 23 രാവിലെ 11 മണിക്ക് കന്റോണ്‍മെന്റ് സ്റ്റേഷനില്‍ നേരിട്ട് ഹാജരാകണമെന്നായിരുന്നു പോലീസ് നിര്‍ദ്ദേശം. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഷാഫി ബിഎം നല്‍കിയ നോട്ടീസില്‍ മേലില്‍ സമാന കുറ്റങ്ങള്‍ ചെയ്യരുതെന്നും തെളിവുകള്‍ നശിപ്പിക്കരുതെന്നുമുള്ള നിര്‍ദേശങ്ങളുണ്ട്. പോലീസ് നോട്ടീസ് നല്‍കിയ വിവരം വിനു വി ജോണ്‍ ട്വീറ്റ് ചെയ്തിരുന്നു,

ഇന്ത്യയിലെ ബിബിസി ഓഫീസുകള്‍ക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടട്രേറ്റ് നടത്തിയ റെയ്ഡിനെ ‘മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള വെല്ലുവിളി’യെന്ന് സിപിഎം പോളിറ്റ് ബ്യൂറോയും മുഖ്യമന്ത്രി പിണറായി വിജയനും വിശേഷിപ്പിക്കുമ്ബോഴാണ് ചാനല്‍ ചര്‍ച്ചയുടെ പേരില്‍ കേരളത്തിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരിലൊരാളെ കുരിശില്‍ തറയ്ക്കാന്‍ നോക്കുന്നതെന്നതാണ് വിചിത്രം.

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിനെ വത്തിക്കാനില്‍ നടന്നു വരുന്ന സിനഡാലിറ്റിയെക്കുറിച്ചുള്ള ആഗോള സിനഡിന്റെ പഠന സമിതിയിലേക്ക് മാര്‍പാപ്പ നിയമിച്ചു.

പൗരസ്ത്യ സഭകളും ലത്തീന്‍ സഭയുമായുള്ള ബന്ധത്തെക്കുറിച്ച് പഠിക്കുന്നതിന് നിയമിക്കപ്പെട്ട 13 അംഗ വിദഗ്ധ സമിതിയിലേക്കാണ് മാര്‍ സ്രാമ്പിക്കല്‍ നിയമിതനായിരിക്കുന്നത്. പൗരസ്ത്യ സഭകള്‍ക്ക് വേണ്ടിയുള്ള കാര്യാലയത്തിന്റെ അധ്യക്ഷന്‍ കാര്‍ഡിനല്‍ ക്ലൗദിയോ ഗുജറോത്തി, ആര്‍ച്ച് ബിഷപ്പ് മാര്‍ സിറില്‍ വാസില്‍ എന്നിവരും ഈ സമിതിയില്‍ അംഗങ്ങളാണ്.

ആഗോള കത്തോലിക്കാ സഭയിലെ തിരഞ്ഞെടുക്കപ്പെട്ട 118 അംഗങ്ങളാണ് വ്യത്യസ്ത വിഷയങ്ങളെ ആഴത്തില്‍ പഠിച്ച് മാര്‍പാപ്പയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട സിനഡിന്റെ സമിതികളില്‍ ഉള്ളത്. മാര്‍ ജോസഫ് സ്രാമ്പിക്കലും മുംബൈ ആര്‍ച്ച് ബിഷപ്പ് കാര്‍ഡിനല്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസുമാണ് പഠന സമിതികളില്‍ നിയമതരായിരിക്കുന്ന ഇന്ത്യക്കാര്‍.

സീറോ മലബാര്‍ സഭ ആഗോള സഭയായി മാറി എല്ലാ ഭൂഖണ്ഡങ്ങളിലും സാന്നിധ്യം അറിയിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ആഗോള ലത്തീന്‍ കത്തോലിക്കാ സഭയുമായുള്ള ബന്ധത്തിന്റെ നൂതന സാധ്യതകള്‍ പഠിക്കാനുള്ള ഈ സമിതിയിലുള്ള മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നിയമനം സീറോ മലബാര്‍ സഭയെ സംബന്ധിച്ച് വളരെ പ്രാധാന്യമര്‍ഹിക്കുന്നതും അഭിമാനകരവുമാണെന്ന് സഭാ വൃത്തങ്ങള്‍ പ്രതികരിച്ചു.

അങ്കോലയിൽ തിരച്ചിലിനിടെ പുഴയിൽ നിന്ന് ലോറി കണ്ടെത്തി. പുഴയോരത്തുനിന്ന് 20 മീറ്റർ മാറിയാണ് ലോറി കണ്ടെത്തിയിരിക്കുന്നത്. ഉത്തരകന്നഡയിലെ അങ്കോല ഷിരൂരില്‍ കുന്നിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയാണ് കണ്ടെത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. ഡീപ് സെര്‍ച്ച് ഡിറ്റക്ടറടക്കം അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ചായിരുന്നു തിരച്ചിൽ. പുഴയുടെ അടിഭാഗത്ത് ലോറി കണ്ടെത്തിയതായി കർണാടക റവന്യൂ മന്ത്രി കൃഷ്ണ ​ബായരെ ഗൗഡയാണ് സ്ഥിരീകരിച്ചത്. തുടർന്ന് ഇത് അർജുന്റെ ലോറിയെന്ന് എസ്.പി. സ്ഥിരീകരിക്കുകയായിരുന്നു,

കരയിൽ നിന്ന് 15 മീറ്റർ താഴ്ചയിലാണ് ലോറി കിടക്കുന്നത്. നിലവിൽ നദിയുടെ കരയോട് ചേർന്ന ഭാഗത്ത് ഡീപ് ഡൈവേഴ്സ് പരിശോധന നടത്തുന്നുണ്ട്. ബൂം എസ്കലേറ്റർ ഉപയോഗിച്ച് ലോറി കരയിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നാണ് വിവരം. പ്രദേശത്ത് ശക്തമായ മഴയാണ്. കാലാവസ്ഥ അനുകൂലമെങ്കിൽ രാത്രിയിലും പരിശോധന തുടരാനാണ് സാധ്യത.

കഴിഞ്ഞ ഒൻപത് ദിവസമായി നടന്ന തിരച്ചിലിനൊടുവിലാണ് ഇപ്പോള്‍ ലോറി കണ്ടെത്തിയത്. കര, നാവിക സേനകളും എന്‍.ഡി.ആര്‍.എഫ്, അഗ്നിരക്ഷാസേന, പോലീസ് തുടങ്ങിയവരും സന്നദ്ധപ്രവര്‍ത്തകരുമാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്. കേരളത്തില്‍നിന്നുള്ള പോലീസ്, മോട്ടോര്‍ വാഹനവകുപ്പ്, അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരും ദൗത്യത്തിലുണ്ടായിരുന്നു.

ജൂലായ് 16-ന് രാവിലെ കര്‍ണാടക-ഗോവ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന പന്‍വേല്‍-കന്യാകുമാരി ദേശീയ പാതയിലായിരുന്നു കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്‍ (30) അപകടത്തില്‍പ്പെട്ടത്. മണ്ണിടിച്ചിലില്‍ ദേശീയപാതയിലെ ചായക്കടയുടമയടക്കം 10 പേര്‍ മരിച്ച സ്ഥലത്താണ് ലോറിയുടെ ജി.പി.എസ്. ലൊക്കേഷന്‍ അവസാനമായി കണ്ടെത്തിയത്.

10 മീറ്ററോളം ഉയരത്തില്‍ ഇവിടെ മണ്ണ് മൂടിയിരുന്നു. പ്രദേശത്ത് ദിവസങ്ങളായി പെയ്യുന്ന കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. എല്ലാ പ്രതികൂല ഘടകങ്ങളെയും അതിജീവിച്ചാണ് രക്ഷാപ്രവര്‍ത്തകര്‍ ലോറി കണ്ടെത്തിയിരിക്കുന്നത്.

ലണ്ടൻ : ലോകമെമ്പാടുമുള്ള മലയാളികളുടെ മനസ്സിൽ ഇന്നും മരണമില്ലാത്ത ജീവിക്കുന്ന കേരളം കണ്ട ഏറ്റവും വലിയ ജനനായകൻ ശ്രീ ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷികവും ഉമ്മൻ ചാണ്ടി അനുസ്മരണവും ഈ വരുന്ന ജൂലൈ 28 ന് ഒഐസിസി, യുകെ യുടെ നേതൃത്വത്തിൽ നടത്തപെടുന്നു

പ്രസ്തുത സമ്മേളനത്തിൽ കെ.പി.സി.സി പ്രസിഡന്റ് ശ്രീ കെ സുധാകരൻ , ഉമ്മൻ ചാണ്ടിയുടെ മകനും പുതുപ്പള്ളി എം.എൽ.എയുമായ ശ്രീ ചാണ്ടി ഉമ്മൻ ഒഐസിസി ഗ്ലോബൽ പ്രസിഡന്റ് ശ്രീ ജെയിംസ് കൂടൽ ,യുകെ പാർലമെന്റ്ലെ ഒരേഒരു മലയാളി അംഗം ശ്രീ സോജൻ ജോസഫ് , കേംബ്രിഡ്ജ്‌ മേയർ ശ്രീ ബൈജു തിട്ടാല , മുൻ ക്രോയ്ടോൻ മേയർ ശ്രീമതി മഞ്ജു ഷാഹുൽ ഹമീദ് , മലങ്കര ഓർത്തഡോക്സ് സഭ , വൈദീക സെക്കട്ടറി ബഹു ,ഫാ. ഡോ. നൈനാൻ വി ജോർജ് , കെഎംസിസി (യുകെ) നേതാവ് ശ്രീ സഫീർ , കൂടാതെ കേരളത്തിലെയും യുകെയിലെയും പ്രമുഖരായ ഒട്ടനവധി പൊതു , രാഷ്ട്രീയ , സാമുദായിക നേതാക്കൾ പങ്കെടുക്കുന്ന വേദിയിൽ , പ്രശസ്തനായ ഗായകൻ ശ്രീ ചാൾസ് ആന്റണിയുടെ സംഗീത വിരുന്നും ചടങ്ങിനെ മോടിപിടിപ്പിക്കും .

ജൂലൈ 28 ന് കൃത്യം 5:00 pm ന് ചടങ്ങുകൾ ആരംഭിക്കും . സമ്മേളനത്തിൽ പങ്കെടുക്കുന്നവർക്കുള്ള റിഫ്രഷ്മെന്റ് സംഘടിപ്പിച്ചിട്ടുണ്ട്. എന്ന് സംഘാടകർ അറിയിച്ചു .

ശ്രീ കെ കെ മോഹൻദാസ് പ്രസിഡന്റ് ആയിട്ടുള്ള ഒഐസിസി, യുകെ നാഷണൽ കമ്മറ്റി , സംഘടിപ്പിക്കുന്ന ഈ പ്രോഗാമിന്റെ ജനറൽ കൺവീനർ , ഒഐസിസി, യുകെ യുടെ ജനറൽ സെക്കട്ടറിയായ ശ്രീ ബേബികുട്ടി ജോർജ്‌ , സ്വാഗത കമ്മറ്റി കൺവീനർ ഒഐസിസി യുകെ, വർക്കിംഗ് പ്രസിഡന്റ് കൂടിയായ ശ്രീ സുജു ഡാനിയേൽ എന്നിവരുടെ മുഖ്യ നേതൃത്വത്തിലാണ് സംഘടിപ്പിച്ചിരിക്കുന്നത് .

യുകെയുടെ പല ഭാഗത്തു നിന്നും നിരവധി കോൺഗ്രസ്സ് പ്രവർത്തകരും ,പൊതു ജനങ്ങളും ഈ അനുസ്മരണ ചടങ്ങിൽ പങ്കെടുക്കും എന്നുറപ്പായത്തോട് , ആൾ ബലം കൊണ്ടും , പ്രമുഖ വ്യക്തികളുടെ സാനിധ്യം കൊണ്ടും പരുപാടി ശ്രദ്ധേയമാകും എന്നുറപ്പ് .

പ്രസ്തുത സമ്മേളനത്തിൽ ക്രോയ്ടോൻ മലയാളി നഴ്സുമാരും , എൻഎച്ച്എസ് വർക്കേഴ്സും അടങ്ങുന്ന പ്രത്യേക സംഘം പങ്കെടുക്കുകയും , ശ്രീ ഉമ്മൻ ചാണ്ടിയെ അനുസ്‌മരിക്കുകയും ചെയ്യുമെന്ന് മലയാളി നഴ്സസ് ലീഡറും , ഒഐസിസി ക്രോയ്ടോൻ യൂണിറ്റ് പ്രസിഡന്റുമായ ശ്രീമതി ലിലിയ പോൾ അറിയിച്ചു .

കേരളത്തിൽ നിന്നും , മറ്റു രാജ്യങ്ങളിൽ നിന്നും അതുപോലെ യുകെ യുടെ പല ഭാഗങ്ങളിൽ നിന്നും ക്രോയിഡോണിൽ എത്തിച്ചേരുന്ന നേതാക്കന്മാരെയും പ്രവർത്തകരെയും ഉള്ളറിഞ്ഞു സ്വാഗതം ചെയ്യാൻ വേണ്ട എല്ലാ പദ്ധതികളും തയ്യറായി കഴിഞ്ഞു എന്ന് ഒഐസിസി, യുകെ സറേ റീജൺപ്രസിഡന്റ് ശ്രീ വിത്സൺ ജോർജും ,സറേ റീജൺ ജനറൽ സെക്കട്ടറി ശ്രീ സാബു ജോർജും അറിയിച്ചു

പരുപാടി നടക്കുന്നത് അഡ്രസ്
St Jude With St Aidan Hall
Thornton Heath
CR7 6BA
ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനവുമായി ബന്ധപ്പെട്ട എന്ത് സംശയങ്ങൾക്കും താഴെ പറയുന്നവരുമായി ബന്ധപ്പെടാമെന്ന് സംഘാടകർ അറിയിച്ചു

ശ്രീ ബേബികുട്ടി ജോർജ്
(ജനറൽ കൺവീനർ – 07961 390907)
ജോയിന്റ് കൺവീനർമ്മാർ
ശ്രീ അപ്പാ ഗഫുർ : 07534 499844
ശ്രീ വിൽ‌സൺ ജോർജ് : 07725737105
ശ്രീമതി ഷൈനു മാത്യു : 07872514619

ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും വിവാഹാഘോഷത്തിന് പിന്നാലെ നവദമ്പതികള്‍ക്ക് ലഭിച്ച സമ്മാനത്തിന്റെ പട്ടികയും പുറത്തുവന്നിരിക്കുകയാണ്. കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സമ്മാനങ്ങളാണ് ആനന്ദിനും രാധികയ്ക്കും ബോളിവുഡ് താരങ്ങള്‍ സമ്മാനിച്ചത്.

ഷാരൂഖ് ഖാന്‍ സമ്മാനിച്ചത് 40 കോടി രൂപ വില വരുന്ന അപാര്‍ട്‌മെന്റാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫ്രാന്‍സിലാണ് ഈ ആഡംബര അപാര്‍ട്‌മെന്റുള്ളത്. ബച്ചന്‍ കുടുംബവും സമ്മാനത്തില്‍ ഒട്ടും പിന്നിലല്ല. 30 കോടി വിലമതിപ്പുള്ള ഒരു മരതക നെക്ക്‌ളേസാണ് അവര്‍ രാധികയ്ക്ക് നല്‍കിയത്.

ആനന്ദിന്റേയും രാധികയുടേയും അടുത്ത സുഹൃത്തുക്കളും താരദമ്പതിമാരുമായ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും ഒമ്പത് കോടി രൂപ വില വരുന്ന മെഴ്‌സിഡീസാണ് സമ്മാനിച്ചത്. താരദമ്പതിമാരായ രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല. 20 കോടി രൂപ വില വരുന്ന കസ്റ്റമൈസ്ഡ്‌ റോള്‍സ് റോയ്‌സാണ് ഇവരുടെ സമ്മാനം.

ലക്ഷങ്ങള്‍ വില വരുന്ന സമ്മാനങ്ങളുമായി പട്ടികയില്‍ കത്രീന കൈഫ്-വിക്കി കൗശല്‍ ദമ്പതിമാരും സിദ്ധാര്‍ഥ് മല്‍ഹോത്ര-കിയാര അദ്വാനി ദമ്പതിമാരുമുണ്ട്. 19 ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാലയാണ് കത്രീനയും വിക്കിയും രാധികയ്ക്ക് നല്‍കിയത്. 25 ലക്ഷം രൂപയുടെ ഹാന്‍ഡ്‌മെയ്ഡ് ഷാള്‍ ആണ് കിയാരയുടേയും സിദ്ധാര്‍ഥിന്റേയും സമ്മാനം.

അതുപോലെ ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗും ആമസോണ്‍ സിഇഒ ജെഫ് ബെസോസും കോടികള്‍ വിലമതിക്കുന്ന സമ്മാനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. 300 കോടി രൂപയുടെ പ്രൈവറ്റ് ജെറ്റാണ് സുക്കര്‍ബര്‍ഗ് സമ്മാനിച്ചതെന്നാണ് സൂചന. 11.5 കോടി രൂപ വില വരുന്ന ആഡംബ കാറാണ് ആമസോണ്‍ മുതലാളിയുടെ സമ്മാനമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

യുകെയിലേക്കുള്ള വിസ ശരിയാക്കിതരാമെന്ന് വിശ്വസിപ്പിച്ച് സുഹൃത്തും ബന്ധുവും ചേർന്ന് പണം തട്ടിയെടുത്തെന്നും ഹോട്ടൽ മുറിയിൽ വച്ച് ബലാത്സംഗം ചെയ്‌തെന്നും പരാതി. ലുധിയാന സ്വദേശിയായ 22 കാരിയായ യുവതി ആണ് പരാതിക്കാരി.

ഏതാനും മാസങ്ങൾക്കുമുമ്പാണ് പ്രതിയെ യുവതി കാണുന്നതും വിദേശത്ത് സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്നുവെന്നും യുവതി പറഞ്ഞത്. തുടർന്ന് യുകെയിലേക്ക് മാറാൻ സഹായിക്കാമെന്ന് പ്രതി ഉറപ്പുനൽകി. വിസ എത്തിയെന്ന് പറയുകയും മേയ് ഒന്നിന്, പ്രതിയുടെ വീട്ടിലേക്കും അവിടെ നിന്നും ഒരു ഹോട്ടലിലേക്കും യുവതിയെ കൊണ്ടുപോകുകയും ചെയ്തു.

ഹോട്ടലിൽ ഇയാളുടെ ബന്ധുവും ഉണ്ടായിരുന്നു. ബലാത്സംഗം ചെയ്തതായി പരാതി നൽകിയാൽ വിസ റദ്ദാക്കുമെന്ന് ഇവർ പരാതിക്കാരിയെ ഭീഷണിപ്പെടുത്തി. പിന്നീട് പ്രതിയുടെ പിതാവ് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തു. തുടർന്ന് വിമാനത്താവളത്തിൽ ഇറക്കിവിട്ട് ഇവർ രക്ഷപ്പെടുകയായിരുന്നുവെന്ന് യുവതി പറഞ്ഞു.

പ്രതികളിൽ ഒരാളായ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്, മറ്റൊരാൾ ഒളിവിലാണ്. യുകെയിലേക്കുള്ള വിസ ഒരുക്കുന്നതിനായി പ്രതികൾ തന്നിൽ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തെന്നും യുവതി പരാതിപ്പെട്ടു. സുഹൃത്തിനും ഒളിവിലുള്ള ഇയാളുടെ ബന്ധുവിനുമെതിരെ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തു. ഒളിവിൽ പോയ പ്രതികളെ പിടികൂടാൻ അന്വേഷണം തുടരുകയാണ്.

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം തൃശൂര്‍ അങ്ങെടുത്തിട്ടും, സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും കേന്ദ്ര മന്ത്രിസഭയിലുണ്ടായിട്ടും കേന്ദ്ര ബജറ്റില്‍ കേരളത്തിന്റെ കാര്യം തഥൈവ.

പ്രഖ്യാപനങ്ങള്‍ ഒന്നും ഇല്ലെന്ന് മാത്രമല്ല, കേരളത്തിന്റെ പേരു പോലും ബജറ്റില്‍ പരാമര്‍ശിച്ചില്ല. മന്‍ കീ ബാത്ത് അടക്കം അടുത്തയിടെ പ്രധാനമന്ത്രി നടത്തിയ ഒട്ടു മിക്ക പ്രസംഗങ്ങളിലും തൃശൂരും കേരളവും പരാമര്‍ശിച്ചിരുന്നെങ്കിലും ബജറ്റില്‍ മൗനം പാലിച്ചു.

കേരളം വര്‍ഷങ്ങളായി ആവശ്യപ്പെടുന്ന എയിംസ്, 24,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ്, വിഴിഞ്ഞം തുറമുറത്തിന്റെ അനുബന്ധ വികസനത്തിന് ആവശ്യപ്പെട്ട 5,000 കോടിയുടെ സ്പഷ്യല്‍ പാക്കേജ് എന്നിവയൊന്നും ബജറ്റില്‍ ഇടം പിടിച്ചില്ല. ലൈറ്റ് മെട്രോ, ടൂറിസം മേഖലയിലെ വിവിധ പദ്ധതികള്‍, റെയില്‍വേ വികസനം തുടങ്ങിയവയെല്ലാം സ്വപ്‌നമായി അവശേഷിക്കും.

2014 ല്‍ ഒന്നാം മോഡി സര്‍ക്കാര്‍ കേരളത്തിന് വാഗ്ദാനം ചെയ്ത എയിംസാണ് ഇതുവരെ പ്രാവര്‍ത്തികമാകാത്തത്. ഇതിനു ശേഷം അഞ്ച് എയിംസുകള്‍ യാഥാര്‍ത്ഥ്യമായി. കേരളത്തിന് എയിംസ് അനുവദിക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം 2022 ഏപ്രിലില്‍ ധന മന്ത്രാലയത്തിന് ശുപാര്‍ശ നല്‍കിയിരുന്നെങ്കിലും തുടര്‍ നടപടിയുണ്ടായില്ല. അപൂര്‍വ വ്യാധികളില്‍പ്പെട്ട് കേരളം ഉഴലുന്ന സാഹചര്യത്തിലും കേന്ദ്ര സര്‍ക്കാര്‍ കനിയുന്നില്ല.

പ്രളയ ദുരിതാശ്വാസ പദ്ധതികളിലും കേരളത്തിന് രക്ഷയില്ല. ബിഹാര്‍, അസം, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങള്‍ക്കാണ് പ്രകൃതി ദുരന്തത്തെ നേരിടാന്‍ പ്രത്യേക സഹായം അനുവദിച്ചിരിക്കുന്നത്. രണ്ട് പ്രളയത്തെ നേരിട്ട കേരളം ആ പട്ടികയിലില്ല. കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കിയപ്പോഴും കേരളത്തിലെ പ്രധാന കാര്‍ഷിക ഇനങ്ങളായ റബറിനോ തെങ്ങിനോ പ്രത്യേക പ്രഖ്യാപനവും ഒന്നും ഉണ്ടായില്ല.

എന്നാല്‍ രാഹുല്‍ ഗാന്ധി പരിഹസിച്ചതു പോലെ കസേര ഉറപ്പാക്കുന്നതിന് വേണ്ടി നിതീഷ് കുമാറിനെയും ചന്ദ്രബാബു നായിഡുവിനെയും സുഖിപ്പിക്കുന്ന നിരവധി പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്. ബിഹാറും ആന്ധ്രയും ആവശ്യപ്പെട്ട പ്രത്യേക പദവി നല്‍കിയില്ലെങ്കിലും ബജറ്റില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക പാക്കേജുകള്‍ നല്‍കി നിതീഷിന്റെയും ചന്ദ്രബാബുവിന്റെയും പ്രീതി നേടി.

2600 കോടി രൂപയാണ് ബിഹാറിലെ റോഡ് വികസനത്തിന് മാത്രമായി ബജറ്റില്‍ നീക്കിവച്ചിരിക്കുന്നത്. പാറ്റ്ന-പൂര്‍ണിയ, ബസ്‌കര്‍- ഭഗല്‍പൂര്‍, ബോദ്ഗയ-രാജ്ഗിര്‍, വൈശാലി-ദര്‍ബാന്‍ഗ എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന എക്സ്പ്രസ് ഹൈവേയാണ് പ്രധാന റോഡ് വികസന പദ്ധതി.

കൂടാതെ പുതിയ വിമാനത്താവളങ്ങള്‍, മെഡിക്കല്‍ കോളജുകള്‍, ഗംഗാ നദിക്ക് കുറുകെ രണ്ടുവരി മേല്‍പ്പാലം, 2400 മെഗാവാട്ടിന്റെ പവര്‍ പ്ലാന്റ് തുടങ്ങിയ പ്രഖ്യാപനങ്ങളുമുണ്ട്. ഭഗല്‍പൂരിലെ പിര്‍പൈന്തിയിലാണ് പ്ലാന്റ് നിര്‍മിക്കുന്നത്. ഗയ, രാജ്ഗിര്‍ എന്നിവയെ ബന്ധപ്പെടുത്തി ക്ഷേത്ര ഇടനാഴിയും പണിയും. പ്രളയ നിവാരണത്തിന് 11,500 കോടിയാണ് ബിഹാറിനായി ബജറ്റില്‍ മാറ്റിവച്ചത്.

ആന്ധ്രാപ്രദേശിനും നിര്‍മലാ സീതാരാമന്‍ വാരിക്കോരി നല്‍കി. അമരാവതിയെ തലസ്ഥാന നഗരമായി വികസിപ്പിക്കുന്നതിന് മാത്രം 15,000 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. കൂടുതല്‍ തുക ആവശ്യമായി വന്നാല്‍ വരും വര്‍ഷങ്ങളില്‍ അനുവദിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

ആന്ധ്രയിലെ കാര്‍ഷിക മേഖലയ്ക്ക് ഏറെ നിര്‍ണായകമായ പൊള്ളാവരം ജലസേചന പദ്ധതിക്ക് ധനസഹായം അനുവദിച്ചു. സംസ്ഥാനത്തിന്റെ മൂലധന നിക്ഷേപം വര്‍ധിപ്പിക്കുന്നതിനും സാമ്പത്തിക വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിനുമായി കൂടുതല്‍ ഫണ്ടുകള്‍ അനുവദിക്കുമെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു.

ഇത്തരത്തില്‍, ഒട്ടും ഗ്യാരന്റിയില്ലാത്ത രണ്ട് സഖ്യ കക്ഷികളെ ഒപ്പം നിര്‍ത്തുന്നതിന് മറ്റ് പല സംസ്ഥാനങ്ങളെയും തഴഞ്ഞ് ബിഹാറിനും അന്ധ്രാപ്രദേശിനും മാത്രമായുള്ള ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന പ്രതിപക്ഷ വിമര്‍ശനം ശരി വയ്ക്കുന്നതാണ് ബജറ്റിലെ പ്രഖ്യാപനങ്ങള്‍.

Copyright © . All rights reserved