Latest News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വെറും ആറുമാസം മുമ്പ് മാത്രം യുകെയിലെത്തിയ മലയാളി യുവാവ് മരണമടഞ്ഞു. യുകെയിലെ കുംബ്രിയയിലെ വൈറ്റ്ഹാവനിൽ കുടുംബവുമായി താമസിച്ചിരുന്ന നോബിൾ ജോസാണ് 42 -ാം മത്തെ വയസ്സിൽ അകാലത്തിൽ നിര്യാതനായത്. കോഴിക്കോട് മറുതോക്കര വള്ളിക്കുന്നേൽ കുടുംബാംഗമാണ് നോബിൾ ജോസ്.

ഉറക്കത്തിൽ ഹൃദയസ്തംഭനം മൂലം നോബിൾ മരിക്കുകയായിരുന്നു. രാവിലെ ഭാര്യ അജിന വിളിച്ചിട്ടും ഉണരാതെ കിടന്നതിനെ തുടർന്ന് എമർജൻസി സർവീസുകളെ വരുത്തിയിരുന്നു. തുടർന്നുള്ള പരിശോധനയിൽ മരണം സ്ഥിരീകരിക്കുകയായിരുന്നു.

നോബിളിന് രണ്ട് വർഷം മുമ്പ് വൃക്ക മാറ്റി വയ്ക്കൽ നടത്തിയിരുന്നു. അതുൾപ്പെടെയുള്ള കടബാധ്യതകൾ തീർക്കുന്നതിനായാണ് നോബിളും ഭാര്യ അജിനയും യുകെയിലെത്തിയത്. മറ്റ് കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഒന്നും തന്നെയില്ലായിരുന്നു എന്നാണ് അറിയാൻ സാധിച്ചത്. കഴിഞ്ഞദിവസം പതിവായുള്ള ആരോഗ്യ പരിശോധനയ്ക്കായി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും മറ്റ് പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നതിനാൽ ഡിസ്ചാർജ് ചെയ്യുകയായിരുന്നു.

മാനന്തവാടി തുടിയൻ പറമ്പിൽ കുടുംബാംഗമായ ഭാര്യ അജിന ജോസ് വെസ്റ്റ് കുംബ്രിയ ലാൻഡിലെ ഹോസ്പിറ്റലിൽ നേഴ്സാണ്. ജോഹാൻ ( 12 ) അലിഷ (10) എന്നിവരാണ് മക്കൾ. വൈറ്റ് ഹാവാനിൽ ചർച്ച് വ്യൂ നേഴ്സിംഗ് ഹോസ്പിറ്റലിൽ ആയിരുന്നു നോബിൾ ജോലി ചെയ്തിരുന്നത്. 8 മാസം മുമ്പാണ് അജിന യുകെയിലെത്തിയത്. തുടർന്നാണ് നോബിളും മക്കളും യുകെയിലെത്തിയത്.

യുകെയിലെത്തി ചുരുങ്ങിയ കാലയളവിൽ തന്നെ ഇവിടുത്തെ മലയാളി സമൂഹത്തിൽ നോബിൾ ചിരപരിചിതനായിരുന്നു. വൈറ്റ് ഹാവനിലെ കെൻസ് സെന്റ് മേരീസ് സീറോ മലബാർ കമ്മ്യൂണിറ്റിയിൽ സജീവമായി പ്രവർത്തിച്ചിരുന്ന നോബിൾ സൺഡേ സ്കൂളിൽ പഠിപ്പിക്കുന്നതിനും പ്രാർത്ഥനാ കൂട്ടായ്മകളിലും സജീവമായി പ്രവർത്തിക്കുന്നതിനും സമയം കണ്ടെത്തിയിരുന്നു. സിറോ മലബാർ മിഷൻ വൈദികനായ ഫാ. അജീഷ് കുമ്പുക്കൽ ഇന്ന് നോബിളിന്‍റെ ഭവനത്തിൽ ഒപ്പീസ് ചൊല്ലുകയും പ്രാർഥനകൾക്കു നേതൃത്വം നല്കുകയും ചെയ്യും. കേരളത്തിൽ തന്റെ മാതൃ ഇടവകയായ മരുതോക്കര സെന്റ് മേരീസ് ഫൊറോന പള്ളിയുടെ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുത്തിരുന്ന നോബിളിനെ കുറിച്ച് എല്ലാവർക്കും നല്ലതു മാത്രമേ പറയാനുള്ളൂ.

നോബിൾ ജോസിന്റെ അകാല നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

നടൻ വിജയിയുടെ പിറന്നാളാഘോഷത്തിനിടെ പൊള്ളലേറ്റ് കുട്ടിക്ക് ഗുരുതര പരുക്ക്. അൻപതാം പിറന്നാളാഘോഷത്തിന്റെ ഭാഗമായി കയ്യിൽ തീ കത്തിച്ച് സാഹസികമായി ഓട് പൊട്ടിക്കുന്നതിനിടെയാണ് കുട്ടിക്ക് പൊള്ളലേറ്റത്.

പിറന്നാളാഘോഷം സംഘടിപ്പിച്ചത് വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകമാണ്. ഇന്നു രാവിലെ ചെന്നൈയിൽ നടന്ന പിറന്നാളാഘോഷത്തിനിടെയായിരുന്നു അപകടമുണ്ടായത്.

സാഹസിക പ്രകടനത്തിനിടെ കുട്ടിയുടെ കയ്യിൽ നിന്ന് തീ ദേഹത്തേക്ക് പടരുകയായിരുന്നു. കുട്ടിക്കും തമിഴക വെട്രി കഴകത്തിന്റെ ഭാരവാഹിക്കും പൊള്ളലേറ്റിട്ടുണ്ട് എന്നാണ് വിവരം.

വിജയ്‌യുടെ പിറന്നാളിന്റെ ഭാഗമായി വലിയ ആഘോഷ പരിപാടികളാണ് വെട്രി കഴകത്തിന്റെയും ആരാധകരുടെയും നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചിരിക്കുന്നത്.

ഐ.ജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സൈബര്‍ ഡിവിഷന്‍ കഴിഞ്ഞ വര്‍ഷം ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിന്റെ 5107 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. 3289 മൊബൈല്‍ നമ്പറുകളും 239 സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും 945 വെബ്‌സൈറ്റുകളും തടഞ്ഞു. നഷ്ടപ്പെട്ട 201 കോടിയില്‍ 20 ശതമാനം തുക തിരിച്ചുപിടിച്ചു.

അതേസമയം കഴിഞ്ഞ അഞ്ച് മാസത്തിനിടെ 1511 ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു. തട്ടിപ്പിനുപയോഗിച്ച 1730 സിം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തു. 2124 ഐ.എം.ഇ.ഐ നമ്പരുകളും മരവിപ്പിച്ചു. തട്ടിയെടുക്കുന്ന പണം നിക്ഷേപിക്കാന്‍ സ്വന്തം ബാങ്ക് അക്കൗണ്ടുകള്‍ നല്‍കുന്ന 50 ലേറെപ്പേര്‍ അറസ്റ്റിലായിട്ടുണ്ട്. വായ്പാ തട്ടിപ്പ് നടത്തുന്ന 436 ആപ്പുകളും നീക്കം ചെയ്തു. 6011 തട്ടിപ്പ് വെബ്‌സൈറ്റുകളും ബ്ലോക്ക് ചെയ്തു.

റിസര്‍വ് ബാങ്ക് അംഗീകരിച്ച നോണ്‍ ബാങ്കിങ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട ലോണ്‍ ആപ്പുകളെക്കുറിച്ചും ഓണ്‍ലൈന്‍ ലോണ്‍ തട്ടിപ്പുകളെക്കുറിച്ചും പൊലീസ് ബോധവത്കരണം നടത്തുന്നുണ്ട്.

ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ കഴിഞ്ഞ ആറുമാസത്തിനിടെ കേരളത്തില്‍ നിന്ന് തട്ടിച്ചത് 617.59 കോടി രൂപയാണ്. ഇതില്‍ തിരിച്ചുപിടിക്കാനായത് 9.67 കോടി മാത്രം. കഴിഞ്ഞ ഡിസംബര്‍ മുതല്‍ മെയ് വരെ നഷ്ടപ്പെട്ട തുകയാണിത്. വന്‍തുക കിട്ടുമെന്ന പ്രലോഭനത്തിലും കേസില്‍ കുടുക്കുമെന്ന് സി.ബി.ഐ ചമഞ്ഞുള്ള ഭീഷണികള്‍ക്ക് വഴങ്ങിയും ലോണ്‍ ആപ്പുകളില്‍ തലവച്ചും മൊബൈലിലെത്തുന്ന ഒ.ടി.പി പങ്കിട്ടുമാണ് മിക്കവരും തട്ടിപ്പിനിരയാകുന്നത്.

പാഴ്‌സലില്‍ മയക്കുമരുന്നുണ്ടെന്ന് വീഡിയോ കോള്‍ ചെയ്ത് ഭീഷണിപ്പെടുത്തി മുംബൈ പൊലീസിന്റെ സൈബര്‍ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥനെന്ന വ്യാജേനയും കോടികള്‍ തട്ടിയിട്ടുണ്ട്. ഉത്തരേന്ത്യയും മറ്റു രാജ്യങ്ങളും കേന്ദ്രീകരിച്ച് നടത്തുന്ന തട്ടിപ്പായതിനാല്‍ അന്വേഷണത്തിന് പരിമിതികളുണ്ട്. ഇന്നലെ നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ വെളിപ്പെടുത്തിയത്.

ഡോക്ടർ എ. സി. രാജീവ്‌ കുമാർ

ബനാന അഥവാ വാഴക്കായ് ഔഷധ സസ്യം ആണ് എന്നറിയാവുന്നവർ വളരെ കുറച്ചു മാത്രം. കദളി, കണ്ണൻ, കാളി എന്നീ ഇനങ്ങൾ ഔഷധ ഉപയോഗത്തിന് എടുക്കുന്നുണ്ട്. നേന്ത്രൻ പൂവൻ,തേൻ കാളി,പാളയം തോടൻ, റോബസ്റ്റ, ഞാലിപൂവൻ ഒക്കെ ആഹാര ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നു.

പൊതുവെ വാഴ കൂമ്പ് ദഹനസംബന്ധമായ പിത്ത അനുബന്ധ അസ്വസ്ഥതകൾക്ക് പരിഹാരമാകും. കുടലിൽ കാണുന്ന കൃമി വിര എന്നിവയെ പുറംതള്ളാൻ സഹായിക്കും. ശരീരത്തിന് സ്വാഭാവിക ശീതീകരണി ആയി പ്രവർത്തിക്കും. ബ്ലോട്ടിങ്, അസിഡിറ്റി,ഡയേറിയ എന്നിവയ്ക്കും ആർത്തവ അനുബന്ധമായ വേദന, അസ്വസ്ഥതകൾ എന്നിവയ്ക്കും ആശ്വാസം ആകും. കൊളെസ്ട്രോൾ കുറക്കാൻ ഇടയ്ക്കുന്നത് ബ്ലഡ്‌ പ്രഷർ ഹൃദ്രോഗം എന്നിവ തടയും. മാനസിക ഉന്മേഷം നൽകുന്ന ഡോപ്മെയിൻ ഹോർമോൺ ഉത്പാദനത്തെ സഹായിക്കുന്നതുമാണ്.

നമ്മുടെ ദൈനം ദിന ജീവിതത്തിൽ ഉപയോഗിക്കുന്ന എല്ലാ ഭക്ഷ്യ വസ്തുക്കളും ആയുർവേദ സമ്പ്രദായം ഔഷധമായി ഉപയോഗിക്കുന്നവയാണ്. ഇതറിയാതെ ആണ് ആയുർവേദ ഔഷധങ്ങളെ പറ്റി നിരവധി അനഭിലഷണീയ അഭിപ്രായങ്ങൾ പരത്തുന്നത്.

ഡോക്ടർ എ. സി. രാജീവ്‌ കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ്‌ കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്.   മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് .   ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.

രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154

ജൂലൈ മൂന്ന് മുതൽ ഒരു കുർബാനയെങ്കിലും ഏകീകൃത രീതിയിൽ അർപ്പിക്കാത്ത വൈദികർക്കെതിരെ കനത്ത നടപടിയുണ്ടാകുമെന്ന് സിറോ മലബാർ സഭ. ജൂൺ ഒമ്പതിലെ സർക്കുലർ നിലനിൽക്കും. ഏകീകൃത കുർബാന രീതി എല്ലാവർക്കും പരിചയമായ ശേഷം ജനാഭിമുഖ കുർബാന പൂർണമായും ഒഴിവാക്കും. മെത്രാന്മാർ പള്ളികളിൽ എത്തുമ്പോൾ ഏകീകൃത കുർബാനയ്ക്ക് വേണ്ട സൗകര്യങ്ങൾ അതാത് ഇടവകകൾ ഒരുക്കി നൽകണമെന്നും സിറോ മലബാർ സഭ അറിയിച്ചു.

സിനഡാനന്തര അറിയിപ്പിന്റെ പൂർണ്ണരൂപം

എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികരെ, സമർപ്പിതരെ, അല്മായ സഹോദരിസഹോദരന്മാരെ, മുപ്പത്തിരണ്ടാമത് സീറോമലബാർ മെത്രാൻ സിനഡിന്റെ പ്രത്യേക ഓൺലൈൻ സമ്മേളനം 2024 ജൂൺ 14, 19 എന്നീ തീയതികളിൽ പൂർത്തിയായി. സഭയുടെ ഏകീകൃത കുർബാനയർപ്പണ രീതിയുമായി ബന്ധപ്പെട്ട് എറണാകുളം – അങ്കമാലി അതിരൂപതയിൽ നിലനില്ക്കുന്ന പ്രതിസന്ധികൾക്ക് പരിഹാരമായി 2024 മെയ് മാസം 15-ാം തീയതി റോമിലെ പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിൽ ചേർന്ന ഉന്നതാധികാര സമിതി നല്കിയ അന്തിമ തീരുമാനങ്ങൾ അറിയിക്കുന്നതിനും അവ നടപ്പിലാക്കാൻ ആവശ്യമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനും വേണ്ടിയാണ് ഈ സമ്മേളനം ചേർന്നത്. ഉന്നതാധികാരസമിതിയുടെ തീരുമാനങ്ങൾ 2024 ജൂൺ 9 ന് സർക്കുലർ (സർക്കുലർ 4/2024) വഴി നിങ്ങളെ അറിയിച്ചിരുന്നല്ലോ.

എറണാകുളം – അങ്കമാലി അതിരൂപതയിൽനിന്നുള്ള അഭിവന്ദ്യപിതാക്കന്മാരും അവർ വഴി നിരവധി വൈദികരും ചില അഭിപ്രായങ്ങളും പ്രായോഗികനിർദേശങ്ങളും സിനഡിനു സമർപ്പിക്കുകയുണ്ടായി. പ്രസ്തുത നിർദേശങ്ങളിൽ പ്രധാനങ്ങളായതു താഴെപ്പറയുന്നവയാണ്:

ഏകീകൃത കുർബാനയർപ്പണം നടപ്പിലാക്കണം എന്ന പരിശുദ്ധ പിതാവിന്റെ ഉദ്ബോധനം അനുസരിക്കുന്നതിന്റെ ഭാഗമായി 2024 ജൂലൈ 3-ാം തീയതി എല്ലാ പള്ളികളിലും സ്ഥാപനങ്ങളിലും സമർപ്പിത ഭവനങ്ങളിലും വൈദിക സമർപ്പിത പരിശീലനകേന്ദ്രങ്ങളിലും ഏകീകൃതരീതിയിൽ കുർബാനയർപ്പിക്കുക, അന്നുമുതൽ ഏകീകൃത കുർബാനയർപ്പണരീതി പരിചയപ്പെടുന്നതിന്റെ ഭാഗമായി (catechetical purpose) എല്ലാ ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും ഒരു വി. കുർബാനയെങ്കിലും ഏകീകൃതരീതിയിൽ അതിരൂപതയിലെ എല്ലാ പള്ളികളിലും അർപ്പിച്ചു തുടങ്ങുക, വചനവേദി (ബേമ്മ) ഉപയോഗിച്ച് എല്ലാ ദൈവാലയങ്ങളിലും വി. കുർബാനയർപ്പിക്കുക, മെത്രാന്മാരും വൈദികരും അജപാലന ആവശ്യങ്ങൾക്കായി ഇടവക സന്ദർശിക്കുമ്പോൾ ഏകീകൃതരീതിയിൽ വി. കുർബാനയർപ്പിക്കുക എന്നിവയാണ്.

പ്രസ്തുത നിർദേശങ്ങളെ പൈതൃകമായ സ്നേഹത്തോടെ സിനഡുപിതാക്കന്മാർ ചർച്ചചെയ്യുകയും വിലയിരുത്തുകയും ചെയ്തു. തത്ഫലമായി ഉരുത്തിരിഞ്ഞ തീരുമാനങ്ങൾ എറണാകുളം-അങ്കമാലി അതിരൂപതാംഗങ്ങളെ അറിയിക്കുന്നു:

1. റോമിലെ ഉന്നതാധികാരസമിതിയുടെ നിർദേശപ്രകാരം 2024 ജൂൺ 9 ന് നല്കിയ സർക്കുലർ സാധുവായി നിലനില്ക്കുന്നതാണ്. അതിനാൽ ജൂലൈ 3 മുതൽ സീറോമലബാർ കുർബാനയർപ്പിക്കുന്ന എല്ലാ വൈദികരും 2021 നവംബർ 28ാം തീയതി പ്രാബല്യത്തിൽ വന്ന തക്സയിൽ നിർദേശിച്ചിരിക്കുന്നത് പോലെ ഏകീകൃത രീതിയിൽ മാത്രം വിശുദ്ധ കുർബാന അർപ്പിക്കേണ്ടതാണ്.

2. എന്നാൽ 2024 ജൂലൈ 3 മുതൽ എല്ലാ പള്ളികളിലും സ്ഥാപനങ്ങളിലും ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും ഒരു കുർബാനയെങ്കിലും സിനഡു നിർദേശിച്ച ഏകീകൃതരീതിയിൽ അർപ്പിച്ചുതുടങ്ങുന്ന വൈദികർക്കെതിരെ 2024 ജൂൺ 9 ന് നല്കിയ സർക്കുലറിൽ അറിയിച്ച പ്രകാരമുള്ള കാനോനികമായ ശിക്ഷാനടപടികൾ ആരംഭിക്കുന്നതല്ല. അജപാലനപരമായ ആവശ്യങ്ങൾ പരിഗണിച്ച് ഏകീകൃത കുർബാനയർപ്പണരീതി പരിചയപ്പെടുന്നതിനും ബോധവല്ക്കരണത്തിനുമുള്ള സമയം (catechetical purpose) അനുവദിക്കാമെന്നു പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ 2022 മാർച്ച് 25 ന് നമ്മുടെ അതിരൂപതയ്ക്കു നൽകിയ കത്തിൽ അറിയിച്ചകാര്യം നിങ്ങൾക്കറിയാമല്ലോ. ഈ കാലഘട്ടം പൂർത്തിയായി ഏകീകൃതരീതിയിലുള്ള വി. കുർബാനയർപ്പണം മാത്രം അനുവദനീയമാകുന്ന സമയക്രമം തുടർന്നു വരുന്ന സിനഡിൽ തീരുമാനിച്ചറിയിക്കുന്നതാണ്.

3. 2024 ജൂലൈ മൂന്നിന് ശേഷം എല്ലാ ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും ഒരു കുർബാനയെങ്കിലും ഏകീകൃതരീതിയിൽ അർപ്പിക്കപ്പെടാത്ത ഇടവകകളിലും സ്ഥാപനങ്ങളിലും അതിനു വിസമ്മതിക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്യുന്ന വൈദികർക്കെതിരെ 2024 ജൂൺ ഒമ്പതിലെ സർക്കുലറിൽ നിർദേശിച്ചപ്രകാരമുള്ള കാനോനികമായ ശിക്ഷാനടപടികൾ സ്വീകരിക്കുന്നതാണ്. സഭയെ സംബന്ധിച്ചിടത്തോളം ഏറെ വേദനാജനകമായ ഈ സാഹചര്യം ഒഴിവാക്കാൻ എല്ലാ വൈദികരോടും ദൈവനാമത്തിൽ ഞങ്ങൾ ആവശ്യപ്പെടുന്നു.

4. ഏകീകൃതരീതിയിൽ മാത്രം ഇപ്പോൾ വി. കുർബാനയർപ്പിക്കുന്നവർക്കും 2024 ജൂൺ ഒമ്പതിലെ സർക്കുലർ പ്രകാരം 2024 ജൂലൈ 3 മുതൽ ഏകീകൃതരീതിയിൽ വി. കുർബാന അർപ്പിക്കാൻ ആഗ്രഹിക്കുന്ന വൈദികർക്കും യാതൊരുവിധപ്രതിബന്ധമോ പ്രതിസന്ധിയോ സൃഷ്ടിക്കാതിരിക്കാൻ എല്ലാവരും ബോധപൂർവം ശ്രദ്ധിക്കണം.

5. സമർപ്പിത ഭവനങ്ങളിലും വൈദിക സമർപ്പിത പരിശീലനകേന്ദ്രങ്ങളിലും 2021 നവംബർ 28ാം തീയതി പ്രാബല്യത്തിൽ വന്ന തക്സയിൽ നിർദ്ദേശിച്ചിരിക്കുന്നതുപോലെ ഏകീകൃതരീതിയിൽ 2024 ജൂലൈ മൂന്ന് മുതൽ വിശുദ്ധ കുർബാന അർപ്പിക്കേണ്ടതാണ്.

6. അതിരൂപതയിലെ എല്ലാ പള്ളികളിലും സ്ഥാപനങ്ങളിലും സമർപ്പിതഭവനങ്ങളിലും എല്ലാ വി. കുർബാനയർപ്പണത്തിനും വചനവേദി (ബേമ്മ) ഉപയോഗിക്കേണ്ടതാണ്.

7. സീറോമലബാർ സഭയിലെ മെത്രാന്മാരും വൈദികരും അജപാലന ആവശ്യങ്ങൾക്കായി അതിരൂപതയിലെ പള്ളികളിൽ വരുമ്പോൾ ഏകീകൃതരീതിയിൽ വി. കുർബാന അർപ്പിക്കാനുള്ള ക്രമീകരണം ചെയ്യേണ്ടതാണ്.

8. സഭയുടെ കൂട്ടായ്മയ്ക്കു ഭംഗം വരുത്തുന്ന രീതിയിലുള്ള പരസ്യപ്രസ്താവനകളിൽനിന്ന് എല്ലാ വൈദികരും സമർപ്പിതരും അല്മായരും വിട്ടുനില്ക്കേണ്ടതാണ്. വിഭാഗീയതയുടെയും വിഭജനത്തിന്റെയും സ്വരം സഭയെ സ്നേഹിക്കുന്നവർക്കു ഭൂഷണമല്ല. ഇക്കാര്യത്തിൽ വീഴ്ചവരുത്തുന്നവർക്കെതിരേ തക്കതായ നടപടികൾ സ്വീകരിക്കും. പ്രതിസന്ധികളുടെ ഈ കാലഘട്ടത്തിൽ അച്ചടക്കവും ജാഗ്രതയും പാലിക്കാൻ എല്ലാവരും ബോധപൂർവം ശ്രദ്ധിക്കണം.

എറണാകുളം-അങ്കമാലി അതിരൂപതയിലെ പ്രതിസന്ധികൾ പരിഹരിച്ചു കൂട്ടായ്മ വർധിപ്പിക്കുന്നതിനുള്ള എല്ലാ നിർദേശങ്ങളെയും സിനഡ് ഭാവാത്മകമായി സ്വാഗതം ചെയ്യുന്നു. മേജർ ആർച്ച് ബിഷപ്പും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററും എറണാകുളം – അങ്കമാലി അതിരൂപതയിൽനിന്നുള്ള അഭിവന്ദ്യ പിതാക്കന്മാർ അനുരഞ്ജന പ്രക്രിയകൾ ത്വരിതപ്പെടുത്തുന്നതിനും സഭാഗാത്രത്തിൽ വന്നുപോയ മുറിവുകൾ ഉണക്കുന്നതിനും ആവശ്യമായ തുടർനടപടികൾ സ്വീകരിക്കണമെന്നു സിനഡ് പിതാക്കന്മാർ നിർദേശിച്ചിട്ടുണ്ട്.

വിവിധ ചേരികളായിതിരിഞ്ഞ് അതിരൂപതയുടെ മക്കൾ നടത്തുന്ന പ്രകടനങ്ങളും പ്രസ്താവനകളും നിയമവ്യവഹാരങ്ങളും നമ്മുടെ അമ്മയായ സീറോ മലബാർ സഭയെയും പരിശുദ്ധ കത്തോലിക്കാസഭയെയും പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയെയും ഏറെ വേദനിപ്പിച്ചിട്ടുണ്ട് എന്ന് തിരിച്ചറിഞ്ഞ് ആവശ്യമായ തിരുത്തലുകൾ വരുത്താൻ ബന്ധപ്പെട്ടവർ തയ്യാറാകണം. എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികരിലും സമർപ്പിതരിലും അല്മായരിലും ഉൾപ്പെട്ട ഒരാൾപോലും കത്തോലിക്കാ കൂട്ടായ്മയിൽ നിന്ന് വേർപെട്ടുപോകരുത് എന്ന തീവ്രമായ ആഗ്രഹവും സ്നേഹപൂർവമായ നിർബന്ധവുമാണ് സിനഡ് പിതാക്കന്മാരെ ഈ വിഷയം ആവർത്തിച്ചു ചർച്ചചെയ്യാൻ പ്രേരിപ്പിക്കുന്നത്.

എറണാകുളം – അങ്കമാലി അതിരൂപതയുടെ നന്മയെ ലക്ഷ്യമാക്കി ഞങ്ങൾ നൽകുന്ന ഈ നിർദേശങ്ങൾ നടപ്പിലാക്കാൻ നിങ്ങളെല്ലാവരും ആത്മാർഥമായി പരിശ്രമിക്കണം.“പരിശുദ്ധ സഭയെ അമ്മയായി സ്വീകരിക്കാത്തവർക്കു ദൈവത്തെ പിതാവായി സ്വീകരിക്കാനാവില്ല”(വി. സിപ്രിയാൻ) എന്ന സത്യം നമുക്കോർക്കാം. നിങ്ങളെ എല്ലാവരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

ന്യൂസ് ഡെസ്ക്, മലയാളം യുകെ ന്യൂസ്
യോർക്ഷയറിലെ ഹറോഗേറ്റിൽ പ്രവർത്തിക്കുന്ന യോർക്ഷയർ കേരള കമ്മ്യൂണിറ്റിയുടെ പ്രഥമ സംരംഭമായ ഫുഡ് ഫെസ്റ്റും അതിനോടനുബന്ധിച്ചുള്ള നാല് മൈൽ നടത്തവും ജൂൺ 23 ഞായറാഴ്ച്ച റിപ്പണിൽ നടക്കും.

റിപ്പൺ സ്റ്റഡ്ലി റോയൽ ക്രിക്കറ്റ് ക്ലബിൽ ഞായറാഴ്ച്ച രാവിലെ പതിനൊന്ന് മണിക്ക് ഫുഡ് ഫെസ്റ്റ് ആരംഭിക്കും. ഡോ. അഞ്ചു ഡാനിയേൽ ഫുഡ് ഫെസ്റ്റ് ഔദ്യോഗീകമായി ഉദ്ഘാടനം ചെയ്യും. ഫുഡ് ഫെസ്റ്റിനോട് അനുബന്ധിച്ചു നടക്കുന്ന നാല് മൈൽ നടത്തം ഡോ. സിബു മുകുന്ദൻ ഫ്ലാഗോഫ് ചെയ്യും. സ്ഥിരമായ നടത്തവും മനുഷ്യ ജീവനും എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. സുധിൻ ഡാനിയേൽ സന്ദേശം നൽകും.

യോർക്ഷയർ കേരള കമ്മ്യൂണിറ്റിയുടെ അകത്തുന്നിന്നും പുറത്തു നിന്നുമായി നൂറ് കണക്കിനാളുകൾ രുചികരമായ ഭക്ഷണം ആസ്വദിക്കാൻ റിപ്പണിൽ എത്തിച്ചേരും. കേരള സ്റ്റൈൽ, നോർത്തിന്ത്യൻ സ്റ്റൈൽ തുടങ്ങി ചൈനീസ് രുചികളും ഫുഡ് ഫെസ്റ്റിൻ്റെ പ്രധാനയിനങ്ങളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ലൈവായി പാചകം ചെയ്തു കൊടുക്കുന്ന നിരവധിയായ വിഭവങ്ങളാണ് ഫുഡ് ഫെസ്റ്റിൽ പങ്കെടുക്കാനെത്തുന്നവരെ കാത്തിരിക്കുന്നത്. ഫുഡ് ഫെസ്റ്റിലെ ഭക്ഷണങ്ങൾ വളരെ മിതമായ നിരക്കിൽ പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന സ്റ്റാളുകളിൽ നിന്നും ലഭ്യമാണ്.

വളരെ രുചികരമായ ഭക്ഷണത്തോടൊപ്പം ആസ്വാദന പ്രാധാന്യമുള്ള നിരവധി ഫൺ ഗെയിംസും സംഘാടകർ അണിയിച്ചൊരുക്കിയിട്ടുണ്ട്. ഫൺ ഗെയിംസ് ജോയിൻ്റ് സെക്രട്ടറി ഗ്ലാഡിസ് പോളിൻ്റെ നേതൃത്വത്തിൽ ഈവൻ്റ് കോർഡിനേറ്റേഴ്സായ സിജിമോൾ കരേടൻ, ബെൻസ് തോമസ്സ്, പ്രീതി ലിജോ, ആഷ്ലിൻ വർഗ്ഗീസ് എന്നിവർ ചേർന്നാണ് ഒരുക്കിയിരിക്കുന്നത്.

പതിനൊന്ന് മണിക്ക് ആരംഭിക്കുന്ന ഫുഡ് ഫെസ്റ്റും ഫൺ ഗെയിംസും രണ്ട് മണിയോടെ അവസാനിക്കും. തുടർന്ന് നാല് മൈയിൽ ദൈർഘ്യമുള്ള കൂട്ടായ നടത്തം ആരംഭിക്കും.

ഡീയർ പാർക്കിന് സമീപത്തുകൂടിയുള്ള സെവൻ ബ്രിഡ്ജസ് വാക്കിംഗ് റൂട്ടിന് നാല് മൈൽ ദൂരമുണ്ട്. സർക്കുലർ വാക്കാണിത്. തുടങ്ങിയിടത്തു തന്നെ തിരിച്ചെത്തും. ഏഴ് ബ്രിഡ്ജസ് ക്രോസ് ചെയ്താണ് നടക്കുക. യാത്രയ്ക്കിടയിൽ യൂറോപ്പിൻ്റെ ചരിത്രത്തിലിടം നേടിയ പല ഇൻഫെർമേഷനും അറിയാനുള്ള അവസരവും ഉണ്ട്. കൂടാതെ പണ്ടെങ്ങോ നടന്ന പ്രകൃതി ദുരന്തത്തിൽ കടപുഴകി വീണ ഒരു മരവും കാണാം. വീണു കിടക്കുന്ന മരം നിറയെ പുതിയതും പഴയതുമായ ഇംഗ്ലണ്ടിലെ ചെമ്പു നാണയങ്ങൾ അടിച്ചു കയറ്റിയിരിക്കുകയാണ്. അത്യധികം ആകാംഷയുണർത്തുന്ന ഈ കാഴ്ച്ച നാല് മൈൽ വാക്കിലെ പ്രധാനയിനമാണ്. ഇങ്ങനെ നാണയങ്ങൾ മരത്തിൽ അടിച്ചു കയറ്റിയാൽ ഉദ്ദിഷ്ട കാര്യങ്ങൾ സാധിക്കും എന്നാണ് ഇവിടുത്തുകാർ ഇപ്പോഴും വിശ്വസിക്കുന്നത്. അടുത്ത കാലത്തിറങ്ങിയ നാണയങ്ങൾ മുതൽ ബ്രട്ടീഷ് രാജകുടുംബത്തിൻ്റെ ആദ്യ തലമുറക്കാരുടെ ചിത്രങ്ങളങ്ങിയ നാണയങ്ങൾ വരെ വീണു കിടക്കുന്ന ഈ മരത്തിലുണ്ട് എന്നത് ബ്രട്ടീഷുകാരുടെ ആഴത്തിലുള്ള വിശ്വാസത്തിൻ്റെ വ്യക്തമായ തെളിവാണ്. കൂടാതെ ചരിത്രങ്ങൾ ഉറങ്ങുന്ന കാലഹരണപ്പെട്ട കെട്ടിടങ്ങളും മീൻ വളരുന്ന ജലസംഭരിണിയും നാല് മൈൽ നടത്തത്തിനിടയിലെ ആസ്വാദന സുഖമുള്ള കാഴ്ചകളാണ്. നാല് മൈൽ ദൈർഘ്യമുള്ള ചാരിറ്റി വാക്ക് അഞ്ച് മണിയോടെ തുടങ്ങിയടുത്തു തന്നെ എത്തിച്ചേരും. തുടർന്ന് ചെറിയൊരു ചായ സൽക്കാരത്തോടെ ഫുഡ് ഫെസ്റ്റ് അവസാനിക്കും.

ബിനോയ് അലക്സ് പ്രസിഡൻ്റായ അസ്സോസിയേഷനിൽ സിനി ജയൻ സെക്രട്ടറിയും ജോഷി ജോർജ്ജ് ട്രഷറർ, ഗ്ലാഡിസ് പോൾ ജോയിൻ്റ് സെക്രട്ടറിയും കുരിയൻ പൈലി ജനറൽ കോർഡിനേറ്ററുമാണ്. കൂടാതെ സിജിമോൾ കരേടൻ , ബെൻസ് തോമസ്, പ്രീതി ലിജോ, ആഷ്ലിൻ വർഗ്ഗീസ് എന്നിവർ ഈവൻ്റ് കോർഡിനേറ്ററുമാരായ ടീമാണ് 2024 – 2026 കാലഘട്ടത്തിൽ യോർക്ഷയർ കേരളാ കമ്മ്യൂണിറ്റിയെ നയിക്കുക.

ഫുഡ് ഫെസ്റ്റിൻ്റെയും നാല് മൈൽ നടത്തത്തിൻ്റെയും എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി യോർക്ഷയർ കേരള കമ്മ്യൂണിറ്റി പ്രസിഡൻ്റ് ബിനോയ് അലക്സ് മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.

വിദേശ വനിതയെ റിസോര്‍ട്ട് ജീവനക്കാരന്‍ പീഡിപ്പിച്ചതായി പരാതി. നെതര്‍ലന്‍ഡ്‌സ് സ്വദേശിയായ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്തു. ഇരുപത് കാരിയായ വനിത വയനാട് സന്ദര്‍ശിക്കാനായി എത്തിയതായിരുന്നു. തിരുമ്മു ചികിത്സയ്ക്കിടെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചതായും ലൈംഗികാതിക്രമം നടത്തിയതായും പരാതിയില്‍ പറയുന്നു.

കഴിഞ്ഞ ഡിസംബറില്‍ ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെയാണ് യുവതി തിരുനെല്ലിയിലെ റിസോര്‍ട്ടില്‍ എത്തിയത്. നെതര്‍ലന്‍ഡ്സില്‍ തിരിച്ചെത്തിയ ശേഷം എഡിജിപിക്ക് ഇ മെയില്‍ വഴി പരാതി അയയ്ക്കുകയായിരുന്നു. ഈ മാസം പതിനാലിനാണു പരാതി നല്‍കിയത്. ഇന്ത്യയില്‍ പരാതി നല്‍കേണ്ട നടപടിക്രമങ്ങള്‍ അറിയാത്തതിനാലാണ് പരാതി നല്‍കാന്‍ വൈകിയതെന്നാണ് യുവതി പറയുന്നത്. പരാതി ലഭിച്ച് ഒരാഴ്ചയോളമായിട്ടും നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് വിവിധ സംഘടനകള്‍ രംഗത്തെത്തി.

സൈന്യത്തില്‍ ജോലി വാങ്ങി നല്‍കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് യുവാവില്‍നിന്ന് എട്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം എയിംസ് പെരുമാനത്താഴം ഭാഗത്തെ ഫ്‌ലാറ്റിലെ താമസക്കാരനായ സന്തോഷ് കുമാര്‍. എസ്(49) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ തലയാഴം സ്വദേശിയായ യുവാവിന് ആര്‍മിയില്‍ ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 2021 മുതല്‍ പലതവണകളായി എട്ടു ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയായിരുന്നു.

ജോലി ലഭിക്കാതെയും പണം തിരികെ നല്‍കാതിരുന്നതിനെയും തുടര്‍ന്ന് യുവാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ തിരച്ചിലില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ ബെംഗളൂരുവില്‍നിന്ന് പിടികൂടുകയായിരുന്നു.

വൈക്കം പോലീസ് സ്റ്റേഷന്‍ എസ്.ഐ. ജോര്‍ജ് കെ. മാത്യു, സി.പി.ഒമാരായ അജീഷ്, പ്രവീണോ, ലിജു തോമസ് എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു. ഇയാള്‍ക്ക് അമ്പലപ്പുഴ സ്റ്റേഷനില്‍ സമാനമായ കേസുകള്‍ നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

ഉണ്ണികൃഷ്ണൻ ബാലൻ

നാഷണല്‍ സെക്രട്ടറി ദിനേഷ് വെള്ളാപ്പള്ളി, സെക്രട്ടേറിയറ്റ് അംഗം അഡ്വ. ദിലീപ് കുമാർ എന്നിവരാണ് സമീക്ഷയെ പ്രതിനിധീകരിച്ച് ലോകകേരള സഭയില്‍ പങ്കെടുത്തത്. മൂന്ന് ദിവസങ്ങളിലായി നടന്ന വിവിധ സെഷനുകളില്‍ പങ്കെടുത്ത പ്രതിനിധികള്‍ യൂറോപ്പിലേക്ക് കുടിയേറുന്ന മലയാളി വിദ്യാർത്ഥികളും തൊഴിലന്വേഷകരും നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് സംസാരിച്ചു. യുകെയിലേക്ക് വരുന്നവരെ ബോധവത്കരിക്കുന്നതിനും കൃത്യമായ വിവരങ്ങള്‍ ധരിപ്പിക്കുന്നതിനും നോർക്ക മുൻകൈ എടുക്കണമെന്ന് പൊതുചർച്ചയില്‍ അഡ്വ. ദിലീപ് കുമാർ അഭിപ്രായപ്പെട്ടു. പ്രമുഖ മാധ്യമമായ ഗാർഡിയൻ റിപ്പോർട്ട് ചെയ്തത് അനുസരിച്ച് പ്രതിവർഷം യുകെയിലേക്ക് മാത്രം 5,000 കോടി രൂപയുടെ റിക്രൂട്ട്മെന്‍റ്, വിവിധ ഏജൻസികള്‍ നടത്തുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്‍റെ വികസനത്തിന് പ്രയോജനപ്പെടുത്താവുന്ന തുക വ്യാജ ഏജസികള്‍ തട്ടിയെടുക്കുകയാണെന്നും അഡ്വ. ദിലീപ് കുമാർ പറഞ്ഞു. റിക്രൂട്ട്മെന്‍റ് ഏജൻസികളെ നിയന്ത്രിക്കാൻ നിയമനിർമാണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പ്രസംഗത്തില്‍ ഉറപ്പ് നല്‍കി.

കുടിയേറ്റത്തിലെ ദുർബല കണ്ണികളും സുരക്ഷയും’ എന്ന വിഷയത്തെ അധികരിച്ച് നടന്ന സെഷനില്‍, മറുനാട്ടിലെ മലയാളികള്‍ അനുഭവിക്കുന്ന നീറുന്ന പ്രശ്നങ്ങള്‍ മറനീക്കി പുറത്തുവന്നു. യുകെയിലെത്തി ചതിക്കപ്പെടുന്നതില്‍ ഏറെയും വിദ്യാർത്ഥികളും കെയർ വിസയില്‍ വരുന്നവരുമാണെന്ന് സമീക്ഷ പ്രതിനിധികള്‍ പറഞ്ഞു. 15 ലക്ഷം മുതല്‍ 30 ലക്ഷം രൂപ വരെ മുടക്കിയാണ് പലരും നാടുവിടുന്നത്. ഏജന്‍റുമാർ ഇവരെ കൂടുതല്‍ കമ്മീഷൻ കിട്ടുന്ന, നിലവാരമില്ലാത്ത യൂണിവേഴ്സിറ്റികളിലേക്ക് പറഞ്ഞയക്കുന്നു. ഒടുവില്‍ ഫീസ് അടയ്ക്കാനും പാർട്ട്ടൈം ജോലി തരപ്പെടുത്താനുമാവാതെ വഴിമുട്ടി നില്‍ക്കുന്ന നിരവധി പേരുണ്ട്. ഇവരില്‍ പലരുടെയും മാനസികനില തെറ്റിയതായും ചിലർ ആത്മഹത്യ ചെയ്തതായും സമീക്ഷ ഭാരവാഹികള്‍ അനുഭവങ്ങള്‍ നിരത്തി വെളിപ്പെടുത്തി. ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കാതിരിക്കാൻ കർശന നടപടിയെടുക്കുമെന്ന് സെഷനില്‍ അധ്യക്ഷത വഹിച്ച ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു പറഞ്ഞു.

കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് മന്ത്രി കെ ബി ഗണേഷ് കുമാർ ആരാഞ്ഞു. സെക്കന്‍ററി, ഹയർസെക്കന്‍ററി തലത്തില്‍ ഒരു വിദേശ ഭാഷ സിലബസില്‍ ഉള്‍പ്പെടുത്തുന്നതിന്‍റെ അനിവാര്യത പ്രതിനിധികള്‍ ബോധ്യപ്പെടുത്തി. നേഴ്സിംഗ് പഠനത്തോടൊപ്പവും വിദേശ ഭാഷ പഠനം സാധ്യമാക്കണമെന്നും അവർ നിർദേശിച്ചു. എസ്എസ്എല്‍സി കഴിയുന്നതോടെ അഭിരുചിക്ക് അനുസരിച്ച പ്രൊഫഷണല്‍ കോഴ്സുകള്‍ തിരഞ്ഞെടുക്കാൻ പറ്റുന്ന തരത്തിലേക്ക് കരിക്കുലം പുതുക്കണമെന്ന അഭിപ്രായം യോഗത്തില്‍ ഉയർന്നു. മലയാളം മിഷൻ സംഘടിപ്പിച്ച സെമിനാറിലും സമീക്ഷ ഭാരവാഹികള്‍ പങ്കെടുത്തു.

103 രാജ്യങ്ങളില്‍ നിന്നുള്ള മലയാളികളാണ് ലോകകേരള സഭയുടെ നാലാം എഡിഷനില്‍ പങ്കെടുത്തത്. കേരള വികസനത്തിനുള്ള ക്രിയാത്മകമായ നിർദേശങ്ങള്‍ ചർച്ചകളില്‍ പങ്കെടുത്തവർ മുന്നോട്ടുവച്ചു. ആഗോള മലയാളി പ്രവാസികളുടെ സമ്മേളനമായ ലോകകേരള സഭയില്‍ രണ്ടാം തവണയാണ് സമീക്ഷയുടെ പ്രതിനിധിയായി അഡ്വ. ദിലീപ് കുമാർ പങ്കെടുക്കുന്നത്. ദിനേഷ് വെള്ളാപ്പള്ളി ആദ്യമായാണ് സഭയുടെ ഭാഗമായത്.

പോർച്ചു​ഗലിലെ ഫാത്തിമ തീര്‍ത്ഥാടന കേന്ദ്രം സന്ദര്‍ശിച്ച് പ്രശസ്ത ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പങ്കാളിയും മോഡലുമായ ജോർജിന റോഡ്രിഗസ്. താര ദമ്പതികളുടെ മക്കളായ ക്രിസ്റ്റ്യാനോ ജൂനിയർ, മറ്റിയോ, ഈവാ മരിയ, അലന മാർട്ടിന, ബെല്ല എസ്മെറാൾഡ തുടങ്ങിയവരും തീർത്ഥാടനത്തിൽ പങ്കാളികളായി. ജപമാല കയ്യിലേന്തിയാണ് താര കുടുംബം ഫാത്തിമ മാതാവിന്റെ സന്നിധിയിലെത്തിയത്.

ദൈവ മാതാവിന്റെ പ്രത്യക്ഷീകരണം നടന്ന പോർച്ചുഗലിലെ ഫാത്തിമ തീര്‍ത്ഥാടന കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തിയ കാര്യം ജോർജിന തന്നെയാണ് ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഫോളോവേഴ്സിനെ അറിയിച്ചത്. കുട്ടികൾക്കൊപ്പം മെഴുകുതിരികൾ കത്തിക്കുന്നതിന്റെയും പ്രാര്‍ത്ഥിക്കുന്നതിന്റെയും വൈദികനില്‍ നിന്ന് ആശീര്‍വാദം സ്വീകരിക്കുന്നതിന്റെയിം വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കിട്ടിട്ടുണ്ട്. ഒരു വലിയ കൂട്ടം തീർത്ഥാടകരോടൊപ്പം പ്രത്യക്ഷീകരണ ചാപ്പലിൽ പ്രാർത്ഥിക്കുക്കയും ചെയ്തു. യൂറോ 2024 മത്സരം നടക്കുന്നതിനാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചു​ഗൽ ടീമിനൊപ്പം ജർമനിയിലാണ്.

ജോർജിന ഫാത്തിമയില്‍ തീര്‍ത്ഥാടനം നടത്തുന്നത് ഇതാദ്യമായിട്ടില്ല. 2022 ല്‍ ഇവരുടെ ഇരട്ട മക്കളില്‍ ഒരാള്‍ മരിച്ചപ്പോള്‍ ജോർജിന പ്രാര്‍ത്ഥനയുമായി തീര്‍ത്ഥാടനം നടത്തിയിരിന്നു.

Copyright © . All rights reserved