Latest News

യൂറോപ്പിലെ ഏറ്റവും വലിയ ഗുരുദേവ പ്രസ്ഥാനമായ സേവനം യു കെ യുടെ പുതിയ ഒരു യുണിറ്റിനു കവൻട്രിയിൽ തുടക്കം കുറിച്ചു. ശിവഗിരി ആശ്രമം യു കെ യുടെ അടുത്തുള്ള പ്രദേശമായ കവൻട്രിയിൽ താമസിക്കുന്ന സേവനം യു കെ യുടെ അംഗങ്ങളുടെ ദീർഘകാലമായ അഭിലാഷമാണ് കവൻട്രി യുണിറ്റ് രൂപീകരിച്ചതിലൂടെ സഫലമായത്.

സേവനം യുകെ യുടെ ഉദ്ദേശ ലക്ഷ്യങ്ങളിൽ അടിയുറച്ചു പ്രവർത്തിക്കുവാനും, ശിവഗിരി ആശ്രമം യുകെ യുടെ പദ്ധതികൾക്ക് പിന്തുണനൽകുവാനും യുണിറ്റ് തീരുമാനമെടുത്തു.

സേവനം യു കെ കൺവീനർ ശ്രീ സജീഷ് ദാമോദരന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ചെയർമാൻ ശ്രീ ബൈജു പാലയ്ക്കൽ നിലവിളക്കു കൊളുത്തി ഉദ്‌ഘാടനം നിർവഹിച്ച യൂണിറ്റിന്റെ പ്രസിഡന്റായി ശ്രീ ദിനേശ് കക്കാലക്കുടിയിൽ , സെക്രട്ടറിയായി ശ്രീ മുകേഷ് മോഹൻ , ട്രഷററായി ശ്രീമതി ഐശ്വര്യ മുകേഷ് വനിതാ കോർഡിനേറ്ററായി ശ്രീമതി സൗമ്യ അനീഷിനെയും തെരഞ്ഞെടുത്തു. യോഗത്തിൽ ശ്രീ സിറിൽ കുണ്ടൂർ മുഖ്യ പ്രഭാഷണം നടത്തി. സേവനം യു കെ കുടുംബ യൂണിറ്റ് കോർഡിനേറ്റർ ശ്രീ ഗണേഷ് ശിവൻ, ഗുരുമിത്ര കൺവീനർ ശ്രീമതി കല ജയൻ സേവനം യു കെ ട്രഷറർ ശ്രീ അനിൽകുമാർ രാഘവൻ, ശ്രീ പ്രമോദ് കുമരകം, ശ്രീ രാജേഷ് വടക്കേടം തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ചടങ്ങിൽ ശ്രീമതി സൗമ്യ അനീഷ് സ്വാഗതവും മുകേഷ് മോഹൻ നന്ദിയും രേഖപ്പെടുത്തി.

കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപ്പിടിത്തത്തിൽ മലയാളികൾ ഉൾപ്പെടെ 35 പേർ മരിച്ചു. മംഗഫിലുള്ള വ്യവസായ സ്ഥാപനത്തിലെ തൊഴിലാളി ക്യാമ്പിലാണ് തീപ്പിടിത്തമുണ്ടായത്. പുലര്‍ച്ചെ നാല് മണിയോടെയാണ്‌ തീ കെട്ടിടത്തില്‍ ആളിപ്പടര്‍ന്നത്‌. മരിച്ചവരേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

മലയാളികളടക്കം ഒട്ടേറെ പേര്‍ താമസിക്കുന്ന ക്യാമ്പാണ് ഇത്. തീ പടര്‍ന്നതിനെത്തുടര്‍ന്ന് രക്ഷപ്പെടാനായി കെട്ടിടത്തില്‍നിന്ന് ചാടിയവര്‍ക്ക് ഗുരുതരപരിക്കേറ്റു. അഗ്നിശമനസേനയും പോലീസും ചേര്‍ന്ന് പരിക്കേറ്റവരെ അദാന്‍ ആശുപത്രി, ഫര്‍വാനിയ ആശുപത്രി, അമീരി ആശുപത്രി, മുബാറക്ക് ആശുപത്രി, ജാബിര്‍ ആശുപത്രി എന്നിവിടങ്ങളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

പരിക്കേറ്റവരുടെ തുടര്‍ചികിത്സയ്ക്കായി ആരോഗ്യമന്ത്രാലയം പ്രത്യേക മെഡിക്കല്‍ സംഘങ്ങൾ രൂപവത്കരിച്ചിട്ടുണ്ട്.

ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷാ ഫലം റദ്ദാക്കണമെന്ന പരാതിയില്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയ്ക്കും (എന്‍ടിഎ) കേന്ദ്ര സര്‍ക്കാരിനും നോട്ടീസ് അയച്ച് സുപ്രീം കോടതി. വിവാദങ്ങള്‍ പരീക്ഷയുടെ പവിത്രതയെ ബാധിച്ചുവെന്നും അതിനാല്‍ വിഷയത്തില്‍ കൃത്യമായ ഉത്തരം നല്‍കണമെന്നും കോടതി പറഞ്ഞു.

അഡ്മിഷനുകളിലേക്കുള്ള കൗണ്‍സിലിങ് നടപടികള്‍ തുടരുമെന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് വിക്രം നാഥ്, അഹ്‌സാനുദ്ദിന്‍ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കൗണ്‍സിലിംഗ് നിര്‍ത്തലാക്കുന്നില്ലെന്നും ബെഞ്ച് വ്യക്തമാക്കി. ജൂലൈ എട്ടിന് കേസിൽ വീണ്ടും വാദം കേള്‍ക്കുമെന്ന് ബെഞ്ച് പറഞ്ഞു.

നീറ്റ് – യുജി 2024 ഫലവുമായി ബന്ധപ്പെട്ട ഹര്‍ജിയാണ് കോടതി കേട്ടത്. ചില വിദ്യാര്‍ത്ഥികളുടെ മാര്‍ക്കും ചിലര്‍ക്ക് പ്രത്യേക പരിഗണന നല്‍കിയെന്ന വാദവും ഫല പ്രഖ്യാപനത്തിന് പിന്നാലെ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് പരീക്ഷാ ഫലം റദ്ദാക്കണമെന്നും പരീക്ഷ വീണ്ടും നടത്തണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെടുകയായിരുന്നു.

വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയതില്‍ യുക്തിയില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഗ്രേസ് മാര്‍ക്ക് നല്‍കുന്നത് വെറുതെ സമയം പാഴാക്കുന്നതിന് തുല്യമാണെന്നും പരീക്ഷയ്ക്ക് മുമ്പ് ഇക്കാര്യം വെളിപ്പെടുത്തിയിരുന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

കൂടാതെ ഒരേ കോച്ചിംഗ് സെന്ററില്‍ പഠിച്ച 67 വിദ്യാര്‍ത്ഥികള്‍ക്ക് 720 ല്‍ 720 ലഭിച്ചിരുന്നു. എന്‍ടിഎ പുറത്തിറക്കിയ പ്രൊവിഷണല്‍ ഉത്തരസൂചികയിലെ ഉത്തരത്തിനെതിരെ 13000 ലധികം വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിരുന്ന കാര്യവും പരാതിക്കാര്‍ കോടതിയെ അറിയിച്ചു.

“ശാസ്ത്രീയവും വൈദ്യശാസ്ത്രപരവുമായ ആഴത്തിലുള്ള അറിവ് ആവശ്യപ്പെടുന്ന മേഖലയാണിത്. പരീക്ഷയില്‍ വിജയിക്കുന്നതിന് വഞ്ചനാപരമായ മാര്‍​ഗങ്ങള്‍ ഉപയോഗിക്കുന്നത് ഭാവിയില്‍ നിരവധി രോഗികളുടെ ജീവന്‍ അപകടത്തിലാക്കും,” ഹര്‍ജിയില്‍ പറഞ്ഞു.

പരീക്ഷയിലെ കോപ്പിയടി സമൂഹത്തില്‍ തുല്യ അവസരങ്ങള്‍ ഉറപ്പാക്കുന്നതിന് വെല്ലുവിളിയാകുമെന്നും കഠിനാധ്വാനം ചെയ്യുന്നവരെ അത് തളര്‍ത്തുമെന്നും ഹര്‍ജിയില്‍ പറയുന്നു.

സമാനമായ മറ്റൊരു ഹര്‍ജി മെയ് 17 ന് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പരിഗണിക്കുകയും നോട്ടീസ് അയയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഫലപ്രഖ്യാപനം പിന്‍വലിക്കുന്നതിന് നടപടി കൈക്കൊണ്ടിരുന്നില്ല. ഇത്തവണ നീറ്റ് പരീക്ഷയെഴുതിയവരിൽ പരാതി നൽകിയ 1600 വിദ്യാര്‍ത്ഥികളുടെ പരാതി പരിശോധിച്ച് വിശകലനം ചെയ്യുന്നതിനായി ഉന്നതാധികാര സമിതിയെ നിയോഗിക്കാന്‍ എന്‍ടിഎ തീരുമാനിച്ചിട്ടുണ്ട്.

പച്ചക്കറിയുടെ വില കുതിച്ചുയരുന്നതിനൊപ്പം മീനിന്റെ വില കൂടിയത് സാധാരണക്കാരുടെ ജീവിതം ദുരിത പൂർണമാക്കി. ഇത് കൂടാതെയാണ് പക്ഷിപ്പനി കാരണം കോഴിയിറച്ചി പലസ്ഥലങ്ങളിലും കിട്ടാതെയുമായത് . കൊല്ലം നീണ്ടകര ഹാര്‍ബറില്‍ ഒരു കിലോ മത്തിയുടെ വില 280 മുതല്‍ 300 രൂപ വരെ എത്തി.ഇത് കടകളിൽ എത്തുമ്പോൾ വില 400 രൂപയാകും. ട്രോളിങ് നിരോധനത്തിന് പുറമേ മത്സ്യ ലഭ്യതയിലെ കുറവുമാണ് വിലക്കയറ്റത്തിന് കാരണം.

വരും ദിവസങ്ങളില്‍ ഇനിയും വില ഉയരുമെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. 52 ദിവസം നീണ്ടു നില്‍ക്കുന്ന ട്രോളിങ് നിരോധനം ജൂലൈ 31 ന് അവസാനിക്കും. ട്രോളിങ് നിരോധന കാലയളവില്‍ ഇളവ് വേണമെന്നാണ് മത്സ്യബന്ധന മേഖലയുടെ ആവശ്യം.

രണ്ട് മാസത്തോളം നീളുന്ന ട്രോളിങ് നിരോധന കാലത്ത് പരമ്പരാഗത വള്ളങ്ങള്‍ക്ക് മാത്രമാണ് മത്സ്യബന്ധനത്തിന് അനുമതി ഉള്ളത്. ട്രോളിങ് നിരോധ സമയത്ത് സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ റേഷന്‍ കാലതാമസമില്ലാതെ ലഭ്യമാക്കണമെന്നും മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ടു.

എറണാകുളം അതിരൂപതയിലെ കുർബാന തർക്കം വീണ്ടുംരൂക്ഷമാകുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു. കുറച്ചുനാളായി തണുത്ത് കിടന്ന പ്രശ്നം വീണ്ടും ഗുരുതരമാകുമെന്നാണ് അറിയാൻ സാധിച്ചത്. കുർബാനയുടെ പേരിൽ എറണാകുളം അതിരുപതയുടെ പള്ളികളും സ്ഥാപനങ്ങളും കയ്യേറി അധിനിവേശം നടത്താനുള്ള നീക്കം ജീവൻ നൽകിയും പ്രതിരോധിക്കുമെന്ന് അൽമായ മുന്നേറ്റം എം,മുന്നറിയിപ്പ് നൽകി . ഒരു ലിറ്റർജിക്കൽ വേരിയന്റാക്കി മാറ്റിയാൽ തീരുന്ന പ്രശ്നമാണ് സിനഡ് കഴിഞ്ഞ രണ്ടു വർഷമായി സീറോ മലബാർ സഭയെ പൊതുസമൂഹത്തിൽ അവഹേളനത്തിന് കാരണമാകുന്ന വിഷയമായി തീർത്തതെന്ന് അൽമായ മുന്നേറ്റം ആരോപിച്ചു. എറണാകുളം അതിരൂപതയിലെ വൈദികരെയും വിശ്വാസികളേയും വഞ്ചിച്ചു നിലപാടെടുത്ത അതിരൂപത അഡ്മിനിസ്ട്രേറ്റർ മാർ ബോസ്കോ എറണാകുളം ബിഷപ്പ് ഹൗസിൽ നിന്ന് ഒഴിഞ്ഞു പോകണമെന്നും അൽമായ മുന്നേറ്റം ആവശ്യപ്പെട്ടു.

എറണാകുളം അതിരൂപതയിലെ പള്ളികളുടെയും സ്ഥാപനങ്ങളുടെയും സംരക്ഷണം വിശ്വാസികൾ ഏറ്റെടുക്കാൻ മുഴുവൻ ഇടവക സമൂഹത്തെയും ഒരുക്കുന്നതിന്റെ ഭാഗമായി ശനിയാഴ്ച മുതൽ 16 ഫൊറോനകളിലും ഇടവക പ്രതിനിധികളുടെ കൺവെൻഷൻ ആരംഭിക്കുകയാണ്.

എറണാകുളം അതിരൂപതയുടെ നിലപാട് പരിഗണിക്കാൻ കഴിയില്ലെങ്കിൽ ഈ വിശ്വാസസമൂഹത്തെ സീറോ മലബാർ സഭയിൽ നിന്ന് മാറ്റി നിർത്തി വത്തിക്കാന്റെ കീഴിൽ മാർപ്പാപ്പയുടെ നേരിട്ടുള്ള ഭരണത്തിൽ സ്വാതന്ത്ര മെത്രാപോലിത്തൻ സഭയാക്കണം. ആറര ലക്ഷം വിശ്വാസികളെയും 450വൈദീകരെയും കുർബാനയുടെ റൂബറിക്സിന്റെ പേരിൽ പുറത്താക്കി ഇവിടെ ഭരണം നടത്താമെന്നുള്ള ആഗ്രഹം വ്യാമോഹം മാത്രമാണെന്ന് യോഗം മുന്നറിയിപ്പ് നൽകി.

വൈദികരുടെ നിലപാടിനും തീരുമാനങ്ങൾക്കും യോഗം പൂർണപിന്തുണ വാഗ്ദാനം ചെയ്തു. ജനാഭിമുഖ കുർബാന അർപ്പിക്കുന്ന മുഴുവൻ വൈദീകർക്കും അല്മായ മുന്നേറ്റം ഫൊറോന, ഇടവക പ്രവർത്തകർ പരിപൂർണ സംരക്ഷണവും പിന്തുണയും പ്രഖ്യാപിച്ചു.

ഓസ്ട്രേലിയയിലെ സിഡ്നിയിൽ രണ്ടു മലയാളി യുവതികൾ കടലിൽ വീണു മരിച്ചു. കണ്ണൂർ നടാൽ നാറാണത്ത് പാലത്തിനു സമീപം ഹിബയിൽ മർവ ഹാഷിം (35), കോഴിക്കോട് കൊളത്തറ നീർഷ ഹാരിസ് (ഷാനി 38) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന നീർഷയുടെ സഹോദരി റോഷ്ന പരുക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ പ്രാദേശിക സമയം വൈകിട്ട് 4 30ന് ആയിരുന്നു അപകടം.

സിഡ്നി സതർലാൻഡ് ഷെയറിലെ കർണേലിൽ അവധിയാഘോഷത്തിന് എത്തിയതായിരുന്നു ഇവർ. പാറക്കെട്ടിലിരുന്നപ്പോൾ തിരമാലകൾ വന്നടിച്ച് മൂന്നുപേരും പാറക്കെട്ടുകൾക്കിടയിലൂടെ കടലിൽ വീഴുകയായിരുന്നു.

റോഷ്ന വിവരം അറിയിച്ചതിനെത്തുടർന്ന് പൊലീസിന്റെ ഹെലികോപ്റ്റർ രക്ഷാസംഘമാണ് ഇരുവരെയും അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ ചികിത്സ നൽകിയെങ്കിലും രക്ഷിക്കാനായില്ല.

സ്റ്റീവനേജ്: യു കെ യിലെ പ്രഥമ ‘പ്ലാൻഡ് സിറ്റി’യായ സ്റ്റീവനേജിന്റെ പ്രൗഢ ഗംഭീര ദിനാഘോഷം കേരളപ്പെരുമയുടെയും ആഘോഷമായി. കേരളത്തിന്റെ പ്രൗഢി വിളിച്ചോതുന്ന പവലിയൻ സന്ദർശിക്കുന്നതിന് നിരവധിയാളുകളാണ് എത്തിയത്. കേരളത്തിന്റെ തനതു കലാരൂപങ്ങൾ, ആയോധന കലകൾ, വിഭവങ്ങൾ, തൃശ്ശൂർ പൂരം, ടൂറിസം, മൂന്നാർ അടക്കം വർണ്ണ ചിത്രങ്ങൾക്കൊണ്ടു സമ്പന്നമായ സർഗം പവലിയൻ കേരളത്തിന്റെ പ്രൗഢി വിളിച്ചോതുന്നതായി.

ബോസ് ലൂക്കോസ്, സോയ്‌മോൻ, മാത്യൂസ്, ആദർശ് പീതാംബരൻ, റ്റിജു മാത്യു, ഷിജി കുര്യാക്കോട്, ബേസിൽ റെജി, ഷൈനി ജോ, ടെസ്സി ജെയിംസ്,ഷോണിത്, എമ്മാ സോയിമോൻ എന്നിവരോടൊപ്പം കുട്ടികളായ ആദ്യ അദർശ്, അദ്വ്യത ആദർശ് എന്നിവരുടെ ശ്രവണ സുന്ദരവും, താളാൽമകവുമായ ശിങ്കാരിമേളം സ്റ്റീവനേജ് ‘മെയിൻ അരീന’യിൽ ഒത്തു കൂടിയ നൂറു കണക്കിന് കാണികൾ ഏറെ കയ്യടികളോടെയാണ് സ്വീകരിച്ചത്.

ചെണ്ടമേളം ആസ്വദിക്കുകയും, തുടർന്ന് ആവേശം ഉൾക്കൊണ്ട സ്റ്റീവനേജ് മേയർ, കൗൺസിലർ ജിം ബ്രൗൺ പവലിയൻ സന്ദർശിക്കുകയും ചെണ്ട വാങ്ങി മിനിറ്റുകളോളം താളാല്മകമായിത്തന്നെ കൊട്ടി ആനന്ദിക്കുകയും ചെയ്തു. പവലിയനിൽ അലങ്കരിച്ചിരുന്ന ഓരോ ഫോട്ടോയും ചോദിച്ചറിയുകയും, തന്റെ ശ്രീലങ്കൻ യാത്രയുടെ സമാനമായ അനുസ്മരണം പങ്കിടുകയും ചെയ്തു.

ടെസ്സി ജെയിംസ്, ആതിര ഹരിദാസ്, അനഘ ശോഭാ വർഗ്ഗീസ്, ശാരിക കീലോത്‌ എന്നിവരുടെ വശ്യസുന്ദരവും, ചടുലവുമായ ക്‌ളാസ്സിക്കൽ ഡാൻസ് വേദിയെ ആകർഷകമാക്കി. നിറകയ്യടിയോടെയാണ് കാണികൾ കേരള നൃത്തത്തെ സ്വീകരിച്ചത്.

അപ്പച്ചൻ കണ്ണഞ്ചിറ,ഹരിദാസ് തങ്കപ്പൻ, നന്ദു കൃഷ്ണൻ, ജെയിംസ് മുണ്ടാട്ട്, പ്രവീൺകുമാർ തോട്ടത്തിൽ, നീരജ ഷോണിത്, ചിന്തു, സഹാന, വിത്സി പ്രിൻസൺ അടക്കം സർഗ്ഗം കമ്മിറ്റി ലീഡേഴ്‌സ് നേതൃത്വം നൽകി.

‘സർഗ്ഗം സ്റ്റീവനേജ് മലയാളി അസ്സോസ്സിയേഷൻ’ സംഘാടകരുടെ പ്രത്യേക പ്രശംസകൾ ഏറ്റുവാങ്ങി. ‘സർഗം കേരളാ പവിലിയൻ’ സന്ദർശകർക്ക് പാനീയങ്ങളും സ്നാക്‌സും വിതരണവും ചെയ്തിരുന്നു.

വാറ്റ്‌ഫോർഡ്: ഇന്ത്യയിൽ ജനാധിപത്യ-മതേതര മൂല്യങ്ങൾ നശിപ്പിക്കപ്പെടും എന്ന ആശങ്കയിൽ നടന്ന പാർലിമെന്റ് തെരഞ്ഞെടുപ്പിൽ ഭരണഘടനാ മൂല്യങ്ങൾ വീണ്ടെടുക്കുവാനുള്ള ജനവികാരം വോട്ടായി മാറ്റുവാൻ കഴിഞ്ഞതിൽ മാതൃരാജ്യത്തെ എല്ലാ സമ്മതിദായകർക്കും ഒഐസിസി വാറ്റ്‌ഫോർഡ് നന്ദി പ്രകാശിപ്പിച്ചു. രാഹുൽ ഗാന്ധിക്ക് പ്രതിപക്ഷ നേതാവെന്ന നിലയിൽ ആശംസകളും പ്രാർത്ഥനകളും പിന്തുണയും നേരുകയും ചെയ്തു.

വാറ്റ് ഫോർഡ് ഹോളിവെൽ കമ്മൃുണിറ്റി സെന്റെറിൽ മൂന്നു മണിക്കൂറോളം നീണ്ട ആഹ്ളാദം അലതല്ലിയ ഒഐസിസി യോഗത്തിൽ യുണിറ്റ് പ്രസിഡണ്ട് സണ്ണിമോൻ മത്തായി അദ്ധൃക്ഷത വഹിച്ചു.”കേരളത്തിലെ അരാജകത്വ -അഴിമതി ദുർഭരണത്തിനെതിരെ ജനങ്ങൾ നൽകിയ ചുട്ട മറുപടിയാണ് യുഡിഎഫ്ന്റെ മികച്ച വീജയം’ എന്ന് സണ്ണിമോൻ മത്തായി പറഞ്ഞു. ‘കൂടാതെ ഭരണഘടാനാ മൂല്യങ്ങൾ സംരക്ഷിക്കുവാനുള്ള പ്രതിബദ്ധത പ്രകടമാക്കുന്നതുമായി തെരഞ്ഞെടുപ്പ് ഫലം’ എന്ന് സണ്ണി കൂട്ടിച്ചേർത്തു.

ഒഐസിസി വർക്കിങ്ങ് പ്രസിഡണ്ട് സുജൂ കെ ഡാനിയേൽ ഉദ്ഘാടന പ്രസംഗം നടത്തി.”തിരഞ്ഞെടുപ്പു വീജയം കോൺഗ്രസ്സിന്റെ തീരിച്ചു വരവിന്റെ തുടക്കം മാത്രമാണെന്നും, സതൃവും അതിലുടെ ജനാധിപതൃവും പുനസ്ഥാപിക്കപ്പെടുന്ന സദ് വാർത്തയാണ് തെരഞ്ഞെടുപ്പ് വിധി ‘ എന്നും ഉദ്ഘാടന പ്രസംഗത്തിൽ സുജു അഭിപ്രായപ്പെട്ടു.

ലണ്ടനിലെ പ്രവാസി കോൺഗ്രസ് നേതാവായ സൂരജ് കൃഷ്ണൻ ‘കേരളത്തിലെ ഭരണ ഭീകരത’ എടുത്തു പറഞ്ഞു സംസാരിക്കുകയും രാജ്യത്തു കോൺഗ്രസ്സിന് കരുത്തു പകരുവാൻ പ്രവാസികളുടെ പങ്ക് നിർണ്ണായകമാണെന്നും സൂചിപ്പിച്ചു. യുഡിഎഫ്ന്റെ മികച്ച വിജയത്തെ പ്രകീർത്തിച്ചുകൊണ്ടും കേരളത്തിൽ അനിവാര്യമായ ഭരണ മാറ്റം ഉണ്ടാകണമെന്നും, ക്ഷേമ-പെൻഷൻ ലഭിക്കാതെ നെട്ടോട്ടമോടുന്നവർക്ക് എത്രയും വേഗം പരിഹാരം ഉണ്ടാവണമെന്നും യോഗം ആവശ്യപ്പെട്ടു. സിബി ജോൺ, ബീജോയി ഫിലിപ്, വി കൊച്ചുമോൻ പീറ്റർ ,ജോൺ പീറ്റർ എന്നിവർ സംസാരിച്ചു.

യോഗത്തിൽ ഫെമിൻ സിഫ് സ്വാഗതവും, ബീജു മാതൃു നന്ദിയും പറഞ്ഞു. കോൺഗ്രസ് നേതാവ് ബെന്നോ ജോസ് തെരഞ്ഞെടുപ്പ് വിജയത്തിൽ ലഡു വിതരണം ചെയ്തുകൊണ്ട് സന്തോഷം പങ്കിട്ടു. ചായ സൽക്കാരത്തോട് യോഗ നടപടികൾ സമാപിച്ചു.

കാലാവസ്ഥമാറ്റം വിളവെടുപ്പിനെ ബാധിച്ചതോടെ വിലയില്‍ സെഞ്ച്വറിയടിച്ച്‌ തക്കാളി. അതിശക്തമായ മഴ മൂലമുണ്ടായ കൃഷിനാശവും പ്രയാസങ്ങളുമാണ് തക്കാളിക്ക് വില കയറാന്‍ കാരണമായതെന്ന് മൊത്തവ്യാപാരികള്‍ പറയുന്നു.

തമിഴ്നാട്, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ നിന്നുമാണ് പ്രധാനമായും തക്കാളി എത്തുന്നത്. കോയമ്ബത്തൂരിലെ മൊത്തവ്യാപാര കേന്ദ്രമായ എം.ജി.ആര്‍ മാര്‍ക്കറ്റുവഴിയാണ് എറണാകുളം ഭാഗങ്ങളിൽ കൂടുതല്‍ പച്ചക്കറികളും എത്തുന്നത്.

ബീന്‍സ് വില 250 കടന്നിട്ട് നാളുകളായി. ഹോട്ടലുകളിലെ ചൈനീസ് വിഭവങ്ങളില്‍ പേരിന് മാത്രം ബീന്‍സുണ്ട്. പച്ചമുളക് 160ല്‍ ഇടിച്ച്‌ നില്‍ക്കാന്‍ തുടങ്ങിയിട്ടും നാളുകളായി. ഹൊസൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നാണ് നിലവില്‍ ബീന്‍സ് കൂടുതലായി എത്തുന്നത്. ശൈത്യകാല കൃഷിയായി കാന്തല്ലൂരും ബീന്‍സുണ്ട്.

വില കൂടി നില്‍ക്കുന്ന പച്ചക്കറികള്‍ക്ക് പകരക്കാരെ കിട്ടുമോ എന്ന അന്വേഷണത്തിലാണ് ഹോട്ടലുടമകള്‍. ബീന്‍സിന് പകരക്കാരനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍, തക്കാളിക്ക് പകരക്കാരനായുള്ള പരീക്ഷണങ്ങള്‍ പൊടിപൊടിക്കുകയാണ്. ചുവന്ന ക്യാപ്‌സികം തക്കാളിയുടെ നിറത്തിനും രുചിക്കുമെല്ലാം ഏറെക്കുറെ യോജിച്ചതാണ്. നേരിയ മധുരവും പുളിയും ക്യാപ്സിക്കത്തിനുമുണ്ട്. ക്യാരറ്റും തക്കാളിക്ക് പകരക്കാരനാണ്. മധുരവും നിറവും നല്‍കാന്‍ ക്യാരറ്റിനും കഴിയും.

ക്യാരറ്റ് അരച്ച്‌ ചേര്‍ത്താല്‍ കറികള്‍ക്ക് കൊഴുപ്പും കിട്ടും. എന്നാല്‍ തക്കാളിയുടെ അതേ രുചി കിട്ടില്ല. പുളിക്ക് വേണ്ടി തക്കാളി ചേര്‍ക്കുന്ന വിഭവങ്ങളില്‍ കറിപ്പുളി ചേര്‍ത്തും പോകുന്നവരുണ്ട്. കറിപ്പുളി ചേര്‍ത്ത ശേഷം ചുവന്ന ക്യാപ്സിക്കം ചെറുതായി അരിഞ്ഞ് ചേര്‍ത്താല്‍ തക്കാളിയുടെ ലുക്കും രുചിയും കിട്ടുമെന്ന് പറയുന്നു ചില ഹോട്ടലുടമകള്‍. പുളിക്ക് വേണ്ടി തക്കാളി ചേര്‍ക്കുന്ന വിഭവങ്ങളില്‍ പകരമായി വയ്ക്കാവുന്ന മറ്റൊന്ന് വിനാഗിരിയാണ്. പഴുത്ത കുടംപുളി ചേര്‍ത്തും പകരം പരീക്ഷണം നടക്കുന്നുണ്ട്. നിറം ഒഴികെ മറ്റ് രീതിയില്‍ തക്കാളിക്ക് പകരമാകാന്‍ പഴുത്ത കുടംപുളിക്ക് കഴിയും.

ബിനോയ് എം. ജെ.

ആസ്വാദനം ഒരു ജീവിതനിയമമാണ്. നിങ്ങൾ ജീവിതം ആസ്വദിക്കുന്നയാളാണെങ്കിൽ നിങ്ങൾ തീർച്ചയായും ജീവിതത്തിൽ വിജയിക്കും. മറിച്ചാണെങ്കിൽ നിങ്ങൾ പരാജയപ്പടുകയും ചെയ്യും. ഓരോ നിമിഷവും ജീവിതം ആസ്വദിക്കുവിൻ. ജീവിതത്തിൽ ഉള്ള സകലതിനെയും ജീവിതത്തെ അതിന്റെ പൂർണ്ണതയിലും ആസ്വദിക്കുവിൻ. ചിലതിനെ മാത്രം ആസ്വദിക്കുകയും മറ്റു ചിലതിനെ ആസ്വദിക്കാതിരിക്കുകയും ചെയ്യുമ്പോൾ നിങ്ങളുടെ ആസ്വാദനം പരിമിതപ്പെടുന്നു. അല്ലെങ്കിൽ നിങ്ങൾ പരിമിതമായ വ്യക്തിത്വത്തിന്റെ ഉടമകളാകുന്നു. ഈ പരിമിതിയാണ് മനുഷ്യനെ അപൂർണ്ണനാക്കുന്നത്. നിങ്ങൾക്ക് മനസ്സുണ്ടെങ്കിൽ നിങ്ങൾക്ക് പൂർണ്ണനാകുവാൻ കഴിയും. അതത്ര കഠിനമായ കാര്യവുമല്ല. മറിച്ച് അതത്രമാത്രം അനായാസവും ആനന്ദദായകവുമാണ്. നിങ്ങൾക്ക് ജീവിതത്തിൽ കഠിനാധ്വാനം ചെയ്യേണ്ട ആവശ്യം ഒട്ടും തന്നെയില്ല. കഠിനാധ്വാനം നിങ്ങളെ ഒരിക്കലും പൂർണ്ണനാക്കില്ല. കാരണം കഠിനാധ്വാനം എപ്പോഴും പരിമിതമായ കാര്യങ്ങളിൽ ആനന്ദം കണ്ടെത്തുന്ന പ്രകിയയാണ്. അത് എപ്പോഴും ആഗ്രഹവുമായി ബന്ധപ്പെട്ടു കിടക്കുന്നു. നിങ്ങൾ സമ്പത്തിനെ ആസ്വദിക്കുന്നുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ അതാഗ്രഹിക്കും. നിങ്ങൾ പ്രശസ്തിയെയാണ് ആസ്വദിക്കുന്നതെങ്കിൽ നിങ്ങൾ പ്രശസ്തി ആഗ്രഹിക്കും. എന്നാൽ നിങ്ങൾ ജീവിതത്തിലുള്ള സകലതിനേയും ആസ്വദിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് പ്രത്യേകിച്ച് ആഗ്രഹിക്കുവാൻ ഒന്നും ഉണ്ടാകില്ല. ജീവിതത്തിൽ എന്തു സംഭവിച്ചാലും നിങ്ങൾക്ക് അത് ആസ്വാദ്യകരവും സ്വീകാര്യമായിരിക്കും. അപ്പോൾ നിങ്ങളുടെ വ്യക്തിത്വം അനന്ത വികാസം പ്രാപിക്കുന്നു.

നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളാണ് നിങ്ങളുടെ പ്രശ്നം. കുറെ കൂടി വ്യക്തമായി പറഞ്ഞാൽ നിങ്ങളുടെ അനിഷ്ടങ്ങളാണ് നിങ്ങളുടെ പ്രശ്നം. നിങ്ങൾ പലതിനെയും വെറുക്കുന്നു. നിങ്ങൾ ജീവിതത്തിൽ എത്രയധികം കാര്യങ്ങളെ വെറുക്കുന്നുവോ അത്രയധികം ദുഃഖിതനുമായിരിക്കും. നമ്മുടെ സ്നേഹം സാർവ്വലൗകീകമാവേണ്ടിയിരിക്കുന്നു. മനുഷ്യരെ മാത്രം സ്നേഹിച്ചാൽ പോരാ. മൃഗങ്ങളെയും, സസ്യലതാദികളെയും, ഭൂമിയെയും, സൂര്യനെയും, ചന്ദ്രനെയും, വെയിലിനെയും മഴയെയും, സാമൂഹിക ജീവിതത്തെയും, ഏകാന്തതയെയും, സുഖത്തെയും, ദുഃഖത്തെയും, സമ്പത്തിനെയും ദാരിദ്ര്യത്തെയും, വിജയത്തെയും, പരാജയത്തെയും, പ്രശംസയെയും, നിന്ദയെയും എന്നു വേണ്ട ജീവിതത്തിലും പ്രകൃതിയിലും എന്തെല്ലാം ഉണ്ടോ അതിനെയെല്ലാം സ്നേഹിക്കുമ്പോൾ നിങ്ങൾ അനന്തമായ വ്യക്തിത്വത്തിന്റെ ഉടമകളാകുന്നു. പിന്നീടങ്ങോട്ട് ദു:ഖങ്ങൾക്കും ക്ലേശങ്ങൾക്കും നിങ്ങളെ ബാധിക്കുവാനാവില്ല. കാരണം നിങ്ങളെല്ലാറ്റിനെയും – ദുഃഖങ്ങളെയും ക്ലേശങ്ങളെയും പോലും – ആസ്വദിക്കുന്നു.

നമ്മുടെ ഇഷ്ടാനിഷ്ടങ്ങളുടെ ഒരു കൂമ്പാരമാണ് നമ്മുടെ മനസ്സ്. ആത്മാവാകട്ടെ സ്നേഹത്തിന്റെയും, ആസ്വാദനത്തിന്റെയും, ആനന്ദത്തിന്റെയും ഉറവിടവുമാണ്. ‘സച്ചിദാനന്ദം’ എന്ന് നിങ്ങൾ കേട്ടിരിക്കും. അത് അസ്ഥിത്വം ( സത് ), അറിവ് ( ചിത് ), ആനന്ദം ഇവയുടെ സമ്മേളനമാണ്. സച്ചിതാനന്ദമാണ് ആത്മാവിന്റെ സ്വരൂപം. അനന്തമായ ആസ്വാദനം ആത്മാവിന്റെ സ്വഭാവമാണ്. അപ്പോൾ പിന്നെ ദുഃഖങ്ങളും, അനിഷ്ടങ്ങളും, പരിമിതികളും എവിടെ നിന്നും വരുന്നു? അവ മനസ്സിലാണ് കിടക്കുന്നത്. നിങ്ങളുടെ ഇഷ്ടക്കേടുകളുടെയും, വെറുപ്പുകളുടെയും, നിഷേധാത്മകതയുടെയും ആകെത്തുകയായ മനസ്സ്, അത്യന്തം ഭാവാത്മകവും സൂര്യനെക്കാൾ പ്രകാശവുള്ളതുമായ ആത്മാവിനെ മറച്ചു കളയുന്നു. എപ്രകാരമാണോ മഴമേഘങ്ങൾ സൂര്യനെ മറക്കുമ്പോൾ സൂര്യപ്രകാശത്തിന് മങ്ങലുണ്ടാകുന്നുവോ അപ്രകാരം മനസ്സ് ആത്മാവിനെ മറക്കുമ്പോൾ ആത്മാവിന്റെ അറിവിനും ആനന്ദത്തിനും മങ്ങലുണ്ടാവുകയും അസ്ഥിത്വം ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്നു. ഇത് നമുക്ക് നന്നായി അറിവുള്ള കാര്യമാണ്. നാം ഉള്ളിലേക്ക് നോക്കുമ്പോൾ നാമവിടെ ഈശ്വരന് ( ആത്മാവിന് ) പകരം മനസ്സിനെ കാണുന്നത് എന്തുകൊണ്ട്? കാരണം മനസ്സ് ആത്മാവിനെ മറച്ചു കളയുന്നു. ഞാനീ കാണുന്ന ശരീരവും മനസ്സും മാത്രമാണെന്ന് പാശ്ചാത്യർ പറയുന്നതിന്റെ പൊരുൾ ഇതാണ്. അതിനവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. മനസ്സിനെ അവിടെ നിന്നും നീക്കം ചെയ്യൂ. അപ്പോൾ അവിടെ ഈശ്വരനെ കാണുവാൻ കഴിയും. അതിൽ വിജയിക്കന്നവർ താൻ ഈശ്വരൻ തന്നെ എന്ന് ലോകസമക്ഷം ഭീതി കൂടാതെ പ്രഖ്യാപിക്കുന്നു. അവരാണ് ആത്മസാക്ഷാത്കാരം നേടിയവർ.

അതിനാൽ തന്നെ മനസ്സിനെ അലിയിക്കുക എന്നതാണ് നമ്മുടെ മുന്നിലുള്ള ഏറ്റവും വലിയ കടമ്പയും വെല്ലുവിളിയും. നിഷേധാത്മകതയോടൊപ്പം ആഗ്രഹങ്ങളും മനസ്സിനുള്ളിൽ കടന്നു കൂടിയിരിക്കുന്നു. ഈ ആഗ്രഹങ്ങളാവട്ടെ നിഷേധാത്മകതയുടെ തുടർച്ചയും മറുവശവുമാണ്. നിങ്ങൾ പണമോ, അധികാരമോ, പ്രശസ്തിയോ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്കിപ്പോൾ അവയില്ലെന്നും, ആ നിഷേധാത്മകതയ്ക്കും, ദുഃഖത്തിനും, പരിമിതികൾക്കും ഒരു താത്കാലികമായ പ്രതിവിധി അല്ലെങ്കിൽ മറ എന്ന നിലയിൽ നിങ്ങളാ ആഗ്രഹങ്ങളെ താലോലിക്കുകയും പരിപാലിക്കുകയും ചെയ്തു പോരുന്നു. നിങ്ങളാ ആഗ്രഹങ്ങൾ നേടിയെടുത്താലും നിങ്ങളുടെ വ്യക്തിത്വം പഴയത് പോലെ തന്നെ തുടരുന്നു. നിങ്ങൾ അപ്പോഴും ദാരിദ്ര്യത്തെയും ലളിതജീവിതത്തെയും വെറുക്കുന്നു. ആ പരിമിതികൾ അതുപോലെ തന്നെ തുടരുന്നു. ഭാവാത്മകത എന്നാൽ ആഗ്രഹം എന്നല്ല അർത്ഥം വരുന്നത്. മറിച്ച് അത് ആഗ്രഹങ്ങളുടെയും അഭാവമാണ്. നിഷേധാത്മകതയിൽ നിന്നും ആഗ്രഹങ്ങൾ ജനിക്കുന്നതുപോലെ തന്നെ ആഗ്രഹങ്ങൾ കാലക്രമേണ നിഷേധാത്മകതയ്ക്ക് വഴിമാറുന്നു. അതുകൊണ്ട് “ആഗ്രഹമാണ് എല്ലാ ദുഃഖങ്ങളുടെയും കാരണം” എന്ന് ശ്രീബുദ്ധൻ പറഞ്ഞു വയ്ക്കുന്നു. ഇപ്രകാരം ആഗ്രഹങ്ങളുടെയും നിഷേധാത്മകതയുടെയും ആകെത്തുകയായ മനസ്സാണ് എല്ലാ പ്രശ്നങ്ങളുടെയും കാരണം എന്ന നിഗമനത്തിലേക്ക് നമുക്ക് അനായാസം എത്തിച്ചേരുവാൻ കഴിയും.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

Copyright © . All rights reserved