ആമയിഴഞ്ചാൻ തോട്ടിൽ വീണ് മരിച്ച ശുചീകരണത്തൊഴിലാളി ജോയിയുടെ സംസ്കാരചടങ്ങുകൾ പൂർത്തിയായി. പോസ്റ്റ്മോർട്ടത്തിന് ശേഷം വൈകീട്ട് മൂന്നുമണിയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്.മൃതദേഹം മാരായമുട്ടത്തെ വീട്ടിൽ സംസ്കരിച്ചു.അതെസമയം ജോയിയുടെ സഹോദരന്റെ മകന് ജോലി നൽകണമെന്നും അമ്മക്ക് താമസിക്കാൻ വീടും നൽകണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
ശനിയാഴ്ച രാവിലെ 11മണിയോടെയാണ് ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണത്തിറങ്ങി? ജോയിയെ കാണാതായത്. 46 മണിക്കൂറിനു ശേഷം ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ശുചീകരണത്തൊഴിലാളികളാണ് മൃതദേഹം തിരിച്ചറിഞ്ഞത്. തകരപ്പറമ്പ് വഞ്ചിയൂർ റോഡിലെ കനാലിൽ നിന്നും ജീർണിച്ച അവസ്ഥയിലാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ രണ്ട് ദിവസമായി ഫയർഫോഴ്സ്, എൻ.ഡി.ആർ.എഫ് സംഘങ്ങൾ റെയിൽവേയുടെ ഭാഗത്ത് തെരച്ചിൽ നടത്തിയിരുന്നെങ്കിലും ജോയിയെ കണ്ടെത്താനായിരുന്നില്ല. ഇന്ന് കൊച്ചിയിൽ നിന്നുള്ള നേവി സംഘവും സ്ഥലത്ത് തിരച്ചിലിനെത്തിയിരുന്നു. ഇന്നത്തെ തെരച്ചിൽ ആരംഭിക്കാനിരിക്കെയാണ് തകരപറമ്പ് ഭാഗത്ത് ഒരു മൃതദേഹം കനാലിൽ കണ്ടെത്തിയെന്ന വിവരം പുറത്ത് വന്നത്. ശുചീകരണ തൊഴിലാളികളാണ് മാലിന്യങ്ങൾക്കിടയിൽ ഒരു മൃതദേഹം പൊങ്ങിക്കിടക്കുന്നുവെന്ന വിവരം പൊലീസിനെ അറിയിച്ചത്. ഉടൻ തന്നെ പൊലീസ് സംഘവും ജോയിയുടെ ബന്ധുക്കളും സ്ഥലത്തെത്തി. ഒടുവിൽ മൃതദേഹം ജോയിയുടേതെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
ബേക്കലില്‍ 11 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. വൈദ്യപരിശോധനയില്‍ പീഡനം നടന്നുവെന്ന് സ്ഥിരീകരിച്ചു. ബേക്കല്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
മതപാഠശാലയിലെ പഠനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഉദുമയിലെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഒരുമാസം മുമ്പാണ് സംഭവം.
കറുത്ത് തടിച്ച ശരീരമുള്ള ഒരാളാണ് അതിക്രമം നടത്തിയതെന്ന് കുട്ടി പോലീസിന് മൊഴി നല്‍കി. ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍മാര്‍ക്ക് സംശയം തോന്നിയതിനെത്തുടര്‍ന്നാണ് പരിശോധന നടത്തിയത്.
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയാണ് വിവിധ ജില്ലകളില്‍ ഉണ്ടായത്. മഴ ശക്തമായതിനെത്തുടര്‍ന്ന് വയനാട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ഇതോടെ സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ഇന്ന് അവധിയാണ്. കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, മലപ്പുറം, എറണാകുളം, കാസര്‍കോട് ജില്ലകള്‍ക്കും മാഹിയിലും അവധി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വയനാട്ടിലും മഴ ശക്തമായതിനാല്‍ അവധി നല്‍കിയത്.
ഇതിനിടെ വരും മണിക്കൂറുകളില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും ഇടയുണ്ടെന്ന് മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും, മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.
കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ തീരങ്ങളില്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശമുണ്ട്. ഉയര്‍ന്ന തിരമാലകളും കടല്‍ കൂടുതല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ശുചീകരണ തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെത്തി.പഴവങ്ങാടി തകരപ്പറമ്പ് ചിത്രാ ഹോമിൻറെ പിറകിലെ കനാലിൽ മൃതദേഹം പൊങ്ങുകയായിരുന്നു.മാലിന്യ കൂമ്പാരത്തിൽ പൊങ്ങി കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം.
കാണാതായി 46 മണിക്കൂറിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.ജീർണ്ണിച്ച അവസ്ഥയിലാണ് മൃതദേഹം.ജോയിയെ കാണാതായി മൂന്നാം ദിവസമായ ഇന്ന് രാവിലെ ആറരയോടെയാണ് നാവികസേനയുടെ മുങ്ങൽ വിദഗ്ധരുടെ നേതൃത്വത്തിലുള്ള തിരച്ചിൽ പുനഃരാരഭിച്ചത്.സ്കൂബ സംഘവും നാവികസേന സംഘത്തിനൊപ്പം തിരച്ചിലിനായുണ്ടായിരുന്നു.
ഇതിനിടെ തകരപ്പറമ്പിലെ കനാലിൽ ഒരു മൃതദേഹം കണ്ടെത്തിയതായി സബ് കലക്ടർക്ക് വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് അധികൃതരും ജോയിക്കൊപ്പമുണ്ടായിരുന്നവരും ഇവിടെ എത്തി. റെയിൽവേയിൽനിന്ന് വെള്ളം ഒഴുകിയെത്തുന്നത് ഇവിടെയാണ്.കഴിഞ്ഞ രണ്ടു ദിവസങ്ങളിലും എൻഡിആർഎഫും, ഫയർഫോഴ്സും സംയുക്തമായി പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല.
ജോയിയെ കണ്ടെത്താനുള്ള രക്ഷാദൗത്യം ഇന്നലെ രാത്രി ഒൻപതു മണി കഴിഞ്ഞാണ് താൽക്കാലികമായി അവസാനിപ്പിച്ചത്.
അതിശക്തമായി വെള്ളം ഒഴുക്കിവിട്ട് മാലിന്യം നീക്കാനുള്ള ശ്രമവും ഫലം കണ്ടില്ല.ഏഴു പേരാണ് നേവി സംഘത്തിലുള്ളത്. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് മാരായമുട്ടം സ്വദേശി ജോയിയെ കാണാതായത്.
ശുചീകരണ തൊഴിലാളിയെ കാണാതായ തിരുവനന്തപുരം ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യനീക്കത്തില്‍ പരസ്പരം പോരടിച്ച് കോര്‍പ്പറേഷനും റെയില്‍വേയും. മാലിന്യ കൂമ്പാരം തൊഴിലാളിയെ കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തനത്തെ ദുഷ്‌കരമാക്കുന്ന സാഹചര്യത്തിലാണിത്. മാലിന്യ നീക്കത്തില്‍ റെയില്‍വേയെ മേയര്‍ ആര്യ രാജേന്ദ്രന്‍ കുറ്റപ്പെടുത്തിയപ്പോള്‍, റെയില്‍വേയുടെ ഭാഗത്ത്‌നിന്ന് വേണ്ടതെല്ലാം ചെയ്തുകൊടുത്തിട്ടുണ്ടെന്നാണ് ദക്ഷിണ റെയില്‍വേ എഡിആര്‍എം വിജി എം.ആര്‍. ഇതിനോട് പ്രതികരിച്ചത്.
റെയില്‍വേയുടെ ഭാഗത്ത്‌നിന്നുള്ള മാലിന്യമൊന്നും ഇതിനകത്തില്ല. റെയില്‍വേയുടെ മാലിന്യമെല്ലാം മറ്റുസംവിധാനം വഴിയാണ് നീക്കം ചെയ്യുന്നത്. എന്നിട്ടും കഴിഞ്ഞ വര്‍ഷം റെയില്‍വേ മുന്‍കൈ എടുത്ത് മാലിന്യങ്ങള്‍ നീക്കം ചെയ്തിട്ടുണ്ട്. ഉറവിടത്തില്‍നിന്നുള്ള മാലിന്യം നീക്കം ചെയ്യേണ്ട ഉത്തരവാദിത്തം ഞങ്ങള്‍ക്കില്ല. അത് കോര്‍പ്പറേഷന്റെ പരിധിയിലാണ് വരുന്നതെന്നും വിജി പറഞ്ഞു.
നഗരസഭയുടെ ഭാഗത്തു നിന്നാണ് മാലിന്യം മുഴുവന്‍ ഒഴുകിയെത്തുന്നത്. മാലിന്യനീക്കത്തിന് അനുവാദം ചോദിച്ചിട്ട് കൊടുത്തില്ലെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പറയുന്നത് തെറ്റാണ്. അവര്‍ അനുവാദം ചോദിക്കുമ്പോഴെല്ലാം അനുമതി നല്‍കിയിട്ടുണ്ട്. ഇപ്പോഴും തയ്യാറാണ്. 2015ലും 2018-ലും കോര്‍പ്പറേഷന് മാലിന്യ നീക്കത്തിന് അനുമതി നല്‍കിയിട്ടുണ്ടെന്നും റെയില്‍വേ വ്യക്തമാക്കി. അതേ സമയം റെയില്‍വേ ക്ലീന്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോര്‍പ്പറേഷന്‍ കത്ത് കിട്ടിയിട്ടുണ്ടെന്നും വിജി പറഞ്ഞു.
ജോൺസൺ വേങ്ങത്തടം
കോട്ടയ്ക്കുപുറത്തിന്റെ അമ്മ നമ്മെ വിട്ടു പോയിരിക്കുന്നു. പ്രാര്‍ഥനയിലൂടെയും വിശ്വാസപരിശീലനത്തിലൂടെയും സേവനത്തിലൂടെയും പുഞ്ചിരി നിറഞ്ഞ പെരുമാറ്റത്തിലൂടെയും കോട്ടയ്ക്കുപുറം സെന്റ് മാത്യൂസ് ഇടവകയെ അനുഗ്രഹിച്ചവള്‍. ഇത് സിസ്റ്റര്‍ ഹെൻട്രിറ്റ എന്ന എല്ലാവരുടെയും ഹെൻട്രിറ്റാമ്മ. കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍വരെ ഹെൻട്രിറ്റാമ്മ എന്ന സ്‌നേഹപേരില്‍ മാത്രം വിളിച്ചവള്‍. അതു കേള്‍ക്കുമ്പോഴുണ്ടാകുന്ന അവരുടെ സന്തോഷമായിരുന്നു എല്ലാവരുടെയും മനസ് നിറച്ചിരുന്നത്.
കോട്ടയ്ക്കുപുറം സെന്റ് ആന്‍സ് മഠാംഗം. നീണ്ട 83 വര്‍ഷക്കാലം ഈ ഭൂമിയില്‍ ജീവിച്ചെങ്കില്‍ ഭൂരിപക്ഷംവര്‍ഷവും കോട്ടയ്ക്കുപുറത്ത് ഈ അമ്മയുണ്ടായിരുന്നു. പാവപ്പെട്ടവര്‍ക്ക് പാല്‍പ്പൊടി നല്‍കാന്‍, വസ്ത്രങ്ങള്‍ നല്‍കാന്‍,പാവപ്പെട്ട സ്ത്രീകള്‍ക്ക് അത്താണിയായി ഇവരുടെ സാന്നിധ്യം നിറഞ്ഞുനിന്നു. വിശുദ്ധ കുര്‍ബാനയില്‍ കുട്ടികളെ ഒരുക്കുന്നതില്‍, അല്‍ത്താരബാലന്‍മാരുടെ പരിശീലനം, സണ്‍ഡേ സ്‌കൂളില്‍ വിശ്വാസപരിശീലനം, മിഷന്‍ലീഗ് ,ഗായകസംഘം, സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മത്സരങ്ങള്‍, ക്യാമ്പുകള്‍ നീളുന്നു ഇവരുടെ സാന്നിധ്യം നിറഞ്ഞുനില്‍ക്കുന്ന വേദികള്‍. എത്ര പുരോഹിതരും സന്യസ്തരും ഇവരുടെ ശിഷ്യസമ്പത്തിന്റെ ഭാഗമാണ്.
എത്രവര്‍ഷങ്ങള്‍ക്കുശേഷം കണ്ടാലും പേര് ചൊല്ലിവിളിക്കുന്ന സ്‌നേഹമുണ്ടല്ലോ, അതായിരുന്നു ഹെന്റിറ്റമ്മ. അമ്മയെ കണ്ടാല്‍ ഓടി എത്താത്തവരില്ല. അവര്‍ക്കെല്ലാവരും കുട്ടികളായിരുന്നു. മഠത്തില്‍ തഴച്ചുവളര്‍ന്നു നില്‍ക്കുന്ന മാവുകളും അതിലെ മാമ്പഴങ്ങളും കൊച്ചുകുട്ടികള്‍ക്കുവേണ്ടി ശേഖരിച്ചുവച്ചു കാത്തിരിക്കാന്‍ ഒരമ്മയുണ്ടായിരുന്ന കാലം. ഇന്നത്തെ പോലെ സാമ്പത്തികസ്ഥിതിയൊന്നുമില്ലാത്ത കാലത്തു പാല്‍പ്പൊടി നല്‍കി അനുഗ്രഹിച്ച ഒരമ്മയുണ്ടായിരുന്നു. വസ്ത്രങ്ങളും പണവും മാമ്പഴവും നല്‍കി അനുഗ്രഹിച്ചവള്‍. ഇന്നു പലരും ദാരിദ്യത്തെ മറക്കാന്‍ ശ്രമിക്കുമ്പോഴും അതെല്ലാം മനസില്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു തലമുറ ഇവിടെയുണ്ടായിരുന്നു. അന്ന് ദൈവത്തിന്റെ മണവാട്ടിയായിമാറിയ ഈ അമ്മമാരായിരുന്നു ജനത്തിന്റെ ആശ്വാസവും അത്താണിയും. കോട്ടയ്ക്കുപുറത്തു ജനിച്ചുവളര്‍ന്നു ഈ മണ്ണിന്റെ എല്ലാ നന്മകളും ആവോളം സ്വീകരിച്ചവളാണ് ഈ അമ്മ.
മണ്ണഞ്ചേരി കാലായില്‍ പരേതരായ വര്‍ഗീസ് – മറിയാമ്മ ദമ്പതികളുടെ മകള്‍. സന്യസ്തജീവിതം തെരഞ്ഞെടുത്തപ്പോള്‍ മാതാപിതാക്കള്‍ എതിര്‍ത്തില്ല. സ്‌നേഹപൂര്‍വം ദൈവത്തിനായി മകളെ വിട്ടുനല്‍കി. മാതാപിതാക്കളുടെ മനസ് വായിച്ചതുപോലെ കോട്ടയ്ക്കുപുറത്തുതന്നെ നീണ്ടകാലം സേവനമേഖലയായി മകളെ സഭ നിശ്ചയിച്ചു. ചങ്ങനാശേരി സിഎംസി ഹോളി ക്ലീന്‍സ് പ്രൊവിന്‍സിന്റെ കീഴില്‍ ആര്‍പ്പൂക്കര, ഇത്തിത്താനം, കണ്ണമ്പള്ളി, നെട്ട, തോട്ടയ്ക്കാട്, ഫില്‍ഗിരി, തടിയൂര്‍, മിത്രക്കരി, ഐക്കരച്ചിറ, നിരണം എന്നീ മഠങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ടെങ്കിലും ഈ കോട്ടയ്ക്കുപുറത്താണ് നീണ്ടകാലം ജീവിച്ചത്.
വിശ്വാസപരിശീലനത്തില്‍ അവസാന വാക്കായിരുന്നു ഹെൻട്രിറ്റാമ്മ. ഈശോ എന്ന നാമം ഉരുവിടാന്‍ പഠിപ്പിച്ചവള്‍. പാട്ടുപാടാനും പ്രസംഗിക്കാനും നേതൃസ്ഥാനത്തേക്കുംകുട്ടികളെ കൈപിടിച്ചുനടത്തിയവള്‍. വിശുദ്ധകുര്‍ബാനയില്‍ പ്രാര്‍ഥന ചൊല്ലാന്‍ പഠിപ്പിച്ചവള്‍. അല്‍ത്താരബാലന്‍മാരെ പരിശീലിപ്പിച്ചു മിടുക്കരാക്കി അവരെ ദൈവവിളി അനുസരിച്ചു ജീവിക്കാന്‍ പഠിപ്പിച്ചവള്‍. അവള്‍ ജീവിക്കുകയായിരുന്നു ക്രിസ്തുവിനുവേണ്ടിമാത്രം. ഹൃദയങ്ങള്‍ നേടുകയായിരുന്നു ഈശോയ്ക്കുവേണ്ടിമാത്രം. ഈശോയായിരുന്നു എല്ലാം. ജപമാല തിരുമി നടന്നു പോകുന്ന ഹെൻട്രിറ്റാമ്മ മാതാവിന്റെ വലിയൊരു ഭക്തയായിരുന്നു. പ്രാര്‍ഥിച്ചുകൊണ്ടു നടന്നു പോയവള്‍. എപ്പോഴും ഒരു പുഞ്ചിരി ബാക്കി വച്ചിരിക്കുന്നതുപോലെ എല്ലാവരിലേക്കും പകരുന്നവള്‍. ഈ പുഞ്ചിരിക്കുവേണ്ടി മാത്രം കുട്ടികള്‍ചുറ്റുംകൂടുമായിരുന്നു. സ്‌നേഹിക്കാന്‍ മാത്രം അറിയാവുന്നവള്‍.
ദേവാലയത്തിനുള്ളിലെ അച്ചടക്കം നിര്‍ബന്ധമായിരുന്നു. വര്‍ത്തമാനം പറയുന്ന കുട്ടികളെ വഴക്കുപറയാന്‍ യാതൊരു മടിയും കാണിച്ചിട്ടില്ല. ക്രിസ്തുവിന്റെ മുന്നില്‍ പ്രാര്‍ഥനയോടെ നില്‍ക്കണമെന്നു നിലപാട് സ്വീകരിച്ചിരുന്ന അമ്മ. ജോലി സംബന്ധമായി ദൂരങ്ങളിലേക്ക് പോകേണ്ടി വന്നെങ്കിലും തിരിച്ചു പള്ളിയില്‍ വരുമ്പോള്‍ കാണണമെന്നുമാത്രം ആഗ്രഹിച്ചിരുന്നു. ഹെൻട്രിറ്റാമ്മയെ അന്വേഷിക്കാതെ കടന്നു പോകാനും സാധിക്കില്ല. അത്രമാത്രം നമ്മുടെ ജീവിതവുമായി ഈ അമ്മ അടുത്തുനില്‍ക്കുന്നു. ക്രിസ്തുവിനെ പ്രഘോഷിക്കാന്‍ ജീവിതം മതിയെന്നു കാണിച്ചു തന്നിട്ടാണ് ഈ കുട്ടികളെയെല്ലാം ഉപേക്ഷിച്ച് ഇവര്‍ യാത്രയാകുന്നത്. എത്രപ്രായമായാലും ഞങ്ങള്‍ മക്കളാണെന്ന ബോധം നിറഞ്ഞുനില്‍ക്കുന്നു.സംഗീതം അറിയില്ലെങ്കിലും പാടിയതും പ്രസംഗിക്കാന്‍ അറിയില്ലെങ്കിലും പ്രസംഗിച്ചതും കുര്‍ബാനയ്ക്കു കൂടിയതും കഥാപ്രസംഗം പറഞ്ഞതും പിന്നില്‍ ധൈര്യം പകരാന്‍ ഈ സാന്നിധ്യം ഉള്ളതുകൊണ്ടായിരുന്നു. ആര്‍ക്കു വേണ്ടി പ്രാര്‍ഥിച്ചില്ലെങ്കിലും സ്വര്‍ഗത്തിലിരുന്നു കോട്ടയ്ക്കുപുറം ഇടവകയ്ക്കുവേണ്ടിയും സഭയ്ക്കുവേണ്ടി ഇവിടുത്തെ ഓരോ മക്കള്‍ക്കുവേണ്ടിയും അമ്മ പ്രാര്‍ഥിക്കുമെന്നറിയാം. അമ്മയെ കണ്ണീരോടെ വിട പറയുന്നു. നന്ദി നിറഞ്ഞ മനസോടെ വിട.
ബിനോയ് എം. ജെ.
മനഷ്യൻ ഒരു സാമൂഹിക ജീവിയാണ്. അതോടൊപ്പം തന്നെ അവൻ സമൂഹത്തിന്റെ യജമാനനും ഈശ്വരനുമാണ്. ‘നിങ്ങൾ ഈശ്വരൻ തന്നെ’ (തത്ത്വമസി) എന്നു പറയുമ്പോൾ ആധുനിക മനുഷ്യൻ അതിനെ പുച്ഛത്തോടെ നോക്കി കാണുന്നു. കാരണം അവന് അങ്ങനെ സങ്കല്പിക്കുവാൻ പോലും കഴിയാത്ത വിധം അത്രമാത്രം അധ:പതിച്ചിരിക്കുന്നു. സഹസ്രാബ്ദങ്ങൾ നീളുന്ന സാമൂഹിക അടിമത്തത്തിന്റെ കഥയാണ് അവന് പറയുവാനുള്ളത്. സമൂഹത്തിന്റെ അടിമയെ ആരെങ്കിലും ഈശ്വരൻ എന്ന് വിളിക്കുമോ? അപ്പോൾ പിന്നെ എവിടെയാണ് തെറ്റ് പറ്റിയിരിക്കുന്നത്? മനുഷ്യൻ സമൂഹത്തിന്റെ യജമാനൻ ആണെങ്കിൽ പിന്നെ അവൻ അതിന്റെ അടിമയായി കാണപ്പെടുന്നത് എന്തുകൊണ്ട്? എങ്ങനെ ഈ അടിമത്തത്തിൽ നിന്നും കരകയറാം?
നിങ്ങൾ പുകയിലയുടെയോ മദ്യത്തിന്റെയോ അടിമയാണെന്ന് കരുതുക. നിങ്ങൾ അതിനെ ഒരേസമയം ആസ്വദിക്കുകയും വെറുക്കുകയും ചെയ്യുന്നു. നിങ്ങൾ അതിനെ വെറുക്കുന്നതുകൊണ്ടാണ് അതിൽ നിന്നും പുറത്തു കടക്കുവാൻ ആഗ്രഹിക്കുന്നത്. പക്ഷേ നിങ്ങൾക്ക് അതിന് കഴിയുന്നില്ല. കാരണം നിങ്ങൾ അതിന്റെ സാന്നിദ്ധ്യത്തെ ആസ്വദിക്കുന്നു. എന്നാൽ അതിന്റെ അസാന്നിദ്ധ്യത്തെ നിങ്ങൾ ആസ്വദിക്കുന്നില്ല. അതിന്റെ അസാന്നിദ്ധ്യത്തെ ആസ്വദിക്കുവാൻ നിങ്ങൾക്ക് കഴിയുമായിരുന്നുവെങ്കിൽ നിങ്ങൾ അതിനെ ഉപേക്ഷിക്കുമായിരുന്നു. പക്ഷേ നിങ്ങളുടെ ആസ്വാദനം ഭാഗികമായിപ്പോയി! ഏതാണ്ടിതുപോലെ തന്നെയാണ് മനുഷ്യന്റെ സാമൂഹിക ജീവിതത്തിലും സംഭവിക്കുന്നത്. സമൂഹത്തിന്റെ സാന്നിദ്ധ്യത്തെ അവൻ ആസ്വദിക്കുന്നുണ്ട്. എന്നാൽ സമൂഹത്തിന്റെ അസാന്നിദ്ധ്യത്തെയോ? അൽപസമയം ഏകാന്തതയിൽ കഴിയുമ്പോഴേക്കും നമുക്കാകെ ബുദ്ധിമുട്ടാണ്. കാരണം നമുക്ക് സമൂഹത്തിന്റെ അസാന്നിദ്ധ്യത്തെ ആസ്വദിക്കുവാൻ കഴിയുന്നില്ല. അതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ഒരുൾക്കാഴ്ചയോ അതിനുള്ള പരിശീലനമോ നമുക്ക് കിട്ടിയിട്ടില്ല. വാസ്തവത്തിൽ സമൂഹജീവിതത്തെ നാം ഒരുവശത്തുകൂടി ആസ്വദിക്കുകയും മറുവശത്തു കൂടി വെറുക്കുകയും ചെയ്യുന്നുണ്ട്. ഈ വെറുപ്പിൽ നിന്നുമാണ് മനുഷ്യജീവിതത്തിലെ എല്ലാ തിന്മകളും ഉദയം കൊള്ളുന്നത്. സാമൂഹിക ജീവിതത്തെ അവൻ വെറുത്തിരുന്നില്ലെങ്കിൽ ഇവിടം ഒരു സ്വർഗ്ഗമായി അവന് അനുഭവപ്പെടുമായിരുന്നു. എന്നാൽ കാര്യങ്ങൾ അപ്രകാരം അല്ല പോകുന്നത്. വെറുക്കുന്ന കാര്യങ്ങളെ വലിച്ചെറിയുവാൻ കൂടി നാം പഠിക്കേണ്ടിയിരിക്കുന്നു. സമൂഹത്തെ വെറുക്കുന്ന സമയങ്ങളിൽ അതിനെ വലിച്ചെറിയുവാൻ കൂടി പഠിച്ചുകഴിഞ്ഞാൽ ഈ ജീവിതം ഒരു സ്വർഗ്ഗമായി നമുക്ക് അനുഭവപ്പെടും. അവിടെ പ്രകാശത്തിന്റെ വെള്ളി രേഖകൾ തെളിയുന്നു.
സമൂഹം എല്ലാ കാര്യങ്ങൾക്കും നമ്മെ സംബന്ധിച്ചിടത്തോളം ആദിമവും അന്തിമവുമായ പദമാണ്. സമൂഹം നമുക്ക് എല്ലാമെല്ലാമാണ്. അതുകൊണ്ട് തന്നെ നമുക്ക് സമൂഹമില്ലാതെ വയ്യ. സമൂഹത്തിന്റെ പിറകേ ഓടുന്ന മനുഷ്യനെ സമൂഹം വളരെയെളുപ്പം അതിന്റെ അടിമയായി പിടിക്കുന്നു. ഇവിടെ സമൂഹത്തെ വലിച്ചെറിയുവാൻ നമുക്ക് കഴിഞ്ഞാൽ നാം അനന്തമായ ശാന്തിയിലേക്ക് പ്രവേശിക്കുന്നു. വാസ്തവത്തിൽ സമൂഹം നമ്മുടെ യജമാനനല്ല. മറിച്ച് നാം സമൂഹത്തിന്റെ യജമാനന്മാരാണ്. “നീയിരിക്കേണ്ടിടത്ത് നീയിരുന്നില്ലെങ്കിൽ നീയിരിക്കേണ്ടിടത്ത് നായിരിക്കും” എന്ന ഒരു ചൊല്ലു തന്നെ നമ്മുടെ ഭാഷയിൽ ഉണ്ടല്ലോ. നാം സമൂഹത്തിന്റെ യജമാനന്മാരാകുന്നില്ല. ആ യജമാനസ്ഥാനം സമൂഹം നമ്മിൽ നിന്നും തട്ടിപ്പറിക്കുന്നു. ഇതാണ് കാര്യങ്ങളുടെ നിജസ്ഥിതി.
സമൂഹത്തിന്റെ അടിമത്തത്തിൽനിന്നും മോചനം നേടണമെന്നും സമൂഹത്തിന്റെ യജമാനൻ ആകണമെന്നും ആർക്കെങ്കിലും ആഗ്രഹം ഉണ്ടെങ്കിൽ അയാൾ ഏകാന്തത ശീലിക്കുകയും അതിനെ ആസ്വദിക്കുകയും ചെയ്യട്ടെ. അനന്തമായ ഏകാന്തത! അവിടേക്ക് കടന്നു വരുവാൻ സമൂഹത്തിന് കഴിയില്ല. കാലക്രമേണ നിങ്ങൾ സാമൂഹിക ബന്ധനങ്ങളിൽ നിന്നും മോചനം പ്രാപിക്കുകയും സ്വതന്ത്രനാവുകയും ചെയ്യും. ഈ സ്വാതന്ത്യത്തെ മോക്ഷം (Liberation) എന്നാണ് വിളിക്കുന്നത്. ഈ അനന്തമായ ഏകാന്തതയിൽ നിങ്ങൾ നിങ്ങളുടെ ആത്മസ്വരൂപത്തെ കണ്ടെത്തുകയും സത്യത്തിൽ നിങ്ങൾ ഈശ്വരൻ തന്നെയായിരുന്നുവെന്ന് അറിയുകയും ചെയ്യുന്നു. അതിന് ശേഷം ക്ലേശങ്ങളും ദുഃഖങ്ങളും നിങ്ങളെ ബാധിക്കുകയില്ല. നിങ്ങൾ അനന്താനന്ദത്തിലേക്ക് ചുവടുവയ്ക്കുന്നു.
സമൂഹവും ബാഹ്യപ്രപഞ്ചവും നാനാത്വത്തെ സൂചിപ്പിക്കുന്നു. ഈ നാനാത്വമാകട്ടെ നമ്മെ സദാ ആശയക്കുഴപ്പത്തിലാക്കുന്നു. ഈ ആശയക്കുഴപ്പമാണ് മനുഷ്യന്റെ അടിസ്ഥാനപരമായ പ്രശ്നം. നാനാത്വത്തിലെ ഏകത്വത്തെ ദർശിക്കുന്നതുവരെ ഈ പ്രശ്നങ്ങൾ തുടരുകയും ചെയ്യും. മനുഷ്യന്റെ വൈജ്ഞാനികമായ എല്ലാ അന്വേഷണങ്ങളും ഈ ഏകത്വത്തെ ദർശിക്കുവാൻ ഉന്നം വച്ചുള്ളതാണ്. സാമൂഹിക ശാസ്ത്രജ്ഞന്മാരും പ്രപഞ്ചശാസ്ത്രജ്ഞന്മാരും ഇതിനു വേണ്ടി കിണഞ്ഞ് പരിശ്രമിക്കുന്നു. ഈ ഏകത്വത്തെ ദർശിക്കുവാനുള്ള ഏറ്റവും ഫലപ്രദമായതും ആയാസരഹിതമായതുമായ മാർഗ്ഗം നമ്മിലേക്കു തന്നെ തിരിയുകയാണ്. ബാഹ്യലോകം നാനാത്വത്തിൽ അധിഷ്ഠിതമാണെങ്കിൽ ആന്തരിക ലോകം ഏകത്വത്തിൽ അധിഷ്ഠിതമാണ്. അവിടെ ‘ഞാൻ’ മാത്രമേയുള്ളൂ. ഞാനെന്ന ആ സത്ത ഈശ്വരനാണെന്നും ബാഹ്യലോകം ആ ഏകത്വത്തിന്റെ നാനാത്വഭാവം മാത്രമാണെന്നും അറിയുമ്പോൾ നമ്മുടെ ആശയക്കുഴപ്പങ്ങൾ എല്ലാം തിരോഭവിക്കുന്നു. പിന്നീട് നിങ്ങൾ ബാഹ്യലോകത്തിന്റെ അടിമയല്ല. നിങ്ങൾ പ്രപഞ്ചരഹസ്യം ഗ്രഹിച്ചിരിക്കുന്നു. സമൂഹം എന്തെന്ന് നിങ്ങൾ അറിഞ്ഞുകഴിഞ്ഞാൽ പിന്നീട് നിങ്ങൾ അതിന്റെ അടിമയല്ല. എല്ലാം നിങ്ങളുടെ ചൊൽപടിയിൽ നിൽക്കുന്നു. നിങ്ങൾ അതിന്റെ യജമാനൻ ആയിക്കഴിഞ്ഞിരിക്കുന്നു!
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
മുംബെെയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ നടന്ന ആനന്ദ് അംബാനി രാധിക മെർച്ചന്റ് വിവാഹത്തിൽ പങ്കെടുത്ത് നടൻ പൃഥ്വിരാജും ഭാര്യയും നിർമാതാവുമായ സുപ്രിയ മേനോനും. ബ്ലഷ് പിങ്ക് നിറത്തിലുള്ള കുർത്തയായിരുന്നു പൃഥ്വിരാജിന്റെ വേഷം. അതേ നിറത്തിലുള്ള സാരിയാണ് സുപ്രിയ ധരിച്ചത്.
രാവിലെ പൂജയോടെയാണ് വിവാഹച്ചടങ്ങുകൾ ആരംഭിച്ചത്. കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു പൂജ. മുംബൈയിലെ വസതിയായ ആന്റിലിയയിൽ വൈകുന്നേരം നാലുമണിയോടെ ആരംഭിച്ച വിവാഹച്ചടങ്ങുകൾ രാത്രി വൈകുവോളം തുടർന്നു. രാത്രി 10 മണിയോടെയായിരുന്നു വിവാഹമൂഹൂർത്തം.
കേന്ദ്രമന്ത്രിമാരും ഹോളിവുഡ്, ബോളിവുഡ് താരനിരയും ചടങ്ങുകളിൽ പങ്കെടുത്തു. സംഗീതസംവിധായകരായ അമിത് ത്രിവേദി, പ്രീതം എന്നിവർക്കൊപ്പം ഗായകരായ ഹരിഹരൻ, ശങ്കർ മഹാദേവൻ, ശ്രേയാ ഘോഷാൽ, മാമെ ഖാൻ, നീതി മോഹൻ, കവിത സേത്ത് എന്നിവരും പരിപാടികൾ അവതരിപ്പിച്ചു. അന്താരാഷ്ട്ര സംഗീതപ്രതിഭകളായ നാൻ, രമ, ലൂയിസ് ഫോൻസി എന്നിവരും ചടങ്ങിനെത്തി. ചലച്ചിത്രരംഗത്തുനിന്നുള്ള അമിതാഭ് ബച്ചൻ, രജനികാന്ത്, നയൻതാര, സൽമാൻ ഖാൻ, ആമിർ ഖാൻ, കരൺ ജോഹർ, രൺബീർ കപൂർ, ആലിയ ഭട്ട്, അനിൽ കപൂർ, മാധുരി ദീക്ഷിത്, വിദ്യാ ബാലൻ, അമേരിക്കൻ മോഡലുകളും റിയാലിറ്റിഷോ താരങ്ങളുമായ കിം കർദാഷിയാൻ, സഹോദരി ക്ലോയി കർദാഷിയാൻ, അമേരിക്കൻ നടനും ഗുസ്തിതാരവുമായ ജോൺ സീന എന്നിവരെക്കൂടാതെ മുൻബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ, ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ, പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, പ്രിയങ്ക ചോപ്ര, നിക്ക് ജോനാസ്, താരം രാം ചരൺ എന്നിവരും വിവാഹച്ചടങ്ങുകളിൽ പങ്കെടുത്തു.
മൂന്നുദിവസം നീണ്ട വിവാഹാഘോഷപരിപാടികൾ മുൻനിർത്തി ജൂലായ് 12 മുതൽ 15 വരെ ട്രാഫിക് പോലീസ് മുംബൈയിൽ ഗതാഗതനിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നു. വിവാഹാഘോഷങ്ങളുടെ ഏകദേശച്ചെലവ് 5000 കോടിരൂപയാണ്.
വിഴിഞ്ഞം തുറമുഖം പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചും കേന്ദ്രത്തെ പ്രശംസിച്ചും ലത്തീന്‍ കത്തോലിക്കാ സഭ. സംസ്ഥാന സര്‍ക്കാര്‍ വാക്ക് പാലിച്ചില്ലെന്നും ലത്തീന്‍ സഭയിലെ ആരെയും ട്രയല്‍ റണ്‍ ഉദ്ഘാടന ചടങ്ങിലേക്ക് ഔദ്യോഗികമായി വിളിച്ചിരുന്നില്ലെന്നും ലത്തീന്‍ സഭാ വികാരി ജനറല്‍ ഫാദര്‍ യൂജിന്‍ പെരേര പറഞ്ഞു. കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോര്‍ജ് കുര്യന്‍ ജനകീയ സമീപനമാണ് സ്വീകരിച്ചതെന്നും അദേഹം പറഞ്ഞു.
ഔദ്യോഗികമായി ക്ഷണിക്കാതെ നോട്ടിസില്‍ ആര്‍ച്ച് ബിഷപ്പിന്റെ പേര് അച്ചടിച്ചു. ഇത് ദുരുദ്ദേശ്യത്തോടെയാണോ സദുദ്ദേശ്യത്തോടെയാണോ? മത്സ്യത്തൊഴിലാളിക്ക് നല്‍കിയ വാഗ്ദാനം സര്‍ക്കാര്‍ പാലിച്ചിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ സഹകരിച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്നും ഫാ. യൂജിന്‍ പെരേര കുറ്റപ്പെടുത്തി.
മുതലപ്പൊഴിയില്‍ പോലും പ്രശ്നം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാണ്. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ വേണ്ട നടപടി സ്വീകരിക്കുന്നില്ല. കേന്ദ്ര വിഹിതം നല്‍കുന്നില്ലെന്ന പരാതിയാണ് ഇപ്പോഴും സംസ്ഥാന സര്‍ക്കാര്‍ പറയുന്നെന്നും അദേഹം വിമര്‍ശിച്ചു.
തുറമുഖത്തിനെതിരായ സമരം അവസാനിപ്പിക്കുമ്പോള്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ല. വാഗ്ദാനങ്ങളില്‍ രണ്ട് കാര്യങ്ങളില്‍ മാത്രമാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുള്ളതെന്നും ട്രയല്‍ റണ്‍ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കില്ലെന്നും ഫാ. യൂജിന്‍ പെരേര വ്യക്തമാക്കിയിരുന്നു.