തെന്നിന്ത്യൻ ചലച്ചിത്ര മേഖലയിലെ അഭിനേതാക്കൾക്കുള്ള 68-ാമത് ഫിലിംഫെയർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലെ പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. മലയാളത്തിൽ നിന്ന് മൂന്ന് പുരസ്കാരങ്ങൾ ന്നാ താൻ കേസ് കൊട് സ്വന്തമാക്കി. മികച്ച നടനായി കുഞ്ചാക്കോ ബോബനും നടിയായി ദർശന രാജേന്ദ്രനും തിരഞ്ഞെടുക്കപ്പെട്ടു. ജയ ജയ ജയ ജയ ഹേ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ദർശനയ്ക്ക് പുരസ്കാരം ലഭിച്ചത്. മികച്ച സംവിധായകൻ ന്നാ താൻ കേസ് കൊട് സിനിമയിലൂടെ രതീഷ് ബാലകൃഷ്ണ പൊതുവാൾ അർഹനായി. മികച്ച ചിത്രവും ന്നാ താൻ കേസ് കൊട് തന്നെയാണ്.
‘അറിയിപ്പ്’ മലയാളത്തിലെ നിരൂപക പ്രശംസ നേടിയ ചിത്രമായി. നിരൂപക പ്രശംസ നേടിയ മികച്ച നടിയായി രേവതിയും പുരസ്കാരത്തിന് അർഹയായി. ഭൂതകാലം എന്ന സിനിമയിലെ അഭിനയത്തിനാണ് രേവതിക്ക് പുരസ്കാരം ലഭിച്ചത്.
തമിഴ് വിഭാഗത്തിൽ മികച്ച ചിത്രം ‘പൊന്നിയിൻ സെൽവൻ’. മികച്ച നടനായി കമൽഹാസനെ തിരഞ്ഞെടുത്തു. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം. സായി പല്ലവിയ്ക്കാണ് തമിഴിലെ മികച്ച നടിക്കുള്ള പുരസ്കാരം.
തെലുങ്ക് വിഭാഗത്തിൽ ആർ ആർ ആറിലെ അഭിനയത്തിന് മികച്ച നടനായി രാം ചരണും ജൂനിയർ എൻടിആറും പുരസ്കാരം പങ്കിട്ടു. കന്നഡയിൽ കാന്താരയിലൂടെ റിഷബ് ഷെട്ടിയും മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു
മികച്ച സംവിധായകൻ (തെലുങ്ക്) – എസ് എസ് രാജമൗലി (ആർ ആർ ആർ)
മികച്ച സംവിധായകൻ (തമിഴ്) – മണിരത്നം (പൊന്നിയിൻ സെൽവൻ)
മികച്ച സംവിധായകൻ (കന്നഡ) – കിരൺ രാജ് കെ (777 ചാർളി)
മികച്ച നടൻ (കന്നഡ) – റിഷബ് ഷെട്ടി (കാന്താര)
മികച്ച ഗാന രചയിതാവ് (തെലുങ്ക്) – ശ്രീ വെണ്ണല സീതാരാമ ശാസ്ത്രി (സീതാ രാമം)
മികച്ച സഹനടി (തെലുങ്ക്) – നന്ദിക ദാസ് (വിരാട പർവ്വം)
മികച്ച സഹനടി (തമിഴ്) – ഉർവ്വശി (വീട്ടില വിശേഷം)
മികച്ച സഹനടൻ (തമിഴ്) – കാളി വെങ്കട് (ഗാർഗി)
മികച്ച സഹനടൻ (തെലുങ്ക്) – റാണ ദഗ്ഗുബാട്ടി (ഭീംല നായക്)
നിരൂപക പ്രശംസ നേടിയ ചിത്രം (തെലുങ്ക്) – സീതാരാമം
നിരൂപക പ്രശംസ നേടിയ ചിത്രം (മലയാളം) – അറിയിപ്പ്
നിരൂപക പ്രശംസ നേടിയ ചിത്രം (തമിഴ്) – കടൈസി വിവസായി
നിരൂപക പ്രശംസ നേടിയ നടൻ (തമിഴ്) – ധനുഷ് (തിരുചിട്രമ്പലം), മാധവൻ (റോക്‌ട്രി)
നിരൂപക പ്രശംസ നേടിയ നടൻ (തെലുങ്ക്) – ദുൽഖർ സൽമാൻ (സീതാരാമം)
നിരൂപക പ്രശംസ നേടിയ നടൻ (മലയാളം) – അലൻസിയർ (അപ്പൻ)
നിരൂപക പ്രശംസ നേടിയ നടൻ (കന്നഡ) – നവീൻ ശങ്കർ (ധരണി മണ്ഡല മധ്യദോലഗേ)
നിരൂപക പ്രശംസ നേടിയ നടി (തെലുങ്ക്) – സായി പല്ലവി (വിരാട പർവ്വം)
നിരൂപക പ്രശംസ നേടിയ നടി (തമിഴ്) – നിത്യ മേനോൻ (തിരുച്ചിട്രമ്പലം)
നിരൂപക പ്രശംസ നേടിയ നടി (കന്നഡ) – സപ്തമി ഗൗഡ (കാന്താര)
ക്രിക്കറ്റ് പരിശീലകൻ മനു പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ കുട്ടികളുടെ രക്ഷിതാക്കൾ ഹൈക്കോടതിയെ സമീപിച്ചു. പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നാണ് രക്ഷിതാക്കളുടെ ആക്ഷേപം. കേസിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെടുന്നുണ്ട്. അതി ഗുരുതരമായ ആരോപണങ്ങളാണ് ഹർജിയിൽ രക്ഷിതാക്കൾ മനുവിനെതിരെ ഉന്നയിച്ചിരിക്കുന്നത്.
ഇയാൾ കുട്ടികൾക്ക് മയക്കുമരുന്ന് നൽകിയതായി സംശയമുണ്ട്. കുട്ടികളുടെ ദൃശ്യങ്ങൾ അടങ്ങിയ ഡിവൈസുകൾ പിടിച്ചെടുത്ത് നശിപ്പിക്കണം, കേസിൽ മനു ഒറ്റയ്ക്കല്ല, ഇയാളുടെ സുഹൃത്തുക്കളിലേക്കും കെസിഎയിലെ ജീവനക്കാരിലേക്കും അന്വേഷണം എത്തണം തുടങ്ങിയ കാര്യങ്ങളും ഹർജിയിൽ പറയുന്നുണ്ട്.
ഇയാൾക്കെതിരെ നേരത്തേയുണ്ടായ കേസ് പണംകൊടുത്ത് ഒതുക്കിയെന്നും രക്ഷിതാക്കൾ ആരോപിക്കുന്നുണ്ട്. പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ മനു ഇപ്പോൾ റിമാൻഡിലാണ്. പത്തുവർഷത്തോളമായി ഇയാൾ പീഡനം തുടരുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
പെൺകുട്ടികളുടെ നഗ്നചിത്രങ്ങൾ പകർത്തിയതിനടക്കം നിലവിൽ ആറുകേസുകളാണ് മനുവിനെതിരെയുള്ളത്. ഇയാൾ അറസ്റ്റിലായതോടെ കൂടുതൽപ്പേർ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. അവയെക്കുറിച്ചും അന്വേഷിക്കുമെന്നാണ് പോലീസ് പറയുന്നത്.
മനുവിനെതിരെ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. കൂടാതെ സംഭവത്തിൽ വിശദീകരണം തേടി കേരള ക്രിക്കറ്റ് അസോസിയേഷന് നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരമൊരു സംഭവം ഉണ്ടാകാനിടയായ സാഹചര്യത്തെക്കുറിച്ച് വിശദീകരിക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്.
മനു കഴിഞ്ഞ പത്ത് വർഷമായി കേരള ക്രിക്കറ്റ് അസോസിയേഷനിലെ കോച്ചാണ്. ക്രിക്കറ്റ് ടൂർണമെന്റിന് പോകുമ്പോൾ മാത്രമല്ല പീഡനം നടന്നതെന്നും കെ സി എ ആസ്ഥാനത്തുവച്ചും പെൺകുട്ടികളെ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നുമാണ് വിവരം. ജിംനേഷ്യത്തിലെ പരിശീലനത്തിന് ശേഷം ഒരു പെൺകുട്ടി ശുചിമുറിയിൽ പോയപ്പോഴും പ്രതി അതിക്രമം നടത്തിയിരുന്നു.
സുമേശൻ പിള്ള
ലിവർപൂൾ : ലിവർപൂൾ ലയൺസ് വോളി ക്ലബ് ജൂലൈ 7 -ന് സംഘടിപ്പിച്ച ഓൾ യൂറോപ്പ് വോളിബോൾ ടൂർണമെന്റിൽ കാർഡിഫ് ഡ്രാഗൻസ് ചാമ്പ്യന്മാരായി. യൂറോപ്പിലെ മികച്ച പത്തു ടീമുകൾ ടൂർണമെന്റിൽ മാറ്റുരച്ചു. ലീഗ് അടിസ്ഥാനത്തിൽ നടന്ന മത്സരത്തിൽ ഒന്നാം പൂളിൽ നിന്നും ആതിഥേയരായ ലിവർപൂൾ ലയൺസും കാർഡിഫ് ഡ്രാഗൻസ് സെമിയിൽ കടന്നപ്പോൾ രണ്ടാം പൂളിൽ നിന്നും കേബ്രിഡ്ജ് സ്പികേഴ്സും ഷെഫീൽഡ് സ്ട്രിക്കേഴ്സും സെമിയിൽ കടന്നു. ഒന്നാം സെമിയിൽ അതിശക്തന്മാർ ആയ കാർഡിഫ് ഡ്രാഗൺസും കേബ്രിഡ്ജ് സ്പിക്കേഴ്സിന്റെയും പോരാട്ടം കാണികളെ മുൾമുനയിൽ നിർത്തി.
കേബ്രിഡ്ജിനു വേണ്ടി ഇന്ത്യൻ ആർമിയുടെ താരമായ ജിനീഷ് മാത്യുവും, കണ്ണൂർ യൂണിവേഴ്സിറ്റി താരമായ റിച്ചാർഡും കൗണ്ടർ അറ്റാക്കിങ്ങിലൂടെ ആക്രമണം അഴിച്ചു വിട്ടപ്പോൾ എബിൻ എന്ന പോരാളി ഷോട്ട് ബോൾ അറ്റാക്കിങ്ങിൽ തിളങ്ങി.കാർഡിഫിന്റെ “ശിവ ”എന്ന സർവീസ് മെഷീന്റെ പ്രത്യാക്രമണം കേബ്രിഡ്ജിന് എതിരെ സർവീസ് പോയിന്റ് നേടി മുൻതൂക്കം നേടിയപ്പോൾ അറ്റാക്കർമാരായ ബിനീഷും അർജുനും കാർഡിഫിന്റെ ഫൈനലിലേക്കുള്ള വഴി എളുപ്പമാക്കി. രണ്ടാം സെമിയിൽ ലിവർ പൂളും ഷെഫീൽഡും തമ്മിൽ ഉള്ള മത്സരത്തിൽ ഇന്ത്യൻ ആർമി താരമായ പ്രവീൺ ജോസ് എന്ന പടക്കുതിരയക് ഒപ്പം റോണിയും ഷാനുവും നയിച്ച ആക്രമണത്തെ വളരെ മനുവിന്റെ നേതൃത്വത്തിൽ തന്ത്രപൂർവം നേരിട്ട് ഷെഫീൽഡ് സ്ട്രൈകേഴ്സ് ഫൈനലിലേക്ക് കടന്നു.
കലാശകൊട്ടിൽ മിന്നൽ പിണറായ ഷെഫീൽഡിന്റ കുര്യച്ചനും മാത്യുവും മനുവും കളം നിറഞ്ഞാടിയപ്പോൾ തുടർച്ചയായ നാലാം കിരീടം മോഹിച്ചു ഇറങ്ങിയ കാർഡിഫ് ഡ്രാഗൺസിനെ കീഴടക്കാൻ പര്യാപ്തമല്ലായിരുന്നു അവരുടെ നീക്കങ്ങൾ. നിലം കുഴിക്കുന്ന സ്മാഷുകൾ അർജുനും ബിനീഷും തൊടുത്തപ്പോൾ ശിവയുടെ “ശിവ താണ്ടവം ”തന്നെ ആയിരുന്നു കളിയുടെ എല്ലാ മേഖലയിലും. റോബിനും ക്യാപ്റ്റൻ ജിനോയും ഒരിക്കിയ ഡിഫെൻസിൽ ഷെഫ്ഫീൽഡിന്റെ കൗണ്ടർ അറ്റാക്കുകളെ പോയിന്റ് ആക്കാൻ കാർഡിഫിനു സാധിക്കുകയും തുടർച്ചയായ നാലാം കിരീടത്തിൽ മുത്തം ഇടാൻ സാധിക്കുകയും ചെയ്തു.

ശ്രീ ജിജോ, ശ്രീ ഷാബു ജോസഫ് എന്നിവർ ആയിരുന്നു കാർഡിഫിന്റെ കോച്ച്. ഡോ മൈക്കിൾ പ്രസിഡന്റ് ആയും ശ്രീ ജോസ് കാവുങ്ങൽ മാനേജർ ആയും കാർഡിഫിനു കരുത്തുപകരുന്നു. ടൂർണമെന്റിലെ മികച്ച അറ്റാക്കർ ആയി കാർഡിഫിന്റെ അർജുനും ഓൾ റൗണ്ടർ ആയി ഷെഫ്ഫീൽഡിന്റെ മനുവും സെറ്റർ ആയി ഷെഫ്ഫീൽഡിന്റെ അരവിന്ദിനെയും തിരഞ്ഞെടുത്തു. ആതിഥേയരായ ലിവർപൂൾ ലയൺസ് മൂന്നാസ്ഥാനം കരസ്ഥമാക്കി. വോളിബോളിന് നൽകിയ സമഗ്ര സംഭവനയ്ക് ലിവർ പൂൾ താരം പ്രവീൺ ജോസിനെ ആദരിച്ചു.
പ്രായപൂർത്തിയാകാത്ത പട്ടികജാതി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കോട്ടയം കടനാട് സ്വദേശി ജിനു എം.ജോയ് (36) ക്ക് 100 വർഷം തടവിനും 1.25 ലക്ഷം രൂപ പിഴയും ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷ വിധിച്ചു. പിഴ അടച്ചാൽ ഒരു ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകുന്നതിനും ഉത്തരവായിട്ടുണ്ട്.
ഇന്ത്യൻ ശിക്ഷാനിയമത്തിലെയും, പോക്സോ ആക്റ്റിലെയും, വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്. 2018 മുതൽ 2021 വരെ പ്രതി നിരവധി തവണ അതിജീവിതയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു.
പരാതിയെ തുടർന്ന് മേലുകാവ് സ്റ്റേഷൻ എസ്.എച്ച്. ഓ ആയിരുന്ന ജോസ് കുര്യനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ്. ജോസ് മാത്യു തയ്യിൽ ഹാജരായി.
വിഴിഞ്ഞത്ത് ആദ്യ ചരക്ക് കപ്പൽ വ്യാഴാഴ്ച എത്തിയപ്പോൾ അഭിമാനമായി വാണിയംകുളം സ്വദേശിയും. 10 വർഷമായി മർച്ചന്റ് നേവിയിലാണ് പ്രജീഷ് ജോലി ചെയ്യുന്നത്. വിഴിഞ്ഞത്തെത്തിയ സാൻഫെർണാഡോവിൽ കഴിഞ്ഞ ഫെബ്രുവരിയിലാണ് വാണിയംകുളം അജീഷ് നിവാസിൽ പ്രജീഷ് ഗോവിന്ദരാജ് ജോലിക്ക് കയറിയത്.
ഇലക്ട്രോ ടെക്‌നിക്കൽ ഓഫീസർ (ഇ.ടി.ഒ) ആയാണ് ജോലി ചെയ്യുന്നത്. കേരളത്തിനും ഇന്ത്യക്കും അഭിമാനമായ നേട്ടത്തിൽ ഒരു ജീവനക്കാരനായി പങ്കെടുക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് പ്രജീഷ് പറഞ്ഞു. കപ്പലിൽ അഞ്ച് ഇന്ത്യക്കാരാണുള്ളത്. ശരണ്യയാണ് ഭാര്യ. രണ്ടുവയസ്സുകാരൻ വിഹാനാണ് മകൻ. അച്ഛൻ: ഗോവിന്ദ രാജ്, അമ്മ: ശശി പ്രഭ.
പത്താം ക്ലാസ് വരെ ടി.ആർ.കെ. ഹൈസ്കൂളിലും, പ്ലസ്‌ടു ചളവറ ഹയർ സെക്കൻഡറി സ്കൂളിലുമായിരുന്നു. കുളപ്പുള്ളി ഐ.പി.ടിയിൽ നിന്ന് ഡിപ്ലോമയും പെരിന്തൽമണ്ണ എം.ഇ.എ.യിൽ നിന്ന് എൻജിനിയറിങ്ങും പൂർത്തിയാക്കി. മുംബൈയിൽ നിന്ന് മറൈൻ എൻജിനീയറിങ്ങും പൂർത്തിയാക്കി.
ഇടുക്കി പെരുവന്താനത്ത് പോലീസ് സ്റ്റേഷനിൽ പാറാവു ഡ്യൂട്ടിക്കിടെ അബദ്ധത്തിൽ വെടിപൊട്ടി. സംഭവവുമായി ബന്ധപ്പെട്ട് സി.പി.ഒ. മൊളൈസ് മൈക്കിളിനെ സസ്പെൻഡ് ചെയ്തു. പിസ്റ്റൾ വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടുകയായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. പാറാവുഡ്യൂട്ടിക്കുണ്ടായിരുന്ന മൊറൈസ് മൈക്കിളിന്റെ കൈവശം ഉണ്ടായിരുന്ന പിസ്റ്റളിൽ നിന്നാണ് വെടിപൊട്ടിയത്. പോലീസ് സ്റ്റേഷന്റെ ഭിത്തിയിലാണ് വെടിയുണ്ട തറച്ചത്.
ആയുധം അശ്രദ്ധമായി കൈകാര്യം ചെയ്തതിന്റെ പേരിലാണ് മൊളൈസിനെ ജില്ലാ പോലീസ് മേധാവി അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.
കർണാടകയിലെ കുട്ടയില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ അഞ്ചുപേർ പിടിയിലായി. വയനാട് തോല്‍പ്പെട്ടി സ്വദേശികളായ രാഹുല്‍(21), മനു(25), സന്ദീപ്(27), കർണാടക നത്തംഗള സ്വദേശികളായ നവീന്ദ്ര(24), അക്ഷയ്(27) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസമായിരുന്നു കേസിനാസ്പദമായ സംഭവം.
പ്രായപൂർത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെയാണ് പ്രതികള്‍ കാറില്‍ തട്ടിക്കൊണ്ടുപോയത്. ഇതില്‍ ഒരുപെണ്‍കുട്ടിയെ അഞ്ചുപേരും ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു.
ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞാണ് പ്രതികള്‍ പെണ്‍കുട്ടികളെ കാറില്‍ കയറ്റിയത്. പിന്നാലെ ഇവരുമായി നത്തംഗളയിലെ കാപ്പിത്തോട്ടത്തിലേക്ക് പോയി. ഇവിടെവെച്ച് ഒരു പെണ്‍കുട്ടിയെ പ്രതികള്‍ ബലാത്സംഗത്തിനിരയാക്കി. പിന്നാലെ രണ്ടാമത്തെ പെണ്‍കുട്ടിയെയും പീഡിപ്പിക്കാൻ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി ഇവരില്‍നിന്ന് ഓടിരക്ഷപ്പെട്ടു. തുടർന്ന് പെണ്‍കുട്ടി നാട്ടുകാരെ വിവരമറിയിച്ചു.
നാട്ടുകാർ വിവരമറിഞ്ഞ് ഓടിയെത്തിയതോടെ പ്രതികള്‍ രക്ഷപ്പെടാൻ ശ്രമിച്ചു. ഇവരുടെ കാർ നാട്ടുകാർ തടഞ്ഞിട്ടതോടെ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളയുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അഞ്ചുപേരെയും പിടികൂടിയത്.
കോച്ച് ഗാരെത് സൗത്ത്‌ഗേറ്റിന്റെ കൃത്യസമയത്തെ മാറ്റം ഫലം കണ്ടു. 90-ാം മിനിറ്റില്‍ പകരക്കാരന്‍ ഒലി വാറ്റ്കിന്‍സ് നേടിയ ഗോളില്‍ നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്ത് ഇംഗ്ലണ്ട് യൂറോ കപ്പ് ഫൈനലില്‍. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കായിരുന്നു ഇംഗ്ലീഷ് സംഘത്തിന്റെ ജയം. ഇംഗ്ലീഷ് ടീമിന്റെ തുടര്‍ച്ചയായ രണ്ടാം യൂറോ കപ്പ് ഫൈനലാണിത്. വിദേശ മണ്ണില്‍ ഇതാദ്യമായാണ് ഇംഗ്ലണ്ട് ഒരു ടൂര്‍ണമെന്റ് ഫൈനലിലെത്തുന്നത്. ഞായറാഴ്ച രാത്രി നടക്കുന്ന ഫൈനലില്‍ സ്‌പെയിനാണ് ഇംഗ്ലണ്ടിന്റെ എതിരാളികള്‍.
ഇതോടെ യൂറോ കപ്പില്‍ സെമിയിലെത്തിയ ആറാം തവണയും നെതര്‍ലന്‍ഡ്‌സിന് ഫൈനല്‍ കാണാതെ മടങ്ങാനായിരുന്നു വിധി. ഏഴാം മിനിറ്റില്‍ സാവി സിമോണ്‍സിന്റെ റോക്കറ്റ് ഷോട്ടിലൂടെ മുന്നിലെത്തിയ ഡച്ച് ടീമിനെതിരേ 18-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഹാരി കെയ്ന്‍ ഇംഗ്ലണ്ടിനെ ഒപ്പമെത്തിച്ചു. പിന്നാലെ മത്സരം അധികസമയത്തേക്ക് പോകുമെന്ന ഘട്ടത്തില്‍ നിശ്ചിത സമയം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ നേടിയ ഗോളില്‍ ഒലി വാറ്റ്കിന്‍സ് ഇംഗ്ലണ്ടിന് ഫൈനല്‍ ടിക്കറ്റ് സമ്മാനിക്കുകയായിരുന്നു.
തുര്‍ക്കിക്കെതിരായ ക്വാര്‍ട്ടറില്‍ നിന്ന് ഒരു മാറ്റം വരുത്തിയാണ് റൊണാള്‍ഡ് കോമാന്‍ നെതര്‍ലന്‍ഡ്‌സിനെ കളത്തിലിറക്കിയത്. സ്റ്റീവന്‍ ബെര്‍ഗ്വിന് പകരം ഡോണ്‍യെല്‍ മാലെന്‍ ആദ്യ ഇലവനിലെത്തി. ഇംഗ്ലണ്ട് ടീമില്‍ സസ്‌പെന്‍ഷന്‍ കഴിഞ്ഞ് മാര്‍ക് ഗുഹി തിരിച്ചെത്തിയപ്പോള്‍ എസ്രി കോന്‍സയ്ക്ക് സ്ഥാനം നഷ്ടമായി.
നെതര്‍ലന്‍ഡ്‌സ് ടീമിന്റെ തുടര്‍സമ്മര്‍ദങ്ങളോടെയാണ് മത്സരം ആരംഭിച്ചത്. ഡോണ്‍യെല്‍ മാലെനും സാവി സിമോണ്‍സും കോഡി ഗാക്‌പോയും ചേര്‍ന്നുള്ള മുന്നേറ്റങ്ങള്‍ തുടക്കത്തില്‍ ഇംഗ്ലണ്ട് പ്രതിരോധത്തെ സമ്മര്‍ദത്തിലാക്കി. എന്നാല്‍ പെട്ടെന്ന് കളിയില്‍ താളം കണ്ടെത്തിയ ഇംഗ്ലണ്ട് തിരിച്ചും ആക്രമണമാരംഭിച്ചു. ബുകായോ സാക്കയും ഫില്‍ ഫോഡനും ജൂഡ് ബെല്ലിങ്ങാമുമായിരുന്നു ഇംഗ്ലണ്ട് മുന്നേറ്റത്തിന് നേതൃത്വം കൊടുത്തത്.
എന്നാല്‍ ഏഴാം മിനിറ്റില്‍ ഇംഗ്ലണ്ടിനെ ഞെട്ടിച്ച് സാവി സിമോണ്‍സിന്റെ റോക്കറ്റ് ഷോട്ടിലൂടെ ഡച്ച് ടീം മുന്നിലെത്തി. ഡെക്ലാന്‍ റൈസില്‍ നിന്ന് പന്ത് റാഞ്ചി മുന്നേറിയ സിമോണ്‍സിന്റെ കിടിലന്‍ ലോങ് റേഞ്ചര്‍ തടയാന്‍ ഇംഗ്ലീഷ് ഗോളി ജോര്‍ദന്‍ പിക്‌ഫോര്‍ഡിനായില്ല. ഗോളിയുടെ വിരലിലുരുമ്മി പന്ത് വലതുളച്ചു.
ഗോള്‍ വീണതോടെ ഇംഗ്ലണ്ട് ഉണര്‍ന്നുകളിച്ചു. 13-ാം മിനിറ്റില്‍ കെയ്‌നിന്റെ ഷോട്ട് ഡച്ച് ഗോളി വെര്‍ബ്രുഗ്ഗന്‍ രക്ഷപ്പെടുത്തി. തൊട്ടടുത്ത മിനിറ്റില്‍ സാക്കയുടെ മുന്നേറ്റം ഡച്ച് ബോക്‌സ് വിറപ്പിച്ചു. സാക്കയുടെ ഈ മുന്നേറ്റത്തിനിടെ ലഭിച്ച പന്തില്‍ നിന്ന് ഒരു വോളിക്കുള്ള ശ്രമത്തിനിടെ ഹാരി കെയ്‌നിനെതിരായ ഡെന്‍സെല്‍ ഡംഫ്രീസിന്റെ ഫൗളിന് റഫറി പെനാല്‍റ്റി വിധിച്ചു. ഏറെ നേരത്തേ വാര്‍ പരിശോധനയ്ക്കു ശേഷമായിരുന്നു റഫറിയുടെ തീരുമാനം. പിന്നാലെ കിക്കെടുത്ത കെയ്ന്‍ 18-ാം മിനിറ്റില്‍ ഇംഗ്ലണ്ടിനെ ഒപ്പമെത്തിച്ചു.
ഗോള്‍ നേടിയതിനു പിന്നാലെ ഇംഗ്ലണ്ടിനായിരുന്നു മത്സരത്തില്‍ ആധിപത്യം. ഫില്‍ ഫോഡനും ഫോമിലേക്കെത്തിയതോടെ ഇംഗ്ലണ്ട് ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കൂടി. 23-ാം മിനിറ്റില്‍ ഇത്തരമൊരു അതിവേഗ മുന്നേറ്റത്തിനു ശേഷമുള്ള ഫോഡന്റെ ഷോട്ട് ഡംഫ്രീസ് ഗോള്‍ലൈനില്‍വെച്ച് അദ്ഭുതകരമായി രക്ഷപ്പെടുത്തി.
തുടര്‍ന്ന് ഒരു കോര്‍ണറില്‍ നിന്നുള്ള ഡംഫ്രീസിന്റെ ഹെഡര്‍ ക്രോസ്ബാറിലിടിച്ച് മടങ്ങി. രണ്ടു മിനിറ്റിനു ശേഷം ഒരു തകര്‍പ്പന്‍ മുന്നേറ്റം നടത്തിയ ഫോഡന്റെ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങുകയും ചെയ്തു.
തുടര്‍ന്ന് ആദ്യ പകുതിയില്‍ തന്നെ മെംഫിസ് ഡീപേ പരിക്കേറ്റ് മടങ്ങിയത് ഡച്ച് ടീമിന് തിരിച്ചടിയായി. ജോയ് വീര്‍മന്‍ പകരമിറങ്ങി.
നെതര്‍ലന്‍ഡ്‌സ് മാലെനു പകരം വുട്ട് വെഗ്രോസ്റ്റിനെയും ഇംഗ്ലണ്ട് ട്രിപ്പിയറിനു പകരം ലൂക്ക് ഷോയേയും കളത്തിലിറക്കിയാണ് രണ്ടാം പകുതിക്കിറങ്ങിയത്.
പന്ത് കൈവശംവെച്ച് കളിക്കാനാണ് ഇംഗ്ലണ്ട് രണ്ടാം പകുതിയില്‍ ശ്രമിച്ചത്. ഡച്ച് ടീമാകട്ടെ പ്രതിരോധം ശക്തമാക്കി. 65-ാം മിനിറ്റില്‍ വാന്‍ഡൈക്കിന്റെ ഗോളെന്നുറച്ച ഷോട്ട് രക്ഷപ്പെടുത്തി പിക്ക്‌ഫോര്‍ഡ് ഒരിക്കല്‍ക്കൂടി ഇംഗ്ലണ്ടിനെ കാത്തു. 75 മിനിറ്റിന് ശേഷമാണ് രണ്ടാം പകുതിയില്‍ ഡച്ച് ആക്രമണങ്ങള്‍ കടുപ്പിച്ചത്.
പിന്നാലെ 79-ാം മിനിറ്റില്‍ ഫോഡനും കൈല്‍ വാക്കറും ചേര്‍ന്നുള്ള മുന്നേറ്റത്തിനൊടുവില്‍ സാക്ക പന്ത് വലയിലാക്കിയെങ്കിലും വാല്‍ക്കര്‍ ഓഫ്‌സൈഡായിരുന്നതിനാല്‍ ഗോള്‍ നിഷേധിച്ചു. 80 മിനിറ്റിനു ശേഷം കോച്ച് ഗാരെത് സൗത്ത് ഗേറ്റിന്റെ ധീരമായ രണ്ട് മാറ്റങ്ങളാണ് മത്സരത്തിന്റൈ ഫലം നിര്‍ണയിച്ചത്. ഗോള്‍ ലക്ഷ്യമിട്ട് ഫോഡനെയും കെയ്‌നിനെയും പിന്‍വലിച്ച് കോള്‍ പാല്‍മറെയും ഒലി വാറ്റ്കിന്‍സിനെയും കളത്തിലിറക്കി.
കളിയവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ പാല്‍മറുടെ പാസ് ബോക്‌സിനുള്ളില്‍ സ്വീകരിച്ച് വെട്ടിത്തിരിഞ്ഞുള്ള വാറ്റ്കിന്‍സിന്റെ ഷോട്ട് വലയില്‍. ഒപ്പം ഇംഗ്ലണ്ടിന് ഫൈനല്‍ ബര്‍ത്തും.
എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ്(ഇ.എസ്.ഐ.) പദ്ധതിയിൽ അംഗമാകാനുള്ള പരമാവധി ശമ്പളപരിധി 21,000 രൂപയിൽനിന്ന് 30,000 രൂപയാക്കി ഉയർത്തിയേക്കും. ഇതോടെ, രാജ്യത്ത് പുതുതായി ഒരുകോടി തൊഴിലാളികൾക്കുകൂടി പദ്ധതിയിൽ അംഗമാകാൻ അവസരമുണ്ടാകും. കേരളത്തിൽ അഞ്ചുലക്ഷത്തോളം പേർക്കുകൂടി ആനുകൂല്യം ലഭിക്കും. നിലവിൽ സംസ്ഥാനത്ത് ഏതാണ്ട് പത്തുലക്ഷം അംഗങ്ങളാണുള്ളത്.
ഇപ്പോഴത്തെ ശമ്പളപരിധി നിലവിൽവന്നത് 2017-ലാണ്. അതിനുശേഷം ശമ്പളം കൂടിയതുവഴി രാജ്യത്ത് 80 ലക്ഷത്തോളം പേർ പദ്ധതിയിൽനിന്ന് പുറത്തായി. ഏഴുവർഷത്തിനിടെ ശമ്പളത്തിൽ ഗണ്യമായ വർധനയുണ്ടായിട്ടും ഇ.എസ്.ഐ. പരിധി ഉയർത്തിയില്ല. കഴിഞ്ഞമാസംനടന്ന ഇ.എസ്.ഐ.യുടെ സ്ഥിരംസമിതിയോഗത്തിൽ 30,000 രൂപ ശുപാർശചെയ്യാൻ തീരുമാനിച്ചതായാണ് അറിയുന്നത്. ബോർഡ് യോഗം ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കും.
ശമ്പളപരിധി 25,000 രൂപയാക്കാൻ 2014-ൽ നിർദേശിക്കുകയും അന്നത്തെ തൊഴിൽമന്ത്രി ഇക്കാര്യം പ്രഖ്യാപിക്കുകയും ചെയ്തെങ്കിലും പിന്നീട് 2017-ൽ വിജ്ഞാപനമിറക്കിയപ്പോൾ 21,000 ആക്കി നിശ്ചയിക്കുകയായിരുന്നു. ശമ്പളപരിധി ഉയർത്തുക എന്നതിലുപരി, പി.എഫിന്റെ മാതൃകയിൽ, ഒരിക്കൽ അംഗമായവർക്ക് ജോലിയിലുള്ളിടത്തോളം ഇ.എസ്.ഐ.യിൽ തുടരാൻ അനുവദിക്കണമെന്നാണ് മറ്റൊരാവശ്യമെന്ന് ബോർഡ് അംഗം എസ്. ദുരൈരാജ് പറഞ്ഞു.
ഇ.എസ്.ഐ.യുടെയും ഇ.പി.എഫിന്റെയും ശമ്പളപരിധി ഉയർത്തുന്നതുൾപ്പെടെ വിവിധ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട് ബി.എം.എസ്. പ്രതിനിധികൾ കഴിഞ്ഞദിവസം തൊഴിൽമന്ത്രി ഡോ. മൻസൂഖ് മാണ്ഡവ്യയുമായി ചർച്ചനടത്തിയിരുന്നു. ഇ.എസ്.ഐ. ശമ്പളപരിധി ഉയർത്തുന്നതുൾപ്പെടെയുള്ള വിഷയത്തിൽ അനുകൂലനിലപാടാണ് മന്ത്രി സ്വീകരിച്ചത്. ആജീവനാന്ത അംഗത്വത്തിന്റെ കാര്യത്തിൽ ഉടൻ തീരുമാനമുണ്ടായേക്കില്ല.
ശമ്പളപരിധി ഉയർത്തുന്നതുസംബന്ധിച്ച് പരിശോധിക്കാൻ ഇ.എസ്.ഐ. കോർപ്പറേഷൻ കഴിഞ്ഞവർഷം ആറംഗ ഉപസമിതിയെ നിയോഗിച്ചിരുന്നു. അതിൽ അംഗമായിരുന്ന ബി.എം.എസ്. നേതാവ് വി. രാധാകൃഷ്ണൻ, ശമ്പളപരിധി 45,000 രൂപയാക്കണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാൽ, 2017-നുശേഷം ഓരോ സംസ്ഥാനങ്ങളിലുമുണ്ടായ ശമ്പളവർധനയുടെ കണക്കെടുക്കണമെന്നാണ് തൊഴിലുടമകൾ ആവശ്യപ്പെട്ടത്.
ഇ.എസ്.ഐ. ആനുകൂല്യങ്ങൾ
ഇ.എസ്.ഐ. അംഗങ്ങൾക്കും ഗുണഭോക്താക്കൾക്കും പ്രതിവർഷം പത്തുലക്ഷംരൂപയുടെ ചികിത്സയാണ് നിലവിലുള്ളത്. പ്രത്യേക സാഹചര്യങ്ങളിൽ കൂടുതൽ തുക അനുവദിക്കും. അംഗങ്ങളുടെ ആകെ ശമ്പളത്തിന്റെ നാലുശതമാനമാണ് പദ്ധതിയിലേക്ക് വകമാറ്റുന്നത്. ഇതിൽ 0.75 ശതമാനം തൊഴിലാളിയും ബാക്കി 3.25 ശതമാനം തൊഴിലുടമയുമാണ് നൽകേണ്ടത്. രാജ്യത്ത് 159 ഇ.എസ്.ഐ. ആശുപത്രികളുണ്ട്. അതിൽ 102 എണ്ണം സംസ്ഥാനങ്ങളും ബാക്കി കോർപ്പറേഷൻ നേരിട്ടുമാണ് നടത്തുന്നത്.
ബിഹാറില്‍ പാലം തകരുന്നത് തുടര്‍ സംഭവമാകുന്നു. ഇന്ന് ഒരു പാലം കൂടി തകര്‍ന്നു. സഹാര്‍സ ജില്ലയിലെ മഹിഷി ഗ്രാമത്തിലാണ് പാലം തകര്‍ന്നത്.
മൂന്നാഴ്ചക്കുള്ളില്‍ തകരുന്ന പതിമൂന്നാമത്തെ പാലമാണിത്. പാലം തകര്‍ന്നെങ്കിലും ആര്‍ക്കും പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല. പാലം നിലം പൊത്തുന്നത് ബിഹാറില്‍ പതിവാകുന്നത് സംസ്ഥാന സര്‍ക്കാരിന് വലിയ തലവേദനയായി മാറി. ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി.
പാലം തകര്‍ന്നു വീഴല്‍ നിത്യ സംഭവമായതോടെ 11 എന്‍ജിനിയര്‍മാരെ സര്‍ക്കാര്‍ കഴിഞ്ഞയാഴ്ച സസ്‌പെന്‍ഡ് ചെയ്തിരുന്നു. പഴയ പാലങ്ങളെ പറ്റി സര്‍വെ നടത്താനും സര്‍ക്കാര്‍ തീരുമാനിച്ചു. അതിനിടയിലാണ് മറ്റൊരു പാലം കൂടി തകര്‍ന്ന് വീണത്.