Latest News

അനീഷ് ജോർജ്

ലണ്ടൻ: ബോൺ മൗത്തിനെ സംഗീത മഴയിൽ കുളിരണിയിക്കാൻ മഴവിൽ സംഗീതം പതിനൊന്നാം വർഷവും എത്തുന്നു. ജൂൺ 15ന് ബോൺമത്തിലെ ബാറിംഗ്ടൺ തീയേറ്ററിൽ അരങ്ങേറുന്ന സംഗീത-നൃത്ത സന്ധ്യയെ അവിസ്മരണീയമാക്കുവാൻ 40തിലധികം പ്രതിഭകളുടെ ഏഴുമണിക്കൂർ നീളുന്ന കലാപരിപാടികളാണ് കലാസ്വാദകർക്ക് വേണ്ടി മുഖ്യ സംഘാടകരും ഗായകരുമായ അനീഷ് ജോർജിന്റെയും ടെസ്‌മോൾ ജോർജിന്റെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്നത്.

യുകെ മലയാളികൾക്ക് അവിസ്മരണീയമായ സംഗീത വിരുന്ന് സമ്മാനിക്കുന്ന യൂറോപ്പിലെ തന്നെ ഏറ്റവും പ്രശസ്തമായ നൃത്ത സംഗീത പരിപാടികളിൽ ഒന്നാണ് മഴവിൽ സംഗീതം. ഇക്കഴിഞ്ഞ 10 വർഷവും മികച്ച സംഗീത-നൃത്ത ഹാസ്യ കലാപരിപാടികളുടെ ആഘോഷരാവ് ഒരുക്കിയിട്ടുള്ള മഴവിൽ സംഗീത സായാഹ്നത്തിൽ ഇത്തവണ യുകെയിലെ ഏറ്റവും പ്രശസ്തരായ നിരവധി ഗായകരും വാദ്യ കലാകാരന്മാരും നർത്തകരും ഹാസ്യ കലാപ്രതിഭകളുമെല്ലാം വേദിയിൽ എത്തുമ്പോൾ യുകെയിൽ ഇന്നുവരെ ദർശിച്ചിട്ടുള്ളതിൽ ഏറ്റവും വലിയ കലാവിരുന്നായി മാറ്റുവാനുള്ള തയ്യാറെടുപ്പുകളാണ് അണിയറയിൽ നടന്നുകൊണ്ടിരിക്കുന്നത് .

യുകെയിലെ നിരവധി അതുല്യരായ നൃത്ത സംഗീത പ്രതിഭകൾക്ക് വളരുവാനുള്ള അവസരം ഒരുക്കിയിട്ടുള്ള മഴവിൽ സംഗീതത്തിന് തുടക്കം കുറിച്ചത് 2012 ലാണ്. അനുഗ്രഹീത കലാപ്രതിഭകളും ഗായകരുമായ അനീഷ് ജോർജും പത്നി ടെസ്മോൾ ജോർജുമാണ് മഴവിൽ സംഗീതത്തിന്റെ ആശയത്തിനും ആവിഷ്കാരത്തിനും പിന്നിൽ പ്രവർത്തിച്ചു വരുന്നത്. ഇക്കഴിഞ്ഞ 10 വർഷങ്ങളിൽ നടത്തിയ മികവാർന്ന പരിപാടികൾ കൊണ്ട് മലയാളി സമൂഹത്തിന്റെ സംഗീത വഴികളിലെ ജീവതാളമായി മാറിയ മഴവിൽ സംഗീതത്തിന്റെ ഭാഗമായി എത്തിയ നൂറിലധികം പ്രതിഭകളിൽ നിന്നും തെരഞ്ഞെടുത്ത 40ലധികം സംഗീത പ്രതിഭകളാണ് ഇത്തവണ നാദ വിസ്മയം തീർക്കുവാൻ എത്തുന്നത് .

യുകെയിലെ പ്രശസ്തമായ സന്തോഷ് നമ്പ്യാർ നയിക്കുന്ന മ്യൂസിക് ബാന്റിന്റെ നേതൃത്വത്തിലുള്ള ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടും എൽഇഡി സ്ക്രീനിന്റെ മികവിലുമാണ് അനുഗ്രഹീതരായ ഗായകർ ഗാനങ്ങൾ ആലപിക്കുന്നത്. അതോടൊപ്പം തന്നെ വൈവിധ്യമാർന്ന കലാപരിപാടികളും നയന മനോഹരങ്ങളായ നൃത്തരൂപങ്ങളും ഹാസ്യ കലാപ്രകടനങ്ങളുമെല്ലാം ഒത്തുചേരുമ്പോൾ യുകെ മലയാളികളുടെ ഓർമ്മയിൽ എന്നും തങ്ങി നിൽക്കുന്ന കലാസായാഹ്നത്തിനാണ് മഴവിൽ സംഗീതം തയ്യാറെടുത്തുകൊണ്ടിരിക്കുന്നത്

ഇന്ത്യൻ ചലച്ചിത്ര മേഖലകളിലെ സംഗീത സാമ്രാട്ടുകൾക്ക് സംഗീതാർച്ചന അർപ്പിക്കുവാനും ആദരവ് നൽകുവാനുമായി അവരുടെ പ്രശസ്ത ഗാനങ്ങളും വേദിയിൽ ആലപിക്കും.

യുകെയിലെ കലാസാംസ്കാരിക സാമൂഹ്യ സംഘടന മേഖലകളിൽ പ്രവർത്തിക്കുന്ന അറിയപ്പെടുന്ന പ്രമുഖ വ്യക്തികളും മഴവിൽ സംഗീതത്തിന്റെ പത്താം വാർഷികാഘോഷത്തിൽ മുഖ്യാതിഥികളായി പങ്കെടുക്കുവാനായി എത്തിച്ചേരുന്നുണ്ട്.

യുകെയിലെ ലൈഫ് ലൈൻ പ്രൊട്ടക്ട് ആണ് പരിപാടിയുടെ മുഖ്യ സ്പോൺസർ.

അനീഷ് ജോർജ്ജ്, ടെസ്മോൾ ജോർജ്,ഷിനു സിറിയ്ക്ക്, ഡാന്റോ പോൾ, സുനിൽ രവീന്ദ്രൻ, എന്നിവരുടെ നേതൃത്വത്തിലുള്ള 15 അംഗ കമ്മറ്റി എണ്ണയിട്ട യന്ത്രം പോലെയാണ് ഇത്തവണത്തേയും മഴവിൽ സംഗീതത്തിന്റെ വിജയത്തിനുവേണ്ടി പ്രവർത്തിച്ചുവരുന്നത്.

ആലാപനം തപസ്യ ആക്കിയവരെയും നൃത്തചുവടുകള്‍ കൊണ്ട്‌ സംഗീത വേദികളെ ധന്യമാക്കുന്ന എല്ലാ കലാകാരന് മാരെയും അതോടൊപ്പം തന്നെ ഏഴഴകിലുള്ള വർണ്ണക്കൂട്ടുകൾ ചാലിച്ച മഴവിൽ സംഗീത സായാഹ്നത്തിൽ പങ്കെടുത്ത് വിജയിപ്പിക്കുന്നതിനായി യുകെയിലെ എല്ലാ കലാസ്വാദകരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

വേദിയുടെ വിലാസം:
Barrington Theatre, Penny’s walk,
Ferndown, Bournmouth, BH22 9TH

കൂടുതൽ വിവരങ്ങൾക്ക്:
Aneesh George: 07915 061105
Shinu Cyriac : 07888659644
Danto Paul: 07551 192309
Sunil Raveendran:
07427 105530

ലോകകേരള സഭയുടെ നാലാം പതിപ്പിന്റെ ക്രമീകരണങ്ങളുടെ അവലോകനം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തി. തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിൽ നടന്ന യോഗത്തിൽ സ്പീക്കർ എ എൻ ഷംസീർ, ചീഫ് സെക്രട്ടറി ഡോ.വി വേണു, നോർക്ക റൂട്‌സ് റസിഡന്റ് വൈസ്‌ചെയർമാൻ പി ശ്രീരാമകൃഷ്ണൻ, ഡോ. കെ വാസുകി തുടങ്ങിയവർ വിവിധ വകുപ്പ് മേധാവികൾ എന്നിവർ സംബന്ധിച്ചു. പുതിയ കാലത്തെ കുടിയേറ്റം, പ്രവാസലോകത്തിലെ സ്ത്രീ പ്രശ്‌നങ്ങൾ എന്നീ പ്രമേയങ്ങൾക്ക് പ്രത്യേക പ്രധാന്യം നൽകണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.

പ്രതിനിധികൾക്കാവശ്യമായ സൗകര്യങ്ങൾ സമയബന്ധിതമായി ഒരുക്കും. കലാപരിപാടികൾ, പ്രചാരണ പരിപാടികൾ എന്നിവ അനുബന്ധമായി നടത്താനും യോഗത്തിൽ ധാരണയായി. നാലാം ലോകകേരള സഭയുടെ ഭാഗമായി നടപ്പിലാക്കുന്ന ലോകകേരളം ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ലോഞ്ചിംങ്ങ്, കേരളാ മൈഗ്രേഷന്‍ സര്‍വ്വേ പ്രകാശനം, വിവിധ വിഷയധിഷ്ഠിത സമ്മേളനങ്ങൾ എന്നിവയും യോഗം വിലയിരുത്തി.

വട്ടവടയിൽ 40 ആടുകളെ കാട്ടുനായ്ക്കൂട്ടം കടിച്ചു കൊന്നു . ചിലന്തിയാർ സ്വദേശി കനകരാജിന്റെ ആടുകളെയാണ് ചൊവ്വാഴ്ച വൈകിട്ടോടെ നായ്ക്കൂട്ടം ആക്രമിച്ചത്.

26 ആടുകൾക്ക് കടിയേറ്റുവെന്നാണ് വനം വകുപ്പിന്റെ കണക്ക്. കാട്ടുനായ്ക്കൂട്ടം ആക്രമിച്ചപ്പോൾ നാലു ഭാഗത്തേക്കും ആടുകൾ ചിതറി ഓടിയെന്നും വെള്ളത്തിലും മറ്റും വീണാണ് നാല്പതോളം ആടുകൾ ചത്തതെന്നും കർഷകൻ പറയുന്നു.

വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. സംഭവം വിശദമായി പരിശോധിച്ച ശേഷം നഷ്ടപരിഹാരമടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ഹോട്ടൽ ഭക്ഷണത്തിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റവരുടെ എണ്ണം കൂടി. ഇതുവരെ ചികിത്സ തേടിയവരുടെ എണ്ണം 178 ആയി. ആരോഗ്യ വകുപ്പ് വിശദമായ തെളിവെടുപ്പ് നടത്തി. ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നെത്തിയ സംഘമാണ് ഹോട്ടലില്‍ എത്തി തെളിവുകള്‍ ശേഖരിച്ചത്.

ശനിയാഴ്ച രാത്രി പെരിഞ്ഞനത്ത് പ്രവര്‍ത്തിക്കുന്ന സെയിന്‍ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഭക്ഷണം കഴിച്ച്‌ അര്‍ദ്ധരാത്രിയോടെ പനിയും വയറിളക്കവും ഛര്‍ദ്ദിയും മറ്റ് അസ്വസ്ഥത പ്രകടിപ്പിച്ചവരാണ് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്. സംഭവത്തെ തുടർന്ന് ആരോഗ്യ വകുപ്പും, ഫുഡ് ആൻഡ് സേഫ്റ്റിയും പരിശോധന നടത്തി ഹോട്ടല്‍ അടച്ചു പൂട്ടി.

ഫുഡ് ആൻഡ് സേഫ്റ്റി അധികൃതർ ഭക്ഷണത്തിന്റെ സാമ്പിളുകള്‍‍ ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ റിപ്പോർട്ട് കിട്ടിയ ശേഷമേ ഭക്ഷ്യവിഷബാധക്ക് കാരണമായതെന്തെന്ന് വ്യക്തമാകൂ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഹോട്ടല്‍ പ്രവർത്തിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.

ഇത് സംബന്ധിച്ച്‌ കയ്പമംഗലം പോലീസിലും, പെരിഞ്ഞനം പഞ്ചായത്തിലും റിപ്പോർട്ട് നല്‍കിയിട്ടുണ്ട്. ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെയും കണ്ട് വിവരങ്ങളും അന്വേഷിച്ചറിഞ്ഞു. ഹോട്ടലധികൃതർക്കെതിരെ നിയമ നടപടി ഉള്‍പ്പെടെ സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

വിമാനത്തിനുള്ളില്‍ പരാക്രമം കാട്ടി ഓടുകയും ഫ്‌ളൈറ്റ് അറ്റന്‍ഡറെ ഇടിച്ച് വീഴ്ത്തുകയും ചെയ്ത യാത്രക്കാരന്‍ അറസ്റ്റില്‍. ഓസ്ട്രേലിയന്‍ ആഭ്യന്തര വിമാനത്തിലെ യാത്രക്കാരനാണ് അറസ്റ്റിലായത്. തിങ്കളാഴ്ച (മെയ് 28) പെര്‍ത്തില്‍ നിന്നും മെല്‍ബണിലേക്കുള്ള വിമാനം പറന്നുയര്‍ന്നതിന് പിന്നാലെയാണ് സംഭവം. ഇതേതുടര്‍ന്ന് വിമാനം തിരിച്ചിറക്കി.

നഗ്‌നനായി സീറ്റില്‍ നിന്നും എഴുന്നേറ്റ് ഓടിയ യാത്രക്കാരന്‍ വിമാനം തിരിച്ചിറക്കാന്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് അറ്റന്‍ഡറെ ഇടിച്ചിടുകയുമായിരുന്നു. സംഭവത്തെ തുടര്‍ന്ന് വിമാനം പെര്‍ത്തിലേക്ക് തന്നെ തിരിച്ചിറക്കിയതായി വിര്‍ജിന്‍ ഓസ്ട്രേലിയ എയര്‍ലൈന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. തിരിച്ചിറക്കിയ വിമാനത്തില്‍ നിന്നും യാത്രക്കാരനെ ഓസ്ട്രേലിയന്‍ ഫെഡറല്‍ പൊലീസ് അറസ്റ്റ് ചെയ്യുകയും തുടര്‍ന്ന് വൈദ്യ പരിശോധനക്ക് അയയ്ക്കുകയും ചെയ്തു.

വിമാനത്തില്‍ വച്ച് യാത്രക്കാരന്‍ എങ്ങനെയാണ് വസ്ത്രങ്ങള്‍ അഴിച്ച് മാറ്റിയതെന്ന കാര്യം വ്യക്തമല്ല. ജൂണ്‍ 14ന് പെര്‍ത്ത് കോടതിയില്‍ ഹാജരാകാന്‍ ഇയാള്‍ക്ക് സമന്‍സ് അയക്കുമെന്ന് പൊലീസ് പറഞ്ഞു. അതേസമയം വിമാനത്തിലുണ്ടായിരുന്ന മറ്റ് യാത്രക്കാര്‍ക്ക് നേരിടേണ്ടി വന്ന പ്രയാസങ്ങളില്‍ എയര്‍ലൈന്‍ ഖേദം പ്രകടിപ്പിച്ചു.

യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നത്. യാത്രക്കിടെയുണ്ടായ പ്രശ്നത്തില്‍ ക്ഷമാപണം നടത്തുകയാണെന്നും എയര്‍ലൈന്‍ പറഞ്ഞു.

അരിസ്റ്റോ സുരേഷ് നായകന്‍; ‘മിസ്റ്റർ ബംഗാളി ദി റിയൽ ഹീറോ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രമുഖ നടൻ സുരാജ് വെഞ്ഞാറമൂട് പ്രകാശനം ചെയ്തു .

വയലുങ്കൽ ഫിലിംസിന്റെ ബാനറിൽ അരിസ്റ്റോ സുരേഷ് നായകനാകുന്ന മിസ്റ്റർ ബംഗാളി ദി റിയൽ ഹീറോ എന്ന സിനിമയുടെ പോസ്റ്റുപൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്നു .. തൊടുപുഴയിലും പരിസരപ്രദേശങ്ങളിലുമായിരുന്നു ചിത്രകരണം. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ ബംഗാളിയായി ആണ് അരിസ്റ്റോ സുരേഷ് അഭിനയിക്കുകയാണ് ചിത്രത്തില്‍. അരിസ്റ്റോ സുരേഷ് ആദ്യമായി നായകൻ ആകുന്നു ചിത്രമാണ് ഇത് .

അരിസ്റ്റോ സുരേഷിനൊപ്പം പ്രമുഖ യൂട്യൂബറും നിർമ്മാതാവും സംവിധായക്കാനുമായ ജോബി വയലുങ്കലും സുപ്രധാനമായ ഒരു വേഷം കൈകാര്യം ചെയ്യുന്നു. മലയാള സിനിമയിലെ പ്രമുഖരായ നിരവധി നടീനടന്മാര്‍ അണിനിരക്കുന്ന ഒരു സിനിമയാണ് ഇത്.. അരിസ്റ്റോ സുരേഷിനൊപ്പം കൊല്ലം തുളസി, ബോബൻ ആലുംമൂടൻ, വിഷ്ണുപ്രസാദ്, യവനിക ഗോപാലകൃഷ്ണൻ, സജി വെഞ്ഞാറമൂട്, ഒരു ചിരി ബമ്പര്‍ ചിരിയിലെ താരം ഷാജി മാവേലിക്കര, വിനോദ്, ഹരിശ്രീ മാർട്ടിൻ, സുമേഷ്, കൊല്ലം ഭാസി എന്നിവര്‍ക്കൊപ്പം നൂറില്‍പ്പരം മറ്റ് താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.ചിത്രം ഉടൻ തന്നെ തിയേറ്ററിൽ എത്തും .

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റുന്ന സിനിമയാണ് ഇതെന്ന്‌ നിർമ്മാതാവും സംവിധായകനുമായ ജോബി വയലുങ്കൽ പറയുന്നു. കഥ, സംവിധാനം ജോബി വയലുങ്കൽ, തിരക്കഥ, സംഭാക്ഷണം ജോബി വയലുങ്കൽ, ധരൻ ഛായാഗ്രഹണം എ കെ ശ്രീകുമാർ, എഡിറ്റിംഗ് ബിനോയ്‌ ടി വർഗീസ്,റെജിൻ കെ ആർ , സ്റ്റണ്ട് ജാക്കി ജോൺസൺ, കല ഗാഗുൽ ഗോപാൽ, ഗാന രചന ജോബി വയലുങ്കൽ – സ്മിത സ്റ്റാൻലി , മ്യൂസിക് ജസീർ, അസി൦ സലിം, വി ബി രാജേഷ്, മേക്കപ്പ് അനീഷ്‌ പാലോട്,രതീഷ് നാറുവ മൂട് , ബി ജി എം- വി ജി റുഡോൾഫ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് രാജേഷ് നെയ്യാറ്റിന്‍കര, അസോസിയേറ്റ് ഡയറക്ടർ മധു പി നായർ, ജോഷി ജോൺസൺ, കോസ്റ്റ്യൂം ബിന്ദു അഭിലാഷ്,സ്റ്റിൽസ് റോഷൻ സർഗ്ഗം പി.ആർ.ഒ പി.ശിവപ്രസാദ്

വേളത്ത് മഞ്ഞപ്പിത്തം ബാധിച്ച് ആരോഗ്യ പ്രവർത്തക മരിച്ചു. തീക്കുനി സ്വദേശിനി മേഘ്ന (23)യാണ് മരിച്ചത്. കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ അനസ്തേഷ്യ വിഭാഗത്തിലെ താത്കാലിക ജീവനക്കാരിയാണ്.

മൂന്നാഴ്ചയായി മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്നു മേഘ്ന. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്.രണ്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോട്ടയത്തും എറണാകുളത്തുമാണ് റെഡ് അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.വയനാടും കാസർകോടും കണ്ണൂരുമൊഴികെ മറ്റ് 11 ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുണ്ട്.

കനത്ത മഴയിൽ സംസ്ഥാനത്ത് ഇന്ന് മാത്രം മൂന്ന് മരണം. ശക്തമായ മഴയിലും കാറ്റിലും വീട്ട് മുറ്റത്ത് നിന്ന തെങ്ങ് ദേഹത്തേക്ക് വീണ് യുവാവ് മരിച്ചു. ആലപ്പുഴ കുളങ്ങര ധർമ്മപാലന്റെ മകൻ അരവിന്ദ് ആണ് മരിച്ചത്. മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി എബ്രഹാമാണ് മരിച്ചത്. എറണാകുളം വേങ്ങൂരിൽ കുളിക്കാൻ ഇറങ്ങിയ പത്താം ക്ലാസ് വിദ്യാർത്ഥി തോട്ടിൽ മുങ്ങി മരിച്ചു. ഐക്കരക്കുടി ഷൈബിന്റെ മകൻ എൽദോസ് ആണ് മരിച്ചത്.

തെക്കൻ കേരളത്തിലാണ് കനത്ത മഴ ദുരിതമായത്. കൊല്ലത്തും തിരുവനന്തപുരത്തും റോഡുകളിലെ വെള്ളക്കെട്ടുകൾ ഗതാഗതത്തിന് തടസ്സമായി.കൊല്ലത്ത് അർദ്ധരാത്രി മുതൽ ഇടവിട്ട് ശക്തമായ മഴയുണ്ട്. കാവനാട്, പറക്കുളം ഭാഗങ്ങളിൽ വീടുകളിൽ വെള്ളം കയറി. ദേശീയപാതയിൽ ചാത്തന്നൂർ മുതൽ പരിപ്പള്ളി വരെ വെള്ളക്കെട്ടിൽ ഗതാഗതം തടസപ്പെട്ടു. കുണ്ടറ ചീരങ്കാവിന് സമീപം രാത്രി മരം വീണ് വൈദ്യുതി ലൈനുകൾ തകർന്നു. സൂപ്പർമാർക്കറ്റിന് മുന്നിൽ നിർത്തിയിട്ടിരുന്ന രണ്ടു വാഹനങ്ങളുടെ ചില്ലുകൾ മരത്തിന്റെ ചില്ലകൾ വീണു തകർന്നു. വാളകത്ത് എംസി റോഡിൽ വെള്ളക്കെട്ടുണ്ടായി. തിരുവനന്തപുരത്ത് നഗരമേഖലയിലും ഉൾപ്രദേശങ്ങളിലും മഴ കനത്തു. വർക്കല പാപനാശത്ത് കുന്നിടിഞ്ഞു.

തിരുവനന്തപുരം നഗരത്തിൽ കോട്ടൺഹിൽ സ്കൂളിൽ ബസിന് മുകളിലേക്ക് മരം കടപുഴകി വീണു. നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രമതിൽ തകർന്ന് ആറ്റിൽ പതിച്ചു. കാട്ടാക്കട കൈതക്കോണത്ത് തോടുകൾ കര കവിഞ്ഞൊഴുകുകയാണ്. കാട്ടാക്കട നെടുമങ്ങാട് റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ശക്തമായ മഴ കണക്കിലെടുത്ത് പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം വീണ്ടും അടച്ചു. കാലവർഷപ്പെയ്ത്ത് തുടങ്ങിയത് കണക്കിലെടുത്ത് അടിയന്തര നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയതായി റവന്യൂ മന്ത്രി അറിയിച്ചു.

പെണ്‍കുട്ടികള്‍ക്ക് മാത്രം പ്രവേശനം നല്‍കിയിരുന്ന ചങ്ങനാശേരി അസംപ്ഷന്‍ ഓട്ടോണമസ് കോളജില്‍ ഈ അധ്യയന വര്‍ഷം മുതല്‍ ആണ്‍കുട്ടികള്‍ക്കും പഠിക്കാം. 74 വര്‍ഷമായി മികവിന്റെ പടവുകള്‍ ചവിട്ടിക്കയറി, മൂല്യബോധവും സാമൂഹിക പ്രതി ബദ്ധതയുമുള്ള സമൂഹത്തെ വാര്‍ത്തെടുക്കാന്‍ പ്രതിജ്ഞാബദ്ധമായി നില കൊണ്ട അസംപ്ഷന്‍ ഓട്ടോണമസ് കോളജ് നാല് വര്‍ഷ യു.ജി പ്രോഗ്രാമിന്റെ ഭാഗമായാണ് കോ എഡ്യുക്കേഷനിലേയ്ക്ക് കാല്‍ വയ്പു നടത്തുന്നത്.

പഠനത്തോടൊപ്പം ‘തൊഴിലും തൊഴില്‍ നൈപുണ്യവും’ എന്ന ലക്ഷ്യം വച്ച് ഈ അധ്യയന വര്‍ഷം മുതല്‍ കോളജിലെ പഠന സമയത്തിലും മാറ്റം വരുത്തി. രാവിലെ ഒമ്പത് മുതല്‍ ഉച്ചകഴിഞ്ഞ് രണ്ട് മണി വരെയാണ് ഇനി പഠന സമയം.

19 യു.ജി കോഴ്‌സുകളും ഒമ്പത് പി.ജി കോഴ്‌സുകളും 26 തൊഴിലധിഷ്ഠിത ഡിപ്ലോമാ കോഴ്‌സുകളുമാണ് അസംപ്ഷന്‍ കോളജിലുള്ളത്. തൊഴിലധിഷ്ഠിത കോഴ്‌സുകളുടെ സമയം ഉച്ച കഴിഞ്ഞ്് രണ്ട് മുതല്‍ അഞ്ച് മണി വരെയാണ് ക്രമീകരിച്ചിരിക്കുന്നത്.

തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ പ്രായഭേദമെന്യേ പൊതു സമൂഹത്തിലുള്ളവര്‍ക്കും പഠനത്തിനെത്താവുന്നതാണ്. നാഷണല്‍ സ്‌കില്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്റെയും കേരള ഗവണ്‍മെന്റ് കണ്ടിന്യൂയിങ് എഡ്യുക്കേഷന്‍ സെന്ററിന്റെയും അംഗീകാരമുള്ള ഡിപ്ലോമ കോഴ്‌സുകള്‍ പഠിക്കുന്നതിന് പ്രായ പരിധിയില്ലാതെ അഭിരുചിക്കനുസരിച്ച് ഏവര്‍ക്കും ചേരുകയും ചെയ്യാം.

റെയിൽവേ പദ്ധതിയുടെ പകുതി ചെലവ് വഹിക്കാനുള്ള സംസ്ഥ‌ാന സർക്കാരിന്റെ ഉറപ്പ് വൈകുന്നു. പദ്ധതിക്കായി 3801 കോടി രൂപയുടെ പുതുക്കിയ എസ്‌റ്റിമേറ്റ് ദക്ഷിണ റെയിൽവേയുടെ ധനകാര്യ വിഭാഗം 2023 നവംബറിൽ പാസാക്കിയിരുന്നു. പുതുക്കിയ എസ്‌റ്റിമേറ്റ് സംസ്‌ഥാന സർക്കാർ അംഗീകരിക്കുകയും പകുതി ചെലവ് വഹിക്കുന്നതിൽ ഉറപ്പ് നൽകുകയും വേണമെന്നാവശ്യപ്പെട്ട് റെയിൽവേ ചീഫ് എൻജിനീയർ 5 മാസം മുൻപ് ഗതാഗത സെക്രട്ടറിക്ക് കത്ത് നൽകിയെങ്കിലും സംസ്‌ഥാന സർക്കാർ ഇതുവരെ മറുപടി നൽകിയിട്ടില്ല. സംസ്ഥാന സർക്കാരിന്റെ കത്ത് കിട്ടിയിട്ടേ പുതുക്കിയ എസ്‌റ്റിമേറ്റ് റെയിൽവേ ബോർഡിന് സമർപ്പിക്കുകയുള്ളൂ എന്നാണ് റെയിൽവേ അധികൃതർ പറയുന്നത്. ഇതുമൂലം പദ്ധതി സംബന്ധിച്ച തീരുമാനം എങ്ങുമെത്താതെ നീളുകയാണെന്നാണ് ശബരി ആക്ഷൻ കൗൺസിൽ ഫെഡറേഷൻ ആരോപിക്കുന്നത്.

ജില്ലയിൽ കല്ലിട്ട് തിരിച്ചത് 6 കിലോമീറ്റർ നിർദിഷ്ട രാമപുരം റെയിൽവേ സ്റ്റേഷൻ വരെയാണ് കോട്ടയം ജില്ലയിൽ അങ്കമാലി – ശബരി റെയിൽവേക്കായി കല്ലിട്ട് തിരിച്ചിട്ടുള്ളത്. രാമപുരം റെയിൽവേ സ്‌റ്റേഷൻ പാലാ തൊടുപുഴ റോഡിൽ പിഴക് രാമപുരം കവലയിലാണ് നിർമിക്കാൻ നിർദേശിച്ചിട്ടുള്ളത്. പിഴക് വരെ മാത്രം റവന്യു – റെയിൽവേ സംയുക്‌ത സർവേ നടത്തുകയും കല്ലിട്ട് തിരിക്കുകയും സ്‌ഥലമെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു. 2013ലെ പുതിയ സ്ഥലമെടുപ്പ് നിയമമനുസരിച്ച് സാമൂഹിക ആഘാത പഠനത്തിനു ശേഷം ഹിയറിങ് നടത്തി മാത്രമേ സ്ഥലമെടുപ്പ് സാധിക്കുകയുള്ളൂ. പുതിയ സ്ഥലമെടുപ്പ് നിയമമനുസരിച്ചു മൂന്നിരട്ടി വരെ സ്ഥല വിലയ്ക്ക് ഉടമസ്ഥൻ യോഗ്യനാണ്.

കോട്ടയത്ത് 5 സ്റ്റേഷനുകൾ രാമപുരം, ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി റോഡ്, എരുമേലി എന്നിവിടങ്ങളിലാണ് ശബരി റെയിൽവേ പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിൽ റെയിൽവേ ‌സ്റ്റേഷനുകൾ നിർമിക്കുക. ഇതിൽ രാമപുരം, ഭരണങ്ങാനം റെയിൽവേ ‌സ്റ്റേഷനുകൾ കോട്ടയം പാർലമെന്റ് മണ്ഡലത്തിലും ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി റോഡ്, എരുമേലി റെയിൽവേ ‌സ്റ്റേഷനുകൾ പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലുമാണ്. രാമപുരം മുതൽ എരുമേലി സ്‌റ്റേഷൻ വരെ ഏരിയൽ സർവേ മാത്രമാണ് നടത്തിയിട്ടുള്ളത്. 3801 കോടി രൂപയുടെ പുതുക്കിയ എസ്റ്റ‌ിമേറ്റ് ദക്ഷിണ റെയിൽവേയുടെ ധനകാര്യ വിഭാഗം കഴിഞ്ഞ നവംബറിൽ പാസാക്കിയിരുന്നു. പുതുക്കിയ എസ്റ്റ‌ിമേറ്റ് പ്രകാരം 1905 കോടി രൂപയാണ് സംസ്‌ഥാന സർക്കാർ നൽകേണ്ടത്. ഇതിനുള്ള ഉറപ്പ് സർക്കാർ നൽകിയാലേ പദ്ധതിക്ക് പച്ചക്കൊടി ഉയരൂ.

Copyright © . All rights reserved