ബിനോയ് എം. ജെ.
ആസ്വാദനത്തേക്കാൾ കൂടുതൽ പ്രാധാന്യം നേട്ടങ്ങൾക്ക് കൊടുക്കുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. അതിന്റെ സ്വാധീനം നമ്മുടെ വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും നന്നായി പ്രതിഫലിക്കുന്നുമുണ്ട്. ചെറുപ്പം മുതലേ നാം ചില ലക്ഷ്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുവാൻ പഠിച്ചു വരുന്നു. നമ്മുടെ സന്തോഷങ്ങളെ നാം അവക്കു വേണ്ടി ബലികഴിക്കുന്നു. ഈ ലക്ഷ്യങ്ങൾ നമ്മുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ചുള്ളവ ആയിരുന്നാൽ വലിയ പ്രശ്നമില്ല. പക്ഷേ പലപ്പോഴും അവ അങ്ങനെ അകണമെന്നില്ല. തങ്ങളുടെ കുട്ടികൾ ഡോക്ടർ ആകണമെന്നും എൻജിനീയർ ആകണമെന്നും അവർ ജനിക്കുമ്പോൾ തന്നെ മാതാപിതാക്കൾ തീരുമാനിക്കുന്നു. പിന്നീടങ്ങോട്ട് അതിനുള്ള പരിശീലനമാണ് നടക്കുന്നത്. നമ്മുടെ കുട്ടികളിൽ ഭൂരിഭാഗവും (പഠനത്തിൽ മികവു കാണിക്കുന്നവർ പ്രത്യേകിച്ച് ) തങ്ങൾ ഇഷ്ടപ്പെടാത്ത കോഴ്സുകൾ പഠിക്കുകയും തങ്ങൾ ഇഷ്ടപ്പെടാത്ത ജോലികൾ ചെയ്യുകയും ചെയ്യുന്നുവെന്നതാണ് സത്യം. അതിൽ പോലും ഒരു ന്യൂനപക്ഷം തങ്ങൾ തിരഞ്ഞെടുക്കുന്ന ജീവീതവൃത്തി തങ്ങൾക്ക് യോജിക്കാത്തതാണെന്ന് തിരിച്ചറിയുക പോലും ചെയ്യുന്നില്ലെന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്.
ഇതിനേക്കാൾ ഗുരുതരമായ പ്രശ്നം, മുമ്പ് സൂചിപ്പിച്ചതുപോലെ, അവർ തങ്ങളുടെ പ്രവർത്തന മണ്ഠലങ്ങളിൽ വിജയം വരിക്കുന്നതിനുവേണ്ടി സ്വന്തം സന്തോഷങ്ങളെ ബലി കഴിക്കുന്നുവെന്നുള്ളതാണ്. അതിനെ ‘ഹീറോയിസ’ മായി സമൂഹം വാഴ്ത്തുന്നു. ഇത് നമ്മുടെ ഉള്ളിന്റെയുള്ളിൽ ഒരുതരം ആശയക്കുഴപ്പത്തിന്റെ വിത്തുകൾ പാകുന്നു. അതുപോലെ തന്നെ നമ്മുടെ കുട്ടികളും യുവാക്കളും തങ്ങളുടെ കർമ്മം സമ്മാനിക്കുന്ന ആസ്വാദനത്തേക്കാൾ ഉപരിയായി അവ സമ്മാനിക്കുന്ന നേട്ടങ്ങൾക്ക് (പ്രതിഫലം) പ്രാധാന്യം കൊടുക്കുന്നു. ഇവർക്ക് തങ്ങളുടെ കർമ്മ മണ്ഡലങ്ങളിൽ വെട്ടിത്തിളങ്ങുവാൻ ആവില്ലെന്ന് മാത്രമല്ല കർമ്മം എന്നും ഒരു ഭാരമായി അനുഭവപ്പെടുകയും ചെയ്യുന്നു. ഇത് നമ്മുടെ സമൂഹത്തെ ദുഷിപ്പിക്കുകയും സമ്പത് വ്യവസ്ഥയെ താറുമാറാക്കുകയും ചെയ്യുന്നു. കർമ്മം ചെയ്യേണ്ടത് ആസ്വാദനത്തിനു വേണ്ടിയാണെന്നും പ്രതിഫലത്തിനുവേണ്ടിയല്ലെന്നുമുള്ള കർമ്മയോഗസിദ്ധാന്തത്തെ കാറ്റിൽപ്പറത്തിക്കൊണ്ട് സ്ഥാനമാനങ്ങൾക്കുവേണ്ടിയും, പണത്തിനുവേണ്ടിയും, അധികാരത്തിനുവേണ്ടിയും പൗരന്മാർ ജീവിച്ചു തുടങ്ങുമ്പോൾ നമ്മുടെ സമൂഹം ഒരു ഭ്രാന്താലയമായി മാറുന്നതിൽ അത്ഭുതപ്പെടേണ്ടതില്ല. ആസ്വാദനവും ആനന്ദവും എന്നേ തിരോഭവിച്ചു കഴിഞ്ഞിരിക്കുന്നു. പകരം കിടമത്സരവും, അസൂയയും, സ്പർദ്ധയും, അസംതൃപ്തിയും നമ്മുടെ കൂടപ്പിറപ്പുകളായി മാറിയിരിക്കുന്നു. ഉള്ളിൽ നിന്നും വരുന്ന ആനന്ദത്തെ സർവാത്മനാ സ്വീകരിക്കുന്നതിന് പകരം പുറമേ നിന്നും വരുന്ന പ്രതിഫലത്തിന്റെ പിറകേ ഓടുമ്പോൾ ഉണ്ടാവുന്ന അസംതൃപ്തിയും നിരാശയും നമ്മുടെ ജീവിതത്തെ നരകതുല്യമാക്കിയിരിക്കുന്നു.
ചെറു പ്രായം മുതലേ സമൂഹം നമ്മെ വഴി തെറ്റിക്കുന്നു. മാതാപിതാക്കളിൽ നിന്നും, അദ്ധ്യാപകരിൽ നിന്നും, കൂട്ടുകാരിൽ നിന്നും, സമൂഹത്തിൽ നിന്നും നാം തെറ്റായ കാര്യങ്ങൾ പഠിക്കുന്നു. നമ്മെ സംബന്ധിച്ചിടത്തോളം ജീവിതമെന്നത് പണം സമ്പാദിക്കലോ, പ്രശസ്തിയാർജ്ജിക്കലോ, അധികാരത്തിലെത്തുന്നതോ മാത്രമായി മാറിയിരിക്കുന്നു. ഇപ്രകാരം ജീവിതം പാഴായി പോയല്ലോ എന്ന് നാം മനസ്സിലാക്കുന്നതാവട്ടെ നമ്മുടെ മരണസമയത്തും. അടുത്ത ജന്മത്തിലും ഇതേ കഥ തന്നെ ആവർത്തിക്കുന്നു. ഈ ലോകത്തിൽ ആയിരിക്കുമ്പോൾ ശാശ്വതമായി നിലനിൽക്കുന്ന കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. നേട്ടങ്ങൾ ഒന്നും ശാശ്വതമല്ല. അത്രയും പ്രയത്നമില്ലാതെ ലഭിക്കുന്ന ആസ്വാദനവും ആനന്ദവും എക്കാലവും നിലനിൽക്കുന്നു. കാട്ടിലെ മൃഗങ്ങൾക്കും ആകാശത്തിലെ പക്ഷികൾക്കും ജീവിതം ആസ്വദിക്കുവാൻ അറിയാം. ചെറു പ്രായത്തിൽ നമ്മുടെ കുട്ടികൾക്കും അതറിയാം. സമൂഹത്തിന്റെ സ്വാധീനം മൂലമാണ് നമുക്കത് നഷ്ടമാകുന്നതെന്ന് സ്പഷ്ടം.
ഇപ്രകാരം നേട്ടങ്ങളെ കുറിച്ച് ചിന്തിക്കാതെ ജീവിതം ആസ്വദിക്കുക മാത്രം ചെയ്യുന്നവർക്ക് നേട്ടങ്ങൾ ഒന്നും കിട്ടുന്നില്ലേ? അവർ അത്യന്തികമായ ജീവിതവിജയം കൈവരിക്കുന്നു! നിങ്ങൾ ഒരു കലാകാരൻ ആണെങ്കിൽ, ആ കല സമ്മാനിക്കുന്ന ആസ്വാദനത്തിനു വേണ്ടി മാത്രമാണ് നിങ്ങൾ കലയിൽ ഏർപ്പെടുന്നതെങ്കിൽ, കാലക്രമേണ നിങ്ങൾ ലോകത്തിലെ ഏറ്റവും വലിയ കലാകാരൻ ആയി മാറും. നിങ്ങൾ ഒരു ശാസ്ത്രകാരനാണെങ്കിൽ, അറിവിനും ആസ്വാദനത്തിനും വേണ്ടി മാത്രമാണ് നിങ്ങൾ ആ കർമ്മത്തിൽ ഏർപ്പെടുന്നതെങ്കിൽ താമസമില്ലാതെ നിങ്ങൾ പ്രഗത്ഭനായ ഒരു ശാസ്ത്രജ്ഞനായി മാറും. മറിച്ച് നിങ്ങളുടെ കണ്ണ് കർമ്മം സമ്മാനിക്കുന്ന പേരിലും പ്രശസ്തിയിലും (പ്രതിഫലം) ആണെങ്കിൽ നിങ്ങൾക്ക് കർമ്മത്തിലും അതു നൽകുന്ന ആസ്വാദനത്തിലും ശ്രദ്ധിക്കുവാനാവാതെ വരികയും നിങ്ങൾക്ക് അസാരണമായ വിജയങ്ങൾ ഒന്നും കൈവരിക്കുവാനാവാതെ വരികയും ചെയ്യുന്നു. ആസ്വാദനം തന്നെ കർമ്മം. നിങ്ങൾ ഒരു പാട്ട് കേൾക്കുകയോ ഒന്ന് നടക്കാൻ പോകുകയോ ചെയ്യുമ്പോൾ ആ സമയം പാഴായി പോകുന്നതായി നിങ്ങൾ കരുതുന്നുണ്ടോ? അത്തരം സമയങ്ങളിലാണ് ഏറ്റവും ശ്രേഷ്ഠമായ കർമ്മാനുഷ്ഠാനം നടക്കുന്നത്. വിനോദങ്ങളിൽ ഏർപ്പെടുമ്പോഴും വിശ്രമിക്കുമ്പോഴും മനുഷ്യൻ ഏറ്റവും അർത്ഥവ്യത്തായി കർമ്മം ചെയ്യുന്നു. നിങ്ങൾ ഒരു മിടുക്കൻ ആകണമെന്ന് സമൂഹം ആഗ്രഹിക്കുന്നില്ല. മറിച്ച് നിങ്ങൾ ഒരു വാലാട്ടിയായി കാണുവാനാണ് സമൂഹത്തിന് കൂടുതൽ താത്പര്യം. കാരണം അപ്പോൾ മാത്രമേ നിലവിലുള്ള സാമൂഹിക വ്യവസ്ഥിതി കേടുകൂടാതെ തുടർന്നുപോകൂവാൻ സമൂഹത്തിന് കഴിയൂ. നിങ്ങൾ മിടുക്കനായാൽ നിലവിലുള്ള സാമൂഹിക വ്യവസ്ഥിതിയെ നിങ്ങൾ തൂത്തെറിയുമെന്ന് സമൂഹത്തിന് നന്നായി അറിയാം. അതിനാൽ നിങ്ങളുടെ ജീവിതം ക്ലേശപൂർണ്ണമായി മാറുന്നതിന് സമൂഹം തന്നെ ഉത്തരവാദി. നിങ്ങൾ വിചാരിച്ചാൽ നിങ്ങൾക്ക് അതിനെ ഒരാനന്ദലഹരിയാക്കി മാറ്റുവാൻകഴിയും.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
അമീബിക് മസ്തിഷ്‌ക ജ്വരവുമായി ബന്ധപ്പെട്ട് ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വൃത്തിഹീനമായ ജലാശയങ്ങളില്‍ കുളിക്കാന്‍ ഇറങ്ങരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വിമ്മിങ് പൂളുകള്‍ നന്നായി ക്ലോറിനേറ്റ് ചെയ്യണം. കുട്ടികളിലാണ് അസുഖം കൂടുതലായി ബാധിച്ച് കാണുന്നത്. അതിനാല്‍ കുട്ടികള്‍ ജലാശയങ്ങളില്‍ ഇറങ്ങുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അമീബിക് മസ്തിഷ്‌ക ജ്വരം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശങ്ങള്‍. സ്വിമ്മിങ് നോസ് ക്ലിപ്പുകള്‍ ഉപയോഗിക്കുന്നതും രോഗം ബാധിക്കാതിരിക്കാന്‍ സഹായകമാകും. ജലാശയങ്ങള്‍ വൃത്തിയായി സൂക്ഷിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
യോഗത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, ചീഫ് സെക്രട്ടി ഡോ. വേണു വി, ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ ഖോബ്രഗഡെ, വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഇ. ശ്രീകുമാര്‍ തുങ്ങിയവര്‍ പങ്കെടുത്തു.
ക്രോളി : ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ വെസ്റ്റ് സസ്സെക്സിലെ ഏക ഇടവകയായ ക്രോളി ഹോളി ട്രിനിറ്റി പള്ളിയുടെ വാർഷിക പെരുന്നാളും ഇടവക പത്താം വർഷത്തിലേയ്ക്ക് കടക്കുന്നതിന്റെ പ്രവർത്തനോദ്ഘാടനവും 2024 ജൂലൈ 6, 7 (ശനി, ഞായർ) തീയതികളിൽ നടത്തപ്പെടുന്നു. 2024 ജൂലൈ 6 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് കൊടിയേറ്റോട് കൂടി പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. കൊടിയേറ്റിനെ തുടർന്ന് എം. ജി. ഓ. സി .എസ് . എം മീറ്റും , സന്ധ്യ പ്രാർത്ഥന, കുടുംബ സംഗമം എന്നീ പരിപാടികളും നടത്തപ്പെടുന്നു.
പെരുന്നാളിന്റെ മുഖ്യ ദിനമായ ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രഭാത നമസ്കാരവും, ഗ്ലാസ്‌ഗോ സെന്റ് ഗ്രീഗോറിയോസ് ഇടവക വികാരി ബഹു: ഡോ: സജി സി ജോൺ അച്ചന്റെ മുഖ്യ കാർമികത്വത്തിൽ വി.കുർബാനയും , പ്രദിക്ഷണവും ഉണ്ടായിരിക്കുന്നതാണ്. തുടർന്ന് നടക്കുന്ന പൊതുയോഗത്തിൽ മലങ്കര സഭയുടെ പ്രിയ പുത്രൻ അഡ്വ: ചാണ്ടി ഉമ്മൻ ഉദ്ഘാടന കർമ്മം നിർവഹിക്കുന്നതാണ്. പൊതുയോഗത്തിൽ ഇടവകയിൽ നിന്നും വിവിധ മേഖലകളിൽ ഉന്നത സ്ഥാനം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കുകയും ചെയ്യും. ഇടവക വികാരി ബഹു; ഫാ. മോബിൻ വർഗീസ് അടുത്ത വർഷത്തെ കർമ പരിപാടി പ്രഖ്യാപിക്കുന്നതുമാണ്.

അതെ തുടർന്ന് ആശീർവാദം , ആദ്യഫല ലേലം, സ്നേഹവിരുന്ന്, കൊടിയിറക്കോട് കൂടി ഈ വർഷത്തെ പെരുന്നാൾ ആഘോഷങ്ങൾക്ക് പരിസമാപ്തി കുറിക്കും. വെസ്റ്റ് സസ്സെക്സിലുള്ള എല്ലാ സഭാ വിശ്വാസികളും നേർച്ച കാഴ്ചകളോട് കൂടി പെരുന്നാളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്ന് വികാരി ഫാ.മോബിൻ വർഗീസ് അറിയിച്ചു.
തൃശൂര്‍ മടക്കത്തറയില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ 310 പന്നികളെ ശാസ്ത്രീയമായി കൊന്നൊടുക്കും. കട്ടിലപൂവം ബാബു വെളിയത്തിന്റെ ഉടമസ്ഥതയിലുള്ള ഫാമിലെ പന്നികള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ജില്ലാ കളക്ടറിന്റെ ഉത്തരവ് പ്രകാരം ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ നേതൃത്വത്തിലാണ് കള്ളിങ് പ്രക്രിയ നടപ്പാക്കുന്നത്.
തുടര്‍ന്ന് പ്രാഥമിക അണുനശീകരണ നടപടികളും സ്വീകരിക്കും. ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ രോഗബാധിത പ്രദേശമായും 10 കിലോമീറ്റര്‍ ചുറ്റളവ് രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു.
രോഗബാധിത പ്രദേശങ്ങളില്‍ നിന്നും പന്നിമാംസം വിതരണം ചെയ്യല്‍, ഇത്തരം കടകളുടെ പ്രവര്‍ത്തനം, പന്നികള്‍, പന്നി മാംസം, തീറ്റ എന്നിവ ജില്ലയിലെ മറ്റു പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും മറ്റു പ്രദേശങ്ങളില്‍ നിന്ന് രോഗബാധിത മേഖലയിലേക്ക് കൊണ്ടുവരുന്നതിനും വിലക്കുണ്ട്. രോഗം സ്ഥിരീകരിച്ച പന്നിഫാമില്‍ നിന്നും മറ്റു ഫാമുകളിലേക്ക് കഴിഞ്ഞ രണ്ടുമാസത്തില്‍ പന്നികളെ കൊണ്ടുപോയിട്ടുണ്ടോയെന്ന് അന്വേഷിക്കും. തൃശൂരിലേക്കോ ജില്ലയില്‍ നിന്ന് പുറത്തേക്കോ പന്നിമാംസവും പന്നികളെയും അനധികൃതമായി കടത്തുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിന് ചെക്ക് പോസ്റ്റുകളിലും ജില്ലയിലെ മറ്റു പ്രവേശന മാര്‍ഗങ്ങളിലും പൊലീസ്, ആര്‍ടിഒ എന്നിവരുമായി ചേര്‍ന്ന് മൃഗസംരക്ഷണ വകുപ്പ് കര്‍ശന പരിശോധന നടത്തും.
ആഫ്രിക്കന്‍ പന്നിപ്പനി എച്ച് വണ്‍ എന്‍ വണ്‍ പനിയുടെ പ്രതിരോധത്തില്‍ നിന്നും വ്യത്യസ്തമാണ്. പന്നികളില്‍ മാത്രം കണ്ടുവരുന്ന രോഗമായതിനാല്‍ ആഫ്രിക്കന്‍ പന്നിപ്പനി മറ്റ് മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ പകരാനുള്ള സാധ്യത കുറവാണെന്നും അധികൃതര്‍ അറിയിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയില്‍ നേതാക്കള്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി സി.പി.എം കേന്ദ്രകമ്മിറ്റി. നേതാക്കള്‍ക്ക് ധാര്‍ഷ്ട്യമാണെന്നും ഇത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നും കേന്ദ്ര കമ്മിറ്റി കുറ്റപ്പെടുത്തി. നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പെരുമാറ്റം മോശമാണെന്നും അവലോകന റിപ്പോര്‍ട്ടില്‍ സിസി ചൂണ്ടിക്കാട്ടി.
ബി.ജെ.പിയും കോണ്‍ഗ്രസും സോഷ്യല്‍ മീഡിയയെ നന്നായി ഉപയോഗിച്ചപ്പോള്‍ സി.പി.എം നിലവാരം പുലര്‍ത്തിയില്ല. സോഷ്യല്‍ മീഡിയ ഇടപെടല്‍ രീതി പുനപരിശോധിക്കണമെന്നും സി.സി ആവശ്യപ്പെട്ടു. സഹകരണ ബാങ്കുകളിലെയും തദ്ദേശ സ്ഥാപനങ്ങളിലെയും അഴിമതി തിരിച്ചടിച്ചെന്നും കേന്ദ്രകമ്മിറ്റി വിലയിരുത്തി.
ജനമനസ് മനസിലാക്കുന്നതില്‍ സി.പി.എമ്മിന് വീഴ്ച പറ്റിയെന്നും വോട്ടര്‍മാരുടെ മനോഭാവത്തിലെ മാറ്റങ്ങള്‍ ഒഴിവാക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്ന് മുന്‍മന്ത്രിയും പത്തനംതിട്ട മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായിരുന്ന ഡോ.ടി.എം. തോമസ് ഐസകും കുറ്റപ്പെടുത്തിയിരുന്നു. ഫെയ്‌സ്ബുക്ക് കുറിപ്പിലായിരുന്നു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കോവളം വണ്ടിത്തടത്ത് ഗൃഹനാഥനെയും ഭാര്യാമാതാവിനെയും വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകത്തിന് പിന്നാലെയുള്ള ആത്മഹത്യയെന്ന് നിഗമനം. 76-കാരിയായ ഭാര്യാമാതാവിനെ കൊലപ്പെടുത്തിയശേഷം ഗൃഹനാഥനായ സാബുലാല്‍ ജീവനൊടുക്കിയെന്നാണ് പോലീസ് അന്വേഷണത്തിലെ കണ്ടെത്തല്‍. സാബുലാലിന്റെ മുറിയില്‍നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്.
വണ്ടിത്തടം മൃഗാശുപത്രിക്ക് സമീപം ഇരുനില കെട്ടിടത്തില്‍ വാടകയ്ക്ക് താമസിച്ചിരുന്ന സാബുലാല്‍(50) ഭാര്യാമാതാവ് സി.ശ്യാമള(76) എന്നിവരെയാണ് വ്യാഴാഴ്ച രാവിലെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ശ്യാമളയെ പ്ലാസ്റ്റിക് കയര്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയശേഷം സാബുലാല്‍ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു.
അര്‍ബുദബാധിതയായി ചികിത്സയിലായിരുന്ന സാബുലാലിന്റെ ഭാര്യ റീന ജൂണ്‍ മൂന്നാം തീയതിയാണ് അന്തരിച്ചത്. ബുധനാഴ്ച ഭാര്യയുടെ വേര്‍പാടിന് ഒരുമാസം പൂര്‍ത്തിയാവുന്നദിവസമായിരുന്നു.
ഭാര്യയുടെ മരണം സാബുലാലിനെ മാനസികമായി തളര്‍ത്തിയിരുന്നതായും ഇദ്ദേഹം ഏറെ അസ്വസ്ഥനായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. സംഭവത്തിന് മുന്‍പ് പുലര്‍ച്ചെ നാലുമണിയോടെ സാബുലാല്‍ ഭാര്യയുടെ ബന്ധുവായ വഞ്ചിയൂര്‍ സ്വദേശി ബിന്ദുവിന് എട്ട് പേജുള്ള ആത്മഹത്യാക്കുറിപ്പ് വാട്‌സാപ്പില്‍ അയച്ചിരുന്നു. ഭാര്യയുടെ വേര്‍പാട് തന്നെ തളര്‍ത്തി. ഇനി പിടിച്ച് നില്‍ക്കാനാവില്ല, അതിനാല്‍ അമ്മയെയും കൂടെ കൂട്ടുന്നു എന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. അടുത്ത സുഹ്യത്തായ ശ്രീകാന്തിനും ഇത് അയച്ചുകൊടുക്കണമെന്നും കുറിപ്പിലുണ്ടായിരുന്നു.
വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെയാണ് ബിന്ദു സാബുലാലിന്റെ വാട്‌സാപ്പ് സന്ദേശം കണ്ടത്. ഉടന്‍തന്നെ മൊബൈല്‍ഫോണില്‍ വിളിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു. പിന്നാലെ വീട്ടുജോലിക്കാരിയായ ബീനയെ വിളിച്ച് പെട്ടെന്ന് വീട്ടില്‍പോയി അന്വേഷിക്കാന്‍ ആവശ്യപ്പെട്ടു. ബീന സാബുലാലിന്റെ വീട്ടിലെത്തിയപ്പോള്‍ വാതിലുകള്‍ കുറ്റിയിടാതെ ചാരിവെച്ചനിലയിലായിരുന്നു. അകത്ത് കയറിയപ്പോഴാണ് താഴെത്ത കിടപ്പുമുറിയില്‍ ശ്യാമളയെ മരിച്ചനിലയില്‍ കണ്ടത്. കഴുത്തില്‍ കയര്‍ മുറുക്കിയനിലയിലായിരുന്നു മൃതദേഹം. മുകള്‍നിലയിലെ കിടപ്പുമുറിയില്‍ സാബുവിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. ഉടന്‍തന്നെ ഇവര്‍ വീടിന് പുറത്തിറങ്ങി നാട്ടുകാരെ വിളിച്ചുകൂട്ടി. തുടര്‍ന്ന് കോവളം പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.
കോവളം എസ്.എച്ച്. ഒ. സജീവ് ചെറിയാന്‍, എസ്.ഐ.മാരായ സുരഷ്‌കുമാര്‍ എന്നിവരുള്‍പ്പെട്ട പോലീസ് സംഘമാണ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ കോവളം പോലീസ് കേസെടുത്തിട്ടുണ്ട്.
സാബുലാല്‍-റീന ദമ്പതിമാര്‍ക്ക് കുട്ടികളില്ലായിരുന്നു. ഇന്റീരിയര്‍ ഡിസൈനറായിരുന്ന സാബുലാല്‍ ചിത്രകലാരംഗത്തും നാടകസംഘത്തിലും പ്രവര്‍ത്തിച്ചിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു.
എസ്.എഫ്.ഐക്കെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പുതിയ എസ്.എഫ്.ഐക്കാർക്ക് ഇടതുപക്ഷമെന്ന വാക്കിന്റെ അർഥവും അവരുടെ രാഷ്ട്രീയ ആശയത്തിന്റെ ആഴവുമറിയില്ലെന്നും ഇടതുപക്ഷ വിദ്യാർഥി പ്രസ്ഥാനത്തിന്റെ ശൈലിയല്ല എസ്.എഫ്.ഐയുടേതെന്നും അദ്ദേഹം വിമർശിച്ചു. ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രാകൃതമായ സംസ്കാരം എസ്.എഫ്.ഐയ്ക്ക് നിരക്കുന്നതല്ല. എസ്.എഫ്.ഐ. ശൈലി തിരുത്തിയേ തീരൂ. സംഘടനയിലുള്ളവർ വിദ്യാർഥി പ്രസ്ഥാനത്തിന്റെ ചരിത്രം വായിക്കണം. അവരെ ചരിത്രം പഠിപ്പിക്കണം. പഠിപ്പിച്ചില്ലെങ്കിൽ എസ്.എഫ്.ഐ. ഇടതുപക്ഷത്തിനു ബാധ്യതയായിമാറും. നേരായവഴിക്ക് നയിച്ച് ഇടതുപക്ഷത്തിന്റെ ശക്തിയാക്കി മാറ്റണം. അവരുടെ വഴി ഇതല്ലെന്ന് ബോധ്യമാകണമെന്നും ബിനോയ് വിശ്വം പറഞ്ഞു.
കൊയിലാണ്ടി ഗുരുദേവ കോളേജില്‍ പ്രിന്‍സിപ്പലിനെയും അധ്യാപകനെയും എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ മര്‍ദിച്ച സംഭവം വലിയ വിവാദമാകുകയും സംഘടനയുടെ പ്രവർത്തനരീതിക്കെതിരേ വലിയ വിമർശനം ഉയരുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബിനോയ് വിശ്വത്തിന്‍റെ വിമർശനം.
ബിരുദപ്രവേശനത്തിന്റെ ഭാഗമായി എസ്.എഫ്.ഐ. ഹെല്‍പ്ഡെസ്‌ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. തര്‍ക്കത്തിനിടെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിനെ കയ്യേറ്റംചെയ്തെന്നും മര്‍ദിച്ചെന്നുമാണ് പരാതി. അതേസമയം, പ്രിന്‍സിപ്പല്‍ എസ്.എഫ്.ഐ. ഏരിയ പ്രസിഡന്റായ അഭിനവിനെ മര്‍ദിച്ചെന്നാണ് എസ്.എഫ്.ഐക്കാരുടെ ആരോപണം.
വീട്ടമ്മയ്ക്ക് വിദേശത്ത് നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്ത് ഇവരുടെ കയ്യിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത വാഴൂർ സ്വദേശിയായ ജോൺസൺ എം.ചാക്കോ (30) കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു.
കോട്ടയം മുട്ടമ്പലം സ്വദേശിയായ യുവാവിൽ നിന്നും യുവാവിന്റെ ഭാര്യക്ക് ന്യൂസിലൻഡിൽ നഴ്സിംഗ് ജോലി വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പലതവണകളായി ഇയാളുടെ കയ്യിൽ നിന്നും ഏഴു ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. തുടർന്ന് ന്യൂസിലൻഡിൽ എത്തിയ യുവതിക്ക് പറഞ്ഞ ജോലി കൊടുക്കാതെ പേപ്പർ കമ്പനിയിൽ ജോലി നൽകുകയായിരുന്നു. ഇവർ നൽകിയ വിസ പ്രകാരം യുവതിക്ക് മറ്റൊരു ജോലിയിൽ പ്രവേശിക്കുന്നതിനും സാധ്യമല്ലായിരുന്നു.
തുടർന്ന് യുവതി തിരികെ നാട്ടിൽ എത്തുകയും യുവതിയുടെ ഭർത്താവ് പോലീസിൽ പരാതി നൽകുകയുമായിരുന്നു. പരാതിയെ തുടർന്ന് കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഈ സ്ഥാപനത്തിലെ ജീവനക്കാരനായ ഇയാളുടെ അക്കൗണ്ടിലേക്ക് പണം എത്തിയതായി കണ്ടെത്തുകയും തുടർന്ന് ഇയാളെ പിടികൂടുകയുമായിരുന്നു. ഈസ്റ്റ് സ്റ്റേഷൻ എസ്.ഐ നെൽസൺ സി.എസ്, സി.പി.ഓ മാരായ പ്രതീഷ് രാജ്, അജേഷ്, അരുൺ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
നീറ്റ്-യു.ജി ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ മുഖ്യസൂത്രധാരന്‍ സി.ബി.ഐ പിടിയില്‍. ഝാര്‍ഖണ്ഡിലെ ധന്‍ബാദില്‍ നിന്നാണ് അമന്‍ സിങ് പിടിയിലായത്. കേസുമായി ബന്ധപ്പെട്ട് സി.ബി.ഐയുടെ ഏഴാമത്തെ അറസ്റ്റാണിത്.
ഞായറാഴ്ച ഗുജറാത്തിലെ ഗോധ്രയില്‍ നിന്ന് ഒരു സ്വകാര്യ സ്‌കൂള്‍ ഉടമയെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. ജയ് ജലറാം സ്‌കൂളുടമ ദീക്ഷിത് പട്ടേലാണ് അറസ്റ്റിലായത്. പരീക്ഷയില്‍ കൃത്രിമം നടത്താന്‍ 27 വിദ്യാര്‍ഥികളില്‍ നിന്ന് 10 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നാണ് ഇയാള്‍ക്കെതിരായ കണ്ടെത്തല്‍.
നേരത്തെ അറസ്റ്റിലായവരില്‍ ജയ് ജലറാം സ്‌കൂള്‍ പ്രിസന്‍സിപ്പലും ഫിസിക്സ് അധ്യാപകനും ഉള്‍പ്പെട്ടിരുന്നു. ഹിന്ദി മാധ്യമ സ്ഥാപനത്തിന്റെ മാര്‍ക്കറ്റിങ് വിഭാഗത്തിലെ ജീവനക്കാരന്‍, മറ്റൊരു സ്വകാര്യ സ്‌കൂള്‍ പ്രസിന്‍സിപ്പല്‍, വൈസ് പ്രസിന്‍സിപ്പല്‍ എന്നിവരും ഝാര്‍ഖണ്ഡില്‍ അറസ്റ്റിലായിരുന്നു.
നീറ്റ് പരീക്ഷാ ക്രമക്കേടില്‍ ജൂണ്‍ 23 ന് കേസെടുത്ത സി.ബി.ഐ 27 നാണ് ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയത്. ബിഹാര്‍, മഹാരാഷ്ട്ര, ഹരിയാണ, ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പ്രധാനമായും അന്വേഷണം നടത്തുന്നത്.
നീറ്റ് യു.ജി ചോദ്യക്കടലാസ് ചോര്‍ച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ പരാതിയിലാണ് സി.ബി.ഐ കേസെടുത്ത് അന്വേഷണം നടത്തുന്നത്. വഞ്ചന (ഐ.പി.സി. 420), ക്രിമിനല്‍ ഗൂഢാലോചന (ഐ.പി.സി. 120-ബി) എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അജ്ഞാതരുടെ പേരില്‍ കേസെടുത്തത്. പരീക്ഷാ നടത്തിപ്പും ഗൂഢാലോചനയുമായി ബന്ധപ്പെട്ട പൊതുപ്രവര്‍ത്തകരുടെ പങ്കിനെക്കുറിച്ചന്വേഷിക്കാനും സി.ബി.ഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മെയ് അഞ്ചിന് നടത്തിയ പരീക്ഷയില്‍ വ്യാപക ക്രമക്കേടുണ്ടായെന്ന ആരോപണം ഉയര്‍ന്നതോടെയാണ് അന്വേഷണത്തിന് നിര്‍ബന്ധിതമായത്. ഇതിന്റെ തുടര്‍ച്ചയായി നീറ്റ് പരീക്ഷാ നടത്തിപ്പ് ഏജന്‍സിയായ എന്‍.ടി.എ നടത്തുന്ന മറ്റ് പരീക്ഷകളും മാറ്റിവെക്കേണ്ടിവന്നിരുന്നു.
സെപ്റ്റംബർ 8 ന് പോർട്ട്‌സ്മൗത്ത് ഔർ ലേഡി ഓഫ് നേറ്റിവിറ്റി ആൻഡ് സെന്‍റ് പോൾ സിറോ മലബാർ ദേവാലയ കൂദാശ കർമ്മവും ഇടവക പ്രഖ്യാപനവും പരി. അമ്മയുടെ പിറവിത്തിരുനാളും നടത്തപ്പെടും. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പോർട്ട്‌സ് മൗത്ത് രൂപതാധ്യക്ഷൻ റൈറ്റ് റവ. ഫിലിപ്പ് ഈഗൻ എന്നിവരുടെ സാന്നിധ്യത്തിൽ നടത്തുന്ന ചടങ്ങിൽ എല്ലാവരെയും ക്ഷണിക്കുന്നതായി ഫാ. ജിനോ അരിക്കാട്ട് എംസിബിഎസ് മിഷൻ ഡയറക്ടർ, ബൈജു മാണി, മോനിച്ചൻ തോമസ്, ജിതിൻ ജോൺ കൈക്കാരന്മാർ എന്നിവർ അറിയിച്ചു.
സീറോ മലബാർ സഭയുടെ തലവൻ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിലിന് സെപ്റ്റംബർ 13ന് ദൈവാലയത്തിൽ സ്വീകരണം നൽകും.
2024 സെപ്റ്റംബർ 8, ഞായറാഴ്ച
9.00am -ജപമാല
9.30am – വിശുദ്ധ കുർബ്ബാനയ്ക്കായുള്ള പ്രദക്ഷിണം (സ്കൂളിൽ നിന്ന്)
10.00am – ആഘോഷമായ വിശുദ്ധ കുർബ്ബാന
12.00 Noon – പ്രദക്ഷിണം
1.00pm – സ്നേഹവിരുന്ന്.