ചെമ്മീൻ കറി കഴിച്ച് അലർജി മൂർച്ഛിച്ചതിനെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ച യുവതിയുടെ മരണകാരണം ഹൃദയാഘാതമെന്നു മെഡിക്കൽ റിപ്പോർട്ട്.
പാലക്കാട് അമ്പലപ്പാറ മേലൂർ നെല്ലിക്കുന്നത്ത് വീട്ടിൽ ഗോപാലകൃഷ്ണൻ – നിഷ ദമ്പതികളുടെ മകൾ നികിത (20) ഞായറാഴ്ച രാത്രിയാണു മരിച്ചത്. ചെമ്മീൻകറി കഴിച്ചതിനെ തുടർന്ന് നികിതയ്ക്ക് അലർജിയുണ്ടായി.
ശ്വാസതടസ്സമുണ്ടായതോടെയാണു തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം ഹൃദയാഘാതം ഉണ്ടായതോടെയാണു തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയതെന്ന് ഡോക്ടർമാർ പറഞ്ഞു.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയതിനുശേഷം മാത്രമേ മരണകാരണം ഉറപ്പാക്കാൻ കഴിയൂവെന്നു തൊടുപുഴ എസ്എച്ച്ഒ എസ്.മഹേഷ് കുമാർ പറഞ്ഞു. നികിതയുടെ സഹോദരൻ ജിഷ്ണുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
തിരുവനന്തപുരം കിളിമാനൂരിൽ പ്ലസ് വണ്‍ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസില്‍ മൂന്നുപേർ അറസ്റ്റിൽ. മേലേ വെട്ടൂർ സ്വദേശി ഹുസൈൻ (20), വെണ്‍കുളം സ്വദേശി രാഖില്‍ (19), മാന്തറ സ്വദേശി കമാല്‍ (18) എന്നിവരാണ് പിടിയിലായത്. ഇൻസ്റ്റഗ്രാം വഴിയാണ് പതിനാറുകാരി പ്രതിയെ പരിചയപ്പെടുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. കേസിലെ ഒന്നാം പ്രതിയായ ഹുസൈനുമായി പെണ്‍കുട്ടി കുറച്ചു നാളായി സൗഹൃദത്തിലായിരുന്നു.
ശനിയാഴ്ച രാത്രി 12 മണിക്ക് ഹുസൈൻ പെണ്‍കുട്ടിയോട് വീടിനു പുറത്തേക്ക് വരാൻ ആവശ്യപ്പെട്ടു. താൻ പുറത്തുണ്ടെന്നും കാണമമെന്നും പ്രതി പെണ്‍കുട്ടിയോട് പറഞ്ഞു. ഇതനുസരിച്ച് പുറത്തേക്ക് എത്തിയ പെണ്‍കുട്ടിയെ ഹുസൈനും സുഹൃത്തുക്കളും ചേർന്ന് തട്ടി കൊണ്ടു പോകുകയായിരുന്നു. തുടർന്ന് പെണ്‍കുട്ടിയെ ആളൊഴിഞ്ഞ റബ്ബർ പുരയിടത്തിൽ എത്തിച്ച് മയക്കുമരുന്ന് നൽകി പീഡിപ്പിക്കുകയായിരുന്നു.
പൊലീസ് അന്വേഷിച്ച് എത്താതിരിക്കാനായി പെണ്‍കുട്ടിയുടെ കൈയില്‍ ഉണ്ടായിരുന്ന മൊബൈല്‍ ഫോണും പ്രതികള്‍ നശിപ്പിച്ചിരുന്നു. പീഡനത്തെ തുടർന്ന് പെണ്‍കുട്ടി ബോധരഹിതയായി. ഇതിന് ശേഷം പ്രതികള്‍ സ്ഥലത്ത് നിന്ന് രക്ഷപെടുകയുമായിരുന്നു. ഇതേ സമയം പെണ്‍കുട്ടിയെ വീട്ടില്‍ കാണാതായതോടെ മാതാപിതാക്കള്‍ കിളിമാനൂർ പൊലീസില്‍ പരാതി നല്‍കുകയും പൊലീസ് അന്വേഷണത്തില്‍ ഞായറാഴ്ച രാവിലെ 11 മണിയോടെ പെണ്‍കുട്ടിയെ റബ്ബർ തോട്ടത്തില്‍ നിന്ന് കണ്ടെത്തുകയും ചെയ്തു. തുടർന്ന് പെണ്‍കുട്ടിയുടെ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.
ആറ്റിങ്ങല്‍ ഡിവൈഎസ്പി ആർ പ്രദീപ് കുമാർ, കിളിമാനൂർ ഇൻസ്പെക്ടർ ബി ജയൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്. പ്രതികള്‍ക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
വിവാദങ്ങള്‍ക്കിടെ കേരള സ്റ്റോറി പളളികളില്‍ പ്രദർശിപ്പിക്കില്ലെന്ന തീരുമാനത്തില്‍ തലശ്ശേരി അതിരൂപത. മതവിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് അതിരൂപത വ്യതമാക്കി. തെരഞ്ഞെടുപ്പ് സമയത്ത് വിവാദത്തിന് താല്പര്യപ്പെടുന്നില്ലെന്ന് പറഞ്ഞ അതിരൂപത സിനിമയെടുത്തവരുടെ രാഷ്ട്രീയത്തിനൊപ്പം നില്‍ക്കാനില്ലെന്നും തലശ്ശേരി അതിരൂപത വ്യക്തമാക്കി.
ഇന്ന് വൈകിട്ട് ചെമ്പന്തൊട്ടി പാരിഷ് ഹാളില്‍ ദ കേരള സ്റ്റോറി പ്രദർശിപ്പിക്കുമെന്നായിരുന്നു കെസിവൈഎം അറിയിപ്പ്. കെസിവൈഎമ്മിന്‍റേതായി വന്ന നിർദേശം രൂപയുടേതല്ലെന്നും അറിയിച്ചു.
ഏറെ വിവാദമുണ്ടാക്കിയ കേരളാ സ്റ്റോറി സിനിമ വീണ്ടും പ്രദര്‍ശിപ്പിക്കാന്‍ ദൂരദര്‍ശന്‍ തീരുമാനിച്ചതോടെയാണ് വിവാദം തെരഞ്ഞെടുപ്പ് വിഷയമായി വന്നത്. എല്‍ഡിഎഫും യുഡിഎഫും ഒരു പോലെ ദൂരദര്‍ശനെ തള്ളിപ്പറഞ്ഞ് നിന്ന സമയത്താണ് ഇടുക്കി രൂപത ചിത്രം പ്രദര്‍ശിപ്പിച്ചത്.
തൊട്ടുപിന്നാലെ തലശേരി, താമരശേരി രൂപതകളും ചിത്രം പ്രദര്‍ശിപ്പിക്കും എന്നറിയച്ചതോടെ മുഖ്യമന്ത്രി നിലപാട് കടുപ്പിക്കുകയായിരുന്നു. ആര്‍എസ്‌എസ് അജണ്ട മുസ്ലീങ്ങളെ മാത്രം ലക്ഷ്യം വച്ചുള്ളതല്ലെന്ന് മുഖ്യമന്ത്രി സഭാ നേതൃത്വത്തെ ഓര്‍മ്മിപ്പചു.
ബാബു മങ്കുഴിയിൽ
യു കെ യിലെ പ്രമുഖ അസ്സോസിയേഷനുകളിലൊന്നായ ഇപ് സ്വിച്ച് മലയാളി അസോസിയേഷൻ സംഘടിപ്പിച്ച ഈസ്റ്റർ ,വിഷു,ഈദ് ആഘോഷം ഏപ്രിൽ 6 ശനിയാഴ്ച നടന്നു.
ഇപ്സ്വിച്ചിലെ സെന്റ് ആൽബൻസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വൈകുന്നേരം ആറ് മണിക്ക് അസ്സോസിയേഷൻ വൈസ് പ്രസിഡന്റ് അരുൺ പൗലോസിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിൽ ഏവർക്കും റെവ . ഫാ . മാത്യൂസ് വലിയപുത്തൻപുരയിൽ മുഖ്യാഥിതിയായി ആഘോഷപരിപാടികൾക്കു തിരി തെളിച്ചു.

മത സൗഹാർദ്ധം ഊട്ടി ഉറപ്പിക്കുന്ന സമൂഹഗാനത്തോടെ കലാപരിപാടികൾക്ക് തുടക്കമായി.
പരിപാടിയുടെ മുഖ്യ ആകർഷണമായ രാധാ കൃഷ്ണ മത്സരം നിറഞ്ഞ കയ്യടിയോടെ നടത്തപ്പെട്ടു. പത്തു വയസ്സിൽ താഴെയുള്ള ചാരുതയാർന്ന നിരവധി രാധാ, കൃഷ്ണൻമാരിൽ നിന്നും ജ്യൂവൽ വർഗീസ് ക്യൂട്ട് രാധയായും എയിഡൻ ജസ്റ്റിൻ ക്യൂട്ട് കൃഷ്ണനായും തിരഞ്ഞെടുക്കപ്പെട്ടു.

മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനങ്ങൾക്കൊപ്പം
വിഷുക്കണിയും, ഈസ്റ്റർ എഗും നൽകി.
തുടർന്ന് അസ്സോസിയേഷനിലെ അംഗങ്ങളുടെ കലാപരിപാടികൾ ഫ്‌ളൈറ്റോസ് ഡാൻസ് കമ്പനിയുടെ സഹകരണത്തോടെ സംയുക്തമായി നടന്നു.

മികച്ച ഡാൻസറും കൊറിയോഗ്രാഫറുമായ നേസാ ഗണേഷിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച വിവിധങ്ങളായ സിനിമാറ്റിക് ബൊളീവുഡ് ഡാൻസുകൾ ഏവരുടെയും മനം കവർന്നു.

റെക്സം കേരളാ കമ്മ്യൂണിറ്റി (WKC) യുടെ ഈസ്റ്റർ, വിഷു, റംസാൻ ആഘോഷം ഏപ്രിൽ 13 ന് ശനിയാഴ്ച 2 – മണിമുതൽ റെക്സം സെന്റ് മേരീസ് ഹാളിൽ നടത്തപ്പെ ടുന്നു. രണ്ട് മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കുന്നതും തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാ മത്സരങ്ങൾ, ഗെയ്മുകൾ നടത്തപ്പെടുന്നു. കലാ മൽസരങ്ങൾക്ക് റിന്റു ,പ്രിൻസ് എന്നിവർ നേതൃത്വം നൽകുന്നതുമാണ് ഈസ്റ്റർ, വിഷു, റംസാൻ സന്ദേശം നൽകുന്നത് സ്പെഷ്യൽ ഗസ്റ്റ് കേരളത്തിൽ നിന്നും എത്തിച്ചേർന്ന ഡോക്ടർ സിസ്റ്റർ ബെറ്റി ആയിരിക്കും.
ഈസ്റ്റർ പ്രതീകമായി യേശുവിന്റെ ഉയർപ്പ്, വിഷുവിന്റ സ്മരണ പുതുക്കുന്ന വിഷു കണി, പങ്കെടുക്കുന്ന എല്ലാവർക്കും വിഷു കൈനീട്ടം കുട്ടികൾക് ഈസ്റ്റർ എഗ്ഗ് ഹണ്ടിങ് മത്സരം വിവിധ ഡാൻസ് പ്രോഗ്രാമുകൾ, പാട്ടുകൾ, സംഗീത ആസ്വാതനത്തിനായി മന്ത്ര മ്യൂസിക് ബാന്റ് എന്നിവ ആഘോഷ പരിപാടികൾക്ക് കൊഴുപ്പേകും.
ഈസ്റ്റർ കേക്ക്, വൈൻ കൂടാതെ സ്വാതിഷ്ട്ടമായ ത്രീ കോഴ്സ് മീൽ ഏവർക്കും ആഘോഷങ്ങൾക്ക് ഗാഭീര്യം പകരും. പങ്കെടുക്കുന്ന ഏവർക്കും ഭാഗ്യ പരീക്ഷണത്തിനായി വിവിധ സമ്മാനങ്ങൾ ഉൾപെടുത്തിയ റാഫിൾ ടിക്കറ്റ് നറുക്കെടുപ്പ് ഉണ്ടായിരിക്കുന്നതാണ്.ഈ ആഘോഷ പരിപാടികളിൽ പങ്കെടുത്ത് ഒരു ദിനം ആനന്ദ കരമാക്കുവാൻ ഏവരെയും റെക്സം കേരളാ കമ്മ്യൂണിറ്റി (W K C ) കമ്മിറ്റി ഹാർദ്ദവമായി സ്വാഗതം ചെയ്തു കൊള്ളുന്നു.
‘കേരള സ്റ്റോറി’ പ്രദര്‍ശിപ്പിച്ചത് സഭയുടെ മുന്‍നിലപാടുകളുടെ തുടര്‍ച്ചയെന്ന് വിലയിരുത്തല്‍. നര്‍ക്കോട്ടിക് ജിഹാദ് നിലവിലുണ്ടെന്ന് കഴിഞ്ഞവര്‍ഷം പാലാ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട് നിലപാടെടുത്തിരുന്നു. ലവ് ജിഹാദ് വഴി കത്തോലിക്കാ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതായി ഇടുക്കി മുന്‍ മെത്രാന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ 2015-ല്‍ നടത്തിയ പ്രസംഗം വലിയ വിവാദമായിരുന്നു. ഇപ്പോള്‍ കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചതിന് തിരഞ്ഞെടുപ്പു രാഷ്ട്രീയവുമായി ബന്ധമില്ലെന്നാണ് വാദം.
സിനിമ പ്രദര്‍ശിപ്പിച്ചതില്‍ അനൗചിത്യം ഉണ്ടാകാമെങ്കിലും അതില്‍ തെറ്റുണ്ടെന്നു പറയാനാകില്ലെന്ന് സഭയുടെ ഔദ്യോഗികപക്ഷത്തുള്ളവര്‍ പറഞ്ഞു. ഇതില്‍ ഒരു രാഷ്ട്രീയവുമില്ല. ഏതെങ്കിലും കക്ഷിക്ക് വോട്ടുചെയ്യാന്‍ മെത്രാന്മാര്‍ പറഞ്ഞാല്‍ വിശ്വാസികള്‍ വോട്ടുചെയ്യുന്ന കാലമൊക്കെ പോയി. മണിപ്പുര്‍ വിഷയമൊക്കെ വിശ്വാസികളുടെ മനസ്സിലുണ്ട് -മുതിര്‍ന്ന വൈദികന്‍ പറഞ്ഞു.
അതേസമയം, സിനിമാപ്രദര്‍ശനത്തെ രൂക്ഷമായി വിമര്‍ശിച്ച് സിറോ മലബാര്‍സഭ മുന്‍വക്താവ് ഫാ. പോള്‍ തേലക്കാട്ട് രംഗത്തെത്തി. ഇന്ത്യയില്‍ ഇപ്പോഴെന്താണ് നടക്കുന്നതെന്നറിയാത്ത അപക്വമതികളുടെ അവിവേകവും ആത്മഹത്യാപരവുമായ നടപടിയാണ് ഇതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
രാഷ്ട്രീയപ്പാര്‍ട്ടികള്‍ വിഷയത്തില്‍ കാര്യമായി പ്രതികരിച്ചിട്ടില്ല. സഭയ്ക്ക് നിര്‍ണായകസ്വാധീനമുള്ള മണ്ഡലമാണ് ഇടുക്കി. 2014-ല്‍ കോണ്‍ഗ്രസ് അവിടെ പരാജയപ്പെടാനുള്ള ഒരു കാരണവും അന്ന് എം.പി.യായിരുന്ന പി.ടി. തോമസ് രൂപതയ്ക്കെതിരേ സ്വീകരിച്ച നിലപാടുകളായിരുന്നു. സിനിമാ പ്രദര്‍ശനത്തെ അപലപിച്ച പ്രതിപക്ഷനേതാവിനെ കെ.സി.ബി.സി. വക്താവ് ഫാ. ജേക്കബ് പാലയ്ക്കാപ്പള്ളി രൂക്ഷമായി വിമര്‍ശിച്ചു. പള്ളിപ്പറമ്പില്‍ക്കയറി സതീശന്‍ അഭിപ്രായം പറയേണ്ടെന്ന് അദ്ദേഹം ‘മാതൃഭൂമി’യോടു പറഞ്ഞു.
സംസ്ഥാനത്ത് ഇന്നും വേനല്‍മഴയെത്തും. ആറ് ജില്ലകളില്‍ മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, ജില്ലകളിലാണ് ഇന്ന് മഴമുന്നറിയിപ്പുള്ളത്.
നാളെ ആലപ്പുഴ, എറണാകുളം, കോട്ടയം എന്നീ ജില്ലകളിലും മഴ ലഭിക്കും. വെള്ളിയാഴ്ച മുഴുവൻ ജില്ലകളിലും മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രം നല്‍കുന്ന സൂചന.
അതേസമയം, സംസ്ഥാനത്ത് ഇന്നലെയും ഏറ്റവും കൂടുതല്‍ ചൂട് പാലക്കാട് രേഖപ്പെടുത്തി. ഔദ്യോഗികമായി സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ചൂട് ആണ് ഇന്നലെ പാലക്കാട് ( 40.6 ഡിഗ്രി സെല്‍ഷ്യസ്) രേഖപെടുത്തിയത്. തുടർച്ചയായി അഞ്ചാം ദിവസമാണ് പാലക്കാട് 40ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ രേഖപെടുത്തുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
എസ് എം എ സ്റ്റോക്ക് ഓൺ ട്രെന്റ് സജീവ അംഗവും ചെസ്റ്റർട്ടൺ വാട്ടർഹേസിൽ താമസിക്കുകയും ചെയ്യുന്ന സന്തോഷ് അബ്രഹാമിന്റെ മാതാവ് ലിസിയമ്മ എബ്രഹാം ( 76 ) നിര്യാതയായി .
ശവസംസ്‌കാര ചടങ്ങുകൾ വ്യാഴാഴ്ച്ച (11/ 04 / 2024 ) തീക്കോയി സെന്റ് മേരീസ് പള്ളിയിൽ വച്ച് നടത്തപ്പെടുന്നു. വ്യാഴാഴ്ച നാല് മണിയോടെ സ്വഭവനത്തിൽ ചടങ്ങുകൾ ആരംഭിക്കും .
മക്കൾ: ഓമന എബ്രഹാം , ചാർളി എബ്രഹാം, സന്തോഷ് എബ്രഹാം, ജോർജ്‌ലാൽ എബ്രഹാം .
സന്തോഷ് അബ്രഹാമിന്റെ മാതാവിൻറെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
സെന്‍സെക്‌സും നിഫ്റ്റിയും പുതിയ ഉയരം കുറിച്ചതോടെ ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത ഓഹരികളുടെ സംയോജിത വിപണി മൂല്യം 1.3 ലക്ഷം കോടി രൂപ ഉയര്‍ന്ന ഇതാദ്യമായി 400 ലക്ഷം കോടി കടന്നു. സെന്‍സെക്‌സിലെ നേട്ടം 600 പോയന്റാണ്. റെക്കോഡ് നിലവാരമായ 74,869ലാണ് വ്യാപാരം നടന്നത്. നിഫ്റ്റിയാകട്ടെ 22,700 എന്ന നാഴികക്കല്ല് പിന്നിടുകയും ചെയ്തു.
കടപ്പത്ര ആദായം കൂടുമ്പോള്‍ ഓഹരികള്‍ തിരിച്ചടിനേരിടുമെന്ന പരമ്പരാഗത സിദ്ധാന്തത്തെ അവഗണിച്ചുകൊണ്ടുള്ള മുന്നേറ്റമാണ് വിപണിയിലുണ്ടായത്. നാല് മാസത്തെ ഉയര്‍ന്ന നിലവാരമായ 4.44 ശതമാനത്തിലെത്തിയിരിക്കുന്നു യുഎസിലെ പത്ത് വര്‍ഷത്തെ കടപ്പത്ര ആദായം. പത്ത് വര്‍ഷത്തെ ഇന്ത്യയിലെ കടപ്പത്ര ആദായമാകട്ടെ 7.1438 ശതമാനമായും ഉയര്‍ന്നു.
ഓട്ടോ, മെറ്റല്‍ ഓഹരികളാണ് വിപണിയെ ചലിപ്പിച്ചത്. അതേസമയം മിഡ്, സ്‌മോള്‍ ക്യാപ് ഓഹരികള്‍ തിരിച്ചടി നേരിടുകയും ചെയ്തു. ഐഷര്‍ മോട്ടോഴ്‌സ്, മാരുതി സുസുകി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നിവ മൂന്നു മുതല്‍ അഞ്ച് ശതമാനംവരെ നേട്ടമുണ്ടാക്കി.
തൊഴിലവസരങ്ങള്‍ വര്‍ധിച്ചത് യുഎസ് സൂചികകള്‍ നേട്ടമാക്കി. നാസ്ദാക്കും എസ്ആന്‍ഡ്പി 500 സൂചികയും വെള്ളിയാഴ്ച ഒരു ശതമാനം നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. പണനയ ചാലകങ്ങള്‍ക്കുപകരം സമ്പദ്‌വ്യവസ്ഥയുടെ മുന്നേറ്റ സാധ്യതകളാണ് ഇത്തവണ നിക്ഷേപകര്‍ പരിഗണിച്ചത്. ഹോങ്കോങ്, ടോക്കിയോ, സിഡ്‌നി, സിംഗപൂര്‍, തായ്‌പേയ് എന്നിവിടങ്ങളിലെ വിപണികളിലും അതിന്റെ പ്രതിഫലനമുണ്ടായി.
തെക്കന്‍ ഗാസയില്‍നിന്ന് കൂടുതല്‍ സൈനികരെ ഇസ്രായേല്‍ പിന്‍വലിക്കുകയും വെടിനിര്‍ത്തല്‍ സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയും ചെയ്തതോടെ അസംസ്‌കൃത എണ്ണവിലയില്‍ നേരിയതോതിലെങ്കിലും കുറവുണ്ടായി. ബ്രന്റ് ക്രൂഡ് വില ബാരലിന് 90 ഡോളറില്‍ താഴെയെത്തി.
വിദേശ നിക്ഷേപകര്‍ വന്‍കിട ഓഹരികള്‍ വാങ്ങിക്കൂട്ടിയതാണ് നിഫ്റ്റിയിലെ മുന്നേറ്റത്തിന്റെ പ്രധാന ഘടകം. 35,000 കോടി രൂപ മൂല്യമുള്ള ഓഹരികളാണ് കഴിഞ്ഞ മാസം വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വാങ്ങിക്കൂട്ടിയത്. വെള്ളിയാഴ്ചയകാട്ടെ 1,700 കോടി രൂപയുടെ അറ്റ നിക്ഷേപകരുമായി. റീട്ടെയില്‍ നിക്ഷേപകരും വിപണിയുടെ കരുത്തിനൊപ്പം നീങ്ങി.
പാദഫലങ്ങള്‍ പുറത്തുവരുന്നതിന് മുന്നോടിയായി വരുമാന സൂചനകള്‍ കമ്പനികള്‍ പുറത്തുവിടാന്‍ തുടങ്ങിയത് വിപണി നേട്ടമാക്കി. 2023-24 സാമ്പത്തിക വര്‍ഷം 20 ലക്ഷം യൂണിറ്റ് എയര്‍കണ്ടീഷണറുകള്‍ വിറ്റഴിച്ചതായി പ്രഖ്യാപിച്ചതിന് പിന്നാലെ വോള്‍ട്ടാസിന്റെ ഓഹരി വില ഏഴ് ശതമാനത്തോളം ഉയര്‍ന്നു. മികച്ച വരുമാന വളര്‍ച്ച പ്രതീക്ഷിക്കാമെന്ന നൈകയുടെ അവകാശവാദവും തുണച്ചു. ഓഹരി വില ആറ് ശതമാനത്തോളം ഉയരാന്‍ അതിടയാക്കി.
മാര്‍ച്ച് 12ന് ടിസിഎസിന്റെ പ്രവര്‍ത്തന ഫലം പുറത്തുവരുന്നതോടെ നാലാം പാദത്തിലെ വരുമാന സീസണ് തുടക്കമാകും. അത് മുന്നില്‍കണ്ടാണ് നിക്ഷേപകരുടെ ഇപ്പോഴത്തെ നീക്കം. ഓട്ടോ, ധനകാര്യ സേവനം തുടങ്ങിയ മേഖലകള്‍ ശരാശരി 15 ശതമാനത്തിന് മുകളില്‍ വാര്‍ഷിക വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചു. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലായി ആകെ 194 സ്ഥാനാര്‍ഥികളാണുള്ളത്.
ഏറ്റവും അധികം സ്ഥാനാര്‍ഥികള്‍ മത്സര രംഗത്തുള്ളത് കോട്ടയത്താണ്, 14 പേര്‍. അഞ്ചുപേര്‍ മത്സരിക്കുന്ന ആലത്തൂരാണ് ഏറ്റവും കുറച്ച് സ്ഥാനാര്‍ഥികളുള്ളത്. കോട്ടയത്തിന് തൊട്ടുപിന്നിലായി 13 സ്ഥാനാര്‍ഥികളുമായി കോഴിക്കോടാണുള്ളത്. തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍ മണ്ഡലങ്ങളില്‍ 12 പേര്‍ വീതവും മത്സര രംഗത്തുണ്ട്.
ആകെ 290 പേരായിരുന്നു പത്രിക സമര്‍പ്പിച്ചിരുന്നെങ്കിലും സൂക്ഷ്മപരിശോധനയില്‍ അപാകതകള്‍ ചൂണ്ടിക്കാട്ടി 86 പേരുടെ പത്രിക തള്ളി. തുടര്‍ന്ന് 204 പേരാണ് മത്സരരംഗത്തുണ്ടായിരുന്നത്. എന്നാല്‍ ഇന്ന് (തിങ്കളാഴ്ച) പത്തുപേര്‍ പത്രിക പിന്‍വലിച്ചതോടെ സ്ഥാനാര്‍ഥികളുടെ എണ്ണം 194 ആയി. ഏപ്രില്‍ 26-നാണ് സംസ്ഥാനത്ത് വോട്ടെടുപ്പ്. ജൂണ്‍ നാലിന് വോട്ടെണ്ണല്‍.
ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സംസ്ഥാനത്തെ അന്തിമ വോട്ടര്‍പട്ടികയും തയ്യാറായിട്ടുണ്ട്. 2.77 കോടി (2,77,49,159) വോട്ടര്‍മാരാണ് ഈ അവസാന വോട്ടര്‍പട്ടികയില്‍ സംസ്ഥാനത്താകെയുള്ളത്. ജനുവരി 22-ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടികയില്‍നിന്ന് 6.49 ലക്ഷം (6,49,833) വോട്ടര്‍മാരുടെ വര്‍ധനവുണ്ട്. അതേസമയം വോട്ടര്‍ പട്ടിക ശുദ്ധീകരണത്തില്‍ 2,01,417 പേര്‍ ഒഴിവായി.