തൊഴിൽ തട്ടിപ്പ് , തൊഴിലിടത്തെ വിവേചനങ്ങൾ ,വാടക സ്ഥലത്തെ ചൂഷണങ്ങൾ എന്നിങ്ങനെ ഒട്ടേറെ പ്രശ്നങ്ങളാണ് പുതിയതായി യുകെയിലെത്തുന്ന മലയാളികൾ അഭിമുഖീകരിക്കുന്നത്. ഇതിനെതിരെ മലയാളികൾക്ക് കൈത്താങ്ങാവാൻ രൂപീകൃതമായ സംഘടനയാണ് ഇന്ത്യൻ വർക്കേഴ്സ് യൂണിയൻ ഗ്രേറ്റ് ബ്രിട്ടൻ (ഐഡബ്ല്യു യു ജി ബി ) . മലയാളി ജീവനക്കാർ തൊഴിലിടങ്ങളിലും മറ്റും നേരിടുന്ന വിവിധ പ്രശ്നങ്ങളെ കുറിച്ച് ഇന്ത്യൻ വർക്കേഴ്സ് യൂണിയൻ്റെ ആഭിമുഖ്യത്തിൽ ജനുവരി 18-ാം തീയതി ഓൺലൈൻ സെമിനാർ സംഘടിപ്പിക്കുന്നു. അഡ്വ. ബൈജു വർക്കി തിട്ടാല , അഡ്വ. ജിയോ സെബാസ്റ്റ്യൻ, അഡ്വ. ഷിന്റോ പൗലോസ് എന്നിവരാണ് സെമിനാറിന് നേതൃത്വം നൽകുന്നത്.
സെമിനാറിന്റെ സൂം ലിങ്ക് താഴെ കൊടുക്കുന്നു.
Topic: Indian Workers Union
Time: Jan 18, 2024 08:00 PM London
Join Zoom Meeting
https://us02web.zoom.us/j/83498775945?pwd=MlVyVU1JQUlFYTNxV2crUU51eFpiQT09
Meeting ID: 834 9877 5945
Passcode: 944847
+447398968487 എന്ന വാട്സ്ആപ്പ് നമ്പറിൽ നിങ്ങളുടെ സംശയങ്ങളും ചോദ്യങ്ങളും അറിയിക്കാനും സാധിക്കും.

ലിങ്ക്ൻഷെറിലെ സ്ലീഫോഡിൽ ഉള്ള മലയാളി കൂട്ടായ്മയായ സ്ലീഫോർഡ് മലയാളി അസോസിയേഷൻ ജനുവരി 13 -ന് വൈകിട്ട് 6 മണിമുതൽ 11 മണിവരെ ഔർ ലേഡി ഓഫ് ഗുഡ് കൗൺസിൽ കത്തോലിക്ക പള്ളി പാരിഷ് ഹാളിൽ അവിടുത്തെ പുതിയതായി വന്നവരും വളരെ കുറച്ചു മാത്രം ഉണ്ടായിരുന്ന പഴയ മലയാളികളും കൂടി ക്രിസ്തുമസും പുതുവത്സരവും ആഘോഷിച്ചു. ഏതാണ്ട് മുപ്പതിൽപരം കുടുംബത്തിൽനിന്ന് കുട്ടികൾ ഉൾപ്പെടെ നൂറോളം പേർ പങ്കെടുത്തു.
നാട്ടിൽ നിന്നും വിസിറ്റിങ്ങിനെത്തിയ ഒരംഗത്തിന്റെ മാതാവ് ശ്രീമതി ജയമ്മ എബ്രഹാം കേക്ക് മുറിച്ചു പരിപാടികൾക്ക് തുടക്കം കുറിച്ചു. തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ, ഗെയിംസ്, റാഫിൾഡ്ര തുടങ്ങിയവ പരിപാടിക്ക് മാറ്റ് കൂട്ടി. എല്ലാ അംഗങ്ങളെയും ചടങ്ങിൽ പരിചയപ്പെടുത്തുകയും ചെയ്തു. പിന്നീട് ആദ്യ ഭരണസമിതി തിരഞ്ഞെടുപ്പിൽ സ്ലീഫോർഡ് മലയാളി അസോസിയേഷന്റെ ആദ്യ പ്രസിഡന്റ് ആയി ശ്രീ നിതിൻ കുമാർ നോബിളിനെയും ജനറൽ സെക്രട്ടറിയായി ശ്രീ സോണിസ് ഫിലിപ്പിനെയും,ട്രെഷററായി ശ്രീമതി ഷൈനി മോൻസിയെയും മറ്റ് അഞ്ച് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു. ചടങ്ങിൽ ഇവന്റ് ജനറൽ കൺവീനർ ശ്രീ സോണിസ് ഫിലിപ്പ് സ്വാഗതവും, ഇവന്റ് കോർഡിനേറ്റർ ശ്രി മോൻസി എബ്രഹാം നന്ദിയും പറഞ്ഞു. തുടർന്ന് ഡിന്നറിനു ശേഷം ഏതാണ്ട് 11 മണിക്ക് എല്ലാവരും സന്തോഷപൂർവം പിരിഞ്ഞു.

ജോസ്‌ന സാബു സെബാസ്റ്റ്യൻ
യുകെയിലെ 92 ചരിത്രപരമായ കൗണ്ടികളും 99 ആചാരപരമായ കൗണ്ടികളും 148-ലധികം ഭരണപരമായ ‘കൗണ്ടികളും’.വച്ച് നോക്കിയാലുണ്ടല്ലോ അളിയാ ….
സൗത്തെൻഡ് തന്നെ പുലി …
സംശയമുണ്ടോ… ഉണ്ടേൽ വരീനെടാ മക്കളെ അടുത്ത ഓണ തിമർപ്പിലേക്ക് …..

ദേ … ഈ കഴിഞ്ഞ ക്രിസ്സ്തുമസ് ന്യൂ ഇയർ ….സൗത്തെന്റിലേക്കാണങ്കിലെ ഞങ്ങൾ വരൂ എന്ന് പറഞ്ഞു നിന്ന… നമ്മുടെ പാലാ പള്ളി പാടി ഹിറ്റാക്കിയ ഞങ്ങടെ സ്വന്തം അഭിമാനമായ നകുലും കൂട്ടരും ….
അവരിവിടെ വന്ന് തണുപ്പിൽ ഇരുണ്ടു ഉറഞ്ഞു കിടന്നിരുന്ന ഞങ്ങടെ ഹൃദയങ്ങളെ കുത്തിപ്പൊക്കി ഉണർത്തി ആഹ്ളാദിപ്പിച്ചു….
ഇനിയും ഞങ്ങൾ വരുമെന്ന ഉറപ്പുനൽകി യാത്രയായി …..
അവരെക്കാളും മികവുറ്റ കാഴ്ച രമണീയത ഒരുക്കിയ ഞങ്ങടെ സൗത്തെൻഡ് വിമൻസ് പെണ്ണുങ്ങൾ …..അവരുടെ ആട്ടവും പാട്ടും കണ്ണഞ്ചിപ്പിക്കുന്ന ഫാഷൻ ഷോ ….കണ്ടത് മുതൽ തലയിൽ കിടന്ന് കറങ്ങി കറങ്ങി പിന്നെയും ചിരിപ്പിച്ചു കൊണ്ടിരിക്കുന്ന സ്കിറ്റ് …
അവരുടെ കുട്ടികളുടെ വിഭവസമൃദ്ധമായ വിവിധയിനം പരിപാടികൾ … അവർക്ക് വേണ്ടത്ര ഉണർവ്വും ആവേശവും പ്രോത്സാഹനവും കൊടുത്തു കൂടെ കൂടിയ ആണുങ്ങൾ ….കൂടാതെ എല്ലാവരുടെയും ആവേശത്തിമർപ്പിൽ അവർക്ക് കട്ടക് സപ്പോർട്ട് നൽകി കൂടെ നിന്ന സൗത്തെന്റ് മലയാളി അസോസിയേഷൻ പ്രസിഡന്റ് പ്രദീപ് കുര്യനും കൂട്ടരും …..

അപ്പോൾ കാര്യ പരിപാടികൾ അവിടെ അവസാനിച്ചോ എന്നുചോദിച്ചാൽ ഇല്ല ……സ്ത്രീകൾ ഒട്ടും പിന്നോക്കം നിൽക്കണ്ടവരല്ല എന്ന് പറഞ്ഞു അവരു കൂടെ ഇവിടുത്തെ ആൺപടയ്ക്കൊപ്പം കൂടെ കൂട്ടി മാതൃക കാണിച്ച സൗത്തെൻഡ് ട്രസ്റ്റി മെംബേഴ്സ് ….
അങ്ങനെ സൗത്തെന്റ് മലയാളി അസോസിയേഷന്റെ കാതലായ ഭാഗമാകാൻ ഭാഗ്യം ലഭിച്ച …വൈസ് പ്രസിഡന്റ് മിനി സാബു….ജോയിൻ സെക്രട്ടറി ഡോ . ദിവ്യശ്രീ …ട്രസ്റ്റി അംഗങ്ങളായ അമിത ബാബു…ഡെയ്സി ജോർജ് ….ദീപ്തി സാബു …..അവരെയെല്ലാം പൂർണ്ണ ഹർഷാരവത്തോടെ തന്നെ സൗത്തെന്റിലെ മെംബേഴ്സ് ഏറ്റെടുത്തു ….
അതും കൂടാതെ അമ്മമാരേ വെല്ലുന്ന മക്കടെ പെർഫോർമൻസ് ….
മക്കളെ വെല്ലുന്ന അമ്മമാരുടെ ഫാഷൻ ഷോ …. സ്കിറ്റ് ….
അവരെയും വെല്ലുന്ന ഡി ജെ ….അവരുടെയെല്ലാം ഭാവങ്ങളെ അതി മനോഹരമായി ക്യാൻവാസിൽ ഒപ്പിയെടുത്തുകൊണ്ട് ഓടിനടന്ന സൗത്തെന്റിന്റെ സ്വന്തം അഹങ്കാരമായ ക്യാമറാമാൻ ജിതിൻ ….കൂടെ നാവിനു രുചിയേകാൻ അപ്പവും മട്ടൻ സ്റ്റ്യൂവും താരമായ അതിഭീകര സദ്യ ഒരുക്കി ഞങ്ങളെ വരവേറ്റ …അവരുടെ പേര് പോലെ തന്നെ ഹോട്ടായ “റെഡ് ചില്ലി “സൗത്തെന്റിലെ റെസ്റ്റോറന്റ്….
എന്റമ്മൊ…. പറയാനാണേൽ ഇനീം ഉണ്ടേറെ പറയാൻ … അതിനാൽ അടുത്ത തവണ ഞങ്ങടെ സമുദ്ര തീരമായ സൗത്തെന്റിലേക്ക് ട്രെയിൻ ബുക്ക് ചെയ്തോളോ …….

















കൊല്ലം : ശ്രീകുമാരി അശോകന്റെ പ്രഥമ കവിതാ സമാഹാരമായ ‘കാവ്യകലികകൾ ‘പ്രകാശനം ചെയ്തു. ഇന്നലെ കൊല്ലം ആമ്പാടി കലാ പഠന കേന്ദ്രത്തിൽ വച്ചായിരുന്നു പ്രകാശനം. ചടങ്ങിൽ അരുണഗിരി അധ്യക്ഷനാമായിരുന്നു. ശ്രീ ആശ്രാമം ഓമനക്കുട്ടൻ സ്വാഗതം ആശംസിച്ചു. കൊല്ലം ഡെപ്യൂട്ടി മേയർ പ്രകാശന ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. IGNOU അക്കാദമിക് കൗൺസിലറും കേരള യൂണിവേഴ്സിറ്റി റിസർച്ച് ഗൈഡും കമ്മ്യൂണിറ്റി റേഡിയോ ബെൻസിഗറിന്റെ പ്രോഗ്രാം ഓഫീസറുമായ പ്രൊഫസർ Dr. R. S. രാജീവ് ആമ്പാടി കലാ പഠന കേന്ദ്രം ഡയറക്ടർ ശ്രീ ആമ്പാടി സുരേന്ദ്രന് പുസ്തകം നൽകിയാണ് പ്രകാശനം നിർവഹിച്ചത്. ശ്രീമതി. പ്രമീള ശ്രീദേവി,ശ്രീ. അപ്സര ശശികുമാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ശ്രീകുമാരി അശോകൻ മറുപടി പ്രസംഗം നടത്തി.
സ്കെന്തോർപ്പിലെ മലയാളികൾ ഒന്ന് ചേർന്ന് ക്രിസ്തുമസും ന്യൂ ഇയറും ആഘോഷിച്ചു . വർണ്ണങ്ങൾ വിരിഞ്ഞ രാവിൽ സമ്മാനങ്ങളുമായി എത്തിയ സാന്റാ ക്ലോസ് , എൽഫിന്റെ നേതൃത്വത്തിൽ കുട്ടികൾ ചേർന്ന് വലിച്ച സ്ലെയ്ല് എത്തിയത് കുട്ടികളിലും മുതിർന്നവരിലും ആഘോഷങ്ങളുടെ ആവേശത്തെ വാനോളം എത്തിച്ചു . സാന്റാ ക്ലോസ് ക്രിസ്തുമസ് കേക്ക് മുറിച്ചുകൊണ്ട് സമ്മേളനം ഉദ്ഘടനം ചെയ്തു . എസ് എം എ യുടെ എക്സിക്യൂട്ടീവ് മെമ്പർ സോനാ സജയ് ഏവർക്കും സ്വാഗതം ആശംസിക്കുകയും വൈസ് പ്രസിഡന്റ് വൽസ രാജു മുഖ്യ പ്രഭാഷണം നടത്തുകയും അംഗങ്ങൾക്ക് ആശംസകൾ അറിയിക്കുകയും ചെയ്തു .ആദ്യ ക്രിസ്തുമസ് ആഘോഷിക്കുന്ന കുട്ടികൾക്ക് സാന്റാ ക്ലോസ് സമ്മാനങ്ങൾ നൽകി .

കുട്ടികൾ അവതരിപ്പിച്ച നേറ്റിവിറ്റി ക്രിസ്മസിന്റെ മനോഹാരിത അതേപടി വിളിച്ചോതുന്നതായി . അസോസിയേഷനിലെ ഗായകരും ഗായികമാരും ചേർന്ന് ആലപിച്ച ഗാനങ്ങൾ കാണികളുടെ കാതുകൾക്ക് ഇമ്പായി അലയടിച്ചുകൊണ്ടിരുന്നു .

വൈവിധ്യങ്ങളായ കലാപരിപാടികൾ കുട്ടികളും മുതിർന്നവരും അണിയിച്ചൊരുക്കിയത് ആഘോഷങ്ങളുടെ മധുരം ഇരട്ടിയാക്കി . വനിതകളുടെ നേതൃത്വത്തിൽ നടത്തിയ ഹാസ്യ അവതരണം ഏവരിലും ചിരിപടർത്തി . പാട്ടിന്റെ തലത്തിനൊത്തുള്ള നിർത്ത ചുവടുകളുമായി ദമ്പതികൾ സ്റ്റേജിൽ മിന്നും പ്രകടങ്ങൾ കാഴ്ച വച്ചു . നാവിൽ രുചിയൂറും വിഭവങ്ങളും തുടർന്ന് ഡിജെയോടു കൂടി പരിപാടികൾ പന്ത്രണ്ടുമണിയോടുകൂടി സമാപിച്ചു. അന്നേ ദിവസം നടത്തിയ റാഫിൾ ടിക്കറ്റിന് സമ്മാനങ്ങൾ സ്പോൺസർ ചെയ്തത് സ്പാർ ഗ്ര ആണ് . പരിപാടിയിൽ പങ്കെടുത്തവർക്ക് എക്സിക്യൂട്ടീവ് അംഗം മനയ ജോസഫ് നന്ദി പറഞ്ഞു .

സ്കെന്തോർപ്പിലേക്ക് പുതുതായി എത്തുന്നവരെ സഹായിക്കുന്നതിനായി അസോസിയേഷന്റെ നേതൃത്തത്തുള്ള help desk പ്രവർത്തിക്കുന്നു .കൂടുതൽ വിവരങ്ങൾക്കായി Scunthorpe Mslayalee Assiciation , FB സന്ദർശിക്കുക.

കോട്ടയം: പാസ്പോർട്ട് സേവാ കേന്ദ്രം താൽക്കാലികമായി പ്രവർത്തനം നിർത്തിയ അന്നു മുതൽ താൻ നടത്തിയ പോരാട്ടത്തിന് ഫലം കണ്ടെന്ന് തോമസ് ചാഴികാടൻ എംപി. പുതുവത്സര സമ്മാനമായി പാസ്പോർട്ട് സേവാ കേന്ദ്രം പുനഃപ്രവർത്തനം തുടങ്ങുമെന്ന് പറഞ്ഞ വാക്ക് പാലിക്കാനായതിൽ സന്തോഷമുണ്ടെന്നും എംപി വ്യക്തമാക്കി. കോട്ടയത്ത് പാസ്പോർട്ട് സേവാ കേന്ദ്രം ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിക്കുകയായിരുന്നു എംപി.
2023 ഫെബ്രുവരി 16 -നാണ് കോട്ടയത്ത് പ്രവർത്തിച്ചിരുന്ന പാസ്പോർട്ട് സേവാ കേന്ദ്രത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തി വയ്ക്കാൻ നിർദേശം വന്നത്. പിറ്റേന്ന് ഡൽഹിയിലെത്തി കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ് ശങ്കറെ കണ്ടു. ചീഫ് പാസ്പോർട്ട് ഓഫിസറെയും കണ്ടു. ലോക്സഭയിൽ സബ് മിഷൻ ഉന്നയിച്ചു. ചട്ടം 377 പ്രകാരം സഭയിൽ വിഷയം വീണ്ടും വീണ്ടും ഉന്നയിച്ചു. പിന്നാലെ വിദേശകാര്യ മന്ത്രിയെ നേരിൽ കണ്ട് വീണ്ടും നിവേദനം നൽകി.
നിരന്തരമായ ഇടപെടലുകൾക്കൊടുവിൽ പാസ്പോർട്ട് സേവാകേന്ദ്രം കോട്ടയത്ത് തന്നെ നിലനിർത്തുമെന്ന് കേന്ദ്ര വിദേശ കാര്യ മന്ത്രി എസ് ജയ് ശങ്കർ ഉറപ്പു നൽകി. കോട്ടയത്ത് പുതിയ കെട്ടിടം കണ്ടെത്തിയെന്നും ഓഫീസ് പ്രവർത്തനം ഒക്ടോബർ അവസാനം തുടങ്ങുമെന്നുമായിരുന്നു ഉറപ്പ്. എന്നാൽ അപ്രതീക്ഷിതമായ കാരണങ്ങളാൽ നീണ്ടുപോയി. വൈദ്യുതി കണക്ഷൻ ആയിരുന്നു പ്രധാന തടസ്സം. ഹൈ ടെൻഷൻ പവർ ആവശ്യമായതിനാൽ ജനറേറ്റർ, വയറിങ് എന്നിവ ആ രീതിയിൽ ക്രമീകരിക്കേണ്ടി വന്നു. വയറിങ് പൂർത്തിയാക്കി സുരക്ഷാ ക്രമീകരണങ്ങളുടെ പരിശോധനയ്ക്കായി ഇലക്ട്രിക്കൽ ഇൻസ് പക്ട്രേറ്റിനെ സമീപിച്ചു. എന്നാൽ ചില കുറവുകൾ അവർ ചൂണ്ടിക്കാണിച്ചു. പള്ളത്തെ ഡെപ്യൂട്ടി ചീഫ് എൻജിനിയറെയും താൻ നേരിൽ കണ്ട് പ്രശ്നങ്ങൾ പരിഹരിച്ചുവെന്നും ഡിസംബർ പകുതിയോടെ സേവാ കേന്ദ്രം സജ്ജമായത് അങ്ങനെയാണെന്നും തോമസ് ചാഴികാടൻ വ്യക്തമാക്കി. പുതിയ പാസ്പോർട്ട് ഓഫീസിനായി പ്രയത്നിച്ച എല്ലാവരെയും എംപി അനുമോദിച്ചു.
കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പുതിയ പാസ്പോർട്ട് സേവാ കേന്ദ്രം ഉദ്ഘാടനം ചെയ്തു. പാസ്പോർട്ട് സേവാ കേന്ദ്രം ആധുനിക നിലവാരത്തിൽ നിർമ്മിക്കാനാണ് താൽക്കാലികമായി അടച്ചതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ജോസ് കെ മാണി എംപി മുഖ്യ പ്രഭാഷണം നടത്തി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, റീജണൽ പാസ്പോർട്ട് ഓഫീസർ ടി ആർ മിഥുൻ, ഡപ്യൂട്ടി പാസ്പോർട്ട് ഓഫീസർ ഭാനുലാലി എന്നിവർ സംസാരിച്ചു. ചടങ്ങിൽ റീജണൽ പാസ്പോർട്ട് കേന്ദ്രത്തിന്റെ ഇൻസ്റ്റഗ്രാം പേജിന്റെ ലോഗോ പ്രകാശനവും കേന്ദ്രമന്ത്രി നിർവഹിച്ചു.
ലണ്ടൻ : യൂത്ത് കോൺഗ്രസ് നേതാവ് ശ്രീ രാഹുൽ മാങ്കുട്ടത്തിനെ ഒരു ഭീകരനെപോലെ വീടുവളഞ്ഞു , അമ്മയുടെ കൺ മുൻപിൽ ഭീകര അന്തരീക്ഷം സൃഷ്ടിച്ചു അറസ്റ്റ് ചെയ്ത പിണറായി സർക്കാരിന്റെ നടപടിയിൽ വൻ പ്രതിക്ഷേധമുയർത്തി ഒഐസിസി യുകെ സറേ റീജൻ, പ്രസിഡന്റ് ശ്രീ വിത്സൺ ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന ഓൺ ലൈൻ മീറ്റിങ്ങിൽ രാജ്യത്തിന്റെ നാനാ ഭാഗത്തുള്ള ഒഐസിസി നേതാക്കന്മാരും പ്രവർത്തകരും പങ്കെടുത്തു. രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങി വച്ച സമരം യൂത്ത് കോൺഗ്രസുകാരെ മാത്രമല്ല രാജ്യത്തുള്ള എല്ലാ കോൺഗ്രസുകാരേയും യുവത്വത്തിലേയ്ക്ക് തിരികെ കൊണ്ടുവരുന്നതാണെന്ന് ഒഐസിസി സറേ റീജൻ ജനറൽ സെകട്ടറി ശ്രീ സാബു ജോർജ് തന്റെ സ്വാഗത പ്രസംഗത്തിൽ പറഞ്ഞു. യൂത്ത് കോൺഗ്രസ് പ്രസ്ഥാനത്തിന്റെ പുതിയ നേതൃത്വത്തിന്റെ പുതിയ സമര മുഖങ്ങളുടെയും ശംഖ് നാദം മാത്രമാണ് രാഹുലിന്റെ അറസ്റ്റ് എന്നും ഇനി എണ്ണിയാൽ ഒടുങ്ങാത്ത തിരമാല പോലെ പിണറായി സർക്കാരിന്റെ കെടുകാര്യസ്ഥതക്കെതിരെയും , ഭരണകൂട ഭീകരതക്കെതിരെയും സമരങ്ങൾ കേരളത്തിലുണ്ടാകുമെന്നും ശ്രീ വിത്സൺ ജോർജ് തന്റെ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു .
രാഹുൽ തുടങ്ങിവച്ച സമരങ്ങളുടെ തുടർച്ച രാജ്യ വ്യപകമായി ഉണ്ടകുമെന്ന് മുന്നറിയിപ്പ് നൽകുന്നതായിരുന്നു ഒഐസിസി നാഷണൽ പ്രസിഡന്റ് ശ്രീ കെ കെ മോഹൻദാസിന്റെ വാക്കുകൾ . രാഹുൽ മാങ്കുട്ടത്തലിന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗസ് തുടങ്ങിവച്ച സമര സുനാമി പിണറായി സർക്കാരിൻെറ വേരുപോലും ശേഷിക്കാതെ പിഴുതെറിയും എന്നുറപ്പാണെന്നും ,രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ പകപോക്കലാണെന്നും പ്രതിക്ഷേധ പരിപാടിക്ക് ആശംസകൾ അറിയിച്ചുകൊണ്ട് ഒഐസിസി നാഷണൽ ജനറൽ സെക്രട്ടറി ശ്രീ ബേബികുട്ടി ജോർജ് പറഞ്ഞു.
യൂത്ത് കോൺഗ്രസ് തുടങ്ങി വച്ച സമരം പിണറായി സർക്കാരിന്റെ അടിത്തറ ഇളക്കുമെന്നും , വനിതകൾ ശക്തമായി സമരത്തിൽ ഉണ്ടാകുമെന്നും , ഒഐസിസി യുകെ വനിതാ കോർഡിനേറ്റർ ശ്രീമതി ഷൈനു മാത്യു തന്റെ ആശംസാ പ്രസംഗത്തിൽ പ്രസ്ഥാപിച്ചു.
പ്രതിഷേധ മീറ്റിങ്ങിൽ ഒഐസിസി സറെ റീജൻ എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീ അഷറഫ് അബ്‌ദുല്ല , ശ്രീ ജോർജ് ജോസഫ് , ശ്രീ ട്രഷറർ ശ്രീ ബിജു ജോർജ് ,ശ്രീമതി ലിലിയ പോൾ ,ശ്രീ ബാബു പൊറിഞ്ചു ,ശ്രീ ചെല്ലപ്പൻ നടരാജൻ , ശ്രീ ബിജു ഉതുപ്പ് ശ്രീ തോമസ് ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.
തുടർന്നും ഒഐസിസി സറേ റീജൻറെ എല്ലാ പിന്തുണകളും യൂത്ത് കോൺഗസ്സിനും പ്രവർത്തകർക്കും ഉണ്ടാകുമെന്നും , സമര ജ്വാലയ്ക്ക് എല്ലാവിധ ആശംസകളും അർപ്പിച്ചു കൊണ്ടും യോഗം പിരിഞ്ഞു.
ഉണ്ണികൃഷ്ണൻ ബാലൻ
രണ്ടാമത് ദേശീയ ബാഡ്മിന്റൺ ടൂർണമെന്റ് തീയതി പ്രഖ്യാപിച്ച് സമീക്ഷ യുകെ. ഫെബ്രുവരി ആദ്യ വാരം മുതൽ റീജണൽ മത്സരങ്ങൾ ആരംഭിക്കും. റീജിയണൽ മത്സരവിജയികൾ ഫൈനലിൽ എറ്റു മുട്ടും. മാർച്ച് രണ്ടാം വാരത്തോടെ റീജണൽ മത്സരങ്ങൾ സമാപിക്കും. 2024 മാർച്ച് 24-നാണ് ഫൈനൽ. വാശിയേറിയ ഫൈനൽ മത്സരങ്ങൾക്ക് കൊവൻട്രി വേദിയാകും. ഗംഭീര സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. വിജയികൾക്ക് ഒന്നാം സമ്മാനമായ 1,001 പൗണ്ടും സമീക്ഷ യുകെ എവർ റോളിംഗ് ട്രോഫിയും ലഭിക്കും. രണ്ടാം സ്ഥാനക്കാർക്ക് 501 പൗണ്ടും ട്രോഫിയും സമ്മാനമായി ലഭിക്കും. മൂന്നാം റണ്ണറപ്പിന് ട്രോഫിക്കൊപ്പം 201 പൗണ്ടും നാലാം റണ്ണറപ്പിന് 101 പൗണ്ടും ട്രോഫിയും ലഭിക്കും.
യുകെ യിൽ 16 ഓളം വ്യത്യസ്ത വേദികളിലായി 250-ലധികം ടീമുകൾ പങ്കെടുക്കുന്ന മേഖലാ മത്സരങ്ങൾ നടക്കും.

£30 ആണ് ടൂർണമെന്റിന്റെ രജിസ്ട്രേഷൻ ഫീസ്. ഏതെങ്കിലും രാജ്യത്തെ ദേശീയ തലത്തിലുള്ള കളിക്കാർക്കും ഇംഗ്ലണ്ടിലെ ബാഡ്മിന്റൺ എ, ബി, സി, ഡി വിഭാഗങ്ങളിലെ കളിക്കാർക്കും ടൂർണമെന്റിൽ പങ്കെടുക്കാൻ അർഹതയില്ല. രജിസ്ട്രേഷനായി ഉള്ള ലിങ്ക് ചുവടെ ചേർക്കുന്നു
www.sameekshauk.org/badminton
ദേശീയ ബാഡ്മിന്റൺ ടൂർണമെന്റിന്റെ വിജയകരമായ ഏകോപനത്തിനായി സംഘാടക സമിതി രൂപീകരിച്ചു. സമീക്ഷ യുകെ നാഷണൽ കമ്മിറ്റി അംഗങ്ങൾക്കൊപ്പം റീജിയണൽ കോർഡിനേറ്റർമാരും കമ്മിറ്റിയിൽ ഉൾപ്പെടുന്നു. ജിജു ഫിലിപ്പ് സൈമൺ, അരവിന്ദ് സതീഷ് എന്നിവർ സംഘാടക സമിതിക്ക് നേതൃത്വം നൽകും .

മികച്ച പങ്കാളിത്തത്തോടെയുള്ള ആവേശകരമായ പ്രകടനങ്ങൾ ആണ് Uk മലയാളികൾക്കായി കാത്തിരിക്കുന്നത്. യുകെയിലുടനീളമുള്ള മത്സര പ്രതിഭകൾ തീർച്ചയായും ഈ ടൂർണ്ണമെന്റിനെ അവിസ്മരണീയവും ചരിത്രപരവുമായ ഒന്നായി അടയാളപ്പെടുത്തും എന്ന കാര്യത്തിൽ സംശയമില്ല. ഈ ദേശീയ ബാഡ്മിന്റൺ ടൂർണമെന്റിന് ആതിഥേയത്വം വഹിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്നും ഇത് വൻ വിജയമാകുമെന്ന ആത്മവിശ്വാസമുണ്ടെന്നും ബാഡ്മിന്റൺ കോ-ഓർഡിനേഷൻ കമ്മിറ്റി മേധാവി ജിജു സൈമൺ പത്രക്കുറിപ്പിൽ അറിയിച്ചു.
തൃശൂർ: യു കെ യിലെ തൊഴിൽ മേഖലയിലുള്ള ഇന്ത്യൻ വംശജരുടെ അവകാശ- സഹായ-ഉപദേശ സംഘടനയായി ഉയർന്നു വരുന്ന ഇന്ത്യൻ വർക്കേഴ്സ് യൂണിയന്റെ ചെയർമാനും, കേംബ്രിഡ്ജ് കൗൺസിൽ ഡെപ്യൂട്ടി മേയറും, ലേബർ പാർട്ടി നേതാവും, ക്രിമിനൽ സോളിസിറ്ററുമായ ബൈജു തിട്ടാലക്ക് ഇന്ത്യൻ നാഷണൽ ട്രേഡ് യൂണിയൻ കോൺഗ്രസ്സിന്റെ സംസ്ഥാന സമ്മേളനത്തിൽ വച്ച് ഊഷ്മള സ്വീകരണം നൽകി. ഐ.എൻ.ടി.യു.സി പ്രതിനിധി സമ്മേളനത്തിൽ പ്രത്യേക ക്ഷണിതാവായി എത്തിയ ബൈജുവിനെ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പൊന്നാട അണിയിച്ചു സ്വീകരിച്ചു.

ഐ.എൻ.ടി.യു.സി ദേശീയ നേതാവ് സഞ്ജീവ റെഡ്ഢി, ദേശീയ വൈസ് പ്രസിഡണ്ട്
ആർ ചന്ദ്രശേഖരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെപിസിസി നേതാക്കളായ എം എം ഹസ്സൻ, ബെന്നി ബഹനാൻ, കെ സി വിഷ്ണുനാഥ് ,ഐ.എൻ.ടി.യു.സി സംസ്ഥാന, ജില്ലാ ഭാരവാഹികൾ അടക്കം നിരവധി നേതാക്കൾ വേദിയിലുണ്ടായിരുന്നു. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ മഹാ റാലിയുടെ ഫ്‌ളാഗ് ഓഫ് പ്രതിപക്ഷ നേതാവ് ചെയ്യുന്ന ചടങ്ങളിലും ബൈജു തിട്ടാല പ്രത്യേക ക്ഷണിതാവായിരുന്നു.

ഐ.എൻ.ടി.യു.സി പ്രതിനിധി സമ്മേളനത്തിൽ തൊഴിൽ മേഖലയിൽ നിലവിലുള്ള നിയമങ്ങളിൽ കാലോചിതമായി വരുത്തേണ്ട സമഗ്രമായ ഭേദഗതികൾ, തൊഴിൽ സംരക്ഷണം, തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ എന്നീ വിഷയങ്ങൾ പ്രതിപാദിച്ചു ബൈജു പ്രസംഗിച്ചു.

ഇന്ത്യ ആകാംക്ഷയോടെ ഉറ്റു നോക്കുന്ന 2024 ലെ പാർലിമെന്റ് തെരഞ്ഞെടുപ്പിന് മാനിഫെസ്റ്റോക്കു രൂപം കൊടുക്കുമ്പോൾ വലിയൊരുഭാഗം ജനങ്ങളെ ബാധിക്കുന്ന വിഷയം എന്ന നിലയിൽ അതിലുൾപ്പെടുത്തുവാൻ തൊഴിൽ മേഖലയിലെ വിഷയങ്ങളും, മറ്റേർണിറ്റി റൈറ്സ് അനുബന്ധ വിഷയങ്ങളും അടക്കം ഒരു ഡ്രാഫ്റ്റ് ഉണ്ടാക്കി ശുപാർശക്കായി സമർപ്പിക്കുകയും ചെയ്‌തു.


ബെർമിങ്ഹാം: ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ട്രേഡ് യൂണിയൻ സംഘടനയായ ഐ.എൻ.ടി.യു.സിയുമായി, ഇന്ത്യൻ വർക്കേഴ്സ് യൂണിയൻ, അഫിലിയേറ്റ് ചെയ്തതിന്റെ ഭാഗമായി യു കെ യിലുള്ള ഇന്ത്യൻ വർക്കേഴ്സിന് താമസിയാതെ യുകെ യിലും സ്വദേശത്തുമുള്ള അവരുടെ പ്രശ്നങ്ങൾക്ക് ഗൈഡൻസും സഹായവും നൽകുവനാവുമെന്നു ഐ.ഡബ്ല്യു.യു എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു. നാട്ടിൽ ഐ.എൻ.ടി.യു.സി യുമായി സഹകരിച്ചും യു കെ യിൽ ഇവിടെയുള്ള ട്രേഡ് യൂണിയനുകളുമായി ചേർന്നും ഇന്ത്യൻ ജോലിക്കാരുടെ ജോലിസ്ഥലത്തെ അവകാശങ്ങൾക്കും തുല്യ നീതിക്കും ഹൗസിങ് മേഖലകളിലെ പ്രശ്നങ്ങൾക്കും കൈത്താങ്ങാവുക എന്നതാണ് ഇന്ത്യൻ വർക്കേഴ്സ് യൂണിയൻ തങ്ങളുടെ പ്രവർത്തനങ്ങളിലൂടെ ലക്‌ഷ്യം വെക്കുന്നത്.
ഐ.ഡബ്ല്യു.യു തങ്ങളുടെ പ്രവർത്തന ക്ഷമത വർദ്ധിപ്പിക്കുന്നതിനും തൊഴിലാളികൾക്ക് അവരുടെ പ്രശ്നങ്ങൾക്ക് ബന്ധപ്പെടുവാൻ കൂടുതൽ സൗകര്യപ്രദമാകുന്നതിനും വേണ്ടി റീജണൽ തലത്തിൽ കമ്മിറ്റികൾ രൂപീകരിക്കുവാൻ തീരുമാനിച്ചു. അതിന്റെ പ്രാരംഭമായി മിഡ്‌ലാൻഡ്‌സ് റീജണിലെ കോർഡിനേഷൻ ചുമതല പ്രമുഖ സാമൂഹ്യപ്രവർത്തകനായ വിജി കേ പി യെ നിയോഗിച്ചു.

കെ എസ് യു പ്രസ്ഥാനത്തിലൂടെ പൊതുപ്രവർത്തനം ആരംഭിച്ച വിജി ഗവ. കോളേജ് മണിമലകുന്ന്, കൂത്താട്ടുകുളത്ത് രണ്ടു വർഷം കോളേജ് യൂണിയൻ ചെയർമാൻ സ്ഥാനം അടക്കം യൂത്ത് കോൺഗ്രസ്സ്, കോൺഗ്രസ്സ്, ഐ.എൻ.ടി.യു.സി തുടങ്ങിയ സംഘടനകളിൽ വിവിധ തലങ്ങളിൽ ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്. കേരളാ കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് കൂടി ആയിരുന്ന വിജി യുക്മ വൈസ് പ്രസിഡണ്ട്, രണ്ടു തവണ യുക്മ പ്രസിഡണ്ട് എന്നീ നിലകളിൽ യു കെ യിലും പൊതുപ്രവർത്തന രംഗത്തെ നിറസാന്നിദ്ധ്യമാണ്.
റീജണൽ കോർഡിനേറ്റേഴ്‌സിനു യു കെ യിലെ എംപ്ലോയ്‌മെന്റ് റൂൾസ്, ഹൗസിങ് ലോസ് എന്നിവയിൽ വിദഗ്ധ പരിശീലനം നൽകുവാനും പരിശീലനത്തിന് ശേഷം അവരുടെ നേതൃത്വത്തിൽ റീജണൽ കമ്മിറ്റികൾ രൂപീകരിക്കുവാനും, റീജണൽ തലത്തിൽ തൊഴിൽ മേഖലകളിലെ വ്യത്യസ്ത വിഭാഗങ്ങൾക്കായി പ്രത്യേകം സമിതികൾ രൂപീകരിക്കുവാനും പദ്ധതിയിട്ടതായി കൗൺസിലർ ബൈജു തിട്ടാല അറിയിച്ചു.
ഇതര സംസ്ഥാന തൊഴിലാളികൾക്കും സമാനമായി അവരുടേതായ പരിശീലനവും സംവിധാനങ്ങളും ഉടൻ തന്നെ പ്രാബല്യത്തിൽ വരും എന്നും എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.