Latest News

കൊല്ലം മൈലക്കാടിന് സമീപം നിർമാണത്തിലിരിക്കുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞു വീണതോടെ റോഡിൽ വലിയ ഗതാഗത തടസ്സമുണ്ടായി. സർവീസ് റോഡിലേക്കാണ് ഭിത്തി ഇടിഞ്ഞത്, സ്കൂൾ ബസ് ഉൾപ്പടെയുള്ള നിരവധി വാഹനങ്ങൾ കുടുങ്ങിപ്പോയതും ആശങ്ക ഉയർത്തി. കടമ്പാട്ടുകോണം–കൊല്ലം സ്ട്രെച്ചിലെ നിർമാണച്ചുമതല ശിവാലയ കൺസ്ട്രക്ഷൻസ് കമ്പനിക്കാണ് നൽകിയിരുന്നത്.

സംഭവത്തെ തുടർന്ന് അടിയന്തിര അന്വേഷണം നടത്താൻ പൊതുമരാമത്ത് സെക്രട്ടറിക്ക് നിർദേശം നൽകിയതായി മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. ദേശീയപാത നിർമാണത്തിൽ അപാകതയുണ്ടോയെന്ന് പരിശോധിക്കാൻ എൻഎച്ച്എഐ സംഘം സ്ഥലത്തെത്തി. നിർമാണ ഗുണനിലവാരത്തിലും അനാസ്ഥയിലും ഗുരുതരമായ സംശയങ്ങൾ ഉണ്ടെന്ന് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാനും കോൺഗ്രസ് നേതാവുമായ കെ. സി. വേണുഗോപാൽ വിമർശിച്ചു.

മലപ്പുറം കൂരിയാട് ഉൾപ്പെടെ പാത നിർമാണ സമയത്ത് തകർന്ന സംഭവങ്ങൾ വിവാദമായിരിക്കെ കൊല്ലത്തും സമാനദൃശ്യമാണ് ആവർത്തിച്ചത്. അഷ്ടമുടിക്കായലിൽ നിന്ന് എടുത്ത മണ്ണ് ഫില്ലിങ്ങിനും റോഡ് നിർമ്മാണത്തിനും ഉപയോഗിച്ചതിനെ കുറിച്ചും സ്ഥലംവാസികൾ വിശദമായ പരിശോധന ആവശ്യപ്പെട്ടിട്ടുണ്ട്. സുരക്ഷാ ഓഡിറ്റുകൾ നടത്താത്തതാണ് ഈ ദുരന്തങ്ങൾക്ക് കാരണമെന്നും വേണുഗോപാൽ എംപി ആരോപിച്ചു.

വീണ്ടുമൊരു മണ്ഡലകാലം വന്നിരിക്കുകയാണ്. 41 ദിവസം വ്രതമെടുത്ത് പുണ്യപാപങ്ങളുടെ ഇരുമുടിക്കെട്ടുമേന്തി ശരണം വിളിച്ച്, ലൗകികതയുടെ പടവുകളേറി പൊന്നുപതിനെട്ടാംപടി കയറി സാക്ഷാൽ ശബരീശന്റെ സന്നിധിയിലെത്തുന്ന ഭക്തനെ വരവേൽക്കുന്നത് ‘തത്വമസി’ എന്ന മഹാവാക്യമാണ്. ഈശ്വരൻ നീയാണ്’ എന്ന ഓർമപ്പെടുത്തൽ. അഹങ്കാരവും അറിവില്ലായ്മയുമെല്ലാം ഇല്ലാതായി ഈശ്വരനും ഭക്തനും ഒന്നാകുന്ന സമത്വത്തിന്റെ പരമപദമാണ് അയ്യപ്പസന്നിധാനം.

ഭക്തിനിര്‍ഭരമായ വ്രതശുദ്ധിയുടെ മണ്ഡലകാലത്ത് എങ്ങും കേള്‍ക്കുന്നത് സ്വാമി നാമങ്ങളാണ്, ശരണ മന്ത്രങ്ങളാണ്.. മാലയിട്ടു കറുപ്പുടുത്തു ഇരുമുടി കെട്ടുമായി മല ചവിട്ടുന്ന ഓരോ അയ്യപ്പനും ഭഗവാന്റെ പ്രതിരൂപങ്ങളാണ്.അതുകൊണ്ട് തന്നെ മണ്ഡലകാലത്തെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും പ്രധാന സ്ഥാനമുണ്ട് അയ്യപ്പവിളക്കിന്.

ലിവർപൂളിന്റെ മണ്ണിൽ ആദ്യത്തെ അയ്യപ്പവിളക്കിനു തിരിതെളിഞ്ഞതു മൂന്ന് വർഷങ്ങൾക്ക് മുൻപാണ്.ലിവർപൂൾ മലയാളി ഹിന്ദു സമാജം നടത്തുന്ന ഈ വർഷത്തെ അയ്യപ്പവിളക്ക് ജനുവരി 10 ന് കാർഡിനൻഹീനൻ സ്കൂളിന്റെ ഹാളിൽ നടത്തുന്ന വിവരം എല്ലാവരെയും സന്തോഷപൂർവം അറിയിക്കുന്നു. ഈ വർഷത്തെ അയ്യപ്പവിളക്കിന് ലിവർപൂൾ മലയാളി ഹിന്ദു സമാജം “നാദതരംഗിണി” ഭജന ടീമിന്റെ ഭജനയും ഉണ്ടാകുമെന്ന് ഭക്തിപൂർവ്വം അറിയിക്കുന്നു. പ്രവാസികളായ നമ്മുക്ക് ഏവർക്കും നഷ്ടമാക്കുന്ന അയ്യപ്പവിളക്ക്,ലിവർപൂൾ ഹിന്ദു സമാജം നടത്തുന്നത് മേഴ്‌സിസൈഡിലെയും പരിസരപ്രദേശങ്ങളിയും അയ്യപ്പവിശ്വാസികൾക്ക് ഒരു അനുഗ്രഹമായിക്കരുതാം. 2026 ജനുവരി 10, ശനിയാഴ്ച നടക്കുന്ന ഈ മഹോത്സവം ഭക്തിസാന്ദ്രമായ നിമിഷങ്ങളാൽ സമൃദ്ധമാണ്. കലിയുഗ വരദനായ അയ്യപ്പന്റെ ദിവ്യാനുഗ്രഹം പ്രാപിക്കുന്നതിനായി ഭജനങ്ങളും പൂജകളും ദീപാരാധനയും അന്നദാനവും ഉൾപ്പെടെയുള്ള വിവിധ ചടങ്ങുകൾ ഭക്തിപൂർവ്വം നടത്തപ്പെടുന്നു.

പൂജയുടെ സുഗമമായ നടത്തിപ്പിന് വേണ്ടി ഹാളിനനുസരിച്ച് അംഗസംഖ്യ നിജപെടുത്തേണ്ടി വന്നിട്ടുണ്ട്. ആയതിനാൽ ആദ്യം റജിസ്ട്രേഷൻ പൂർത്തിയാക്കുന്നവർക്ക് മാത്രമേ പൂജയിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ . രജിസ്ട്രേഷൻ നടത്തുന്നതിനുള്ള ലിങ്ക് താഴെ കൊടുത്തിരിക്കുന്നു.

https://lmhs.uk/events-2026/ayyappa-vilakku1/booking

എല്ലാവരെയും മനുഷ്യന്മാരായി ഉൾക്കൊള്ളണമെന്ന സന്ദേശം അയ്യപ്പന്റെയും വാവരുടെയും സൗഹൃദ വർണനയിലൂടെ അയ്യപ്പൻ വിളക്ക് നൽകുന്നുണ്ട്. ലിവർപൂളിന്റെ മണ്ണിൽ ശരണം വിളികളിൽ ഭക്തിസാന്ദ്രമായ ഒരു സായാഹ്നത്തിലേക്ക് എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് ലിവർപൂൾ മലയാളി ഹിന്ദു സമാജവുമായി ബന്ധപ്പെടുക.

സ്ഥലം:

കാർഡിയിനൽ ഹീനൻ സ്പോർട്സ് സെന്റർ,

ഹണീസ് ഗ്രീൻ ലെയിൻ, ലിവർപൂൾ L12 9HZ

സമയം : 3pm മുതൽ 9pm വരെ

പ്രവാസി കേരളകോൺഗ്രസ് യുകെ ജനറൽ സെക്രട്ടറിയും യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ പ്രസിഡന്റുമായ ജിപ്സൺ തോമസിൻറെ ഭാര്യാ മാതാവ് ഏലിയാമ്മ വർക്കി (ലീലാമ്മ) കമ്പകക്കുന്നേൽ(75 ) നിര്യാതയായി. തൊടുപുഴ പള്ളിക്കാമുറി കമ്പകക്കുന്നേൽ പരേതനായ കെ എ വർക്കിയുടെ ( ജോർജ് ) ഭാര്യയാണ്. കൈപ്പുഴ കൈതക്കൽ പരേതരായ ജോസഫ് , റോസമ്മ എന്നിവരാണ് മാതാപിതാക്കൾ.

മക്കൾ: ലിജി വരുൺ ( അഡലെയ്ഡ് , ഓസ്ട്രേലിയ ), ജിഷ ജിപ്സൺ തോമസ് (ലണ്ടൻ , യുകെ ).

മരുമക്കൾ : വരുൺ പി ജോസ് , പുലകുടിയിൽ ആലക്കോട് , തൊടുപുഴ (ഓസ്ട്രേലിയ ), ജിപ്സൺ തോമസ് എട്ടുതൊട്ടിയിൽ , കാളിയാർ , തൊടുപുഴ (യുകെ).

മൃതദേഹം 6 /12 / 2025 ശനിയാഴ്ച രാവിലെ 10 :30 ന് ഭർതൃസഹോദരൻ പള്ളിക്കാമുറി കമ്പകക്കുന്നേൽ പരേതനായ അഗസ്തിയുടെ ഭവനത്തിൽ കൊണ്ടുവരും. മൃതസംസ്‌കാര ശുശ്രൂഷകൾ ഉച്ചകഴിഞ്ഞു 3 മണിക്ക് ഭവനത്തിൽ ആരംഭിച്ച്‌ തുടർന്ന് പള്ളിക്കാമുറി സെന്റ് . ലിറ്റിൽ ഫ്ലവർ ദേവാലയത്തിൽ നടത്തപ്പെടുന്നതായിരിക്കും.

ജിപ്സൺ തോമസിൻറെ ഭാര്യാ മാതാവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ബലാത്സംഗക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ മുൻകൂർ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഹർജി തള്ളി എന്നതിന്റെ തുടർച്ചയായാണ് ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കം. ഒൻപതാം ദിവസവും ഒളിവിൽ തുടരുന്ന രാഹുലിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് ശക്തമായ നിരീക്ഷണത്തിൽ തുടരുമ്പോഴും, ഇടവിടാതെ മൊബൈലും കാറും മാറ്റി ഉപയോഗിക്കുന്നതോടെ സ്ഥലനിർണയം ഊഹാപോഹമാവുകയാണ്. ഇതിനിടെ, രണ്ടാമത്തെ ബലാത്സംഗ കേസിൽ പ്രത്യേക അന്വേഷണ സംഘം വിപുലീകരിക്കാനും വനിത ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ അന്വേഷണം നടത്താനും പൊലീസ് തീരുമാനിച്ചു.

രാഹുലിന്റെ പിഎ ഫസലിനെയും ഡ്രൈവർ ആൽവിനെയും പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യുകയാണ്. ഇവരോടൊപ്പം തന്നെയാണ് രാഹുൽ പാലക്കാട് നിന്ന് രക്ഷപ്പെട്ടതെന്നും തമിഴ്നാട്–കർണാടക അതിർത്തി വഴി ബാഗല്ലൂർ, ബെംഗളൂരു മേഖലകളിൽ ഒളിവിൽ കഴിഞ്ഞതെന്നും അന്വേഷണത്തിൽ നിന്ന് വ്യക്തമായി. പൊലീസ് എത്തുന്നതിന് മുമ്പ് രാഹുലിന് ഓരോ സ്ഥലത്തുനിന്നും മാറിനിൽക്കാൻ കഴിഞ്ഞതെങ്ങനെ എന്ന സംശയവും രഹസ്യവിവര ചോർച്ചയുണ്ടോ എന്ന ചർച്ചയും ശക്തമാകുന്ന സാഹചര്യമുണ്ട്. കഴിഞ്ഞ ദിവസം കാസർകോട് ഹോസ്ദുർഗ് കോടതിയിലുണ്ടായ പോലീസിന്റെ വൻ ഒരുക്കങ്ങൾ രാഹുൽ കീഴടങ്ങുമെന്ന് കരുതി നടത്തിയ ‘നാടകമായിരുന്നു’ എന്ന വിലയിരുത്തലും ഉയർന്നിരുന്നു.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ പരാതിക്കാരിയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന കേസിൽ പ്രതിയായ രാഹുൽ ഈശ്വറിന്റെ ജാമ്യഹർജി ഇന്ന് തിരുവനന്തപുരം അഡീഷണൽ സിജെഎം കോടതി പരിഗണിക്കും. രണ്ടുദിവസത്തെ കസ്റ്റഡിക്കുശേഷം പൂജപ്പുര ജയിലിൽ തിരിച്ചയച്ച രാഹുൽ ഈശ്വർ നിരാഹാര സമരത്തിലാണ്. പരാതിക്കാരിയുടെ വിവരങ്ങൾ പരസ്യപ്പെടുത്തിയിട്ടില്ലെന്നും ജാമ്യമില്ലാ വകുപ്പ് ചുമത്താനുളള കുറ്റം ചെയ്തിട്ടില്ലെന്നും വാദിച്ചാണ് ജാമ്യാപേക്ഷ. സംസ്ഥാനത്താകെ ഈ കേസിൽ 20-തിലധികം സൈബർ ആക്രമണ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, പ്രതികൾക്കെതിരെ വേഗത്തിൽ നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.

ന്യൂയോർക്ക് ∙ എച്ച്1ബി തൊഴിൽ വിസയ്ക്കും എച്ച്4 ആശ്രിത വിസയ്ക്കും അപേക്ഷിക്കുന്നവർ ഇനി മുതൽ സാമൂഹികമാധ്യമ അക്കൗണ്ടുകൾ പൊതുവായി (പബ്ലിക്) തുറന്നുവെക്കണം. അപേക്ഷകരുടെ ഓൺലൈൻ ഇടപെടലുകൾ പരിശോധിക്കണമെന്ന ലക്ഷ്യത്തോടെ യുഎസ് വിദേശകാര്യവകുപ്പ് പുറത്തിറക്കിയ പുതിയ നിർദേശം ഈ മാസം 15 മുതൽ പ്രാബല്യത്തിൽ വരും. സോഷ്യൽ മീഡിയ നിരീക്ഷണം ഇതിനകം വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസ-സാംസ്കാരിക വിനിമയ പദ്ധതികളിലൂടെ യുഎസിലെത്തുന്നവർക്കും ബാധകമായിരുന്നു.

യുഎസ് വിസ സർക്കാർ നൽകുന്ന പ്രത്യേക ആനുകൂല്യമാണെന്നും അവകാശമല്ലെന്നും വിദേശകാര്യവകുപ്പ് വ്യക്തമാക്കി. രാജ്യസുരക്ഷയ്ക്കും ജനങ്ങളുടെ സുരക്ഷയ്ക്കും ഭീഷണിയായേക്കാവുന്നവരെ തിരിച്ചറിയാൻ കഴിയുന്ന എല്ലാ വിവരങ്ങളും ഉപയോഗിക്കുമെന്നും ഉത്തരവിൽ പറയുന്നു. വിസ ലഭിക്കാനുള്ള യോഗ്യതകൾ അപേക്ഷകർ സത്യസന്ധമായി വ്യക്തമാക്കണമെന്നും എല്ലാ നിബന്ധനകളും കർശനമായി പാലിക്കണമെന്നും നിർദേശം ഓർമ്മിപ്പിക്കുന്നു.

വിദേശ വിദഗ്‌ധരെ നിശ്ചിതകാലത്തേക്ക് ജോലിക്കെത്തിക്കാൻ ഐടി കമ്പനികൾ വ്യാപകമായി ഉപയോഗിക്കുന്ന വിസയാണ് എച്ച്1ബി. ഇന്ത്യക്കാർ കൂടുതലായി ആശ്രയിക്കുന്ന വിസയുമാണിത്. കുടിയേറ്റ നയങ്ങൾ കടുപ്പിക്കുന്നതിന്റെ ഭാഗമായി എച്ച്1ബി അപേക്ഷാഫീസ് സെപ്റ്റംബറിൽ ഒരുലക്ഷം ഡോളറായി ഉയർത്തിയിരുന്നു. ആശങ്കാജനക രാജ്യങ്ങളുടെ പട്ടികയിൽപ്പെട്ട 19 രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റ അപേക്ഷകൾ പരിഗണിക്കുന്നത് കഴിഞ്ഞ മാസം യുഎസ് നിർത്തിവച്ചതും പശ്ചാത്തലത്തിൽ ശ്രദ്ധേയമാണ്.

കാസർകോഡ്: രാഹുൽ മാങ്കൂട്ടത്തിൽ കാസർകോഡിൽ കീഴടങ്ങാനിടയുണ്ടെന്ന സൂചനകൾ ശക്തമായതോടെ ഹോസ്ദുർഗ് കോടതി പരിസരത്ത് പോലീസിന്റെ സന്നാഹം വർധിപ്പിച്ചു. കോടതി നടപടികൾ അവസാനിച്ചിട്ടും ജഡ്ജിയും ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്ത് തുടരുന്നത് അഭ്യൂഹങ്ങൾക്ക് ശക്തി നൽകി. ഉച്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരും കോടതിയിലേക്ക് എത്തിച്ചേർന്നെങ്കിലും പോലീസിൻറെ ഭാഗത്തുനിന്നും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

കാസർകോഡ്, രാഹുൽ ഒളിവിൽ കഴിയുന്നതായി കരുതപ്പെടുന്ന കര്‍ണാടക അതിർത്തിക്ക് ഏറ്റവും അടുത്ത ജില്ലയാണെന്നും ഈ സാഹചര്യത്തിൽ കീഴടങ്ങൽ ഇവിടെ നടക്കാമെന്ന വിലയിരുത്തലാണ് നിലനിന്നത്. കൂടാതെ, കോൺഗ്രസിന് ശക്തമായ സ്വാധീനമുള്ള മലയോര പ്രദേശങ്ങളിൽ രാഹുലിന്റെ സുഹൃത്തുക്കൾ ഉള്ളതിനാൽ, അതുവഴി എത്തിച്ചേരാൻ സാധ്യതയുണ്ടെന്നാണ് കരുതുന്നത്.

സുള്ളിയിലൂടെ പാണത്തൂർ വഴി കാസർകോഡിലെത്താൻ സാധ്യതയുള്ളതായും സുരക്ഷാ ഏജൻസികൾ വിലയിരുത്തുന്നു. അഭ്യൂഹങ്ങൾ പരന്നതിനെ തുടർന്ന് കോടതിയിലും സമീപ പ്രദേശങ്ങളിലും നിരീക്ഷണം കർശനമാക്കിയിരിക്കുകയാണ്. ഔദ്യോഗിക ഉറപ്പില്ലെങ്കിലും, കീഴടങ്ങൽ ഏതെങ്കിലും ഘട്ടത്തിൽ നടന്നേക്കാമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മലയാളം യുകെ ഡയറക്ടർ ബോർഡ് മെമ്പർ ബിനു മാത്യുവിൻറെ സഹോദരൻ പണൂർ കീപ്പച്ചാം കുഴിയിൽ മാത്യു എം കീപ്പച്ചാൻ (കുഞ്ഞ് 73) അന്തരിച്ചു. മൃതദേഹം നാളെ വെള്ളിയാഴ്ച വൈകുന്നേരം 5 – ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം ശനിയാഴ്ച 10. 30 ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം 11 . 30ന് പാദുവാ സെൻറ് ആൻറണീസ് പള്ളിയിൽ.

ഭാര്യ മറ്റക്കര കീച്ചേരിൽ ആലീസ്. മക്കൾ: അനൂപ് മാത്യു (കാനഡ), അനിറ്റ മാത്യു (ഓസ്ട്രേലിയ). മരുമക്കൾ: ജോവാന രാജൻ ( കാനഡ ), ഷാരോൺ ജോസഫ് (ഓസ്ട്രേലിയ).

ബിനു മാത്യുവിൻറെ സഹോദരൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

തിരുവനന്തപുരത്ത് ലൈംഗികാതിക്രമക്കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ യുവ നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് അദ്ദേഹത്തെ പുറത്താക്കിയത്. ഇതിനകം സസ്‌പെൻഷനിലായിരുന്ന രാഹുലിനെതിരെ ഉയർന്ന പരാതികളും രജിസ്റ്റർ ചെയ്ത കേസുകളും പരിഗണിച്ചാണ് നടപടി സ്വീകരിച്ചതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ വ്യക്തമാക്കി.

രാഹുൽ എംഎൽഎ സ്ഥാനം ഒഴിയുന്നതാണ് ഉചിതമെന്നും വിഷയത്തിൽ കോൺഗ്രസ് മാതൃകാപരമായ നിലപാട് തന്നെയാണ് കൈക്കൊണ്ടതെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു. പരാതി ലഭിച്ച ഉടൻ തന്നെ അത് ഡിജിപിക്ക് കൈമാറിയതായും, സംസ്ഥാന നേതാക്കളുമായും ഹൈക്കമാൻഡുമായും നടത്തിയ ചര്‍ച്ചകൾക്ക് ശേഷമാണ് രാഹുലിനെ പുറത്താക്കാനുള്ള ഏകകണ്ഠ തീരുമാനമെന്നുമാണ് വിശദീകരണം.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരത്തെ ജില്ലാ സെഷൻസ് കോടതിയാണ് നിരസിച്ചത്. ഇന്നലെ ഒരു മണിക്കൂറിലേറെ നീണ്ട വാദത്തിനുശേഷം കോടതി പ്രോസിക്യൂഷനിൽ നിന്ന് ഒരു രേഖ കൂടി ആവശ്യപ്പെട്ടിരുന്നു. എല്ലാ തെളിവുകളും പരിശോധിച്ച ശേഷം, അറസ്റ്റ് ഒഴിവാക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി തള്ളി, ജാമ്യം അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കി.

ഷൈമോൻ തോട്ടുങ്കൽ
ബിർമിംഗ് ഹാം . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത കമ്മീഷൻ ഫോർ  ക്വയറിന്റെ  ആഭിമുഖ്യത്തിൽ  രൂപതയിലെ ഗായകസംഘങ്ങൾക്കായി നടത്തുന്ന കരോൾ ഗാന മത്സരം (ക്വന്തിശ്  2025 ) ഈ ശനിയാഴ്ച ലെസ്റ്ററിൽ വച്ച് നടക്കും. രൂപതയിലെ വിവിധ ഇടവക , മിഷൻ പ്രൊപ്പോസഡ്‌ മിഷമുകളിലെ ഗായക  സംഘങ്ങൾ  പങ്കെടുക്കുന്ന മത്സരം ലെസ്റ്ററിലെ  സെഡാർസ്  അക്കാദമി ഹാളിൽ വച്ചാണ് നടക്കുന്നത് .ഉച്ചക്ക് ഒരുമണിക്ക് ആരംഭിക്കുന്ന ഈ മത്സരത്തിൽ പങ്കെടുക്കുവാൻ രൂപതയിലെ വിവിധ ഗായക സംഘങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട് .
വിജയികൾ ആകുന്ന ടീമുകൾക്ക് ആകർഷകമായ ക്യാഷ് പ്രൈസുകളും ട്രോഫികളും സമ്മാനമായി നൽകും , വൈകുന്നേരം നടക്കുന്ന സമ്മാന ദാന ചടങ്ങിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ക്രിസ്മസ് സന്ദേശം നൽകി സമ്മാന  ദാനം നിർവഹിക്കും , ചടങ്ങിൽ രൂപത ചാൻസിലർ റെവ ഡോ  മാത്യു പിണക്കാട്ട്  ഉൾപ്പടെ ഉള്ള വൈദികരും സംബന്ധിക്കും ,മത്സരത്തിന്റെ ഇടവേളകളിൽ വിവിധ കലാപരിപാടികളും അരങ്ങേറും ,ഉച്ചക്ക് നടക്കുന്ന ഉത്‌ഘാടന സമ്മേളനം റെവ ഫാ ഹാൻസ് പുതിയാകുളങ്ങര ഉത്‌ഘാടനം ചെയ്യും . ഉച്ച മുതൽ ഹാളിൽ ഫുഡ് സ്റ്റാളുകളും പ്രവർത്തിക്കും . കരോൾ മത്സരത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി  രൂപതാ  കമ്മീഷൻ ഫോർ ക്വയർ ചെയര്മാൻ  റെവ ഫാ പ്രജിൽ പണ്ടാരപ്പറമ്പിൽ കോഡിനേറ്റർ ജോമോൻ മാമ്മൂട്ടിൽ എന്നിവർ അറിയിച്ചു ,

 

പമ്പ ചാലക്കയത്തിനു സമീപം ശബരിമല തീർഥാടകർ യാത്ര ചെയ്തിരുന്ന കാറിന് ഇന്ന് പുലർച്ചെ തീപിടിച്ചു. ഹൈദരാബാദിൽ നിന്ന് എത്തിയ സംഘം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് ടാക്സിയിൽ പമ്പയിലേക്ക് പോവുകയായിരുന്നുവെന്ന് അറിയുന്നു. വഴിമധ്യേ വാഹനത്തിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധിച്ചതോടെ യാത്രക്കാർ ഉടൻ പുറത്തിറങ്ങി; അതിനാൽ ആർക്കും പരിക്കേറ്റില്ല.

അഗ്നിരക്ഷാ സേന പെട്ടെന്ന് സ്ഥലത്തെത്തി തീ അണച്ചു. കാറിന്റെ മുൻഭാഗത്താണ് കൂടുതൽ നാശനഷ്ടമുണ്ടായത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല; മെക്കാനിക്കൽ തകരാറായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.

അതേസമയം, ശബരിമല, പമ്പ, നിലയ്ക്കൽ എന്നീ ഇടങ്ങളിൽ ഇന്ന് വലിയ തിരക്ക് ഇല്ല. മണ്ഡലകാലം തുടങ്ങിയിട്ട് 18 ദിവസം പിന്നിടുമ്പോഴേക്കും ആകെ 15 ലക്ഷം തീർഥാടകർ എത്തിച്ചേർന്നു. ഇന്നലെ രാത്രി 7 വരെ മാത്രം 14,95,774 പേർ എത്തിയതായി ഔദ്യോഗിക കണക്കുകൾ പറയുന്നു. 7 മണിക്ക് ശേഷമുള്ള എണ്ണവും കൂടി കൂട്ടിയാൽ തീർഥാടകരുടെ എണ്ണം 15 ലക്ഷം കവിയും.

RECENT POSTS
Copyright © . All rights reserved