Latest News

മെർലിൻ മേരി അഗസ്റ്റിൻ

ഫിലഡല്‍ഫിയ/പാലാ: ഓര്‍മ്മ ഇന്റര്‍നാഷണല്‍ (ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസോസിയേഷന്‍) ടാലന്റ് പ്രൊമോഷന്‍ ഫോറം സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ പ്രസംഗമത്സരം സീസണ്‍ 3 യുടെ രണ്ടാംഘട്ടം പൂര്‍ത്തിയായി. സെക്കന്റ് റൗണ്ടില്‍ മലയാളം-ഇംഗ്ലീഷ് ഭാഷകളിലായി മികച്ച പ്രകടനം കാഴ്ച വെച്ച 130 മത്സരാര്‍ത്ഥികളില്‍ നിന്നും 60 പേരെ ഫൈനല്‍ റൗണ്ടിലേക്ക് തിരഞ്ഞെടുത്തു. മലയാളം-ജൂനിയര്‍-സീനിയര്‍, ഇംഗ്ലീഷ്-ജൂനിയര്‍-സീനിയര്‍ എന്നിങ്ങനെ നാല് വിഭാഗത്തില്‍ നിന്നും 15 പേരെ വീതമാണ് ഫൈനല്‍ റൗണ്ടിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്.

വാക്കുകള്‍ കൊണ്ട് ഇന്ദ്രജാലം തീര്‍ത്ത മത്സരാര്‍ത്ഥികളില്‍ നിന്നും വിജയികളെ തിരഞ്ഞെടുക്കുകയെന്നത് ജഡ്ജസിനെ സംബന്ധിച്ച് ഏറ്റവും ശ്രമകരമായിരുന്നു. 2025 മെയ് 20 മുതല്‍ മെയ് ജൂലൈ 5 വരെയാണ് രണ്ടാംഘട്ട പ്രസംഗ മത്സരം നടന്നത്. ലോകത്തിലെ വിവിധ രാജ്യങ്ങളിൽനിന്നുമായി 1658 വിദ്യാര്‍ത്ഥികളാണ് സീസണ്‍ 3ല്‍ പങ്കെടുത്തത്. ഒന്നും രണ്ടും സീസണുകൾ സൃഷ്ടിച്ച ആവേശ തരംഗമാണ് സീസണ്‍ 3ലേക്കുള്ള മത്സരാര്‍ത്ഥികളുടെ കുത്തൊഴുക്കിനു കാരണമായത്. ജൂനിയര്‍ വിഭാഗത്തില്‍ ഏഴാം ക്‌ളാസ്സു മുതൽ പത്താംക്ലാസ്സുവരെയും സീനിയര്‍ വിഭാഗത്തില്‍ പതിനൊന്നു മുതൽ ഡിഗ്രി ഫൈനൽ ഇയർവരെയും പഠിക്കുന്ന വിദ്യാർത്ഥികളാണ് പങ്കെടുത്തത്.

രണ്ടാംറൗണ്ടിൽ മത്സരാര്‍ത്ഥികള്‍ക്ക് സൗജന്യമായി ഓൺലൈൻ പബ്ലിക് സ്പീക്കിംഗ് പരിശീലനം സംഘാടക സമിതി നല്‍കിയിരുന്നു. സിനര്‍ജി എച്ച്ആര്‍ കണ്‍സള്‍ട്ടന്‍സിയില്‍ നിന്നുള്ള ഡോ.ബെന്നി കുര്യന്‍, സോയ് തോമസ് എന്നിവരായിരുന്നു ട്രെയിനേര്‍സ്. ജോര്‍ജ് കരുനക്കല്‍, പ്രൊഫ. ടോമി ചെറിയാന്‍ എന്നിവര്‍ മെന്റേര്‍സും. ആഗസ്റ്റ് 8, 9 തീയതികളില്‍ പാലായില്‍ വെച്ചാണ് ഗ്രാന്‍ഡ് ഫിനാലെ നടക്കുന്നത്. ആഗസ്റ്റ് 8 വെള്ളിയാഴ്ച രാവിലെ 11 മണി മുതല്‍ രാത്രി 9 മണി വരെ മത്സരാര്‍ത്ഥികള്‍ക്കുള്ള ട്രെയിനിംഗും മത്സരാർത്ഥികളുടെ കുടുംബങ്ങളുടെ കൂട്ടയ്മയും നടക്കും. പരിശീലനത്തിനായി എത്തുന്ന മത്സരാര്‍ത്ഥികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒരു ദിവസത്തെ താമസ സൗകര്യവും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. യാതൊരു വിധ രജിസ്ട്രേഷന്‍ ഫീസും ഈടാക്കാതെയാണ് ഓര്‍മ്മ ടാലന്റ് പ്രൊമോഷന്‍ ഫോറം ഇവയെല്ലാം സംഘടിപ്പിച്ചിരിക്കുന്നത്.

ആഗസ്റ്റ് 9, ശനിയാഴ്ച രാവിലെ മുതല്‍ ഫൈനല്‍ റൗണ്ട് പ്രസംഗ മത്സരവും ഉച്ചയ്ക്കു ശേഷം അവാര്‍ഡ് ദാനവും നടക്കും. ആഗസ്റ്റ് 9ന് മത്സരാത്ഥികൾക്കും കുടുംബങ്ങൾക്കുമായി ടോപ് സിങ്ങർ താരങ്ങൾ ആയ ശ്രീ ഹരി പിവി, വൈഷ്ണവി പണിക്കർ എന്നിവർ പ്രതേക സംഗീത പരിപാടി അവതരിപ്പിക്കും. ഓര്‍മ്മ ഇന്റര്‍നാഷണല്‍ പ്രസംഗ മത്സരത്തിന്റെ സീസണ്‍ 1 ല്‍ മൂന്നു ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിജയികള്‍ക്കായി നല്‍കിയതെങ്കില്‍ സീസണ്‍ 3ല്‍ സീനിയർ ജൂനിയർ വിഭാവങ്ങളിലായി പത്ത് ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

ഫൈനല്‍ റൗണ്ടില്‍ വിജയികളാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും സര്‍ട്ടിഫിക്കറ്റും ലഭിക്കും. ഗ്രാന്‍ഡ് പ്രൈസായ ‘ഓര്‍മാ ഒറേറ്റര്‍ ഓഫ് ദി ഇയര്‍-2025’ പ്രതിഭയ്ക്ക് ഒരു ലക്ഷം രൂപ ക്യാഷ് പ്രൈസും അവാര്‍ഡും പ്രശസ്തിപത്രവുമാണ് സമ്മാനമായി ലഭിക്കുക. സീനിയര്‍ വിഭാഗത്തില്‍ മലയാളം-ഇംഗ്ലീഷ് ഭാഷകളിലോരോന്നിലും ഒന്നാം സ്ഥാനം നേടുന്ന മത്സരാര്‍ത്ഥികള്‍ക്ക് 50,000 രൂപ വീതം ലഭിക്കും. 30,000 രൂപ വീതമുള്ള രണ്ട് രണ്ടാം സമ്മാനങ്ങളും 20,000 രൂപ വീതമുള്ള മൂന്ന് മൂന്നാം സമ്മാനങ്ങളും 10,000 രൂപ വീതം നാല് നാലാം സമ്മാനങ്ങളും 5000 രൂപ വീതം അഞ്ച് അഞ്ചാം സമ്മാനങ്ങളും യഥാക്രമം നല്‍കും.

ജൂനിയര്‍ വിഭാഗത്തില്‍ ഇംഗ്ലീഷ്-മലയാളം ഭാഷകളിലായി വിജയികളാകുന്ന മത്സരാര്‍ത്ഥികള്‍ക്ക് 25,000 രൂപ വീതമാണ് ഒന്നാം സമ്മാനമായി ലഭിക്കുക. 15,000 രൂപ വീതം രണ്ട് രണ്ടാം സമ്മാനങ്ങളും 10,000 രൂപ വീതം മൂന്ന് മൂന്നാം സമ്മാനങ്ങളും 5000 രൂപ വീതം നാല് നാലാം സമ്മാനങ്ങളും 3000 രൂപ വീതം അഞ്ച് അഞ്ചാം സമ്മാനങ്ങളും വിജയികള്‍ക്ക് ലഭിക്കും. വേദിക് ഐഎഎസ് ട്രെയിനിംഗ് അക്കാദമി, കാര്‍നെറ്റ് ബുക്സ്, കരിയര്‍ ഹൈറ്റ്സ്, സെറിബ്രോ എഡ്യൂക്കേഷൻ എന്നിവയുമായി സഹകരിച്ചാണ് ഓര്‍മ്മ ഇന്റര്‍നാഷണല്‍ സീസണ്‍ 3 രാജ്യാന്തര പ്രസംഗ മത്സരം സംഘടിപ്പിച്ചത്.

മദ്രാസ് ഹൈക്കോടതി മുന്‍ ആക്ടിംഗ് ചീഫ് ജസ്റ്റീസ് ഡോ. ജസ്റ്റിസ് കെ നാരായണക്കുറുപ്പ്, ഡിആര്‍ഡിഒ-എയ്‌റോ സിസ്റ്റംസ് മുൻ ഡയറക്ടർ ജനറൽ ഡോ. ടെസ്സി തോമസ്, അമേരിക്കയിലെ അർക്കാഡിയ യൂണിവേഴ്സിറ്റി പ്രസിഡൻ്റ് ഡോ. അജയ് നായര്‍, ഹോളി ഫാമിലി യൂണിവേഴ്സിറ്റി അക്കാദമിക് അഫ്ഫയെർസ് വൈസ് പ്രസിഡന്റ് ഡോ. ബിന്ദു ആലപ്പാട്ട്‌ , മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ. ബാബു സെബാസ്റ്റ്യന്‍, പ്രശസ്ത മെന്റലിസ്റ് നിപിൻ നിരവത്ത്‌, ചലച്ചിത്ര സംവിധായകൻ ലാല്‍ ജോസ്, കോര്‍പ്പറേറ്റ് ട്രെയിനര്‍ ആന്‍ഡ് ബിസിനസ് കോച്ച് ഷമീം റഫീഖ് എന്നിവരാണ് ഓര്‍മ്മ അന്താരാഷ്ട്ര പ്രസംഗ മത്സരത്തിന്റെ അഡ്വൈസറി ബോർഡ് അംഗങ്ങൾ.

അമേരിക്കയില്‍ അദ്ധ്യാപകനും മോട്ടിവേറ്റര്‍ എഡ്യൂക്കേറ്ററുമായ ജോസ് തോമസ് ചെയര്‍മാനായുള്ള ഓര്‍മ്മ ഇന്റര്‍നാഷണല്‍ ടാലന്റ് പ്രൊമോഷന്‍ ഫോറമാണ് പ്രസംഗ മത്സരത്തിന് നേതൃത്വം നല്‍കുന്നത്. അറ്റോണി ജോസഫ് കുന്നേല്‍ (കുന്നേല്‍ ലോ, ഫിലാഡല്‍ഫിയ, ലീഗൽ കൗൺസിൽ ചെയർ), അലക്‌സ് കുരുവിള (മാനേജിംഗ് ഡയറക്ടര്‍, കാര്‍നെറ്റ് ബുക്‌സ്), ഡോ. ആനന്ദ് ഹരിദാസ് M.D, MMI, FACC (സ്‌പെഷ്യലിസ്റ്റ് ഇന്‍ ക്ലിനിക്കല്‍ കാര്‍ഡിയോവാസ്‌കുലര്‍ മെഡിസിന്‍), ഡോ. ജയരാജ് ആലപ്പാട്ട്‌(സീനിയർ കെമിസ്റ്) ഷൈന്‍ ജോണ്‍സണ്‍ (റിട്ട. HM, SH ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, തേവര), എന്നിവരാണ് ഡയറക്ടര്‍മാര്‍. എബി ജെ ജോസ് (ചെയര്‍മാന്‍, മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍)-സെക്രട്ടറി, ഷാജി അഗസ്റ്റിന്‍ – ഫിനാന്‍ഷ്യല്‍ ഓഫീസര്‍, മിസ്. എയ്മിലിൻ റോസ് തോമസ് (യുഎന്‍ സ്പീച്ച് ഫെയിം ആന്‍ഡ് പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്)-യൂത്ത് കോര്‍ഡിനേറ്റര്‍.

സജി സെബാസ്റ്റ്യൻ (പ്രസിഡന്റ്), ക്രിസ്റ്റി എബ്രഹാം (ജനറല്‍ സെക്രട്ടറി), ജോസ് ആറ്റുപുറം (ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍), റോഷിന്‍ പ്ളാമൂട്ടില്‍ (ട്രഷറര്‍), പി ർ ഓ മെർലിൻ മേരി അഗസ്റ്റിൻ, പബ്ലിക് ആൻഡ് പൊളിറ്റിക്കൽ അഫ്ഫെയർ ചെയർ വിൻസെന്റ് ഇമ്മാനുവേൽ, ജോർജ് നടവയൽ (മുൻ പ്രസിഡന്റ്) ഓര്‍മ കേരള ചാപ്റ്റര്‍ പ്രസിഡന്റ് കുര്യാക്കോസ് മണിവയലില്‍ എന്നീ ഓര്‍മ രാജ്യാന്തര ഭാരവാഹികളും ടീമിലുണ്ട്.

ഓര്‍മ്മയൊരുക്കുന്ന അന്താരാഷ്ട്ര പ്രസംഗ മത്സരത്തിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി പ്രൊമോട്ടര്‍മാരുടേയും ബിസിനസ് സ്‌പോണ്‍സര്‍മാരുടെയും പിന്തുണയുണ്ട്. 2009ല്‍ അമേരിക്കയിലെ ഫിലാഡല്‍ഫിയയിലാണ് ഓര്‍മ്മ ഇന്റര്‍നാഷണല്‍ എന്ന ഓവര്‍സീസ് റസിഡന്റ് മലയാളീ അസ്സോസിയേഷന്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. ഏഴു റീജിനുകളിലായി നിരവധി പ്രൊവിൻസുകളും, അവക്കു കീഴിൽ ചാപ്റ്ററുകളും യൂണിറ്റുകളുമായി ലോകം മുഴുവൻ വ്യാപിച്ചുകിടക്കുന്ന ഒരു അന്താരാഷ്ട്ര സംഘടനയായി ഓർമ്മ വളർന്നുകൊണ്ടിരിക്കുന്നു.

വിഎസ് എന്ന വിപ്ലവനക്ഷത്രത്തിന് യാത്രമൊഴിയേകി രാഷ്ട്രീയ കേരളം. പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിലെയും സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെയും ബീച്ച് റിക്രീയേഷൻ ഗ്രൗണ്ടിലെയും പൊതുദർശനത്തിന് ശേഷം വലിയ ചുടുകാട്ടിൽ സംസ്കാരചടങ്ങുകൾ ആരംഭിച്ചു. ബുധനാഴ്ച രാത്രി ഒൻപതുമണിയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. പ്രിയനേതാവിനെ അവസാനമായി കാണാന്‍ ജനസാഗരം ഇരമ്പിയെത്തിയതോടെ മുന്‍കൂട്ടി നിശ്ചയിച്ചതിലും ഏറെ വൈകിയാണ് എല്ലായിടങ്ങളിലും പൊതുദര്‍ശനം പൂര്‍ത്തിയാക്കാനായത്.

ബീച്ച് റിക്രിയേഷന്‍ ഗ്രൗണ്ടിലെ പൊതുദര്‍ശനം പൂര്‍ത്തിയാക്കി വൈകിട്ട് അഞ്ചുമണിയോടെ വലിയചുടുകാട്ടില്‍ സംസ്‌കാരം നടത്താനായിരുന്നു നേരത്തേ തീരുമാനം. എന്നാൽ, നിലവിലെ സാഹചര്യത്തിൽ സംസ്കാരം വൈകും. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ തിരുവനന്തപുരത്തുനിന്ന് ആരംഭിച്ച വിലാപയാത്ര 22 മണിക്കൂറെടുത്താണ് ആലപ്പുഴയിലെത്തിയത്. വഴിയിലുടനീളം ആയിരങ്ങളാണ് വിഎസിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി എത്തിയിരുന്നത്.

ഓസ്ട്രേലിയയില്‍ ഇന്ത്യക്കാരനായ യുവാവ് ക്രൂര മര്‍ദനത്തിന് ഇരയായതായി പരാതി. അഞ്ചംഗ സംഘം ക്രൂരമായി മര്‍ദിക്കുകയും വംശീയാധിക്ഷേപം നടത്തുകയും ചെയ്തു. ഗുരുതരമായ പരിക്കേറ്റ ചരണ്‍പ്രീത് സിങ് എന്ന ഇരുപത്തിമൂന്നുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇക്കഴിഞ്ഞ ജൂലൈ 19 നാണ് സംഭവം. കിന്റോര്‍ അവന്യൂവിനടുത്ത് ഭാര്യയോടൊപ്പം ദീപാലങ്കാരങ്ങള്‍ കാണാനെത്തിയപ്പോഴാണ് അഞ്ചംഗ സംഘം യുവാവിനെ ആക്രമിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

മൂര്‍ച്ചയുള്ള വസ്തുക്കള്‍ ഉപയോഗിച്ച് അക്രമികള്‍ യുവാവിനെ മര്‍ദിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. ‘ഇന്ത്യക്കാരാ… തുലയൂ’ എന്നത് ഉള്‍പ്പെടെയുള്ള അധിക്ഷേപ പരാമര്‍ശങ്ങളും അക്രമികള്‍ നടത്തുന്നുണ്ട്.

ഗുരുതരമായ പരിക്കേറ്റ യുവാവിനെ അക്രമികള്‍ റോഡില്‍ ഉപേക്ഷിച്ചു. കാര്‍ പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയതെന്നും പിന്നീട് വംശീയാധിക്ഷേപമായി മാറുകയായിരുന്നുവെന്നും യുവാവ് പറഞ്ഞതായി 9 ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മുഖത്തെ എല്ലുകള്‍ക്ക് പൊട്ടലും തലച്ചോറിന് ക്ഷതവും സംഭവിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണെന്നും സൗത്ത് ഓസ്ട്രേലിയ പൊലീസ് അറിയിച്ചു.

ദിവാൻ സിപിയുടെ പട്ടാളത്തിനു നേരേ വാരിക്കുന്തവുമായി നീങ്ങി വെടിയേറ്റു വീണ തൊഴിലാളികൾക്കൊപ്പം ഇന്ന് വിഎസും അണിചേരും. പുന്നപ്ര-വയലാർ സമരത്തിൽ വെടിയേറ്റു വീണ സഖാക്കളെ കൂട്ടിയിട്ടു കത്തിച്ച മണ്ണാണ് ആലപ്പുഴയിലെ വലിയചുടുകാട്. സമരസഖാക്കൾ അന്തിയുറങ്ങുന്ന മണ്ണിലേക്ക് അവരിൽ ഒരാളായ വിഎസും എത്തുകയാണ്. ഒരിക്കൽക്കൂടി ലാൽസലാം പറയാൻ. തിങ്കളാഴ്ച തിരുവനന്തപുരത്ത് അന്തരിച്ച വി.എസ്. അച്യുതാനന്ദന് ബുധനാഴ്ച കേരളം വിടചൊല്ലും. വൈകീട്ട് സഖാക്കളുടെ മുദ്രാവാക്യം വിളിക്കിടയിൽ തീജ്ജ്വാലയായി വി.എസ്. ഓർമ്മയാകും.

തലസ്ഥാനത്തിന്റെ അന്ത്യാഭിവാദ്യം ഏറ്റുവാങ്ങി വി.എസ്. അച്യുതാനന്ദന്‍ ആലപ്പുഴയിലേക്കുള്ള യാത്രയിലാണ്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സെക്രട്ടേറിയേറ്റിലെ ദര്‍ബാര്‍ ഹാളില്‍നിന്ന് വിഎസിന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ആരംഭിച്ചത്. നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധിപേരാണ് വിലാപയാത്രയെ അനുഗമിക്കുന്നത്. പ്രിയനേതാവിനെ അവസാനമായി കാണാനായി റോഡിനിരുവശങ്ങളിലും വന്‍ ജനക്കൂട്ടമാണുള്ളത്.

തിരുവനന്തപുരത്തുനിന്ന് ആലപ്പുഴ പുന്നപ്രയിലേക്ക് ഏകദേശം 151 കിലോമീറ്ററാണ് ദൂരം. എന്നാല്‍, വഴിയിലുടനീളം ജനസാഗരം തന്നെ അന്തിമോപചാരം അര്‍പ്പിക്കാന്‍ കാത്തുനില്‍ക്കുന്നതിനാല്‍ വിലാപയാത്ര രാത്രി ഏറെ വൈകി. വളരെ വൈകിയാണ് കൊല്ലം ജില്ലയിലെത്തിയത്. വിലാപയാത്ര 12 മണിക്കൂറിൽ പിന്നിട്ടത് 53 കിലോമീറ്റർ. പുന്നപ്രയിലെ വീട്ടില്‍നിന്ന് ബുധനാഴ്ച രാവിലെ ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫീസിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം അവിടെ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് ആലപ്പുഴ പോലീസ് റിക്രിയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനമുണ്ടാകും. വൈകീട്ട് വലിയചുടുകാട്ടിലാണ് സംസ്‌കാരം.

യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ ശിക്ഷ റദ്ദാക്കിയെന്ന പ്രചാരണത്തിൽ പ്രതികരണവുമായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ.നിമിഷപ്രിയ ഉടൻ മോചിതയാകുമെന്ന പ്രചരണം തലാലിന്റെ സഹോദരൻ നിഷേധിച്ചു. മോചനമല്ല, വധശിക്ഷ ഉടൻ നടപ്പാകുകയാണ് ഉണ്ടാവുക എന്ന് പോസ്റ്റിൽ പറയുന്നു. ഇവാഞ്ചലിസ്റ്റും ഗ്ലോബൽ പീസ് ഇനിഷ്യേറ്റീവ് എന്ന സംഘടനയുടെ സ്ഥാപകനുമായ ഡോ. പോൾ. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ വീഡിയോയിലൂടെ ഡോ. പോൾ നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമെന്ന് പറഞ്ഞിരുന്നു. മറ്റ് റിപ്പോര്‍ട്ടുകളും ഇതിനോടൊപ്പം പുറത്തുവന്നു.

യെമനിലെ സനയിൽ നിന്ന് പുറത്തിറക്കിയ വീഡിയോയിലാണ് ഡോ. പോൾ ഇക്കാര്യം വ്യക്തമാക്കിയിരുന്നത്. നിമിഷപ്രിയയുടെ അമ്മയുൾപ്പടെ ഉള്ളവർക്ക് നന്ദി അറിയിച്ചാണ് വീഡിയോ പുറത്തുവിട്ടത്. അതേസമയം ഡോ. പോളിന്‍റെ അവകാശവാദം വ്യാജമാണെന്ന് യെമനിൽ നിമിഷപ്രിയയുടെ അമ്മയ്‌ക്കൊപ്പമുള്ള സാമൂവൽ ജെറോം പറഞ്ഞു.യെമനിലെയും ഇന്ത്യയിലെയും നേതാക്കളുടെ ശ്രമങ്ങളെ തുടർന്നാണ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതെന്നാണ് ഡോ. പോൾ പറഞ്ഞഥ്. “നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതിന് പിന്നിൽ പ്രവർത്തിച്ച എല്ലാ നേതാക്കൾക്കും ഞാൻ നന്ദി പറയുന്നു.

ദൈവകൃപയാൽ, നിമിഷ പ്രിയ ഉടൻ മോചിതയാകുകയും ഇന്ത്യയിലെക്ക് മടക്കി എത്തിക്കാനാകുമെന്നും’ – ഡോ പോൾ വീഡിയോയിൽ വിവരിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യൻ നയതന്ത്രജ്ഞർക്കും അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. വിവിധ ദേശീയ മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ കേന്ദ്ര സർക്കാർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, ഡോ. പോളിന്‍റെ അവകാശവാദം വ്യാജമാണെന്നാണ് യെമനിൽ നിമിഷപ്രിയയുടെ അമ്മയ്‌ക്കൊപ്പമുള്ള സാമൂവൽ ജെറോം വ്യക്തമാക്കിയിരുന്നു.

ജോസ്‌ന സാബു സെബാസ്റ്റ്യൻ

എത്രയെത്ര പെണ്ണുങ്ങളാണല്ലേ സ്വയം ജീവനൊടുക്കുന്നത് ?
ഇന്നിപ്പോ ഒന്നുമറിയാത്ത കുഞ്ഞുങ്ങളുമായി ജീവനൊടുക്കുന്നതായി ട്രെൻഡ് …
കാലിലെ പൊടിതട്ടി കളയുന്ന ലാഘവത്തോടെയാണ് ചിലർ അവരുടെ ജീവൻ തട്ടി കളയുന്നത് ….

ഇങ്ങനെ ജീവൻ നശിപ്പിക്കാൻ വെമ്പി നിൽക്കുന്നവർക്ക് യൂട്ടോളികൾ കൊടുക്കുന്ന ഉപദേശമാണ് ഒട്ടും സഹിക്കാൻ കഴിയാത്തത് …
ഇറങ്ങി പോന്നു കൂടായിരുന്നോ എന്ന് ചിലർ ചോദിക്കുമ്പോൾ…
കൈയ്യിൽ പണമുണ്ടങ്കിലേ കല്യാണം കഴിക്കാവൂ എന്ന് ചിലർ പറയുന്നു …
ഉന്തിന്റെ കൂടെ തള്ളലായി ചിലർ കൊടുക്കുന്ന ഉപദേശം അവരുടെ മാതാപിതാക്കൾക്കുള്ളതാണ് …
അവർക്ക് തിരിച്ചു വിളിച്ചു കൂടാരുന്നോ …
അവർക്ക് കൂടെ നിന്ന് കൂടാരുന്നോ ….
ഉപദേശങ്ങളോടെ ഉപദേശം ….

ഇവിടെ ഒന്നാമതായി നമ്മൾ മനസിലാക്കേണ്ടത്..ഭർത്താവിന്റെ കേളികൾ അനുഭവിക്കുന്ന ഒരു പെണ്ണിന് പുറത്തിരുന്നു കുരയ്ക്കുന്ന നായ്ക്കൾക്കൊപ്പം അത്രവേഗം കുരച്ച് ഇറങ്ങി പോരാനാവില്ല …
അതിനി എത്ര പഠിപ്പുള്ളവളാണെങ്കിലും ശരി സമ്പത്തുള്ളവളാണെങ്കിലും ശരി …
കാരണം ഇതുവരെ വലതു കൈകൊണ്ടു എഴുതികൊണ്ടിരുന്ന ഒരുവനോട് ഇന്ന് മുതൽ നീ ഇടതു കൈകൊണ്ടു എഴുതിയാൽ മതി എന്ന് പറഞ്ഞാൽ നടക്കുമോ ? അതിനി പൊന്നു കൊണ്ട് പുളിശ്ശേരി വച്ച് തരാമെന്ന് പറഞ്ഞാലും ..നൂറിൽ ഒന്നോ രണ്ടോ പേർക്ക് സാധിക്കുമായിരിക്കും പക്ഷെ 98 പേർക്കും അതത്ര എളുപ്പമാവില്ല…
അയ്യോ പൊന്നുകൊണ്ട് പുളിശ്ശേരി കിട്ടുന്നതാണല്ലോ …നാളെമുതൽ എന്തായാലും ഇടം കൈകൊണ്ടു തന്നെ എഴുതണമെന്ന് വാശി പിടിച്ചു കിടന്നാലും രാവിലെ ആകുമ്പോൾ ഒന്നില്ലങ്കിൽ അത് മറന്ന് പോയിട്ടുണ്ടാകാം അല്ലെങ്കിൽ ശ്രമിച്ചു നടക്കാതെ വലത് കൈകൊണ്ടു തന്നെ മിക്കവരും ആ എഴുത്തു തുടരുന്നുണ്ടാകാം ….

ഇനി അതുമല്ലെങ്കിൽ ലങ്ങ്‌ കപ്പാസിറ്റി ഇല്ലാത്ത ഒരുവനോട് രണ്ടു മിനിറ്റ് ശ്വാസം പിടിച്ചുനിന്നാൽ എത്ര കോടി കൊടുക്കാമെന്ന് ഏറ്റാലും അവനു ശ്വാസം പിടിച്ചു നിൽക്കാൻ പറ്റില്ല …കാരണം അവന്റെ ലങ്ങിന്റെ കപ്പാസിറ്റി അത്രയേ ഉള്ളു …..നടക്കില്ല …
അത് കൊണ്ട് യൂട്യൂബിലും ഫേസ്ബുക്കിലും കടന്ന് വാക്ചാതുതുര്യം കൊണ്ട് അമ്മാനമാടുന്നവരുടെ വാക്കുകൾ കേട്ട് സമയം കളയാതിരിക്കുക …റിയാലിറ്റിയിലേയ്ക്ക് കടന്നു വരുക ….അവനവന്റെ ലോജിക് ഉപയോഗിച്ച് ചിന്തിക്കുക …അവനവന്റെ ശരീരത്തെ നോവിക്കാത്ത തീരുമാനത്തിലെത്തുക ….

ഇനി വീട്ടുകാരോട് ആ മകളെ ഇറക്കികൊണ്ടു പോരാൻ മേലാരുന്നോ എന്നും പറഞ്ഞു അലമുറയിടുന്നവരോട് ….
ഒരു മുറിവുണ്ടായാൽ നമ്മുടെ കാർന്നോന്മാർ ആദ്യം ചെയ്യുന്നത് മുറ്റത്തു കാണുന്ന കമ്യൂണിസ്റ് പച്ച നീരോ അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലുള്ള ഒരു വീട്ടു വൈദ്യം ആദ്യം പയറ്റി നോക്കി പിന്നെ ഒരു ഗത്യന്തരവും ഇല്ലാതാകുമ്പോ മാത്രമേ അവർ ആശുപത്രിയെക്കുറിച്ചു പോലും ചിന്തിക്കു … അങ്ങനെ നോക്കുമ്പോൾ ഇന്നത്തെ ദാമ്പത്യ പ്രോബ്ലം നേരിടുന്ന മിക്കവരുടെയും പേരന്റ്സ് ..നമ്മളെപ്പോലെ ഇരുപത്തിനാലു മണിക്കൂറും മറ്റുള്ളവനെ എങ്ങനെ പറ്റിക്കാം …എങ്ങനെ പണികൊടുക്കാം …ഒരു പ്രശ്നമുണ്ടാകുമ്പോഴെ എളുപ്പത്തിൽ എങ്ങനെ പ്രശ്നമുണ്ടാക്കുന്നവനെ ഇല്ലാതാക്കാം എന്നൊന്നും കണ്ടും കേട്ടും പരിശീലിച്ചും വളർന്നു വന്നവരല്ല അവർ …അവർക്കാകെ അറിയാവുന്നത് ക്ഷമിക്കുക വിട്ടു വീഴ്ച ചെയ്യുക അഡ്ജസ്റ്റ് ചെയ്യുക ..മക്കളെ ഓർത്തു സഹിക്കുക എന്നൊക്കെയാണ് ….അപ്പോൾ അവർക്കറിയാവുന്നത് മാത്രമേ അവർക്ക് മക്കൾക്കും പറഞ്ഞു കൊടുക്കാനാവൂ…

പക്ഷെ നമ്മുടെ ഇന്നത്തെ ജനറേഷൻ അങ്ങനാണോ ഒരു ചെറിയ മുറിവുണ്ടായാൽ പോലും..നമ്മൾ നേരെ ഓടും ആശുപത്രിയിലേയ്ക്ക് …ഇനി നന്നാക്കാൻ കാലതാമസം വരുന്നവയാണെങ്കിൽ അവയെ മുറിച്ചു മാറ്റി ആണെങ്കിലും എത്രയും വേഗം നമ്മൾ ആ മുറിവുണക്കാൻ നോക്കും ….വിശ്ചേദിക്കുന്നതിൽ നമുക്കൊരു മടിയുമില്ല …അതിനി ബന്ധങ്ങൾ ആണെങ്കിലും..സ്വന്തം അവയവമോ എന്തിനിനി സ്വന്തം ജീവനാണെങ്കിൽ പോലും …ഒറ്റ നിമിഷം കൊണ്ട് ഇല്ലാതാക്കുക ….

അങ്ങനാകുമ്പോൾ ഇന്നത്തെ തലമുറ ഒരു കൂസലുമില്ലാതെ ആത്മഹത്യാ ചെയ്യുന്നുണ്ടെങ്കിൽ അതിന് മുഖ്യ കാരണം നമ്മൾ കാണുന്നതും കേൾക്കുന്നതും വായിക്കുന്നതുമൊക്കെയാണ് …
സ്‌ക്രീൻ തുറന്നാൽ നമ്മളാകെ കാണുന്നത് …മറ്റുള്ളവരെ കരിവാരി തേക്കുന്ന വീഡിയോകൾ …കുടുംബ ബന്ധങ്ങൾക്ക് വിലകൊടുക്കാത്ത വീഡിയോകൾ …
സഹിക്കാൻ പറ്റാതായി ഇറങ്ങി പോന്നു എന്നുള്ള വാർത്തകളൊന്നും മാർക്കറ്റ് ഇല്ലാത്തതിനാൽ ആത്മഹത്യ ചെയ്തു എന്നുള്ള വാർത്തകൾ പൊലിപ്പിച്ചു കാണിച്ചു കൈയ്യടി മേടിക്കുക …….
ഈയിടെയായി കുഞ്ഞിനേം കൂടെ കൂട്ടിയുള്ള ആത്മഹത്യയ്ക്കാണ് ചാനലുകളിൽ ട്രെൻഡ് കൂടുതൽ …അതിനാൽ ഒറ്റക്ക് മരിച്ചോണ്ടിരുന്ന പെണ്ണുങ്ങളെല്ലാം ഇന്ന് മരിക്കാനായി സ്വന്തം കുഞ്ഞിനേം കൂടെ കൂട്ടുന്നു ….

ചുരുക്കി പറഞ്ഞാൽ നമ്മളുടെ ബ്രെയിൽ ഒരു വെറും മിറർ മാത്രമാണ് …
നമ്മളെന്താണോ കാണുന്നത് എന്താണോ കേൾക്കുന്നത് എന്താണോ വായിക്കുന്നത് അത് ശരിയായികോട്ടെ തെറ്റായികോട്ടെ അപ്പാടെ അങ്ങ്‌ വിശ്വസിക്കുകയും ചെയ്യും ….
അതിനാൽ ഞാൻ പിന്നെയും പിന്നെയും പറയുന്നു നല്ലത് മാത്രം കാണുക …നല്ലത് മാത്രം കേൾക്കുക ….നല്ലത് മാത്രം വായിക്കുക ….നല്ലതൊന്നും കാണാനില്ലെങ്കിൽ ചുമ്മാ കിടന്നുറങ്ങുക …

ആത്മഹത്യ ഒന്നിനും പരിഹാരമല്ല …കാരണം പണ്ടത്തെപ്പോലെ നമുക്കായി അലമുറയിട്ടു കരയാനോ പട്ടിണി കിടക്കാനോ ഇന്നാർക്കും നേരമോ മനസോ ഇല്ല ….നമ്മളില്ലെങ്കിലും ഭൂമി നാളെയും കറങ്ങും …മീൻ നാളെയും പൊരിക്കും …അവർ നടുകഷ്ണം തന്നെ തിന്നുകയും ചെയ്യും …
അതിനാൽ ജീവിക്കാൻ പറ്റാതാകുന്നവർ നിയമ സഹായം തേടുക …അങ്ങനെ മാന്യമായി പറ്റാത്തിടങ്ങൾ മുറിച്ചു മാറ്റി ഒള്ള ജീവിതം പിച്ച തെണ്ടി ആണെങ്കിലും ജീവിച്ചു തീർക്കുക ….കാരണം ജീവിതത്തിന്റെ അത്രേം വൃത്തി മരണത്തിനില്ല ….

ജോസ്‌ന സാബു സെബാസ്റ്റ്യൻ : കുട്ടികൾക്ക് നൽകാം ലൈംഗിക പാഠങ്ങൾ എന്ന പുസ്തകത്തിൻറെ രചയിതാവ് .

പാലാ മരങ്ങാട്ടുപിള്ളി സ്വദേശിയാണ്. വിവാഹശേഷം യുകെ യിൽ ഭർത്താവും രണ്ടു കുട്ടികളുമൊത്തു കുടുംബസമേധം താമസിക്കുന്നു. വൈക്കം സെന്റ്‌ ലിറ്റിൽ ഫ്‌ളവേഴ്സിൽ , വൈക്കം ശ്രീനാരായണ ഹൈയർ സെക്കണ്ടറി എന്നിവിടങ്ങളിൽ സ്കൂൾ പഠനം . ബാംഗ്ലൂരിൽ നിന്നു അഗ്രികൾചറിൽ ബിരുദം . നഴ്സിംഗ് പഠനതിനുശേഷം യുകെയിൽ കുറേനാൾ ഹെൽത്ത് കെയറിൽ ജോലിചെയ്യുകയും അവിടെനിന്ന് തന്നെ ബിസിനസ് മാനേജ്‌മെന്റിൽ ബിരുദവും എടുത്തു .

ഇന്റെഗ്രേറ്റിവ്‌ ഹോളിസ്റ്റിക് മെഡിസിൻ ആൻഡ് ന്യൂട്രിഷൻ പഠിക്കുകയും നേഴ്സിങ് ഹോമിൽ അസിസ്റ്റന്റ് മാനേജർ ആയും നുട്രീഷനിസ്റ്റ് ആയും പിന്നീട് നാഷണൽ ഹെൽത്ത് സിസ്റ്റത്തിൽ ഡിസ്ചാർജ് സൗകര്യം ഒരുക്കുന്നതിൽ ഏർപ്പെടുകയും ചെയ്തു .

 

കണ്ണൂര്‍ സ്വദേശിയായ വനിതാ ഡോക്ടറെ അബുദാബിയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ തളാപ്പ് സ്വദേശിയായ ഡോ. ധനലക്ഷ്മി അരയക്കണ്ടിയെ (54) ആണ് അബുദാബി മുസഫയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

രണ്ട് ദിവസമായി ഫോണില്‍ വിളിച്ചു കിട്ടാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ നടത്തിയ അന്വേഷണത്തില്‍ ഇന്നലെ രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. അബുദാബി ലൈഫ് കെയര്‍ ആശുപത്രിയിലെ ദന്ത ഡോക്ടറായിരുന്നു.

അബുദാബി മലയാളി സമാജം അംഗവും സാംസ്‌കാരിക പ്രവര്‍ത്തകയും എഴുത്തുകാരിയുമാണ്. സാമൂഹിക മാധ്യമങ്ങളിലും സജീവമായിരുന്ന ഡോക്ടര്‍ കണ്ണൂര്‍ ധനലക്ഷ്മി ആശുപത്രിയിലും സേവനമനുഷ്ഠിച്ചിരുന്നു.

കണ്ണൂരിലെ ആനന്ദ കൃഷ്ണ ബസ് സര്‍വീസ് ഉടമ പരേതനായ നാരായണന്റെയും ചന്ദ്രമതിയുടെയും മകളാണ്. സഹോദരങ്ങള്‍: ആനന്ദ കൃഷ്ണന്‍, ശിവറാം, ഡോ.സീതാലക്ഷ്മി. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും.

തലസ്ഥാനത്തിന്റെ അന്ത്യാഭിവാദ്യം ഏറ്റുവാങ്ങി വി.എസ്. അച്യുതാനന്ദന്‍ ആലപ്പുഴയിലേക്ക്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സെക്രട്ടേറിയേറ്റിലെ ദര്‍ബാര്‍ ഹാളില്‍നിന്ന് വിഎസിന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ആരംഭിച്ചത്. നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധിപേരാണ് വിലാപയാത്രയെ അനുഗമിക്കുന്നത്. പ്രിയനേതാവിനെ അവസാനമായി കാണാനായി റോഡിനിരുവശങ്ങളിലും വന്‍ ജനക്കൂട്ടമാണുള്ളത്.

ദര്‍ബാര്‍ ഹാളില്‍നിന്ന് പുറപ്പെട്ട വിലാപയാത്ര ഒരുകിലോമീറ്റര്‍ ദൂരം പിന്നിടാന്‍ ഏകദേശം 45 മിനിറ്റ് സമയമെടുത്തു. സ്ത്രീകളും കുട്ടികളും അടക്കം നിരവധിപേരാണ് വിഎസിന് അന്തിമോപചാരം അര്‍പ്പിക്കാനായി വഴിയിലുടനീളം കാത്തുനില്‍ക്കുന്നത്. തിരുവനന്തപുരത്തുനിന്ന് ആലപ്പുഴ പുന്നപ്രയിലേക്ക് ഏകദേശം 151 കിലോമീറ്ററാണ് ദൂരം. എന്നാല്‍, വഴിയിലുടനീളം ജനസാഗരം തന്നെ അന്തിമോപചാരം അര്‍പ്പിക്കാന്‍ കാത്തുനില്‍ക്കുന്നതിനാല്‍ വിലാപയാത്ര രാത്രി ഏറെ വൈകിയാകും പുന്നപ്രയിലെത്തുക. പുന്നപ്രയിലെ വീട്ടില്‍നിന്ന് ബുധനാഴ്ച രാവിലെ ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫീസിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം അവിടെ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് ആലപ്പുഴ പോലീസ് റിക്രിയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനമുണ്ടാകും. വൈകിട്ട് മൂന്നുമണിക്ക് വലിയചുടുകാട്ടിലാണ് സംസ്‌കാരം.

ആരാകും ജഗ്ദീപ് ധന്‍കറിന്റെ പിന്‍ഗാമി?. ഉപരാഷ്ട്രപതി സ്ഥാനത്തുനിന്നുള്ള അദ്ദേഹത്തിന്റെ അപ്രതീക്ഷിത രാജിക്ക് പിന്നാലെ രാഷ്ട്രീയകേന്ദ്രങ്ങളില്‍നിന്ന് ഉയരുന്ന ഏകചോദ്യമിതാണ്. അനാരോഗ്യമാണ് രാജിക്ക് കാരണമായി ധന്‍കര്‍ പറയുന്നതെങ്കിലും അത് മാത്രമാണോ ഈ നീക്കത്തിന് പിന്നിലെന്ന തരത്തില്‍ പലവിധ അഭ്യൂഹങ്ങളും ഉയരുന്നുണ്ട്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന ശശി തരൂര്‍, ജെഡിയു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍, ജെഡിയു എംപി ഹരിവംശ് നാരായണ്‍ സിങ്, ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡ തുടങ്ങി പല നേതാക്കളുടെയും പേരുകള്‍ ധന്‍കറിന്റെ പിന്‍ഗാമിസ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്.

ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് നിതീഷ് കുമാര്‍ എത്തും എന്ന് പറയുന്നവര്‍, അവരുടെ വാദത്തിന് ബലം നല്‍കുന്നത് ബിഹാര്‍ തിരഞ്ഞെടുപ്പിനെ ചൂണ്ടിക്കാണിച്ചാണ്. ബിഹാറില്‍ സ്വന്തംപാര്‍ട്ടിയില്‍നിന്ന് മുഖ്യമന്ത്രി വേണമെന്നാണ് ബിജെപിയുടെ ആഗ്രഹം. നിതീഷിനെ പിണക്കിയാല്‍ ബിഹാറില്‍ രാഷ്ട്രീയ തിരിച്ചടിയും ബിജെപി കണക്കുകൂട്ടുന്നു. അതിനാല്‍ ഉപരാഷ്ട്രപതിയായി അദ്ദേഹത്തെ ഉയര്‍ന്ന പദവിയിലേക്ക് നിയോഗിച്ചാല്‍ അത് വോട്ട് രാഷ്ട്രീയത്തിലും പ്രതിഫലിക്കാനിടയുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ഇതെന്റെ അവസാന മത്സരമാകുമെന്ന നാടകീയ പ്രഖ്യാപനം നിതീഷ് തരംഗമായി അടിയൊഴുക്ക് സൃഷ്ടിച്ച് ഭരണത്തുടര്‍ച്ചയ്ക്ക് സഹായകമായിരുന്നു. ആത്യന്തികമായി അധികാരക്കസേരയിലേക്ക് ട്രാക്ക് തെറ്റാതെ എല്ലാകാലത്തും കരുക്കള്‍ നീക്കുന്ന നിതീഷ് ഈ ഓഫര്‍ സ്വീകരിക്കുമോ എന്നതും ചിലര്‍ ഉയര്‍ത്തുന്നുണ്ട്‌. അധികാരം കിട്ടിയാല്‍ മുഖ്യമന്ത്രി ബിജെപിയില്‍ നിന്നും ജെഡിയുവിന് ഉപമുഖ്യമന്ത്രിസ്ഥാനം എന്ന വാഗ്ദാനവും മുന്നോട്ടുവച്ചേക്കാം. നിതീഷിന്റെ മകന്‍ നിഷാന്ത്, ബിഹാര്‍ ഉപമുഖ്യമന്ത്രിയായേക്കുമെന്ന് വിലയിരുത്തുന്നവരുമുണ്ട്.

നിതീഷ് പാര്‍ലമെന്ററി രംഗത്ത് തുടരുകയും തിരഞ്ഞെടുപ്പില്‍ സഖ്യത്തെ നയിക്കുകയും ചെയ്താല്‍ നിലവില്‍ രാജ്യസഭയുടെ ഡെപ്യൂട്ടി ചെയര്‍മാന്‍ കൂടിയായ ജെഡിയു നേതാവ് ഹരിവംശ് നാരായണ്‍ സിങ്ങ് ഉപരാഷ്ട്രപതി പദത്തിലേക്ക് പരിഗണിക്കപ്പെട്ടേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും നിതീഷ്‌കുമാറുമായും അടുത്തബന്ധം പുലര്‍ത്തുന്നയാളാണ് ഹരിവംശ് സിങ്.

ധന്‍കറിന്റെ പിന്‍ഗാമി ബിജെപിയില്‍ നിന്നാണെങ്കില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ പേരാണ് പറഞ്ഞുകേള്‍ക്കുന്ന മറ്റൊരു സാധ്യത. സാമൂഹികമാധ്യമങ്ങളില്‍ ഇത്തരത്തിലുള്ള ചര്‍ച്ചകളും സജീവമാണ്. 2022-ല്‍ ഉപരാഷ്ട്രപതിസ്ഥാനത്തേക്ക് ഉയര്‍ന്നുകേട്ടിരുന്നു. ബിജെപി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെപി നഡ്ഡ അടക്കം രണ്ട് കേന്ദ്രമന്ത്രിമാരുടെ പേരുകളും അഭ്യൂഹങ്ങളിലുണ്ട്. കോണ്‍ഗ്രസുമായി ഇടഞ്ഞുനില്‍ക്കുന്ന ശശി തരൂരിന്റെ പേരും ഉപരാഷ്ട്രപതിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ളതായി പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ രാഹുല്‍ ശിവശങ്കറിന്റെ എക്സിലെ കുറിപ്പും ഇതിനകം ചര്‍ച്ചയായിട്ടുണ്ട്. ഈയടുത്തായി കോണ്‍ഗ്രസ് നേതൃത്വത്തോടുള്ള അകല്‍ച്ചയും പല വിഷയങ്ങളിലും ഭരണപക്ഷത്തോടുള്ള തരൂരിന്റെ മമതയും ഈ വഴിക്കുള്ള ചര്‍ച്ചയ്ക്ക് ആക്കംകൂട്ടുന്നുണ്ട്. മുന്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ബിജെപി നേതാവ് മുഫ്താര്‍ അബ്ബാസ് നഖ്വി എന്നീ പേരുകളും അഭ്യൂഹങ്ങളിലുണ്ട്‌

1951-ല്‍ രാജസ്ഥാനിലെ കിതാനയിലെ ജാട്ട് കര്‍ഷകകുടുംബത്തില്‍ ജനിച്ച ജഗ്ദീപ്, രാജസ്ഥാന്‍ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും അഭിഭാഷകനായിരിക്കേ, ജനതാദളിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. ഹരിയാണയിലെ കര്‍ഷകനേതാവായ ചൗധരി ദേവിലാലിന്റെ സ്വാധീനത്തിലാണ് രാഷ്ട്രീയത്തിലെത്തിയത്. 1989-ല്‍ രാജസ്ഥാനിലെ ജുന്‍ജുനുവില്‍നിന്ന് ആദ്യമായി ലോക്സഭയിലെത്തി. 1990-ലെ ചന്ദ്രശേഖര്‍ മന്ത്രിസഭയില്‍ പാര്‍ലമെന്ററികാര്യ സഹമന്ത്രിയുമായി. പിന്നീട് ജനതാദള്‍ വിട്ട് കോണ്‍ഗ്രസിലെത്തി. 1991-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ അജ്‌മേറില്‍നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് കിഷന്‍ഗഢില്‍നിന്ന് ജയിച്ച് പാര്‍ലമെന്റിലെത്തി. 1998-ല്‍ ജുന്‍ജുനുവില്‍ മത്സരിച്ച് തോറ്റു. 2003-ല്‍ ബിജെപിയിലെത്തി. 2019-ല്‍ പശ്ചിമബംഗാള്‍ ഗവര്‍ണറായി നിയമിതനായി. ഇക്കാലത്ത് മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ സര്‍ക്കാരുമായുള്ള തുറന്ന പോരാട്ടത്തിലായിരുന്നു. ഇതിനിടെയാണ് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് ധന്‍കറിനെ അവതരിപ്പിച്ചത്. 2022-ഓഗസ്റ്റില്‍ മാര്‍ഗരറ്റ് ആല്‍വയെ തോല്‍പ്പിച്ചാണ് ഉപരാഷ്ട്രപതിയായത്.

ഭരണഘടനയുടെ 66-ാം അനുച്ഛേദമനുസരിച്ച്, പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും അംഗങ്ങള്‍ അടങ്ങുന്ന ഇലക്ടറല്‍ കോളേജാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ്. ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നടത്തുന്നത് തിരഞ്ഞെടുപ്പ് കമ്മീഷനാണ്. ഇന്ത്യന്‍ ഭരണഘടന പ്രകാരം ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി ഇന്ത്യന്‍ പൗരനായിരിക്കണം. കുറഞ്ഞത് 35 വയസ്സ് പ്രായമുണ്ടായിരിക്കണം. കൂടാതെ രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെടാന്‍ യോഗ്യതയുണ്ടായിരിക്കണം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കീഴില്‍ ഏതെങ്കിലും പദവി വഹിക്കാന്‍ പാടില്ല.ഉപരാഷ്ട്രപതി പാര്‍ലമെന്റിന്റെയോ ഏതെങ്കിലും സംസ്ഥാന നിയമസഭയിലെയോ അംഗമാകാന്‍ പാടില്ല. പാര്‍ലമെന്റ് അംഗമോ സംസ്ഥാന നിയമസഭ അംഗമോ ആയിട്ടുള്ള വ്യക്തി തിരഞ്ഞെടുക്കപ്പെട്ടാല്‍ ഉപരാഷ്ട്രപതിയായി സ്ഥാനമേല്‍ക്കുന്ന തീയതിയില്‍ മറ്റു സഭകളിലെ സ്ഥാനം ഒഴിഞ്ഞതായി കണക്കാക്കും.

ഉപരാഷ്ട്രപതിയാണ് രാജ്യസഭയുടെ ചെയര്‍പേഴ്സണ്‍. ഉപരാഷ്ട്രപതി പദവിയില്‍ ഒഴിവ് വന്നാല്‍ ആ ചുമതലകള്‍ ആര് നിര്‍വഹിക്കണമെന്ന് ഭരണഘടനയില്‍ പ്രതിപാദിക്കുന്നില്ല. എന്നാല്‍ രാജ്യസഭാ ചെയര്‍പേഴ്സണ്‍ സ്ഥാനത്ത് ഒഴിവു വന്നാല്‍, ഡെപ്യൂട്ടി ചെയര്‍പേഴ്സണോ അല്ലെങ്കില്‍ രാഷ്ട്രപതി ചുമതലപ്പെടുത്തുന്ന വേറെ ഏതെങ്കിലും രാജ്യസഭാംഗമോ ആകും ചുമതലകള്‍ നിര്‍വഹിക്കുക.

കേരളത്തിലെ സാധാരണക്കാരായ ജനങ്ങള്‍ പാര്‍ട്ടി ഭേദമന്യേ നെഞ്ചിലേറ്റിയ രാഷ്ട്രീയ നേതാവായിരുന്നു സഖാവ് വി.എസ് അച്യുതാനന്ദന്‍. വി.എസ് മരിച്ചാലും ഏതാണ്ട് ഒരു നൂറ്റാണ്ടോളം നീണ്ട അദേഹത്തിന്റെ രാഷ്ട്രീയ, സാമൂഹിക പോരാട്ടങ്ങള്‍ക്ക് മരണമില്ല. അതെന്നും ജനഹൃദയങ്ങളില്‍ നിറഞ്ഞു നില്‍ക്കും. ഉയര്‍ച്ചകള്‍ളും തളര്‍ച്ചകളുമായി ഏറെ സമരസപ്പെട്ടതായിരുന്നു വി.എസിന്റെ രാഷ്ട്രീയ ജീവിതം. മരിക്കുമ്പോഴും സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ ക്ഷണിതാവാണ് അദേഹം. മൂന്ന് തവണ പ്രതിപക്ഷ നേതാവ്, മൂന്ന് തവണ പാര്‍ട്ടി സെക്രട്ടറി, ഒരുവട്ടം കേരള മുഖ്യമന്ത്രി.

അതിനുമപ്പുറം തെളിമായര്‍ന്ന സംശുദ്ധ രാഷ്ട്രീയത്തിന്റെ കാവല്‍ക്കാരനായിരുന്നു വി.എസ്. കാലത്തിന് ചേര്‍ന്ന ലക്ഷ്യബോധവും രാഷ്ട്രീയ ജാഗ്രതയും നിലപാടുകളുടെ തലപ്പൊക്കവും കാത്തുസൂക്ഷിച്ചതോടെ എതിരാളികള്‍ക്ക് പോലും പ്രിയപ്പെട്ട ജനനേതാവായി മാറി വി.എസ് അച്യുതാനന്ദന്‍. പാര്‍ട്ടിയെ പിളര്‍പ്പിലേക്ക് നയിച്ച 1964-ലെ ദേശീയകൗണ്‍സിലില്‍ നിന്ന് ഇറങ്ങിപ്പോന്ന് സിപിഎം രൂപീകരിച്ച കേരളത്തില്‍ നിന്നുള്ള ഏഴ് നേതാക്കളില്‍ ഒരാളായിരുന്നു വിഎസ്. 1965 മുതല്‍ 2016 വരെ നിരവധി തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച വി.എസ് ജയപരാജയങ്ങളുടെ രുചിയറിഞ്ഞു. 2006 മുതല്‍ 2011 വരെ കേരളത്തിന്റെ മുഖ്യമന്ത്രി. 2016 ല്‍ കേവല ഭൂരിപക്ഷത്തിന് തൊട്ടരികെ തുടര്‍ ഭരണം നഷ്ടമായി. മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് അച്യുതാനന്ദന്‍ ഒരു മന്ത്രിസഭയിലും അംഗമായിരുന്നില്ല എന്നതും ശ്രദ്ധേയം. നേരത്തെ തന്നെ സംസ്ഥാന മുഖ്യമന്ത്രിയാകേണ്ടയാളായിരുന്നു വിഎസ്. എന്നാല്‍ പാര്‍ട്ടി ജയിച്ചപ്പോഴെല്ലാം വിഎസ് തോറ്റു. വിഎസ് ജയിച്ചപ്പോള്‍ പാര്‍ട്ടി തോറ്റു.

1952 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആലപ്പുഴ ഡിവിഷന്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട വി.എസ് 1954ല്‍ സംസ്ഥാന കമ്മറ്റിയില്‍ അംഗമായി. 1956ല്‍ ആലപ്പുഴ ജില്ലാ സെക്രട്ടറിയായതോടെ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായും തിരഞ്ഞെടുക്കപ്പെട്ടു. 1959 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ദേശീയ കൗണ്‍സില്‍ അംഗം. 1964 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നതോടെ സിപിഎം കേന്ദ്രക്കമ്മറ്റിയംഗമായി. 1964 മുതല്‍ 1970 വരെ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്നു. 1980 മുതല്‍ 1991 വരെ മൂന്നു തവണ സിപിഎം സംസ്ഥാന സെക്രട്ടറിയായി. 1986 മുതല്‍ 2009 വരെ 23 വര്‍ഷം പൊളിറ്റ് ബ്യൂറോയില്‍ അംഗം. 1965 മുതല്‍ 2016 വരെ പത്ത് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചു. ഒടുവില്‍ മത്സരിച്ച 2016 ലെ കേരള നിയമസഭ തിരഞ്ഞെടുപ്പിലടക്കം മൊത്തം ഏഴ് തവണ വിജയിക്കുകയും ചെയ്തു. 1992-1996, 2001-2006, 2011-2016 എന്നീ കേരള നിയമസഭകളില്‍ അദേഹം പ്രതിപക്ഷ നേതാവായിരുന്നു. 1998 മുതല്‍ 2001 വരെ ഇടതു മുന്നണിയുടെ കണ്‍വീനറായും പ്രവര്‍ത്തിച്ചു.

കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ നിയമസഭക്ക് അകത്തും പുറത്തും നടത്തിയ പ്രകടനമാണ് വി.എസിലെ കമ്യൂണിസ്റ്റുകാരനെ ജനകീയനാക്കിയത്. ഒട്ടേറെ സമരങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും നേതൃത്വം നല്‍കി. വനം കയ്യേറ്റം, മണല്‍ മാഫിയ, അഴിമതി എന്നിവയ്ക്കെതിരെ ശക്തമായ നിലപാടുകള്‍ എടുത്തത് ജനങ്ങളുടെ പ്രശംസ പിടിച്ചു പറ്റി. 2006 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 140 സീറ്റില്‍ 98 സീറ്റുകളാണ് വി.എസിന്റെ നേതൃത്വത്തില്‍ ഇടതുമുന്നണി നേടിയത്. ഏറ്റവും കൂടിയ പ്രായത്തില്‍ മുഖ്യമന്ത്രിയായ വ്യക്തിയാണ് വി.എസ് അച്യുതാനന്ദന്‍ 2006 മെയ് 18 ന് കേരളത്തിന്റെ പതിനൊന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ എണ്‍പത്തിമൂന്ന് വയസായിരുന്നു വി.എസിന്റെ പ്രായം. മുഖ്യമന്ത്രി എന്ന നിലയില്‍ ഒട്ടേറെ ജനക്ഷേമ പരിപാടികള്‍ക്ക് അദേഹം തുടക്കമിട്ടു. മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കലിന് പ്രത്യേക ദൗത്യ സംഘത്തെ നിയോഗിച്ച് വി.എസ് നടത്തിയ ഓപ്പറേഷന്‍ മൂന്നാര്‍ എന്ന പദ്ധതി ഏറെ ശ്രദ്ധേയമായിരുന്നു. സ്വന്തം നിലപാടുകളില്‍ നിന്ന് അണുവിട മാറാതെ നിന്നു കൊണ്ടുള്ള ഭരണ നിര്‍വഹണം അദേഹത്തെ കേരളത്തിലെ ഒരു ജനപ്രിയ ഭരണാധികാരിയാക്കി മാറ്റുകയും ചെയ്തു.

RECENT POSTS
Copyright © . All rights reserved