ടൊറന്റോ ∙ കാനഡയിലെ ടൊറന്റോ സർവകലാശാലയുടെ സ്കാർബറോ ക്യാംപസിന് (UTSC) സമീപം ഇന്ത്യൻ ഗവേഷണ വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു. ഹൈലാൻഡ് ക്രീക്ക് ട്രയൽ–ഓൾഡ് കിങ്സ്റ്റൺ റോഡ് മേഖലയിൽ ചൊവ്വാഴ്ച ഉച്ചയോടെയുണ്ടായ വെടിവയ്പ്പിലാണ് 20 വയസ്സുകാരനായ ശിവാങ്ക് അവസ്തി കൊല്ലപ്പെട്ടത്. ഒരാൾ ഗുരുതരമായി പരിക്കേറ്റ് കിടക്കുന്നതായി ലഭിച്ച സന്ദേശത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയപ്പോൾ ശിവാങ്ക് മരിച്ച നിലയിലായിരുന്നു.
സംഭവസ്ഥലത്ത് വെടിയേറ്റ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയതെങ്കിലും ആക്രമികൾ പൊലീസ് എത്തുന്നതിന് മുൻപേ രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. സംഭവത്തെ തുടർന്ന് ടൊറന്റോ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രതികളെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായവും പൊലീസ് തേടിയിട്ടുണ്ട്.
ശിവാങ്ക് അവസ്തിയുടെ ദാരുണമായ മരണത്തിൽ ഇന്ത്യ അതീവ ദുഃഖം രേഖപ്പെടുത്തി. ടൊറന്റോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ എക്സിലൂടെ പുറത്തിറക്കിയ പ്രസ്താവനയിൽ, വിദ്യാർത്ഥിയുടെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകി വരുന്നതായി അറിയിച്ചു. സംഭവത്തെ തുടർന്ന് ടൊറന്റോയിലെ ഇന്ത്യൻ സമൂഹത്തിനിടയിൽ വലിയ ആശങ്ക ഉയർന്നിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിവുള്ളവർ 416-808-7400 എന്ന നമ്പറിലോ ക്രൈം സ്റ്റോപ്പേഴ്സ് 416-222-TIPS (8477), www.222tips.com എന്നിവയിലോ പൊലീസിനെ ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർഥിച്ചു.
ഇടുക്കി കഞ്ഞിക്കുഴി കീരിത്തോട്ടിൽ താമസിക്കുന്ന പെരുംതടത്തിൽ ജോസഫ് ജോർജിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തിയ ക്രിസ്തുമസ് ചാരിറ്റിക്ക് ഇതുവരെ 1696 പൗണ്ട് രണ്ടു ലക്ഷത്തി മൂവായിരത്തി എഴുനൂറ്റിനാല്പത്തൊമ്പതു രൂപ ലഭിച്ചു . സഹായിച്ച എല്ലാവർക്കും ഇടുക്കി ചാരിറ്റി ഗ്രൂപ്പിനു വേണ്ടി കൺവീനർ സാബു ഫിലിപ്പ് നന്ദി അറിയിച്ചു . ചാരിറ്റി അവസാനിച്ചതായി അറിയിക്കുന്നു . പണം നൽകിയ എല്ലാവർക്കും ബാങ്കിന്റെ മുഴുവൻ സ്റ്റേറ്റ്മെൻറ് അയച്ചു തരും കിട്ടാത്തവർ താഴെ കാണുന്ന ഞങ്ങളുടെ നമ്പറിൽ ബന്ധപ്പെടണമെന്ന് അറിയിക്കുന്നു ലഭിച്ച തുക സാമൂഹിക പ്രവർത്തകരുടെ സന്യത്യത്തിൽ ജോസഫിന് കൈമാറും .
ഒരു ബസ് കണ്ടക്ടർ ആയി ജോലി നോക്കിയിരുന്ന സമയത്താണ് ജോർജിനു കിഡ്നി രോഗം ബാധിച്ചു ചികിത്സയിൽ ആകുന്നത് ,കൈയിലുണ്ടായിരുന്ന എല്ലാം വിറ്റു ചികിത്സിച്ചു. ഭാര്യ ജോലി ഉപേക്ഷിച്ചു ഭർത്താവിനെ ശുശ്രൂഷിച്ചു വീട്ടിൽ ഇരിക്കുന്നു. ഇവരുടെ ചികിത്സ മുൻപോട്ടുകൊണ്ടുപോകുന്നതിനു വേണ്ടിയാണു ചാരിറ്റി നടത്തിയത് . ജോസഫിൻെറ കുടുംബത്തിന്റെ വേദന ഞങ്ങളെ അറിയിച്ചത് പൊതുപ്രവർത്തകനും മുൻ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും വീണ്ടും ബ്ലോക്കിലേക്കു തിരഞ്ഞെടുക്കുകയും ചെയ്ത എ പി ഉസ്മാനാണ് .
.
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്മയാണ്. ഞങ്ങൾ സൂതാരൃവും സതൃസന്ധവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥല ,കാല ഭേതമെന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവർത്തനത്തിലൂടെ ഇതുവരെ ഏകദേശം 1,47,00000 (ഒരുകോടി നാൽപ്പത്തിഏഴു ലക്ഷം ) രൂപയുടെ സഹായം അർഹിക്കുന്നവർക്കു നൽകുവാൻ കഴിഞ്ഞിട്ടുണ്ട് . 2004 – ൽ ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മൻ ചാണ്ടിക്കു നൽകിക്കൊണ്ടാണ് ഞങ്ങൾ പ്രവർത്തനം ആരംഭിച്ചത്. ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തിനു തനിനാടൻ യുട്യൂബ് ചാനൽ ,കേരള കമ്മ്യൂണിറ്റി വിറാൾ , യുകെകെസിഎ (യുണൈറ്റഡ് കിങ്ഡം ക്നാനായ കത്തോലിക്ക അസോസിയേഷൻ ) , മലയാളം യു കെ , പത്ര൦ , ,ലിവർപൂൾ ക്നാനായ കമ്മ്യൂണിറ്റി, പടമുഖം സ്നേഹമന്ദിര൦, ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ) മുതലായവർ അവാർഡ്കൾ നൽകി ഞങ്ങളെ ആദരിച്ചിട്ടുണ്ട് .
ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626.. .എന്നിവരാണ് .ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ് .

കണ്ണൂർ ∙ റീൽസ് ചിത്രീകരണത്തിനായി ഓടിക്കൊണ്ടിരുന്ന ട്രെയിൻ നിർത്തിച്ച സംഭവത്തിൽ രണ്ട് പ്ലസ് ടു വിദ്യാർഥികളെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച പുലർച്ചെ തലശ്ശേരിക്കും മാഹിക്കും ഇടയിൽ എറണാകുളം–പുണെ എക്സ്പ്രസാണ് വിദ്യാർഥികൾ നിർത്തിച്ചത്.
ട്രാക്കിൽ ചുവപ്പ് വെളിച്ചം കത്തിച്ചു കാണിച്ചാണ് വിദ്യാർഥികൾ ട്രെയിൻ നിർത്തിച്ചത്. ഇത് അപായസിഗ്നലാണെന്ന് കരുതിയ ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തുകയായിരുന്നു. റീൽസ് ചിത്രീകരിക്കാനായിരുന്നു വിദ്യാർഥികളുടെ ശ്രമമെന്ന് അന്വേഷണത്തിൽ വ്യക്തമായി.
സംഭവത്തിൽ കേസെടുത്ത ശേഷം വിദ്യാർഥികളെ ജാമ്യത്തിൽ വിട്ടയച്ചു. ഇവർ ചിത്രീകരിച്ച വിഡിയോ റെയിൽവേ പൊലീസ് പിടിച്ചെടുത്തു. എന്നാൽ ഇത്തരം പ്രവൃത്തികൾ മറ്റുള്ളവർ അനുകരിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ദൃശ്യങ്ങൾ പുറത്തുവിടേണ്ടതില്ലെന്ന നിലപാടിലാണ് പൊലീസ്.
സംസ്ഥാനത്തെ ആറ് കോർപ്പറേഷനുകളിലെ മേയർ–ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പ് ഡിസംബർ 26ന് നടക്കും. രാവിലെ 10ന് മേയർമാരെയും ഉച്ചയ്ക്ക് 2.30ന് ഡെപ്യൂട്ടി മേയർമാരെയും തിരഞ്ഞെടുക്കും. കണ്ണൂർ, തൃശ്ശൂർ, കൊച്ചി കോർപ്പറേഷനുകളിൽ മേയർസ്ഥാനം വനിതകൾക്കായി സംവരണം ചെയ്തിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ കോർപ്പറേഷനുകളിലായി മുന്നണികൾ സ്ഥാനാർഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു; ചിലിടങ്ങളിൽ ഭൂരിപക്ഷം ലഭിക്കാത്തതിനാൽ ഫലം അനിശ്ചിതത്വവും നിലനിൽക്കുന്നു.
തിരുവനന്തപുരം കോർപ്പറേഷനിൽ 101 അംഗങ്ങളിൽ 50 അംഗങ്ങളുള്ള എൻഡിഎ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടുണ്ടെങ്കിലും കേവലഭൂരിപക്ഷം ലഭിച്ചിട്ടില്ല. ബിജെപിയുടെ മേയർ സ്ഥാനാർഥിയായി വി.വി. രാജേഷിനെയും ഡെപ്യൂട്ടി മേയർ സ്ഥാനാർഥിയായി ആശാ നാഥിനെയും പ്രഖ്യാപിച്ചു. യുഡിഎഫിൽ കെ.എസ്. ശബരീനാഥനും മേരി പുഷ്പവും, എൽഡിഎഫിൽ ആർ.പി. ശിവജിയും മത്സരിക്കും. കൊല്ലത്ത് 56 അംഗ കോർപ്പറേഷനിൽ 29 പേരുടെ പിന്തുണ ലഭിക്കാതെ മൂന്ന് മുന്നണികളും കാത്തുനിൽക്കുന്ന സാഹചര്യത്തിലാണ്. യുഡിഎഫിന്റെ മേയർ സ്ഥാനാർഥിയായി എ.കെ. ഹഫീസിനെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഡെപ്യൂട്ടി മേയർ സ്ഥാനത്ത് സസ്പെൻസ് തുടരുന്നു.
കൊച്ചിയിൽ 76 അംഗ കോർപ്പറേഷനിൽ യുഡിഎഫ് വൻഭൂരിപക്ഷം നേടിയെങ്കിലും മേയർസ്ഥാനത്തെച്ചൊല്ലി ഉണ്ടായ വിവാദങ്ങൾക്കൊടുവിൽ അഡ്വ. വി.കെ. മിനിമോളും ഷൈനി മാത്യുവും രണ്ടരക്കൊല്ലം വീതം മേയർ സ്ഥാനം വഹിക്കുമെന്ന് ധാരണയായി. തൃശ്ശൂരിൽ 56 അംഗ കോർപ്പറേഷനിൽ യുഡിഎഫ് 33 സീറ്റുകൾ നേടി അധികാരത്തിലേക്ക്; ഡോ. നിജി ജസ്റ്റിനാണ് മേയർ സ്ഥാനാർഥി. കോഴിക്കോട് എൽഡിഎഫ് 34 സീറ്റുകളോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരിക്കെ ഒ. സദാശിവനും ഡോ. എസ്. ജയശ്രീയും മേയർ–ഡെപ്യൂട്ടി മേയർ സ്ഥാനാർഥികളായി. കണ്ണൂരിൽ 56 അംഗ കോർപ്പറേഷനിൽ 36 സീറ്റുകൾ നേടി യുഡിഎഫ് ആധികാരികവിജയം നേടി; പി. ഇന്ദിര മേയറായും കെ.പി. താഹിർ ഡെപ്യൂട്ടി മേയറായും മത്സരിക്കും.
വത്തിക്കാൻ സിറ്റി: ക്രിസ്മസ് ദിനത്തിലെങ്കിലും ലോകത്തെ യുദ്ധഭൂമികൾ നിശ്ശബ്ദമാകണമെന്നും, കുറഞ്ഞത് 24 മണിക്കൂർ നേരത്തേക്ക് ആഗോളതലത്തിൽ പൂർണ സമാധാനം പാലിക്കണമെന്നും പാപ്പ ലിയോ ആഹ്വാനം ചെയ്തു. കാസിൽ ഗാൻഡോൾഫോയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രക്ഷകന്റെ ജനന തിരുനാളിൽ സമാധാനത്തിന്റെ ഒരു ദിനമെങ്കിലും ലോകം അനുഭവിക്കട്ടെയെന്ന പ്രത്യാശയും പാപ്പ പങ്കുവച്ചു.
ഉക്രെയ്നിൽ റഷ്യ തുടരുന്ന ആക്രമണങ്ങളെ പാപ്പ ശക്തമായി അപലപിച്ചു. ക്രിസ്മസ് കാലത്ത് വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന തന്റെ അഭ്യർത്ഥന റഷ്യൻ അധികൃതർ നിരസിച്ചതിൽ അദ്ദേഹം കടുത്ത ദുഃഖം രേഖപ്പെടുത്തി. എല്ലാ സന്മനസുള്ളവരും സമാധാനത്തിനായി കൈകോർക്കണമെന്നും, ഒരുപക്ഷേ ലോകം ഈ അഭ്യർത്ഥന കേട്ടേക്കാമെന്നും പാപ്പ പറഞ്ഞു.
മിഡിൽ ഈസ്റ്റിലെ സമാധാന നീക്കങ്ങൾ കൂടുതൽ ഊർജിതമാക്കണമെന്നും പാപ്പ ഓർമ്മിപ്പിച്ചു. ഗാസയിൽ വെടിനിർത്തലിനായുള്ള രണ്ടാംഘട്ട ചർച്ചകൾ നടക്കുന്നത് ആശ്വാസകരമാണെന്നും, ജറുസലേമിലെ ലാറ്റിൻ പാത്രിയാർക്ക് കർദിനാൾ പിയർബാറ്റിസ്റ്റ പിസബല്ലയുടെ ഗാസ സന്ദർശനം സമാധാന ശ്രമങ്ങൾക്ക് കരുത്ത് പകരുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുദ്ധക്കെടുതിയിൽ കഴിയുന്ന ജനങ്ങൾക്ക് ക്രിസ്മസ് പ്രത്യാശ നൽകണമെന്നും, സമാധാന ചർച്ചകളിൽ നിന്ന് ഒരു രാജ്യവും പിന്മാറരുതെന്നും പാപ്പ ആഹ്വാനം ചെയ്തു.
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ കോടതി ശിക്ഷ വിധിച്ച രണ്ടാം പ്രതി മാർട്ടിൻ ഹൈക്കോടതിയെ സമീപിച്ചു. കേസിലെ ശിക്ഷ റദ്ദാക്കണമെന്ന ആവശ്യവുമായാണ് ഹർജി. ആക്രമണം നടന്ന വാഹനത്തിൽ താൻ ഉണ്ടായിരുന്നില്ലെന്നും, ഗൂഢാലോചനയിൽ പങ്കുണ്ടെന്ന ആരോപണം മാത്രമാണ് തനിക്കെതിരെയുണ്ടായിരുന്നതെന്നും മാർട്ടിൻ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. സമാന ആരോപണങ്ങൾ നേരിട്ട എട്ടാം പ്രതി നടൻ ദിലീപിനെ കോടതി വെറുതെ വിട്ട സാഹചര്യത്തിൽ, അതേ ആനുകൂല്യം തനിക്കും നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
യുവനടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ ഒന്നുമുതൽ ആറുവരെയുള്ള പ്രതികൾക്ക് കോടതി ശിക്ഷ വിധിച്ചിരുന്നു. അതേസമയം, കേസിലെ പ്രതികളായ ചാർലി തോമസ്, നടൻ ദിലീപ്, സുഹൃത്ത് ശരത്ത് എന്നിവരെ കോടതി വെറുതെ വിട്ടു. ദിലീപിനെതിരായ ഗൂഢാലോചനയുടെയും തെളിവ് നശിപ്പിച്ചതിന്റെയും കുറ്റങ്ങൾ തെളിയിക്കാൻ മതിയായ തെളിവില്ലെന്ന് കോടതി കണ്ടെത്തിയിരുന്നു.
കേസിൽ ആകെ പത്ത് പ്രതികളായിരുന്നു ഉണ്ടായിരുന്നത്. പൾസർ സുനി ഒന്നാം പ്രതിയും മാർട്ടിൻ ആന്റണി രണ്ടാമനുമായിരുന്നു. ബലാത്സംഗം, ഗൂഢാലോചന, മാനഭംഗം, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായ തടങ്കൽ, തെളിവ് നശിപ്പിക്കൽ, അശ്ലീല ദൃശ്യങ്ങൾ പകർത്തൽ, പ്രചരിപ്പിക്കൽ തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. 2017 ഫെബ്രുവരി 17ന് അങ്കമാലിക്കും കളമശേരിക്കും ഇടയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിനുള്ളിലാണ് നടിയെ ആക്രമിച്ചത്.
പ്രസ്റ്റൺ: സൗത്ത് ഇന്ത്യൻ മലയാളി അസോസിയേഷൻ (SIMA) യുടെ ആഭിമുഖ്യത്തിൽ 2026 ജനുവരി 2-ന് ‘നക്ഷത്ര ഗീതം 2025’ എന്ന പേരിൽ വിപുലമായ ക്രിസ്മസ് – പുതുവത്സര സാംസ്കാരിക വിരുന്ന് പ്രസ്റ്റണിൽ സംഘടിപ്പിക്കുന്നു. വൈകുന്നേരം 5 മുതൽ രാത്രി 11 വരെയാണ് പരിപാടികൾക്ക് വേദിയൊരുക്കിയിരിക്കുന്നത്.
വിപുലമായ കലാപരിപാടികൾ, സംഗീത നിശകൾ, മാജിക്, മെന്റലിസം, ഡിജെ, ഡാൻസ് തുടങ്ങിയ നിരവധി വേദികളിലൂടെ പുതുവത്സരാഘോഷത്തെ സമ്പന്നമാക്കുകയാണ് എസ് ഐഎംഎ. മലയാളി സമൂഹത്തിന്റെ സാംസ്കാരിക ഐക്യം നിലനിർത്തുന്നതും കുടുംബസമേതം ആഘോഷിക്കാവുന്ന ഒരു ഉന്മേഷഭരിതമായ വേദി ഒരുക്കുന്നതുമാണ് ഈ പരിപാടിയുടെ ലക്ഷ്യം.
ചലച്ചിത്ര–ടെലിവിഷൻ താരങ്ങളുടെ സാന്നിധ്യം
പരിപാടിയുടെ പ്രധാന ആകർഷണമായി പ്രശസ്ത ചലച്ചിത്ര–ടെലിവിഷൻ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്നതാണ്. കൂടാതെ പ്രശസ്ത മാജീഷ്യൻ–മെന്റലിസ്റ്റ് അവതരിപ്പിക്കുന്ന മാജിക്, മെന്റലിസം പ്രകടനങ്ങളും രാത്രി നിറഞ്ഞ സജീവ വിനോദപരിപാടികളും ഉൾപ്പെട്ടിരിക്കും.
പരിപാടിയുടെ പ്രധാന ഹൈലൈറ്റുകൾ
* ലൈവ് മ്യൂസിക് പരിപാടികൾ
*ഡിജെ & സാംസ്കാരിക നൃത്തങ്ങൾ
*SIMA Talent Showcase
*മാജിക് & മെന്റലിസം അവതരണങ്ങൾ
*സാന്റാക്ലോസിന്റെ പ്രത്യേക സന്ദർശനം
*ഫാമിലി ടിക്കറ്റിൽ പ്രത്യേക വിലക്കുറവ്
ക്രിസ്മസ് വിരുന്നിന്റെ ഭാഗമായി ഫാമിലി ടിക്കറ്റിനായി 25% വരെ പ്രത്യേക കിഴിവ് അനുവദിച്ചിട്ടുണ്ട്. വിലക്കുറവ് 2025 ഡിസംബർ 24 വരെ മാത്രം പ്രാബല്യത്തിൽ വരും.
പരിപാടിയുടെ വിശദാംശങ്ങൾ
തീയതി: 02-01-2026 (വെള്ളി)
സമയം: വൈകുന്നേരം 5 മുതൽ രാത്രി 11 വരെ
സ്ഥലം: Longridge Civic Hall, 1 Calder Avenue, Longridge, Preston, PR3 3HT
ഡ്രസ് കോഡ്: ഫെസ്റ്റീവ് / ട്രഡീഷണൽ / വെസ്റ്റേൺ (താൽപര്യമനുസരിച്ച്)
ടിക്കറ്റ് ബുക്കിംഗ്
ഓൺലൈൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക:
➡️ https://forms.gle/T8XDuftmzxPQmsH26
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
സന്തോഷ് ചാക്കോ (SIMA പ്രസിഡന്റ്), സംജിത്ത് – 07574939195, ബിനുമോൻ – 07774971088, മുരളി – 07400 185670, ബെൻ – 07491 346666, സുമേഷ് – 07442 422381.
“ജീവിതത്തിൽ സന്തോഷവും ഐക്യവും പങ്കുവയ്ക്കാൻ, മലയാളികളുടെ ഒരുമ വേദിയായി SIMA ‘നക്ഷത്ര ഗീതം’ മാറ്റം കൊണ്ടുവരുമെന്ന്” സംഘാടകർ അറിയിച്ചു.
– സൗത്ത് ഇന്ത്യൻ മലയാളി അസോസിയേഷൻ (SIMA), പ്രസ്റ്റൺ

രാജാക്കാട് (ഇടുക്കി): നടുമറ്റത്ത് പട്ടാപ്പകൽ വീട്ടിൽ കയറി വയോധികയെ കെട്ടിയിട്ട് പണവും സ്വർണവും കവർന്ന കേസിൽ രണ്ട് പ്രതികളെ കൂടി രാജാക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പന്നിയാർകൂട്ടി കൊല്ലപ്പിള്ളിൽ സൈബു തങ്കച്ചൻ (33)യും സുഹൃത്തായ കാഞ്ഞിരപ്പള്ളി സ്വദേശിനി അനിലാ ജോസ് (31) ഉം ആണ് പിടിയിലായത്. ആക്രമണത്തിനിരയായ സ്ത്രീയുടെ മകളുടെ മകനാണ് സൈബു. ഇയാൾ മുൻപ് കഞ്ചാവ് കേസിൽ പ്രതിയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.
കഞ്ചാവ് കേസുമായി ബന്ധപ്പെട്ടാണ് സൈബു പുതിയ കേസിലെ പ്രധാന പ്രതിയായ അൽത്താഫിനെ പരിചയപ്പെട്ടത്. അൽത്താഫ് ഇപ്പോഴും ഒളിവിലാണ്. ഒളിവിൽ കഴിഞ്ഞിരുന്ന സൈബുവിനെയും അനിലാ ജോസിനെയും പാലക്കാട് നിന്നാണ് രാജാക്കാട് എസ്എച്ച്ഒ വി. വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പിടികൂടിയത്. കേസിലെ മറ്റൊരു പ്രതിയായ സരോജ (സോണിയ)യെ മണർകാടുനിന്ന് പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഡിസംബർ 16-നാണ് നടുമറ്റം പാലക്കുന്നേൽ ടോമിയുടെ വീട്ടിൽ കവർച്ച നടന്നത്. അന്ന് ടോമിയുടെ മാതാവ് മറിയക്കുട്ടി (80) മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. മറിയക്കുട്ടിയെ തുണി ഉപയോഗിച്ച് ഊണ് മേശയിൽ കെട്ടിയിട്ട ശേഷം പ്രതികൾ പണവും സ്വർണവും കവർന്നു. അറസ്റ്റിലായ പ്രതികളെ അടിമാലി കോടതി റിമാൻഡ് ചെയ്തു.
കൊച്ചി: മേയർസ്ഥാനത്തേക്കുള്ള തീരുമാനത്തിൽ പല ഘടകങ്ങളും പരിഗണിച്ച കോൺഗ്രസ് നേതൃത്വം, പാർട്ടിയിലെ മുതിർന്ന വനിതാ നേതാവായ കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസിനെ ഒഴിവാക്കാൻ തീരുമാനിച്ചു. മുൻ കൗൺസിലറായിരുന്ന ദീപ്തി മേയർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുമെന്നായിരുന്നു പ്രവർത്തകരുടെ പ്രതീക്ഷ. എന്നാൽ ലത്തീൻ സമുദായത്തിന് നഗരത്തിൽ ശക്തമായ സ്വാധീനമുള്ള സാഹചര്യത്തിൽ, തങ്ങളുടെ പ്രതിനിധിയെ മേയറാക്കണമെന്ന സഭാ നേതൃത്വത്തിന്റെ പരസ്യമായ ആവശ്യം കോൺഗ്രസിനെ വേറൊരു വഴിക്ക് ചിന്തിക്കാൻ നിർബന്ധിതമാക്കി. ഗ്രൂപ്പ് പരിഗണനകളും ശക്തമായതോടെ, കൗൺസിലർമാരുടെ അഭിപ്രായം തേടിയാണ് നേതൃത്വം അന്തിമ തീരുമാനത്തിലേക്ക് നീങ്ങിയത്.
കോൺഗ്രസിന് 42 കൗൺസിലർമാരാണുള്ളത്. ഇതിൽ 22 പേർ എ വിഭാഗക്കാരായതിനാൽ അവർ ഷൈനി മാത്യുവിനെയാണ് മേയർ സ്ഥാനത്തേക്ക് നിർദേശിച്ചത്. ഐ വിഭാഗത്തിലെ 17 പേർ വി.കെ. മിനിമോൾ മേയറാവണമെന്ന നിലപാട് അറിയിച്ചു. കെ.സി. വേണുഗോപാൽ വിഭാഗക്കാരിയായി അറിയപ്പെടുന്ന ദീപ്തി മേരി വർഗീസിന് വേണ്ടി മൂന്ന് പേർ മാത്രമാണ് അഭിപ്രായം രേഖപ്പെടുത്തിയത്. കെപിസിസി ജനറൽ സെക്രട്ടറിയെ മേയർ സ്ഥാനത്ത് നിന്ന് മാറ്റിനിർത്തേണ്ടിവന്ന സാഹചര്യത്തിൽ, ദീപ്തിക്ക് മെട്രോപൊളിറ്റൻ കമ്മിറ്റി ചെയർപേഴ്സൺ സ്ഥാനം നൽകാമെന്ന ഉറപ്പാണ് നേതൃത്വം മുന്നോട്ടുവച്ചത്.
ഷൈനി മാത്യുവിന് കൗൺസിലർമാരിൽ കൂടുതൽ പിന്തുണ ലഭിച്ചിരുന്നെങ്കിലും, ജില്ലയിലെ മുതിർന്ന നേതാക്കളുടെ അഭിപ്രായം കൂടി പരിഗണിച്ചാണ് മേയർസ്ഥാനം വീതംവയ്ക്കാനും ആദ്യ അവസരം വി.കെ. മിനിമോൾക്ക് നൽകാനും തീരുമാനിച്ചത്. ഐ വിഭാഗക്കാരിയായ മിനിമോളിന് മേയർ സ്ഥാനം നൽകിയതിനെ തുടർന്ന്, ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് എ വിഭാഗത്തിൽ നിന്നുള്ള ദീപക് ജോയിയെ പരിഗണിച്ചു. തുടർന്ന് ഐ വിഭാഗത്തിലെ മുതിർന്ന നേതാവ് കെ.വി.പി. കൃഷ്ണകുമാറിന് ഡെപ്യൂട്ടി മേയർ സ്ഥാനത്ത് രണ്ടാമൂഴവും ലഭിക്കുമെന്നാണ് തീരുമാനമായത്.
തിരുവനന്തപുരം: തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ നേടിയ മുന്നേറ്റത്തിന്റെ ആത്മവിശ്വാസത്തിൽ, നിയമസഭ തിരഞ്ഞെടുപ്പിലും അധികാരം പിടിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് യുഡിഎഫ്. ഇടതുമുന്നണിക്ക് നൽകിയ ‘ഷോക്ക്’ തുടരുമെന്നും, ഇനി പിണറായി സർക്കാരിന്റെ പടിയിറക്കം സമയത്തിന്റെ മാത്രം കാര്യമാണെന്നും യുഡിഎഫ് നേതാക്കൾ തുറന്നുപറയുന്നു. അതിനുള്ള പടയൊരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞതായും നേതാക്കൾ അവകാശപ്പെടുന്നു.
ഇതിനിടെ, യുഡിഎഫ് അധികാരത്തിലെത്തിയാൽ അടുത്ത മുഖ്യമന്ത്രി ആരാകുമെന്ന ചർച്ചയും സജീവമാണ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നീ മൂന്ന് പേരുകളാണ് പ്രധാനമായും ഉയർന്നു കേൾക്കുന്നത്. ഭരണത്തിൽ എത്തിയാൽ ഈ മൂവരിൽ ഒരാൾ മുഖ്യമന്ത്രിയാകുമെന്നതിൽ ഏകദേശ ധാരണയുണ്ടെങ്കിലും, ആരെന്ന കാര്യത്തിൽ ഐക്യം ഉണ്ടാകുമോയെന്ന ആശങ്കയും മുന്നണിക്കുള്ളിലുണ്ട്.
2026ൽ ഭരണം ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ് നേതൃത്വം. തദ്ദേശ തിരഞ്ഞെടുപ്പിലെ മുന്നേറ്റം ആത്മവിശ്വാസം വർധിപ്പിച്ചെന്നും, 89 സീറ്റുകളിൽ വരെ സാധ്യതയുണ്ടെന്നുമാണ് കോർ കമ്മിറ്റി വിലയിരുത്തൽ. ഭൂരിപക്ഷം ലഭിച്ചാൽ മുഖ്യമന്ത്രിയെ പാർലമെന്ററി പാർട്ടി തെരഞ്ഞെടുക്കുമെങ്കിലും അന്തിമ തീരുമാനം ഹൈക്കമാൻഡിന്റേതായിരിക്കും. നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, യുഡിഎഫിനകത്ത് രാഷ്ട്രീയ നീക്കങ്ങളും കണക്കുകൂട്ടലുകളും കൂടുതൽ സജീവമാകുകയാണ്.