കൊച്ചി: ശബരിമലയിൽ അയ്യപ്പഭക്തർ സമർപ്പിക്കുന്ന നെയ്യ് അഭിഷേകത്തിന് ശേഷം പാക്കറ്റുകളിലാക്കി വിൽക്കുന്ന ‘ആടിയ ശിഷ്ടം നെയ്യ്’ വിൽപ്പനയിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് വിജിലൻസ് അന്വേഷണം നടത്താൻ കേരള ഹൈക്കോടതി ഉത്തരവിട്ടു. മകരവിളക്ക് സീസണിലെ തിരക്കിനിടയിൽ ശബരിമല സ്പെഷ്യൽ കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ടിലാണ് വൻ തട്ടിപ്പിന്റെ സൂചനകൾ പുറത്തുവന്നത്. 13,679 പാക്കറ്റ് നെയ്യിന്റെ വിൽപ്പനത്തുക ദേവസ്വം ബോർഡ് അക്കൗണ്ടിൽ അടച്ചിട്ടില്ലെന്നാണ് പ്രാഥമിക കണ്ടെത്തൽ.
100 മില്ലി ലിറ്റർ നെയ്യ് വീതമുള്ള ഓരോ പാക്കറ്റിനും 100 രൂപ നിരക്കിൽ കണക്കാക്കുമ്പോൾ ഏകദേശം 13.67 ലക്ഷം രൂപയുടെ കുറവാണ് കണ്ടെത്തിയത്. നേരത്തെ തന്ത്രിയുടെയും മേൽശാന്തിയുടെയും മുറികളിൽ അനധികൃതമായി നെയ്യ് വിൽക്കുന്നത് കോടതി വിലക്കിയിരുന്നു. തുടർന്ന് ദേവസ്വം കൗണ്ടറുകൾ വഴിയേ മാത്രം വിൽപ്പന നടത്താൻ തീരുമാനിച്ച സാഹചര്യത്തിലാണ് പുതിയ ക്രമക്കേടുകൾ നടന്നതെന്നതാണ് റിപ്പോർട്ട്.
നെയ്യ് പായ്ക്ക് ചെയ്യുന്നതിനായി പാലക്കാട് സ്വദേശിയായ കോൺട്രാക്ടറെ നിയോഗിച്ചിരുന്നുവെന്നും പായ്ക്ക് ചെയ്ത പായ്ക്കറ്റുകളുടെ എണ്ണവും കൗണ്ടറുകളിലെ വിൽപ്പന രേഖകളും തമ്മിൽ പൊരുത്തക്കേടുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഇതുമായി ബന്ധപ്പെട്ട് ചുമതലയുണ്ടായിരുന്ന സുനിൽ കുമാർ പോറ്റിയെ ദേവസ്വം ബോർഡ് സസ്പെൻഡ് ചെയ്തു. ശബരിമലയിൽ നേരത്തെ റിപ്പോർട്ട് ചെയ്ത സ്വർണ്ണക്കൊള്ളയ്ക്കു പിന്നാലെയാണ് നെയ്യ് തട്ടിപ്പും പുറത്തുവരുന്നത്. ഭക്തരുടെ വിശ്വാസത്തെ ചൂഷണം ചെയ്യുന്ന വിഷയമാണിതെന്നും, ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.
പത്തനംതിട്ട: ബലാത്സംഗ കേസിൽ അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ മൊബൈൽ ഫോൺ പൊലീസ് കണ്ടെത്തി. പാലക്കാട് കെപിഎം ഹോട്ടലിൽ നടത്തിയ പരിശോധനയിലാണ് ഫോൺ ലഭിച്ചത്. എന്നാൽ ലാപ്ടോപ് എവിടെയെന്ന് രാഹുൽ വെളിപ്പെടുത്താൻ തയ്യാറായിട്ടില്ല. ലാപ്ടോപ് കണ്ടെത്തിയ ശേഷമേ പാലക്കാട് തെളിവെടുപ്പിന് കൊണ്ടുപോകൂവെന്ന് അന്വേഷണ സംഘം അറിയിച്ചു. വാങ്ങാൻ ഉദ്ദേശിച്ചിരുന്ന ഫ്ലാറ്റുമായി ബന്ധപ്പെട്ട് ബിൽഡറുടെ മൊഴിയും രേഖപ്പെടുത്തും. കോടതിയിൽ ഹാജരാക്കിയ രാഹുലിനെ മൂന്നു ദിവസത്തെ എസ്ഐടി കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്; ജാമ്യാപേക്ഷ 16ന് പരിഗണിക്കും.
യുവതിയുടെ പരാതിയിൽ പരാമർശിക്കുന്ന തിരുവല്ലയിലെ ഹോട്ടലിലും പാലക്കാടും എത്തിച്ച് തെളിവെടുപ്പും വിശദമായ ചോദ്യം ചെയ്യലുമാണ് എസ്ഐടിയുടെ ലക്ഷ്യം. അറസ്റ്റുമായി ബന്ധപ്പെട്ട മാധ്യമ ചോദ്യങ്ങളോട് രാഹുൽ ഇന്നും പ്രതികരിച്ചില്ല. മാവേലിക്കര സബ് ജയിലിൽ നിന്ന് രാവിലെ തിരുവല്ലയിലേക്ക് കൊണ്ടുവരുന്നതിനിടെ പ്രതിക്കെതിരെ വിവിധ യുവജന സംഘടനകൾ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് തിരുവല്ല താലൂക്ക് ആശുപത്രിയിലും മജിസ്ട്രേറ്റ് കോടതിയിലും കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തി.
കോടതിയിൽ എസ്ഐടി മൂന്നു ദിവസത്തെ കസ്റ്റഡി അപേക്ഷ സമർപ്പിച്ചപ്പോൾ, കേസ് കെട്ടിച്ചമച്ചതും രാഷ്ട്രീയ പ്രേരിതവുമാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാൽ വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി 15-ാം തീയതി വൈകിട്ട് വരെ കസ്റ്റഡിയിൽ വിടാൻ കോടതി അനുമതി നൽകി. തുടർന്ന് രാഹുലിനെ പത്തനംതിട്ട എ.ആർ. ക്യാമ്പിലെത്തിച്ച് ചോദ്യം ചെയ്യൽ തുടങ്ങി. തിരുവല്ലയിലെ ഹോട്ടലിൽ അടക്കം എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നും ചില ഇലക്ട്രോണിക് ഉപകരണങ്ങൾ കൂടി കണ്ടെത്താനുണ്ടെന്നും അന്വേഷണ സംഘം അറിയിച്ചു.



പ്രിൻസി ഫ്രാൻസിസ്
ബ്രിഡ്ജ്ണ്ട്: സൗത്ത് വെയിൽസിലെ ഒരു പ്രധാന അസോസിയേഷൻ ആയ ബ്രിഡ്ജ്ണ്ട് മലയാളി അസോസിയേഷൻ (BMA) ക്രിസ്മസ് ആഘോഷവും പുതുവർഷ ആഘോഷവും വിവിധ പരിപാടികളോടെ അതിവിപുലമായ രീതിയിൽ ജനുവരി 10ന് പെൻകോഡ് വെൽഫേർ ഹാളിൽ വച്ച് നടത്തപ്പെട്ടു. വളരെ കൃത്യതയോടും ചിട്ടയോടും കൂടിയാണ് ഈ വർഷത്തെ ആഘോഷങ്ങൾക്ക് കമ്മറ്റി അംഗങ്ങൾ നേതൃത്വം കൊടുത്തത്. കഴിഞ്ഞ അഞ്ചു വർഷമായി ജനസേവനപരമായ പല കാര്യങ്ങളും ചെയ്തുവരുന്ന ബ്രിഡ്ജ്ണ്ട് മലയാളി അസോസിയേഷൻ ഇവിടുത്തെ മലയാളി സമൂഹത്തിന് ഒരു വികാരമാണ്, ഒരു വലിയ സ്നേഹബന്ധമാണ്. യുക്മയുമായി നല്ല രീതിയിൽ സഹകരിച്ചു പോകുന്നു.

കൃത്യം 2 മണിക്ക് തന്നെ ആഘോഷപരിപാടികൾ ആരംഭിച്ചു. ആദ്യം തന്നെ പൊതുയോഗം നടത്തി. ശ്രീമതി സോനാ ജോസ് ഈശ്വരപ്രാർത്ഥന നടത്തി. ശ്രീമതി സിജി ജോയ് എല്ലാവരെയും സ്വാഗതം ചെയ്തു. തുടർന്ന് ബിഎംഎ പ്രസിഡന്റ് ശ്രീ രതീഷ് രവി അധ്യക്ഷപ്രസംഗം നടത്തി. അതിന് ശേഷം പ്രെസിഡന്റിനോടൊപ്പം മറ്റ് കമ്മറ്റിഅംഗങ്ങൾ കൂടിയായ ശ്രീമതി പ്രിൻസി ഫ്രാൻസിസ്, ഷബീർ ബഷീർ ബായ്, ശ്രീമതി സ്റ്റെഫീന സാബിത്, ശ്രീ ആന്റണി ജോസ് തുടങ്ങിയവർ ചേർന്ന് കേക്ക് മുറിച്ചുകൊണ്ട് ക്രിസ്മസ് നവവത്സരപരിപാടി ഔദ്യോഗികമായി ഉത്ഘാടനം ചെയ്യപ്പെട്ടു. പിന്നീട് ശ്രീ ഷബീർ ബഷീർ ബായ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ആഘോഷത്തിന്റെ പ്രധാന ഭാഗമായ കരോൾ ഗാനം, നേറ്റിവിറ്റി, ക്രിസ്മസ് പാപ്പായുടെ വരവ് എന്നിവ തുടർന്ന് നടത്തി.

മുഖ്യ അഥിതിയായിരുന്ന യുക്മ നാഷണൽ കമ്മറ്റി അംഗം ശ്രീ ബെന്നി അഗസ്റ്റിൻ പരിപാടിയിൽ അഭിസംബോധന ചെയ്യുകയും എല്ലാവർക്കും ഐശ്വര്യപൂണ്ണമായ ഒരു പുതുവർഷം എല്ലാവര്ക്കും ആശംസിക്കുകയും ചെയ്തു. തദവസരത്തിൽ അദ്ദേഹം യുക്മ നടത്തുന്ന വിവിധ പരിപാടികളെക്കുറിച്ചും യുകെയിലെ എല്ലാ എംപിമാർക്കും കൊടുക്കുന്ന ILR നിവേദനത്തെപ്പറ്റി പറയുകയും ആ സിഗ്നേച്ചർ കാമ്പയിനിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. അതുപോലെ തന്നെ ജനുവരി 31ന് വെയിൽ ഓഫ് ഗ്ളാമോർഗനിലെ ലാൻഡോക്കിൽ വച്ച് യുക്മ വെയിൽസ് റീജിയൻ നടത്തുന്ന നഴ്സസ് കോൺഫെറെൻസിൽ പങ്കെടുക്കുവാൻ എല്ലാ നേഴ്സ്മാരെയും പ്രത്യേകം ക്ഷണിച്ചു. നേഴ്സ് കോൺഫെറെൻസിൽ പങ്കെടുക്കുവാൻ താത്പര്യം ഉള്ളവർ യുക്മ വെയിൽസ് റീജിയൻ വൈസ് പ്രെസിഡന്റ്റ് ശ്രീ പോൾ പുതുശ്ശേരി, യുക്മ അംഗങ്ങൾ ആയ ശ്രീ മാമ്മൻ കടവിൽ, ശ്രീ ലിജോ തോമസ് എന്നിവരെ സമീപിച്ചു പേരുകൾ രജിസ്റ്റർ ചെയ്യുവാൻ അദ്ദേഹം നിർദ്ദേശിച്ചു.
അതിന് ശേഷം അതിവിപുലമായ വലിയവരുടെയും കുട്ടികളുടെയുമായ വിവിധതരം ഡാൻസ്, വൈയോസ് ടീമിന്റെ സ്പെഷ്യൽ ഡാൻസ് ഐറ്റംസ്, ഗാനങ്ങൾ സ്കിറ്റ്, മിമിക്രി, ഡീജെ (റോക്സൺ) എന്നിവ നടത്തി. കലാപരിപാടികൾക്കിടയിൽ വിഭവ സമൃദ്ധമായതും സ്വാദിഷ്ടമായതുമായ ഭക്ഷണം എല്ലാവരും ആസ്വദിച്ചു.

പരിപാടികൾ കോർഡിനേറ്റ് ചെയ്ത സിജി ജോയ്, സ്റ്റെഫീന സാബിത്, റീനു ബേബി എന്നിവരോടൊപ്പം ശ്രീ ജോബിൻ എം ജോൺ ഫയർ & സേഫ്റ്റി കോർഡിനേറ്റ് ചെയ്തു. ഫുഡ് കോർഡിനേറ്റർസ് ഷബീർ ബഷീർ ബായ്, ജോമേറ്റ് ജോസഫ്, അൽഫിൻ ജോസഫ് ആയിരുന്നു. അന്നേ ദിവസത്തെ സ്റ്റേജ് പരിപാടികൾ നിയത്രിച്ചത് ജോസ് പ്രവീൺ, അനിത മേരി ചാക്കോ, ഫെമി റേച്ചൽ കുര്യൻ എന്നിവരാണ്. അതിവിപുലമായ ആഘോഷത്തോടെ ഒരു പുതിയ വർഷം സെക്രട്ടറി പ്രിൻസി ഫ്രാൻസിസ് എല്ലാവരും ആശംസിച്ചുകൊണ്ടും നന്ദി പറഞ്ഞുകൊണ്ടും ഈ പുതുവർഷാഘോഷങ്ങൾ അവസാനിച്ചു. എല്ലാ കമ്മിറ്റി അംഗങ്ങളുടെയും ഒത്തൊരുമയോടെയുള്ള ഇടപെടൽ ഈ പരിപാടിയെ ഒരു വലിയ വിജയമാക്കാൻ സഹായിച്ചു.


സ്വിൻഡൻ: യുകെയിലെ വിപുലമായ അസ്സോസിയേഷനുകളിൽ ഒന്നായ വിൽഷെയർ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ക്രിസ്മസ് – പുതുവത്സര ആഘോഷങ്ങൾ ഇക്കഴിഞ്ഞ ജനുവരി 4ന് സ്വിൻഡനിലെ മെക്ക ഓഡിറ്റോറിയത്തിൽ വിവിധപരിപാടികളോടെ അതി ഗംഭീരമായി ആഘോഷിച്ചു.

മലയാളികളുടെ ഹൃദയവികാരങ്ങളെ തൊട്ടുണർത്തിയ ആഘോഷത്തിന്റെയും ഒത്തൊരുമയുടെയും സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും മനോഹരമായ ഉത്സവമായി മാറി വിൽഷെയറിന്റെ ഇത്തവണത്തെ ക്രിസ്മസ് പുതുവത്സര ആഘോഷം. ആഘോഷത്തോടനുബന്ധിച്ചു കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ സാംസ്കാരിക കലാപരിപാടികളും വേദിയിൽ അരങ്ങേറി.
കൃത്യം 4:30 മണിക്ക് തന്നെ ആരംഭിച്ച പരിപാടി കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ ഗ്രൂപ്പ് ഡാൻസുകൾ, വിൽഷെയറിലെ വിവിധ കലാകാരന്മാരുടെ സംഗീതം എന്നിവക്കു ശേഷം റാണി പ്രദീഷിന്റേയും ഡോണി പീറ്ററിന്റെയും നേതൃത്വത്തിൽ ഇരുപതിൽപരം കലാകാരൻമാർ ദൃശ്യ വിസ്മയം തീർത്തുകൊണ്ട് വേദിയിൽ ആവിഷ്കരിച്ച ഉണ്ണിയേശുവിന്റെ തിരുപ്പിറവി ഏറെ പ്രശംസ പിടിച്ചുപറ്റി. തുടർന്ന് സോണി ആൻഡ് ടീം അവതരിപ്പിച്ച ഏറ്റവും ഹൃദ്യമാർന്ന കരോൾ സംഗീതം ഏവരുടെയും ഹൃദയത്തിൽ ഉത്സവത്തിന്റെ പൊൻകിരണങ്ങൾ തെളിയിച്ചു. ക്രിസ്റ്റീന, ടീന, എൽമി,റെയ്മി, മേനുഹ, ചിഞ്ചു എന്നിവർ ചേർന്ന് അവതരിപ്പിച്ച മാർഗംകളി ഏറെ നയനമനോഹരമായിരുന്നു.

തുടർന്ന് പൊതുസമ്മേളനം. അസോസിയേഷൻ പ്രസിഡന്റ് ജിജി സജി അധ്യക്ഷത വഹിച്ച പൊതുയോഗത്തിൽ സെക്രട്ടറി ഷിബിൻ വർഗ്ഗീസ് ഏവർക്കും സ്വാഗതം നേർന്നുകൊണ്ട് സംസാരിക്കുകയുണ്ടായി. സ്വിൻഡനിലെ മലയാളികൾക്ക് ഏറ്റവും പ്രിയങ്കരനായ ഫാദർ സജി നീണ്ടൂർ പരിപാടികളുടെ ഔപചാരിക ഉത്ഘാടനവും സന്ദേശവും നൽകി സംസാരിക്കുകയുണ്ടായി.
കാലിത്തൊഴുത്തിൽ പിറന്ന ക്രിസ്തുദേവന്റെ എളിമയും സ്നേഹവും, സാഹോദര്യവും ഏവരുടെയും ഹൃദയങ്ങളിൽ കാത്തുസൂക്ഷിക്കണമെന്നും ഐക്യം മുറുകെപ്പിടിക്കണമെന്നും സ്വാഗതം ആശംസിച്ചുകൊണ്ട് സെക്രട്ടറി ഷിബിൻ വർഗ്ഗീസ് സംസാരിച്ചു.

ജാതിമത വർണവർഗ ചിന്തകൾക്കപ്പുറം മലയാളിയുടെ ആഘോഷത്തിന്റെ പ്രതീകമാണ് ക്രിസ്തുമസ് പുതുവത്സര ആഘോഷമെന്നും ആ ഒത്തുരുമയും കൂട്ടായ പ്രവർത്തനരീതിയുമാണ് വിൽഷെയർ മലയാളീ അസോസിയേഷന്റെ മുഖമുദ്രയെന്നും, എല്ലാവരുടെയും കൂട്ടായ പങ്കാളിത്തമാണ് അസോസിയേഷന്റെ ശക്തിയെന്നും, ക്രിസ്തുമസിന്റെയും പുതുവത്സരത്തിന്റെയും ആശംസകൾ നേർന്നുകൊണ്ട് പ്രസിഡന്റ് ജിജി സജി സംസാരിച്ചു.
ക്രിസ്മസ് സ്നേഹത്തിന്റെയും നന്മയുടെയും തിരുനാൾ ആണെന്നും മറ്റുള്ളവരിലേക്ക് നന്മയുടെ പ്രകാശമാകാനുള്ള ഓർമപ്പെടുത്തലാണ് ക്രിസ്മസ് എന്നും എല്ലാ ആഘോഷങ്ങളും സ്നേഹത്തിന്റെ മധുരം പങ്കു വയ്ക്കാനുള്ള അവസരമായാണ് നമ്മൾ മലയാളികൾ കാണുന്നതെന്നും വിൽഷെയർ മലയാളികൾ അതിന്റെ ഉത്തമ ഉദാഹരണമാണെന്നും മറ്റുള്ളവരെ മനസ്സിലാക്കാനും അവരുടെ ദുഖവും സന്തോഷവും തന്റേതും കൂടെയാണെന്നും കാണാനുമുള്ള വിശാലത മലയാളിയുടെ പ്രത്യേകതയാണെന്നും സ്നേഹവും കരുതലും നമുക്കോരോരുത്തർക്കും കാത്തുസൂക്ഷിക്കാമെന്നും ഇത്തരം കൂട്ടായ്മകളാണ് പരസ്പരം സ്നേഹിക്കാനും ബഹുമാനിക്കാനും നമ്മെ പഠിക്കുന്നതെന്നും ഉത്ഘാടനം നിർവഹിച്ചുകൊണ്ട് ഫാദർ സജി നീണ്ടൂർ ക്രിസ്തുമസ് സന്ദേശം നൽകുകയുണ്ടായി.

ക്രിസ്തുമസിനോടനുബന്ധിച്ചു നടത്തപ്പെട്ട പുൽക്കൂട് മത്സരത്തിൽ വിജയികളായവർക്ക് വേദിയിൽ സമ്മാനം നൽകുകയുണ്ടായി. അസോസിയേഷന്റെ 2026 പ്രവർത്തന വർഷത്തിലേക്കുള്ള മെമ്പർഷിപ്പ് ഉത്ഘാടനം പ്രസിഡന്റ് ജിജി സജി നിർവഹിച്ചു.
പൊതുസമ്മേളനത്തിനുശേഷം വിഭവ സമൃദ്ധമായ ക്രിസ്തുമസ് ഡിന്നറും അതിനുശേഷം കൊച്ചിൻ ഗോൾഡൻ ഹീറ്റ്സും ബിനു അടിമാലിയും ചേർന്നവതരിപ്പിച്ച മെഗാഷോയും ഉണ്ടായിരുന്നു. ട്രെഷറർ കൃതേഷ് കൃഷ്ണൻ ഏവർക്കും നന്ദി രേഖപ്പെടുത്തി.
ആഘോഷം മികവുറ്റതാക്കാൻ പ്രവർത്തിച്ച മറ്റു കമ്മറ്റി അംഗങ്ങൾ ആയ ബൈജു വാസുദേവൻ, ഡോണി പീറ്റർ, ഡെന്നിസ് വാഴപ്പിള്ളി, വർക്കി കുരുവിള, റെജബുൽ ഹഖ്, എബി തോമസ്, മാത്യു കുര്യാക്കോസ്, രാജേഷ് നടേപ്പിള്ളി, മഞ്ജു ടോം, ജെയ്സ് കെ ജോയ് എന്നിവരാണ്.
പരിപാടിയുടെ നയന മനോഹരമായ രംഗങ്ങൾ ഒപ്പിയെടുത്തത് യുകെയിലെ പ്രശസ്തരായ ബെറ്റെർഫ്രെയിംസ് ഫോട്ടോഗ്രാഫി ആൻഡ് വിഡിയോഗ്രഫി ആണ്.

അതിരമ്പുഴ: കോട്ടയ്ക്കുപുറം സെന്റ് മാത്യൂസ് ഇടവകയില്‍ സെന്റ് വിന്‍സെന്റ് ഡി പോൾ സൊസൈറ്റി സെന്റ് മാത്യൂസ് കോൺഫറെൻസ് ഭവനരഹിതർക്കായി വീടുകൾ നിർമ്മിച്ചു നൽകുന്ന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച വീടിന്റെ വെഞ്ചരിപ്പും താക്കോൽ ദാനവും ചങ്ങനാശ്ശേരി അതിരൂപത അഭിവന്ദ്യ മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ നാളെ (ജനുവരി 14) നിർവഹിക്കും. തിരുപ്പിറവിയുടെ 2025-ാം വര്‍ഷ ജൂബിലിയും സൊസൈറ്റിയുടെ 85-ാം വാര്‍ഷികവും പ്രമാണിച്ചാണ് ഭവനം നിര്‍മിച്ചത്.
പരേതരായ വരകുകാലായില്‍ വീ. ഡീ കുര്യനും റോസമ്മ കുര്യനും സൊസൈറ്റിക്ക് ദാനമായി നല്കിയ 4 സെന്റ് സ്ഥലത്താണ് 12 ലക്ഷം ചിലവില്‍ 514 ചതുരശ്ര അടി വീട് നിര്‍മ്മിച്ചിട്ടുള്ളത്. ഇടവകയിൽ സൊസൈറ്റി നിര്‍മ്മിക്കുന്ന 11-ാമത്തെ ഭവനമാണിത്. ചടങ്ങിൽ വികാരി ഫാ. സോണി തെക്കുംമുറിയിൽ അധ്യക്ഷത വഹിക്കും. സഹ വികാരി ഫാ. ജെറിന് കാവനാട്ട്, സൊസൈറ്റി പ്രസിഡണ്ട് ബെന്നി തടത്തിൽ, സെക്രട്ടറി ഫ്രാൻസിസ് സെബാസ്റ്റിയൻ എന്നിവര്‍ പ്രസംഗിക്കും.
കൊച്ചി: കേരള യൂണിവേഴ്സിറ്റിയിലെ രജിസ്ട്രാർ- വൈസ്ചാൻസലർ (VC) തർക്കത്തിൽ മുൻ രജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാറിന് സുപ്രീം കോടതിയുടെ സിംഗിൾ ബെഞ്ച് സ്റ്റേ നൽകി. ഹർജിയിൽ കോടതി, അനിൽകുമാറിന് നൽകിയ കുറ്റാരോപണ നോട്ടീസിന്മേൽ യാതൊരു നടപടി സ്വീകരിക്കരുതെന്നും നിർദ്ദേശിച്ചു.
അനിൽകുമാർ സസ്പെൻഷൻ കാലയളവിൽ ഫയലുകൾ കൈകാര്യം ചെയ്തതിനെ അടിസ്ഥാനമാക്കി വി സി കുറ്റാരോപണ നോട്ടീസ് അയച്ചിരുന്നു. യൂണിവേഴ്സിറ്റി ചട്ടം 10/13 പ്രകാരം നൽകിയ നോട്ടീസ് ചട്ടപരമായി സാധുവാണോയെന്ന് ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്.
അനിൽകുമാർ രജിസ്ട്രാറായി വരികയും പുനർനിയമനം ലഭിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഭാരതാംബ വിവാദത്തിൽ രജിസ്ട്രാർ- വി സി തർക്കം ഉയരുന്നത്. പിന്നീട് സംസ്ഥാന സർക്കാരും വിഷയത്തിൽ ഇടപെട്ടു. സസ്പെൻഷൻ ചട്ടമനുസരിച്ച് ഗവർണർ ഉൾപ്പെടെ ശരിവെച്ചെങ്കിലും, അനിൽകുമാർ സസ്പെൻഷൻ റദ്ദാക്കണമെന്ന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇടവേളയിൽ അദ്ദേഹത്തിന്റെ ഡെപ്യൂട്ടേഷൻ അവസാനിപ്പിച്ച് ശാസ്താംകോട്ടയിലെ ഡിബി കോളേജിലേക്ക് പ്രിൻസിപ്പാളായി മാറ്റി സർക്കാർ ഉത്തരവിറക്കുകയായിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വെസ്റ്റ് യോർക്ക് ഷെയറിലെ ഹഡേഴ്സ് ഫീൽഡിൽ താമസിക്കുന്ന ജോൺ തോപ്പിൽ വർഗീസിന്റെ മാതാവ് പരേതനായ റ്റി . വി ജോണിന്റെ ഭാര്യ എരുമേലി, കനകപ്പാലം തോപ്പിൽ ഏലിയാമ്മ ജോൺ (82) നിര്യാതയായി. മൃത സംസ്കാര ശുശ്രൂഷകൾ വ്യാഴാഴ്ച രാവിലെ 10 മണിക്ക് സ്വവസതിയിൽ ആരംഭിച്ച് കനകപ്പാലം സെൻറ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിൽ വച്ച് നടത്തപ്പെടും. ജോൺ തോപ്പിൽ വർഗീസ് യോർക്ക് ഷെയർ മലയാളി ക്ലബ്ബിൻറെ മുൻ ഭാരവാഹിയും സജീവ അംഗവുമാണ്.
മക്കൾ: ജോൺ തോപ്പിൽ വർഗീസ് (യുകെ), ജോൺ തോപ്പിൽ ജോസഫ്.
മരുമക്കൾ: ബിന്ദു, മിനി.
ജോൺ തോപ്പിൽ വർഗീസിൻെറ മാതാവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
തിരുവനന്തപുരം: ശ്രീകാര്യത്ത് കെഎസ്ആർടിസി സ്വിഫ്റ്റ് ഇലക്ട്രിക് ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ചെമ്പഴന്തി ചെല്ലമംഗലം സ്വദേശി രാഗേഷ് (28) ആണ് മരിച്ചത്. രാഗേഷും കാട്ടായിക്കോണം സ്വദേശിനിയുമായുള്ള വിവാഹം ഇന്ന് നടക്കാനിരിക്കെയായിരുന്നു ഈ ദാരുണ സംഭവം.
പുലർച്ചെ ഒരു മണിയോടെ പാങ്ങപ്പാറ മാങ്കുഴിയിലാണ് അപകടം നടന്നത്. കണിയാപുരം ഡിപ്പോയിൽ നിന്ന് ചാർജ് ചെയ്ത ശേഷം വികാസ് ഭവനിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിലേക്കാണ് അമിതവേഗത്തിൽ എത്തിയ ബൈക്ക് ഇടിച്ചുകയറിയതെന്നാണ് പ്രാഥമിക വിവരം.
പ്രണയത്തിലായിരുന്ന രാഗേഷും യുവതിയും കുടുംബങ്ങളുടെ എതിർപ്പിനെ തുടർന്ന് അമ്പലത്തിൽ താലികെട്ടി വിവാഹം രജിസ്റ്റർ ചെയ്യാൻ തീരുമാനിച്ചിരുന്നു. ഇതിനായി ചന്തവിളയിൽ വീടും വാടകയ്ക്ക് എടുത്തിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ ബന്ധുവീട്ടിൽ സന്ദർശനം നടത്തി മടങ്ങുന്നതിനിടെയാണ് രാഗേഷിന് അപകടം സംഭവിച്ചത്.
തിരുവല്ല: മുത്തൂർ സെൻറ് ആൻറണീസ് ദൈവാലയത്തിൽ ആണ്ടുതോറും ഭക്ത്യാദരപൂർവ്വം ആഘോഷിച്ചു വരുന്ന ഇടവക മദ്ധ്യസ്ഥനും അത്ഭുത പ്രവർത്തകനുമായ വി. അന്തോനീസിന്റെ തിരുനാൾ 2026 ജനുവരി 15 മുതൽ 18 വരെ ആഘോഷിക്കും.
തിരുനാളിന് മുന്നോടിയായി ജനുവരി 12, 13, 14 തീയതികളിൽ . ഫാ. ജസ്ബിൻ ഇല്ലിക്കൽ നയിക്കുന്ന വാർഷിക ധ്യാനം നടക്കും . 15 -ന് വൈകിട്ട് 4 . 45 -ന് ഇടവക വികാരി ഫാ. ചെറിയാൻ കക്കുഴി തിരുനാളിന് കൊടിയേറ്റും . തുടർന്ന് ലദീഞ്ഞ്, മദ്ധ്യസ്ഥ പ്രാർത്ഥന. കുർബാനയ്ക്ക് ഫാ. ജോസഫ് കടപ്രാകുന്നേൽ കാർമികത്വം വഹിക്കും. ജനുവരി 16-ന് പൂർവിക സ്മരണാദിനമായി വൈകിട്ട് 5.15ന് കുർബാന നടക്കും; ഫാ. സ്കറിയ പറപ്പള്ളിൽ കാർമികത്വം വഹിക്കും. കുടുംബദിനമായ 17-ന് വൈകിട്ട് 4.30ന് കുർബാനയ്ക്ക് ഫാ. ടോമി ചെമ്പിൽപറമ്പിൽ നേതൃത്വം നൽകും; തുടർന്ന് വൈകിട്ട് 6ന് നടക്കുന്ന കുടുംബദിന സമ്മേളനത്തിൽ ഫാ. സുബിൻ കുറുവക്കാട്ട് സന്ദേശം നൽകും. തിരുനാൾ ദിനമായ 18-ന് വൈകിട്ട് 4.30ന് തിരുനാൾ കുർബാന നടക്കും; ഫാ. ജോസഫ് വേലങ്ങാട്ടുശ്ശേരി സന്ദേശം നൽകും. തുടർന്ന് ലദീഞ്ഞും തിരുനാൾ പ്രദക്ഷിണവും നടക്കും; ഫാ. സോണി പുന്നൂർ നേതൃത്വം നൽകും.
കുടുംബ ദിനത്തിന്റെ ഭാഗമായി ഇടവകാംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും നാടകവും അരങ്ങേറും. നാടകത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ഇടവകാംഗമായ ബേബിച്ചൻ പുറ്റുമണ്ണിൽ ആണ് .
നഷ്ടപ്പെട്ടു പോകുന്ന വസ്തുക്കളും ബന്ധങ്ങളും അവസരങ്ങളും വീണ്ടെടുക്കുന്നതിനുള്ള പ്രത്യേക മദ്ധ്യസ്ഥനായി സഭയിൽ വണങ്ങപ്പെടുന്ന വി. അന്തോനീസിന്റെ മദ്ധ്യസ്ഥം അപേക്ഷിക്കുവാനും അനുഗ്രഹങ്ങൾ പ്രാപിക്കുവാനും വിശ്വാസികളെ തിരുനാൾ കർമ്മങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ചെറിയാൻ കക്കുഴി , കൈക്കാരൻമാരായ ജോണി വെട്ടിക്കാപ്പിള്ളി, റ്റിജി കാരയ്ക്കാട്ട്, തിരുനാൾ കമ്മിറ്റി ഭാരവാഹികൾ എന്നിവർ അറിയിച്ചു.