സംസ്ഥാനവ്യാപകമായി നടക്കുന്ന ഡോക്ടർമാരുടെ സമരത്തിന്റെ ഭാഗമായി സർക്കാർ മെഡിക്കൽ കോളേജുകളിൽ വ്യാഴാഴ്ച ശസ്ത്രക്രിയകൾ ഉൾപ്പെടെയുള്ള സേവനങ്ങളെ ബാധിക്കാനിടയുണ്ട്. അനിശ്ചിതകാല ഒ.പി. ബഹിഷ്കരണത്തിനൊപ്പം ശസ്ത്രക്രിയ തിയേറ്ററുകളും ബഹിഷ്കരിക്കാൻ തീരുമാനിച്ചതോടെ മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകൾ മാറ്റിവയ്ക്കേണ്ട സാഹചര്യമുണ്ട്.
മുതിർന്ന ഡോക്ടർമാരുടെ അഭാവത്തിൽ പി.ജി. ഡോക്ടർമാരാണ് ഒ.പി. സേവനങ്ങൾ കൈകാര്യം ചെയ്തിരുന്നത്. അധിക ജോലിഭാരത്തിന് പരിഹാരം ആവശ്യപ്പെട്ട് പി.ജി. ഡോക്ടർമാർ സമരം പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിന്നീട് ഒ.പി. ബഹിഷ്കരണം പിൻവലിച്ചത് ഭാഗിക ആശ്വാസമായി.
അതേസമയം, അടിയന്തിര ശസ്ത്രക്രിയകൾ പതിവുപോലെ തുടരുമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ ദിവസേന ശരാശരി 80ഓളം മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകൾ മാറ്റിവയ്ക്കേണ്ടി വരാം. വാർഡുകൾ, അത്യാഹിതവിഭാഗം, ഐ.സി.യു., പ്രസവമുറി എന്നിവ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും രോഗികളും വിദ്യാർത്ഥികളും പ്രതിസന്ധി നേരിടുകയാണ്.
ടെഹ്റാൻ: ആണവ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഇറാൻ അതിർത്തിക്ക് സമീപം അമേരിക്ക വൻ സൈനിക വിന്യാസം ശക്തമാക്കി. 50ഓളം എഫ്-35 യുദ്ധവിമാനങ്ങൾ, എഫ്-22, എഫ്-16 എന്നിവ ഉൾപ്പെടെയുള്ള അത്യാധുനിക പോർവിമാനങ്ങളും സി-17 വിമാനങ്ങളിലൂടെ സൈനിക ഉപകരണങ്ങളും മിസൈൽ പ്രതിരോധ സംവിധാനങ്ങളും മേഖലയിലേക്ക് എത്തിച്ചതായാണ് റിപ്പോർട്ടുകൾ. ഇറാന്മേൽ സമ്മർദ്ദം ചെലുത്താനുള്ള നീക്കമായാണ് ഈ നടപടികളെ വിലയിരുത്തുന്നത്.
യുഎസ്എസ് എബ്രഹാം ലിങ്കൺ ഉൾപ്പെടെയുള്ള യുദ്ധക്കപ്പലുകൾ ഇറാൻ സമീപ ജലാതിർത്തികളിൽ നിലയുറപ്പിച്ചിരിക്കുകയാണ്. യുഎസ്എസ് ഡെൽബർട്ട് ഡി. ബ്ലാക്ക് എന്ന ഗൈഡഡ്-മിസൈൽ ഡിസ്ട്രോയർ ഈജിപ്തിലെ സൂയസ് കനാൽ വഴി മെഡിറ്ററേനിയനിൽ നിന്ന് ചെങ്കടലിലേക്ക് സഞ്ചരിക്കുന്നതായും ഉപഗ്രഹ ചിത്രങ്ങൾ സൂചിപ്പിക്കുന്നു. യുഎസ് നേവിയുടെ എംക്യു-4സി ട്രൈറ്റൺ നിരീക്ഷണ ഡ്രോൺ ഗൾഫ് മേഖലയിൽ സജീവമാണെന്നും വ്യക്തമാക്കുന്നു.
കരാറിലേക്ക് ഇറാൻ തയ്യാറാകാത്ത പക്ഷം പ്രത്യാഘാതം ഗുരുതരമാകുമെന്ന മുന്നറിയിപ്പാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയത്. മറുപടിയായി അമേരിക്കൻ യുദ്ധക്കപ്പലുകൾ മുക്കുമെന്നായിരുന്നു ഇറാന്റെ പരമോന്നത നേതാവ് അലി ഖമേനി യുടെ പ്രതികരണം. ഹോർമുസ് കടലിടുക്കിൽ ഇറാൻ നാവികാഭ്യാസം നടത്തുകയും ചെയ്തതോടെ മേഖലയിൽ സംഘർഷസാധ്യതകൾ ഉയർന്നിരിക്കുകയാണ്.
വയനാട്ടിൽ പീഡനത്തിനിരയായ പ്ലസ് വൺ വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കല്പറ്റ സ്വദേശിയായ 16 കാരിയാണ് മരിച്ചത്. തിങ്കളാഴ്ചയാണ് സംഭവം പുറത്തറിഞ്ഞത്. സമീപകാലത്ത് സ്കൂളിലെ കൗൺസിലിംഗിനിടെ ലൈംഗികാതിക്രമത്തിനിരയായ വിവരം പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു.
വർഷങ്ങൾക്ക് മുമ്പ് ബന്ധുവിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടതായും അയൽവാസിയിൽ നിന്നുമുള്ള ദുരനുഭവവും ഉണ്ടായതായും വിദ്യാർത്ഥിനി തുറന്നു പറഞ്ഞതിനെ തുടർന്ന് പോലീസ് കേസെടുത്തു. പ്രതികളായ ബന്ധുവിനെയും അയൽവാസിയെയും അറസ്റ്റ് ചെയ്തിരുന്നു. ഈ നടപടികൾക്ക് പിന്നാലെയാണ് വിദ്യാർത്ഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
മാതാപിതാക്കൾ വേർപിരിഞ്ഞ് താമസിക്കുന്ന കുടുംബത്തിലാണ് പെൺകുട്ടി അച്ഛനും സഹോദരിയുമായി കഴിയുന്നത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. (ശ്രദ്ധിക്കുക: ആത്മഹത്യ ഒരിക്കലും പരിഹാരമല്ല. മാനസിക സമ്മർദ്ദം അനുഭവപ്പെടുമ്പോൾ സഹായം തേടുക. ‘ദിശ’ ഹെൽപ് ലൈൻ: 1056, 0471-2552056.)
തിരുവനന്തപുരത്ത് ഭക്ഷ്യവിഷബാധ സംശയത്തെ തുടർന്നു മുൻകരുതൽ നടപടികൾ ശക്തമാക്കി. ആരോഗ്യ-ഭക്ഷ്യസുരക്ഷാ വകുപ്പുകൾ കൂടുതൽ ഇടങ്ങളിൽ നിന്ന് മീൻ സാമ്പിളുകൾ ശേഖരിക്കുന്നു. മീൻ കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട മൂന്ന് പേർ കൂടി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതോടെയാണ് പരിശോധന വ്യാപിപ്പിച്ചത്.
കോവളം, പാളയം മേഖലകളിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ എറണാകുളത്തെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിലേക്ക് പരിശോധനയ്ക്കായി അയക്കും. മീനുകളിൽ വിഷപദാർത്ഥങ്ങളോ രാസാവശിഷ്ടങ്ങളോ ഉണ്ടോയെന്ന് കണ്ടെത്താനാണ് വിശദമായ പരിശോധന നടത്തുന്നത്.
വിഴിഞ്ഞത്തെ അസ്മാക് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച രണ്ട് പേർ മരിച്ചതിനെ തുടർന്ന് ഹോട്ടലുകളിൽ കർശന പരിശോധന തുടരുകയാണ്. ഹോട്ടലിൽ നിന്ന് പിടിച്ചെടുത്ത കണവ, മീൻ മുട്ട തുടങ്ങിയ വിഭവങ്ങളുടെ സാമ്പിളുകളും പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും പത്തോളജി റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ മരണകാരണം സംബന്ധിച്ച് വ്യക്തത വരൂ എന്നും അധികൃതർ അറിയിച്ചു.
തിരുവനന്തപുരം: ജോലിക്കായുള്ള അഭിമുഖത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തേക്ക് പുറപ്പെട്ട യാത്രക്കാരൻ കെ.എസ്.ആർ.ടി.സി. സൂപ്പർ ഡീലക്സിൽ കയറാനായി 35 കിലോമീറ്റർ പിന്തുടർന്ന സംഭവമാണ് ശ്രദ്ധേയമാകുന്നത്. നിലമ്പൂരിൽ നിന്ന് ടിക്കറ്റ് റിസർവ് ചെയ്തിരുന്ന യാത്രക്കാരൻ ഗതാഗതക്കുരുക്കിൽപ്പെട്ട് സ്റ്റാൻഡിൽ വൈകിയാണ് എത്തിയത്. ബസ് പുറപ്പെട്ടതിനുശേഷം ബൈക്കിലും പിന്നീട് ടാക്സിയിലുമായി പിന്തുടർന്നാണ് ഒടുവിൽ ബസിനെ മറികടന്ന് കയറേണ്ടി വന്നത്.
ബസിന് തൊട്ടുപിന്നാലെ എത്തിയിരുന്നുവെങ്കിലും ‘തടഞ്ഞാൽ കയറ്റാമെന്ന’ കണ്ടക്ടറുടെ ഫോൺ മറുപടിയാണ് യാത്രക്കാരനെ മത്സരയോട്ടത്തിലേക്ക് നയിച്ചത്. പിന്നാലെ കൈകാണിച്ച് ഓടിയിട്ടും ബസ് നിർത്താൻ തയ്യാറായില്ലെന്നാണ് പരാതി. യാത്രക്കാരന്റെ അത്യാവശ്യം മനസ്സിലാക്കിയ ടാക്സി ഡ്രൈവർ ഏകദേശം 15 മിനിറ്റോളം പിന്തുടർന്നാണ് ബസിനെ മറികടന്നത്.
പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കണ്ടക്ടറുടെ ഭാഗത്ത് പിഴവുണ്ടെന്ന് വിജിലൻസ് കണ്ടെത്തി. തുടർന്ന് തിരുവനന്തപുരം ഡിപ്പോയിലെ കണ്ടക്ടർ എ. സുലൈമാനെ സൂപ്പർക്ലാസ് സർവീസുകളിൽ നിന്ന് വിലക്കിയതായി അധികൃതർ അറിയിച്ചു. നിയമപ്രകാരം യാത്രക്കാരെ കാത്തിരിക്കേണ്ടതില്ലെങ്കിലും തൊട്ടുപിന്നാലെ എത്തിയ സാഹചര്യത്തിൽ ബസ് നിർത്തേണ്ടിയിരുന്നുവെന്നാണ് കണ്ടെത്തൽ.
പാലാ മണ്ഡലത്തെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ ചർച്ചകൾക്ക് പുതിയ വഴിത്തിരിവ്. ജോസ് കെ. മാണിയ്ക്ക് പകരം ഭാര്യ നിഷ ജോസ് കെ. മാണിയെ മത്സരിപ്പിക്കാമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെ, മന്ത്രി റോഷി അഗസ്റ്റിൻ നടത്തിയ പ്രതികരണങ്ങളും പാർട്ടിക്കുള്ളിലെ സമവാക്യങ്ങളെ കൂടുതൽ സങ്കീർണമാക്കുന്നു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് മണ്ഡലത്തിലെ വിവിധ പൊതുപരിപാടികളിൽ നിഷയുടെ സജീവ സാന്നിധ്യം രാഷ്ട്രീയ നിരീക്ഷകർ ശ്രദ്ധയിൽപ്പെടുത്തുന്നു. സ്ഥാനാർത്ഥിത്വ സൂചനകൾക്കിടയിൽ, “പാലായിൽ ജോസ് തന്നെ മത്സരിക്കും” എന്ന റോഷിയുടെ തുറന്ന പ്രസ്താവന ചർച്ചകൾക്ക് കാരണമായിരിക്കുകയാണ്.
2021ലെ തോൽവിയുടെ പശ്ചാത്തലത്തിൽ ഇത്തവണ ‘സേഫ് കാർഡ്’ കളിക്കാനാണ് ജോസ് വിഭാഗത്തിന്റെ ആലോചനയെന്ന വിലയിരുത്തലുണ്ട്. സാമുദായിക-സാമൂഹിക വേദികളിലെ നിഷയുടെ ഇടപെടലുകൾ ഇതിനകം തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്. മറുവശത്ത്, നിഷ മത്സരിച്ച് വിജയിച്ചാൽ പാർട്ടിയിലെ കുടുംബാധിപത്യം ശക്തമാകുമെന്ന ആശങ്ക റോഷി പക്ഷത്തിനുണ്ടെന്ന രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ജോസ് തന്നെ മത്സരിച്ച് പരാജയപ്പെട്ടാൽ പാർട്ടിയിലെ നേതൃത്വ സമവാക്യം മാറാമെന്ന കണക്കുകൂട്ടലും അണിയറയിൽ സജീവമെന്നാണ് സൂചന.
കെ.എം. മാണിയുടെ കാലത്തെ ഏകകേന്ദ്രിത നേതൃത്വം ഇനി പാർട്ടിയിൽ ഇല്ലെന്നതാണ് യാഥാർത്ഥ്യം. സിപിഎം നേതൃത്വത്തോടും മുഖ്യമന്ത്രി പിണറായി വിജയനോടും പുലർത്തുന്ന അടുത്ത ബന്ധം റോഷിക്ക് പാർട്ടിയിൽ സ്വാധീനം വർധിപ്പിച്ചെന്ന വിലയിരുത്തൽ ശക്തമാണ്. പാലാ സീറ്റിലെ സ്ഥാനാർത്ഥി നിർണ്ണയം ഒരു മണ്ഡല മത്സരമെന്നതിലുപരി, പാർട്ടിയുടെ ഭാവിദിശ നിശ്ചയിക്കുന്ന നിർണായക തീരുമാനമായി മാറുന്നുവെന്നതാണ് രാഷ്ട്രീയ വൃത്തങ്ങളിലെ പൊതുവായ നിരീക്ഷണം.
സുധീഷ് തോമസ്
സ്റ്റോക്ക് ഓൺ ട്രെൻഡിലെ നിത്യസഹായ മാതാ ദേവാലയത്തിലെ വിമൻസ് ഫോറത്തിന്റെവാർഷിക ആഘോഷം ‘നസ്രാണി മേളം’ ആഴ്ചകളോളം വരുന്ന ഒരുക്കങ്ങൾക്ക് പരിസമാപ്തി കുറിച്ചുകൊണ്ട് ,നൂറോളം വരുന്ന വിമൻസ് ഫോറം അംഗങ്ങൾ ചേർന്നൊരുക്കിയ കലാവിരുന്നോടുകൂടി വർണ്ണാഭമായി നടത്തപ്പെട്ടു.

വിമൻസ് ഫോറം പ്രസിഡൻറ് അനു എബ്രഹാം കോഡിനേറ്ററും സോഫി കുര്യാക്കോസ്, ഷെറിൻ ജോയ് എന്നിവർ കൾച്ചറൽ പ്രോഗ്രാം കോഡിനേറ്റേഴ്സുമായി കമ്മിറ്റികൾക്ക് നേതൃത്വം നൽകി. ആഴ്ചകളായുള്ള ഒരുക്കങ്ങൾ, ജോലിത്തിരക്കിനിടയിൽ ഉള്ള പ്രാക്ടീസുകൾ ഒന്നും വെറുതെ ആയില്ല. ഫെബ്രുവരി 14ാം തീയതി ട്രെൻഡ് വെയിലിൽ ഉള്ള സെൻറ് ജോസഫ് കോളേജ് ഹാളിൽ, ഡിജിറ്റൽ സംവിധാനത്തിലൂടെയുള്ള ലോഞ്ചിങ്ങിലൂടെ നസ്രാണി മേളത്തിന് തുടക്കം കുറിച്ചു. പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച യോഗത്തിൽ വികാരി ഫാദർ ജോർജ് എട്ടു പറയിൽ അധ്യക്ഷത വഹിച്ചു. രൂപതാ വിമൻസ് ഫോറം ഡയറക്ടർ ഡോക്ടർ സിസ്റ്റർ ജീൻ മാത്യു എസ് എച്ച് ഉദ്ഘാടനം നിർവഹിച്ചപ്പോൾ ലോക മാതൃവേദി ജോയിൻറ്സെക്രട്ടറി ട്വിങ്കിൾ റൈസൻ, രൂപതാ വിമൻസ് ഫോറം പ്രസിഡൻറ് മെർലിൻ മാത്യു, റോയൽ സ്റ്റോക്ക് ഹോസ്പിറ്റലിലെ ഓർഗൻ ഡോണേഷൻ ലീഡും ക്രിട്ടിക്കൽ കെയർ കൺസൾട്ടന്റുമായ ഡോക്ടർ പ്രാബ് ക്ലർ, കീൽ യൂണിവേഴ്സിറ്റി ഡീനും ഗൈനക്കോളജി കൺസൾട്ടന്റുമായ പ്രൊഫസർ ഫിഡൽമ ഓ മഹോണി എന്നിവർ ആശംസകൾ അർപ്പിച്ചു. വിമൻസ് ഫോറം പ്രസിഡൻറ് അനു എബ്രഹാം എല്ലാവർക്കും സ്വാഗതം ആശംസിച്ചപ്പോൾ സെക്രട്ടറി അന്നു കെ പൗലോസ് നന്ദി അർപ്പിച്ചു.

കേരളത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും സ്റ്റോക്ക് ഓൺ ട്രെൻഡിൽ കുടിയേറിയ സീറോ മലബാർ നസ്രാണികളുടെ ഒരുമയുടെയും കൂട്ടായ്മയുടെയും ആഘോഷം കൂടിയായിരുന്നു നസ്രാണിമേളം. ഇടവകയിലെ വനിതകളെ എല്ലാം ഒന്നിച്ചുകൂട്ടി സൗഹൃദവും പരസ്പര സ്നേഹവും സഹകരണവും വർദ്ധിപ്പിക്കാനായി വിഭാവനം ചെയ്ത പരിപാടി ഇടവക മുഴുവനിലേയും ഈ നാട്ടിലുള്ളവരുടെയും കൂടി ഒരു ആഘോഷമായി മാറുകയായിരുന്നു.

കാൽ നൂറ്റാണ്ടിന്റെ കുടിയേറ്റ ചരിത്രമുള്ള സ്റ്റോക്കിലെ മാർത്തോമാ നസ്രാണികളുടെ കൂട്ടായ്മയിൽ ഉള്ള വളർച്ചയുടെ ഒരു പ്രതിഫലനം കൂടിയായിരുന്നു നസ്രാണിമേളം. ഇടവകയിലെ വിമൻസ് ഫോറത്തിന് പൂർണ്ണ സഹകരണവുമായി മെൻസ് ഫോറം, സീറോ മലബാർ യൂത്ത് മൂവ്മെൻറ് സംഘടനകളും ഉണ്ടായിരുന്നു എന്നത് വലിയ സന്തോഷം നൽകുന്നു. ഇടവകയിലെ കുടുംബ കൂട്ടായ്മ യൂണിറ്റുകളിലെ ഓരോ വിമൻസ് ഫോറം അംഗങ്ങളെയും വ്യക്തിപരമായി ക്ഷണിക്കാൻ നിയോഗിക്കപ്പെട്ട വോളണ്ടിയേഴ്സ്, വിവിധ കമ്മിറ്റി മെമ്പേഴ്സ്, എക്സിക്യൂട്ടീവ്, കോർ കമ്മിറ്റി മെമ്പേഴ്സ് എന്നിവരുടെ കൂട്ടായ ശ്രമത്തിനൊപ്പം മെൻസ് ഫോറത്തിന്റെ സഹകരണവും ഇടവക വികാരി ജോർജ് എട്ടു പറയിൽ അച്ചൻ്റെ നേതൃത്വവും കൂടിയായപ്പോൾ നസ്രാണിമേളം ഓർമ്മയിൽ സൂക്ഷിക്കാനുള്ള ഒരു പുതിയ ഏട് തന്നെ സൃഷ്ടിച്ചു. എട്ടു വർഷങ്ങളായുള്ള സ്റ്റോക്ക് വിമൻസ് ഫോറത്തിന്റെ ജൈത്രയാത്രയിൽ നിർണായക പങ്കുവഹിച്ച മുൻ കമ്മിറ്റി അംഗങ്ങളെ ആദരിക്കാനും പുതു നേതൃത്വം മറന്നില്ല അവർക്കുള്ള ഉപഹാരങ്ങൾ പ്രൊഫസർ ഫിഡൽമ ഓ മഹോണി സമർപ്പിച്ചു.

ആനുവൽ ഡേ നാമനിർദ്ദേശ മത്സരത്തിൽ ഏറ്റവും അഭികാമ്യമായ “നസ്രാണിമേളം ” എന്ന പേര് നിർദ്ദേശിച്ച ശ്രീമതി ഷിബി ജോൺസനെ ആദരിച്ചു, ഉപഹാരം കൈമാറി. വിമൻസ് ഫോറം ആന്തത്തോടെ അവസാനിച്ച ഔദ്യോഗിക മീറ്റിങ്ങിനെ തുടർന്ന് വിമൻസ് ഫോറം അംഗങ്ങളുടെ കലാവിരുന്നായിരുന്നു. ഒന്നിനൊന്ന് വ്യത്യസ്തങ്ങളായ പരിപാടികൾ. പ്രയർ ഡാൻസ്, ക്ലാസിക്കൽ ഡാൻസ്, ക്രിസ്ത്യൻ തിരുവാതിര, സ്കിറ്റ്, തമാശ നിറഞ്ഞ കപ്പിൾ ഡാൻസുകൾ, ബോളിവുഡ് ഡാൻസ്, സ്റ്റോക്കിലെ വാനമ്പാടികളുടെ ഗാനമേള, പാരമ്പര്യവും ആധുനികതയും കോർത്തിണക്കിയ ഫാഷൻ ഷോ, ഓട്ടം തുള്ളൽ, നസ്രാണി പാരമ്പര്യം ഒട്ടും പറയാത്ത വേഷവിധാനങ്ങളുമായി മാർഗംകളിയും അവയിൽ ചിലത് മാത്രം. ജോലിത്തിരക്കിനും കുടുംബത്തിലെ ഉത്തരവാദിത്വങ്ങളുടെ ഇടയിലും പ്രാക്ടീസിന് സമയം കണ്ടെത്തി മനോഹരമായി പ്രോഗ്രാമുകൾ അവതരിപ്പിച്ചവരെ എല്ലാവരും അഭിനന്ദിച്ചു .

ലോകമെമ്പാടും വാലന്റൈൻസ് ഡേ ആഘോഷിച്ചപ്പോൾ സ്റ്റോക്ക് നസ്രാണികളും അതിൻറെ പ്രാധാന്യം ഒട്ടും ചോരാതെ ശ്രദ്ധിച്ചു. വിശുദ്ധ വാലന്റൈനെ അനുസ്മരിക്കുകയും വിവാഹത്തിൻറെ 25 വർഷങ്ങൾ പൂർത്തിയാക്കിയ മാത്തച്ചൻ- മരിയ, ഡേവിസ് പാപ്പു – ഷിൻസി, സന്തോഷ് -ലൈജി എന്നീ ദമ്പതികളെ ആദരിച്ചും, ലക്കിവാലന്റൈൻ കപ്പിൾ നറുക്കെടുപ്പ് നടത്തി വിജയികളായ ഫെനിഷ് -ലീന ദമ്പതികൾക്ക് ഉപഹാരം സമർപ്പിച്ചും വിമൻസ് ഫോറം ആഘോഷിച്ചപ്പോൾ, എല്ലാ സുന്ദരി മണികൾക്കും ചുമന്ന റോസാപ്പൂ വിതരണം അപ്രതീക്ഷിതമായി നടത്തി മെൻസ് ഫോറം പ്രണയ ദിനത്തിൻറെ മനോഹാരിതയ്ക്ക് മാറ്റുകൂട്ടി. അപ്രതീക്ഷിതമായി ലഭിച്ച ആദരവിന്റെ ആത്മ നിവൃതിലായിരുന്നു എല്ലാ തരുണീമണികളും. എല്ലാ ഡിജിറ്റൽ ഡിസ്പ്ലേ സപ്പോർട്ടുമായി സുദീപ് എബ്രഹാമും സൗണ്ട് സിസ്റ്റവുമായി സെബിൻ, സിന്റോ, ജിബി എന്നിവരും എൽഇഡി സ്ക്രീനുമായി ജാസ് ലൈവ് ഡിജിറ്റലും കൂടിയായപ്പോൾ കണ്ണിനു കാതിനും കുളിർമയായി.
എല്ലാവിധ സഹകരണവുമായി കൈകാരന്മാരുടെ നേതൃത്വവും ഉണ്ടായിരുന്നു. പലഹാരങ്ങളും പാനീയങ്ങളുമായി സീറോ മലബാർ യൂത്ത് മൂവ്മെന്റിലെ യുവത്വങ്ങളും പ്രധാന ഭക്ഷണങ്ങൾ ഒരുക്കി സ്റ്റോക്കിലെ ടേസ്റ്റി ഫുഡ് റസ്റ്റോറൻറ് രംഗത്ത് എത്തിയപ്പോൾ മനവും വയറും നിറഞ്ഞ ഒരു സായാഹ്നമായി മാറി- *നസ്രാണിമേളം*- സ്റ്റോക്ക് ഓൺ ട്രെൻഡിലെ മാർത്തോമ നസ്രാണികൾക്ക്.

കൊല്ലം: നിലമേലിൽ ഒരു കുടുംബത്തിലെ രണ്ടുപേർ മരിച്ച സംഭവം ഭക്ഷ്യവിഷബാധയാണോയെന്ന സംശയത്തിൽ അന്വേഷണം ശക്തമാക്കി. നിലമേൽ സ്വദേശികളായ റഷീദ ബീവി (58)യും മരുമകൻ ഷാജി (42)യും ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഒൻപതരയോടെ വിഴിഞ്ഞം മുഹിയുദ്ദീൻ പള്ളിക്ക് സമീപമുള്ള അസ്മാക്ക് ഹോട്ടലിൽ നിന്ന് ഇവർ ഉൾപ്പെടെ കുടുംബത്തിലെ ആറുപേർ ഭക്ഷണം കഴിച്ചതായി വിവരം. മീൻ വിഭവം കഴിച്ചതിനു പിന്നാലെ നാലുപേർക്കു അസ്വസ്ഥത അനുഭവപ്പെട്ടു.
അസ്വസ്ഥതയെ തുടർന്ന് നാലുപേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും റഷീദ ബീവിയും ഷാജിയും മരിച്ചു. ഒരാളുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലും മറ്റെയാളുടേത് പാരിപ്പള്ളി മെഡിക്കൽ കോളേജിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. ഷാജിയുടെ ഭാര്യ സജിമോൾ (39) പാരിപ്പള്ളി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഇവരുടെ രണ്ട് മക്കൾക്കും ആരോഗ്യപ്രശ്നങ്ങളില്ലെന്നാണ് ലഭ്യമായ വിവരം.
ശാസ്ത്രീയ പരിശോധനാഫലങ്ങൾ ലഭിച്ച ശേഷമേ മരണകാരണം ഭക്ഷ്യവിഷബാധയാണോയെന്ന് സ്ഥിരീകരിക്കാൻ കഴിയൂവെന്ന് പൊലീസ് അറിയിച്ചു. സംഭവത്തെ തുടർന്ന് വിഴിഞ്ഞത്തെ ഹോട്ടൽ പൊലീസ് പൂട്ടി. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി. ഹോട്ടലിൽ പഴകിയ മത്സ്യങ്ങൾ ഉപയോഗിക്കുന്നുവെന്ന നാട്ടുകാരുടെ പരാതിയും ഉയർന്നിട്ടുണ്ട്.
കൊച്ചി: സംസ്ഥാന സർക്കാർ നടപ്പാക്കി വന്ന നവകേരള സർവേ കേരള ഹൈക്കോടതി റദ്ദാക്കി. സർവേക്ക് ആവശ്യമായ ധനകാര്യ അനുമതി നേടിയിട്ടില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സർക്കാരിന് ലഭിച്ച വലിയ തിരിച്ചടിയായാണ് വിധി വിലയിരുത്തപ്പെടുന്നത്. ഈ മാസം 22 വരെ തുടരാൻ നിശ്ചയിച്ചിരുന്ന സർവേ നടപടികൾ കോടതി തടഞ്ഞു.
സർവേക്കെതിരെ കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറും കോൺഗ്രസിന്റെ എറണാകുളം ജില്ലാ പഞ്ചായത്ത് അംഗം മുബാസ് ഓണക്കാലിയും ഹർജി നൽകിയിരുന്നു. സർക്കാർ ചെലവിൽ നടത്തുന്ന സർവേ യഥാർത്ഥത്തിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎം നടത്തുന്ന വിവരശേഖരണമാണെന്നായിരുന്നു പ്രധാന ആരോപണം. ജനങ്ങളിൽനിന്ന് വിവരങ്ങൾ ശേഖരിക്കാൻ പൊതുപണം ദുരുപയോഗം ചെയ്യുകയാണെന്നും, ഇതുവഴി പാർട്ടിക്ക് വോട്ടർമാരുമായി ബന്ധം ശക്തിപ്പെടുത്താനാണ് ശ്രമമെന്നുമായിരുന്നു ഹർജിക്കാരുടെ വാദം.
സർക്കാർ ചെലവിൽ ഇത്തരമൊരു സർവേ നടത്താൻ ധനകാര്യ വകുപ്പിന്റെ മുൻകൂർ അനുമതി നിർബന്ധമാണെന്ന് കോടതി നിരീക്ഷിച്ചു. എന്നാൽ ഈ സർവേയുടെ കാര്യത്തിൽ അത്തരം അനുമതി ലഭിച്ചിട്ടില്ലെന്നു കണ്ടെത്തി. മന്ത്രിസഭാ തീരുമാനപ്രകാരമാണ് സർവേ നടത്തിയതെന്നും, സർക്കാർ പദ്ധതികളോടുള്ള ജനങ്ങളുടെ പ്രതികരണം മനസ്സിലാക്കാനുള്ള ശ്രമം മാത്രമാണിതെന്നുമായിരുന്നു സർക്കാരിന്റെ വിശദീകരണം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണു നടപടികൾ ആരംഭിച്ചതെന്ന ആരോപണവും കോടതിയിൽ ഉയർന്നു. വിശദമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കോടതി സർവേ അസാധുവാക്കി ഉത്തരവിട്ടത്.
കാർഡിഫ്: ക്രൈസ്തവ ലോകം അൻപതു ദിവസത്തെ വലിയ നോമ്പിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി വെയിൽസിലെ സെന്റ് അന്തോണീസ് ക്നാനായ കാത്തലിക് മിഷനിൽ വിഭൂതി തിരുനാൾ ഭക്തിനിർഭരമായി ആചരിച്ചു. “മനുഷ്യാ, നീ മണ്ണാകുന്നു, മണ്ണിലേക്ക് തന്നെ മടങ്ങും” എന്ന വചനം ഓർമ്മിപ്പിച്ചുകൊണ്ട് വിശ്വാസികളുടെ നെറ്റിയിൽ ചാരം പൂശി വിഭൂതി ശുശ്രൂഷകൾ നടന്നു.

ഫെബ്രുവരി 16 തിങ്കളാഴ്ച വൈകുന്നേരം 5:30 ന് കാർഡിഫിലെ സെന്റ് ഇൽറ്റെഡ്സ് ചാപ്പലിൽ നടത്തപ്പെട്ട പ്രത്യേക വിശുദ്ധ കുർബാനയ്ക്കും വിഭൂതി ശുശ്രൂഷയ്ക്കും മിഷൻ കോർഡിനേറ്റർ ഫാ ജിബിൻ പാറടിയിൽ മുഖ്യകാർമികത്വം വഹിച്ചു.

ഈ നോമ്പുകാലം പ്രാർത്ഥനയുടെയും പരിത്യാഗത്തിന്റെയും ദാനധർമ്മങ്ങളുടെയും കാലമായിരിക്കണമെന്ന് ഫാ ജിബിൻ തന്റെ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു. നോമ്പിന്റെ ഭാഗമായി വരും ദിവസങ്ങളിൽ പള്ളിയിൽ പ്രത്യേക കുരിശിന്റെ വഴിയും ധ്യാനവും ക്രമീകരിച്ചിട്ടുണ്ട്. വിഭൂതി ശുശ്രൂഷകളിൽ പങ്കുചേരാൻ മിഷനിലെ നിരവധി വിശ്വാസികൾ പള്ളിയിലെത്തിയിരുന്നു.
