ജേക്കബ് പ്ലാക്കൻ
ഓർമ്മകളുടെ കൽപ്പടവുകളിൽ
കല്ലുകൊത്തി കളിക്കവെ,
ഓണപ്പൂവിളിയാർപ്പുകൾ
കേൾപ്പൂവെന്നുൾത്താരിലും…!
പൂത്തുമ്പപ്പൂവേണികൾ
പൂങ്കവിതകൾ പാടുമ്പോൾ,
പൂക്കളമിട്ടൊരു പൂമുറ്റത്ത്,
തുമ്പിപെണ്ണിൻ കൈകൊട്ടിക്കളി..!
കൈതോലപ്പൊന്നോലപ്പായകൾ
നീളേ നെയ്തു വിരിപ്പൂ
ചിങ്ങപുലർവെയിലുകൾ!
തെങ്ങോലത്തുമ്പുകൾ
വെൺചാമരം വീശുമ്പോൾ…
പൊന്നോണക്കോടിയുടുത്ത്
കതിരാടുന്നു വയലുകളിൽ…!
ഓണപ്പാട്ടിൻ ഈണത്തിൽ കുസൃതികൾ
ഊഞ്ഞാലാടും മാഞ്ചോട്..!
നടവഴിയിടവഴികളിൽ പൂത്തുലയും
കൊങ്ങിണിപ്പൂക്കൾതൻ കൽക്കയ്യാലകൾ…!
നാട്ടുനന്മകളെന്നും പാടിപ്പറക്കും
കാട്ടുമൈനകൾ കൂടു കൂട്ടും
കൊന്നതെങ്ങുകൾ.
കാട്ടുതേനിന്റെ മണവും മധുരവുമുള്ളൊരു
ഓണക്കാലമിന്ന് ഓർമ്മകളിൽ …!
കച്ചവടക്കാരുടെ കപടമാം
“ഇന്നിന്റെയോണം“
കാത്തിരിപ്പൂ കടകളിൽ മാത്രം…!
ജേക്കബ് പ്ലാക്കൻ :- മുന്നോറോളം കവിതകളുടെ രചയിതാവ്. രണ്ട് നാടകങ്ങളുടെ രചനയും സംവിധാനവും നിർവ്വഹിച്ചിട്ടുണ്ട് . ദീപിക ദിനപത്രത്തിൻ്റെ മുൻ സർക്കുലേഷൻ മാനേജർ. ഇപ്പോൾ നോർത്തേൻ അയർലെൻ്റിൽ ലണ്ടൻ ഡെറിയിൽ താമസിക്കുന്നു. കോട്ടയം ജില്ലയിൽ ആർപ്പൂക്കര പ്ലാക്കിൽ കുടുംബാംഗമാണ്.
Phone # 00447757683814



ഹരിപ്പാട്: ആഡംബര ജീവിതത്തിനായി ബന്ധുവായ 13-കാരി ആസൂത്രണം ചെയ്ത ക്വട്ടേഷൻ കൊലപാതകത്തിൽ വയോധികൻ കൊല്ലപ്പെട്ടതായി പോലീസ്. കരുവാറ്റ മാടപ്പുരയ്ക്കൽ പടീറ്റതിൽ ശിവൻകുട്ടി (65) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 13-കാരിയടക്കം പ്രായപൂർത്തിയാകാത്ത നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ കവർന്ന് ഐഫോണും ബൈക്കും വാങ്ങുകയായിരുന്നു ലക്ഷ്യമെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. ഞായറാഴ്ച രാത്രിയിലായിരുന്നു കൊലപാതകം. തിങ്കളാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
വീട്ടിൽ വൈകിയെത്തുന്നതും അമിതമായി ഫോൺ ഉപയോഗിക്കുന്നതും സംബന്ധിച്ച് ശിവൻകുട്ടി പെൺകുട്ടിയെ വഴക്കുപറഞ്ഞിരുന്നതായി പോലീസ് പറയുന്നു. കൊല്ലത്ത് പഠിക്കുന്നതിനിടെ പരിചയപ്പെട്ട ആൺസുഹൃത്തും മറ്റ് സുഹൃത്തുക്കളും ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് വിവരം. വീട്ടിലേക്കുള്ള വഴിയും എളുപ്പത്തിൽ അകത്ത് കടക്കാനുള്ള മാർഗവും പെൺകുട്ടി ഇവർക്ക് പറഞ്ഞു കൊടുത്തു. കൊലപാതക സമയത്ത് പെൺകുട്ടി മറ്റൊരു സുഹൃത്തിന്റെ വീട്ടിലായിരുന്നുവെന്നും സംഭവത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിലൂടെ കണ്ടതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. വീട്ടിലെ മുറികൾ അലങ്കോലമായിരുന്നെങ്കിലും പെൺകുട്ടിയുടെ മുറിയിൽ മാത്രം കവർച്ച നടന്നതിന്റെ ലക്ഷണങ്ങളില്ലാതിരുന്നതും പോലീസിന്റെ സംശയം ശക്തമാക്കി.
പെൺകുട്ടിയുടെ മൊഴിയിലെ വൈരുദ്ധ്യങ്ങളാണ് അന്വേഷണത്തിൽ നിർണായകമായത്. രാവിലെ ശിവൻകുട്ടി വാതിൽ തുറക്കുന്നില്ലെന്ന് അയൽവാസികളോട് പറഞ്ഞ പെൺകുട്ടി പിന്നീട് ഓണപ്പരീക്ഷയ്ക്ക് പോകണമെന്ന നിലപാടിലായിരുന്നു. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കൊല്ലം സ്വദേശികളായ പ്രതികൾ ട്രെയിനിൽ ഹരിപ്പാട്ടെത്തി രാത്രി വീട്ടിൽ കയറി കൊലപാതകം നടത്തിയ ശേഷം മടങ്ങിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ശിവൻകുട്ടിയെ കെട്ടിയിട്ട നിലയിലായിരുന്നു കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം വീട്ടിൽ മുളകുപൊടി വിതറിയതായും അടുക്കളയിൽനിന്നാണ് ഇത് എടുത്തതെന്നും അന്വേഷണത്തിൽ കണ്ടെത്തി. കവർന്ന സ്വർണം വിറ്റ് പെൺകുട്ടിക്ക് ഐഫോണും മറ്റ് പ്രതികൾക്ക് ബൈക്കും വാങ്ങുകയായിരുന്നു ലക്ഷ്യമെന്നും പോലീസ് വ്യക്തമാക്കി.
കൊച്ചി: സിഎംആർഎൽ – എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ അന്വേഷണം മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിലേക്കും. റിയാസുമായി അടുപ്പമുള്ള കോഴിക്കോട് ജില്ലയിലെ സിപിഎം – ഡിവൈഎഫ്ഐ നേതാക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലും സ്ഥാപനങ്ങളിലുമായി എട്ട് ഇടങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചൊവ്വാഴ്ച പരിശോധന നടത്തി. റിയാസിന്റെ ഭാര്യയും എക്സാലോജിക് സൊല്യൂഷൻസ് ഡയറക്ടറുമായ ടി. വീണയുടെ മൊഴികളിൽനിന്നും തിരുവനന്തപുരത്തെ വീട്ടിൽനിന്ന് പിടിച്ചെടുത്ത ഡയറിയിൽനിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധനയെന്നാണ് റിപ്പോർട്ട്.
സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റംഗം പി. നിഖിൽ, ഡിവൈഎഫ്ഐ വെസ്റ്റ്ഹിൽ മേഖലാ ജോയിന്റ് സെക്രട്ടറി നന്ദുലാൽ, റിയാസിന്റെ സഹപാഠികളായ കെ.സി.കെ. ഡെന്റൽസ് ഉടമ പി.പി. ഷൈജൽ, ഐ.ടി. കമ്പനി ഉടമ ഫെബിഷ് മുഹമ്മദ്, കാപ്പിറ്റൽ മാർബിൾസ് ആൻഡ് ഗ്രാനൈറ്റ് എം.ഡി. വാരിഷ് കളത്തിങ്ങൽ, പ്രവാസി ഫൈജാസ് എന്നിവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് പരിശോധന നടന്നത്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകൾ ഇഡി ശേഖരിക്കുകയും ചിലരെ ചോദ്യം ചെയ്യുകയും ചെയ്തു. ചിലരുടെ സ്വത്ത് മരവിപ്പിക്കുന്നതിനുള്ള നടപടികളും ഉണ്ടായേക്കുമെന്നാണ് സൂചന.
കഴിഞ്ഞ മേയിൽ വീണ താമസിച്ചിരുന്ന തിരുവനന്തപുരത്തെ വീട്ടിൽനിന്ന് ഇഡി പിടിച്ചെടുത്ത ചുവന്ന കവറുള്ള ഡയറിയാണ് അന്വേഷണത്തിൽ നിർണായകമായതെന്നാണ് വിവരം. എക്സാലോജിക്കിന്റെ അക്കൗണ്ടിൽനിന്ന് നിഖിൽ, വാരിഷ്, ഷൈജൽ, ഫൈജാസ് എന്നിവരുടെ അക്കൗണ്ടുകളിലേക്ക് പണം കൈമാറിയതിന്റെ വിവരങ്ങൾ ഡയറിയിലുണ്ടായിരുന്നുവെന്നാണ് ഇഡിയുടെ കണ്ടെത്തൽ. തിരഞ്ഞെടുപ്പ് ആവശ്യത്തിനാണ് പണം നൽകിയതെന്ന് വീണ മൊഴി നൽകിയതായും റിപ്പോർട്ടുണ്ട്. ചില കാര്യങ്ങളിൽ ‘ഭർത്താവ് റിയാസിന് മാത്രമേ അറിവുള്ളൂ’ എന്നായിരുന്നു വീണയുടെ മറുപടിയെന്നും, ഇതിന്റെ അടിസ്ഥാനത്തിൽ റിയാസിനെ ചോദ്യം ചെയ്യേണ്ട സാഹചര്യമുണ്ടെന്നാണ് ഇഡിയുടെ നിലപാടെന്നും റിപ്പോർട്ടുകൾ പറയുന്നു.
മലയാള സിനിമാപ്രേമികളെ ആവേശത്തിലാഴ്ത്തി വരാനിരിക്കുന്ന ചിത്രങ്ങളുടെ വമ്പൻ ലൈനപ്പ് പ്രഖ്യാപിച്ച് മോഹൻലാൽ. വിവിധ സംവിധായകരോടൊപ്പം ഏഴ് പുതിയ സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നതെന്ന് താരം അറിയിച്ചു. പ്രിയദർശൻ, സത്യൻ അന്തിക്കാട്, ദിലീഷ് പോത്തൻ, ജൂഡ് ആന്റണി ജോസഫ് തുടങ്ങിയ പ്രമുഖരുടെ ചിത്രങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
വ്യത്യസ്ത പ്രമേയങ്ങളും അവതരണശൈലികളും ഉൾക്കൊള്ളുന്ന ചിത്രങ്ങളിലൂടെ പ്രേക്ഷകരെ വീണ്ടും അമ്പരപ്പിക്കാനാണ് മോഹൻലാലിന്റെ ശ്രമം. കുടുംബചിത്രങ്ങൾ, ത്രില്ലറുകൾ, ഹാസ്യചിത്രങ്ങൾ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള സിനിമകളാണ് പദ്ധതിയിടുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
താരത്തിന്റെ പുതിയ പ്രഖ്യാപനം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. മലയാള സിനിമയിലെ പ്രമുഖ സംവിധായകരുമായുള്ള ഈ കൂട്ടുകെട്ടുകൾ ബോക്സ് ഓഫീസിലും ശ്രദ്ധേയ നേട്ടമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
കൊച്ചിയിൽ വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ നിർമ്മിച്ച് വിപണനം നടത്തിയ കേസിൽ രണ്ട് യുവാക്കൾക്ക് കോടതി തടവും പിഴയും ശിക്ഷ വിധിച്ചു. യഥാർത്ഥ നോട്ടുകൾക്ക് സമാനമായി കറൻസി അച്ചടിച്ച് വിവിധ സ്ഥലങ്ങളിൽ വിതരണം ചെയ്തെന്ന കുറ്റമാണ് പ്രതികൾക്കെതിരെ തെളിഞ്ഞത്.
അന്വേഷണത്തിനിടെ പ്രതികളുടെ കൈവശത്തിൽ നിന്ന് വ്യാജ നോട്ടുകൾ നിർമ്മിക്കാൻ ഉപയോഗിച്ച കമ്പ്യൂട്ടർ ഉപകരണങ്ങളും പ്രിന്ററുകളും മറ്റ് സാമഗ്രികളും പൊലീസ് പിടിച്ചെടുത്തിരുന്നു. വ്യാജ നോട്ടുകൾ പ്രചരിപ്പിച്ച് സാമ്പത്തിക ഇടപാടുകളിൽ തട്ടിപ്പ് നടത്താൻ ശ്രമിച്ചെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്.
തെളിവുകളും സാക്ഷിമൊഴികളും പരിശോധിച്ച ശേഷമാണ് കോടതി പ്രതികളെ കുറ്റക്കാരായി കണ്ടെത്തിയത്. വ്യാജ കറൻസി പ്രചാരണം രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ ബാധിക്കുന്ന ഗുരുതര കുറ്റമാണെന്ന് നിരീക്ഷിച്ച കോടതി തടവുശിക്ഷയ്ക്കൊപ്പം പിഴയും വിധിച്ചു.
ബാബുരാജ് കളമ്പൂർ
പാതിരാവ്…
നിലാവിൻ്റെ സാഗരം…
നേർത്തമഞ്ഞിൻ കുളിരിളം തന്ത്രികൾ
മീട്ടിയെത്തുന്ന കാറ്റിൻ്റെ ഗീതികൾ…
പാതയോരത്തു ഭൂതകാലത്തേക്കു
വേരുകൾ നീട്ടി,
യോർമ്മകൾ തേടുന്നൊരാൽമരം,
വിങ്ങി നില്ക്കുന്ന മൂകത…
രാത്രിചാരിയാം കൂമൻ, നിലാവിൻ്റെ
കൂർത്ത വേൽമുന
കുത്തിത്തറച്ചതാൽ
കാഴ്ചമങ്ങിയ കണ്ണുമായങ്ങനെ…
കാടുകത്തിയെരിഞ്ഞ കാലത്തിൻ്റെ
പാട്ടിൽ മിന്നുന്നൊരിത്തിരിത്തീപ്പൊരി
ഊതിയൂതിപ്പെരുപ്പിച്ചു പാതിരാ
ക്കാറ്റു ചാരത്തു വന്നണഞ്ഞീടവേ,
യുദ്ധഭൂമിയിലൊറ്റയ്ക്കു നില്ക്കുന്ന
പിഞ്ചുകുഞ്ഞിൻ്റെ നിസ്സഹാ ത്വമോ –
ടെങ്ങുനിന്നോ വഴിതെറ്റി വന്നൊരു കുഞ്ഞു പക്ഷി ചിറകിട്ടടിക്കുന്നു
വാക്കു പൊള്ളുന്ന കാലത്തു മൗനമാ
ണേറ്റമുത്തമമെന്നോർത്തു ചില്ലയിൽ
ആധിപൂണ്ടു,തളർന്നിരിക്കുന്നുണ്ടു
പാവമാമൊരു രാക്കുയിൽ… പാടാതെ !
ആൽമരച്ചോട്ടിലേകനായ് നില്ക്കുന്നു കാവൽ ദൈവം,
തുറിച്ച നോട്ടംകൊണ്ടു
നാലു ദിക്കിലും വേലികെട്ടുന്നവൻ.
പാതിയിൽ വീണുടഞ്ഞ സ്വപ്നം പോലെ
പാതിരാക്കാഴ്ചകൾ കണ്ടു നില്ക്കവേ
വാനിൽനിന്നൊരു താരകച്ചീളു വന്നെൻ്റെ മുന്നിൽ പറന്നു കളിക്കയായ്
അക്കനകപ്രകാശക്കതിരിൽനി-
ന്നായിരം
കൊച്ചു മിന്നാമിനുങ്ങുകൾ
ഉൾത്തടത്തിൽ ചിറകടിച്ചാർക്കുന്നു, പിന്നെ വാക്കായ്… കവിതയായ് മാറുന്നു.
ബാബുരാജ് കളമ്പൂർ.
കവി, കഥാകാരൻ,വിവർത്തകൻ -മഹാഭാരതം, വാല്മീകി രാമായണം എന്നിവയുടെ പുനരാഖ്യാനവും തീമഴക്കാലം, വാരണാവതം, പശ്ചിമായനം എന്നീ നോവലുകളും ഉൾപ്പടെ അമ്പതിലേറെ പുസ്തകങ്ങളുടെ രചയിതാവ്. മലയാളം – തമിഴ് ഭാഷകളിൽ കഥകൾ എഴുതുന്നു. എറണാകുളം ജില്ലയിലെ പിറവത്തിനടുത്ത് കളമ്പൂർ സ്വദേശി .
Mob: 8075245980/E – Mail: [email protected]



ശ്രീകുമാരി അശോകൻ
ഓണനിലാവേ പൂനിലാവേ
ഓടിയെത്തി എൻ വനികയിൽ നീ
ഓർമ്മകൾ താലോലമാട്ടുന്നു പിന്നെയും
ഓണക്കതിരൊളി ചിന്നിടുന്നു.
ഓർമ്മതൻ ചില്ലയിൽ ഊഞ്ഞാലുകെട്ടുന്നു
ഓടിക്കളിക്കുന്നു ബാല്യകാലം
ഓണത്തപ്പന് പൂക്കളം തീർക്കുവാൻ
ഓടിത്തളർന്നില്ലേ നമ്മളെല്ലാം
ഓരോ തൊടിയിലും പാറിയില്ലേ നാം.
ഓണത്തുമ്പിയായ് പൂത്തുമ്പികളായ്
ഓണപാട്ടുകൾ പാടിനടന്നൊരാ
ഓർമ്മകൾ ഇന്നുമെൻ മനം നിറയ്ക്കേ
ഓരാതിരിക്കുവതെങ്ങനെ നിന്നെ ഞാൻ
ഓർമ്മകൾ പൂക്കുമീ ഓണനാളിൽ
ഓണക്കിനാവുകൾ നൂറു വർണ്ണങ്ങളായ്
ഓടിയണയുന്നെൻ ഇടനെഞ്ചിലായ്
ശ്രീകുമാരി അശോകൻ:- കൊല്ലം ജില്ലയിലെ തൊടിയൂർ ഗ്രാമത്തിൽ താമസം. പാവുമ്പ ശ്രീനാരായണ പബ്ലിക് സ്കൂളിൽ മലയാളം അധ്യാപികയാണ്. നിരവധി കവിതകൾ ആനുകാലികങ്ങളിലും മാസികകളിലും വന്നിട്ടുണ്ട്.
നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ കാവാലം നാരായണപ്പണിക്കർ അവാർഡ് (മികച്ച കവിത ), സമന്വയം സാംസ്കാരിക സമിതിയുടെ കാവ്യപ്രഭ പുരസ്കാരം, മലയാള കാവ്യസാഹിതിയുടെ മികച്ച കവിതയ്ക്കുള്ള പുരസ്ക്കാരം വാട്ടർ അതോറിറ്റിയുടെ മികച്ച കവിതയ്ക്കുള്ള തെളിനീർ 2022 അവാർഡ് തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.ആദ്യ കവിതാ സമാഹാരം:കാവ്യ കലികകൾ.
ഭർത്താവ് :തൊടിയൂർ അശോകൻ (ഭാഗവത യജ്ഞാചാര്യൻ ).
മക്കൾ :അമൽ k. അശോക്, അതുൽ. K. അശോക്.
മൊബൈൽ : 9961265314



ബിനോയ് എം. ജെ.
സങ്കല്പത്തിലെ ഓണം വളരെയധികം മാധുര്യം ഉള്ളതാണ്. അതിനുവേണ്ടിയുള്ള തയ്യാറെടുപ്പുകൾ ജീവിതത്തിന് എന്തോ അർത്ഥം പകരുന്നത് പോലെ. എന്നാൽ ഓണം വന്നുചേരുമ്പോൾ വിരസതയും കൂട്ടത്തിൽ വന്നുചേരുന്നു. ഇതാണോ ഓണം? സങ്കല്പവും യാഥാർത്ഥ്യവും തമ്മിലുള്ള ഈ സംഘടനത്തിൽ നാം വഞ്ചിതരാകുകയാണോ? എല്ലാവരും പറയുന്നു -യാഥാർത്ഥ്യമാണ് സങ്കല്പത്തെക്കാൾ വലുത് എന്ന്. അല്ലെങ്കിൽ സങ്കല്പം യാഥാർത്ഥ്യത്തിന് വേണ്ടിയാണ്. യാഥാർത്ഥ്യമായി മാറുവാൻ സാധ്യതയില്ലാത്ത കാര്യങ്ങളെക്കുറിച്ച് സങ്കൽപ്പിക്കുവാൻ പോലും മനുഷ്യന് മടിയാണ്. അത്തരം സങ്കൽപ്പങ്ങൾ പാഴ്വേലയായി നാം എണ്ണുന്നു. ദിവാസ്വപ്നങ്ങൾ കാണുവാൻ പോലും മനുഷ്യനു മടിയും ഭയവുമാണ്. അവയെങ്ങാനും സാധിക്കാതെ പോയാലോ?
മനുഷ്യന് നീണ്ട പരിണാമത്തിലൂടെ കിട്ടിയ അത്ഭുതകരമായ ഒരു കഴിവാണ് സങ്കൽപ്പിക്കുവാനുള്ള കഴിവ്. എന്നാൽ ഭയം മൂലം നാമീകഴിവിനെ ഒട്ടും തന്നെ വിനിയോഗിക്കാതെ ഇരിക്കുന്നു. മനുഷ്യന്റെ സാംസ്കാരിക ചരിത്രം പരിശോധിച്ചാൽ തുടക്കം മുതലേ തന്നെ അവൻ ഈ കഴിവിനെ നിരുത്സാഹപ്പെടുത്തുന്നതായി കാണാം. ഇതാണ് മനുഷ്യന്റെ എല്ലാ പ്രശ്നങ്ങളുടെയും കാരണം. സങ്കല്പം മധുരമാണ്. അനന്ത സത്തയുടെ വിഹായുസ്സിൽ പറന്നുയരുവാനുള്ള ചിറകുകളാണ് സങ്കല്പം. അത് ഉപയോഗിക്കാത്തവർക്ക് പറന്നുയരുവാൻ ആകില്ല. നാം ആരും ഈ കഴിവിനെ ഉപയോഗിക്കുന്നില്ല എന്നതാണ് നമ്മുടെ എല്ലാ പ്രശ്നങ്ങളുടെയും കാരണം.
സങ്കല്പമില്ലാത്ത മനുഷ്യൻ ചിറകുകൾ ഇല്ലാത്ത ശലഭങ്ങളെ പോലെയാണ്. സങ്കല്പ ശക്തിക്ക് അല്പമെങ്കിലും ജോലി കൊടുത്തിട്ടുള്ളവരാണ് മാനവസംസ്കാരത്തിന് വലിയ സംഭാവനകൾ നൽകിയിട്ടുള്ളത്. അവർ പ്രതിഭാശാലികളാണ്. സങ്കല്പത്തെ തുറന്നു വിടുമ്പോൾ മനുഷ്യന്റെ കഴിവുകൾ അനാവരണം ചെയ്യപ്പെടുന്നു. മനുഷ്യന്റെ ഉള്ളിൽ വസിക്കുന്ന ഈശ്വരനോട് ഏറ്റവും അടുത്തുകിടക്കുന്ന മാനസികമായ കഴിവാണ് സങ്കല്പം. ഉയർന്ന് സങ്കൽപ്പിക്കുമ്പോൾ നാം ഈശ്വരനോട് കൂടുതൽ അടുക്കുന്നു. സങ്കൽപ്പത്തിന് മധുരം കൊടുക്കുന്നത് ഈശ്വരനോടുള്ള ഈ സഹവാസം തന്നെയാണ്. അതിനാൽ തന്നെ ഈശ്വരനിൽ ലയിക്കുവാനുള്ള ഏറ്റവും നല്ല മാർഗവും സങ്കല്പത്തിലൂടെ യാത്ര ചെയ്യുന്നതാകുന്നു.
സങ്കല്പം യാഥാർത്ഥ്യത്തിന് വേണ്ടിയല്ല മറിച്ച് യാഥാർത്ഥ്യം സങ്കൽപ്പത്തിന് വേണ്ടിയാണ്. നാം യാഥാർത്ഥ്യത്തിൽ വസിക്കുമ്പോൾ നമ്മുടെ ചുറ്റുപാടും ധാരാളം പരിമിതികളും കുറവുകളും കാണുവാൻ കഴിയുന്നു. അവ നമ്മെ അസ്വസ്ഥരാക്കുന്നുമുണ്ടാവും. ആ പരിമിതകൾക്ക് നടുവിൽ നിഷ്ക്രിയരായി ജീവിക്കുന്നത് അത്ര ശാസ്ത്രിയമായ കാര്യമല്ല. എന്നാൽ ഭാവനയുടെ അഭാവത്തിൽ നിങ്ങൾക്ക് അവ എങ്ങനെ പരിഹരിക്കുവാൻ ആകും? അതോടൊപ്പം സങ്കല്പം തന്നെ യാഥാർത്ഥ്യത്തിനുള്ള പ്രതിവിധിയും പരിഹാരവുമാണ്. സങ്കല്പം മധുരവും സുന്ദരവും ആണെന്ന് പറഞ്ഞു കഴിഞ്ഞു. അതിന് ഈ മാധുര്യവും സൗന്ദര്യവും എവിടെ നിന്ന് കിട്ടി? നിങ്ങൾ മനസ്സിൽ സുന്ദരമായ ഒരു പുഷ്പത്തെ സങ്കൽപ്പിക്കുക. സൗന്ദര്യത്തിന്റെ കാര്യത്തിൽ അത് പരിപൂർണ്ണമാണ്. അത്തരം ഒരു പുഷ്പത്തെ യാഥാർത്ഥ്യത്തിന്റെ ലോകത്തിൽ നിങ്ങൾക്ക് കാണുവാൻ കഴിയുമോ? ഒരിക്കലുമില്ല. കാരണം സങ്കല്പം പൂർണതയോട് കൂടുതൽ അടുത്തു കിടക്കുന്നു. ബാഹ്യ യാഥാർത്ഥ്യം സത്യത്തിൽ നിന്നും അകലെയാണ്.
ബാഹ്യ ലോകത്തെ യാഥാർത്ഥ്യം എന്ന് വിളിക്കുന്ന ഒരു സംസ്കാരം ആണല്ലോ നമ്മുടേത്. എന്നാൽ ഈ ബാഹ്യലോകം യാഥാർത്ഥ്യമല്ല. അത് മായയാണ്. അതിനാൽ തന്നെ ബാഹ്യലോകത്തെ യാഥാർത്ഥ്യമായി കരുതുന്നവർ മായാ ബന്ധനത്തിലാണ്. ഈ മായാ ബന്ധനമാണ് മനുഷ്യന്റെ എല്ലാ പ്രശ്നങ്ങളുടെയും കാരണം. ബാഹ്യ യാഥാർത്ഥ്യം എന്ന മായ നമ്മുടെ നിയന്ത്രണത്തിൽ അല്ല. എന്നാൽ ഭാവന
ആകട്ടെ 100% നമ്മുടെ നിയന്ത്രണത്തിൽ തന്നെയാണ്. അതിനാൽ തന്നെ ഭാവനയ്ക്ക് നമ്മെ ദുഃഖിപ്പിക്കുവാൻ ആകില്ല. ഭാവന സ്വർഗ്ഗമാണ്. അവിടെ എല്ലാം നമ്മുടെ ഇഷ്ടപ്രകാരം സംഭവിക്കുന്നു. ഭാവനയും മായ തന്നെ. എന്നാൽ അത് സത്യത്തോട് കൂടുതൽ അടുത്താണ് കിടക്കുന്നത്. അതിനാൽ തന്നെ സത്യത്തിലേക്കുള്ള ആദ്യത്തെ പടി ഭാവനയുടെ ലോകത്തിലേക്ക് വരിക എന്നതാണ്.
ഇത്തവണ ഓണം ആഘോഷിക്കുമ്പോൾ സങ്കല്പത്തിലെ ഓണമാണോ യാഥാർത്ഥ്യത്തിലെ ഓണമാണോ കൂടുതൽ മധുരം എന്ന് പരിശോധിച്ചറിയുവിൻ. സങ്കല്പം യാഥാർത്ഥ്യത്തേക്കാൾ ശ്രേഷ്ഠമാണ്. ഭാരതത്തിൽ സ്വാതന്ത്ര്യ സമരം കൊടുമ്പിരി കൊള്ളുന്ന കാലം. സ്വതന്ത്ര ഭാരതം എന്ന സങ്കല്പം അന്ന് വളരെ ശക്തമായിരുന്നു. സ്വാതന്ത്ര്യം കിട്ടിയാൽ സ്വർഗ്ഗം കിട്ടി എന്ന് പോലും അന്ന് ആളുകൾ ചിന്തിച്ചു പോന്നിരുന്നു. പിന്നീട് ഭാരതത്തിന് സ്വാതന്ത്ര്യം കിട്ടി. ഇന്ന് നാം സ്വതന്ത്ര ഭാരതത്തിൽ ജീവിക്കുന്നു. അവർ കരുതിയ മാതിരിയുള്ള ഒരു സ്വർഗ്ഗത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്? പ്രണയിക്കുന്നവരുടെ ഏറ്റവും വലിയ സങ്കല്പം വിവാഹമാണ്. ആ സങ്കല്പം തന്നെയാണ് പ്രണയത്തിന് മാധുര്യം കൊടുക്കുന്നത്. ഒടുവിൽ അവർ വിവാഹം കഴിക്കുന്നു. വിവാഹത്തോടൊപ്പം വിരസതയും വന്നുചേരുന്നു. കുട്ടികൾ സങ്കല്പ ലോകത്തിൽ ആണെന്ന് പറയപ്പെടുന്നു. ശൈശവത്തിന്റെ മധുരിമ മുഴുവൻ കിടക്കുന്നത് ആ സങ്കൽപ്പത്തിൽ തന്നെയാണ് താനും.
സങ്കൽപ്പിക്കുവാനും സ്വപ്നം കാണുവാനും എന്തെങ്കിലും ഒക്കെ ഉണ്ടാവുക എന്നത് മനുഷ്യന്റെ മാനസികാരോഗ്യത്തിന് അനുപേക്ഷണീയമാണ്. അതിനാൽ തന്നെ സങ്കല്പ നിബിഡമായ ഒരു മനസ്സ് അത്യന്തം ബലവത്താണ്. സങ്കല്പം ചീത്തയാണെന്ന് പറയുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് പരസ്പര വിരുദ്ധമാണ്. സങ്കൽപ്പത്തോടുള്ള ഭാവത്മകമായ ഒരു സമീപനമാണ് നമുക്ക് വേണ്ടത്. അൽപ്പാൽപ്പമായി നമുക്ക് നമ്മുടെ മനോഭാവത്തെ തിരുത്താം. അത് ആത്മസാക്ഷാത്കാരത്തിലേക്കുള്ള ഏറ്റവും വലിയ ചുവടുവെപ്പ് ആകുന്നു.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു . 28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120



വിശാഖ് എസ് രാജ്
മിസൈലുകൾ പതിക്കുന്നതിന് മുൻപേ ആ നഗരവുമെടുത്ത് അയാൾ ഓടിക്കഴിഞ്ഞു. കടലിൽ തടിക്കഷ്ണംപോലെ പൊങ്ങിക്കിടന്ന് തീരത്തെത്തി. മരുഭൂമിയിൽ ഒട്ടകത്തെപ്പോലെ ഊർജ്ജം സംഭരിച്ചു. കുത്തനെയുള്ള കയറ്റങ്ങളിൽ പല്ലിപോലിഴഞ്ഞു… നഗരവും ചുമന്ന് ഏറ്റവും അടുത്തുള്ള അഭയാർത്ഥി ക്യാമ്പിലെത്താൻ രണ്ടായിരം വർഷമെടുത്തു. അതിര് വളച്ചു കെട്ടിയ ഏതൊരു രാജ്യത്തേക്കാളും വലുതായിരുന്നു ക്യാമ്പ്. സംഖ്യകൾ തികയാതെവരും അവിടുത്തെ ആകെ മനുഷ്യരുടെ എണ്ണമെടുക്കാൻ. വിശദീകരണം ഒന്നുമില്ലാതെതന്നെ അവർ അയാളെ സ്വീകരിച്ചു. പതിനായിരംപേർ ഒത്തുപിടിച്ചെങ്കിലും തളർന്ന തോളിൽനിന്ന് നഗരം താഴെയിറങ്ങിയില്ല. അതിന് മറ്റൊരു പതിനായിരംകൂടി വേണ്ടിവന്നു. തന്റെ ദൗത്യം പൂർത്തിയായി എന്ന മട്ടിൽ അയാൾ ഉടനെ നിലത്തേക്ക് വീഴുകയും ചെയ്തു.
മരിച്ചു ; എല്ലാവരും കരുതി. പക്ഷേ അയാൾ ഉറങ്ങുകയായിരുന്നു. നൂറ്റാണ്ടുകൾ നീണ്ട അലച്ചിലിന്റെ ക്ഷീണം…അയാളെ ഉറങ്ങാൻവിട്ട് ഉറപ്പില്ലാത്ത മണ്ണിൽ ഇറക്കിവെച്ച നഗരത്തെ നോക്കി അവർ അത്ഭുതംകൊണ്ടു. തകർന്ന വീടിന്റെ ഇഷ്ടകപ്പൊടിപോലും എടുത്തുവെയ്ക്കാൻ കഴിയാതെ പോയവർ. ജീവൻ മാത്രം കൈയ്യിൽപ്പിടിച്ച് ഓടുകയായിരുന്നു.
അപ്പോഴാണൊരാൾ ഒരു നഗരം മുഴുവനായും..
മൂന്നാം മാസം അയാൾ ഉണർന്നു.
ചോദ്യങ്ങൾ അയാൾക്ക് മുന്നിൽ വരി നിന്നു. അവയുടെ എണ്ണം , വരുന്ന വഴിയിൽ കാണേണ്ടിവന്ന മൃതദേഹങ്ങളേക്കാൾ അധികം.
ഒരു വെടിയുണ്ട തുളച്ച പാടുപോലുമില്ലാത്ത ഈ നഗരം ശരിക്കുള്ളതോ ? കൺകെട്ടോ ? വരാനിരിക്കുന്നതോ ? അവിടെ മനുഷ്യർ ചിരിച്ചുല്ലസിക്കുന്നത് വെറും അഭിനയമല്ലേ ? നിരോധനാജ്ഞയില്ലേ ? രാത്രിയിൽ ആളുകൾ ഇറങ്ങി നടക്കുന്നല്ലോ. അപായ സൈറൺ മുഴങ്ങാറില്ലേ ? ആ പൂക്കളുടെ നിറം ചുവപ്പോ അതോ ചോര തെറിച്ചതോ ? എല്ലാ വീട്ടിലും ബങ്കറുകൾ ഉണ്ടോ ? അതിർത്തിയിൽ……..?
ചോദ്യങ്ങളൊന്നും അയാൾ കേട്ടില്ലെന്ന് തോന്നി. അഥവാ എല്ലാം കേൾക്കുകയും എല്ലാത്തിനും ഒറ്റ വരിയിൽ ഉത്തരം നല്കുകയും ചെയ്തു.
” അതൊഴിവാക്കാനാണ് ഞാനീ ചുമടെടുത്തത് ” അയാൾ പറഞ്ഞു.
അവർ അയാൾക്ക് താമസിക്കാൻ ഒരു ടെന്റ് നിർമ്മിച്ചു നൽകി. അതിന്റെ ഒരു മൂലയിൽ നഗരമൊതുക്കി വെച്ചു. ഇട്ടാവട്ട ഭൂമിയിൽ ഇനിയുമെത്ര സ്ഥലം മിച്ചമുണ്ടെന്ന് അയാൾ അത്ഭുതപ്പെട്ടു. എങ്കിലും പുതിയ മണ്ണിൽ വേരുറയ്ക്കാനാണ് പാട്. ഇനി അതിനെത്ര കാലമെന്നോർത്തു കിടക്കെ , പുറത്ത് പട്ടാള ബൂട്ടുകൾ മാർച്ച് ചെയ്തു വരുന്ന ശബ്ദം അയാൾ കേട്ടു.
വിശാഖ് എസ് രാജ്:- കോട്ടയം ജില്ലയിലെ മുണ്ടക്കയത്ത് താമസിക്കുന്നു. സ്കൂൾകാലം മുതൽ കഥകളും കവിതകളും എഴുതുന്നു. ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട്. പരസ്പരം മാസികയുടെ ആറാമത് കരുണാകരൻകുട്ടി സ്മാരക കഥാ പുരസ്കാരം ( 2017 ) , മൺസൂൺ കഥാ പുരസ്കാരം (2022) എന്നിവയ്ക്ക് അർഹനായി.



ലാലി രംഗനാഥ്
ഋഷികേശിന്റെ ഇഷ്ടങ്ങൾ എന്നും മാറിക്കൊണ്ടേയിരുന്നു. പതിനേഴ് വയസ്സുള്ളപ്പോൾ അയാൾക്ക് നിരത്തിലൂടെ ചീറിപ്പായുന്ന വാഹനങ്ങളോടായിരുന്നു പ്രിയം. അങ്ങിനെ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടി, വെറും ബിരുദമല്ല..ഒന്നാം റാങ്ക്. പക്ഷേ ബിരുദം കയ്യിലെത്തിയപ്പോഴേക്കും അയാളുടെ കാഴ്ചപ്പാടുകൾ മാറിത്തുടങ്ങിയിരുന്നു. ഒരു സന്യാസിയുടെ മട്ടും ഭാവവുമുൾക്കൊണ്ട് താടിയൊക്കെ നീട്ടി വളർത്തി, എപ്പോഴും ചിന്തകളിൽ മുഴുകി, ഹിമാലയത്തിനെക്കുറിച്ചും കുടജാദ്രിയെക്കുറിച്ചുമെല്ലാം പഠിക്കാൻ തുടങ്ങി. അപ്പോഴേക്കും വാഹനങ്ങളോടുള്ള ഭ്രമം അയാളിൽ നിന്നും അകന്നുതുടങ്ങിയിരുന്നു.
പിന്നീട് ഒരു കുടജാദ്രി യാത്രയിലാണ് ഋഷി അന്ന്, സീമന്തിനിയെ കണ്ടുമുട്ടിയത്. സാമാന്യം ഉയരമുള്ള,വെളുത്തുമെലിഞ്ഞു,വിടർന്ന കണ്ണുകളുള്ള ഒരു സുന്ദരിപ്പെണ്ണ്. മൂകാംബിക ദേവിയെ തൊഴാനുള്ള തിരക്കിനിടയിലൂടെ അവൾ കടന്നുവന്നത് ഋഷിയുടെ ഹൃദയത്തിലേയ്ക്കാ യിരുന്നു. ചിരിയ്ക്കുമ്പോൾ കവിളിൽ വിരിയുന്ന അവളുടെ നുണക്കുഴികൾ,ഭക്തിമാർഗ്ഗത്തിൽ നിന്നും അയാളെ വഴിമാറ്റി നടത്തി.
ഇരുപത്തഞ്ച് വയസ്സുള്ള സന്യാസമനസ്സ് എത്ര പെട്ടെന്നാണ് ലൗകികതയിലേക്ക് തിരിച്ചെത്തിയത്? അതും സീമന്തിനിയുടെ ഒരു ചിരിയിലൂടെ.
പരിചയപ്പെടലുകൾക്ക് ശേഷം ഋഷികേശുറപ്പിച്ചു.സീമന്തിനി തനിക്ക് സ്വന്തമാകേണ്ടവളാണെന്ന്.അവളുടെ വീടാകട്ടെ അയാളുടെ വീട്ടിൽനിന്നും രണ്ട് കിലോമീറ്റർ അപ്പുറത്ത് മാത്രമായിരുന്നു എന്നുള്ളത് അവരുടെ പ്രണയത്തിനു മാറ്റും കൂട്ടി. പ്രത്യേകിച്ച് വലിയ ചലനങ്ങളൊന്നും സൃഷ്ടിക്കാതെ അവരുടെ പ്രണയം അങ്ങനെ പ്രയാണം തുടർന്നുകൊണ്ടിരുന്നപ്പോഴാണ് കാഴ്ചപ്പാടുകളിലുള്ള അവരുടെ വൈവിധ്യം വലിയ ഒരു ചോദ്യചിഹ്നമായി അവർക്കു മുന്നിൽ
ഉയർന്നുവന്നത്.
ഋഷിയുടെ അച്ഛമ്മ ഭക്ഷ്യവിഷബാധയേറ്റു മരിച്ച അന്നുമുതൽ അയാൾ തികഞ്ഞ ഒരു ജൈവ കർഷകനായി മാറിയെന്നത് എടുത്തു പറയേണ്ട ഒന്നാണ്. സീമന്തിനി ഷാരൂഖാന്റെ സിനിമകളെപ്പറ്റിയും പങ്കജ്ഉദാസിന്റെ പാട്ടുകളെപ്പറ്റിയും വാചാലയാകുമ്പോൾ ആട്ടുംകാട്ടവും, കോഴിക്കാഷ്ഠവും കൊടുത്തു ഊട്ടി വളർത്തിയ മുന്തിരിക്കുലകളുടെയും പച്ചക്കറികളുടെയും മഹത്വം പറഞ്ഞ് സീമന്തിനിയുടെ പ്രണയത്തെ അയാൾ മുരടിപ്പിച്ചിരുന്നു എന്ന് വേണം കരുതാൻ.
ഒരു ദിവസം ഋഷികേശിന്റെ മുഖത്ത് നോക്കിയവൾ തുറന്നടിച്ചു.
” ഋഷിയേട്ടന് ആട്ടിൻകാട്ടത്തിന്റെ മണമാണ്. എനിക്ക് ഓക്കാനമാണ് വരുന്നത് ആ മണം കേൾക്കുമ്പോൾ.എൻജിനീയറായിട്ടും ചേട്ടൻ എന്താ ഈ കൃഷിപ്പണി ചെയ്ത് ജീവിക്കുന്നേ..?? “ചോദ്യം ഓർക്കാപ്പുറത്ത്
കിട്ടിയ ഒരു അടിയായിരുന്നെങ്കിലും അയാൾ താടി തടവി, ചിരിച്ചുകൊണ്ട് അവളോട് പറഞ്ഞു.
” സീമന്തിനീ..ഇനിയും സമയമുണ്ട് തിരിച്ചറിവുകൾക്ക്.. നിന്റെ പാത തിരഞ്ഞെടുക്കാൻ . എന്തായാലും ഞാനീവഴിയിൽത്തന്നെയാണ്. ഈ ജൈവകർഷകനിൽ നിന്നും ഒരു മടക്കം എനിക്കില്ല. ”
അത്തർ മണക്കുന്ന ദുബായിലെ സമ്പന്നമായ തെരുവുകളിലൊന്നിലേക്ക് ഉദ്യോഗസ്ഥനായ ഭർത്താവിനൊപ്പം സീമന്തിനി യാത്രയാകുമെന്ന് ഉറപ്പായപ്പോൾ ഋഷികേശിന്റെ മനസ്സൊന്നു നീറി.. വെറും നീറ്റൽ അല്ല.. ഒരു അഗ്നിപർവ്വതം പുകയുന്ന പോലെയുള്ള ഒരു നീറ്റൽ..
എങ്കിലും വിവാഹ ക്ഷണക്കത്ത് കയ്യിൽ കൊടുത്തു മടങ്ങിയ അവൾക്ക് വേണ്ടി അയാളുടെ മനസ്സ് പറഞ്ഞു, ഒരു പ്രാർത്ഥന പോലെ..
” എന്റെ ഇഷ്ടങ്ങളെക്കാൾ നിന്നെ ഞാൻ സ്നേഹിക്കുന്നു..നിന്റെ ഇഷ്ടങ്ങളെയും. മനസ്സ് പറയുന്നതനുസരിച്ച് ജീവിക്കൂ.. എല്ലാ നന്മകളും”.
അവൾ നടന്നു മറയുംവരെ അയാൾ അവളെത്തന്നെ നോക്കി നിന്നു.. സൂക്ഷിക്കാനൊരു സ്വപ്നമായി മാത്രം അയാളിൽ അവൾ അവശേഷിച്ചു.
വർഷങ്ങൾക്ക് ശേഷം കർഷകശ്രീയായി ഋഷികേശ് തിരഞ്ഞെടുക്കപ്പെട്ട വാർത്ത എല്ലാ പത്രങ്ങളിലും പ്രസിദ്ധീകരിച്ചു വന്നു. ദുബായിലെ ഫ്ലാറ്റിൽ നാല് ചുവരുകൾക്കുള്ളിൽ വിധവയായ സീമന്തിനി ഒരു കമ്പനി മാനേജരുടെ പേഴ്സണൽ അസിസ്റ്റന്റായി നരകതുല്യമായി ജോലി ചെയ്തിരുന്ന സമയത്താണ് ആ വാർത്ത അവളുടെ കണ്ണിൽപെട്ടത്.
” വിഷരഹിതമായ പച്ചക്കറികളുടെ ഉല്പാദനത്തിനെക്കുറിച്ചും അതിന്റെ ആവശ്യകതയെക്കുറിച്ചും സാധാരണ ജനങ്ങളിലേക്ക് അറിവുകൾ എത്തിക്കുന്നതിന്, സ്വന്തം ജീവിതമേ ഉഴിഞ്ഞു വെച്ചയാൾ.
ജൈവ കാർഷികവിഭവങ്ങളുടെ ഉൽപാദനത്തിന്റെ മാഹാത്മ്യം പ്രചരിപ്പിക്കുന്നതിലേക്ക്, അതിലൂടെ ആരോഗ്യമുള്ള ഒരു ജനതയെ വാർത്തെടുക്കുന്നതിലേക്ക് വഴികാട്ടിയായ ആൾ.’.കർഷക ശ്രീ’ ഋഷികേശ്. അവിവാഹിതനായ ഇദ്ദേഹം പത്തനംതിട്ട സ്വദേശിയാണ്.
ഋഷിയെക്കുറിച്ച് വായിച്ചപ്പോൾ നിറഞ്ഞൊഴുകിയ സീമന്തിനിയുടെ കണ്ണുകൾക്ക് ഒരായിരം കഥ പറയാനുണ്ടായിരുന്നു അപ്പോൾ അയാളോട്. ജീവിതത്തിന്റെ കറുത്ത മുഖങ്ങൾ കണ്ടുമടുത്തതിന്റെ കഥകൾ..
” ഋഷിയേട്ടാ എന്തേ വിവാഹം കഴിച്ചില്ല..?? മനസ്സിൽ ഞാൻ തന്ന മുറിവ് ഇനിയും ഉണങ്ങിയിട്ടില്ലെങ്കിൽ ഞാൻ വരുന്നു അവിടേക്ക്…ഒരു സാന്ത്വനമാവാൻ. മണ്ണിന്റെയും ആട്ടിൻകാട്ടത്തിന്റെയും മണമുള്ള ഋഷിയേട്ടന്റെ അരികിലേക്ക്.. സ്വതന്ത്രമായി ഒന്ന് ശ്വസിക്കാൻ.. വീർപ്പുമുട്ടലിന്റെ ഭൂതകാലം ഒന്നിറക്കി വയ്ക്കാൻ.”
.
ഈ ചോദ്യങ്ങൾക്കുത്തരമായി സീമന്തിനിക്ക് ഋഷികേശിന്റെ സന്ദേശമെത്തിയത് ഇങ്ങിനെയായിരുന്നു.
” ഋഷികേശ് എന്ന കർഷകന്റെ വീടിന്റെ വാതിലും ആൾപ്പാർപ്പില്ലാത്ത മനസ്സിന്റെ വാതിലും തുറന്നു തന്നെ കിടക്കുന്നു. സീമന്തിനിക്ക് സ്വാഗതം ”
ആ സന്ദേശവും നെഞ്ചോട് ചേർത്ത്,
എയർപോർട്ടിൽ നിന്നും നേരെ സീമന്തിനി എത്തിച്ചേർന്നത് ഋഷിയുടെ ഏകാന്തതയിലേയ്ക്കായിരുന്നു. കൂടെയുള്ള മണ്ണും വന്നുചേർന്ന പെണ്ണും അയാളുടെ മനസ്സിന്റെ മുറിവുണക്കി.അവിടെ സീമന്തിനിയിലെ സ്ത്രീ ഋഷികേശ് എന്ന പുരുഷനെയും അയാളിലെ കർഷകനേയും മനസ്സ് കൊണ്ട് സ്വീകരിക്കുകയായിരുന്നു.
ലാലി രംഗനാഥ് – തിരുവനന്തപുരം ജില്ലയിൽ, ആറ്റിങ്ങലിനടുത്ത് മണമ്പൂർ എന്ന ഗ്രാമത്തിൽ ജനനം. കൃതികള് – മുഖംമൂടികളും ചുവന്ന റോസാപ്പൂവും, അശാന്തമാകുന്ന രാവുകൾ , നീലിമ, മോക്ഷം പൂക്കുന്ന താഴ്വര
അംഗീകാരങ്ങൾ- നിർമ്മാല്യം കലാ സാഹിത്യ വേദി യുടെ അക്ബർ കക്കട്ടിൽ അവാർഡ്, സത്യജിത്ത് ഗോൾഡൻ പെൻ ബുക്ക് അവാർഡ് 2024, ബി.എസ്.എസിന്റെ ദേശീയ പുരസ്കാരം തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. കുടുംബസമേതം ബാംഗ്ലൂരിലാണ് സ്ഥിരതാമസം.

