Latest News

പൊൻകുന്നം (കോട്ടയം): പുതുവർഷത്തിലേക്ക് കടക്കുന്നതിനിടെയാണ് മലപ്പുറത്തു നിന്നുള്ള വിനോദയാത്രാസംഘത്തിലെ 28 പേർ മരണത്തെ മുഖാമുഖം കണ്ടത്. പുനലൂർ–മൂവാറ്റുപുഴ ഹൈവേയിൽ പൊൻകുന്നത്തിനടുത്ത് ചെറുവള്ളിയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ് തീപിടിച്ച് അഗ്നിഗോളമായെങ്കിലും, പിന്നാലെയെത്തിയ മീൻവണ്ടി ജീവനക്കാരുടെ സമയോചിതമായ മുന്നറിയിപ്പാണ് വൻ ദുരന്തം ഒഴിവാക്കിയത്.

ഡിസംബർ 30-ന് രാത്രി ഗവി യാത്രയ്ക്കായി പുറപ്പെട്ട ബസിന്റെ പിന്നിലെ ചക്രത്തിനിടയിൽ നിന്ന് പുലർച്ചെ 3.45 ഓടെ പുക ഉയരുന്നതാണ് മീൻവണ്ടിക്കാർ ശ്രദ്ധിച്ചത്. ഉടൻ ബസിനെ മറികടന്ന് ഡ്രൈവറെ വിവരം അറിയിക്കുകയായിരുന്നു. കണ്ടക്ടർ പി.കെ. ബിജുമോനും ഡ്രൈവർ ജിഷാദ് റഹ്മാനും ചേർന്ന് ഉറക്കത്തിലായിരുന്ന യാത്രക്കാരെ ഉണർത്തി, ലഗേജുമായി സുരക്ഷിതമായി പുറത്തേക്കിറക്കുകയായിരുന്നു. അഗ്നിശമനോപകരണം ഉപയോഗിച്ച് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും അതിനിടെ തീ നിയന്ത്രണാതീതമായി പടർന്നു.

പൊലീസും നാട്ടുകാരും സ്ഥലത്തെത്തിയതോടെ യാത്രക്കാരെ മറ്റൊരു ബസിൽ റാന്നിയിലേക്ക് മാറ്റി. മാനസികമായി തളർന്നിരുന്നെങ്കിലും ദൈവദർശനത്തിനുശേഷം സംഘം യാത്ര തുടരാൻ തീരുമാനിച്ചു. റാന്നിയിൽ നിന്ന് ചെറുവാഹനങ്ങളിലായിരുന്നു ഗവി യാത്ര. കുട്ടവഞ്ചിയാത്രയും വനയാത്രയും ഉൾപ്പെടെ യാത്ര പുതുജീവിതത്തിന്റെ അനുഭവമായി മാറിയതായി യാത്രക്കാർ പറഞ്ഞു. ഗവി സന്ദർശനത്തിന് ശേഷം പരുന്തുംപാറ, രാമക്കൽമേട് എന്നിവിടങ്ങളും സന്ദർശിക്കാനാണ് സംഘത്തിന്റെ പദ്ധതി.

അപ്പച്ചൻ കണ്ണഞ്ചിറ

സ്റ്റിവനേജ്: ലണ്ടനിലെ പ്രമുഖ മലയാളി ആസ്സോസ്സിയേഷനുകളിലൊന്നായ ‘സർഗ്ഗം സ്റ്റീവനേജ്’ സംഘടിപ്പിക്കുന്ന ക്രിസ്തുമസ്സ്-നവവത്സര ആഘോഷം ജനുവരി 11 ന് ശനിയാഴ്ച സ്റ്റീവനേജിനോട് ചേർന്നുള്ള വെൽവിനിൽ വെച്ച് നടത്തപ്പെടും. ക്രിസ്തുമസ്സ് ആഘോഷത്തിന്റെ ഭാഗമായി സർഗ്ഗം സംഘടിപ്പിച്ച പുൽക്കൂട്-ഭവനാലങ്കാര മത്സരങ്ങൾ ആകർഷകവും, ഗ്രുഹാതുരത്വം ഉണർത്തുന്നതുമായി. ക്രിസ്തുമസിന്റെ സന്തോഷവും, സ്നേഹവും,ഐക്യവും സ്പന്ദിച്ച കരോൾ ഗാനങ്ങൾ, സർഗ്ഗം കുടുംബാംഗങ്ങൾക്ക് ആത്മീയാനുഭവമായി.

മികവുറ്റ സംഗീത-നടന-നൃത്തങ്ങൾ സമന്വയിക്കുന്ന ക്രിസ്തുമസ്സ് ആഘോഷത്തിൽ അതി വിപുലവും, മികവുറ്റതുമായ കലാപരിപാടികളാണ് കോർത്തിണക്കിയിരിക്കുന്നത്. ക്രിസ്തുമസ് നേറ്റിവിറ്റി സ്‌കിറ്റോടെ ആരംഭിക്കുന്ന ആഘോഷത്തിൽ പ്രസിഡണ്ട് മനോജ് ജോൺ സ്വാഗതവും, സെക്രട്ടറി അനൂപ് നന്ദിയും ആശംസിക്കും. സ്റ്റീവനേജ് കരോൾ ടീം നയിക്കുന്ന കരോൾ ഗാനാലാപനം തുടർന്ന് ഉണ്ടായിരിക്കും.


സർഗ്ഗം സ്റ്റീവനേജ് തിരുപ്പിറവി-നവവത്സര കലാവിരുന്നും, ഗ്രാൻഡ് ക്രിസ്തുമസ്സ് ഡിന്നറും, പിന്നണി ഗായകൻ അഭിജിത് കൊല്ലം, സിനിമാതാരം ബൈജു ജോസ് അടക്കം കലാരംഗങ്ങളിലെ പ്രഗത്ഭരും പ്രശസ്തരുമായ അനുഗ്രഹീത താരങ്ങൾ സമ്പന്നമാക്കുന്ന മെഗാഷോയും അടങ്ങുന്ന മഹാഘോഷത്തിന്റെ ഭാഗമാകുവാൻ ആഗ്രഹിക്കുന്നവർ സർഗ്ഗം സ്റ്റീവനേജ് കമ്മിറ്റിയുമായി ഉടൻതന്നെ ബന്ധപ്പെടുവാൻ താല്പര്യപ്പെടുന്നു.



കൂടുതൽ വിവരങ്ങൾക്ക്:
മനോജ് ജോൺ: 07735285036,
അനൂപ് മഠത്തിപ്പറമ്പിൽ:
07503961952
ജോർജ്ജ് റപ്പായി:07886214193

Venue: WELWYN CIVIC CENTRE, PROSPECT PLACE, WELWYN, AL6 9ER

അപ്പച്ചൻ കണ്ണഞ്ചിറ

വാർവിക്ക്ഷയർ: വാർവിക്ക്ഷയർ യൂണിവേഴ്സിറ്റി ഇൻഡോർ സ്പോർട്സ് സെന്ററിൽ വെച്ച് നടന്ന ഇംഗ്ലീഷ് നാഷണൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡലുകൾ തൂത്തുവാരി മലയാളികൾക്ക് അഭിമാനമായി കുന്നംകുളത്തുകാരൻ, നിഖിൽ പുലിക്കോട്ടിൽ. ഇംഗ്ളീഷ് നാഷണൽസിൽ പതിനഞ്ചു വയസ്സിൽ താഴെയുള്ളവരുടെ വിഭാഗത്തിൽ സിംഗ്ൾസിൽ ചാമ്പ്യൻ ആവുകയും, ഡബിൾസിൽ യോർക്‌ഷെയർ, ഹാലിഫാക്സിൽ നിന്നുള്ള ഫിൽ ഡാനിയേലുമായി കൂട്ടൂചേർന്ന് ഡബിൾസിൽ സ്വർണ്ണം നേടുകയും, മിക്സഡ് ഡബിൾസിൽ മുൻ ഇൻഡോനേഷ്യൻ നാഷണൽ താരത്തിന്റെ മകളും, ലൗഗ്ബോറോ, ലെസ്റ്ററിൽ നിന്നുള്ള മുത്തിയാര മണ്ഡേലയുമായി ചേർന്ന് പ്രസ്തുത ഇനത്തിലും ചാമ്പ്യൻഷിപ്പ് നേടിക്കൊണ്ട് ട്രിപ്പിൾ ഗോൾഡ് മെഡലുകൾ ഉയർത്തി നിഖിൽ ടൂർണമെന്റിലെ സുവർണ്ണ താരമാവുകയായിരുന്നു.


2023 ൽ നിഖിൽ U13 ഇംഗ്ലീഷ് ബാഡ്mമിന്റൺ ദേശീയ ചാമ്പ്യൻഷിപ്പിൽ സിംഗിൾസ്, ഡബിൾസ്, മിക്‌സഡ് ഡബിൾസിൽ ട്രിപ്പിൾ സ്വർണം നേടികൊണ്ടാണ് അന്ന് തന്റെ നാമം ഇംഗ്ളീഷ് നാഷണൽസിൽ എഴുതിച്ചേർത്തത്. നാലുവർഷമായി തുടർച്ചയായി നാഷണൽ ചാമ്പ്യൻഷിപ്പിൽ ശ്രദ്ധേയമായി ഉയർന്നുവരുന്ന നിഖിലിന് ഈ വിജയം തന്റെ കിരീടത്തിൽ മറ്റൊരു പൊൻതൂവൽക്കൂടി ചാർത്തിയിരിക്കുകയാണ്.

സിംഗിൾസ് ഫൈനൽ മത്സരത്തിൽ നിഖിൽ അനായാസേന 21 -14, 21 -16 എന്നീ സ്കോറുകൾക്കു എതിരാളിയായ വാർവിക്ഷയറിൽ നിന്നുള്ള ശുചിർ കൃഷ്ണ അദ്ദഗോണ്ടലയെ നേരിട്ടുള്ള സെറ്റുകളിൽ തളക്കുകയായിരുന്നു. ഡബിൾ‍സിൽ യോർക്ക്ഷയറിലെ ഹാലിഫാക്‌സിൽ നിന്നുള്ള ഫിൽ ഡാനിയേലുമായി ചേർന്നുണ്ടാക്കിയ ഡബിൾസ് പാർട്ണർഷിപ്പിലും, മിക്സഡ് ഡബിൾ‍സ്സിൽ മുൻ ഇന്തോനേഷ്യൻ ചാമ്പ്യന്റെ മകളും, ലെസ്റ്ററിൽ നിന്നുള്ള മുത്തിയാര മണ്ഡേലയുമായി കൈകോർത്തും സ്വർണ്ണ മെഡലുകൾ തൂത്തുവാരുക ആയിരുന്നു നിഖിൽ. ഡബിൾസിലും, മിക്സഡ് ഡബിൾസിലും ശക്തമായ വെല്ലുവിളികൾ ഉയർത്തുവാൻ എതിർ ടീമുകൾക്കവസരം നൽകാത്ത കായിക മികവാണ് നിഖിലും കൂട്ടാളികളും ഇംഗ്ലീഷ് നാഷണൽസിൽ പുറത്തെടുത്തത്.

മുൻ ഇംഗ്ളീഷ് താരം റോബർട്ട് ഗോഡ്ലിങ് നടത്തുന്ന OPBC അക്കാഡമിയിലാണ് ബാഡ്മിൻറൺ പരിശീലനം നടത്തുന്നത്. അക്കാഡമിയിലെ ഹെഡ് കോച്ച്‌ ഷെനുസുവിന്റെ കീഴിൽ വിദഗ്ധ പരിശീലനം നേടുന്ന നിഖിൽ ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ച്‌ കളിച്ചിട്ടുള്ള പല ഇന്റർനാഷണൽ ടൂർണമെന്റുകളിൽ നിന്നും മെഡലുകൾ കരസ്ഥമാക്കുവാനും, അങ്ങിനെ അന്തർദേശീയ രംഗത്തും തന്റെ നാമം എഴുതി ചേർക്കുവാനും ഈ കൊച്ചുപ്രായത്തിനിടയിൽത്തന്നെ സാധിച്ചിട്ടുണ്ട് എന്നത് വിജയത്തിന്റെ പ്രൗഢിയാണ് വിളിച്ചോതുക.

നിഖിലിന്റെ ജ്യേഷ്‌ഠ സഹോദരൻ സാമൂവൽ പുലിക്കോട്ടിലും, ഇംഗ്ലണ്ടിലെ ബാഡ്മിന്റൻ കളിക്കളങ്ങളിലെ ‘പുലിക്കുട്ടി’യാണ്. ഈ വർഷം U19 കാറ്റഗറിയിൽ മാറ്റുരച്ച സാമുവൽ പുലിക്കോട്ടിൽ നാഷണൽസിൽ ബ്രോൺസ് മെഡൽ നേടിയിരുന്നു. മുൻപ് അണ്ടർ 15 ,17 ,19 കാറ്റഗറികളിൽ ചാംപ്യൻഷിപ്പുകൾ നേടിയിട്ടുള്ള സാമുവേൽ ആണ് അനിയൻ നിഖിലിന്റെ ബാഡ്മിന്റൺ കായിക തലത്തിലെ മോഡലും ഇൻസ്പിരേഷനും. അപ്‍മിനിസ്റ്റർ കൂപ്പർ ആൻഡ് കോബോൺ സ്ക്കൂളിൽ വിദ്യാർത്ഥികളാണ് സാമുവലും, നിഖിലും. പത്താം ക്ലാസ്സിൽ പഠിക്കുന്ന നിഖിൽ പഠനത്തിൽ ഉന്നത നിലവാരം പുലർത്തുന്നതോടൊപ്പം സ്കൂൾ തലത്തിലുള്ള ഇതര ആക്റ്റിവിറ്റികളിലും സജീവവും, മിടുക്കനുമാണ്.


ലണ്ടനിൽ താമസിക്കുന്ന ദീപക് – ബിനി പുലിക്കോട്ടിൽ ദമ്പതികളുടെ ഇളയ മകനാണ് നിഖിൽ ദീപക് പുലിക്കോട്ടിൽ. പിതാവ് ദീപക് എൻഎച്ച്എസിൽ ബിസിനസ് ഇന്റലിജൻസ് മാനേജറായും, അമ്മ ബിനി ദീപക് NHS ൽ തന്നെ പീഡിയാട്രിക് ഫിസിയോതെറാഫിസ്റ്റ് ആയും ജോലി ചെയ്തു വരികയാണ്. നിഖിലിന്റെ കായിക മികവ് മുൻ തലമുറകളുടെ സ്പോർട്സ് രംഗത്തുള്ള പിന്തുടർച്ച കൂടിയാണെന്നാണ് കുടുംബാംഗങ്ങളുടെ വിലയിരുത്തൽ. നിഖിലിന്റെ മുതുമുത്തച്ഛൻ ഒക്കുറു, മുത്തച്ഛൻ വിന്നി എന്നിവർ ബാഡ്മിന്റൺ കായിക ഇനത്തിലെ കേരളം കണ്ട മികവുറ്റ കളിക്കാരായിരുന്നു. പിതാവ് ദീപകും നല്ലൊരു ബാഡ്‌മിന്റൺ താരമാണ്.

ഇംഗ്ലണ്ടിൽ ബാഡ്മിന്റൺ കായിക രംഗത്ത് രാജീവ് ഔസേഫിലൂടെ മലയാളി സാന്നിദ്ധ്യവും, താരത്തിളക്കത്തിനും തുടക്കം കുറിച്ച കായിക ഇനത്തിൽ ദേശീയ തലത്തിലും, അന്താരാഷ്ട്ര രംഗത്തും അറിയപ്പെടുന്ന ഒരു ബാഡ്മിന്റൺ കളിക്കാരനാവണം എന്നാണ് ഈ മിടുമിടുക്കന്റെ വലിയ അഭിലാഷം. അതിനു ശക്തമായ പിന്തുണയും പ്രോത്സാഹനവുമായി കുടുംബവും, സ്‌ക്കൂളും, കോച്ചും, ഒപ്പം മലയാളി സമൂഹവും.

സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഒരുമയുടെയും ഹൃദയത്തിന്റെ ഉൾത്തടങ്ങളിൽ മങ്ങാതെ മായാതെ നിൽക്കുന്ന ആഘോഷമായിമാറി സ്വിൻഡൻ കേരളാ സോഷ്യൽ ക്ലബിന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷം. ആഘോഷത്തോട് അനുബന്ധിച്ചു നടന്ന പൊതുസമ്മേളനം ക്ലബിന്റെ പ്രസിഡന്റ് ശ്രീ സോണി കാച്ചപ്പിള്ളി ഉത്ഘാടനം ചെയ്‌തു. സെക്രട്ടറി ജോർജ് തോമസ് ഏവരെയും സ്വാഗതം ചെയ്തു സംസാരിക്കുകയുണ്ടായി. ഏവർക്കും ആശംസകൾ നേർന്നുകൊണ്ട് ട്രെഷറർ പ്രദീഷ് ഫിലിപ്പ്, ജോയിന്റ് സെക്രെട്ടറി അഗസ്റ്റിൻ ജോസഫ് (പാപ്പച്ചായൻ)എന്നിവർ സംസാരിച്ചു. ഏവർക്കും നന്ദി അറിയിച്ചുകൊണ്ട് വൈസ് പ്രസിഡന്റ് സജി മാത്യു സംസാരിച്ചു. ക്ലബ്ബിന്റെ എല്ലാ അംഗങ്ങൾക്കും ക്രിസ്തുമസ് പുതുവത്സര ആശംസകൾ നേർന്നുകൊണ്ട് കേക്കും സമ്മാനിക്കുകയുണ്ടായി.

തുടർന്ന് വിവിധയിനം കലാപരിപാടികൾ വേദിയിൽ അരങ്ങേറി. കലാപരിപാടികൾക്ക് നേതൃത്വം നൽകിയത് ജിൻസ് ജോസഫ്, അനീഷ് തോമസ്, അരുൺദേവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു. സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും ഉദാത്തമാതൃകയുടെ നേർ സന്ദേശം പകരുന്നതായിരുന്നു സ്വിൻഡൻ കേരളാ സോഷ്യൽ ക്ലബ്ബിന്റെ ഇത്തവണത്തെ ആഘോഷം.

മുംബൈ: നിർബന്ധിത മതപരിവർത്തന ആരോപണത്തിൽ മഹാരാഷ്ട്രയിൽ അറസ്റ്റിലായ സിഎസ്‌ഐ വൈദികൻ ഫാദർ സുധീറിന് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. തിരുവനന്തപുരം അമരവിള സ്വദേശി ഫാദർ സുധീറും ഭാര്യ ജാസ്മിനും ഉൾപ്പെടെ കേസിൽ അറസ്റ്റിലായ എട്ടുപേരെയാണ് അമരാവതി ജില്ലയിലെ വറൂഡ് കോടതി വിട്ടയച്ചത്. മതവികാരം വ്രണപ്പെടുത്തിയെന്നതുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ആദ്യം 12 പേർക്കെതിരെ കേസെടുത്തെങ്കിലും കോടതിയുടെ ഇടപെടലിനെ തുടർന്ന് നാല് പേരെ ഒഴിവാക്കിയിരുന്നു.

അമരാവതി ജില്ലയിലെ ഷിങ്കോരി ഗ്രാമത്തിൽ ക്രിസ്മസ് പ്രാർഥനയുടെയും ഒരു സ്വകാര്യ ചടങ്ങിന്റെയും ഭാഗമായി ഒത്തുകൂടിയ പുരോഹിതരെയും വിശ്വാസികളെയും ബജരംഗ്ദൾ പ്രവർത്തകരെന്ന് പരിചയപ്പെടുത്തിയെത്തിയ സംഘം മതപരിവർത്തനം ആരോപിച്ച് തടഞ്ഞുവെച്ചതോടെയാണ് സംഭവം വിവാദമായത്. തുടർന്ന് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്ത് ബനോട പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ബി.എൻ.എസ് 299 പ്രകാരമാണ് കേസെടുത്തത്. എന്നാൽ ഒരാളെയും മതം മാറ്റിയിട്ടില്ലെന്നും, സുഹൃത്തിന്റെ വീട്ടിൽ നടന്ന ജന്മദിനാഘോഷത്തിലും ക്രിസ്മസ് പ്രാർത്ഥനയിലുമാണ് പങ്കെടുത്തതെന്നുമാണ് ഫാദർ സുധീറും ഭാര്യ ജാസ്മിനും വ്യക്തമാക്കുന്നത്.

ബജരംഗ്ദൾ പ്രവർത്തകരുടെ പരാതിയെ തുടർന്നാണ് കസ്റ്റഡിയിൽ എടുത്തതെന്ന് പൊലീസ് അറിയിച്ചതായും, നേരത്തെ തന്നെ ഭീഷണികൾ നേരിട്ടിരുന്നുവെന്നും ജാസ്മിൻ പറഞ്ഞു. സംഭവത്തിന് പിന്നാലെ ക്രൈസ്തവ വിഭാഗങ്ങൾക്കെതിരെ രാജ്യത്ത് ആവർത്തിക്കുന്ന അതിക്രമങ്ങളിൽ സിഎസ്‌ഐ സഭ ആശങ്ക രേഖപ്പെടുത്തി. ഫാദർ സുധീറിനും സംഘത്തിനും നിയമസഹായം ഉറപ്പാക്കാൻ സഭയുടെ പ്രതിനിധി സംഘം നാഗ്പൂരിലെത്തിയതായും, സംഭവത്തിൽ പ്രതിഷേധം ശക്തമാക്കുമെന്നും സഭാ നേതൃത്വം അറിയിച്ചിരുന്നു. ഇതിനിടെയാണ് കോടതി ജാമ്യം അനുവദിച്ചത്.

ദില്ലി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രീംകോടതി നിർണ്ണായക നീക്കത്തിനൊരുങ്ങുന്നു. യുവതി പ്രവേശനം ഉൾപ്പെടെയുള്ള മതസ്വാതന്ത്ര്യ–സ്ത്രീ അവകാശ വിഷയങ്ങൾ പരിഗണിക്കാൻ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് രൂപീകരിക്കാനുള്ള സാധ്യത പരിശോധിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. മതപരമായ ആചാരങ്ങളുടെയും സ്ത്രീകളുടെ അവകാശങ്ങളുടെയും തമ്മിലുള്ള സംഘർഷമാണ് വിശാല ബെഞ്ചിന്റെ പരിഗണനയിൽ വരിക.

2018 സെപ്റ്റംബറിൽ ശബരിമല യുവതി പ്രവേശനം അനുവദിച്ച വിധിക്കു പിന്നാലെ ഒരു വർഷത്തിലേറെ നീണ്ട നിയമ പോരാട്ടമാണ് സുപ്രീംകോടതിയിൽ നടന്നത്. വിധിക്കെതിരെ സമർപ്പിച്ച പുനഃപരിശോധന ഹർജികളിൽ അന്തിമ തീരുമാനം എടുക്കാതെ, ഭരണഘടനാപരമായ ചോദ്യങ്ങൾ വിശാല ബെഞ്ചിന് വിട്ടു. തുടർന്ന് 2020ൽ അന്നത്തെ ചീഫ് ജസ്റ്റിസ് എസ്. എ. ബോബ്ഡെ അധ്യക്ഷനായ ഒമ്പതംഗ ബെഞ്ച് രൂപീകരിക്കാൻ ഉത്തരവുണ്ടായെങ്കിലും, അംഗങ്ങളെ നിശ്ചയിച്ചതിന് ശേഷം കേസ് മുന്നോട്ട് നീങ്ങിയില്ല. പിന്നീട് ചീഫ് ജസ്റ്റിസായിരുന്ന ഡി. വൈ. ചന്ദ്രചൂഡ് വിവിധ വിഷയങ്ങളിൽ വിധികൾ പ്രസ്താവിച്ചെങ്കിലും ശബരിമല വിഷയത്തിൽ ഇടപെടൽ ഉണ്ടായിരുന്നില്ല.

ശബരിമല യുവതി പ്രവേശനത്തിനൊപ്പം മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനം അടക്കമുള്ള വിഷയങ്ങളും ഒമ്പതംഗ ബെഞ്ചിന്റെ പരിഗണനയിൽ വരാനാണ് സാധ്യത. വിഷയത്തിൽ വാദം ആരംഭിക്കാൻ ആവശ്യമായ സാഹചര്യങ്ങളാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പരിശോധിക്കുന്നത്. വേനലവധിക്ക് മുൻപ് ബെഞ്ച് രൂപീകരിച്ച് വാദം തുടങ്ങിയാൽ കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് തന്നെ വിഷയം സജീവ ചർച്ചയാകുമെന്നാണ് വിലയിരുത്തൽ. ഒരു വർഷത്തിലധികം ചീഫ് ജസ്റ്റിസ് സ്ഥാനത്ത് തുടരാനാകുന്ന സാഹചര്യത്തിൽ, വാദം കേട്ട് അന്തിമ വിധി പ്രസ്താവിക്കാൻ ആവശ്യമായ സമയം ലഭ്യമാണെന്നും നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഗോപേശ്വർ: ഉത്തരാഖണ്ഡിലെ വിഷ്ണുഗഡ്–പിപൽകോടി ജലവൈദ്യുത പദ്ധതിയുടെ പിപൽകോടി തുരങ്കത്തിനുള്ളിൽ ലോക്കോ ട്രെയിനും ഗുഡ്സ് ട്രെയിനും കൂട്ടിയിടിച്ച് 60 പേർക്ക് പരിക്കേറ്റു. നിർമാണ തൊഴിലാളികളെയും ഉദ്യോഗസ്ഥരെയും വഹിച്ച ലോക്കോ ട്രെയിൻ നിർമ്മാണ സാമഗ്രികൾ കയറ്റിയ ഗുഡ്സ് ട്രെയിനുമായി ചൊവ്വാഴ്ച രാത്രി കൂട്ടിയിടിക്കുകയായിരുന്നു.

ട്രെയിനിൽ ഉണ്ടായിരുന്ന 109 പേരെയും സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി ജില്ലാ കളക്ടർ ഗൗരവ് കുമാർ അറിയിച്ചു. പരിക്കേറ്റവരിൽ 42 പേരെ ജില്ലാ ആശുപത്രിയിലും 17 പേരെ പിപൽകോടിയിലെ വിവേകാനന്ദ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ടെന്നും എല്ലാവരുടെയും നില തൃപ്തികരമാണെന്നും ചമേലി എസ്പി സുർജീത് സിങ് പറഞ്ഞു.

നിർമാണ പ്രവർത്തനങ്ങൾക്കിടെ തൊഴിലാളികളെയും സാമഗ്രികളെയും തുരങ്കങ്ങളിലൂടെ കൊണ്ടുപോകാൻ ലോക്കോ ട്രെയിനുകളാണ് സാധാരണയായി ഉപയോഗിക്കുന്നത്. ടിഎച്ച്ഡിസി നടപ്പാക്കുന്ന 444 മെഗാവാട്ട് ശേഷിയുള്ള വിഷ്ണുഗഡ്–പിപൽകോടി ജലവൈദ്യുത പദ്ധതി അടുത്ത വർഷം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ അറിയിച്ചു.

കോഴിക്കോട് ∙ മാതാവിനോടു പിണങ്ങി വീടുവിട്ടിറങ്ങി നഗരത്തിലെത്തിയ 16 വയസ്സുകാരിയെ ലഹരിമരുന്നു നൽകി പീഡിപ്പിച്ച കേസിൽ രണ്ടുപേർ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ മുഖ്യപ്രതികൾക്ക് കൈമാറിയ കാസർകോട് സ്വദേശികളായ മുഹമ്മദ് ഷമീം, മുഹമ്മദ് റയീസ് എന്നിവരെയാണ് ചൊവ്വാഴ്ച കസ്റ്റഡിയിലെടുത്തത്; ഇതോടെ കേസിലെ അറസ്റ്റുകളുടെ എണ്ണം നാലായി.

താമരശ്ശേരി പുതുപ്പാടി സ്വദേശികളായ മുഹമ്മദ് സാലിഹ് (45), വരുവിൻകാലായിൽ ഷബീർ അലി (41) എന്നിവരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബീച്ചിൽ തനിച്ചുനിന്ന പെൺകുട്ടിയെ ഭക്ഷണവും താമസവും വാഗ്ദാനം ചെയ്ത് പന്തീരാങ്കാവിലെ ഫ്ലാറ്റിൽ എത്തിച്ച പ്രതികൾ ലഹരി മരുന്നു നൽകി അബോധാവസ്ഥയിലാക്കി ലൈംഗികമായി പീഡിപ്പിച്ചതായാണ് കേസ്.

പിന്നീട് പെൺകുട്ടിയെ വീണ്ടും ബീച്ചിൽ എത്തിച്ചുവിട്ടതിനെ തുടർന്ന് വനിതാ ഹെൽപ്‌ലൈൻ അംഗങ്ങളാണ് അവശനിലയിൽ കണ്ടെത്തിയത്. കുട്ടിയെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം നടത്തിവരുന്നതിനിടെയാണ് സംഭവം പുറത്തറിഞ്ഞത്; കേസ് കോഴിക്കോട് വെള്ളയിൽ പൊലീസിന് കൈമാറി പോക്സോ വകുപ്പുകൾ ചുമത്തിയാണ് അന്വേഷണം പുരോഗമിക്കുന്നത്.

കൊച്ചി: ആലുവ പുളിഞ്ചോട് ജംഗ്ഷനിലെ ആക്രിക്കടയിൽ ഇന്ന് വൈകിട്ട് തീപ്പിടിത്തം ഉണ്ടായത് വലിയ നാശനഷ്ടങ്ങൾക്ക് കാരണമായി. വൈകിട്ട് 5.10ഓടെയായിരുന്നു സംഭവം. സമീപത്ത് കൂട്ടിയിട്ടിരുന്ന മാലിന്യത്തിൽ നിന്നാണ് തീ ആദ്യം പടർന്നത്. ശക്തമായ കാറ്റ് വീശിയതോടെ തീ വേഗത്തിൽ ആക്രിക്കടയിലേക്ക് വ്യാപിച്ചു.

തീ പടരുന്നത് കണ്ട നാട്ടുകാർ ഉടൻ അണയ്ക്കാൻ ശ്രമിച്ചെങ്കിലും തീയുടെ തീവ്രതയും കാറ്റും കാരണം നിയന്ത്രിക്കാൻ സാധിച്ചില്ല. തുടർന്ന് വിവരം അറിയിച്ചതിനെ തുടർന്ന് ആറു യൂണിറ്റ് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീ അണയ്ക്കൽ പ്രവർത്തനങ്ങൾ ഏറെ സമയം നീണ്ടുനിന്നു.

തോപ്പുംപടി സ്വദേശി ഷാജിയുടെ ഉടമസ്ഥതയിലുള്ള സിത്താര ട്രേഡേഴ്സിന്‍റേതാണ് തീപിടിത്തമുണ്ടായ ആക്രിസാധനങ്ങൾ. വല്ലാർപാടം കണ്ടെയ്നർ ടെർമിനലുമായി ബന്ധപ്പെട്ട ദുബായ് പോർട്ടിന്റെ ക്രെയിനുകളും കണ്ടെയ്നറുകളും ഉൾപ്പെടെയുള്ള വലിയ ചരക്കുവാഹനങ്ങളുടെ ഉപയോഗശൂന്യമായ ടയറുകളും കോപ്പർ കേബിളുകളുമാണ് കൂടുതലായി കിടന്നിരുന്നത്. ഇതാണ് തീ കൂടുതൽ വ്യാപിക്കാൻ കാരണമായതെന്ന് പ്രാഥമിക വിലയിരുത്തൽ.

കൊച്ചി: നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ (90) അന്തരിച്ചു. കൊച്ചി എളമക്കരയിലെ വസതിയിൽവെച്ചായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ പത്ത് വർഷമായി ചികിത്സയിലായിരുന്ന ശാന്തകുമാരിയമ്മയുടെ ആരോഗ്യനില കഴിഞ്ഞ മൂന്നു മാസം മുൻപാണ് ഗുരുതരമായത്. മരണസമയത്ത് പരിചരണത്തിനായുള്ള ജീവനക്കാരാണ് ഒപ്പമുണ്ടായിരുന്നത്. വിവരം അറിഞ്ഞ് മോഹൻലാലും വീട്ടിലെത്തിയിട്ടുണ്ട്.

എളമക്കരയിലെ വീടിന് സമീപമുള്ള അമൃത ആശുപത്രിയിലായിരുന്നു ശാന്തകുമാരിയമ്മയുടെ ചികിത്സ. വിയോഗവാർത്ത അറിഞ്ഞ് സഹപ്രവർത്തകരും സിനിമാ രംഗത്തെ പ്രമുഖരും അനുശോചനം അറിയിക്കാൻ വീട്ടിലെത്തുന്നുണ്ട്. അമ്മയോടുള്ള ആഴമേറിയ സ്നേഹം പല വേദികളിലും മോഹൻലാൽ വികാരാധീനനായി പങ്കുവെച്ചിട്ടുണ്ട്. അമ്മയ്ക്കൊപ്പമുള്ള മനോഹരമായ ചിത്രങ്ങളും അദ്ദേഹം മുൻപ് പങ്കുവെച്ചിരുന്നു. 89-ാം പിറന്നാൾ ദിനത്തിൽ അമ്മയ്ക്കായി വീട്ടിൽ സംഗീതാർച്ചനയും നടത്തിയിരുന്നു.

മൃതദേഹം ഇന്ന് വൈകിട്ട് വരെ കൊച്ചിയിലെ വസതിയിൽ പൊതുദർശനത്തിനായി വയ്ക്കും. തുടർന്ന് രാത്രി തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. സംസ്കാരം നാളെ തിരുവനന്തപുരത്ത് നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ദീർഘകാല രോഗാവസ്ഥയെ അതിജീവിച്ച ശാന്തകുമാരിയമ്മയുടെ വിയോഗം കുടുംബത്തിനും സിനിമാ ലോകത്തിനും വലിയ നഷ്ടമാണെന്ന് അനുശോചന സന്ദേശങ്ങൾ പറയുന്നു.

Copyright © . All rights reserved