തിരുവനന്തപുരം ∙ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ പീഡിപ്പിച്ച കേസിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ പ്രതി പതിനഞ്ചുകാരനെ പീഡിപ്പിച്ച കേസിലും കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി അഞ്ജു മീര ബിർളയാണ് മുട്ടത്തറ സ്വദേശി ജയകുമാർ ജയൻ (65) കുറ്റക്കാരനാണെന്ന് വിധിച്ചത്. ശിക്ഷ ഇന്ന് പ്രഖ്യാപിക്കും.
2025 ഏപ്രിൽ എട്ടിന് രാത്രി ഏഴുമണിയോടെ റോഡിലൂടെ ഒറ്റയ്ക്ക് നടന്ന് പോവുകയായിരുന്ന കുട്ടിയെ വഴിയരികിൽ ഇരിക്കുകയായിരുന്ന പ്രതി വിളിച്ചുവരുത്തിയെന്നാണ് കേസ്. വീട്ടിൽ ജോലിക്കെത്തിയിരുന്ന പരിചയത്തെ തുടർന്ന് കുട്ടി സമീപിച്ചതോടെ ഷേക്ക് ഹാൻഡ് നൽകാമെന്ന വ്യാജേന കൈയിൽപിടിച്ച് അടുത്തേക്ക് വലിച്ചിഴച്ചു. തുടർന്ന് കുട്ടിയെ പീഡിപ്പിക്കുകയും ആളൊഴിഞ്ഞ സ്ഥലത്തേക്ക് പോകാൻ നിർബന്ധിക്കുകയും ചെയ്തതായി പ്രോസിക്യൂഷൻ വ്യക്തമാക്കി. സംഭവം ആരോടും പറയരുതെന്നും ഇഷ്ടം കൊണ്ടാണിതെന്നുമാണ് പ്രതി ഭീഷണിപ്പെടുത്തിയതെന്ന് കണ്ടെത്തി.
കുറച്ചകലെയുണ്ടായിരുന്ന അച്ഛന്റെ സുഹൃത്തുക്കളെ കണ്ട കുട്ടി ഓടി രക്ഷപ്പെട്ടു വിവരം അറിയിച്ചു. പിന്നാലെ അമ്മൂമ്മയുടെ ഫോണിൽ നിന്ന് അച്ഛനെയും ബന്ധപ്പെട്ടതോടെ പൊലീസ് കേസെടുത്തു. വഞ്ചിയൂർ പൊലീസ് എസ്.ഐ അലക്സ് സി. അന്വേഷണം നടത്തി. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ആർ.എസ്. വിജയ് മോഹൻ ഹാജരായി. 2012-ൽ കല്യാണമണ്ഡപത്തിലെ വാച്ചറായിരിക്കെ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ പീഡിപ്പിച്ച കേസിൽ ഏഴുവർഷം തടവുശിക്ഷ അനുഭവിച്ച ശേഷമാണ് പ്രതി വീണ്ടും കുറ്റകൃത്യം നടത്തിയതെന്ന് കോടതി രേഖപ്പെടുത്തി.
2026 മെയ് 2-ന് ബെഡ്ഫോർഡിൽ വെച്ച് നടക്കുന്ന സമീക്ഷ യുകെയുടെ 8-ാം ദേശീയ സമ്മേളനം വിജയകരമായി നടത്തുന്നതിനായി വിപുലമായ 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു.സമ്മേളനത്തോട് അനുബന്ധിച്ച് നടക്കുന്ന പ്രവർത്തനങ്ങൾക്കു സമാന്തരമായി സമീക്ഷയുടെ നാട്ടിലുള്ള ബന്ധു മിത്രാദികൾക്ക് ഇടയിൽ, ഇടതുപക്ഷ ജനാധിപത്യ മുന്നണിയ്ക്ക് അനുകൂലമായി വോട്ട് ചെയ്യാൻ ആവശ്യമായ ഇടപെടൽ
നടത്താനും യോഗത്തിൽ തീരുമാനിച്ചു.
സമീക്ഷ യുകെ നാഷണൽ ട്രഷറർ അഡ്വ. ദിലീപ് കുമാർ ന്റെ അധ്യക്ഷതയിൽ ചേർന്ന സ്വാഗതസംഘം രൂപീകരണ യോഗത്തിൽ യുകെയിലെ നിരവധി യൂണിറ്റുകളിൽ നിന്നുമായി എഴുപതോളം അംഗങ്ങൾ പങ്കെടുത്തു. ദേശീയ സമിതി അംഗങ്ങൾക്ക് പുറമെ ഏരിയാ സെക്രട്ടറിമാരായ മണികണ്ഠൻ,ആതിരാ രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.

മെയ് 2ന് ബെഡ്ഫോർഡിൽ നടക്കുന്ന സമീക്ഷ യുകെയുടെ എട്ടാമത് ദേശീയ സമ്മേളനത്തിന്റെസ്വാഗത സംഘത്തിന്റെ ജനറൽ കൺവീനറായി ദേശീയ ആക്റ്റിങ്ങ് സെക്രട്ടറി ബൈജു നാരായണനെയും, സ: അജീഷ് ഗണപതിയെ ചെയർമാനായും തിരഞ്ഞെടുത്തു.
ഗ്ലീറ്റർ കോട്പോൾ സ്വാഗതം ആശംസിച്ച യോഗത്തിൽ ദേശീയ സെക്രട്ടേറിയറ്റ് അംഗം ശ്രീ. ബാലചന്ദ്രൻ ചോയിമഠത്തിൽ നന്ദി പറഞ്ഞു. വിവിധ യൂണിറ്റുകളിൽ നിന്നായി ഏകദേശം 70-ഓളം പ്രവർത്തകർ യോഗത്തിൽ പങ്കെടുത്തു.
സമ്മേളനത്തിന് മുന്നോടിയായി ആദ്യ യൂണിറ്റ് സമ്മേളനം ബെഡ്ഫോർഡിലും തുടർന്ന് ചെംസ്ഫോർഡിലും വിജയകരമായി പൂർത്തിയാക്കി. വരും ദിവസങ്ങളിൽ യുകെയിലെ വിവിധ യൂണിറ്റ് സമ്മേളനങ്ങൾ നടത്തുകയും, ഏപ്രിൽ ആദ്യത്തോടെ ഏരിയ സമ്മേളനങ്ങളിലേക്ക് കടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

കൂടാതെ 101 സ്വാഗതസംഘത്തിന്റെ ഭാഗമായി നിരവധി സബ്കമ്മിറ്റികളും രൂപികരിച്ചു.
വിശദാംശങ്ങൾ ചുവടെ:
വൈസ് ചെയർമാൻമാർ: ശ്രീ. മണികണ്ഠൻ, ശ്രീ. സ്വരൂപ് കൃഷ്ണൻ
ജോയിന്റ് കൺവീനർമാർ: ശ്രീ. ബാലചന്ദ്രൻ ചോയിമഠത്തിൽ, ശ്രീ. ജോബി പെരിയാടൻ
ഇതോടെ 101 അംഗ സ്വാഗത സംഘം നിലവിൽ വന്നു.
സബ് കമ്മിറ്റി ഭാരവാഹികൾ
1) ഫിനാൻസ് കമ്മിറ്റി
ചെയർമാൻ: അഡ്വ. ദിലീപ് കുമാർ
കൺവീനർ: ശ്രീ. ആന്റണി ജോസഫ്
2) മീഡിയ & പബ്ലിസിറ്റി കമ്മിറ്റി
ചെയർമാൻ: ശ്രീ. ഗ്ലീറ്റർ കോട്പോൾ
വൈസ് ചെയർമാൻ: വൈശാഖ്
സോഷ്യൽ മീഡിയ:
ശ്രീ. രമേശ് (Northampton)
ശ്രീ. റെഞ്ചു (Northern Ireland)
കൺവീനർ: ശ്രീ. അഖിൽ
ജോയിന്റ് കൺവീനർ: ശ്രീ. സിറാജ് മൊയ്തീൻ
3) ഫുഡ് & വേദി കമ്മിറ്റി
ചെയർമാൻ: ശ്രീ. ജിനേഷ് (Bedford)
കൺവീനർ: ശ്രീ. ബൈജു പി.കെ.
4) റിസപ്ഷൻ, ട്രാവൽ & അക്കോമൊഡേഷൻ കമ്മിറ്റി
ചെയർമാൻ: ശ്രീ. മിഥുൻ സണ്ണി
കൺവീനർ: ശ്രീമതി ആതിര
5) ആർട്സ്, ലിറ്ററേച്ചർ & കൾച്ചറൽ കമ്മിറ്റി
ചെയർമാൻ: ശ്രീ. ജയ്പ്രകാശ് സുകുമാരൻ
കൺവീനർ: ശ്രീ. അജ്മൽ
വൈസ് ചെയർമാൻ: ശ്രീ. ശ്രീഹരി
ജോയിന്റ് കൺവീനർ: ശ്രീ. ബെന്നി (Cardiff)
6) വോളന്റിയർ കമ്മിറ്റി
ചെയർമാൻ: ശ്രീ. അനീഷ് (Edinburgh)
വൈസ് ചെയർമാൻ: ശ്രീ. വിപിൻ (Chelmsford)
കൺവീനർ: രാജേഷ് (Bedford)
ജോയിന്റ് കൺവീനർമാർ:
ജോർജ് മത്തായി (Lisburn)
വൈശാഖ് (Ballymena)
സമീക്ഷ യുകെയുടെ എട്ടാമത് സമ്മളനത്തിന്റെ വിജയത്തിനായി എല്ലാ പുരോഗമന കലാസാംസ്കാരിക സാമൂഹിക സ്നേഹികളും സഹകരിക്കണം എന്ന് യോഗം യുകെ മലയാളി സമൂഹത്തോട് അഭ്യർത്ഥിച്ചു.
കണ്ണൂർ ∙ കെ.എസ്.യു. പ്രതിഷേധത്തിനിടെ ഉണ്ടായ സംഘർഷത്തിൽ പരിക്കേറ്റ ആരോഗ്യ മന്ത്രി വീണ ജോർജ് ആശുപത്രി വിട്ടു. പുലർച്ചെ നാല് മണിയോടെയാണ് കണ്ണൂരിലെ പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷമാണ് മന്ത്രിയെ വിട്ടയച്ചത്.
സംഭവത്തെ തുടർന്ന് വൈദ്യസംഘം മന്ത്രിയുടെ ആരോഗ്യനില വിലയിരുത്തി. തുടർചികിത്സയും കൂടുതൽ പരിശോധനകളും ആവശ്യമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ തീരുമാനിച്ചു. സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയ സാഹചര്യത്തിലാണ് മാറ്റം നടത്തുന്നത്.
പ്രതിഷേധത്തിനിടെ ഉണ്ടായ തള്ളിക്കയറ്റത്തിലാണ് മന്ത്രിക്ക് പരിക്കേറ്റത്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മന്ത്രിയുടെ ആരോഗ്യനില സ്ഥിരതയിലാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
ചെന്നൈ ∙ തമിഴ്നാട് മുൻ മുഖ്യമന്ത്രിയും അണ്ണാ ഡിഎംകെ മുൻ നേതാവുമായ ഒ. പനീർസെൽവം ഇന്ന് ഡിഎംകെയിൽ ചേരുമെന്ന് സൂചന. ചെന്നൈയിലെ ഹോട്ടലിലേക്ക് താമസം മാറിയ അദ്ദേഹം രാവിലെ ഡിഎംകെ ആസ്ഥാനത്തെത്തുമെന്നാണ് റിപ്പോർട്ടുകൾ. തേനിയിൽ ഒന്നോ രണ്ടോ സീറ്റുകൾ ഒപിഎസിനും നൽകാനായുള്ള ചർച്ചകളും പുരോഗമിക്കുന്നു. എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമിയെ രാഷ്ട്രീയമായി നേരിടുന്നതിനാണ് ഈ നീക്കമെന്നാണ് അനുയായികളുടെ വാദം.
മുൻ മുഖ്യമന്ത്രി എം. കെ.സ്റ്റാലിനുമായി ഒപിഎസ് നടത്തിയ കൂടിക്കാഴ്ചകൾക്ക് പിന്നാലെയാണ് രാഷ്ട്രീയ രംഗം ചൂടുപിടിച്ചത്. ഡിഎംകെ സഖ്യം വീണ്ടും അധികാരത്തിലെത്തുമെന്നും സ്റ്റാലിൻ മുഖ്യമന്ത്രിയായി തുടരുമെന്നും ഒപിഎസ് മാധ്യമങ്ങളോട് പ്രതികരിച്ചു. നിയമസഭയിൽ ബജറ്റ് ചർച്ചയ്ക്കിടെ ഒപിഎസ് പക്ഷ പാർട്ടി പി. അയ്യപ്പൻ സ്റ്റാലിനെ പ്രശംസിച്ചതും ശ്രദ്ധേയമായി.
മരിച്ച മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുടെ വിശ്വസ്തനായ ഒപിഎസ്, ജയലളിതയുടെ മരണത്തിന് പിന്നാലെ മൂന്നു തവണ തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റു. പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ശേഷം എഐഎഡിഎംകെയിലേക്ക് മടങ്ങാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് പുതിയ രാഷ്ട്രീയ വഴിത്തിരിവിലേക്ക് നീങ്ങുന്നതെന്ന് വിലയിരുത്തൽ. സ്വന്തമായി പാർട്ടി രൂപീകരിക്കാനുള്ള നീക്കവും ഫലിച്ചില്ല. ഇതോടെയാണ് ഡിഎംകെയിലേക്കുള്ള പ്രവേശനം ‘സുരക്ഷിത ഇടം’ എന്ന നിലയിൽ പരിഗണിച്ചതെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
കൊച്ചി ∙ വിവാദമായ ദ കേരള സ്റ്റോറി 2 സിനിമയുടെ റിലീസ് തടഞ്ഞ് കേരള ഹൈക്കോടതി ഇടക്കാല സ്റ്റേ പുറപ്പെടുവിച്ചു. ചിത്രത്തിന് പ്രദർശനാനുമതി നൽകരുതെന്നും സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് നടപടി. പ്രഥമ ദൃഷ്ട്യാ സിനിമ മതസൗഹാർദത്തിന് ഭീഷണിയാകാമെന്ന് കോടതി നിരീക്ഷിച്ചു. സെൻസർ ബോർഡിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്നും കോടതി നിർദേശിച്ചു. ഇതോടെ നാളെ റിലീസ് ചെയ്യാനിരുന്ന ചിത്രം താൽക്കാലികമായി നിർത്തി വെക്കേണ്ടി വന്നു.
കണ്ണൂർ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് ഹർജി നൽകിയത്. സിനിമ കേരളത്തെ കളങ്കപ്പെടുത്തുന്നതും ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമാകുന്നതുമാണെന്നതാണ് ഹർജിക്കാരന്റെ വാദം. ഒരു പ്രദേശത്തെ ജനതയെ തെറ്റായി ചിത്രീകരിക്കുകയാണെന്നും കേരളം വർഗീയതയുടെയും നിർബന്ധിത മതപരിവർത്തനത്തിന്റെയും നാടാണെന്ന പ്രചാരണം നടത്താനാണ് സിനിമയിലൂടെ ശ്രമിക്കുന്നതെന്നും ഹർജിയിൽ ആരോപിക്കുന്നു. തീവ്രവാദത്തിന്റെയും മതപരിവർത്തനത്തിന്റെയും കേന്ദ്രമായി കേരളത്തെ മുദ്രകുത്താനുള്ള ശ്രമമാണിതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹർജിയിൽ സെൻസർ ബോർഡ് അടക്കമുള്ള പ്രതികൾക്ക് കോടതി നോട്ടീസ് നൽകിയിരുന്നു.
ചിത്രത്തിന്റെ ട്രെയിലർ പുറത്തു വന്നതോടെയാണ് വിവാദം ശക്തമായത്. ഹിന്ദു പെൺകുട്ടികളെ പ്രണയം നടിച്ച് നിർബന്ധിത മതംമാറ്റത്തിന് വിധേയരാക്കുന്നുവെന്നുമുള്ള രംഗങ്ങളും സമ്മതമില്ലാതെ ബീഫ് കഴിക്കാൻ ഭീഷണിപ്പെടുത്തുന്നുവെന്നുമുള്ള ദൃശ്യങ്ങളുമാണ് ട്രെയിലറിൽ ഉള്ളത്. ഇതിനെതിരെ ശക്തമായ വിമർശനമാണ് ഉയർന്നത്. സംസ്ഥാനത്ത് വർഗീയ ധ്രുവീകരണത്തിന് സിനിമ കാരണമാകാമെന്ന ആശങ്ക പ്രകടിപ്പിച്ച് പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. അതേസമയം, രാജ്യത്ത് നിലനിൽക്കുന്ന സാഹചര്യങ്ങളെയാണ് സിനിമയിൽ അവതരിപ്പിച്ചതെന്ന നിലപാടിലാണ് സംവിധായകൻ കാമാഖ്യ നാരായൺ സിംഗ്.
ന്യൂഡൽഹി ∙ വിമാന യാത്രക്കാർക്ക് വലിയ ആശ്വാസം നൽകുന്ന പുതിയ നിർദേശങ്ങൾ പുറത്തിറക്കി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. 2026 ഫെബ്രുവരി 24ന് പുറപ്പെടുവിച്ച പരിഷ്കരിച്ച ചട്ടപ്രകാരം, ടിക്കറ്റ് ബുക്ക് ചെയ്ത് 48 മണിക്കൂറിനുള്ളിൽ അധിക ചാർജില്ലാതെ റദ്ദാക്കാനോ മാറ്റം വരുത്താനോ ഇനി യാത്രക്കാർക്ക് സാധിക്കും. എന്നാൽ ആഭ്യന്തര സർവീസുകൾക്കായി കുറഞ്ഞത് ഏഴ് ദിവസം മുൻപും അന്താരാഷ്ട്ര സർവീസുകൾക്കായി 15 ദിവസം മുൻപും ടിക്കറ്റ് ബുക്ക് ചെയ്തിരിക്കണം എന്ന വ്യവസ്ഥ ബാധകമാണ്. ഇതിലൂടെ അടിയന്തിര സാഹചര്യങ്ങളിൽ ടിക്കറ്റ് എടുത്തവർക്ക് സാമ്പത്തിക നഷ്ടഭയം കുറയുമെന്നാണ് വിലയിരുത്തൽ.
ടിക്കറ്റിൽ പേര് ടൈപ്പ് ചെയ്യുമ്പോൾ സംഭവിക്കുന്ന പിശകുകൾ തിരുത്തുന്നതിനും ഇനി അധിക ചെലവ് വേണ്ട. ബുക്കിംഗ് നടത്തിയതിന് 24 മണിക്കൂറിനുള്ളിൽ തെറ്റ് അറിയിച്ചാൽ വിമാനക്കമ്പനികൾ സൗജന്യമായി പേര് തിരുത്തി നൽകണം. എയർലൈൻ വെബ്സൈറ്റ് വഴി നേരിട്ട് ബുക്ക് ചെയ്തവർക്കാണ് ഈ സൗകര്യം ലഭിക്കുക. ട്രാവൽ ഏജന്റുമാർ വഴിയോ മറ്റ് ഓൺലൈൻ പോർട്ടലുകൾ വഴിയോ ടിക്കറ്റ് എടുത്താലും പണം തിരികെ നൽകേണ്ട ഉത്തരവാദിത്തം ബന്ധപ്പെട്ട വിമാനക്കമ്പനിക്ക് തന്നെയായിരിക്കും. 14 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ തുക മടക്കി നൽകണം എന്നും നിർദേശം പറയുന്നു.
യാത്രക്കാരനോ അടുത്ത കുടുംബാംഗങ്ങളിലാരെങ്കിലുമോ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടാൽ ടിക്കറ്റ് റദ്ദാക്കലിനുള്ള ചട്ടങ്ങളിലും ഇളവുകൾ അനുവദിച്ചിട്ടുണ്ട്. 2025 ഡിസംബറിൽ ഇൻഡിഗോ വിമാനങ്ങൾ വ്യാപകമായി തടസപ്പെട്ടതിനെ തുടർന്ന് റീഫണ്ട് ലഭിക്കാൻ യാത്രക്കാർ നേരിട്ട ബുദ്ധിമുട്ടുകളും പരാതികളും പരിഗണിച്ചാണ് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ ഇടപെടൽ. യാത്രക്കാരുടെ അവകാശങ്ങൾ ശക്തിപ്പെടുത്താനും എയർലൈൻ കമ്പനികളെ കൂടുതൽ ഉത്തരവാദിത്തമുള്ളവരാക്കാനും ലക്ഷ്യമിട്ടുള്ള നടപടികളാണിവയെന്ന് അധികൃതർ അറിയിച്ചു.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആരോഗ്യമന്ത്രി വീണ ജോർജിനെ കെ.എസ്.യു. പ്രവർത്തകർ ആക്രമിച്ചെന്നാരോപിച്ച സംഭവത്തിൽ സി.സി.ടി.വി. ദൃശ്യങ്ങളിൽ വ്യക്തമായ തെളിവുകൾ ലഭിച്ചില്ലെന്ന് റെയിൽവേ സുരക്ഷാസേന (ആർ.പി.എഫ്.) അറിയിച്ചു. കേരള പോലീസിന്റെ അഭ്യർത്ഥനപ്രകാരം ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ആക്രമണ ദൃശ്യങ്ങൾ കണ്ടെത്താനായില്ലെന്നാണ് ആർ.പി.എഫ്. വ്യക്തമാക്കിയത്. സംഭവത്തിന് പിന്നാലെ റെയിൽവേ പോലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
സംഭവത്തിൽ മന്ത്രിക്ക് കഴുത്തിൽ ക്ഷതമേറ്റതായി ജില്ലാ ആശുപത്രി സൂപ്രണ്ട് പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. വിദഗ്ധ ഡോക്ടർമാർ നടത്തിയ പരിശോധനയിൽ എം.ആർ.ഐ. സ്കാനിംഗ് ഉൾപ്പെടെയുള്ള കൂടുതൽ പരിശോധനകൾ നിർദേശിച്ചിട്ടുണ്ടെന്നും അറിയിച്ചു. നിലവിൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മന്ത്രിക്ക് ഇന്ന് വിദഗ്ധ പരിശോധന നടത്തും.
അതേസമയം, സംഭവം കോൺഗ്രസിന്റെ ഹീന രാഷ്ട്രീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. മറുവശത്ത്, സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവിടണമെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആവശ്യപ്പെട്ടു. സംഭവത്തെ ചുറ്റിപ്പറ്റി രാഷ്ട്രീയ വിവാദം ശക്തമായി തുടരുകയാണ്.
കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ സിപിഎം സ്ഥാനാർത്ഥി പട്ടിക ചർച്ച ചെയ്തു. തലശ്ശേരിയിൽ നിലവിലെ എംഎൽഎയായ എ എൻ ഷംസീറിന് പകരം കാരായി രാജന്റെ പേരാണ് പ്രധാനമായി പരിഗണിക്കുന്നത്. മട്ടന്നൂരിൽ കെ കെ ശൈലജയ്ക്ക് പകരം വി.കെ. സനോജിനെയും പരിഗണനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പയ്യന്നൂരിൽ ടി.ഐ. മധുസൂദനനെ വീണ്ടും മത്സരിപ്പിക്കാൻ ധാരണയായി. തളിപ്പറമ്പിൽ പി കെ ശ്യാമളയുടെ പേരാണ് പരിഗണനയിൽ ഉള്ളത്. എം.വി. ജയരാജന്റെ പേരും ചില മണ്ഡലങ്ങളിൽ ചർച്ചയായിട്ടുണ്ട്.
അഴീക്കോട് കെ.വി. സുമേഷ് തന്നെ മത്സരിക്കും. എം.വി. നികേഷ് കുമാറിന്റെയും പി. ജയരാജന്റെയും പേര് ഒരു മണ്ഡലത്തിലും പരിഗണിച്ചിട്ടില്ലെന്ന് സൂചനയുണ്ട്. മുഖ്യമന്ത്രിയുടെ മണ്ഡലം ഉൾപ്പെടെയുള്ള അന്തിമ തീരുമാനങ്ങൾ മേൽക്കമ്മറ്റി കൈക്കൊള്ളും.
കണ്ണൂർ : ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കെ.എസ്.യു പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനിടെ മന്ത്രിക്ക് പരിക്കേറ്റതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വന്ദേഭാരത് ട്രെയിനിൽ യാത്ര ചെയ്യാൻ എത്തിയപ്പോഴാണ് പ്രവർത്തകർ മന്ത്രിയെ തടഞ്ഞു നിർത്തിയത്. തുടർന്ന് ഉണ്ടായ തിരക്കിലും തള്ളിക്കയറ്റത്തിലുമാണ് കഴുത്തിനും കൈയ്ക്കും പരിക്കേറ്റ തെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മന്ത്രിയുടെ കണ്ണൂർ സന്ദർശനത്തിനിടെ വിവിധ ഇടങ്ങളിൽ പ്രതിഷേധം ഉയർന്നിരുന്നു. എ.കെ.ജി ആശുപത്രിക്ക് സമീപം യൂത്ത് ലീഗ് പ്രവർത്തകർ മന്ത്രിയുടെ വാഹനം തടഞ്ഞ് പ്രതിഷേധിച്ചു. പൊലീസ് ഇടപെട്ട് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് മാറ്റിയ ശേഷമാണ് യാത്ര തുടരാനായത്. പിന്നീട് റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണ് കെ.എസ്.യു പ്രവർത്തകർ വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തിയത്.
കല്യാട് ആയുർവേദ ഗവേഷണ കേന്ദ്രത്തിലെ പരിപാടിയിലും പെരിങ്ങോത്ത് വെച്ചും മന്ത്രിക്കെതിരെ പ്രതിഷേധമുണ്ടായി. നഗരത്തിലെ വിവിധ പരിപാടികളിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് പ്രതിഷേധങ്ങൾ തുടർച്ചയായത്. വഴിതടഞ്ഞ പ്രവർത്തകരോട് മന്ത്രി രൂക്ഷമായി പ്രതികരിച്ചതായും വിവരമുണ്ട്.
കൊച്ചിയിൽ ഹണിട്രാപ്പിൽ കുടുക്കാൻ വിളിച്ചുവരുത്തിയ ഭിന്നശേഷിക്കാരനായ യുവാവിനെ ക്രൂരമായി മർദിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതി യുവാവിനെ പനമ്പിള്ളി നഗർ സൗത്ത് പാലത്തിനടുത്തുള്ള ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയതിനെ തുടർന്ന് ഫെബ്രുവരി 22നാണ് സംഭവം നടന്നത്. യുവാവ് കൊല്ലം നല്ലില സ്വദേശിയാണ്.
ഹോട്ടലിലെത്തിയ യുവാവിനെ ശുചിമുറിയിൽ ഒളിച്ചിരുന്ന രണ്ടുപേരും പുറത്തു നിന്നെത്തിയ രണ്ടുപേരും ചേർന്ന് മാരകായുധങ്ങളുമായി ആക്രമിച്ചെന്നാണ് പരാതി. യുവാവിനെ വിവസ്ത്രനാക്കി യുവതിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിക്കുകയും ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുകയും ചെയ്തു. വിസമ്മതിച്ചതോടെ മുഖത്തടിക്കുകയും മുതുകിൽ ചവിട്ടുകയും ടോർച്ച് ഉപയോഗിച്ച് കൈയിൽ അടിക്കുകയും ചെയ്തതോടെ യുവാവിന് നട്ടെല്ലിന് പരുക്കേറ്റു.
സംസാരശേഷിയില്ലാത്ത യുവാവ് ഫെബ്രുവരി 24ന് കടവന്ത്ര പോലീസ് സ്റ്റേഷൻയിൽ ആംഗ്യഭാഷാ വിദഗ്ധയുടെ സഹായത്തോടെ പരാതി നൽകി. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തപ്പോൾ മുഖ്യപ്രതി സഫ്ന ഉൾപ്പെടെ മൂന്ന് പേർ ഒളിവിലാണ്. ഭാരതീയ ന്യായ സംഹിതയിലെയും ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുന്നു.