Latest News

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് നടൻ ജയറാമിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമൻസ് നൽകി. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടുള്ള നോട്ടീസ് ഇന്നലെയാണ് അയച്ചത്. അടുത്ത ആഴ്ച ഇഡിയുടെ മുന്നിൽ ഹാജരാകണമെന്നാണ് നിർദേശം. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ശബരിമലയിലെ സ്വർണം ഉപയോഗിച്ച് പ്രതികൾക്ക് ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക നേട്ടം ഉണ്ടായിട്ടുണ്ടോ എന്നതാണ് ഇഡി പരിശോധിക്കുന്നത്. ഇതിന്റെ ഭാഗമായാണ് പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ജയറാമിന് സമൻസ് ലഭിച്ചത്. സ്വർണക്കൊള്ള കേസിൽ പ്രതികൾക്കപ്പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ച ഇഡി തുടക്കത്തിൽ 12 പേർക്കാണ് സമൻസ് അയച്ചത്. ഇവരിൽ മൂന്ന് പേർ മാത്രമാണ് എസ്‌ഐടിയുടെ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.

നിർമാണ പ്രവർത്തനങ്ങളുടെ സമയത്ത് ശബരിമലയിലെ കട്ടിളപ്പാളിയും വാതിലുകളും ഉൾപ്പെടെയുള്ള വിശേഷപ്പെട്ട വസ്തുക്കൾ പോറ്റി വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി പൂജകളും പ്രാർത്ഥനകളും നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം വസ്തുക്കൾ വീട്ടിൽ വെച്ച് പൂജിച്ചാൽ ഐശ്വര്യം ഉണ്ടാകുമെന്ന വിശ്വാസം പ്രചരിപ്പിച്ചാണ് പലയിടങ്ങളിലും പൂജകൾ നടത്തിയതെന്നും ഇതിനായി പണം വാങ്ങിയതായും ഇഡി വ്യക്തമാക്കി. പോറ്റിയുമായുള്ള ചെന്നൈയിലെ പരിചയം മൂലമാണ് ശബരിമലയിലെ വിശേഷപ്പെട്ട വസ്തുക്കൾ വീട്ടിൽ വെച്ച് പൂജ നടത്തിയതെന്ന് ജയറാം മുൻപ് അറിയിച്ചിരുന്നു.

ശിവരാത്രീ പൂജകൾക്ക് ഒരുങ്ങി ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രം. 2026 ഫെബ്രുവരി 15-ാം തീയതി ഞായറാഴ്ച ദിവസം വൈകുന്നേരം 8 മുതൽ വിശേഷാൽ ശിവപൂജ,ദിപാരാധന ,രുദ്രാഭിഷേകം, യാമപൂജ,ധാര, സഹസ്രനാമ അർച്ചന, ഭജൻസ്, എന്നിവ നടത്തപ്പെടുന്നതാണ്. ഫെബ്രുവരി 16-ാം തീയതി തിങ്കളാഴ്ച പുലർച്ചെ 4 മുതൽ 5 വരെ നടക്കുന്ന യാമപൂജയും ഭസ്മാഭിഷേകത്തോടും കൂടി ശിവരാത്രി പൂജകൾക്ക് പരിസമാപ്ത്തിയാകും .

വിശേഷാൽ പൂജകൾക്ക് ക്ഷേത്രം മേൽശാന്തി ശ്രീ അഭിജിത്ത് തിരുമേനിയും, താഴൂർ മന ശ്രീ ഹരിനാരായണൻ നമ്പിടിശ്വരരും നേതൃത്വം നൾകും . വെള്ളിയോട്ടില്ലം ശ്രീ അദ്രിത് വാസുദേവ് സഹ കർമികത്വം വഹിക്കും

2026 ഫെബ്രുവരി 15-ാം തീയതി ശിവരാത്രിയോടാനുബന്ധിച്ചു വൈകുന്നേരം 6 മണി മുതൽ ഭക്തജനങ്ങൾക്കായി ഒൺ വിഷൻ ഹെൽത്ത്‌ ആൻഡ് വെൽ ബീയിങ് അവേർനെസ്സ് സെഷൻ ഒരുക്കിയിട്ടുണ്ട്.

അമ്പലത്തിന്റെ വിലാസം
KENT AYYAPPA TEMPLE
1 Northgate, Rochester ME1 1LS

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക
07838170203, 07985245890, 07507766652, 07906130390,0 7973 151975

മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളിയിൽ അതിഥിത്തൊഴിലാളികൾ തമ്മിലുണ്ടായ വാക്കുതർക്കം കൊലപാതകത്തിൽ കലാശിച്ചു. മൂർച്ചയുള്ള ആയുധംകൊണ്ട് കുത്തേറ്റ ഒഡിഷ കേന്ദ്രപ്പാറ സ്വദേശി രാകേഷ് ബെഹ്റ (26) മരിച്ചു. സംഭവത്തിൽ ഒഡിഷ കേന്ദ്രപ്പാറ സ്വദേശിയായ ശരത് മഹാറാണ (മിട്ടു–36)യെ മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തു. ഇൻസ്പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിലായിരുന്നു നടപടി.

ഞായറാഴ്ച അർധരാത്രിയോടെ പേഴയ്ക്കാപ്പിള്ളി പൈനാപ്പിൾ സിറ്റിയിൽ പ്രവർത്തിക്കുന്ന പ്ലൈവുഡ് കമ്പനിയുടെ വളപ്പിലെ താമസമുറിയിലായിരുന്നു സംഭവം. ഒരേ കമ്പനിയിൽ ജോലി ചെയ്യുന്ന ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെയാണ് പ്രതി ഹാക്സോ ബ്ലേഡ് ഉപയോഗിച്ച് നിർമ്മിച്ച കത്തി കൊണ്ട് രാകേഷ് ബെഹ്റയുടെ നെഞ്ചിൽ രണ്ടുതവണ കുത്തിയതെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ രാകേഷിനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ച ശേഷം കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരണം സംഭവിച്ചത്.

പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. രാകേഷിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി നാട്ടിലേക്ക് കൊണ്ടുപോയി.

ഇംഫാൽ: മണിപ്പൂരിൽ നാഗ–കുക്കി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമായി. ഉഖ്രുലിൽ രാത്രി ഉണ്ടായ അക്രമങ്ങൾക്ക് പിന്നാലെ ഇന്ന് കുക്കി വിഭാഗത്തിലുള്ളവരുടെ വീടുകൾക്ക് നാഗകൾ തീയിട്ടു. തുടർന്ന് കുക്കി സായുധസംഘങ്ങൾ വെടിയുതിർക്കുകയും ചെയ്തു. ഉപമുഖ്യമന്ത്രി ലോസി ദിഖോ സംഘർഷബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിനിടെയാണ് വീണ്ടും അക്രമം പൊട്ടിപ്പുറപ്പെട്ടത്. സാഹചര്യം നിയന്ത്രിക്കാൻ മേഖലയിൽ കർഫ്യൂ പ്രഖ്യാപിച്ചു.

നാഗ–കുക്കി യുവാക്കൾ തമ്മിലുണ്ടായ ചെറിയ വാക്കുതർക്കമാണ് വീണ്ടും സംഘർഷത്തിന് തിരികൊളുത്തിയത്. ഉഖ്രുലിലെ ലിറ്റാൻ ഗ്രാമത്തിൽ നാഗ യുവാവിനെ കുക്കികൾ മർദിച്ചതിനെ തുടർന്നാണ് രാത്രിയോടെ കലാപാവസ്ഥ രൂപപ്പെട്ടത്. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. വീടുകൾക്കും വാഹനങ്ങൾക്കും തീയിട്ടതോടൊപ്പം വെടിവെപ്പും കല്ലേറും നടന്നു. ആകെ 25 വീടുകൾക്ക് തീയിട്ടതായാണ് റിപ്പോർട്ട്; ഇതിൽ ഭൂരിഭാഗവും നാഗ വിഭാഗക്കാരുടേതാണ്.

സംഘർഷം നിയന്ത്രിക്കാൻ സർക്കാർ തല ഇടപെടൽ ശക്തമാക്കി. പരിക്കേറ്റവരെ മുഖ്യമന്ത്രി യുമാൻ ഖേംചന്ദ് സിങ് സന്ദർശിച്ചു. ലിറ്റാനിൽ ഉപമുഖ്യമന്ത്രി ലോസി ദിഖോ പൊലീസ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം ചേരുന്നതിനിടെയാണ് ഉച്ചയോടെ കുക്കി മേഖലയിൽ ആക്രമണം ഉണ്ടായത്. നാഗകൾ കുക്കികളുടെ വീടുകൾക്ക് തീയിട്ടതോടെ നിരവധി പേർ ഗ്രാമം വിട്ട് പലായനം ചെയ്തു. കുക്കി ഗ്രാമത്തിലേക്ക് കടന്ന നാഗകൾക്ക് നേരെ കുക്കി സായുധസംഘങ്ങൾ വെടിവെച്ചതായും റിപ്പോർട്ടുണ്ട്. മേഖലയിൽ കൂടുതൽ സുരക്ഷാസേന വിന്യസിച്ച സർക്കാർ, കൂടുതൽ അക്രമങ്ങളിലേക്ക് പോകരുതെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

പുത്തൂർ (കൊല്ലം): മന്ത്രവാദം നടത്തി ബാധയൊഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിലായി. വെണ്ടാർ അരീക്കൽ സ്വദേശി വി.എസ്. മുരാരി തന്ത്രി എന്ന പേരിൽ അറിയപ്പെട്ടിരുന്ന വ്യാജ ജ്യോത്സ്യൻ രാജൻ ബാബുവിനെയാണ് പോലീസ് പിടികൂടിയത്. കേസെടുത്തതിനു പിന്നാലെ ഒളിവിൽ പോയ ഇയാളെ നടത്തിയ അന്വേഷണത്തിനൊടുവിൽ ഭരണിക്കാവിൽനിന്നാണ് അറസ്റ്റ് ചെയ്തത്.

ജ്യോതിഷ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന വിശ്വാസത്തിൽ പെൺകുട്ടിയും അമ്മയും നേരത്തെ രാജൻ ബാബുവിന്റെ വീട്ടിലെത്തിയിരുന്നു. കുട്ടിയുടെ ശരീരത്തിൽ ബാധ കയറിയതാണ് കുടുംബം നേരിടുന്ന പ്രശ്നങ്ങൾക്ക് കാരണമെന്നു പറഞ്ഞ ഇയാൾ, മന്ത്രവാദത്തിലൂടെ അത് മാറ്റാമെന്ന് വിശ്വസിപ്പിച്ചതിനെ തുടർന്നാണ് ഞായറാഴ്ച വീണ്ടും അരീക്കലിലെ വീട്ടിലെത്തിയത്.

രാവിലെ പതിനൊന്നോടെ എത്തിയ ഇവർക്കു മൂന്നു മണിയോടെയാണ് കാണാൻ അവസരം ലഭിച്ചത്. തുടർന്ന് രാജൻ ബാബു പെൺകുട്ടിയെ മാത്രമായി അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ഏറെ സമയം കഴിഞ്ഞിട്ടും മകൾ പുറത്തേക്കു വരാതിരുന്നതിനാൽ അമ്മ അകത്ത് കയറി അന്വേഷിച്ചപ്പോഴാണ് കുട്ടി കരഞ്ഞുകൊണ്ട് തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയത്. വിവരം പുറത്തറിഞ്ഞതോടെ നാട്ടുകാർ വീടിനു മുന്നിൽ തടിച്ചുകൂടി പ്രതിഷേധിച്ചു. ബഹളത്തിനിടയിൽ പ്രതി സ്ഥലത്തു നിന്നു രക്ഷപ്പെടുകയായിരുന്നു.

കൊല്ലം: സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കുടുക്കിയതാണെന്ന ഗുരുതര വെളിപ്പെടുത്തലുമായി ആർ. ബാലകൃഷ്ണപിള്ളയുടെ മകൾ ഉഷാ മോഹൻദാസ് രംഗത്തെത്തി. ആ സംഭവങ്ങളിൽ ഉമ്മൻചാണ്ടിയുടെയും കുടുംബത്തിന്റെയും നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകളിൽ തനിക്ക് ഖേദമുണ്ടെന്നും അവർ പറഞ്ഞു. ഗണേഷ്‌കുമാർ ഉമ്മൻചാണ്ടിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന ആരോപണം വീണ്ടും ഉയരുന്ന പശ്ചാത്തലത്തിലാണ് ഈ വെളിപ്പെടുത്തൽ.

ഉമ്മൻചാണ്ടിയുടെ ഇടപെടൽ ഉണ്ടായില്ലായിരുന്നെങ്കിൽ, ആദ്യഭാര്യ നൽകിയ ഗാർഹികപീഡന പരാതിയിൽ ഗണേഷ്‌കുമാർ അന്ന് ജയിലിലാകുമായിരുന്നുവെന്നും, തുടർന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനോ മന്ത്രിസ്ഥാനത്തിലെത്താനോ കഴിയില്ലായിരുന്നുവെന്നും ഉഷാ മോഹൻദാസ് പറഞ്ഞു. മന്ത്രിസ്ഥാനം തിരികെ ലഭിക്കാത്തതിനെ തുടർന്ന് ഉമ്മൻചാണ്ടിയോടുള്ള വൈരാഗ്യം ഗണേഷിൽ ശക്തമായെന്നും അതാണ് പിന്നീട് പ്രശ്നങ്ങൾക്ക് വഴിവെച്ചതെന്നും അവർ ആരോപിച്ചു.

സോളാർ കേസുമായി ബന്ധപ്പെട്ട് ആരോപണങ്ങളടങ്ങിയ ഒരു കത്ത് ബാലകൃഷ്ണപിള്ളയ്ക്ക് ലഭിച്ചിരുന്നുവെന്നും അത് താൻ നേരിട്ട് കണ്ടിട്ടുണ്ടെന്നും ഉഷാ മോഹൻദാസ് വ്യക്തമാക്കി. ആ കത്തിൽ ഉമ്മൻചാണ്ടിയെക്കുറിച്ച് ഒരു പരാമർശവും ഉണ്ടായിരുന്നില്ലെന്നും, പിന്നീട് ആ പേര് കൂട്ടിച്ചേർത്തതാണെന്നും അവർ പറഞ്ഞു. സോളാർ കേസും കത്തുമായി ബന്ധപ്പെട്ട സംഭവങ്ങളും ഉമ്മൻചാണ്ടിയുടെ കുടുംബത്തിന് വലിയ മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയതായും, ഇത്രകാലം ഇക്കാര്യം തുറന്നു പറയാതിരുന്നതായും ഉഷാ മോഹൻദാസ് കൂട്ടിച്ചേർത്തു.

പത്തനംതിട്ട നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് കേസിൽ, ലോക്‌സഭാ എംപി ആന്റോ ആന്റണിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യാൻ സാധ്യത. 2019 തിരഞ്ഞെടുപ്പ് കാലത്ത് രണ്ട് കോടി രൂപ കൈമാറിയെന്ന സ്ഥാപന ഉടമ എൻ.എം. രാജുവിന്റെ വെളിപ്പെടുത്തലാണ് അന്വേഷണത്തിന് ആധാരം.

പണം ലഭിച്ചതായി ആന്റോ ആന്റണി സമ്മതിച്ചിട്ടുണ്ടെങ്കിലും, തിരഞ്ഞെടുപ്പ് സമയത്ത് നൽകിയ സഹായമെന്ന നിലയിലാണ് അത് സ്വീകരിച്ചതെന്നും വലിയൊരു പങ്ക് പിന്നീട് തിരികെ നൽകിയതാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ പണത്തിന്റെ കൃത്യമായ അളവും ഇടപാടിന്റെ രേഖകളും സംബന്ധിച്ച് ഇനിയും വ്യക്തത വന്നിട്ടില്ല.

രേഖകളില്ലാതെ പണം കൈപ്പറ്റിയാൽ അത് കള്ളപ്പണമാകാമെന്ന നിഗമനത്തിലാണ് ഇഡി. തിരഞ്ഞെടുപ്പ് ചെലവിന് അനുവദനീയമായ പരിധി മറികടന്ന തുക എവിടെ പോയെന്ന ചോദ്യവും സിപിഎം ഉന്നയിച്ചിട്ടുണ്ട്. ഇതേസമയം, കോൺഗ്രസ് നേതൃത്വത്തിന് ഇടപാടിനെക്കുറിച്ച് അറിവുണ്ടായിരുന്നോ എന്ന് വ്യക്തമാക്കണമെന്ന് ഭരണകക്ഷി ആവശ്യപ്പെടുന്നുണ്ട്.

ക്വലാലംപുർ: വ്യാപാരം, നിക്ഷേപം, പ്രതിരോധം, ഊർജം, അർധചാലകം തുടങ്ങിയ പ്രധാന മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താനുള്ള തീരുമാനവുമായി ഇന്ത്യയും മലേഷ്യയും മുന്നോട്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ടുദിവസത്തെ മലേഷ്യാ സന്ദർശനത്തിനിടെയാണ് ഉഭയകക്ഷി സഹകരണത്തിന് പുതുഊർജം പകരുന്ന 11 കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്.

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇന്തോ-പസഫിക് മേഖലയിലെ സമാധാനവും സുരക്ഷയും സംരക്ഷിക്കാൻ ഇന്ത്യയും മലേഷ്യയും പ്രതിജ്ഞാബദ്ധമാണെന്ന് മോദി വ്യക്തമാക്കി. ഭീകരതയെ ശക്തമായി നേരിടുന്നതിൽ ഇന്ത്യയുടെ നിലപാട് അദ്ദേഹം വീണ്ടും ഊന്നിപ്പറഞ്ഞു. അർധചാലകമേഖലയിലെ സഹകരണത്തിനായുള്ള പ്രാഥമികരൂപരേഖയും കരാറുകളിൽ ഉൾപ്പെട്ടിട്ടുണ്ട്.

ഉഭയകക്ഷി വ്യാപാരത്തിൽ ഇന്ത്യൻ രൂപയും മലേഷ്യൻ റിങ്കിറ്റും ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുന്ന നീക്കത്തെ അൻവർ ഇബ്രാഹിം സ്വാഗതം ചെയ്തു. മലേഷ്യയിൽ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ സ്ഥാപിക്കുമെന്ന് മോദി പ്രഖ്യാപിച്ചു. ക്യു.ആർ. അടിസ്ഥാനമാക്കിയുള്ള പണമിടപാട് സംവിധാനം നടപ്പാക്കുന്നതിന് എൻ.ഐ.പി.എമ്മും പേനെറ്റും തമ്മിൽ ധാരണയായി. മലേഷ്യൻ പ്രധാനമന്ത്രി വിമാനത്താവളത്തിലെത്തി മോദിയെ സ്വീകരിച്ചതും ബന്ധങ്ങളുടെ ഊഷ്മളത പ്രകടമാക്കി.

ജെഗി ജോസഫ്

ഗ്ലോസ്റ്ററിലെ സെൻ്റ് മേരീസ് സീറോ മലബാര്‍ കാതലിക് മിഷന്റെ പാരിഷ് ഡേ ചര്‍ച്ച് ഡൗണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ ശനിയാഴ്ച രാവിലെ പത്തരയ്ക്ക് വിശുദ്ധ കുർബാന യോടെ ആരംഭിച്ചു. വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ ജെയിന്‍ പുളിക്കല്‍, എഎസ്എംസിസി വികാരി ഫാ ജിബിന്‍ വാമറ്റത്തില്‍ എന്നിവര്‍ കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് നടന്ന പൊതു സമ്മേളനം ഫാ ജെയിന്‍ പുളിക്കല്‍ ഉത്ഘാടനം ചെയ്തു. ഫാ ജിബിന്‍ വാമറ്റത്തില്‍ അദ്ധ്യക്ഷത വഹിച്ചു.

ക്രിസ്തുവില്‍ കേന്ദ്രീകൃതമായി ഒരു മുന്തിരിചെടിയും അതിന്റെ ശാഖകളും പോലെയാണ് ഒരു സമൂഹം വളരേണ്ടതെന്നും ഒരു കുടക്കീഴില്‍ അണിനിരക്കുന്ന സമൂഹമായി ഗ്ലോസ്റ്ററിലെ സമൂഹം മാറണമെന്നും പാരിഷ് ഡേയില്‍ ഫാദര്‍ ജിബിൻ ആശംസിച്ചു.പാരിഷ് കൗണ്‍സിലിന്റെ സെക്രട്ടറി ലൗലി മാത്യു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംഘടനകളുടെ പ്രതിനിധികള്‍ ആശംസ അറിയിച്ചു. ജിസിഎസ്ഇ, എലെവല്‍ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. വിവാഹത്തിൻ്റെ ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്നവരേയും വേദ പാഠത്തിലും ബൈബിള്‍ കലോത്സവത്തിലും മികവു പുലര്‍ത്തിയവരേയും പരിപാടിയില്‍ അനുമോദിച്ചു. തുടര്‍ന്ന് സ്നേഹ വിരുന്ന് ഒരുക്കിയിരുന്നു.

രണ്ടുമണികളോടെ വിവിധ കലാ പരിപാടികള്‍ ആരംഭിച്ചു. ഒന്നിനോടൊന്ന് മികച്ച പരിപാടികളായിരുന്നു വേദിയില്‍ അരങ്ങേറിയത്.സെന്റ് സെബാസ്റ്റ്യന്‍ വാര്‍ഡിന്റെ സ്‌കിറ്റ്, സെന്റ് മേരീസ് വാര്‍ഡിന്റെ കപ്പിള്‍ ഡാന്‍സ്, സെൻ്റ് പീറ്റേർസ് വാർഡിൻ്റെ ചാക്യാർകൂത്ത്,വുമണ്‍സ് ഫോറത്തിന്റെ ഫാഷന്‍ ഷോ , യുവജനങ്ങളുടെ മൈം, തുടങ്ങി നിരവധി ശ്രദ്ധേയ പരിപാടികള്‍ അരങ്ങിലെത്തി. പാട്ടും ഡാന്‍സും സ്‌കിറ്റും ഫാഷന്‍ ഷോയും ഒക്കെയായി ഏഴു മണിക്കൂര്‍ മികച്ച പ്രകടനങ്ങളായിരുന്നു വേദിയില്‍.


ഗ്ലോസ്റ്ററിലെ സീറോ മലബാര്‍ സമൂഹത്തില്‍ 500 ഓളം പേര്‍ പങ്കെടുത്ത പ്രോഗ്രാമെന്നത് തന്നെ പരിപാടിയുടെ സ്വീകാര്യത വ്യക്തമാക്കുന്നതാണ്. പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായിരുന്ന പ്രിയ ബിനോയ്, നിസി ലോറന്‍സ്, ടോബി ജോണ്‍, രേണു സെബാസ്റ്റ്യൻ , അനില്‍ തോമസ്, ജെസ്വിന്‍ എന്നിവരുടെ മികച്ച ഒരുക്കങ്ങളാണ് പരിപാടിയുടെ വിജയത്തിന് പിന്നില്‍.

ട്രസ്റ്റിമാരായ ആന്റണി, ബിജു തോമസ്, ഷാജി, ബില്‍ജി ലോറന്‍സ് എന്നിവരുടെ നേതൃത്വത്തില്‍ മുഴുവന്‍ കമ്മറ്റി അംഗങ്ങളും ചേര്‍ന്ന് മികച്ചൊരു പാരിഷ് ഡേ ആഘോഷം തന്നെയാണ് ഒരുക്കിയത്.
മൂന്നാമത് പാരിഷ് ഡേ വളരെ ഗംഭീരമായിട്ടാണ് കൊണ്ടാടിയത്.യുകെയിലെ പ്രമുഖ മോര്‍ട്ട്ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്ഗേജ് പരിപാടിയുടെ മുഖ്യ സ്പോണ്‍സറായിരുന്നു.
വേദപാഠത്തിന്റെ ഒന്നു മുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികള്‍ വിവിധ പ്രോഗ്രാമുകൾ അവതരിപ്പിച്ചു. 15 ഓളം ഫാമിലി ഗ്രൂപ്പുകളുടേയും വുമണ്‍സ് ഫോറത്തിന്റെയും ചെറുപുഷ്പം മിഷന്‍ ലീഗ്, മെന്‍സ് ഫോറം, വേദപാഠ അധ്യാപകരുടെ പരിപാടികള്‍ എന്നിങ്ങനെ എല്ലാ മേഖലയിലുള്ളവരുടേയും പരിപാടികളുണ്ടായി. രാത്രി ഒമ്പതരയോടെയാണ് പരിപാടികള്‍ അവസാനിച്ചത്. മണിക്കൂറുകള്‍ നീണ്ട കലാസന്ധ്യ ഏവരും നിറഞ്ഞ മനസ്സോടെ ആസ്വദിച്ചു.

 

ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ കുംഭ മാസ പൂജ (2026 ഫെബ്രുവരി 14 ആം തീയതി ശനിയാഴ്ച) നടക്കും. അന്നേ ദിവസം രാവിലെ 8:30 ന് ഗണപതി ഹോമം, വൈകുന്നേരം 6 മുതൽ അഭിഷേകം, ദീപാരാധന, വിളക്ക് പൂജ, ലളിത സഹസ്ര നാമ അർച്ചന, ഭജന, നീരാഞ്ജനം, പടിപൂജ, ഹരിവരാസനം എന്നിവ നടത്തപ്പെടുന്നതാണ്, വിളക്ക് പൂജയിൽ പങ്കെടുക്കുന്ന ഭക്തർ രണ്ടു ബഞ്ച് പൂക്കളും, ഒരു നിലവിളക്കും, നീരാഞ്ചനത്തിന് ഒരു നാളികേരവും കൊണ്ട് വരേണ്ടതാണ്.ക്ഷേത്രം മേൽശാന്തി ശ്രീ അഭിജിത്ത് തിരുമേനിയും, താഴൂർ മന ശ്രീ ഹരിനാരായണൻ നമ്പിടിശ്വരറും,പൂജകൾക്ക് കാർമികത്വം വഹിക്കും, വെള്ളിയോട്ടില്ലം ശ്രീ അദ്രിത് വാസുദേവ് പൂജകൾക്ക് സഹ കർമികത്വം വഹിക്കും

അമ്പലത്തിന്റെ വിലാസം
KENT AYYAPPA TEMPLE
1 Northgate, Rochester ME1 1LS

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക
07838170203, 07985245890, 07507766652, 07906130390,0 7973 151975

Copyright © . All rights reserved