Latest News

അദ്വൈത ആർട്സ് , ഹെൻ ഗ്രോവ് മലയാളി കമ്മ്യൂണിറ്റിയുടെ(HMC) സഹകരണത്തോടെ അണിയിച്ചൊരുക്കുന്ന,യുകെയിൽ കലയും സാഹിത്യവും സംഗീതവും സംഗമിക്കുന്ന അപൂർവ്വ വേദിയായ ശ്രീരാഗം – സീസൺ 3, ഇന്ത്യൻ കലാസംഗീതോത്സവം മാർച്ച് 1 ഞായറാഴ്ച ഉച്ചയ്ക്ക് 3 മുതൽ വൈകിട്ട് 7 വരെ ബ്രിസ്റ്റളിൽ നടക്കും.

വായനക്കാരുടെ ഹൃദയം കീഴടക്കിയ, മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ശ്രീ ബാബു എബ്രഹാം രചിച്ച “കമ്പിളി കണ്ടത്തെ കൽഭരണികൾ” എന്ന ആത്മകഥാപരമായ കൃതിക്ക് അദ്വൈതയുടെ ആദ്യ “അദ്വയ” പുരസ്കാരം സമ്മാനിക്കും. കൂടാതെ ബ്രിസ്റ്റളിൽ നിന്ന് തെരഞ്ഞെടുത്ത ഗായകനു ജി. ദേവരാജൻ പുരസ്കാരവും നൽകും.

നർത്തകി ഡാൻസ് അക്കാദമിയുടെ അപർണ്ണ പവിത്രൻ അവതരിപ്പിക്കുന്ന ഭരതനാട്യത്തോടെ പരിപാടികൾക്ക് തുടക്കമാകും.

പ്രധാന പരിപാടികൾ

• വിന്റർ മെലഡീസ്

പ്രശസ്ത വയലിനിസ്റ്റ് ശ്യാം ബാലമുരളി മലയാളം, തമിഴ്, ഹിന്ദി ഗാനങ്ങൾ വയലിനിലൂടെ പുനർസൃഷ്ടിച്ച് ഹൃദയഹാരിയായ രാഗസന്ധ്യ ഒരുക്കുന്നു.

• ഗസൽ പോലെ…

മലയാള ചലച്ചിത്ര ഗാനങ്ങളിലെ ഗസൽ ഭാവമുള്ള ഹൃദ്യഗാനങ്ങൾ.പ്രമോദ് പിള്ള, സുന്ദീപ് കുമാർ, അനു ചന്ദ്ര എന്നിവർ അവതരിപ്പിക്കുന്ന ആത്മസ്പർശിയായ സംഗീത സായാഹ്നം.

• നിമിഷം സുവർണ്ണ നിമിഷം…

ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ ശ്രീ ബാലചന്ദ്ര മേനോന്റെ സിനിമാപ്രവർത്തനത്തിന്റെ 50 വർഷത്തെ സുവർണ്ണയാത്രയ്ക്ക് ആദരമായി, അദ്ദേഹത്തിന്റെ സിനിമകളിലെ തിരഞ്ഞെടുത്ത ഗാനങ്ങളാൽ സുന്ദരമായ ഗാനമാലിക.

ഗായകർ: രാജേഷ് കർത്ത, സഞ്ജീവ്, സുന്ദീപ് കുമാർ, പ്രമോദ് പിള്ള, അനു ചന്ദ്ര, രാധാകൃഷ്ണൻ.

കരോക്കെയില്ലാതെ, തത്സമയ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ സംഗീതാവിഷ്‌കാരങ്ങൾ നടക്കും. തബലയിൽ കലാഭവൻ ആനന്ദ് നായിക്, റിതത്തിൽ
ബിബികുര്യൻ, ഹാർമോണിയത്തിൽ സന്തോഷ് ജേക്കബ് പുത്തേറ്റ്, കീബോർഡിൽ ഗോപു നായർ, ഗിറ്റാറിൽ ജോഷി എന്നിവർ മേളയ്ക്ക് മാറ്റ് കൂട്ടും.

• ദേവരാഗപദങ്ങൾ

ജി. ദേവരാജൻ രചിച്ച അനശ്വര ഗാനങ്ങൾക്ക് കഥകളി അർപ്പണം. മലയാള ചലച്ചിത്ര ഗാനങ്ങൾ ആദ്യമായി കഥകളി പദങ്ങളായി അരങ്ങിലെത്തുന്ന നവീന അവതരണം. ഇക്കഴിഞ്ഞ മാസങ്ങളിൽ കേരളത്തിലും ചെന്നൈയിലും അവതരിപ്പിച്ച് വൻ ജനപ്രീതി നേടിയ ഈ വ്യത്യസ്ത കഥകളി ആദ്യമായി ഭാരതത്തിന് പുറത്ത് അരങ്ങേറുന്നു.വയലാറിന്റെയും പി. ഭാസ്കരന്റെയും കവിതകളും ദേവരാജന്റെ സംഗീതവും ആധാരമാക്കി, കലാമണ്ഡലം വിജയകുമാർ ആശയ–സംവിധാനം നിർവഹിക്കുന്ന ഈ അവതരണത്തിൽ, കലാമണ്ഡലം ബാർബറയുടെ ചുട്ടിയോടുകൂടി “ഒന്ന് ചിരിക്കൂ, ഒരിക്കൽ കൂടി” എന്ന കഥപറച്ചിൽ പഹൽഗം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പുതിയ അനുഭവമാകുന്നു.
ആർട്സ് കൗൺസിൽ ഇംഗ്ലണ്ടിന്റെ സഹകരണത്തോടെ നടക്കുന്ന മേളയിൽ Bookshelf UK (പുസ്തകപെട്ടി) മലയാളത്തിലെ പ്രമുഖ എഴുത്തുകാരുടെ പുസ്തകങ്ങളുടെ പ്രദർശനവും വിൽപ്പനയും നടത്തും. “താമര” ഒരുക്കുന്ന ഇന്ത്യൻ വസ്ത്രങ്ങളുടെ പ്രദർശനവും ഉണ്ടായിരിക്കും.

ബ്രിസ്റ്റളിലെ സൽക്കാര റെസ്റ്റോറന്റ് ഒരുക്കുന്ന കേരളത്തിന്റെ തനതായ രുചികൾ നിറഞ്ഞ ഫുഡ് കോർട്ടും മേളയുടെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്.

2023-ൽ തിരുവിതാംകൂർ രാജകുടുംബാംഗവും പ്രശസ്ത എഴുത്തുകാരിയുമായ പത്മശ്രീ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായ് തമ്പുരാട്ടി ആയിരുന്നു ശ്രീരാഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. തുടർന്ന് നവരാത്രിയോടനുബന്ധിച്ച് ആർ. എൽ. വി ജോസ് ജെയിംസ് അവതരിപ്പിച്ച സംഗീത കച്ചേരിയും, 2024-ൽ കലാചേതന കഥകളി കമ്പനിയുടെ നേതൃത്വത്തിൽ “ദക്ഷയാഗം” കഥകളിയും അരങ്ങേറി.

ടിക്കറ്റ്ടൈയ്‌ലർ വെബ്സൈറ്റിലൂടെ ടിക്കറ്റ് വാങ്ങാവുന്നതാണ്
(https://www.tickettailor.com/events/adwaitaarts/1999008)

Venue
The Theatre
St. Brendan’s Sixth Form College
Broomhill Road, Brislington
Bristol BS4 5RQ, UK

Date: 1 March, Sunday
Time: 3 PM – 7 PM.

Contact (WhatsApp): 07404 676981

Ticket Booking:
https://www.tickettailor.com/events/adwaitaarts/1999008

Facebook:
https://www.facebook.com/share/1C2gPb2iXY/

Instagram :
https://www.instagram.com/adwaita.arts?igsh=YmtxODU2Ymt6c3E1

അപ്പച്ചൻ കണ്ണഞ്ചിറ

ലണ്ടൻ: ആറ്റുകാൽ ദേവീ ഭക്തരുടെ നേതൃത്വത്തിൽ ലണ്ടനിലെ ന്യൂഹാം മാനോർപാർക്കിലുള്ള ശ്രീ മുരുകൻ ക്ഷേത്രത്തിൽ വെച്ച് വർഷം തോറും നടത്തിവരുന്ന ആറ്റുകാൽ പൊങ്കാലയുടെ പത്തൊമ്പതാമത്‌ സമർപ്പണം ചൊവ്വാഴ്ച മാർച്ച് മൂന്നിന് ഭക്തിനിർഭരമായി ആചരിക്കും. ഡോ.ഓമന ഗംഗാധരന്റെ നേതൃത്വത്തിൽ, ലണ്ടനിലെ ‘ആറ്റുകാൽ സിസ്റ്റേഴ്സ്’ തുടക്കം കുറിച്ചതാണ് ലണ്ടനിലെ ആറ്റുകാൽ പൊങ്കാല.

ബ്രിട്ടനിലെ നിരാലംബരായ സ്ത്രീകളുടെ സഹായത്തിനും, ഉന്നമനത്തിനും ശക്തിസ്രോതസ്സായി നിലകൊള്ളുന്ന ‘ബ്രിട്ടീഷ് ഏഷ്യൻ വുമണ്‍സ് നെറ്റ് വർക്ക്’ ( മുൻ ആറ്റുകാൽ സിസ്റ്റേഴ്സ് ) കൂട്ടായ്മ്മയുടെ ചെയറും, സാമൂഹ്യ പ്രവർത്തകയും, എഴുത്തുകാരിയുമായ ഡോ. ഓമന ഗംഗാധരനാണ് ലണ്ടനിലെ ആറ്റുകാൽ പൊങ്കാലക്ക് തുടക്കം കുറിച്ച് നാളിതുവരെയായി നേതൃത്വം നൽകി പോരുന്നത്. മുൻ സിവിക് മേയറും, യു കെ യിലെ ആദ്യ മലയാളി കൗൺസിലറുമാണ്‌ ഡോ. ഓമന.

മാർച്ച് 3 നു ചൊവ്വാഴ്ച്ച രാവിലെ ഒമ്പതരക്ക് പൂജാദികർമ്മങ്ങൾ ആരംഭിക്കുകയും, ഉച്ച പൂജയോടെ സമാപിക്കുന്നതുമാണ്. നവാഗതരായ ധാരാളം ദേവീ ഭക്തരുടെ സാന്നിദ്ധ്യവും, സാമീപ്യവും യു കെ യിൽ വർദ്ധിച്ച സാഹചര്യത്തിൽ, ഇത്തവണ വിവിധ ഭാഗങ്ങളിൽ നിന്നുമായി വലിയ പങ്കാളിത്തമാണ് സംഘാടക സമിതി പ്രതീക്ഷിക്കുന്നത്. നിരവധിയായ അത്ഭുത-അനുഭവ സാക്ഷ്യങ്ങൾക്ക്‌ ആറ്റുകാൽ പൊങ്കാല ഉറവിടമാവുന്നുവെന്നാണ് സംഘാടകരുടെയും ഭക്തജനങ്ങളുടെയും സാക്ഷ്യങ്ങൾ.

നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിപ്പോരുന്ന ‘ബ്രിട്ടീഷ് ഏഷ്യൻ വുമണ്‍സ് നെറ്റ് വർക്ക്’, ലണ്ടൻ ബ്രെസ്റ്റ് ക്യാൻസർ സൊസൈറ്റിയുടെ മുഖ്യ പ്രായോജകരുമാണ്. ഈ വർഷത്തെ ഫണ്ട് സെന്റ് ജോസഫ്സ് ഹോസ്പേസ്, ഹാഗ്നിയിലെ ക്യാൻസർ രോഗികളുടെ അന്തിമ പരിചരണ സെന്ററിലേക്കാവും നൽകുക. ബഹുമാനപ്പെട്ട മന്ത്രി സ്റ്റീഫൻ ടിംസിന്റെ സാന്നിദ്ധ്യത്തിൽ ധനസാഹയ നിധി പിന്നീട് കൈമാറും.

ഏറെ പേർക്ക് പ്രചോദനവും ബോദ്ധ്യവും അവസരവും പകർന്ന പൊങ്കാല, സാഹചര്യങ്ങളുടെ സൗകര്യാർത്ഥം യു കെ യുടെ വിവിധ ഭാഗങ്ങളിലായി തുടങ്ങുവാൻ സാഹചര്യമൊരുക്കിഎന്നതിൽ ലണ്ടനിലെ ആറ്റുകാൽ സിസ്റ്റേഴ്സിനും, യു കെ യിലെ പൊങ്കാലയുടെ മാതൃ ഗേഹം എന്ന നിലയിൽ ശ്രീ മുരുകൻ മഹാക്ഷേത്രത്തിനും ആറ്റുകാൽ പൊങ്കാലയിൽ വലിയ പ്രാധാന്യമുണ്ട്.

ഏവരെയും സ്നേഹപൂർവ്വം ലണ്ടൻ ശ്രീ മുരുകൻ ക്ഷേത്ര ആറ്റുകാൽ പൊങ്കാലയിലേക്ക് ക്ഷണിച്ചു കൊള്ളുന്നതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 020 8478 8433

Sree Murugan Temple, 78-90 Church Rd, Browning Road/ Church Road Junction, Manor Park, London E12 6AF

അപ്പച്ചൻ കണ്ണഞ്ചിറ

ബോൺമൗത്ത്‌: ബോൺമൗത്തിൽ കലാഹൃദയങ്ങൾ സംഗമിച്ച ‘മഴവിൽ സംഗീതം ഫ്‌ളാഷ്’ വർണ്ണാഭവും ആസ്വാദ്യവുമായി. മുപ്പത്തഞ്ചിൽപരം ഗായകരും, ഇരുപത്തഞ്ചിൽ കൂടുതൽ നർത്തകരും, തങ്ങളുടെ സർഗ്ഗാത്മക കഴിവുകൾ പുറത്തെടുത്തപ്പോൾ ഫ്ളാഷ്’ വേദി വർണ്ണശബളവും, മനസ്സ് നിറയുന്നതുമായി. പ്രശസ്ത ഗായകരായ കലാഭവൻ ബിനു, ഗിരീഷ് മേനോൻ എന്നിവരുടെ സാന്നിധ്യവും, ആലാപനവും മഴവിൽ ഫ്ലാഷിന് കൂടുതൽ മികവേകി.

മഴവിൽ ഫ്ലാഷിന്റെ ഔദ്യോഗിക ഉദ്‌ഘാടനം പരിപാടിയുടെ മുഖ്യാതിഥിയും, പ്രശസ്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ റീന ജോൺ ആദ്യ തിരി തെളിയിച്ച് നിർവഹിച്ചു. തുടർന്ന് മഴവിൽ സംഗീതത്തിന്റെ അമരക്കാരനായ അനീഷ് ജോർജിനൊപ്പം കമ്മിറ്റി അംഗങ്ങൾ ഭദ്രദീപം തെളിയിച്ചു.

റീന ജോണിനായി റീലുകൾ കോർത്തിണക്കി നിമിഷ സനിൻ ഒരുക്കിയ മനോഹരമായ സ്കിറ്റ് പ്രേക്ഷകരിൽ ആവേശം വിതറി. ഫ്ലവേഴ്സ് ടി.വി. ഫെയിം പ്രസാദ് ശിവൻ തുടർന്നവതരിപ്പിച്ച മിമിക്രി പ്രകടനം മഴവിൽ ഫ്ലാഷിലെ ഹൈലൈറ്റായി. ആകർഷകവും മികവുറ്റതുമായ കലാപരിപാടികൾ കൃത്യതയോടെയും അനർഗ്ഗളമായും വേദിയിൽ ഒഴുകിയെത്തിയത് മഴവിൽ സംഗീതത്തെ ശ്രദ്ധേയവും മികവുറ്റതുമാക്കി.

ജൂൺ 13-ാം തീയതി നടക്കാനിരിക്കുന്ന ‘മഴവിൽസംഗീതം 2026’ എന്ന മഹാമേളയുടെ ഓർമ്മ ഉണർത്തിക്കൊണ്ടാണ് ഫ്‌ളാഷിന്റെ തിരശീല താഴ്ന്നത്. സഹൃദയരും, കലാസ്നേഹികളുമായ നൂറുകണക്കിനാളുകൾ പരിപാടികളിൽ പങ്കുചേർന്നു.

തെഹ്‌റാൻ ∙ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിനെ തുടർന്ന് ശക്തമായ പ്രതികാര നടപടികൾ പ്രഖ്യാപിച്ച് ഇറാൻ റെവല്യൂഷനറി ഗാർഡ് (ഐആർജിസി). ഖമനേയിയുടെ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവരെ ഒരിക്കലും വെറുതെ വിടില്ലെന്നും ഇറാന്റെ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ സൈനിക ഓപ്പറേഷൻ ഉടൻ ആരംഭിക്കുമെന്നും ഐആർജിസി മുന്നറിയിപ്പ് നൽകി. ഇറാനിലെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാർസ് ന്യൂസ് ഏജൻസിയാണ് ഇതുസംബന്ധിച്ച വിവരം റിപ്പോർട്ട് ചെയ്തത്.

പ്രഖ്യാപിച്ച ഓപ്പറേഷൻ കുറച്ച് നിമിഷങ്ങൾക്കുള്ളിൽ ആരംഭിക്കുമെന്നും മേഖലയിലെ അധിനിവേശ പ്രദേശങ്ങളും അമേരിക്കൻ താവളങ്ങളും പ്രധാന ലക്ഷ്യങ്ങളായിരിക്കുമെന്നും ഐആർജിസി വ്യക്തമാക്കി. “നമ്മൾക്ക് ഒരു മഹാനായ നേതാവിനെ നഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം മനുഷ്യരാശിക്കെതിരായ ക്രൂരതയുടെ തെളിവാണ്. ഇറാന്റെ ജനതയുടെ പ്രതികാരം അനിവാര്യമാണ്” എന്നും പ്രസ്താവനയിൽ പറയുന്നു. ഖമനേയിയുടെ വിയോഗത്തിൽ രാജ്യത്തുടനീളം ശക്തമായ വികാരപ്രകടനങ്ങളാണ് ഉയരുന്നത്.

ഖമനേയി കൊല്ലപ്പെട്ടതായി ഞായറാഴ്ച രാവിലെ ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. രാജ്യത്ത് 40 ദിവസത്തെ ദുഃഖാചരണവും ഏഴ് ദിവസത്തെ പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതേസമയം, ഖമനേയി കൊല്ലപ്പെട്ടുവെന്ന് ശനിയാഴ്ച രാത്രിയോടെ തന്നെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. മേഖലയിൽ സംഘർഷാവസ്ഥ കടുത്ത ആശങ്കകൾക്ക് ഇടയാക്കിയിരിക്കുകയാണ്.

ന്യൂഡൽഹി/ദുബായ് ∙ അമേരിക്കയും ഇസ്രായേലും ഇറാനെതിരെ സംയുക്ത സൈനിക നീക്കം ആരംഭിച്ചതോടെ പശ്ചിമേഷ്യൻ വ്യോമമേഖല യുദ്ധക്കളമായി. സുരക്ഷാ കാരണങ്ങളാൽ ശനിയാഴ്ച മാത്രം 410 വിമാന സർവീസുകൾ റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. സംഘർഷാവസ്ഥ തുടരുന്നതിനാൽ ഞായറാഴ്ച 444 സർവീസുകൾ കൂടി റദ്ദാക്കാനിടയുണ്ടെന്നാണ് സൂചന. മേഖലയിലെ പ്രധാന വ്യോമപാതകൾ അടച്ചതോടെ ഇന്ത്യയിൽ നിന്നുള്ള സർവീസുകൾക്കും പൂർണ്ണമായ തടസ്സം നേരിട്ടിരിക്കുകയാണ്.

യുദ്ധം രൂക്ഷമായതോടെ എയർ ഇന്ത്യ, ഇൻഡിഗോ അടക്കമുള്ള ഇന്ത്യൻ വിമാനക്കമ്പനികൾ പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കുള്ള സർവീസുകൾ താത്കാലികമായി നിർത്തിവെച്ചു. ഇന്ത്യയിൽ നിന്ന് ഇസ്രായേലിലെ ടെൽ അവീവ് ലക്ഷ്യമാക്കി പുറപ്പെട്ട എയർ ഇന്ത്യ വിമാനം പാതിവഴിയിൽ തിരിച്ചിറക്കേണ്ടിവന്നു. പശ്ചിമേഷ്യയിലൂടെയും പേർഷ്യൻ ഗൾഫ് മേഖലയിലൂടെയും യാത്ര ഒഴിവാക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) കർശന നിർദ്ദേശം നൽകി. സിറിയയും യെമനും ഉൾപ്പെടെയുള്ള വ്യോമപാതകൾ നേരത്തെ തന്നെ അപകടമേഖലയായി പ്രഖ്യാപിച്ചിരുന്നു.

ഇതിനിടെ, ഇറാൻ മിസൈൽ ആക്രമണം നടത്തിയതിനെ തുടർന്ന് ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നായ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനരഹിതമായി. ഇതോടെ ഒളിമ്പിക് മെഡൽ ജേതാവ് പി വി സിന്ധു ഉൾപ്പെടെ നൂറുകണക്കിന് ഇന്ത്യൻ യാത്രക്കാർ വിദേശ വിമാനത്താവളങ്ങളിൽ കുടുങ്ങി. ചൊവ്വാഴ്ച ആരംഭിക്കുന്ന ഓൾ ഇംഗ്ലണ്ട് ഓപ്പണിൽ പങ്കെടുക്കാൻ ബർമിംഗ്ഹാമിൽ പോകുന്നതിനിടെയാണ് സിന്ധു ദുബായിൽ കുടുങ്ങിയത്. ഫിബ ബാസ്‌ക്കറ്റ്‌ബോൾ ലോകകപ്പ് യോഗ്യതാ മത്സരത്തിനു ശേഷം മടങ്ങുകയായിരുന്ന ഇന്ത്യൻ പുരുഷ ബാസ്‌ക്കറ്റ്‌ബോൾ ടീം ഖത്തറിലെ ദോഹയിലും തടസ്സപ്പെട്ടു. സംഘർഷം അവസാനിക്കാതെ സർവീസുകൾ പുനരാരംഭിക്കാൻ സാധിക്കില്ലെന്ന നിലപാടിലാണ് വിമാനക്കമ്പനികൾ.

ന്യൂഡൽഹി∙ ഇറാനെതിരെ ഇസ്രയേൽ നടത്തിയ ആക്രമണത്തെ തുടർന്ന് പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം കടുത്തതിനെ തുടര്‍ന്ന് ഗള്‍ഫ് മേഖലയിലേക്കും മധ്യപൂർവദേശത്തേക്കും ഉള്ള എല്ലാ സര്‍വീസുകളും എയർ ഇന്ത്യയും ഇൻഡിഗോയും താത്കാലികമായി റദ്ദാക്കി. യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പരമപ്രധാന പരിഗണനയെന്ന് എയർ ഇന്ത്യ അറിയിച്ചു. സുരക്ഷാ സാഹചര്യം നിരന്തരം വിലയിരുത്തുകയാണെന്നും അതനുസരിച്ച് സര്‍വീസുകളിൽ മാറ്റങ്ങൾ വരുത്തുമെന്നും കമ്പനി വ്യക്തമാക്കി. ഇൻഡിഗോയും അർധരാത്രിവരെ മധ്യപൂർവദേശത്തേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചതായി അറിയിച്ചു. തടസ്സങ്ങൾ പരമാവധി കുറയ്ക്കാൻ പുനഃക്രമീകരണ നടപടികൾ പുരോഗമിക്കുകയാണെന്നും യാത്രക്കാരെ സഹായിക്കാൻ പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

ഇസ്രയേലിലെ ഇന്ത്യന്‍ പൗരന്മാര്‍ അതീവ ജാഗ്രത പാലിക്കണമെന്നും ഷെല്‍ട്ടറുകളില്‍ തുടരണമെന്നും എംബസി ഓഫ് ഇന്ത്യ ടെല്‍ അവീവ് നിര്‍ദേശം നല്‍കി. അത്യാവശ്യമല്ലാത്ത യാത്രകള്‍ പൂര്‍ണമായും ഒഴിവാക്കണമെന്നും അടിയന്തര സാഹചര്യങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍ (+972-54-7520711) വഴി ബന്ധപ്പെടാമെന്നും അറിയിച്ചു. ഇറാനിലെ ഇന്ത്യന്‍ പൗരന്മാര്‍ക്കും സമാന നിര്‍ദേശം നല്‍കിയ എംബസി ഓഫ് ഇന്ത്യ ടെഹ്റാൻ, വീടിനുള്ളില്‍ തുടരുകയും ഔദ്യോഗിക മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ആവശ്യപ്പെട്ടു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിര്‍ദ്ദേശപ്രകാരം നോർക്ക റൂട്ട്സ് ഹെല്‍പ്‌ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചു. രാജ്യാന്തര മിസ്ഡ് കോള്‍ (+91-8802012345) വഴിയോ ടോള്‍ഫ്രീ നമ്പര്‍ (18004253939) വഴിയോ കേരളീയര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.

ഗള്‍ഫ് മേഖലയിലെ ആകാശപാത അടച്ചതിനെ തുടര്‍ന്ന് കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍നിന്നുള്ള നിരവധി സര്‍വീസുകള്‍ റദ്ദാക്കി. ഇറാന്‍, ഇറാഖ്, കുവൈറ്റ്, ബഹറൈന്‍, ഖത്തര്‍ എന്നിവയുടെ വ്യോമപാതകളാണ് അടച്ചിട്ടിരിക്കുന്നത്. കൊച്ചിയില്‍നിന്ന് ഷാര്‍ജ, ദോഹ, അബുദാബി, ബഹറൈന്‍, ദുബായ്, റാസല്‍ ഖൈമ, ജിദ്ദ, മസ്‌കറ്റ് തുടങ്ങിയ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, ആകാശ എയർ, ഒമാൻ എയർ, എത്തിഹാദ് സര്‍വീസുകള്‍ റദ്ദാക്കി. കണ്ണൂരില്‍നിന്ന് ദോഹ, ഫുജൈറ, ഷാര്‍ജ സര്‍വീസുകളും നിലച്ചിട്ടുണ്ട്. സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ പശ്ചിമേഷ്യയിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും തുടര്‍നടപടികള്‍ സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷമേ തീരുമാനിക്കൂ എന്നും അധികൃതര്‍ അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുഎസിന്റെ പിന്തുണയോടെ ഇറാനെതിരെ ഇസ്രയേൽ നടത്തുന്ന ആക്രമണവും ഇറാന്റെ പ്രത്യാക്രമണവും പശ്ചിമേഷ്യയിലെ സംഘര്‍ഷം രൂക്ഷമാക്കിയിരിക്കുകയാണ്. പ്രദേശത്തെ യുഎസ് സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ടുള്ള ഇറാന്റെ തിരിച്ചടിക്കിടെ പല വിമാനക്കമ്പനികളും വ്യോമപാതകള്‍ ഒഴിവാക്കി സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. വിവിധ രാജ്യങ്ങള്‍ പൗരന്മാരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ നിര്‍ദേശം നല്‍കി. ഇതിനിടെ ഇറാനിലെ എണ്ണപ്പാടങ്ങള്‍ക്കും ശുദ്ധീകരണശാലകള്‍ക്കുമെതിരെ ആക്രമണമുണ്ടായാല്‍ ആഗോള എണ്ണവിതരണത്തില്‍ വലിയ കുറവ് സംഭവിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഉപരോധങ്ങള്‍ നിലനിന്നിട്ടും ഇറാന്‍ ഇന്നും മുന്‍നിര എണ്ണ ഉത്പാദക രാജ്യങ്ങളില്‍ ഒന്നാണ്. ഒപെക്കിന്റെ കണക്കു പ്രകാരം പ്രതിദിനം ഏകദേശം 3.1 ദശലക്ഷം ബാരല്‍ എണ്ണ ഉത്പാദിപ്പിക്കുന്ന രാജ്യം, 1.3 മുതല്‍ 1.5 ദശലക്ഷം ബാരല്‍ വരെ കയറ്റുമതി ചെയ്യുന്നു. ഇതില്‍ ഭൂരിഭാഗവും ചൈനയിലേക്കാണ് പോകുന്നത്.

ഇറാനിലെ എണ്ണ ഉത്പാദനച്ചെലവ് ഒരു ബാരലിന് 10 ഡോളര്‍ വരെ മാത്രമാണെന്ന് വിലയിരുത്തപ്പെടുന്നു. സൗദി അറേബ്യ, ഇറാഖ്, കുവൈത്ത്, യുഎഇ തുടങ്ങിയ രാജ്യങ്ങളിലാണ് ഇത്രയും കുറഞ്ഞ ചെലവില്‍ ഉത്പാദനം നടക്കുന്നത്. എന്നാല്‍ അമേരിക്കയിലും കാനഡയിലും ബാരലിന് 40 മുതല്‍ 60 ഡോളര്‍ വരെ ചെലവാകുന്നു. നിലവിലെ സംഘര്‍ഷ സാഹചര്യത്തില്‍ എണ്ണവില ബാരലിന് 100 ഡോളറിന് മുകളിലേക്കുയരാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. അതുവഴി ഗതാഗതച്ചെലവും ഭക്ഷ്യവിലയും ഉത്പാദനച്ചെലവും വര്‍ധിച്ച് ആഗോള പണപ്പെരുപ്പം കുതിച്ചുയരുമെന്ന ആശങ്കയും നിലനില്‍ക്കുന്നു.

ഇതിനിടെ ഹോർമുസ് കടലിടുക്ക് സംബന്ധിച്ച ആശങ്കയും ശക്തമാണ്. യുഎസ് എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്ട്രേഷന്‍റെ കണക്കനുസരിച്ച്, ലോകത്തിലെ മൊത്തം എണ്ണ ഉപഭോഗത്തിന്റെ ഏകദേശം 20 ശതമാനം ഈ കടലിടുക്കിലൂടെ കടന്നുപോകുന്നു. ഏറ്റവും കുറഞ്ഞ വീതി വെറും 33 കിലോമീറ്റര്‍ മാത്രമുള്ള ഈ ജലപാത ഇറാനും ഒമാനും ഇടയിലാണ്. സൗദി അറേബ്യ, ഇറാഖ്, കുവൈത്ത്, യുഎഇ എന്നീ രാജ്യങ്ങളുടെ പ്രധാന കയറ്റുമതി മാര്‍ഗമാണിത്. ക്രൂഡ് ഓയില്‍, എല്‍എന്‍ജി എന്നിവയുടെ ഏകദേശം 80 ശതമാനവും ഇന്ത്യ, ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളിലേക്കാണ് എത്തുന്നത്. ഈ പാതയില്‍ ചെറിയൊരു തടസ്സം പോലും ഉണ്ടായാല്‍ ഇന്‍ഷുറന്‍സ് ചെലവ് ഉയര്‍ന്നും കപ്പല്‍ ഗതാഗതം മന്ദഗതിയിലായും എണ്ണവില കുതിച്ചുയരാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ശാസ്താംകോട്ടയിൽ വിളിപ്പുറത്ത് മദ്യം വീട്ടിലെത്തിച്ച് വിൽപ്പന നടത്തിയിരുന്ന യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പോരുവഴി ശാസ്താംനടയ്ക്ക് സമീപം താമസിക്കുന്ന കൃഷ്ണതീർഥംവീട്ടിൽ കൃഷ്ണകുമാർ (39) ആണ് പിടിയിലായത്. ഫോൺ വഴി ആവശ്യപ്പെട്ടവർക്ക് ഏത് ബ്രാൻഡ് വിദേശമദ്യവും വാതിൽപ്പടിയിലെത്തിച്ച് നൽകുന്നതായിരുന്നു ഇയാളുടെ പ്രവർത്തനരീതി. ഏറെ നാളായി നിരീക്ഷണത്തിലുണ്ടായിരുന്ന പ്രതിയെ മുതുപിലാക്കാട് ഭാഗത്ത് സ്കൂട്ടറിൽ മദ്യവിൽപ്പന നടത്തുന്നതിനിടെയാണ് ശാസ്താംകോട്ട എക്സൈസ് സർക്കിൾ സംഘം കൈയോടെ പിടികൂടിയത്.

ഇയാളിൽ നിന്ന് എട്ട് ലിറ്റർ വിദേശമദ്യം, സ്കൂട്ടർ, പാൻമസാല, കൂടാതെ നാല്പത്തിരണ്ടായിരത്തോളം രൂപയും പിടിച്ചെടുത്തു. കുന്നത്തൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വൈശാഖ് വി. പിള്ളയുടെ നിർദേശപ്രകാരം എക്സൈസ് ഇൻസ്പെക്ടർ സൂര്യയും സംഘവുമാണ് നടപടി സ്വീകരിച്ചത്. ആവശ്യക്കാർക്ക് ഏത് സ്ഥലത്തേക്കും കുറഞ്ഞ തുകയ്ക്ക് മദ്യം എത്തിച്ചു നൽകിയതിനാൽ ഇടപാടുകാർ ഏറെയുണ്ടായിരുന്നുവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

മുൻപും അനധികൃത മദ്യവിൽപ്പന കേസുകളിൽ കൃഷ്ണകുമാർ എക്സൈസിന്റെ പിടിയിലായിട്ടുണ്ട്. വീട്ടിലെ പൂജാമുറിയിൽ നിന്ന് 20 ലിറ്ററോളം മദ്യവും പണവും സ്കൂട്ടറും പിടിച്ചെടുത്ത സംഭവവും, സിനിമാപറമ്പ്–നെടിയവിള റൂട്ടിലെ പെട്രോൾ പമ്പിന് പിന്നിലെ കാടുപിടിച്ച പ്രദേശത്ത് മദ്യക്കച്ചവടം നടത്തുന്നതിനിടെ ഓടി രക്ഷപ്പെട്ടതുമുൾപ്പെടെ നിരവധി കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ടെന്ന് അധികൃതർ പറഞ്ഞു. ഉദ്യോഗസ്ഥർ എത്തുമ്പോഴേക്കും സ്കൂട്ടറിൽ സ്ഥലംവിടുകയായിരുന്നു ഇയാളുടെ പതിവെന്നും ഇതുവഴി പിടികൂടുന്നത് ഏറെ പ്രയാസമായിരുന്നുവെന്നും ഇൻസ്പെക്ടർ സൂര്യ വ്യക്തമാക്കി.

കോട്ടയം ∙ ചങ്ങനാശ്ശേരി എസ് ബി കോളേജിലെ ശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തുന്ന ഉപരാഷ്ട്രപതിക്ക് മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ എൻഎസ്എസ് അനുമതി നിഷേധിച്ചു. സന്ദർശനത്തിന് മുന്നോടിയായി കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നതോടെ വിഷയത്തിൽ പ്രതികരണവുമായി എൻഎസ്എസ് രംഗത്തെത്തി. ഇന്ന് രാവിലെ മാത്രമാണ് പുഷ്പാർച്ചനയ്ക്കായി ഉപരാഷ്ട്രപതി അനുമതി തേടിയതെന്നാണ് സംഘടനയുടെ വിശദീകരണം.

ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക പരിപാടി പട്ടിക പ്രകാരം ഉച്ചയ്ക്ക് 2.50ന് കോളേജ് ഗ്രൗണ്ടിൽ ഹെലികോപ്റ്റർ ഇറങ്ങിയതിന് പിന്നാലെ 3 മണിക്ക് മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തുകയും തുടർന്ന് തൊട്ടടുത്തുള്ള എസ് ബി കോളേജിൽ 3.30ന് നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുകയും ചെയ്യാനായിരുന്നു പദ്ധതി. എന്നാൽ ഷെഡ്യൂൾ പുറത്തുവന്നതിന് ശേഷമാണ് പ്രോട്ടോക്കോൾ ഓഫീസറെ ബന്ധപ്പെട്ട് അനുമതി നൽകാനാവില്ലെന്ന് എൻഎസ്എസ് അറിയിച്ചത്.

തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ എല്ലാവർക്കും സമാധിയിൽ സന്ദർശനം അനുവദിക്കാനാകില്ലെന്നാണ് എൻഎസ്എസിന്റെ നിലപാട്. ഉപരാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട സുരക്ഷാ പരിശോധനകൾ നടത്തേണ്ടതുണ്ടെന്നും, അതിനായി സമാധി പ്രദേശത്ത് പ്രത്യേക അനുമതി നൽകാൻ സാധിക്കില്ലെന്നും സംഘടന അറിയിച്ചു. ഈ സാഹചര്യത്തിലാണ് പുഷ്പാർച്ചനയ്ക്ക് അനുമതി നിഷേധിച്ചതെന്ന് എൻഎസ്എസ് വ്യക്തമാക്കി.

തൃപ്പൂണിത്തുറ ∙ നടൻ ടിനി ടോമിന്റെ മകൻ ആദം ഉൾപ്പെടെ മൂന്നുപേർക്കെതിരെ കഞ്ചാവ് കൈവശം വെച്ചതിന് കേസ്. ആദം, അമിത്, കാർത്തിക് എന്നിവർക്കെതിരെയാണ് ഹിൽപാലസ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. വ്യാഴാഴ്ച രാത്രി നടന്ന പരിശോധനയിലാണ് നാലു ഗ്രാം കഞ്ചാവ് ഇവരുടെ പക്കൽനിന്ന് പിടികൂടിയത്.

രാത്രി ഏകദേശം എട്ടേമുക്കാലോടെ തൃപ്പൂണിത്തുറ അമ്പലമുകളിനടുത്ത് ഇരുമ്പനം പ്രദേശത്ത് പൊലീസ് നടത്തിയ പട്രോളിംഗിനിടെയാണ് സംഭവം. സംശയാസ്പദമായി നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മൂവരെയും പൊലീസ് ചോദ്യം ചെയ്തു. പെരുമാറ്റത്തിൽ അസാധാരണത കണ്ടതോടെ ദേഹപരിശോധന നടത്തുകയായിരുന്നു.

പരിശോധനയിൽ ഒരാളുടെ പോക്കറ്റിൽ ചെറിയ പാക്കറ്റിലാക്കി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തി. ഇരുപതിനും ഇരുപത്തിയൊന്നിനും ഇടയിൽ പ്രായമുള്ളവരാണ് പ്രതികളെന്ന് പൊലീസ് അറിയിച്ചു. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് മൂവരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

Copyright © . All rights reserved