Latest News

ന്യൂസ് ഡെസ്ക് . മലയാളം യുകെ

അമേരിക്കയിലെ ടെക്സസ് സ്റ്റേറ്റിലെ ഹൂസ്റ്റണിലും പരിസരപ്രദേശങ്ങളിലുമുള്ള കുറവിലങ്ങാട് നിവാസികൾ ഒത്തുചേർന്ന് രൂപം നൽകിയിട്ടുള്ള കുറവിലങ്ങാട് അസ്സോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ എന്ന സംഘടനയുടെ ഔദ്യോഗിക ഉദ്ഘാടനം ജനുവരി 26നു ഡിസ്ട്രിക്ട് ജഡ്ജ് സുരേന്ദ്രൻ പട്ടേൽ നിർവഹിച്ചു. പ്രസിഡണ്ട്‌ ഷാജി ജോസിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സെക്രട്ടറി ടാസ്‌മോൻ ജോസ്സഫ് സ്വാഗതം അർപ്പിച്ചു. സ്റ്റാഫോഡ് സിറ്റി മേയർ കെൻ മാത്യു ലോഗോ പ്രകാശനം നടത്തി. റവ ഫാ ജോസഫ് പൊറ്റമ്മേൽ ആശംസകൾ അർപ്പിച്ച ചടങ്ങിൽ കുറവിലങ്ങാട്ടെ കലാ -സാംസ്‌കാരിക നേതാക്കളുടെ ആശംസാ വീഡിയോ പ്രദർശനവും നടത്തപ്പെട്ടു. കുറവിലങ്ങാട് നിവാസികൾക്ക് അഭിമാനിക്കുവാനും സന്തോഷിക്കുവാനുമുള്ള ഒരു പ്രസ്ഥാനത്തിന്റെ പിറവിയാണിതെന്ന് മുഖ്യാതിഥികൾ അഭിപ്രായപ്പെട്ടു. സണ്ണി ടോം മുഖ്യ അതിഥികൾക്കും എത്തിച്ചേർന്ന മെമ്പേഴ്സിനും നന്ദി രേഖപ്പെടുത്തി. ട്രഷറർ സിനു സെബാസ്റ്റ്യൻ പരിപാടിയുടെ സ്പോൺസർമാരായിരുന്ന ആൻസ് ഗ്രോസെർസിനും JJB cpa ഗ്രൂപ്പ് ചെയർമാൻ ജോൺ ബാബുവിനും മോർട്ഗേജ് ലോൺ ഒറിജിനേറ്റർ ജോസ് മാത്യുവിനും നന്ദി പറഞ്ഞു. തുടർന്ന് വിവിധ കലാപരിപാടികളും ഡിന്നറും നടത്തി.

ശിവഗിരി ആശ്രമം യുകെയുടെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ചതയ ദിന സത്സംഗം ഈ വരുന്ന വെള്ളിയാഴ്ച വൈകുന്നേരം 5 മണി മുതൽസൂം ലിങ്ക് വഴി നടത്തപ്പെടും. അദ്ധ്യാത്മിക പ്രഭാഷണ രംഗത്ത് സജീവ സാന്നിധ്യമായ ശ്രീമതി സുലേഖ ടീച്ചറാണ് അനുഗ്രഹ പ്രഭാഷണം നടത്തുന്നത്. പ്രഭാഷണ വിഷയം ഹോമ മന്ത്രം. തുടർന്ന് ഗുരുദേവകൃതികളുടെ ആലാപനവും ഗുരുപുഷ്പാഞ്ജലി മന്ത്രത്തോടെയുള്ള സമർപ്പണവും ഉണ്ടാവും .

ഇംഗ്ലണ്ട്: കേംബ്രിഡ്ജ് സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് വിശുദ്ധ ദേവാലയ കൂദാശ 2025 ഫെബ്രുവരി 1- ന് നടത്തപ്പെടും. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ യു.കെ, യൂറോപ്പ് & ആഫ്രിക്ക ഭദ്രാസന മെത്രാപ്പോലീത്ത അഭി. എബ്രഹാം മാര്‍ സ്തേഫാനോസ് മുഖ്യകാര്‍മികത്വം വഹിക്കും. ജനുവരി 31വെള്ളിയാഴ്ച വൈകിട്ട് 5:00 ന് സന്ധ്യ നമസ്കാരം 5:45-ന് വിശുദ്ധ ദേവാലയത്തിന്റെ കൂദാശയുടെ ആദ്യഭാഗം ദേവാലയ കൂദാശയ്ക്ക് ഇടവക മെത്രാപ്പോലീത്തയും, ഇടവക വികാരി മാത്യൂസ് കുറിയാക്കോസും നേതൃത്വം നല്‍കും.

ഫെബ്രുവരി-1ശനിയാഴ്ച 7:30-ന് പ്രഭാത നമസ്കാരവും 8:30-ന് വിശുദ്ധ ദേവാലയത്തിന്റെ കൂദാശയുടെ രണ്ടാം ഭാഗം 10:00-ന് വിശുദ്ധ കുർബാന. വൈകിട്ട് 3:00 മണിക്ക് പൊതുസമ്മേളനം (CB23 3RD പാപ്വർത്ത് വില്ലേജ് ഹാൾ)
സ്വാഗത പ്രസംഗം. ഇടവക വികാരി മാത്യൂസ് കുറിയാക്കോസ് പൊതുസമ്മേളനത്തിന്റ് അദ്ധ്യക്ഷൻ ഇടവക മെത്രാപ്പോലീത്ത അഭി. എബ്രഹാം മാർ സ്തേഫാനോസ് പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യും.

മുഖ്യഅതിഥി: IAN SOLLOM (MP ST.NEOTS & MID CAMBRIDGESHIRE)
MAYOR NIK JOHNSON (CAMBRIDGESHIRE & PETERBOROUGH COMBINED AUTHORITY)
MAYOR BAIJU THITTALA (CAMBRIDGE CITY COUNCIL)
REV FR.VARGHESE MATHEW(DIOCESAN SECRETARY)
കൃതജ്ഞത ശ്രീ.റോബിൻ തോമസ് (ഇടവക സെക്രട്ടറി).
ഒപ്പം യു.കെ ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളിലെ വൈദികർ, സഭാ പ്രതിനിധികൾ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ, സഭാവിശ്വാസികളും ചടങ്ങില്‍ ഭാഗമാകും. ഈസ്റ്റ് ആംഗ്ലിയ മേഖലയിലെ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ആദ്യത്തെ പള്ളിയാണ്.

2005 – ന്റ് തുടക്കത്തിൽ ഈ പ്രദേശത്തേക്ക് കുടിയേറിയ മലങ്കര ഓർത്തഡോക്സ് സഭയിലെ വിശ്വാസികളുടെ ആഗ്രഹത്തിൽ നിന്നാണ് ഈ ഇടവക സ്ഥാപിതമായത്. സഭയുടെ പാരമ്പര്യങ്ങളിലും, അനുഷ്ഠാനങ്ങളിലും സർവ്വശക്തനായ ദൈവത്തെ ആരാധിക്കുന്നതിനായി റവ.ഫാ.ഏബ്രഹാം തോമസിന്റേയും ലണ്ടൻ സെന്റ് ഗ്രിഗോറിയോസ് ഇടവക വികാരി (ഭദ്രാസന മെത്രപ്പോലീത്ത) ഈ പ്രദേശത്തെ സഭാ വിശ്വാസികളുടെ പരിശ്രമ ഫലവുമായി കേംബ്രിഡ്ജ് ഷെയറിലെ പാപ്വവേർത്തിൽ ആദ്യത്തെ വിശുദ്ധ കുർബാന 2006-ന്റ് തുടക്കത്തിൽ നടത്തപ്പെട്ടു. 2007 ജൂണിൽ അന്നത്തെ യു.കെ, കാനഡ, യൂറോപ്പ് ഭദ്രാസനത്തിലെ കാലംചെയ്ത ഡോ.തോമസ് മാർ മക്കാറിയോസ് മെത്രാപ്പോലീത്ത ഈ ഇടവകയെ ഒരു സ്വതന്ത്ര ഇടവകയാക്കി ഉയർത്തി. 2014 July മാസത്തിൽ ഈ പള്ളിയും, അനുബന്ധ സ്ഥലവും ഇടവക സ്വന്തമായി വാങ്ങിക്കുകയും തുടർന്ന് 2016 ൽ ഇന്നത്തെ മാത്യകയിൽ നവീകരിക്കുന്നതിനുവേണ്ട ശ്രമങ്ങൾ തുടങ്ങുകയും ചെയ്തു.

2018 ജുലായിൽ അന്നത്തെ ഭദ്രാസന മെത്രപ്പോലിത്ത അഭി: മാത്യൂസ് മാർ തീമോത്തിയോസ് നവീകരിച്ച ദേവാലയത്തിന്റെ കല്ലിടിൽ കർമ്മം നിർവ്വഹിക്കുകയും പ്രാത്ഥന ശുശ്രൂഷ നിർവ്വഹിക്കുകയും ചെയ്തു. ഇടവക പൊതുയോഗ തീരുമാനപ്രകാരം 2025 ജനുവരി 31, ഫെബ്രുവരി -1-നും ഇടവകയുടെ കൂദാശ നടത്തുന്നതിനുള്ള തീരുമാനമുണ്ടായി.

ഇന്ന് നിലവൽ ഇടവകയിൽ 50 ൽ പരം കുടുംബ അംഗങ്ങളും, ഒപ്പം പഠനത്തിനായി എത്തിയ വിദ്യാർത്ഥികളും, ആരോഗ്യ മേഖലയിലേക്ക് കടന്നുവന്ന വിശ്വാസികളും വിശുദ്ധ ആരാധനയിൽ പങ്കെടുത്ത് വരുന്നു. സഭയുടെ കാനോനികമായ എല്ലാ അനുഷ്ഠാനങ്ങളും ശുശ്രൂഷകളും ചിട്ടയായി നടത്തുന്നതിന് ഈ ഇടവക എന്നും മുൻപിൽ തന്നെയാണ്. ഈ ദേവാലയ കൂദാശ കർമ്മത്തിലേക്ക് എല്ലാവരെയും കർതൃനാമത്തിൽ സ്വാഗതം ചെയ്യുന്നു.

REV.FR.MATHEWS KURIAKOS (VICAR 07832999325)
SECRETARY ROBIN THOMAS (07841385777)
TREASURER BINOJ VARGHESE (07708327018)
CONVENER SUKU DANIEL (07952916136)
JOINT CONVENER ANILRAJU (07877332931)
PUBLICITY CONVENER
JITHOSH JOHN (07908174434)

ചെങ്ങന്നൂര്‍ ചെറിയനാട് ഭാസ്കര കാരണവർ വധക്കേസിലെ പ്രതി ഷെറിൻ ശിക്ഷ ഇളവ് നൽകിയ നടപടി വിവാദത്തിൽ. ഒരു മാസം കൊണ്ടാണ് ശിക്ഷ ഇളവിനുള്ള ശുപാര്‍ശ ആഭ്യന്തര വകുപ്പ് വഴി മന്ത്രിസഭയിലെത്തി. അതിനിടെ, മുന്‍ഗണനാ മാനദണ്ഡം മറികടന്നാണ് ഈ തീരുമാനം എടുത്തതെന്ന ആരോപണം ശക്തമായി. അര്‍ഹരായി നിരവധി പേരുള്ളപ്പോഴാണ് ഷെറിന് മാത്രമായുള്ള ശിക്ഷായിളവ്. 20 വര്‍ഷം ശിക്ഷയനുഭവിച്ച രോഗികള്‍ പോലും ജയിലില്‍ തുടരുന്നുണ്ട്. ഈ സാഹചര്യത്തിൽ ഷെറിനെ പരിഗണിച്ചത് നീതികരിക്കാൻ കഴിയില്ലെന്നാണ് വിമർശനം.

എല്ലാ നിയമവശങ്ങളും ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ തേടും. വിശദ നിയമോപദേശവും തേടും. ഏത് സാഹചര്യത്തിലാണ് ഷെറിന് മാത്രമായി ശിക്ഷാ ഇളവ് നല്‍കുന്നതെന്നും പരിശോധിക്കും. ഷെറിന് നല്ല നടപ്പ് കിട്ടാനുള്ള യോഗ്യതയുണ്ടോ എന്നും പരിശോധിക്കും. ഷാരോണ്‍ വധക്കേസും ഗ്രീഷ്മയുടെ കൊലക്കയറും ചര്‍ച്ചയാകുന്ന അതേ സമയത്താണ് ഷെറിന് ശിക്ഷാ ഇളവ് നല്‍കാനുള്ള തീരുമാനം.

ഷെറിന്‍ മാനസാന്തരപ്പെട്ടെന്നും ജയിലിലെ നല്ലനടപ്പ് പരിഗണിച്ചാണ് ഇളവിന് ശുപാര്‍ശ ചെയ്തതെന്നുമാണ് കണ്ണൂര്‍ വനിതാ ജയില്‍ ഉപദേശകസമിതി അംഗം എം.വി.സരളയുടെ പ്രതികരണം. ഉപദേശകസമിതി പ്രത്യേക പരിഗണനയൊന്നും ഷെറിന് നല്‍കിയിട്ടില്ല. മോചിപ്പിക്കുന്നതില്‍ പ്രശ്നമില്ലെന്ന് പൊലീസും കണ്ടെത്തിയെന്നും എല്ലാക്കാലത്തും ഒരാളെ കുറ്റവാളിയായി കാണരുതെന്നും എം.വി.സരള പറഞ്ഞു.

ഭാസ്‌കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന്റെ ജയില്‍മോചനത്തിനായി മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ ഇടപെട്ടെന്ന് ജ്യോതികുമാര്‍ ചാമക്കാല.

മനോരമ ന്യൂസ് കൗണ്ടര്‍പോയന്റിലാണ് ചാമക്കാലയുടെ ആരോപണം. കെ ബി ഗണേശ് കുമാറിന്റെ ഓഫീസ് ഇടപെട്ടാണ് അവരെ സഹായിച്ചത്. അതിന്റെ തെളിവുകള്‍ വരും ദിവസങ്ങളില്‍ പുറത്തുവരുമെന്നും ചാമക്കാല പറഞ്ഞു. ഗണേഷിന്റെ അനുയായി കോട്ടാത്തല പ്രദീപും ഇടപെട്ടു. പ്രതിയോടൊപ്പം പ്രദീപ് പലവട്ടം പൊലീസ് സ്റ്റേഷനില്‍ പോയിട്ടുണ്ട്. പറഞ്ഞത് തെറ്റാണെങ്കില്‍ തനിക്കെതിരെ കേസെടുക്കട്ടെയെന്നും ജ്യോതികുമാര്‍ പറഞ്ഞു.

ഇവര്‍ പത്തനാപുരം സ്വദേശിയാണ്, ഇവരെ സംബന്ധിച്ച് പരോള്‍ ലഭിച്ച് സ്റ്റേഷനില്‍ പോയി ഒപ്പിടണമെന്ന് പറയുമ്പോള്‍ അവരോടൊപ്പം എല്ലാ ദിവസവും പോകുന്നത് കെ ബി ഗണേശ് കുമാറിന്റെ സന്തത സഹചാരി പ്രദീപാണ്. ഞാന്‍ ചലഞ്ച് ചെയ്യുന്നു പ്രദീപും ഈ സ്ത്രീയും ഉള്‍പ്പെടെ എല്ലാ ദിവസവും പോയി ഒപ്പിട്ടതിന്റെയും പ്രദീപ് കൂടെ പോയതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പത്തനാപുരം സ്റ്റേഷനില്‍ പരിശോധിച്ചാല്‍ കിട്ടും, ഇല്ലെങ്കില്‍ എനിക്കെതിരെ കേസെടുക്കട്ടെ. ഞാന്‍ ഒരാളെക്കുറിച്ചേ പറയുന്നുള്ളു ഇനിയാരെങ്കിലുമുണ്ടോയെന്ന് അറിയില്ല. സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷിക്കണമെന്ന് പറയാനായി എസ്പിയെ വിളിച്ചപ്പോള്‍ അദ്ദേഹം ഫോണ്‍ എടുത്തില്ല, ഇല്ലെങ്കില്‍ അദ്ദേഹത്തോട് അത് പറയുമായിരുന്നു. പരോള്‍ കാലയളവിലാണ് സ്റ്റേഷനില്‍ ഒപ്പിടേണ്ടുന്ന ദിവസം അവരെ കൊണ്ടുവന്നിട്ട് ആരോടും സംസാരിക്കാതെ റൈറ്ററുടെ അടുത്തെത്തിച്ച് ഒപ്പീടിച്ച് കൊണ്ടുപോകുന്നത് ഈ പ്രദീപായിരുന്നു. ഇല്ലെങ്കില്‍ പറയട്ടെ അല്ലായെന്ന് അല്ലെങ്കില്‍ തനിക്കെതിരെ കേസെടുക്കട്ടെയെന്നനും ചാമക്കാല വെല്ലുവിളിച്ചു

സംസ്ഥാനത്തെ ജയിലുകളിലെ ജീവപര്യന്തം തടവുകാരായ വനിതകളില്‍ ഏറ്റവും കൂടുതല്‍ പരോള്‍ ലഭിച്ചവരില്‍ ഒരാള്‍ ഷെറിനാണ്. പലപ്പോഴായി ഒരു വര്‍ഷത്തിലേറെ സമയം ഇവര്‍ പരോളിലായിരുന്നു. ശിക്ഷിക്കപ്പെട്ട് തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലായിരുന്നു ഷെറിന്‍. പിന്നീട് തൃശൂര്‍ വിയ്യൂര്‍ ജയിലിലേക്കും പിന്നാലെ അട്ടക്കുളങ്ങരയിലേക്കു മാറ്റി. 2 വര്‍ഷം മുന്‍പ് കണ്ണൂര്‍ വനിതാ ജയിലിലേക്ക് ഷെറിനെ മാറ്റിയിരുന്നു.

പ്രമാദമായ ഭാസ്‌കര കാരണവര്‍ കൊലക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഷെറിനെ ജയിലില്‍ നിന്നും പുറത്തിറക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതിന് പിന്നില്‍ ഇടതു മുന്നണി നേതാവെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ജനം ടിവിയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ അനില്‍ നമ്പ്യാരുടെ പോസ്റ്റാണ് വൈറലായത്. ആരാണെന്ന പേര് വിളിപ്പെടുത്താതെയാണ് ചിലതെല്ലാം അനില്‍ നമ്പ്യാര്‍ കുറിച്ചത്. പരോളിലിറങ്ങുന്ന ഷെറിനെ ജയില്‍ വളപ്പില്‍ നിന്നും കൂട്ടിക്കൊണ്ടു പോയിരുന്നത് ഇടതുമുന്നണിയിലെ ഒരു പ്രമുഖ കക്ഷിയുടെ നേതാവിന്റെ വാഹനത്തിലായിരുന്നു. (ഇദ്ദേഹത്തിന്റെ പേര് തല്‍ക്കാലം രഹസ്യമാക്കി വെക്കുന്നു). ഈ ‘മാന്യന്‍’ സ്ത്രീ വിഷയത്തില്‍ ഇതിന് മുമ്പ് അന്തസ്സുള്ള ഭര്‍ത്താക്കന്മാരില്‍ നിന്നും അടി വാങ്ങി കുപ്രസിദ്ധി നേടിയ ആളാണ്.ശിക്ഷായിളവിനുള്ള ഫയല്‍ ജയില്‍ ഉപദേശക സമിതിയുടെ ശുപാര്‍ശയോടെ ദ്രുതവേഗം മന്ത്രിസഭയ്ക്ക് മുന്നിലെത്തിയതും അനുകൂല തീരുമാനം എടുപ്പിച്ചതും ഈ നേതാവാണെന്നതില്‍ സംശയമില്ല-അനില്‍ നമ്പ്യാര്‍ കുറിക്കുന്നു.

ഇന്ന് വിവാഹം നടക്കാനിരിക്കെ യുവാവ് ഇന്നലെ രാത്രിയുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്ക് യാത്രക്കാരനായ കടപ്ലാമറ്റം വയലാ നെല്ലിക്കുന്നു ഭാഗത്തു കൊച്ചുപാറയില്‍ ജിന്‍സന്‍ – നിഷ ദമ്പതികളുടെ മകന്‍ ജിജോമോന്‍ ജിന്‍സണ്‍ (21) മരിച്ചത്. ഇന്നലെ രാത്രി 10 നായിരുന്നു അപകടം.

എംസി റോഡില്‍ കാളികാവ് പള്ളിയുടെ സമീപം വാനും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വയലാ സ്വദേശി അജിത്തിനെ പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഇലക്കാട് പള്ളിയില്‍ ജിജോമോന്റെ വിവാഹം നടക്കാനിരിക്കെയാണ് ദാരുണാന്ത്യം.

കുറവിലങ്ങാട് ഭാഗത്തു നിന്നു വരുകയായിരുന്നു ബൈക്ക്. വിവാഹ ഒരുക്കങ്ങളുമായി ബന്ധപ്പെട്ടു പോയി മടങ്ങി വരുകയായിരുന്നു. എതിര്‍ദിശയില്‍ വന്ന വാന്‍ ആണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ രണ്ടു പേരും റോഡില്‍ തെറിച്ചു വീണു. ഉടന്‍ തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ജിജോമോന്റെ സഹോദരിമാര്‍: ദിയ, ജീന

കാട്ടുപന്നിയെ വെടി വെച്ചാല്‍ മണ്ണെണ്ണയൊഴിച്ച് കുഴിച്ചിടണം എന്നാണ് നിയമം. പകരം വെളിച്ചെണ്ണയൊഴിച്ച് കറി വെക്കുകയാണ് വേണ്ടതെന്ന് സണ്ണി ജോസഫ് എംഎല്‍എ.

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഇതിന് നിയമം കൊണ്ടുവരണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു. യുഡിഎഫിന്റെ മലയോര സമര യാത്രയുടെ ഭാഗമായി കൊട്ടിയൂരില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.

‘കാട്ടുപന്നിയെ വെടിവെക്കാന്‍ ലൈസന്‍സുള്ള തോക്ക് വേണം. കൊട്ടിയൂര്‍ പഞ്ചായത്തില്‍ ആകെ ലൈസന്‍സ് ഉള്ള തോക്കുള്ളത് ഒരാള്‍ക്കാണ്. പിന്നെ എങ്ങനെ പന്നിയെ വെടിവെക്കും. ഇപ്പോള്‍ പന്നിയെ വെടിവെച്ചാല്‍ മണ്ണെണ്ണ ഒഴിച്ച് കുഴിച്ചിടണം. എന്റെ അഭിപ്രായത്തില്‍ വെളിച്ചെണ്ണ ഒഴിച്ച് കറി വെക്കണം.

ഞാനീ യോഗത്തില്‍ പരസ്യമായിട്ട് തന്നെ പറയുകയാണ്. പ്രതിപക്ഷ നേതാവിന്റെയും കെപിസിസി പ്രസിഡന്റിന്റെയും യുഡിഎഫ് കണ്‍വീനറുടെയും കക്ഷി നേതാക്കളുടെയും എഐസിസി സെക്രട്ടറിയുടെയും സാന്നിധ്യത്തില്‍ പറയുകയാണ്… യുഡിഎഫ് വന്നാല്‍ വെടി വെച്ചിടുന്ന കാട്ടുപന്നിയെ വെളിച്ചെണ്ണ ഒഴിച്ച് കറിവെക്കാന്‍ നിയമം വേണം’- സണ്ണി ജോസഫ് പറഞ്ഞു.

വന്യജീവി ആക്രമണവും കാര്‍ഷിക മേഖലയുടെ വിലത്തകര്‍ച്ചയും ഉള്‍പ്പടെയുള്ള വിഷയങ്ങളുയര്‍ത്തിയാണ് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ യുഡിഎഫ് മലയോര സമരയാത്ര സംഘടിപ്പിക്കുന്നത്.

നെന്മാറ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ചെന്താമരയെ ഫെബ്രുവരി 12 വരെ റിമാന്‍ഡ് ചെയ്തു. കൃത്യം ചെയ്തത് ഒറ്റയ്ക്കാണെന്നും നൂറ് വര്‍ഷം ശിക്ഷിച്ചോളൂവെന്നും ഉടനെ ശിക്ഷ വിധിക്കണമെന്നും ചെന്താമര കോടതിയോട് പറഞ്ഞു. തന്റെ ജീവിതമാര്‍ഗ്ഗത്തെ തകര്‍ത്തു, അതുകൊണ്ടാണ് കൊലപാതകം ചെയ്തത്. മകളുടേയും മരുമകന്റേയും മുന്നില്‍ തലകാണിക്കാന്‍ വയ്യ, അതിനാല്‍ എത്രയും വേഗം ശിക്ഷ വിധിക്കണമെന്നും ചെന്താമര കോടതി മുന്‍പാകെ ആവശ്യപ്പെട്ടു.

പോലീസ് പിടികൂടിയതിന്റെയല്ലാതെ ഏതെങ്കിലും തരത്തിലുള്ള പരിക്കുകള്‍ പറ്റിയിട്ടുണ്ടോയെന്നാണ് ചെന്താമരയോട് കോടതി ആദ്യം ചോദിച്ചത്. എന്നാല്‍ തനിക്ക് ചിലകാര്യങ്ങള്‍ കോടതിയോട് പറയാനുണ്ടെന്ന് പറഞ്ഞാണ് ചെന്താമര സംസാരിക്കാന്‍ ആരംഭിച്ചത്. തനിക്ക് യാതൊരു പരാതിയുമില്ല, ഉദ്ദേശിച്ച കാര്യം ചെയ്തുകഴിഞ്ഞു എന്നായിരുന്നു ചെന്താമരയുടെ ഭാഷ്യം. മകള്‍ എന്‍ജിനീയറാണെന്നും മരുമകന്‍ സ്‌പെഷ്യല്‍ ബ്രാഞ്ചിലാണെന്നും കോടതിയോട് പറഞ്ഞ പ്രതി അവരുടെ മുന്നില്‍ തല കാണിക്കാന്‍ വയ്യെന്നും കൂട്ടിച്ചേര്‍ത്തു.

വിശദമായ ചോദ്യം ചെയ്യലിനുശേഷമാണ് ഇയാളെ ആലത്തൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. കനത്ത പോലീസ് സുരക്ഷയിലാണ് ചെന്താമരയെ പോലീസ് സ്‌റ്റേഷനില്‍നിന്ന് കോടതിയിലെത്തിച്ചത്. കോടതിയില്‍ വലിയ ആള്‍ക്കൂട്ടമാണുണ്ടായിരുന്നത്. റിമാന്‍ഡ് ചെയ്തശേഷം മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാക്കി ചെന്താമരയെ ആലത്തൂര്‍ സബ്ജയിലിലേക്ക് മാറ്റും.

പ്രതി മനസ്താപമില്ലാത്ത കുറ്റവാളിയാണെന്നും തന്റെ പദ്ധതി നടപ്പാക്കിയതിന്റെ സന്തോഷം പ്രതിക്കുണ്ടായിരുന്നുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ആസൂത്രിതമായാണ് ചെന്താമര കൊലപാതകം നടത്തിയത്. ഇതിനായി ദിവസങ്ങള്‍ക്കുമുന്‍പ് കൊടുവാള്‍ വാങ്ങി. പോലീസിനെ തെറ്റിധരിപ്പിക്കാന്‍ ശ്രമം നടത്തിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

പോത്തുണ്ടി സ്വദേശിയായ സുധാകരനേയും അമ്മ മീനാക്ഷിയേയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ ചെന്താമരയെ 36 മണിക്കൂര്‍ നീണ്ട തിരച്ചിലിനുശേഷമാണ് പോലീസ് പിടികൂടിയത്. പോത്തുണ്ടി മാട്ടായില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ മൊബൈല്‍ ഫോണിലെ സിം ഓണായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാള്‍ ജോലി ചെയ്തിരുന്ന കോഴിക്കോട് കൂമ്പാറയിലെ ക്വാറിയിലും പോലീസ് തിരച്ചില്‍ നടത്തിയിരുന്നു. ഇയാള്‍ ബെംഗളൂരുവിലേക്ക് കടന്നതായുള്ള അഭ്യൂഹവും പ്രചരിച്ചിരുന്നു. അതിനിടെയാണ് ചൊവ്വാഴ്ച പത്തുമണിയോടെ ഇയാളെ പോലീസ് പിടികൂടിയത്.

മൗനി അമാവാസി ചടങ്ങിനിടെ മഹാകുംഭമേളയിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 30 തീര്‍ഥാടകര്‍ മരണപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം. 30 പേര്‍ മരിച്ചതായും അറുപതിലേറെ പേര്‍ക്ക് പരിക്കേറ്റതായും ഉത്തര്‍പ്രദേശ് ഡി.ഐ.ജി വൈഭവ് കൃഷ്ണ മാധ്യമങ്ങളോട് പറഞ്ഞു. മരിച്ച 25 പേരെ തിരിച്ചറിഞ്ഞതായും റിപ്പോർട്ടുകളുണ്ട്.

പതിനായിരക്കണക്കിന് ആളുകള്‍ തടിച്ചുകൂടിയ ത്രിവേണി സംഗമത്തില്‍ ബാരിക്കേഡ് തകര്‍ന്നതാണ് അപകടത്തിലേക്ക് നയിച്ചത് എന്നാണ് വിവരം. എട്ട് കോടിക്കും പത്ത് കോടിക്കും ഇടയില്‍ തീര്‍ത്ഥാടകര്‍ ഇന്നത്തെ അമൃത സ്നാനത്തില്‍ പങ്കെടുത്തെന്നും ചിലര്‍ക്ക് ഗുരുതരമായി പരിക്കേറ്റെന്നും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ പറഞ്ഞിരുന്നു.

ബുധനാഴ്ച പുലര്‍ച്ചെ 1.30-ഓടെയാണ് സംഭവം. മരിച്ചവരുടെയോ പരിക്കേറ്റ ആരുടേയും വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല. തിരക്കിനിടിയില്‍പ്പെട്ട് നിരവധി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ശ്വാസതടസ്സം അനുഭവപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അപകടമുണ്ടായ ഉടന്‍ തന്നെ ആംബുലന്‍സുകള്‍ അയക്കുകയും ഒട്ടേറെപേരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.മരിച്ച ഇരുപത്തിയഞ്ച് പേരെ തിരിച്ചറിഞ്ഞു

ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് എത്രയും വേഗം സൗഖ്യം ലഭിക്കട്ടെയെന്നും അദ്ദേഹം പ്രത്യാശിച്ചു.

റോമി കുര്യാക്കോസ്

ലണ്ടൻ: ഇന്ത്യയുടെ പരമോന്നത നിയമമായ ഭരണഘടന പ്രാബല്യത്തില്‍ വന്നതിന്റെ ഓർമ പുതുക്കി രാജ്യത്തിന്റെ 76 – മത് റിപ്പബ്ലിക് ദിനാഘോഷം ഒ ഐ സി സി (യു കെ) എലിഫന്റ് & കാസ്സിൽ റീജിയന്റെ ആഭിമുഖ്യത്തിൽ വിപുലമായി സംഘടിപ്പിച്ചു.

ജനുവരി 26, രാവിലെ 10.30ന് ലണ്ടൻ പാർലമെന്റ് സ്‌ക്വയറിലെ മഹാത്മാ ഗാന്ധിജിയുടെ സ്തൂപത്തിന് മുന്നിൽ സംഘടിപ്പിച്ച വികാരോജ്വലമായ ചടങ്ങിന്റെ ഔപചാരികമായ ഉദ്ഘാടനം ഒ ഐ സി സി (യു കെ) നാഷണൽ കമ്മിറ്റി ഉപദേശക സമിതി അംഗവും മുതിർന്ന നേതാവുമായ സി നടരാജൻ നിർവഹിച്ചു. മഹാത്മാഗാന്ധിയുടെ സ്തൂപത്തിന് മുന്നിൽ പ്രവർത്തകർ അർപ്പിച്ച പുഷ്‌പാർച്ചനയോടെ ചടങ്ങുകൾക്ക് തുടക്കം കുറിച്ചു.

പ്രതികൂല കാലാവസ്ഥയിലും നിരവധി പ്രവർത്തകർ പങ്കെടുത്ത ചടങ്ങിൽ ഒ ഐ സി സി (യു കെ) നാഷണൽ ജനറൽ സെക്രട്ടറി അഷ്‌റഫ് അബ്ദുള്ള മുഖ്യ പ്രഭാഷണം നടത്തി. റീജിയൻ പ്രസിഡന്റ് യഹിയ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബിന്ദുമോൻ തനക്കൽ (മോഹൻ) സ്വാഗതം ആശംസിച്ചു. ഒ ഐ സി സി (യു കെ) നാഷണൽ കമ്മിറ്റി അംഗം സണ്ണി ലൂക്കോസ് റിപ്പബ്ലിക്ദിന സന്ദേശം നൽകി.

ഒ ഐ സി സി (യു കെ) നാഷണൽ വർക്കിങ് പ്രസിഡന്റുമാരായ അപ്പ ഗഫൂർ, സുജു കെ ഡാനിയൽ, വൈസ് പ്രസിഡന്റ് ജോർജ്ജ് ജോസഫ്, നാഷണൽ കമ്മിറ്റി അംഗങ്ങളായ ജമാൽ, രാജൻ പടിയിൽ, ഡോ. ജെസ്‌ന ജോണി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ പങ്കെടുത്തവർക്കുള്ള നന്ദി റീജിയൻ ട്രഷറർ അഷ്‌റഫ്‌ മരുതിൽ രേഖപ്പെടുത്തി.

ദേശീയഗാനാലാപനത്തോടെ ചടങ്ങുകൾക്ക് സമാപനം കുറിച്ചു.

മൗനി അമാവാസി ചടങ്ങിനിടെ മഹാകുംഭമേളയിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് പത്ത് പേർ മരിച്ചു. മരണം ഇനിയും കൂടിയേക്കാമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പതിനായിരക്കണക്കിന് ആളുകൾ തടിച്ചുകൂടിയ ത്രിവേണി സംഗമത്തിൽ ബാരിക്കേഡ് തകർന്നതാണ് അപകടത്തിലേക്ക് നയിച്ചത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 40-ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ബുധനാഴ്ച പുലർച്ചെ 1.30-ഓടെയാണ് സംഭവം. മരിച്ചവരുടെയോ പരിക്കേറ്റവരുടെയോ വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല. തിരക്കിനിടിയിൽപ്പെട്ട് നിരവധി സ്ത്രീകൾക്കും കുട്ടികൾക്കും ശ്വാസതടസ്സം അനുഭവപ്പെട്ടതായി എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്തു. അപകടമുണ്ടായ ഉടൻ തന്നെ ആംബുലൻസുകൾ അയക്കുകയും ഒട്ടേറെപേരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും സ്ഥിതിഗതികൾ വിലയിരുത്തി. രണ്ട് തവണ പ്രധാനമന്ത്രി യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി സംസാരിച്ചു. വിഷയത്തിൽ അടിയന്തര ഇടപെടൽ സ്വീകരിക്കാൻ പ്രധാനമന്ത്രി അദ്ദേഹത്തിന് നിർദേശംനൽകി. സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് അമിത് ഷായും ഉറപ്പുനൽകി.

തിരക്കിനെ തുടർന്ന് അമാവാസി ​ചടങ്ങ് ദിവസത്തെ അമൃത സ്നാനം ഉപേക്ഷിച്ചതായി അഖില ഭാരതീയ അഖാഢ പരിഷത്ത് പ്രസിഡന്റ് അറിയിച്ചു. ഗംഗാനദിയിലെ സ്നാനം അവസാനിച്ച് മടങ്ങാനും ഇവർ ഭക്തർക്ക് നിർദേശം നൽകിയിട്ടുണ്ട്.

സംഭവത്തിൽ, ആരോഗ്യ സേവനങ്ങൾ ഉറപ്പുനൽകികൊണ്ട് കേന്ദ്രമന്ത്രി ജെ.പി. നഡ്ഡ യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി സംസാരിച്ചു. സാധ്യമായ എല്ലാ സഹായവും ഉറപ്പുനൽകാൻ ബി.ജെ.പി. പ്രവർത്തകർ സന്നദ്ധരാണെന്നും അദ്ദേഹം അറിയിച്ചു.

Copyright © . All rights reserved