Latest News

മകളെ അതിക്രൂരമായി മര്‍ദ്ദിച്ച പിതാവ് പൊലീസ് കസ്റ്റഡിയില്‍. കണ്ണൂര്‍ ചെറുപുഴ പ്രാപ്പൊയിലിലാണ് സംഭവം. കാസര്‍കോട് ചിറ്റാരിക്കല്‍ സ്വദേശി ജോസിനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

മര്‍ദ്ദനത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെ തുടര്‍ന്ന് ജോസിനെതിരെ കേസെടുക്കാന്‍ ജില്ലാ പൊലീസ് മേധാവി അനൂജ് പലിവാള്‍ ചെറുപുഴ പൊലീസിന് നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് നടപടി.

മകളെ പിതാവ് ക്രൂരമായി മര്‍ദിക്കുകയും അരിവാളിന് വെട്ടാനോങ്ങുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്. എന്നാല്‍ സംഭവത്തില്‍ കേസെടുക്കാതിരുന്ന പൊലീസ് നടപടിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

കുട്ടിയുടെ വീട്ടിലേക്ക് അടിയന്തിരമായി എത്താന്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോട് ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കണ്ണൂരിലെ ചെറുപുഴയില്‍ വാടക വീടെടുത്ത് താമസിച്ചുവരികയാണ് ജോസ്.

എന്നാല്‍ കുടുംബ കലഹത്തെ തുടര്‍ന്ന് മാറിത്താമസിക്കുന്ന ഭാര്യയെ തിരികെ കൊണ്ടുവാരാനുള്ള പ്രാങ്ക് വീഡിയോയാണിതെന്നാണ് ജോസ് നല്‍കിയ വിശദീകരണം. ഇതേ തുടര്‍ന്നാണ് പൊലീസ് കേസെടുക്കാന്‍ വൈകിയത്.

എന്നാല്‍ ഇതൊരു പ്രാങ്ക് വീഡിയോയായി കരുതാന്‍ സാധിക്കില്ലെന്ന് കൂടുതല്‍ അന്വേഷണത്തിന് ശേഷം പൊലീസ് വ്യക്തമാക്കി. തല്ലരുതെന്ന് എട്ട് വയസുകാരിയായ കുട്ടി ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത് വീഡിയോയില്‍ കേള്‍ക്കാം.

സംസ്ഥാനത്ത് മഴ കനക്കുന്നു. അടുത്ത ഏഴുദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്. ശനിയാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. രണ്ട് ദിവസത്തിനുള്ളില്‍ കാലവര്‍ഷം എത്തിച്ചേരുമെന്നാണ് കാലാവസ്ഥാ പ്രവചനം. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് മുന്നറിയിപ്പുമുണ്ട്.

താലികെട്ടിനു തൊട്ടുമുന്‍പ് യുവതിക്ക് ആണ്‍സുഹൃത്തിന്റെ ഫോണ്‍കോള്‍ വന്നതോടെ കല്യാണം മുടങ്ങി. ഇതോടെ വിവാഹമണ്ഡപത്തില്‍ വധുവിന്റെയും വരന്റെയും ബന്ധുക്കള്‍ തമ്മില്‍ കൂട്ടത്തല്ല്. വെള്ളിയാഴ്ച രാവിലെ ഹാസന്‍ ജില്ലയിലെ ആദിപുഞ്ചനഗരി കല്യാണമണ്ഡപത്തിലാണ് നാടകീയസംഭവം.

ഹാസനിലെ ബുവനഹള്ളിയില്‍നിന്നുള്ള യുവതിയുടെയും ആളൂര്‍ താലൂക്കിലെ ഈശ്വരഹള്ളി ഗ്രാമത്തിലെ യുവാവിന്റെയും വിവാഹമായിരുന്നു നടക്കേണ്ടിയിരുന്നത്. മുഹൂര്‍ത്തത്തിനു തൊട്ടുമുന്‍പ് വിവാഹവേദിയിലിരിക്കുമ്പോള്‍ യുവതിക്ക് ഒരു ഫോണ്‍കോള്‍ ലഭിച്ചു.

വധു പെട്ടെന്ന് എഴുന്നേറ്റ് വിവാഹത്തില്‍ താത്പര്യമില്ലെന്നു പറഞ്ഞ് ഓഡിറ്റോറിയത്തിലെ ഡ്രസിങ് റൂമില്‍ച്ചെന്ന് കതകടച്ചു. മാതാപിതാക്കള്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചിട്ടും യുവതി മുറിയില്‍നിന്ന് പുറത്തിറങ്ങിയില്ല. ആണ്‍സുഹൃത്തില്‍നിന്നാണ് ഫോണ്‍കോള്‍ വന്നതെന്ന് യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞു.

തുടര്‍ന്ന് വരന്റെ കുടുംബവും വിവാഹത്തില്‍നിന്ന് പിന്മാറി. ഇതോടെ വധുവിന്റെയും വരന്റെയും ബന്ധുക്കള്‍ തമ്മില്‍ കൂട്ടത്തല്ലായി. തുടര്‍ന്ന് പോലീസെത്തിയാണ് സംഘര്‍ഷത്തിന് അയവുവരുത്തിയത്.

ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ ചാപ്ലിനായി ആലപ്പുഴ രൂപതാംഗം ഫാ. ജോണ്‍ ബോയയെ നിയമിച്ചു. നിലവില്‍ ആഫ്രിക്കയില്‍ വത്തിക്കാന്‍ സ്ഥാനപതിയുടെ ചുമതല വഹിക്കുകയാണ് 42-കാരനായ ഫാ. ജോണ്‍ ബോയ. നയതന്ത്ര സേവനത്തിനുള്ള അംഗീകാരമായാണ് ചാപ്ലിന്‍ പദവി നല്‍കിയത്.

മാർപാപ്പയുടെ ചാപ്ലിൻ എന്നത് മോൺസിഞ്ഞോർ എന്ന ഓണററി പദവിയാണ്. പേരിനൊപ്പം മോൺസിഞ്ഞോർ എന്നെഴുതുകയും ചുവപ്പ് അരപ്പട്ട ധരിപ്പിക്കുകയും ചെയ്യും. വത്തിക്കാനില്‍ നിന്നുള്ള ഉത്തരവ് ആലപ്പുഴ രൂപത ബിഷപ് ഡോ. ജയിംസ് ആനാപറമ്പില്‍ മുഖേനയാണ് ഫാ. ബോയയെ അറിയിച്ചത്.

ആലപ്പുഴ വെള്ളാപ്പള്ളി കനാല്‍ വാര്‍ഡ് വെളിയില്‍ പരേതനായ ജോണിന്റെയും ലില്ലിയുടെയും മകനാണ്. 2014 സെപ്റ്റംബര്‍ 18 ന് വൈദികനായശേഷം വത്തിക്കാനില്‍ ഉന്നതപഠനം നടത്തി. തിരിച്ചെത്തി ആലപ്പുഴ രൂപതയില്‍ സേവനം ചെയ്യുന്നതിനിടെ 2021 ജനുവരിയിലാണ് വത്തിക്കാനില്‍ നയതന്ത്ര വിഭാഗത്തില്‍ സേവനത്തിന് നിയോഗിക്കപ്പെട്ടത്.

മലയാളി വിദ്യാര്‍ത്ഥിയായ ഇരുപത്തിരണ്ടുകാരന്‍ ബംഗളുരുവില്‍ മരിച്ചു. വടകര മേമുണ്ട സ്വദേശിയായ തടത്തില്‍ മീത്തല്‍ കൃഷ്ണകൃപയില്‍ കൃഷ്ണനുണ്ണിയാണ് മരിച്ചത്.

യെലഹങ്ക വൃന്ദാവന്‍ കോളജ് ഓഫ് എന്‍ജിനീയറങ്ങിലെ എംസിഎ വിദ്യാര്‍ത്ഥിയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

കഴിഞ്ഞ ദിവസം രാവിലെ സഹപാഠികളാണ് ഹോസ്റ്റല്‍ റൂമില്‍ കൃഷ്ണനുണ്ണിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം നടപടിക്ക് ശേഷം ഹൃദയാഘാതമാണ് മരണ കാരണമെന്ന് സ്ഥിരീകരിച്ചതായാണ് വിവരം.

മൃതദേഹം നാട്ടില്‍ എത്തിച്ച്‌ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ചോറോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റിട്ട. അധ്യാപകനായ പുരുഷോത്തമനാണ് പിതാവ്. അമ്മ – പ്രീത (മേപ്പയില്‍ ഈസ്റ്റ് എസ്ബി സ്‌കൂള്‍ റിട്ട. അധ്യാപിക). സഹോദരി – അനഘ.

യുകെയിൽ ചെസ്റ്റർ ഫീൽഡ് ആസ്ഥാനമായി സാമൂഹിക കലാ സംഘടനയായ സി. എം. സി. സി യുടെ 2025-26 ലേക്കുള്ള പുതിയ എക്സിക്യൂട്ടീവ് ഭാരവാഹികളെ കഴിഞ്ഞ ദിവസം പൊതുയോഗം ചേർന്ന് തിരഞ്ഞെടുത്തു. സമൂഹത്തിന്റെ നന്മക്കു വേണ്ടിയും, കലാസാംസ്‌കാരിക രംഗത്തെ മികവുറ്റ പ്രവർത്തങ്ങൾ കൊണ്ട് സാധാരണക്കാരുടെ ഒരു സ്നേഹകൂട്ടായ്‌മയായി ഇതിനോടകം തന്നെ സി. എം. സി. സി മാറികഴിഞ്ഞു.

പുതിയ പ്രസിഡന്റ്‌ ആയി ഷൈൻ മാത്യുവും, ജനറൽ സെക്രട്ടറിയായി സന്തോഷ്‌ പി ജോർജും, എക്സിക്യൂട്ടീവ് കോ കോർഡിനേറ്റർ സ്റ്റാൻലി ജോസഫ്, വൈസ് പ്രസിഡന്റ്‌ഷിജോ സെബാസ്റ്റ്യൻ, ആർട്സ് സെക്രട്ടറി ആൻസി ആന്റണി തുടങ്ങി പതിനാറു പേരടങ്ങുന്ന നേതൃത്വനിരയെ സി. എം. സി. സി യുടെ പ്രവർത്തനം കാര്യഷമമാക്കുവാൻ തെരഞ്ഞെടുത്തു. പുതിയ അംഗങ്ങൾക്ക് എല്ലാവിധ ആശംസകൾ നേരുന്നു.

കഴിഞ്ഞ സി. എം. സി. സി ഈസ്റ്റെർ, വിഷു പരിപാടി യിൽ നിന്നും ചില പ്രസ ക്ത ഭാഗങ്ങൾ.

ടോം ജോസ് തടിയംപാട് ,  ജോസ് മാത്യു

ഞങ്ങളുടെ ജപ്പാൻ യാത്രയുടെ നാലാം ദിവസമാണ് ഹിരോഷിമയിൽ എത്തുന്നത് ഞങ്ങൾ എത്തുമ്പോഴും ഹിരോഷിമയിൽ ആറ്റം ബോബിന്റെ ശക്തിയിൽ പൂർണ്ണമായി തകരാതെ നിന്ന Genbaku Dome (ഹിരോഷിമ പീസ് മെമ്മോറിയൽ ) നോട് ചേർന്ന് ഒഴുകുന്ന മോട്ടോയാസു നദി സമാധാനമായി ഒഴുകി കൊണ്ടിരിക്കുന്നു ആ നദിക്കു കുറുകെ നിൽക്കുന്ന പാലത്തിൽ നിന്ന് dome നെ ലക്ഷ്യമാക്കി ഞങ്ങൾ നിരന്നുനിന്നു ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ ആ നദിയിലെ വെള്ളം കണ്ണീരായി എനിക്ക് തോന്നി അത്രമാത്രം വേദനയാണ് 1945 ആഗസ്ത് 6 സമയം 8 .15 മുതൽ ഈ നദി അനുഭവിച്ചത്‌ അന്നാണ് അമേരിക്കയുടെ യുദ്ധവിമാനം ലിറ്റിൽ ബോയ് എന്ന ആറ്റം ബോംബ് Genbaku Dome നെ ലക്ഷ്യമാക്കി ഹിരോഷിമയിലേക്കു വാർഷിച്ചത് എന്നാൽ തൊട്ടടുത്തുള്ള ഷൈമ ആശുപത്രിയുടെ 600 മീറ്റർ ഉയരത്തിൽ വച്ച് ആ ബോംബ് പൊട്ടുമ്പോൾ അത് ലോക ചരിത്രത്തിലെ ഭീകരമായ കൂട്ടക്കൊലയുടെയും പിന്നീട് ലോകസമാധാനത്തിൻെറയും പ്രതീകമായി മാറി .

ലോക ചരിത്രത്തിലെ ആദ്യ ആറ്റം ബോംബ് പൊട്ടിത്തെറിച്ചപ്പോൾ രണ്ടു സെക്കന്റിനുള്ളിൽ പുറത്തേക്കു വമിച്ച ചൂട് 7700 ഡിഗ്രി ആയിരുന്നു. രണ്ടു സെക്കൻറ് കഴിഞ്ഞു മൂന്നു സെക്കന്റിലേക്കു പ്രവേശിച്ചപ്പോൾ ചൂട് 3000 നും 4000 നും ഇടയിലായി തൽക്ഷണം 70000 ത്തോളം ആളുകൾ ചൂടുകൊണ്ട് ഉരുകി മരിച്ചു വീണു. ധാരാളം ആളുകൾ ജീവൻ രക്ഷിക്കാൻ മോട്ടോയാസു നദിയിലേക്ക് എടുത്തുചാടി. പക്ഷെ അവരെ ചൂടിൽ നിന്ന് രക്ഷിക്കാൻ അവൾക്കു കഴിഞ്ഞില്ല. അവരെല്ലാം ശവശരീരങ്ങളായി അവളുടെ മാറിലൂടെ ഒഴുകി. ആ കണ്ണീരിന്റെ വേദന പാലത്തിൽ നിന്ന് നദിയിലേക്കു നോക്കിയ എനിക്ക് ശാന്തമായി ഒഴുകുമ്പോഴും അവളിൽ കാണാൻ കഴിഞ്ഞു .

ബോംബ് പൊട്ടിയതിനു ശേഷം രണ്ടു കിലോമീറ്റർ ചുറ്റളവിലുള്ള തടികൊണ്ട് നിർമ്മിച്ച എല്ലാ കെട്ടിടങ്ങളും കത്തിയമർന്നു. 1,40000 മനുഷ്യർ മരിച്ചു വീണു. 5 കിലോമീറ്റർ അകലെപോലും ബോംബിന്റെ പൊടിപടലങ്ങൾ എത്തി ,ജീവിച്ചിരുന്നവർ ക്യാൻസർ രോഗികൾ ആയിമാറി. മൂന്നര കിലോമീറ്റർ ചുറ്റളവിൽ താമസിച്ച മനുഷ്യരുടെ തൊലി പൂർണ്ണമായി കത്തിയെരിഞ്ഞു. ഏകദേശം 92 % വരുന്ന ഹിരോഷിമ പട്ടണം തകർന്നടിഞ്ഞു. 76000 കെട്ടിടങ്ങൾ തകർന്നു വീണു. അങ്ങനെ ഹിരോഷിമ ഒരു ശവപ്പറമ്പായി മാറി. ആ പ്രദേശത്ത് ആകെ അവശേഷിച്ചത് 1915 ൽ പണി പൂർത്തീകരിച്ച ഇൻഡസ്ട്രിയൽ പ്രൊമോഷൻ ഹാൾ അഥവാ Genbaku Dome (ഹിരോഷിമ പീസ് മെമ്മോറിയൽ )ന്റെ മുകൾഭാഗം പൂർണ്ണമായി ഉരുകി നശിച്ചു. ഈ മഹാ സൗധം ഇന്ന് ലോകത്തോട് സമാധാനം ആശംസിച്ചു കൊണ്ട് തലയുർത്തി നിൽക്കുന്നു. ഇതു കാണുവാൻ ലോകം ഹിരോഷിമയിലേയ്ക്കു ഒഴുകിയെത്തുന്ന കാഴ്ചയാണ് അവിടെ കണ്ടത് .

പക്ഷെ ഇന്ന് നമുക്ക് അവിടെ കാണാൻ കഴിയുന്നത് ജപ്പാൻ ജനതയുടെ കരുത്താണ്. അനുഭവത്തിൽ നിന്നും അവർ പഠിച്ച പാഠം വലുതാണ്. ആ പ്രദേശം മുഴുവൻ അവർ പച്ച പുതപ്പിച്ചു പടുകൂറ്റൻ കെട്ടിടങ്ങൾ നിർമ്മിച്ചും വ്യവസായങ്ങൾ പടുത്തുയർത്തിയും അവർ നമ്മളെ അതിശയിപ്പിക്കുന്നു. അവിടെ നിലനിർത്തിയിട്ടുള്ള Genbaku Dome ഇല്ല എങ്കിൽ അങ്ങനെ ഒരു ബോംബ് വീണ സ്ഥലമാണ് എന്ന് നമുക്ക് തോന്നുന്നില്ല. അത്രമാത്രം വലിയ വികസനമാണ് ഈ 80 വർഷംകൊണ്ട് അവർ നേടിയത്. ജപ്പാൻ ജനതയുടെ അധ്വാനവും ബുദ്ധിയും എന്താണ് എന്ന് അവർ ലോകത്തെ പഠിപ്പിക്കുകയാണ് ഈ പട്ടണം ചൂണ്ടികാണിച്ചുകൊണ്ട്.


.
പസഫിക്ക് സമുദ്രത്തിലെ നാലു പ്രധാന ദീപുകളുടെ സമാഹാരമാണ് ജപ്പാൻ എന്ന രാജ്യ൦. 2600 വർഷത്തെ ചരിത്രമുള്ള രാജാവും യുദ്ധതന്ത്രജ്ഞരായ സമുറായികളും, കഠിനാധ്വാനികളും ബുദ്ധിമാന്മാരുമായ മനുഷ്യരും നിറഞ്ഞ ഒരു രജ്ജ്യമാണ് ജപ്പാൻ . രാജാവ് സൂര്യനിൽ നിന്നും ജനിച്ചതാണ് എന്നാണ് വിശാസം. രാജാവ് രാഷ്ട്രീയ അധികാരിയും അദ്ദേഹത്തിന്റെ മതമായ ഷിൻടോ മതത്തിന്റെ പ്രധാന പൂജാരിയുമാണ്. അങ്ങനെ മതവും അധികാരവും പൂർണ്ണമായി കേന്ദ്രികരിക്കപ്പെട്ട പൂർണ്ണ അധികാരമായിരുന്നു ജപ്പാൻ ചക്രവർത്തിയുടേത് .

ഇങ്ങനെ ഒക്കെ ആയിരുന്നുവെങ്കിലും ജപ്പാൻ എന്ന കൊച്ചു രാജ്യത്തിനു വളരാൻ വേണ്ട അസംസ്കൃത വസ്തുക്കൾ അവിടെയുണ്ടായിരുന്നില്ല. അതുകൊണ്ടു അതു ലഭിക്കുന്നതിനുവേണ്ടി ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യഭാഗത്തു മുതൽ മറ്റു രാജ്യങ്ങളെ കീഴടക്കാൻ തുടങ്ങി ചൈനയുടെ ഭാഗമായ മഞ്ചുറിയ, മലയ, ഫ്രാൻസിന്റെ കോളനികളായ പസഫിക് ദീപുകൾ എന്നിവ അവർ പിടിച്ചടുക്കുകയും ക്രൂരമായ ആക്രമണവും ബലാൽസംഗവും കൊള്ളയുമാണ് ജപ്പാൻ സൈന്യ൦ അവിടെ നടത്തിയത്. അതിനാൽ രണ്ടാം ലോക മഹായുദ്ധത്തിൽ പക്ഷം ചേരാതിരുന്ന അമേരിക്ക ജപ്പാനെ ഉപരോധിച്ചു. ജപ്പാൻ 90 % പെട്രോൾ വാങ്ങിയിരുന്നത് അമേരിക്കയിൽ നിന്നായിരുന്നു. ഉപരോധം ജപ്പാനെ വലച്ചു . കൂടാതെ അമേരിക്ക പസഫിക്കിൽ വ്യാപിക്കുന്ന ജപ്പാൻ ശക്തിയെ തടയാൻ Oahu, Hawaii, ദീപിൽ ഒരു വലിയ നേവൽ ബെയ്‌സ് (Pearl Harbor )സ്ഥാപിക്കുകയും ചെയ്തു. ഇതിൽ പ്രതിക്ഷേധിച്ച് ജപ്പാൻ Pearl Harbor ആക്രമിക്കുകയും ഏകദേശം 25000 സൈനികരെ കൊന്നൊടുക്കുകയും വലിയ നഷ്ടങ്ങൾ അമേരിക്കയ്ക്ക് വരുത്തുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ചു അമേരിക്ക ജപ്പനെതിരെ യുദ്ധം പ്രഖ്യപിക്കുകയും ടോക്കിയോ ഉൾപ്പെടെയുള്ള പ്രധാനപട്ടണങ്ങൾ ബോംബിട്ടു നശിപ്പിക്കുകയും അവരുടെ കാണപ്പെട്ട ദൈവമായ ചക്രവർത്തിയുടെ പാലസിൽ ബോംബ് ഇടുകയും ചെയ്തു. ചക്രവർത്തിക്കു വേണ്ടി മരിക്കുകയാണ് നമ്മൾ ചെയ്യേണ്ടത് എന്ന ചിന്തയിൽ യുദ്ധം തുടർന്ന ജപ്പാനെ കീഴ്‌പ്പെടുത്താൻ 1945 അമേരിക്ക കണ്ടുപിടിച്ച ആറ്റം ബോംബ് ജപ്പാന്റെ വ്യാവസായിക , സൈനിക കേന്ദ്രമായ ഹിരോഷിമയിൽ വർഷിക്കാൻ അമേരിക്ക തീരുമാനിക്കുകയാണ് ചെയ്തത്. ബോംബ് ഇടുന്നതിനു മുൻപ് അമേരിക്കൻ പ്രസിഡന്റ് ഹാരിസ് ട്രൂമാൻ കൊടുത്ത മുന്നറിയിപ്പുകൾ ജപ്പാൻകാർ വകവെച്ചില്ല. കാരണം ഇത്തരം ഒരു ആയുധം അമേരിക്കയുടെ കൈയ്യിലുണ്ടെന്ന് ആർക്കും അറിയില്ലായിരുന്നു .

ഹിരോഷിമയിൽ ബോംബ് വർഷിച്ച ശേഷം മൂന്നുദിവസം കഴിഞ്ഞു നാഗസാക്കിയിലും അമേരിക്ക ബോംബ് വർഷിച്ചപ്പോൾ ചക്രവർത്തിക്ക് കിഴടങ്ങാതെ മാർഗമില്ലാതെ വന്നു. അങ്ങനെ ദൈവം മനുഷ്യരുടെ മുൻപിൽ കിഴടങ്ങി . പിന്നീട് ലോകം കാണുന്നത് ആണവ നിരായുധീകരണത്തിനും സമാധാനത്തിനും വേണ്ടി മുൻപിൽ നിന്ന് പോരാടുന്ന ജപ്പാനെയാണ് . ലോകസമാധാനത്തിനു വേണ്ടി അവർ സ്ഥാപിച്ച യുദ്ധ സ്മാരകത്തിൽ അവർ എഴുതി വച്ചിരിക്കുന്നത് Let all the souls here rest in peace ,for we shall not repeat the evil ( ഇവിടെയുള്ള എല്ലാ ആത്മാക്കളും സമാധാനത്തോടെ വിശ്രമിക്കട്ടെ, നമ്മൾ ആ തിന്മ ആവർത്തിക്കില്ല). എന്നാണ് ജപ്പാൻ അവർ ചെയ്ത തിന്മയിൽ നിന്നും ഉയർത്തെഴുന്നേറ്റു ലോകത്തിനു മാതൃകയായി നിൽക്കുന്നു .

Genbaku Dome (ഹിരോഷിമ പീസ് മെമ്മോറിയൽ ) നോട് ചേർന്ന് തന്നെ സ്ഥാപിച്ചിട്ടുള്ള Hiroshima peace മെമ്മോറിയൽ മ്യൂസിയത്തിൽ നിറയെ ബോംബ് വീണ സമയത്തു ഉരുകിയ സാധനങ്ങളും അന്നത്തെ മനുഷ്യരുടെ അവസ്ഥയും വിവരിക്കുന്നുണ്ട് ,ബോംബ് വീണ സമയത്തെ മനുഷ്യരുടെ അവസ്ഥ ചിത്രീകരിക്കുന്ന ഒരു ചെറിയ ഡോക്യൂമെന്ററിയും കാണിക്കുന്നുണ്ട്. ഇതെല്ലാം കണ്ടിറങ്ങിയപ്പോൾ മനസ് മരവിച്ച അവസ്ഥയായിരുന്നു ഞങ്ങളുടേത് . അമേരിക്കൻ പ്രസിഡന്റ് ഒബാമ ഈ മെമ്മോറിയൽ സന്ദർശിക്കുകയും ബോംബിനെ അതി ജീവിച്ച മനുഷ്യരെ കണ്ടു സംസാരിക്കുകയും മെമ്മോറിയലിൽ പുഷ്‌പചക്രം അർപ്പിക്കുകയും ചെയ്‌തെങ്കിലും അമേരിക്ക ആറ്റം ബോംബ് ഇട്ടതിന് ഇന്നും ക്ഷമ പറഞ്ഞിട്ടില്ല.!!!!….

യു കെ യുടെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന 35 മലയാളികൾ അടങ്ങിയ യാത്രാ സംഘമാണ് ജപ്പാൻ സന്ദർശിച്ചത് ഞങ്ങളുടെ ട്രാവൽ ഏജൻസി മികച്ച സൗകര്യങ്ങളാണ് യാത്രയിൽ ഉടനീളം ഒരുക്കി തന്നത്.

(തുടരും )

ഹാര്‍വാഡ് സര്‍വകലാശാലയില്‍ വിദേശ വിദ്യാര്‍ഥികളുടെ പ്രവേശനത്തില്‍ വിലക്കേര്‍പ്പെടുത്തി ട്രംപ് ഭരണകൂടം. ട്രംപിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത സാഹചര്യത്തിലാണ് ഈ നടപടി. ഇപ്പോള്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ഥികള്‍ വേറെ സര്‍വ്വകലാശാലകളിലേക്ക് മാറണമെന്നാണ് നിര്‍ദേശം.

അല്ലെങ്കില്‍ അവരുടെ വിദ്യാര്‍ത്ഥി വിസ റദ്ദ് ചെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഹാര്‍വാഡ് സര്‍വ്വകലാശാലയിലെ മൊത്തം വിദ്യാര്‍ത്ഥികളില്‍ 27 ശതമാനം 140-ഓളം രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. നടപടി നിയമാനുസൃതമല്ലെന്നാണ് ഹാര്‍വാഡ് സര്‍വ്വകലാശാല പ്രതികരിക്കുന്നത്.സര്‍വകലാശാലയില്‍ ആഭ്യന്തര സുരക്ഷാ വകുപ്പ് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായിട്ടായിരിക്കും ഇത് ചെയ്യുന്നതെന്ന് ഭരണകൂടം അറിയിച്ചു. ആഭ്യന്തര സുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോയിം സര്‍വകലാശാലയ്ക്ക് ഒരു കത്ത് അയച്ചിട്ടുണ്ട്.

ഹാര്‍വഡിലെ 6800 വിദേശ വിദ്യാര്‍ത്ഥികളെ ഈ നടപടി ബാധിക്കും. ട്രംപ് മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത സാഹചര്യത്തില്‍ സര്‍വ്വകലാശാലയ്ക്കുള്ള ഫെഡറല്‍ സഹായമായ 2.3 ബില്യണ്‍ ഡോളര്‍ യു.എസ്. മരവിപ്പിച്ചിരുന്നു.കഴിഞ്ഞ വര്‍ഷം മാത്രം 6700 വിദേശ വിദ്യാര്‍ത്ഥികളാണ് ഹാര്‍വാഡില്‍ പ്രവേശനം നേടിയിട്ടുള്ളത്. ഗവണ്‍മെന്റ് ആവശ്യപ്പെട്ട ഹാര്‍വാഡിലെ വിദേശ വിദ്യാര്‍ത്ഥികളുടെ പൂര്‍ണ വിവരങ്ങള്‍ അടുത്ത 72 മണിക്കൂറിനുള്ളില്‍ കൈമാറണമെന്നും ട്രംപ് ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.

പ്ലസ് ടു ഫലം അറിഞ്ഞു മണിക്കൂറുകൾക്കുള്ളിൽ വിദ്യാർത്ഥി മരിച്ചു. ചന്തക്കവലയിൽ കാറിടിച്ച് പെൺകുട്ടി മരിച്ചു. തോട്ടയ്ക്കാട് സ്വദേശിനിയായ അബിത (18) ആണ് മരിച്ചത്. അബിതയുടെ അമ്മയെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി 7 മണിയോടെ അമ്മയ്‌ക്കൊപ്പം റോഡ് മുറിച്ച് കടക്കുന്നതിനിടയിലായിരുന്നു അപകടം. ഇന്നലെ പുറത്ത് വന്ന പ്ലസ് ടു പരീക്ഷാ ഫലത്തിൽ അബിത മികച്ച വിജയം നേടിയിരുന്നു.

സംസ്ഥാനത്ത് സ്‌കൂള്‍ അധ്യാപകര്‍ക്കെതിരായ പോക്സോ കേസുകളില്‍ അച്ചടക്ക നടപടി കര്‍ശനമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. അച്ചടക്ക നടപടികള്‍ ഇതിനകം സ്വീകരിച്ച കേസുകളില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനും ഇതുവരെ അച്ചടക്ക നടപടി എടുക്കാത്ത കേസുകളില്‍ നടപടി സ്വീകരിക്കാനുമാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനായി പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിട്ടു. ഇരയായവരെ സംരക്ഷിക്കുക എന്നതാണ് സര്‍ക്കാരിന്റെ പ്രഖ്യാപിത നയമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

സമയബന്ധിതമായി നടപടി പൂര്‍ത്തിയാക്കാത്ത കേസുകളുടെ ഫയല്‍, കെകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ തുടങ്ങിയവ ലഭ്യമാക്കി പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തില്‍ നടപടി സ്വീകരിച്ചു വരുന്നു. വകുപ്പിന് കീഴില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കെതിരെ നിലവില്‍ റിപ്പോര്‍ട്ട് ചെയ്ത പോക്‌സോ കേസുകളുടെ എണ്ണം 77 ആണ്. ഇതില്‍ 65 പേര്‍ അധ്യാപകരും 12 പേര്‍ അനധ്യാപകരുമാണ്. സര്‍വീസില്‍ നിന്നും ഒന്‍പത് പേരെ പിരിച്ചുവിട്ടു. ഒരാളെ സര്‍വീസില്‍ നിന്നും നീക്കം ചെയ്തതുള്‍പ്പെടെ 45 ജീവനക്കാര്‍ക്കെതിരെ കര്‍ശനമായ മറ്റ് അച്ചടക്ക നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ബാക്കി കേസുകളിലും ദ്രുതഗതിയില്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

വൊക്കേഷണല്‍ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ പോക്‌സോ പ്രകാരം മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അച്ചടക്ക നടപടികള്‍ തുടര്‍ന്ന് വരുന്നു. ഈ മൂന്ന് ജീവനക്കാര്‍ക്കും (രണ്ട് അധ്യാപകരും, 1 ലബോറട്ടറി ടെക്‌നിക്കല്‍ അസിസ്റ്റന്റും) എതിരെ അച്ചടക്ക നടപടി സ്വീകരിച്ചു. മൂന്ന് കേസുകളും നിലവില്‍ കോടതിയുടെ പരിഗണനയിലാണ്.

ഹയര്‍ സെക്കന്‍ന്ററി വിഭാഗത്തില്‍ പോക്‌സോ കേസിലുള്‍പ്പെട്ട് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ നിന്നും 14 അധ്യാപകരെയും എയിഡഡ് മേഖലയില്‍ നിന്നും ഏഴ് അധ്യാപകരെയും സസ്‌പെന്‍ഡ് ചെയ്യുകയും നിയമാനുസൃതമായ നടപടി സ്വീകരികരിക്കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ രണ്ടായിരത്തി ഇരുപത്തി നാല്-ഇരുപത്തിയഞ്ച് അക്കാഡമിക് വര്‍ഷത്തില്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ നിന്ന് രണ്ട് അധ്യാപകരും എയ്ഡഡ് മേഖലയില്‍ നിന്ന് രണ്ട് അധ്യാപകരുമാണ് ഉള്ളത്. താരതമ്യേന മുന്‍ വര്‍ഷത്തേക്കാള്‍ ഇത്തരത്തിലുള്ള കേസുകളുടെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

Copyright © . All rights reserved