Latest News

ബിനോയ് എം. ജെ.

മനുഷ്യവംശത്തിന്റെ ആരംഭം മുതലുള്ള ചരിത്രം പഠിച്ചാൽ അവൻ വേദനകളിൽ നിന്നും കഷ്ടപ്പാടുകളിൽ നിന്നും രോഗങ്ങളിൽ നിന്നും മരണത്തിൽ നിന്നും സദാ ഓടിയകലുന്ന കാഴ്ചയാണ് നാം കാണുന്നത്. അവൻ എത്ര ശക്തിയായി അവയിൽ നിന്നും ഓടിയകലുവാൻ ശ്രമിക്കുന്നുവോ അത്ര തന്നെ ശക്തമായി അവ അവനെ പിന്തുടർന്നുകൊണ്ടുമിരിക്കുന്നു. ഒടുവിൽ അവ അവനെ കീഴ്പ്പെടുത്തുകയും ചെയ്യുന്നു. മരണത്തിൽ നിന്നും ഓടിയൊളിക്കുവാൻ ആർക്കും കഴിയുകയില്ല. എങ്കിലും മനുഷ്യൻ തോൽവി സമ്മതിക്കുന്നില്ല. അതവന്റെ നൈസർഗ്ഗികമായ പ്രകൃതവും സവിശേഷതയുമാണ്. താനെന്നെങ്കിലും വിജയിക്കുമെന്ന ഉറച്ച വിശ്വാസം അവനുണ്ട്. വിജയിക്കുകയും ചെയ്യും. ഉറപ്പ്.

മരണത്തെ ഭയന്നുകൊണ്ടുള്ള ഈ ഓട്ടത്തിൽ ആരെല്ലാം ചവിട്ടി മെതിക്കപ്പെടുന്നു? ആരെല്ലാം മുറിവേൽപ്പിക്കപ്പെടുന്നു? ആരെല്ലാം വധിക്കപ്പെടുന്നു? പക്ഷേ അവന്റെ മുൻപിൽ വേറെ മാർഗ്ഗങ്ങളില്ല. ഓടുക തന്നെ. മാനവരാശി മുഴുവൻ ഓടുകയാണ്. വേദനകളൊന്നും ഇല്ലാത്ത ഒരു ജീവിതം അവൻ കൊതിക്കുന്നു. രോഗങ്ങൾ ഉണ്ടാവരുത്; മരണം ഉണ്ടാകരത്. അതിനുവേണ്ടി അവൻ എന്തും ചെയ്യും. സുഖം- അതാണവന്റെ ദൈവവും മുദ്രാവാക്യവുമെല്ലാം. അതിനു വേണ്ടി അവൻ യുദ്ധങ്ങൾ ചെയ്തു; സാമ്രാജ്യങ്ങൾ പിടിച്ചടക്കി; അനേകരെ അടിമകളായി പിടിച്ചു. കഷ്ടപ്പാടുകളിൽ നിന്നും രക്ഷപ്പെടുവാനായി കുറേ പേർ വേറേ കുറേപേരെ ചൂഷണം ചെയ്തു; കബളിപ്പിച്ചു; അടിച്ചമർത്തി. പക്ഷേ പ്രശ്നം കൂടി വരുന്നതല്ലാതെ കുറയുന്നതായി കാണുന്നില്ല. മനുഷ്യൻ പാപത്തിൽ വീണു പോയി. അതിൽ നിന്നും കരകയറുവാൻ അവനാകുന്നില്ല.

സുഖത്തെ സ്നേഹിക്കുന്നതും അതിനെ ആസ്വദിക്കുന്നതും പാപമാണോ? ഒരിക്കലുമല്ല. എന്നാൽ ദുഃഖത്തെയും, വേദനകളെയും, രോഗങ്ങളെയും, മരണത്തെയും വെറുക്കുന്നത് പാപം തന്നെ! സുഖത്തെ സ്നേഹിച്ചതുപോലെ തന്നെ അവന് അവയെയും സ്നേഹിക്കുകയും ആസ്വദിക്കുകയും ചെയ്യാമായിരുന്നു. എങ്കിലീ പ്രശ്നങ്ങൾ ഒന്നും ഉണ്ടാകുമായിരുന്നില്ല. ഈ ഭയപ്പാടും, വെപ്രാളവും, ഓട്ടവും, യുദ്ധങ്ങളും, സമരങ്ങളും, ചൂഷണവും, അടിച്ചമർത്തലും ഒഴിവാക്കാമായിരുന്നു. ഒന്നിന്റെയും കുറവ് അനുഭവപ്പെടുമായിരുന്നില്ല. പരമാനന്ദം സംഭവിക്കുമായിരുന്നു. പക്ഷെ അവനത് ചെയ്തില്ല.

മനുഷ്യൻ തുടക്കം മുതലേ തെറ്റു ചെയ്തു. അവൻ ഇപ്പോഴും അത് തുടരുന്നു. ഇങ്ങനെ പോയാൽ മാനവരാശി നശിച്ചു പോവുകയേ ഉള്ളൂ. അതിൽ നിന്നും അവനെ രക്ഷിക്കുന്നതിനും കര കയറ്റുന്നതിനും വേണ്ടിയാണ് ദൈവപുത്രനായ ക്രിസ്തു അവതരിച്ചത്. മാനവരാശി എന്തിൽ നിന്നും ഓടിയൊളിക്കുവാൻ ശ്രമിച്ചുവോ ( വേദനകളിൽ നിന്നും മരണത്തിൽ നിന്നും) അതിനെ സർവ്വാത്മനാ സ്വീകരിച്ചുകൊണ്ട് അവിടുന്ന് കുരിശിൽ മരിച്ചപോൾ മാനവരാശിക്ക് അവയോട് പൊരുത്തപ്പെടുവാനുള്ള കഴിവ് സിദ്ധിക്കുകയായിരുന്നു. അങ്ങനെ മാനവരാശിയുടെ മോചനം സംഭവിച്ചു കഴിഞ്ഞു.

കാലക്രമേണ മനുഷ്യൻ വേദനകളെയും, രോഗങ്ങളെയും, മരണത്തെയും സ്നേഹിക്കുവാനും ആസ്വദിക്കുവാനും പഠിക്കും. അവൻ എന്തിൽ നിന്നും ഓടിയകന്നുവോ അവയിലേക്കു തന്നെ ഓടിയടുക്കും. അവൻ എന്തിനെ ഭയപ്പെട്ടുവോ അതിനെ അവൻ കൊതിക്കും. അവിടെ പ്രശ്നങ്ങൾ എല്ലാം തിരോഭവിക്കുകയാണ്. മത്സര ഓട്ടം അവസാനിക്കുകയാണ്. സമരങ്ങളും പ്രക്ഷുബ്ധതകളും ഇല്ലാതാവുകയാണ്. ലോകത്തിൽ പരമമായ ശാന്തി വിരിയുകയാണ്. അസ്വസ്ഥതകളും അസംതൃപ്തിയും ഇനി ഉണ്ടാകില്ല. എന്തിനുവേണ്ടി അസ്വസ്ഥതപ്പെടുവാനാണ്? വേദനകൾ കിട്ടാത്തതിനാലോ? മരണം സംഭവിക്കാത്തതിനാലോ? സുഖവും ദുഃഖവും ഒരുപോലെ മധുരമാകുമ്പോൾ, ജനനവും മരണവും ഒരുപോലെ ഹൃദ്യമാകുമ്പോൾ അവിടെ അനന്താനന്ദത്തിന്റെ സുഗന്ധം പരന്നുതുടങ്ങും.

എന്തിനെയാണ് ആഗ്രഹിക്കുവാനിരിക്കുന്നത്? സുഖദു:ഖങ്ങളെ അവൻ ഒരുപോലെ ആഗ്രഹിക്കും. അവ രണ്ടും അവന് ഒരുപോലെ സ്വീകാര്യം. ഒന്നിനോടും വിരോധമില്ല. എല്ലാറ്റിനോടുമുള്ള സ്നേഹം. ക്രിസ്തു പഠിപ്പിച്ചതും അതുതന്നെയല്ലേ? വേദനിപ്പിച്ചവനെ സ്നേഹിക്കണമെങ്കിൽ അതിനു മുൻപേ അവൻ വേദനകളെ സ്നേഹിക്കേണ്ടിയിരിക്കുന്നു. ജീവിതത്തെ സ്നേഹിക്കണമെങ്കിൽ അതിനോടൊപ്പം അവൻ മരണത്തെയും സ്നേഹിക്കേണ്ടിയിരിക്കുന്നു. അല്ലാത്ത പക്ഷം ആ സ്നേഹമെല്ലാം കപടവും പൊളളയും ആയിരിക്കും. ക്രിസ്തുവിന്റെ അനുയായികൾ വേദനയെ സ്നേഹിക്കേണ്ടിയിരിക്കുന്നു. കുരിശ്ശെടുക്കാതെ തന്നെ അനുഗമിക്കുന്നവന് തന്റെ ശിഷ്യനാകുവാൻ കഴിയുകയില്ലെന്ന് ക്രിസ്തു തന്നെ പറയുന്നു.

നമുക്ക് ഒരു നല്ല നാളെയെ സ്വപ്നം കണ്ടു തുടങ്ങാം. ഇനിമേൽ നമുക്ക് ദുഃഖം ഉണ്ടാവുകയില്ല; കാരണം ആ ദുഃഖമാണ് നമ്മുടെ ഏറ്റവും വലിയ ആനന്ദം. നമുക്കിനി മരണം ഉണ്ടാവുകയില്ല; കാരണം നാമാ മരണത്തെ കൊതിയോടെ കാത്തിരിക്കുന്നു. ആ മരണം നമുക്ക് വേദനയല്ല, മറിച്ച് അനന്താനന്ദം തന്നെയാണ്; സമാധിയും നിർവ്വാണവുമാണ്; നിത്യജീവിതത്തിലേക്കുള്ള പ്രവേശനമാണ്. നമുക്ക് ഒന്നിനെയും ഭയപ്പെടേണ്ടതായില്ല. കാരണം നമുക്ക് എല്ലാറ്റിനോടും സ്നേഹമാണ്. അപ്പോൾ നാം ഈ ജീവിതത്തെ അതിന്റെ പൂർണ്ണതയിൽ ആശ്ലേഷിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നു. നാം പൂർണ്ണരായി മാറുന്നു!

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

 

സീറോ മലബാർ രൂപത വിമൻസ് ഫോറം വാർഷിക സമ്മേളനം ടോട്ട പുൽക്ര , 2023 ഡിസംബർ 2 ന്‌ ബിർമിങ്ഹാം ബെഥേൽ കൺവെൻഷൻ സെന്ററിൽ രാവിലെ 8 .30 മുതൽ വൈകിട്ടു 5 വരെ നടക്കും . പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയുടെ കീഴിൽ മെത്രാന്മാരെ തിരങ്ങെടുക്കുന്ന സംഘത്തിലെ മൂന്നു സ്ത്രീകളിൽ ഒരാൾ , വേൾഡ് യൂണിയൻ ഓഫ് കാത്തോലിക് വിമൻസ് ഓർഗനൈസേഷൻ മുൻ പ്രസിഡന്റ് തുടങ്ങി നിരവധി പ്രധാനപ്പെട്ട മേഖലകളിൽ സേവനം അനുഷ്ഠിക്കുന്ന ഡോ മരിയ സെർവിനോ രൂപതയിലെ സ്ത്രീകൾക്ക് സന്ദേശം നൽകും.

രൂപത മെത്രാൻ അഭിവന്ദ്യ പിതാവ് മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാർമികത്വത്തിൽ രൂപതയിലെ മറ്റു വൈദികരും ചേർന്നുള്ള ആഘോഷമായ പരിശുദ്ധ കുർബാന ആത്മീയ അനുഭവമാകും . ഉൽഘാടന ചടങ്ങിൽ അഭിവന്ദ്യ പിതാവിനൊപ്പം രൂപതാ പ്രോട്ടോസിഞ്ചെല്ലൂസ് റെവ ഫാദർ ആന്റണി ചുണ്ടെലിക്കാട്ട് , വിമൻസ് ഫോറം ചെയര്മാന് ഫാദർ ജോസ് അഞ്ചാനിക്കൽ , ഡയറക്ടർ സിസ്റ്റർ ജീൻ മാത്യു , പ്രസിഡന്റ് ഡോക്ടർ ഷിൻസി മാത്യു തുടങ്ങിയവർ സംസാരിക്കും .

പന്ത്രണ്ടു റീജിയനുകളിലെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള സ്ത്രീകൾ നടത്തുന്ന കലാപരിപാടികൾ ഉച്ചയോടു കൂടി ആരംഭിക്കും . അന്നേ ദിവസം 2023 -2025 വർഷങ്ങിലേക്കു തിരഞ്ഞെടുക്കപ്പെട്ട രൂപത വിമൻസ് ഫോറം ഭാരവാഹികൾക്ക് ഔദോഗികമായ സ്ഥാനമാറ്റവും നടക്കും . രണ്ടായിരത്തിലധികം സ്ത്രീകളെയാണ് ഭാരവാഹികൾ പ്രതീക്ഷിക്കുന്നത് . മനോഹരമായ ഈ ആഘോഷത്തിലേക്ക് എല്ലാ സ്ത്രീകളെയും ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു .

ശിവഗിരി ആശ്രമം യു കെ. ഭാരതത്തിനു പുറത്തുള്ള ശിവഗിരി മഠത്തിന്റെ ആദ്യ അഫിലിയേറ്റഡ് സെന്റർ ആയി ശിവഗിരി മഠം ധർമ സംഘം ട്രസ്റ്റ്‌ ബോർഡ്‌ അംഗീകരിച്ചു. സെപ്റ്റംബർ 20 നു ചേർന്ന ധർമ സംഘം ട്രസ്റ്റ്‌ ബോർഡ്‌ യോഗത്തിൽ ആണ് യു കെ യിലെ ആശ്രമത്തിന് അംഗീകാരം നൽകിയത്. അറിവിന്റെ അഗാധതയിലേക്ക് നമ്മെയെല്ലാം കൂട്ടികൊണ്ട് പോയ ഗുരു ദർശനികതയുടെ എക്കാലത്തെയും വലിയ വീണ്ടെടുപ്പ് ലക്ഷ്യമിട്ടാണ് യൂറോപ്പിലെ നാരായണ ഗുരു ദേവന്റെ പിൻതുടച്ചക്കാർ ഇത്രമൊരു ആശയം മുന്നോട്ടു വെച്ചത്. ശ്രീ നാരായണഗുരുവിന്റെ സ്വാധീനം ഇല്ലാത്ത ഒരു മലയാളി പോലും ലോകത്തില്ല എന്നത് പോലെ പശ്ചാത്യ ലോകത്തും ഗുരുവിന്റെ അമൂല്യമായ ദർശനങ്ങൾ മനുഷ്യരിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് യൂറോപ്പിലെ ശ്രീ നാരായണീയർ ശിവഗിരി ആശ്രമം യു കെ ലക്ഷ്യ പ്രാപ്തിയിലേക്കെത്തിച്ചത്.

നൂറ്റാണ്ടുകളെ അതിജീവിച്ച ഗുരുവിന്റെ ദർശനങ്ങൾ മതം ജാതി വർണവർഗ ദേശകാല സീമകളെയെല്ലാം കടപുഴക്കി എറിഞ്ഞ സ്ഫോടനാത്മകമായ വിചാരധാരകളെ ഉൾകൊള്ളുന്നതാണ്. മതവും ജാതിയുമല്ല മനുഷ്യനാണ് വലുത് എന്ന ഗുരുദർശനം മറ്റെന്തിനെക്കാളും ലോകത്തിന് ആവശ്യമാണ്. ശ്രീ നാരായണ ഗുരുവിന്റെ ചിന്ത പദ്ധതിയുടെ മൂല്യങ്ങൾ പശ്ചാത്യ ലോകത്ത് പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ശിവഗിരി മഠത്തിന്റെ പോഷക സംഘടനയായ ഗുരുധർമ പ്രചാരണ സഭയുടെ യു കെയിലെ യൂണിറ്റായ സേവനം യു കെ ബ്രിട്ടണിലെ പ്രമുഖ വ്യവസായിയും ഹൃദയത്തിന് മേൽ ഗുരു സ്‌മൃതികൾ എഴുതിച്ചേർക്കപ്പെട്ട ഗുരു ഭക്തനുമായ ശ്രീ സിബി കുമാറിന്റെ സഹായത്തോടെ ലണ്ടനിൽ ആറു കോടി നാൽപതിയഞ്ചു ലക്ഷം ചിലവിട്ടു യു കെയുടെ മദ്ധ്യഭാഗമായ വൂൾവർഹാംടൺ എന്നസ്ഥലത്തു ലോർഡ്‌സ് സ്ട്രീറ്റിൽ ആണ് ആശ്രമം സ്വന്തമാക്കിയിട്ടുള്ളത്.

ശിവഗിരി ആശ്രമം യു കെ യുടെ പ്രാരഭപ്രവർത്തനങ്ങളുടെ ഉദ്ഘാടനം 2022 ഏപ്രിൽ 30 നു ലണ്ടനിൽ ശ്രീ നാരായണ ധർമ സംഘം ടസ്റ്റ് പ്രസിഡന്റ്‌ ബ്രഹ്മശ്രീ സ്വാമി സച്ചിദാനന്ദ നിർവഹിച്ചിരുന്നു. ഒരു വർഷം കൊണ്ട് ആശ്രമം പ്രവർത്തനമാരംഭിക്കുവാൻ കഴിഞ്ഞത് യു കെ യിലെ ഗുരു ഭക്തരുടെ അചഞ്ചലമായ നിശ്ചയദാർഢ്യത്തിന്റെ സമാനതകളില്ലാത്ത പ്രവർത്തനമികവിന്റെ സാക്ഷ്യപാത്രങ്ങളാണ്. ശ്രീ നാരായണ ഗുരുദേവന്റെ അസംഖ്യയം പിന്തുടർച്ചക്കാരെ ഒരുമിച്ചു ചേർത്ത് കൊണ്ട് നടത്തിയ ഈ ശ്രമത്തിൽ സേവനം യു കെ യുടെ കരുത്തരായ ഡയറക്ടർ ബോർഡ്‌ അംഗങ്ങളുടെ പ്രവർത്തനങ്ങൾ ശിവഗിരി ആശ്രമം യു കെ സാധ്യമാക്കുന്നതിൽ നിർണായക പങ്കു വഹിക്കുകയുണ്ടായി. ശ്രീ നാരായണ ധർമസംഘം ട്രസ്റ്റ്‌ ബോർഡിന്റെ നിർദ്ദേശം അനുസരിച്ചു ആശ്രമത്തിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾ നടത്തുമെന്നു ശിവഗിരി ആശ്രമം യു കെയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ബോർഡ്‌ അറിയിച്ചു.

“ഡിസംബർ 9 ന് ലിവർപൂളിൽ മഴവിൽ നൃത്തസന്ധ്യ ” . ലിവർപൂളിൽ ഈ വരുന്ന ഡിസംബർ മാസം 9 ന് നൃത്ത വിസ്മയം തീർക്കാൻ സരിഗമ ഡാൻസ് സ്റ്റുഡിയോ ഒരുങ്ങി കഴിഞ്ഞിരിക്കുന്നു.

കഴിഞ്ഞ രണ്ടു വർഷമായി മേഴ്‌സി സൈഡ് മലയാളികളുടെ കുട്ടികളെ മനോഹരമായി, പ്രൊഫൈഷണൽ രീതിയിൽ നൃത്തം പഠിപ്പിച്ച് പേരും, പെരുമയും ചുരുങ്ങിയ കാലം കൊണ്ട് നേടി എടുത്ത സരിഗമ ഡാൻസ് സ്റ്റുഡിയോ ഈ വരുന്ന ഡിസംബർ 9 ന് ഔവർ ലേഡിക്വീൻ ഓഫ് സീറോ മലബാർ കാത്തലിക് ചർച്ച് ലിവർപൂളിൽ വച്ച് വൈകിട്ടു നാല് മണി മുതൽ ‘മഴവില്ല്’ എന്ന നൃത്തസന്ധ്യ നടത്തപ്പെടുന്നു.

പ്രശസ്ത കൊറിയോഗ്രാഫർ മജേഷ് അബ്രാഹം ആണ് ഡയറക്ടർ. സരിഗമ ഡാൻസ് സ്റ്റുഡിയോ അവതരിപ്പിക്കുന്ന മഴവില്ല് എന്ന ഡാൻസ് പ്രോഗാമിന്റെ പ്രവേശനം സൗജന്യം ആണ്.

ലണ്ടൻ :യൂറോപ്പിലാകമാനം ഉള്ള മാർത്തോമാ സഭാവിശ്വാസികളുടെ 2023ലെ കുടുംബ സംഗമത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. നവംബർ 11 ന് രാവിലെ 10 മണി ഭദ്രാസന അദ്ധ്യക്ഷൻ ഐസക് മാർ ഫീലക്സിനോസ് എപ്പിസ്കോപ്പയുടെ വിശുദ്ധ കുർബാനയോട് അനുബന്ധിച്ച് ആരംഭിക്കുന്നതായിരിക്കും ഈ വർഷത്തെ മാർത്തോമാ സഭ കുടുംബ സംഗമം. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം ആഗ്ലിക്കൻ സഭയുടെ ലെസ്റ്റർ ബിഷപ്പ് റവ.സജു മുതലാളി മുഖ്യ അതിഥി ആയിരിക്കും.ഇതോടൊപ്പം സ്ഥലം മാറിപ്പോകുന്ന ഭദ്രാസന എപ്പിസ്കോപ്പയ്ക്ക് യാത്ര അയപ്പ് സമ്മേളനവും,സഭയിലെ മുതിർന്ന അംഗങ്ങളെ ആദരിക്കൽ ചടങ്ങും നടക്കും.

ഉച്ചഭക്ഷണത്തിനുശേഷം,സഭയിലെ വിവിധ സംഘടനാഗങ്ങളുടെ നേതൃത്വത്തിലുള്ള വൈവിധ്യമാർന്ന കലാപരിപാടികൾ ഉണ്ടായിരിക്കുന്നതാണ്.റ്റാംവർത്തിലുള്ള കോട്ടൻഗ്രീൻ ഇവാഞ്ചലിക്കൽ ചർച്ചിൽ വച്ചാണ് വിപുലമായ ഈ സമ്മേളനം നടക്കുന്നത് . ഇത് സംബന്ധിച്ച എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മീഡിയ കമ്മിറ്റി ചെയർമാൻ റവ. സോജു എം തോമസ് അറിയിച്ചു

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെ മലയാളി ജോയി ജോണിന്റെ പിതാവ് ജോൺ പി തയ്യിൽ (91) റിട്ട. അധ്യാപകൻ, ജി.എച്ച് എസ്.എസ്. വടക്കേക്കര നിര്യാതനായി . സംസ്കാരം പിന്നീട്. ഭാര്യ അന്നമ്മ ആലപ്പുഴ കണിച്ചേരിൽ കുടുംബാംഗമാണ്.

മക്കൾ: ആലിസ് ജോൺ (റിട്ട. ടീച്ചർ സെൻ്റ് ജോസഫ്സ് ജി.എച്ച്.എസ് ,എസ് ചങ്ങനാശ്ശേരി . മിനി ജോൺ (ടീച്ചർ ഗവ. എച്ച്,എസ്,എസ്,കുമ്പള, ജോയി ജോൺ (യുകെ ) മരുമക്കൾ, പി.റ്റി കുര്യൻ പുത്തൻ പുരയ്ക്കൽ തോട്ടയ്ക്കാട് , റിട്ട. ടീച്ചർ സെൻ്റ് പീറ്റേഴ്സ് എച്ച്.എസ്.എസ് കുറുമ്പനാടം. മിനി മേരി വർഗ്ഗീസ് മണ്ണാച്ചേരിൽ തിരുവല്ല (യുകെ) .

സഹേദരങ്ങൾ: പരേതയായ സിസ്റ്റർ ആനി, റോസി പോത്തൻ പരേതയായ പ്രൊഫ. മേരി പോത്തൻ സിസ്റ്റർ സി സി (CMC ) റിട്ട. പ്രിൻസിപ്പാൾ അസംപ്ഷൻ കോളേജ്‌ ചങ്ങനാശേരി.

ജോയി ജോണിന്റെ പിതാവിൻറെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ജേക്കബ് പ്ലാക്കൻ

പരേതാത്മാക്കള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ദിവസം (ഹാലവീൻ ) വന്നെത്തുന്ന ഒക്ടോബർ മാസത്തിൽ തന്നെയാണ് ശിശിരാരംഭവും . മരങ്ങൾ ഇലകൾകൊണ്ടൊരു വർണ്ണവിസ്‌മയം തീർക്കുന്ന പ്രകൃതിയുടെ നയനാന്ദകരമായ മറ്റൊരു മഹാപ്രതിഭാസം ..ചന്ദനചോപ്പണിഞ്ഞ ഇലച്ചാർത്തുകൾ ഒരു കുഞ്ഞു കാറ്റിനുപോലും കാത്തുനിൽക്കാതെ പിന്നെ ഭൂമിദേവിയുടെ മാറിടത്തിലേക്ക് പൂമഴപോലെ പൊഴിയുകയായി ..!

ദിവസങ്ങൾക്കുള്ളിൽ വന്മരം തൊട്ട് കുഞ്ഞിച്ചെടികൾ വരെ നിർവികാര താപസന്മാരായി മാറുകയായി .. വസന്തത്തിന്റെ വിരുന്നു വിളി കേൾക്കും വരെ ..സമയം പിന്നോട്ട് സഞ്ചരിക്കുമെങ്കിൽ അത് ലോകത്ത് നേർക്കാഴ്ച്ചയാകുന്ന മാസവും ഇതുതന്നെ ..! യൂറോപ്പിൽ ഘടികാരസൂചി ഒരു മണിക്കൂർ പിന്നിലേക്ക് കറങ്ങുന്ന ഒക്ടോബറിലെ അവസാനത്തെ ശനിയാഴ്ച് തന്നെയാണ് യുണൈറ്റഡ് കിങ്ഡംത്തിലെ ഗ്ലാസ്‌ഗോ സിറ്റിയിൽ മലയാളികളുടെ അഭിമാനം നക്ഷത്രമണ്ഡലത്തോളും ഉയർത്തിയ മലയാളം യുകെ അവാർഡ് നൈറ്റിന്റെ തിരശീല ഉയർന്നതും .!

യൂറോപ്പിന്റെ വിവിധ പ്രവിശ്യകളിൽ പ്രവാസ ജീവിതം നയിക്കുന്ന മലയാളികളികളുടെ പങ്കാളിത്തത്താലും യുണൈറ്റഡ് കിങ്ഡത്തിലെയുംപ്രത്യേകിച്ചും സ്കോട്ട് ലൻഡിലെ വിവിധ മലയാളി അസോസിയേഷൻകളുടെയും അളവറ്റ സഹകരണത്താലും ഓഡിറ്റോറിയം ജനസമുദ്രമായി ഇരമ്പുകയായിരുന്നു ..

പ്രൗഢഗംഭീരമായ സദസ്സിനെയും വിശിഷ്ടാതിഥികളെയും സാക്ഷിയാക്കി ചീഫ് എഡിറ്റർ ബിൻസു ജോണിൻെറ നേതൃത്വത്തിൽ വിശിഷ്ടതിഥികളെല്ലാവരും ചേർന്ന് ഏഴ് തിരിയിട്ട നിലവിളക്കിലേക്ക് ഭദ്രദീപം പകർന്നപ്പോൾ യുകെമലയാളികളുടെ സർഗ്ഗവാസന പ്രതിഭ വിലാസത്തിന്റെ മറ്റൊരു ഏട് വിരിയുകയായിരുന്നു ..!

മഞ്ഞും മഴയും മാറിനിന്ന് ഒക്ടോബറിന്റെ അവസാനത്തെ ശനിയാഴ്ചയിലൂടെ ശിശിരം മറന്ന് പ്രകൃതിപോലും ഈ മഹാമേളയെ അനുഗ്രഹിച്ചപ്പോൾ വാക്കുകൾ മൂല്യത്തിൽ വിനിയോഗിച്ചു സംസാരിച്ച സ്വാഗതപ്രസംഗകൻ റോയ് ഫ്രാൻസിസും മൂഖ്യപ്രഭാഷകനും മലയാളം യുകെയുടെ ചീഫ് എഡിറ്ററുമായ ബിൻസു ജോണും നന്ദിയുടെ നറുമൊഴിനൽകിയ മലയാളം യുകെയുടെ ഡയറക്ടറും അസ്സോസിയേറ്റ് എഡിറ്ററുംമായ ജോജിതോമസും സദസ്സിനെ കലാപരിപാടികളുടെ നക്ഷത്ര മണ്ഡപത്തിലേക്ക് ആനയിച്ചു ..

ശ്രുതി ഗ്രൂപ്പ് അവതരിപ്പിച്ച വേദിയുണർത്തലിന്റെ സ്വാഗതനൃത്തം അക്ഷരാർത്ഥത്തിൽ ദേവാങ്കണനൃത്തത്തിന് തുല്യമെന്ന് തോന്നിപ്പോയ നിമിഷങ്ങൾ ..!അത്ര ഭംഗിയോടെ ,ലാസ്യത്തിന്റെ സൂക്ഷ്മദർശനങ്ങളിൽ അഭിരമിക്കുന്ന അവർ നടനമാടിയപ്പോൾ സദസ്സ് എല്ലാം മറന്ന് നിതാന്ത നിശ്ശബദ്ധതയിൽ ലയിച്ചിരുന്നുപോയി .!

പരിപാടികൾ ഒരു മാല പോലെ നിമിഷങ്ങളുടെപോലും കാലാവിളംബം കൂടാതെ ചടുലവും ഉഷ്മളവുമായ വാഗ് വിലാസത്തോടെ അവതാരിപ്പിച്ച ഡോക്ടർ അഞ്ചു ഡാനിയേൽ അവതാരികയായി തിളങ്ങുകയായിരുന്നു ..

മുത്തുമാല പോലെ ഒന്നിനൊന്ന് മെച്ചപ്പെട്ട കലാവിരുന്നുകൾ കൊണ്ട് കോർത്തിണക്കിയ സന്ധ്യയിൽ
വിവിധ രംഗങ്ങളിൽ ശ്രദ്ധിക്കപ്പെട്ട വ്യക്തികൾക്കുള്ള പുരസ്‌കാരങ്ങൾ യു കെയിലെ
സാമൂഹ്യക സാംസ്ക്കാരിക രാഷ്ട്രീയരംഗങ്ങളിൽ വ്യക്‌തി മുദ്രപതിപ്പിച്ചവർ സമ്മാനിക്കുകയായി ..
കോൺസുലേറ്റ് ജനറൽ ബിജോയ് സെൽവരാജ് മൂഖ്യ അതിഥിയായിരുന്നു .അദ്ദേഹത്തിന്റെമലയാള ഭാഷയോടുള്ള ജ്ഞാനവും സ്നേഹവും സരസവും വിശാലവുമായ പ്രഭാഷണത്തിൽ തിളങ്ങിനിന്നിരുന്നു ..!

യൂറോപ്പിലെ പ്രമുഖ ഓൺലൈൻ പത്രമായ മലയാളം യുകെ സത്യസന്ധമായ പത്രപ്രവർത്തന ശൈലിയോടപ്പം സാഹിത്യത്തിനും സംസ്കാരത്തിനും കലാകായികരംഗങ്ങൾക്കും അതിലുപരി സാമൂഹിക പ്രവർത്തനങ്ങൾക്കും നൽകുന്ന പ്രാധാന്യം എത്ര വലുതാണെന്ന് വിളിച്ചോതുന്നതായിരുന്നു
ഗ്ലാസ്ഗോ സാക്ഷ്യം വഹിച്ച ഈ അവാർഡ് നൈറ്റ് …

 

സംഘാടനാത്തിന്റെ മികവ് എടുത്തു പറയേണ്ടത് തന്നെയാണ് ..മലയാളംയുകെയുടെ ഡയറക്‌ടറും അസ്സോസിയേറ്റ് എഡിറ്ററും കൂടിയായ ഷിബു മാത്യുവിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ വിവിധകമ്മറ്റികൾ ഒരുമയോടെ പ്രവർത്തിച്ചപ്പോൾ അവാർഡ് നൈറ്റ് യുകെ കണ്ടിട്ടുള്ള എക്കാലത്തെയും ഔന്ന്യത്യത്തിന്റെ ഉയരത്തിലുള്ള മലയാള കലാ സന്ധ്യകളുടെ പട്ടികയിൽ തന്നെ സ്ഥാനമുറപ്പിച്ചു ..

സ്കോട്ട് ലൻഡിലെ മലയാള അസോസിയേഷനുകളുടെ കേന്ദ്രസംഘടനയായ യുസ്മയുടെ നിർലോഭസഹകരണത്തിൽ വേദിയൊരുങ്ങിയ സന്ധ്യയിൽ അനുഗ്രഹീത കലാകാരന്മാർ തീർത്ത ചെണ്ടമേളവും പ്രവാസ മലയാളി മങ്കമാരുടെ തിരുവാതിരയും ഗതകാലസുഖസ്‌മരണകൾ ഉണർത്തുന്നവതന്നെയായിരുന്നു ..

ഫ്യൂഷൻ ഡാൻസും സംഗീതസാന്ദ്രസന്ധ്യയും തീക്ഷ്ണ യൗവ്വനത്തിന്റെ ഹരംകൊള്ളിക്കുന്ന ബോളിവുഡ് ഡാൻസും അങ്ങനെയാകെ കലാവിരുന്നാൽ സദസ്സിനെ അവിസ്മരണീയ നിമിഷങ്ങളിലേക്ക് കൊണ്ടുപോയി ..!

ഹ്രുദ്യമായ ശബ്ദതാളമേളങ്ങളുടെയും വർണ്ണാഭമായ പ്രകാശ സംവിധാനങ്ങളും സഭാതലത്തിലെ ഹൃദയ സരസ്സിനെ മായപ്രപഞ്ചത്തിലെത്തിക്കുന്നവ തന്നെയായിരുന്നു ..! സമയം പിന്നോട്ട് ഒന്ന് മാറിയെങ്കിലും പിന്നെയും മുന്നോട്ട് തന്നെ കുതിച്ചുകൊണ്ടിരുന്നു ..കാലം മറക്കാത്ത ചിത്രം മനസ്സുകളിൽ വരച്ചു ചേർത്തിട്ട് ..

ഇനിയും വളച്ചൊടിക്കാത്ത വാർത്തകളുടെ ലോകത്തിനപ്പുറം അനശ്വരതയുടെ അടയാളങ്ങൾ തീർക്കുന്ന കലാ കായിക സാഹിത്യമേഘലകൾ പ്രവാസ ലോകത്തിന് തുറന്നുകൊടുക്കുവാൻ ശക്തിയും കരുത്തും മലയാളം യുകെ പത്രത്തിന് ലഭിക്കട്ടെ ..ലാഭേച്ഛയില്ലാതെ , പവിത്ര പത്രധർമ്മത്തിന്റ പാത മാത്രം പ്രവർത്തന ശൈലിയായി സ്വീകരിച്ചിട്ടുള്ള ഈ പത്രം മലയാള പ്രവാസലോകത്തിന് വഴികാട്ടിയും ദിശബോധവും നൽകുന്ന ദീപസ്തംഭംമായി തുടരുകതന്നെ ചെയ്യും …

 

ജേക്കബ് പ്ലാക്കൻ

മുന്നോറോളം കവിതകളുടെ രചയിതാവ്. രണ്ട് നാടകങ്ങളുടെ രചനയും സംവിധാനവും നിർവ്വഹിച്ച അതുല്യ പ്രതിഭ. ദീപിക ദിനപത്രത്തിൻ്റെ മുൻ സർക്കുലേഷൻ മാനേജർ. ഇപ്പോൾ നോർത്തേൻ അയർലെൻ്റിൽ ലണ്ടൻ ഡെറിയിൽ താമസിക്കുന്നു. കോട്ടയം ജില്ലയിൽ ആർപ്പൂക്കര പ്ലാക്കിൽ കുടുംബാംഗമാണ്. മലയാളം യുകെ അവാർഡ് നൈറ്റിൽ പോയറ്റ് ഓഫ് ദ ഇയർ അവാർഡ് ലഭിച്ചത് ജേക്കബ് പ്ലാക്കന് ആണ്

Phone # 00447757683814

 

താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച്  അവാർഡ് നൈറ്റിന്റെ ഫോട്ടോകൾ ഡൗൺലോഡ് ചെയ്യാം.

https://photos.app.goo.gl/8YAm6iXWF7s5hQaf6

താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഉസ്മാ ദേശീയ കലാമേളയുടെ ഫോട്ടോകൾ   ഡൗൺലോഡ് ചെയ്യാം.

https://photos.app.goo.gl/t5hQLfmnpeXmacsP6

കേംബ്രിഡ്ജ്: കേരളത്തിന്റെ പ്രതിപക്ഷ നേതാവും, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സമുന്നതനായ ലീഡറും, പ്രമുഖ വാഗ്മിയുമായ അഡ്വ.വി ഡി സതീശൻ എംഎൽഎ ക്ക് ആംഗ്ലിയാ റസ്കിൻ യൂണിവേഴ്സിറ്റിയിൽ സ്വീകരണവും,”സോഷ്യൽ ജസ്റ്റിസ് ആൻഡ് പൊളിറ്റിക്കൽ ഇക്വാലിറ്റി” എന്ന വിഷയത്തിൽ സെമിനാറും സംഘടിപ്പിക്കുന്നു. യു കെ യിലെ ഇന്ത്യൻ വർക്കേഴ്സ് യൂണിയൻ, ആംഗ്ലിയ റസ്കിൻ യൂണിവേഴ്സിറ്റി സ്റ്റുഡന്റസ് യൂണിയനുമായി സഹകരിച്ച് നടത്തുന്ന സെമിനാറും, ചർച്ചയും നവംബർ 18 നാണ്  ക്രമീകരിച്ചിരിക്കുന്നത്.
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ്സ് മെമ്പറും, കേംബ്രിഡ്ജ് ഡെപ്യൂട്ടി മേയറും, ഇന്ത്യൻ വർക്കേഴ്സ് യൂണിയൻ കോർഡിനേറ്ററുമായ അഡ്വ.ബൈജു തിട്ടാല സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കും.
2023 നവംബർ 18-ന് ശനിയാഴ്ച ഉച്ചക്ക് 12:30 ന് ആംഗ്ലിയാ  റസ്കിൻ യൂണിവേഴ്സിറ്റി സ്റ്റുഡൻസ് ഹാളിൽ വെച്ച് ആരംഭിക്കുന്ന പരിപാടിയിൽ മുഖ്യാതിഥിയായി എത്തുന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എംഎൽഎ യോടൊപ്പം, കേംബ്രിഡ്ജ് എംപി യും, ഷാഡോ മിനിസ്റ്ററുമായ ഡാനിയേൽ ഷേഷ്ണർ, കേംബ്രിഡ്ജ് ആൻഡ് പീറ്റർബറോ കമ്പൈൻഡ് ഡെപ്യൂട്ടി മേയർ കൗൺസിലർ അന്നാ സ്മിത്ത്, പ്രശസ്ത എഴുത്തുകാരിയും സോഷ്യൽ ആക്ടിവിസ്റ്റുമായ ഷാഹിദ റഹ്‍മാൻ എന്നിവർ സംസാരിക്കും.
പുരോഗമന കാഴ്ചപ്പാടുകളിലൂടെ ശ്രദ്ധേയനും, പ്രമുഖ രാഷ്ട്രീയ വ്യക്തിത്വവുമായ വി.ഡി.സതീശൻ, സമകാലിക വെല്ലുവിളികളെ അഭിസംബോധന ചെയ്യുകയും, സന്തുലിത  സമ്പത്ത് ഘടന, താത്വിക സാമൂഹിക നീതി എന്നിവയിലൂന്നിയുള്ള വിഷയങ്ങളാവും ഉയർത്തിക്കാട്ടുക.
‘സോഷ്യൽ ജസ്റ്റിസ് ആൻഡ് പൊളിറ്റിക്കൽ ഇക്വാലിറ്റി’ എന്ന വിഷയത്തെ ആസ്പദമാക്കി ആംഗ്ലിയ റസ്കിൻ     സർവ്വകലാശാലയിൽ വെച്ച് നടക്കുന്ന സമ്മേളനത്തിൽ പ്രമുഖരുടെ ചിന്തകളും വിലയിരുത്തലുകളും അഭിപ്രായങ്ങളും അനിവാര്യമായ ഭാവി രാഷ്ട്ര പുനംനിർമ്മാണത്തിലും, രാഷ്ട്രീയ സുസ്ഥിതിയിലേക്കും സൗഹാർദ്ധ അന്തരീക്ഷത്തിലേക്കും ഉള്ള തിരിച്ചു വരവിനും വഴിയൊരുക്കും.
ജനാധിപത്യത്തിന് ലോകോത്തര മാതൃക നൽകിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസക്തിയും,നെഹ്രുവിയൻ ആശയങ്ങളും കാഴ്ചപ്പാടും ചർച്ചയാവുമ്പോൾ കാലിക ഭരണ വീഴ്ചകളിൽ, വർഗ്ഗീയ ദ്രുവീകരണ നയങ്ങളും, ജനാധിപത്യ മൂല്യ ശോഷണവും, പൊതുമുതൽ സ്വകാര്യവൽക്കരിക്കൽ അടക്കം വിഷയങ്ങൾ ചർച്ചയിൽ അലയടിക്കും.
ആംഗ്ളീയ റസ്കിൻ യൂണിവേഴ്സിറ്റിയിൽ സംഘടിപ്പിക്കുന്ന സമ്മേളനത്തിലേക്ക്‌  ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.  സ്റ്റുഡൻസ് യൂണിയനുമായി സഹകരിച്ചു നടത്തുന്ന സമ്മേളനം ഏറെ പ്രാധാന്യത്തോടെയാണ്  ജനാധിപത്യ വിശ്വാസികൾ നോക്കിക്കാണുക.
ചിന്തോദ്ധീപകവും, കാലിക പ്രാധാന്യമേറിയതുമായ ചർച്ചകളിലും ക്‌ളാസ്സുകളിലും താൽപ്പര്യമുള്ള ഏവർക്കും രജിസ്ട്രേഷൻ നടപടികളില്ലാതെ തന്നെ വന്ന് പങ്കെടുക്കാവുന്നതാണ്.

ജോസ്‌ന സാബു സെബാസ്റ്റ്യൻ

വഴിതെറ്റിയ മകളെ കൊന്നു കളയണമെന്ന് ആക്രോശിക്കുന്നവരെ ……
വഴിതെറ്റി നിങ്ങളോടിച്ച വണ്ടികളൊക്കെ നിങ്ങൾ കൊണ്ടേ കൊക്കയിൽ എറിഞ്ഞിരുന്നോ ?
പിന്നെന്തിനു മക്കൾ വഴി തെറ്റുമ്പോൾ കൊന്നു കളഞ്ഞു സമാധാനം നേടണം ….

കൊഞ്ചി കൊലുസു കുലുക്കി മുറ്റം നിറയെ ഓടിനടക്കുന്ന നമ്മുടെയൊക്കെ കുഞ്ഞിപ്പെണ്ണ് പെട്ടെന്നൊരു ദിവസം നമ്മൾ പോലുമറിയാതെ ബാല്യത്തിൽ നിന്നും കൗമാരത്തിന്റെ ആകസ്മികമായ ലോകത്തേക്ക് എത്തിനോക്കുന്നു ……
കാണുന്ന എല്ലാത്തിനോടും കൂടുതൽ കൗതുകവും ആകാംഷയും തോന്നുന്നു …..
നക്ഷത്രങ്ങളുടെ തിളക്കം നോക്കിയിരിക്കുന്നു ….
പൂവുകൾക്ക് കൂടുതൽ ഭംഗിയും സുഗന്ധവും തോന്നുന്നു ….
മുടിയുടെ നീളവും മുഖ കുരുവിന്റെ എണ്ണവും നോക്കുന്നു …..
അങ്ങനങ്ങനെ നമ്മൾക്ക് പരിചിതയായിരുന്ന ആ കുഞ്ഞി പെണ്ണ് അവളുടെ മാത്രമായ നക്ഷത്രലോകത്തേക്ക് കാലെടുത്തു വെക്കുമ്പോൾ നമ്മൾ മാതാപിതാക്കൾ അറിയേണ്ട ചൊല്ലി കൊടുക്കേണ്ട കാര്യങ്ങൾ ചിലതുണ്ട് ….

എന്നാൽ ഒന്നറിഞ്ഞോ മക്കൾ കൗമാര വഴിയിൽ വഴിതെറ്റി ഓടുന്നതിനു മുമ്പേ നമ്മൾ മാതാപിതാക്കൾക്ക് നല്ലൊരു ഡ്രൈവിംഗ് ഇൻസ്ട്രക്ടറുടെ റോളുണ്ട് ….

ഏതൊക്കെയാണ് നല്ല വഴികൾ …
ഏതാണ് കുണ്ടും കുഴിയും നിറഞ്ഞ വഴികൾ ……
ഇനി അഥവാ വഴിതെറ്റിയാൽ എങ്ങനെ ഒരു യൂ ടേൺ എടുത്തു നല്ലവഴിയിലേക്ക് വീണ്ടും വന്നു ചേരാം ….
ഇവയൊക്കെ മക്കൾ കൗമാരത്തിൽ എത്തുന്നതിന് മുമ്പേ തന്നെ നമ്മൾ പറഞ്ഞു കൊടുത്തിരിക്കണം …..

അതായത് നമ്മുടെ മക്കൾക്ക് അവർ ഒരു 8-10 വയസാകുമ്പോഴേ കൗമാരത്തിൽ ഉണ്ടാകാവുന്ന ഹോർമോൺ ചെയ്ഞ്ചസിനെക്കുറിച്ചും ….
അത് ബോഡിയിലും ചിന്തയിലും ഉണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ചും ….
അതോട് അനുബന്ധിച്ച് ഓപ്പോസിറ്റ് സെക്സിനോട് അടുപ്പവും സ്നേഹവും തോന്നാമെന്നും ….
ഒരു ദിവസം ഹോർമോൺ കൂടുതലാണെങ്കിൽ വേറൊരു ദിവസം ഹോർമോണിൽ കുറവ് ഉണ്ടാകാമെന്നും …
ഹോർമോൺ കൂടുതലാകുമ്പോൾ ഒരാളോട് ഇഷ്ട കൂടുതലും …..
കുറയുമ്പോൾ ഇഷ്ടക്കുറവും അകൽച്ചയും തോന്നാമെന്നും …
അതൊക്കെ സ്വാഭാവികമാണെന്നുമൊക്കെ നേരത്തെ തന്നെ പറഞ്ഞു കൊടുത്തിരിക്കണം ….

ഇവിടെയാണ് ഒരു അമ്മയുടെ റോൾ …
അതായത് സ്‌കൂൾ കഴിഞ്ഞു വരുന്ന മകളോട് പരീക്ഷയുടെ മാർക്കുകൾ എണ്ണി ചോദിച്ചു മടുപ്പിക്കാതെ ….
ഭക്ഷണത്തിന്റെ രുചിഭേദങ്ങൾ ചോദിച്ചു ബോറടിപ്പിക്കാതെ ….
മകളുടെ കൂട്ടുകാരെ കുറിച്ച് ചോദിക്കുക്ക …അവരുടെ പേരുകൾ ചോദിക്കുക്ക ….

ആൺപെൺ വ്യത്യാസമില്ലാതെ കൂട്ടുകാരുടെ പേരുകൾ അവർക്ക് മടികൂടാതെ പറയാനുള്ള ഒരു സാഹചര്യം ഒരു സ്വാതന്ത്രം വീട്ടിലെ സംസാരത്തിൽ തന്നെ ഉണ്ടാക്കി കൊടുക്കുക …..
ആണ് സുഹൃത്തുക്കൾ ഉണ്ടെങ്കിൽ അവരുടെ പേരുകൾ ……
അവരുടെ ഹോബികൾ ……
ചോദിച്ചു മനസിലാക്കുക ….
അവൻ സ്നേഹമുള്ളവനോ …….
അവൻ ക്രിക്കറ്റ് കളിക്കുമോ ………
ഇവയൊക്കെ ചോദിച്ചു മനസിലാക്കി , ഈ പ്രായത്തിൽ പരസ്പരം സ്നേഹം തോന്നാമെന്നും പിന്നീട് പരസ്പരം സ്നേഹം കുറയുമെന്നും ഇതൊക്കെ നോർമൽ ആണെന്നും പറഞ്ഞു കൊടുക്കുക ….

അതിനോടൊപ്പം പരസ്പരം സ്നേഹം തോന്നുമ്പോൾ സംസാരത്തിൽ …..
പ്രവർത്തിയിൽ കാണിക്കേണ്ട ……
പാലിക്കേണ്ട മര്യാദകളെ കുറിച്ചും പറഞ്ഞു മനസിലാക്കി
കൊടുക്കുക ……..

നമ്മുടെ ചില പ്രവർത്തികൾ അതായത് മോശമായ ചിത്രങ്ങൾ മെസ്സേജുകൾ ഇവയൊക്കെ സ്നേഹം തോന്നുമ്പോൾ പരസ്പരം കൈമാറുന്നത് പിന്നീട് സ്നേഹം കുറയുമ്പോൾ നമ്മളെ തന്നെ പലവിധത്തിൽ ട്രബിളിൽ ആക്കാൻ ഉപകരിക്കുന്നവ ആണെന്നും പറഞ്ഞു മനസിലാക്കി കൊടുക്കുക ……

ഇവയെല്ലാം നമ്മുടെ മക്കൾ നാളെ കൗമാരമെന്ന. വഴിയിൽ ഡ്രൈവ് ചെയ്യുമ്പോൾ വഴിതെറ്റാതെ ….
സിഗ്നലുകളിൽ സ്ലോ ചെയ്തും നിർത്തിയും, പരുക്കമായ വഴിയിൽ വീഴാതെ മറിയാതെ …ഇരുണ്ട വഴികളിൽ വഴിതെറ്റാതെ …. നമ്മുടെ മക്കളെ ജീവിതമെന്ന വണ്ടി ഓടിക്കാൻ പറ്റുന്ന ഒരു ബെറ്റർ ഡ്രൈവർ ആക്കി മാറ്റാൻ ഓരോ പേരെന്റ്സിനും കഴിയട്ടെ എന്ന് ആശംസിക്കുന്നു …..

ഇങ്ങനുള്ള കൂടുതൽ കാര്യങ്ങൾ വായിക്കാൻ മനസിലാക്കാൻ , കുട്ടികൾക്ക് നൽകാം ലൈംഗിക പാഠങ്ങൾ മാതാപിതാക്കൾക്കൊരു കൈപ്പുസ്തകം എന്ന ബുക്ക് വായിക്കുക ….
ബുക്ക് വേണ്ടവർ ബന്ധപ്പെടുക …130 രൂപയാണ് വില.

Forest Books
Trade Center
New Busstand
Payyanur-Kannur
Kerala -670307
Mob-9400034033

കേംബ്രിഡ്ജ്:  കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ “നെഹ്‌റുവിയൻ സോഷ്യലിസത്തിന്റെ പുനരുജ്ജീവനവും, മാർഗ്ഗങ്ങളും ” എന്ന വിഷയത്തിൽ യു കെ യിലെ ഇന്ത്യൻ വർക്കേഴ്സ് യൂണിയൻ , കേംബ്രിഡ്ജ് സ്റ്റുഡന്റസ് യൂണിയനുമായി സഹകരിച്ച് ചിന്തോദ്ധീപകവും കാലിക പ്രാധാന്യമേറിയതുമായ സംവാദങ്ങളുടെ പരമ്പര സംഘടിപ്പിക്കുന്നു. പ്രസ്തുത സംവാദ പരിപാടിയിൽ മുഖ്യാതിഥിയായെത്തുന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സമുന്നതനായ   ലീഡറും, കേരളത്തിന്റെ പ്രതിപക്ഷ നേതാവുമായ  അഡ്വ. വി.ഡി  സതീശൻ എംഎൽഎ ആണ്.
 2023 നവംബർ 17-ന് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ, സൗത്ത് ഏഷ്യൻ സ്റ്റുഡൻസ് ഹാളിൽ വെച്ച് നടക്കുന്ന പരിപാടിയിൽ ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കേംബ്രിഡ്ജ് ഡെപ്യൂട്ടി മേയർ അഡ്വ.ബൈജു തിട്ടാല, കേംബ്രിഡ്ജ് സിറ്റി കൗൺസിൽ മുൻ നേതാവ് ലൂയിസ് ഹെർബർട്ട് എന്നിവർ സംസാരിക്കും.തുടർന്ന് ചർച്ചകൾ നടക്കും.
കാലിക രാഷ്ട്രീയ സാഹചര്യത്തിൽ നെഹ്‌റുവിയൻ സോഷ്യലിസത്തിന്റെ പ്രസക്തിയും, അതിന്റെ പുനരുജ്ജീവനത്തിനായി അനിവാര്യമായ മാർഗ്ഗങ്ങൾ കണ്ടെത്തുക എന്ന സുപ്രധാന ദൗത്യമാണ് ഈ സംവാദത്തിലൂടെ വിഭാവനം ചെയ്യുന്നത്.
പുരോഗമന കാഴ്ചപ്പാടുകൾക്ക് പേരുകേട്ട പ്രമുഖ രാഷ്ട്രീയ വ്യക്തിത്വമായ വി.ഡി. സതീശൻ, സമകാലിക വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ നെഹ്‌റുവിയൻ സോഷ്യലിസത്തിന്റെ ശാശ്വതമായ പ്രസക്തിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടു സംവാദത്തിൽ മുഖ്യ പങ്കാളിയാവും. സന്തുലിതമായ സമ്പത്ത് ഘടനയുടെ താത്വിക   അവലോകനം, പൊതുജനാരോഗ്യ സംരക്ഷണ സംവിധാനത്തിലെ വെല്ലുവിളികൾ, സാമൂഹിക നീതി എന്നിവയിലൂന്നിയുള്ള വിഷയങ്ങളാവും പ്രതിപക്ഷ നേതാവ് ഉയർത്തിക്കാട്ടുക.
കേംബ്രിഡ്ജ് പ്രാദേശിക ഭരണത്തിൽ ഏറെക്കാലം നേതൃത്വത്തിൽ ഉണ്ടായിരുന്ന ലൂയിസ് ഹെർബർട്ട്, സോഷ്യലിസ്റ്റ് തത്വങ്ങൾ പ്രാദേശിക ഭരണത്തിൻ കീഴിൽ സാധാരണക്കാരിൽ വരെ ഫലദായകമായി  നടപ്പിലാക്കുന്നതിന്റെ പ്രാധാന്യം പര്യവേക്ഷണം ചെയ്തു സംസാരിക്കും. സമൂഹത്തിലെ താഴ്ന്ന വിഭാഗങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ അഭിസംബോധന ചെയ്യുന്ന സാമൂഹിക ഇടപെടൽ, വികേന്ദ്രീകൃത പദ്ധതികൾ, സമഗ്രമായ സാമൂഹ്യക്ഷേമ പരിപാടികൾ എന്നിവയുടെ ആവശ്യകത ലൂയിസ് തന്റെ ചർച്ചയിൽ ഉയർത്തിക്കാട്ടും.
നെഹ്‌റുവിയൻ സോഷ്യലിസത്തിന്റെ വെളിച്ചത്തിൽ രാജ്യത്തെ അദ്ധ്യാനിക്കുന്ന ജനവിഭാഗത്തിന്റെ ക്ഷേമത്തിന്റെ പ്രാധാന്യവും, സാമൂഹിക-ആതുര  പരിപാലനത്തിലെ അസമത്വവും  താഴെത്തട്ടിലുള്ള സാമൂഹ്യ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനും, വളർന്നുവരുന്ന രാഷ്ട്രീയ വ്യക്തിത്വവുമായ അഡ്വ.ബൈജു തിട്ടാല തന്റെ സംവാദത്തിൽ പ്രതിപാദിക്കും. ആരോഗ്യപരിരക്ഷയിലെ നിലവിലെ മാനദണ്ഡങ്ങൾ അഭിസംബോധന ചെയ്യേണ്ടതിന്റെ അടിയന്തര ആവശ്യകത എടുത്തുപറയും.
“നെഹ്‌റുവിയൻ സോഷ്യലിസത്തിന്റെ നവോത്ഥാനവും മാർഗ്ഗങ്ങളും” എന്ന വിഷയത്തിൽ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലും തുടർന്നൊരുക്കിയിരിക്കുന്ന സംവാദ പരമ്പരകളിലും നെഹ്‌റുവിയൻ ആശയം പര്യവേക്ഷണം ചെയ്യുന്നതിനായി വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അക്കാദമിക് വിദഗ്ധരെയും, രാഷ്ട്രീയ ചരിത്രകാരന്മാരെയും,  നിരീക്ഷകരെയും, പ്രമുഖരെയും വേദിയിൽ അണിനിരത്തുവാൻ ഇന്ത്യൻ വർക്കേഴ്സ് യൂണിയൻ പദ്ധതിയിടുന്നുണ്ട്.
ഇന്ത്യയിലെ നിലവിലെ അസന്തുഷ്‌ടിതമായ രാഷ്ട്രീയ-ഭരണ വ്യാവസായിക സാഹചര്യങ്ങളെക്കുറിച്ച് ചിന്തനീയവും സസൂക്ഷ്മവുമായ ഒരു പഠനവും വിലയിരുത്തലും നടത്തുകയാണ് ഇന്ത്യൻ വർക്കേഴ്സ് യൂണിയൻ ലക്‌ഷ്യം വെക്കുന്നത്. അസമത്വം,സാമൂഹ്യനീതി, സുസ്ഥിര വികസനം എന്നീ മേഖലകളിൽ രാജ്യം നേരിടുന്ന വെല്ലുവിളികളെ നേരിടുന്നതിന് പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങളെ സമകാലിക യാഥാർത്ഥ്യങ്ങളുമായി സംയോജിപ്പിക്കേണ്ടത് ആവശ്യമാണ്. സമത്വസുന്ദരമായ സമൂഹത്തെ സൃഷ്ടിക്കുവാൻ നെഹ്‌റുവിയൻ സോഷ്യലിസത്തിന്റെ സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ സമൂഹം ആഗ്രഹിക്കുകയും അതിന് അനിവാര്യമായ കൂടുതൽ പര്യവേക്ഷണത്തിനും സംവാദത്തിനും ഉത്തേജകമായി പ്രവർത്തിക്കുകയാണ്     ലക്ഷ്യമിടുന്നത്.
നവംബർ 17 നു ഉച്ചകഴിഞ്ഞു 2:30 നു കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി,സൗത്ത് ഏഷ്യൻ സ്റ്റുഡൻസ് ഹാളിൽ ഒരുക്കിയിരിക്കുന്ന ഡിബേറ്റിൽ കാലിക ഇന്ത്യയിൽ ന്യുനപക്ഷ സമൂഹം നേരിടുന്ന ആശങ്കയും, ഏക സിവിൽ കോഡും അടക്കം സാമൂഹിക വിപത്തുകൾ ചർച്ചയാകുമ്പോൾ, ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്ലാൽ നെഹ്‌റു, ഇത്തരം വിഷയങ്ങളെ എങ്ങിനെ സന്തുലിതമായി നിയന്ത്രിച്ച്‌, സാഹോദര്യത്തിൽ രാഷ്ട്രത്തെ നയിച്ചുവെന്നും, അദ്ദേഹത്തിന്റെ സോഷ്യലിസ്റ്റ് കാഴ്ചപ്പാടിലേക്കും,ഭാരത ദര്ശനത്തിലേക്കും, ഇന്ത്യയെ തിരിച്ചു കൊണ്ട് പോകുവാൻ എങ്ങിനെ സാധിക്കും എന്നാവും മുഖ്യമായും സംവാദത്തിൽ ധ്വനിക്കുക
പ്രസ്തുത സംവാദ സദസ്സിൽ സാങ്കേതിക കാരണങ്ങളാൽ ഇൻവിറ്റേഷനിലൂടെ പ്രവേശനം നിയന്ത്രിച്ചിരിക്കുകയാണ്. പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ പേര് രജിസ്റ്റർ ചെയ്യുവാൻ താല്പര്യപ്പെടുന്നു.
Copyright © . All rights reserved