ജോൺ കുറിഞ്ഞിരപ്പള്ളി
ഒരു വീട് വാങ്ങി,പുതിയ സ്ഥലത്തേക്ക് താമസ്സം മാറാൻ അവർ തീരുമാനിച്ചപ്പോൾ അവരെ ഏറ്റവും വിഷമിപ്പിച്ചത് കുട്ടികളുടെ നിലപാടുകൾ ആയിരുന്നു.
ഇളയ കുട്ടി ഒന്നാം ക്ലസ്സിലും മൂത്ത ആൾ മൂന്നിലും പഠിക്കുന്നു.ആറും ഒൻപതും വയസ്സ് പ്രായം.
പുതിയ സ്ഥലത്തേക്ക് താമസ്സം മാറുമ്പോൾ അവർക്ക് അവരുടെ കൂട്ടുകാരെ നഷ്ട്ടപെടും. സ്‌കൂൾ മാറണം,പുതിയ അദ്ധ്യാപകർ എങ്ങിനെയുള്ളവരായിരിക്കും, തുടങ്ങി ഒരുപാട് പ്രശനങ്ങൾ കുട്ടികൾ രണ്ടുപേരേയും വിഷമിപ്പിച്ചു.അതുകൊണ്ട് രണ്ടുപേരും പുതിയ സ്ഥലത്തേക്ക് മാറുന്നതിന് ഇഷ്ടപ്പെട്ടില്ല.കുട്ടികളുടെ വിഷമം കണ്ട് ഭാര്യയും അവരുടെ ഒപ്പം കൂടി .
എങ്കിലും വാങ്ങാൻ തീരുമാനിച്ച പുതിയ വീടും പരിസരങ്ങളും എല്ലാം വന്നുകണ്ടപ്പോൾ അവരുടെ എതിർപ്പിൻ്റെ ശക്തി കുറഞ്ഞു.ഇപ്പോൾ താമസ്സിക്കുന്നതിലും വളരെയധികം സൗകര്യമുള്ളതും സുന്ദരവും ആയിരുന്നു,പുതിയ സ്ഥലം.പ്രതീക്ഷിച്ചിരുന്നതിലും കുറഞ്ഞ വിലക്ക് സൗകര്യപ്രദമായ ഒരു ഫ്ലാറ്റ് കിട്ടിയപ്പോൾ വാങ്ങാൻ തീരുമാനിക്കുകയായിരുന്നു.
മനസ്സില്ലാ മനസ്സോടെയാണെങ്കിലും അവസാനം അവർ സമ്മതം മൂളി.
സ്വിറ്റ്സർലണ്ടിൽ എല്ലാ ഗ്രാമങ്ങളും പട്ടണങ്ങളാണ് ,അല്ലെങ്കിൽ എല്ലാ പട്ടണങ്ങളും ഗ്രാമങ്ങളാണ്,എന്നും പറയാം.പ്രകൃതിക്ക് കഴിവതും കോട്ടം വരാതെയുള്ള നിർമ്മാണമാണ് അവരുടേത്.
പുതിയ താമസസ്ഥലത്തു് എത്തിയപ്പോൾ ആദ്യത്തെ ഒരാഴ്ച, സ്‌കൂളിൽ പോകാൻ മക്കൾ രണ്ടുപേർക്കും മടിയായിരുന്നു.എന്നാൽ അവർ രണ്ടുപേരും പെട്ടന്ന് പുതിയ സാഹചര്യങ്ങളും കൂട്ടുകാരുമായി ഇണങ്ങി.
വീടിൻറെ അടുത്ത് തന്നെയുള്ള പാർക്കും കളിസ്ഥലങ്ങളും കുറച്ചുനടന്നാൽ സായാഹ്ന സവാരിക്ക് പോകാൻ പറ്റിയ വനങ്ങളും എല്ലാമായി മനോഹരമായ ഭൂപ്രദേശം, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ട്ടമായി.
വിസ്‌തൃതമായ റോഡിൻറെ ഇരുവശങ്ങളിലുമായി പുതിയതായി പണിത മനോഹരമായ വീടുകളും ഫ്ലാറ്റുകളും ആർക്കും ഇഷ്ടപ്പെടുമായിരുന്നു.
രണ്ടാമത്തെ നിലയിൽ ഉള്ള ഒരു ഫ്ലാറ്റ് ആണ് അവർ വാങ്ങിയത്. എല്ലാ വീടുകളിലും ആൾ താമസമുണ്ടെങ്കിലും എല്ലാവരും ജോലിക്കാരായതുകൊണ്ടായിരിക്കാം അധികം ആളുകളെ പുറത്തു കാണാറില്ല.
ഒരു ദിവസം ജോലികഴിഞ്ഞു അയാൾ വരുമ്പോൾ അവരുടെ വീടിന് മുൻഭാഗത്തുള്ള റോഡിന് എതിർവശത്തുള്ള ഫ്ളാറ്റിലെ ആരോടോ മകൾ ആഞ്ചല എന്തോ വിളിച്ചുപറയുന്നു.അയാൾ സൂക്ഷിച്ചു നോക്കിയപ്പോൾ അവരുടെ ഫ്ളാറ്റിന് നേരെ എതിർവശത്തുള്ള ഫ്ളാറ്റിലെ വൃദ്ധനോടാണ് സംസാരം.
എന്താണ് അവൾ അയാളോട് സംസാരിക്കുന്നത് എന്നറിയാനുള്ള കൗതുകം കൊണ്ട് അയാൾ അവൾ കാണാതെ അവിടെ നിന്നു.
വീടുകൾ തമ്മിൽ ഏതാണ്ട് അൻപതുമീറ്ററെങ്കിലും അകലം ഉണ്ട്.അതുകൊണ്ട് വൃദ്ധൻ പറയുന്നത് കേൾക്കാൻ വിഷമമായിരുന്നു.വൃദ്ധന് ഒരു തൊണ്ണൂറു വയസ്സ് എങ്കിലും കാണും ,അയാൾ വിചാരിച്ചു .
തലമുടി നരച്ചു് ഒരു വെള്ളികെട്ടുപോലെയുണ്ട് . പ്രായം ഏറെയുണ്ടെങ്കിലും നല്ല സ്മാർട്ടായി ഡ്രസ്സ് ധരിച്ചിട്ടുണ്ട്.വൃദ്ധൻ ചെവിയിൽ തൂങ്ങിക്കിടന്നിരുന്ന ഹിയറിങ് എയിഡ് എടുത്ത് ശരിയായി ഫിറ്റ് ചെയ്തു.കണ്ണട ശരിയാക്കി , കൈകൊണ്ട് എന്തോ ആംഗ്യം കാണിച്ചു.
അവൾ ചോദിച്ചു.”ഓപ്പ?”
ഓപ്പ എന്നാൽ മുത്തച്ഛൻ എന്ന് ജർമ്മൻ ഭാഷയിൽ അർത്ഥം.
“യാ ”
“ഓപ്പക്ക് എത്ര വയസുണ്ട്?”
“നൂറ്”
“എത്ര നൂറ്?”
സാധാരണ ജർമ്മൻ ഭാഷയിൽ വെറുതെ നൂറ് എന്ന് പറയാറില്ല ഒരു നൂറ് ഇരു നൂറ് ,അങ്ങനെയേ പറയൂ.വൃദ്ധൻ പറഞ്ഞു,”ആക്ട് ഹുൻഡർട്ട് “.
എണ്ണൂറ് എന്ന് സാരം .
“മൈൻ ഗോറ്റ് ,ആക്ട് ഹുൻഡർട്ട് ?”എൻ്റെ ദൈവമേ,എണ്ണൂറ്?
“നിനക്ക് എത്ര വയസ്സുണ്ട്?”
“വെറും ആറ്.ഓപ്പയുടെ ബർത്തു ഡേ എന്നാണ്?”
“പ്രായമായി,എണ്ണൂറു വയസ്സായില്ലേ എല്ലാം മറന്നു”.
“എൻ്റെ ബർത്തു് ഡേ അടുത്ത ആഴ്ചയാണ്.ഓപ്പ വരുമോ?”
“തീർച്ച ആയിട്ടും വരും.എന്താ നിൻറെ പേര് ? അത് പറഞ്ഞില്ലല്ലോ”
“ആഞ്ചല, മമ്മിയും പപ്പയും വിളിക്കുന്നത്? വേറെ പേരാണ്.”
“അതെന്താ?”
“അത് പറയില്ല”.
രണ്ടുപേരും വളരെ ഉച്ചത്തിലാണ് സംസാരിക്കുന്നത്.അവളുടെ കൊഞ്ചിയുള്ള സംസാരവും ജർമ്മൻ ഭാഷയും വൃദ്ധന് മനസ്സിലാകുന്നുണ്ട്.
“ഓപ്പ എൻ്റെ ബർത്തു് ഡേയ്ക്ക് തീർച്ചയായും വരും?”അവൾ വീണ്ടും ചോദിച്ചു.
“തീർച്ചയായും വരും.” വൃദ്ധൻ പറഞ്ഞു.
“ഞാൻ മമ്മിയോട് പറയും”
“ഞാൻ നീ വിളിക്കുന്നത് കാത്തിരിക്കും.”
അത്രയും പറഞ്ഞതിനുശേഷം അവളെ കൈ വീശി കാണിച്ചിട്ട് വൃദ്ധൻ അകത്തേക്ക് കയറിപ്പോയി.
അയാളെ കണ്ടപ്പോൾ ആഞ്ചല പറഞ്ഞു,”പാവം ഓപ്പ, അവിടെ ഒറ്റക്കാണ് താമസിക്കുന്നത്.”
പലപ്പോഴും വൈകുന്നേരത്തെ ഇളവെയിലിൽ അയാൾ വീടിൻ്റെ ബാൽക്കണിയിൽ വന്നിരിക്കും.
പ്രായം ഏറെ ആയെങ്കിലും അയാൾ ഒറ്റക്കാണ് അവിടെ താമസിക്കുന്നത്.ദിവസവും സഹായിക്കുന്നതിനായി ജോലിക്കാർ വന്നുപോകുന്നതുകാണാം.നല്ല കാലാവസ്ഥയുള്ളപ്പോൾ വൃദ്ധൻ പുറത്തിറങ്ങും.കുറച്ചു സമയം കുട്ടികൾ കളിക്കുന്ന ആ കളിസ്ഥലത്തിനും പാർക്കിനും ഇടയിലുള്ള വഴിയിൽക്കൂടി ഒരു വാക്കിങ് സ്റ്റിക്കുമായി നടക്കും.
സ്വിറ്റ്സർലൻഡിൽ സാധാരണ ഈ പ്രായത്തിലുള്ളവർ വൃദ്ധമന്ദിരങ്ങളിലേക്ക് മാറുകയാണ് പതിവ്.എന്തുകൊണ്ടോ വൃദ്ധൻ അവിടെ ഒറ്റക്ക് താമസിക്കുന്നത് ഇഷ്ടപെടുന്നു എന്ന് വേണം കരുതാൻ.
സാധാരണ ദിവസ്സങ്ങളിൽ നിർജ്ജീവമായ ആ വീട് വാരാന്ത്യങ്ങളിൽ ശബ്ദമുഖരിതമാകും.മക്കളും കൊച്ചുമക്കളുമായി ധാരാളം സന്ദർശകർ വൃദ്ധനെ കാണാൻ വരും.
ആഞ്ചല അയാളുടെ കയ്യിൽത്തൂങ്ങി വീടിനകത്തേക്ക് നടക്കുന്നതിനിടയിൽ പറഞ്ഞു ,”ഞാൻ ഒപ്പയെ എൻ്റെ ബർത്തു് ഡേയ്ക്ക് വിളിച്ചിട്ടുണ്ട്.”
“എന്നിട്ട് എന്ത് പറഞ്ഞു?”
“ഓപ്പ വരും.പാവം ഓപ്പ.തനിച്ചു താമസിക്കാൻ ഓപ്പക്ക് പേടിയാകില്ലേ?”
“എന്തിനെ പേടിക്കണം.?”
സായാഹ്നങ്ങളിൽ ആഞ്ചലയും വൃദ്ധനുമായുള്ള സംസാരം പതിവായി.വൃദ്ധൻ ക്ഷീണിച്ച ശബ്ദത്തിൽ പറയുന്നത് കേൾക്കാൻ വിഷമമായിരുന്നു.പക്ഷെ മകൾക്ക് എല്ലാം മനസ്സിലായി ,അല്ലെങ്കിൽ മനസ്സിലായിഎന്നു വിചാരിച്ചു അവൾ എന്തെല്ലാമോ പറഞ്ഞുകൊണ്ടിരുന്നതും ആവാം.
വൃദ്ധൻ പട്ടണത്തിലുള്ള ഏതോ സ്ഥാപനത്തിൽ ഉയർന്ന ജോലിയിലായിരുന്നു.നല്ല സാമ്പത്തികശേഷിയുള്ള അയാൾ ഭാര്യയുടെ മരണശേഷം ഇവിടെ, ഫ്ലാറ്റിലേക്ക് താമസം മാറിയതാണ് എന്ന് അയൽവക്കത്തെ താമസ്സക്കാരിൽനിന്നും അറിഞ്ഞു.
ആ വൃദ്ധനും ആഞ്ചലയുമായുള്ള സംഭാഷണം അയൽക്കാർക്കെല്ലാം ഒരു തമാശ ആയിട്ടാണ് തോന്നിയത്..
ആഞ്ചലയുടെ ജന്മദിനത്തിൽ കാലത്തു് എഴുന്നേറ്റപ്പോളെ അവൾ അന്വേഷിച്ചത് ഓപ്പയെയായിരുന്നു പക്ഷെ വൃദ്ധനെ ബാൽക്കണിയിൽ കണ്ടില്ല. തന്നെയുമല്ല വൃദ്ധൻ ഒരിക്കൽ പോലും കാലത്തു ബാൽക്കണിയിൽ വരാറുമില്ല.
ജന്മദിനത്തിന്, ഒരിക്കലും അടുത്ത് കണ്ടിട്ടില്ലാത്ത ഓപ്പയെ അടുത്തുകാണാം എന്ന് അവൾ വിചാരിച്ചിട്ടുണ്ടാകും. അവിടെ ഓപ്പയെ വിളിക്കാൻ പോകണമെന്ന് അവൾ വാശിപിടിച്ചു.അവളുടെ സങ്കടം കണ്ട് ഭാര്യ പറഞ്ഞു,”നിൻറെ ബർത്ത് ഡേ കേക്ക് കൊണ്ടുപോയി കൊടുക്കാം.ബെർത്ത് ഡേ കേക്ക് മുറിച്ചിട്ട് പോകാം” എന്ന്.
അത് അവൾക്കും സമ്മതമായി.
എന്നാൽ കൂട്ടുകാരുമായി ജന്മദിനാഘോഷത്തിൻ്റെ തിരക്കിൽ അവൾ ഒപ്പയെ മറന്നുപോയി.
ആഘോഷമെല്ലാം കഴിഞ്ഞു, അവൾ അയൽവക്കത്തെ കൂട്ടുകാരിയുമായി ഓപ്പയെ കാണാൻ പോയി. വാതിൽ തുറന്നത് അവിടെ ജോലിക്ക് വരാറുള്ള സ്ത്രീയായിരുന്നു.അവർ പറഞ്ഞു,”ഓപ്പയ്ക്ക് നല്ല സുഖമില്ല പിന്നെ വരൂ.”
നിരാശയായി അവളും കൂട്ടുകാരിയും കൂടി പുറത്തേക്ക് നടക്കുമ്പോൾ ജോലിക്കാരി വിളിച്ചു പറഞ്ഞു “നിൽക്ക്,നിൻറെ പേര് ആഞ്ചല എന്നല്ലേ?”
“അതേ. ”
“ഓപ്പ, നിനക്ക് തരാൻ ഒരു ബർത്തഡേ സമ്മാനം എന്നെ ഏൽപ്പിച്ചിരുന്നു.”
അവർ അകത്തുപോയി ഒരു വലിയ പാക്കറ്റുമായി വന്നു.അത് ഒരു വലിയ ബാർബിയാണ് എന്ന് അവൾക്ക് മനസ്സിലായി. സന്തോഷം കൊണ്ട് അവൾ തുള്ളിച്ചാടി.
“ഓപ്പയോട് എൻ്റെ താങ്ക്സ് പറയണം.ഓപ്പയ്ക്ക് സുഖമാകുമ്പോൾ ഞാൻ വരും ഓപ്പയെ കാണാൻ.”
ജോലിക്കാരി എല്ലാം സമ്മതിച്ചു് അകത്തേക്ക് കയറിപ്പോയി.
രണ്ടു മൂന്നുദിവസമായി വൃദ്ധൻ പുറത്തേക്ക് വന്നതേയില്ല.
എന്നാൽ വാരാന്ത്യത്തിൽ അവിടേക്ക് ഒരുപാട് ആളുകൾ വന്നു,സാധാരണ കാണാറുള്ളതിലും വളരെയധികം പേർ.
അവർ പാടുകയും ആടുകയും നൃത്തം ചെയ്യുകയും ചെയ്യുന്നത് തുറന്നുകിടന്നിരുന്ന ജനലുകളിൽകൂടി കാണാമായിരുന്നു.അവരുടെ ശബ്ദം കേട്ട് പലതവണ ആഞ്ചല ബാൽക്കണിയിൽ വന്നു, എന്നാൽ ആരും പുറത്തേക്ക് വന്നുകണ്ടില്ല.
അവരുടെ ആഘോഷങ്ങൾ പാതിരാവരെ നീണ്ടുപോയി.
ആഞ്ചല ഉറക്കത്തിൽ നിലവിളിക്കുന്നത് കേട്ട് അയാൾ ഞെട്ടി എഴുന്നേറ്റ് അവളുടെ മുറിയിലേക്ക് ചെന്നു.അവൾ കരയുകയാണ്.
“എന്താ എന്ത് പറ്റി?”
അവളെ അയാൾ എടുത്തു മടിയിലിരുത്തി, കൈകളിൽ തലോടി.
“പപ്പാ, ഞാൻ ഒരു സ്വപ്നം കണ്ടു.സ്വപ്‌നമല്ല ,ശരിക്കും കണ്ടു.ഓപ്പ എൻ്റെ അടുത്തുവന്നു.ഒപ്പമരിച്ചുപോയി.ഞാൻ കണ്ടു…. ഓപ്പയോട് ഞാൻ ചോദിച്ചു എന്തിനാ മരിച്ചതെന്ന്.പ്രായമായി ജീവിതം മടുത്തു. അതുകൊണ്ട് ജീവിതം മതിയാക്കി എന്ന് പറഞ്ഞു.”
“അതിന് ഓപ്പ മരിച്ചിട്ടില്ലല്ലോ.”
“പാവം ഓപ്പ.ഓപ്പ ഇനി വരില്ല ഓപ്പ പോയി.” അവൾ കരഞ്ഞുകൊണ്ടിരുന്നു.
അതെല്ലാം അവളുടെ വെറും തോന്നലുകൾ ആണെന്നും അവൾ ഓപ്പയെക്കുറിച്ചു ഒരുപാട് ആലോചിക്കുന്നതുകൊണ്ട് സ്വപനം കാണുന്നതാണെന്നും പറഞ്ഞപ്പോൾ അവൾക്ക് സമാധാനമായി.
മനസ്സ് ആകെ അസ്വസ്ഥമായിരിക്കുന്നു.ആ വൃദ്ധനുമായിട്ടുള്ള അവളുടെ അടുപ്പം ഏതെങ്കിലും തരത്തിൽ ഒഴിവാക്കണം ,അയാൾ തീരുമാനിച്ചു.
ഉറക്കം പോയിരിക്കുന്നു.അയാൾ ബാൽക്കണിയിലേക്കുള്ള വാതിൽ തുറന്നു.ഒരു സിഗരറ്റ് കത്തിച്ചു.
രാത്രികളിൽ വൃദ്ധൻറെ വീട്ടിലെ ജനൽ വഴി പതിവായി എത്തുന്ന പ്രകാശത്തിൻ്റെ നിഴലുകൾ ഇന്ന് കാണാനില്ല.എന്തെല്ലാമോ രഹസ്യങ്ങൾ മൂടി പുതച്ചു് ആളനക്കമില്ലാതെ നിർജ്ജീവമാണ് ആ ഫ്ലാറ്റ് ഇപ്പോൾ എന്ന് അയാൾക്കുതോന്നി.
ഉറക്കം നഷ്ടപ്പെട്ടിരിക്കുന്നു.അയാൾ മകളുടെ മുറിയിൽ പോയി നോക്കി.അവൾ നല്ല ഉറക്കത്തിൽ ആണ്.
കാലത്തു് പതിവിലും നേരത്തെ എഴുന്നേറ്റത് പുറത്തു് ഒരു ആംബുലൻസിൻ്റെ സൈറൺ കേട്ടാണ്.
നിർത്തിയിട്ടിരിക്കുന്ന ആംബുലൻസിലേക്ക് ഒരു സ്ട്രക്ച്ചറിൽ ഏതാനും പേർ വൃദ്ധനെ എടുത്തുകൊണ്ടുപോകുന്നത് അയാൾ വ്യക്തമായി കണ്ടു.ഏതാനും പോലീസ്‌കാരും അവർ വന്ന കാറും ആംബുലൻസിനടുത്തുണ്ട് .അത് അസാധാരണമാണ്.ഒരു രോഗിയെ ഹോസ്പിറ്റലിൽ കൊണ്ടുപോകുന്നതിന് പോലീസ് കാർ വരില്ല.
എന്തായാലും ആഞ്ചല ഇതൊന്നും അറിയാൻ പാടില്ല.അവളുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ വിഷമം ആയിരിക്കും.അയാൾ അകത്തുകയറി വാതിലടച്ചു.
പതിവുപോലെ അവൾ ഓപ്പയുമായി സംസാരിക്കാൻ ബാൽക്കണിയിൽവന്നു നിന്നു.പക്ഷെ അയാൾ വന്നില്ല. അയാളുടെ വരവിനായി അവൾ കാത്തിരുന്നു.
ഒരാഴ്ച കഴിഞ്ഞു.
ഓപ്പയ്‌ക്ക് എന്തോ പറ്റിയിട്ടുണ്ട് അവൾ ഇടക്കിടക്ക് പറഞ്ഞുകൊണ്ടിരുന്നു.
താൻ കണ്ട വിവരങ്ങൾ അയാൾ മക്കളോടോ ഭാര്യയോടോ പറഞ്ഞില്ല.
ആരോ കോളിങ് ബെൽ അടിക്കുന്നു.അയാൾ വാതിൽ തുറന്നു. വൃദ്ധൻ്റെ വീട്ടിൽ ജോലിക്ക് വരാറുള്ള സ്ത്രീയാണ്.കയ്യിൽ ഒരു വലിയ പാക്കറ്റ്.” ഇത് ആഞ്ചലക്കുള്ള സമ്മാനമാണ്, സാർ എന്നെ പ്രത്യേകം പറഞ്ഞു ഏല്പിച്ചിരുന്നതാണ്.ചടങ്ങുകൾ എല്ലാം കഴിഞ്ഞു, സാവകാശം ഏൽപ്പിക്കാമെന്നു കരുതി.”
“ചടങ്ങുകകൾ?”
“അതെ,ഇന്നലെ ആയിരുന്നു,ഫ്യൂണറൽ”.
ഫ്യൂണറൽ എന്ന് പറഞ്ഞാൽ ശവസംസ്‌കാരം,
“അദ്ദേഹത്തിന് എന്തുപറ്റി?”
“സെൽബ്സ്റ്റ് മർഡർ”
അയാൾ ഞെട്ടിപ്പോയി.സെൽബ്സ്റ്റ് മർഡർ എന്നുപറഞ്ഞാൽ ആത്മഹത്യ.തൊണ്ണൂറ് വയസ്സുള്ള വൃദ്ധൻ ആത്മഹത്യ ചെയ്തിരിക്കുന്നു.
.
അപ്പോഴേക്കും ആഞ്ചല അവിടേക്ക് ഓടി വന്നു.
“ഇത് നിനക്കുള്ള സമ്മാനം ഓപ്പ കൊടുത്തു വിട്ടതാണ്.”
“ഓപ്പക്ക് എന്തുപറ്റി? എന്നോട് വർത്തമാനം പറയാൻ വരുന്നില്ലല്ലോ ?”.
ആ സ്ത്രീ അയാളുടെ മുഖത്തേക്ക് നോക്കി,പറയണമോ വേണ്ടയോ എന്ന സംശയത്തിൽ.
“ഓപ്പക്ക് നല്ല സുഖമില്ല.നിനക്കു തന്ന സമ്മാനം എന്താണ് എന്ന് പോയി തുറന്നു നോക്ക്”.അയാൾ പറഞ്ഞു.
“എൻ്റെ താങ്കസ്, ഓപ്പക്ക് കൊടുക്കണേ.”
അവൾ സമ്മാനപ്പൊതി തുറക്കുന്നതിനായി അകത്തേക്ക് പോയി.
അയാളുടെ ജിജ്ഞാസക്ക് തീ പിടിച്ചു.
ഹെൽത്ത് ഇൻഷുറൻസ് ഡിപ്പാർമെന്റിൽ ജോലി ചെയ്യുന്ന നഴ്‌സ് ആയിരുന്നു ആഗത.അവർ പറഞ്ഞു,”എല്ലാവരോടും യാത്ര പറഞ്ഞു തൻറെ മുറിയിൽപോയി ആല്മഹത്യ ചെയ്യാൻ തയാറാക്കി വച്ചിരിക്കുന്ന മാരകവിഷം സ്വയം ദേഹത്തേക്ക് കടത്തിവിടുന്ന വാൽവ് തുറന്ന് നിമിഷങ്ങൾക്കകം വേദനയറിയാതെ അദ്ദേഹം കടന്നുപോയി.”
സ്വിറ്റ്‌സർലണ്ടിൽ നിയമവിധേയമാണ് ആത്മഹത്യ.ജീവിക്കാനുള്ള ആഗ്രഹം നഷ്ടപ്പെട്ടാൽ നിബന്ധനകൾക്ക് വിധേയമായി ആല്മഹത്യ ചെയ്യാം.അതിന് സഹായിക്കുന്ന ചില സംഘടനകളും ഉണ്ട് എന്ന് കേട്ടിട്ടുണ്ട്.
അയാൾ വൃദ്ധൻ താമസിച്ചിരുന്ന ഫ്ലാറ്റിലേക്ക് നോക്കി,ആളനക്കമില്ലാതെ നിഗൂഢമായ എന്തെല്ലാമോ രഹസ്യങ്ങൾ ഉള്ളിൽ ഒളിപ്പിച്ചു് നിർജീവമായി അത് അങ്ങിനെ അവിടെ നിൽക്കുന്നു.
ആഞ്ചല ബാല്കണിയിലേക്കുള്ള വാതിൽ തുറക്കുന്ന ശബ്ദം കേട്ട് അയാൾ വേഗം അവിടേക്ക് ചെന്നു.അവൾ വൃദ്ധൻ താമസിച്ചിരുന്ന ഫ്ലാറ്റിലേക്ക് നോക്കി ബാൽക്കണിയിൽ ഒരു വല്ലാത്ത മുഖഭാവത്തോടെ നില്കുന്നു.
അയാൾ അവളുടെ അടുത്തേക്ക് ചെന്നു.
അവളുടെ വലതുകൈ ഉയർന്നു,കൈ വീശിക്കൊണ്ട് അവൾ പറഞ്ഞു,”ഗുഡ് ബൈ ഓപ്പ ,ഗുഡ് ബൈ “.
ലണ്ടൻ : നമ്മുടെ വിദ്യാലയങ്ങളിലും, സമൂഹത്തിലും മയക്കുമരുന്നിന്റെ ഉപയോഗം വ്യാപകമായി വർദ്ധിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ, വളർന്നു വരുന്ന കുട്ടികൾക്കും, അതിലുപരിയായി മാതാപിതാക്കൾക്കും, ഒരു തിരിച്ചറിവിന്റെ സന്ദേശം പകർന്ന് നൽകാൻ ഗുരുനാഥനിലുടെ സാധിച്ചു.
ലഹരി മരുന്നിന്റെ ഉപയോഗം വഴി ജീവിതം തന്നെ നശിക്കാമായിരുന്ന പെൺകുട്ടിക്ക്, തന്റെ ഗുരുനാഥന്റെ കൃത്യമായ ഇടപെടൽ വഴി നന്മയുടെ പാതയിലേക്ക് തിരികെ വരാൻ കഴിഞ്ഞ നീനുവിന്റെ കഥ പറയുമ്പോൾ.
ജോബി കുര്യക്കോസ്, സ്റ്റാൻലി ജോസഫ്, ഷൈൻ മാത്യു, ബോസ്‌കോ ജോസഫ്, ലിൻസ് ജെയിംസ്, ആന്റണി ജോർജ്, ബിജി ബിജു, സെയ്ഫി നിജോ, സീനിയ ബോസ്‌കോ, ഐവി എബ്രഹാം, റാണി ടിനോ, ഹർഷ റോയ്, കലീന ആന്റണി തുടങ്ങി ഇതിൽ അഭിനയിച്ച എല്ലാവരും അവരവരുടെ മികവ് തെളിയിച്ചു ഭംഗിയാക്കി.
ഷിജോ സെബാസ്റ്റ്യൻ സംവിധാനം ചെയ്ത ഈ ഷോർട്ട് മൂവിയിൽ ക്യാമറയും, എഡിറ്റിങ്ങും ചെയ്തു മനോഹരമാക്കിയത് ജയിബിൻ തോളത്ത് ആണ്. സമൂഹത്തിന് നല്ല സന്ദേശം കൊടുക്കുന്ന കൊച്ചു സിനിമകൾ ഇനിയും ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു.

അഖിൽ പുതുശ്ശേരി
ഓണമിതോണം പൊന്നോണം
അത്തം പത്തിലെ തിരുവോണം
ചമയം കണ്ടൂ തിരയിളകി
മാനവരെല്ലാം മതിമറന്നു
മാനത്തൊരു പൊൻ സൂര്യൻ
എരിഞ്ഞെരിഞ്ഞു നിൽക്കുമ്പോൾ
താഴത്തൊരു തൊടിതന്നിൽ
തുമ്പപൂവോ പൂത്തുലയുന്നു
തൂവെള്ള തുമ്പ പൂക്കൾ
മന്ദസ്മിതം തൂകുന്നു
പുതു വർഷം പുതുകോടിയുടുത്ത്
മലയാളക്കരയിൽ നിൽക്കുന്നു
ഓണക്കാലമെത്തിയല്ലോ
താളമേളം തുടങ്ങിയല്ലോ
ഓർമ്മകൾ ചൂളം വിളിക്കുന്നു
ബാല്യത്തിലേക്ക് ഞാനും നടക്കുന്നു.
മനതാരിൽ കുളിരു പെയ്യുന്നു
കവിതകളെന്നിൽ തളിർക്കുന്നു
പൂക്കളമിട്ടീടാൻ പൂത്തുമ്പി
പെണ്ണും വന്നേ
നൽകാഴ്ചകൾ കാണുവാൻ
നന്മ മനസ്സിൽ നിറച്ചീടാം
നിലവിളക്കിൻ മുന്നിലായ്
തിരുവാതിര പൊലിച്ചീടാം
അഖിൽ പുതുശ്ശേരി
1995 ഏപ്രിൽ 15-ന് ആലപ്പുഴ ജില്ലയിൽ ചെട്ടികുളങ്ങരയിൽ പുതുശ്ശേരിയെന്ന ഗ്രാമത്തിൽ ജനിച്ചു .
അച്ഛൻ മുരളീധരൻ നായർ ,അമ്മ കൃഷ്ണകുമാരി . ബാല്യകാലം മുതൽ കവിത എഴുതിത്തുടങ്ങി ,മൂന്ന് കാവ്യസമാഹാരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട് . എഴുത്തച്ഛൻ ഫെല്ലോഷിപ്പ് പുരസ്‌കാരത്തിനർഹനായി . 2010-ൽ isro യിൽ പ്രബന്ധം അവതരിപ്പിക്കാൻ വിദ്യാലയത്തെ പ്രതിനിധീകരിച്ചു . നിലവിൽ CSIR-NIIST ൽ അസിസ്റ്റന്റ് ആയി സേവനമനുഷ്ടിക്കുന്നു. കലാകൗമുദി, എഴുത്തോല, മലയാള മനോരമ, കവിമൊഴി, സമകാലിക മലയാളം തുടങ്ങിയ സമകാലികങ്ങളിൽ കവിത പ്രസിദ്ധീകരിച്ചു ഓൾ ഇന്ത്യ റേഡിയോയുടെ റേഡിയോ മലയാളത്തിൽ കവിത അവതരിപ്പിച്ചിട്ടുണ്ട്.
പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ:
നിഴൽക്കുപ്പായം
മാമ്പൂവ്
സ്വപ്നംകൊണ്ടെഴുതിയ ഒസ്യത്ത്
ഷിജോ തോമസ് ഇലഞ്ഞിക്കൽ
തിരുവോണ ദിനത്തിലെ പ്രത്യേക പരിപാടികൾ മൊബൈലിൽ തിരയുന്നതിനിടയിൽ മകൻ ഉറക്കെ വിളിച്ചുപറഞ്ഞു; “അമ്മേ വിശക്കുന്നു…”
മൊബൈലിൽ തിരുവോണ വിഭവങ്ങൾ തിരയുന്ന തിരക്കിനിടയിൽ ആ ‘ഫ്ലോ’ നഷ്ടപ്പെടുത്താതെ തന്നെ; അമ്മ യൂട്യൂബിൽ നിന്ന് രണ്ടു റീൽസും, ട്വിറ്ററിൽ നിന്ന് നാല് ട്വീറ്റും, ഫേസ്ബുക്കിൽ നിന്ന് മൂന്ന് ട്രോൾസും ഇൻസ്റ്റഗ്രാമിൽ നിന്ന് ഒരു സ്റ്റോറിയുമെടുത്ത് വാട്സാപ്പിൽ സ്റ്റേറ്റ്സിൽ ഇട്ട് ചൂടാക്കി മകൻറെ വായിൽ ഒഴിച്ചു കൊടുത്തു….
തിരുവോണ പ്രത്യേക വിഭവം കഴിച്ചതോടെ മകൻ വേറെ ലെവൽ ആയി….
അമ്മ മകൻറെ പ്രകടനം മൊബൈലിൽ പകർത്തി മുകളിലുള്ള എല്ലാ ചേരുവകളിലേക്കും ചേർത്തു കൊടുത്തു…
അതോടെ മകൻ തിരുവോണ വൈറലായി…..
അമ്മയും ഹാപ്പി… മകനും ഹാപ്പി…..
ഹാപ്പി ഓണം…..
ഷിജോ തോമസ് ഇലഞ്ഞിക്കൽ
ഇംഗ്ലണ്ടിലെ രജിസ്റ്റേർഡ് സോഷ്യൽ വർക്കറാണ്. സൈക്കോളജിയിൽ ബിരുദാനന്തരബിരുദം. യുകെയിൽ വിവിധ ഇടവകകളിൽ ചിൽഡ്രൻ ആന്റ് യൂത്ത് പേഴ്‌സണാലിറ്റി ഡെവലപ്മെൻറ്, റിട്രീറ്റ് പ്രോഗ്രാമുകൾ നടത്തിവരുന്നു. കൂട്ടിനൊരുദൈവം, നന്മ്മയുടെനിറം, ചാർജ് & ചെയ്ഞ്ച് എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭാര്യ: ജിംസി
മക്കൾ: ഹെയ്‌സൽമരിയ, ഹെലേനറോസ്
Email: [email protected]
Mobile: 07466520634
അനുജ സജീവ്
പരബ്രഹ്മക്ഷേത്രത്തിന്റെ പടികളിൽ നിൽക്കുമ്പോൾ മനസ്സ് ശൂന്യമായിരുന്നു. കണ്ണുകൾ ചുറ്റുപാടുകളിലേയ്ക്കു പരതി. ചുറ്റിനും ക്ഷേത്രത്തിൽ അഭയം തേടിയിരിക്കുന്ന അന്തേവാസികൾ . സ്ത്രീകളും പുരുഷന്മാരും ഉണ്ട് . പ്രായം ചെന്ന സ്ത്രീകൾ നാമജപങ്ങളുമായി ക്ഷേത്രത്തിൻറെ പടികളിൽ ഇരിക്കുന്നു. ഇതിനിടയിൽ എന്റെ കണ്ണുകൾ ഒരു വൃദ്ധയിൽ കുരുങ്ങി. എനിക്ക് നല്ല പരിചയമുള്ള മുഖം. ഞാനും പടികളിലൊന്നിൽ ഇരുന്നു. എൻറെ മനസ്സ് അങ്ങകലെ ഒരു തിരുവാതിര കളിപ്പാട്ടിന്റെ ഈണങ്ങളിലേയ്ക്ക് താളങ്ങളിലേയ്ക്ക് ഊളിയിട്ടു …
നാട്ടിൻപുറത്തെ ഒരു സ്കൂളിൻറെ അങ്കണത്തിലേയ്ക്ക് .
” മാരാരി സുതനേ …
ഗിരിജാത്മജയാം പാർവ്വതി നന്ദന … ”
ഒരു മധ്യവയസ്ക്കയുടെ ഉയർന്ന ശബ്ദത്തിലുള്ള പാട്ട് . കുറച്ചുകൂടി അടുത്തേയ്ക്ക് ചെന്നപ്പോൾ കുറെ പെൺകുട്ടികൾ പാട്ടിനനുസരിച്ച് ചുവടു വയ്ക്കുന്നു. തിരുവാതിരകളിയാണ്. അവർക്കു പിന്നിൽ രണ്ടു കോലുകൾ കൊണ്ട് നിലത്തു താളമടിച്ച് ആശാട്ടിയമ്മ. പാട്ടിൻറെ ശബ്ദം ഉയർന്നു വരുന്നു. താളമടി വളരെ ഊക്കോടെ നടക്കുന്നു. പാട്ടിൻറെ ആവേശം കൂടുന്നതിനനുസരിച്ച് വരികളുടെ ആവർത്തന ക്രമം തെറ്റുന്നുണ്ട്. ചുവടുകൾ വയ്ക്കുന്ന പെൺകുട്ടികൾ ആകെ വിഷമിക്കുകയാണ്.
” എന്താണിത് … എത്ര പ്രാവശ്യം ഒരേ വരികൾ തന്നെ പാടുന്നു . ഏതു ചുവടാണ് വയ്ക്കേണ്ടത് ” കൂട്ടത്തിൽ ഗിരിജ എന്ന പെൺകുട്ടി ചൊടിച്ചു. ആശാട്ടിയമ്മ അതൊന്നും ശ്രദ്ധിക്കാതെ പാട്ടു തുടർന്നുകൊണ്ടേയിരിക്കുന്നു.
” ഇങ്ങനെയാണെങ്കിൽ എങ്ങനെ സ്റ്റേജിൽ കളിക്കും ” വീണ്ടും ഗിരിജ ചോദിക്കുന്നു. സ്കൂളിൽ ഓണാഘോഷ പരിപാടികൾക്കായുള്ള തയ്യാറെടുപ്പാണ് നടക്കുന്നത്. പെൺകുട്ടികൾ അങ്ങോട്ടുമിങ്ങോട്ടും അടക്കം പറയുന്നു. പെൺകുട്ടികളും ആശാട്ടിയമ്മയും വിദ്വേഷത്തോടെ പരസ്പരം നോക്കുന്നുണ്ട്. അതിനനുസരിച്ച് നിലത്തടിക്കുന്ന കോലുകൾ പൊട്ടി പോകുമോ ??… റിഹേഴ്സൽ കാണികൾക്ക് ഒരു തമാശയാണ്.
” ഓരോ വരികളും എത്ര പ്രാവശ്യം ആവർത്തിക്കും എന്ന് പറയണം. ” ഗിരിജയ്ക്ക് വീണ്ടും ദേഷ്യം. ആശാട്ടിയമ്മയ്ക്ക് ഒരു കുലുക്കവുമില്ല. അവർ പാടിക്കൊണ്ടേയിരിക്കുന്നു.
സ്കൂളിലെ തിരുവാതിരകളി സംഘത്തിന് എന്നും പരാതിയേയുള്ളൂ ജില്ലാതല കലോത്സവത്തിൽ സമ്മാനം നഷ്ടപ്പെട്ടതിന്റെ വേദന കുട്ടികളെ വിട്ടുമാറിയിട്ടില്ല .
മത്സരം നടക്കുന്നത് സമീപത്തുള്ള ഒരു വലിയ സ്കൂളിലാണ്. പെൺകുട്ടികളെല്ലാവരും തലയിൽ ദശപുഷ്പങ്ങൾ ചൂടി ഒരുക്കത്തിലാണ്. മത്സരം ഉടൻ തുടങ്ങും , മത്സരത്തിനിറങ്ങുന്നതിനു മുമ്പ് പ്രധാനാധ്യാപകന് ദക്ഷിണ കൊടുക്കുന്ന ഒരു ചടങ്ങുണ്ട്. പെൺകുട്ടികൾ ഓരോരുത്തരായി ദക്ഷിണ കൊടുക്കുവാൻ തുടങ്ങി. പ്രധാനാധ്യാപകൻ കുട്ടികളെ അനുഗ്രഹിക്കുന്നു. അപ്പോഴാണ് ആശാട്ടിയമ്മയുടെ രംഗപ്രവേശം, നിനച്ചിരിക്കാതെ അവർ അധ്യാപകന്റെ കാലുകളിലേയ്ക്ക് വീഴുന്നു.
” ഇവർക്കി തെന്തുപറ്റി. പാട്ടു തെറ്റിക്കാതിരിക്കാനാവും അനുഗ്രഹം തേടുന്നത്. ”
കുട്ടികൾ തമ്മിൽ തമ്മിൽ നോക്കി ചിരിച്ചു.
മത്സരം തുടങ്ങാറായി … കുട്ടികൾ മത്സരവേദിയിലേയ്ക്ക് നടക്കുന്നു. അധ്യാപകരും ആശാട്ടിയമ്മയും കൂടെയുണ്ട്. മത്സരത്തിനു വാദ്യമേളങ്ങളുമായി പക്കമേളക്കാരും .
കുട്ടികൾ സ്റ്റേജിലേയ്ക്ക് കയറി. മേളം ആരംഭിച്ചു. ആശാട്ടിയമ്മയുടെ പാട്ടും, മേളം കൊഴുത്തതോടെ പാട്ടിൻറെ ഈണവും വരികളുടെ ആവർത്തനവും തെറ്റുന്നു. കളിക്കുന്ന കുട്ടികൾ വേദിയിൽ നിന്നും പൊട്ടിക്കരയുന്നു. അങ്ങനെ തിരുവാതിരകളി ഒരു കരച്ചിൽ കളിയായി മാറുന്നു . കുട്ടികൾ ഇപ്പോൾ ദേഷ്യപ്പെടുന്നതിന്റെ രഹസ്യം ഇതാണ് .
നിലത്ത് ആഞ്ഞടിക്കുന്ന കോലുകൾ … എൻറെ മനസ്സിൻറെ താളക്രമം ആകെ തെറ്റുന്ന പോലെ . ആശാട്ടിയമ്മയാണ് പടികളിലൊന്നിൽ ഇരിക്കുന്നത്.
” എന്നെ മനസ്സിലായോ ….? എന്റെ ചോദ്യത്തിനു മുൻപിൽ പകച്ചിരുന്നു ആ വൃദ്ധ .
നാട്ടിൻപുറത്തെ ഒരു പഴയ പ്രമാണിയുടെ ഭാര്യയായിരുന്ന അവർ എങ്ങനെ അമ്പലത്തിലെ അന്തേവാസിയായി ? അവരുടെ മക്കൾ എവിടെ ? അങ്ങനെ കുറെ ചോദ്യങ്ങളുമായി ഞാൻ പടികളിറങ്ങുകയാണ് … ഘനം തൂങ്ങിയ കണ്ണുകളുമായി.
അനുജ.കെ : ലക്ചറര്‍, സ്‌കൂള്‍ ടെക്‌നോളജി ആന്റ് അപ്ലൈഡ് സയന്‍സസ്, പത്തനംതിട്ട. 2016, 2018 വര്‍ഷങ്ങളില്‍ കേരള ലളിത കലാ അക്കാദമി, ദര്‍ബാര്‍ ഹാള്‍ കൊച്ചിയില്‍ നടത്തിയ ‘ആര്‍ട്ട് മാസ്‌ട്രോ കോമ്പറ്റീഷന്‍ ആന്റ് എക്‌സിബിഷനില്‍ ‘സണ്‍ഫ്‌ളവര്‍’, ‘വയനാട്ടുകുലവന്‍’ എന്നീ പെയിന്റിംഗുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അനുജയുടെ കഥകൾ മലയാളം യുകെയിൽ പ്രസിദ്ധികരിച്ചിട്ടുണ്ട് .
ബാബുരാജ് കളമ്പൂർ
കളമ്പൂരിന്റെ ഓണസ്മരണകൾക്ക് കവിതകളുടെ മധുരവും കഥകളുടെ ലഹരിയുമുണ്ട്. ഗ്രാമത്തെ ചുറ്റിയൊഴുകിയെത്തുന്ന പുഴയുടെ സംഗീതവും പുഴയിൽ കുളിച്ചു കയറിവരുന്ന കാറ്റിന്റെ സുഗന്ധവുമുണ്ട്.
എഴുപതുകളുടെ ശാന്തസുന്ദരമായ ഗ്രാമജീവിതത്തിന്റെ കറുപ്പു – വെള്ളക്കാഴ്ചകളിലേയ്ക്കു പടർന്നിറങ്ങുന്ന വർണ്ണവിസ്മയമായിരുന്നു ബാല്യത്തിൽ എന്റെ ഓണം. ലക്ഷോപലക്ഷം പൂവുകൾ ഒരുമിച്ചു വിടർത്തി ഗ്രാമഭൂമിയെ ഒന്നടങ്കം വലിയൊരു പൂക്കളമാക്കി മാറ്റുന്ന പ്രകൃതിയുടെ കരവിരുത് അത്ഭുതത്തോടെ കണ്ടുനിന്ന കാലം.
ആഘോഷങ്ങൾ അതിരുകൾക്കപ്പുറം നിന്ന കൗമാരത്തിന്റെ നിരാശകളിൽ ഞാനഭയം തേടിയത് അക്ഷരങ്ങളുടെ തുരുത്തിലും പ്രകൃതിയുടെ വിസ്മയങ്ങളിലുമായിരുന്നു. കാണെക്കാണെ രൂപം മാറുന്ന പ്രകൃതി. കർക്കിടകത്തിന്റെ കറുത്ത ആവരണങ്ങളഴിച്ചു മാറ്റി, ഏഴല്ലെഴുന്നൂറു വർണ്ണങ്ങൾ ചാർത്തി അണിഞ്ഞൊരുങ്ങുന്ന ചിങ്ങത്തിന്റെ സൗന്ദര്യം. പാടവരമ്പത്തും കുന്നിന്മുകളിലും പുഴയോരത്തും സ്വയംമറന്നുനിന്ന കാലം. കണ്ണുകൊണ്ടും മനസ്സുകൊണ്ടും ഓണമുണ്ട കാലം.
വാക്കുകൾ ഇതളിട്ടു വിടർന്ന് ആശയങ്ങളുടെ സുന്ദരവസന്തമായി മാറുന്ന അതിശയാനുഭൂതിതകൾ തിരിച്ചറിഞ്ഞത് ഈ കൗമാരകാലത്തായിരുന്നു. അക്കാലം മുതൽ ഇന്നുവരെ എന്റെ ഓണം അക്ഷരലോകത്തായിരുന്നു.
പി യും ജിയും വയലാറും വൈലോപ്പിള്ളിയുമൊക്കെ എനിക്ക് കവിതകളാൽ ഊഞ്ഞാലു കെട്ടിത്തരും.. എം.ടിയും തകഴിയും പൊറ്റക്കാടും വാക്കുകളാൽ പൂക്കളമിട്ടു തരും.. പിറവം പുഴയിൽ വഞ്ചിപ്പാട്ടിന്റെ ആരവമുയരുമ്പോൾ നതോന്നതയിൽ വാസവദത്തയുടെ കാവ്യം പാടി ആശാൻ മനസ്സിലെത്തും..
ഓണം എനിക്ക്, ആഘോഷങ്ങൾക്കപ്പുറം ചില തിരിച്ചറിവുകളായിരുന്നു പകർന്നുതന്നത്. ആഘോഷിക്കാൻ ഒന്നുമില്ലാത്തവന്റെ അപകർഷതാബോധമായിരിക്കാം ഇത്തരം വേറിട്ട ചിന്തകളുടെ തുരുത്തുകളിൽ അലഞ്ഞുതിരിയാൻ എന്നെ പ്രേരിപ്പിച്ചത്.
കാർഷിക സമൃദ്ധിയുടെ ആഘോഷങ്ങളിൽ കുടവയറനായ മഹാബലിയെ കുടിയിരുത്തിയതെന്തിന് എന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. എന്റെ വീക്ഷണത്തിൽ, നഷ്ടപ്പെട്ട പലതിന്റെയും വീണ്ടെടുപ്പാണ് ഓണം. അതിന്റെ ഐതീഹ്യം തന്നെ അങ്ങനെയാണല്ലോ. നന്മയുടെ പ്രതീകമായ ഒരു ഭരണാധികാരിയെ ചതിയിലൂടെ പുറത്താക്കിയ കഥ. ആ രാജാവിന്റെ താല്ക്കാലികമായ തിരിച്ചുവരവിന്റെ ആഘോഷങ്ങൾ.
മൂന്നടി മണ്ണു ചോദിച്ചു വന്ന് ആകാശംമുട്ടെ വളർന്ന് എല്ലാം കവർന്നെടുത്ത വാമനനെ ഇംഗ്ലീഷ് ഈസ്റ്റിൻഡ്യാ കമ്പനിയുടെ അധിനിവേശത്തോടുപമിക്കാനാണ് എനിക്കിഷ്ടം. മാവേലിനാടെന്ന സങ്കല്പം, ഒരിക്കലും നടക്കാതെപോയ ഒരു സോഷ്യലിസ്റ്റ് സ്വപ്നമായും ഞാൻ കാണുന്നു. നമുക്കു നഷ്ടമായ നാട്ടുനന്മകളെ തിരിച്ചെടുക്കാൻ നാം നടത്തുന്ന പ്രതീകാത്മകമായ ശ്രമമാണ് ഓണം എന്നു ഞാൻ വിശ്വസിക്കുന്നു. എന്നാൽ കാലവും ലോകവും അസുരവേഗത്തിൽ മാറിക്കൊണ്ടിരിക്കുകയാണ്. കൃഷിയും കാർഷിക സംസ്കൃതിയും അന്യംനിന്നുപോയ പുതിയ കാലത്ത്.. സ്വപ്നങ്ങൾ പോലും പണയത്തിലായ ഒരു തലമുറ പ്രതീക്ഷകളുടെ വ്യോമമേഖലകൾ താണ്ടി വിദൂരദേശങ്ങളിൽ അന്നവും അഭയവും തേടുന്ന വർത്തമാന കാലത്ത്.. ആഘോഷങ്ങൾ വെറും അഭിനയങ്ങൾ മാത്രമായിത്തീരുന്നു.
ജീവിതമെന്ന മഹായാത്രയിൽ നാം സഞ്ചരിക്കുന്ന പാതയ്ക്കിരുവശത്തും എത്രയെത്ര ദൃശ്യങ്ങൾ…! ചിലയിടത്ത്,കണ്ണീർ വീണു നിറഞ്ഞ ഉപ്പുതടാകങ്ങൾ.. കരിഞ്ഞുണങ്ങിയ വൃക്ഷങ്ങൾ.. അപ്രാപ്യമായ മലനിരകൾ.. മറ്റു ചിലയിടത്ത്,പൂത്തുലയുന്ന വസന്തവാടികൾ.. പ്രതീക്ഷയുടെ കുളിരരുവികൾ …വേദനകളുടെ വേനൽവഴികളിലൂടെ നടന്നു തളരുമ്പോൾ ഇത്തിരി തണലേറ്റിരിക്കാനും മനസ്സിന്റെ ആകുലതകളിൽ ആശ്വാസത്തിന്റെ ഔഷധം പുരട്ടാനുമുള്ള ശീതളച്ഛായകളാണ് ഇത്തരം ആഘോഷങ്ങൾ.. എല്ലാം മറന്ന് നാം നാമല്ലാതാവുന്ന ചില ദിവസങ്ങൾ. ഓണവും ഇങ്ങനെ നമ്മെ സാന്ത്വനിപ്പിക്കുന്ന മയിൽപ്പീലിത്തലോടലാണ്.
ഓടിത്തീർത്ത കാലത്തിന്റെ നടവരമ്പുകൾക്കിപ്പുറം തളർന്നിരിക്കുമ്പോൾ മുന്നോട്ടുള്ള യാത്രയ്ക്ക് ഈ സ്മരണകൾ മാത്രമാണു കൂട്ട്. കൊഴിഞ്ഞു പോയ ഓർമ്മകളുടെ ഇതളുകൾ പെറുക്കിയെടുത്ത് മനസ്സിൽ ഞാനുമൊരു പൂക്കളം തീർക്കുമ്പോൾ, പുറത്ത് പുതിയ തലമുറയുടെ ആഘോഷാരവങ്ങൾ ഉയരുന്നുണ്ട്. കാതടപ്പിക്കുന്ന ദ്രുതതാളങ്ങൾ ചുറ്റും മുഴങ്ങുന്നുണ്ട്.
വയൽ വരമ്പിലൂടെ പാറിവരുന്ന ചിങ്ങക്കാറ്റിനിപ്പോൾ പുഷ്പപരാഗങ്ങളുടെ സുഗന്ധമില്ല.. സിരകളിൽ അഗ്നിപടർത്തുന്ന മദ്യത്തിന്റെ ലഹരിപിടിപ്പിക്കുന്ന ഗന്ധമാണതിന്…പുഴയിപ്പോഴും ഒഴുകി നീങ്ങുന്നുണ്ട്. പെയ്യാതെ പോയ കാലവർഷക്കാറുകൾ മനസ്സിൽ നിറച്ച്, സ്വാർത്ഥ മനസ്സുകളുടെ മാലിന്യങ്ങളും പേറി.. പതിയെപ്പതിയെ.. ഇനി എത്രനാളൊഴുകും എന്നറിയാതെ. എങ്കിലും… പ്രതീക്ഷയുടെ ഓരോ തുളസിക്കതിരുകൾ ഈ ഓണക്കാലത്തും നമുക്ക് പരസ്പരം കൈമാറാം. ആർത്തിയും ആസക്തിയും വേതാളനൃത്തം ചവിട്ടുന്ന ഈ കലുഷകാലത്ത്, വരണ്ടുണങ്ങിയ മനസ്സിന്റെ മുറ്റത്ത് നന്മയുടെ നന്ത്യാവർട്ടങ്ങൾ നമുക്കും നട്ടുപിടിപ്പിക്കാം. അടുത്ത തലമുറകൾക്കു വേണ്ടി. അവരുടെ സന്തോഷത്തിനും സമാധാനത്തിനും വേണ്ടി.
എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ..!
ബാബുരാജ് കളമ്പൂർ.
കവി, കഥാകാരൻ,വിവർത്തകൻ -മഹാഭാരതം, വാല്മീകി രാമായണം എന്നിവയുടെ പുനരാഖ്യാനവും തീമഴക്കാലം, വാരണാവതം, പശ്ചിമായനം എന്നീ നോവലുകളും ഉൾപ്പടെ അമ്പതിലേറെ പുസ്തകങ്ങളുടെ രചയിതാവ്. മലയാളം – തമിഴ് ഭാഷകളിൽ കഥകൾ എഴുതുന്നു. എറണാകുളം ജില്ലയിലെ പിറവത്തിനടുത്ത് കളമ്പൂർ സ്വദേശി .
Mob: 8075245980/E – Mail: [email protected]
രാധാകൃഷ്ണൻ മാഞ്ഞൂർ
പഴയ സ്കൂൾമുറ്റത്തേക്കുള്ള പടികൾ കയറുമ്പോൾ നന്നേ കിതയ്ക്കുന്നുണ്ടായിരുന്നു. എത്ര തവണ കയറിയിറങ്ങിയ പടികളാണിത്. മുത്തശ്ശൻ മാവിന്റെ വേരിൽ പിടിച്ച് തൂങ്ങിയാണ് ചില വികൃതികൾ സ്കൂൾ മുറ്റത്തേക്കു കയറിയിരുന്നത്. അതുവഴി കയറിയാലോന്ന് നോക്കി. ഇല്ല ആ വഴിയൊക്കെ അടഞ്ഞു.സ്കൂൾ പരിസരം കാടുപിടിച്ച് അലങ്കോലമായി കിടക്കുന്നു. മാവിന്റെ മുകളിലേക്കു നോക്കി ഇലച്ചാർത്തുകൾക്കിടയിൽ നിന്നും സൂര്യവെളിച്ചം കണ്ണിറുക്കുന്നു.
“ ആരാ മനസ്സിലായില്ല ’’ ശബ്ദം കേട്ട് തിരിഞ്ഞുനോക്കി.
നരച്ച നൈറ്റിയുടുത്ത് ഒരു യുവതി. ഒറ്റനേട്ടത്തിൽ തന്നെ ആളെ മനസ്സിലായി.സ്കൂളിലെ പ്യൂണായിരുന്ന റാഹേലമ്മയുടെ മകൾ ജാൻസി. താൻ ചിരിച്ച് കാണിച്ചിട്ടും അവൾ ചിരിച്ചില്ല. അപരിചിതത്വം അതിന് പ്രേരിപ്പിക്കുന്നില്ല. “ റാഹേലമ്മയുടെ മകൾ ജാൻസി അല്ലെ…’’
‘അതെ’
“ എന്നെ ഒാർക്കുന്നുണ്ടോ, ഈ സ്കൂളിലെ പഴയൊരു ടീച്ചറായിരുന്നു.’’
“ഇൗശോയെ , ട്രിസ്സ ടീച്ചർ,’’ആദരവും, അമ്പരപ്പുമായി ജാൻസി കൈയിൽ പിടിച്ചു. അവൾക്ക് മുഖത്തൊരു ചമ്മലുണ്ട്. ടീച്ചറെ കണ്ടിട്ട് മനസ്സിലായില്ല സത്യം. മുടിയൊക്കെ വല്ലാതങ്ങ് നരച്ചു…“വയസ്സാവുകയല്ലെ കുട്ടീ’’ ഒന്നു ചിരിച്ചു. “ ടീച്ചർ നമുക്ക് വീട്ടിലേക്കുപോവാം. ഈ കാട്ടിൽ നിന്നാൽ വല്ല ഇഴജന്തുക്കളും കാണും’’ ജാൻസിയുടെ കൈയിൽ പിടിച്ചാണ് അവരുടെ വീട്ടിലേക്കുള്ള നടകൾ കയറിയത്. കാലിന്റെ മുട്ടിന് നല്ല വേദനയുണ്ട്. ഇന്നു രാത്രി കാലിനു നല്ല വേദനയുണ്ടാവും. കാടും, മേടും കയറി നടന്നതിന് മോനപ്പന്റെ വക ശകാരം ഉറപ്പ്.“ടീച്ചറെന്താ ആലോചിയ്ക്കുന്നത്.’’ ജാൻസി ഇളം തിണ്ണയിലേക്ക് ഒരു ഫൈബർ കസേര എടുത്തിട്ടു.“ഓ, ഒന്നുമില്ല… സ്കൂൾ നിർത്തിയതിനുശേഷം ഇതുവഴി ആദ്യം വരികയാണ്. പഴയകാല അദ്ധ്യാപകരെയും,വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചുള്ള കൂട്ടായ്മയിൽ ഒന്നു പങ്കെടുക്കണമെന്നുണ്ടായിരുന്നു. അതൊന്നും നടന്നില്ല.
“ ടീച്ചർ വരണമായിരുന്നു. എന്തു നല്ല പരിപാടിയായിരുന്നു. പണ്ടുകാലത്ത് പഠിച്ചവരും, പഠിപ്പിച്ചവരുമൊക്കെയുണ്ടായിരുന്നു. എല്ലാവരും വയസ്സനും,വയസ്സിയുമൊക്കെയായി…’’ ജാൻസി ചിരിച്ചു.
വീടിന്റെ ചുവരിൽ റാഹേലമ്മയുടെ ബ്ലാക്ക് അൻഡ് വൈറ്റ് ഫോട്ടോ. ഫോട്ടോയ്ക്കരികിലേക്കു ചെന്നു നിന്നു നോക്കി. ജീവൻ തുടിക്കുന്നതുപോലെ.
“ അമ്മച്ചി മരിച്ചിട്ട് പതിനൊന്നു വർഷമായി. എന്റെ കല്യാണം കഴിഞ്ഞ ആ വർഷം അവസാനമായിരുന്നു. എനിക്ക് മൂത്ത ഒരാളുണ്ട്. ടീച്ചർ ഓർക്കുന്നുണ്ടോ, സിൽവിയെ…
“ പിന്നെ ഞാൻ ഓർക്കുന്നുണ്ട്. സിൽവി നന്നായി പാട്ടുപാടുമായിരുന്നു. ഉപജില്ലാ കലോത്സവത്തിൽ ഞാനവളെ പാട്ടിനുകൊണ്ടുപോയിട്ടുണ്ട്.”
വെള്ളയും,നീലയും യൂണിഫോമിട്ട് സിൽവി സ്റ്റേജിൽനിന്നും പാടുന്നു. നനുത്ത ഒർമ്മകളുടെ അപ്പൂപ്പൻ താടികൾ…
“ സിൽവി മഠത്തിൽ ചേർന്നു.’’
അയ്യോ ടീച്ചർക്ക് ഞാനൊന്നും തന്നില്ലല്ലോ. ജാൻസി തിടുക്കത്തിൽ അടുക്കളയിലേക്കു പോയപ്പോൾ പുറകെ ചെന്നു. വ്യത്തിയുള്ള ചെറിയ അടുക്കള. സിമന്റ് കട്ടയിൽ തീർത്ത നല്ലൊരു വീട്. വീട് വലിയയൊരുസ്വപ്നമായിരുന്നു റാഹേലിന്… വീടിനെ പറ്റി എത്രയോ തവണ പറഞ്ഞിരിക്കുന്നു. “ടീച്ചർ ഈ മോരും വെള്ളം കുടിക്കു…ചോറുണ്ടിട്ട് പതിയെയങ്ങു പോകാം.” നനഞ്ഞ കൈ നെറ്റിയിൽ തുടച്ചുകൊണ്ടു ജാൻസി പറഞ്ഞു. മുളകും,ഇഞ്ചിയും ചതച്ചിട്ട മോരും വെള്ളം ഒറ്റവലിക്കു കുടിച്ചു തീർത്തു. ദാഹം നന്നായിട്ടുണ്ടായിരുന്നു. ഉച്ചക്ക് പിള്ളേരടച്ചൻ ചോറുണ്ണാൻ വരും. ഓട്ടോ ഡ്രൈവറാണ്. ജാൻസി പകുതി അരിഞ്ഞ് വച്ച ചീരയിലകൾ കൈയിൽ എടുത്തു. ജോലിയിൽ റാഹേലമ്മ കാണിക്കുന്ന തിടുക്കം ഇവൾക്കും കിട്ടിയിട്ടുണ്ട്.
റാഹേലറിയാത്ത ഒരു കാര്യവും സ്കൂളിൽ നടന്നിട്ടില്ല. ഏതു കാര്യത്തിലും അവരുണ്ടായിരുന്നു. എന്റെ പ്രാരാബ്ധങ്ങൾ കണ്ടറിഞ്ഞ് എത്രയോ പ്രാവശ്യം പച്ചക്കറിയും, മുട്ടയുമൊക്കെ കൊണ്ടു തന്നിരിക്കുന്നു. ശമ്പളം കിട്ടുമ്പോൾ രൂപകൊടുത്താൽ അതൊന്നും വാങ്ങില്ല. എല്ലാം എന്നോടുള്ള ഇഷ്ടം കൊണ്ടാണത്രേ…
“ടീച്ചർ വിശേഷങ്ങൾ പറയൂ.” “എനിക്ക് എന്തുവിശേഷങ്ങൾ…പല സ്കൂളുകളിലും പഠിപ്പിച്ചു പെൻഷനും പറ്റി. രണ്ടാൺ മക്കൾ ടോമിയും,മോനച്ചനും. മോനച്ചൻ കോൺട്രാക്റ്ററായി. ടോമി തമിഴ്നാട്ടിൽ. അവനവിടെ കൃഷിത്തോട്ടമുണ്ട്. എന്റെ ഭർത്താവ് ആന്റണിസാർ ഒൻപതു വർഷം മുൻപ് മരിച്ചു. ഞാനിപ്പോൾ ഇളയവൻ മോനച്ചന്റെ പിള്ളേരെ നോക്കി വീട്ടിൽ കഴിയുന്നു. ദൂരെ പട്ടണത്തിൽ.
പുറത്തെ ഉച്ചവെയിലിന്റെ തീഷ്ണത മുറിക്കുള്ളിലേക്ക് വ്യാപിക്കുന്നുണ്ടായിരുന്നു. മോനച്ചന്റെ ഭാര്യ ഇപ്പോൾ തിരക്കുന്നുണ്ടാവും. മൊബൈൽ സ്വിച്ച് ഓഫ് ചെയ്തു വീട്ടിൽ വച്ചിട്ടാണ് ഈ യാത്ര പ്ലാൻ ചെയ്തത്. അതും പെൻഷൻ വാങ്ങാൻ പോന്ന വഴിക്ക്… മോനച്ചന്റെ വീട്ടിൽ ഒരു സ്വാതന്ത്ര്യവുമില്ലാതെ ഒരു മുറിയിൽ ഒരേ ഇരുപ്പ്. പുറത്തേയ്ക്ക് ഒരു യാത്രയിലും അവർ കൊണ്ടുപോകാറില്ല. പ്രായാധിക്യമുള്ളവർ വീട്ടിലിരിക്കണമെന്നാണ് മോനച്ചന്റെ ഭാര്യയുടെ നിലപാട്.
“ ടീച്ചർ പൂർവ്വവിദ്യാർത്ഥി സമ്മേളനത്തിനു വന്നില്ലല്ലോ, പഴയകാല അദ്ധ്യാപകരെയൊക്കെ അന്ന് ആദരിച്ചിരുന്നു.’’
സംഘാടകർ വിവരം അിറയിച്ചതായിരുന്നു. മോനച്ചനൊന്നു നാട്ടിലേക്കു വിടണ്ടേ… അവന്റെ ഭാര്യയുടെ കളിയാക്കലായിരുന്നു അസഹ്യമായത്. പൂർവ്വവിദ്യാർത്ഥി സംഗമത്തിനു പോവണമെന്ന ആഗ്രഹം പറഞ്ഞപ്പോഴൊക്കെ അവൾ തടസ്സപ്പെടുത്തുകയായിരുന്നു. നിങ്ങളുടെ അമ്മച്ചിക്ക് വയസ്സുകാലത്ത് “ക്ലാസ്സ്മേറ്റ്സ് ’’ അഭിനയിക്കാൻ പോവണമെന്ന്. എന്തെല്ലാം കുത്തുവാക്കുകൾ കേട്ടിരിക്കുന്നു. ഒടുവിൽ എങ്ങോട്ടുമില്ലെന്നു തീരുമാനിച്ചു.
“ ഞാൻ പറഞ്ഞതൊന്നും ടീച്ചർ കേട്ടില്ലെന്നു തോന്നുന്നു.’’ജാൻസി ഓർമ്മകളിൽ നിന്നും വേർപ്പെടുത്തി.വെറുതെ ഓരോന്ന്….
വയസ്സായവരൊക്കെ എല്ലാവർക്കും ഒരു ഭാരമാവുകയാണോ. മനസ്സ് ആകെ വ്യാകുലപ്പെടുന്നു. ഇന്ദിര ടീച്ചറെ ഓർത്തു. കഴിഞ്ഞപ്രാവശ്യം പെൻഷൻ വാങ്ങാൻ ചെന്നപ്പോൾ കണ്ടതാണ്. ഒരുപാട് നേരം വർത്തമാനം പറഞ്ഞു പിരിഞ്ഞതാണ്. രാത്രിയിലുണ്ടായ ഒരു തലവേദന….അത്രമാത്രം…. മറ്റാർക്കും ബാദ്ധ്യതയാവാതെ കടന്നുപോവണമെന്നായിരുന്നു ടീച്ചറുടെ ആഗ്രഹം…. അതുപോലെതന്നെ…ജാൻസി ഊണ് വിളമ്പി. ചീരതോരനും,പുളിശ്ശേരിയും,അച്ചാറുമൊക്കെ കൂട്ടി ഊണുകഴിച്ചു. ഗ്രാമത്തിന്റെ നിറസമൃദ്ധി ആവോളം നുകർന്ന് ഉച്ചവെയിൽ അലസമായി കിടന്നു.
ജാൻസിയുടെ കൈപിടിച്ച് പഴയ സ്റ്റാഫ്റൂമിനരികിൽ ചെന്നുനിന്നു. മുറിയുടെ ഇടതു സൈഡിലായിരുന്നു തന്റെ ഇരിപ്പിടം. അവിടെ ഇരുന്നാൽ നാലുബിയിലെയും,അഞ്ചുബിയിലെയും ക്ലാസ്സുകാണാം. റൂമിന്റെ ജനലുകളും,വാതിലുകളും മുഴുവൻ ദ്രവിച്ചു നശിച്ചിരിക്കുന്നു. പൊട്ടിയ ഓടുകളും, ബ്രാണ്ടികുപ്പികളും നിറഞ്ഞു കിടക്കുന്നു. “ദാ ഇവിടെ കാടെല്ലാം വെട്ടിത്തെളിച്ചായിരുന്നു യോഗം സംഘടിപ്പിച്ചത്. എന്തൊരു ആളും ബഹളവുമായിരുന്നു.” ജാൻസി പഴയ ഗ്രൗണ്ട് കാണിച്ചുകൊണ്ട് പറഞ്ഞു. അന്ന് ചടങ്ങിനൊട്ടിച്ച വർണ്ണക്കടലാസുകൾ ചിലയിടത്തൊക്കെ ബാക്കി നിൽക്കുന്നുണ്ട്.
ഈ മുറ്റത്തുനിൽക്കുമ്പോൾ സർവ്വീസ് കാലം ഓർമ്മ വരുന്നു. അപ്പന് കൃഷിപ്പണിയായിരുന്നു. എന്റെ ശമ്പളം കൊണ്ട് ഒന്നും തികയാത്ത അവസ്ഥ. അനുജത്തിമാരുടെ പഠനചിലവ്… വീട്ടുചിലവ്… എല്ലാം കൂട്ടിമുട്ടിക്കാൻ നന്നേ പാടുപെട്ടു. സ്കൂളിൽ ഉച്ചക്കുവയ്ക്കുന്ന ഉപ്പുമാവ് റാഹേലമ്മ ആരും കാണാതെ എന്റെ കൈയിൽ തന്നു വിട്ടിട്ടുണ്ട്. റാഹേലിനോട് അത്രയേറെ കടപ്പെട്ടിരിക്കുന്നു. ഇന്നെനിയ്ക്കെന്തെന്നറിയില്ല… മനസ്സിൽ വല്ലാത്തൊരാനന്ദം തോന്നുന്നു. പഴയ സ്കൂളും,പഴയ ശിഷ്യയെയും കണ്ടതിന്റെ സന്തോഷമാവാം… അതും എന്റെ റാഹേലിന്റെ മകൾ… വലിയ സന്തോഷം…. ഇനി ഒരിക്കലും ഈ വഴിയ്ക്കൊരു യാത്ര തരപ്പെട്ടില്ലന്നു വരാം. “സമയം ഒരുപാടായി. എനിക്കുപോവണം… ഇതുവഴി ഇനി എപ്പോഴാണ് ബസ്സുള്ളത് ?”
“ ഇനി രണ്ടുമണിക്കൂറു കഴിയാതെ ബസ്സില്ല. അപ്പുറത്തെ കവലവരെ നടന്നാൽ ബസ്സ് കിട്ടും. തങ്കച്ചൻ വന്നിരുന്നെങ്കിൽ ഓട്ടോയിൽ അപ്പുറത്തെ കവലക്കിറങ്ങാമായിരുന്നു. ഒന്നു ഫോൺ വിളിച്ചു പറയാൻ മൊബൈലുമില്ല… എന്തുചെയ്യാം…” ബാഗിൽ വച്ചിരുന്ന പെൻഷൻ രൂപയിൽ നിന്നും രണ്ടായിരം രൂപ ജാൻസിയുടെ കൈയിൽ വച്ചുകൊടുത്തു. “ഇതിരിക്കട്ടെ… എന്റെയൊരു സന്തോഷത്തിന്… കുട്ടികൾക്ക് എന്തെങ്കിലും മിഠായി വാങ്ങിക്കൊടുക്ക്…” ജാൻസിയുടെ ആത്മവിശ്വാസമുള്ള മുഖം സങ്കടത്തിന്റെ വക്കിലാണ്. “രൂപയൊന്നും വേണ്ട ടീച്ചർ… എന്തായാലും ഇവിടെ വന്നല്ലോ… അതാണെന്റെ സന്തോഷം…” രൂപ തിരിച്ച് തരാൻ നോക്കിയിട്ട് അതുവാങ്ങിയില്ല. നിന്നെപ്പോലൊരു മകൾ എനിക്കു ജനിച്ചില്ലല്ലോ…റാഹേലിന്റെ ചുറുചുറുക്കും,ചിരിയുമൊക്കെ ഇവളിൽ നിറഞ്ഞു നിൽക്കുന്നു.
കൃഷിചെയ്തും,ആടുവളർത്തിയും,കോഴിവളർത്തിയുമൊക്കെ എത്ര സുന്ദരമായാണ് ജീവിതത്തെ ഇവൾ മുൻപോട്ട് കൊണ്ടുപോവുന്നത്. “ഇനി നിൽക്കുന്നില്ല. രണ്ടു ജില്ലയ്ക്കപ്പുറം പോകേണ്ടതാണ്. നീ എന്നെ താഴേയ്ക്കൊന്ന് ഇറക്കാൻ സഹായിക്ക്.മോനച്ചന്റെ കുഞ്ഞുങ്ങൾ തിരക്കുന്നുണ്ടാവും…”പൊട്ടിപൊളിഞ്ഞ നടയിലൂടെ താഴോയ്ക്കിറങ്ങി. ജാൻസി കൈയിൽ മുറുകെ പിടിച്ചിട്ടുണ്ട്. അതുകൊണ്ട് ഒട്ടും ഭയം തോന്നിയില്ല. അദ്ധ്യാപകർ എത്രയോ ഭാഗ്യം ചെയ്തവരാണ്… ലോകത്തെവിടെയും അവരെ ചേർത്തു പിടിക്കാൻ ഏതെങ്കിലുമൊക്കെ ശിഷ്യരുണ്ടാവും…
താഴെ ടാറിട്ടവഴിയിൽ വന്നു.“ഞാനൊരു കാര്യം ചോദിക്കട്ടെ കുട്ടീ… ഒരുപാട് വയസ്സാവുമ്പോൾ നിന്റെ അരികിൽ വന്നു നിന്നോട്ടെ…” അതുപറയുമ്പോൾ കണ്ണു നിറഞ്ഞുവോ… “ ഈ ടീച്ചറിന്റെ ഒരു കാര്യം. എന്റെ ടീച്ചറെ അതിനൊക്കെ നമുക്കു വഴിയുണ്ടാക്കാം…” ജാൻസി ചിരിച്ചു. എന്തിനും പരിഹാരം കണ്ടെത്തുന്ന റാഹേലിന്റെ അതെ രീതി. ടീച്ചർക്കെന്തിന്റെ കുഴപ്പമാണ്- അവൾ ആരോടെന്നില്ലാതെ പറയുന്നു. നിന്റെ ടീച്ചർ കാര്യമായിട്ടാണിത് പറയുന്നതെന്ന് അവളോട് പറയണമെന്നുണ്ട്. പക്ഷെ എങ്ങനെ ഈ കുട്ടിയോട്…? വേണ്ട ടീച്ചറെപ്പറ്റി അവൾക്കുള്ള നല്ല സങ്കൽപ്പങ്ങൾ അങ്ങനങ്ങു നിൽക്കട്ടെ… അതല്ലെ ശരി…
ബാഗിൽ നിന്നും ടൗവ്വലെടുത്തു മുഖം തുടച്ചു. മക്കളുടെയും മരുമക്കളുടെയും തിരസ്ക്കാരങ്ങൾ പുതിയ ഒരുപാട് പാഠങ്ങൾ പഠിപ്പിച്ചു. ജീവിതത്തിന്റെ നിറക്കാഴ്ചകൾ മുഴുവൻ നഷ്ടപ്പെടുന്ന വാർദ്ധക്യം ഇത്ര ശാപം പിടിച്ചതാണോ. സർവ്വീസ് കാലവും റിട്ടയർമെന്റ് കാലവും ഹൃദയബന്ധങ്ങളുടെ നേർരേഖ മുറിച്ചു പോയിരിക്കുന്നു… പ്രായം ചെന്നവർ മര്യാദയ്ക്ക് വീട്ടിലിരിക്കണമെന്നു പറയാൻ മകനും, മരുമകൾക്കും നൂറുനാവ്… എന്റെ ആന്റണി സാർ ഉണ്ടായിരുന്നെങ്കിലെന്ന് വെറുതെ മനസ്സു കൊതിച്ചു.ഒന്നും അിറയാതെ അച്ചായനങ്ങു പോയി. ഹൈറേഞ്ചിലെ സ്കൂളിൽ നിന്നും പനിയുമായാണ് വന്നത്. എത്രപെട്ടന്നാണ് മരണം അദ്ദേഹത്തെ കവർന്നത്.
“ ഇനി നിന്നാൽ സമയം പോവും. ഞാൻ നടക്കട്ടെ…” ജാൻസിയുടെ തോളിൽ തട്ടി യാത്ര ചോദിച്ചു. ടാറിട്ട വഴി വിജനമാണ്. തീ പാറുന്ന ഉച്ചവെയിൽ മാത്രമാണ് കൂട്ട്. ഇത്തിരി സ്നേഹത്തിന്റെ വഴിയമ്പലങ്ങൾ തേടി ടീച്ചർ നടന്നു മറയുമ്പോഴും അഭയവും, സ്നേഹവും നൽകുന്ന മനസ്സുമായി പിന്നിൽ വഴിയരികിൽ ജാൻസി കാത്തുനിന്നു… ഇമ ചിമ്മാതെ….
രാധാകൃഷ്ണൻ മാഞ്ഞൂർ
ഫ്രീലാൻസർ. കോട്ടയം ജില്ലയിൽ വൈക്കം താലൂക്കിൽ മാഞ്ഞൂർ ഗ്രാമത്തിൽ പന്തല്ലൂർ വീട്ടിൽ പരേതരായ പി . കൃഷ്ണനാചാരിയുടെയും, ഗൗരി കൃഷ്ണന്റെയും മകനായി 1968 -ലെ ഏപ്രിൽ വേനലിൽ ജനനം.
മാഞ്ഞൂർ സൗത്ത് ഗവൺമെൻറ് സ്കൂൾ, മാഞ്ഞൂർ വി .കെ, വി .എം. എൻ. എസ് . എസ് സ്കൂൾ, കുറവിലങ്ങാട് ദേവമാതാ കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.
സമചിന്ത, പിറവി എന്നീ ലിറ്റിൽ മാഗസിനുകളിൽ എഡിറ്റോറിയൽ ബോർഡ് മെമ്പറായി . അക്ഷരക്കാഴ്ച മാസികയുടെ ചീഫ് എഡിറ്റർ, കാഞ്ഞിരപ്പള്ളി സമചിന്ത സാഹിത്യ സംഘം വൈസ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു .
1986 -ൽ ഭാരത കഥാപുരസ്കാരം, 1997 -ൽ അസീസി ചെറുകഥാ പുരസ്കാരം, സംസ്ക്കാരവേദിയുടെ 2023ലെ അവാർഡ് എന്നിവ ലഭിച്ചു . രണ്ട് കഥാപുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. നിലാവിന്റെ ജാലകം (നവീന ബുക്സ് പൊൻകുന്നം , കോട്ടയം)
പരസ്യപ്പലകയിലൊരു കുട്ടി (ചിത്രരശ്മി ബുക്സ് , കോട്ടയ്ക്കൽ , മലപ്പുറം) കേരള ജേർണലിസ്റ്റ് യൂണിയൻ (കെ ജെ യു ) ഓൾ കേരള എഡിറ്റേഴ്സ് ആൻഡ് റൈറ്റേഴ്സ് അസോസിയേഷൻ ( അക്കേവ ) എന്നിവയിൽ മെമ്പർ . ഭാര്യ : ഗിരിജ മകൾ : ചന്ദന
Email : [email protected]
Facebook : RADHA KRISHNAN MANJOOR
ഫോൺ : 9447126462
8075491785
രാജേഷ് കൃഷ്ണ
ആഘോഷങ്ങൾക്കായി പ്രവാസികളോളം കാത്തിരിക്കുന്ന ഒരു കൂട്ടമില്ല. അതിനാൽ തന്നെ ആഘോഷങ്ങൾക്ക് ജാതി മത ഭേദമില്ല. മറ്റുള്ളവർക്കായി ജീവിച്ച് തീർക്കുന്ന ഒരു ജീവിതമായിരുന്നു ഒരു രണ്ട് മൂന്ന് പതിറ്റാണ്ട് മുന്നേ വരെ പ്രവാസി.
ഓണം എന്നാൽ എനിക്ക് കുട്ടിക്കാലത്തെ എന്റെ ചുറ്റുവട്ടമുള്ള ക്ലബ്ബുകൾ ഒരുക്കുന്ന ഓണാഘോഷമായിരുന്നു. മത്സരങ്ങളുടെ പെരുമഴക്കാലം, സമീപസ്ഥലത്തുള്ള ക്ലബ്ബുകൾ ഓരോന്നും ഓരോ ദിവസം വൈവിധ്യമാർന്ന പരിപാടികളോട് ഓണാഘോഷം നടത്തും. രാവിലെ കുട്ടികൾക്കുള്ള മത്സരത്തിൽ തുടങ്ങി ഉച്ചയ്ക്ക് സദ്യ കഴിയുമ്പോൾ വീട്ടമ്മമാർക്ക് അടക്കം പങ്കെടുക്കാൻ കഴിയുന്ന രീതിയിൽ ഒരു ഉത്സവം തിരുവാതിരയും കൈകൊട്ടി കളിയും വടംവലിയും വേണ്ട ആഘോഷങ്ങൾക്ക് എങ്ങനെയും മാറ്റുകൂട്ടാൻ വേണ്ടിയുള്ള മത്സരങ്ങൾ.

ബന്ധുക്കളെ അടുത്ത് അറിയുന്ന കാലം കൂടിയാണ് ഓണം. എന്റെ അമ്മയുടെ വീട് തിരുവല്ലയ്ക്കടുത്ത് ഇരവിപേരൂരാണ്. അവിടെ പൂരാടം മറ്റുള്ളവരെ ഓണത്തിന് ഒരുക്കാൻ വേണ്ടിയുള്ള ദിവസമാണ്. നമ്മളോടൊപ്പം ഓണം ആഘോഷിക്കാൻ കഴിയാത്ത ആളുകൾക്ക് വേണ്ട സാധനസാമഗ്രികൾ എല്ലാം നൽകി നമുക്ക് ഒപ്പം ഉയർത്തുന്ന പൂരാടം, ജാതിമത ഭേദമന്യേ മറ്റുള്ളവർക്ക് ഓണമൊരുങ്ങാനുള്ള സാധന സാമഗ്രികളുമായി നാട്ടുകാരെത്തും. മനുഷ്യർ എല്ലാവരും ഒന്നുപോലെ എന്ന് ശരിക്കും തോന്നിപ്പിക്കുന്നത് ആ ദിവസത്തെ മറ്റു മനുഷ്യർക്കായുള്ള സംഭാവനകളിൽ നിന്ന്, ചേർത്തുവയ്ക്കല്ലിൽ നിന്നാണ്. കൊടുക്കൽ എന്ന മഹത്തായ കർമ്മം ജീവിതത്തിൽ ആദ്യമായി പഠിക്കുന്നത് അവിടെ നിന്നാണ്.
ബന്ധുക്കൾ തമ്മിലുള്ള ഇഴയടുപ്പം തുന്നി തുടങ്ങുന്നതും അവിടെ നിന്നാണ്. ഒരു കുടുംബത്തിലെ എല്ലാ മക്കളും കൊച്ചുമക്കളും ബന്ധുക്കളും അകന്ന ബന്ധുക്കളും വരെ ഓണത്തിന് അവിടെ എത്തും. ഇന്നോളം കാത്തുസൂക്ഷിക്കുന്ന ഹൃദ്യമായ ബന്ധുത്വം ആരംഭിച്ചതും ദൃഢമായതും ഈ ഓരോ ഓണക്കാലത്തും ആണ്. രണ്ടു ദശാബ്ദക്കാലം മുന്നേ ഇംഗ്ലണ്ടിൽ എത്തിയത് മുതൽ ഓണം എന്നത് അടുത്തുള്ള വീക്കെൻഡിൽ അല്ലെങ്കിൽ എല്ലാവർക്കും സൗകര്യപ്രദമായി ഒരു മാസം കാലത്തെ എല്ലാ വീക്കെന്റുകളിലും ആണ്. ഹൃദ്യമായ ഗൃഹാതുരത്വം മനസ്സിൽ സൂക്ഷിക്കാൻ നാടിനെ ഗാഢമായി പുണരാൻ എങ്ങനെയും എപ്പോഴും ചെറിയതോതിൽ എങ്കിലും ഓണം ആഘോഷിച്ചിരുന്നു. ഇത്തവണത്തെ ഓണം ചൈനയിലാണ്, ലണ്ടനിൽ നിന്ന് നാട്ടിലേക്ക് കാറോടിച്ചെത്താൻ വീട് വിട്ടിട്ട് ഇപ്പോൾ ഒരു മാസം കഴിഞ്ഞിരിക്കുന്നു. നാട്ടിലെ എൻറെ വീട്ടിലെത്താൻ ഇനിയും ഒരു മാസം എടുക്കും. അവസാനമായി ഒരു മലയാളിയെ തന്നെ കണ്ടത്, ഏകദേശം ഇരുപത് ദിവസം മുന്നേ വിയന്നയിൽ എന്റെ പ്രിയ സുഹൃത്ത് സിറോഷ് ജോർജിനെയാണ്.

പണ്ടാരോ പറഞ്ഞത് ശരിയാണ് നഷ്ടമാകണം നമുക്ക് അതിൻറെ വിലയറിയാൻ, കിട്ടാതിരിക്കണം നമുക്കതിന്റെ മൂല്യം അറിയാൻ, ഞാൻ അറിയുന്നു എന്റെ നഷ്ടപ്പെടുന്ന ഈ ഓണത്തെ, ഇത്തവണത്തെ ഓണത്തെ …!
പക്ഷെ എവിടെയോ ഏതോ ഒരു കുരുന്നിന്നെന്റെ, അവനോ അവളോ അറിയാതെ അവരുടെ ശരീരത്തിൽ എന്നോ വിത്തിട്ടു കഴിഞ്ഞ ക്യാൻസറിന്റെ ആസുര ഭാവത്തെ തുരത്താനുള്ള എന്റെ യാത്രയ്ക്കായി ഇനിയുള്ള ഓണങ്ങളും സന്തോഷ പൂർവ്വം ഞാൻ ത്യജിക്കും ..!!!
ടിബറ്റിലെ പേരറിയാത്ത ഏതോ ഗ്രാമത്തിൽ നിന്നും ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ.
രാജേഷ് കൃഷ്ണ
മമ്മൂട്ടി ചിത്രം പുഴു, ഭാവന ചിത്രം ന്റെ ഇക്കാക്ക് ഒരു പ്രേമമുണ്ടാര്‍ന്നു തുടങ്ങിയ മികച്ച ചിത്രങ്ങളുടെ നിർമ്മാതാവ്. അരുണ നായരാണ് ഭാര്യ. ദീര്‍ഘ കാലമായി കുടുംബസമേതം ലണ്ടനിലെ ഹൈ വേ കോമ്പില്‍ താമസിക്കുന്നു . ബിബിസി പ്രോഗ്രാം പ്രൊഡ്യൂസറായിരുന്നു. പത്തനംതിട്ട വാര്യാപുരം കൃഷ്ണപിള്ളയുടെയും രമാഭായിയുടേയും മകൻ . റയാന്‍ നൈനാന്‍ ചില്‍ഡ്രന്‍സ് ചാരിറ്റിയെ പിന്തുണയ്ക്കുന്നതിനായി 55 ദിവസം, 75 നഗരങ്ങളിലൂടെ ലണ്ടനിൽ നിന്നും കേരളത്തിലേക്കുള്ള കാർ യാത്രയിലാണ് രാജേഷ് കൃഷ്ണ ഇപ്പോൾ .
ഡോ.ഉഷാറാണി.പി.
“ഒരത്തപ്പൂക്കളമിടാനുള്ള പൂക്കൾ കവിളത്തുണ്ടായിരുന്നല്ലോ!” എന്ന് വാട്സ് ആപ്പ് വഴി അദ്ദേഹത്തിൻ്റെ സന്ദേശം ലഭിച്ചപ്പോൾ “പ്രണയംകൊണ്ടായിരിക്കും ” എന്നൊരു കുസൃതിനിറഞ്ഞ മറുപടി കൊടുത്താലോ എന്നാദ്യം കരുതി. എങ്കിലും മൊബൈൽ ഫോൺ ഇമോജികളിലൊന്നിലൊതുക്കി.
കാരൂരിൻ്റെ ‘മരപ്പാവകളി’ലെ നായികയുടെ സംസാരമാണ് അപ്പോൾ ഓർമ്മവന്നത്.
ഉള്ളിലാകെ വീണ്ടുമൊരു പൊന്നോണം പൊട്ടിവിടർന്നു.
ഒന്നരവർഷത്തോളം നീണ്ട വാട്സ് ആപ്പ് ബന്ധത്തിൻ്റെ സാക്ഷാത്കാരമുഹൂർത്തമായിരുന്നു ഇന്നു നടന്നത്; അപ്രതീക്ഷിതമായി.
ഒരു യാത്രാമദ്ധ്യേ പെട്ടെന്നു സന്ദേശങ്ങളിലൂടെ തീരുമാനിച്ചതിൻപ്രകാരം കെ.എസ്.ആർ.ടി.സി.ബസ്സ്റ്റാൻഡിലെ തിരക്കിനിടയിൽവച്ചൊരു കൂടിക്കാഴ്ച. പത്തുപതിനഞ്ചു മിനിട്ടുകൾമാത്രം.
കവിയായ അദ്ദേഹത്തിന് അവിടെയടുത്തൊരു സാഹിത്യസമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കാനുള്ളതുകൊണ്ടും എനിക്കു യാത്രതുടർന്ന് ലക്ഷ്യസ്ഥാനത്തിലെത്തേണ്ടതുകൊണ്ടും.
പ്രായവും പക്വതയുമുള്ള ഞങ്ങളുടെ മനസ്സിൽ അന്യോന്യംതോന്നിയിരുന്ന അടുപ്പത്തിനെ പ്രണയമെന്നു വകഭേദംചെയ്താലതിൽ തെറ്റില്ല. അല്ലെങ്കിലും പൂവുപോലുള്ള ഈ ഓമനക്കൗതുകത്തിന് എന്താണു തെറ്റ്?
ഇന്നു കാണാൻ സാധിച്ചത് എൻ്റെ നിർബ്ബന്ധപ്രകാരമാണ്.
ഞാനപ്പോൾ ബസിലിരുന്ന് അതുവഴി കടന്നുപോവുകയാണെന്നു പകൽകഴിഞ്ഞനേരം സാധാരണപോലെ സന്ദേശമയച്ചിരുന്നു. ആ ഭാഗത്തുനടക്കുന്ന കവിയരങ്ങിൻ്റെ കാര്യം അദ്ദേഹവും പങ്കുവച്ചു.അതിൻ്റെ സമയവുമായി സമയവായപ്പെടുത്താൻ കഴിയുമോയെന്നു സംശയമുള്ളതുകൊണ്ട് അദ്ദേഹം ഒഴികഴിവുകൾ പറഞ്ഞു.
അപരിചിതത്വത്തിൻ്റെ മഞ്ഞുരുകി സ്നേഹത്തിൻ്റെയും സൗഹൃദത്തിൻ്റെയും വെയിലും തണലും ഒരുപോലെകൊള്ളാൻ തുടങ്ങിയതുമുതലുള്ള എൻ്റെ പരിഭവവും പിണക്കവും ഇവിടെയും തുടർന്നു.
എന്നെക്കാണാൻ വരാൻ വിമുഖതകാണിക്കുന്നത് ഇഷ്ടക്കുറവുകൊണ്ടാണെന്ന് ഞാൻ വൃഥാ പറഞ്ഞു.
മുമ്പൊരിക്കൽ എൻ്റെ നഗരത്തിൽ ഒരാവശ്യാർത്ഥം വന്നു തങ്ങുമ്പോൾ കാണാനാകുമോയെന്നു ഞാൻ ചോദിച്ചതിന് അവിടുത്തെ ഗണപതി ഭഗവാൻ അനുവദിക്കാത്തതിനാൽ പറ്റില്ലയെന്നു പറഞ്ഞതോർമ്മിപ്പിച്ച് ഇക്കുറി ഞാൻ ശരിക്കും വഴക്കടിച്ചു.
പ്രസിദ്ധമായ ഗണപതിക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലവാസിയായതിനാൽ സ്വാഭാവികമായും വിഘ്നേശ്വരഭക്തനായ അദ്ദേഹത്തോട് ആ ഗണപതിയും സമ്മതിക്കുന്നില്ലേയെന്നു ഞാൻ ചൊടിച്ചു.
അപ്പോഴും അക്ഷോഭ്യനായിരുന്ന അദ്ദേഹമപ്പോൾ അന്ന് തനിക്കുള്ള മറ്റു കർത്തവ്യങ്ങളെക്കുറിച്ചെനിക്കെഴുതി.
എങ്കിൽ അതൊക്കെച്ചെന്നു നിറവേറ്റിക്കൊള്ളാനും ഞാനാരെയും പിടിച്ചുവച്ചിട്ടില്ലയെന്നും മറുപടി കൊടുത്തു. എന്നാൽ അദ്ദേഹത്തെ ഞാൻ പിടിച്ചുവച്ചിരിക്കുകയാണല്ലോയെന്നയർത്ഥത്തിൽ ‘ തന്നെ’ എന്നാണെനിക്കു മറുകുറിപ്പുവന്നത്.
ഉരുളയ്ക്കുപ്പേരിപോലെ എപ്പോഴും മറുപടി തരുന്ന കാര്യത്തിൽ അഗ്രഗണ്യനാണെന്നത് എനിക്ക് പരിചിതമല്ലാത്തതല്ല. മിക്കകവിതകളിലും കാണുന്ന നാടൻശീലുകൾകൊണ്ടുള്ള കൂട്ടിക്കെട്ടൽപോലെ ഉത്തരംനൽകുന്നതിലുള്ള വികടസരസ്വതിയും എനിക്കു പലപ്പോഴും കീറാമുട്ടിയായിരുന്നു.
സൗഹാർദ്ദത്തിൻ്റെ മേൽപ്പുതപ്പ് മെല്ലെ മെല്ലെ നീക്കി മധുരമുള്ള ആഴങ്ങളിലേക്കിറങ്ങിത്തുടങ്ങിയപ്പോൾ എനിക്കേറെയിഷ്ടമുണ്ടായതും ഈ സംസാരരീതിയോടുതന്നെയായിരുന്നു. ഉത്തരംമുട്ടിയും ചിലപ്പോളതിൻ്റെ സുഖത്തിൽ ഉത്തരം കൊടുക്കാതിരിക്കുകയും ഞാൻ ചെയ്തുപോന്നിരുന്നത് അദ്ദേഹത്തോടു പറഞ്ഞിരുന്നു.
ഇന്ന്, ഈ രണ്ടക്ഷരത്തിലെ ആർദ്രതയും ആത്മാർത്ഥതയും എന്നെ പൊട്ടിച്ചിരിപ്പിച്ചു. ഞാൻ ബന്ധനവിമുക്തനാക്കുന്നുവെന്നും ഇഷ്ടംപോലെ വിഹരിച്ചുകൊള്ളാനും പറഞ്ഞു.
എന്നിട്ടും ഓണത്തിൻ്റെ അലകളിനിയുമടങ്ങിയിട്ടില്ലാത്ത പശ്ചാത്തലത്തിൽ ഉച്ചയ്ക്കു ഞങ്ങൾ കണ്ടുമുട്ടി. ജൂബ്ബയും മുണ്ടും ധരിച്ച് ചന്ദനക്കുറിയുമണിഞ്ഞ് ഒരു മാതൃകാ കവിയുടെ രൂപത്തിൽ എൻ്റെ മുന്നിലെത്തി. ഷർട്ടും മുണ്ടും ധരിച്ചു കാണുന്നതാണ് എനിക്കിഷ്ടമെന്ന് ഫോട്ടോകൾ കാണുമ്പോൾ ഞാൻ പറഞ്ഞിരുന്നു.
എൻ്റെ ഓണത്തിൻ്റെ സൗന്ദര്യത്തിനു മാറ്റുകൂടിയതായി എനിക്കു തോന്നി.മനസ്സിൽനിറഞ്ഞ ലജ്ജയും സന്തോഷവും മുഖത്തു പ്രതിഫലിക്കുന്നുണ്ടെന്ന് ഞാനറിഞ്ഞു.ഹൃദയംനിറഞ്ഞിരുന്നതിനാൽ വാക്കുകൾ പുറത്തുവരാൻ മടിച്ചു.
എത്രയോ തവണ പിണങ്ങുകയും ഇണങ്ങുകയും ചെയ്തു. പരുഷവാക്കുകളോതി. അന്തർഗതങ്ങൾ കവിതകളിലൂടെ കൈമാറി.
ഒരു സോഷ്യൽമീഡിയാ ബന്ധം എന്നതിലുപരി പരിചയമാർന്ന് സ്നേഹസാന്ത്വനങ്ങൾ പങ്കുവച്ചു.ആശയസംഘട്ടനങ്ങളും അരങ്ങേറി.
ഇന്ന് പരിഭ്രമത്തോടെ മുൻപിൽ നിൽക്കുന്ന എന്നെനോക്കിയദ്ദേഹം നിറചിരി പൊഴിച്ചു.
കാതങ്ങളകലെയായിരുന്ന ഞങ്ങൾ അടുത്തടുത്തു നിന്നു. ഞങ്ങൾക്കിരുവശത്തുകൂടെ അപരിചിതർ ശബ്ദിച്ചും അല്ലാതെയും പൊയ്ക്കൊണ്ടിരുന്നു.അവർ ബസ് സ്റ്റാൻഡിലെ സ്റ്റാളുകളിൽനിന്ന് ശീതളപാനീയങ്ങളും മധുരമുള്ളതും എണ്ണയിൽ പൊരിച്ചതുമായ പലഹാരങ്ങളും വാങ്ങി രുചിച്ചു.കണ്ടുമറന്ന ഏതോ ചലച്ചിത്രത്തിലെ രംഗം ആവർത്തിക്കപ്പെടുന്നതായി എനിക്കു തോന്നി.ഞാനതാസ്വദിച്ചു.
എനിക്കു പോകാനുള്ള ബസ്സിൽക്കയറുമ്പോൾ അദ്ദേഹത്തിനു കൈകൊടുത്തു പിരിഞ്ഞതും ബൈക്കിനടുത്തുപോയിനിന്ന് അകന്നുപോകുന്ന ബസ്സിലിരുന്ന് തിരിഞ്ഞുനോക്കിയ എനിക്കുനേരെ കൈവീശിയതും ക്രമേണയൊരു നൊമ്പരമായി എന്നിലിറങ്ങി.ഞാൻ പ്രിയപ്പെട്ടയൊന്നിൽനിന്ന് അടർത്തിമാറ്റപ്പെട്ടതുമാതിരി. ഓണം ഓർമ്മകൾക്കുകൂടിയുള്ളതാണല്ലോ.
ഡോ.ഉഷാറാണി .പി
തിരുവനന്തപുരം ജില്ലയിൽ മണക്കാടിനടുത്ത് 1975 ൽ ജനനം. കെ.ജി.പ്രഭാകരനാചാരിയും കെ.പത്മവുമാണ് മാതാപിതാക്കൾ. ഗവ.സ്കൂൾ മണക്കാട്, ആൾ സെയിൻ്റ്സ് കോളേജ് തിരുവനന്തപുരം, ഗവ.യൂണിവേഴ്സ് റ്റി കോളേജ് തിരുവനന്തപുരം, ശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റി തിരുവനന്തപുരം കേന്ദ്രം എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം കഴിഞ്ഞ് കേരള യൂണിവേഴ്‌സിറ്റിയിൽ നിന്നും മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റു നേടി. സ്വകാര്യ മേഖലയിലെ വിദ്യാലയങ്ങളിലെ അദ്ധ്യാപികയായിരുന്നു. ഇപ്പോൾ ആറ്റുകാൽ ചിന്മയ വിദ്യാലയത്തിൽ. ആനുകാലികങ്ങളിൽ സാഹിത്യരചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘ആത്മ നിവേദനം’ എന്ന കവിതാ സമാഹാരവും പ്രസിദ്ധീകരിച്ചു.
വിലാസം: പ്രഭാതം, ടി.ആർ.ഏ-39, താവലോട് നഗർ, മുട്ടത്തറ, തിരുവനന്തപുരം – 8.
ഫോൺ – 9746201959
ജേക്കബ് പ്ലാക്കൻ
ഓണം , പൊന്നോണം …
പൂമുറ്റത്തൊരു പൂവോണം …
കളിമുറ്റത്തൊരു കളിയോണം …
വയലും വീടും ഒന്നെന്നുള്ളൊരു …
ഉൾവിളിയോണം …
തിരുവോണം .!
മത്തപ്പൂ വിരിയുമ്പോ…
ളത്തം വന്നു …
മത്താപ്പ് വിരിയുമ്പോളോണം വന്നു ..
അത്തം കഴിഞ്ഞാൽ പത്തോണം …..
ഒന്നെന്നുള്ളൊരു പൊന്നോണം…നമ്മളെല്ലാരും മെല്ലാരും ഒന്നായിത്തീരും
തിരുവോണം ……
ചിങ്ങക്കൊയ്ത്തോണം …!
മത്തപ്പൂ ..മഞ്ഞപ്പൂ
മഞ്ഞപ്പൂ..അത്തപ്പൂ
മത്ത പൂത്താലത്തം..
അത്തത്തിനു ചമയം…
അറനിറ പൊലിക്കും നെല്ല് …!
കറുമുറെ കഴിക്കുന്ന നാള് ..!
അന്നല്ലോ മണ്ണാകെ പൊന്നോണത്തിൻ ശംഖൊലി
…മലയാളത്തിൻ ശംഖൊലി…!
മലയാള മുറ്റത്തെല്ലാം
പൂക്കളങ്ങൾ ..
മാനത്തെ …മാണിക്യം നാണിക്കും …
പൂക്കളങ്ങൾ
സ്നേഹപൂക്കളങ്ങൾ ….!
അക്കുത്തിക്കുത്താനവരമ്പേൽ ഓണത്താറ് …
ചക്കരമാവിൻ കൊമ്പത്തൊരു
ഊഞ്ഞാലാട്ടം ..
അക്കുകളത്തിൽ
പെൺകളിയാട്ടം ..
പകിടയുരുട്ടും ആണുങ്ങളുടെ ആറാട്ടം …
ചിങ്ങപൊന്ന് കൊയ്യാൻ തെക്കൻകാറ്റ് ..
തെങ്ങോല ….തുമ്പാലെ കാവടിയാട്ടം …
ഉത്സവ കാവടിയാട്ടം ..
മലയാളിമങ്കമാർക്ക് വെപ്രാളം ..
ഉത്രാടവെപ്രാളം …!
അത്തം പത്തിന് തിരുവോണം ..
പുത്തനുടുപ്പിൻ പൊന്നോണം ..
നിനക്കൊരോണം .. എനിക്കൊരോണം ..
ഞാനും നീയും ഒന്നായിത്തീരും തിരുവോണം … നമ്മുടെ പൊന്നോണം…!
ശ്രാവണപൗർണ്ണമി നാളിൽ ..തിരുവോണ തിരുനാളിൽ ..
തൃക്കാക്കരയപ്പൻ …യെൻ മുറ്റത്തെ തുമ്പക്കുടത്തിൽവന്നു …
തുളസിപ്പൂവിൽനിന്നു ..
യെന്നാല്മാവിലരുളുന്നു “സമാധാനം ..”
എന്നോണസമ്മാനം …!
തിരുവോണ സമ്മാനം …!
ജേക്കബ് പ്ലാക്കൻ
മുന്നോറോളം കവിതകളുടെ രചയിതാവ്. രണ്ട് നാടകങ്ങളുടെ രചനയും സംവിധാനവും നിർവ്വഹിച്ച അതുല്യ പ്രതിഭ. ദീപിക ദിനപത്രത്തിൻ്റെ മുൻ സർക്കുലേഷൻ മാനേജർ. ഇപ്പോൾ നോർത്തേൻ അയർലെൻ്റിൽ ലണ്ടൻ ഡെറിയിൽ താമസിക്കുന്നു. കോട്ടയം ജില്ലയിൽ ആർപ്പൂക്കര പ്ലാക്കിൽ കുടുംബാംഗമാണ്.
Phone # 00447757683814