Latest News

അക്രമിയുടെ കുത്തേറ്റ സംഭവത്തിൽ നടൻ സെയ്ഫ് അലിഖാന്റെ മൊഴി മുംബൈ പോലീസ് രേഖപ്പെടുത്തി. സദ്ഗുരു ശരൺ കെട്ടിടത്തിലെ വസതിയിൽ താനും ഭാര്യ കരീന കപൂർഖാനും വേറെ മുറിയിലായിരുന്നെന്നും ജോലിക്കാരി ബഹളംവെച്ചതുകേട്ടാണ് മകന്റെ മുറിയിലേക്ക് ഓടിയെത്തിയതെന്നും സെയ്ഫ് പറഞ്ഞു.

അവിടെ അക്രമിയെ കണ്ടു. ജോലിക്കാരി ഏലിയാമ്മ ഫിലിപ്പ് ഭയന്ന് നിലവിളിക്കുമ്പോൾ മകൻ കരയുകയായിരുന്നു. പ്രതിയെ താൻ മുറുകെ പിടിച്ചതോടെ അയാൾ കുത്തി. തുടർച്ചയായി കുത്തിയതോടെ അക്രമിയുടെ മേലുള്ള പിടി അയഞ്ഞു. എങ്കിലും ഇയാളെ മുറിക്കുള്ളിലേക്ക് തള്ളിയിടുകയും പുറത്തുനിന്ന്‌ പൂട്ടുകയുംചെയ്തു. അവിടെനിന്ന് പ്രതി കടന്നുകളഞ്ഞതായും നടൻ മൊഴിനൽകി.

കേസിൽ ബംഗ്ലാദേശിൽനിന്ന് അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന ഷരീഫുൾ ഇസ്‌ലാമാണ് അറസ്റ്റിലായത്. നട്ടെല്ലിന് സമീപവും കഴുത്തിലുമായി ആറ് കുത്തേറ്റ നടനെ ലീലാവതി ആശുപത്രിയിൽ അടിയന്തരശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു.

സെയ്ഫിന്റെ വസതി, കെട്ടിടത്തിന്റെ കോണിപ്പടി, ശുചിമുറിയുടെ വാതിൽ, മകൻ ജേയുടെ മുറിയുടെ വാതിൽ പിടി എന്നിവയിൽനിന്ന് പ്രതിയുടേതെന്ന് കരുതുന്ന വിരലടയാളങ്ങളും പോലീസിന് ലഭിച്ചിരുന്നു. അവ വിലയിരുത്തലിനായി അയച്ചിട്ടുണ്ട്. അതിനിടെ, പ്രതിയുടെ പോലീസ് കസ്റ്റഡി ജനുവരി 29 വരെ നീട്ടി.

വയനാട് പഞ്ചാരക്കൊല്ലിയില്‍ വീണ്ടും കടുവയെ കണ്ടതായി നാട്ടുകാര്‍. രാധയെ അക്രമിച്ച സ്ഥലത്തിന് 300 മീറ്റര്‍ അകലെ പഞ്ചാരക്കൊല്ലി സ്വദേശി നൗഫലിന്റെ വീടിനടുത്താണ് കടുവയെ കണ്ടത്.

വനം വകുപ്പിന്റെയും പൊലീസിന്റെയും നേതൃത്വത്തില്‍ ഡ്രോണ്‍ അടക്കം ഉപയോഗിച്ച് തിരച്ചില്‍ തുടരുകയാണ്. രാത്രിയില്‍ ജനവാസ മേഖലയില്‍ മാത്രമായി തിരച്ചില്‍ പരിമിതപ്പെടുത്തും.

കടുവയുടെ ആക്രമണത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് നടത്തുമെന്ന് ഉറപ്പ് നല്‍കിയ യോഗത്തിലേക്ക് ജില്ലാ കളക്ടര്‍ എത്താതിരുന്നതോടെയാണ് പ്രതിഷേധം കനത്തത്.

തുടര്‍ന്ന് എഡിഎം കെ. ദേവകി എത്തി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തി. ഇതുപ്രകാരം എട്ട് പേര്‍ വീതം അടങ്ങുന്ന പത്ത് ആര്‍ആര്‍ടി സംഘങ്ങള്‍ ജനങ്ങള്‍ക്ക് സുരക്ഷയൊരുക്കും. കൊല്ലപ്പെട്ട രാധയുടെ മക്കളില്‍ ഒരാള്‍ക്ക് ഫെബ്രുവരി ഒന്ന് മുതല്‍ താല്‍ക്കാലിക ജോലി നല്‍കും. സ്ഥിരപ്പെടുത്തുന്നത് പിന്നീട് തീരുമാനിക്കും.

രാധയുടെ കുടുംബത്തിന് നല്‍കേണ്ട ബാക്കി നഷ്ടപരിഹാര തുകയായ ആറ് ലക്ഷം രൂപ ബുധനാഴ്ച കൈമാറും. പഞ്ചാരക്കൊല്ലിയിലെ വിദ്യാര്‍ഥികള്‍ക്ക് കടുവയെ പിടികൂടുന്നതു വരെ സ്‌കൂളില്‍ പോകാന്‍ ആറ് സര്‍ക്കാര്‍ വാഹനങ്ങള്‍ സജ്ജമാക്കും.

കടുവയെ കണ്ടെത്തി മയക്കുവെടി വെച്ച് കാഴ്ചബംഗ്ലാവിലേക്ക് മാറ്റുമെന്നും എഡിഎം പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ നാട്ടുകാര്‍ പൂര്‍ണ തൃപ്തരല്ല. വനമന്ത്രി എ.കെ.ശശീന്ദ്രന്‍ നാളെ വയനാട്ടിലെത്തും. രാവിലെ 11 ന് കളക്ടറേറ്റില്‍ നടക്കുന്ന അവലോകന യോഗത്തില്‍ പങ്കെടുക്കും.

അതിനിടെ പഞ്ചാരക്കൊല്ലിയില്‍ വീണ്ടും കടുവയെ കണ്ട സാഹചര്യത്തില്‍ വനം വകുപ്പ് വാഹനത്തില്‍ അനൗണ്‍സ്‌മെന്റ് നടത്തി. ജനവാസ മേഖലയില്‍ വീണ്ടും കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തില്‍ എല്ലാവരും വീടുകളില്‍ കഴിയണമെന്നും കര്‍ഫ്യു നിയമം നിര്‍ബന്ധമായും പാലിക്കണമെന്നും വനം വകുപ്പധികൃതര്‍ നിര്‍ദേശം നല്‍കി.

ജീവിതത്തിൻറെ വിവിധ മേഖലകളിൽ സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു പാലാ കെ.എം മാത്യു എന്ന് ഡോ. ശശി തരൂർ എം.പി പറഞ്ഞു. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങൾക്കിടയിൽ വായിക്കുകയും പഠിക്കുകയും കുട്ടികൾക്കായ് എഴുതുകയും ചെയ്തത് തന്നെ അതിശയിപ്പിച്ച കാര്യമാണെന്നും
അദ്ദേഹം പറഞ്ഞു. മൂല്യങ്ങളിൽ ഉറച്ചു വിശ്വസിക്കുകയും ഒരു തലമുറയെ അതിൽ വിശ്വസിപ്പിക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു പാലാ കെ.എം മാത്യുവിൻറേത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലെ ഏറ്റവും നല്ല ബാലസാഹിത്യത്തിനുള്ള പാലാ കെ.എം മാത്യു അവാർഡ് സമ്മാനിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂല്യച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു തലമുറയ്ക്ക് അനുകരിക്കാവുന്ന വ്യക്തിത്വങ്ങൾ ഇല്ലാതായിരിക്കുന്നുവെന്നും മാത്യകയാക്കാവുന്ന ഒരു വ്യക്തിത്വമായിരുന്നു പാലാ കെ.എം മാത്യുവെന്നും ശശി തരൂർ പറഞ്ഞു. തൻറെ ദീർഘകാലസുഹൃത്തും യുഎന്നിലെ സഹപ്രവർത്തകനുമായിരുന്നു
പാലാ കെ.എം മാത്യു ഫൗണ്ടേഷൻ ചെയർമാൻ ശ്രീ. ജോർജ് ഏബ്രഹാം, പാലാ കെ.എം മാത്യു പഠിപ്പിച്ച മൂല്യങ്ങളിൽ ഉറച്ചു നിന്നതുകൊണ്ടാണ് ഉന്നത പദവികളിൽ എത്തിയതെന്ന് ഉറപ്പുണ്ടെന്നും ശ്രീ തരൂർ പറഞ്ഞു.
ഇന്നത്തെ അദ്ധ്യാപകർ കുട്ടികളെ എന്താണ് ചിന്തിക്കണ്ടതെന്ന് അല്ല മറിച്ച് എങ്ങനെയാണ് ചിന്തിക്കണ്ടതെന്ന് പഠിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ശ്രീ. കൊടുമൺ ഗോപാലകൃഷ്ണൻറെ “ചിൽഡ്രൻസ് തീയേറ്റർ” എന്ന കൃതിക്കാണ് പ്രശസ്തി പത്രവും ഫലകവും ക്യാഷ് അവാർഡും ലഭിച്ചത്. എൻറെ ജീവിതത്തെ ഏറ്റവും സ്വാധീനിച്ച വ്യക്തിയായിരുന്നു പാലാ കെ.എം മാത്യുവെന്ന് സമ്മേളനത്തിൻറെ അദ്ധ്യക്ഷത വഹിച്ച ഫൗണ്ടേഷൻ ചെയർമാൻ ശ്രീ. ജോർജ് ഏബ്രഹാം പറഞ്ഞു. ആദർശപരമായ ജീവിതം നയിക്കുവാൻ തന്നെ പഠിപ്പിച്ചതും യാഥാർത്യത്തിൻറെ പരിവർത്തനത്തിനുള്ള വാതിൽ തുറന്നു തന്നതും മാത്യു സാർ ആയിരുന്നു എന്നും ശ്രീ. ജോർജ് ഏബ്രഹാം പറഞ്ഞു. ഒരു തലമുറയുടെ സ്വഭാവരൂപീകരണത്തിനും വ്യക്തമായ ദിശാബോധം നൽകുന്നതിനും പാലാ കെ.എം മാത്യു വഹിച്ച പങ്ക് എടുത്തു പറയേണ്ടതാണെന്നും എല്ലാ കാലത്തും അനുസ്മരിക്കപ്പെടേണ്ട വ്യക്തിയാണ് അദ്ദേഹമെന്നും ആശംസകൾ അർപ്പിച്ചുകൊണ്ട് മുൻ കേരള സാംസ്കാരിക മന്ത്രി ശ്രീ. കെ.സി ജോസഫ് പറഞ്ഞു.

സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായ മലാല യൂസഫ് സായിയെ പോലെ പുതുതലമുറ ചിന്തിക്കണമെന്നും പ്രവർത്തിക്കണമെന്നും കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ സമുന്നത നേതാവായ അഡ്വ. വി.ബി. ബിനു ആശംസകൾ അർപ്പിച്ചുകൊണ്ട് പറഞ്ഞു. എല്ലാ പ്രവർത്തന മണ്ഡലങ്ങളിലും ആദർശ ശുദ്ധിയോടെ നിൽക്കുവാൻ പഠിപ്പിച്ച പാലാ കെ.എം മാത്യുവിനെ തൻറെ ജീവിതം അവസാനിക്കുന്നതുവരെ മറക്കാൻ സാധിക്കില്ലെന്ന് മുൻ കേരള ആഭ്യന്തര മന്ത്രി ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. വിവിധ സ്കൂളുകളിലെ കുട്ടികളുമായി ശ്രീ. ശശി തരൂർ എം.പി തുടർന്ന് സംവാദം നടത്തി. സമ്മേളനത്തിൽ ശ്രീമതി. ഇന്ദിര രാജൻ, ഫൌണ്ടേഷൻ ജനറൽ സെക്രട്ടറി ശ്രീ. സുകുമാരൻ മൂലേക്കാട് എന്നിവർ സംസാരിച്ചു. ബേക്കർ വിദ്യാപീഠം സീനിയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ ഡോ. ബസ്സി വർക്കി അവാർഡ് കൃതി പരിചയപ്പെടുത്തി. അവാർഡ് ജേതാവ് ശ്രീ. കൊടുമൺ ഗോപാലകൃഷ്ണൻ മറുപടി പ്രസംഗം നടത്തി. പാലാ കെ.എം മാത്യു ഫൌണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ. സോമു മാത്യു സ്വാഗതവും ഡയറക്ടർ ശ്രീ. കുര്യൻ ജോയി നന്ദിയും പറഞ്ഞു. വിവിധ സ്കൂളുകളിലെ കുട്ടികൾ, അദ്ധ്യാപകർ, മാതാപിതാക്കൾ, സുഹൃത്തുക്കൾ എന്നിവരുടെ ഒരു വലിയ സൗഹൃദ സദസ്സ് യോഗത്തിൽ പങ്കെടുത്തു.

 

യുകെയിൽ തൊഴിൽ അന്വേഷിക്കുന്നവരുടെ പ്രധാന ലക്ഷ്യമായ നാഷണൽ ഹെൽത്ത് സർവീസ് (NHS) ജോലികൾക്കു അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതെന്തൊക്കെ എന്ന വിഷയത്തിൽ ജനുവരി 16 വ്യാഴാഴ്ച നടന്ന ഓൺലൈൻ ചർച്ചയ്ക്ക്‌ കൈരളി യുകെയുടെ നാഷണൽ ജോയിന്റ്‌ സെക്രട്ടറിയും എൻഎച്ച്എസിലെ സീനിയർ പ്രാക്ടീസ്‌ നഴ്സുമായ നവീൻ ഹരി നേതൃത്വം നൽകി. യുകെയിലെ തന്നെ ഏറ്റവും വലിയ തൊഴിൽ ദാതാക്കളായ എൻഎച്ച്എസ് ട്രസ്റ്റുകളിൽ എങ്ങനെ ജോലി കണ്ടെത്താം, അപേക്ഷ സമർപ്പിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം, ഇന്റർവ്യൂ എങ്ങനെ നേരിടണം എന്ന വിഷയത്തിൽ റോയൽ ഫ്രീ എൻഎച്ച്എസ് ട്രസ്റ്റിലെ പാത്ത്‌വേ മാനേജർ ആയ അനൂപ് ഗംഗാധരൻ, ക്ലെമറ്റീൻ ചർച്ച് ഹോസ്പിറ്റലിലെ ക്ലിനിക്കൽ ഗവെർനൻസ് മേധാവിയായ ചാൾസ് വർഗീസ്, കൈരളി യുകെ കരിയർ ഗൈഡൻസ് സപ്പോർട്ട് ടീമിലെ അംഗമായ പ്രവീൺ കുട്ടി തുടങ്ങിയവർ സംസാരിച്ചു. യുകെയിൽ വർദ്ധിച്ചു വരുന്ന തൊഴിലില്ലായ്മ, പ്രത്യേകിച്ച് രാജ്യത്തിനു പുറത്ത് നിന്നും എത്തിയിട്ടുള്ളവർക്ക് പരിമിതമായ സാധ്യതകൾ മാത്രമാണ് ഇപ്പോൾ നൽകുന്നത്. വിദ്യാർഥികളായി ഇവിടെ എത്തിയവരെയാണ് ഇത് കൂടുതൽ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്, സ്ഥിര ജോലി നഷ്‌ടപ്പെടുന്നവരുടെയും എണ്ണം കൂടുന്നത് ആശങ്കയോടെയാണ് കാണുന്നത്.

ഇത്തരം സാഹചര്യങ്ങളിൽ വളരെ ശ്രദ്ധയോടെ ജോലിക്ക് അപേക്ഷിക്കേണ്ടത് ആവശ്യമാണ്. വിസ സ്‌പോൺസർഷിപ്പ്‌ ലഭിക്കേണ്ട ജോലികൾക്കു വേണ്ടി അപേക്ഷിക്കേണ്ടതെങ്ങനെ, യുകെയിലെ ജോലികൾക്കു വേണ്ടിയുള്ള സി.വി.യിൽ ഉൾപ്പെടുത്തേണ്ട സ്റ്റാർ വേ മെത്തേഡ്, വിവിധ ബാൻഡുകളിലേക്ക് വേണ്ടുന്ന യോഗ്യതകൾ എന്തൊക്കെ തുടങ്ങിയ ജോലി അന്വേഷിക്കുന്ന തുടക്കക്കാർ അറിഞ്ഞിരിക്കേണ്ട വിഷയങ്ങളെ കുറിച്ചുള്ള രണ്ടു മണിക്കൂർ നീണ്ട ചർച്ചയും ചോദ്യോത്തര സെഷനും ഓൺലൈൻ സെഷനിൽ പങ്കെടുത്ത നൂറിൽ അധികം പേർക്ക് വളരെ ഉപകാര പ്രദമായിരുന്നു. യുകെയിലേക്ക് കുടിയേറുന്ന വിദ്യാർത്ഥികൾക്കും മറ്റു തൊഴിൽ അന്വേഷകർക്കും വേണ്ടി കൈരളി യുകെ ഇത്തരം ചർച്ചകൾ ഇനിയും സംഘടിപ്പിക്കുമെന്ന് കൈരളി യുകെയുടെ ദേശീയ നേതൃത്വം അറിയിച്ചു.

ഓൺലൈൻ ചർച്ച യുടെ ലിങ്ക്: https://www.facebook.com/KairaliUK/videos/2725567474281691/

കെ.പി.സി.സി. അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ ഉടന്‍ മാറ്റില്ല. നേതൃമാറ്റം ഉടനില്ലെന്ന് സുധാകരന് ഹൈക്കമാന്‍ഡ് ഉറപ്പ് നല്‍കി. സുധാകരനെ നിലനിര്‍ത്തി പുനസംഘടന പൂര്‍ത്തിയാക്കാനാണ് തീരുമാനം. അദ്ദേഹത്തെ വിശ്വാസത്തിലെടുക്കാതെ ഒരു തീരുമാനവും ഉണ്ടാകില്ലെന്നാണ് അറിയിച്ചത്.

പുനസംഘടന നടപടികളുമായി മുന്നോട്ടു പോകാന്‍ സുധാകരന് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം നല്‍കി. എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി നടത്തുന്നത് പുനസംഘടനാ ചര്‍ച്ചകള്‍ മാത്രമാണ്. സുധാകരന്‍ കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെ എ.ഐ.സി.സിയുടെ മറുപടി.

കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തമ്മിലുള്ള അകല്‍ച്ച സംഘടനാ സംവിധാനത്തെ നിശ്ചലമാക്കുന്നെന്ന വിലയിരുത്തല്‍ ഹൈക്കമാന്‍ഡിനുണ്ട്. പ്രധാന വിഷയങ്ങളില്‍പ്പോലും കൂട്ടായ ചര്‍ച്ചയിലൂടെ പൊതുനിലപാട് സ്വീകരിക്കാന്‍ കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് കെ.പി.സി.സി. പ്രസിഡന്റിനെ മാറ്റണോയെന്നതില്‍ ഹൈക്കമാന്‍ഡ് മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം തേടിയത്. സുധാകരനെ മാറ്റിയേക്കുമെന്നായിരുന്നു തുടക്കത്തിൽ വന്ന റിപ്പോര്‍ട്ടുകള്‍.

ഇതിനിടെയാണ് സംഘടനാപരമായ കാര്യങ്ങളില്‍ സതീശന്‍ മുന്‍കൈയെടുക്കുന്നെന്ന പരാതിയും ഉയര്‍ന്നത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്‍കൂര്‍ തയ്യാറെടുപ്പ് നടത്തിയാല്‍ ജയിക്കാവുന്ന മണ്ഡലങ്ങള്‍ സംബന്ധിച്ച ക്രമീകരണമായിരുന്നു പരാതിക്ക് അടിസ്ഥാനം. സദുദ്ദേശ്യപരമായി ചെയ്ത കാര്യങ്ങള്‍ സംശയത്തോടെ കണ്ടതില്‍ സതീശന് പരിഭവമുണ്ടായിരുന്നു എന്നായിരുന്നു റിപ്പോർട്ടുകൾ.

സുധാകരന് പകരം ബെന്നി ബെഹനാന്‍, അടൂര്‍ പ്രകാശ്, കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി, സണ്ണി ജോസഫ്, റോജി എം ജോണ്‍ തുടങ്ങിയവരെ കെപിപിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനിടെ കെ.സി വേണുഗോപാല്‍ ഇന്ന് കെ സുധാകരനുമായി കൂടിക്കാഴ്ച നടത്തും.

‘രാത്രിയിലും രാവിലെയും പാടിയിലെ മുറ്റത്തേക്കിറങ്ങാന്‍ പേടിയാണ്. കാട്ടുപോത്ത് എപ്പോഴാണ് മുന്നിലുണ്ടാവുകയെന്നു പറയാന്‍സാധിക്കില്ല. തേയിലനുള്ളിയാണ് ഞങ്ങളുടെ ജീവിതം. ഈ സാഹചര്യത്തില്‍ എങ്ങനെയാണ് ഇനി മനഃസമാധാനത്തോടെ പണിയെടുക്കുക. കടുവയെയും ആനയെയും കാട്ടുപോത്തിനെയും ഭയന്നാണ് ജീവിതം’ -രാധയെ കടുവ കൊന്നതറിഞ്ഞ് അയല്‍വാസിയുടെ കൈക്കുഞ്ഞുമായി ഓടിയെത്തിയതാണ് പാടിയില്‍ താമസിക്കുന്ന എസ്റ്റേറ്റ് തൊഴിലാളി എല്‍സി. എന്ത് സുരക്ഷയാണ് ഞങ്ങളുടെ ജീവനുള്ളതെന്ന എല്‍സിയുടെ ചോദ്യത്തിന് വ്യക്തമായ മറുപടിനല്‍കാന്‍ ആര്‍ക്കും സാധിക്കില്ല.

എല്ലാദിവസവും വളര്‍ത്തുപട്ടികളെ കാണാതാവുന്ന കാര്യമാണ് മറ്റൊരു തോട്ടംതൊഴിലാളിയായ ലീല പങ്കുവെച്ചത്. ഓരോദിവസവും ഓരോയിടത്തെ പട്ടികളെ കാണാതാവും. എന്തു സമാധാനമാണ് ഞങ്ങള്‍ക്കിവിടെയുള്ളത്. ഒരാള്‍ മരിച്ചപ്പോഴല്ലേ ഇവിടേക്ക് എല്ലാവരും ഓടിയെത്തിയത്. ഈ പ്രശ്‌നങ്ങളൊക്കെ ഞങ്ങള്‍ എത്രകാലമായി അനുഭവിക്കുന്നതാണ് -ലീല പറഞ്ഞു.

തേയിലനുള്ളുന്നതിനിടെ ഓടിയെത്തിയ പലര്‍ക്കും കരച്ചിലടക്കാനായില്ല. പിലാക്കാവ് പഞ്ചാരക്കൊല്ലി, മണിയന്‍കുന്ന്, ചിറക്കര ഭാഗങ്ങളിലും സമീപപ്രദേശങ്ങളിലും കാട്ടാന, കാട്ടുപോത്ത്, കടുവ എന്നിവയുടെ ശല്യം കാലങ്ങളായുണ്ട്. വനപ്രദേശത്തോടുചേര്‍ന്ന് താമസിക്കുന്ന ജനങ്ങള്‍ക്ക് എളുപ്പം വീടുകളിലെത്താന്‍ വനത്തിലൂടെ യാത്രചെയ്യുകയല്ലാതെ മറ്റുമാര്‍ഗങ്ങളൊന്നുമില്ല. സ്ഥിരമായി പ്രദേശവാസികള്‍ പൊയ്ക്കൊണ്ടിരിക്കുന്ന വഴിയിലൂടെയാണ് രാധയും സഞ്ചരിച്ചത്. എത്തേണ്ടിയിരുന്ന വീടിന് ഏകദേശം മുന്നൂറുമീറ്റര്‍ അകലെവെച്ചാണ് രാധ കടുവയുടെ മുന്നിലകപ്പെട്ടത്.

കഴിഞ്ഞ മേയില്‍ ചിറക്കരയില്‍ ഇറങ്ങിയ കടുവ പശുക്കിടാവിനെ കൊന്നിരുന്നു. ചിറക്കര അത്തിക്കാപറമ്പില്‍ എ.പി. അബ്ദുറഹ്‌മാന്റെ എട്ടുമാസം പ്രായമുള്ള പശുക്കിടാവിനെയാണ് കൊന്നത്. ഈ കടുവയെ പിടികൂടാനായി വനപാലകര്‍ കൂടുസ്ഥാപിച്ച് ദിവസങ്ങളോളം കാത്തിരുന്നെങ്കിലും കടുവ കൂട്ടിലകപ്പെടാത്തതിനെത്തുടര്‍ന്ന് പിന്നീട് ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

2022 ഒക്ടോബറില്‍ പഞ്ചാരക്കൊല്ലിക്ക് അധികം അകലെയല്ലാത്ത കല്ലിയോട്ടുനിന്ന് പിടികൂടിയിരുന്നു. ഏകദേശം നാലുവയസ്സുള്ള കടുവയെയാണ് ഫോറസ്റ്റ് സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ മയക്കുവെടിവെച്ച് പിടിച്ചത്. മാനന്തവാടി-ജെസ്സി-പിലാക്കാവ് റോഡിലെ കല്ലിയോട് മുസ്ലിംപള്ളിക്കു സമീപത്തുനിന്നാണ് മുന്‍കാലിന് സാരമായി പരിക്കേറ്റ കടുവയെ പിടികൂടിയത്. അമ്പുകുത്തിയിലെ വനംവകുപ്പിന്റെ എന്‍.ടി.എഫ്.പി. പ്രൊസസിങ് ആന്‍ഡ് ട്രെയ്നിങ് സെന്ററിലേക്ക് മാറ്റി പ്രാഥമികചികിത്സ നല്‍കിയ കടുവയെ പിന്നീട് സുല്‍ത്താന്‍ബത്തേരി പച്ചാണിയിലെ അനിമല്‍ ഹോസ്പിസ് സെന്റര്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ യൂണിറ്റിലേക്ക് മാറ്റുകയാണുണ്ടായത്.

പഞ്ചാരക്കൊല്ലിയില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ തലപ്പുഴ, ചിറക്കര, തൃശ്ശിലേരി, കല്ലിയോട്ടുകുന്ന്, പിലാക്കാവ് പ്രദേശങ്ങളിലുള്ളവരും ഭീതിയോടെയാണ് കഴിയുന്നത്.

10 വര്‍ഷത്തിനിടെ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് എട്ട് പേര്‍

2015 ഫെബ്രുവരി 10-ന് നൂല്‍പ്പുഴ പഞ്ചായത്തിലെ മൂക്കുത്തിക്കുന്ന് സന്ദരത്ത് ഭാസ്‌കരന്‍ (56)
2015 ജൂലായ് കുറിച്യാട് വനഗ്രാമത്തിലെ ബാബുരാജ് (23)
2015 നവംബര്‍ തോല്‌പെട്ടി റെയ്ഞ്ചിലെ വനംവകുപ്പ് വാച്ചര്‍ കക്കേരി കോളനിയിലെ ബസവന്‍ (44)
2019 ഡിസംബര്‍ 24 സുല്‍ത്താന്‍ബത്തേരി പച്ചാടി കാട്ടുനായ്ക്ക കോളനിയിലെ ജഡയന്‍ (മാസ്തി- 60)
2020 ജൂണ്‍ 16-ന് പുല്പള്ളി ബസവന്‍കൊല്ലി കാട്ടുനായ്ക്ക കോളനിയിലെ ശിവകുമാര്‍ (24)
2023 ജനുവരി 12-ന് പുതുശ്ശേരി വെള്ളാരംകുന്ന് പള്ളിപ്പുറത്ത് തോമസ് (സാലു 50)
2023 ഡിസംബര്‍ ഒന്‍പത് പൂതാടി മൂടക്കൊല്ലിയില്‍ മരോട്ടിപ്പറമ്പില്‍ പ്രജീഷ് (36)

ഒരുവര്‍ഷത്തിനിടെ ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍

2024 ജനുവരി 31-ന് തിരുനെല്ലി തോല്‌പെട്ടി ബാര്‍ഗിരി എസ്റ്റേറ്റ് പാടിയിലെ ലക്ഷ്മണന്‍ (50)
2024 ഫെബ്രുവരി 10-ന് പയ്യമ്പള്ളി പടമല ചാലിഗദ്ദ പനച്ചിയില്‍ അജീഷ് (അജി-47)
2024 ഫെബ്രുവരി 16-ന് വനസംരക്ഷണസമിതി ജീവനക്കാരന്‍ പുല്പള്ളി പാക്കം തിരുമുഖത്ത് പോള്‍
2024 ജൂലായ് 16-ന് സുല്‍ത്താന്‍ ബത്തേരി കല്ലൂര്‍ കല്ലുമുക്ക് രാജു (49)
2025 ജനുവരി എട്ടിനു പുല്പള്ളി ചേകാടിയില്‍ കര്‍ണാടക കുട്ടസ്വദേശി വിഷ്ണു (22).

ന്യൂസ് ഡെസ്ക് . മലയാളം യുകെ

പെരിയോനെ…. മാഞ്ചസ്റ്റർ ജെസും സി ആർ ജെ ഈവെൻസും ചേർന്ന് അണിയിച്ചൊരുക്കുന്ന മെഗാ മ്യൂസിക്കൽ ഷോ ഈ വരുന്ന ഫെബ്രുവരി 15 ന് മാഞ്ചസ്റ്ററിലെ ഫോറം സെന്ററിൽ വച്ച് നടത്തപ്പെടുന്നു.

പെരിയോനെ എന്ന ട്രെന്റിഗ് സോംഗിലൂടെ മലയാളികളുടെ മനം കവർന്ന ജിതിൻ രാജ്, ഐഡിയ സ്റ്റാർ സിംഗർ വിന്നർ സോണിയ അമോദ്, പിന്നണി ഗായിക ടെസ്സ ചാവറ, എന്നിവരോടൊപ്പം മാഞ്ചസ്റ്റർ ജെംസ് ഗായകരും ചേർന്നാണ് പെരിയോനെ എന്ന സംഗീത വിരുന്ന് ഒരുക്കുന്നത്.
ലൈവ് ഓർക്കെസ്ട്രയുടെ അകമ്പടിയോടെ ഒരുക്കുന്ന ഈ സംഗീത സന്ധ്യയിൽ മാഞ്ചസ്റ്ററിലെ കലാപ്രതിഭകളുടെ നൃത്ത നൃത്ത്യങ്ങളും അണിനിരക്കുന്നു.

യുകെയിലെ, പ്രത്യേകിച്ചും മാഞ്ചസ്റ്റർ സംഗീത പ്രേമികളുടെ ജീവിതത്തിൽ ഒരു അവിസ്മരണീയമായ സംഗീതാനുഭവമാക്കി മാറ്റുവാനുള്ള അണിയറ പ്രവർത്തനങ്ങളിലാണ് മാഞ്ചസ്റ്റർ ജെംസ് എന്ന മ്യൂസിക് ബാൻഡ്.

ലൈം റേഡിയോ ഒരുക്കിയ ടിക്കറ്റിങ്ങ് ലിങ്ക് വഴി വളരെ മിതമായ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാണ്. ഇന്നു തന്നെ നിങ്ങളുടെ ടിക്കറ്റുകൾ 20% ഡിസ്കൗണ്ടോടു കൂടി കരസ്ഥമാക്കുക. ടിക്കറ്റ് ലിങ്ക് ചുവടെ ചേർക്കുന്നു.

ലിവർപൂളിലെ മാസ് ഹൗസ് ഒരുക്കുന്ന രുചിയൂറുന്ന ഭക്ഷ്യവിഭവങ്ങൾ നിറഞ്ഞ ഫുഡ് സ്റ്റോൾ, സംഗീത പ്രേമികൾക്കായി കാത്തിരിക്കുന്നു എന്നതും എടുത്തു പറയേണ്ടതുണ്ട്.

Venue:
Forum centre
Wynthenshawe
Manchester M22 5RX

Date: Saturday 15 February 3pm

Tickets available now, use the link to book your tickets

https://limeeventz.co.uk/public/e/52

TICKET CHARGE
——————————
:
:
:
——————————
%

——————————-

 

 

സുമേഷൻ പിള്ള

പ്രെസ്റ്റൺ വോളിബോൾ ക്ലബ്‌ നടത്തിയ ഒന്നാമത് ഓൾ യൂറോപ്യൻ വോളിബോൾ ടൂർണമെന്റ് റെവ: ഫാദർ ബാബു പുത്തൻപുരയ്ക്കൽ ഉത്ഘാടനം നടത്തി. യൂറോപ്പിൽ നിന്നും വിവിധ ഏഷ്യൻ രാജ്യത്ത് നിന്നുമുള്ള മിന്നും താരങ്ങൾ ആണ് വിജയ കിരീടത്തിന് വേണ്ടി കൊമ്പ് കോർത്തത്. ആകെ 12 ടീമുകൾ അണിനിരന്ന ടൂർണമെന്റിൽ ഒന്നാം പൂളിൽ നിന്നും ഷെഫീൽഡ് സ്ട്രികേറ്റേഴ്‌സും ലിവർപൂൾ ലയൻസും എന്നിവർ സെമിയിലേക്ക് നടന്നു കയറിയപ്പോൾ പൂൾ ബിയിൽ നിന്നും കാർഡിഫ് ഡ്രാഗൻസും കേബ്രിഡ്ജ് സ്പൈകേഴ്സും സെമിയിൽ കടന്നു. ഒന്നാം സെമിയിൽ ലിവർപൂളിന്റെ പ്രവീൺ എന്ന ആർമി പ്ലയേറും കേബ്രിഡ്ജിന്റെ ജിനേഷ് എന്ന ആർമി പ്ലയറും അറ്റാക്കറുടെ വേഷത്തിൽ കളം നിറഞ്ഞാടിയപ്പോൾ കാണികളുടെ ആവേശം നിയന്ത്രിക്കാൻ സംഘാടകർ നല്ലത് പോലെ വിയർപ്പ് ഒഴുക്കേണ്ടി വന്നു.

എബിൻ നിലം കുഴിക്കുന്ന അറ്റാക്കുകൾ നടത്താൻ ശ്രമിക്കുമ്പോഴും ബാക്ക് കോർട്ടിൽ നിന്നും ഫുട്ബോളിലെ ഹിഗിറ്റയെന്നപോലെ കോർട്ടിൽ വട്ടമിട്ടു പറന്നു നടന്ന ദിനീഷ് ഉയർത്തി നൽകുന്ന മനോഹരമായ പാസുകൾക്ക് അനായാസമായി തന്നെ സെറ്റ് ചെയ്യാൻ ടൂർണമെന്റിലെ മികച്ച സെറ്റർ ആയ ബോബിക്ക് സാധിച്ചു. വോളിബോൾ ആരോഗ്യ ശക്തിയുടെ മാത്രം അല്ല ബുദ്ധി ശക്തിയുടെയും സൗമ്യതയുടെയും കൂടെ കളി ആണെന്ന് തന്ത്രപരമായി പ്ലെസിങ് പോയിന്റുകളിലൂടെ ടൂർണമെന്റിലെ ബെസ്റ്റ് ബ്ലോക്കർ ആയ ജോർളി തെളിയിച്ചു. പ്രതിഭകൾ എല്ലാം ഒരുമിച്ചു തിളങ്ങിയപ്പോൾ ലിവർ പൂളിന്റെ ഒപ്പം നിന്നു വിജയം.

രണ്ടാം സെമിയിൽ ശക്തരായ കാർഡിഫ് ഡ്രാഗൻസ് ഷെഫിൽഡും തമ്മിൽ ഉള്ള മത്സരം അത്യധികം വാശി നിറഞ്ഞതായിരുന്നു ശിവ എന്ന കാർഡിഫിന്റെ “സെർവ് മെഷീൻ ”തുടരെ തുടരെ പോയിന്റ് നേടി കാർഡിഫിനെ ഫൈനലിൽ എത്തിച്ചു. ആവേശകരമായ ഫൈനലിൽ തുടർച്ചയായ അഞ്ച് വിജയങ്ങളുടെ മധുരത്തിൽ കാർഡിഫും കപ്പിനും ചുണ്ടിനും ഇടയിൽ നിർഭാഗ്യത്താൽ നഷ്ടപെട്ട ചാമ്പ്യൻ പട്ടം ‌ തിരികെ പിടിക്കാൻ രണ്ടും കൽപിച്ചു ഉറപ്പിച്ചിറങ്ങിയ ലിവർപൂൾ ചുണക്കുട്ടികൾ കോർട്ടിൽ ആറാടുകയാണ് ചെയ്തത്.

കാർഡിഫിന്റെ മൂന്ന് പ്രധാന കളിക്കാരുടെ അഭാവം അവരുടെ പ്രകടനത്തെ സാരമായി ബാധിച്ചു. ഏറെ കുറെ ബിനീഷിന്റെ ഒറ്റയാൾ പോരാട്ടം ആയിരുന്നു കാർഡിഫിന്റെ ഫൈനലിലെ പോരാട്ടം. ബാക്ക് കോർട്ടിൽ നിന്നും ഇടതടവില്ലാതെ ആക്രമണം അഴിച്ചുവിട്ട ഷാനു പ്രെസ്റ്റൺ ടൂർണമെന്റിലെ “മിന്നൽ മുരളി ”ആയിരുന്നു കൂടെ ടു സോണിൽ നിന്നും റോണിയുടെ തീപ്പൊരി അറ്റാക്കും അഖിലിന്റെ ശക്തമായ ഡിഫെൻസും കൂടി ഒത്തു ചേർന്നപ്പോൾ കാർഡിഫിന്റെ തുടർച്ചയായ ആറാമാത് ചാമ്പ്യൻ കിരീടം എന്ന സ്വപ്നത്തിന് തിരശീല വീണു .

വെഞ്ഞാറമൂട് ആലിയാട് സ്വദേശി ആതിരയെ കഠിനംകുളത്തെ വീടിനുള്ളില്‍ കൊലപ്പെടുത്തിയ കേസിലെ പ്രതി ജോണ്‍സണ്‍ ഔസേപ്പിന്റെ മൊഴി ഞെട്ടിക്കുന്നത്. കൃത്യം നടന്ന ദിവസം പെരുമാതുറയിലെ മുറിയില്‍ നിന്ന് രാവിലെ 6.30 ഓടെയാണ് ആതിര താമസിക്കുന്ന വീടിന് സമീപം ജോണ്‍സണ്‍ എത്തിയത്. ആതിര കുട്ടിയെ സ്‌കൂള്‍ ബസ് കയറ്റി വിടുന്ന സമയം വരെ അവിടെ പതുങ്ങി നിന്നു. ഇതിനിടയില്‍ ഇരുവരും ഫോണില്‍ സംസാരിച്ചു. അതിന് ശേഷം വീട്ടിലേക്ക് കയറി. പിന്നീടായിരുന്നു കൊല. ആസൂത്രണത്തിന്റെ ഭാഗമായി കത്തിയും കരുതി. കഠിനംകുളം പാടിക്കവിളാകം ഭഗവതിക്ഷേത്രത്തിലെ പൂജാരിയായ രാജീവിന്റെ ഭാര്യയായ ആതിരയെയാണ് കഴുത്തിനു കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടത്. ആതിരയെ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ജോണ്‍സണ്‍ പിന്നീട് അടുപ്പത്തിലാവുകയായിരുന്നു. ഈ ബന്ധം അതിരുവിട്ടതാണ് കൊലയിലേക്ക് കാര്യങ്ങളെത്തിച്ചത്.

വീട്ടിനുള്ളില്‍ പ്രവേശിച്ച ജോണ്‍സന് ആതിര ചായ നല്‍കി. ഈ സമയം കൈയി കരുതിയിരുന്ന കത്തി ജോണ്‍സന്‍ മുറിയിലെ മെത്തയ്ക്കുള്ളില്‍ ഒളിപ്പിച്ചു. പിന്നീട് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ മെത്തക്കുള്ളില്‍ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് ആതിരയുടെ കഴുത്തില്‍ കുത്തി. ഇട്ടിരുന്ന രക്തം പുരണ്ട ഷര്‍ട്ട് അവിടെ ഉപേക്ഷിച്ച് ആതിരയുടെ ഭര്‍ത്താവിന്റെ ഷര്‍ട്ട് ഇട്ടുകൊണ്ടാണ് പ്രതി സ്‌കൂട്ടറില്‍ രക്ഷപ്പെട്ടത്. കൃത്യത്തിന് ശേഷം ആത്മഹത്യ ചെയ്യാന്‍ ആലോചിച്ചിരുന്നുവെന്നും എന്നാല്‍ മരിക്കാതെ വന്നാല്‍ നാട്ടുകാരുടെ മര്‍ദനമേല്‍ക്കേണ്ടി വരുമെന്ന് കരുതിയാണ് രക്ഷപ്പെട്ടതെന്നുമാണ് മൊഴി. വിവാഹിതനും മൂന്നു മക്കളുമുള്ള ജോണ്‍സണ്‍ ഇപ്പോള്‍ കുടുംബവുമായി വേര്‍പിരിഞ്ഞാണു കഴിയുന്നത്. കുടുംബം ഉപേക്ഷിച്ച് തന്നോടൊപ്പം വരാന്‍ ആതിരയെ ഇയാള്‍ നിര്‍ബന്ധിച്ചു. ആതിര എതിര്‍ത്തപ്പോള്‍ ഭീഷണിപ്പെടുത്തി. ആതിരയുമായി ഇയാള്‍ക്ക് സാമ്പത്തികയിടപാടുകള്‍ ഉണ്ടായിരുന്നു. ആതിര കുടുംബമുപേക്ഷിച്ച് ജോണ്‍സണൊപ്പം പോകാത്തതിലുള്ള വൈരാഗ്യമാണ് കൊലയ്ക്കു കാരണമായത്.

അതിക്രൂരമായിട്ടാണ് ആതിരയെ കൊലപ്പെടുത്തിയതെന്ന് ജോണ്‍സന്റെ മൊഴിയില്‍ നിന്നും വ്യക്തമാണ്. സംഭവദിവസം രാവിലെ 6.30നാണ് പെരുമാതുറയിലെ ലോഡ്ജില്‍ നിന്നും പ്രതി പുറത്തേക്കിറങ്ങുന്നത്. സംശയം തോന്നാതിരിക്കാന്‍ കാല്‍നടയായിട്ടാണ് ഇയാള്‍ കഠിനംകുളത്തുള്ള ആതിരയുടെ വീട്ടിലെത്തുന്നത്. ഭര്‍ത്താവും കുട്ടികളും പോകുന്നതുവരെ ജോണ്‍സന്‍ വീടിന്റെ പരിസരത്ത് ചുറ്റിപ്പറ്റിനിന്നു. ശേഷം 9 മണിയോടെയാണ് വീട്ടിലേക്ക് കടക്കുന്നത്. ആതിരയോട് ചായയിട്ട് തരാന്‍ ആവശ്യപ്പെടുകയും യുവതി അടുക്കളയിലേക്ക് പോയ തക്കം നോക്കി കയ്യില്‍ കരുതിയിരുന്ന കത്തി ബെഡ് റൂമിലെ കിടക്കയുടെ അടിയില്‍ ഒളിപ്പിക്കുകയും ചെയ്തു. ഇരുവരും തമ്മില്‍ ബന്ധപ്പെടുന്നതിനിടെ ജോണ്‍സണ്‍ കത്തിയെടുത്ത് ആതിരയുടെ കഴുത്തില്‍ കുത്തുകയായിരുന്നു. കത്തി കുത്തിയിറക്കിയ ശേഷം വലിച്ചൂരി കഴുത്തറത്തുവെന്നും പ്രതി പറഞ്ഞു. ആതിരയുടെ സ്‌കൂട്ടറെടുത്തതിന് ശേഷം ചിറയിന്‍കീഴ് റെയില്‍വെസ്റ്റേഷനിലെത്തിയ പ്രതി ട്രയിന്‍ മാര്‍ഗമാണ് കോട്ടയത്ത് എത്തിയത്.

കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തി മജിസ്‌ട്രേറ്റ് ജോണ്‍സന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സാഹചര്യത്തിലായിരുന്നു മൊഴിയെടുക്കല്‍. കുറ്റസമ്മതാണ് ജോണ്‍സണ്‍ നല്‍കിയതെന്ന് സാരം. ജോണ്‍സണിന്റെ ആരോഗ്യ നിലയില്‍ ആശങ്കയൊന്നുമില്ല. എന്നാലും മുന്‍കരുതലെന്നോണം പോലീസ് മൊഴി മജിസ്‌ട്രേട്ടിനെ കൊണ്ട് രേഖപ്പെടുത്തുകയായിരുന്നു. ഇതോടെ കേസില്‍ ജോണ്‍സണിന് കുരുക്ക് മുറുകും. കൊല്ലം സ്വദേശിയായ ജോണ്‍സണ്‍ ഔസേപ്പിനെ കോട്ടയം ചിങ്ങവനം പോലീസാണ് അറസ്റ്റ് ചെയ്തത്. ചിങ്ങവനത്തിനടുത്ത് കുറിച്ചിയില്‍ ഒരു വീട്ടില്‍ ഹോംനഴ്‌സായി ജോലിചെയ്യുകയായിരുന്നു ജോണ്‍സണ്‍. ജനുവരി ഏഴിനുശേഷം ജോലിക്കു വന്നിട്ടില്ല. വ്യാഴാഴ്ച സാധനങ്ങളെടുക്കാനായി ഇവിടെയെത്തിയപ്പോള്‍ വീട്ടുകാര്‍ക്കു സംശയംതോന്നുകയും പഞ്ചായത്തംഗം വഴി പോലീസിനെ അറിയിക്കുകയുമായിരുന്നു. ടിവിയില്‍ കണ്ട ഫോട്ടോയായിരുന്നു വീട്ടുകാരിയെ സംശയങ്ങളിലേക്ക് കൊണ്ടു പോയത്. കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ വിഷം കഴിച്ചതായി ജോണ്‍സണ്‍ പോലീസിനോട് പറഞ്ഞു. ഇതോടെ ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിയാണ് മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തിയത്.

ജോണ്‍സണ്‍ ഹോം നേഴ്‌സായിരുന്ന വീട്ടിലെ യുവതിയാണ് ജോണ്‍സനെ തിരിച്ചറിഞ്ഞ് പഞ്ചായത്തംഗത്തെ വിവരം അറിയിച്ചത്. പെട്ടെന്ന് വീട്ടിലെത്തി ബാഗുമായി കടന്നുകളയാന്‍ ശ്രമിച്ച ജോണ്‍സനെ തന്ത്രപൂര്‍വം പിടിച്ചുനിര്‍ത്തിയാണ് കോട്ടയം ചിങ്ങവനത്തെ പൊലീസിനെ വിളിച്ചുവരുത്തിയത്. പാരാസെറ്റാമോളും എലി വിഷവും കഴിച്ചാണ് ജോണ്‍സണ്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്. 48 മണിക്കൂര്‍ നിരീക്ഷണത്തിനു ശേഷം മാത്രമെ ആശുപത്രി വിടുന്ന കാര്യത്തില്‍ ഡോക്ടര്‍മാര്‍ തീരുമാനം എടുക്കൂ. അതിനിടെ കേസിന്റെ തുടര്‍ നടപടികള്‍ക്കായി കഠിനംകുളം പൊലീസ് കോട്ടയത്ത് എത്തി. കഴിഞ്ഞ 21 ആണ് ഇന്‍സ്റ്റാഗ്രാം സുഹൃത്ത് ആതിരയെ പ്രതി കഴുത്തറത്ത് കൊലപ്പെടുത്തിയത്.

മാനന്തവാടിയിൽ കടുവയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീക്ക് ദാരുണാന്ത്യം. പഞ്ചാരകൊല്ലി സ്വദേശി രാധയാണ് മരിച്ചത്. പ്രിയദർശനി എസ്റ്റേറ്റിന് സമീപം ആക്രമണം ഉണ്ടായത്. ഇന്ന് രാവിലെ 11 മണിയോടുകൂടിയാണ് സംഭവം.

വനമേഖലയോട് ചേർന്ന് കിടക്കുന്ന പ്രിയദർശിനി എസ്റ്റേറ്റിനു സമീപം ജോലിക്കായി കാപ്പി തോട്ടത്തിലേക്ക് പോയതായിരുന്നു. ജനവാസ മേഖലയിൽ വെച്ചാണ് കടുവ സ്ത്രീയെ ആക്രമിച്ചു കാട്ടിലേക്ക് വലിച്ചു കൊണ്ടു പോയതെന്ന് പറയുന്നു.

എന്നാൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കാത്ത പ്രദേശമായിരുന്നു ഇത്. ഉടൻ തന്നെ നാട്ടുകാർ പോലീസ് സ്റ്റേഷനിലും വനം വകുപ്പ് ഉദ്യോഗസ്ഥരെയും വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് വനവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും ചെയ്തു.

RECENT POSTS
Copyright © . All rights reserved