ആശാ വര്‍ക്കര്‍മാരുടെ സഹനസമരം ഇന്ന് നൂറാം നാളിലേക്ക്. സംസ്ഥാന സെക്രട്ടേറിയറ്റിന് മുന്നില്‍ തുടരുന്ന സമരത്തിന് പുറമെ കേരളമാകെ സഞ്ചരിച്ചുള്ള രാപ്പകല്‍ സമരയാത്ര പതിനാറാംദിവസത്തിലേക്ക് കടന്നു. സര്‍ക്കാരിന്‍റെ പിടിവാശിക്കെതിരെ സ്ത്രീ തൊഴിലാളികള്‍ നടത്തുന്ന പോരാട്ടം കേരളത്തിലെ സമരചരിത്രത്തിന്‍റെ ഭാഗമാകുകയാണ്. സർക്കാർ ആഘോഷത്തോടെ അഞ്ചാം വർഷത്തിലേക്ക് കടക്കുന്ന ദിവസമാണ് ആശമാരുടെ അസാധാരണ സമരം നൂറ് നാൾ പിന്നിടുന്നത്.
സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകല്‍ സമരം, അനിശ്ചിതകാല നിരാഹാരസമരം, മുടിമുറിക്കല്‍ സമരം, നിയമസഭാ മാര്‍ച്ച്, സാംസ്കാരിക നേതാക്കളുടെ സംഗമം, പ്രതിഷേധ പൊങ്കാല, സെക്രട്ടറിയേറ്റ് ഉപരോധം, ഒടുവില്‍ കേരളമാകം നീണ്ടുനില്‍ക്കുന്ന രാപ്പകല്‍ സമരയാത്ര. സിഐടിയുവിന്‍റെ സമാന്തര സമരം, ഐഎന്‍ടിയുസിയുടെ തൊഴിലാളി വിരുദ്ധ നിലപാട്, മഴയത്ത് വലിച്ചുകെട്ടിയ ടാര്‍പോളിന്‍ ഷീറ്റ് വരെ വലിച്ചുമാറ്റിയുള്ള പൊലീസ് നടപടികള്‍. ഒന്നിലും പതറാതെയാണ് ആശ സമരം മുന്നോട്ട് പോകുന്നത്.
സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഓണറേറിയം എഴായിരം രൂപയില്‍നിന്ന് 21000 ആയി ഉയര്‍ത്തുക, വിരമിക്കല്‍ ആനുകൂല്യമായി അഞ്ചുലക്ഷം രൂപ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഫെബ്രുവരി പത്തിന് സമരം ആരംഭിച്ചത്. മന്ത്രിതലത്തില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ആവശ്യങ്ങള്‍ പഠിക്കാന്‍ സമിതിയെ വച്ചെങ്കിലും നൂറ് രൂപയെങ്കിലും കൂട്ടാതെ സമരം അവസാനിപ്പിക്കില്ലെന്ന് ഉറപ്പിച്ചു പറയുകയായിരുന്നു സമരക്കാര്‍.
ദിനംപ്രതി മുന്നൂറുരൂപ തികച്ചുകിട്ടാനില്ലാത്ത സ്ത്രീ തൊഴിലാളികളെ നൂറുദിവസമായി സമരമുഖത്ത് ഒന്നിച്ചുനിര്‍ത്തുന്ന നേതൃസാന്നിധ്യം എംഎ ബിന്ദു, എസ് മിനി എന്നിവരുടേതാണ്. പിന്നില്‍ വികെ സദാനന്ദന്‍ എന്ന എസ്‌യുസിഐ നേതാവുണ്ട്. സര്‍ക്കാരിന്‍റെ അവഗണനകള്‍ക്കിടയിലും പൊതുസമൂഹത്തിന്‍റെ പിന്തുണയേറ്റി, പോരാട്ടം കനപ്പിച്ചാണ് സമരം മുന്നോട്ട് പോകുന്നത്.
വത്തിക്കാൻ: പ്രാർഥനാ നിർഭരമായ അന്തരീക്ഷത്തിൽ വിശ്വാസികളെയും തീർത്ഥാടകരെയും സാക്ഷിയാക്കി ലിയോ പതിനാലാമൻ മാർപ്പാപ്പ വാഴിക്കപ്പെട്ടു. ചടങ്ങു നടന്ന സെൻറ് പീറ്റേഴ്‌സ് ബസലിക്ക അംഗനത്തിനു അഞ്ചു കിലോമീറ്ററോളം ദൂരെവരെ ഗതാഗതം നിയത്രിച്ചിരുന്നു. വളരെ ദൂരം നടന്നാണ് ആളുകൾ തിരുകർമ്മങ്ങൾക്കെത്തിയത്. ഇറ്റാലിയൻ സമയം പത്തിന് തിരുകർമ്മങ്ങൾ ആരംഭിച്ചു. അതിനുമുമ്പ് പാപ്പാ മൊബൈലിൽ വത്തിക്കാൻ ചതുരത്തിലെത്തി മാർപ്പാപ്പ വിശ്വാസികളെ ആശീർവദിച്ചു. മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടശേഷം ആദ്യമായാണ് ലിയോ മാർപാപ്പ പതിനാലാമൻ പാപ്പാ മൊബൈൽ ഉപയോഗിച്ചത്. വേദിയുടെ ഇരുവശങ്ങളിലായി വിശിഷ്ടാതിഥികളും കാർമ്മികരും സന്നിഹിതരായിരുന്നു. ദിവ്യബലിക്ക് ശേഷം പാപ്പയെ സ്ഥാനചിഹ്നങ്ങൾ അണിയിച്ചു. തുടർന്ന് അദ്ദേഹം നടത്തിയ സുവിശേഷപ്രഘോഷണത്തിൽ ഫ്രാൻസിസ് പാപ്പയെക്കുറിച്ചു പരാമർശിച്ചപ്പോഴെല്ലാം വലിയ കൈയ്യടി ഉയർന്നു.
മോഷണക്കുറ്റം ആരോപിച്ച് പേരൂർക്കട പൊലീസ് മാനസികമായി പീഡിപ്പിച്ചെന്ന ദളിത് യുവതിയുടെ പരാതിയില്‍ എസ് ഐയ്ക്ക് സസ്‌പെൻഷൻ. പേരൂർക്കട എസ് ഐ പ്രസാദിനെയാണ് സസ്‌പെൻഡ് ചെയ്തത്. സംഭവത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്‌ചയുണ്ടായോയെന്നതില്‍ വിശദമായ അന്വേഷണ റിപ്പോർട്ട് വൈകുന്നേരത്തിനുള്ളില്‍ കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മിഷണർ സമർപ്പിക്കും. ഇതിനുശേഷമായിരിക്കും തുടർനടപടികള്‍ ഉണ്ടാവുകയെന്നാണ് വിവരം.
പനവൂർ ഇരുമരം സ്വദേശിനി ബിന്ദുവിനാണ് (36) പൊലീസിന്റെ ഭാഗത്തുനിന്ന് മോശം അനുഭവം ഉണ്ടായത്. സംഭവത്തില്‍ കമ്മിഷണർക്ക് സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ റിപ്പോർട്ട് നല്‍കിയതിനെത്തുടർന്നാണ് പേരൂർക്കട എസ് ഐയ്ക്ക് എതിരെ നടപടി സ്വീകരിച്ചത്. റിപ്പോർട്ടില്‍ വലിയ ഗുരുതര വീഴ്‌ചകളാണ് പൊലീസിനെതിരെ ചൂണ്ടിക്കാട്ടുന്നത്. പരാതി ലഭിക്കുമ്ബോള്‍ ചെയ്യേണ്ട പ്രാഥമിക നടപടികള്‍ പോലും പൊലീസ് ചെയ്തില്ല. കേസ് കൈകാര്യം ചെയ്യുന്നതില്‍ ഗുരുതര വീഴ്‌ചയുണ്ടായെന്നും റിപ്പോർട്ടില്‍ പറയുന്നു.
അതേസമയം, എസ് ഐയ്ക്ക് സസ്‌പെൻഷൻ ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ബിന്ദു പറഞ്ഞു. തന്നോട് ക്രൂരമായി പെരുമാറിയ പ്രസന്നൻ എന്ന പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്നും അവർ ആവശ്യപ്പെട്ടു. ഏറ്റവും ക്രൂരമായി പീഡിപ്പിച്ചത് പ്രസന്നൻ ആണ്. വെള്ളം ചോദിച്ചപ്പോള്‍ ബാത്ത്‌റൂമില്‍ പോയി കുടിക്കാൻ പറഞ്ഞു. രാത്രി മുഴുവൻ ചോദ്യം ചെയ്തിട്ടും കുടിക്കാൻ വെള്ളം പോലും തന്നില്ല. പെണ്‍മക്കളെ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി. തന്റെ നിറവും ജാതിയുമാണ് പീഡനത്തിന് കാരണമെന്നും ബിന്ദു പ്രതികരിച്ചു
ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ പൊലീസ് തന്നെ 20 മണിക്കൂറോളം മാനസികമായി പീഡിപ്പിച്ചെന്നാണ് ബിന്ദുവിന്റെ പരാതി. മേയ് 13-ാം തീയതി വൈകുന്നേരം മൂന്നുമണിക്കാണ് ബിന്ദുവിനെ പേരൂർക്കട പൊലീസ് മോഷണക്കുറ്റത്തിന്റെ പേരില്‍ ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. പിറ്റേന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് യുവതിയെ പറഞ്ഞുവിട്ടത്. ജോലിക്കുപോയ വീട്ടില്‍ നിന്ന് മാല മോഷണം പോയെന്ന പരാതിയിലാണ് ബിന്ദുവിനെ സ്റ്റേഷനില്‍ വിളിച്ചുവരുത്തിയത്. മൂന്ന് ദിവസം മുൻപാണ് ബിന്ദു അവിടെ ജോലിക്ക് എത്തിയത്.
വീട്ടുടമസ്ഥയുടെ പരാതിയെ തുടർന്ന് താൻ ക്രൂരമായ മാനസിക പീഡനം അനുഭവിച്ചെന്നും ബിന്ദു പറഞ്ഞു. ‘പൊലീസിനോട് നിരപരാധിയാണെന്ന് കരഞ്ഞുപറഞ്ഞിട്ടും വിട്ടയച്ചില്ല. രാത്രിയായിട്ടും പൊലീസ് സ്റ്റേഷനിലാണ് എന്ന വിവരം വീട്ടുകാരെ അറിയിക്കാനും സമ്മതിച്ചില്ല. രാത്രി വൈകി പനവൂരിലെ വീട്ടിലെത്തിച്ച് മാലയ്ക്കായി പൊലീസ് പരിശോധനയും നടത്തി. തിരിച്ച് വീണ്ടും പേരൂർക്കട സ്റ്റേഷനിലെത്തിച്ചു. കുടിക്കാൻ വെള്ളം പോലും നല്‍കിയില്ല.
എന്നാല്‍, ആ വീട്ടില്‍ നിന്നുതന്നെ നഷ്ടപ്പെട്ടെന്ന് കരുതിയ മാല കണ്ടെത്തിയിരുന്നു. ഉടമസ്ഥ പിറ്റേന്ന് പൊലീസ് സ്റ്റേഷനില്‍ എത്തി മാല കിട്ടിയെന്നറിയിച്ചു. താൻ മോഷ്ടിച്ചില്ലെന്ന് മനസിലായിട്ടും പൊലീസ് സ്റ്റേഷനില്‍ മണിക്കൂറുകളോളം നിർത്തിയതിനുശേഷമാണ് ഫോണ്‍ തിരികെ നല്‍കിയതും വീട്ടിലേക്ക് പോകാൻ അനുവദിച്ചതും’- എന്നാണ് ബിന്ദു മധ്യമങ്ങളോട് പറഞ്ഞത്.
നിര്‍മാണം നടന്നുകൊണ്ടിരുന്ന ദേശീയപാത 66ലെ ആറുവരിപ്പാത ഇടിഞ്ഞുവീണു. കോഴിക്കോട് തൃശ്ശൂര്‍ ദേശീയ പാതയില്‍ കൂരിയാടിനും കൊളപ്പുറത്തിനും ഇടയിലാണ് അപകടം. കൂരിയാട് സര്‍വീസ് സ്റ്റേഷന് സമീപം ദേശീയപാതയുടെ ഒരുഭാഗം സർവീസ് റോഡിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു.
സര്‍വീസ് റോഡിലൂടെ യാത്ര ചെയ്തിരുന്ന കാറിന് മുകളിലേക്കാണ് ആറുവരിപ്പാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണത്. മൂന്ന് കാറുകളാണ് അപകടത്തില്‍ പെട്ടത്. സംഭവത്തില്‍ ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കൊളപ്പുറം കക്കാട് വഴി കോഴിക്കോട് നിന്നും തൃശ്ശൂര്‍ ഭാഗത്തേക്കുള്ള ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. വാഹനങ്ങള്‍ വികെ പടിയില്‍നിന്നും മമ്പുറം വഴി കക്കാട് വഴി പോകേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു.
മൂന്ന് മണിക്കൂര്‍ സമയമായിട്ടും കോഴിക്കോട് നഗരമധ്യത്തിലെ മൊഫ്യൂസല്‍ ബസ്റ്റാന്‍ഡ് എന്ന പുതിയ ബസ്റ്റാന്‍ഡ് നിന്ന് കത്തുന്നത്, നമ്മുടെ സുരക്ഷാസംവിധാനങ്ങളെ ഒന്നടങ്കം വെല്ലുവിളിക്കയാണ്, കോഴിക്കോടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തീപ്പിടുത്തമായി മാറിയിരിക്കയാണ് ഇത്.
വൈകിട്ട് അഞ്ചുമണിയോടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തീപ്പിടുത്തം, രാത്രി എട്ടുമണിയായിട്ടും അണക്കാന്‍ കഴിഞ്ഞിട്ടില്ല. ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിലെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കാലിക്കറ്റ് ടെക്‌സ്റ്റൈല്‍സ് എന്ന തുണിക്കടയുടെ ഗോഡൗണിനാണ് ആദ്യം തീപിടിച്ചത്.
തുടര്‍ന്ന് മറ്റ് കടകളിലേക്കും അഗ്‌നി വ്യാപിക്കുകയായിരുന്നു. കടയിലും ബില്‍ഡിങ്ങിലും ഉണ്ടായിരുന്ന ആളുകള്‍ ഓടി രക്ഷപ്പെട്ടതിനാല്‍ വന്‍ അപകടം ഒഴിവായി. ബസ്സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്ത ബസ്സുകളും സുരക്ഷിത സ്ഥാനക്കേക്ക്മാറ്റി.
ഞായറാഴ്ച അല്ലായിരുന്നെങ്കില്‍ വന്‍ ദുരന്തം ഉണ്ടാവുമായിരുന്നുവെന്നാണ് പരിസരത്തെ വ്യാപാരികള്‍ പറയുന്നത്. ഒന്നാം നിലയിലും രണ്ടാം നിലയിലും മുഴുവന്‍ തീ വിഴുങ്ങിയിരിക്കയാണ്. കെട്ടിടത്തിനകത്തുളള ഡ്രസ് മെറ്റീരിയലുകള്‍ കത്തി താഴേക്ക് വീണു.
ആറ് യൂണിറ്റ് ഫയര്‍ഫോഴ്സ് തീ അണയ്ക്കാനുളള ശ്രമം തുടരുകയാണ്. നഗരം മുഴുവന്‍ പുക പടരുന്ന സാഹചര്യമാണുളളത്. കോഴിക്കാട് നഗരത്തിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചിരിക്കയാണ്.
ഇത്രയും സമയംമായിട്ടും തീ അണക്കാന്‍ ഫയര്‍ഫോഴ്സിന് കഴിയാത്തത്, വിവാദങ്ങള്‍ക്കും ഇടയാക്കുകയാണ്. ഫയര്‍ഫോഴ്സിന്റെ കൈവശം ആവശ്യമായ വെളളമില്ലെന്നാണ് കച്ചവടക്കാര്‍ ആരോപിക്കുന്നത്.
ഫയര്‍ഫോഴ്സ് അണച്ച ഭാഗത്ത് വീണ്ടും തീ കത്തുകയാണെന്നാണ് ആരോപണം. വെളളിമാടുകുന്ന്, ബീച്ച്, മീഞ്ചന്ത, മുക്കം, കരിപ്പുര്‍ എന്നിവടങ്ങളില്‍നിന്ന് ഫയര്‍ യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. പുറത്തെ തീ മാത്രം അണയ്ക്കാനാണ് നിലവില്‍ ശ്രമം നടക്കുന്നത്. ഉളളില്‍ തീ പടര്‍ന്ന് പിടിക്കുകയാണ്.
അതേസമയം കോര്‍പ്പറേഷന്റെ നിയന്ത്രണത്തിലുള്ള കെട്ടിടത്തില്‍ കടകളുടെയും ഗോഡൗണുകളുടെയും നിര്‍മ്മാണം തീര്‍ത്തും അശാസ്ത്രീയമായാണ് നിര്‍മ്മിച്ചത് എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇവിടെ യാതൊരു തരത്തിലുള്ള സുരക്ഷാക്രമീകരണങ്ങള്‍ ഉണ്ടായിരുന്നില്ല.
അടുത്തടുത്തുള്ള തുണിക്കടകളില്‍ ഒരു ഫയര്‍ എക്സ്റ്റിന്‍ഗ്യൂഷര്‍ പോലും ഉണ്ടായിരുന്നില്ല. എമര്‍ജന്‍സി എക്സിറ്റ്പോലുള്ള ഒരു സംവിധാനവും കെട്ടിടത്തിലില്ല. ആളപായം ഒഴിഞ്ഞത് ഭാഗ്യം കൊണ്ട്മാത്രമാണെന്നാണ് പ്രാഥമിക നിഗമനം.
ബസ്റ്റാന്‍ഡിലാവട്ടെ വെള്ളം എടുക്കാനുള്ള സംവിധാനമില്ല. നഗരമധ്യത്തിലെ ബസ്റ്റാന്‍ഡും ഷോപ്പിങ്് കോംപ്ലക്സുമടക്കമുള്ള ഇത്രയും ജനത്തിരക്കുള്ള ഒരു സ്ഥലത്ത്, ഫയര്‍ഫോഴ്സിന് വെള്ളമെടുക്കാനുള്ള സംവിധാനം ഇതുവരെയും സ്ഥാപിച്ചിട്ടില്ല.
ഇന്ന് ഫ്ളാറ്റുകളില്‍ പോലുമുള്ളതാണ് ഈ സംവിധാനം. ഇത്രയും ഗുരുതരമായ സാഹചര്യം എന്തുകൊണ്ട് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല എന്ന ചോദ്യമാണ് മാധ്യമ പ്രവര്‍ത്തകര്‍ ചോദിക്കുന്നത്.
ഷട്ടറുകളും ഷീറ്റുകളും തോന്നിയപോലെ ഇട്ടതും ഫയര്‍ഫോഴ്സിന് തടസ്സമായി. വയറിങ്ങ് സംവിധാനവും തോന്നിയപോലെയാണ്. ഇതും ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായാല്‍ കാര്യങ്ങള്‍ വഷളാക്കും. ചുരുക്കത്തില്‍ യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ തോന്നിയപോലെ കടമുറികള്‍ പണിതതിന്റെ ദുരന്തമാണ് ഇപ്പോള്‍ അനുഭവിക്കുന്നത് എന്ന് പറയാം.
ഇതെല്ലാം പരിശോധിക്കാന്‍ ചുമതലയുള്ള കോര്‍പ്പറേഷന്‍ എന്തുചെയ്യുകയായിരുന്നുവെന്നും ചോദ്യം ഉയരുന്നുണ്ട്. സിപിഎം മേയര്‍ ബീനാഫിലിപ്പ് അടക്കമുള്ളവര്‍ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടുമില്ല. ഇതുവരെ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്ക് അകത്ത് കടക്കാന്‍ കഴിഞ്ഞിട്ടില്ല.
മലപ്പുറം കാളികാവിൽ കടുവാ ദൗത്യത്തിനായി എത്തിച്ച കുങ്കിയാന പാപ്പാനെ ആക്രമിച്ചു. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് കടുവയെ പിടികൂടാനുള്ള ദൗത്യത്തിനായി എത്തിച്ച കുഞ്ചു എന്ന കുംകിയാന പാപ്പാനെ ആക്രമിച്ചത്.
പാപ്പാൻ ചന്തുവിനെ ആന എടുത്തെറിയുകയായിരുന്നു. ഉടൻ തന്നെ ചന്തുവിനെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. 60 അംഗ സംഘമാണ് കടുവയ്ക്കായി മേഖലയിൽ തെരച്ചിൽ നടത്തുന്നത്. പലയിടങ്ങളിലായി 50 ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. കടുവയെ കണ്ടെത്താൻ സ്ഥലത്ത് ഡ്രോണ്‍ നിരീക്ഷണവും നടത്തുന്നുണ്ട്.
പരിക്കേറ്റ പാപ്പാൻ അപകടനില തരണം ചെയ്തുവെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചതെന്നും നിലവിൽ ഐസിയുവിലാണെന്നും നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒ ജി ധനിക് ലാൽ പറഞ്ഞു. കടുവയെ കണ്ടെത്താനുള്ള ദൗത്യം തുടരുകയാണ്. പുതിയ ദൃശ്യങ്ങൾ ലഭിച്ചിട്ടില്ല. അഞ്ച് ലൈവ് സ്‌ട്രീമിംഗ് ക്യാമറകൾ കൂടി ഇന്ന് സ്ഥാപിക്കും. മൂന്നാമത്തെ കൂടും ഇന്ന് സ്ഥാപിക്കും. കടുവയെ ലോക്കേറ്റ് ചെയ്തശേഷമാണ് കുങ്കിയാനകളെ ഉപയോഗിക്കുക. കുങ്കിയാനകളുടെ ആരോഗ്യ നില ഡോക്ടര്‍മാര്‍ പരിശോധന നടത്തിയശേഷമാണ് ദൗത്യത്തിന് ഉപയോഗിക്കുക.പാപ്പാൻ അഭയ് കൃഷ്ണയ്ക്കാണ് (ചന്തു )പരിക്കേറ്റതെന്നും ഡിഎഫ്ഒ പറഞ്ഞു.
ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായി ലിയോ പതിനാലാമൻ മാർപാപ്പ ചുമതലയേറ്റു. സെന്റ് പീറ്റേഴ്‌സ് ബസലിക്കയിലാണ് ചടങ്ങുകൾ നടന്നത്. കുർബാനമധ്യേ വലിയ ഇടയന്റെ വസ്ത്രവും (പാലിയം) സ്ഥാന മോതിരവും ഏറ്റുവാങ്ങി വിശുദ്ധ പത്രോസിന്റെ പിൻഗാമിയായി മാർപാപ്പ സഭയുടെ സാരഥ്യം ഏറ്റെടുത്തു. വിശുദ്ധ കുർബാനക്കിടയിൽ ലത്തീൻ, ഗ്രീക്ക് ഭാഷകളിലെ സുവിശേഷ പാരായണത്തിന് ശേഷമായിരുന്നു പാലിയവും മോതിരവും മാർപാപ്പ സ്വീകരിച്ചത്.
വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നുള്ള മെത്രാൻ, വൈദികൻ, ഡീക്കൻ തുടങ്ങി വ്യത്യസ്ത പദവികളിലുള്ള മൂന്ന് കർദിനാൾമാരാണ് ഈ ചടങ്ങ് നിർവഹിച്ചത്. ഡീക്കൻ കർദിനാളാണ് മാർപാപ്പയെ പാലിയം അണിയിച്ചത്. തുടർന്ന് മാർപാപ്പായുടെ മേൽ കർത്താവിന്റെ സാന്നിധ്യവും സഹായവും ഉണ്ടാകുവാനായി വൈദിക കർദിനാൾ പ്രത്യേക പ്രാർഥന ചൊല്ലുകയും ദൈവത്തിന്റെ അനുഗ്രഹത്തിനായി പ്രാർഥിക്കുകയും ചെയ്തു. തുടർന്നായിരുന്നു മെത്രാൻ കർദിനാളിൽ നിന്ന് മാർപാപ്പ മോതിരം സ്വീകരിച്ചത്.
മോതിരവും പാലിയവും സ്വീകരിച്ച ലിയോ പതിനാലാമൻ വിശ്വാസികളെ ആശീർവദിച്ചു. തുടർന്ന് ലോകത്തിലെ മുഴുവൻ വിശ്വാസികളെയും പ്രതിധാനം ചെയ്ത് വിവിധ രാജ്യങ്ങളിൽ നിന്നുള്ള 12 പേർ മാർപാപ്പയോടുള്ള വിധേയത്വം പ്രതീകാത്മകമായി പ്രഖ്യാപിച്ചു. ശേഷം മാർപാപ്പ സുവിശേഷ സന്ദേശം നൽകുകയും വിശുദ്ധ കുർബാന തുടരുകയും ചെയ്തു.
തന്റെ മിടുക്ക് കൊണ്ടല്ല മാർപാപ്പ ആയതെന്ന് സ്ഥാനാരോഹണ ചടങ്ങിനിടെ പാപ്പ പറഞ്ഞു. ദൈവസ്നേഹത്തിന്റെ വഴിയിൽ നിങ്ങൾക്കൊപ്പം നടക്കാൻ ആഗ്രഹിക്കുന്നുവെന്നും സ്നേഹവും ഐക്യവും പ്രധാനമാണെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.
രാജ്യസഭാ ഉപാധ്യക്ഷന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘവും വത്തിക്കാനിലെത്തിയിരുന്നു. അമേരിക്കയെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും പങ്കെടുത്തു. മാർപാപ്പയുടെ ജന്മനാടായ അമേരിക്കയിൽ നിന്നും കർമ മണ്ഡലമായിരുന്ന പെറുവിൽ നിന്നും ആയിരക്കണക്കിന് വിശ്വാസികളാണ് വത്തിക്കാനിലെത്തിയിട്ടുള്ളത്.
കോഴിക്കോട് നഗരത്തില്‍ ഉണ്ടായ തീപ്പിടിത്തം ഗുരുതരമായി പടരുന്നു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ക്രാഷ് ടെന്‍ഡര്‍ അടക്കം എത്തിച്ചിട്ടും തീ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചിട്ടില്ല. അണയ്ക്കാന്‍ ശ്രമിക്കുന്തോറും കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടരുന്നതിനാല്‍ സ്ഥിതി ഗുരുതരമായ സാഹചര്യത്തിലേക്കാണ് പോകുന്നത്. നിലവില്‍ ക്രാഷ് ടെന്‍ഡര്‍ അടക്കം ഫയർ എഞ്ചിൻ അഞ്ച് യൂണിറ്റുകളാണ് തീ അണയ്ക്കാനായി എത്തിച്ചിട്ടുള്ളത്.
വർഷങ്ങളായി കേരളത്തിൽ നിന്നും യു കെ യുടെ മണ്ണിലേക്ക് കുടിയേറി പാർത്ത പതിനായിരത്തോളം കുടുംബങ്ങളെ ഉൾക്കൊള്ളുന്നതാണ് ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത. ജനിച്ചുവളർന്ന നാടിനേയും കുടുംബക്കാരെയും പ്രിയ സുഹൃത്തുക്കളേയും നാട്ടുകാരേയുമൊക്കെ വിട്ടിട്ട് പുതിയ മണ്ണിൽ വേരുറയ്‌ക്കാനുള്ള തത്രപ്പാടിൽ ഈ കുടുംബങ്ങൾ കടന്നുപോകുന്നത് വളരെ ബുദ്ധിമുട്ടേറിയ ജീവിതാനുഭവങ്ങളിലൂടെയാണ്. സാമ്പത്തിക ബുദ്ധിമുട്ടുകൾ, ജോലി കണ്ടത്താനുള്ള ബുദ്ധിമുട്ടുകൾ, കണ്ടെത്തിയ ജോലി സ്ഥിരപ്പെടുത്താനുള്ള ബുദ്ധിമുട്ടുകൾ, സഹപ്രവർത്തകരിൽ നിന്നും അധികാരികളിൽ നിന്നും നേരിടേണ്ടി വരുന്ന വംശീയാധിക്ഷേപങ്ങൾ, ബുള്ളിയിങ്, അവഗണനകൾ, ഒറ്റപ്പെടുത്തലുകൾ എന്നിങ്ങനെ നിരവധി പ്രശ്നങ്ങൾ. വിസ ക്യാൻസലാവുമോ, തിരിച്ചുപോകേണ്ടിവരുമോ, അങ്ങനെ വന്നാലുള്ള സാമ്പത്തിക പ്രശ്നങ്ങൾ തുടങ്ങിയവ വേറെ. പെട്ടെന്നുണ്ടാകുന്ന ഗുരുതരമായ അസുഖങ്ങളും മരണങ്ങളും ഏൽപ്പിക്കുന്ന ആഘാതങ്ങൾ വളരെ വലുതാണ്. കുട്ടികൾ നേരിടുന്ന പ്രശ്‌നങ്ങൾ ഇതിലും സങ്കീർണമാണ്. കുട്ടികളിലും യുവതലമുറയിലുമുള്ള മാനസിക സംഘർഷങ്ങളും രോഗങ്ങളും മയക്കമരുന്നിലേക്കും ചീത്ത കൂട്ടുകെട്ടുകളിലേയ്ക്കും അക്രമവാസനയിലേയ്ക്കും കുറ്റകൃത്യങ്ങളിലേക്കും നയിക്കുന്നത് നാം കാണാറുമുണ്ട്.
ഈ സാഹചര്യത്തിലാണ് അനേക വർഷങ്ങളായി മനഃശാസ്ത്രജ്ഞനായി സേവനമനുഷ്ഠിച്ച് ഈ വിഷയങ്ങളിൽ അഗാധമായ അറിവും പ്രവർത്തി പരിചയവും നേടിയിട്ടുള്ള ഡോക്ടർ മാത്യൂ ജോസഫ് പ്രവാസി സമൂഹത്തിൽ കാണപ്പെടുന്ന ഇത്തരം മാനസിക സംഘർഷങ്ങളെ കത്തോലിക്കാ വിശ്വാസത്തിൽ അധിഷ്ഠിതമായി എങ്ങനെ പ്രതിരോധിക്കാം, അതിനായി നമ്മുടെ മനസ്സുകളെ എങ്ങനെ ശക്തിപ്പെടുത്താം, ദുർബലമനസുള്ളവർക്ക് എങ്ങനെ മനോധൈര്യം നേടാം എന്നിങ്ങനെ അനുദിനജീവിതത്തിൽ പ്രവർത്തികമാക്കാവുന്ന ചെറിയ ചെറിയ അറിവുകളും ശീലങ്ങളും പങ്കുവയ്ക്കുന്നു. എപ്പോഴാണ് ഒരു പ്രൊഫഷണൽ സൈക്കോളജിസ്റ്റിനെ അഥവാ സൈക്കാർട്ടിസ്റ്റിനെ സമീപിക്കേണ്ടത്, എങ്ങനെയാണ് ജീവിതപങ്കാളിയിൽ അഥവാ കുട്ടികളിൽ മാനസികബുദ്ധിമുട്ടുകൾ നേരത്തേ കണ്ടെത്താൻ സാധിക്കുക? അങ്ങനെയുള്ള അവസരങ്ങളിൽ അവരെ എങ്ങിനെ സഹായിക്കാം എന്നിങ്ങനെ നാം അറിഞ്ഞിരിക്കേണ്ടതും നമുക്ക് പ്രയോജനപ്പെടുന്നതുമായ പല പ്രധാനവിഷയങ്ങളും ചർച്ച ചെയ്യപ്പെടും.
ക്ലാസ്സുകളുടെ അവസാനം മനഃശാസ്ത്ര വിദഗ്ദ്ധനോടു ചോദ്യങ്ങൾ ചോദിച്ച് സംശയനിവാരണം വരുത്തുന്നതിനും അവസരമുണ്ടായിരിക്കുന്നതാണ്. ഗ്രേറ്റ് ബ്രിട്ടൺ രൂപത എല്ലാ വിശ്വാസികൾക്കുമായി ഒരുക്കിയിരിക്കുന്ന ഈ ക്ലാസ്സിലേക്കും ചോദ്യോത്തരപരിപാടിയിലേക്കും എല്ലാവരേയും സ്വാഗതം ചെയ്യുന്നു.
മെയ് ഇരുപത്തിനാലാം തീയതി രാത്രി എട്ട് മുപ്പതിന് ആരംഭിക്കുന്ന ഓൺലൈൻ ക്ലാസിൽ സൗജന്യമായി പങ്കെടുക്കാവുന്നതാണ്. zoom ലിങ്ക് പ്രോഗ്രാം അറിയിപ്പിൽ ചേർത്തിരിക്കുന്നത് ശ്രദ്ധിക്കുക.
പാകിസ്ഥാന് വേണ്ടി ചാര പ്രവര്‍ത്തനം നടത്തിയ യുട്യൂബര്‍ ഉള്‍പ്പെടെ എട്ടുപേര്‍ അറസ്റ്റില്‍. പ്രമുഖ ട്രാവല്‍ വ്‌ളോഗറും ഹരിയാന ഹിസാര്‍ സ്വദേശിയുമായ ജ്യോതി മല്‍ഹോത്രയടക്കം ഉള്ളവരെയാണ് ഹരിയാനയും പഞ്ചാബും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പിടികൂടിയത്.
പാകിസ്ഥാന്റെ രഹസ്യാന്വേഷണ വിഭാഗത്തിന് ഇവര്‍ തന്ത്രപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാണ് കണ്ടെത്തല്‍. അറസ്റ്റിലായ പ്രതികളെ അഞ്ച് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ചാര പ്രവര്‍ത്തനം കണ്ടെത്താന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇവര്‍ അറസ്റ്റിലായത്.
മൂന്നരലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള വ്‌ളോഗറാണ് അറസ്റ്റിലായ ജ്യോതി മല്‍ഹോത്ര. 2023 ല്‍ പാകിസ്ഥാന്‍ സന്ദര്‍ശിച്ച് പോസ്റ്റ് ചെയ്തിട്ടുണ്ട്. യുവതിക്ക് പാകിസ്ഥാനിലേക്ക് പോകാന്‍ വേണ്ട സഹായം ചെയ്തത് പാക് ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥനായ ഡാനിഷാണ്.
ഐ.എസ്.ഐ ഉദ്യോഗസ്ഥര്‍ക്ക് ഇന്ത്യയിലെ വിവിധ മേഖലകളെ കുറിച്ച് ഇവര്‍ വിവരം നല്‍കിയെന്നും അന്വേഷണ ഏജന്‍സികള്‍ പറയുന്നു. പാകിസ്ഥാനെ പുകഴ്ത്തി വീഡിയോ പങ്കുവച്ചതും അറസ്റ്റിന് കാരണമായി. പഞ്ചാബിലെ പട്യാല കന്റോണ്‍മെന്റടക്കം തന്ത്രപ്രധാന കേന്ദ്രങ്ങളുടെ ദൃശ്യങ്ങളെടുത്ത് പാക് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയ കൈതാള്‍ സ്വദേശിയായ ദേവേന്ദര്‍ സിങ് ധില്ലനെ ഇന്നലെ പൊലീസ് പിടികൂടിയിരുന്നു.
കഴിഞ്ഞയാഴ്ച പാനിപ്പത്തില്‍ ചാരവൃത്തി നടത്തിയ യു.പി സ്വദേശിയും പിടിയിലായി. ഈ മാസം മൂന്നിന് പഞ്ചാബിലെ അമൃത്സറില്‍ വ്യോമ താവളങ്ങളുടെയും സൈനിക കേന്ദ്രങ്ങളുടെയും ചിത്രങ്ങളെടുത്ത് ഐ.എസ്.ഐക്ക് കൈമാറിയ രണ്ട് യുവാക്കളെയും അറസ്റ്റ് ചെയ്തു.
പാക്ക് ഹൈകമ്മീനിലെ ഉദ്യോഗസ്ഥനുമായി സമ്പര്‍ക്കത്തിലായിരുന്ന പഞ്ചാബ് മലേര്‍കോട്‌ല സ്വദേശിയായ യുവതിയുള്‍പ്പടെ രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എല്ലാവരുടെയും ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. ഇവരുടെ സാമ്പത്തിക ഇടപാടുകള്‍ അടക്കം പരിശോധിച്ചു വരികയാണന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.