Latest News

കാട്ടാനയെ കണ്ട് പേടിച്ചോടുന്നതിനിടയിൽ വീണ് പരിക്കേറ്റ ഗർഭിണി മരിച്ചു. ഇടമലക്കുടി സ്വദേശി മോഹന്റെ ഭാര്യ അംബികയാണ് മരിച്ചത്. ഈ മാസം ആറാം തീയതിയാണ് വീണ് പരിക്കേറ്റതിനെ തുടർന്ന് അംബികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏഴ് മാസം ഗർഭിണിയായ അംബിക ആറ്റിൽ കുളിക്കാൻ പോകുന്നതിനി ടെയാണ് കാട്ടാനയെ കണ്ട് ഭയന്നോടിയതെന്ന് നാട്ടുകാർ പറയുന്നു.

ഓടുന്നതിനിടയിൽ വീണ് അബോധാവസ്ഥയിലായ അംബികയെ പ്രദേശവാസികൾ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. വീഴ്ചയെ തുടർന്ന് ഗർഭസ്ഥ ശിശു മരിച്ചിരിക്കുന്നു. റോഡ് തകർന്നത് കാരണം ആംബുലൻസിന് സ്ഥലത്ത് എത്തിപ്പെടാൻ സാധിച്ചില്ല. തുടർന്ന് സ്ട്രക്ച്ചറിൽ ചുമന്നാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. പന്ത്രണ്ട് മണിക്കൂർ വൈകിയാണ് യുവതിയെ ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചത്.

പള്ളിക്കരയിൽ കാണാതായ പത്താം ക്ലാസ്സ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കര സ്വദേശികളായ സുബൈർ-സമീറ ദമ്പതികളുടെ മകൻ മുഹമ്മദ് ഷഹീം (15) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച സ്‌കൂളിൽ പോയ മുഹമ്മദ് ഷഹീമിനെ കാണാതായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

സ്‌കൂളിൽ നിന്നും വീട്ടിൽ പോകുന്നെന്ന് അധ്യാപകരോട് പറഞ്ഞതിന് ശേഷം പോയ മുഹമ്മദ് ഷഹീം വീട്ടിൽ എത്തിയില്ല. വൈകുന്നേരമായിട്ടും കാണാത്തതിനെ തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകുകയും പോലീസ് നടത്തിയ അന്വേഷണത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു.

രാത്രി എട്ട് മണിയോടെ പള്ളിക്കരയിൽ ട്രെയിൻ തട്ടി മരിച്ച നിലയിലാണ് മുഹമ്മദ് ഷഹീമിന്റെ മൃതദേഹം കണ്ടെത്തിയത്. മുഹമ്മദ് ഷഹീമിനെ വൈകുന്നേരം വരെ ബേക്കലത്തുള്ള ബീച്ച് പാർക്കിൽ കണ്ടതായി ദൃക്‌സാക്ഷികൾ പൊലീസിന് വിവരം നൽകി.

വ്യാജരേഖകളുമായി ബംഗ്ലാദേശ് സ്വദേശി കോയമ്പത്തൂരിൽ പിടിയിൽ. സർദാർ അൻവർ ഹുസൈൻ ആണ് ബ്യൂറോ ഓഫ് എമിഗ്രേഷന്റെ പിടിയിലായത്. ഷാർജയിൽ നിന്ന് കോയമ്പത്തൂരിലെത്തിയ എയർ അറേബ്യ വിമാനത്തിലെ യാത്രക്കാരനായിരുന്നു ഇയാൾ. പാസ്പോർട്ട് പരിശോധിച്ചതിൽ നിന്ന് വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.

ചോദ്യം ചെയ്യലിൽ ഇന്ത്യക്കാരനാണെന്ന് ഉറച്ചുനിന്ന അൻവറിനോട് ദേശീയഗാനം ആലപിക്കാന്‍ പറ‍ഞ്ഞപ്പോൾ സാധിക്കാതെ വന്നതോടെ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൊല്‍ക്കത്തയിലെ മേൽവിലാസത്തിലായിരുന്നു പാസ്പോർട്ട് ഉണ്ടായിരുന്നത്. തയ്യല്‍ക്കാരനായ സര്‍ദാര്‍ അനോവര്‍ ഹുസൈന്‍ മുന്‍പ് 2020 വരെ തിരുപ്പൂര്‍ അവിനാശിയില്‍ ജോലിചെയ്തിരുന്നതായും പറയുന്നു.

ഇതിന് ശേഷം ജോലിക്കായി യുഎഇയിലേക്ക് ജോലി തേടി പോയിരുന്നു. എന്നാൽ ജോലിക്കായി തിരുപ്പൂരിലേക്ക് തന്നെ തിരിച്ചുവരികയായിരുന്നു. വ്യാജ പാസ്പോർട്ടിനൊപ്പം ആധാർ കാർഡും ഇയാളിൽ നിന്ന് പിടിച്ചെടുത്തു.

എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ സര്‍ദാര്‍ അനോവര്‍ ഹുസൈനെ പീളമേട് പോലീസില്‍ ഏല്‍പ്പിച്ചു. ചോദ്യംചെയ്യലിനുശേഷം അറസ്റ്റ് രേഖപ്പെടുത്തി ചെന്നൈ പുഴല്‍ജയിലിലേക്ക് മാറ്റി.

യുഎഇയില്‍ കനത്ത മഴയും ആലിപ്പഴ വര്‍ഷവും മൂലം ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് ഭരണകൂടം. ശക്തമായ മഴ തുടരുമെന്നശക്തമായ മഴ തുടരുമെന്ന അറിയിപ്പുള്ളതിനാല്‍ ഷാര്‍ജയിലും റാസല്‍ഖൈമയിലും പഠനം ഓണ്‍ലൈനിലേക്കു മാറ്റി. ദുബായ് ഗ്ലോബല്‍ വില്ലേജ് രാത്രി 8ന് അടച്ചു. ഷാര്‍ജ, ഫുജൈറ എമിറേറ്റുകളിലെ ചില സ്‌കൂളുകളും അടച്ചിട്ടുണ്ട്.

ഈ ആഴ്ച രാജ്യത്ത് അസ്ഥിര കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിയിട്ടുണ്ട്.അല്‍ഐന്‍, അല്‍ റസീന്‍, അല്‍ അബ്ജാന്‍ എന്നിവിടങ്ങളിലും ശക്തമായ മഴ പെയ്തു. ശക്തമായ കാറ്റിലും മഴയിലും ദൃശ്യ പരിധി കുറയുന്നതിനാല്‍ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
വേഗം കുറച്ചും വാഹനങ്ങള്‍ക്കിടയില്‍ മതിയായ അകലം പാലിച്ചും വാഹനം ഓടിക്കണമെന്ന് പൊലീസ് അഭ്യര്‍ഥിച്ചു. മണിക്കൂറില്‍ 55 കി.മീ വരെ വേഗത്തില്‍ കാറ്റു വീശും. കടല്‍ക്ഷോഭത്തിനും സാധ്യതയുള്ളതിനാല്‍ കടലില്‍ കുളിക്കാന്‍ പോകരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

കനത്ത മഴയെ തുടര്‍ന്ന് ദുബായില്‍ പല പ്രധാന റോഡുകളും താത്കാലികമായി അടച്ചിട്ടുണ്ട്. അല്‍ അസയേല്‍ സ്ട്രീറ്റും ലത്തീഫ ബിന്‍ത് ഹംദാന്‍ സ്ട്രീറ്റും രണ്ട് ദിശകളിലേക്കും അടച്ചതായി ദുബായ് റോഡ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അറിയിച്ചു. മഴവെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ അല്‍ അസയേല്‍ സ്ട്രീറ്റിന്റെ ലത്തീഫ ബിന്‍ത് ഹംദാന്‍ സ്ട്രീറ്റിന്റെ കവലയും സ്ട്രീറ്റിന്റെ ഇരുവശങ്ങളും അടച്ചു. യാത്രക്കാര്‍ ബദല്‍ റോഡുകളായ അല്‍ ഖൈല്‍ സ്ട്രീറ്റ്, ലത്തീഫ ബിന്റ് ഹംദാന്‍ സ്ട്രീറ്റ്, ഉമ്മു സുഖീം സ്ട്രീറ്റ് എന്നിവ ഉപയോഗിക്കണമെന്ന് ആര്‍ടിഎ ട്വിറ്ററിലൂടെ നിര്‍ദേശിച്ചിട്ടുണ്ട്.

 

മഞ്ജു വാര്യരുടെ വ്യക്തി ജീവിതത്തിലെ ഒരു പഴയ സംഭവം വെളിപ്പെടുത്തിയ സംഭവത്തില്‍ കൈതപ്രത്തിന് സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം. സഫാരി ടി.വിയില്‍ ഒരു പരിപാടിയില്‍ സംസാരിക്കവേയാണ് കൈതപ്രം മഞ്ജുവിന്റെ ജീവിതത്തിലെ ഒരു സംഭവം വെളിപ്പെടുത്തിയത്. നടിയെ കുറിച്ച്, അവരുടെ ജീവിതത്തിലെ വ്യക്തിപരമായ ഒരു കാര്യം പറയേണ്ട ആവശ്യമുണ്ടോ എന്നാണ് സോഷ്യല്‍ മീഡിയയുടെ ചോദ്യം.

‘എന്റെ നാഴികകല്ലായ സിനിമ ആണ് സല്ലാപം. മഞ്ജുവിനെ ഈ പടത്തിലേക്ക് റെക്കമന്റ് ചെയ്യുന്നത് എന്റെ ഭാര്യ ആണ്. ലോഹി അഭിപ്രായം ചോദിച്ചു. ഭാര്യ പയ്യന്നൂരില്‍ മഞ്ജുവിനെ ഡാന്‍സ് പഠിപ്പിച്ച മാഷുടെ നമ്പര്‍ വാങ്ങി മഞ്ജുവിനെ ലോഹിക്ക് പരിചയപ്പെടുത്തിയത് എന്റെ ഭാര്യ ആണ്.

അവര്‍ക്ക് ഭയങ്കര അഭിപ്രായം ആയിരുന്നു മഞ്ജുവിനെ പറ്റി. ഇപ്പോഴും അതെ. എനിക്കും ഭയങ്കര ഇഷ്ടമാണ് മഞ്ജുവിനെ. അവരെ ഞാന്‍ മുമ്പ് കണ്ടിട്ടുണ്ട്. കണ്ണൂരില്‍ ഏതോ ഒരു പരിപാടിക്ക് പോയപ്പോള്‍ മധു സാറും ഞാനും കൂടിയുള്ള വേദിയില്‍ മഞ്ജു വന്നിരുന്നു. പരിചയപ്പെടുകയും ചെയ്തു.

ആ സമയത്ത് ഉണ്ണിയുടെ പ്രൊഡക്ഷന്‍ മാനേജര്‍ ആയി ഒരു പയ്യന്‍ ഉണ്ടായിരുന്നു. ഷൂട്ടിനിടെ ഇയാള്‍ക്ക് മഞ്ജുവിനോട് അടുത്ത് പെരുമാറാനുള്ള അവസരം ഉണ്ടായി. പലപ്പോഴും എനിക്ക് തോന്നിയത് ഇയാളാണ് പ്രൊഡ്യൂസര്‍ എന്ന് മഞ്ജു കരുതിയെന്നാണ്. അതിനിടെ ഒരു ദിവസം മഞ്ജുവിനെ കാണാനില്ലായിരുന്നു. എല്ലാവരും ഞെട്ടിപ്പോയി. നോക്കുമ്പോള്‍ ഈ പയ്യനും ഇല്ല.

ഇവര്‍ രണ്ട് പേരും എവിടെ ആണ് പോയിട്ടുണ്ടാവുക എന്ന് അന്വേഷിച്ചു. അവനറിയാവുന്ന ഒരു വീട്ടില്‍ അന്വേഷിച്ചപ്പോള്‍ ആ വീട്ടില്‍ അവരുണ്ടായിരുന്നു. സേഫ് ആയ വീട് അതാണെന്ന് തോന്നി ഈ പയ്യന്‍ മഞ്ജുവിനെ കൂട്ടി അവിടെയാണ് പോയത്. അങ്ങനെ തേടിപ്പിടിച്ചു. മഞ്ജുവിനെ തിരിച്ച് കൊണ്ടു വന്നു. ഉപദേശിച്ച് ശരിയാക്കി. പിന്നെ അഭിനയിക്കുന്നയാള്‍ കാമുകനായി, ദിലീപ്’, കൈതപ്രം പറഞ്ഞു.

യൂട്യൂബ് വ്ളോഗറോട് അപമര്യാദയായി സംസാരിച്ച സംഭവത്തില്‍ വിശദീകരണവുമായി നടന്‍ ഉണ്ണി മുകുന്ദന്‍ രംഗത്ത്. തന്റെ അച്ഛനെയും അമ്മയെയും കുറിച്ചും സിനിമയില്‍ അഭിനയിച്ച കുട്ടിയെപ്പറ്റിയും മോശം പറഞ്ഞതിനാലാണ് വൈകാരികമായി പ്രതികരിക്കേണ്ടി വന്നതെന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

തെറി പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ഒരു മകന്റെ വിഷമം ആയിട്ടോ അല്ലെങ്കില്‍ തന്റെ അഹങ്കാരമായോ കാണണമെന്ന് നടന്‍ പറഞ്ഞു. ഒരു സിനിമ ചെയ്തുവെന്നും അതിനെ വിമര്‍ശിക്കാം എന്നത് കൊണ്ട് തന്റെ മാതാപിതാക്കളേയോ ദേവുവിനേയോ പറ്റി അനാദരവോടെ സംസാരിക്കുന്നത് തനിക്ക് സ്വീകരിക്കാന്‍ പറ്റില്ലെന്നും താരം പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഉണ്ണി മുകുന്ദന്റെ പ്രതികരണം.

മാളികപ്പുറം എന്ന ചിത്രവുമായി ബന്ധപ്പെട്ട് ഉണ്ണി മുകുന്ദനും വ്ളോഗറും തമ്മിലുള്ള ഫോണ്‍ സംഭാഷണം വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെയാണ് താരം വിശദീകരണവുമായി എത്തിയത്.

തെറ്റ് സംഭവിച്ചു എന്നൊന്നും ഞാന്‍ പറയുന്നില്ല, പക്ഷെ ഇന്നലെ ആ വ്യക്തിയെ, ഞാന്‍ 15 മിനിറ്റിനു ശേഷം വിളിച്ചു മാപ്പു ചോദിച്ചിരുന്നു. തിരിച്ചു അദ്ദേഹം എന്നോടും മാപ്പ് പറഞ്ഞിരുന്നു. വീഡിയോ യൂട്യൂബില്‍ വന്നത് വ്യൂസിന് വേണ്ടിയാകാം, എന്നോടുള്ള തീര്‍ത്താല്‍ തീരാത്ത ദേഷ്യം കൊണ്ടുമാവാം. മാന്‍ലി ആയിട്ട് സംസാരിക്കണം എന്ന് പറഞ്ഞതു കൊണ്ട് മാത്രമാണ് നേരിട്ട് വിളിച്ച് കാര്യം പറഞ്ഞത്.

തെറ്റ് സംഭവിച്ചു എന്നൊന്നും ഞാൻ പറയുന്നില്ല, പക്ഷെ ഇന്നലെ ആ വ്യക്തിയെ, ഞാൻ 15 മിനിറ്റിനു ശേഷം വിളിച്ചു മാപ്പു ചോദിച്ചിരുന്നു.തിരിച്ചു അദ്ദേഹം എന്നോടും മാപ്പ് പറഞ്ഞിരുന്നു. വിഡിയോ യൂട്ടുമ്പിൽ വന്നത് വ്യൂസിന് വേണ്ടിയാകാം, എന്നോടുള്ള തീർത്താൽ തീരാത്ത ദേഷ്യം കൊണ്ടുമാവാം. മാൻലി ആയിട്ട് സംസാരിക്കണം എന്ന് പറഞ്ഞതു കൊണ്ട് മാത്രമാണ് നേരിട്ട് വിളിച്ച് കാര്യം പറഞ്ഞത്.

സിനിമ റിവ്യു ചെയ്യണം, അഭിപ്രായങ്ങൾ പറയണം. അതു പൈസയും സമയവും ചിലവാക്കുന്ന ഓരോ പ്രേക്ഷകന്റെയും അവകാശമാണ്..
എന്റെ ദേഷ്യം, സങ്കടം അത് ആ വ്യക്തിയുടെ പേർസനൽ പരാമർശങ്ങളോടാണ്.
നിങ്ങൾ ഒരു വിശ്വാസി അല്ല!! എന്നു വച്ചു ഞാൻ അയ്യപ്പനെ വിറ്റു എന്നു പറയാൻ ഒരു യുക്തിയുമില്ലാ .

എന്നെ വളർത്തിയവർ എന്നെ ഇങ്ങനെയാക്കി എന്നു പറയുമ്പോ,അത് അച്ഛനേയും അമ്മയേയും മോശം പറയുന്നതായി മാത്രമേ എനിക്ക് കാണാൻ സാധിക്കു.
എന്റെ പ്രതികരണം മോശമായി എന്നു എനിക്ക് തോന്നിയതുകൊണ്ട് മാത്രമാണ് ഞാൻ ആ വ്യക്തിയെ വിളിച്ച് 15 മിനിറ്റ് മുകളിൽ വിളിച്ച് മാപ്പ് ചോദിച്ചതും , എന്നാൽ സിനിമ അഭിപ്രായങ്ങൾ ആവാം പക്ഷെ വീട്ടുകാരേയോ എന്റെ ചിന്തകളേയോ ആലോചിച്ച് ആവരുതേ ഒരോന്ന് പ്രസൻറ് ചെയേണ്ടത് എന്നെ ഞാൻ പറഞ്ഞിട്ടുള്ളു , ഉദ്ദേശിച്ചിട്ടുള്ളു. ആദ്യ ഫോൺ കോൾ റെക്കോർഡ് അല്ല എന്ന് പറഞ്ഞിട്ട് റെക്കോർഡ് ചെയ്ത സ്ഥിതിക്ക് രണ്ടാമത്തെതും റെക്കോർഡ് ആവണം … അത് ഒരു പക്ഷേ ആ വ്യക്തി അറിഞ്ഞു ചെയ്തതോ അറിയാതെ ചെയ്തതോ ആവാം!! എന്തും ആയിക്കോട്ടേ!!
പറഞ്ഞ രീതി ശരി അല്ല എന്നു ആവാം.
പക്ഷെ പറഞ്ഞ കാര്യങ്ങൾ ശരിയാണ് എന്ന പൂർണ്ണ വിശ്വാസത്തോടെ മുൻപോട്ട് പോവുകയാണ്.
ഒരു കാര്യം പറയാം ഞാൻ ഒരു വിശ്വാസിയാണ്, അയ്യപ്പഭക്തനാണ് , ആരുടേയും വിശ്വാസത്തേ ചോദ്യം ചെയ്തിട്ടില്ലാ,ആരോടും മാറാൻ പറഞ്ഞിട്ടില്ലാ ..സിനിമ റിവ്യു ചെയ്യാം ചെയ്യാതെ ഇരിക്കാം , പക്ഷെ “ ഫ്രീഡം ഓഫ് സ്പീച്ച് “ എന്നു പറഞ്ഞു വീട്ടുകാരേ മോശമായി കാണിക്കരുത് , സിനിമയിൽ അഭിനയിച്ച ആ മോളേ വെച്ചു ഭക്തി കച്ചവടം നടത്തി എന്നൊക്കെ കേൾക്കാൻ ബുദ്ധിമുട്ടള്ളത് കൊണ്ടാണ് നേരിട്ട് വിളിച്ചത്.
ഒരു അച്ഛനേയോ അമ്മയേയോ തെറി വിളിച്ചാലോ കളിയാക്കിയാലോ, പിന്നെ ഒരു മകനും ഇങ്ങനെ ജീവിക്കാൻ പറ്റില്ലാ. തെറി പറഞ്ഞിട്ടുണ്ടെങ്കിൽ , അത് ഒരു മകന്റെ വിഷമം ആയിട്ടോ അല്ലേൽ ഉണ്ണി മുകുന്ദന്റെ അഹങ്കാരമായോ കാണാം . ഒരു സിനിമ ചെയ്തു, അതിനെ വിമർശിക്കാം, എന്നതു കൊണ്ട് എന്റെ മാതാപിതാക്കളേയോ ദേവുനേയോ അനാദരവോടെ സംസാരിക്കുന്നത് എനിക്ക് സ്വീകരിക്കാൻ പറ്റില്ല ..

ഉണ്ണി എന്ന ഞാൻ ഇമോഷണല്ലി റിയാക്റ്റ് ചെയ്തു എന്നു പലരും പറഞ്ഞു, സത്യം എന്തെന്നാൽ ഞാൻ ഇങ്ങനെയാണ്. ഒന്നും വെറുതെ കിട്ടിയതല്ലാ നല്ലവണ്ണം കഷ്ട്ടപ്പെട്ട് പ്രാർത്ഥിച്ചും പ്രയത്നിച്ചും കിട്ടിയതാണ്. അതിന് ഇവിടത്തെ പ്രേക്ഷകരോടും ദൈവത്തോടും തന്നെയാണ് ഇപ്പോഴും നന്ദി .
വാക്കുകൾകൊണ്ട് വേദനിപ്പിച്ചവരോട് ക്ഷമചോദിക്കുന്നു. Kindly take my apology as a testament for my responsibility as a socially responsible person and not as my weakness as a Man. ഇതു വരെ കൂടെ നിന്നതിനും ഇപ്പോഴും നിക്കുന്നതിനും സ്നേഹം മാത്രം . See u at the movies !! Love u all ❤️

ഭാര്യ വഴക്കിട്ട് പോയതിന് പിന്നാലെ നാല് മക്കളെ കനാലില്‍ വലിച്ചെറിഞ്ഞ് പിതാവ്. കനാലില്‍ വീണ നാല് മക്കളില്‍ മൂന്ന് പേര്‍ രക്ഷപ്പെട്ടു. പക്ഷെ ഒരു കുട്ടിയെ ഇതുവരെ കണ്ടെത്തിയിട്ടില്ല. യുപിയിലെ കസ്ഗഞ്ചിലാണ് സംഭവം. സംഭവത്തില്‍ പിതാവ് പുഷ്പേന്ദ്ര കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു.

വഴക്കിട്ടതിനെ തുടര്‍ന്ന് പുഷ്പേന്ദ്ര കുമാര്‍ ഭാര്യയെ വീട്ടില്‍ കൊണ്ട് വിടുകയായിരുന്നു. തിരിച്ചെത്തിയ ഇയാള്‍ ഉത്സവത്തിന് കൊണ്ടുപോകാമെന്ന് പറഞ്ഞാണ് മക്കളെ കൂടെക്കൂട്ടിയത്. യാത്രക്കിടെ 30 അടി ഉയരമുള്ള പാലത്തില്‍ നിന്ന് 13 ഉം 12 ഉം എട്ടും അഞ്ചും വയസുള്ള മക്കളെ ഇയാള്‍ താഴെക്ക് വലിച്ചെറിയുകയായിരുന്നു.

കനാലില്‍ വീണ 12 വയസുകാരിയാണ് മറ്റ് രണ്ട് കുട്ടികളെയും രക്ഷപ്പെടുത്തിയത്. അപ്പോഴേക്കും അഞ്ചു വയസുള്ള കുട്ടി ഒഴുകി പോയിരുന്നു. ഇളയ കുട്ടിയെ കണ്ടെത്താന്‍ മുങ്ങല്‍ വിദഗ്ധരടക്കമെത്തി പരിശോധന നടത്തുണ്ടെന്ന് പോലീസ് അറിയിച്ചു. രക്ഷപ്പെട്ട മൂന്ന് കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണ്.

പ്രതിക്കെതിരെ തട്ടിക്കൊണ്ടുപോകല്‍, കൊലപാതകശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തതായി പോലീസ് അറിയിച്ചു. കൂലിപ്പണിക്കാരനായ പുഷ്പേന്ദ്ര കുമാര്‍ ദിവസവും മദ്യപിച്ച് വീട്ടില്‍ വഴക്കുണ്ടാക്കുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

കേരളത്തിലെയും അയല്‍ സംസ്ഥാനങ്ങളിലെയും വിലവര്‍ധനയെ താരതമ്യം ചെയ്ത് വിമര്‍ശിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ സന്ദീപ് വാര്യര്‍. ഏറ്റവും കൂടുതല്‍ നികുതി നല്‍കുന്നവര്‍ മലയാളികളാണെന്നും സന്ദീപ് വാര്യര്‍ പറയുന്നു. എംഎ യൂസഫലിയോ രവി പിള്ളയോ മമ്മൂട്ടിയോ മോഹന്‍ലാലോ ബിവറേജില്‍ ക്യൂ നില്‍ക്കുന്നതോ ലോട്ടറി വാങ്ങുന്നതോ നിങ്ങള്‍ കണ്ടിട്ടുണ്ടോയെന്നും സന്ദീപ് വാര്യര്‍ ചോദിക്കുന്നു.

കേരളത്തില്‍ മിനിമം ബസ് ചാര്‍ജ് 10 രൂപ, തമിഴ്നാട്ടിലും കര്‍ണാടകയിലും 5 രൂപ ആണെന്നും കുടുംബത്തിലേക്ക് പോകേണ്ട പണമാണ് മദ്യത്തിലും ലോട്ടറിയിലും പാവപ്പെട്ടവര്‍ ചിലവാക്കുന്നതെന്നും സന്ദീപ് പറയുന്നു.

കേരളത്തില്‍ മിനിമം ബസ് ചാര്‍ജ് 10 രൂപ
തമിഴ്നാട്ടിലും കര്‍ണാടകയിലും 5 രൂപ
മാത്രമല്ല തമിഴ്നാട്ടില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ബസ് യാത്ര സൗജന്യമാണ്. അതേ സമയം കേരളത്തില്‍ കെഎസ്ആര്‍ടിസിയുടെ അവസ്ഥ ഇത്രയും ചാര്‍ജ് വാങ്ങിയിട്ടും എത്ര പരിതാപകരമാണ് ?

കേരളത്തില്‍ പാല്‍ വില (toned milk) 52 രൂപ ലിറ്ററിന്
തമിഴ്‌നാട്ടില്‍ പാല്‍ വില (toned milk) 40 രൂപ
കര്‍ണാടകയില്‍ പാല്‍ വില (toned milk) 39 രൂപ

അരി, പച്ചക്കറി, പലവ്യഞ്ജനങ്ങള്‍ എന്നിവക്കെല്ലാം പിന്നെ പറയേണ്ടതില്ലല്ലോ . പെട്രോളിനും ഡീസലിനും കര്‍ണാടകയിലും തമിഴ്നാട്ടിലും കേരളത്തേക്കാള്‍ വിലക്കുറവാണ്. കേരളത്തിന്റെ ആകെ നികുതി വരുമാനത്തിന്റെ 37 ശതമാനം മദ്യത്തില്‍ നിന്നും ലോട്ടറിയില്‍ നിന്നുമാണ്. എംഎ യൂസഫലിയോ രവി പിള്ളയോ മമ്മൂട്ടിയോ മോഹന്‍ലാലോ ബിവറേജില്‍ ക്യൂ നില്‍ക്കുന്നതോ ലോട്ടറി വാങ്ങുന്നതോ നിങ്ങള്‍ കണ്ടിട്ടുണ്ടോ ?

അപ്പോള്‍ കേരളത്തിന് ഏറ്റവുമധികം നികുതി നല്‍കുന്നത് ആരാണ് ? എല്ലുമുറിയെ പണിയെടുത്ത് വൈകീട്ട് വീട്ടിലേക്ക് പോകും മുമ്പ് ബിവറേജില്‍ പോയി അര ലിറ്റര്‍ മദ്യം വാങ്ങുന്ന കൂലിപ്പണിക്കാരനായ മലയാളി , എന്നെങ്കിലുമൊരിക്കല്‍ താനും ധനികനാകും എന്ന പ്രതീക്ഷയില്‍ ഭാഗ്യം പരീക്ഷിക്കുന്ന ഓട്ടോറിക്ഷ ഡ്രൈവറായ മലയാളി … കുടുംബത്തിലേക്ക് പോകേണ്ട പണമാണ് മദ്യത്തിലും ലോട്ടറിയിലും പാവപ്പെട്ടവര്‍ ചിലവാക്കുന്നത്. അവരില്‍ നിന്നാണ് അന്യായമായ നിരക്കില്‍ നികുതി പിഴിഞ്ഞെടുക്കുന്നത്.

ധനികര്‍ക്ക് കൂടുതല്‍ നികുതി ചുമത്തി പാവപ്പെട്ടവര്‍ക്ക് സാമൂഹിക സുരക്ഷാ പദ്ധതികള്‍ നടപ്പാക്കുകയാണ് വേണ്ടതെന്ന് വാചകമടിക്കുന്ന മാര്‍ക്‌സിയന്‍ സാമ്പത്തിക ശാസ്ത്രജ്ഞര്‍ അവര്‍ക്ക് അധികാരമുള്ള സ്ഥലങ്ങളില്‍ പാവങ്ങളുടെ പോക്കറ്റടിക്കുകയല്ലേ ചെയ്യുന്നത് ?

കേരളത്തിന്റെ ധനകാര്യ സ്ഥിതി സംബന്ധിച്ച് ആശങ്കാജനകമായ റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. പുതിയൊരു ബജറ്റിലേക്ക് കേരളം പോകുമ്പോള്‍ മലയാളിക്ക് മേല്‍ എന്തൊക്കെ അധിക ഭാരമാണ് വരാന്‍ പോകുന്നത് ? ഏഴ് വര്‍ഷമായി തോമസ് ഐസക്ക് വായ്ത്താളമടിച്ചിരുന്ന കിഫ്ബി പൂട്ടിക്കെട്ടുന്നു. ഇനിയും കടം വാങ്ങിക്കൂട്ടിയാല്‍ പാകിസ്താന്റേയോ ശ്രീലങ്കയുടെയോ അവസ്ഥയിലേക്ക് കേരളമെത്തും.

ഭീമമായ തുക ജി എസ് ടി വിഹിതം നല്‍കിയില്ല എന്ന വ്യാജപ്രചാരണം പാര്‍ലമെന്റില്‍ കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ തകര്‍ത്തെറിഞ്ഞു. കേന്ദ്രത്തില്‍ നിന്നും റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് വാങ്ങേണ്ട ഗതികേടുള്ള അപൂര്‍വം സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം . അതേ സമയം കേരളത്തിന്റെ ടാക്‌സ് ബേസ് വര്‍ധിപ്പിക്കാനുള്ള യാതൊരു നടപടിയും ഉണ്ടാകുന്നുമില്ല.

ബജറ്റ് അവതരിപ്പിക്കാന്‍ പോകുന്ന ബാലഗോപാലിന് തോമസ് ഐസക്ക് കൊടുക്കുന്ന ടിപ്‌സ് എന്തായിരിക്കും ? സ്ഥാനത്തും അസ്ഥാനത്തും ജി സുധാകരന്‍ മുതല്‍ സ്‌കൂള്‍ കുട്ടികളുടെ വരെ കവിതകള്‍ ചൊല്ലുക, ലോജിക്കലായ സംശയങ്ങള്‍ക്ക് ഇളിഭ്യച്ചിരിയോടെ മറുപടി പറയാതിരിക്കുക .. അങ്ങനെയൊക്കെ ആവാം . അല്ലാതെ കേരളം രക്ഷപ്പെടുത്താനുള്ള ഒരു ആശയവും ഇടതുപക്ഷത്തിന്റെ കൈവശം ഇല്ല .

മഹാരാഷ്ട്രയിലെ പൂനെയിലെ ഒരു കുടുംബത്തിലെ ഏഴു പേർ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. മോഹൻ പവാർ (45), ഭാര്യ സംഗീത മോഹൻ (40), മകൾ റാണി ഫുൽവാരെ (24), മരുമകൻ ശ്യാം ഫുൽവാരെ (28), ഇവരുടെ മൂന്ന് വയസിനും ഏഴ് വയസിനും ഇടയിലുള്ള മൂന്ന് കുട്ടികൾ എന്നിവരേയാണ് ഭീമ പുഴക്കരയിൽ പാരഗൺ പാലത്തിനടുത്തായി മരിച്ച നിലയിൽ കണ്ടെത്തിയത്.

ജനുവരി 18നും 24നുമിടയിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് മോഹൻ പവാറിന്റെ ബന്ധുക്കളും സഹോദരങ്ങളുമായ അശോക് കല്യാൺ പവാർ, ശ്യാം കല്യാൺ പവാർ, ശങ്കർ കല്യാൺ പവാർ, പ്രകാശ് കല്യാൺ പവാർ, കാന്താഭായ് സർജെറൊ ജാധവ് എന്നിവരേയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

മകനെ കൊന്നതിന്റെ പ്രതികാരമായാണ് ഇവർ ഏഴുപേരെയും കൊലപ്പെടുത്തിയതെന്നാണ് പോലീസ് നൽകുന്ന വിവരം. പ്രതികളിൽ ഒരാളായ അശോക് പവാറിന്റെ മകൻ ധനഞ്ജയ് പവാർ കുറച്ചു മാസങ്ങൾക്ക് മുമ്പ് അപകടത്തിൽ മരണപ്പെട്ടിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കേസ് നിലവിൽ നിൽക്കുന്നുണ്ട്. ധനഞ്ജയിയുടെ മരണത്തിന് കാരണം മോഹന്റെ മകനാണെന്ന് ആരോപണമുയർന്നിരുന്നു. പിന്നാലെയാണ് കുടുംബത്തിലെ ഏഴ് പേരെയും വകവരുത്തിയത്.

ഷാരൂഖ് ചിത്രം പത്താന്റെ ആദ്യ പ്രേക്ഷക പ്രതികരണങ്ങള്‍ പുറത്ത്. ന്യൂസിലാന്‍ഡില്‍ നിന്നുള്ള ആരാധകര്‍ക്കാണ് ഇന്ത്യയില്‍ റിലീസാകും മുന്‍പ് ചിത്രം കാണാന്‍ അവസരം ലഭിച്ചത്. നാല് വര്‍ഷത്തിന് ശേഷമുള്ള ഷാരൂഖ് ഖാന്റെ ശക്തമായ തിരിച്ചുവരവാണ് പത്താനിലൂടെ ഉണ്ടായതെന്ന് സിനിമ കണ്ടിറങ്ങിയ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചു.

ആരാധകരുടെ പ്രതീക്ഷയ്ക്ക് ഉയരെ നില്‍ക്കുന്ന അനുഭവമാണ് പത്താന്‍ സമ്മാനിച്ചതെന്ന് ഒരു ആരാധകന്‍ ട്വിറ്ററില്‍ കുറിച്ചു. രാവിലെ ആറ് മണി മുതലാണ് ഇന്ത്യയിലെ പത്താന്റെ പ്രദര്‍ശനം ആരംഭിച്ചത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി 5200 സ്‌ക്രീനുകളിലാണ് പത്താന്‍ റിലീസ് ചെയ്യുന്നതെന്ന് ട്രേഡ് അനലിസ്റ്റായ തരണ്‍ ആദര്‍ശ് വെളിപ്പെടുത്തി. ഇന്ത്യയ്ക്ക് പുറത്ത് 2500 സ്‌ക്രീനുകളിലാണ് സിനിമയ്ക്ക് ലഭിച്ചത്. ആഗോള തലത്തില്‍ 7700 സ്‌ക്രീനുകളില്‍ പ്രദര്‍ശനം നടത്തുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

‘സീറോ’ എന്നായിരുന്നു ഷാരൂഖ് ഖാന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ കനത്ത പരാജയം ഷാറുഖ് യുഗത്തിന് അവസാനമായെന്നുവരെ പലരും അടക്കം പറഞ്ഞു. അതൊക്കെ ഇനി വെറും പഴങ്കഥകൾ. ബോക്സ് ഓഫിസിന്റെ രാജാവിന് ‘സീറോ’ മാർക്ക് നൽകിയവർക്ക് നൂറ് മാർക്കിന്റെ മറുപടിയുമായാണ് കിങ് ഖാൻ പഠാനിൽ എത്തുന്നത്. മാസ് ആക്‌ഷൻ റോളിൽ ഷാറുഖ്‌, ധൂം സിനിമയിലെ കബീർ ശർമയെ കടത്തിവെട്ടുന്ന വില്ലൻ വേഷത്തിൽ ജോൺ, ലുക്കിലും അഴകിലും നിറഞ്ഞു നിൽക്കുന്ന ദീപിക… ഒപ്പം ഹൈ വോൾട്ടേജ് മാസ് ആക്‌ഷൻ രംഗങ്ങള്‍. പഠാൻ സിനിമയെക്കുറിച്ച് ചുരുക്കി പറയാനുള്ളത് ഇതാണ്.

2019-ല്‍ കശ്മീരിൽ നിന്നും ആര്‍ട്ടിക്കിള്‍ 370 അസാധുവാക്കുന്നതോടെ ഇന്ത്യയോട് പ്രതികാരത്തിന് തുനിയുന്ന പാക് സൈനിക മേധാവി. അതിനായി വിനാശകാരികളായ ഔട്ട്ഫിറ്റ് എക്സ് എന്ന കോർപ്പറേറ്റ് തീവ്രവാദി ഗ്രൂപ്പുമായി ഇയാൾ കൈകോർക്കുന്നു. തിന്മയുടെ ആൾരൂപമായ ജിം ആണ് ഔട്ട്ഫിറ്റ് എക്സിന്റെ മേധാവി. താൻ ഏറ്റെടുക്കുന്ന ഏത് ദൗത്യവും വിജയകരമായി പൂർത്തിയാക്കുന്ന ജിമ്മിൽ നിന്നും ഇന്ത്യയെ രക്ഷിക്കാൻ ഇറങ്ങിത്തിരിക്കുന്ന പഠാന്‍. അയാൾ നേരിടേണ്ടിവരുന്ന അപ്രതീക്ഷിത വെല്ലുവിളികളാണ് പഠാൻ സിനിമയുടെ പ്രമേയം.

മുന്‍പ് കണ്ട സ്പൈ സിനിമകളുടെ പാറ്റേണുകളും സ്വീക്വന്‍സുകളും അവര്‍ത്തിക്കുന്നതായി അനുഭവപ്പെട്ടാലും ഷാറുഖ് ഖാൻ എന്ന സൂപ്പർതാരത്തിന്റെ മാനറിസങ്ങളും സ്വാഗും പഠാനെ ചടുലമാക്കുന്നു. യഷ് രാജ് ഫിലിംസ് രൂപം നല്‍കുന്ന സ്പൈ യൂണിവേഴ്സിന്‍റെ ആദ്യ ചിത്രമാണ് പഠാന്‍. ഹൃതിക് റോഷന്റെ വാർ സിനിമയിലെ കേണൽ ലുത്ര അടക്കമുള്ള കഥാപാത്രങ്ങൾ പഠാനിലും പ്രത്യക്ഷപ്പെടുന്നുണ്ട്. ഒരു ഘട്ടത്തിൽ വലിയൊരപകടത്തിൽപെടുന്ന പഠാനെ രക്ഷിക്കാനായെത്തുന്നത് ഈ യൂണിവേഴ്സിലെ അംഗമായ മറ്റൊരു സൂപ്പർതാരമാണ്. കഥയിലും പരിസരത്തിലും കഥാ സന്ദര്‍ഭങ്ങളിലും പുതുമയൊന്നും അവകാശപ്പെടാനില്ലെങ്കിലും തിയറ്ററിലെത്തുന്ന പ്രേക്ഷകനെ രസിപ്പിക്കാനുള്ള കൂട്ടുകളെല്ലാം സംവിധായകൻ സിദ്ധാര്‍ത്ഥ് ആനന്ദ് ഒരുക്കിയിട്ടുണ്ട്. ജോൺ ഏബ്രഹാമിന്റെ ജിം എന്ന വില്ലന്‍ കഥാപാത്രം തന്നെ ഇതിനുദാഹരണം. നായകനൊത്ത വില്ലന്റെ അഭാവം പല ബിഗ് ബജറ്റ് സിനിമകളിലും പ്രതിഫലിച്ചുകണ്ടിട്ടുണ്ട്. എന്നാൽ ഷാരൂഖിന് ഒത്ത എതിരാളിയായി കളത്തിലുടനീളം ജോൺ നിറഞ്ഞു നിൽക്കുന്നുണ്ട്. വൈകാരികമായി പ്രേക്ഷകരെ കഥയിലേക്ക് അടുപ്പിച്ച് നിർത്തുന്ന ഘടകങ്ങൾ കൂടി ഉണ്ടായെങ്കിൽ കൂടുതൽ നന്നായേനെ.

ചിത്രത്തിന്‍റെ ഭൂരിഭാഗവും ഷാറുഖ് സ്ക്രീനിലുണ്ട്. ‘പഠാന്‍ മരിച്ചിട്ടില്ല’ എന്ന് ഡയലോഗ് മുതല്‍ പിന്നീടങ്ങോട്ട് മാസ് രംഗങ്ങൾ നിരവധി. വിവാദങ്ങള്‍ ഏറെയുണ്ടായെങ്കിലും അതൊന്നും ഒരു തരത്തിലും ചിത്രത്തിനെ ബാധിക്കില്ലെന്ന് വ്യക്തം. അടിമുടി ദേശസ്നേഹിയായ ഒരു സൈനികനായ പഠാനായി ഷാരൂഖ് സ്ക്രീനില്‍ നിറയുന്നു. പ്രേക്ഷകരെ വശീകരിക്കുന്ന ലുക്കുമായി എത്തുന്ന ദീപിക പദുക്കോണും പഠാന്റെ സുന്ദര കാഴ്ചയാണ്. എടുത്തു പറയേണ്ടത് ദീപികയുടെ ആക്‌ഷന്‍ സീനുകളാണ്. ഗാനരംഗങ്ങളിലും ദീപികയുടെ സ്ക്രീൻപ്രസൻസ് അതിമനോഹരം. റൂബിന എന്ന ‌ഏജന്റിനെയാണ് ദീപിക ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

ഡിംപിള്‍ കപാഡിയയുടെ അഭിനയപ്രകടനവും പഠാന്റെ മുതല്‍ക്കൂട്ടാണ്. ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങള്‍ അഭിനയിച്ചിരിക്കുന്നു. അധികം വലിച്ചു നീട്ടാതെ രണ്ട് മണിക്കൂർ നാൽപത് മിനിറ്റിൽ നീതി പുലർത്തിയ എഡിറ്റിങ് ആണ് ആരിഫ് ഷെയ്ഖിന്റേത്. സഞ്ജിത് ആൻഡ് അഞ്ജിത് ബൽഹരയുടെ പശ്ചാത്തല സംഗീതവും ഗാനങ്ങളും പഠാന്റെ പ്രധാന ആകർഷണമാണ്. ജൂമേ ജോ പഠാൻ എന്ന ഗാനം ടെയ്ൽ‍ എൻഡിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നവാഗതനായ സത്ചിത് പൗലൗസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഐമാക്സ് ക്യാമറയിൽ ഷൂട്ട് ചെയ്യുന്ന ഇന്ത്യയിലെ ആദ്യ ചിത്രമാണ് പഠാൻ. അതുകൊണ്ട് തന്നെ സിനിമയുടെ പ്രകടമായ ദൃശ്യാനുഭവം ആസ്വദിക്കണമെങ്കിൽ ഐമാക്സ് സ്ക്രീൻ തന്നെ േവണ്ടിവരും.

മിഷൻ ഇംപോസിബിൾ സിനിമകളിലെ മിഷൻ രംഗങ്ങളുടെ സാമ്യം പഠാനിൽ പ്രകടമാണ്. റഷ്യ, അഫ്ഗാനിഥാൻ, സ്പെയ്ൻ തുടങ്ങി വിവിധ രാജ്യങ്ങൾ ചിത്രത്തിന്റെ ലൊക്കേഷനുകളാണ്. സംഘടന രംഗങ്ങളും, വിഎഫ്എക്സും പഠാന്റെ പ്രധാന ഹൈലൈറ്റ് ആണ്. ബോളിവുഡിനുതകുന്ന ബജറ്റിൽ മോശമല്ലാത്ത രീതിയിൽ വിഎഫ്എക്സ് ചിത്രത്തില്‍ വൃത്തിയായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ പല സ്ഥലങ്ങളിലും സെറ്റ് ഇട്ട് ചെയ്തിരിക്കുന്നതാണെന്നതും വ്യക്തമാണ്. ഷാരൂഖ് ഖാന്റെ ഇൻട്രൊ സീനിലെ ആക്‌ഷൻ രംഗങ്ങൾ അത്യുഗ്രനാണ് കൊറിയോഗ്രഫി ചെയ്തിരിക്കുന്നത്. എന്നാൽ ജോണും ഷാരൂഖും തമ്മിലുള്ള ഫൈറ്റ് രംഗങ്ങളിൽ ഈ പൂര്‍ണത കൊണ്ടുവരാൻ ആക്‌ഷൻ ഡയറക്ടേഴ്സിനായില്ല.

ആകെ മൊത്തത്തിൽ പഠാൻ ഒരു സമ്പൂർണ എന്റെർടെയിനറാണ്. ഷാരൂഖ് ആരാധകർക്ക് ഏറെക്കാലത്തിനു ശേഷം ആസ്വദിക്കാനും ആവേശത്തിലാറാടാനും ലഭിക്കുന്ന അവസരമാണ് ഇൗ സിനിമ. ലോജിക്കില്ലാതെ മാസും മസാലയും നിറച്ച് കയ്യടിക്കും ആർപ്പു വിളികൾക്കും വേണ്ടി ഒരുക്കപ്പെട്ടിരിക്കുന്ന ചിത്രം തിയറ്ററിൽ തന്നെ ആസ്വദിക്കേണ്ട ഒന്നാണ്.

ഷാരൂഖ് ഖാനൊപ്പം , ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം തുടങ്ങിയ താരങ്ങളും അവരുടെ ബന്ധുക്കളുമൊത്ത് ഇന്നലെ പത്താന്റെ പ്രത്യേക പ്രദര്‍ശനം യഷ് രാജ് ഫിലിംസിന്റെ ഓഫീസില്‍ കണ്ടിരുന്നു.

സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തിലെ ബേഷരം രംഗ് എന്ന ഗാനരംഗത്തില്‍ ദീപിക പദുക്കോണ്‍ കാവി നിറത്തിലുള്ള ബിക്കിനി അണിഞ്ഞെന്ന് ആരോപിച്ച് ഹിന്ദുസംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത് വന്‍ വിവാദമായിരുന്നു.

RECENT POSTS
Copyright © . All rights reserved