ഷെറിൻ പി യോഹന്നാൻ
റോഷാക്ക്, തിയേറ്റർ വാച്ച് അർഹിക്കുന്ന ചിത്രമാണ്. അത് കഥയുടെ വലുപ്പം കൊണ്ടല്ല, സാങ്കേതിക വശങ്ങളിലെ പെർഫെക്ഷൻ കാരണമാണ്. മലയാളി കണ്ടുശീലിച്ചിട്ടില്ലാത്ത കഥാഭൂമികയിലേക്കാണ് റോഷാക്ക് പ്രേക്ഷകനെ കൊണ്ടുപോകുന്നത്. ചില സ്കാൻഡിനേവിയൻ സിനിമകൾ നൽകുന്ന ഫീൽ ഈ ചിത്രവും വച്ചുനീട്ടുന്നുണ്ട്. ഒരു കഥ പറഞ്ഞുതീർക്കുക എന്ന ധർമ്മമല്ല നിസാം ബഷീറെന്ന സംവിധായകൻ നിർവഹിക്കുന്നത്. അതിനെ വ്യത്യസ്തമായി, സൂക്ഷ്മമായി കൈകാര്യം ചെയ്ത് പുത്തൻ അനുഭവമായി സ്‌ക്രീനിൽ എത്തിക്കുകയാണ്. ഇവിടെയാണ് റോഷാക്ക് എനിക്ക് പ്രിയപ്പെട്ടതാവുന്നത്.
തന്റെ ഭാര്യയെ കാണാനില്ലെന്ന പരാതിയുമായാണ് ലൂക്ക് ആന്റണി ഹിൽ സ്റ്റേഷനിലെ പൊലീസ് സ്റ്റേഷനിലേക്ക് എത്തുന്നത്. പതിയെ ആ നാട്ടിൽ നിലയുറപ്പിക്കുന്ന ആന്റണിയിലൂടെ കഥയും കഥാപാത്രങ്ങളും വികസിക്കുന്നു. സ്പൂൺ ഫീഡ് ചെയ്യാതെ ഇടയ്ക്കിടെ പ്രേക്ഷകന്റെ മനസ്സിളക്കാനുള്ളത് ഇട്ട് നൽകി, അല്പം ചിന്തിപ്പിച്ചുതന്നെയാണ് കഥയുടെ മുന്നോട്ടുള്ള പോക്ക്. എന്റെ ഇഷ്ടചിത്രങ്ങളിൽ ഒന്നായ ഇബ്‌ലീസിന്റെ തിരക്കഥാകൃത്തായ സമീർ അബ്ദുൽ ഇവിടെയും വ്യത്യസ്തമായ ലോകം ഒരുക്കിയിരിക്കുന്നു. ഇബ്‌ലീസിൽ കളർഫുൾ ലോകമാണെങ്കിൽ ഇവിടെ അത് നേർവിപരീതമാണ്.

ലൂക്ക് ആന്റണിയുടെ മാനസിക വ്യാപാരങ്ങളെ അതിസൂക്ഷ്മമായി സ്‌ക്രീനിൽ എത്തിക്കുന്നതിൽ മമ്മൂട്ടി വിജയിച്ചിട്ടുണ്ട്. ഇവിടെ ആന്റണി മറ്റു കഥാപാത്രങ്ങളുടെ ഇടയിലേക്കാണ് എത്തുന്നത്. അതിനാൽ കഥയിൽ അവരുടെ റോളും വലുതാണ്. ബിന്ദു പണിക്കരുടെ കഥാപാത്ര നിർമിതി, പ്രകടനം എന്നിവ എടുത്തുപറയേണ്ടതാണ്. ജഗദീഷ്, ഷറഫുദീൻ, ഗ്രേസ് ആന്റണി തുടങ്ങിയവരും പ്രകടനങ്ങളിൽ മികച്ചു നിൽക്കുന്നു.
ലൂക്ക് ആന്റണി ചുറ്റികയുമായി പ്രത്യക്ഷപ്പെടുന്ന ആദ്യ രംഗത്തുള്ള പശ്ചാത്തലസംഗീതം അതിഗംഭീരമാണ്. മിഥുൻ മുകുന്ദന്റെ പശ്ചാത്തലസംഗീതവും നിമിഷ് രവിയുടെ ഫ്രെയിമുകളും കിരൺ ദാസിന്റെ എഡിറ്റിങ്ങും ചിത്രത്തെ ഗ്രിപ്പിങായി നിലനിർത്തുന്നു. സ്ലോ ബേൺ ത്രില്ലറെന്നോ, സൈക്കോളജിക്കൽ റിവഞ്ച് ത്രില്ലറെന്നോ വിശേഷിപ്പിക്കാം. സിനിമ ഒരുക്കുന്ന മൂഡിലേക്ക് എത്താൻ കഴിഞ്ഞാൽ വളരെ ഇമ്പ്രെസ്സീവായി അനുഭവപ്പെടും. നായകനെകൊണ്ട് / വില്ലനെകൊണ്ട് ഫ്ലാഷ്ബാക്ക് പറയിപ്പിക്കുന്ന സ്ഥിരം ശൈലിയും ചിത്രം പിന്തുടരുന്നില്ല.

മനുഷ്യമനസ്സിനോളം നിഗൂഢമായ മറ്റൊന്നില്ല. അടുത്താലും അത്ര പെട്ടെന്ന് അറിയാൻ കഴിയാത്ത കഥാപാത്രങ്ങളാണ് ചിത്രത്തിന്റെ പ്രധാന ശക്തി. ശ്രദ്ധയോടെ അവരോടൊപ്പം സഞ്ചരിക്കാനാണ് ശ്രമിക്കേണ്ടത്. പല സംഭാഷണങ്ങളും ശ്രദ്ധേയമാണ്.
🔥Bottom Line – മനുഷ്യ മനസ്സിന്റെ സങ്കീർണ്ണതകളാണ് റോഷാക്ക് വിഷയമാക്കുന്നത്. കഥാപാത്രങ്ങളുടെ മികച്ച പ്രകടനം, ഗംഭീര പ്രൊഡക്ഷൻ ക്വാളിറ്റി, ടെക്നിക്കൽ സൈഡ്, പുതുമയുള്ള കഥ – ആഖ്യാനം എന്നിവ ചിത്രത്തിന് ഫ്രഷ് ഫീൽ സമ്മാനിക്കുന്നു. അത് വലിയ സ്‌ക്രീനിൽ അനുഭവിച്ചറിയണം.
ജയൻ എടപ്പാൾ
ലണ്ടൻ : ലോക കേരളസഭ യുകെ-യൂറോപ്പ് മേഖലാസമ്മേളനം ലണ്ടനിൽ പ്രൗഡോജ്വലമായി സമാപിച്ചു. പൊതു സമ്മേളനത്തിന് എത്തിച്ചേർന്നത് വമ്പിച്ച ജനാവലിയാണ്. വർണ്ണാഭമായ കലാപരിപാടികൾ ആസ്വദിച്ചു മനംനിറഞ്ഞാണ് കാണികൾ മടങ്ങിയത്. കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുമെന്നും യുകെയിൽ നിന്നും കേരളത്തിലേക്ക് നേരിട്ടു വരുന്നതിനുള്ള യാത്രാക്ലേശം പരിഹരിക്കുന്നതിനായി ഏഴ് ദിവസവും ഡയറക്ട് വിമാന സർവീസ് ആരംഭിക്കുവാനുള്ള നടപടികൾ സ്വീകരിക്കുമെന്നും, വിദേശ രാജ്യങ്ങളിലേക്കുള്ള നേഴ്സുമാരുടെ റിക്രൂട്ട്മെന്റിന് ഗവൺമെന്റ് നേതൃത്വം നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോകകേരളസഭ യുകെ-. യൂറോപ്പ് മേഖലാ കോൺഫ്രറൻസും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പ്രതിനിധി സമ്മേളനം ലണ്ടനിലെ സെൻറ് ജെയിംസ് കോർട്ട് ഹോട്ടലിലും പൊതുസമ്മേളനം ലണ്ടനിലെ ടുഡോർ പാർക്കിലുമാണ് സംഘടിപ്പിച്ചത് . യുകെ- യൂറോപ്പ് മേഖലകളിൽ നിന്നും എത്തിച്ചേർന്ന പ്രതിനിധികൾ ഉന്നയിച്ച പ്രാധാന്യമുള്ള മുഴുവൻ കാര്യങ്ങളും അനുഭാവപൂർവ്വം പരിഗണിച്ച് നടപ്പിലാക്കാൻ പരിശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നവകേരള നിർമ്മാണത്തിൽ പ്രവാസി മലയാളികൾക്ക് വലിയ ദൗത്യമാണ് നിർവ്വഹിക്കാനുള്ളതെയെന്നും ആവശ്യമായ ഘട്ടങ്ങളിലെല്ലാം പ്രവാസി മലയാളികളിൽ നിന്നും വേണ്ടത്ര സഹായങ്ങൾ നാടിന് ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.
മലയാളം മിഷന്റെ പ്രവർത്തനങ്ങൾ മറ്റു സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലുമൊക്കെ നല്ല രീതിയിലാണ് നടക്കുന്നതെന്നാണ് മനസ്സിലാക്കുന്നുവെന്നും കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിച്ചു പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തേണ്ടതാണെന്നുള്ള ആവശ്യവും പരിഗണിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദേശത്ത് നല്ലരീതിയിൽ പ്രവർത്തിക്കുന്ന മലയാളി സംഘടനകൾക്ക് നോർക്ക രജിസ്ട്രേഷൻ നൽകണമെന്നനിർദ്ദേശവും സജീവമായി പരിഗണിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഒ സി ഐ കാർഡ് ഹോൾഡേഴ്സിന് ലഭിക്കേണ്ടതായ അവകാശങ്ങൾ വിപുലീകരിക്കേണ്ടതിനെക്കുറിച്ചും ഇരട്ടപൗരത്വം അനുവദിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പ്രതിനിധികൾ ഉന്നയിക്കപ്പെട്ടുവെങ്കിലും സംസ്ഥാന സർക്കാരിന്റെ പരിധിയിൽ അല്ലാത്ത വിഷയങ്ങൾ ആയതുകൊണ്ട് കേന്ദ്ര ഗവൺമെൻറിന്റെ ശ്രദ്ധയിൽ കൊണ്ടുവരുവാൻ ശ്രമിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിനിധി സമ്മേളനത്തിലും പൊതുസമ്മേളനത്തിലും വ്യവസായവകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷത വഹിച്ചു. യുകെ- യൂറോപ്പ് മേഖലകളിൽ നിന്നമുള്ള തെരഞ്ഞെടുക്കപ്പെട്ട ലോക കേരള സഭ അംഗങ്ങളെ കൂടാതെ ബിസിനസ് മേഖലകളിൽ നിന്നുമുള്ള പ്രമുഖരും രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക സംഘടനകളിൽ നിന്നും ക്ഷണിക്കപ്പെട്ട വ്യക്തികളുമുൾപ്പെടെ 125 ലധികം പ്രതിനിധികളാണ് രാവിലത്തെ സെഷനിൽ പങ്കെടുത്തത് . യുകെ- യൂറോപ്പ് മലയാളികളുടെ പൊതുവായ ആവശ്യങ്ങളും കേരളത്തിന്റെ സമഗ്രമായ വികസനത്തിന് ആവശ്യമായ നിർദ്ദേശങ്ങളും പ്രതിനിധി സമ്മേളനത്തിൽ അംഗങ്ങൾ അവതരിപ്പിക്കുകയുണ്ടായി. കേന്ദ്ര വിദേശകാര്യ വകുപ്പിന്റെ അനുമതിയോടുകൂടി കേരളത്തിൽ നിന്നും യോഗ്യതയുള്ള നഴ്സുമാർക്കും മറ്റ് ആരോഗ്യ മേഖലകളിൽ യോഗ്യത സമ്പാദിച്ചിട്ടുള്ളവർക്കും യുകെയിലേക്ക് ജോലിക്കായി എത്തുന്നതിന് നോർക്കയും യോർക്ക് ഷെയർ ആൻഡ് ഹംബർ ഹെൽത്ത് കെയർ പാർട്ട്ണർഷിപ്പും തമ്മിൽ വേദിയിൽവച്ച് ധാരണാപത്രത്തിൽ ഒപ്പുവെച്ചു. എഗ്രിമെൻറ് അനുസരിച്ച് കേരളത്തിൽ ആരോഗ്യ രംഗത്ത് ജോലിചെയ്യുന്ന നേഴ്സുമാർ, ഡോക്ടർമാർ, പാരാമെഡിക്കൽ സ്റ്റാഫ് എന്നിവർ ഉൾപ്പെടെ മൂവായിരത്തിലധികം ഉദ്യോഗാർത്ഥികൾക്ക് ഇടനിലക്കാരില്ലാതെ യുകെയിലേക്ക് എത്തുവാനുള്ള സാഹചര്യവും ഒരുങ്ങിയിട്ടുണ്ട്. വരും മാസങ്ങളിൽ കൊച്ചിയിൽ വച്ച് യുകെ എംപ്ലോയ്മെൻറ് ഫെസ്റ്റ് സംഘടിപ്പിക്കുന്ന വിവരവും പ്രതിനിധി സമ്മേളനത്തിൽ അറിയിച്ചു. അടുത്ത മേഖലാ സമ്മേളനങ്ങൾ സൗദി അറേബ്യയിലും അമേരിക്കയിലും വെച്ചു നടത്തുന്നതാണെന്നും ലോകകേരളസഭ സമ്മേളനങ്ങളുടെ ചെലവുകൾ വഹിക്കുന്നത് സർക്കാർ അല്ലായെന്നും നാടിൻറെ കാര്യത്തിൽ താല്പര്യമുള്ള അതാത് പ്രദേശങ്ങളിലെ മലയാളികൾ ആണെന്ന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
പ്രതിനിധി സമ്മേളനത്തിലും പൊതുസമ്മേളനത്തിലും മുഖ്യമന്ത്രി പിണറായി വിജയനെയും, വ്യവസായ മന്ത്രി പി രാജീവനെയും കൂടാതെ പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് , വ്യവസായ പ്രമുഖരായ എം എ യൂസഫലി, രവി പിള്ള, ആസാദ് മൂപ്പൻ. നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല ഐഎഎസ് , ഡൽഹിയിലെ. ഒ എസ് ഡി വേണു രാജാമണി ഐഎഎസ് , നോർക്ക വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ സി ഇ ഒ ഹരികൃഷ്ണൻ നമ്പൂതിരി, ജനറൽ മാനേജർ അജിത്ത് കൊളശേരി, ഒ വി മുസ്തഫ, സി വി റപ്പായി, ജെ കെ മേനോൻ, എസ് ശ്രീകുമാർ, സി എ ജോസഫ് , ബിജു പെരിങ്ങത്തറ,കുര്യൻ ജോർജ്ജ് എന്നിവരും വിവിധ കമ്മിറ്റി കൺവീനർമാരും സംഘടനാ നേതാക്കളും സമ്മേളനങ്ങളിൽ സംസാരിക്കുകയുണ്ടായി. ഇംഗ്ലണ്ടിന്റെയും ഇന്ത്യയുടേയും ദേശീയ ഗാനാലാപനത്തോടെയാണ് പ്രതിനിധി സമ്മേളനം ആരംഭിച്ചതും അവസാനിച്ചതും.
ബ്രിട്ടനിലെ മലയാളീ സമൂഹത്തിന്റെ കൂട്ടായ്മയും സംഘടന ബോധവും വിളിച്ചോതി കൊണ്ട് കഴിഞ്ഞ 10 ആഴ്ചകളോളമായി തികഞ്ഞ അച്ചടക്കത്തോടും ദിശാബോധത്തോടും കൂടി സംഘടിപ്പിക്കപ്പെട്ട ലോക കേരളസഭ യുകെ_യൂറോപ്പ് മേഖല സമ്മേളനം ഒരു ചരിത്ര വിജയമായി. ബ്രിട്ടനിലെയും യൂറോപ്പിലേയും ദശകങ്ങൾ ചരിത്രമുള്ള മലയാളീ സമൂഹത്തിന്റെ കുടിയേറ്റവും നവകേരള സൃഷിടിക്കായി മലയാളികളുടെ ആശയ സമുന്നയവും യൂറോപ്പിലേയും യുകെയിലെയും വികസന കാഴ്ചപ്പാടുകൾ നമ്മുടെ കൊച്ചു കേരളത്തിനുപകരിക്കുന്ന തലത്തിലുള്ള ദിശാ ബോധവും ലോക കേരള സഭ മേഖല സമ്മേളനം ചർച്ച ചെയ്ത് ഈ മേഖല സമ്മേളനത്തിന്റെ പ്രാധാന്യം മനസ്സിലാക്കുവാൻ ഏവർക്കും അവസരം ലഭിച്ചു.
നവകേരള നിര്‍മ്മാണം പ്രതീക്ഷകളും സാധ്യതകളും പ്രവാസികളുടെ പങ്കും, വെജ്ഞാനിക സമൂഹ നിര്‍മ്മിതിയും പ്രവാസ ലോകവും, ലോക കേരള സഭ പ്രവാസി സമൂഹവും സംഘടനകളും, യൂറോപ്യന്‍ കുടിയേറ്റം അനുഭവങ്ങളും വെല്ലുവിളികളും എന്നീ നാല് വിഷയങ്ങളില്‍ സമ്മേളനത്തില്‍ ചര്‍ച്ചകള്‍ നടന്നു.
ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ പ്രൊഫ. വി.കെ. രാമചന്ദ്രൻ ,നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ, സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ.കെ.രവി രാമൻ, പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് ഐ.എ.എസ് എന്നിവര്‍ യഥാക്രമം ചര്‍ച്ചകള്‍ക്ക് നേതൃത്വം നൽകി.
മേഖല സമ്മേളനം നിയന്ത്രിച്ചത് സമ്മേളന പ്രതിനിധികളിൽ നിന്നും തിരഞ്ഞെടുത്ത പ്രസീഡിയം ആയിരുന്നു. പ്രതിനിധി സമ്മേളനത്തിൽ ചീഫ് കോർഡിനേറ്റർ എസ് ശ്രീകുമാറും പൊതുസമ്മേളനത്തിൽ ഓർഗനൈസേഷൻ കമ്മിറ്റി ചെയർമാൻ ഡോ ബിജു പെരിങ്ങത്തറയും സ്വാഗതമാശംസിച്ചു . യു കെയിലെ വിവിധ സംഘടനകളെ ഏകോപിപ്പിച്ചു മേഖല സമ്മേളനം നടത്താൻ കഴിഞ്ഞതിലെ സന്തോഷവും ചീഫ് കോഓർഡിനേറ്റർ എസ്. ശ്രീകുമാർ സദസ്സുമായി പങ്കുവെച്ചു.
യുകെയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള എഴുപത്തഞ്ചോളം കലാകാരന്മാർ പങ്കെടുത്ത ‘കേളീരവം’ എന്ന ഹൃദ്യമായ കലാപാരിപാടികളും തിങ്ങി നിറഞ്ഞ സദസ്സിനെ സാക്ഷി നിർത്തി അരങ്ങേറി.
വളരെ ചുരുങ്ങിയ സമയം കൊണ്ട് യുകെ യിലെ വിവിധ രാഷ്ട്രീയ സാംസ്‌ക്കരിക പ്രവാസി സംഘടനകളെ ഒരുമിച്ചു കൊണ്ടുവന്നു ഈ ലോക കേരളസഭ മേഖല സമ്മേളനം ഒരു വമ്പിച്ച വിജയം ആക്കിമാറ്റിയ യുകെയിലെ മലയാളീ സമൂഹത്തിന് ചീഫ് കോർഡിനേറ്റർ എസ് ശ്രീകുമാർ, ജോയിന്റ് കോർഡിനേറ്റർ സി എ ജോസഫ്, ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ ഡോ ബിജുപെരിങ്ങത്തറ, പി. ആർ. ഒ. ജയൻ എടപ്പാൾ, മറ്റു സബ് കമ്മിറ്റി കൺവീനർമാർ, ലോക കേരള സഭ അംഗങ്ങൾ എന്നിവർ നന്ദി അറിയിച്ചു.
ഐശ്വര്യ പൂജയ്ക്കായി നരബലി നടത്തിയ വാര്‍ത്ത അറിഞ്ഞ് ശരിക്കും ഞെട്ടിയത് പത്തനംതിട്ട ഇലന്തൂരിലെ നാട്ടുകാര്‍. നാടുമായി ഇടപഴകി കഴിയുന്ന കാഞ്ഞിരംമൂട്ടില്‍ വൈദ്യന്മാരായ ഭഗവല്‍ സിംഗും ഭാര്യ ലൈലുമാണെന്ന് മാധ്യമങ്ങളില്‍ നിന്നാണ് നാട്ടുകാര്‍ അറിഞ്ഞത്. നാട്ടുകാര്‍ ‘ബാബു അണ്ണന്‍’ എന്നു വിളിക്കുന്ന വൈദ്യരാണ് ഭഗവല്‍ സിംഗ്. കഴിഞ്ഞ ദിവസവും ഒരു വിവാഹ സ്ഥലത്ത് ഭഗവല്‍ സിംഗും ഭാര്യയുമുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. അറസ്റ്റിലാകുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് പല അയല്‍വീടുകളിലും ഭഗവല്‍ സിംഗ് സൗഹൃദ സന്ദര്‍ശനവും നടത്തിയിരുന്നു.
ഇലന്തൂര്‍ മണപ്പുറത്ത് പാരമ്പര്യ വൈദ്യനാണ് ഭഗവല്‍ സിംഗ്. അച്ഛനും അപ്പൂപ്പന്മാരും പാരമ്പര്യമായി തിരുമ്മു ചികിത്സ നടത്തുന്ന കേന്ദ്രമാണിത്. അവര്‍ നല്ല കൈപുണ്യമുള്ളവരായിരുന്നു. ആ പാരമ്പര്യം തന്നെ ഭഗവല്‍ സിംഗിനുമുണ്ടായിരുന്നു. നാട്ടുകാര്‍ അടക്കം നിരവധി പേര്‍ ദിവസവും ഇവിടെ തിരുമ്മലിന് എത്താറുണ്ടായിരുന്നു. നിരവധി വാഹനങ്ങള്‍ ദിവസവും വരും. തിരക്ക് കഴിയുമ്പോള്‍ ഭഗവല്‍ സിംഗ് പുറത്തുവരാറുണ്ടായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു.
നിരവധി വാഹനങ്ങള്‍ ദിവസവും വന്നുപോകാറുണ്ട്. തിരുമ്മാന്‍ എത്തുന്നവരാണെന്നാണ് കരുതിയത്. ഇന്നു രാവിലെയും വാഹനങ്ങള്‍ വന്നു. എന്നാല്‍ വൈദ്യരില്ലെന്ന് പറഞ്ഞ് മടങ്ങുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. രാത്രി വൈദ്യരുടെ ഭാര്യ ഉച്ചത്തില്‍ പ്രാര്‍ത്ഥിക്കുന്നത് കേള്‍ക്കാം. ചന്ദനതിരി കത്തിക്കുന്നതിന്റെ സുഗന്ധവും വന്നിരുന്നു. എല്ലാ വീട്ടിലും നടക്കുന്ന പോലെയുള്ള പ്രാര്‍ത്ഥനയാണെന്നാണ് കരുതിയതെന്നും നാട്ടുകാര്‍ പറയുന്നു.
ഐശ്വര്യത്തിനും സമ്പദ് സമൃദ്ധിക്കും പൂജ നടത്താന്‍ സമീപിക്കുക എന്ന ശിഹാബിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് കണ്ടാണ് ദമ്പതികള്‍ സമീപിച്ചത്. ഇവരില്‍ നിന്ന് പൂജയ്ക്കായി പണവും ഈടാക്കി. തുടര്‍ന്ന് ശിഹാബ് തന്നെയാണ് നരബലിയെ കുറിച്ച് പറഞ്ഞത്. അതിനുള്ള ഇരകളെയും ഇയാള്‍ തന്നെ എത്തിച്ചുകൊടുക്കുകയായിരുന്നു.
കാലടി മറ്റൂര്‍ സ്വദേശിനി റോസിലിയെ ഇതിനു വേണ്ടി ആദ്യം തിരുവല്ലയില്‍ കൊണ്ടുപോയി പൂജ നടത്തി തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം കഴുത്തറുത്ത് കൊല്ലുകയായിരുന്നു. ജൂണിലാണ് ഈ സംഭവം. റോസിലിയെ കാണാനില്ലെന്ന് അറിയിച്ച് ബന്ധുക്കള്‍ പാതി നല്‍കിയെങ്കിലും അന്വേഷണത്തില്‍ തുമ്പൊന്നും ലഭിച്ചില്ല.
ഐശ്വര്യം വര്‍ധിക്കാന്‍ ഒരു നരബലി കൂടി നടത്തണമെന്ന് ശിഹാബ് ആവശ്യപ്പെട്ടു. ഇതിനായി പത്മയെ കൊച്ചിയില്‍ നിന്നും തട്ടിക്കൊണ്ടുപോയി. കാറിലാണ് ഇവരെ കടത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു.
മൃതദേഹങ്ങളുടെ ഇന്‍ക്വസ്റ്റും പോസ്റ്റുമോര്‍ട്ടവും നടത്തിയാലെ പൂര്‍ണ്ണ വിവരങ്ങള്‍ ലഭിക്കുമെന്ന ദക്ഷിണ മേഖല ഐജി. പി.പ്രകാശ് പറഞ്ഞു. ഇപ്പോള്‍ രണ്ടു കൊലപാതക വിവരങ്ങളാണ് ലഭിച്ചിരിക്കുന്നത്. കൂടുതല്‍ ആളുകളെ കൊലപ്പെടുത്തിയോ എന്ന് അന്വേഷിച്ചുവരുന്നു. റോസിലിയെ ജൂണിലാണ് കാണാതായത്. റോസിലിയെ കൊലപ്പെടുത്തിയ വിവരം പ്രതികളാണ് പറഞ്ഞത്. സാമ്പത്തിക നേട്ടത്തിനു വേണ്ടിയുള്ള കൊലയാണെന്നാണ് പ്രതികള്‍ പറഞ്ഞത്. നരബലിയാണോ എന്ന് പരിശോധിച്ചുവരികയാണ്.
ശിഹാബ് ആണ് ഏജന്റായി ഇവര്‍ക്ക് സ്ത്രീകളെ എത്തിച്ചുനല്‍കിയത്. രണ്ട് മൃതദേഹങ്ങളും ഒരിടത്താണ് കുഴിച്ചിട്ടിരിക്കുന്നതെന്നും എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജുവും അറിയിച്ചു. കൊലപാതകം അതിക്രൂരമായ രീതിയിലാണ് നടത്തിയിരിക്കുന്നതെന്നും കമ്മീഷണര്‍ പറഞ്ഞു. മൂന്നു ജില്ലകളില്‍ നിന്നുള്ള പോലീസ് സംഘമാണ് അന്വേഷണ സംഘത്തിലുള്ളത്.
27 വയസ്സുകാരിയായ മലയാളി മെഡിക്കൽ വിദ്യാർഥിനി ജീനാ മാത്യുവിന്റെ ആകസ്മിക വിയോഗത്തിൻറെ തേങ്ങലിലാണ് യുകെ മലയാളികൾ . വൂട്ടണിൽ താമസിക്കുന്ന ചാക്കോ മാത്യുവിന്റെയും എൽസി മാത്യുവിന്റെയും മകളായ ജീനാ മാത്യു ബൾഗേറിയയിൽ മെഡിസിന് പഠിക്കുകയായിരുന്നു. ക്യാൻസർ ബാധിതയായി ചികിത്സയിലായിരുന്നു ജീനാ മാത്യു . ജീന മാത്യുവിൻറെ പിതാവ് ചാക്കോ മാത്യു ആലപ്പുഴ പുള്ളംകണ്ടത്തിൽ കുടുംബാംഗമാണ്. സെൻറ് ജോർജ് സീറോ മലങ്കര കാത്തലിക് മിഷൻ ലൂട്ടണിലെ ഇടവകാംഗമാണ്.
ജീനയുടെ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
കഴിഞ്ഞ ദിവസമാണ് സംവിധായകൻ വിഘ്‌നേശ് ശിവനും തെന്നിന്ത്യൻ താര റാണി നയൻതാരയും തങ്ങളുടെ ഇരട്ട കുട്ടികളുടെ വരവ് അറിയിച്ചത്. അപ്പോൾ മുതൽ ആശംസകളുമായി നിരവധി പേരാണ് എത്തിയത്. ഏറെക്കാലത്തെ പ്രണയത്തിന് ശേഷം വിഘ്‌നേഷും നയൻതാരയും ഇക്കഴിഞ്ഞ ജൂൺ 9 ന് വിവാഹിതരായത്.ഇരുവരുടെയും വിവാഹം മഹാബലിപുരത്തെ അത്യാഢംബര റിസോർട്ടിലായിരുന്നു.വിവാഹ ശേഷം നയൻതാര അഭിനയത്തിൽ നിന്ന് വിട്ടു നിൽക്കുകയാണെന്നും താരം അമ്മയാവാൻ ഒരുങ്ങുകയാണെന്നും അടുത്തിടെ വാർത്തകൾ വന്നിരുന്നു.വിഘ്‌നേഷ് ശിവനും നയൻതാരയും കുഞ്ഞുങ്ങൾ എത്തിയ വിവരം സർപ്രൈസായാണ് ആരാധകരെ അറിയിച്ചത്.
ഞാനും നയൻസും അമ്മയും അപ്പയും ആയി. നാം അനുഗ്രഹിക്കപ്പെട്ടവരാണ്… ഇരട്ട കുഞ്ഞുങ്ങൾ.ഞങ്ങളുടെ എല്ലാ പ്രാർത്ഥനകളും,ഞങ്ങളുടെ പൂർവ്വികരുടെ അനുഗ്രഹങ്ങളും, എല്ലാം ചേർന്ന് 2 അനുഗ്രഹീതരായ കുഞ്ഞുങ്ങളുടെ രൂപത്തിൽ ഞങ്ങളുടെ അടുത്ത് എത്തിയിരിക്കുന്നു. നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് വേണം. ഉയിർ & ഉലകം. ജീവിതം കൂടുതൽ ശോഭയുള്ളതും മനോഹരവുമാണെന്ന് തോന്നുന്നു. ദൈവം ഇരട്ടി മഹാനാണ്’ എന്നാണ് വിഘ്നേഷ് ശിവൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഇതിന് പിന്നാലെ ഇരുവർക്കും ഒട്ടനവധി വിമർശനങ്ങളാണ് സോഷ്യൽ ലോകത്ത് ഉടലെടുത്തത്. ഇപ്പോൾ ഇതിന് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് നയൻതാര.
എനിക്ക് മുപ്പത്തിയെട്ട് വയസായതിനാൽ പ്രസവധാരണത്തിന് നിരവധി ബുദ്ധിമുട്ടുകൾ ഉണ്ട് കൂടാതെ അങ്ങനെ പ്രസവധാരണം ഞാൻ സ്വീകരിച്ചാൽ കുഞ്ഞുങ്ങൾക്ക് അംഗവൈകല്യം മുതലായവ ഉണ്ടാകാൻ സാധ്യത ഉണ്ടാകും എന്നും അതിനാൽ ആണ് തങ്ങൾ വാടക ഗർഭപാത്രം സ്വീകരിച്ചത് എന്നുമാണ് നയൻതാര പറയുന്നത്, എന്നാൽ തങ്ങളെ വിമർശിക്കുന്നവരോട് ഒന്നും തന്നെ പറയാൻ ഇല്ലെന്നും താരം കൂട്ടിച്ചേർത്തു.
ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടിയുടെ (എസ്പി) സ്ഥാപകനുമായ മുലായം സിങ് യാദവ് (82) അന്തരിച്ചു. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെയാണ് അന്ത്യം. ആരോഗ്യനില വഷളായതിനെ തുടർന്നു കഴിഞ്ഞ ഞായറാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
യുപി മുൻ മുഖ്യമന്ത്രിയും എസ്പി അധ്യക്ഷനുമായ അഖിലേഷ് യാദവ് ആണ് മകൻ. മൽതി ദേവിയും സാധന ഗുപ്തയുമായിരുന്നു ഭാര്യമാർ. മൽതി ദേവി 2003ലും സാധന ഗുപ്ത ഈ വർഷം ജൂലൈയിലുമാണ് അന്തരിച്ചത്. മൂന്നുതവണ യുപി മുഖ്യമന്ത്രിയായിരുന്ന മുലായം കേന്ദ്ര പ്രതിരോധ മന്ത്രിയുമായിട്ടുണ്ട്. നിലവിൽ മെയ്ൻപുരിയിൽനിന്നുള്ള ലോക്സഭാംഗമാണ്. അസംഗഢിൽനിന്നും സംഭാലിൽനിന്നും പാർലമെന്റിനെ പ്രതിനിധീകരിച്ചിട്ടുണ്ട്.
നിര്യാണത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി മോദി. ട്വിറ്ററിലെ അനുശോചനക്കുറിപ്പിനൊപ്പം മുലായം സിങ് യാദവിനൊപ്പമുള്ള ചിത്രങ്ങളും പ്രധാനമന്ത്രി പങ്കുവെച്ചിട്ടുണ്ട്. ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെട്ടിരുന്ന വിനയാന്വിതനായ നേതാവെന്നും ജയപ്രകാശ് നാരായണിന്റെയും ലോഹ്യയുടെയും ആദർശങ്ങൾ ജനകീയമാക്കാൻ ജീവിതമുഴിഞ്ഞ് വച്ച നേതാവാണെന്നും മോദി ട്വിറ്റർ കുറിപ്പിൽ പറഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം മുതലുള്ള ബന്ധമെന്നും മോദി കൂട്ടിച്ചേർത്തു.
സോഷ്യലിസ്റ്റ് ഭൂമികയിൽനിന്ന് സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് ഉദിച്ചുയർന്ന താരമാണ് മുലായം സിങ് യാദവ്. മറ്റു പലരെയും പോലെ ലോഹ്യാ വിചാരം തലയ്ക്കു പിടിച്ചാണ് മുലായവും സോഷ്യലിസ്റ്റായി പരിണമിച്ചത്. പ്രാദേശിക നേതാവായി തുടങ്ങി അരനൂറ്റാണ്ട് ജനപ്രതിനിധിയായും മന്ത്രിയായും മുഖ്യമന്ത്രിയായും കേന്ദ്രമന്ത്രിയായും യുപി രാഷ്ട്രീയത്തെ ദേശീയ രാഷ്ട്രീയത്തിന്റെ മുൻനിരയിലേക്കു നയിച്ച നേതാവായിരുന്നു മുലായം. ശരിയായാലും തെറ്റായാലും വ്യക്തമായ കാഴ്ചപ്പാടും ശക്തമായ നിലപാടുമായിരുന്നു ശക്തി. വ്യത്യസ്ത രാഷ്ട്രീയ നിലപാടുകളോട് സന്ധി ചെയ്ത് ആരോടും നിതാന്ത ശത്രുതയില്ലെന്നും അദ്ദേഹം പലപ്പോഴും തെളിയിച്ചു.
അറുപതുകളിൽ പുത്തൻ സോഷ്യലിസവുമായി റാം മനോഹർ ലോഹ്യ കടന്നു വന്നപ്പോൾ, കോൺഗ്രസിലെ മധ്യവർഗ, പിന്നാക്ക നേതാക്കളായിരുന്നു ലോഹ്യയുടെ ആകർഷണം. അഭിജാത കോൺഗ്രസ് നേതാക്കൾക്കൊപ്പം നിൽക്കാൻ ത്രാണിയില്ലാതിരുന്ന പലരും സോഷ്യലിസത്തിലേക്ക് ആകൃഷ്ടരായി. കർഷകരും തൊഴിലാളികളുമായ വലിയ പിന്നാക്ക, ദലിത് വിഭാഗം സോഷ്യലിസത്തോട് കാട്ടിയ ആഭിമുഖ്യം ഇന്ത്യയിലെ പ്രതിപക്ഷ രാഷ്ട്രീയത്തിന് പുതിയ ദിശാബോധം നൽകുന്നതായി.
പഠിച്ച മൂന്നു കോളജുകളിലും യൂണിയൻ അധ്യക്ഷനായാണ് രാഷ്ട്രീയത്തിലേക്കുള്ള മുലായത്തിന്റെ രംഗപ്രവേശം. തുടക്കത്തിൽ സജീവ രാഷ്ട്രീയക്കാരനായിരുന്നില്ലെങ്കിലും അനന്തരം അധ്യാപകനായതോടെ സോഷ്യലിസ്റ്റ് ധാരയിൽ സജീവമായി. ബിരുദവും ബിരുദാനന്തര ബിരുദവും അധ്യാപക പരിശീലനവും നേടിയ മുലായം മെയിൻപുരിയിലെ കാർഹിലിൽ കോളജ് അധ്യാപനായാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. എന്നാൽ അധികം വൈകാതെ ആ കുപ്പായം ഉപേക്ഷിച്ച് സോഷ്യലിസ്റ്റ് പരിവേഷത്തിൽ കർഷക വക്താവായി യുപി രാഷ്ട്രീയത്തിൽ വേരുറപ്പിച്ചു. ലോഹ്യയ്ക്കൊപ്പം ജയപ്രകാശ് നാരായണിന്റെയും രാജ് നാരായണിന്റെയും ആരാധകനായി മാറിയ മുലായം വളരെ വേഗം യുവ നേതൃനിരയിൽ എത്തി. എന്നാൽ വൈകാതെ ചരൺ സിങ്ങിന്റെ ആരാധകനായി പ്രവർത്തനം ഭാരതീയ ലോക്ദളിനൊപ്പമായി.
അടിയന്തരാവസ്ഥയ്ക്കു ശേഷം ജനതാ പാർട്ടിയുടെ സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന് നിറം മങ്ങിയപ്പോൾ, യാദവ രാഷ്ട്രീയം കളിച്ച് തന്റെ അടിത്തറ നിലനിർത്താൻ മുലായം കാട്ടിയ മെയ്‌വഴക്കം അതിശയിപ്പിക്കുന്നതാണ്. ജാതി രാഷ്ട്രീയം പരസ്യമാക്കാതെ, പിന്നാക്ക രാഷ്ട്രീയം പറയാതെ പറഞ്ഞും മുസ്‌ലിം വിഭാഗത്തിന്റെ ആരാധനാപാത്രമായും മുന്നണി രാഷ്ട്രീയത്തിന്റെ അമരക്കാരനായി യുപിക്കപ്പുറം ദേശീയ രാഷ്ട്രീയത്തിലും അദ്ദേഹം ശ്രദ്ധാകേന്ദ്രമായി.
യുപിയിൽ മുലായവും ബിഹാറിൽ ലാലു പ്രസാദും കൈകോർത്തപ്പോൾ യാദവ സഖ്യം ഇന്ത്യൻ രാഷ്ട്രീയത്തീലെ നിർണായക ശക്തിയായി. കോൺഗ്രസിന്റെയും ബിജെപിയുടെയും ശക്തിയെ ഹിന്ദിഹൃദയഭൂവിൽ പിടിച്ചുകെട്ടാൻ കരുത്തരാണ് തങ്ങളെന്ന് ഇടക്കാലത്തേക്കെങ്കിലും തെളിയിക്കാൻ ഈ കൂട്ടുകെട്ടിനു കഴിഞ്ഞു. പാർട്ടി പ്രവർത്തകർക്കും സാധാരണക്കാർക്കും ‘നേതാജി’യായ മുലായം, മുസ്‌ലിംകൾക്കിടയിലെ സ്വാധീനം മൂലം എതിരാളികൾക്ക് മൗലാനാ മുലായമായി. ശക്തമായ പിന്നാക്ക പിന്തുണയ്ക്കൊപ്പം മുസ്‌ലിം വോട്ടുറപ്പിക്കാനുള്ള അസാമാന്യ കഴിവും പിന്തുണയും എപ്പോഴും മുലായത്തിനുണ്ടായിരുന്നു .
തൊണ്ണൂറുകളിൽ സാമൂഹികനീതിക്കായി മണ്ഡൽ കമ്മിഷനു വേണ്ടി ഉറച്ച നിലപാടെടുത്ത മുലായം, ബിജെപിയുടെ രാമക്ഷേത്ര പോരാട്ടത്തിനെതിരെയും രാജ്യത്ത് 33 ശതമാനം വനിതാ സംവരണത്തിനെതിരെയും ശക്തമായി പോരാടി. വനിതാ സംവരണ ബിൽ പാസാക്കാൻ കോൺഗ്രസും ബിജെപിയും ഇടതുപാർട്ടികളും ഒന്നിച്ചപ്പോൾ അതിനെതിരെ ലാലു പ്രസാദിനെയും മറ്റും അണിനിരത്തി പോരാട്ടം നയിച്ചതും മുലായമാണ്. സർക്കാരുകൾ പലതം മാറിയിട്ടും വനിതാബിൽ മരീചികയായി അവശേഷിക്കുമ്പോൾ നമ്മുടെ സ്ത്രീസമൂഹത്തിന് മുലായത്തെ മറക്കാനാവില്ല.
ഇരുപത്തിെയട്ടാം വയസ്സിൽ സോഷ്യലിസ്റ്റ് പാർട്ടി എംഎൽഎ ആയി തുടങ്ങിയ പാർലമെന്ററി ജീവിതം അദ്ദേഹം അവസാനം വരെ തുടർന്നു. വിടവാങ്ങുമ്പോൾ സമാജ് വാദി പാർട്ടിയുടെ മൂന്ന് ലോക്സഭാ അംഗങ്ങളിൽ യുപിയിലെ മെയിൻ പുരിയുടെ പ്രതിനിധിയാണ് അദ്ദേഹം. പാർട്ടിയുടെ പേരുകൾ പലതായെങ്കിലും എന്നും സോഷ്യലിസ്റ്റ് ധാരയുടെ പ്രതിനിധിയും വക്താവുമായാണ് രാഷ്ട്രീയലോകം മുലായം സിങ്ങിനെ വിലയിരുത്തുന്നത്. ജന്മനാടായ സെയ്ഫായി ഗ്രാമം ഉൾപ്പെടുന്ന ഇറ്റാവ ജില്ലയിലെ ജസ്വന്ത് നഗർ മണ്ഡലത്തെ 1967 മുതൽ ഏഴ് തവണ യുപി നിയമസഭയിൽ പ്രതിനിധീകരിച്ചത് മുലായമാണ്. ആദ്യം സോഷ്യലിസ്റ്റ് പ്രതിനിധിയായി. പിന്നീട് ലോക്ദളിന്റെയും ജനതാ പാർട്ടിയുടെയും ജനതാദളിന്റെയും സമാജ് വാദിയുടെയും പ്രതിനിധിയായി.
സോഷ്യലിസ്റ്റ് സംഘത്തിന്റെ തമ്മിലടിയും തകർച്ചയും കണ്ട് മനം മടുത്താണ് മൂന്നു പതിറ്റാണ്ടു മുമ്പ് സ്വന്തം വഴി തേടി ആദ്യം ക്രാന്തി മോർച്ചയ്ക്കും പിന്നീട് 1992 ഒക്ടോബർ നാലിന് സമാജ് വാദി എന്ന സോഷ്യലിസ്റ്റ് പാർട്ടിക്കും (എസ്പി ) രൂപം നൽകിയത്.
എക്കാലവും കോൺഗ്രസ് വിരുദ്ധ ചേരിയിലായിരുന്നിട്ടും പിൽക്കാലത്ത് അവരുമായി സമരസപ്പെടാൻ മുലായം മടി കാട്ടിയില്ല. എന്നാൽ, യുപിയിലെ രാഷ്ട്രീയത്തിൽ എന്നും ബിജെപിയുടെ എതിർ പക്ഷത്തു നിൽക്കാനായിരുന്നു അദ്ദേഹത്തിനു താൽപര്യം. തൊണ്ണൂറുകളോടെ, യുപി രാഷ്ട്രീയത്തിൽ ബിജെപിയാണ് തങ്ങളുടെ ഭാവി എതിരാളി എന്ന് തുടക്കത്തിലെ തിരിച്ചറിഞ്ഞ നേതാവാണ് മുലായം. എന്നാൽ, മുന്നണി രാഷ്ട്രീയത്തിലെ കളികൾക്കിടയിൽ ബിജെപിയുടെ പിന്തുണയെ തള്ളിപ്പറയാനും മുലായം തയാറായില്ല. 1989 ൽ കേന്ദ്രത്തിൽ വി.പി.സിങ് സർക്കാരിനെ ബിജെപി പിന്തുണയ്ക്കുമ്പോൾ യുപിയിൽ മുലായത്തിന്റെ മുഖ്യശത്രു കോൺഗ്രസ് മാത്രമായിരുന്നു. എന്നാൽ ബിജെപി പിന്തുണ പിൻവലിച്ച് വിപി സർക്കാർ വീണപ്പോൾ, ദളിലെ ഭിന്നത മൂലം പിന്തുണ നഷ്ടമായ യുപിയിലെ മുലായം സർക്കാർ അഭയം തേടിയത് കോൺഗ്രസിന്റെ പിന്തുണയിലായിരുന്നു. കേന്ദ്രത്തിൽ ചന്ദ്രശേഖർ സർക്കാറിനെ പിന്തുണച്ചിരുന്ന കോൺഗ്രസ് യുപിയിൽ ചന്ദ്രശേഖർ പക്ഷത്തേക്ക് മാറിയ മുലായത്തെ പിന്തുണയ്ക്കാനും മടി കാട്ടിയില്ല.
1977ൽ റാം നരേഷ് യാദവിന്റെ ജനതാ പാർട്ടി മന്ത്രിസഭയിലാണ് മുലായം ആദ്യമായി മന്ത്രിയായത്. പിൽക്കാലത്ത് മുഖ്യ പ്രതിയോഗിയായി മാറിയ ബിജെപി നേതാവ് കല്യാൺ സിങ്ങിനൊപ്പം മന്ത്രിയായ മുലായം, 1980 ൽ കോൺഗ്രസ് മുന്നേറ്റത്തിൽ ജസ്വന്ത് നഗറിൽ തോറ്റു. വൈകാതെ സംസ്ഥാന അധ്യക്ഷനെ നിയമസഭാ കൗൺസിലിൽ എത്തിച്ച് പ്രതിപക്ഷ നേതാവാക്കി. എന്നാൽ 1985 ൽ ജസ്വന്ത് നഗറിൽ വീണ്ടും വിജയം നേടിയ ശേഷം തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഏഴു തവണ അവിടെനിന്ന് നിയമസഭയിലെത്തിയ മുലായം സംഭാൽ, മെയിൻപുരി, അസംഗഡ് മണ്ഡലങ്ങളിൽ നിന്നായി ഏഴു തവണ ലോക്സഭയിലേക്കും വിജയിച്ചു.
മൂന്നു തവണ യുപി മുഖ്യമന്ത്രിയായ മുലായം, മൂന്നു തവണ പ്രതിപക്ഷ നേതാവുമായി. ജനതാദൾ 208 സീറ്റുമായി ഭരണം പിടിച്ച 1989 ഡിസംബർ 5ന് ആണ് ആദ്യം മുഖ്യമന്ത്രിയായത്. എന്നാൽ ദളിലെ ആഭ്യന്തര കലഹം മൂലം ഭൂരിപക്ഷം നഷ്ടമായി. അന്ന് പ്രധാനമന്ത്രിയായ ചന്ദ്രശേഖറിനൊപ്പം നിന്ന മുലായം, 1991 ജൂൺ 4 വരെ കോൺഗ്രസ് പിന്തുണയിൽ ഭരണം നടത്തി. തൊട്ടുപിന്നാലെ നടന്ന തിരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന ബിജെപി സർക്കാർ ബാബ്റി മസ്ജിദ് പൊളിക്കലുമായി ബന്ധപ്പെട്ട് രാജിവച്ചതോടെ, വീണ്ടും മുലായത്തിന്റെ ഊഴമായി.
1993 ഡിസംബറിൽ കോൺഗ്രസും ബിഎസ്പി യും ഉൾപ്പെട്ട ചെറുകക്ഷികളുടെ പിന്തുണയിൽ ഭരണത്തിലേറിയ മുലായം 1995 ജൂൺ 3 വരെ തുടർന്നു. പിന്നാലെ സംഭാലിൽനിന്ന് 1996 ൽ ലോക്സഭയിലേക്ക് മത്സരിച്ച മുലായം, ദേവെഗൗഡ സർക്കാരിൽ കേന്ദ്ര പ്രതിരോധ മന്ത്രിയായി. പിന്നാലെ ഐ.കെ.ഗുജ്റാൾ സർക്കാരിലും പ്രതിരോധ മന്ത്രിയായി ദേശീയ രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്നു.
2003 ഓഗസ്റ്റ് 29 മുതൽ 2007 മേയ് 13 വരെ മായാവതിയുടെ പിന്തുണയിൽ വിണ്ടും യുപി ഭരിച്ച മുലായം, വൈകാതെ തന്റെ പാരമ്പര്യവകാശം മകൻ അഖിലേഷിന് കൈമാറി. 2007 മുതൽ 2009 വരെ പ്രതിപക്ഷ നേതാവും ആയിരുന്നു. പിന്നീട് നേതൃത്വം ഏറ്റെടുത്ത അഖിലേഷ് മായാവതിയുടെ ഭരണത്തിനെതിരെ 2012 ൽ ശക്തമായ പ്രചാരണം നടത്തി അധികാരം പിടിച്ചു. എന്നാൽ 2017ൽ ബിജെപിയുടെ മുന്നേറ്റത്തിൽ അഖിലേഷിനു പിടിച്ചു നിൽക്കാനായില്ല. നിയമസഭയിൽ വെറും 47 സീറ്റിലേക്ക് ഒതുങ്ങിയ പാർട്ടി 2022 ൽ തിരിച്ചുവരവിന് നടത്തിയ ശ്രമവും വെറുതെയായി. സീറ്റെണ്ണം 110 ന് മുകളിൽ എത്തിച്ചെങ്കിലും ബിജെപിയുടെ രണ്ടാം വിജയം മുലായത്തെയും അഖിലേഷിനെയും ഒരു പോലെ പ്രതിസന്ധിയിലാക്കി. യുപി രാഷ്ട്രീയത്തിലെ പ്രാദേശിക പാർട്ടി മാത്രമായി എസ്പി മാറി. എങ്കിലും ബിജെപിയെ പ്രതിരോധിക്കാൻ യുപിയിൽ കരുത്തുള്ള ഏക പ്രസ്ഥാനം സമാജ് വാദി മാത്രമാണെന്നാണ് രാഷ്ടീയ നിരീക്ഷകരുടെ വിലയിരുത്തൽ.
മുൻപും പലതവണ ഭരണത്തിനായി സഖ്യവും പിന്തുണയും തേടിയിട്ടുള്ള കോൺഗ്രസുമായി 2014 ലും ബിഎസ്പിയുമായി 2019 ലും തിരഞ്ഞെടുപ്പു സഖ്യം ഉണ്ടാക്കിയെങ്കിലും ബിജെപിയുടെ കുതിപ്പിനു മുന്നിൽ കാര്യമായ നേട്ടമുണ്ടാക്കാൻ മുലായത്തിനും പാർട്ടിക്കുമായില്ല.
2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുപിയിൽ അഖിലേഷും മുലായവുമടക്കം അഞ്ചു സീറ്റിൽ മാത്രമാണ് എസ്പി വിജയിച്ചത്. എങ്കിലും, ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനത്തിന്റെ പ്രതിനിധി എന്ന നിലയിൽ മുലായത്തിന്റെ വാക്കുകൾക്ക് സമകാലിക ഇന്ത്യ എന്നും വിലകൽപിച്ചിരുന്നു. മുലായം വിടവാങ്ങിയതോടെ ഇന്ത്യയിലെ സോഷ്യലിസ്റ്റ് രാഷ്ട്രീയ ധാരയുടെ നിലവിലെ മുഖ്യകണ്ണിയെയാണ് നഷ്ടമായത്.
കുമ്പള അനന്തപുരം അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെ കൗതുക കാഴ്ചയായിരുന്ന ബബിയ എന്ന മുതല മരിച്ചു. ഇന്നലെ രാത്രിയാണ് മുതല മരണപ്പെട്ടത്. 75 വയസായ ബബിയ സസ്യാഹാരിയായിരുന്നു. തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മൂലസ്ഥാനമാണ് കാസർകോട് അനന്തപത്മനാഭ സ്വാമി ക്ഷേത്രമെന്നാണ് ഐതിഹ്യം.
രാജ്യത്തെ ഏക തടാക ക്ഷേത്രമായ അനന്തപുരം അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രത്യേകതയായിരുന്നു നിരുപദ്രവകാരിയായ മുതല. ഇടയ്ക്കിടെ തടാകത്തിൽ നിന്ന് മുതല ശ്രീകോവിലിനടുത്തെത്തും. ബബിയ ശ്രീകോവിലിന് മുന്നിൽ ദർശനം നടത്തുന്നതിന്റെ ചിത്രങ്ങൾ ക്ഷേത്ര പൂജാരി എടുത്തിരുന്നു, ഇതിന് സമൂഹമാദ്ധ്യമങ്ങളിൽ വലിയ പ്രചാരം ലഭിച്ചിരുന്നു.
ക്ഷേത്രത്തിൽ രാവിലെയും ഉച്ചയ്ക്കുമുള്ള പൂജകൾക്കുശേഷം നൽകുന്ന നിവേദ്യമായിരുന്നു സസ്യാഹാരിയായ ബബിയയുടെ ഭക്ഷണം. ക്ഷേത്ര കുളത്തിലേയ്ക്ക് ഈ മുതല എത്തിയത് എങ്ങനെയാണെന്നോ ആരാണ് ഇതിന് പേര് നൽകിയതെന്നോ ആർക്കും അറിയില്ല. ക്ഷേത്രത്തിലെത്തുന്ന മനുഷ്യരെയോ കുളത്തിലെ മറ്റ് ജീവജാലങ്ങളെയോ മനുഷ്യരെയോ ബബിയ ഉപദ്രവിക്കാറില്ല. 2019ൽ ബബിയ ജീവനോടെയില്ല എന്ന വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇതിനെതിരെ ക്ഷേത്ര ഭാരവാഹികൾ രംഗത്തെത്തിയിരുന്നു.
സിനിമ, സീരിയല്‍ താരവും പ്രോഗ്രാം കോ-ഓഡിനേറ്ററുമായിരുന്ന കാര്യവട്ടം ശശികുമാര്‍ അന്തരിച്ചു. പെട്ടെന്നുണ്ടായ അസുഖത്തെത്തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയില്‍ ചികില്‍സയിലായിരുന്നു. സൂപ്പര്‍ സ്റ്റാര്‍, ജഡ്ജ്‌മെന്റ്, രഥചക്രം, ഈ കണ്ണില്‍ കൂടി, ചെങ്കോല്‍, തലമുറ, വര്‍ണപ്പകിട്ട്, ദേവാസുരം, വാര്‍ധക്യപുരാണം, മാന്ത്രികച്ചെപ്പ്, അഭയം, കാട്ടിലെ തടി തേവരുടെ ആന, കമ്പോളം തുടങ്ങി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. നിരവധി പേരാണ് അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ അനുശോചനം അറിയിച്ച് രംഗത്തുവന്നിരിക്കുന്നത്.
പ്രണാമം ..സിനിമ സീരിയല്‍ നടനും ..പ്രോഗ്രാം കോര്‍ഡിനേറ്ററും ആയിരുന്ന കാര്യവട്ടം ശശി ചേട്ടന്‍ അന്തരിച്ചു ..പെട്ടെന്നുണ്ടായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. എല്ലാവരോടും സ്‌നേഹമായി പെരുമാറിയിരുന്ന ആള്‍ ..ഞാന്‍ എന്ത് ചെയ്യുമ്പോളും എന്നെ അഭിനന്ദിച്ചുകൊണ്ടിരുന്ന ആള്‍ ..ഏട്ടന് സുഖമില്ലയെന്നും പറഞ്ഞു മനോജിന്റെ ഫോണ്‍ വരുമ്പോള്‍ ഞാന്‍ കട്ടപ്പനയില്‍ ആണ് ..ചേട്ടന്റെ ചികിത്സക്കുള്ള ഫണ്ട് സ്വരൂപിക്കാന്‍ ഉള്ള ശ്രമത്തില്‍ ആയിരുന്നു. അതിനു വേണ്ടി ഇന്നലെ തന്നെ പോസ്റ്റുകള്‍ പോയി തുടങ്ങിയിരുന്നു ..ആരുടേയും സഹായത്തിനു കാത്തു നില്‍ക്കാതെ ഒരുപാട് പേര്‍ക്ക് ഉപകാരിയായിരുന്ന ചേട്ടന്‍ യാത്രയായി ..എന്ത് പറയാന്‍ ..ഒന്നുമില്ലപറയാന്‍ ..എന്നാണ് അനുശേചനം അറിയിച്ചു കൊണ്ട് സീമ ജി നായര്‍ കുറിച്ചു. ബാലാജി ശര്‍മ, ബാദുഷ തുടങ്ങിയ നിരവധി പേര്‍ ആദരാഞ്ജലി അറിയിച്ചു.
പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി മര്‍ദ്ദിച്ചെന്ന് സ്ത്രീയുടെ പരാതി. തിരുവന്തപുരത്തെ ഒരു സ്‌കൂളിലെ അധ്യാപികയാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഒരുമിച്ച് വാഹനത്തില്‍ യാത്ര ചെയ്യുന്നതിനിടെ വാക്കേറ്റത്തെ തുടര്‍ന്ന് എംഎല്‍എ മര്‍ദ്ദിച്ചെന്നാണ് പരാതി.
കഴിഞ്ഞ മാസം ഇരുവരും കോവളം സന്ദര്‍ശിക്കുന്നതിനിടെയാണ് മര്‍ദനം നടന്നത് എന്നാണ് പരാതിയില്‍ പറയുന്നത്. ഒരാഴ്ച മുമ്പാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീര്‍ഷണര്‍ക്ക് പരാതി നല്‍കിയത്.പരാതി അന്വേഷണത്തിനായി കോവളം സിഐക്ക് കൈമാറിയിട്ടുണ്ട്.
എന്നാല്‍ മൊഴി നല്‍കാനായി രണ്ട് തവണ സ്റ്റേഷനിലെത്തിയെങ്കിലും, വിശദമായ മൊഴി ബന്ധുക്കളുമായി ആലോചിച്ച ശേഷം പിന്നീട് നല്‍കാമെന്ന് അറിയിച്ച് പരാതിക്കാരി മടങ്ങിയതായി പൊലീസ് പറഞ്ഞു.
അതേസമയം സംഭവത്തെ കുറിച്ച് അറിയില്ലെന്നും പരാതി പൊലീസ് അന്വേഷിക്കട്ടെയെന്നും എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ പ്രതികരിച്ചു.
ഹിന്ദുമതവും ഹിന്ദു ധര്‍മ്മവും തമ്മില്‍ വ്യത്യാസമുണ്ടെന്ന് സംവിധായകന്‍ എസ്.എസ് രാജമൗലി. ലോസ് ഏഞ്ചല്‍സിലെ ഫിലിം ഫെസ്റ്റിവലില്‍ തന്റെ സിനിമകളിലെ പൗരാണിക വശങ്ങളെ കുറിച്ച് സംസാരിക്കവെയാണ് രാജമൗലി തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
പലരും ഹിന്ദൂയിസം ഒരു മതമാണെന്ന് കരുതുന്നു, അത് ഇന്നത്തെ സാഹചര്യത്തിലാണ്. എന്നാല്‍ മുമ്പ്, ഹിന്ദു ധര്‍മ്മം ഉണ്ടായിരുന്നു. അതൊരു ജീവിത രീതിയാണ്, തത്വശാസ്ത്രമാണ്. നിങ്ങള്‍ മതം എടുക്കുകയാണെങ്കില്‍, ഞാന്‍ ഒരു ഹിന്ദുവല്ല.
എന്നാല്‍ നിങ്ങള്‍ ധര്‍മ്മം സ്വീകരിക്കുകയാണെങ്കില്‍, ഞാന്‍ വളരെ ഹിന്ദുവാണ്. സിനിമയില്‍ ഞാന്‍ അവതരിപ്പിക്കുന്നത് യഥാര്‍ത്ഥത്തില്‍ പല നൂറ്റാണ്ടുകളും യുഗങ്ങളുമായി നിലനില്‍ക്കുന്ന ജീവിതരീതിയാണ് എന്നാണ് രാജമൗലി പറയുന്നത്.
എന്നാല്‍ തന്റെ ചിത്രമായ ‘ആര്‍ആര്‍ആര്‍’ ഹിന്ദു ഗ്രന്ഥങ്ങളുമായി ബന്ധപ്പെട്ട വിഷ്വല്‍ ഇമേജുകളും ചിഹ്നങ്ങളും കടമെടുക്കുന്നുണ്ടെന്നും കേന്ദ്ര കഥാപാത്രങ്ങളെ ഹിന്ദു ദൈവങ്ങളുടെ പതിപ്പായി വ്യാഖ്യാനിക്കാമെന്നും രാജമൗലി പറഞ്ഞു.