ഫ്രാൻസിസ് മാർപാപ്പയുടെ ഭൗതികശരീരം കബറടക്കി. റോമിലെ സെന്റ് മേരിസ് മേജർ ബസിലിക്കയിലാണ് പാപ്പയ്ക്ക് അന്ത്യവിശ്രമം ഒരുക്കിയിരിക്കുന്നത്. വത്തിക്കാനിൽ നിന്ന് നാല് കിലോമീറ്റർ അകലെയുള്ള സെന്റ് മേരീസ് ബസിലിക്കയിലേയ്ക്ക് വിലാപയാത്രയായാണ് ഭൗതികശരീരം എത്തിച്ചത്.
വിലാപയാത്ര കടന്നുപോയ വഴികളിൽ വിശ്വാസികൾ പ്രാർഥനയോടെ നിലകൊണ്ടിരുന്നു. വൈദിക സമൂഹത്തിനൊപ്പം നിരവധി പ്രമുഖരും മാർപാപ്പയ്ക്ക് അന്ത്യാഞ്ജലി അർപിപ്പിച്ചു. സംസ്കാര ചടങ്ങുകളോട് അനുബന്ധിച്ച കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.
നേരത്തെ സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ ശുശ്രൂഷകൾക്ക് കർദിനാൾ തിരുസംഘത്തിന്റെ തലവൻ കർദിനാൾ ജൊവാന്നി ബാത്തിസ്ത റെയാണ് മുഖ്യകാര്‍മികത്വം വഹിച്ചത്. മിഷണറി തീക്ഷ്ണതയോടെ മാര്‍പാപ്പ സഭയെ നയിച്ചെന്ന് വചനസന്ദേശത്തില്‍ കര്‍ദിനാള്‍ അനുസ്മരിച്ചു. കരുണയാണ് സുവിശേഷത്തിന്റെ ഹൃദയമെന്ന് പാപ്പ പഠിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.
കത്തോലിക്കാസഭയിലെ 23 വ്യക്തിഗത സഭകളുടെയും തലവന്മാരാണ് പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്‍കിയത്. കേരളത്തിൽനിന്ന് സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ, സീറോ മലങ്കര സഭയുടെ അധ്യക്ഷൻ കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാ ബാവ എന്നിവരും ശുശ്രൂഷയിൽ പങ്കെടുത്തു.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, യുക്രെയ്ൻ പ്രസിഡന്റ് വ്ലാഡ്മിർ സെലൻസ്കി, രാഷ്ട്രപതി ദ്രൗപതി മുർമു തുടങ്ങി 130 രാജ്യങ്ങളിൽ നിന്നുള്ള ലോക നേതാക്കളും വത്തിക്കാനിലെത്തി മാർപാപ്പയ്ക്ക് ആദരാഞ്ജലി അർപ്പിച്ചിരുന്നു.
തരുൺ മൂർത്തി സംവിധാനം ചെയ്ത ‘തുടരും’ എന്ന ചിത്രത്തിന്റെ വിജയത്തിൽ ആരാധകരോട് നന്ദി പറഞ്‍ മോഹൻലാൽ. വികാരാധീനനായി തന്റെ സോഷ്യൽ മീഡിയയിലൂടെയാണ് മോഹൻലാൽ നന്ദി കുറിപ്പ് പങ്ക് വെച്ചത്. ആദ്യ ദിനം തന്നെ ഗംഭീര അഭിപ്രായം നേടിയ ചിത്രം മോഹൻലാൽ പൂനെയിൽ വെച്ച് തിയറ്ററിൽ കണ്ടിരുന്നു.
“തുടരും എന്ന ചിത്രത്തെക്കുറിച്ചുള്ള നിങ്ങളുടെ ഓരോ നല്ല വാക്കും, അഭിനന്ദനവും എന്നെ ആഴത്തിൽ സ്പർശിച്ചു. അതെല്ലാം ഈ യാത്രയിൽ എനിക്കൊപ്പം നടന്ന്, ഈ ചിത്രത്തിലെ ഓരോ ഫ്രയിമിലേക്കും സ്നേഹവും, അധ്വാനവും, ആത്മാവും സമർപ്പിച്ച ഓരോരുത്തർക്കും അവ ഞാൻ സമർപ്പിക്കുന്നു” മോഹൻലാൽ കുറിച്ചു.
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താര ജോഡിയായ മോഹൻലാൽ-ശോഭനയുടെ സാന്നിധ്യമായിരുന്നു, റിലീസിന് മുൻപ് വരെ ചിത്രത്തിലുള്ള പ്രധാന ആകർഷണഘടകം. എന്നാൽ ട്രെയ്‌ലർ റിലീസ് ചെയ്തതോടെ ചിത്രം ഒരു ഫീൽഗുഡ് ചിത്രം മാത്രമല്ല വളരെ ഉദ്യോഗജനക മുഹൂർത്തങ്ങളും ചിത്രത്തിലുണ്ട് എന്ന് ആരാധകർക്ക് ബോധ്യപ്പെട്ടിരുന്നു.
സംവിധായകൻ തരുൺ മൂർത്തി ചിത്രത്തിന്റെ പ്രമോഷണൽ മറ്റിരിയലുകളിലൊന്നും സൂചിപ്പിക്കാത്ത പല സസ്പെൻസ് സീനുകളും വലിയൊരു സർപ്രൈസ് ആയിരുന്നുവെന്നാണ് ചിത്രം കണ്ട ആരാധകർ പ്രതികരിച്ചത്. ദൃശ്യം 2 വിന് ശേഷം വീണ്ടും മോഹൻലാൽ ഒരു കുടുംബനാഥന്റെ വേഷത്തിലെത്തിയ ‘തുടരും’ എമ്പുരാന് ശേഷം മോഹൻലാലിന് അടുത്ത ബോക്സോഫീസ് വിജയം സമ്മാനിക്കുമെന്നാണ് പ്രതീക്ഷ.
കേരളീയരെ വിവാഹംകഴിച്ച് വർഷങ്ങളായി കേരളത്തിൽത്തന്നെ കഴിയുന്ന ദീർഘകാല വിസയുള്ള പാകിസ്താൻ പൗരർക്ക് കേരളം വിടേണ്ടിവരില്ല. താത്കാലിക വിസയെടുത്ത് കച്ചവടത്തിനും വിനോദസഞ്ചാരത്തിനും ചികിത്സയ്ക്കുമായെത്തിയ പാകിസ്താൻകാർ ചൊവ്വാഴ്ചയ്ക്കുമുൻപ് രാജ്യംവിടണം. ഇത്തരത്തിൽ 59 പേരാണുള്ളത്. കഴിഞ്ഞദിവസംതന്നെ ഏതാനുംപേർ മടങ്ങി.
പോലീസ് കണക്കനുസരിച്ച് കേരളത്തിൽ 104 പാകിസ്താൻ പൗരരാണുള്ളത്. 45 പേർ ദീർഘകാല വിസയിലും 55 പേർ സന്ദർശക വിസയിലും മൂന്നുപേർ ചികിത്സയ്ക്കായും എത്തിയവരാണ്. ഒരാൾ അനധികൃതമായി രാജ്യത്ത് പ്രവേശിച്ചതിനാൽ ജയിലിലുമാണ്.
ദീർഘകാല വിസയുള്ളവർ കണ്ണൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് കൂടുതലും.
മെഡിക്കൽ വിസയിലെത്തിയവർ 29-നും വിനോദസഞ്ചാരവിസയിലും മറ്റുമെത്തിയവർ 27-നുമുള്ളിൽ രാജ്യംവിടണമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദേശം. ഉത്തരവ് വെള്ളിയാഴ്ച ഉച്ചയോടെ സംസ്ഥാനത്ത് ലഭിച്ചു. കോഴിക്കോട്ട് അഞ്ച് പാക് പൗരരാണ് നിലവിലുള്ളത്. ഇതിൽ നഗരപരിധിയിലുള്ളയാൾക്ക് ദീർഘകാല വിസയുണ്ട്.
നെയ്യാറ്റിന്‍കര ശാഖാകുമാരി വധക്കേസില്‍ 29കാരനായ ഭർത്താവ് അരുണിന് ജീവപര്യന്തം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷവിധിച്ച് കോടതി. സ്വകാര്യ ആശുപത്രി ജീവനക്കാരനായിരുന്നു പ്രതി.നെയ്യാറ്റിൻകര അഡിഷണല്‍ ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്.
2020 ഡിസംബർ 26ന് പുലർച്ചെ 1.30നായിരുന്നു കുന്നത്തുകാല്‍ വില്ലേജില്‍ ത്രേസ്യാപുരം പ്ലാങ്കാല പുത്തൻ വീട്ടില്‍ ഫിലോമിനയുടെ മകള്‍ ശാഖാകുമാരി കൊല്ലപ്പെട്ടത്. ബെഡ് റൂമില്‍ വച്ച് ബലം പ്രയോഗിച്ച് ശാഖാകുമാരിയുടെ വായും മുഖവും അമർത്തി ശ്വാസം മുട്ടിച്ച് ബോധം കെടുത്തി. ശേഷം വലിച്ചിഴച്ച് വീടിന്റെ ഹാളില്‍ കൊണ്ടുപോയി ഷോക്കേസിലെ ഇലക്‌ട്രിക് സോക്കറ്റില്‍ വയറ് ഘടിപ്പിച്ച് ഷോക്കേല്‍പ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. കേടായ സീരിയല്‍ ബള്‍ബ് സെറ്റ് ശാഖാകുമാരിയുടെ മൃതദേഹത്തില്‍ വിതറിയിടുകയും ചെയ്തിരുന്നു. മൃതദേഹം പരിശോധിച്ച ഡോക്ടർമാർ സംശയം പറഞ്ഞതോടെ, പൊലീസ് അരുണിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്.പത്താംകല്ല് സ്വദേശിയാണ് അരുണ്‍.
മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിപ്രകാരമാണ് ഇലക്‌ട്രീഷ്യനായിരുന്ന അരുണ്‍ ഭാര്യയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തി. വിവാഹം വേണ്ടെന്ന് തീരുമാനിച്ച് ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു ശാഖാകുമാരി അരുണുമായി പ്രണയത്തിലാവുകയും തുടർന്ന് വിവാഹം കഴിക്കുകയുമായിരുന്നു. ധനികയായിരുന്നു ശാഖാകുമാരി. സ്വത്തുക്കള്‍ക്ക് അവകാശിയായി ഒരു കുഞ്ഞുവേണമെന്ന ആഗ്രഹമാണ് അരുണുമായുള്ള പ്രണയത്തിലും വിവാഹത്തിനും ഇടയാക്കിയത്. 2020 ഒക്ടോബർ 29 നായിരുന്നു ഇരുവരുടെയും വിവാഹം.
വിവാഹം പരമരഹസ്യമാക്കി വയ്ക്കാനാണ് അരുണ്‍ ശ്രമിച്ചത്. വിവാഹത്തിനുമുമ്ബുതന്നെ അരുണ്‍ ശാഖാകുമാരിയില്‍ നിന്ന് പണം വാങ്ങുകയും ആ പണം ഉപയോഗിച്ച് കാർ , ബൈക്ക് എന്നിവ വാങ്ങി ആഡംബര ജീവിതം നയിക്കുകയും ചെയ്തിരുന്നു. തെളിവില്ലാത്ത രീതിയില്‍ ശാഖാകുമാരിയെ കൊലപ്പെടുത്തിയശേഷം ഭർത്താവെന്നനിലയില്‍ സ്വത്തുക്കളുടെ അവകാശിയായി മാറുകയായിരുന്നു ലക്ഷ്യം. വെള്ളറട പൊലീസ് ഇൻസ്പെക്ടറായിരുന്ന എം ശ്രീകുമാറാണ് കേസ് അന്വേഷിച്ചത്.
ഫ്രാൻസിസ് മാർപാപ്പയെ അവസാന നോക്ക് കാണാൻ വത്തിക്കാനിലേക്ക് വിശ്വാസി പ്രവാഹം. കരുണയുടെ കാവൽക്കാരന് അന്തിമോപചാരം അർപ്പിക്കാൻ ഇതുവരെയെത്തിയത് ഒരുലക്ഷത്തോളം വിശ്വാസികളാണ്.
സംസ്കാര ചടങ്ങിൽ ഇന്ത്യയെ പ്രതിനിധികരിക്കാൻ രാഷ്ട്രപതി ദ്രൗപതി മുർമു വത്തിക്കാനിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഇന്ന് റോമിലെത്തുന്ന രാഷ്ട്രപതി വത്തിക്കാനിലെ സെൻറ് പീറ്റേഴ്സ് ബസിലിക്കയിൽ മാർപാപ്പയ്ക്ക് ആദരാഞ്ജലി അർപ്പിക്കും. കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവും കേന്ദ്ര സഹമന്ത്രി ജോർജ് കുര്യനും ഗോവ ഡെപ്യൂട്ടി സ്പീക്കർ ജോഷ്വ പീറ്റർ ഡിസൂസയും പ്രതിനിധി സംഘത്തിലുണ്ട്.
ഇന്ത്യൻ സമയം ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സംസ്കാര ചടങ്ങുകൾ. വത്തിക്കാൻ സിറ്റിക്ക് പുറത്തുള്ള സെന്റ് മേരി മേജർ ബസലിക്കയിലാണ് ചടങ്ങുകൾ നടത്തുക. ലോക രാഷ്ട്ര തലവൻമാർ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കും. മാർപാപ്പയുടെ സംസ്കാരം നടക്കുന്ന ശനിയാഴ്ച ഇന്ത്യയിലും ഔദ്യോഗിക ദുഖാചരണമായിരിക്കും. അനുകമ്പയുടെയും സേവനത്തിന്‍റെയും പ്രതീകമായിരുന്നു ഫ്രാൻസിസ് മാർപ്പാപ്പയെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അനുസ്മരിച്ചു.
മാർപാപ്പയുടെ സംസ്കാര ചടങ്ങിൽ കേരളത്തെ പ്രതിനിധീകരിച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പങ്കെടുക്കും.
ആദായനികുതി അടയ്ക്കാത്ത ക്രൈസ്തവ ജീവനക്കാരുടെ വിവരങ്ങള്‍ തേടിയ സംഭവത്തില്‍ മലപ്പുറം ജില്ലയിലെ അഞ്ച് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന ക്രിസ്തുമത വിശ്വാസികളായ ആദായനികുതി അടയ്ക്കാത്ത ജീവനക്കാരുണ്ടെങ്കില്‍ റിപ്പോര്‍ട്ടാക്കി, രണ്ട് ദിവസത്തിനുളളില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ ലഭ്യമാക്കണമെന്നാണ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് സ്‌കൂളുകളിലെ പ്രധാന അധ്യാപകര്‍ക്ക് അയച്ച കത്തില്‍ പറഞ്ഞിരുന്നത്.
ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നിര്‍ദേശ പ്രകാരമായിരുന്നു ഉത്തരവ്. വിവരാവകാശ രേഖയ്ക്ക് മറുപടി നല്‍കാനായി വിവരങ്ങള്‍ ശേഖരിക്കാനായിരുന്നു ഉത്തരവ്. എന്നാല്‍ സംഭവം വിവാദമായതോടെ വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പിന്‍വലിക്കുകയായിരുന്നു.
2025 ഫെബ്രുവരി 13 ന് നിര്‍ദേശം ഇറക്കിയ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് മനോജ് പി.കെ, ജൂനിയര്‍ സൂപ്രണ്ട് അപ്സര, മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ അധിക ചുമതല വഹിക്കുന്ന മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഗീതാകുമാരി, അവധിയിലായിരുന്ന അരിക്കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ അധിക ചുമതല വഹിച്ചിരുന്ന സീനിയര്‍ സൂപ്രണ്ട് ഷാഹിന എ.കെ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ തേടിയ കോഴിക്കോട് സ്വദേശിയായ അബ്ദുള്‍ കലാമിനെതിരെ ഡിജിപിക്ക് പരാതി നല്‍കും. സമൂഹത്തില്‍ മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രവൃത്തിച്ചു എന്നാണ് പരാതി. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസില്‍ നിന്നും 2025 ഫെബ്രുവരി 13 നും ഫെബ്രുവരി 20 നും ഇറക്കിയ നിര്‍ദേശങ്ങള്‍ സംബന്ധിച്ചുള്ള കാര്യങ്ങള്‍ അന്വേഷിക്കും. ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് ഒരാഴ്ചക്കകം സമര്‍പ്പിക്കാനും പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി ചുമതലപ്പെടുത്തി.
കേരളത്തിലെ ക്രിസ്ത്യന്‍ സഭകള്‍, ക്രിസ്തുമത വിശ്വാസികളായവര്‍ നടത്തുന്ന ധാരാളം എയ്ഡഡ് കോളജുകള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ ശമ്പളം വാങ്ങി ജോലി ചെയ്യുന്ന ക്രിസ്തുമത വിശ്വാസികളായ ജീവനക്കാര്‍ ഇന്‍കം ടാക്‌സ് നിയമങ്ങളും മറ്റ് സര്‍ക്കാര്‍ നിയമങ്ങളും പാലിക്കാതെ മുങ്ങിനടക്കുകയാണ്. പതിനായിരം കോടി രൂപയിലേറെ ഇന്‍കം ടാക്‌സ് വെട്ടിപ്പ് നടത്തിയതായി കാണുന്നുവെന്നും പരാതിയില്‍ പറയുന്നു.
സര്‍ക്കാരിന്റെ സാമ്പത്തിക ധനസ്ഥിതി പരിഗണിച്ച് ഈ തുക പിടിച്ചെടുത്ത് സര്‍ക്കാര്‍ ഖജനാവിലേക്ക് മുതല്‍കൂട്ടേണ്ടത് ചീഫ് സെക്രട്ടറിയുടെ ഉത്തരവാദിത്തമാണ്. ഇന്‍കം ടാക്‌സ് വെട്ടിപ്പ് നടത്തുന്ന മുഴുവന്‍ ക്രിസ്ത്യാനികളായ ജീവനക്കാരെയും സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട് അവരുടെ ഡിസിആര്‍ജിയില്‍ നിന്ന് തുക പിടിച്ചെടുത്ത് ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് അടയ്ക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് അബ്ദുള്‍ കലാം ഡയറക്ടര്‍ ഓഫ് പബ്ലിക് ഇന്‍സ്ട്രക്ഷന് അയച്ച അപേക്ഷയില്‍ പറയുന്നത്.
ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിനെ കബളിപ്പിച്ച് നടത്തുന്ന എയ്ഡഡ്/ അണ്‍എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, കോളജുകള്‍, ആശുപത്രികള്‍ എന്നിവയുടെ ലൈസന്‍സ്, പ്രവര്‍ത്തനാനുമതി, അംഗീകാരം എന്നിവ റദ്ദാക്കണമെന്നും സ്ഥാപനങ്ങള്‍ അടച്ചുപൂട്ടണമെന്നും കത്തില്‍ ആവശ്യപ്പെുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളും ഉത്തരവുകളുമാണ് വിവരാവകാശ രേഖ പ്രകാരം അബ്ദുള്‍ കലാം ആവശ്യപ്പെട്ടത്.
ഫെയ്‌സ്ബുക്കില്‍ ‘തൂവല്‍കൊട്ടാരം’ എന്ന പേരിലുള്ള ഗ്രൂപ്പ് ഉണ്ടാക്കി വീട്ടമ്മയില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയയാള്‍ അറസ്റ്റില്‍. കോഴിക്കോട് മാവൂര്‍ കന്നിപ്പറമ്പ് പെരുംകൊല്ലംതൊടി വീട്ടില്‍ സി.കെ.പ്രജിത്തിനെയാണ്(39) കീഴ്വായ്പൂര് പോലീസ് അറസ്റ്റ് ചെയ്തത്.
ആനിക്കാട് സ്വദേശിനിയായ 52-കാരിക്ക് പലതവണയായി 6,80,801 രൂപയാണ് നഷ്ടപ്പെട്ടത്. ഗ്രൂപ്പിന്റെ അഡ്മിനായ പ്രജിത്ത് പല ആവശ്യങ്ങള്‍ പറഞ്ഞും തിരിച്ചുകൊടുക്കാമെന്ന് ഉറപ്പുകൊടുത്തുമാണ് പണം കൈക്കലാക്കിയത്. സ്വന്തം അക്കൗണ്ടിലേക്കും ഇയാള്‍ നല്‍കിയ മറ്റ് അക്കൗണ്ടുകളിലേക്കും പണം ഗൂഗിള്‍ പേ ചെയ്യിക്കുകയായിരുന്നു. എന്നാല്‍, ഇതൊന്നും തിരികെ കൊടുത്തില്ല.
പരാതിപ്രകാരം ഇന്‍സ്പെക്ടര്‍ വിപിന്‍ ഗോപിനാഥന്റെ നേതൃത്വത്തില്‍ സിപിഒമാരായ വിഷ്ണുദേവ്, നെവിന്‍ എന്നിവരടങ്ങിയ സംഘം അന്വേഷണം നടത്തി. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍, ജില്ലാ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ തിരിച്ചറിയുകയും കോഴിക്കോട് വീടിന് സമീപത്തുനിന്ന് പ്രതിയെ അറസ്റ്റ്‌ചെയ്യുകയുമായിരുന്നു.
നോർത്ത് ലിങ്കൺഷയർ കൗൺസിൽ സംഘടിപ്പിച്ചിരിക്കുന്ന ടാലൻ്റ് ഷോ ഫൈനലിൽ ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ ടീം മാറ്റുരയ്ക്കും. ലിങ്കൺഷയർ കൗണ്ടിയിൽ നിന്നുള്ള നിരവധി ടീമുകളോട് മത്സരിച്ചാണ് അസോസിയേഷനിലെ കുട്ടികൾ അണിനിരക്കുന്ന റിഥമിക് കിഡ്സ് ടീം ഫൈനലിലെത്തിയത്. ഏപ്രിൽ 26 ശനിയാഴ്ച സ്കൻതോർപ്പിലെ ദി ബാത്ത്സ് ഹാൾ തിയേറ്ററിൽ നടക്കുന്ന സ്പോട്ട്ലൈറ്റ് ദി ബിഗ് നോർത്ത് ലിങ്കൺഷയർ ടാലൻ്റ് ഷോ ഫൈനലിൽ 13 ടീമുകൾ ഇടം നേടിയിട്ടുണ്ട്. ഇതിലെ ഏക നോൺ ഇംഗ്ലീഷ് ടീമാണ് ഡാൻസ് ഗ്രൂപ്പായ റിഥമിക് കിഡ്സ്. 200 ലധികം വീഡിയോ എൻട്രികളിൽ നിന്ന് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട 35 ആക്ടുകളെയാണ് ഒഡീഷനായി നോർത്ത് ലിങ്കൺഷയർ തീയേറ്റേഴ്സ് ക്ഷണിച്ചത്. സ്റ്റേജിൽ തകർത്താടിയ 12 അംഗ റിഥമിക് കിഡ്സ് ടീം ജഡ്ജിമാരുടെ മനം കവരുന്ന പ്രകടനത്തോടെ ഫൈനലിലേയ്ക്ക് സെലക്ട് ചെയ്യപ്പെട്ടു. യുകെയിൽ നിരവധി ടാലൻറ് ഷോകൾക്കും ഡാൻസ് ടീമുകൾക്കും നേതൃത്വം നല്കുന്ന പ്രശസ്ത കോറിയോഗ്രാഫർ കലാഭവൻ നൈസിൻ്റെ ശിക്ഷണത്തിലാണ് റിഥമിക് കിഡ്സ് ടീം സ്റ്റേജിലെത്തിയത്. കരോൾ ബ്ളസൻ, ദേവസൂര്യ സജീഷ്, ഗബ്രിയേല ബിനോയി, ലിയാൻ ബ്ളെസൻ, ഇവാന ബിനു വർഗീസ്, ഇഷാൻ സൂരജ്, ഇവാ അജേഷ്, ജെസാ ജിമ്മി, ഇവാനാ ലിബിൻ, അഡ്വിക് മനോജ്, ജിയാ ജിമ്മി, സിയോണ പ്രിൻസ് എന്നിവരാണ് ടീമിലുള്ളത്.
കഴിഞ്ഞ വർഷം ഇന്ത്യൻ കൾച്ചറൽ അസോസിയേഷനിൽ നിന്നുള്ള ഗബ്രിയേല ബിനോയി ടാലൻ്റ് ഷോ ഫൈനലിൽ എത്തിയിരുന്നു. ആയിരത്തോളം വരുന്ന ഓഡിയൻസിനു മുന്നിൽ ഇന്ത്യൻ നൃത്തരൂപമായ ഭരതനാട്യം ഗബ്രിയേല അവതരിപ്പിച്ചത് ടാലൻ്റ് ഷോയിലെ പ്രത്യേകതയായി. ബഹുഭൂരിപക്ഷവും ഇംഗ്ലീഷ് ആക്ടുകൾ പങ്കെടുക്കുന്ന ടാലൻ്റ് ഷോയിൽ കൂടുതൽ നോൺ ഇംഗ്ലീഷ് ടീമുകൾ ഇത്തവണ ഒഡീഷന് എത്താൻ ഈ പ്രകടനം കാരണമായെന്ന് നോർത്ത് ലിങ്കൺഷയർ തീയേറ്റേഴ്സ് പറഞ്ഞു. ടാലൻ്റ് ഷോയിൽ നോർത്ത് ലിങ്കൺഷയർ മേയർ മുഖ്യാതിഥിയായി പങ്കെടുക്കും. ഫൈനലിൽ ടോപ്പ് ഫോർ ടീമുകളെ ജഡ്ജസ് നിശ്ചയിക്കും. തുടർന്ന് ഓഡിയൻസ് വോട്ടിൻ്റെ അടിസ്ഥാനത്തിൽ ടാലൻ്റ് ഷോ വിജയികളെ പ്രഖ്യാപിക്കും. ടാലൻ്റ് ഷോ വിജയികൾക്ക് കപിൽ കെയർ ഹോംസ് സ്പോൺസർ ചെയ്തിരിക്കുന്ന 1000 പൗണ്ട് ക്യാഷ് പ്രൈസ് ലഭിക്കും.
സിനിമാ ഡയലോഗുകളെ വെല്ലുന്ന സംഭാഷണങ്ങളുമായി പൊതു സ്ഥലത്ത് വിദേശമദ്യം ഉപയോഗിക്കുകയും വീഡിയോ ദൃശ്യങ്ങൾ സമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്ന മുകേഷ് നായർക്കെതിരെ എക്സൈസ് നിരവധി കേസുകളെടുത്തിരുന്നെങ്കിലും ഒടുവിൽ പോക്സോ വകുപ്പിൽ കേസ് വന്നതോടെ മുങ്ങിയിരിക്കുകയാണ് വ്ലോഗർ മുകേഷ് നായര്‍.
പൊലീസ് പോക്സോ വകുപ്പ് ചുമത്തി കേസെടുത്തെങ്കിലും ഇത് കള്ളക്കേസാണെന്നാണ് മുകേഷ് പറയുന്നത്. കേസ് വ്യാജമാണെന്നും പണം തട്ടാനുള്ള ശ്രമമാണെന്നുമാണ് ഇൻസ്റ്റഗ്രാം പേജിലൂടെയുള്ള മുകേഷിന്‍റെ പ്രതികരണം.
കേസിന്‍റെ വിവരം അറിഞ്ഞ് താനും ഞെട്ടിയിരിക്കുകയാണെന്നും മുകേഷ് പറയുന്നു. അതേസമയം, പരാതിക്കാരിക്ക് 16 വയസ് മാത്രമേയുള്ളെന്നതിനാൽ റീൽസ് ചിത്രീകരിക്കാൻ അനുമതി വാങ്ങിയാൽപോലും കുറ്റകരമാണെന്നാണ് പൊലീസ് നിലപാട്.
കേസെടുത്ത കോവളം പൊലീസ് പ്രതിക്കായി തെരച്ചിൽ തുടങ്ങി. വീട്ടിലും മറ്റും അന്വേഷിച്ചെങ്കിലും പ്രതി ഫോൺ ഉൾപ്പടെ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിർബന്ധിച്ച് അർദ്ധനഗ്നയായി ഫോട്ടോയെടുത്ത് നവമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചെന്നാണ് കോവളം പൊലീസെടുത്തിരിക്കുന്ന കേസ്. കുട്ടിയുടെ രക്ഷിതാക്കളാണ് കോവളം പൊലീസിൽ പരാതി നൽകിയത്. കോവളത്തെ റിസോര്‍ട്ടില്‍ വെച്ച് ഒന്നരമാസം മുമ്പാണ് റീൽസ് ചിത്രീകരണം നടന്നത്.
വ്ലോഗര്‍ മുകേഷ് നായരായിരുന്നു ഇതിൽ അഭിനയിച്ചത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഇവിടേക്ക് എത്തിക്കുകയും കുട്ടിയുടെ സമ്മതമില്ലാതെ അര്‍ദ്ധനഗ്ന ഫോട്ടോ എടുക്കുകയും അത് നവമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തു.
ഇതുവഴി കുട്ടിക്ക് മാനസികമായ പ്രശ്നങ്ങളുണ്ടായെന്നും ചിത്രീകരണ സമയത്ത് കുട്ടിയുടെ ദേഹത്ത് അനുമതിയില്ലാതെ സ്പര്‍ശിച്ചുവെന്നും പരാതിയിലുണ്ട്.
ഏറെക്കാലമായി മദ്യ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ വിഡിയോ ചെയ്തുവന്നിരുന്ന ഇയാൾക്കെതിരെ തിരുവനന്തപുരം, കൊല്ലം റെയ്ഞ്ചുകളിലും കേസുകളുണ്ട്.
ബാർ ഉടമകളുമായി ചേർന്ന് നടത്തിയ പരസ്യത്തിന്‍റെ ഭാഗമായാണ് വീഡിയോ ദൃശ്യങ്ങൾ ഷൂട്ട് ചെയ്തത്. ഇയാളുടെ ഇൻസ്റ്റാഗ്രാം പേജിലടക്കം മദ്യ ഉപഭോഗത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ നിരവധി വീഡീയോകളാണ് ഷെയർ ചെയ്തിരിക്കുന്നത്.
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചുള്ള വ്യോമാഭ്യാസം ആരംഭിച്ചിരിക്കുകയാണ് വ്യോമസേന. ഓപ്പറേഷന്‍ ആക്രമണ്‍ എന്ന പേരിട്ടിരിക്കുന്ന വ്യോമാഭ്യാസത്തില്‍ റഫാല്‍ യുദ്ധവിമാനങ്ങളും സുഖോയ്-30 യുദ്ധവിമാനങ്ങളുമാണ് പങ്കെടുക്കുന്നത്. അംബാല, ഹഷിമാര എയര്‍ ബേസുകളില്‍ നിന്നാണ് റഫാല്‍ യുദ്ധവിമാനങ്ങളെത്തിയത്.
വ്യോമാഭ്യാസത്തില്‍ സേന സങ്കീര്‍ണമായ സാഹചര്യങ്ങളില്‍ നടത്തുന്ന കരയാക്രമണം, ഇലക്ട്രോണിക് വാര്‍ഫെയര്‍ തുടങ്ങിയവയിലെ ശേഷികള്‍ പരിശോധിക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്തു. പര്‍വത പ്രദേശങ്ങളിലും സമതലപ്രദേശങ്ങളിലും നടത്തുന്ന കരയാക്രമണങ്ങളുടെ വിവിധ രീതികള്‍ സേന പ്രദര്‍ശിപ്പിച്ചു. പരിചയസമ്പന്നരായ വ്യോമസേന പരിശീലകരുടെ നേതൃത്വത്തിലാണ് വ്യോമാഭ്യാസം നടത്തുന്നത്. മെറ്റിയോര്‍, റാംപേജ് ആന്‍ഡ് റോക്സ് മിസൈലുകള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങളും വ്യോമാഭ്യാസത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. റഫേല്‍ വിമാനങ്ങളില്‍ ഉപയോഗിക്കുന്ന മിസൈലുകളാണ് ഇവ.
ഇപ്പോള്‍ വ്യോമാഭ്യാസം നടത്തുന്നതിന്റെ കാരണം സേന വ്യക്തമാക്കിയിട്ടില്ല. 2019 ല്‍ പുല്‍വാമയില്‍ ഭീകരാക്രമണമുണ്ടായപ്പോള്‍ പാകിസ്ഥാന്‍ അതിര്‍ത്തി കടന്നുചെന്ന് ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യ ബോംബിട്ട് തകര്‍ത്തിരുന്നു. മിറാഷ് 2000 യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചാണ് അന്ന് വ്യോമസേന ആക്രമണം നടത്തിയത്.
അന്നത്തെ ആക്രമണത്തിന് ശേഷമാണ് ഇന്ത്യ റഫാല്‍ വിമാനങ്ങള്‍ സ്വന്തമാക്കുന്നത്. റഫാലിന് നിലവില്‍ പാക് വ്യോമസേനയ്ക്ക് മുകളില്‍ ആധിപത്യം സ്ഥാപിക്കാനുള്ള ശേഷി ഇന്ത്യന്‍ വ്യോമസേനയ്ക്ക് നല്‍കുമെന്നാണ് വിലയിരുത്തുന്നത്. ഇതിന് പുറമെ പാകിസ്ഥാന്റെ നീക്കങ്ങള്‍ നിരീക്ഷിക്കാനും അതിര്‍ത്തി കടന്നുള്ള വ്യോമാക്രമണങ്ങള്‍ തടയാനും എസ്-400 പ്രതിരോധ സംവിധാനങ്ങളുമുണ്ട്.