പുതുവര്‍ഷത്തെ ആദ്യ ദിവസമായ ജനുവരി ഒന്ന് മുതല്‍ രാജ്യത്ത് നിരവധി മാറ്റങ്ങള്‍ (ജനുവരി ഒന്ന് മുതല്‍ ചട്ടം മാറ്റം) നടപ്പാക്കും. അതിന്റെ ഫലം എല്ലാ വീട്ടിലും എല്ലാവരുടേയും പോക്കറ്റുകളിലും കാണാനാകുമെന്നാണ് വിലയിരുത്തല്‍.
ചിലത് ജനങ്ങളുടെ പോക്കറ്റിന് ഭാരമായി മാറും അതേസമയം ചിലത് ആശ്വാസവും ആകും. അടുക്കളയില്‍ നിന്ന് ബാങ്ക് അക്കൗണ്ടുകളിലേക്കുള്ള എല്‍പിജി സിലിണ്ടറുകളുടെ വില, യുപിഐ പേയ്മെന്റ്, ഇപിഎഫ്ഒ നിയമങ്ങള്‍ എന്നിവ ഈ മാറ്റങ്ങളില്‍ ഉള്‍പ്പെടുന്നു. അത്തരത്തിലുള്ള 10 മാറ്റങ്ങളെ കുറിച്ച് അറിയാം.
എല്‍പിജി വില
എല്ലാ മാസത്തെയും ആദ്യ തിയതി പോലെ 2025 ജനുവരി ഒന്നിന്, എണ്ണ വിപണന കമ്പനികള്‍ കുക്കിങ്ങ് വാണിജ്യ എല്‍പിജി ഗ്യാസിന്റെയും വില പുതുക്കി പുതിയ നിരക്കുകള്‍ പുറത്തിറക്കും. 19 കിലോഗ്രാം വ്യാവസായിക പാചകവാതക സിലിണ്ടറുകളുടെ വിലയില്‍ കമ്പനികള്‍ പല മാറ്റങ്ങളും വരുത്തിയപ്പോള്‍, 14 കിലോഗ്രാം അടുക്കള സിലിണ്ടറുകളുടെ വില കുറച്ച് കാലമായി രാജ്യത്ത് സ്ഥിരത പുലര്‍ത്തുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ഇത്തവണ അതിന്റെ വിലയില്‍ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍.
എടിഎഫ് നിരക്കുകള്‍
എണ്ണ വിപണന കമ്പനികള്‍ എല്‍പിജിയുടെ വില മാത്രമല്ല, വിമാന ഇന്ധനമായ എയര്‍ ടര്‍ബൈന്‍ ഫ്യൂവലിന്റെ (എടിഎഫ്) വിലയും മാസത്തിന്റെ ആദ്യ ദിവസം പരിഷ്‌കരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ വര്‍ഷത്തിന്റെ ആദ്യദിവസം അതായത് ജനുവരി ഒന്നിന് ഇവയുടെ വിലയില്‍ മാറ്റമുണ്ടായാല്‍ അത് വിമാനയാത്രക്കാരുടെ പോക്കറ്റിനെ നേരിട്ട് ബാധിക്കും.
ഇപിഎഫ്ഒയുടെ പുതിയ നിയമം
2025 ജനുവരി ഒന്നിന് പെന്‍ഷന്‍കാര്‍ക്കായി ഒരു പുതിയ നിയമം നടപ്പിലാക്കാന്‍ ഇപിഎഫ്ഒ തയ്യാറെടുക്കുകയാണ്. ഈ വലിയ മാറ്റത്തിന് കീഴില്‍ള്‍ പെന്‍ഷന്‍കാര്‍ക്ക് രാജ്യത്തെ ഏത് ബാങ്കില്‍ നിന്നും പെന്‍ഷന്‍ തുക പിന്‍വലിക്കാനും കഴിയും, ഇതിനായി അവര്‍ക്ക് അധിക പരിശോധന ആവശ്യമില്ല.
യുപിഐ 123പേ നിയമങ്ങള്‍
ഫീച്ചര്‍ ഫോണുകളില്‍ നിന്ന് ഓണ്‍ലൈന്‍ പേയ്മെന്റ് സുഗമമാക്കുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) യുപിഐ 123 പേ അവതരിപ്പിച്ചു. അതിന്റെ ഇടപാട് പരിധി 2025 ജനുവരി ഒന്ന് മുതല്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചു. ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ 5,000 രൂപ വരെ മാത്രമായിരുന്നത് 10,000 രൂപ വരെ ഓണ്‍ലൈന്‍ പേയ്മെന്റുകള്‍ നടത്താനാകും.
ഓഹരി വിപണിയുമായി ബന്ധപ്പെട്ട ഈ നിയമം
സെന്‍സെക്സ്, സെന്‍സെക്സ്-50, ബാങ്കെക്സ് എന്നിവയുടെ പ്രതിമാസ കാലാവധിയില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഇപ്പോള്‍ എല്ലാ ആഴ്ചയും വെള്ളിയാഴ്ചയ്ക്ക് പകരം ചൊവ്വാഴ്ച നടക്കും. ത്രൈമാസ, അര്‍ധവാര്‍ഷിക കരാറുകളുടെ കാലാവധി അവസാന ചൊവ്വാഴ്ച ആയിരിക്കും. മറുവശത്ത് എന്‍.എസ്.ഇ സൂചിക നിഫ്റ്റി 50 പ്രതിമാസ കരാറുകള്‍ക്കായി വ്യാഴാഴ്ച നിശ്ചയിച്ചു.
കര്‍ഷകര്‍ക്ക് വായ്പ
2025 ജനുവരി 1 മുതല്‍ സംഭവിക്കാന്‍ പോകുന്ന അടുത്ത മാറ്റം കര്‍ഷകരുമായി ബന്ധപ്പെട്ടതാണ്. വര്‍ഷത്തിന്റെ ആദ്യ ദിവസം മുതല്‍ കര്‍ഷകര്‍ക്ക് ആര്‍ബിഐയില്‍ നിന്ന് ജാമ്യമില്ലാതെ രണ്ട് ലക്ഷം രൂപ വരെ വായ്പ ലഭിക്കും. കര്‍ഷകര്‍ക്ക് ജാമ്യമില്ലാതെ വായ്പയുടെ പരിധി ഉയര്‍ത്തുമെന്ന് അടുത്തിടെ ആര്‍ബിഐ പ്രഖ്യാപിച്ചിരുന്നു. ഇത് നിമിത്തം 1.6 ലക്ഷം രൂപയ്ക്ക് പകരം രണ്ട് ലക്ഷം രൂപ വരെ വായ്പ ലഭിക്കും.
ഈ ബാങ്ക് അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യും
പുതുവര്‍ഷം മുതല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ചില നിയമങ്ങളില്‍ മാറ്റം വരുത്തും. രാജ്യത്തെ ദശലക്ഷക്കണക്കിന് ബാങ്ക് അക്കൗണ്ടുകളെ ഇത് ബാധിക്കും. കാരണം സെന്‍ട്രല്‍ ബാങ്ക് മൂന്ന് തരം ബാങ്ക് അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യാന്‍ പോകുന്നു. ആര്‍ബിഐയുടെ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രകാരം, പ്രവര്‍ത്തനരഹിതമായ അക്കൗണ്ട്, സീറോ ബാലന്‍സ് അക്കൗണ്ട് എന്നിവ അവസാനിപ്പിക്കും.
കാര്‍ വില കൂടും
2025 ജനുവരി ഒന്ന് മുതല്‍ പല കമ്പനികളുടെയും കാറുകള്‍ വാങ്ങുന്നത് ചെലവേറിയതായിരിക്കും. മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്സ്, ഹ്യുണ്ടായ്, ടൊയോട്ട എന്നിവയുള്‍പ്പെടെ പല കമ്പനികളും തങ്ങളുടെ വാഹനങ്ങളുടെ വിലയില്‍ രണ്ട് മുതല്‍ നാല് ശതമാനം വരെ വര്‍ധന പ്രഖ്യാപിച്ചിട്ടുണ്ട്.
ടെലികോം നിയമങ്ങള്‍
ടെലികോം കമ്പനികള്‍ക്ക് 2025 ജനുവരി ഒന്ന് മുതല്‍ പുതിയ വര്‍ഷം മുതല്‍ റൈറ്റ് ഓഫ് വേ റൂള്‍ പ്രാബല്യത്തില്‍ വരും. പുതിയ നിയമങ്ങള്‍ അനുസരിച്ച്, ഒപ്റ്റിക്കല്‍ ഫൈബര്‍ ലൈനുകളും പുതിയ മൊബൈല്‍ ടവറുകളും സ്ഥാപിക്കുന്നതില്‍ കമ്പനികള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ഈ നിയമം നടപ്പിലാക്കുന്നത് കമ്പനികള്‍ക്ക് അവരുടെ സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ സഹായിക്കും. പുതിയ നിയമം അനുസരിച്ച് ടെലികോം കമ്പനികള്‍ക്ക് മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കാന്‍ ബുദ്ധിമുട്ടുകളുണ്ടാവില്ല. പൊതുജനങ്ങളെയും കമ്പനികളെയും കണക്കിലെടുത്താണ് ഈ നിയമങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത്.
ജിഎസ്ടി നിയമങ്ങള്‍
2025 ജനുവരി ഒന്ന് മുതല്‍ നികുതിദായകര്‍ക്ക് കര്‍ശനമായ നടപടിയുണ്ടാകും. ഇതില്‍ മള്‍ട്ടി-ഫാക്ടര്‍ ഓതന്റിക്കേഷന്‍ (എംഎഫ്എ) ഉള്‍പ്പെടുന്നു. ഇത് 20 കോടിയോ അതില്‍ കൂടുതലോ വാര്‍ഷിക വിറ്റുവരവുള്ള ബിസിനസുകള്‍ക്ക് മാത്രമേ നേരത്തെ ബാധകമായിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ എല്ലാ നികുതിദായകര്‍ക്കും ഇത് നടപ്പിലാക്കാന്‍ കഴിയും.
ഭൂമിയിലെല്ലാവരും ഒരു പുതുവര്‍ഷപ്പിറവി കാണുമ്പോള്‍, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐ.എസ്.എസ്.) കഴിയുന്ന നാസാ ശാസ്ത്രജ്ഞ സുനിതാ വില്യംസും കൂട്ടരും 16 എണ്ണം കാണും. 2025 പിറക്കുമ്പോള്‍ 16 സൂര്യോദയവും 16 അസ്തമയവും അവര്‍ക്കു ചുറ്റും നടക്കും.
ഭൂമിയില്‍നിന്ന് ഏകദേശം 400 കിലോമീറ്റര്‍ ഉയരത്തിലാണ് ഐ.എസ്.എസ്. ഒരുദിവസം 16 തവണയാണ് ഈ ബഹിരാകാശ പരീക്ഷണശാല ഭൂമിയെ ചുറ്റുന്നത്. ഒരു പരിക്രമണത്തിന് 90 മിനിറ്റെടുക്കും. മണിക്കൂറില്‍ 28,000 കിലോമീറ്റര്‍ വേഗത്തിലാണ് സഞ്ചാരം. അതിനാല്‍ ഐ.എസ്.എസിലുള്ളവര്‍ എന്നും കാണുന്നതാണ് 16 ഉദയാസ്തമയം.
2024 ജൂണിലാണ് നാസയുടെ യാത്രികനായ ബുച്ച് വില്‍മോറുമൊത്ത് ബോയിങ്ങിന്റെ പരീക്ഷണപേടകമായ സ്റ്റാര്‍ലൈനറില്‍ ഐ.എസ്.എസിലേക്കു പോയത്. സ്റ്റാര്‍ലൈനറിന് സാങ്കേതികത്തകരാര്‍ നേരിട്ടതിനാല്‍ തിരിച്ചുവരവ് വൈകി. ഇക്കൊല്ലം മാര്‍ച്ചില്‍ മറ്റൊരുപേടകത്തില്‍ ഇരുവരുമെത്തുമെന്നാണ് കരുതുന്നത്.
യമനിലെ ജയിലിൽ കഴിയുന്ന തന്റെ മകളുടെ വധശിക്ഷ ഒഴിവാക്കി മോചിപ്പിക്കാൻ എല്ലാവരും സഹായിക്കണമെന്ന് നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി. നിമിഷപ്രിയയുടെ വധശിക്ഷ യമൻ പ്രസിഡന്റ് അംഗീകരിച്ചെന്നും ഇതിന്റെ രേഖകൾ പബ്ലിക് പ്രോസിക്യൂട്ടറുടെ കൈയിലാണുള്ളതെന്നും മോചനശ്രമവും നിയമസഹായവും യമനിൽ ഏകോപിപ്പിക്കുന്ന സാമുവൽ ജെറോം പറഞ്ഞു.
യമൻ പ്രസിഡന്റ് റഷാദ് അൽ അലിമിയാണ് നിമിഷപ്രിയയുടെ വധശിക്ഷക്ക് കഴിഞ്ഞ ദിവസം അനുമതി നൽകിയത്. യമൻ പൗരൻ തലാൽ അബ്ദുമഹ്ദിയെ വധിച്ച കേസിൽ പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നഴ്‌സ് നിമിഷപ്രിയ 2017 മുതൽ യമൻ തലസ്ഥാനമായ സൻആയിലെ ജയിലിലാണ്.
2020ലാണ് വധശിക്ഷക്ക് വിധിച്ചത്. 2023 നവംബറിൽ യമൻ സുപ്രീം ജുഡീഷ്യൽ കൗൺസിൽ ശിക്ഷ ശരിവെച്ചു. തലാലിന്റെ കുടുംബത്തിന് ദയാധനം (ബ്ലഡ്മണി) നൽകി മോചനം സാധ്യമാക്കാൻ ശ്രമം നടത്തിയിരുന്നു. ചർച്ച തുടങ്ങാൻ 19,871 യു.എസ് ഡോളർ സമാഹരിച്ചു നൽകി. എന്നാൽ, 40,000 ഡോളർ വേണമെന്നായിരുന്നു ആവശ്യം.
2015 സൻആയിൽ തലാലിന്റെ സ്പോൺസർഷിപ്പിൽ നിമിഷപ്രിയ ക്ലിനിക് തുടങ്ങിയിരുന്നു. സഹപ്രവർത്തകയുമായി ചേർന്ന് തലാലിനെ വധിച്ചെന്നാണ് കേസ്. നിമിഷയുടെ മോചനവുമായി ബന്ധപ്പെട്ട് മാതാവ് പ്രേമകുമാരി 2024 ഏപ്രിലിലാണ് യമനിലേക്ക് പോയത്. ഇവർ രണ്ടുതവണ ജയിലിൽ മകളെ സന്ദർശിച്ചിരുന്നു.
സി.പി.എം നേതാവ് ഇ.പി ജയരാജന്റെ ആത്മകഥ ‘കട്ടന്‍ ചായയും പരിപ്പുവടയും’ പ്രസിദ്ധീകരിക്കുന്നതിനുമുമ്പേ പിഡിഎഫ് പ്രചരിപ്പിച്ച സംഭവത്തില്‍ ഡിസി ബുക്‌സിനെതിരെ പോലീസ് കേസെടുത്തു. ഡിസി ബുക്‌സിന്റെ മുന്‍ പബ്ലിക്കേഷന്‍ മാനേജര്‍ എ.വി ശ്രീകുമാറിനെ ഒന്നാം പ്രതിയാക്കിയാണ് കോട്ടയം ഈസ്റ്റ് പോലീസ് കേസ് ഫയല്‍ ചെയ്തത്.
സംഭവത്തില്‍ കേസെടുക്കാന്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി കോട്ടയം ജില്ലാ പോലീസ് മേധാവി എ.ഷാഹുല്‍ ഹമീദിന് കഴിഞ്ഞ ദിവസം നിര്‍ദേശം ലഭിച്ചിരുന്നു. പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിശ്വാസ വഞ്ചനാ കുറ്റവും ഡിജിറ്റല്‍ കോപ്പി പുറത്തുവിട്ടതുമായി ബന്ധപ്പെട്ട് ഐ.ടി ആക്ടും ചുമത്തുമെന്നാണ് ലഭിച്ച വിവരം.
വിവാദത്തെ തുടര്‍ന്ന് എ.വി ശ്രീകുമാറിനെ ഡി.സി ബുക്സ് നേരത്തേ സസ്പെന്റ് ചെയ്തിരുന്നു.
ആത്മകഥാ വിവാദത്തില്‍ വെള്ളിയാഴ്ച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കോട്ടയം എസ്പി സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറിയിരുന്നു. ആത്മകഥ ചോര്‍ന്നത് ഡി.സി ബുക്സില്‍നിന്ന് തന്നെയാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ആത്മകഥ പകര്‍പ്പവകാശനിയമത്തിന്റെ പരിധിയില്‍വരുന്നതിനാല്‍ പോലീസിന് നേരിട്ട് കേസെടുക്കാനാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. രചയിതാവ് കോടതിയില്‍ പോകുകയും കോടതി നിര്‍ദേശിക്കുകയും ചെയ്താലേ പോലീസിന് തുടര്‍നടപടി സ്വീകരിക്കാനാകൂവെന്നുമാണ് റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. എന്നാല്‍ കേസ് എടുക്കാന്‍ പ്രത്യേക പരാതി ആവശ്യമില്ലെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
ആത്മകഥ പ്രസിദ്ധീകരിക്കുന്നതിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ഇ.പി.ജയരാജനും, ഇ.പി.യുമായി ഇതുസംബന്ധിച്ച് ഒപ്പിട്ട കരാറില്ലെന്ന് രവി ഡി.സി.യും പോലീസിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ പ്രസാധനത്തിന് ധാരണയുള്ളതായും വ്യക്തമാക്കിയിരുന്നു.
ഡി.സി.യുടെ പബ്ലിക്കേഷന്‍ വിഭാഗം മേധാവിയില്‍നിന്നാണ് പുസ്തകം ചോര്‍ന്നതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച് സമര്‍പ്പിച്ച ആദ്യറിപ്പോര്‍ട്ട് കൂടുതല്‍ അന്വേഷണത്തിനായി സംസ്ഥാന പോലീസ് മേധാവി മടക്കിനല്‍കുകയായിരുന്നു. തുടര്‍ന്നാണ്, വിഷയം പകര്‍പ്പവകാശനിയമത്തിന്റെ പരിധിയില്‍ വരുന്നതാണെന്നുകാട്ടി ജില്ലാ പോലീസ് മേധാവി വീണ്ടും റിപ്പോര്‍ട്ട് നല്‍കിയത്. ആത്മകഥ ചോര്‍ത്തിയതിനു പിന്നിലെ ഗൂഢാലോചനയെപ്പറ്റി വ്യക്തമായ വിശദീകരണം റിപ്പോര്‍ട്ടിലില്ലെന്നാണ് സൂചന.
നെടുമങ്ങാട് കരകുളത്തെ പി.എ അസീസ് എന്‍ജിനീയറിങ് കോളജിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. കോളജിനുള്ളിലെ പണിതീരാത്ത കെട്ടിടത്തിനുള്ളിലെ ഹാളില്‍ ഇന്ന് രാവിലെയാണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്.
കോളേജ് ഉടമ മുഹമ്മദ് അബ്ദുള്‍ അസീസ് താഹയുടേതാണ് മൃതദേഹമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അദേഹത്തിന്റെ കാറും മൊബൈല്‍ ഫോണുമെല്ലാം സമീപത്തുണ്ട്.
മുഹമ്മദ് അബ്ദുള്‍ അസീസിന് കടബാധ്യതയുണ്ടായിരുന്നതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഇദേഹം പണം നല്‍കാനുള്ളവര്‍ കഴിഞ്ഞ ദിവസം വന്ന് ബഹളമുണ്ടാക്കിയതായി നാട്ടുകാര്‍ പറഞ്ഞു. അബ്ദുള്‍ അസീസ് ഇന്നലെ കോളജിനടുത്തുണ്ടായിരുന്നതായും നാട്ടുകാര്‍ വ്യക്തമാക്കി.
കൊല്ലം ഇരവിപുരം സ്വദേശിയാണ്. നിലവില്‍ പേയാട് വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. രാവിലെ ഹാളില്‍ തീ കത്തുന്നത് കണ്ടിട്ടാണ് കോളജ് സ്റ്റാഫ് മൃതദേഹം കിടന്ന സ്ഥലത്തേയ്‌ക്കെത്തുന്നത്. ഉടന്‍ തന്നെ ഇവര്‍ നെടുമങ്ങാട് പോലീസിനെ വിവരം അറിയിച്ചു.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആത്മഹത്യയെന്ന നിഗമനത്തിലാണ് പോലീസ്. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
ബാബു മങ്കുഴിയിൽ
പ്രത്യാശയുടെയും സമാധാനത്തിന്റെയും സന്ദേശം പകർന്നു കൊണ്ട് ലോകമെമ്പാടും ഉള്ള ക്രൈസ്തവർക്കൊപ്പം ഇപ്സ്വിച്ചിലെ സെന്റ് മേരീസ് എക്യുമെനിക്കൽ ചർച്ചിൽ ക്രിസ്തുമസ് പുതുവത്സരാഘോഷം ഡിസംബർ 29 ഞായറാഴ്ച ആഘോഷിച്ചു.
ഫാദർ ജോമോൻ പുന്നൂസിന്റെ കർമികത്വത്തിൽ കഴിഞ്ഞ 19 വർഷമായി ഇപ്സ്വിച്ചിൽ വിശുദ്ധകുർബാന അനുഷ്ഠിച്ചു വരികയാണ്. പതിവുപോലെ ഭക്തി സാന്ദ്രമായ വിശുദ്ധ കുർബാനക്കുശേഷം പള്ളി ഹാളിൽ വച്ച് ക്രിസ്മസ് ന്യൂ ഇയർ ആഘോഷിച്ചു. വിശുദ്ധ കുർബാനയിലും പുതുവത്സരാഘോഷത്തിലും നിരവധി വിശ്വാസികൾ പങ്കെടുത്തു.
പ്രത്യാശയുടെ വെളിച്ചത്തിലൂടെ സഞ്ചരിക്കാനും തെറ്റുകൾ തിരുത്തി ഈശ്വര വിശ്വാസത്തിൽ അധിഷ്ഠിതമായ കുടുംബ ജീവിതം നയിക്കുവാനും, പുതുവർഷം ശാന്തിയുടെയും സമാധാനത്തിന്റേതുമാവട്ടെ എന്ന് വിശുദ്ധ കുർബാനയിൽ പങ്കെടുത്ത ഏവരോടും ഫാ.ജോമോൻ പുന്നൂസ് ക്രിസ്മസ് ന്യൂ ഇയർ സന്ദേശം നൽകി. പരസ്പരം ഉള്ള സ്നേഹവും പങ്കു വയ്ക്കലും കൂടി ചേരുമ്പോൾ ആണ് ക്രിസ്തുമസ് ഒരു വലിയ അനുഭവമായി തീരുന്നതെന്ന് കാര്‍മ്മികന്‍ ക്രിസ്തുമസ് സന്ദേശത്തില്‍ എടുത്ത് പറഞ്ഞു.
പൂത്തിരിയുടെയും താള മേളങ്ങളുടെ യും അകമ്പടിയോടെ ക്രിസ്മസ് പാപ്പയെ ഹാളിലേക്ക് വരവേറ്റു.
തുടർന്നു കേക്ക് കോമ്പറ്റിഷൻ നടത്തപ്പെട്ടു. വിശ്വസികൾ ഉണ്ടാക്കിയ വിവിധങ്ങളായ കേക്ക് മത്സരത്തിൽ സൗമ്യ ഷെറൂൺ ഒന്നാം സ്‌ഥാനവും, ജിഷ ജെയിൻ രണ്ടാം സ്ഥാനവും, ജയ ജോർജി, അനു ജിബി യഥാക്രമം മൂന്നും നാലും സ്‌ഥാനങ്ങൾ കരസ്ഥമാക്കി. ജോസ് ഗീവർഗീസിന്റെ നേതൃത്വത്തിലുള്ള ഗായകസംഘത്തിന്റെ ഗാനങ്ങളും ക്രിസ്മസ് കരോൾ ഗാനങ്ങളും തിരുകര്‍മ്മങ്ങളെ ഭക്തിയുടെ ഉന്നതിയില്‍ എത്തിച്ചു.
സൺഡേ സ്‌കൂൾ കുട്ടികൾ അവതരിപ്പിച്ച അതിമനോഹരമായ നേറ്റിവിറ്റി സ്‌കിറ്റിലൂടെ ബത്‌ലഹേമിന്റെ മലച്ചെരുവുകളില്‍ ദൈവപുത്രന്റെ വരവറിയിച്ചുകൊണ്ട് രണ്ടായിരം വര്‍ഷം മുന്‍പ് മാലാഖമാര്‍ ആട്ടിടയന്‍മാര്‍ക്ക് സമാധാനത്തിന്റെ പുതിയ സന്ദേശം നല്‍കിയ ആ പുണ്യദിനത്തിന്റെ മാറ്റൊലികള്‍ വീണ്ടും വിശ്വാസികളുടെ മനസ്സില്‍ തെളിഞ്ഞു വന്നു. സൺഡേ സ്കൂൾ കുട്ടികളുടയും മുതിർന്നവരുടെയും വിവിധങ്ങളായ കലാപരിപാടികൾ ഏവരും ആസ്വദിച്ചു.
സ്വാദിഷ്ടമായ ഭക്ഷണം ക്രമീകരിക്കുന്നതിൽ മികവ് തെളിയിച്ച ദി ഹട്ടിന്റെ വിഭവ സമൃദ്ധമായ 3 കോഴ്സ് ക്രിസ്മസ് ഫീസ്റ്റോടെ പരിപാടികൾക്ക് പരിസമാപ്തി കുറിച്ചു. പള്ളി ട്രസ്റ്റി മനോജ് ഇടശ്ശേരിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി അംഗങ്ങളോടും, ആഘോഷ പരിപാടിയുടെ ഭാഗമായ ഏവരോടും സെക്രട്ടറി ഷെറൂൺ തോമസ് നന്ദി പ്രകാശിപ്പിച്ചു.
ഫൈസൽ നാലകത്ത്
മെയ്ൻ സ്ട്രീം സിനിമയുടെ വിജയരഹസ്യം എക്കാലവും അജ്ഞാതമാണ്. ഒരു ലാൻഡ്‌മാർക്ക് വിജയം സൃഷ്ടിക്കുമ്പോൾ ഒരു സൂപ്പർ ഹിറ്റ് സിനിമ കൾട്ട് സ്റ്റാറ്റസിലേക്കു ഉയരാറുണ്ട് . ആ സിനിമയുടെ സകല വശങ്ങളും ഒരു ടെക്സ്റ്റ്ബുക്ക് മെറ്റീരിയൽ എന്ന പോലെ പുനഃപരിശോധിക്കപെടുകയും ചെയ്യും
ക്യൂബ് സിനിമാസിൻ്റെ ബാനറിൽ ഷെരിഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി സംവിധാനവും രചനയും നിർവഹിച്ച് ഉണ്ണി മുകുന്ദൻ ടൈറ്റിൽ കഥാപാത്രം അവിസ്‌മരണീയമാക്കിയ ‘മാർക്കോ’ ഒരു യൂനാനിമസ് ബോക്‌സ് ഓഫീസ് മാൻഡേറ്റോടെ വൻ വിജയം ആഘോഷിക്കുന്നത് ഒരു യാദൃശ്ചികത അല്ല . ഇത് ഒരു മാറ്റത്തിൻ്റെ മാറ്റൊലി .
ഓരോ ഡിപ്പാർട്‌മെൻ്റിലും കണിശമായ തലമുറ മാറ്റം പ്രതിഫലിപ്പിക്കാൻ അതിൻ്റെ മേക്കേഴ്സ് ശ്രദ്ധിച്ചിട്ടുണ്ട് എന്ന് സുവ്യക്തമാണ് . ടെക്നിക്കൽ പെർഫെക്ഷൻ എന്ന വാക്ക് ഒരു ക്ലിഷേ പോലെ ഓരോ യൂട്യൂബറും എടുത്തു പറയുന്ന ഈ ഡിജിറ്റൽ യുഗത്തിൽ, ഒരു പിടി കഴിവുറ്റ സാങ്കേതിക പ്രവർത്തകരെയും പുതുമുഖ അഭിനേതാക്കളെയും, അവരുടെ എബിലിറ്റി ലിമിറ്റിൻ്റെ മാക്‌സിമം ഉപയോഗപ്പെടുത്തി വെള്ളിത്തിരയിൽ ചരിത്രം എഴുതുക എന്നുള്ളത് ഒരു ചില്ലറ അഭ്യാസമല്ല.
ഉണ്ണി മുകുന്ദൻ്റെ ‘മാർക്കോ’ കണ്ണീരിലും വിയർപ്പിലും ചോരയിലും കുതിർന്ന രക്തത്തിൻ്റെ മണമുള്ള ഫ്രെയിമുകൾ കൊണ്ട് സമ്പന്നമാണ്. സൃഷ്ടാക്കൾ സബ്‌ജെക്റ്റ് ഫോക്കസിലും ജോണേർ ഫോക്കസ്സിലും ഉറച്ചു നിൽക്കുന്നു .
DOP ചന്ദ്രവും, കലൈമാസ്റ്ററും, രവി ബസ്‌റൂറും, പരിചയസമ്പന്നരെ പുതുമുഖങ്ങളുടെ പ്രകടനങ്ങളും ഈ ചലച്ചിത്ര വിജയത്തിൻ്റെ മാറ്റ് വർധിപ്പിക്കുന്നു .
മാർക്കോയുടെ നരറേറ്റീവിലെ ട്രിഗർ ഇൻസിഡൻ്റ് വസീമിൻ്റെ മർഡർ വിറ്റ്നസ് ആയ വിക്ടറിന്റെ ബലിയാണ് . വിക്ടറിൻ്റെ കാഴ്‌ചയില്ലാത്ത കണ്ണുകളിലെ ഇരുട്ടിൽ നിന്നുകൊണ്ട് കൊലപാതകിയെ തിരിച്ചറിയുന്നത്, ആ കഥാപാത്രത്തിന് സിദ്ധിച്ചിട്ടുള്ള സ്പെഷ്യൽ എബിലിറ്റി കൊണ്ടാണ്. കൺവിൻസ് ചെയ്യാൻ ഏറെ ദുഷ്‌കരമായിട്ടുള്ള ഈ സവിശേഷത തിരശ്ശീലയിൽ വിശ്വസനീയമായി അവതരിപ്പിക്കുമ്പോൾ. അത് ചെയ്‌ത നവാഗതനായ കലാകാരൻ്റെ ഉജ്ജ്വലമായ അരങ്ങേറ്റ വേഷമാണെന്ന വസ്‌തുത അത്ഭുതകരമാണ്.
ഇഷാൻ ഷൗക്കത്തിൻ്റെ പ്രകടനം മാസ്‌മരികമാണ് . ഇതുവരെ കണ്ട അന്ധ കഥാപാത്രങ്ങളുടെ ടെംപ്ലേറ്റ് ബ്രേക്ക് ചെയ്‌തുകൊണ്ടാണ് ഇഷാൻ അത് ഇൻ്റെർപ്രെറ്റ് ചെയ്യുന്നത്.
തിരക്കഥയുടെ സൂക്ഷ്‌മമായ ബിൽഡപ്പുകളിൽ ഏറെ തിക്കും തിരക്കുമുള്ള ഫൈറ്റ് ക്ലബ്ബിലും. വരാന്തയിൽ ജേഷ്‌ഠ സ്ഥാനത്തുള്ള മാർക്കോയുടെ കൂടെ സിഗാർ ഷെയർ ചെയ്യുമ്പോഴും, മരണാനന്തര ചടങ്ങുകളിൽ അഭിമന്യുവിൻ്റെ സാന്നിധ്യം തിരിച്ചറിയുമ്പോഴും വിക്ടറിൻ്റെ റിയാക്ഷൻസ് മൈക്രോ ലെവലിൽ രജിസ്റ്റർ ചെയ്യാൻ ഇഷാനാകുന്നത് ശ്രദ്ധാപൂർവ്വമായ ഒബ്സെർവഷൻ കൊണ്ടും നല്ല ഗൃഹപാഠം കൊണ്ടുമാവണം.
കാൻ ചലച്ചിത്ര മേളയിൽ ഷോർട്ട് ഫിലിമിൽ മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയ ഈ പ്രതിഭ ഷൂട്ട് തുടങ്ങുന്നതിനു ഏതാനും ദിവസങ്ങൾക്കു മുൻപാണ് സംവിധായകന്റെ ശ്രദ്ധയിൽപ്പെട്ടത്. ഇഷാൻ്റെ ഡെഡിക്കേഷനുള്ള അംഗീകാരമായി വേണം ഇതിനെ കരുതാൻ.
ഫ്ളാഷ്‌ബാക്ക് ഫാമിലി സീനിൽ സ്വത്ത് ഭാഗം വയ്ക്കുന്നതിന് മേൽനോട്ടം വഹിക്കാൻ തലതൊട്ടപ്പനോട് സധൈര്യം കോർക്കുമ്പോഴും ഇഷാൻ്റെ കാരക്ടർ വേർഷൻ ഷാർപ്പാണ്
പോലീസ് വേഷത്തിൽ ശ്രദ്ധേയമായ പ്രകടനം കാഴ്‌ച വച്ച ദിനേശ് പ്രഭാകർ വിക്ടറിൻ്റെ കാരക്ടറിന്റെ ബ്രില്ലിയൻസിനെ കുറിച്ച് പറയുമ്പോൾ – അത് ഓഡിയെൻസിനും കൂടി സോളിഡായി എസ്റ്റാബ്ലിഷ് ചെയ്യാൻ ഇഷാനായി.
‘മാർക്കോ’, ഇഷാന് ഒരു ഗംഭീര തുടക്കമാകുമ്പോൾ ഒരു പിടി ഫോളോ അപ്പ്’ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുകയാണ് .
മഹേഷ് നാരായണൻ്റെ മമ്മൂട്ടി – മോഹൻലാൽ ചിത്രം ‘മാഗ്‌നം ഓപ്പസ്’ ഫ്രൈഡേ ഫിലിം ഹൗസിന്റെ ‘പടക്കളം’, മലയാള സിനിമയിലെ പ്രമുഖ താരം മുഖ്യ വേഷം ചെയ്യുന്ന പ്രൊഡക്ഷനിൽ നായകതുല്യ വേഷം. അങ്ങനെ പുതിയ മലയാള സിനിമയിൽ തന്റെ യാത്ര വ്യത്യസ്‌തവും പ്രസക്തവുമാക്കുകയാണ് ഇഷാൻ ഷൗക്കത്ത് .
പ്രശസ്‌ത ഛായാഗ്രാഹകനും പ്രവാസി സംരംഭകനും മലയാള സിനിമയുടെ ഒരു ഭാവപ്പകർച്ചയുടെ തുടക്കം കുറിച്ച, എൺപതുകൾ മുതൽ സജീവമായ സിനിമ സഹചാരിയുമായ ഷൗക്കത്ത് ലെൻസ്‌മാന്റെ പുത്രനാണ് ഇഷാൻ ഷൗക്കത്ത്.
ദുബായിലെ സ്കൂൾ വിദ്യഭ്യാസത്തിനു ശേഷം അമേരിക്കയിലെ ഇന്ത്യനാ യൂണിവേഴ്സിറ്റിയിൽ നിന്നും അഭിനയ പഠനവും പൂർത്തിയാക്കിയ ഇഷാൻ ഷൗക്കത്ത് പുതിയ കാലത്തിന്റെ നായക സ്ഥാനത്തേക്കുയരുന്ന, യാത്ര തുടങ്ങുന്നത് ‘മാർക്കോ’ എന്നെ നാഴികക്കല്ലായ് മാറുന്ന സിനിമയിലൂടെ ആണെന്നുള്ളത് ജൻ സീയുടെ സ്വീകാര്യത ആ കലാകാരനുണ്ട് എന്നുള്ളതിന്റെ തെളിവാണ്
നല്ല കഥാപാത്രങ്ങളുമായി ആ ചെറുപ്പക്കാരൻ തിരശ്ശീലയിൽ നിന്നും മലയാളി മനസ്സുകളിലേക്ക് എത്തുന്ന കാലം വിദൂരമല്ലെന്നു വരാനിരിക്കുന്ന ബോഡി ഓഫ് വർക്ക് വ്യക്തമാക്കുമ്പോൾ, നല്ല മാറ്റങ്ങൾക്കൊപ്പം എന്നും നിൽക്കുന്ന മലയാളി പ്രേക്ഷകർക്ക് സ്വന്തമെന്നു വിളിക്കാൻ ഒരു പേര് കൂടി എഴുതിച്ചേർക്കാം – ഇഷാൻ ഷൗക്കത്ത്.
വയനാട് മുണ്ടക്കൈ ദുരന്തത്തിൽ കേരളത്തിന്‍റെ ആവശ്യം അംഗീകരിച്ച് കേന്ദ്ര സർക്കാർ. ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി കേന്ദ്രം പ്രഖ്യാപിച്ചു. അതിതീവ്ര വിഭാഗത്തിൽ ഉൾപ്പെടുത്തിയത് സംബന്ധിച്ചുള്ള കേന്ദ്ര സർക്കാരിന്റെ അറിയിപ്പ് കേരളത്തിന് ലഭിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ജോയിന്റ് സെക്രട്ടറി രാജീവ് ഗുപ്ത സംസ്ഥാന റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളിന് അയച്ച കത്തിലാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം പുനരധിവാസ പ്രവർത്തനങ്ങൾക്കുള്ള പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് കത്തിൽ പരാമർശമില്ല. ദുരന്തത്തെ നേരിടാനാവശ്യമായ ഫണ്ട് ഇതിനോടകം എസ്ഡിആർഎഫ് മുഖേന കൈമാറിയിട്ടുണ്ടെന്നും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.
നാടിനെ നടുക്കിയ ചൂരൽമല – മുണ്ടക്കൈ ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ട് നൽകിയിരുന്നു. ദേശീയ ദുരന്ത നിവാരണ ഫണ്ടിന് പുറമേ കൂടുതല്‍ ഫണ്ട് ലഭിക്കണമെങ്കില്‍ തീവ്ര ദുരന്തമായി പ്രഖ്യാപിക്കേണ്ടതുണ്ട്. ഇക്കാര്യം സംസ്ഥാന നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. വയനാട് ദുരന്തത്തിന്റെ തീവ്രത കേന്ദ്രം പൂർണമായി ഉൾക്കൊണ്ടിട്ടുണ്ടെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് നേരത്തെ ലോക്സഭയിൽ വ്യക്തമാക്കിയിരുന്നു.
വയനാട് പുനരധിവാസം അനിശ്ചിതത്വത്തിൽ തുടരുന്നതിനിടെയാണ് അതി തീവ്ര ദുരന്തമായി കേന്ദ്രത്തിന്റെ പ്രഖ്യാപനം. കേന്ദ്ര സംഘം നല്‍കിയ റിപ്പോര്‍ട്ട് പരിശോധിച്ച മന്ത്രിതല സമിതി തീവ്ര ദുരന്തമാണെന്ന് കണ്ടെത്തി. 2024 ജുലൈ 30ന് പുലർച്ചെയാണ് മുണ്ടക്കൈ-ചൂരൽമല പ്രദേശങ്ങളെ ഉരുളെടുത്തത്.
സ്റ്റേജില്‍ നിന്ന് വീണ് ഉമ തോമസ് എംഎല്‍എക്ക് പരിക്കേറ്റ സംഭവത്തില്‍ ‘മൃദംഗനാഥം’ പരിപാടിയുടെ ഇവന്റ് മാനേജരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഓസ്‌കാര്‍ ഇവന്റ്സിന്റെ മാനേജര്‍ കൃഷ്ണ കുമാറിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
അപകടമായ രീതിയിലാണ് ഓസ്‌കാര്‍ ഇവന്റ്സ് നൃത്ത പരിപാടിയ്ക്കുള്ള സ്റ്റേജ് നിര്‍മ്മിച്ചതെന്ന് പോലീസിന്റെ പ്രാഥമിക പരിശോധനയില്‍ തെളിഞ്ഞു. കൃഷ്ണ കുമാര്‍ തന്നെയാണ് ഉമാ തോമസ് എംഎല്‍എയെ പരിപാടിയിലേയ്ക്ക് ക്ഷണിച്ച് കൊണ്ടുവന്നതും.
ഒരു സുരക്ഷാ വേലിയുമില്ലാതെയും കസേരിയിട്ടിരിക്കുന്ന മുന്‍വശത്ത് ഒരാള്‍ക്ക് നടന്നുപോകുവാന്‍ പോലും സ്ഥലമില്ലാത്ത രീതിയിലുമാണ് സ്റ്റേജ് ക്രമീകരിച്ചിരുന്നത്. അതാണ് അപകടത്തിന് കാരണമായത്. അതില്‍ സുരക്ഷാ വീഴ്ചയുടെ ഉത്തരവാദിത്വം സംഘാടകര്‍ക്ക് തന്നെയാണ് എന്നാണ് വിലയിരുത്തല്‍.
കൃഷ്ണ കുമാറുമായി പോലീസ് കലൂര്‍ സ്റ്റേഡിയത്തില്‍ തെളിവെടുപ്പ് നടത്തി. പിഡബ്ലൂഡിയെക്കൊണ്ട് പരിശോധിപ്പിച്ച് ശാസ്ത്രീയ വശങ്ങളും മനസിലാക്കിയാണ് പോലീസിന്റെ അന്വേഷണം.
മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ യെമന്‍ പ്രസിഡന്റ് റഷാദ് അല്‍ അലീമിയുടെ അനുമതി. നിലവില്‍ യെമന്റെ തലസ്ഥാനമായ സനയിലെ ജയിലിലുള്ള നിമിഷപ്രിയയുടെ വധശിക്ഷ ഒരു മാസത്തിനകം നടപ്പാക്കിയേക്കും. കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാല്‍ അബ്ദു മെഹ്ദിയുടെ കുടുംബമായും അദ്ദേഹമുള്‍പ്പെടുന്ന ഗോത്രത്തിന്റെ തലവന്‍മാരുമായും മാപ്പപേക്ഷയ്ക്കുള്ള ചര്‍ച്ചകള്‍ ഫലം കാണാതെ വന്നതോടെയാണ് ശിക്ഷ നടപ്പാക്കുന്നത്. ഒരു മാസത്തിനകം വധശിക്ഷ നടപ്പാക്കിയേക്കും. 2017 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഓഗസ്റ്റില്‍ നിമിഷ പ്രിയയെ പോലീസ് അറസ്റ്റും ചെയ്തു.
വധശിക്ഷ കാത്ത് കഴിയുന്ന നിമിഷ പ്രിയയെ കാണാന്‍ അമ്മ പ്രേമകുമാരി യെമനില്‍ പോയിരുന്നു. ഡല്‍ഹി ഹൈക്കോടതി അനുമതി നല്‍കിയതോടെയാണ് പ്രേമകുമാരി യെമനിലെത്തി മകളെ കണ്ടത്.
വധശിക്ഷയ്‌ക്കെതിരാ നിമിഷ പ്രിയയുടെ അപ്പീല്‍ യെമന്‍ സുപ്രീം കോടതി തള്ളിയതിനെ തുടര്‍ന്ന് യമന്‍ പ്രസിഡന്റിന് ദയാഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ അതും തള്ളുകയായിരുന്നു. ദിയാധനം നല്‍കിയുള്ള ഒത്തുതീര്‍പ്പിന് നീക്കം നടത്തിയെങ്കിലും ഫലം കണ്ടില്ല.
നിമിഷയ്‌ക്കൊപ്പം ക്ലിനിക്ക് നടത്തിയിരുന്ന യെമന്‍ പൗരന്‍ തലാല്‍ അബ്ദു മെഹ്ദിയെ കൂട്ടുകാരി ഹനാനൊപ്പം ചേര്‍ന്ന് മരുന്ന് കുത്തിവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. തുടര്‍ന്ന് മൃതദേഹം കഷ്ണങ്ങളാക്കി വാട്ടര്‍ ടാങ്കില്‍ ഒളിപ്പിക്കുകയും ചെയ്തിരുന്നു. ദിവസങ്ങള്‍ പിന്നിട്ടതോടെ വാട്ടര്‍ ടാങ്കില്‍നിന്ന് ദുര്‍ഗന്ധം വന്നു. ഇതോടെ പ്രദേശവാസികള്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് കൊലപാതകം പുറത്തറിഞ്ഞത്.
യെമനില്‍ വെല്‍ഡറായി ജോലി ചെയ്തിരുന്ന നിമിഷയുടെ ഭര്‍ത്താവ് ടോമി തോമസ് മകളേയും കൂട്ടി 2014-ല്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇതിനുശേഷം നിമിഷ തലാലിനെ പരിചയപ്പെടുകുയം ക്ലിനിക്ക് തുടങ്ങാന്‍ ലൈസന്‍സിന് ഇയാളുടെ സഹായം തേടുകയുമായിരുന്നു. ക്ലിനിക്കില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ പകുതി വേണമെന്ന് തലാല്‍ ആവശ്യപ്പെട്ടതോടെയാണ് ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമായത്.
2018-ല്‍ യെമനിലെ വിചാരണക്കോടതിയാണ് നിമിഷ പ്രിയയെ വധശിക്ഷയ്ക്ക് വിധിച്ചത്. തനിക്ക് നിയമസഹായം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി അവര്‍ കോടതിയില്‍ അപ്പീല്‍ നല്‍കി. തലാല്‍ തന്നെ ശാരീരികമായി പീഡിപ്പിച്ചിരുന്നുവെന്നും സ്വയംരക്ഷയുടെ ഭാഗമായാണ് കൊലപ്പെടുത്തിയതെന്നും കോടതിയെ അറിയിച്ചു. എന്നാല്‍ ഹര്‍ജി കോടതി തള്ളി.