Latest News

തൃശൂരിൽ യുവാവിൻ്റെ മരണം കുരങ്ങുവസൂരി മൂലമെന്ന് സംശയം. ചാവക്കാട് കുരിഞ്ഞിയൂർ സ്വദേശിയായ 22കാരനാണ് ഇന്ന് രാവിലെ മരിച്ചത്. വിദേശത്ത് നിന്നെത്തിയ ഇയാളെ മൂന്ന് ദിവസം മുൻപാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുരങ്ങുവസൂരിയെന്ന് സംശയിക്കുന്ന സാഹചര്യത്തില്‍ സ്രവം ആലപ്പുഴ വൈറോളജി ലാബിലേക്ക് പരിശോധനക്കയച്ചു.

അതേസമയം, രാജ്യത്ത് ആദ്യമായി കുരങ്ങുവസൂരി സ്ഥിരീകരിച്ച കൊല്ലം സ്വദേശി രോഗമുക്തി നേടിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ആദ്യ കേസായതിനാല്‍ എന്‍.ഐ.വിയുടെ നിര്‍ദേശ പ്രകാരം 72 മണിക്കൂര്‍ ഇടവിട്ട് രണ്ട് പ്രാവശ്യം പരിശോധനകള്‍ നടത്തി. എല്ലാ സാമ്പിളുകളും രണ്ട് പ്രാവശ്യം നെഗറ്റീവായി. രോഗി മാനസികമായും ശാരീരികമായും പൂര്‍ണ ആരോഗ്യവാനാണ്. ത്വക്കിലെ തടിപ്പുകള്‍ പൂര്‍ണമായി ഭേദമായിട്ടുണ്ടെന്നും ഇന്ന് ഡിസ്ചാര്‍ജ് ചെയ്യുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

ജൂലൈ പന്ത്രണ്ടാം തീയതി യു.എ.ഇയില്‍ നിന്നെത്തിയ യുവാവിന് 14ാം തീയതിയാണ് രോഗം സ്ഥിരീകരിച്ചത്. ഉടനടി തന്നെ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗങ്ങള്‍ ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരുന്നു. എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശവും നല്‍കി. ഇയാളുമായി പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ള കുടുംബാംഗങ്ങളുടെ ഫലവും നെഗറ്റീവാണ്. നിലവില്‍ കുരങ്ങുവസൂരി സ്ഥിരീകരിച്ച മറ്റ് രണ്ട് പേരുടെ ആരോഗ്യനില തൃപ്തികരമാണെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

അങ്കമാലി ഡയറീസ് സിനിമയിലൂടെ ശ്രദ്ധേയനായ യുവനടന്‍ ശരത് ചന്ദ്രനെ ഇന്നലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ കിടപ്പു മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.വെള്ളിയാഴ്ച രാവിലെ പിറവം കക്കാട്ടിലെ വീട്ടിലാണു മൃതദേഹം കണ്ടത്. ഉറക്കമുണരാന്‍ താമസിച്ചതിനെ തുടര്‍ന്നു മാതാപിതാക്കള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്.

ആത്മഹത്യയാണെന്നാണ് പ്രഥമിക നി​ഗമനം. ശരത് ചന്ദ്രന്റെ ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെടുത്തു. വീട്ടില്‍ നടത്തിയ പരിശോധനയില്‍, കിടക്കയില്‍ നിന്നാണ് പൊലീസിന് കത്ത് കിട്ടിയത്. മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നാണ് കത്തില്‍ പറയുന്നത്. കടുത്ത മാനസിക സമ്മര്‍ദം അനുഭവിച്ചിരുന്നതായും കത്തിലുണ്ട്. വിഷം ഉള്ളില്‍ ചെന്നാണ് മരണമെന്നാണ് കരുതുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭ്യമായാലേ ഇക്കാര്യത്തില്‍ വ്യക്തത വരൂ.

അങ്കമാലി ഡയറീസിലൂടെയാണ് സിനിമയിലെത്തുന്നത്. തുടര്‍ന്ന് കൂടെ, ഒരു മെക്സിക്കന്‍ അപാരത, സി.ഐ.എ. തുടങ്ങി ഏതാനും സിനിമകളിലും പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. വൈറ്റിലയില്‍ താമസിച്ചാണ് സിനിമ ചെയ്തുവന്നതെങ്കിലും ആറ് മാസമായി കക്കാട്ടിലെ വീട്ടിലായിരുന്നു. അവിവാഹിതനാണ്.

തിങ്കളാഴ്ച വൈകിട്ടോടെ ഭർത്താവുമൊത്ത് വിശാഖപട്ടണത്തെ ആർകെ ബീച്ചിൽ വിവാഹവാർഷികം ആഘോഷിക്കാനെത്തിയ 23 വയസ്സുകാരിയുടെ തിരോധാനത്തിൽ അപ്രതീക്ഷിത വഴിത്തിരിവ്. യുവതി തിരയിൽപ്പെട്ടിട്ടുണ്ടാകുമെന്ന നിഗമനത്തിൽ മൂന്നു ദിവസത്തോളമാണ് കോസ്റ്റ്ഗാർഡും നാവികസേനയും കടലിൽ തിരച്ചിൽ നടത്തിയത്. വിശാഖപട്ടണം സ്വദേശി ശ്രീനിവാസ റാവുവിന്റെ ഭാര്യ ആർ.സായ് പ്രിയയെ ആണ് കാണാതായത്. താൻ കാമുകനൊപ്പമുണ്ടെന്നു സായ് പ്രിയ കഴിഞ്ഞ ദിവസം മാതാപിതാക്കൾക്ക് സന്ദേശം അയച്ചതോടെയാണ് ദിവസങ്ങളോളം നീണ്ടുനിന്ന ആശങ്കയ്ക്ക് വിരാമമായത്.
72 മണിക്കൂറോളം നീണ്ടുനിന്ന തിരച്ചിലിൽ ഏകദേശം ഒരു കോടി രൂപയോളം ചെലവ് വന്നതായി വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്‌തു. രണ്ട് കപ്പലുകളാണ് യുവതിയെ കണ്ടെത്താനുള്ള തിരച്ചലിന് വേണ്ടി രംഗത്തിറങ്ങിയത്. ചേതക് ഹെലികോപ്റ്ററും ദൗത്യത്തിൽ പങ്കുചേർന്നിരുന്നു. സിറ്റി മേയറും ഡപ്യൂട്ടി മേയറും സ്ഥലത്തെത്തി വേണ്ട ക്രമീകരണങ്ങൾ ഉറപ്പു വരുത്തിയിരുന്നു.

ബുധനാഴ്ച വൈകിട്ടോടെ കടലിൽ തിരച്ചിൽ നടക്കുന്നതിനിടെയാണ് തന്നെ ആരും അന്വേഷിക്കേണ്ടെന്നും താൻ കാമുകനൊപ്പം ബെംഗളൂരുവിൽ ഉണ്ടെന്ന് സായ് പ്രിയ മാതാപിതാക്കളെ അറിയിച്ചത്. ഹൈദരാബാദിലെ സ്വകാര്യ ഫാർമസി കമ്പനിയിൽ ജീവനക്കാരനായ ശ്രീനിവാസ റാവുവും സായ് പ്രിയയും 2020 ജൂലായ് 25നാണ് വിവാഹിതരായത്. കഴിഞ്ഞ തിങ്കളാഴ്‍ച രണ്ടാം വിവാഹ വാർഷികം ആഘോഷിക്കാനായി ആർകെ ബീച്ചിൽ എത്തിയപ്പോഴായിരുന്നു സായ് ‌പ്രിയയെ കാണാതായത്.

ഭാര്യയ്‌ക്കൊപ്പം ബീച്ചിൽ സമയം ചെലവഴിക്കുന്നതിനിടെ ശ്രീനിവാസ റാവുവിന് ഒരു ഫോൺ കോൾ വന്നിരുന്നു. ഭാര്യയിൽ നിന്ന് അൽപദൂരം മാറിനിന്ന് റാവു ഫോണിൽ സംസാരിച്ചു. ഈ സമയമത്രയും ബീച്ചിൽ നിൽക്കുകയായിരുന്നു സായ് ‌പ്രിയ. ശ്രീനിവാസ റാവു തിരികെയെത്തിയപ്പോൾ ഭാര്യയെ കണ്ടില്ല. ഭാര്യയെ കടലിൽ കാണാതായെന്ന സംശയത്തിൽ ഉറക്കെ നിലവിളിക്കാനും ബഹളം വയ്ക്കാനും ആരംഭിച്ചു. നാട്ടുകാരും പൊലീസും അധികൃതരും ഇതോടെ സ്ഥലത്തേക്ക് കുതിച്ചു. യുവതിക്കായി തിരച്ചിൽ ശക്തമാക്കുകയും ചെ‌യ്തു.

യുവതി ബെംഗളൂരുവിലുണ്ടെന്നു പൊലീസ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് തിരച്ചിൽ അവസാനിപ്പിച്ചത്. പഠനകാലം മുതൽ സായ് ‌പ്രിയ ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. മാതാപിതാക്കൾ നിർബന്ധിച്ചാണ് ശ്രീനിവാസ റാവുവുമായുള്ള വിവാഹം നടത്തിയത്. വിവാഹ ബന്ധത്തിൽ സായ് ‌പ്രിയ സന്തു‌ഷ്ടയായിരുന്നില്ല. സായ് പ്രിയ എങ്ങനെയാണ് ബെംഗളൂരുവിലേക്ക് പോയത് എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുമെന്നു ത്രി ടൗൺ സിഐ കെ. രാമറാവു അറിയിച്ചു.

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട കാമുകനുമായി ഒളിച്ചോടാൻ പാർക്കിലെത്തിയ 17കാരിയെ പൊലിസ് കോൺസ്റ്റബിൾ പീഡിപ്പിച്ചു. ചാമരാജനഗർ സ്വദേശിയായ പതിനേഴുകാരി പീഡനത്തിന് ഇരയായത് ജൂലൈ 27നാണ്. ഗോവിന്ദരാജനഗര്‍ പോലീസ് സ്‌റ്റേഷനിലെ പ്രൊബേഷനറി കോണ്‍സ്റ്റബിൾ പവൻ പിടിയിലായി. രാത്രി പട്രോളിങ് നടത്തുന്നതിനിടെയാണ് പവൻ പെണ്‍കുട്ടിയെ കണ്ടത്.

രാത്രി കാമുകനുമൊത്ത് ഒളിച്ചോടാനായി പെൺകുട്ടി ബെംഗളൂരുവിലെ വിജയ്‌നഗറിലുള്ള പാർക്കിലെത്തി. പെൺകുട്ടിയുടെ കയ്യിൽ പണം ഉണ്ടായിരുന്നില്ല. എന്നാൽ പാർക്കിൽ കാമുകനെത്തിയില്ല. പെൺകുട്ടിയുടെ സന്ദേശങ്ങൾക്കോ, ഫോൺ വിളികൾക്കോ മറുപടിയുണ്ടായില്ല. പിന്നാലെ കാമുകന്റെ ഫോൺ സിച്ച് ഓഫ് ആകുകയും ചെയ്തു. എങ്ങോട്ടാണ് പോകേണ്ടത് എന്നറിയാതെ പെൺകുട്ടി പാർക്കിൽ ഒറ്റപ്പെട്ടു പോകുകയും ചെയ്‌തു.

ഡൂട്ടിയിലുണ്ടായിരുന്ന പവൻ പാർക്കിൽ ഒറ്റയ്ക്കായ പെൺകുട്ടിയെ കാണുകയും കാര്യങ്ങൾ ചോദിച്ചറിയുകയും ചെയ്‌തു. കാമുകനെകണ്ടെത്താൻ സഹായിക്കാമെന്നും പെൺകുട്ടിക്ക് വാക്ക് നൽകുകയും ചെയ്തു. തുടർന്ന് വിജയനഗറിലെ തന്റെ വാടക വീട്ടിൽ എത്തിച്ച് ബലാത്സംഗം ചെയ്‌തു. പിറ്റേദിവസം 500 രൂപ നൽകി പെൺകുട്ടിയെ മെജസ്റ്റിക് ബസ് ടെർമിനലിൽ കൊണ്ടുവിട്ടു. ബെംഗളൂരുവിൽനിന്ന് ബസിൽ കയറിയ പെൺകുട്ടി വീട്ടിൽ പോകാതെ കാമുകന്റെ വീട്ടിലേക്കാണ് പോയത്.

കാമുകന്റെ പിതാവിനോട് മകനുമായി പ്രണയത്തിലാണെന്നും വീടുവിട്ട് ഇറങ്ങിയെന്നും പറഞ്ഞ് പൊട്ടിക്കരഞ്ഞതോടെ ഇയാൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു . മകളെ കാണാനില്ലെന്ന് കാണിച്ച് പെൺകുട്ടിയുടെ മാതാപിതാക്കൾ ഇതിനകം പൊലീസിൽ പരാതിപ്പെട്ടിരുന്നു. വനിതാ പൊലീസെത്തി കാര്യങ്ങൾ തിരക്കിയപ്പോഴാണ് പെൺകുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. വൈകാതെ പെൺകുട്ടിയുടെ പരാതിയിൽ പൊലീസ് പവനെ അറസ്റ്റ് ചെയ്‌തു. കഴിഞ്ഞ വർഷമാണ് പ്രതി പൊലീസ് സേനയിൽ ചേർന്നത്. പീഡനക്കേസിൽ പിടിയിലായതോടെ ഇയാളെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെ‌യ്‌തു.

അവിവാഹിതയായി തുടരുന്നതിന്റെ കാരണം വെളിപ്പെടുത്തി നടി സംഗീത മോഹന്‍. ശ്രീകണ്ഠന്‍ നായര്‍ അവതാരകനായി എത്തുന്ന ഫ്ളവേഴ്സ് ഒരുകോടിയിലെ അതിഥിയായി എത്തിയപ്പോളാണ് നടി തന്റെ മനസ്സുതുറന്നത്.

കല്യാണം വേണ്ട എന്ന് വച്ചതോ, വേണം എന്ന് വിചാരിക്കാത്തതോ ഒന്നും അല്ല. ഓര്‍ക്കാനും മാത്രമുള്ള പ്രാധാന്യം പോലും ഞാന്‍ അതിന് നല്‍കിയിരുന്നില്ല എന്നതാണ് സത്യം. വീട്ടില്‍ നിന്ന് നിര്‍ബന്ധിയ്ക്കുമായിരുന്നു,

പക്ഷെ പിന്നീട് അവര്‍ക്കും തോന്നിക്കാണും, ഇനി നിര്‍ബന്ധിച്ചിട്ടും കാര്യമില്ല എന്ന്. ഒരുപാട് പ്രണയം എനിക്ക് ഉണ്ടായിട്ടുണ്ട്. പക്ഷെ എല്ലാവരെയും കുറിച്ച് പറയാന്‍ പറ്റില്ല, ഒരാളുടെ പേര് വിട്ട് പോയാല്‍ സങ്കടമാവില്ലേ എന്നാണ് ചിരിയോടെ സംഗീത ചോദിയ്ക്കുന്നത്.

സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും ഒരുപാട് പ്രണയാഭ്യര്‍ത്ഥനയും വന്നിട്ടുണ്ട്- സംഗീത മോഹന്‍ പറഞ്ഞു

യുഎഇയിൽ മഴക്കെടുതിയിൽ ഏഴ് പ്രവാസികൾ മരിച്ചു. റാസൽഖൈമ, ഫുജൈറ, ഷാർജ മേഖലകളിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മരിച്ചവരുടെ പേരുവിവരം പുറത്തുവിട്ടിട്ടില്ല.വെള്ളക്കെട്ടുണ്ടായിരുന്ന പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുമ്പോഴാണ് ആറ് മൃതദേഹങ്ങൾ കണ്ടെത്തിയതായി യു.എ.ഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

മരിച്ചവർ ഏഷ്യൻ രാജ്യത്തിൽ നിന്നുള്ളവരാണ് എന്ന വിവരം മാത്രമാണ് പുറത്തുവിട്ടിട്ടുള്ളത്. ഇതിൽ ഇന്ത്യക്കാരുണ്ടോ എന്നതിൽ വ്യക്തത വന്നിട്ടില്ല. ഫുജൈറയിൽ ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്.

പ്രളയബാധിതപ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണെന്ന് ഫെഡറൽ സെൻട്രൽ ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ ഡോ. അലി സലേം അൽ തുനൈജി പറഞ്ഞു. വീടുകൾ തകർന്നവർക്ക് അഭയകേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. 4225 പേർക്കാണ് ഇതുവരെ അഭയമൊരുക്കിയത്.

ദുരിതബാധിത പ്രദേശങ്ങൾ വേഗത്തിൽ സാധാരണനിലയിലാക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. 27 വർഷത്തിനിടയിൽ രാജ്യംകണ്ട ഉയർന്ന മഴയാണ് കഴിഞ്ഞദിവസം പെയ്തത്. വെള്ളപ്പൊക്കത്തിൽനിന്ന് 870 പേരെ രക്ഷപ്പെടുത്തി.

എലിവിഷം പുരട്ടിയ തക്കാളി ചേർത്ത ഭക്ഷണം കഴിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചു. മുംബൈ മലാദിലെ പാസർ വാദിയിൽ ജൂലായ് 21നാണ് സംഭവം. രേഖ നിഷാദ് എന്ന 27 വയസ്സുകാരിയാണ് മരണപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.

എലിയെ കൊല്ലാനായി വിഷം പുരട്ടി സൂക്ഷിച്ചതായിരുന്നു തക്കാളി. എന്നാൽ തൊട്ടടുത്ത ദിവസം ഇക്കാര്യം ഓർമയില്ലാതെ ഇതേ തക്കാളി കൂടി ചേർത്ത് രേഖ ന്യൂഡിൽസ് ഉണ്ടാക്കുകയായിരുന്നു. വൈകാതെ തന്നെ ഈ ഭക്ഷണം കഴിക്കുകയും ചെയ്തു. ഇതാണ് രുചി വ്യത്യാസം അറിയാതെ പോയതെന്നും സംഭവത്തെ കുറിച്ച് പോലീസ് വിശദീകരിക്കുന്നു.

ന്യൂഡിൽസ് കഴിച്ചതിന് പിന്നാലെ ശക്തമായ ഛർദി അനുഭവപ്പെട്ടിരുന്നു. തുടർന്ന് രേഖയെ ഭർത്താവും സഹോദരനും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെട്ടു.

ബുധനാഴ്ചയാണ് മരണം സ്ഥിരീകരിച്ചത്. ടിവി കാണുന്നതിനിടെ പാചകം ചെയ്യുകയായിരുന്നു എന്നും അബദ്ധവശാൽ തക്കാളി ന്യൂഡിൽസിൽ ചേർക്കുകയായിരുന്നുവെന്നും പോലീസ് സബ് ഇൻസ്പെക്ടർ മുസ ദേവർഷി പറഞ്ഞു.

നാല് മാസം ഗര്‍ഭിണിയായ പതിനെട്ടുകാരിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് എലത്തൂര്‍ ചെട്ടിക്കുളം വെളുത്തനാം വീട്ടില്‍ അനന്തുവിന്‍റെ ഭാര്യ ഭാഗ്യയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാഗ്യയെ ഭര്‍താവും ഭര്‍തൃമാതാവും പീഡിപ്പിച്ചിരുന്നുവെന്ന കുടുംബത്തിൻ്റെ പരാതിയില്‍ എലത്തൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

എലത്തൂര്‍ ചെട്ടിക്കുളം സ്വദേശി ബൈജീവ് കുമാറിന്‍റെയും ദീപയുടെയും മകള്‍ ഭാഗ്യയെയാണ് ഭര്‍ത്താവ് അനന്തുവിന്‍റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ 10 മണിയോടെയായിരുന്നു സംഭവം. സംഭവ സമയം ഭര്‍ത്താവ് അനന്തുവിന്‍റെ അമ്മ ഷീജ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഭാഗ്യയുടെ ഭര്‍ത്താവ് അനന്തു ദിവസങ്ങള്‍ക്ക് മുൻപ് ആത്മഹത്യാശ്രമം നടത്തി പരിക്ക് പറ്റി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുന്നതിനിടെയാണ് ഈ സംഭവം.

വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് ആറ് മാസം മുൻപായിരുന്നു ഭാഗ്യയും അനന്തുവും വിവാഹിതരായത്. വിവാഹശേഷം വീട്ടില്‍ നിരന്തരം പ്രശ്നങ്ങള്‍ ആയിരുന്നെന്ന് ഭാഗ്യയുടെ ബന്ധുക്കല്‍ പറഞ്ഞു. പ്ലസ് ടുവിന് പഠിക്കുന്നതിനിടെയാണ് ഭാഗ്യ അനന്തുവുമായി അടുപ്പത്തിലായത്. ഇതിനിടെ ഭാഗ്യയെ തട്ടിക്കൊണ്ട് പോയെന്ന പരാതിയില്‍ അനന്തുവിനെതിരെ എലത്തൂര്‍ പൊലീസ് പോക്സോ കേസെടുക്കുകയും അന്തു റിമാന്‍ഡിലാവുകയും ചെയിതു.

പിന്നീട് ജാമ്യത്തിലിറങ്ങിയപ്പോഴാണ് വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് ഇരുവരും വിവാഹിതരായത്. ഭാഗ്യയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ ഭാഗ്യയുട ഭര്‍ത്താവ് അനന്തുവിനും ഭര്‍തൃമാതാവിനുമെതിരെ എലത്തൂര്‍ പൊലീസ് കേസ് എടുത്തിട്ടുണ്ട്.

മലയാള സിനിമാലോകത്തെ ഞെട്ടിച്ച് യുവതാരത്തിന്റെ മരണം. യുവ നടൻ ശരത് ചന്ദ്രനെ (37) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനാണ് ശരത്.

പിറവം കക്കാട്ട് ഊട്ടോളിൽ ചന്ദ്രന്റെയും ലീലയുടെയും മകനാണ് ശരത് ചന്ദ്രൻ. ശ്യാംചന്ദ്രനാണ് സഹോദരൻ.കൂടെ, മെക്‌സിക്കൻ അപാരത, സിഐഎ എന്നിവയാണ് ശരത് അഭിനയിച്ച മറ്റ് സിനിമകൾ.

അതേസമയം, യുവനടന്റെ അപ്രതീക്ഷിത വിടവാങ്ങലിൽ ഞെട്ടിയിരിക്കുകയാണ് സഹപ്രവർത്തകരും കുടുംബാംഗങ്ങളും സിനിമാലോകവും.അങ്കമാലി ഡയറീസിലൂടെ തന്നെ അരങ്ങേറ്റം കുറിച്ച നടൻ ആന്റണി വർഗീസ് അടക്കമുള്ളവർ സമൂഹമാധ്യമങ്ങളിലൂടെ ശരത്തിന് ആദരാഞ്ജലികൾ നേർന്നു.

ആൺകുട്ടിയെ പ്രസവിക്കാത്തതിന്റെ പേരിൽ അമ്മയെ ചുട്ടുകൊലപ്പെടുത്തിയ പിതാവിന് ജീവപര്യന്തം ശിക്ഷ ‘വാങ്ങിക്കൊടുത്ത്’ പെൺമക്കൾ. ആറ് വർഷം നീണ്ട നിയമപോരാട്ടത്തിലാണ് രണ്ട് പെൺമക്കൾ തങ്ങളുടെ അമ്മയ്ക്ക് നീതി നേടികൊടുത്തത്. ഉത്തർപ്രദേശ് സ്വദേശി മനോജ് ബൻസാലിനെയാണ് ഭാര്യ അനു ബൻസാലിനെ ദാരുണമായി കൊലപ്പെടുത്തിയത്.

2016 ജൂൺ 14നാണ് മനോജും സംഘവും അനുവിനെ ജീവനോടെ തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജൂൺ 20ന് മരണപ്പെട്ടു. ആറു വർഷം നീണ്ട നിയമ പോരാട്ടത്തിലൂടെ അച്ഛന് ശിക്ഷ വാങ്ങിക്കൊടുക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് മക്കളായ ടാനിയ ബൻസാലും (18) ലതിക ബൻസാലും (20) പറഞ്ഞു.

2000 ലാണ് മനോജ് ബൻസാൽ അനുവിനെ വിവാഹം ചെയ്തത്. രണ്ടു പെൺമക്കൾ ജനിച്ച ശേഷം ആൺകുട്ടിക്കായി ആഗ്രഹിച്ച് അനു ബൻസാൽ അഞ്ചു തവണ കൂടി ഗർഭിണിയായി. ലിംഗനിർണയ പരിശോധനയിൽ പെൺകുട്ടിയാണെന്നു കണ്ടതോടെ അഞ്ചു തവണയും ഗർഭച്ഛിദ്രം നടത്തുകയായിരുന്നു. തുടർന്ന് അനു നിരന്തരം മർദ്ദനത്തിന് ഇരയാവുകയും ചെയ്തിരുന്നു.

അനുവിന്റെ അമ്മയാണ് മനോജിനെതിരെ കേസ് ഫയൽ ചെയ്തത്. ”ആൺകുട്ടിയെ പ്രസവിച്ചില്ലെന്നു പറഞ്ഞ് അച്ഛനാണ് അമ്മയെ കൊലപ്പെടുത്തിയത്. വളരെ ബുദ്ധിമുട്ടിയാണ് അമ്മ ഞങ്ങളെ വളർത്തിയത്. എന്നിട്ടും അച്ഛൻ ജീവനോടെ അമ്മയെ ചുട്ടുകൊന്നു. ഞങ്ങൾക്ക് അയാൾ വെറും ചെകുത്താൻ മാത്രമാണ്. ആറു വർഷം നിയമപോരാട്ടം വേണ്ടിവന്നെങ്കിലും അയാൾക്കു ശിക്ഷ കിട്ടിയത് അൽപം ആശ്വാസം നൽകുന്നു. അച്ഛനും മറ്റാളുകളും ചേർന്ന് അമ്മയെ ചുട്ടുകൊല്ലുമ്പോൾ ഞങ്ങളെ മുറിയിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു. അമ്മയെ അവർ കൊല്ലുന്നതിന് ഞങ്ങൾ സാക്ഷികളാണ്” ടാനിയയും ലതികയും പറഞ്ഞു.

RECENT POSTS
Copyright © . All rights reserved