Latest News

പഴം ഇറക്കുമതിയുടെ മറവില്‍ രാജ്യത്തേക്ക് വന്‍തോതില്‍ ലഹരി മരുന്ന് ഇറക്കുമതി ചെയ്ത സംഭവത്തില്‍ മലയാളി അറസ്റ്റില്‍. വിജിന്‍ വര്‍ഗീസ് എന്നയാളാണ് ഡിആര്‍ഐയുടെ പിടിയിലായത്.

സെപ്റ്റംബര്‍ 30ന് 1470 കോടി രൂപയുടെ ലഹരി മരുന്നുമായി ട്രക്ക് പിടികൂടുകയായിരുന്നു. ഇറക്കുമതി ചെയ്ത ഓറഞ്ചുകള്‍ എന്നായിരുന്നു രേഖകളില്‍ കാണിച്ചിരുന്നത്. എന്നാല്‍ 198 കിലോ മെത്തും 9 കിലോ കൊക്കെയ്‌നുമാണ് പിടികൂടിയത്.

 

വിജിന്‍ ഉടമയായ കമ്പനിയുടെ പേരിലാണ് ഇതെത്തിയത്. വിജിന്റെ കൂട്ടാളി മന്‍സൂര്‍ തച്ചാംപറമ്പിനായി ഡിആര്‍ഐ തെരച്ചില്‍ നടത്തുകയാണ്. മോര്‍ ഫ്രഷ് എക്‌സ്‌പോര്‍ട്ട് ഉടമയാണ് മന്‍സൂര്‍ തച്ചാംപറമ്പ്. ലഹരിക്കടത്തില്‍ 70 ശതമാനം ലാഭം വിജിനും 30 ശതമാനം മന്‍സൂറിനുമെന്ന തരത്തിലാണ് ഡീലെന്ന് ഡിആര്‍ഐ വ്യക്തമാക്കി.

അതേസമയം, മാസ്‌ക് ഇറക്കുമതിയും ഇതിന് മുന്‍പ് സ്ഥാപനം നടത്തിയിരുന്നു. ഇതിന്റെ മറവിലും ലഹരിക്കടത്ത് നടന്നോയെന്ന് പരിശോധിക്കുകയാണ് അധികൃതര്‍.

കൊച്ചുതോവാള കൊച്ചുപുരയ്ക്കല്‍ താഴത്ത് കെ.പി ജോര്‍ജിന്റെ ഭാര്യ ചിന്നമ്മ കൊലക്കേസില്‍ സംശയ നിഴലില്‍ ഉണ്ടായിരുന്ന ഭര്‍ത്താവ് ജോര്‍ജും മരിച്ചു. ഒന്നര വര്‍ഷമായിട്ടും പ്രതിയെ കണ്ടെത്താനാകാതെ അന്വേഷണം ഇഴഞ്ഞു നീങ്ങവേ സംശയ നിഴലില്‍ ഉണ്ടായിരുന്ന ഭര്‍ത്താവ് ജോര്‍ജും മരിച്ചതോടെ തുടരന്വേഷണം വഴിമുട്ടി. ചിന്നമ്മയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ അതേ വീട്ടിലാണ് ജോര്‍ജിനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. 2021 ഏപ്രില്‍ എട്ടിനായിരുന്നു ചിന്നമ്മയുടെ കൊലപാതകം.

സംഭവ ദിവസം ജോര്‍ജും ചിന്നമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാവിലെ തൃശൂരിലെ ബന്ധുവീട്ടിലേക്ക് പോകാന്‍ ഇവര്‍ തീരുമാനിച്ചിരുന്നു. വീടിന്റെ മുകള്‍ നിലയിലെ മുറിയിലാണ് ജോര്‍ജ് കിടന്നിരുന്നത്. പുലര്‍ച്ചെ എഴുന്നേറ്റ് താഴത്തെ നിലയില്‍ എത്തിയപ്പോഴാണ് കട്ടിലിനു താഴെ കിടക്കുന്ന ചിന്നമ്മയെ കണ്ടതെന്നാണ് ജോര്‍ജ് പൊലീസിനു നല്‍കിയ മൊഴി. എടുത്ത് കട്ടിലില്‍ കിടത്തിയശേഷം മറ്റുള്ളവരുടെ സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

പോസ്റ്റ്‌മോര്‍ട്ടത്തിലാണ് ശ്വാസംമുട്ടിച്ചുള്ള കൊലപാതകമാണെന്ന് തെളിഞ്ഞത്. ആശുപത്രി അധികൃതര്‍ ചിന്നമ്മ അണിഞ്ഞിരുന്ന ആഭരണങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറിയപ്പോഴാണ് ചിലത് കാണാതായതായി ശ്രദ്ധയില്‍പ്പെട്ടത്. മാല, വള, മോതിരം എന്നിവ ഉള്‍പ്പെടെ 4 പവന്റെ സ്വര്‍ണാഭരണങ്ങളാണ് കാണാതായത്. എന്നാല്‍, ജോര്‍ജ് കിടന്നിരുന്ന മുറിയില്‍ സൂക്ഷിച്ചിരുന്ന 20 പവനോളം സ്വര്‍ണാഭരണങ്ങളും ഒരുലക്ഷത്തോളം രൂപയും നഷ്ടപ്പെട്ടിട്ടില്ലെന്നും പൊലീസ് കണ്ടെത്തി.

മോഷ്ടാവാണ് കൊല നടത്തിയതെങ്കില്‍ അവയും കവരാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. 7 മാസം കഴിഞ്ഞിട്ടും ലോക്കല്‍ പൊലീസ് അന്വേഷണത്തില്‍ പുരോഗതി ഇല്ലാതെ വന്നതോടെ നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് സമരം ആരംഭിച്ചു. തുടര്‍ന്ന് ക്രൈംബ്രാഞ്ചിന് കേസന്വേഷണം കൈമാറി. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും നടത്തിയ പരിശോധനകളിലും കാര്യമായ തെളിവുകള്‍ ലഭിക്കാതെ വന്നതോടെ ഭര്‍ത്താവ് സംശയ നിഴലിലായി.

എന്നാല്‍ പലതവണ ചോദ്യം ചെയ്തിട്ടും പ്രയോജനം ഉണ്ടായില്ല. ഒടുവില്‍ ജോര്‍ജിന്റെ അനുമതിയോടെ നുണപരിശോധനയ്ക്ക് വിധേയമാക്കിയിട്ടും കാര്യമായ തെളിവൊന്നും ലഭിച്ചില്ലെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കിയത്. സംശയനിഴലിലുള്ള എല്ലാവരെയും നിരീക്ഷിച്ചുകൊണ്ടുള്ള അന്വേഷണമാണ് ക്രൈംബ്രാഞ്ച് നടത്തി വരുന്നതെങ്കിലും ജോര്‍ജിന്റെ മരണം തുടരന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്ന സ്ഥിതിയാണ്.

നായകനായും സഹനടനായും വില്ലനായും ശ്രദ്ധേയനായ താരമാണ് ബാല. ഗായിക അമൃത സുരേഷിനെയാണ് ബാല ആദ്യം വിവാഹം ചെയ്തിരുന്നത്. എന്നാല്‍ ആ ബന്ധം അധിക നാള്‍ മുന്നോട്ട് പോയില്ല. അമൃതയുമായി പിരിഞ്ഞ ബാല വീണ്ടും വിവാഹം ചെയ്തിരുന്നു. ഡോ. എലിസബത്തിനെയാണ് താരം വിവാഹം കഴിച്ചത്. എന്നാൽ, ബാലയുടെ രണ്ടാം വിവാഹവും വിവാഹ മോചനത്തിന്റെ വക്കിലാണെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

വിവാഹശേഷം ഭാര്യക്കൊപ്പമുള്ള നിരവധി വീഡിയോകള്‍ ബാല സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. എന്നാല്‍ കുറച്ചു നാളുകളായി ഭാര്യയ്‌ക്കൊപ്പമുള്ള വീഡിയോകളൊന്നും ബാല സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറില്ല. ഇതോടെ ഇരുവരും വിവാഹമോചനം നേടുകയാണ് എന്ന തരത്തിലുള്ള വാര്‍ത്തയും പ്രചരിക്കുകയാണ്. ഇപ്പോൾ ഒരു അഭിമുഖത്തിൽ ബാല തന്നെ അത്തരത്തിലുള്ള സൂചനകളും നൽകിയിരിക്കുകയാണ്.

തനിക്ക് ഇപ്പോള്‍ നല്ല സമയമാണെന്നും ഒരു മാസത്തോളമായി താന്‍ കേരളത്തില്‍ ഇല്ലായിരുന്നു എന്നും ബാല അഭിമുഖത്തിൽ പറയുന്നു. കേരളത്തില്‍ അമ്മയ്ക്ക് വേണ്ടി പുതിയ ഫ്‌ളാറ്റ് വാങ്ങിയെന്നും അവിടെ അമ്മയ്ക്ക് ഒപ്പമാണ് ഇപ്പോള്‍ താമസമെന്നും ബാല പറഞ്ഞു. എന്നാല്‍, ഇതിലൊന്നും തന്റെ ഭാര്യയെ കുറിച്ച് ബാല ഒന്നും തന്നെ പറഞ്ഞില്ല. അതേസമയം, പണത്തെക്കാളും പ്രശസ്തിയെക്കാളും എല്ലാം വലുത് റിലേഷന്‍ഷിപ്പ് ആണെന്നും പോയാല്‍ പോയി, തിരിച്ചു കിട്ടില്ല എന്നും ബാല പറയുന്നു.

ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് ഏഴ് വയസുകാരൻ മരിച്ചു. സ്കൂട്ടർ വീടിനുള്ളിൽ വച്ച് ചാർജ് ചെയ്യുന്നതിനിടെയായിരുന്നു അപകടം. മുംബയിലെ വസൈയിയിലെ രാംദാസ് നഗറിലാണ് സംഭവം. 80 ശതമാനം പൊള്ളലേറ്റ സാബിർ അൻസാരി എന്ന കുട്ടിയാണ് മരണപ്പെട്ടത്.സ്‌പോൺസർ ഇല്ലെങ്കിലും ഇനി യു എ ഇയിൽ ജോലി നേടാം, ടൂറിസ്റ്റ് വിസയുടെ കാലാവധിയും നീട്ടി, വൻ അവസരങ്ങളുമായി പുതിയ വിസ ചട്ടങ്ങൾ

സെപ്തംബർ 23ന് പുലർച്ചെ 5.30ഓടെ വീട്ടിലെ ലിവിംഗ് റൂമിൽ ചാർജ് ചെയ്യാൻ വച്ച ബാറ്ററി പൊട്ടിത്തെറിക്കുകയായിരുന്നു. ലിവിംഗ് റൂമിൽ മുത്തശിക്കൊപ്പം ഉറങ്ങുകയായിരുന്നു സാബിർ. അപകടത്തിൽ മുത്തശിക്കും പരിക്കേറ്റു. ഭയങ്കരമായ ശബ്ദം കേട്ട് സാബിറിന്റെ അമ്മ ഉണർന്നപ്പോഴാണ് അപകടം നടന്നതറിഞ്ഞത്. ഉടൻ തന്നെ ഗുരുതരമായി പൊള്ളലേറ്റ സാബിറിനെ ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിക്കുകയായിരുന്നു.

അപകടത്തിൽ വീട് ഭാഗികമായി തകർന്നിട്ടുണ്ട്. ഇലക്ട്രിക് സാധനങ്ങളും ഫർണിച്ചറുകളും നശിച്ചു. കൂടുതൽ ചൂടായതാകാം അപകടകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ജയ്പൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന സ്കൂട്ടർ നിർമ്മാതാക്കളോട് ബാറ്ററി പരിശോധിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. അപകടമരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ കൂടുതൽ ചാർജ് ചെയ്തതാണ് അപകടകാരണമെന്ന വാദം കുട്ടിയുടെ പിതാവ് തള്ളി. തന്നോട് മൂന്ന് മുതൽ നാല് മണിക്കൂർ വരെ ചാർജ് ചെയ്യാനാണ് പറ‌ഞ്ഞിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യ ചിന്തകൻ സി രവിചന്ദ്രനെ സംഘിയാക്കി സോഷ്യൽ മീഡിയ. കേരളം ഏറ്റവുമധികം ഭയക്കേണ്ട രണ്ട് സംഗതികൾ കമ്മ്യൂണിസ്റ്റ് പാർട്ടിയെയും ഇസ്‌ലാമിനെയും ആണെന്ന രവിചന്ദ്രന്റെ വീഡിയോ വൈറലായതോടെയാണ് അദ്ദേഹത്തെ സംഘിയാക്കി പ്രചാരണം ആരംഭിച്ചത്. ബി.ജെ.പിയെ അത്രക്ക് ഭയക്കേണ്ട കാര്യമില്ലെന്ന അദ്ദേഹത്തിന്റെ ഉപദേശമാണ് സൈബർ സഖാക്കളെ പ്രകോപിപ്പിച്ചത്. ഒരു അഭിമുഖത്തിലെ ചോദ്യത്തിലാണ് സി രവിചന്ദ്രൻ വരുംകാല കേരളത്തെ കുറിച്ച് നിരീക്ഷണം നടത്തിയത്.

അഭിമുഖത്തിൽ അവതാരകനോട് രവിചന്ദ്രൻ തിരിച്ചു ചോദിക്കുകയാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഭയക്കുന്ന രണ്ടു സംഗതികൾ ഏതൊക്കെയാണ് എന്ന്. എനിക്കിവരെ പേടിയില്ല. പക്ഷേ നമ്മള്‍ കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഭയക്കണം എന്ന് അവതാരകൻ തന്നെ പറയുമ്പോൾ, ഉടനെ രവിചന്ദ്രൻ ഇടയ്ക്കു കയറി ‘ഇസ്ലാമിനേയും ഭയക്കണം’ എന്ന് പറയുന്നത് കാണാം. ഇതിനു ശേഷം ബി.ജെ.പിയേയും ഭയക്കണം എന്ന് അവതാരകൻ പറയുന്നു. അപ്പോൾ ബി.ജെ.പിയെ അത്ര ഭയക്കുന്നുണ്ടോ എന്നായിരുന്നു രവിചന്ദ്രന്റെ മറുചോദ്യം.

നിരവധി ആളുകളാണ് ഈ സംഭാഷണ ശകലം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചുകൊണ്ട് രവിചന്ദ്രനെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ‘ഇനിയും നിങ്ങള്‍ സംഘിയായ രവിചന്ദ്രനെ ന്യായീകരിക്കുകയാണോ’, ‘അയാൾ സംഘിയാണ്’, ‘അയാളുടെ ഉള്ളിലെ വർഗീയ വിഷം പുറത്തുചാഡി’ ഇങ്ങനെ പോകുന്നു വിമർശനങ്ങൾ. ഇതിനു മുന്നേയും പലതവണ സ്വതന്ത്ര ചിന്തകന്‍ എന്ന് അവകാശപ്പെടുന്ന സി രവിചന്ദ്രൻ സമാനമായ അഭിപ്രായ പ്രകടനങ്ങൾ നടത്തിയിരുന്നു.

അഞ്ച് വർഷത്തിനിടെ ആദ്യമായി ജപ്പാന് മുകളിലൂടെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഉത്തര കൊറിയ. കിം ജോങ് ഉന്നിന്റെ പ്രകോപന നടപടിക്കെതിരെ വിമർശനം. ആണവായുധം വഹിക്കാൻ ശേഷിയുള്ള ദീർഘദൂര മിസൈലാണ് തൊടുത്തത്. ഉത്തര കൊറിയയുടെ കിഴക്കൻ തീരത്ത് നിന്നും വിക്ഷേപിച്ച മിസൈൽ പരീക്ഷണത്തെക്കുറിച്ച് ദക്ഷിണ കൊറിയയുടെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫും (ജെസിഎസ്) ജാപ്പനീസ് കോസ്റ്റ് ഗാർഡും റിപ്പോർട്ട് ചെയ്തു. മിസൈൽ കടലിലാണ് പതിച്ചതെങ്കിലും ജപ്പാനിൽ പരിഭ്രാന്തി പരത്തി.

പസഫിക് സമുദ്രത്തിൽ പതിക്കുന്നതിന് മുമ്പ് മിസൈൽ ജപ്പാന് മുകളിലൂടെ പറന്നതോടെ ജാപ്പനീസ് സർക്കാർ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി. 2017 മുതൽ ഉത്തര കൊറിയയിൽ നിന്ന് മിസൈലുകൾ ജപ്പാന് മുകളിലൂടെ പറക്കുകയോ മറികടക്കുകയോ ചെയ്തിട്ടില്ല. അതിനാൽ തന്നെ മിസൈലിനെ തകർക്കാൻ പ്രതിരോധ മാർഗങ്ങളൊന്നും ഉപയോഗിച്ചിട്ടില്ലെന്ന് ജപ്പാൻ അറിയിച്ചു. ഉത്തര കൊറിയയുടെ പരീക്ഷണ മിസൈൽ വിക്ഷേപണത്തെ തുടർന്ന് വടക്കൻ ജപ്പാനിൽ ട്രെയിൻ സർവീസ് നിർത്തി വെച്ചു. നിരവധിപ്പേരെ ഒഴിപ്പിച്ച് ഭൂഗർഭ അറകളിലേക്ക് മാറ്റി.

മിസൈൽ പരീക്ഷണത്തെ ജപ്പാൻ അപലപിച്ചു. ഉത്തരകൊറിയ മിസൈൽ പരീക്ഷണം നടത്തുമെന്ന് യുഎസ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഉത്തര കൊറിയയുടെ നടപടിക്ക് തക്കതായ തിരിച്ചടിയുണ്ടാകുമെന്ന് ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക്-യോൾ മുന്നറിയിപ്പ് നൽകി. ഐക്യരാഷ്ട്രസഭയുടെ മുഴുവൻ തത്ത്വങ്ങളും മാനദണ്ഡങ്ങളും ലംഘിച്ചാണ് ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണമെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഉത്തര കൊറിയയുടെ ആവർത്തിച്ചുള്ള ബാലിസ്റ്റിക് മിസൈൽ വിക്ഷേപണം ഉൾപ്പെടെയുള്ള നടപടികൾ ജപ്പാന്റെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാണ്. കൂടാതെ ജപ്പാൻ ഉൾപ്പെടെയുള്ള മുഴുവൻ അന്താരാഷ്ട്ര സമൂഹത്തിനും ഗുരുതരമായ വെല്ലുവിളി ഉയർത്തുന്നു’, ജപ്പാനിലെ ഉന്നത സർക്കാർ വക്താവ് ഹിരോകാസു പറഞ്ഞു. തൊട്ടുപിന്നാലെ മാധ്യമപ്രവർത്തകരോട് സംസാരിച്ച പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ ഉത്തരകൊറിയയുടെ നടപടികളെ ‘ക്രൂരത’ എന്ന് വിശേഷിപ്പിച്ചു,.

തിരുവനന്തപുരം മടവൂരില്‍ ദമ്പതികളെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചശേഷം പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി ശശിധരനും മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. പ്രഭാകരക്കുറുപ്പ് ഭാര്യ വിമലാദേവി എന്നിവരെയാണ് ശശിധരന്‍ കൊലപ്പെടുത്തിയത്. ശശിധരന്‍ നായരെ നാട്ടുകാരാണു പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.

85 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് 11.30 മണിയോടെയാണ് ദമ്പതികള്‍ ആക്രമണത്തിന് ഇരയായത്. ഭര്‍ത്താവ് സംഭവ സ്ഥലത്തും ഭാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് മരിച്ചത്. 27 വര്‍ഷം മുന്‍പു നടന്ന സംഭവമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.

ശശിധരന്റെ മകന് പ്രഭാകരക്കുറുപ്പ് ഗള്‍ഫില്‍ ജോലി വാങ്ങി നല്‍കിയിരുന്നു. നല്ല ജോലിയും ശമ്പളവും ഇല്ലെന്ന് വീട്ടില്‍ ഒട്ടേറെത്തവണ പരാതിപ്പെട്ടിരുന്ന മകന്‍ പിന്നീട് ആത്മഹത്യ ചെയ്തിരുന്നു. ഇതിനു പിന്നാലെ മകളും ആത്മഹത്യ ചെയ്തിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകങ്ങള്‍ക്കു കാരണമെന്നാണ് പൊലീസ് നിഗമനം.

പ്രതിയെ കസ്റ്റഡിയില്‍ എടുക്കുന്ന സമയത്ത് ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ ആയിരുന്നതിനാല്‍ മൊഴിയെടുക്കാന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല

കൊച്ചി മെട്രോയിലെ കോച്ചുകളില്‍ ഗ്രഫീറ്റി വരച്ച സംഭവത്തില്‍ നാല് ഇറ്റാലിയന്‍ സ്വദേശികള്‍ ഗുജറാത്തില്‍ പിടിയില്‍. റയില്‍ ഹൂണ്‍സ് എന്ന സംഘടനയില്‍പെട്ട ഇറ്റലിക്കാരാണ് ഇവര്‍.

അഹമ്മദാബാദ് മെട്രോയില്‍ ഗ്രഫീറ്റി വരച്ചതിന് നാല് ഇറ്റലിക്കാരെ ഗുജറാത്ത് പൊലീസാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. ഇവരെ ചോദ്യംചെയ്തപ്പോഴാണ് കൊച്ചി മെട്രോയിലും ഇവരാണ് വരച്ചതെന്ന് തെളിഞ്ഞത്. ഇവരെ ചോദ്യംചെയ്യാന്‍ മെട്രോ സിഐയുടെ നേതൃത്വത്തിലുള്ള സംഘം അഹമ്മദാബാദിലേക്ക് തിരിച്ചു.

അഹമ്മദാബാദ് മെട്രോ ഒന്നാം ഘട്ടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിന് മണിക്കൂറുകള്‍ ക്ക് മുന്‍പാണ് ഇവര്‍ സ്‌പ്രേ പെയിന്റ് കൊണ്ട് ഗ്രാഫിറ്റി ചെയ്തത്. കഴിഞ്ഞ മെയ് മാസത്തിലാണ് കൊച്ചി മെട്രോ മുട്ട0 യാര്‍ഡില്‍ ഇവര്‍ burn, splash എന്നീ വാക്കുകള്‍ ഗ്രാഫിറ്റി ചെയ്തത്.

ജയൻ എടപ്പാൾ

യുകെയിലെ പ്രവാസി മലയാളി സമൂഹം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒക്ടോബർ 9തിലെ ലോക കേരളസഭ യു.കെ_യൂറോപ്പ് മേഖലാസമ്മേളനത്തിനും അതിനോടനുബന്ധിച്ചു നടക്കുന്ന പ്രവാസി പൊതുസമ്മേളനത്തിനുമുള്ള ഒരുക്കങ്ങൾ ലണ്ടനിൽ അവസാനഘട്ടത്തിലേക്ക്.

രാവിലെ ഒൻപതു മണിക്ക് ആരംഭിക്കുന്ന ലോക കേരളസഭ യുകെ – യൂറോപ്പ് മേഖലാ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. യുകെയിലെ വിവിധ തൊഴിൽ മേഖലകളിൽ നിന്ന് ക്ഷണിക്കപ്പെട്ട നൂറിലധികം പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുക. പ്രവാസികൾ നേരിടുന്ന പ്രയാസങ്ങളും അവയ്ക്കുള്ള പരിഹാരമാർഗ്ഗങ്ങളും യോഗത്തിൽ ചർച്ചചെയ്യപ്പെടും.

കാലത്തിനനുസരിച്ചു കേരളത്തെ ആധുനികവത്കരിക്കുവാനും വികസിപ്പിച്ചും പുരോഗതിയിലേക്കു നയിക്കുവാനും വൈഞ്ജാനിക സമൂഹം കെട്ടിപ്പടുക്കുവാനും പ്രവാസികൾക്കു എന്തൊക്കെ സംഭാവനകൾ ചെയ്യാനാവും എന്നതിൽ പ്രതിനിധികൾ ക്രിയാത്മകമായ നിർദ്ദേശങ്ങൾ മുന്നോട്ടുവെയ്ക്കും .

കേരളത്തിന്റെ പ്രിയപ്പെട്ട മുഖ്യമന്ത്രിയെക്കൂടാതെ ബഹു. വ്യവസായ വകുപ്പ് മന്ത്രി ശ്രീ പി രാജീവ്, ബഹു. പൊതു വിദ്യാഭ്യാസ മന്ത്രി ശ്രീ വി ശിവൻകുട്ടി, നോർക്ക റസിഡൻസ് വൈസ് ചെയർമാൻ ശ്രീ പി ശ്രീരാമകൃഷ്ണൻ, നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ശ്രീ സുമൻ ബില്ല ഐഎഎസ് , നോർക്ക സി ഇ ഒ ശ്രീ ഹരികൃഷ്ണൻ നമ്പൂതിരി, മറ്റ് നോർക്ക പ്രതിനിധികൾ ഉൾപ്പെടെയുള്ളവർ സമ്മേളനത്തിൽ ചർച്ചകളിൽ പങ്കെടുക്കും.

പ്രതിനിധിസമ്മേളനത്തിനു ശേഷം വൈകുന്നേരം നാല് മണിക്ക് നടക്കുന്ന പ്രവാസി പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും പ്രവാസികളെ അഭിസംബോധന ചെയ്യും.

ജാതിമത രാഷ്ട്രീയഭേദ ചിന്തകൾ മാറ്റിവെച്ചു മുഖ്യമന്ത്രിയെയും മറ്റുമന്ത്രിമാരെയും സ്വീകരിക്കുവാൻ പ്രവാസികൾ ഒരുങ്ങിക്കഴിഞ്ഞു. വിപുലമായ സംഘാടകസമിതിയാണ് പരിപാടികളുടെ വിജയകരമായ നടത്തിപ്പിനായി രൂപീകരിച്ചിട്ടുള്ളത്. ചീഫ് കോർഡിനേറ്റർ എസ് ശ്രീകുമാർ, ജോയിന്റ് കോർഡിനേറ്റർ സി എ ജോസഫ്, ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ഡോ ബിജു പെരിങ്ങത്തറ, പി.ആർ.ഒ. ജയൻ എടപ്പാൾ എന്നിവരുടെയും വിവിധ സബ്കമ്മിറ്റി കൺവീനർമാരായ കുര്യൻ ജേക്കബ്, ദിനേശ് വെള്ളാപ്പള്ളി, സഫീർ എൻ കെ, കെ കെ മോഹൻദാസ്, ശ്രീജിത്ത് ശ്രീധരൻ, എസ് ജയപ്രകാശ് എന്നിവരുടെയും ലോകകേരള സഭയെ പ്രതിനിധീകരിച്ചു ആഷിക് മുഹമ്മദ്‌ നാസർ, അഡ്വക്കേറ്റ് ദിലീപ്കുമാർ, ലജീവ് കെ, നിധിൻ ചന്ദ്, ഷാഫി റഹ്മാൻ, സുനിൽ മലയിൽ എന്നിവരുടെയും നേതൃത്വത്തിലുള്ള വിവിധ കമ്മറ്റികൾ ക്രിയാത്മകമായ പ്രവർത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

പൊതുസമ്മേളന വേദി : Tudor Park, Feltham, London. TW13 7EF.

പൊതുസമ്മേളനത്തിനു മിഴിവേകി “കേളീരവം” എന്ന പേരിൽ കലാസാംസ്കാരികപരിപാടികൾ അരങ്ങേറും. ഒട്ടേറെ കലാപ്രതിഭകൾ അണിനിരക്കുന്ന കേരളീയ സാംസ്കാരിക പൈതൃകം അതിമനോഹരമായി അരങ്ങിൽ എത്തിക്കുന്ന പരിപാടിയാണ് “കേളീരവം”.

പ്രതിനിധി സമ്മേളനത്തിനും പൊതു സമ്മേളനത്തിനും എത്തുന്നവർക്ക്‌ സൗജന്യ കാർപാർക്കിങ് സൗകര്യം പൊതുസമ്മേളന വേദിക്കു സമീപം ഒരുക്കിയിട്ടുണ്ട് എന്ന് സംഘാടക സമിതി അറിയിച്ചു (Tudor Park, Feltham, London. TW13 7EF).

സമ്മേളനപരിപാടികൾ ഒരു ചരിത്രസംഭവമാക്കുവാൻ എല്ലാവരുടെയും സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്ന് സംഘാടകസമിതി അഭ്യർത്ഥിച്ചു.

പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ ഉണ്ടയാ അക്രമ സംഭവങ്ങളില്‍ കൂടുതല്‍ അറസ്റ്റ്. കരവാളൂര്‍ മാവിളയില്‍ കെഎസ്ആര്‍ടിസി ബസ്സിന് കല്ലെറിഞ്ഞ സംഭവത്തിലാണ് പുനലൂര്‍ പോലീസ് ഒരാളെ കൂടി അറസ്റ്റ് ചെയ്തിരിക്കുന്നത്. റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ കാര്യറ ആലുവിളവീട്ടില്‍ അബ്ദുല്‍ ബാസിത് എന്ന ബാസിത് ആല്‍വി(25)യാണ് അറസ്റ്റിലായത്.

പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇയാള്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണെന്നും ഹര്‍ത്താല്‍ ദിനത്തില്‍ സുഹൃത്തുക്കള്‍ക്ക് ഒപ്പം സ്‌കൂട്ടറിലെത്തി കെഎസ്ആര്‍ടിസി ബസിന് കല്ലെറിയുകയായിരുന്നു എന്നും പോലീസ് പറഞ്ഞു. ഇതോടെ ഹര്‍ത്താല്‍ ദിനത്തില്‍ പുനലൂര്‍ സ്റ്റേഷന്‍ പരിധിയില്‍ വാഹനങ്ങള്‍ക്ക് കല്ലെറിഞ്ഞ സംഭവത്തിലെ നാലുപേരും അറസ്റ്റിലായി.

പുനലൂര്‍ കാര്യറ ദാറുസലാമില്‍ മുഹമ്മദ് ആരിഫ് (21), കോക്കാട് തലച്ചിറ കിഴക്ക് റെഫാജ് മന്‍സിലില്‍ സെയ്ഫുദീന്‍ (25), കോക്കാട് തലച്ചിറ അനീഷ് മന്‍സിലില്‍ അനീഷ് (31) എന്നിവര്‍ നേരത്തേ പിടിയിലായിരുന്നു. ഇവര്‍ കെഎസ്ആര്‍ടിസിക്ക് കല്ലെറിയാനായി എത്തിയപ്പോള്‍ സഞ്ചരിച്ച സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇവരുടെ കല്ലേറില്‍ ബസ്സിന്റെയും ലോറിയുടെയും മുന്നിലെ ചില്ലുതകരുകയും ബസ് ഡ്രൈവര്‍ കോഴിക്കോട് സ്വദേശി പി രാഗേഷി(47)ന് കണ്ണിനു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആദ്യം പിടിയിലായത് അനീഷാണ്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൂട്ടുപ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതെന്ന് പോലീസ് പറഞ്ഞു. എണ്‍പതോളം സിസിടിവി ക്യാമറകള്‍ പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്.

ഈ കല്ലേറില്‍ കെഎസ്ആര്‍ടിസിക്ക് മൂന്നുലക്ഷത്തിന്റെയും ലോറികള്‍ക്ക് ഒന്നരലക്ഷത്തിന്റെയും നഷ്ടമുണ്ടായി. ഹര്‍ത്താല്‍ ദിനത്തില്‍ രാവിലെ കൊട്ടാരക്കരയില്‍ നടന്ന പ്രകടനത്തില്‍ പങ്കെടുത്ത ശേഷം രണ്ടു ബൈക്കുകളിലായി പുനലൂരിലെത്തിയ ഇവര്‍ വാഹനങ്ങള്‍ക്കു കല്ലെറിയുകയായിരുന്നു.

പുനലൂര്‍ ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തില്‍ ഇന്‍സ്‌പെക്ടര്‍ രാജേഷ്‌കുമാര്‍, എസ്‌ഐ മാരായ ഹരീഷ്, ജിസ് മാത്യു, സിപിഒ മാരായ അജീഷ്, സിയാദ്, ദീപക് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

RECENT POSTS
Copyright © . All rights reserved