ഖത്തറില്‍ ലോകകപ്പ് ആവേശം കത്തി തുടങ്ങിയതു മുതല്‍ പാശ്ചാത്യ മാധ്യമങ്ങളും യൂറോപ്യന്‍ ടീമുകളും വലിയ മനുഷ്യാവകാശ സംരക്ഷകരായി സ്വയം മാറുന്ന കാഴ്ച്ചയാണ് കാണുന്നത്. തൊട്ടതിനും പിടിച്ചതിനുമെല്ലാം ഖത്തറിനെ കുറ്റം പറയുന്ന യൂറോപ്യന്‍ രീതിക്കെതിരേ ഫിഫ പ്രസിഡന്റ് തന്നെ മുന്നോട്ടു വരികയും ചെയ്തു. വിജയകരമായി ഉദ്ഘാടന മല്‍സരം പൂര്‍ത്തിയാക്കിയ ഖത്തര്‍ തങ്ങള്‍ ചില്ലറക്കാരല്ലെന്ന് തെളിയിക്കുകയും ചെയ്തു.

ഇപ്പോഴിതാ ഖത്തര്‍ ലോകകപ്പില്‍ നിന്നും വരുന്ന പ്രധാന വാര്‍ത്ത ഇംഗ്ലണ്ട് ക്യാംപില്‍ നിന്നുമാണ്. സ്വവര്‍ഗ രതിക്കാര്‍ക്ക് പിന്തുണയുമായി വണ്‍ ലൗ ക്യാപ്റ്റന്‍ ആം ബാന്‍ഡ് അണിഞ്ഞ് ലോകകപ്പ് കളിക്കാനാണ് ഇംഗ്ലണ്ടിന്റെ പദ്ധതി. അങ്ങനെ സംഭവിച്ചാല്‍ ക്യാപ്റ്റന്‍ ഹാരി കെയ്‌ന് മഞ്ഞക്കാര്‍ഡോ ചുവപ്പോ കിട്ടിയേക്കുമെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഫിഫ കര്‍ശനമായി മുന്നോട്ട് പോയതോടെ പ്രതിഷേധത്തിന് പദ്ധതിയിട്ട പല ടീമുകളും ഇത്തരം നീക്കത്തില്‍ നിന്നും പിന്‍മാറിയിട്ടുണ്ട്. ഇംഗ്ലണ്ട് ക്യാംപിലും ഇക്കാര്യത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. നിങ്ങള്‍ മറ്റൊരു രാജ്യത്തെത്തുമ്പോള്‍ ആ രാജ്യത്തിന്റെ നിയമങ്ങള്‍ അനുസരിക്കാന്‍ ബാധ്യതയുള്ളവരാണെന്ന അഭിപ്രായക്കാരാണ് പല ആരാധകരും.

വണ്‍ ലൗ ആംബാന്‍ഡ് അണിഞ്ഞ് കളിക്കാനെത്തിയാല്‍ തീര്‍ച്ചായും വിലക്ക് നേരിടേണ്ടി വരുമെന്ന് ഫിഫ ഇംഗ്ലണ്ട് ഫുട്‌ബോളിനോട് അറിയിച്ചതായിട്ടാണ് ഖത്തറില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഖത്തര്‍ ലോകകപ്പിനെതിരേ നിരന്തരം വാര്‍ത്തകള്‍ പടച്ചു വിടുന്ന യൂറോപ്യന്‍ മാധ്യമങ്ങള്‍ കിട്ടുന്ന വിഷയങ്ങളെല്ലാം ഖത്തറിനെതിരേ നിരത്തുകയാണ്. എങ്കിലും ആദ്യ മല്‍സരം ഒരു പരാതിക്കും ഇടനല്‍കാതെ നടത്താന്‍ ആതിഥേയര്‍ക്ക് സാധിച്ചു.