യുവതിയെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബത്തിന്റെ പരാതി. കുളത്തൂപ്പുഴ അന്‍പതേക്കര്‍ സ്വദേശി നിഷ(23)യുടെ മരണത്തിലാണ് കുടുംബം ദുരൂഹത ആരോപിക്കുന്നത്. യുവതിയുടെ മരണത്തില്‍ പ്രദേശവാസിയായ യുവാവിന് പങ്കുണ്ടെന്നാണ് കുടുംബത്തിന്റെ പ്രധാന ആരോപണം.

കഴിഞ്ഞ ബുധനാഴ്ച ഉച്ചയോടെയാണ് നിഷയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന ഇവര്‍ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. ഉച്ചയായിട്ടും യുവതിയെ വീടിന് പുറത്തുകാണാതിരുന്നതോടെ അയല്‍ക്കാരാണ് പരിശോധന നടത്തിയത്. വീടിന്റെ വാതില്‍ പൊളിച്ച് അകത്തുകടന്നതോടെയാണ് നിഷയെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടത്.

കാല്‍വിരലുകളിലെ മുറിവുകളില്‍നിന്ന് രക്തം വാര്‍ന്നൊഴുകുന്നനിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്നാണ് അയല്‍ക്കാരും നാട്ടുകാരും പറയുന്നത്. കിടപ്പുമുറിയുടെ പലഭാഗങ്ങളിലും രക്തക്കറ കണ്ടതായും ഇവര്‍ പറയുന്നു.

യുവതിയുടെ മരണത്തില്‍ പ്രദേശവാസിയായ യുവാവിന് പങ്കുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. നിഷയുടെ ഫോണില്‍ ഇതുസംബന്ധിച്ച തെളിവുകളുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു. ‘അയാള്‍ക്കെതിരേയുള്ള എല്ലാ തെളിവുകളും നിഷയുടെ ഫോണിലുണ്ട്. അയാള്‍ വീട്ടില്‍വന്ന് കിടക്കുന്നതിന്റെയും കൂര്‍ക്കം വലിച്ചുറങ്ങുന്നതിന്റെയും വീഡിയോ ഫോണില്‍ എടുത്തിട്ടുണ്ട്’, സഹോദരന്‍ നിഷാന്ത് പറഞ്ഞു.

സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് കുടുംബം പരാതി നല്‍കി. അതേസമയം, സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നായിരുന്നു കുളത്തൂപ്പുഴ പോലീസിന്റെ പ്രതികരണം.