മലയാള സിനിമയില്‍ ഇന്ന് നിറസാന്നിധ്യമാണ് ഗിന്നസ് പക്രു. നടന്‍ എന്നതിലുപരി നിര്‍മ്മാതാവായും സംവിധായകനായും ഗിന്നസ് പക്രു സിനിമയില്‍ സജീവമാണ്. ജോക്കര്‍ എന്ന സിനിമയില്‍ അഭിനയിച്ചതിനെ കുറിച്ചും സര്‍ക്കസുകാരെ ഭയന്നിരുന്നതായും പക്രു തുറന്നു പറഞ്ഞിരുന്നു. ഈ വാക്കുകളാണ് വീണ്ടും ശ്രദ്ധ നേടുന്നത്.
കുട്ടിക്കാലത്ത് സര്‍ക്കസുകാര്‍ തന്നെ അടിച്ചോണ്ട് പോവുമെന്ന് ആരോ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടൊരു പേടി തനിക്ക് ഉണ്ടായിരുന്നു. സര്‍ക്കസ് വണ്ടി കണ്ടാല്‍ താന്‍ ഓടും. കിഡ്നാപ്പ് ചെയ്യുമോ എന്നായിരുന്നു അന്ന് പേടി. പക്ഷേ ജോക്കര്‍ സിനിമ കഴിഞ്ഞതോടെ താന്‍ സര്‍ക്കസിനെ ഭയങ്കരമായി ആസ്വദിക്കാന്‍ തുടങ്ങി.
അങ്ങനെ സര്‍ക്കസ് ഇഷ്ടമായി പോയി. ആ സിനിമയിലൂടെയാണ് ബഹദൂറിക്കയുമായി അടുക്കുന്നത്. അതൊക്കെ വലിയ ഭാഗ്യമാണ്, പഴയ കഥകളൊക്കെ ഇക്ക തനിക്ക് പറഞ്ഞ് തന്നിട്ടുണ്ട്. ശരിക്കും ഒരു സര്‍ക്കസ് കൂടാരത്തില്‍ പോയ അനുഭവമായിരുന്നത്. സര്‍ക്കസ് കണ്ടിരുന്നു. അവിടുത്തെ ജോക്കര്‍മാരുടെ പ്രകടനം കണ്ടു.
തന്റെ കൂടെയുള്ളവരില്‍ താനും ദിലീപേട്ടനും മാളച്ചേട്ടനും മാത്രമാണ് സര്‍ക്കസ് അറിയാത്തത്. ബാക്കിയുള്ളവരൊക്കെ ശരിക്കും സര്‍ക്കസ് കളിക്കുന്നവരാണ്. അവരുടെയൊപ്പം നമ്മള്‍ വേറിട്ടതായി തോന്നരുത്. അതെല്ലാം പഠിച്ചെടുത്തു എന്നാണ് പക്രു കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.
പള്ളിയോടം മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച ആദിത്യനും വിനീഷിനും രാകേഷിനും ചെന്നിത്തല ഗ്രാമം കണ്ണീരോടെ വിട നൽകി. ആറന്മുള ഉത്തൃട്ടാതി ജലോത്സവത്തിനു പുറപ്പെടാൻ ഒരുങ്ങവേ ശനിയാഴ്ച രാവിലെ എട്ടേകാലോടെ ചെന്നിത്തല വലിയപെരുമ്പുഴ പള്ളിയോടക്കടവിനു സമീപമായിരുന്നു അപകടം. നോമ്പു നോറ്റുണ്ടായ മകൻ എന്നേക്കുമായി നഷ്ടപ്പെട്ടതിന്റെ വേദനയിൽ നീറിയ ആദിത്യന്റെ പിതാവ് സതീശനെയും മാതാവ് കലയെയും ആശ്വസിപ്പിക്കാൻ ബന്ധുക്കൾക്കായില്ല. കോവിഡിനെ തുടർന്നു ഗൾഫിൽ നിന്നു മടങ്ങിയ വിനീഷ് ഈ ആഴ്ച വിദേശത്തേക്കു തിരികെ പോകുന്നതിനായി തയാറെടുക്കുന്നതിനിടയിലാണ് അപകടം.
മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ കണ്ണീരണിഞ്ഞ ഭാര്യ മായയും മക്കളായ രണ്ടര വയസ്സുകാരൻ ദേവനും ഏഴു മാസം പ്രായമുള്ള ദേവനന്ദയും നോവായി. ഇന്നലെ ഉച്ചയോടെ കണ്ടെടുത്ത രാകേഷിന്റെ മൃതദേഹം ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിനു ശേഷം വിലാപ യാത്രയായി നാലുമണിയോടയാണു ചെന്നിത്തല കിഴക്കേവഴിയിലെ വൃന്ദാവനം വീട്ടിലെത്തിച്ചത്. മൃതദേഹത്തിനരികിലിരുന്നു മാതാവ് രാധയും, ഭാര്യ സജിതയും മകളായ ശ്രീവർധനും ശ്രുതിയും വിങ്ങിപ്പൊട്ടിയ കാഴ്ച കൂടിനിന്നവരെയും കണ്ണീരിലാഴ്ത്തി.
മാവേലിക്കര വലിയ പെരുംമ്പുഴ കടവിൽ അപകടമുണ്ടായത്. ആറൻമുള ഉത്രട്ടാതി വള്ളംകളിയിൽ പങ്കെടുക്കുന്നതിനായി നീറ്റിലിറക്കിയ ചെന്നിത്തല പള്ളിയോടമാണ് അപകടത്തിൽപ്പെട്ടത്.പള്ളിയോടം അച്ചൻകോവിലാർ ചുറ്റിയ ശേഷമാണ് ആറൻമുളയിലേയ്ക്ക് പുറപ്പെടുന്നത്. ഇതിനായി വലിയ പെരുംപുഴ കടവിൽ നിന്ന് പുറപ്പെട്ട ഉടൻ ദിശതെറ്റി മറിയുകയായിരുന്നു.
പരിധിയിൽ കൂടുതൽ ആളുകൾ കയറിയതോടെ നിയന്ത്രണം പെട്ടെന്ന് നഷ്ടപ്പെടുകയായിരുന്നു . അച്ചൻകോവിലാറ്റിൽ ശക്തമായ ഒഴുക്കുണ്ടായിരുന്നു. ഇതിനൊപ്പം അടിയൊഴുക്കും ഉണ്ടായതോടെയാണ് നിയന്ത്രണം നഷ്ടപ്പെട്ടത്. സാധാരണ 61 പേരാണ് പള്ളിയോടത്തിൽ കയറുന്നത്. യാത്രക്ക് മുന്നോടിയായുള്ള വലം ചുറ്റുന്ന ചടങ്ങിനായതിനാൽ കൂടുതലാളുകൾ തളളിക്കയറി. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ടു. യാത്ര തുടങ്ങി എല്ലാവരും ഇരിക്കും മുമ്പേ തന്നെ വള്ളം കീഴ്മേൽ മറിഞ്ഞുവെന്നും അതുൽ വിശദീകരിച്ചു.
പിറന്നാൾ ദിനത്തിൽ ഖത്തറിൽ സ്കൂൾ ബസിനുള്ളിൽ ഉറങ്ങിപ്പോയ നാലു വയസ്സുകാരി കടുത്ത ചൂടിനെത്തുടർന്ന് മരിച്ചു. ചിങ്ങവനം കൊച്ചുപറമ്പിൽ അഭിലാഷ് ചാക്കോ- സൗമ്യ ദമ്പതികളുടെ ഇളയ മകൾ മിൻസയാണ് ദാരുണമായി മരിച്ചത്. ദോഹ അൽവക്രയിലെ ദ് സ്പ്രിങ്ഫീൽഡ് കിന്റർഗാർട്ടനിലെ കെജി1 വിദ്യാർഥിനിയാണ് മിൻസ.
രാവിലെ സ്കൂൾ ബസിൽ പോയ കുട്ടി ബസിനുള്ളിൽ സീറ്റിൽ ഉറങ്ങിപ്പോയതിനാൽ ജീവനക്കാരുടെ ശ്രദ്ധയിൽ പെട്ടില്ല. കുട്ടികളെ ഇറക്കിയ ശേഷം ജീവനക്കാർ ബസ് ലോക്ക് ചെയ്തു പോവുകയായിരുന്നു. ഖത്തറിലെ കടുത്ത ചൂട് താങ്ങാനാവാതെയാണ് കുട്ടി മരിച്ചതെന്നാണ് നിഗമനം. ഉച്ചയ്ക്കു കുട്ടികളെ തിരികെ കൊണ്ടുപോകാനായി ബസ് എടുത്തപ്പോഴാണ് ബസിനുള്ളിൽ കുട്ടി കിടക്കുന്നതു ജീവനക്കാർ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ചിത്രരചനാ രംഗത്തും ഡിസൈനിങ് മേഖലയിലും ശ്രദ്ധേയനായ അഭിലാഷും കുടുംബവും വർഷങ്ങളായി ഖത്തറിലാണ് താമസിക്കുന്നത്. ഖത്തർ ലോകകപ്പുമായി ബന്ധപ്പെട്ട ജോലികൾ ചെയ്തുവരികയായിരുന്നു അഭിലാഷ്. രക്ഷിതാക്കൾ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് ബസ് ജീവനക്കാരെ അറസ്റ്റ് ചെയ്തെന്നാണ് പ്രാഥമിക വിവരങ്ങൾ. ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല.
അൽ വക്ര ആശുപത്രിയിലെ പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നടപടികൾക്കു ശേഷം മിൻസയുടെ മൃതദേഹം കോട്ടയം ചിങ്ങവനത്തേക്കു കൊണ്ടുപോകും. മിൻസയുടെ സഹോദരി മീഖ എംഇഎസ് ഇന്ത്യൻ സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്. സൗമ്യയാണ് മാതാവ്.
സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രാലയവും മറ്റ് വകുപ്പുകളും അന്വേഷണം തുടങ്ങി. സംഭവത്തില്‍ നടപടിയുണ്ടാകുമെന്നും അന്വേഷണം പൂര്‍ത്തിയായ ശേഷം സംഭവത്തിന് ഉത്തരവാദികള്‍ക്ക് നിയമപ്രകാരമുള്ള പരമാവധി ശിക്ഷ ലഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
ദോഹ അല്‍ വക്റയിലെ സ്‍പ്രിങ് ഫീല്‍ഡ് കിന്റര്‍ഗാര്‍ച്ചന്‍ കെ.ജി 1 വിദ്യാര്‍ത്ഥിനിയായിരുന്ന കോട്ടയം ചിങ്ങവനം കൊച്ചുപറമ്പില്‍ അഭിലാഷ് ചാക്കോയുടെ മകള്‍ മിന്‍സ മറിയം ജേക്കബ് ആണ് ഞായറാഴ്ച മരിച്ചത്. സ്‍കൂളിലേക്ക് പുറപ്പെട്ട കുട്ടി ബസിനുള്ളില്‍ വെച്ച് ഉറങ്ങിപ്പോയത് ശ്രദ്ധിക്കാതെ ഡ്രൈവര്‍ ബസിന്റെ ഡോര്‍ ലോക്ക് ചെയ്‍തതു പോയത് കുട്ടിയുടെ മരണത്തില്‍ കലാശിക്കുകയായിരുന്നു.
കുട്ടികള്‍ക്കായി ഏറ്റവും ഉയര്‍ന്ന നിലവാരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങളാണ് വിദ്യാഭ്യാസ മന്ത്രാലയം സ്വീകരിക്കുന്നതെന്നും അക്കാര്യത്തില്‍ ഒരു വീഴ്ചയും അംഗീകരിക്കാനാവില്ലെന്നും ഖത്തര്‍ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ട്വീറ്റ് ചെയ്‍തു. കുട്ടിയുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നതായം വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രസ്‍താവനയിലുണ്ട്.
The Ministry, as well as the respective authorities will take the necessary measures as well as the maximum punishment against the aggressors with regards to regulations and according to the results of the ongoing investigation.
— وزارة التربية والتعليم والتعليم العالي (@Qatar_Edu) September 11, 2022
ആദില ഹുസൈൻ
പഴയോണം എന്ന് പറയുമ്പോൾ അത്ര പഴക്കമൊന്നുമില്ല, നാം എന്നത് അവരും ഞങ്ങളും നമ്മളും നിങ്ങളും ഒക്കെയായി ഭാഗം പിരിയുന്നതിനു മുൻപ് ബാല്യം ആഘോഷിക്കാൻ ഭാഗ്യം സിദ്ധിച്ച ഒരുവൾ സന്തോഷം അയവിറക്കാൻ എത്തിയിരിക്കുന്നു എന്ന് മാത്രം കരുതിയാൽ മതി.
കേരളത്തിലെ സാധാരണക്കാരായ മനുഷ്യന്മാർ ഏതൊക്കെ ആഘോഷങ്ങൾ എന്തൊക്കെ രീതിയിൽ കൊണ്ടാടണമെന്നും, ആരെയൊക്കെ ഉൾപ്പെടുത്തണമെന്നും എന്തിനൊക്കെ പുതിയ പേരിടണമെന്നും കൂലങ്കുഷമായ ചർച്ചകൾ സമുദായിക നേതാക്കൾ എന്ന് സ്വയം അവകാശപ്പെടുന്നവർ ഒരു വഴിക്ക് നടത്തി കൊണ്ടിരിക്കെ , മറ്റൊരു വഴിക്ക് വർഷങ്ങൾ നീണ്ട പ്രളയക്കെടുതിക്കും മഹാമാരിക്കും ശേഷം ആദ്യമായി ഒരുമിച്ചു കൂടിയ ഓണമെന്ന നിലയിൽ ‘ഒരുമിച്ചോണം ‘ എന്ന തലക്കെട്ട് നല്ല അടിപൊളിയായി ആഘോഷിക്കാൻ ഉറച്ചു ഒരുമിച്ചു കോടിയെടുത്ത്, ഓണപ്പാട്ടും പാടി, ഒണക്കളികൾക്കും കൂടി സദ്യയും കഴിച്ചു ഉരുളിയും നക്കി വടിച്ചു തകൃതിയാക്കുന്നുണ്ട് നമ്മളെപ്പോലുള്ള സാധാരണക്കാർ.
ഇനി എന്റോണത്തിലേക്ക് വരാം,
ഓണാട്ടുകരക്കാരിയാണ് ഞാൻ, നല്ല കള്ളന്റെ നാട്ടുകാരി, ഒരല്പം കൂടി കനം കൂട്ടി പറഞ്ഞാൽ മധ്യതിരുവിതാംകൂറുകാരി
ചെറുപ്പത്തിലെ ഓണത്തിന്റെ ഏറിയ പങ്കും രാമപുരം അഥവാ പത്തിയൂർ എന്ന സ്ഥലത്തായിരുന്നു ചെലവഴിച്ചത്. ഉമ്മിയുടെ വീട്ടിലാണ് ഒഴിവുകാലങ്ങളിൽ ഏറിയ പങ്കിന്റെയും മധുരമൂറുന്നയോർമ്മകളുള്ളത്,
ഉമ്മയുടെ വാപ്പയായ ‘ഉപ്പാക്ക്’ പത്തു കൊച്ചുമക്കളാണ് മൊത്തം, അവരിൽ ചുരുങ്ങിയത് ആറുപേരെങ്കിലും പുത്തൻ കണ്ടത്തിൽ എന്ന വീട്ടിൽ അവധിക്കാലങ്ങളിൽ ഉണ്ടാവും. ഓണാവധിക്ക് പ്രത്യേകിച്ച്. ഞങ്ങൾ നന്നായി ഭക്ഷണം കഴിക്കുകയും, അതിലും നന്നായി കളികളിൽ കൂടുകയും, ഏറ്റവും ഉപരിയായി ജീവഹാനി ഒഴികെയുള്ള എല്ലാ കുരുത്തക്കേടുകളിലും ഏർപ്പെടുകയും ചെയ്യുമായിരുന്ന ഒരു ചെറിയ വാനരസേനയായിരുന്നു. കുട്ടിക്കൂട്ടത്തിന് ഓണത്തിലെ ചുരുങ്ങിയത് അഞ്ചു ദിവസങ്ങളിൽ എങ്കിലും അയൽ വീടുകളിൽ നിന്നായിരുന്നുസദ്യ. കിഴക്കേലമ്മൂമ്മയും, തെക്കേലമ്മയും, യശോദച്ചെയ്യും, ഗീത ആന്റിയും, നാച്ചയുടെ കൂട്ടുകാരായ പേരോർമ പോലുമില്ലാത്ത അങ്കിളുമാരും ആന്റിമാരും ഞങ്ങളെ റാഞ്ചിയെടുത്തു കൊണ്ടു പോയി മത്സരിച്ചൂട്ടിയിരുന്നു.
നെയ്യൊഴിച്ച ചോറിലേക്ക് പരിപ്പും സാമ്പാറും പയറു കറിയും പുളിശ്ശേരിയും പച്ചമോരും, പായസവും പഴവും പപ്പടവും പാകത്തിന് കൂട്ടിക്കുഴച്ച് കഴിക്കാൻ ഞങ്ങൾ പഠിച്ചത് അവിടെനിന്നാണ്, പാൽപ്പായസത്തിൽ ബോളി അലിയിച്ചിറക്കാൻ കഴിഞ്ഞില്ലെങ്കിൽ സദ്യ പൂർണമായില്ല എന്ന് പോലും ഞങ്ങൾ വിശ്വസിച്ചിരുന്ന കാലമുണ്ടായിരുന്നു. പച്ചടിയോ, കിച്ചടിയോ, കാലനോ, ഓലനോ അവിയലോ, കൂട്ടുകറിയോ, മത്തങ്ങാ പുളിയോ എരിശ്ശേരിയോ,അച്ചാറുകളോ കൊണ്ടാട്ടാമോ പോയിട്ട്, മുരിങ്ങക്കൊലോ, കറിവേപ്പിലയോ, താളിച്ചെടുത്ത മുളകോ, കടുകോ പോലുമോ ഞങ്ങൾ ഇലയിൽ ബാക്കിയാക്കിയില്ല, അടയും, പ്രഥമനും, അരിപ്പായസവും, പയറുപായസവും, സേമിയയും ഒരു നേരം എത്ര ഗ്ലാസ് വെച്ചാണ് കുടിച്ചത് എന്ന് പോലും ഓർമയുണ്ടാവില്ല.
അയൽവീടുകളിൽ നിന്ന് തലയിണ കെട്ടുകൾ കണക്കെഎത്തുന്ന ഉപ്പേരി പൊതികൾ വൈകുന്നേരത്തെ ചായക്കൊപ്പം രുചി നോക്കാനെ ഞങ്ങൾക്ക് തികഞ്ഞിരുന്നുള്ളു.
എല്ലാ വീടുകളിലും ഊഞ്ഞാൽ ഉണ്ടാവും, പക്ഷെ പുത്തൻ കണ്ടത്തിലെ കനാല് വക്കിലെ രണ്ടു കൊന്നതെങ്ങുകൾ ചേർത്ത് ഉപ്പ കെട്ടുന്ന ഊഞ്ഞാലുകളിലാണ് ആ പ്രദേശത്തിലേക്കും ഉയരത്തിൽ ആയമിട്ട് ആടാൻ കഴിയുന്നത്. നല്ല ഉണങ്ങിയ മടലോ, ആഞ്ഞിലിത്തടി പാകത്തിൽ ഒരുക്കിയതോ ഇരിപ്പിടമാക്കി ഞങ്ങൾ ക്ഷമയോടെ കാത്തു നിന്ന് ഉണ്ടയിട്ട് (ഒരായത്തിനാണ് ഒരുണ്ട എന്ന പേര്) ഊഞ്ഞാലാടും. അപ്പുറത്തുന്നും ഇപ്പുറത്തുന്നും കണ്ണാണ്ണനും, വിഷ്ണുവും, ആശചേച്ചിയുമെല്ലാം വൈകുന്നേരങ്ങളിൽ ഉപ്പേരിയും, അമ്മൂമ്മക്കാതും കളിയോടക്കയും കൊറിച്ചു ഞങ്ങൾക്കൊപ്പം തന്നെയുണ്ടാവും, അമ്മമാർ ചീനച്ചട്ടിയിൽ നിന്നും നല്ല തേങ്ങാക്കൊത്തു ചേർത്തുണ്ടാക്കിയ ഉണ്ണിയപ്പവും നെയ്യപ്പവും കോരിയാൽ ഉടനെ ഞങ്ങളെയും കൊണ്ട് ഓടാൻ പാകത്തിലാണ് പലപ്പോഴും അവരുടെ നിൽപ്പ്.
നന്മ, സർഗ്ഗ, കാരുണ്യ തുടങ്ങിയ പേരുകളുള്ള കൂട്ടായ്മകൾ വൈകുന്നേരങ്ങളിൽ ഒഴിഞ്ഞ പറമ്പുകളിൽ നല്ല ഓണക്കളികൾ സംഘടിപ്പിച്ചിട്ടുണ്ടാവും. പങ്കെടുക്കണമെങ്കിൽ ചിലപ്പോഴൊക്കെ ചെറിയ തുക നൽകേണ്ടിയിരുന്നു. ഓണസമ്മാനം കിട്ടിയ നാണയങ്ങളും ചെറു നോട്ടുകളും ഞങ്ങളുടെ കൈവശം ഉണ്ടാവുമെങ്കിലും ഉപ്പയാണ് ഞങ്ങളുടെ പേരുകൾ വിലാസം ചേർത്ത് രജിസ്റ്റർ ചെയ്യുക. സബ് ജൂനിയർ
, ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളിലായി ഞങ്ങൾ കഴിയുന്ന എല്ലാറ്റിനും മത്സരിക്കും,ഓണപ്പാട്ടിനും, ലളിത ഗാനത്തിനും ഞങ്ങളുടെ കൂട്ടത്തിലുള്ള രണ്ടു പേർക്ക് എല്ലായ്പോഴും സമ്മാനം ഉറപ്പാണ്, സ്കൂളിൽ നിന്ന് പഠിച്ച പാട്ടുകളും, കവിതകളും പ്രസംഗവുമെല്ലാം സ്റ്റേജ് ഫിയർ എന്താണെന്നു പോലുമറിയാതെ വരത്തനായ കുട്ടിയായി അത്രയും നാട്ടുകാരുടെ മുന്നിൽ വെച്ചു കാച്ചും.
പിന്നെ ഓണക്കളികളുടെ പൊടി പൂരമാണ്, സുന്ദരിക്ക് പൊട്ട് തൊടൽ, ഉറിയടി, ഓട്ട മത്സരം, കുപ്പിയിൽ വെള്ളം നിറക്കൽ, മിട്ടായി പെറുക്കൽ, വടം വലി എന്നിങ്ങനെ എന്തൊക്കെ മത്സരങ്ങളുണ്ടോ അതിനെല്ലാം കൂടും. ഞങ്ങളെപ്പോലെ ദൂരെ വീടുകൾ ഉള്ള, അമ്മാത്തേക്ക് ഓണത്തിന് വിരുന്നു വന്ന കുറേ കുട്ടികളുമായിട്ടാണല്ലോ മത്സരം. എന്നാലും മടങ്ങിപ്പോകുമ്പോൾ കൈ നിറയെ സമ്മാനങ്ങളുണ്ടാവും. സന്ധ്യക്ക് വീട്ടിലെത്തി കുളിച്ചു നിസ്കരിച്ചു ദിക്ർ ചൊല്ലി തുടങ്ങുമ്പോഴേക്കും വിളിക്കാൻ ആളെത്തിയിട്ടുണ്ടാവും, നിലത്തു വിരിച്ച ടാർപ്പയിൽ ഇരുന്നു നാടകവും, ഗാനമേളയും കൂത്തും കാണുന്നേരവും കൊറിക്കാനും കുടിക്കാനും കയ്യിൽ എന്തെങ്കിലും കരുതിയിട്ടുണ്ടാവും. നേരമേറെ വൈകിയാൽ ഞങ്ങൾ കുട്ടികൾ പരസ്പരം കൈ കൊരുത്തു പിടിച്ചു സുരക്ഷിതമായി നിലാവിൽ നനഞ്ഞുറങ്ങും, മുതിർന്നവർ വിളിച്ചാലും വീട്ടിൽ പോകാൻ കൂട്ടാക്കാതെ ഉണർന്നും ഉറങ്ങിയും പരിപാടി മുഴുവൻ തീർന്നിട്ടെ എണീക്കാൻ കൂട്ടാക്കൂ.
അപ്പോഴും പിറ്റേന്ന് പൂക്കളമിടാൻ ഏറ്റവും വ്യത്യസ്ത നിറത്തിലുള്ള കാട്ടു പൂക്കൾ ഏതു പറമ്പിലാണ് ഉണ്ടാവുകയെന്ന് തമ്മിൽ ചർച്ചയിലായിരിക്കും.
അന്നൊക്കെ മതമില്ല,
ജാതിയില്ല, സ്നേഹം മാത്രമാണ് ഞങ്ങൾ കണ്ടത്,
ഞങ്ങളുടെ പകലുകൾ രാത്രികളെക്കാൾ മനോഹരമായിരുന്നു,
ഞങ്ങളുടെ രാത്രികൾ അതിമനോഹരവും,
ഞങ്ങളുടെ നാളെകൾ പ്രതീക്ഷകൾ മാത്രം നിറഞ്ഞതായിരുന്നു. അമ്മയെന്നും, ഉമ്മിയെന്നും, ഇച്ചേച്ചിയെന്നും, അണ്ണാണ്ണനെന്നും, അപ്പൂപ്പനെന്നും, ഉപ്പയെന്നും, ഉമ്മാമ്മയെന്നും അമ്മൂമ്മയെന്നും, അമ്മാമ്മയെന്നും, അച്ചാച്ചനെന്നും ഞങ്ങൾ വിളിച്ചിരുന്നത് ഞങ്ങളുടെ ആത്മാവിനെ തൊട്ട് തന്നെയായിരുന്നു. ഒരുമിച്ചു നോമ്പ് നോല്ക്കാനോ,ഉത്സവപ്പറമ്പിൽ പോകാനോ, കേക്കുണ്ടാക്കാനോ, പുൽക്കൂട് കെട്ടാനോ ഞങ്ങൾ പരസ്പരം പൊട്ടോ തട്ടമോ നോക്കിയില്ല, കുറിയോ തൊപ്പിയോ തിരഞ്ഞില്ല, പരസ്പരം നിന്ദിച്ചില്ല, അകമഴിഞ്ഞ് ഞങ്ങൾ സ്നേഹിച്ചു, ഉള്ളറിഞ്ഞു ഞങ്ങൾ ആനന്ദിച്ചു.
ഞങ്ങളിനിയും അങ്ങനെയൊക്കെത്തന്നെയായിരിക്കും,
ആരിനി എന്തിനൊക്കെ അരുതുകൾ കല്പിച്ചാലും ഞങ്ങളുടെ ചാലകശക്തി ഒരുമയാണ്.
ഓണാശംസകൾ
ആദില ഹുസൈൻ

ഷെറിൻ പി യോഹന്നാൻ
ഒരു ഇരുട്ടത്ത് അമ്മിണിപ്പിള്ളയുടെ കയ്യിൽ നിന്ന് നല്ല അടി കിട്ടിയതിന്റെ ദേഷ്യത്തിലും നാണക്കേടിലുമാണ് പൊടിയൻ. ഉശിരനാണ് അമ്മിണിപ്പിള്ള. അഞ്ചുതെങ്ങിലെ എല്ലാവരും പേടിക്കുന്ന ഒരാൾ. അദ്ദേഹത്തിന്റെ ശരീരഭാഷയും വാശിയും തന്നെയാണ് അതിന് പിന്നിൽ. അമ്മിണിയുടെ കയ്യിൽ നിന്നും കിട്ടിയതിന്റെ കണക്ക് തീർക്കാൻ പൊടിയനും കുഞ്ഞ്കുഞ്ഞും കുഞ്ഞിപക്കിയും പ്രഭക്കുട്ടനും ലോപസും മുന്നിട്ടിറങ്ങുന്നു. കണക്ക് തീർത്ത് നാട്ടിൽ നിവർന്നു നിൽക്കാൻ അവർക്കാകുമോ?
ജി. ആർ ഇന്ദുഗോപന്റെ മറ്റൊരു കഥ കൂടി സിനിമയായിരിക്കുന്നു. ‘അമ്മിണിപിള്ള വെട്ടുകേസ്’ എന്ന ഉഗ്രൻ കഥയാണ് ‘ഒരു തെക്കൻ തല്ല് കേസ്’ എന്ന പേരിൽ ശ്രീജിത്ത് എൻ സിനിമയാക്കിയിരിക്കുന്നത്. ഇതിന് മുമ്പ് ചെന്നായ എന്ന കഥ ‘വുൾഫ്’ എന്ന സിനിമയായി ഒടിടി റിലീസ് ചെയ്തിരുന്നു. ശംഖുമുഖി എന്ന കഥ ‘കാപ്പാ’ ആയും വിലായത്ത് ബുദ്ധ അതേ പേരിലും അണിയറയിൽ ഒരുങ്ങുന്നുണ്ട്. തമാശയും നാടൻ തല്ലുമൊക്കെയായി വളരെ രസിച്ചിരുന്ന് കാണാവുന്ന ചിത്രമാണ് തെക്കൻ തല്ല്. പോരായ്മകൾ ഉണ്ടെങ്കിലും തൃപ്തിപ്പെടുത്തുന്ന ഓണചിത്രം.

തൊണ്ണൂറുകളിലാണ് കഥ നടക്കുന്നത്. ഒരു പീരിയഡ് സിനിമയായതിനാൽ കലാസംവിധാനം സുപ്രധാന പങ്കു വഹിച്ചിട്ടുണ്ട്. വളരെ ഓർഗാനിക്കായി അതൊക്കെ സ്‌ക്രീനിൽ എത്തിച്ചിരിക്കുന്നു. പ്രേക്ഷകനെ അഞ്ചുതെങ്ങിലേക്ക് ഇറക്കി നിർത്തിക്കൊണ്ടാണ് കഥയാരംഭിക്കുന്നത്. പകയും പ്രതികാരും ഒക്കെയാണ് പ്രധാന പ്ലോട്ട്. സംഭവിക്കുന്ന എല്ലാത്തിനും പിന്നിൽ ഒരു കാരണമുണ്ട്. ആ കാരണങ്ങൾ കൃത്യമായി വിശദീകരിച്ചുകൊണ്ടാണ് കഥപറച്ചിൽ.
കഥ വായിക്കുമ്പോൾ അമ്മിണിപിള്ള എന്ന കഥാപാത്രം അതിവേഗം നമ്മുടെ മനസിലേക്ക് എത്തും. എന്നാൽ സിനിമയിൽ അത് പെട്ടെന്നല്ല. ഓരോരോ സന്ദർഭങ്ങളിലൂടെ അമ്മിണിപിള്ള ആരാണെന്ന് നാം അറിയുകയാണ്. ആ വേഷം ബിജുമേനോൻ ഗംഭീരമാക്കിയിട്ടുണ്ട്. ചിത്രത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട പ്രകടനം പത്മപ്രിയയുടേതാണ്. ആ കഥാപാത്ര നിർമിതിയും മികച്ചതാണ്. ക്ലൈമാക്സിൽ അടക്കം ഗംഭീര പ്രകടനം. റോഷനും സംഘവും പ്രേക്ഷകനെ ചിരിപ്പിക്കുമ്പോൾ വാസന്തിയെന്ന കഥാപാത്രത്തെ നിമിഷയും മികച്ചതാക്കിയിട്ടുണ്ട്. ഇതൊരു ഗ്രാമത്തിന്റെയും വിളക്കുമാടത്തിന്റെയും കഥ കൂടിയാണ്. അതിനാൽ അവരൊക്കെയും കഥയുടെ ഒഴുക്കിന് ശക്തി പകരുന്നു.

രസകരമായ ആദ്യപകുതി. അടി തുടരുമെന്ന അറിയിപ്പ് നൽകിയുള്ള ഇടവേള. ചിരിപ്പിക്കുന്ന, ചിലയിടങ്ങളിൽ താളം നഷ്ടപ്പെടുന്നുണ്ടെങ്കിലും ക്ലൈമാക്സിനോടടുത്ത് ടോപ് ഗിയറിലെത്തുന്ന രണ്ടാം പകുതി. കഥയ്ക്ക് വിപരീതമായി ഓപ്പൺ എൻഡിങ്. ഇതാണ് ആകെതുകയിൽ ചിത്രം. ഒരു വാർത്ത നാടുമുഴുവൻ പരക്കുന്ന രീതി വളരെ രസകരമായി സിനിമയിൽ കാണിക്കുന്നുണ്ട്. ഒപ്പം, കോൺഫ്ലിക്ടിലേക്ക് മാത്രം ശ്രദ്ധ നൽകാതെ അമ്മിണി – രുക്മിണി എന്നിവരുടെ ജീവിതം കൂടി സ്‌ക്രീനിൽ എത്തിക്കാൻ സംവിധായകൻ തയ്യാറായിട്ടുണ്ട്. ജസ്റ്റിൻ വർഗീസിന്റെ ഗംഭീര പശ്ചാത്തലസംഗീതം, മധു നീലകണ്ഠന്റെ ക്വാളിറ്റി ഛായാഗ്രഹണം എന്നിവ ചിത്രത്തെ ആവേശഭരിതമാക്കുന്നു. കടലിളകി വരുന്നുണ്ടേ എന്ന ഗാനവും അതിന്റെ പ്ലേസ്മെന്റും ഉഗ്രൻ. സീരിയസ് ടോണിൽ കഥപറയാനുള്ള ഗംഭീര തിരക്കഥയല്ല ചിത്രത്തിനുള്ളത്. അതുപോലെ കഥപറച്ചിലിലും വ്യത്യസ്തത കൊണ്ടുവരുന്നില്ല.
ഇന്ദുഗോപന്റെ കഥയോളം മികച്ചതല്ല സിനിമ. എന്നാൽ മൂലകഥയോട് നീതിപുലർത്തിയിട്ടുണ്ട്. ഇത് പകയുടെയും പ്രതികാരത്തിന്റെയും ആത്മാഭിമാനത്തിന്റെയും കഥയാണ്. ഗംഭീര പ്രകടനങ്ങളും സാങ്കേതിക വശങ്ങളിലെ മികവും സിനിമയെ തിയേറ്റർ കാഴ്ചയിൽ പരിഗണിക്കാവുന്ന ഒന്നാക്കി മാറ്റുന്നു. ഒരു ഉശിരൻ അടിപടം.
വിഖ്യാത നടി മർലിൻ മണ്‍റോയുമായുള്ള രൂപസാദൃശ്യമാണ് ഇംഗ്ലണ്ടിലെ ഹാസ്റ്റിങ്സിൽ നിന്നുള്ള മോഡലും കണ്ടന്റ് ക്രിയേറ്ററുമായ ലെയ്‌ലാഹ് ഡോബിൻസണിനെ പ്രശസ്തയാക്കിയത്. ഇപ്പോഴിതാ തനിക്ക് വധഭീഷണിയുണ്ടെന്ന് ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് ലെയ്‌ലാഹ്. മെർലിനുമായുള്ള രൂപസാദൃശ്യമാണ് ഇതിനു കാരണമെന്നും ഇവർ പറയുന്നു.
15-ാം വയസ്സില്‍ ഹാസ്റ്റിങ്സിലെ കാര്‍ണിവല്‍ ക്വീനായി തിരഞ്ഞെടുക്കപ്പെട്ട ലെയ്‌ലാഹ് കുട്ടിക്കാലം മുതലേ മർലിൻ മണ്‍റോയുടെ ആരാധികയാണ്. മർലിൻ മണ്‍റോ സ്റ്റൈലിലുള്ള മേക്കപ്പും വസ്ത്രശൈലിയും അനുകരിച്ചുള്ള ഫോട്ടോഷൂട്ടുകളാണ് ഇവർക്ക് സാമൂഹ്യ മാധ്യമങ്ങളിലടക്കം ആരാധകരെ നേടിക്കൊടുത്തത്. എന്നാല്‍ കാപട്യക്കാരി, ആത്മരതിക്കാരി എന്നിങ്ങനെ പല അവഹേളനങ്ങളും വധഭീഷണിയും നേരിടേണ്ടി വരുന്നതായി ഒരു അഭിമുഖത്തിൽ ഇവർ പ്രതികരിച്ചു. മെർലിൻ മൺറോയെപ്പോലെ വേഷം കെട്ടുന്നത് അവസാനിപ്പിക്കണം എന്നാണ് അധിക്ഷേപിക്കുന്നവർ ആവശ്യപ്പെടുന്നതെന്നും ലെയ്‌ലാഹ് കൂട്ടിച്ചേർത്തു.
സാമൂഹിക മാധ്യമങ്ങളിലൂടെ ലഭിക്കുന്ന അധിക്ഷേപങ്ങള്‍ തന്നെ കൂടുതല്‍ കരുത്തയാക്കുന്നു. ഭയന്ന് പിന്മാറില്ലെന്നും മോഡലിങ് രംഗത്ത് കൂടുതല്‍ കഠിനാധ്വാനം ചെയ്ത് മുന്നേറാനാണ് തീരുമാനമെന്നും ലെയ്‌ലാഹ് വ്യക്തമാക്കി.
1950കളില്‍ ഹോളിവുഡിന്‍റെ മനം കവര്‍ന്ന മർലിൻ മണ്‍റോ ഇന്നും ലോകത്തിന്‍റെ ഫാഷന്‍ ഐക്കണാണ്. 1941നും 1961നും ഇടയില്‍ 29 സിനിമകളിൽ മർലിൻ അഭിനയിച്ചു. 1962ല്‍ 36ാം വയസ്സില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.
ബ്രിട്ടിഷ് രാജവംശത്തിന്റെ പുതിയ രാജാവായി ചാൾസ് മൂന്നാമൻ ഇന്ന് അധികാരമേൽക്കും. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 2.30ന് സെന്റ് ജയിംസ് കൊട്ടാരത്തിലാണ് സ്ഥാനാരോഹണ ചടങ്ങ്. പിന്നാലെ പുതിയ രാജാവിന്റെ ആദ്യ പൊതു പ്രഖ്യാപനവും ഉണ്ടാകും.
കൊട്ടാരത്തിന്റെ ഫ്രിയറി കോർട്ട് ബാൽക്കണിയിൽനിന്നാണ് ഈ പ്രഖ്യാപനം ചാൾസ് നടത്തുക. പിന്നാലെ ഹൈഡ്ഡ് പാർക്കിലും ടവർ ഓഫ് ലണ്ടനിലും ഗൺസല്യട്ടും ഉണ്ടാകും. ഒരു മണിക്കൂറിനുശേഷം ലണ്ടൻ നഗരത്തിലെ റോയൽ എക്സ്ചേഞ്ചിൽ രണ്ടാമത്തെ പ്രഖ്യാപനവും നടത്തും. സ്കോട്‌ലൻഡിലും വെയ്ൽസിലും വടക്കൻ അയർലന്‍ഡിലും വെവ്വേറെ വിളംബരങ്ങൾ ഞായറാഴ്ച ഉച്ചയ്ക്ക് ഉണ്ടാകും.
ചരിത്രത്തിൽ ആദ്യമായി സ്ഥാനാരോഹണം തൽസമയം സംപ്രേഷണം ചെയ്യും. സ്ഥാനാരോഹണം നടന്നാലും ഔദ്യോഗിക ചടങ്ങുകൾ ദുഃഖാചരണം കഴിഞ്ഞതിനുശേഷം മാത്രമേ ഉണ്ടാകുകയുള്ളൂ. പൂർണ ചടങ്ങുകൾ നടത്താൻ ധാരാളം ഒരുക്കങ്ങൾ വേണം. വിവിധ ലോകനേതാക്കളും ചടങ്ങിനെത്തും. ജോർജ് ആറാമൻ രാജാവ് മരിച്ചതിനു പിന്നാലെ എലിസബത്ത് രാജ്ഞിയുടെ സ്ഥാനാരോഹണം നടത്തിയെങ്കിലും പൂർണ ചടങ്ങുകളോടെ ഔദ്യോഗിക നടപടിക്രമങ്ങൾ ദുഃഖാചരണത്തിന്റെ കാലം കഴിഞ്ഞ് ഒരു വർഷത്തിനുശേഷമാണ് നടന്നത്.
രാജ്ഞിയുടെ മരണത്തിനു പിന്നാലെ പകുതി താഴ്ത്തിക്കെട്ടിയ പതാക പുതിയ രാജാവിന്റെ വാഴിക്കലിന്റെ സമയം ഒരു മണിക്കൂർ നേരം ഉയർത്തിക്കെട്ടും. പിന്നീടും വീണ്ടും ദുഃഖാചരണത്തിന്റെ ഭാഗമായി പതാക പകുതി താഴ്ത്തിക്കെട്ടും. രാജ്ഞിയുടെ സംസ്കാരം കഴിഞ്ഞ് ഏഴു ദിവസം വരെയാണ് ദുഃഖാചരണം.
ബ്രിട്ടിഷ് രാജ്ഞിയായി എലിസബത്ത് തന്റെ 25–ാം വയസിൽ സ്ഥാനമേറ്റെടുക്കുമ്പോൾ നാലു വയസായിരുന്നു അവരുടെ മൂത്ത മകൻ ചാൾസിന്. 70 വർഷങ്ങൾ ആ പദവി വഹിച്ച ശേഷം എലിസബത്ത് രാജ്ഞി കടന്നു പോകുമ്പോൾ അടുത്തതായി ആ സ്ഥാനത്തേക്ക് എത്തുന്നത് ചാൾസ് ഫിലിപ്പ് ആർതർ ജോർജ് എന്ന ‘ചാൾസ് രാജകുമാരൻ’ ആണ്. ബ്രിട്ടീഷ് ചരിത്രത്തിൽ രാജാവ് പദവി ഏറ്റെടുക്കുന്നതിനു മുമ്പ് ‘രാജകുമാരൻ’ പദവിയിൽ ഏറ്റവും കൂടുതൽ കാലം കാത്തിരുന്നതും ചാൾസാണ്. രാജാവാകാൻ തന്റെ ജീവിതകാലം മുഴുവൻ കാത്തിരുന്ന് ഒടുവിൽ 73–ാം വയസിലാണ് അദ്ദേഹത്തെ തേടി ഈ പദവി എത്തുന്നത്. അമ്മ എലിസബത്ത് രാജ്ഞിയുടെയും പിന്നീട് ലോകം മുഴുവൻ ബഹുമാനത്തോടെ കണ്ട ആദ്യ ഭാര്യ, അന്തരിച്ച ഡയാന രാജകുമാരിയുടേയും നിഴലിലായിരുന്നു ചാൾസ് എന്നും. അതേ സമയം, ലോകത്തിന്റെ കണ്ണിൽ ചാൾസ് എപ്പോഴൊക്കെ ചർച്ച ചെയ്യപ്പെട്ടോ അതിൽ മിക്കതും അദ്ദേഹത്തിന്റെ പ്രതിച്ഛായയ്ക്ക് കോട്ടം തട്ടിക്കുന്നതായിരുന്നു. ഡയാന രാജകുമാരിയുമായുള്ള തകർന്ന വിവാഹബന്ധവും കാമില പാർക്കർ ബൗൾസുമായുള്ള ചാൾസിന്റെ വിവാഹേതര ബന്ധവുമായിരുന്നു അദ്ദേഹം ഏറ്റവും കൂടുതൽ ചർച്ചകൾക്കും മാധ്യമ വിചാരണകൾക്കും ഇടയാക്കിയ സംഭവങ്ങൾ. രാഷ്ട്രത്തിന്റെ തലപ്പത്ത് ഇരിക്കുന്നു എങ്കിലും ബ്രിട്ടിഷ് സർക്കാരിന്റെ ഭരണനടത്തിപ്പുകളിൽ രാജകുടുംബത്തിന് കാര്യമായ പങ്കില്ല. എങ്കിലും മികച്ച നയതന്ത്രജ്‍ഞതയോടെ ബ്രിട്ടന്റെ താത്പര്യങ്ങൾ സംരക്ഷിക്കാൻ എലിസബത്ത് രാജ്ഞിക്ക് കഴിഞ്ഞിരുന്നു എന്ന വിലയിരുത്തലുകളുണ്ട്. എന്നാൽ ഈ പദവിയിലേക്ക് ചാൾസ് വരുമ്പോൾ ഏതൊക്കെ വിധത്തിലാവും കാര്യങ്ങൾ മാറുക എന്ന് ലോകം ഉറ്റുനോക്കുന്നുണ്ട്.
രാജ്ഞി മരിച്ചു കഴിഞ്ഞാൽ അടുത്ത അവകാശി എന്ന നിലയിൽ ചടങ്ങുകളൊന്നും ഇല്ലാതെ തന്നെ രാജാവ് പദവി ചാൾസിൽ വന്നു ചേരും. എന്നാൽ ഈ സ്ഥാനമേറ്റെടുക്കൽ ചടങ്ങ് നിരവധി നടപടിക്രമങ്ങളിലൂടെ കടന്നു പോകേണ്ട ഒന്നുമാണ്. പ്രിൻസ് ഓഫ് വെയിൽസ് എന്നായിരുന്നു ചാൾസ് ഇത്രകാലവും അറിയപ്പെട്ടിരുന്നത്. ഇനി മുതൽ ചാള്‍സ് മൂന്നാമൻ രാജാവ് (കിങ് ചാൾസ് III) എന്നാണ് അറിയപ്പെടുക. തന്റെ പേരിലുള്ള ചാൾസ്, ഫിലിപ്പ്, ആർതർ, ജോർജ് ഇതിൽ ഏതു പേര് വേണമെങ്കിലും സ്വീകരിക്കാൻ അദ്ദേഹത്തിന് സാധിക്കും. എങ്കിലും ചാൾസ് എന്ന പേരു തന്നെയാണ് അദ്ദേഹം സ്വീകരിക്കുക എന്ന് ബ്രിട്ടിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാജാവ് പദവിയിൽ അവരോധിക്കപ്പെടുമെങ്കിലും ചാൾസിന്റെ കിരീടധാരണത്തിന് കൂടുതൽ സമയം വേണ്ടിവരുമെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. 1952 ഫെബ്രുവരിയിൽ തന്നെ രാജ്‍ഞിയായി അവരോധിക്കപ്പെട്ടെങ്കിലും അടുത്ത വർഷം ജൂണിലാണ് എലിസബത്തിന്റെ കിരീടധാരണം നടന്നത്. വെസ്റ്റ്മിൻസ്റ്റർ ആബിയിലാണ് സ്ഥാനമേറ്റെടുക്കൽ ചടങ്ങ് നടക്കുക. ചടങ്ങിനൊടുവിൽ കാന്റബറി ആർച്ച്ബിഷപ്പ് 1661–ലെ സ്വർണ കിരീടം ചാൾസിന്റെ തലയിൽ അണിയിക്കും. ഇതോടെ, 2.4 ബില്യനോളം ആളുകൾ വസിക്കുന്ന 56 സ്വതന്ത്ര രാജ്യങ്ങള്‍ ചേർന്ന കോമൺവെൽത്തിന്റെ തലവനായും ചാൾസ് മാറും. ഇതിൽ തന്നെ യുകെയും ഓസ്ട്രേലിയയും ന്യൂസീലൻഡും കാനഡയും ഉൾപ്പെടെ 14 രാഷ്ട്രങ്ങളുടെ തലവനുമാണ് അദ്ദേഹം.
ചാൾസിന്റെ ഭാര്യയായ കാമിലയുടെ പദവി ഇനി ക്യൂൻ കൺസോർട്ട് എന്നായി മാറും. രാജാവിന്റെ ഭാര്യക്ക് നൽകുന്ന പദവിയാണിത്. ഈ പദവി കാമിലയ്ക്ക് നൽകാൻ അടുത്തിടെയാണ് എലിസബത്ത് രാജ്ഞി അനുമതി നൽകിയത്. ചാൾസ് രാജാവായ സാഹചര്യത്തിൽ മൂത്ത മകനായ വില്യം രാജകുമാരനായിരിക്കും അടുത്ത പ്രിൻസ് ഓഫ് വെയിൽസ് ആവുക. അദ്ദേഹത്തിന്റെ മക്കൾക്കായിരിക്കും രാജപരമ്പരയിൽ ആദ്യ സ്ഥാനങ്ങൾ ലഭിക്കുന്നതും.
അമേരിക്കയും ബ്രിട്ടനും ദശകങ്ങളായി വളർത്തിയെടുത്തിട്ടുള്ള ബന്ധം അരക്കിട്ടുറപ്പിക്കുന്നതിൽ എലിസബത്ത് രാജ്ഞിക്ക് വലിയ പങ്കുണ്ട് എന്നാണ് കരുതപ്പെടുന്നത്. ഇരു രാജ്യങ്ങൾക്കുമിടയിൽ രാഷ്ട്രീയ വിഷയങ്ങൾ ഉയർത്താതിരിക്കാൻ അവർ ശ്രമിച്ചു. എന്നാൽ ചാൾസ് അതിൽ നിന്ന് വ്യത്യസ്തനാണ്. അമേരിക്കയുടെ 14ൽ 13 പ്രസിഡന്റുമാരുമായും എലിസബത്ത് രാജ്ഞി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. യുകെയിലെത്തിയ പ്രസിഡന്റുമാരൊക്കെ അവരുടെ മികച്ച ആതിഥ്യം അനുഭവിച്ചിട്ടുമുണ്ട്. തന്റെ ഏറ്റവും പ്രിയപ്പെട്ട ആളുകളിലൊരാളാണ് എലിസബത്ത് രാജ്ഞിയെന്നാണ് മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ ഒരിക്കൽ അവരെ വിശേഷിപ്പിച്ചത്. എന്നാൽ ചാൾസിന് ലോകതലവന്മാരുമായി ഇതേ ബന്ധം നിലനിർത്താൻ കഴിയുമോ എന്ന കാര്യത്തിൽ വിദഗ്ധർക്കിടയിൽ ചർച്ച നടക്കുന്നുണ്ട്.
രാജ്യത്തിന്റെ തലപ്പത്തിരിക്കുന്നതും രാജ്യം ഭരിക്കുന്ന സർക്കാരിനെ നയിക്കുന്നതും രണ്ടാണെന്ന ബോധ്യത്തോടെയാണ് എലിസബത്ത് രാജ്ഞി പെരുമാറിയിരുന്നത് എന്നാണ് അവരെക്കുറിച്ചുള്ള പഠനങ്ങൾ പറയുന്നത്. ഭരണകാര്യങ്ങളിൽ ഇടപെടാതിരുന്ന ശീലമായിരുന്നു എലിസബത്ത് രാജ്ഞിയുടേത് എങ്കിൽ ചാൾസ് ഇത്തരത്തിൽ ഇടപെട്ടിട്ടുള്ള കാര്യങ്ങൾ പിന്നീട് പുറത്തു വന്നിട്ടുണ്ട്. 2006–ൽ ഗാര്‍ഡിയൻ ദിനപത്രത്തിലെ ഒരു ലേഖകൻ ചാൾസ് സര്‍ക്കാരിന് നൽകിയ കത്തുകൾ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പത്തു വർഷത്തോളം നീണ്ട നിയമയുദ്ധത്തിൽ നാലു ലക്ഷം പൗണ്ടോളം ചെലവഴിച്ച് ഈ വിവരങ്ങൾ രഹസ്യമാക്കി വയ്ക്കാൻ സർക്കാർ ശ്രമിച്ചിരുന്നു. ഒടുവിൽ ഈ വിവരങ്ങൾ പുറത്തു വിടുക തന്നെ വേണ്ടി വന്നു. തന്റെ പദവിക്കൊപ്പം ലോകത്തെ നിർണായക വിഷയങ്ങളിൽ അഭിപ്രായ പ്രകടനങ്ങളും നടത്തുന്ന സാഹചര്യത്തിൽ അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ ഇതെങ്ങനെ കാണും എന്നതനുസരിച്ചിരിക്കും ചാൾസിന്റെ ജനപ്രീതി.
രാജാവായതിനു ശേഷം പരിസ്ഥിതിവാദവുമായി ബന്ധപ്പെട്ട തന്റെ പതിവ് രീതികൾ തുടരുമോ എന്ന ചോദ്യത്തോട് ചാൾസ് ഒരിക്കൽ പ്രതികരിച്ചത് ഇങ്ങനെ, ‘ഞാനത്ര വിഡ്ഢിയല്ല. രാജാവായിരിക്കുന്നതും പിന്തുടർച്ചാവകാശിയായിരിക്കുന്നതും രണ്ടും രണ്ടാണ്’ എന്നാണ്. ഭരണകാര്യങ്ങളിൽ കൈകടത്താൻ ചാൾസ് തയാറാകില്ല എന്നു വിശ്വസിക്കുന്നവരാണ് കൂടുതലും. എന്നാൽ രാഷ്ട്രത്തിന്റെ തലവൻ എന്ന നിലയിൽ ലോബിയിങ് ശേഷി അദ്ദേഹത്തിന് കൂടുമെന്ന് കരുതുന്നവരുമുണ്ട്.
ചാൾസ് കാലാവസ്ഥാ വ്യതിയാന വിഷയത്തിൽ വളരെ പുരോഗമനാത്മകമായ നിലപാട് സ്വീകരിച്ചു കൊണ്ട് നിരന്തരമായി ഈ വിഷയത്തിൽ ഇടപെടാറുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. തന്റെ 21–ാമത്തെ വയസിൽ തന്റെ വലിയ പ്രസംഗങ്ങളിലൊന്ന് ചാൾസ് നടത്തിയത് പ്ലാസ്റ്റിക്, ജനസംഖ്യാ വർധനവ്, അന്തരീക്ഷ മലിനീകരണം എന്നീ വിഷയങ്ങളിലാണ്. ആ പ്രസംഗം 1970–കളിലാണെങ്കിൽ 2008–ൽ യൂറോപ്യൻ പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ ചാൾസ് പ്രസംഗിച്ചത് ‘കാലാവസ്ഥാ വ്യതിയാനത്തിന്റെ നശീകരണ ക്ലോക്ക് അടിച്ചു തുടങ്ങിയിരിക്കുന്നു’ എന്നാണ്. ഇതിനെ നേരിടാൻ സ്വകാര്യ, പൊതുമേഖല, സന്നദ്ധ സംഘടനകളുടെ കൂട്ടായ പ്രവർത്തനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. തുടർന്നുള്ള വർഷങ്ങളിലും ഇതേ ആശങ്കകൾ ചാൾസ് പങ്കുവച്ചു. 2021–ലെ ജി–20 യോഗത്തിൽ വച്ച് യുവാക്കൾ ഉയർത്തുന്ന ആശങ്കകൾക്ക് ലോകം ചെവികൊടുക്കണമെന്ന് ചാൾസ് ആവശ്യപ്പെട്ടു.
ഇതുപോലെ ചാൾസ് ഇടപെടുന്ന മറ്റൊരു മേഖലയാണ് ചാരിറ്റി. വിദ്യാഭ്യാസ മേഖലയിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന 11 മുതൽ 30 വയസ്സു വരെയുള്ളവരെ സഹായിക്കാനായി നടത്തുന്ന ദി പ്രിൻസസ് ട്രസ്റ്റ് ആണ് ഇതിൽ പ്രധാനപ്പെട്ടത്. പ്രശസ്ത നടനും നിർമാതാവുമായ ഇദ്രിസ് എൽബ ഇത്തരത്തിൽ സഹായം ലഭിച്ച വ്യക്തികളിലൊരാളാണ്.
ഡയാന രാജകുമാരിയുമായുള്ള തകർന്ന വിവാഹബന്ധവും കാമില പാർക്കർ ബൗൾസുമായുള്ള ചാൾസിന്റെ വിവാഹേതര ബന്ധവും ആദ്യകാലത്തു തന്നെ ചാൾസിന്റെ പ്രതിച്ഛായയിൽ നിഴൽ വീഴ്ത്തിയിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ അമേരിക്കയിൽ നിന്ന് പുറത്തു വന്ന ഒരു റിപ്പോർട്ട് അനുസരിച്ച് 28 ശതമാനം ആളുകളും എലിസബത്ത് രാജ്ഞിയെ ഇഷ്ടപ്പെടുന്നവരാണെന്ന് പറയുമ്പോൾ ചാൾസിനെ ഇഷ്ടപ്പെടുന്നത് വെറും ഏഴു ശതമാനം പേർ മാത്രമാണ്. ഡയാനയുമായുള്ള ബന്ധത്തകർച്ച തന്നെയാണ് ഇതിനു പിന്നിലെന്നായിരുന്നു സര്‍വേയിലെ കണ്ടെത്തൽ. 38 ശതമാനം പേരായിരുന്നു ഡയാനയെ ഇഷ്ടപ്പെടുന്നവർ എന്നതും ഇതിന്റെ തെളിവായിരുന്നു. ചാൾസിന്റെ മക്കളും അവരുടെ ഭാര്യമാരും ചാൾസിനെക്കാളും ഭാര്യ കാമിലയേക്കാളും ജനപ്രീതിയുള്ളവരാണ്. അഞ്ചു ശതമാനം പേർ കാമിലയെ ഇഷ്ടപ്പെടുന്നവരായി ഉള്ളപ്പോൾ ചാൾസിന്റെ മുത്ത മകനും ഇപ്പോഴത്തെ കിരീടാവകാശിയുമായ വില്യത്തെയും ഹാരിയേയും 19 ശതമാനം പേർ വീതം ഇഷ്ടപ്പെടുന്നുണ്ട്. എലിസബത്ത് രാജ്ഞിയുടെ പിൻഗാമിയായി ചാൾസ് വരുന്നതിലും തങ്ങൾ ഇഷ്ടപ്പെടുന്നത് 40–കാരനായ വില്യത്തെയാണെന്നും ഈ സർവേ ചൂണ്ടിക്കാട്ടിയിരുന്നു.
എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ നിരവധി കാര്യങ്ങളിൽ മാറ്റം വരും. ബ്രിട്ടിഷ് നാണയങ്ങളിലും കറൻസികളിലും ഇനി എലിസബത്തിനു പകരം രാജാവായ ചാൾസിന്റെ ചിത്രങ്ങളായിരിക്കും മുദ്രണം ചെയ്യുക. യുകെയുടേത് മാത്രമല്ല, ബ്രിട്ടിഷ് രാജാവ്/രാജ്ഞിയെ തങ്ങളുടെ രാഷ്ട്രത്തിന്റെ തലപ്പത്ത് അംഗീകരിച്ചിട്ടുള്ള കോമൺവെൽത്ത് രാജ്യങ്ങളുടെയൊക്കെ ചില കറൻസികളിലും മാറ്റം വരും. അതുപോലെ ബ്രിട്ടനിലെ സ്റ്റാമ്പുകളിൽ ഉള്ള എലിസബത്ത് രാജ്ഞിക്ക് പകരം ഇനി ചാൾസ് രാജാവിന്റെ രൂപമായിരിക്കും ഉൾപ്പെടുത്തുക.
37–കാരനായ ഇളയ മകൻ ഹാരിയും ഭാര്യയും ഹോളിവുഡ് താരവുമായിരുന്ന മേഗൻ മാർക്കലും രാജപദവി കാര്യങ്ങളെല്ലാം ഉപേക്ഷിച്ച് അമേരിക്കയിൽ സാധാരണ ജീവിതം നയിക്കുകയാണ്. മേഗന്റെ മാതാവിന്റേത് ആഫ്രിക്കൻ–അമേരിക്കൻ പാരമ്പര്യവും പിതാവിന്റേത് ഡച്ച്–ഐറിഷ് പാരമ്പര്യവുമാണ്.
പ്രധാന മാറ്റങ്ങളിലൊന്നായിരിക്കും ബ്രിട്ടിഷ് ദേശീയഗാനത്തിന് സംഭവിക്കുക. ‘ഗോഡ് സേവ് ദി ക്വീൻ’ എന്നായിരുന്നു ബ്രിട്ടിഷുകാർ 1952 മുതൽ ആലപിച്ചിരുന്നത് എങ്കിൽ ഇനി മുതൽ അത് ‘ഗോഡ് സേവ് ദി കിങ്’ എന്നായി മാറും. ബ്രിട്ടിഷ് പാസ്പോർട്ടിലെ വാക്കുകളിലും ഇനി മുതൽ മാറ്റം വരും. ബ്രിട്ടിഷ് പാസ്പോർട്ടുകൾ അനുവദിക്കുന്നത് രാജാവിന്റെ/രാജ്ഞിയുടെ പേരിലാണ്. ഇതാണ് ഇനി ചാൾസ് രാജാവിന്റെ പേരിലേക്ക് മാറ്റേണ്ടത്. അതുപോലെ ഓസ്ട്രേലിയ, കാനഡ, ന്യൂസീലൻഡ് പാസ്പോർട്ടുകളിലും ഈ മാറ്റം കൊണ്ടുവരേണ്ടി വരും.
എലിസബത്ത് രാജ്ഞിയുടെ സുരക്ഷയ്ക്കായി ബക്കിങ്ങാം കൊട്ടാരത്തിന് പുറത്തു കാണുന്ന ‘ദി ക്വീൻസ് ഗാർഡി’ന്റെ പേരും ഇനി മാറ്റേണ്ടി വരും. നിയമ, സൈനിക, പൊലീസ് സംവിധാനങ്ങളിലും സര്‍ക്കാർ വകുപ്പുകളിലുമൊക്കെ ഇത്തരത്തിൽ രാജ്ഞിയിൽ നിന്ന് രാജാവിലേക്കുള്ള മാറ്റം വരുത്തേണ്ടതുണ്ട്. രാജാവായതോടെ. ബ്രിട്ടിഷ് ആംഡ് ഫോഴ്സസ്, ജുഡീഷ്യറി, സിവിൽ സർവീസിന്റെ ഒക്കെ തലപ്പത്ത് ചാൾസാവും. ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ സുപ്രീം ഗവർണറും ചാൾസാണ്.
‘നിങ്ങൾ ഒന്നും തന്നെ ചെയ്യുന്നില്ല എങ്കിൽ ആളുകൾ പരാതി പറയുന്നത് അതിനെക്കുറിച്ചാവും. എന്നാൽ നിങ്ങൾ എന്തെങ്കിലും ചെയ്യുകയോ സഹായിക്കാൻ ശ്രമിക്കുകയോ ചെയ്താൽ അതിനെക്കുറിച്ചും പരാതി പറയാൻ ആളുണ്ടാവും’, എന്നാണ് തനിക്ക് നേർക്കുണ്ടാകുന്ന പ്രതികരണങ്ങളെക്കുറിച്ച് ചാൾസ് ഒരിക്കൽ പ്രതികരിച്ചത്.
1969–ലാണ് ചാൾസിനെ എലിസബത്ത് രാജ്ഞിയുടെ പിൻഗാമിയായി വാഴിക്കുന്ന ചടങ്ങ് നടന്നത്. കേംബ്രിഡ്ജിലും ട്രിനിറ്റി കോളജിലും വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ചാൾസ് തന്റെ പിതാവിന്റെയും മുത്തച്ഛന്റെയും പാത പിന്തുടർന്ന് സൈനിക കാര്യങ്ങളിലും പരിശീലനം നേടി. 1981 ജൂലൈ 29–നായിരുന്നു ഡയാന സ്പെൻസറുമായുള്ള വിവാഹം. ഇതോടെ ഡയാന പ്രിൻസസ് ഓഫ് വെയ്ൽസ് എന്ന പദവിയിലെത്തി.
1977 മുതൽ ആരംഭിച്ച പരിചയവും പ്രണയവുമാണ് ചാൾസ്–ഡയാന വിവാഹത്തിലെത്തിയത്. 1981 ജൂലൈ 29–ന് ചാൾസ് രാജകുമാരനും ഡയാന സ്പെൻസറുമായുള്ള വിവാഹം ലോകമൊട്ടാകെ 75 കോടി ജനങ്ങളാണ് ടെലിവിഷനിലൂടെ കണ്ടത്. രാജകീയ ദമ്പതികളെ ഒരുനോക്കു കാണാനായി ആറു ലക്ഷത്തോളം പേർ ലണ്ടനിലെ നിരത്തുകളിലും ഉണ്ടായിരുന്നു. ഡയാന, ഡയാന രാജകുമാരിയായി മാറിയതോടെ ലോകത്തിന്റെ ശ്രദ്ധ അവരിലായി. അവർക്ക് ആരാധകരും കൂടി. വിവാഹത്തിന് രണ്ടു വർഷത്തിനുള്ളിൽ ഓസ്ട്രേലിയയിലേക്കും ന്യൂസീലൻഡിലേക്കും യാത്ര പോയ ദമ്പതികളിൽ ഡയാനയെ കാണാൻ ജനങ്ങൾ കൂട്ടത്തോടെ എത്തി. തന്നെ കാണാനല്ല, തന്റെ ഭാര്യയെ കാണാനാണ് അവർ വരുന്നത് എന്ന് അപ്പോൾ ചാൾസ് പറഞ്ഞതായി അന്നത്തെ റിപ്പോർട്ടുകൾ പറയുന്നുണ്ട്. രണ്ടാമത്തെ കുട്ടിയായി ഒരു പെൺകുഞ്ഞിനെ ആയിരുന്നു ചാൾസ് ആഗ്രഹിച്ചിരുന്നതെന്നും എന്നാൽ ഹാരിയുടെ ജനനത്തോടെയാണ് തങ്ങൾ അകന്നു തുടങ്ങിയതെന്നും ഡയാന പിൽക്കാലത്ത് പറഞ്ഞിട്ടുണ്ട്. 1986–ൽ ഇരുവരും വെവ്വേറെ താമസവും തുടങ്ങിയിരുന്നു. കാമില പാർക്കറുമായുള്ള ചാൾസിന്റെ ബന്ധം പുറത്തറിയുന്നതും ഈ സമയത്താണ്. ഡയാനയ്ക്കും ഇത്തരത്തിലുള്ള ബന്ധങ്ങൾ ഉള്ളതായും അക്കാലത്ത് റിപ്പോർട്ടുകൾ വന്നിരുന്നു.
1989–ൽ ഡയാന കാമിലയുമായി കൊമ്പുകോർത്ത സംഭവവും ഉണ്ടായി. ‘എനിക്കറിയാം നിങ്ങൾക്കും ചാൾസിനുമിടയിൽ എന്താണ് നടക്കുന്നത് എന്ന്. അത് നിങ്ങൾ അറിഞ്ഞിരിക്കാനായി പറയുന്നതാണ്’, എന്നായിരുന്നു ഡയാനയുടെ വാക്കുകൾ. ഇതിനിടെ, തന്റെ വിവാഹജീവിതത്തിലെ പ്രശ്നങ്ങളെക്കുറിച്ച് ഡയാന, ജയിംസ് ഗിൽബെ എന്ന സുഹൃത്തിനോട് ഫോണിൽ പറഞ്ഞ കാര്യങ്ങൾ ഒരു ബ്രിട്ടിഷ് ടാബ്ലോയിഡ് പുറത്തുവിട്ടു. 1992 ഡിസംബർ 10–ന് തങ്ങൾ വേർപിരിയുന്നതായി ഇരുവരും പ്രസ്താവിച്ചു. ഇരുവരും ചേർന്നെടുത്ത തീരുമാനമാണിതെന്നും കുട്ടികളുടെ കാര്യത്തിൽ ഇരുവരും തുടർന്നും ഒരുമിച്ച് പ്രവർത്തിക്കുമെന്നും പാർലമെന്റിൽ നടത്തിയ പ്രസ്താവനയിൽ ബ്രിട്ടിഷ് പ്രധാനമന്ത്രി ജോൺ മേജർ വ്യക്തമാക്കി.
‘ഞങ്ങളുടെ ബന്ധത്തിൽ മൂന്നു പേരുണ്ടായിരുന്നു. വിവാഹത്തിൽ അതിത്തിരി കൂടുതലാണ്’, 1985–ൽ ബിബിസിയുമായുള്ള ഒരു അഭിമുഖത്തിൽ ചാൾസും കാമിലയുമായുള്ള ബന്ധത്തെക്കുറിച്ച് ഡയാന തുറന്നടിച്ചു. തനിക്കും ഇത്തരം ബന്ധങ്ങളുണ്ടായെന്നും ഡിപ്രഷൻ അടക്കമുള്ള തന്റെ രോഗാവസ്ഥയെക്കുറിച്ചും ഡയാന അന്നു പറഞ്ഞിരുന്നു. ഒപ്പം, രാജാവാകാൻ ചാൾസ് യോഗ്യനല്ലെന്ന പരാമർശവും അവരിൽ നിന്നുണ്ടായി. ഇതിന് ഒരു മാസത്തിനുള്ളിൽ തന്നെ വിവാഹ ബന്ധം ഔദ്യോഗികമായി വേർപെടുത്താൻ എലിസബത്ത് രാജ്ഞി അനുവാദം നൽകി. 1996 ഓഗസ്റ്റിൽ ഇരുവരും നിയപരമായി പിരിഞ്ഞു. ഇതിന് ഒരു വർഷത്തിനുള്ളിൽ, 1997 ഓഗസ്റ്റ് 31–ന് പാരീസിലുണ്ടായ കാറപടകത്തിൽ ഡയാന കൊല്ലപ്പെട്ടു. ഇതിന് എട്ടു വർഷത്തിനു ശേഷമാണ്, 2005–ൽ, ചാൾസ് കാമിലയെ വിവാഹം കഴിക്കുന്നത്.
ലോകം മാറി വരുന്ന സാഹചര്യത്തിൽ ബ്രിട്ടിഷ് രാജകുടുംബത്തിന് എത്രത്തോളം നിലനിൽപ്പുണ്ട് എന്ന വാദം പലപ്പോഴും ഉയർന്നിട്ടുണ്ട്. എന്നാൽ മാറുന്ന കാലത്തിന് അനുസഹിച്ച് രാജഭരണത്തെ ആധുനികവത്ക്കരിക്കാൻ ചാൾസിന്റെ ഭാഗത്ത് നിന്ന് ശ്രമങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. ബ്രിട്ടീഷ് രാജകുടുംബത്തിലെ കാര്യങ്ങൾ പൊതുവേദിയിൽ ചർച്ചയാക്കാതിരിക്കാനും അതിനോടൊന്നും പ്രതികരിക്കാതിരിക്കാനും എലിസബത്ത് രാജ്ഞി ശ്രമിച്ചിരുന്നു. മക്കളുടെ വിവാഹ മോചനം തന്നെയയായിരുന്നു ഇതിൽ ഒരു കാര്യം. അതിലെ ഏറ്റവും വിവാദമായ എപ്പിസോഡായിരുന്നു ചാൾസ്–ഡയാന ബന്ധത്തിൽ സംഭവിച്ചത്. ഡയാന മരിച്ചപ്പോൾ പതാക താഴ്ത്തിക്കെട്ടാത്തത് ഉൾപ്പെടെയുള്ള കാര്യങ്ങൾ വിവാദമായിരുന്നു.
ഇളയ മകൻ ആൻഡ്രുവിന്റെ പേരിലുയർന്ന ബലാത്സംഗ ആരോപണമായിരുന്നു മറ്റൊന്ന്. അതുവരെ ചാൾസിനേക്കാൾ എലിസബത്ത് രാജ്ഞിക്ക് പ്രിയപ്പെട്ട, യുദ്ധവീരനും മികച്ച പൈലറ്റുമൊക്കയായി അറിയപ്പെട്ടിരുന്ന ആൻഡ്രൂ രാജകുമാരനെതിരെ കേസെടുക്കാൻ മാൻഹാട്ടനിലെ കോടതി ഉത്തരവിട്ടതോടെ ഇയാളുടെ സൈനിക പദവികളും രാജകീയ ആനുകൂല്യങ്ങളും രാജ്ഞി റദ്ദാക്കിയിരുന്നു. കുപ്രസിദ്ധമായ ജെഫ്രി എപ്സ്റ്റീൻ ബലാത്സംഗ കേസിലാണ് ആൻഡ്രു ഉൾപ്പെട്ടത്. ആന്‍ഡ്രുവിനായി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ എപ്സ്റ്റീൻ കടത്തിക്കൊണ്ടു വന്നു എന്നായിരുന്നു കേസ്. എപ്സ്റ്റീൻ 2019–ൽ ജയിലിൽ ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ടു.
ബക്കിങ്ഹാം കൊട്ടാരത്തിൽ നടന്നിരുന്ന വർണവിവചേനത്തെ കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തു വന്നതും വിവാദമായിരുന്നു. കൊട്ടാരത്തിലെ ക്ലറിക്കൽ ജോലികളിൽ കറുത്ത വംശജരെയും വിദേശികളെയും നിയമിക്കരുതെന്നും വേണമങ്കിൽ വീട്ടുജോലിക്കാരാക്കാം എന്നും 1960–കളിൽ നിർദേശമുണ്ടായിരുന്നു എന്ന റിപ്പോർട്ടാണ് പുറത്തു വന്നത്. ചാൾസ് കഴിഞ്ഞാൽ അടുത്തതായി രാജപദവിയിലെത്തുന്ന മൂത്ത മകൻ 40–കാരനായ വില്യം പിതാവിന്റെ പാതയിൽ ചാരിറ്റിയും സൈനിക സേവനവുമൊക്കെയായി മുന്നോട്ടു പോകുന്നു. ഒപ്പം, അടുത്തതായി രാജാവാകുന്നതിന്റെ ഭാഗമായി കൊട്ടാരം കാര്യങ്ങളും ശ്രദ്ധിക്കുന്നു.
37–കാരനായ ഇളയ മകൻ ഹാരിയും ഭാര്യയും ഹോളിവുഡ് താരവുമായിരുന്ന മേഗൻ മാർക്കലും രാജപദവി കാര്യങ്ങളെല്ലാം ഉപേക്ഷിച്ച് അമേരിക്കയിൽ സാധാരണ ജീവിതം നയിക്കുകയാണ്. മേഗന്റെ മാതാവിന്റേത് ആഫ്രിക്കൻ–അമേരിക്കൻ പാരമ്പര്യവും പിതാവിന്റേത് ഡച്ച്–ഐറിഷ് പാരമ്പര്യവുമാണ്. ബ്രിട്ടിഷ് രാജകുടുംബത്തിലെ വർണവിവേചനത്തെ കുറിച്ച് മേഗൻ വെളിപ്പെടുത്തിയതും ഒരുസമയത്ത് വിവാദമായിരുന്നു. തങ്ങൾക്ക് ഉണ്ടാകാൻ പോകുന്ന കുട്ടി വെളുത്തതായിരിക്കുമോ എന്ന് രാജകുടുംബത്തിലൊരാൾ ‘ആശങ്ക’ പ്രകടിപ്പിച്ചിരുന്നു എന്നായിരുന്നു അവരുടെ വെളിപ്പെടുത്തൽ.
വീടിനു സമീപം നടന്ന ഓണാഘോഷത്തിൽ മത്സരത്തിൽ ജയിച്ചു സമ്മാനം വാങ്ങി അമ്മയ്ക്കൊപ്പം വീട്ടിലേക്കു മടങ്ങിയ 12 വയസ്സുകാരിക്കു റോഡപകടത്തിൽ ദാരുണാന്ത്യം. അമ്മയ്ക്കു ഗുരുതര പരിക്ക്. ചേർത്തല തെക്ക് പഞ്ചായത്ത് എട്ടാം വാർഡ് കുറുപ്പംകുളങ്ങര വടക്കേവെളി (മറ്റവനച്ചിറ) സജീവിന്റെ ഏകമകൾ ശ്രീലക്ഷ്മി (12) ആണ് മരിച്ചത്. ചേർത്തല ഗവ. ഗേൾസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്. പരിക്കേറ്റ അമ്മ ലേഖയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാത്രി എട്ടോടെ ചേർത്തല-കണിച്ചുകുളങ്ങര റോഡിൽ മറ്റവന കവലയ്ക്കു സമീപമായിരുന്നു അപകടം. അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഡ്രൈവർ മദ്യപിച്ചിരുന്നതായി നാട്ടുകാർ ആരോപിച്ചു. അർത്തുങ്കൽ പോലീസ് വാഹനവും വാഹനത്തിന്റെ ഡ്രൈവറായ തൈക്കാട്ടു സ്വദേശിയെയും കസ്റ്റഡിയിലെടുത്തു.
ഇടിയുടെ ആഘാതത്തിൽ ശ്രീലക്ഷ്മി സമീപത്തെ വീട്ടുവളപ്പിലേക്കു തെറിച്ചുപോയി. താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കണിച്ചുകുളങ്ങരയിൽ വാടകവീട്ടിലായിരുന്ന ഇവർ ഉത്രാടദിനത്തിലാണ് മറ്റവനയിൽ പുതിയ വീട്ടിൽ താമസം തുടങ്ങിയത്. മണിക്കൂറുകൾക്കു മുൻപ് സമീപത്തെ മറ്റവന ഫ്രണ്ട്സ് ക്ലബ്ബിൽ നടന്ന കായികമത്സരത്തിലാണ് ശ്രീലക്ഷ്മി മികവുകാട്ടിയത്.
ലണ്ടൻ ബ്രിഡ്ജ് ഡൗൺ’ ഇനി നീണ്ട പത്ത് ദിനങ്ങൾ, രാജ്ഞിയുടെ ഭൗതികശരീരം അടക്കം ചെയ്യുന്നതിനുള്ള സംസ്കാര ചടങ്ങുകൾ ഓരോ ദിവസങ്ങളിലായിട്ടാണ് നടക്കുക. മരിച്ച ദിവസം മുതലായിരുന്നു ചടങ്ങുകൾക്ക് തുടക്കം കുറിക്കേണ്ടിയിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു മരണവാർത്ത പുറത്തു വന്നത് എന്നതിനാൽ ഇന്നു മുതലാണ് സംസ്കാര ചടങ്ങുകൾക്ക് തുടക്കമാകുക. ഡി – ഡേ/ ഡി -0 എന്ന കോഡിലാണ് മരണ ദിവസം അറിയപ്പെടുന്നത്.
മരണം സ്ഥിരീകരിച്ച ഉടൻ ‘ലണ്ടൻ ബ്രിഡ്ജ് ഡൗൺ’ എന്ന കോഡിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയെ ഇക്കാര്യം അറിയിക്കുന്നത്. ഇതോടെയാണ് സംസ്കാര ചടങ്ങുകൾക്ക് തുടക്കമാകുന്നത്. ബ്രിട്ടനിലെ എല്ലായിടത്തും പതാകകൾ താഴ്ത്തിക്കെട്ടണം. ബെക്കിങ്ഹാം പാലസിന്റെ വെബ്സൈറ്റിൽ കറുത്ത പശ്ചാത്തലത്തിൽ മരണവിവരം സ്ഥിരീകരിച്ചുള്ള അറിയിപ്പും നൽകും. യു.കെയുടെ ഔദ്യോഗിക മാധ്യമമായ ബി.ബി.സി. (ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷൻ) വിവരങ്ങൾ പുറത്തുവിടും. ബക്കിങ്ഹാം കൊട്ടാരത്തിന് പുറത്തും മരണവിവരം അറിയിച്ചുകൊണ്ടുള്ള അറിയിപ്പ് പ്രദർശിപ്പിക്കും. അതേസമയം, എത്ര ദിവസം ദുഃഖാചരണമായി ദിനമായി ആചരിക്കണം എന്നത് സംബന്ധിച്ച് ബെക്കിങ്ഹാം കൊട്ടാരത്തിൽനിന്ന് വരുന്നതേയുള്ളു.
1960 മുതലാണ് ഇത്തരത്തിൽ നീണ്ട സംസ്കാര ചടങ്ങുകൾക്ക് രൂപരേഖ തയ്യാറാക്കുന്നത്. എല്ലാ വർഷവും സംസ്കാര ചടങ്ങുകൾ സംബന്ധിച്ച വിവരങ്ങൾ പുതുക്കുകയും ചെയ്യുന്നുണ്ട്. ഇതിനായുള്ള മുഴുവൻ പദ്ധതികളും ബെക്കിങ്ഹാം കൊട്ടാരമാണ് സ്ഥിരീകരിക്കുന്നത്. മരിച്ചു കഴിഞ്ഞ് നാല് ദിവസം കഴിഞ്ഞായിരിക്കും കൊട്ടാരത്തിൽനിന്നു ഭൗതികശരീരം വെസ്റ്റ്മിൻസ്റ്റർ ഹാളിലെത്തിക്കുക. അനുശോചനം അറിയിച്ച ശേഷം ബ്രിട്ടന്റെ ഹൃദയഭാഗത്തുള്ള വെസ്റ്റ്മിൻസ്റ്റർ പള്ളിയിലെ ഗ്രാൻഡ് ഹാളിൽവെച്ച് ഭൗതികശരീരം അടക്കം ചെയ്യും. വിൻഡ്സർ കോട്ടയിലാണ് രാജ്ഞിയുടെ പിതാവ് ജോർജ് ആറാമനേയും ഭർത്താവ് ഫിലിപ്പ് രാജകുമാരനേയും അടക്കം ചെയ്തിരിക്കുന്നത്.
1953-ൽ രാജ്ഞിയുടെ കിരീടധാരണം ഉൾപ്പെടെ ബ്രിട്ടനിലെ പല രാജാക്കന്മാരും രാജ്ഞിമാരും കിരീടധാരണം നടത്തിയ ചരിത്രപ്രസിദ്ധമായ പള്ളിയാണ് വെസ്റ്റ്മിൻസ്റ്റർ. 1947-ൽ ഫിലിപ്പ് രാജകുമാരനെ വിവാഹം ചെയ്തതും ഈ പള്ളിയിൽ വെച്ചായിരുന്നു.
പതിനൊന്നാം നൂറ്റാണ്ടിൽ നിർമ്മിച്ച, മരത്തടികൾകൊണ്ട് മേൽക്കൂരയുള്ള രാജകീയ വീട്ടുപകരണങ്ങളാൽ അലംകൃതമായ വെസ്റ്റ്മിൻസ്റ്റർ ഹാളിന്റെ മധ്യത്തിലായിട്ടായിരിക്കും രാജ്ഞിയുടെ ശവമഞ്ചം വെക്കുക. സൈനിക അകമ്പടിയോടെ ഘോഷയാത്രയായിട്ടായിരിക്കും ബെക്കിങ്ഹാമിൽ നിന്ന് രാജ്ഞിയുടെ മൃതദേഹം ഇവിടെ എത്തിക്കുക.
ബ്രിട്ടന്റെ റോയൽ സ്റ്റാൻഡേർഡ് പതാകയിൽ പൊതിഞ്ഞ ശവമഞ്ചത്തിൽ രാജകിരീടം, ചെങ്കോൽ, ഓർബ് എന്നിവയും ഉണ്ടാകും. ശവമഞ്ചം ഹാളിൽവെച്ച് കഴിഞ്ഞാൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും.
170 കാരറ്റോളം വരുന്ന ബ്ലാക്ക് പ്രിൻസസ് റൂബി, സെന്റ് എഡ്വേർഡ്സ് സഫയർ നീലക്കല്ല്, കുള്ളിനൻ വജ്രം പതിപ്പിച്ച രാജകിരീടം 92 സെന്റീ മീറ്റർ നീളം വരുന്ന സ്വർണ്ണ ചെങ്കോൽ, ക്രിസ്തീയ ലോകത്തെ അനുസ്മരിപ്പിക്കും വിധത്തിലുള്ള ഗ്ലോബ് (ഓർബ്) തുടങ്ങിയവയാണ് കിരീടത്തോടൊപ്പം തന്നെ ശവമഞ്ചത്തിൽ സ്ഥാപിക്കും.
ശവസംസ്കാര ശുശ്രൂഷകൾക്ക് ശേഷം വെസ്റ്റ്മിൻസ്റ്റർ പള്ളിക്കകത്തുള്ള സെന്റ് ജോർജ് ചാപ്പലിലേക്ക് ശവമഞ്ചം കൊണ്ടു പോകും. കൂടെ രാജകുടുംബങ്ങൾ അനുഗമിക്കും. രാജകുടുംബങ്ങളുടെ വിവാഹവും സംസ്കാരങ്ങളും നടക്കുന്നത് ഈ പള്ളിയിൽവെച്ചാണ്. രാജ്ഞിയുടെ ഭർത്താവിന്റെ സംസ്കാരവും ഹാരിയുടേയും മേഗന്റേയും വിവാഹവും കഴിഞ്ഞത് ഇതേയിടത്ത് തന്നെയാണ്.
രാജകുടുബത്തിന്റേയും അതിഥികളുടേയും ഇടയിൽ കൂടി അൾത്താരയിൽ എത്തിക്കുന്ന ശവഞ്ചം ഒടുവിൽ സെന്റ് ജോർജ് ചാപ്പലിനുള്ളിലെ രാജാക്കന്മാരെ അടക്കം ചെയ്യുന്ന കല്ലറയിലെത്തിക്കും.
മരണവിവരമറിഞ്ഞ് ബൽമോറയിൽ എത്തിയ ചാൾസ് രാജാവും രാജ്ഞിയും കഴിഞ്ഞ ദിവസം രാത്രി അവിടെ തങ്ങിയിരുന്നു. ഇന്ന് തിരിച്ച് ലണ്ടനിലെത്തുന്ന രാജാവ് അധികാരമേറ്റെടുക്കും. ലണ്ടൻ പ്രധാനമന്ത്രി ലിസ് ട്രസും പരിപാടിയിൽ പങ്കെടുത്തേക്കും. തുടർന്ന് ചാൾസ് രാജാവ് രാജ്യത്തെ അഭിസംബോധന ചെയ്യും. തുടർന്ന് രാജ്ഞിയുടെ സംസ്കാര ചടങ്ങുകൾ സംബന്ധിച്ചുള്ള ഷെഡ്യൂളുകൾ തയ്യാറാക്കുന്നതിനായി രാജ്ഞിയുടെ സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകുന്ന ഏൾ മാർഷലുമായി ചർച്ച നടത്തും. വരുംദിവസങ്ങളിൽ ഇതിനെക്കുറിച്ചുള്ള വിവരങ്ങൾ ബക്കിങ്ഹാം കൊട്ടാരം പുറത്തുവിടും. ആരൊക്കെ പങ്കെടുക്കണം, എത്ര നേരം നീളുന്ന സംസ്കാരചടങ്ങുകളാണ് വേണ്ടത്, എന്തൊക്കെ രാജകീയ വീട്ടുപകരണങ്ങളാണ് വേണ്ടത് തുടങ്ങിയ കാര്യങ്ങൾ രാജാവ് തീരുമാനിക്കും. രാജ്യത്ത് എത്ര ദിവസം ദുഃഖാചരണമായി ആചരിക്കണമെന്ന കാര്യം സർക്കാർ തീരുമാനിക്കും. സംസ്കാരദിവസം ദേശീയ അവധിയായിരിക്കും.
തുമ്പോളിയിലെ കുറ്റിക്കാട്ടിൽ കണ്ടെത്തിയ ചോരക്കുഞ്ഞ് ആലപ്പുഴ കടപ്പുറം വനിത-ശിശു ആശുപത്രിയിൽ സുഖംപ്രാപിക്കുന്നു. പ്രസവിച്ചുവെന്നു സംശയിക്കുന്ന യുവതിയും ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്. തുമ്പോളി വികസന ജങ്ഷനു സമീപം വെള്ളിയാഴ്ച രാവിലെ 11-ഓടെയാണ് ജനിച്ചയുടൻ ഉപേക്ഷിക്കപ്പെട്ട നിലയിൽ പെൺകുഞ്ഞിനെ കണ്ടെത്തിയത്.
ആക്രിസാധനങ്ങൾ പെറുക്കുന്ന അതിഥിത്തൊഴിലാളികൾ കരച്ചിൽ കേട്ടാണ് കുട്ടിയെ കണ്ടെത്തിയത്. തുടർന്നു നാട്ടുകാരിടപെട്ട് ആശുപത്രിയിൽ എത്തിച്ചു. കുഞ്ഞിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തെരുവുനായ്ക്കളുടെ ശ്രദ്ധയിൽപ്പെടാതിരുന്നതിനാലാണ് കുഞ്ഞ് ഇപ്പോഴും ജീവനോടിരിക്കുന്നത്.
കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുന്നതിനു മണിക്കൂറുകൾക്കു മുമ്പാണ് യുവതി ഇതേ ആശുപത്രിയിൽ രക്തസ്രാവത്തിനു ചികിത്സയ്ക്കെത്തിയത്. ഇവർ പ്രസവിച്ചുവെന്ന് പരിശോധന നടത്തിയ ഡോക്ടർമാർക്കു മനസ്സിലായി. പ്രസവിച്ചയുടൻ കുട്ടിയെ ഉപേക്ഷിച്ചശേഷം ചികിത്സതേടി എത്തിയതാകാമെന്നാണ് സംശയം. എന്നാൽ, കുട്ടി അവരുടേതാണോയെന്ന കാര്യത്തിൽ യുവതി വ്യക്തമായ മറുപടി നൽകിയിട്ടില്ല.
സംഭവത്തിൽ നോർത്ത് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. യുവതി ലേബർ റൂമിലായതിനാൽ മൊഴിയെടുക്കാനായിട്ടില്ല. കുറ്റിക്കാട്ടിൽ കുട്ടിയെ കണ്ടതറിഞ്ഞ് നോർത്ത് പോലീസ് അമ്മയെ കണ്ടെത്താൻ ആശുപത്രികൾ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയിരുന്നു. അതിനിടെയാണ് വനിത-ശിശു ആശുപത്രിയിൽ ഒരു യുവതി വയറുവേദനയ്ക്ക് ചികിത്സയ്ക്കെത്തിയതായും അവർക്കു പ്രസവിച്ച ലക്ഷണങ്ങളുണ്ടെന്നും അറിഞ്ഞത്. യുവതി താമസിക്കുന്ന വീടിന്‍റെ മതിലിനോടു ചേർന്നുള്ള കുറ്റിക്കാട്ടിൽനിന്നാണ് കുട്ടിയെ കണ്ടെത്തിയതെന്ന് പോലീസ് മനസ്സിലാക്കി. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ കുട്ടിയുടെ അമ്മ, ചികിത്സയിലുള്ള യുവതി തന്നെയാണെന്നാണ് പോലീസ് നിഗമനം.
യുവതി ഗർഭിണിയാണെന്ന വിവരം അറിഞ്ഞിരുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. രണ്ടരക്കിലോയുള്ള ‘സ്റ്റോൺ’ ഉണ്ടായിരുന്നുവെന്നാണ് യുവതി ഡോക്ടർമാരോടു പറഞ്ഞത്. അതിനു സാധ്യതയില്ലാത്തതിനാലാണ് ഡോക്ടർമാർക്ക് സംശയം തോന്നിയത്. രണ്ടു കാര്യങ്ങളാണ് അന്വേഷണത്തിൽ കണ്ടെത്തേണ്ടത്. യുവതി പ്രസവിച്ചെന്നു വ്യക്തമായതിനാൽ കുട്ടി അവരുടേതു തന്നെയാണോയെന്ന് അറിയണം. അല്ലെങ്കിൽ, പ്രസവിച്ച കുട്ടിയെവിടെ എന്ന ചോദ്യവുമുണ്ട്.