വാഹനങ്ങൾ റോഡരികിൽ പാർക്ക് ചെയ്ത ശേഷം ഡോർ തുറക്കുമ്പോൾ എത്രത്തോളം കരുതൽ ആവശ്യമാണെന്ന് വ്യക്തമാക്കുന്ന വിഡിയോ ആണിത്. അശ്രദ്ധമായി ഡോർ തുറന്നതു മൂലം മറ്റൊരാളുടെ ജീവൻ അപകടത്തിലാകുന്ന സാഹചര്യമാണിത്. കർണാടക റോഡ് സുരക്ഷ അതോറിറ്റി പങ്കുവച്ച അപകട വിഡിയോ കാണിച്ചു തരുന്നത് ഇത്തരത്തിലൊരു സംഭവമാണ്.
റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാർ അശ്രദ്ധമായി ഡോർ തുറക്കുന്നതും പിന്നാലെ സ്കൂട്ടറിലെത്തിയ യുവതി അതിലിടിച്ച് വീഴുന്നതുമാണ് വിഡിയോയിൽ.
ഡോറിലിടിച്ച് റോഡിലേക്ക് വീഴുന്ന സ്ത്രീയുടെ മേലേക്ക് പിന്നാലെ വരുന്ന കാർ കയറുന്നതും വിഡിയോയിൽ കാണാം. ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ വാഹനങ്ങളുടെ ഡോർ തുറക്കുമുമ്പ് ശ്രദ്ധിക്കൂ എന്നാണ് ട്വീറ്റിലൂടെ വിഡിയോ പങ്കുവച്ച് കർണാടക റോഡ് സുരക്ഷ അതോറിറ്റി പറയുന്നത്.
Before opening the door of your car on public roads, make sure to check in the side or rear view mirror for vehicles coming from behind to avoid such accidents. Be mindful and careful!
#roadsafety #rules #safety #drive #drivesafe #traffic pic.twitter.com/McPqHHr1GY— Karnataka State Road Safety Authority (@KSRSA_GoK) October 10, 2022
പത്തനംതിട്ടയിൽ ദുർമന്ത്രവാദത്തിന്റെ പേരിൽ ചിന്തിക്കാൻ പോലുമാകാത്തത്ര ക്രൂരമായാണ് പ്രതികൾ രണ്ടു വനിതകളെയും കൊലപ്പെടുത്തിയത്. പണം നൽകാമെന്നു പ്രലോഭിപ്പിച്ചാണ് മുഹമ്മദ് ഷാഫി സ്ത്രീകളെ കൂട്ടിക്കൊണ്ടു പോയത്. ഇലന്തൂരിൽ എത്തിച്ച രാത്രി തന്നെ ഇവരെ കൊലപ്പെടുത്തിയതാണ് പൊലീസിന്റെ വിശദീകരണം.
ശ്രീദേവി എന്ന പേരിൽ വ്യാജ ഫേസ്ബുക്ക് ഉണ്ടാക്കിയാണ് മുഹമ്മദ് ഷാഫി, ഭഗവൽ സിങിനെ വലയിലാക്കുന്നത് . ചുരുങ്ങിയ സമയം കൊണ്ട് ഭഗവൽസിങിന്റെ വിശ്വാസം നേടിയെടുത്ത ഇയാൾ സമ്പദ് സമൃദ്ധിക്കായി പൂജ നടത്തിയാൽ മതിയെന്നും മന്ത്രവാദം ചെയ്യുന്ന ഒരാളെ പരിചയമുണ്ടെന്നും വിശ്വസിപ്പിച്ചു. ഭഗവൽ സിങ്ങിന്റെ വീട്ടിൽ റഷീദ് എന്ന സിദ്ധന്റെ പേരിൽ പൂജയ്ക്കെത്തിയ മുഹമ്മദ് ഷാഫി പൂജയുടെ ഭാഗം എന്ന നിലയിൽ ഭഗവൽ സിങ്ങിന്റെ പങ്കാളിയെ ദുരുപയോഗം ചെയ്തതായും പറയുന്നു.
പൂജയ്ക്കു കൂടുതൽ ഫലം ലഭിക്കാൻ എത്ര പണം മുടക്കാനും തയാറാണെന്ന് ഭഗവൽ സിങ് പറഞ്ഞതോടെ മനുഷ്യനെ ബലി നൽകണമെന്നായിരുന്നു മുഹമ്മദ് ഷാഫിയുടെ നിർദേശം. ഇത് അംഗീകരിച്ച ദമ്പതികൾ ബലി നൽകാനുള്ള ആളെ കണ്ടെത്താനുള്ള ഉത്തരവാദിത്തം ഷാഫിയെ തന്നെ ഏൽപിക്കുകയായിരുന്നു. അങ്ങനെയാണ് റോസ്‌ലിനെയും പത്മത്തെയും ഇയാൾ പ്രലോഭിപ്പിച്ച് കൂടെക്കൂട്ടുന്നത്.
അശ്ശീല സിനിമയിൽ അഭിനയിച്ചാൽ സാമ്പത്തിക നേട്ടമുണ്ടാകുമെന്നും, പത്തു ലക്ഷം രൂപ നൽകാമെന്നും ആയിരുന്നു പത്മത്തിനും, റോസ്‌ലിനും മുഹമ്മദ് ഷാഫി നൽകിയ വാഗ്ദാനം. നിത്യവൃത്തിക്ക് ലോട്ടറി കച്ചവടം നടത്തിയിരുന്ന ഇവർ പത്തു ലക്ഷം എന്ന വാഗ്ദാനത്തിനു വഴിപ്പെടുകയായിരുന്നു. ആദ്യം റോസ്‌ലിനെയാണ് എത്തിച്ചത്. പ്രലോഭിപ്പിച്ച് ഇലന്തൂരിലെ പ്രതികളുടെ വീട്ടിൽ എത്തിച്ച ശേഷം സിനിമാ ചിത്രീകരണത്തിനെന്ന വ്യാജേന കട്ടിലിൽ കൈകാലുകൾ കെട്ടിയിട്ടു. തുടർന്ന് ഭഗവൽസിങ് റോസ്‌ലിയുടെ തലക്ക് ചുറ്റിക കൊണ്ട് അടിച്ചു. തുടർന്ന് മാതൃ അവയവങ്ങൾ അറുത്തുമാറ്റി.
രക്തം വാർന്നു പോയശേഷം കഴുത്തിൽ കത്തി കുത്തിയിറക്കി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രതികൾ മൊഴി നൽകിയിരിക്കുന്നത്. ലൈലയാണ് കത്തി കുത്തിയിറക്കിയതെന്നാണ് വിവരം. ശരീരത്തിൽ നിന്നു വാർന്ന രക്തം വീടുമുഴുവൻ തളിച്ചു ശുദ്ധി വരുത്തിയ ശേഷമായിരുന്നു പൂജകൾ. രാത്രി മുഴുവൻ നീളുന്ന പൂജയ്ക്കു ശേഷം മൃതദേഹം കഷണങ്ങളാക്കി കുഴിച്ചിടുകയായിരുന്നു. സമാനമായ രീതിയിൽ തന്നെയാണ് പത്മത്തെയും കൊലപ്പെടുത്തിയത്. ശാപത്തിന്റെ ശക്തി മൂലം ആദ്യ പൂജ പരാജയപ്പെട്ടെന്ന് ദമ്പതികളെ വിശ്വസിപ്പിച്ച ശേഷമാണ് പത്മത്തെ ഷാഫി കൊണ്ടുവന്നത്.
ഇലന്തൂര്‍ നരബലിയിലെ മുഖ്യപ്രതിയായ മുഹമ്മദ് ഷാഫിയെന്ന റഷീദ് ഒരു സ്ഥിരം ക്രിമനലെന്ന് പോലീസ്. സ്ഥിരം മദ്യാപാനി, വൃദ്ധയെ ബലാല്‍സംഗം ചെയ്തതടക്കം നിരവധി കേസുകളില്‍ പ്രതി. എറണാകുളം പെരുമ്പാവൂര്‍ സ്വദേശിയായ ഇയാള്‍ എട്ടുമാസം മുമ്പാണ് കൊച്ചി ചിറ്റൂര്‍ റോഡില്‍ ഹോട്ടല്‍ തുടങ്ങിയത്.
2020 ഓഗസ്്റ്റില്‍ കോലഞ്ചേരിയില്‍ 75 കാരിയെ പീഡിപ്പിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഇയാള്‍ പൊലീസ് പിടിയിലായിരുന്നു. ഈ കേസില്‍ 2021 ല്‍ ജാമ്യത്തിലറങ്ങിയ ശേഷമാണ് ആലുവ ചെമ്പറക്കിയില്‍ നിന്ന താമസം മാറ്റി എറണാകുളത്തെത്തിയത്.
ഗാന്ധി നഗറില്‍ കുടുംബവുമായാണ് താമസം. സ്വന്തമായി വീടില്ലെങ്കിലും വാങ്ങിച്ചതും വാടകയക്കെടുത്തതുമായി നിരവധി വാഹനങ്ങള്‍ റഷീദിനുണ്ട്. ഇവ മാറി മാറി ഉപയോഗിക്കാറാണ് പതിവ്. സ്ഥിരം മദ്യപാനി കൂടെയായ റഷീദിനെതിരെ നിരവധി കേസുകള്‍ ഉണ്ട്്. സംസാരത്തിലൂടെ ആളുകളെ കയ്യിലെടുക്കാന്‍ പ്രത്യേക മിടുക്കാണ് റഷീദിനുള്ളത്. ഈ കഴിവുപയോഗിച്ചാണ് ഇയാള്‍ ഇരകള്‍ക്കായി വല വിരിച്ചത്.
എട്ട് മാസം മുന്‍പ് കൊച്ചി ചിറ്റൂര്‍ റോഡില്‍ റഷീദ് കടമുറി വാടകയ്‌ക്കെടുത്തു. അദീന്‍സ് എന്ന പേരില്‍ ഹോട്ടല്‍ തുടങ്ങി. ഇതിനിടയിലാണ് ഇരട്ടക്കൊലപാതകത്തിന് കെണി ഒരുക്കിയത്. ഇതിനായി ഫേസ് ബുക്കില്‍ ശ്രീദേവി എന്ന പേരില്‍ വ്യാജ അക്കൗണ്ട് ഒരുക്കി. സാമ്പത്തിക അഭിവൃദ്ധിയക്കും കുടുംബ ഐശ്വര്യത്തിനുമായി സമീപിക്കുക എന്ന് പറഞ്ഞാണ് കെണി ഒരുക്കിയത്. ഇരകളിലൂടെ പണം തട്ടുകയായിരുന്നു ലക്ഷ്യം.
തിരുവനന്തപുരത്ത് അധ്യാപികയായ ആലുവ സ്വദേശിനിയുടെ ദേഹോപദ്രവം ഏല്‍പ്പിച്ചെന്നും പീഡിപ്പിച്ചെന്നുമുള്ള പരാതിയില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്‌ക്കെതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കോവളം പോലീസ് കേസെടുത്തിരിക്കുന്നത്.
യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് പരാതി. സ്ത്രീത്വത്തെ അപമാനിക്കല്‍, തട്ടിക്കൊണ്ടുപോകല്‍, അതിക്രമിച്ചു കടക്കല്‍, മര്‍ദിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
ഈ കേസ് കോവളം പോലീസ് ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറും. യുവതിയുടെ മൊഴി കോവളം പോലീസ് മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ രേഖപ്പെടുത്തിയിരുന്നു.
അതേസമയം, മൊഴിയെടുക്കുന്നതിനിടെ തളര്‍ന്നുവീണ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരാതിയെക്കുറിച്ചു പ്രതികരിക്കാന്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ഇതുവരെ തയാറായിട്ടില്ല.
ഉചിതമായ നടപടി സ്വീകരിക്കുമെന്നും, സ്ത്രീ വിരുദ്ധ നടപടികൾ ഒരു തരത്തിലും വച്ച് പൊറുപ്പിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.
കെപിസിസി പ്രസിഡന്റ് തുടർ നടപടികൾ വ്യക്തമാക്കുമെന്ന് സതീശൻ അറിയിച്ചു. എൽദോസ് നിരന്തരമായി പീഡിപ്പിച്ചുവെന്ന് പരാതിക്കാരിയായ അധ്യാപിക മജിസ്‌ട്രേറ്റിന് മുന്നിൽ മൊഴി നൽകിയിരുന്നു. പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു. നിരന്തരം അക്രമങ്ങളുണ്ടായി. പരാതി പിൻവലിക്കാൻ പണം വാഗ്ദ്ധാനം ചെയ്തു’ പരാതിക്കാരിയുടെ മൊഴിയിൽ പറയുന്നു.
പരാതി ഒത്തുതീർപ്പാക്കാൻ പോലീസിന്റെ ഭാഗത്ത് നിന്ന് ശ്രമമുണ്ടായതായും യുവതി ആരോപിച്ചിരുന്നു. കോവളം എസ്ച്ച്ഒയുടെ മുന്നിൽവെച്ചാണ് എംഎൽഎ പണം വാഗ്ദ്ധാനം ചെയ്തതെന്നും ഇവർ ആരോപിച്ചിട്ടുണ്ട്. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ എംഎൽഎയ്‌ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു. പിന്നാലെയാണ് വിഡി സതീശൻ നിലപാട് അറിയിച്ചത്.
തിരുവല്ലയില്‍ നരബലി നടന്ന ഞെട്ടലിലാണ് കേരളം. ഐശ്വര്യവും സമ്പത്തും ലഭ്യമാകാനുള്ള സര്‍വൈശ്വര്യ പൂജയ്ക്ക് വേണ്ടിയായിരുന്നു മൂന്ന് സ്ത്രീകളെ കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്നാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. സ്ത്രീകളെ കാണാതായ അന്വേഷണം നടക്കുന്നതിനിടെയാണ് ദാരുണ കൊലപാത വിവരം പുറത്തറിയുന്നത്.
കൊല്ലപ്പെട്ട രണ്ട് സ്ത്രീകളും ലോട്ടറി തൊഴിലാളികളായിരുന്നു. 49കാരിയായ റോസ്ലി തൃശ്ശൂര്‍ വടക്കാഞ്ചേരി സ്വദേശിയായിരുന്നു. ആറ് വര്‍ഷമായി സജി എന്നയാള്‍ക്കൊപ്പം കാലടിക്കടുത്ത് മറ്റൂരിലായിരുന്നു താമസം. യുപിയില്‍ അധ്യാപികയായ മകള്‍ക്ക് ഫോണില്‍ വിളിച്ചിട്ട് കിട്ടാതായതിനെ തുടര്‍ന്ന് സജിയോട് വിവരം തിരക്കിയപ്പോള്‍ കാണാനില്ലെന്നായിരുന്നു മറുപടി. ജൂണ്‍ മാസമാണ് റോസ്ലിയെ കാണാതാകുന്നത്. പിന്നീട് കേരളത്തിലേക്ക് മടങ്ങിയ മകള്‍, ഓഗസ്റ്റ് 17 ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
തമിഴ്‌നാട്ടിലെ ധര്‍മ്മപുരി ജില്ലയിലെ പെണ്ണഗ്രാമം സ്വദേശിയായിരുന്നു 52കാരിയായ പത്മ. കടവന്ത്രയില്‍ ലോട്ടറി വില്‍പനക്കാരിയായ പത്മയെ കഴിഞ്ഞ മാസം 26-ാം തിയതിയാണ് കാണാതാകുന്നത്. പത്മയുടെ തിരോധാനത്തെ കുറിച്ചുള്ള പോലീസിന്റെ അന്വേഷണമാണ് കൊലപാതകത്തിലേക്കും അത് നരബലിയാണെന്നുമുള്ള വെളിപ്പെടുത്തലിലേക്കും വഴി തെളിച്ചത്.
പതിവായി ഫോണ്‍ ചെയ്യുന്ന പത്മത്തിന്റെ വിളി 26ന് മുടങ്ങിയതോടെ മകന്‍ സെല്‍വരാജിന് എന്തോ വല്ലായ്ക തോന്നി. പിറ്റേന്ന് തന്നെ തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലെത്തി. സ്വന്തം നിലയില്‍ അന്വേഷിച്ചിട്ട് അമ്മയെ കാണാതായതോടെ പിറ്റേന്ന് തന്നെ പോലീസില്‍ പരാതി നല്‍കി. കോള്‍ ലിസ്റ്റുകളും, സിസിടിവികളും പരിശോധിക്കാമെന്ന് പോലീസ് ഉറപ്പ് നല്‍കിയതായി സെല്‍വന്‍ പറയുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രൂര കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
തിരുവല്ലയിലെ ദമ്പതികളുടെ സാമ്പത്തിക അഭിവൃദ്ധിക്ക് വേണ്ടിയാണ് യുവതിയെ ബലി കഴിപ്പിച്ചത്. മുഖ്യകണ്ണി ആരാണ്, എന്തിനാണ് ഇത് ചെയതത് എന്നത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടക്കേണ്ടതുണ്ടെന്നും നാഗരാജു പറഞ്ഞു.
തിരുവല്ല സ്വദേശികളായ ലെെല-ഭഗവന്ത് ദമ്പതികള്‍, ഏജന്റ് എന്നിവര്‍ നിലവില്‍ കസ്റ്റഡിയിലാണ്. ദമ്പതികളുടെ വീട്ടില്‍ വെച്ചാണ് കൊല നടത്തിയത്. ആദ്യത്തെ സംഭവം നടന്നത് ജൂണ്‍ മാസത്തിലാണ്. മൃതദേഹം കണ്ടെടുക്കാനുള്ള ശ്രമത്തിലാണെന്നും പോലീസ് അറിയിച്ചു.
ഇലന്തൂരിലെ നരബലി നടത്താനുള്ള ഐഡിയ പറഞ്ഞതും സ്ത്രീകളെ എത്തിച്ചതും എല്ലാം ഷാഫി എന്ന റഷീദ് ആണെന്ന് പോലീസ് കണ്ടെത്തല്‍. ശ്രീദേവി എന്ന പേരില്‍ ഷാഫി ഫേസ്ബുക്കില്‍ വ്യാജ അക്കൗണ്ട് തുടങ്ങിയാണ് ഭഗവലിനെ സമീപിച്ചത്.
അടുത്ത സൗഹൃമുണ്ടാക്കിയ ഇയാള്‍ പിന്നീട് പെരുമ്പാവൂരില്‍ ഒരു സിദ്ധനുണ്ടെന്നും അയാളുടെ പേര് റഷീദ് എന്നാണെന്നും ഇയാളെ സന്തോഷിപ്പിച്ചാല്‍ നല്ലത് വരുമെന്നും അറിയിച്ചു. ഇതു വിശ്വസിച്ച ഭഗവല്‍ സിങ് ഈ സിദ്ധന്റെ നമ്പറും ശ്രീദേവിയില്‍ നിന്നും വാങ്ങി. റഷീഗ് കാരണം കുടുംബത്തില്‍ കൂടുതല്‍ സമ്പത്തും ഐശ്വര്യവും കൊണ്ടുവരാനാകുമെന്നും താന്‍ ഇതിന്റെ ഗുണം അനുഭവിക്കുന്നുണ്ടെന്നും ശ്രീദേവിയായി നടിച്ച ഷാഫി പറഞ്ഞിരുന്നു.
സിദ്ധന്റെനമ്പറെന്ന് പറഞ്ഞ് ഷാഫി നല്‍കിയത് സ്വന്തം മൊബൈല്‍ നമ്പറായിരുന്നു. ഇതിലേക്ക് വിളിച്ച ഭഗവലിനെ നേരിട്ട് കാണാനായി സിദ്ധനായി ചമഞ്ഞ് റഷീദ് എത്തി. ലൈലയുമായും ഭഗവലുമായും നമല്ല സൗഹൃദം സ്ഥാപിക്കാനും ഷാഫിക്ക് സാധിച്ചു.
തുടര്‍ന്ന് തന്നെ കൂടുതല്‍ സന്തോഷിപ്പിച്ചാല്‍ കുടുംബത്തിന് ഐശ്വര്യം ഉണ്ടാകുമെന്ന് വിശ്വസിപ്പിച്ച് ഭഗവല്‍ സിങ്ങിന്റെ ഭാര്യ ലൈലയെ ഷാഫി ലൈംഗികമായി ഉപയോഗിച്ചു. തുടര്‍ന്നാണ് നരബലി നല്‍കിയാല്‍ കൂടുതല്‍ സമ്പത്തും ഐശ്വര്യവും ഉണ്ടാകുമെന്ന് ഷാഫി ഇവരോട് പറഞ്ഞത്. ശ്രീദേവിക്ക് ഇത്തരത്തിലാണ് വലിയ നേട്ടമുണ്ടായതെന്നും ഷാഫി പറഞ്ഞു.
ഇക്കാര്യം ശ്രീദേവിയോട് ഫേസ്ബുക്കിലൂടെ ചോദിച്ച ഭഗവലിന് സംതൃപ്തി നല്‍കുന്ന മറുപടിയാണ് ഷാഫി നല്‍കിയത്. ഇതോടെ നരബലി നല്‍കാനായി ലൈലയും ഊഗവലും തീരുമാനിച്ചു. ഈ സമയത്തും ശ്രീദേവി എന്ന പേരിലെ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് ഷാഫി ആണെന്ന് ഭഗവലിന് അറിയില്ലായിരുന്നു.
തുടര്‍ന്ന് ഷാഫി കാലടിയില്‍ താമസിക്കുന്ന അതീവ ദാരിദ്രത്തില്‍ കഴിയുന്ന റോസ്ലിനെ സമീപിച്ചത്. പത്തുലക്ഷം രൂപ നല്‍കാമെന്നും സിനിമയില്‍ അഭിനയിക്കാമെന്നും റോസ്ലിന് വാഗ്ദാനം നല്‍കി. ഇത് വിശ്വസിച്ച റോസ്ലിനെ തിരുവല്ലയില്‍ എത്തിച്ച് ആഭിചാര പൂജകള്‍ നടത്തി കൊലപ്പെടുത്തുകയായിരുന്നു.
റോസ്ലിനെ കട്ടിലില്‍ കെട്ടിയിട്ട ശേഷം കഴുത്തറുത്തത് ഭഗവല്‍ സിങ്ങിന്റെ ഭാര്യ ലൈലയായിരുന്നു. നരബലി കൊണ്ട് നേട്ടമുണ്ടാകുമെന്ന് കരുതി ഇവര്‍ കത്തിയെടുക്കാന്‍ മടിച്ചതുമില്ല. റോസ് ലിന്റെ കഴുത്ത് അറുത്ത ശേഷം ജനനേന്ദ്രിയത്തില്‍ കത്തി കയറ്റിയിറക്കി രക്തം പുറത്തേക്ക് ഒഴുക്കി കളഞ്ഞു. ഇത് ശേഖരിച്ച് വീട്ടില്‍ തളിച്ച് ശുദ്ധീകരണം നടത്താനും ഷാഫി ഭഗവലിനോട് ആവശ്യപ്പെട്ടിരുന്നു. ഏകദേശം രണ്ടരലക്ഷം രൂപ പ്രതിഫലം വാങ്ങിയാണ് ഷാഫി മടങ്ങിയത്.
എന്നാല്‍ നരബലി കൊണ്ടും വലിയ നേട്ടമൊന്നും ഉണ്ടായില്ലെന്ന് അറിയിച്ച് വീണ്ടും ഭഗവല്‍ ഷാഫിയെ സമീപിക്കുകയായിരുന്നു. ഇതോടെയാണ് രണ്ടാമതൊരു നരബലി കൂടി നടത്താമെന്ന് ഷാഫി അറിയിച്ചത്. ഒരുമാസത്തിനു ശേഷമാണ് അടുത്ത ഇരയെ തേടി ഷാഫി വീണ്ടും ഇറങ്ങിയത്.
തുടര്‍ന്ന് കടവന്ത്രയില്‍നിന്ന് പത്മയെ റോസ്‌ലിന് നല്‍കിയ അതേ വാഗ്ദാനങ്ങള്‍ നല്‍കിയാണ് ഷാഫി കൂട്ടിക്കൊണ്ടുപോയത്. രാത്രി ഇലന്തൂരിലെത്തിച്ച പത്മയെയും കൊലപ്പെടുത്തി. ലൈല തന്നെയാണ് ഇത്തവണയും പത്മയുടെ കഴുത്തറുത്തത്. തുടര്‍ന്ന് ജനനേന്ദ്രിയത്തില്‍ കത്തികയറ്റിയിറക്കി. ഈ കൊലപാതക സമയത്തും ഭഗവല്‍ സിങ്ങ് അവിടെയുണ്ടായിരുന്നുവെന്നാണ് ഷാഫി പോലീസിന് നല്‍കിയിരിക്കുന്ന മൊഴി.
പൂര്‍ണമായി ഷാഫിയുടെ മൊഴി വിശ്വസിക്കാത്ത പോലീസ് കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ശേഷം മാത്രമെ കൂടുതല്‍ വ്യക്തത വരൂ എന്നാണ് അറിയിക്കുന്നത്. ഇയാളുടെ മൊഴിയെടുത്തതിന് പിന്നാലെയാണ് ഭഗവല്‍ സിങ്ങിനെയും ലൈലയെയും പോലീസ് കസ്റ്റഡിയില്‍ എടുത്ത് കൊച്ചിയിലെത്തിച്ചത്. ഇവരും ചോദ്യം ചെയ്യലില്‍ കുറ്റസമ്മതം നടത്തി. കൊലപാതകങ്ങളില്‍ മറ്റാര്‍ക്കും പങ്കില്ലെന്നാണ് ഇവരും പറയുന്നത്. എന്നാല്‍ ഇക്കാര്യത്തിലും കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ട് എന്ന നിലപാടിലാണ് പോലീസ്.
രണ്ട് സ്ത്രീകളെ കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവം നരബലി തന്നെയെന്ന് സംശയിക്കുന്നതായി ദക്ഷിണമേഖലാ ഐജി പി പ്രകാശ്. കൊല്ലപ്പെട്ടവരെ തെറ്റിദ്ധരിപ്പിച്ച് കൊണ്ടുപോയതാകാനാണ് സാധ്യത. കൂടുതല്‍ ഇരകള്‍ ഉണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും ഐജി പ്രതികരിച്ചു. കൊച്ചി പൊന്നുരുന്നി സ്വദേശി പത്മം, കാലടി സ്വദേശിനി റോസ്‌ലി എന്നിവരാണ് മരിച്ചത്.
സംഭവത്തില്‍ മൂന്നുപേരെ പോലീസ് പിടികൂടിയിട്ടുണ്ട്. ഇലന്തൂര്‍ സ്വദേശികളായ ഭഗവല്‍, ഭാര്യ ലൈല, സഹായി ഷാഫി എന്നും ശിഹാബ് എന്നും വിളിക്കുന്ന റഷീദ് എന്നിവരാണ് പിടിയിലായത്. ഇവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുള്ളതായും കണ്ടെത്തിയിട്ടില്ലെന്നും പോലീസ് പറയുന്നു.
അതേസമയം, മൂന്നു ജില്ലകളിലെ പോലീസ് സംയുക്തമായി കേസ് അന്വേഷിക്കുമെന്നും ഐജി പി പ്രകാശ് പറഞ്ഞു. സാമ്പത്തിക നേട്ടത്തിന് വേണ്ടി അതിക്രൂരമായ രീതിയിലാണ് കൊലപാതം നടത്തിയതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ സിഎച്ച് നാഗരാജു അറിയിച്ചു.
സമ്പല്‍സമൃദ്ധിയുണ്ടാകുമെന്ന് ധരിച്ച് കൊച്ചിയില്‍നിന്ന് സ്ത്രീകളെ തട്ടിക്കൊണ്ടുപോയി നരബലി നടത്തിയ കേസ് ഇന്ന് ഉച്ചയോടെയാണ് പുറംലോകമറിഞ്ഞത്. സംഭവത്തില്‍ മൂന്നുപേര്‍ പിടിയിലായിട്ടുണ്ട്. ഭഗവത് സിങ്-ലൈല ദമ്പതികള്‍ക്ക് ഐശ്വര്യമുണ്ടാകാന്‍ ഷാഫി സ്ത്രീകളെ എത്തിച്ച് നരബലിക്ക് വിധേയരാക്കിയെന്നാണ് പ്രാഥമിക നിഗമനം.
കേരളത്തിലും നരബലി നടന്നെന്ന വാര്‍ത്തയറിഞ്ഞ് ഞെട്ടിലലാണ് ഓരോ മലയാളിയും. പത്തനംതിട്ട ഇലന്തൂര്‍ നിവാസികള്‍ക്ക് ഇനിയും തങ്ങളുടെ അയല്‍ക്കാര്‍ ഇത്തരത്തിലൊരു ക്രൂരത ചെയ്‌തെന്ന് വിശ്വസിക്കാനാകുന്നില്ല.
പത്തനംതിട്ട ഇലന്തൂരില്‍ വൈദ്യവും തിരുമ്മല്‍ കേന്ദ്രവും ഒപ്പം പൂജയും മന്ത്രവും ഒക്കെയായി സാധാരണ കുടുംബത്തെ പോലെയാണ് ഭഗവലും ഭാര്യയും ജീവിച്ചിരുന്നത്. തങ്ങള്‍ക്കെല്ലാം സുപരിചിതരായ ഇവരുടെ വീട്ടില്‍ നരബലി നടന്നുവെന്ന് നാട്ടുകാര്‍ക്ക് ഇനിയും വിശ്വസിക്കാനാകുന്നില്ല.
ഇലന്തൂരില്‍ പണ്ട് മുതലേ താമസിക്കുന്നവരാണ് ഭഗവലും ലൈലയുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറയുന്നു. ഭഗവലിന്റെ അച്ഛന്‍ പ്രദേശത്തെ പ്രസിദ്ധനായ തിരുമ്മലുകാരനായിരുന്നു. ഇവിടെ വലിയ ഒഴിഞ്ഞ പറമ്പിലാണ് ഭഗവലും ഭാര്യയും താമസിക്കുന്ന വീട് നില്‍ക്കുന്നത്.
വീടിന് തൊട്ടടുത്തായി ഒരു കാവുണ്ട്. ഇവിടെയാണ് നരബലിയുമായി ബന്ധപ്പെട്ട പൂജ നടന്നത്. ശേഷം വീടിന് പിന്നിലുള്ള ഒഴിഞ്ഞ പറമ്പില്‍ കൊലപാതകം നടത്തി മൃതദേഹം കുഴിച്ചിടുകയായിരുന്നു. കൊല്ലപ്പെട്ട സ്ത്രീകളുടെ മൃതദേഹം കണ്ടെത്താനായി വീടിന് പിന്നിലെ പറമ്പില്‍ പോലീസിന്റെ നേതൃത്വത്തില്‍ കുഴിച്ചുകൊണ്ടിരിക്കുകയാണ്.
ഭഗവലിനെ കുറിച്ച് നല്ല അഭിപ്രായം മാത്രമേ നാട്ടിലുണ്ടായിരുന്നുള്ളു. വീട്ടില്‍ പൂജയും മന്ത്രവുമെല്ലാം നടക്കുന്നുണ്ടെന്ന് അറിയാമായിരുന്നെങ്കിലും ദുര്‍മന്ത്രബവാദത്തെ കുറിച്ച് സൂചനകളില്ലായിരുന്നു എന്ന് നാട്ടുകാര്‍ പറയുന്നു.
ഇന്നു രാവിലെയാണ് തിരുവല്ലയില്‍ നരബലി നടന്നുവെന്ന വാര്‍ത്ത പോലീസ് വൃത്തങ്ങള്‍ പുറത്തുവിട്ടത്. ഐശ്വര്യവും സമ്പത്തും ലഭ്യമാകാനുള്ള സര്‍വൈശ്വര്യ പൂജയ്ക്ക് വേണ്ടി എറണാകഉളത്തുനിന്നും 2 സ്ത്രീകളെ കടത്തിക്കൊണ്ടുവരികയായിരുന്നു. തുടര്‍ന്ന് കഴുത്തറുത്ത് കൊലപ്പെടുത്തിയ മൃതദേഹം കുഴിച്ചിട്ടെന്നാണ് പ്രതികള്‍ നല്‍കിയിരിക്കുന്ന മൊഴി.
കൊച്ചി കടവന്ത്രയില്‍ ലോട്ടറി വില്‍പ്പനക്കാരിയായ പത്മയും കാലടി സ്വദേശിനി റോസ്‌ലിയുമാണ് കൊല്ലപ്പെട്ടത്. പത്മയെ കാണാതായെന്ന പരാതി അന്വേഷിച്ച പോലീസാണ് നരബലിയെ കുറിച്ചുള്ള കണ്ടെത്തലിലേക്ക് എത്തിയത്.
പത്മയുടെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പോലീസിനെ തിരുവല്ലയില്‍ എത്തിച്ചത്. പിന്നീടാണ് സമാന രീതിയില്‍ കാലടിയില്‍ നിന്ന് മറ്റൊരു സ്ത്രീയേയും കാണാതായെന്ന് പോലീസ് കണ്ടെത്തിയത്. ജൂണ്‍ മാസമാണ് തൃശൂര്‍ സ്വദേശിനിയായ റോസ്ലിയെ കാലടിയില്‍ നിന്ന് കാണാതാകുന്നത്.
ഷെറിൻ പി യോഹന്നാൻ
റോഷാക്ക്, തിയേറ്റർ വാച്ച് അർഹിക്കുന്ന ചിത്രമാണ്. അത് കഥയുടെ വലുപ്പം കൊണ്ടല്ല, സാങ്കേതിക വശങ്ങളിലെ പെർഫെക്ഷൻ കാരണമാണ്. മലയാളി കണ്ടുശീലിച്ചിട്ടില്ലാത്ത കഥാഭൂമികയിലേക്കാണ് റോഷാക്ക് പ്രേക്ഷകനെ കൊണ്ടുപോകുന്നത്. ചില സ്കാൻഡിനേവിയൻ സിനിമകൾ നൽകുന്ന ഫീൽ ഈ ചിത്രവും വച്ചുനീട്ടുന്നുണ്ട്. ഒരു കഥ പറഞ്ഞുതീർക്കുക എന്ന ധർമ്മമല്ല നിസാം ബഷീറെന്ന സംവിധായകൻ നിർവഹിക്കുന്നത്. അതിനെ വ്യത്യസ്തമായി, സൂക്ഷ്മമായി കൈകാര്യം ചെയ്ത് പുത്തൻ അനുഭവമായി സ്‌ക്രീനിൽ എത്തിക്കുകയാണ്. ഇവിടെയാണ് റോഷാക്ക് എനിക്ക് പ്രിയപ്പെട്ടതാവുന്നത്.
തന്റെ ഭാര്യയെ കാണാനില്ലെന്ന പരാതിയുമായാണ് ലൂക്ക് ആന്റണി ഹിൽ സ്റ്റേഷനിലെ പൊലീസ് സ്റ്റേഷനിലേക്ക് എത്തുന്നത്. പതിയെ ആ നാട്ടിൽ നിലയുറപ്പിക്കുന്ന ആന്റണിയിലൂടെ കഥയും കഥാപാത്രങ്ങളും വികസിക്കുന്നു. സ്പൂൺ ഫീഡ് ചെയ്യാതെ ഇടയ്ക്കിടെ പ്രേക്ഷകന്റെ മനസ്സിളക്കാനുള്ളത് ഇട്ട് നൽകി, അല്പം ചിന്തിപ്പിച്ചുതന്നെയാണ് കഥയുടെ മുന്നോട്ടുള്ള പോക്ക്. എന്റെ ഇഷ്ടചിത്രങ്ങളിൽ ഒന്നായ ഇബ്‌ലീസിന്റെ തിരക്കഥാകൃത്തായ സമീർ അബ്ദുൽ ഇവിടെയും വ്യത്യസ്തമായ ലോകം ഒരുക്കിയിരിക്കുന്നു. ഇബ്‌ലീസിൽ കളർഫുൾ ലോകമാണെങ്കിൽ ഇവിടെ അത് നേർവിപരീതമാണ്.

ലൂക്ക് ആന്റണിയുടെ മാനസിക വ്യാപാരങ്ങളെ അതിസൂക്ഷ്മമായി സ്‌ക്രീനിൽ എത്തിക്കുന്നതിൽ മമ്മൂട്ടി വിജയിച്ചിട്ടുണ്ട്. ഇവിടെ ആന്റണി മറ്റു കഥാപാത്രങ്ങളുടെ ഇടയിലേക്കാണ് എത്തുന്നത്. അതിനാൽ കഥയിൽ അവരുടെ റോളും വലുതാണ്. ബിന്ദു പണിക്കരുടെ കഥാപാത്ര നിർമിതി, പ്രകടനം എന്നിവ എടുത്തുപറയേണ്ടതാണ്. ജഗദീഷ്, ഷറഫുദീൻ, ഗ്രേസ് ആന്റണി തുടങ്ങിയവരും പ്രകടനങ്ങളിൽ മികച്ചു നിൽക്കുന്നു.
ലൂക്ക് ആന്റണി ചുറ്റികയുമായി പ്രത്യക്ഷപ്പെടുന്ന ആദ്യ രംഗത്തുള്ള പശ്ചാത്തലസംഗീതം അതിഗംഭീരമാണ്. മിഥുൻ മുകുന്ദന്റെ പശ്ചാത്തലസംഗീതവും നിമിഷ് രവിയുടെ ഫ്രെയിമുകളും കിരൺ ദാസിന്റെ എഡിറ്റിങ്ങും ചിത്രത്തെ ഗ്രിപ്പിങായി നിലനിർത്തുന്നു. സ്ലോ ബേൺ ത്രില്ലറെന്നോ, സൈക്കോളജിക്കൽ റിവഞ്ച് ത്രില്ലറെന്നോ വിശേഷിപ്പിക്കാം. സിനിമ ഒരുക്കുന്ന മൂഡിലേക്ക് എത്താൻ കഴിഞ്ഞാൽ വളരെ ഇമ്പ്രെസ്സീവായി അനുഭവപ്പെടും. നായകനെകൊണ്ട് / വില്ലനെകൊണ്ട് ഫ്ലാഷ്ബാക്ക് പറയിപ്പിക്കുന്ന സ്ഥിരം ശൈലിയും ചിത്രം പിന്തുടരുന്നില്ല.

മനുഷ്യമനസ്സിനോളം നിഗൂഢമായ മറ്റൊന്നില്ല. അടുത്താലും അത്ര പെട്ടെന്ന് അറിയാൻ കഴിയാത്ത കഥാപാത്രങ്ങളാണ് ചിത്രത്തിന്റെ പ്രധാന ശക്തി. ശ്രദ്ധയോടെ അവരോടൊപ്പം സഞ്ചരിക്കാനാണ് ശ്രമിക്കേണ്ടത്. പല സംഭാഷണങ്ങളും ശ്രദ്ധേയമാണ്.
🔥Bottom Line – മനുഷ്യ മനസ്സിന്റെ സങ്കീർണ്ണതകളാണ് റോഷാക്ക് വിഷയമാക്കുന്നത്. കഥാപാത്രങ്ങളുടെ മികച്ച പ്രകടനം, ഗംഭീര പ്രൊഡക്ഷൻ ക്വാളിറ്റി, ടെക്നിക്കൽ സൈഡ്, പുതുമയുള്ള കഥ – ആഖ്യാനം എന്നിവ ചിത്രത്തിന് ഫ്രഷ് ഫീൽ സമ്മാനിക്കുന്നു. അത് വലിയ സ്‌ക്രീനിൽ അനുഭവിച്ചറിയണം.
ജയൻ എടപ്പാൾ
ലണ്ടൻ : ലോക കേരളസഭ യുകെ-യൂറോപ്പ് മേഖലാസമ്മേളനം ലണ്ടനിൽ പ്രൗഡോജ്വലമായി സമാപിച്ചു. പൊതു സമ്മേളനത്തിന് എത്തിച്ചേർന്നത് വമ്പിച്ച ജനാവലിയാണ്. വർണ്ണാഭമായ കലാപരിപാടികൾ ആസ്വദിച്ചു മനംനിറഞ്ഞാണ് കാണികൾ മടങ്ങിയത്. കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുമെന്നും യുകെയിൽ നിന്നും കേരളത്തിലേക്ക് നേരിട്ടു വരുന്നതിനുള്ള യാത്രാക്ലേശം പരിഹരിക്കുന്നതിനായി ഏഴ് ദിവസവും ഡയറക്ട് വിമാന സർവീസ് ആരംഭിക്കുവാനുള്ള നടപടികൾ സ്വീകരിക്കുമെന്നും, വിദേശ രാജ്യങ്ങളിലേക്കുള്ള നേഴ്സുമാരുടെ റിക്രൂട്ട്മെന്റിന് ഗവൺമെന്റ് നേതൃത്വം നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോകകേരളസഭ യുകെ-. യൂറോപ്പ് മേഖലാ കോൺഫ്രറൻസും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പ്രതിനിധി സമ്മേളനം ലണ്ടനിലെ സെൻറ് ജെയിംസ് കോർട്ട് ഹോട്ടലിലും പൊതുസമ്മേളനം ലണ്ടനിലെ ടുഡോർ പാർക്കിലുമാണ് സംഘടിപ്പിച്ചത് . യുകെ- യൂറോപ്പ് മേഖലകളിൽ നിന്നും എത്തിച്ചേർന്ന പ്രതിനിധികൾ ഉന്നയിച്ച പ്രാധാന്യമുള്ള മുഴുവൻ കാര്യങ്ങളും അനുഭാവപൂർവ്വം പരിഗണിച്ച് നടപ്പിലാക്കാൻ പരിശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നവകേരള നിർമ്മാണത്തിൽ പ്രവാസി മലയാളികൾക്ക് വലിയ ദൗത്യമാണ് നിർവ്വഹിക്കാനുള്ളതെയെന്നും ആവശ്യമായ ഘട്ടങ്ങളിലെല്ലാം പ്രവാസി മലയാളികളിൽ നിന്നും വേണ്ടത്ര സഹായങ്ങൾ നാടിന് ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.
മലയാളം മിഷന്റെ പ്രവർത്തനങ്ങൾ മറ്റു സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലുമൊക്കെ നല്ല രീതിയിലാണ് നടക്കുന്നതെന്നാണ് മനസ്സിലാക്കുന്നുവെന്നും കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിച്ചു പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തേണ്ടതാണെന്നുള്ള ആവശ്യവും പരിഗണിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദേശത്ത് നല്ലരീതിയിൽ പ്രവർത്തിക്കുന്ന മലയാളി സംഘടനകൾക്ക് നോർക്ക രജിസ്ട്രേഷൻ നൽകണമെന്നനിർദ്ദേശവും സജീവമായി പരിഗണിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഒ സി ഐ കാർഡ് ഹോൾഡേഴ്സിന് ലഭിക്കേണ്ടതായ അവകാശങ്ങൾ വിപുലീകരിക്കേണ്ടതിനെക്കുറിച്ചും ഇരട്ടപൗരത്വം അനുവദിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പ്രതിനിധികൾ ഉന്നയിക്കപ്പെട്ടുവെങ്കിലും സംസ്ഥാന സർക്കാരിന്റെ പരിധിയിൽ അല്ലാത്ത വിഷയങ്ങൾ ആയതുകൊണ്ട് കേന്ദ്ര ഗവൺമെൻറിന്റെ ശ്രദ്ധയിൽ കൊണ്ടുവരുവാൻ ശ്രമിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിനിധി സമ്മേളനത്തിലും പൊതുസമ്മേളനത്തിലും വ്യവസായവകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷത വഹിച്ചു. യുകെ- യൂറോപ്പ് മേഖലകളിൽ നിന്നമുള്ള തെരഞ്ഞെടുക്കപ്പെട്ട ലോക കേരള സഭ അംഗങ്ങളെ കൂടാതെ ബിസിനസ് മേഖലകളിൽ നിന്നുമുള്ള പ്രമുഖരും രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക സംഘടനകളിൽ നിന്നും ക്ഷണിക്കപ്പെട്ട വ്യക്തികളുമുൾപ്പെടെ 125 ലധികം പ്രതിനിധികളാണ് രാവിലത്തെ സെഷനിൽ പങ്കെടുത്തത് . യുകെ- യൂറോപ്പ് മലയാളികളുടെ പൊതുവായ ആവശ്യങ്ങളും കേരളത്തിന്റെ സമഗ്രമായ വികസനത്തിന് ആവശ്യമായ നിർദ്ദേശങ്ങളും പ്രതിനിധി സമ്മേളനത്തിൽ അംഗങ്ങൾ അവതരിപ്പിക്കുകയുണ്ടായി. കേന്ദ്ര വിദേശകാര്യ വകുപ്പിന്റെ അനുമതിയോടുകൂടി കേരളത്തിൽ നിന്നും യോഗ്യതയുള്ള നഴ്സുമാർക്കും മറ്റ് ആരോഗ്യ മേഖലകളിൽ യോഗ്യത സമ്പാദിച്ചിട്ടുള്ളവർക്കും യുകെയിലേക്ക് ജോലിക്കായി എത്തുന്നതിന് നോർക്കയും യോർക്ക് ഷെയർ ആൻഡ് ഹംബർ ഹെൽത്ത് കെയർ പാർട്ട്ണർഷിപ്പും തമ്മിൽ വേദിയിൽവച്ച് ധാരണാപത്രത്തിൽ ഒപ്പുവെച്ചു. എഗ്രിമെൻറ് അനുസരിച്ച് കേരളത്തിൽ ആരോഗ്യ രംഗത്ത് ജോലിചെയ്യുന്ന നേഴ്സുമാർ, ഡോക്ടർമാർ, പാരാമെഡിക്കൽ സ്റ്റാഫ് എന്നിവർ ഉൾപ്പെടെ മൂവായിരത്തിലധികം ഉദ്യോഗാർത്ഥികൾക്ക് ഇടനിലക്കാരില്ലാതെ യുകെയിലേക്ക് എത്തുവാനുള്ള സാഹചര്യവും ഒരുങ്ങിയിട്ടുണ്ട്. വരും മാസങ്ങളിൽ കൊച്ചിയിൽ വച്ച് യുകെ എംപ്ലോയ്മെൻറ് ഫെസ്റ്റ് സംഘടിപ്പിക്കുന്ന വിവരവും പ്രതിനിധി സമ്മേളനത്തിൽ അറിയിച്ചു. അടുത്ത മേഖലാ സമ്മേളനങ്ങൾ സൗദി അറേബ്യയിലും അമേരിക്കയിലും വെച്ചു നടത്തുന്നതാണെന്നും ലോകകേരളസഭ സമ്മേളനങ്ങളുടെ ചെലവുകൾ വഹിക്കുന്നത് സർക്കാർ അല്ലായെന്നും നാടിൻറെ കാര്യത്തിൽ താല്പര്യമുള്ള അതാത് പ്രദേശങ്ങളിലെ മലയാളികൾ ആണെന്ന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
പ്രതിനിധി സമ്മേളനത്തിലും പൊതുസമ്മേളനത്തിലും മുഖ്യമന്ത്രി പിണറായി വിജയനെയും, വ്യവസായ മന്ത്രി പി രാജീവനെയും കൂടാതെ പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് , വ്യവസായ പ്രമുഖരായ എം എ യൂസഫലി, രവി പിള്ള, ആസാദ് മൂപ്പൻ. നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല ഐഎഎസ് , ഡൽഹിയിലെ. ഒ എസ് ഡി വേണു രാജാമണി ഐഎഎസ് , നോർക്ക വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ സി ഇ ഒ ഹരികൃഷ്ണൻ നമ്പൂതിരി, ജനറൽ മാനേജർ അജിത്ത് കൊളശേരി, ഒ വി മുസ്തഫ, സി വി റപ്പായി, ജെ കെ മേനോൻ, എസ് ശ്രീകുമാർ, സി എ ജോസഫ് , ബിജു പെരിങ്ങത്തറ,കുര്യൻ ജോർജ്ജ് എന്നിവരും വിവിധ കമ്മിറ്റി കൺവീനർമാരും സംഘടനാ നേതാക്കളും സമ്മേളനങ്ങളിൽ സംസാരിക്കുകയുണ്ടായി. ഇംഗ്ലണ്ടിന്റെയും ഇന്ത്യയുടേയും ദേശീയ ഗാനാലാപനത്തോടെയാണ് പ്രതിനിധി സമ്മേളനം ആരംഭിച്ചതും അവസാനിച്ചതും.
ബ്രിട്ടനിലെ മലയാളീ സമൂഹത്തിന്റെ കൂട്ടായ്മയും സംഘടന ബോധവും വിളിച്ചോതി കൊണ്ട് കഴിഞ്ഞ 10 ആഴ്ചകളോളമായി തികഞ്ഞ അച്ചടക്കത്തോടും ദിശാബോധത്തോടും കൂടി സംഘടിപ്പിക്കപ്പെട്ട ലോക കേരളസഭ യുകെ_യൂറോപ്പ് മേഖല സമ്മേളനം ഒരു ചരിത്ര വിജയമായി. ബ്രിട്ടനിലെയും യൂറോപ്പിലേയും ദശകങ്ങൾ ചരിത്രമുള്ള മലയാളീ സമൂഹത്തിന്റെ കുടിയേറ്റവും നവകേരള സൃഷിടിക്കായി മലയാളികളുടെ ആശയ സമുന്നയവും യൂറോപ്പിലേയും യുകെയിലെയും വികസന കാഴ്ചപ്പാടുകൾ നമ്മുടെ കൊച്ചു കേരളത്തിനുപകരിക്കുന്ന തലത്തിലുള്ള ദിശാ ബോധവും ലോക കേരള സഭ മേഖല സമ്മേളനം ചർച്ച ചെയ്ത് ഈ മേഖല സമ്മേളനത്തിന്റെ പ്രാധാന്യം മനസ്സിലാക്കുവാൻ ഏവർക്കും അവസരം ലഭിച്ചു.
നവകേരള നിര്‍മ്മാണം പ്രതീക്ഷകളും സാധ്യതകളും പ്രവാസികളുടെ പങ്കും, വെജ്ഞാനിക സമൂഹ നിര്‍മ്മിതിയും പ്രവാസ ലോകവും, ലോക കേരള സഭ പ്രവാസി സമൂഹവും സംഘടനകളും, യൂറോപ്യന്‍ കുടിയേറ്റം അനുഭവങ്ങളും വെല്ലുവിളികളും എന്നീ നാല് വിഷയങ്ങളില്‍ സമ്മേളനത്തില്‍ ചര്‍ച്ചകള്‍ നടന്നു.
ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ പ്രൊഫ. വി.കെ. രാമചന്ദ്രൻ ,നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ, സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ.കെ.രവി രാമൻ, പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് ഐ.എ.എസ് എന്നിവര്‍ യഥാക്രമം ചര്‍ച്ചകള്‍ക്ക് നേതൃത്വം നൽകി.
മേഖല സമ്മേളനം നിയന്ത്രിച്ചത് സമ്മേളന പ്രതിനിധികളിൽ നിന്നും തിരഞ്ഞെടുത്ത പ്രസീഡിയം ആയിരുന്നു. പ്രതിനിധി സമ്മേളനത്തിൽ ചീഫ് കോർഡിനേറ്റർ എസ് ശ്രീകുമാറും പൊതുസമ്മേളനത്തിൽ ഓർഗനൈസേഷൻ കമ്മിറ്റി ചെയർമാൻ ഡോ ബിജു പെരിങ്ങത്തറയും സ്വാഗതമാശംസിച്ചു . യു കെയിലെ വിവിധ സംഘടനകളെ ഏകോപിപ്പിച്ചു മേഖല സമ്മേളനം നടത്താൻ കഴിഞ്ഞതിലെ സന്തോഷവും ചീഫ് കോഓർഡിനേറ്റർ എസ്. ശ്രീകുമാർ സദസ്സുമായി പങ്കുവെച്ചു.
യുകെയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള എഴുപത്തഞ്ചോളം കലാകാരന്മാർ പങ്കെടുത്ത ‘കേളീരവം’ എന്ന ഹൃദ്യമായ കലാപാരിപാടികളും തിങ്ങി നിറഞ്ഞ സദസ്സിനെ സാക്ഷി നിർത്തി അരങ്ങേറി.
വളരെ ചുരുങ്ങിയ സമയം കൊണ്ട് യുകെ യിലെ വിവിധ രാഷ്ട്രീയ സാംസ്‌ക്കരിക പ്രവാസി സംഘടനകളെ ഒരുമിച്ചു കൊണ്ടുവന്നു ഈ ലോക കേരളസഭ മേഖല സമ്മേളനം ഒരു വമ്പിച്ച വിജയം ആക്കിമാറ്റിയ യുകെയിലെ മലയാളീ സമൂഹത്തിന് ചീഫ് കോർഡിനേറ്റർ എസ് ശ്രീകുമാർ, ജോയിന്റ് കോർഡിനേറ്റർ സി എ ജോസഫ്, ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ ഡോ ബിജുപെരിങ്ങത്തറ, പി. ആർ. ഒ. ജയൻ എടപ്പാൾ, മറ്റു സബ് കമ്മിറ്റി കൺവീനർമാർ, ലോക കേരള സഭ അംഗങ്ങൾ എന്നിവർ നന്ദി അറിയിച്ചു.