Latest News

കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ കുഴിമന്തി കഴിച്ച 15 പേർക്ക് ഭക്ഷ്യവിഷബാധയേറ്റതായി പരാതി. ഇരുപത്തിയാറാം മൈലിലെ ‘ഫാസ്’ എന്ന സ്ഥാപനത്തില്‍ നിന്നും കുഴിമന്തി കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്‌.

ഇവരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലും പിന്നീട് വിവിധ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.

പരാതിക്ക് പിന്നാലെ പഞ്ചായത്തും ആരോഗ്യവകുപ്പും ഹോട്ടലില്‍ പരിശോധന നടത്തി. ശുചിത്വമില്ലാതെയാണ് ഹോട്ടല്‍ പ്രവർത്തിക്കുന്നതെന്നും ഹെല്‍ത്ത് കാർഡില്ലാതെയാണ് ജീവനക്കാർ ജോലി ചെയ്യുന്നതെന്നും പരിശോധനയില്‍ കണ്ടെത്തിയതോടെ ഹോട്ടല്‍ താല്‍ക്കാലികമായി അടച്ചുപൂട്ടുന്നതിന് അധികൃതർ നിർദേശം നല്‍കി.

കെന്റ് അയ്യപ്പ ടെമ്പിളും കെന്റ് ഹിന്ദുസമാജംവും സംയുക്തമായി വിഷു ആഘോഷങ്ങളും, അയ്യപ്പ പൂജയും സംഘടിപ്പിക്കുന്നു. ഈ വരുന്ന ഏപ്രിൽ 14 ആം തീയതി തിങ്കളാഴ്ച രാവിലെ 10 മണി മുതൽ 3 മണി വരെ വിഷു ആഘോഷങ്ങളും. വൈകുന്നേരം 5 മണി മുതൽ 7 മണി വരെ അയ്യപ്പ പൂജയും ആണ് ചടങ്ങുകൾ. അന്നേ ദിവസം വിഷു കണി, വിഷു കൈനീട്ടം, വിഷു സദ്യ, അയ്യപ്പ പൂജ എന്നിവഉണ്ടായിരിക്കുന്നതാണ്.

വിലാസം
1 Northgate, Rochester, Kent, ME1 1LS

കൂടുതൽ വിവരങ്ങൾക്കും, രജിസ്ട്രേഷനും

07973151975 / 07906130390 /07985245890 / 07507766652 /07838170203
Email: [email protected] / [email protected]
www.kentayyappatemple.org

ജോബി തോമസ്

ലണ്ടൻ: യുകെ മലയാളിയും ബേസിംഗ്സ്റ്റോക്ക് മുൻ ബറോ കൗൺസിലറും ലണ്ടൻ ബ്രൂണൽ യൂണിവേഴ്സിറ്റിയിലെ പരിസ്ഥിതി ശാസ്ത്രജ്ഞനും പ്രമുഖ സംരംഭകനുമായ ഡോ അജി പീറ്റർ രചനയും സംവിധാനവും നിർവ്വഹിച്ച നാലാമത് സംഗീത ആൽബം ‘പഥികൻ’ ഏപ്രിൽ 12 ശനിയാഴ്ച പ്രകാശനം ചെയ്യും . ലണ്ടൻ മലയാള സാഹിത്യ വേദിയുടെ പതിനഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി കലാ സാംസ്കാരിക സാമൂഹിക രംഗത്തെ പ്രതിഭകളെ പുരസ്കാരം നൽകി ആദരിക്കുന്ന ചടങ്ങിലാണ് ‘പഥികൻ’ എന്ന സംഗീത ആൽബവും പ്രകാശനം ചെയ്യുന്നത്.

കലാ സാഹിത്യ സാംസ്കാരിക രംഗത്ത് നൽകിയ സംഭാവനകളെ മാനിച്ച് ലണ്ടൻ മലയാള സാഹിത്യവേദി നൽകിവരുന്ന പുരസ്കാരങ്ങൾക്ക് ഇത്തവണ തെരഞ്ഞെടുത്തിരിക്കുന്ന പ്രശസ്ത പത്രപ്രവർത്തകനും എഴുത്തുകാരനും അധ്യാപകനുമായ പ്രൊഫ മാടക്ക്വന ബാലകൃഷ്ണപിള്ള, എസ് മിഷൻ ഒമാൻ ചാപ്റ്റർ പ്രസിഡന്റും ലോക കേരളസഭാംഗവും വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ ചെയർമാനുമായ ഡോ ജെ രത്‌നകുമാർ എന്നിവരോടൊപ്പം യുകെയിലെ കലാ സാംസ്കാരിക സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്ന ഡോ അജി പീറ്ററും പുരസ്കാര ജേതാവായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ഏപ്രിൽ 12 ശനിയാഴ്ച കോട്ടയം അർക്കാഡിയ ഹോട്ടലിൽ വൈകുന്നേരം നാല് മണിക്ക് നടക്കുന്ന സമ്മേളനത്തിൽ ബഹു സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി ശ്രീ വി എൻ വാസവൻ പുരസ്കാരങ്ങൾ നൽകി ജേതാക്കളെ ആദരിക്കും. തുടർന്ന് ഡോ അജി പീറ്റർ രചനയും സംവിധാനവും നിർവ്വഹിച്ച ‘പഥികൻ’എന്ന സംഗീത ആൽബത്തിന്റെ പ്രകാശന കർമ്മവും ബഹു മന്ത്രി ശ്രീ വി എൻ വാസവൻ നിർവ്വഹിക്കും. ലണ്ടൻ മലയാളസാഹിത്യ വേദി ജനറൽ കോർഡിനേറ്റർ ശ്രീ റജി നന്തികാട്ട് പുരസ്കാര സന്ധ്യ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കും. ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, പ്രമുഖ സാഹിത്യകാരൻ ശ്രീ കിളിരൂർ രാധാകൃഷ്ണൻ മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റും ലോക കേരളസഭാംഗവുമായ ശ്രീ സി എ ജോസഫ് എന്നിവർ ആശംസകൾ അർപ്പിക്കും.

ശ്രോതാക്കളുടെ മനം കവരുന്ന ശബ്ദ സൗന്ദര്യത്തിൽ അനുഗ്രഹീത ഗായകനായ കെസ്റ്റർ ആണ് ‘പഥികൻ’എന്ന സംഗീത ആൽബത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ശ്രീമതി ജോളി പീറ്റർ നിർമ്മാണവും സാംജി ആറാട്ടുപുഴ സംഗീതവും ഡിജോ പി വർഗീസ് എഡിറ്റിംഗും ജോസ് ആലപ്പി സിനിമോട്ടോഗ്രാഫിയും നിർവ്വഹിച്ചിട്ടുള്ള ഈ സംഗീത ആൽബത്തിന്റെ ക്രിയേറ്റീവ് കോർ ഡിനേറ്റർ ശ്രീ സി എ ജോസഫ് ആണ്.

ഓരോ മനുഷ്യന്റെയും ജീവിതത്തിൽ സന്തോഷം പകരുന്നത് നേട്ടങ്ങൾ ലഭിക്കുന്ന അവസരങ്ങളിലാണ്. എന്നാൽ കഷ്ടതകളിലൂടെയും പ്രയാസങ്ങളിലൂടെയും കടന്നുപോകുന്ന മനുഷ്യൻ ദൈവത്തിന്റെ തണലിൽ അഭയം പ്രാപിക്കുമ്പോൾ ലഭിക്കുന്ന മന:ശാന്തിയും സമാധാനവും അനുഭവിച്ചറിയുന്ന നിമിഷങ്ങൾക്ക് മനോഹാരിതയാർന്ന ദൃശ്യാവിഷ്കാരങ്ങൾ നൽകിയാണ് ഈ സംഗീത ആൽബം ചിത്രീകരിച്ചിരിക്കുന്നത് . നിരവധി നാടകങ്ങൾക്ക് രചനയും സംവിധാനവും നിർവ്വഹിക്കുകയും പ്രധാന വേഷങ്ങളിൽ അഭിനയിക്കുകയും ചെയ്തിട്ടുള്ള മികച്ച അഭിനേതാവ് കൂടിയായ ഡോ അജി പീറ്റർ തന്നെയാണ് ഈ സംഗീത ആൽബത്തിലെ ‘പഥികന് ‘ ജീവൻ നൽകി ദൃശ്യവിസ്മയം തീർത്തിട്ടുള്ളത് .

ലണ്ടൻ മലയാള സാഹിത്യവേദി ഏപ്രിൽ 12ന് സംഘടിപ്പിക്കുന്ന പുരസ്കാര സന്ധ്യ 2025 ന്റെ ക്രമീകരണങ്ങളും ഒരുക്കങ്ങളും പൂർത്തിയായതായി പ്രോഗ്രാം കോർഡിനേറ്റർ ശ്രീ സന്തോഷ് ഫിലിപ്പ് നന്തികാട്ട് അറിയിച്ചു.

യുകെ പാത്രിയർക്കേറ്റ് വികാരിയേറ്റിന്റെ കീഴിലുള്ള സെൻറ് ജോൺസ് ജാക്കോബേറ്റ് സിറിയക് ഓർത്തഡോക്സ് കോൺഗ്രിഗേഷനിൽ ഈ വർഷത്തെ പീഡാനുഭവ വാര ശുശ്രൂഷകൾ യുകെ പാത്രിയാർക്ക വികാരി അഭി : ഐസക് മാർ ഒസ്താത്തിയോസ് മെത്രാപ്പോലീത്തയുടെ പ്രത്യേക നിർദ്ദേശപ്രകാരം ബഹുമാനപ്പെട്ട എൽദോ തവളപ്പാറ അച്ചൻ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

ഓശാന – ഏപ്രിൽ 13 ഞായറാഴ്ച രാവിലെ 9 – ന് പ്രാർത്ഥനയും തുടർന്ന് കുരുത്തോല ശുശ്രൂഷ, വി: കുർബാന എന്നിവ നടത്തപ്പെടും. ഉച്ചയ്ക്ക് 2 മണിക്ക് ധ്യാനവും, വിശുദ്ധ കുമ്പസാരവും നടത്തപ്പെടും. പെസഹാ – ഏപ്രിൽ 16 ബുധൻ വൈകിട്ട് 6 – ന് പ്രാർത്ഥനയോടുകൂടി ആരംഭിക്കും. ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകൾ ഏപ്രിൽ – 18 ന് രാവിലെ 9 ന് തുടങ്ങി 3 മണിക്ക് പര്യവസാനിക്കുന്ന രീതിയിൽ ക്രമീകരിച്ചിരിക്കുന്നു. ദുഃഖ ശനിയാഴ്ച വാങ്ങിപ്പോയവർക്കു വേണ്ടിയുള്ള വിശുദ്ധ കുർബാന രാവിലെ 9 – ന് പ്രാർത്ഥനയോടെ ആരംഭിക്കും. ഉയർപ്പിന്റെ ശുശ്രൂഷകൾ ഏപ്രിൽ – 19-ാം ശനിയാഴ്ച വൈകിട്ട് 6 – ന് സന്ധ്യാ പ്രാർത്ഥന, 7.30 – ന് ഉയിർപ്പ് ശുശ്രൂഷ, തുടർന്ന് വിശുദ്ധ കുർബാനയും, സ്നേഹവിരുന്നോടും കൂടെ ഹാശാ ശുശ്രൂഷകൾ പര്യവസാനിക്കും. വിശ്വാസികൾ ഏവരും പ്രാർത്ഥനയോടു കൂടെ ശുശ്രൂഷയിൽ വന്ന് സംബന്ധിച്ച് അനുഗ്രഹീതരാകുവാൻ ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്

റവ. ഫാ . ഗീവർഗീസ് തണ്ടയത്ത് -07961785688
ബിനു വർഗീസ് – 07463248821
അനിൽ ജേക്കബ് – 07405661773
ഡാനി ജോർജ് – 07826202750
അജി കുര്യാക്കോസ് – 07535774745

മാളയ്ക്ക് സമീപം കുഴൂരില്‍ ആറു വയസ്സുകാരനെ കൊലപ്പെടുത്തിയതിന് പ്രകൃതി വിരുദ്ധ ബന്ധത്തിന് കുട്ടി എതിര്‍ത്തതിനെ തുടര്‍ന്നെന്ന് പൊലീസ്. കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ അടുത്ത് പ്രതി ജോജോ എത്തുകയും, കുട്ടിയെ കൂട്ടിക്കൊണ്ടു പോകുകയുമായിരുന്നു. ഒഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ ഇയാള്‍ കുട്ടിയോട് മോശമായി പെരുമാറിയെന്ന് റൂറല്‍ എസ്പി ബി കൃഷ്ണകുമാര്‍ പറഞ്ഞു.

ഇക്കാര്യം മാതാപിതാക്കളോട് പറയുമെന്ന് പറഞ്ഞപ്പോഴാണ് പ്രതി കുട്ടിയുടെ മൂക്കും വായും പൊത്തിപ്പിടിച്ച് ബലമായി കുളത്തിലേക്ക് തള്ളിയിട്ടത്. മരണം ഉറപ്പാക്കാനായി വെള്ളത്തില്‍ മുക്കിപ്പിടിക്കുകയും ചെയ്തു. കുഴൂര്‍ സ്വര്‍ണപ്പള്ളം റോഡില്‍ മഞ്ഞളി അജീഷിന്റെ മകന്‍ ഏബലാണ് മരിച്ചത്. വീടിനടുത്തുള്ള കുളത്തിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വൈകീട്ട് 6.45 മുതലാണ് കുട്ടിയെ കാണാതാകുന്നത്. കുട്ടിയുടെ അയല്‍വാസി കൂടിയാണ് പ്രതിയായ ജോജോയെന്ന് പൊലീസ് സൂചിപ്പിച്ചു. ഇയാള്‍ക്ക് മുമ്പ് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും, ബോര്‍സ്റ്റല്‍ സ്‌കൂളില്‍ കഴിഞ്ഞിട്ടുണ്ടെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. കുട്ടിയെ തിരയുന്നതിനിടെ, പ്രതിയും കുട്ടിയും നടന്നു പോകുന്ന സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു.

ഇതോടെ അവസാനം പ്രതി കുട്ടിക്കൊപ്പം ഉണ്ടെന്ന് മനസ്സിലായി. തുടര്‍ന്ന് പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ കുട്ടി കുളത്തിലുള്ളതായി ഇയാള്‍ സമ്മതിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കുട്ടിയെ കാണാതായതിന് പിന്നാലെ നാട്ടുകാര്‍ തിരച്ചില്‍ നടത്തുമ്പോള്‍ ജോജോയും ഒപ്പം കൂടി. അന്വേഷണം വഴിതെറ്റിക്കാനും ഇയാള്‍ ശ്രമിച്ചിരുന്നതായാണ് വിവരം.

വിഷുവിന് നാട്ടിലെത്താൻ സ്പെഷൽ ട്രെയിനുകൾ അനുവദിക്കണമെന്ന മലയാളികളുടെ നിരന്തര ആവശ്യത്തിൽ അവസാന നിമിഷവും റെയില്‍വേ മുഖംതിരിച്ചതോടെ അവസരം മുതലെടുത്ത് ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി അന്തർ സംസ്ഥാന ബസുകള്‍. ബംഗളൂരുവില്‍ നിന്നുള്ള ടിക്കറ്റ് നിരക്ക് ഇരട്ടിയിലധികം വർദ്ധിപ്പിച്ചു.

വെള്ളിയാഴ്ച മുതലാണ് ടിക്കറ്റ് നിരക്കില്‍ വർദ്ധനവ്. രണ്ടാം ശനി ആയതിനാല്‍ വെള്ളി രാത്രി തന്നെ നാട്ടിലേക്ക് തിരിക്കാനാണ് മിക്ക മലയാളികളുടെയും പദ്ധതി. ഇതോടെ വെള്ളി, ശനി, ഞായർ ദിവസങ്ങളില്‍ ഒരുപോലെ ടിക്കറ്റ് നിരക്കില്‍ വർദ്ധനവുണ്ട്.

ഇന്നലെ ബംഗളൂരുവില്‍ നിന്ന് മലപ്പുറത്തേക്ക് എ.സി സ്ലീപ്പറിന് 1,100 രൂപയായിരുന്നു. 1,400 രൂപയാണ് കൂടിയ നിരക്ക്. അതേസമയം നാളെ ടിക്കറ്റ് നിരക്ക് 2,400 രൂപ വരെയായി കൂട്ടും. ബസ് പുറപ്പെടുന്ന സമയം വച്ച്‌ നിരക്ക് വീണ്ടും വർദ്ധിപ്പിക്കും. മലപ്പുറം വഴി എട്ട് സർവീസുകളും, തിരൂർ വഴി പത്തും പെരിന്തല്‍മണ്ണ വഴി നാലും മഞ്ചേരി വഴി എട്ടും സർവീസുകളാണ് ഉള്ളത്. നിലമ്ബൂരിലേക്ക് രണ്ട് സ്വകാര്യ ബസുകളാണ് സർവീസ് നടത്തുന്നത്.

ലിസ്ബണിൽ സമീക്ഷയുടെ കലാമാമാങ്കമായ കേരളീയത്തിന് വർണാഭമായ കൊടിയിറക്കം. ലോറൽഹിൽ കമ്മ്യൂണിറ്റി കോളജിൽ നടന്ന സർഗോത്സവത്തിൽ നൂറിലേറെ പേർ പങ്കെടുത്തു. പെർഫോമിങ്ങ് ആർട്സ്, ഫൈൻ ആർട്സ്, ലിറ്റററി ആർട്സ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. സീനിയർ വിഭാഗത്തിൽ ടെസ്സ് മേരി കലാതിലക പട്ടം ചൂടി. അഡൽറ്റ് വിഭാഗത്തിൽ ഷാരോൺ ബെന്നിയാണ് കലാതിലകമായത്. ജൂനിയർ വിഭാഗത്തിൽ ഡീഗോ സാനിയൽ കലാപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, ജൊഹാന സാറാ ജനു കലാതിലകമായി. സർഗ്ഗോത്സവത്തിൽ ഉടനീളം മിന്നുന്ന പ്രകടനം കാഴ്ചവെച്ച ഹെലൻ റേച്ചൽ ലിജോയ് ആണ് ബാലതാരം.

കേരളീയത്തിന്റെ സമാപന സമ്മേളനത്തിനോട് അനുബന്ധിച്ച് നോർത്തേൺ ഐർലന്റിലെ പ്രൊഫഷണൽ നർത്തകരെ അണിനിരത്തി അവതരിപ്പിച്ച നൃത്തശില്പം വേറിട്ട കാഴ്ചയായി. കാണികൾ എഴുന്നേറ്റ് നിന്ന് കരഘോഷത്തോടെയാണ് നൃത്തശില്പം ആസ്വദിച്ചത്. തുടർന്ന് കലാകേളി വാദ്യസംഘം അവതരിപ്പിച്ച തായമ്പക കാണികളെ ത്രസിപ്പിച്ചു. പ്രൊവിൻസിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ കലാകാരികൾ അവതരിപ്പിച്ച തിരുവാതിര (ഡറി-ലണ്ടൻഡറി), ഒപ്പന (ലിസ്ബൺ ), മാർഗ്ഗംകളി (പോർട്ടഡൗൺ) എന്നിവ അരങ്ങേറി.

ലളിതമായ ഉദ്‌ഘാടനച്ചടങ്ങിന് ശേഷമാണ് മത്സരങ്ങൾ ആരംഭിച്ചത്. കർമ്മാ കലാകേന്ദ്രത്തിലെ നൃത്താദ്ധ്യാപികയായ ബിജിനി ജയപ്രകാശ് ഭദ്രദീപം കൊളുത്തി, ജനറൽ കൺവീനർ ആതിരാ രാമകൃഷ്‌ണൻ സ്വാഗതവും സുബിതാ ശ്രീഹരി നന്ദിയും പറഞ്ഞു. സമീക്ഷ യുകെ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബൈജു നാരായണൻ സംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്‌തു. സർഗവേദി നോർത്തേൺ ഐർലൻഡ് കോർഡിനേറ്റർ ശ്രീ എസ്.എസ്.ജയപ്രകാശ് സ്വാഗതം പറഞ്ഞു. ജോബി പരിയാടാൻ ആശംസയും പ്രദീപ് പ്ലാക്കൽ നന്ദിയും അറിയിച്ചു.

മത്സര വേദിക്കരികെ കേരളീയ ഭക്ഷണങ്ങൾ തയ്യാറാക്കിയിരുന്നു. കാന്താരി ചിക്കനും കോട്ടയത്തെ മാമിച്ചേടത്തിയുടെ കടയിൽ നിന്നുമെത്തിച്ച ലഘുഭക്ഷണങ്ങളും രുചി വൈവിധ്യങ്ങളായി. ലോക പ്രശസ്തമായ നിരവധി കോഫീ ബ്രാന്റുകളും ഭക്ഷണശാലയിൽ ഇടംപിടിച്ചു. ബൗൺസി കാസിലുകളും ഗെയിമുകളും അടങ്ങിയ വണ്ടർവില്ലയും ഒരുക്കിയിരുന്നു. സമീക്ഷയുടെ പഴുതടച്ച സംഘാടന മികവിന് മറ്റൊരു ദൃഷ്ടാന്തമാവുകയാണ് വടക്കൻ ഐർലന്റിൽ സംഘടിപ്പിച്ച സർഗോത്സവം.

ഇടുക്കി ഉപ്പുതറയിൽ ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിനെതിരെ ​ഗുരുതര ആരോപണവുമായി മരിച്ച സജീവന്റെ പിതാവ് മോഹനൻ. വാഹന വായ്പയുടെ തിരിച്ചടവ്‌ മുടങ്ങിയതിന് ഫിനാൻസ് കമ്പനിക്കാർ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി പിതാവ് ആരോപിച്ചു.

ഓട്ടോറിക്ഷ വാങ്ങുന്നതിന് പണം വായ്പ എടുത്തിരുന്നു. രണ്ടുമാസത്തെ തവണ അടയ്ക്കുന്നതിൽ മുടക്കം സംഭവിച്ചു. തുടർന്ന് സ്ഥാപനത്തിൽ നിന്ന് സജീവിനെയും തന്നെയും വിളിച്ച് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് മോഹനൻ പറഞ്ഞു. 30 നുള്ളിൽ വീട് വിറ്റിട്ടാണെങ്കിലും പണം അടയ്ക്കാമെന്ന് പറഞ്ഞെങ്കിലും ഏജന്റ് അസഭ്യവാക്കുകൾ വിളിച്ചെന്നും പിതാവ് ആരോപിച്ചു.

സജീവ് മോഹനന്റെ ആത്മഹത്യ കുറിപ്പും പോലീസ് കണ്ടെടുത്തു. കട്ടപ്പനയിലെ സ്വകാര്യ പണമിടപാട് സ്ഥാപനമാണ് ആത്മഹത്യക്ക് പിന്നിലെന്ന് കത്തിൽ ആരോപിച്ചിട്ടുണ്ടെന്നാണ് വിവരം.

കടബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ഇടുക്കി എസ്പി ടി.കെ. വിഷ്ണു പ്രദീപ് പറഞ്ഞു. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് വായ്പ എടുത്തതുമായി ബന്ധപ്പെട്ട സമ്മർദ്ദം സജീവിന് ഉണ്ടായിരുന്നു. ആത്മഹത്യ കുറുപ്പിലും ഈ കാര്യങ്ങൾ ഉണ്ടെന്ന് എസ്പി വ്യക്തമാക്കി.

ചട്ടിപ്പറമ്പില്‍ വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. അസ്മയുടെ പ്രസവം എടുക്കാന്‍ സഹായിച്ച ഒതുക്കുങ്ങല്‍ സ്വദേശി ഫാത്തിമ, മകന്‍ അബൂബക്കര്‍ സിദ്ദിഖ് എന്നിവരെയാണ് മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. അസ്മയുടെ ഭര്‍ത്താവ് സിറാജുദ്ദീനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

വീട്ടില്‍ വച്ച് പ്രസവിക്കുന്നതിന് ഭാര്യ അസ്മയെ നിര്‍ബന്ധിച്ചുവെന്നാണ് സിറാജുദ്ദീനെതിരായ കുറ്റം. പ്രസവത്തില്‍ അസ്മ മരിച്ചതിനാല്‍ നരഹത്യയും പിന്നീട് തെളിവ് നശിപ്പിച്ചതിനാല്‍ ഈ കുറ്റവും സിറാജുദ്ദീനെതിരെ ചുമത്തിയിട്ടുണ്ട്. അസ്മയുടെ നേരത്തെയുള്ള നാലു പ്രസവത്തില്‍ രണ്ടു പ്രസവം വീട്ടിലാണ് നടന്നത്.

പ്രസവശേഷം വൈദ്യസഹായം ലഭിക്കാതെ രക്തം വാര്‍ന്നാണ് യുവതി മരിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സിറാജുദ്ദീനെ സഹായിച്ചവരെ കുറിച്ചും തെളിവ് നശിപ്പിക്കലിലും അന്വേഷണം നടത്തുമെന്ന് മലപ്പുറം എസ്പി നേരത്തെ അറിയിച്ചിരുന്നു. ശനിയാഴ്ച വൈകിട്ട് 6 മണിയോടെ പ്രസവിച്ച അസ്മ രാത്രി 9 മണിക്ക് മരിച്ചു. പ്രസവശേഷം രക്തസ്രാവം തുടര്‍ന്നിട്ടും ആശുപത്രിയിലെത്തിക്കാന്‍ ഇവര്‍ തയ്യാറായില്ല. ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു.

പുതിയ മദ്യ നയത്തിന് അംഗീകാരം നൽകി മന്ത്രിസഭാ യോഗം. ടൂറിസ്റ്റ് ആവശ്യം മുൻനിർത്തി ഒന്നാം തീയതിയിലും ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളിൽ ഇനിമുതൽ മദ്യം വിളമ്പാം. പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള യാനങ്ങളിലും മദ്യം വിളമ്പാൻ അനുമതിയുണ്ട്. ഡ്രൈഡേയിൽ കൂടുതൽ ഇളവ് വരുത്തിക്കൊണ്ടുള്ള മദ്യനയത്തിനാണ് ഒടുവിൽ അന്തിമ അംഗീകാരം നൽകുന്നത്. ടൂറിസ്റ്റ് ആവശ്യങ്ങൾക്കായി ഒന്നാം തീയതിയും ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളിൽ മദ്യം നൽകാം. വിവാഹം, അന്തർദേശീയ കോൺഫറൻസ് എന്നിവ സംഘടിപ്പിക്കുന്ന ഹോട്ടലുകൾക്കാണ് ഇളവ്. ചടങ്ങുകൾ മുൻകൂട്ടി കാണിച്ച് എക്സൈസ് കമ്മീഷണറുടെ അനുമതി വാങ്ങണം. പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള യാനങ്ങളിലും മദ്യം വിളമ്പാം.

കള്ള് ഷാപ്പുകളുടെ ദൂരപരിധിയിൽ മാറ്റമില്ല. 400 മീറ്റർ ദൂരപരിധി തുടരും. പ്രത്യേക അനുമതി ദിവസം ബാർ തുറക്കരുതെന്നും ചടങ്ങിൽ മാത്രം മദ്യം വിളമ്പാമെന്നാണ് നിര്‍ദേശം. ടൂറിസം വകുപ്പായിരുന്നു ഡ്രൈ ഡേ മാറ്റാൻ നിർബന്ധം പിടിച്ചത്. കേരളത്തിൽ നടക്കേണ്ട പല ടൂറിസം കോൺഫറൻസുകൾ റദാക്കുന്നുവെന്നായിരുന്നു വാദം. ഇതിനിടെ ഡ്രൈ ഡേ മാറ്റാൻ സർക്കാറിന് പണം പിരിച്ചുനൽകണമെന്ന ബാറുടമകളുടെ സംഘടനാ പ്രതിനിധിയുടെ ഓഡിയോ പുറത്തുവന്നത് സർക്കാറിനെ വെട്ടിലാക്കിയിരുന്നു. നയം മാറ്റം തന്നെ ഇതോടെ നീട്ടി. ഒടുവിൽ ടൂറിസം കേന്ദ്രങ്ങളിൽ മാത്രം ഡ്രൈ ഡേ മാറ്റാൻ തീരുമാനിക്കുകയായിരുന്നു.

Copyright © . All rights reserved