ഒരു കുടുംബത്തെ ഇങ്ങനെ വേട്ടയാടുന്നതു ശരിയാണോ? പി.സി. ജോർജിന് ആത്മാർഥത കൂടിയതാണു പ്രശ്നം. പരാതിക്കാരി വീട്ടിൽ വന്നിട്ടുണ്ട്. ഞാൻ സംസാരിച്ചിട്ടുണ്ട്.
സാക്ഷിയാക്കാമെന്നു പറഞ്ഞാണു വിളിച്ചുകൊണ്ടു പോയത്. അറസ്റ്റിനെക്കുറിച്ച് സൂചന ഇല്ലായിരുന്നു. പിണറായിയുടെ പ്രശ്നങ്ങൾ പുറത്തു വരാതിരിക്കാനാണ് പിസി ജോർജിനെ അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയെ വെടിവച്ചു കൊല്ലാനുള്ള ദേഷ്യമുണ്ട്. ഒരു കുടുംബം തകർക്കുന്ന പണിയാണു ചെയ്തത്. എന്റെ കൊന്തയ്ക്ക് സത്യം ഉണ്ടെങ്കിൽ ഈ ചെയ്തതിന് പിണറായി അനുഭവിക്കുമെന്നും ഉഷ ജോർജ് പറഞ്ഞു.
പി.സി.ജോര്‍ജിനെതിരായ പരാതി തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് പരാതിക്കാരി. തെളിവുകളാണ് ആദ്യം നല്‍കിയത്. പിന്നെയാണ് 164 മൊഴി നല്‍കിയത്. എട്ടുവര്‍ഷമായി പി.സി.ജോര്‍ജിനെ അങ്ങോട്ടും ഇങ്ങോട്ടും വിളിച്ചിട്ടുണ്ടെന്നും പരാതിക്കാരി മാധ്യമങ്ങളോടു പറഞ്ഞു.
തിരുവനന്തപുരം മ്യൂസിയം പൊലീസ് തൈക്കാട് ഗസ്റ്റ് ഹൗസിലെത്തിയാണ് പി.സി. ജോർജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് നന്ദാവനം എ.ആര്‍.ക്യാംപിലെത്തിച്ചു. അതേസമയം പരാതിക്കാരി തന്നോട് വൈരാഗ്യം തീര്‍ക്കുകയാണെന്ന് പി.സി.ജോര്‍ജ് പ്രതികരിച്ചു.
ഉമ്മന്‍ ചാണ്ടിക്കെതിരെ സി.ബി.ഐയ്ക്ക് കളളമൊഴി നല്‍കാത്തതാണ് വൈരാഗ്യത്തിന് കാരണം. ഉമ്മന്‍ ചാണ്ടിക്കെതിരായ പരാതിക്കാരിയുടെ മൊഴി തെറ്റാണെന്ന് സിബിഐയെ അറിയിച്ചിരുന്നു. നിരപരാധിയാണെന്ന് തെളിയുമെന്ന് നൂറുശതമാനം ഉറപ്പുണ്ട്. ഇതുകൊണ്ടൊന്നും പിണറായി രക്ഷപെടില്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു.
സോളാര്‍ പീഡനക്കേസിലെ പരാതിക്കാരി നല്‍കിയ മറ്റൊരു പീഡന പരാതിയില്‍ മുന്‍ എം.എല്‍.എ പി.സി ജോര്‍ജ് അറസ്റ്റില്‍. ഈ വര്‍ഷം ഫെബ്രുവരി 10-ാം തീയതി തൈക്കാട് ഗസ്റ്റ്ഹൗസില്‍ വിളിച്ച് വരുത്തി കടന്നുപിടിച്ചുവെന്നും ഫോണിലൂടെ അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്നുമാണ് പരാതി. കേസില്‍ മ്യൂസിയം പോലീസാണ്ജോര്‍ജിനെതിരെ കേസെടുത്തിട്ടുള്ളത്.
സര്‍ക്കാരിനെതിരായ ഗുഢാലോചന നടത്തിയെന്ന കേസില്‍ ജോര്‍ജിനെ ചോദ്യം ചെയ്യാനായി തൈക്കാട് ഗസ്റ്റ്ഹൗസിലേക്ക് വിളിച്ചു വരുത്തിയിരുന്നു. ചോദ്യം ചെയ്യല്‍ നടക്കുന്നതിനിടെയാണ് സോളാര്‍ പീഡനക്കേസിലെ പരാതിക്കാരി മ്യൂസിയം പോലീസ് സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കിയത്.
സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിക്കെതിരേ നല്‍കിയ മൊഴി പുറത്തു വന്നതിന് പിന്നാലെ സോളാര്‍ പീഡന കേസ് പരാതിക്കാരിയും പി.സി ജോര്‍ജുമായുള്ള സംഭാഷണം പുറത്തുവന്നിരുന്നു. അങ്ങനെയൊരു സംഭാഷണം നടന്നതായി പരാതിക്കാരിയും സമ്മതിച്ചിരുന്നു. ഇതേ ദിവസം തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.
കോട്ടയം. ലത്തീന്‍ കത്തോലിക്കാ ചരിത്രത്തിനു നേരെയുള്ള കടന്നാക്രമണങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്ന് വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠ റൂബി ജൂബിലി സമ്മേളനത്തില്‍ കെ ആര്‍ എല്‍ സി ബി സി അധ്യക്ഷന്‍. കേരളസഭയില്‍ ഇന്നും ബ്രാഹ്മണ്യത്തിന്റെ വരേണ്യചിന്തയും മേല്‍ക്കോയ്മയും നിലനില്ക്കുന്നുണ്ടെന്നും അധീശശക്തികളുടെ വ്യാജനിര്‍മിതികള്‍ക്കെതിരേ കീഴാളര്‍ തങ്ങളുടെ ചരിത്രം വീണ്ടെടുക്കേണ്ടതുണ്ടെന്നും കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് ബിഷപ്സ് കൗണ്‍സില്‍ അധ്യക്ഷന്‍ ബിഷപ് ഡോ. ജോസഫ് കരിയില്‍ അനുസ്മരിച്ചു. വടവാതൂര്‍ സെന്റ് തോമസ് അപ്പസ്തോലിക സെമിനാരി റൂബി ജൂബിലി സമ്മേളനത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തങ്ങളുടെ ചരിത്രത്തിനുനേരെയുള്ള ഏതു കടന്നാക്രമണങ്ങളെയും അതിശക്തമായി ചെറുക്കാനുള്ള ധീരമായ നിലപാട് കേരളത്തിലെ ലത്തീന്‍സഭ എടുത്തിട്ടുണ്ടെന്ന് ബിഷപ് കരിയില്‍ വ്യക്തമാക്കി.
തെറ്റിദ്ധരിക്കപ്പെടാനും ഒറ്റപ്പെടാനുമുള്ള സാധ്യതയുണ്ടെങ്കിലും വ്യത്യസ്തമായ സ്വന്തം നിലപാടുകള്‍ വ്യക്തമാക്കാന്‍ തന്നെ പരിശീലിപ്പിച്ച ആര്‍ച്ച്ബിഷപ് മാര്‍ പവ്വത്തിലിനെ നന്ദിയോടെ ഓര്‍ത്തുകൊണ്ട് ആരംഭിച്ച പ്രഭാഷണത്തില്‍, ഇപ്പോള്‍ സ്വന്തം നിലയില്‍ ഡോക്ടറല്‍ ബിരുദം നല്കുകയും പോസ്റ്റ് ഡോക്ടറല്‍ പഠനങ്ങള്‍ക്കും മറ്റും സൗകര്യവുമുള്ള വലിയ ഗവേഷണകേന്ദ്രമായി വളര്‍ന്നിട്ടുള്ള പൗരസ്ത്യ വിദ്യാപീഠത്തിലെ ആദ്യകാല പഠനങ്ങളും ആഖ്യാനങ്ങളും ഏറെയും ഏകധ്രുവ വീക്ഷണത്തിലുള്ളതും അക്രൈസ്തവം തന്നെയുമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സീറോ മലബാര്‍ സഭയുടെ പ്രാമാണ്യം സ്ഥാപിക്കാനുള്ള ഒരു ആസൂത്രിത അജന്‍ഡ അവയ് ക്കെല്ലാം പിന്നില്‍ കാണാനാകും. പൗരസ്ത്യ വിദ്യാപീഠത്തിന്റെ അഭിമാനാര്‍ഹമായ വളര്‍ച്ചയുടെ ചരിത്രത്തില്‍ ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരി പ്രൊക്യുറേറ്ററായിരുന്ന കര്‍മലീത്താ മിഷണറി മോണ്‍. വിക്ടര്‍ സാന്‍ മിഗ് വേലിനെ ഓര്‍ക്കേണ്ടതുണ്ട്. വടവാതൂര്‍ സെന്റ് തോമസ് അപ്പസ്തോലിക സെമിനാരിയുടെ ഈ സ്ഥലം അദ്ദേഹം സ്വന്തം പണം കൊടുത്തുവാങ്ങിയതാണെന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. കര്‍മലീത്തരോട് കേരളസഭയ്ക്ക് വലിയ കടപ്പാടാണുള്ളത്. അവര്‍ നമ്മുടെ അഗാധമായ കൃതജ്ഞത അര്‍ഹിക്കുന്നു. ഈശോസഭക്കാരുടെ അത്യുത്സാഹം മൂലം മലബാറിലെ ക്രൈസ്തവ സമൂഹത്തിലുണ്ടായ അനാരോഗ്യകരമായ അവസ്ഥയ്ക്കു പരിഹാരം കാണാനാണ് റോമില്‍ നിന്ന് കര്‍മലീത്തരെ അയക്കുന്നത്. ഇവിടെ നിലനിന്നിരുന്ന ചില അക്രൈസ്തവ ആചാരങ്ങളില്‍ നിന്നും വിശ്വാസഭ്രംശങ്ങളില്‍ നിന്നും മലബാര്‍ സഭയെ ശുദ്ധീകരിക്കാനുള്ള ശ്രമത്തില്‍ ഈശോസഭക്കാര്‍ ലത്തിനീകരണം നടപ്പാക്കി.
മലബാര്‍ സഭയെ റോമിലെ പാപ്പായുടെ കീഴില്‍ കൊണ്ടുവരാന്‍ അവര്‍ കണ്ട ഏക മാര്‍ഗം അതായിരുന്നു. അവര്‍ അങ്ങനെ ചെയ്യരുതായിരുന്നു; അത് തെറ്റായിരുന്നു. ഏകവും സാര്‍വത്രികവും അപ്പസ്തോലികവുമായ സഭ എന്ന ഈശോസഭാ മിഷണറിമാരുടെ കാഴ്ചപ്പാടിന്റെ പശ്ചാത്തലത്തില്‍ വേണം ഉദയംപേരൂര്‍ സൂനഹദോസിനെ കാണേണ്ടത്. ഉദയംപേരൂര്‍ സൂനഹദോസിനെക്കുറിച്ച് ഞാനിവിടെ സംസാരിക്കുന്നത് നിങ്ങളില്‍ പലര്‍ക്കും ഇഷ്ടപ്പെട്ടെന്നുവരില്ല. എങ്കിലും ഞാനതു കാര്യമാക്കുന്നില്ല. കേരള സമൂഹത്തിന്റെ നവോത്ഥാനത്തിനു പൊതുവേയും കേരളസഭയ്ക്കും ഉദയംപേരൂര്‍ സൂനഹദോസ് നല്കിയ സംഭാവനകളെ ചരിത്രത്തിലെ ദൗര്‍ഭാഗ്യകരമായ സംഭവമെന്നു പറഞ്ഞ് കരിതേച്ചുകാണിക്കരുത്. വിഭവസ്രോതസ്സുകളുടെ കാര്യത്തില്‍ സീറോ മലബാര്‍ സഭ കേരളത്തിലെ മറ്റു സഭാവിഭാഗങ്ങളെക്കാള്‍ സമ്പന്നമാണ്. ഭൂതകാലത്തെ നിയന്ത്രിക്കുന്നവന്‍ ഭാവിയെ നിയന്ത്രിക്കുന്നു; വര്‍ത്തമാനകാലത്തെ നിയന്ത്രിക്കുന്നവന്‍ ഭൂതകാലത്തെയും എന്നു പറയാറുണ്ട്. അത് ഈ മേല്‍ക്കോയ്മയുടെ സൂചകമാണ്.
മറ്റുള്ളവര്‍ തുടങ്ങിവച്ചവയെ ഏറെ മികവോടെ അത്യുല്‍കൃഷ്ടമായ രീതിയില്‍ തുടര്‍ച്ചകളും വളര്‍ച്ചകളുമാക്കി പിന്നീട് അത് തങ്ങള്‍ തുടങ്ങിവച്ച ചരിത്രമാക്കി അവതരിപ്പിക്കുന്ന പല പ്രവണതകളും കാണാറുണ്ട്. ഇത് വ്യാജചരിത്രനിര്‍മിതിയാണ്, കപടചരിത്രമാണ്. ജീവിതത്തിന്റെ പല മേഖലകളിലും മറ്റുള്ളവര്‍ കൈവരിച്ച നേട്ടങ്ങള്‍ അതിവിദഗ്ധമായി തട്ടിയെടുത്ത് തങ്ങളുടേതാണെന്ന് അവകാശപ്പെടുന്ന കാഴ്ച കാണാം. ഒളിഞ്ഞും തെളിഞ്ഞും ഇത് അരങ്ങേറുന്നുണ്ട്. ഇതിന്റെയെല്ലാം ഫലം ഒന്നുതന്നെയാണ്. ലോകമെങ്ങും അധികാരം കൈയാളുന്നവര്‍ തങ്ങളുടെ മഹിമയും ആധിപത്യവും പ്രഘോഷിക്കാനായി ചരിത്രം മാറ്റിയെഴുതുന്നു. ഇന്ത്യയില്‍ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് നാം കാണുന്നുണ്ട്. സമൂഹത്തില്‍ മനുഷ്യന്റെ അനുഭവങ്ങളുടെ സംജ്ഞയും നിര്‍വചനങ്ങളും നിര്‍ണയിക്കപ്പെടുന്നത് മുകളില്‍ നിന്ന് താഴേക്കാണ്. സാമൂഹികമായി ദുര്‍ബലരായവര്‍ക്ക് ഇതിനു വഴങ്ങാനേ നിര്‍വാഹമുള്ളൂ. ഇതാണ് ബ്രാഹ്മണ്യം. ബ്രാഹ്മണ്യത്തിന്റെ ഈ വരേണ്യവ്യവസ്ഥ കേരളസഭയില്‍ ഇന്നും നിലനില്‍ക്കുന്നു. എല്ലാവരും സമന്മാരാണ്, എന്നാല്‍ ചിലര്‍ കുറേക്കൂടെ സമന്മാരത്രേ.
ഒരു പുതിയ മാര്‍ഗമായി അവതരിപ്പിക്കപ്പെട്ട ക്രിസ്തുമതത്തില്‍ ഇത്തരം വരേണ്യഭാവം വിശ്വാസപ്രമാണങ്ങളും അരൂപിക്കു വിരുദ്ധമാണ്. നിങ്ങളുടെ ഇടയില്‍ ഇങ്ങനെയാകരുത് എന്നാണ് കര്‍ത്താവ് കല്പിച്ചത്. നമ്മള്‍ അതു മറന്നു. നിങ്ങളില്‍ മുമ്പനാകാന്‍ ആഗ്രഹിക്കുന്നവന്‍ സ്വയം സേവകനും അടിമയുമാകണമെന്നാണ് മത്തായിയുടെ സുവിശേഷത്തില്‍ പറയുന്നത്. പ്രാഥമികമായി ചരിത്രം നേരായി കാണേണ്ടതുണ്ട്. എന്നിട്ടുവേണം നേരിന്റെ ചരിത്രമെഴുതാന്‍. കീഴാളര്‍ തങ്ങളുടെ ചരിത്രം വീണ്ടെടുക്കുകയാണ്. പള്ളത്തു രാമന്‍ രാമായണത്തിനു ബദലായി രാവണായനം എഴുതി. ശ്രീനാരായണ ഗുരു കണ്ണാടിപ്രതിഷ്ഠ നടത്തി. പൊയ്കയില്‍ അപ്പച്ചന്‍ വിശുദ്ധഗ്രന്ഥം കത്തിച്ചു. ചരിത്രപരമായ വിഡ്ഢിത്തങ്ങളായിരുന്നു അവ എന്നു പറയാനാകുമോ? അതോ തങ്ങളുടെ സ്വത്വവും സാംസ്‌കാരികതനിമയും ചരിത്രവും വീണ്ടെടുക്കാനുള്ള കീഴാളരുടെ മുന്നേറ്റത്തിന്റെ അടയാളമോ? വ്യവസ്ഥാപിത രീതിയില്‍ യുക്തിയുടെയും ഭാഷയുടെയും നിയന്ത്രണങ്ങള്‍ ഏറ്റെടുത്ത് അര്‍ഥശൂന്യമായ ദുര്‍വ്യാഖ്യാനങ്ങളുടെയും കാല്പനികതയുടെയും മായികപ്രതീകങ്ങള്‍ സൃഷ്ടിക്കുന്ന വ്യാജനിര്‍മിതികളില്‍ അഭിരമിക്കുന്നവര്‍ കീഴാളരുടെ അനുഭവങ്ങളും വികാരവും കണ്ടെത്താനായി ഈ സാംസ്‌കാരിക മുന്നേറ്റങ്ങളുടെ ചരിത്രം തുറവിയോടെയും സാഹോദര്യ മനോഭാവത്തോടെയും പഠിക്കുന്നത് നല്ലതാണ്.
തങ്ങളുടെ ചരിത്രവും സ്വത്വബോധവും വീണ്ടെടുക്കാനുള്ള നിശ്ചയദാര്‍ഢ്യത്തോടെയുള്ള പോരാട്ടത്തില്‍ ക്രിക്കറ്റ് കളിയിലെ മങ്കടിങ് അടവ് പ്രയോജനപ്പെടും. ക്രിക്കറ്റിന്റെ ഭാഷ മനസ്സിലാക്കുന്ന യുവതലമുറയ്ക്ക് ഈ തന്ത്രമെന്താണെന്ന് എളുപ്പത്തില്‍ ഗ്രഹിക്കാനാകും. ചരിത്രനിര്‍മിതിയെ ഫൊട്ടോഗ്രഫിയുടെ സാങ്കേതിക വികസനപരിണാമവുമായി ബന്ധിപ്പിച്ചുകൊണ്ട് വിശദീകരിക്കാന്‍ ഒരു ദേശീയ ചരിത്ര സെമിനാറില്‍ ഞാന്‍ ഒരു ശ്രമം നടത്തുകയുണ്ടായി. ക്ഷണിക ചഞ്ചലമായ ഒരു നിമിഷത്തില്‍ സംഭവിക്കുന്നതിന്റെ ദൃശ്യം ക്യാമറയില്‍ പകര്‍ത്തിയെടുത്ത് അനശ്വരമാക്കുന്ന സ്രഷ്ടാവാണ് ഫോട്ടോഗ്രഫര്‍. അയാള്‍ ആ ചിത്രത്തില്‍ ഒരിടത്തും പ്രത്യക്ഷപ്പെടുന്നില്ല. പ്രതിഫലം കൈപ്പറ്റി അയാള്‍ വിസ് മൃതിയിലേക്കു മറയുന്നു. എന്നാല്‍ സെല്‍ഫിയുടെ ഈ ഡിജിറ്റല്‍യുഗത്തില്‍ ഏതു ഫ്രെയിമിലും കേന്ദ്രകഥാപാത്രം ആ ഫോട്ടോഗ്രഫറാണ്. ഫോട്ടോഗ്രഫിയുടെ സാങ്കേതികപരിണാമത്തിന്റെ ഈ സാധര്‍മ്മ്യം ചരിത്രനിര്‍മിതിയിലും കാണാനാകും.
ചരിത്രത്തിലെ തങ്ങളുടെ ഇടം വീണ്ടെടുക്കാനുള്ള ലത്തീന്‍ സമൂഹത്തിന്റെ പോരാട്ടത്തെക്കുറിച്ച് സൂചിപ്പിക്കുമ്പോള്‍, നമുക്ക് വല്യേട്ടന്മാരെ വേണ്ട എന്ന് ഉറക്കെ പറയേണ്ടിവരും. സിനഡാത്മകതയാണ്. ഞങ്ങളുടെ മുമ്പിലും പുറകിലും ആരും വേണമെന്നില്ല. നമുക്ക് ഒരുമിച്ചു നടക്കാം. പൗരസ്ത്യ വിദ്യാപീഠത്തിന്റെ ജൂബിലിയുടെ കാഹളം മുഴങ്ങുമ്പോള്‍ അത് അനുതാപപ്രകരണത്തിനുള്ള വിളിയായി ധ്യാനിക്കേണ്ടതുണ്ട്. തുറവിയുടെയും സാഹോദര്യത്തിന്റെയും പ്രാര്‍ഥനയില്‍ നമുക്ക് ഒരുമിക്കാം. വലിയൊരു വിജ്ഞാനകേന്ദ്രമായി വളര്‍ന്ന ഈ അപ്പസ്തോലിക സെമിനാരിയുടെ ചരിത്രനേട്ടങ്ങള്‍ അനുസ്മരിക്കുന്നതോടൊപ്പം ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും കേന്ദ്രമായി ഇതിനെ വികസിപ്പിക്കാന്‍ ശ്രമിക്കണം എന്നാണ് എന്റെ വിനീതമായ അപേക്ഷ. വിജ്ഞാനം ക്ഷയിച്ചെന്നുവരും, എന്നാല്‍ ജ്ഞാനം പ്രോജ്വലിക്കതന്നെചെയ്യും.
വടവാതൂര്‍ സെമിനാരിയുടെ വികസനവുമായി താരതമ്യം ചെയ്യുമ്പോള്‍ തനിക്കു നേരിട്ടു ബന്ധമുള്ള ആലുവയിലെ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ആന്‍ഡ് ഫിലോസഫിയുടെ വളര്‍ച്ച ഒച്ചിഴയുന്ന വേഗത്തിലാണെന്ന് ബിഷപ് കരിയില്‍ അനുസ്മരിച്ചു. കേരളത്തിലെ മൂന്നു വ്യക്തിസഭകളുടെയും മേല്‍നോട്ടത്തിലാണ് ആ ഇന്‍സ്റ്റിറ്റ്യൂട്ട്. അനുമതികള്‍ ലഭിക്കുന്നതിലും തീരുമാനങ്ങളെടുക്കുന്നതിലും പല കടമ്പകളും കടക്കേണ്ടതുണ്ട്. എങ്കിലും സുവര്‍ണ ജൂബിലിയിലെത്തിനിൽക്കുന്ന ആലുവയിലെ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വികസനത്തിന്റെ പാതയിലാണ്.
പ്രശാന്തമായ ജലാശയത്തിലേക്ക് അവിടുന്ന് എന്നെ നയിക്കുന്നു എന്ന സങ്കീര്‍ത്തനം ഉദ്ധരിച്ചുകൊണ്ട് ബിഷപ് കരിയില്‍ പറഞ്ഞു: എല്ലാവരും ഇപ്പോള്‍ വെള്ളമുള്ളിടത്തേക്കാണ് പോകുന്നത്. തീരത്തേക്ക്, ജലാശയത്തിനരികിലേക്ക്. വാട്ടര്‍ഫ്രണ്ട് വില്ല എന്ന സങ്കല്പം. മനുഷ്യന്‍ തന്നെത്തന്നെ ആദ്യമായി നോക്കികണ്ടത് ആറന്മുള കണ്ണാടിയിലൊന്നുമല്ല, ജലാശയത്തിലെ പ്രതിരൂപത്തിലാണല്ലോ. മാനവസംസ്‌കാരത്തിന്റെ ആരംഭം തീരങ്ങളിലായിരുന്നു. ഇപ്പോള്‍ എല്ലാവരും തീരത്തേക്കു വരുമ്പോള്‍ അത് പുതിയ സംസ്‌കാരത്തിന്റെ ഉദയമാണോ എല്ലാറ്റിന്റെയും അവസാനമാണോ? എന്തായാലും നമുക്ക് പ്രത്യാശയോടെ ഒന്നിച്ചുനീങ്ങാം. എന്നാല്‍ ആരും വല്യേട്ടന്‍ ചമയേണ്ടതില്ല. നീ അത്രയ്ക്ക് കിഴക്കോട്ടു പോകരുതെന്ന് കുട്ടിക്കാലത്ത് അമ്മ പറഞ്ഞതിന്റെ പൊരുളെന്തെന്ന് മനസ്സിലായത് പിൽക്കാലത്താണ്. പടിഞ്ഞാറിനെ പേടിച്ചിട്ടാണ് പലരും കിഴക്കോട്ടു പോകുന്നത്. എന്നാല്‍ കിഴക്കോട്ടു പോയവര്‍ കൂടുതല്‍ ക്ഷീണിതരായി പടിഞ്ഞാറോട്ടു തിരിച്ചുവരികതന്നെ ചെയ്യും – ബിഷപ് കരിയില്‍ പറഞ്ഞു.
തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ചുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.കല്ലമ്പലത്തെ വീട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.ചാത്തന്‍ പാറ സ്വദേശി മണിക്കുട്ടനും കുടുംബവുമാണ് മരിച്ചത്.ആത്മഹത്യയാണെന്നാണ് നിഗമനം.മണിക്കുട്ടന്‍, ഭാര്യ, രണ്ട് മക്കള്‍, മണിക്കുട്ടന്റെ ഭാര്യയുടെ അമ്മയുടെ സഹോദരി എന്നിവരാണ് മരിച്ചത്.
മണിക്കുട്ടനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.ബാക്കി എല്ലാവരും കട്ടിലില്‍ മരിച്ചു കിടക്കുകയായിരുന്നു. ഇവര്‍ വിഷം കഴിച്ചതാകാമെന്നാണ് കരുതുന്നത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.മണിക്കുട്ടന് കടബാധ്യതയുള്ളതായും ഇതായിരിക്കാം ആത്മഹത്യയ്ക്ക് കാരണമെന്ന് നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞു.
പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.കല്ലമ്പലത്ത് തട്ടുകട നടത്തുന്ന ആളായിരുന്നു മണിക്കുട്ടന്‍.
ഷമ്മി തിലകന്‍ അവസരവാദിയാണെന്ന് സംവിധായകന്‍ ശാന്തിവിള ദിനേശ്. നടനെ താര സംഘടന അമ്മയില്‍ നിന്ന് പുറത്താക്കിയതുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശാന്തിവിള ദിനേശ് ഷമ്മി തിലകനെതിരെ രംഗത്ത് വന്നത്.
തിലകനെ കൊണ്ട് തന്നെ അമ്മ സംഘടനയ്ക്ക് പ്രശ്‌നമായിരുന്നെന്നും ഇല്ലാക്കഥകള്‍ പറഞ്ഞുണ്ടാക്കിയതിനാലാണ് തിലകനെ പുറത്താക്കിയതെന്നും ഇപ്പോള്‍ മകനും അതേ സാഹചര്യത്തിലാണെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.
അതേസമയം, അമ്മയുടെ യോഗത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നതിന്റെ പേരില്‍ തനിക്കെതിരെ നടപടിക്ക് ഒരുങ്ങുന്നതിന് പിന്നില്‍ ചില സംശയങ്ങളാണെന്ന് ഷമ്മി തിലകന്‍ പറഞ്ഞിരുന്നു. താന്‍ ഏതെങ്കിലും തരത്തില്‍ അവര്‍ക്കെതിരെ നീങ്ങുന്നു എന്നുളള ഭയം ആണെന്നും ഷമ്മി തിലകന്‍ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചു.
മോഹന്‍ലാല്‍ ഒരിക്കല്‍ തന്നോട് ചോദിച്ചത് അമ്മ സംഘടന എന്ത് ചെയ്യണം എന്നാണ് താന്‍ ആവശ്യപ്പെടുന്നത് എന്നാണ്. അതിന് മറുപടിയായി ഏഴ് പേജുളള ഒരു റിപ്പോര്‍ട്ട് താന്‍ കൊടുത്തു. അതിലെ കാര്യങ്ങള്‍ നടപ്പില്‍ വരികയാണ് തനിക്ക് വേണ്ടത്, ഷമ്മി തിലകന്‍ വ്യക്തമാക്കി.
നടൻ തിലകന് മക്കൾ സ്വസ്ഥത കൊടുത്തില്ലെന്ന സംവിധായകൻ ശാന്തിവിള ദിനേശിന്റെ ആരോപണത്തോട് രൂക്ഷമായി പ്രതികരിച്ച് നടൻ ഷമ്മി തിലകൻ. മരിച്ചവർ തിരിച്ചുവരില്ലെന്ന് ബോധ്യമുള്ളതിനാൽ ഏത് അപഖ്യാതിയും ആർക്കും പറയാമെന്നായെന്നും എന്നാൽ ആ പറച്ചിലുകൾ വന്നു തറയ്ക്കുന്നത് ജീവിച്ചിരിക്കുന്നവരുടെ ചങ്കിൽ ആണെന്ന് ഇവർ തിരിച്ചറിയുന്നില്ലെന്നും ഷമ്മി തിലകൻ.
തിലകന് തന്റെ മക്കളിൽ ഏറ്റവും വാത്സല്യം ഷമ്മിയോടായിരുന്നുവെന്നും അദ്ദേഹത്തെ ഏറ്റവും കൂടുതൽ വിഷമിപ്പിച്ചതും ഷമ്മിയാണെന്നാണും ശാന്തിവിള ദിനേശ് അഭിമുഖത്തിൽ പറഞ്ഞിരുന്നു. അവസാനനാളുകളിൽ തിലകനെ കാണാൻ ചെന്നപ്പോള്‍ തന്നോട് പറഞ്ഞതാണെന്നും ശാന്തിവിള ദിനേശ് അവകാശപ്പെട്ടു. ഇതെ തുടർന്നാണ് ഷമ്മി തിലകൻ പ്രതികരണവുമായി രംഗത്ത് വന്നത്.
മണിപ്പൂരിലെ ഇംഫാലില്‍ സൈനിക ക്യാമ്പിന് അടുത്തുണ്ടായ മണ്ണിടിച്ചിലില്‍ മരണ 81 ആയെന്ന് മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ്. 16 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. 18 പേരെ രക്ഷിച്ചു. ഇനിയും 55ഓളം ആളുകളെ കണ്ടെത്താനുണ്ട്. രക്ഷാപ്രവര്‍ത്തനം കുറച്ച് ദിവസങ്ങള്‍ കൂടി പുരോഗമിക്കും. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമാണിതെന്നും അദ്ദേഹം പറഞ്ഞു.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍വേ ലൈനിന്റെ ഇംഫാല്‍- ജിറിബാം നിര്‍മാണ മേഖലയില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് അപകടമുണ്ടായത്. നിര്‍മാണ മേഖലയ്ക്ക് സുരക്ഷ ഒരുക്കുന്നതിനായി നിര്‍മിച്ചിരുന്ന സൈനിക ക്യാമ്പിന് മുകളിലേയ്ക്ക് മലയിടിഞ്ഞു വീഴുകയായിരുന്നു. റെയില്‍വേ തൊഴിലാളികളും ടെറിറ്റോറിയല്‍ ആര്‍മി 107ാം ബറ്റാലിയനിലെ സൈനികരും നാട്ടുകാരുമാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ 20 പേര്‍ മരിച്ചെന്നായിരുന്നു ഇന്നലെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായത്.
മോശം കാലാവസ്ഥയും ശക്തമായ മഴയും രക്ഷാപ്രവര്‍ത്തനത്തിന് തടസമുണ്ടാക്കുകയാണ്. മഴ രക്ഷാപ്രവര്‍ത്തനത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നതായി സൈന്യം അറിയിച്ചു. രക്ഷപ്പെടുത്തിയവരെ സൈന്യത്തിന്റെ മെഡിക്കല്‍ യൂണിറ്റില്‍ എത്തിച്ച് ചികിത്സ നല്‍കുന്നുണ്ട്. ആസാം റൈഫിള്‍സ്, എന്‍ഡിആര്‍എഫ്, മണിപ്പൂര്‍ പൊലീസ് എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഇസായി നദിയുടെ ഒഴുക്ക് തടസ്സപ്പെട്ടതും രക്ഷാപ്രവര്‍ത്തനത്തിന് ഭീഷണിയായി മാറിയിട്ടുണ്ട്. അതേസമയം ഉത്തരേന്ത്യയില്‍ മഴക്കെടുതികള്‍ രൂക്ഷമാകുകയാണ്. ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗില്‍ ശക്തമായ മഴയില്‍ റോഡുകള്‍ അടക്കം ഒലിച്ചുപോയി. ഡല്‍ഹിയില്‍ കാലവര്‍ഷം എത്തിയെന്ന് കഴിഞ്ഞ ദിവസം കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വിദ്യാസാഗറിന്റെ ഭര്‍ത്താവിന്റെ മരണത്തില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് അപേക്ഷിച്ച് നടി മീന. ചൊവ്വാഴ്ചയാണ് നടിയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ശ്വാസകോശത്തിലെ അണുബാധയാണ് മരണകാരണം.
വിദ്യാസാഗറിന്റെ മരണകാരണത്തെക്കുറിച്ച് ചില മാധ്യമങ്ങള്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് മീന സമൂഹമാധ്യമങ്ങളില്‍ കുറിപ്പുമായെത്തിയത്. ‘എന്റെ പ്രിയ ഭര്‍ത്താവ് വിദ്യാസാഗറിന്റെ വേര്‍പാടില്‍ എനിക്ക് അതിയായ ദുഃഖമുണ്ട്. ഈ പ്രത്യേക സാഹചര്യത്തില്‍ ഞങ്ങളുടെ സ്വകാര്യതയെ മാനിക്കാന്‍ എല്ലാ മാധ്യമങ്ങളോടും ആത്മാര്‍ഥമായി അഭ്യര്‍ഥിക്കുന്നു.
ദയവായി ഈ വിഷയത്തില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുത്. ദുഷ്‌കരമായ ഈ സമയത്ത്, ഞങ്ങളുടെ കുടുംബത്തെ സഹായിക്കുകയും ഒപ്പം നിലകൊള്ളുകയും ചെയ്ത എല്ലാ നല്ല മനസ്സുകളോടും ഞാന്‍ നന്ദി രേഖപ്പെടുത്താന്‍ ആഗ്രഹിക്കുന്നു. മെഡിക്കല്‍ ടീമിനും, മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, സഹപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍, കുടുംബം, മാധ്യമങ്ങള്‍ എന്നിവര്‍ക്കും ഞാന്‍ നന്ദി പറയുന്നു’ – മീന ഫേസ്ബുക്കില്‍ കുറിച്ചു.
ബെംഗളൂരുവില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ വിദ്യാസാഗര്‍ കുറച്ചുവര്‍ഷങ്ങളായി ശ്വാസകോശ രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ജനുവരിയില്‍ കോവിഡ് ബാധിച്ചത്. കോവിഡ് മുക്തനായെങ്കിലും ആരോഗ്യസ്ഥിതി വഷളായി. ശ്വാസകോശം മാറ്റിവെക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും അവയവദാതാവിനെ കിട്ടാത്തതുകൊണ്ട് ശസ്ത്രക്രിയ നീണ്ടുപോയി. വെന്റിലേറ്റര്‍ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്. 2009 ജൂണിലാണ് മീനയും വിദ്യാസാഗറും വിവാഹിതരായത്. നൈനിക എന്ന മകളുണ്ട്.
മങ്കരയിലെ പെണ്‍കുട്ടി പേവിഷബാധയേറ്റ് മരണപ്പെടാന്‍ കടികൊണ്ടുണ്ടായ മുറിവിന്റെ ആഴക്കൂടുതല്‍ കാരണമെന്ന് പാലക്കാട് ഡിഎംഒ. ശ്രീലക്ഷ്മിക്ക് വാക്സിന്‍ നല്‍കുന്നതില്‍ പാകപ്പിഴ വന്നിട്ടില്ല. ഗുണനിലവാരമുള്ള വാക്സിന്‍ തന്നെയാണ് നല്‍കിയതെന്നും ഡിഎംഒ ഡോ. കെ.പി റീത്ത വ്യക്തമാക്കി.
മേയ് മുപ്പതിനാണ് ശ്രീലക്ഷ്മിയെ വളര്‍ത്തുനായ ഇടതുകൈവിരലുകളില്‍ കടിച്ചത്. ഉടനെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തി വാക്സിന്‍ എടുത്തു. മുറിവുണ്ടായിരുന്നതിനാല്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി സിറവും കുത്തിവെച്ചു. പിന്നീട് മൂന്ന് ഡോസ് വാക്സിന്‍ കൂടി എടുത്തു. ഇതില്‍ രണ്ടെണ്ണം പാലക്കാട് ജില്ലാ ആശുപത്രിയില്‍ നിന്നും ഒന്ന് സ്വകാര്യ ആശുപത്രിയില്‍നിന്നുമാണ് എടുത്തത്.
ജൂണ്‍ ഇരുപത്തേഴിനകം എല്ലാ വാക്സിനുകളും സ്വീകരിച്ചെങ്കിലും പിറ്റേന്നുമുതല്‍ പനി തുടങ്ങി. മങ്കരയിലെ സ്വകാര്യ ആശുപത്രിയിലും തൃശൂര്‍ മെഡിക്കല്‍ കോളേജിലും ചികിത്സ തേടിയെങ്കിലും ശ്രീലക്ഷ്മി കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടെ മരണപ്പെടുകയായിരുന്നു.
സംഭവത്തിന് പിന്നാലെ ആരോഗ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം അന്വേഷണത്തിനായി രൂപീകരിച്ച റാപ്പിഡ് റെസ്പോണ്‍സ് ടീം വെള്ളിയാഴ്ച യോഗം ചേര്‍ന്നിരുന്നു. ശ്രീലക്ഷ്മിക്ക് നല്‍കിയ ചികിത്സയുടെ വിശദാംശങ്ങള്‍ യോഗം വിലയിരുത്തി.
കടിച്ച വളര്‍ത്തുനായയ്ക്ക് വാക്സിന്‍ എടുത്തിരുന്നില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. ഇതേ നായ ഉടമയേയും കടിച്ചിരുന്നു. അവര്‍ക്ക് വാക്സിന്‍ ഫലിച്ചിട്ടുമുണ്ട്. ഇക്കാര്യവും വിശകലനം ചെയ്യും.
അന്നേദിവസം നായയുമായി ഇടപെട്ടവരുടെ വിശദാംശങ്ങള്‍ ശേഖരിക്കാനും പ്രത്യേക സംഘം ആലോചിക്കുന്നുണ്ട്. ആരോഗ്യവകുപ്പ് ശ്രീലക്ഷ്മിയുടെ വീട്ടിലെത്തി പ്രതിരോധനടപടി സ്വീകരിച്ചു. രോഗിയുമായും കടിച്ച നായയുമായും ഇടപഴകിയവര്‍ക്ക് പ്രതിരോധകുത്തിവെപ്പ് നല്‍കും. ചികിത്സയ്ക്കിടെ ചെറിയ മുറിവേറ്റ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍ക്കും കുത്തിവെപ്പെടുത്തിട്ടുണ്ട്.
ലോകത്തിന്റെ ഏത് കോണില്‍ ചെന്നെത്തിയാലും അവിടെയൊരു മലയാളി ഉണ്ടാകും. അക്ഷരാര്‍ഥത്തില്‍ അത് ശരിയുമാണ്. മറ്റ് രാജ്യങ്ങളില്‍ ഉന്നത സ്ഥാനങ്ങളിലുള്ള മലയാളികളെല്ലാം വാര്‍ത്താപ്രാധാന്യം നേടാറുണ്ട്. ഇപ്പോഴിതാ ന്യൂസീലന്‍ഡ് പോലീസിലെ വനിതാ പോലീസ് ഓഫീസറായിരിക്കുകയാണ് പാലാക്കാരി സ്വദേശി അലീനാ അഭിലാഷ്. കോണ്‍സ്റ്റബിള്‍ റാങ്കിലുള്ള ആദ്യ നിയമനം ഓക്ലന്‍ഡിലാണ്. ഈ സ്ഥാനത്തെത്തുന്ന ആദ്യത്തെ മലയാളികൂടിയാണ് അലീന.
കഴിഞ്ഞ ദിവസം വെല്ലിങ്ടണില്‍ വെച്ചായിരുന്നു അലീനയുടെ ബിരുദദാന ചടങ്ങ്. റോയല്‍ ന്യൂസീലന്‍ഡ് പോലീസ് കോളജിലാണ് ഈ പാലക്കാരി പരിശീലനം പൂര്‍ത്തിയാക്കിയത്. പാമര്‍സ്റ്റണ്‍ നോര്‍ത്തില്‍ സ്ഥിര താമസമാക്കിയവരാണ് അലീനയും കുടുംബവും. ഉള്ളനാട് പുളിക്കല്‍ അഭിലാഷ് സെബാസ്റ്റ്യന്‍ പിഴക് പുറവക്കാട്ട് ബോബി എന്നിവരാണ് അലീനയുടെ മാതാപിതാക്കള്‍.
ആറാം ക്ലാസുവരെ പാലായിലാണ് അലീന പഠിച്ചത്. പിന്നീട് മാതാപിതാക്കള്‍ക്കൊപ്പം ന്യൂസീലന്‍ഡിലേക്ക് കുടിയേറുകയായിരുന്നു. ഒട്ടാഗോ യൂണിവേഴ്സിറ്റിയില്‍ സൈക്കോളജിയും ക്രിമിനോളജിയും പഠിച്ച ശേഷമാണ് പോലീസില്‍ ചേര്‍ന്നത്. അലീനയുടെ ആഗ്രഹപ്രകാരം തന്നെയായിരുന്നു പഠനമെല്ലാം.
ഈ സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നും അതിന് സാധ്യമാകുന്ന ഒരു തൊഴില്‍മേഖല സ്വീകരിക്കണമെന്നുമായിരുന്നു ആഗ്രഹം. അതുകൊണ്ടാണ് പോലീസില്‍ ചേരാന്‍ തീരുമാനിച്ചത്. സഹോദരന്‍ ആല്‍ബി അഭിലാഷ് ഒന്നാം വര്‍ഷ നിയമ വിദ്യാര്‍ഥിയാണ്. നിരവധി പേരാണ് അലീനയുടെ നേട്ടത്തില്‍ ആശംസകള്‍ അറിയിച്ചിരിക്കുന്നത്.
എകെജി സെന്‍ര്‍ ആക്രമിച്ച കേസില്‍ അന്വേഷണം ഡിസിആര്‍ബി എ.സി ദിനിലിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം. 12 പേരാണ് സംഘത്തിലുള്ളത്.
സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂട്ടറിലെത്തിയ അജ്ഞാതനായ വ്യക്തിയുടെ പേരില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഐപിസി സെക്ഷന്‍ 436, സ്‌ഫോടകവസ്തു നിരോധന നിയമം 3 (എ) എന്നിവ പ്രകാരമാണ് കേസ്. ഇന്നലെ രാത്രി 11.25 ഓടെ കുന്നുകുഴി ഭാഗത്തുനിന്ന് ഇരുചക്ര വാഹനത്തിലെത്തിയ ആളാണ് സ്‌ഫോടകവസ്തു എറിഞ്ഞത്.
അക്രമി ലോ കോളേജിന് സമീപത്തുള്ള വഴിയില്‍ കൂടി പോകുന്നതിന്റെ ദൃശ്യം തൊട്ടടുത്തുള്ള വീട്ടില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. എകെജി സെന്ററിനു നേര്‍ക്ക് സ്‌ഫോടകവസ്തു എറിഞ്ഞ ശേഷം അക്രമി കുന്നുകുഴി ജങ്ഷനില്‍ എത്തിയ ശേഷം ലോ കോളേജ് ഭാഗത്തേക്ക് പോയി എന്ന സൂചന നല്‍കുന്ന പുതിയ സിസിടിവി ദൃശ്യങ്ങളാണ് പുറത്തു വന്നത്. വരമ്പശ്ശേരി ജങ്ഷനിലെ വീട്ടില്‍ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ് ഇത്