ബിനോയി ജോസഫ്
കേരളത്തില്‍ കുട്ടികളുടെ പരീക്ഷാ ഫലം പുറത്തു വന്നു. നല്ല റിസള്‍ട്ട് കിട്ടിയവര്‍ ആഘോഷിക്കുന്നു. നല്ല കാര്യം. പക്ഷേ പരാജയപ്പെട്ട വിഷമം താങ്ങാനാവാതെ കുട്ടികള്‍ ജീവിതം അവസാനിപ്പിക്കുന്നത് എത്രയോ ദു:ഖകരമാണ്.
ഇതിനൊക്കെ കാരണം നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായവും സാമൂഹിക അപചയവുമാണ്. നമ്മുടെ നാട്ടിലെ വിദ്യാഭ്യാസ സമ്പ്രദായം പാടേ മാറ്റിയെഴുതേണ്ടിയിരിക്കുന്നു. പണ്ടെന്നോ തുടങ്ങിയ വിദ്യാഭ്യാസ രീതികള്‍ അല്പമൊക്കെ തേച്ചുമിനുക്കി മുന്നോട്ട് കൊണ്ടു പോകുന്നതല്ലാതെ സമഗ്രമായ മാറ്റമൊന്നും ഉണ്ടായിട്ടില്ല. അത് ഉണ്ടാകണമെങ്കില്‍ ഭരണത്തില്‍ വരുന്നവര്‍ക്ക് അതിനുള്ള ഉള്‍ക്കാഴ്ചയും ബൗദ്ധിക നിലവാരവും നേതൃപാടവവും വേണം. ഇന്നത്തെ രീതി വച്ച് അങ്ങനെയൊരു ഭരണ നേതൃത്വം അടുത്ത കാല്‍ നൂറ്റാണ്ടില്‍ അവിടെയുണ്ടാവാന്‍ സാധ്യതയില്ല.
സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ എത്തുമ്പോള്‍ തന്നെ കുട്ടികളെ ആണ്‍, പെണ്‍ തിരിച്ച് വേറെ ക്ലാസിലാക്കുന്നതു മുതല്‍ തുടങ്ങുന്നതാണ് വികലമായ വിദ്യാഭ്യാസ നയം. പിന്നെ പഠിപ്പിസ്റ്റുകള്‍ എന്നും മുന്നത്തെ നിരയില്‍. പിന്നെ ടീച്ചര്‍മാരുടെയും സാറന്മാരുടെയും മക്കള്‍ മുന്നിലെ നിരയിലോ തൊട്ടു പുറകിലോ ആയി വരും. സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്നവരുടെ മക്കളും മുന്‍നിര അലങ്കരിക്കും. വിയര്‍ത്തു പണിയെടുത്തു ജീവിക്കുന്നവരുടെ മക്കള്‍ ബാക്ക് ബെഞ്ചില്‍. ഞാന്‍ പഠിച്ച സമയത്തെ ക്‌ളാസ് രീതി ഇതായിരുന്നു.
ഒരു കുട്ടിയെ ക്‌ളാസില്‍ എങ്ങനെ പരിഗണിക്കുന്നുവെന്നത് അവന്റെ കുടുംബ മഹിമ അനുസരിച്ചായിരുന്നുവെന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയില്ല. മിഠായിയും സമ്മാനവുമൊക്കെ മുന്‍ നിരയില്‍ തീരും. വടിയും അടിയും ആട്ടും പിന്‍നിരയ്ക്ക് എന്നും സ്വന്തം. ഇതൊക്കെ ഇപ്പോള്‍ കുറെയൊക്കെ മാറിയിട്ടുണ്ടാവും എന്ന് കരുതുന്നു.
അദ്ധ്യാപകന്റെ അടി വാങ്ങിയതു മൂലം ഒരു കുട്ടി പോലും ഈ ലോകത്ത് പഠിച്ച് മിടുക്കനായതായി എനിയ്ക്കറിയില്ല. വേദന എന്ന ഭയം മനസില്‍ കുത്തിവച്ചതല്ലാതെ ഒരു മണ്ണാങ്കട്ടയും അത് ലോകത്തിന് സംഭാവന ചെയ്തിട്ടില്ല. ഹോം വര്‍ക്ക് ചെയ്യാതെ വന്നാല്‍.. മൊത്തം പഠിക്കാതെ വന്നാല്‍… കൈ നീട്ടിയ്‌ക്കോ… അടിയുടെ പൂരം… എന്നാല്‍ എന്തുകൊണ്ടാണ് ഹോം വര്‍ക്ക് ചെയ്യാത്തതെന്നോ എന്തുപറ്റിയെന്നോ ഒരു ചോദ്യം പോലും ഉണ്ടാവില്ല… ചിലപ്പോള്‍ അവന്റെ വീട്ടില്‍ തലേന്ന് കറന്റ് പോയിട്ടുണ്ടാവും… വീട് ചോര്‍ന്നൊലിച്ചിട്ടുണ്ടാവും.. ചിലപ്പോള്‍ ഭക്ഷണം കഴിയ്ക്കാന്‍ ഉണ്ടായിരുന്നില്ല… ഇതൊന്ന് മനസിലാക്കി സ്‌നേഹത്തോടെ അദ്ധ്യാപകന് പറഞ്ഞു കൊടുത്താലെന്താ… അടി കൊണ്ട് കുട്ടികള്‍ പുളയുന്നതില്‍ കിട്ടുന്ന മന:സുഖം അതിലും ആസ്വാദ്യകരമായിരുന്നിരിക്കാം.
പിന്‍ബഞ്ചിലിരുന്ന് അടി വാങ്ങിച്ച് പഠിച്ച ആ കുട്ടികള്‍ ഇന്നും കാണുമ്പോള്‍ സ്‌നേഹത്തോടെ സംസാരിക്കും. അതെ ഹൃദയത്തില്‍ മനുഷ്യത്വം സൂക്ഷിക്കുന്നവര്‍… അല്ലാത്തവരൊക്കെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് ഒരു ലൈക്ക് അടിക്കും. അവരുടെ ബന്ധങ്ങള്‍ അത്രമാത്രം.
ഒരു നാട് വികസിതമായി എന്ന് പറയണമെങ്കില്‍ ജനങ്ങള്‍ നല്ല വിദ്യാഭ്യാസം നേടി ബൗദ്ധികമായി ഉയര്‍ച്ചയിലെത്തണം. അല്ലാതെ കുറെ റോഡുകളും ബില്‍ഡിംഗുകളും നിര്‍മ്മിച്ചാലൊന്നും നാട് നന്നാവില്ല. പൊതുമുതല്‍ സംരക്ഷിക്കണമെന്ന് പഠിപ്പിക്കുന്നതാവണം വിദ്യാഭ്യാസം. എന്റെയും നിന്റെയും രക്തത്തിന്റെ നിറം ഒന്നാണെന്നും നമ്മള്‍ സഹോദങ്ങളാണെന്നും പഠിപ്പിക്കുന്നതാവണം വിദ്യാഭ്യാസം. എല്ലാ മനുഷ്യര്‍ക്കും ഈ ലോകത്ത് തുല്യാവകാശമുണ്ടെന്ന് പഠിപ്പിക്കുന്നതാവണം വിദ്യാഭ്യാസം. പ്രായമുള്ളവരെ സംരക്ഷിക്കാനും ദുര്‍ബലരെ കൈ പിടിച്ചുയര്‍ത്താനും പ്രചോദനം നല്‍കുന്നതായിരിക്കണം വിദ്യാഭ്യാസം.
പഠിച്ചതെല്ലാം ഒരു ദിവസം പേപ്പറിലേയ്ക്ക് എഴുതി വയ്ക്കുന്നതാവരുത് പരീക്ഷാ രീതി. പരീക്ഷകളില്‍ 100 ശതമാനം നേടിയവരൊന്നും ജീവിതത്തില്‍ 100 ശതമാനം വിജയിക്കണമെന്നില്ല. ശരാശരി മാര്‍ക്ക് വാങ്ങിയവരാണ് ജീവിതത്തില്‍ ഏറ്റവും വിജയകരമായി മുന്നേറിയത്. അയല്‍പക്കത്തെ കുട്ടിയ്ക്ക് എത്ര മാര്‍ക്ക് കിട്ടിയെന്ന് നമ്മള്‍ എന്തിന് അന്വേഷിക്കണം. സ്വന്തം കുട്ടിയ്ക്ക് മാര്‍ക്ക് അല്പം കുറയാം… കൂടാം.. അതില്‍ കുട്ടിയ്ക്കും മാതാപിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കും റോളുണ്ട്. മാര്‍ക്ക് കുറഞ്ഞാല്‍ കുട്ടികളുടെ മുകളില്‍ മെക്കിട്ട് കേറുന്നത് ആദ്യം നിര്‍ത്തണം.
പിന്നെ മാര്‍ക്ക് കൂടുതല്‍ കിട്ടിയവര്‍ക്ക് സ്വീകരണങ്ങളുടെ പൂരമാണ്. സ്‌കൂള്‍ വക.. പിടിഎ വക.. ക്‌ളബ്ബ് വക… ഇതിലൊക്കെ വന്നിരുന്ന് കയ്യടിയ്ക്കാന്‍ തോറ്റവര്‍ വേണം. കുറെപ്പേര്‍ സ്ഥിരമായി സ്റ്റേജിലിരുന്ന് എന്നും സ്ഥിരമായി മറ്റുള്ളവരെക്കൊണ്ട് കൈയടിപ്പിക്കുന്ന ഈ പതിവ് മാറണം. കുട്ടികളെ ഒന്നാമന്‍, രണ്ടാമന്‍, മൂന്നാമന്‍ എന്നൊക്കെ തിരിക്കുന്നത് നിറുത്തണം. അവരെല്ലാം ധാരാളം കഴിവുള്ളവരാണ്. എന്നാല്‍ അവരെയെല്ലാം നാടിന് ഉപകാരികളായ വിധത്തില്‍ വളര്‍ത്തിക്കൊണ്ടുവരണമെങ്കില്‍ അനുയോജ്യമായ വിദ്യാഭ്യാസ സമ്പ്രദായം നടപ്പില്‍ വരുത്തണം.
പരീക്ഷാ ഫലം വരുമ്പോള്‍ ഒരു കുട്ടി ജീവനെടുത്താല്‍… അവിടെ തോറ്റത് ആ കുട്ടിയല്ല… അമ്പേ പരാജയപ്പെട്ടത്, ആ കുഞ്ഞിന്റെ ചിന്തകളെ ഈ രീതിയില്‍ രൂപപ്പെടുത്തിയ വിദ്യാഭ്യാസ സമ്പ്രദായവും സമൂഹവുമാണ്. ഇത് മാറിയേ തീരൂ.
നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം കാർ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. ചങ്ങനാശ്ശേരി കരിങ്ങട വീട്ടിൽ അലൻ അന്റണി (28)ആണ് മരിച്ചത്. കാറിൽ ഒപ്പം സഞ്ചരിച്ചിരുന്ന ചങ്ങനാശേരി കരിങ്ങട വീട്ടിൽ ജഫ്രി തോമസ് (23), ആന്റണി തോമസ് (34), ചങ്ങനാശേരി ചെട്ടിക്കാട്ട് വീട്ടിൽ ഷെജി വർഗീസ് (27) എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്ന് വൈകുന്നേരം 5.30യോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് മുന്നിലായിരുന്നു അപകടം. കാർ നിയന്ത്രണം വിട്ട് ബാരിക്കേഡിൽ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. അലൻ കാറിൽ നിന്നും തെറിച്ചുപോയി. കാറിലുണ്ടായിരുന്ന നാലു പേരെയും ഉടൻ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിലെത്തിച്ചെങ്കിലും അലൻ മരിച്ചു. മറ്റു മൂന്ന് പേരുടെ നില ഗുരുതരമല്ല. ജഫ്രിയെ വിദേശത്തേയ്ക്ക് യാത്രക്കാൻ കാറിലെത്തിയതായിരുന്നു അലനും ബന്ധുക്കളായ മറ്റുള്ളവരും.
യുകെയിൽ ഇന്നും വ്യാഴാഴ്ചയും ശനിയാഴ്ചയും ട്രെയിൻ സമരം. ഇടവിട്ട ദിവസങ്ങളിൽ നടക്കുന്ന മൂന്നു ദിവസത്തെ സമരം ഫലത്തിൽ ഒരാഴ്ച മുഴുവൻ യാത്രക്കാരെ വലയ്ക്കും. നാഷനൽ യൂണിയൻ ഓഫ് റെയിൽ, മാറിറ്റൈം ആൻഡ് ട്രാൻസ്പോർട്ട് വർക്കേഴ് (ആർഎംടി) ആണ് സമരത്തിന് ആഹ്വാനം ചെയ്തിട്ടുള്ളത്. ഭൂരിപക്ഷം ജീവനക്കാരും സമരത്തിന് ഇറങ്ങുന്നതോടെ ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ് എന്നിവിടങ്ങിൽ പൊതുഗതാഗതം താളം തെറ്റും. ലണ്ടൻ നഗരത്തിന്റെ ജീവനാഡിയായ ലണ്ടൻ ട്യൂബ് സർവീസ് ജീവനക്കാരും സമരത്തിൽ പങ്കെടുക്കുന്നുണ്ട്. ഡിഎൽആർ ഒഴികെയുള്ള എല്ലാ അണ്ടർഗ്രൌണ്ട് ഡ്യൂബ് സർവീസും സമരത്തിൽ നിലയ്ക്കും.
സമരംമൂലം ലണ്ടൻ ട്യൂബ് സർവീസ് പൂർണമായും നിലച്ചേക്കുമെന്ന് ട്രാൻസ്പോർട്ട് ഫോർ ലണ്ടൻ ചീഫ് ഓപ്പറേറ്റിംങ് ഓഫിസർ ആൻഡി ലോർഡ് മുന്നറിയിപ്പു നൽകി. അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കുന്നതാണ് സമരദിവസങ്ങളിൽ നല്ലതെന്നാണ് മുന്നറിയിപ്പ്. ജീവനക്കാരുടെ വാക്കൗട്ട് 24 മണിക്കൂറിനുശേഷം പുനരാരംഭിക്കുമെങ്കിലും സർവീസുകൾ സാധാരണ നിലയിലേക്കു മടങ്ങാൻ വീണ്ടും 24 മണിക്കൂർ സമയമെടുക്കും. അപ്പോഴേക്കും സമരത്തിന്റെ രണ്ടാം ഘട്ടം എത്തും. ഇത്തരത്തിൽ വാരാന്ത്യംവരെ രാജ്യത്തെ ട്രെയിൻ സർവീസ് താറുമാറാകുമെന്ന് ചുരുക്കം.
കഴിഞ്ഞ 30 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ സമരത്തിനാണ് ട്രെയിൻ ഗതാഗത മേഖല സാക്ഷ്യം വഹിക്കുന്നത്. സമരത്തിന് ഉത്തരവാദികൾ സർക്കാരും മാനേജ്മെന്റുമാണെന്ന് യൂണിയനുകളും യൂണിയന്റെ ദുർവാശിയാണ് സമരത്തിലേക്ക് കാര്യങ്ങൾ എത്തിച്ചതെന്ന് ട്രാൻസ്പോർട്ട് സെക്രട്ടറി ഗ്രാന്റ് ഷാപ്സും ആരോപിച്ചു. സർക്കാർ നേതൃത്വത്തിന്റെ പിടുപ്പുകേടാണ് സമരത്തിലേക്ക് കാര്യങ്ങൾ എത്തിച്ചതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഇന്നലെ അവസാനമായി നടന്ന ചർച്ചകളും ഫലം കാണാതെ വന്നതോടെയാണ് സമരത്തിന് തന്നെയെന്ന് ആർഎംടി യൂണിയൻ പ്രഖ്യാപിച്ചത്.
ലണ്ടൻ നഗരത്തിൽ ട്രെയിൻ സർവീസുകൾക്ക് പകരമായി അഡീഷനൽ ബസ് സർവീസുകൾ സർക്കാർ ഏർപ്പെടുത്തുന്നുണ്ടെങ്കിലും ദശലക്ഷക്കണക്കിന് യാത്രക്കാരുടെ ബുദ്ധിമുട്ടിന് പരിഹാരം കാണാൻ ഇതുകൊണ്ടാകില്ല.
ട്രെയിൽ സർവീസുകൾ നിലയ്ക്കുന്നതോടെ റോഡുകളിലും തിരക്കേറും. ദീർഘദുരയാത്രകൾ മുൻകരുതലോടെ നടത്തിയില്ലെങ്കിൽ മണിക്കൂറുകൾ മോട്ടോർവേകളിൽ കുടുങ്ങുന്ന സ്ഥിതിയുണ്ടാകും. ഓഫിസുകളിലും മറ്റു ജോലിസ്ഥലങ്ങളിലും ഏത്തിപ്പെടാൻ ആളുകൾ വലയും.
റെയിൽവേ മേഖലയ്ക്ക് സർക്കാർ നൽകുന്ന സഹായം ഏതാണ്ട് നാല് ബില്യൻ പൗണ്ടുവരെ കുറച്ചതാണ് ജീവനക്കാരെ സമരത്തിലേക്ക് നയിക്കാനിടയായത്. സർക്കാർ സഹായം കുറഞ്ഞതോടെ കമ്പനികൾ ആനുകൂല്യങ്ങളിൽ വരുത്തിയ കുറവുകളും ചെലവുചുരുക്കൽ നടപടികളുമാണ് പ്രതിഷേധത്തിന് ഇടയാക്കുന്നത്. ജീവിതച്ചെലവ് മുൻപെങ്ങുമില്ലാത്തവിധം വർധിച്ച സാഹചര്യത്തിൽ മാന്യമായ വേതനവർധന വേണമെന്ന ആവശ്യവും അതേപടി അംഗീകരിക്കപ്പെട്ടില്ല. ടിക്കറ്റ് ഓഫിസുകൾ പൂട്ടാനും നിർബന്ധമായി ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനവുമെല്ലാം ജീവനക്കാരുടെ സമരത്തിന് കാരണമായിട്ടുണ്ട്.
വന്യമൃഗങ്ങളും ഉരഗങ്ങളും വനമേഖലകളില്‍ ട്രെയിനുകള്‍ക്കും മറ്റു വാഹനങ്ങള്‍ക്കും ഇരയാകുന്നതിന്റെ വാര്‍ത്തകളും ദൃശ്യങ്ങളും നിരന്തരം പുറത്തുവരാറുണ്ട്. അത്തരത്തിലുള്ള ഹൃദയഭേദകമായ ഒരു വീഡിയോ ഇപ്പോള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുകയാണ്.
ഓടുന്ന കാറിന്റെ മുന്‍ ഭാഗത്തെ ബംപറിനടിയില്‍ കുടുങ്ങിയ പുള്ളിപ്പുലി രക്ഷപ്പെടാന്‍ പാടുപെടുന്നതാണു വീഡിയോയിലുള്ളത്. ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ അംഗം മിലിങ് പരിവാകമാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
പുലിയുടെ ശരീരത്തിന്റെ പകുതിയും ബംപറിനുള്ളിലാണെന്നാണു വീഡിയോയില്‍നിന്ന് അനുമാനിക്കാവുന്നത്. ഡ്രൈവര്‍ കാര്‍ പിന്നോട്ട് എടുക്കുന്നതോടെ പുലിയുടെ പുറത്ത് വലിയൊരു ഭാഗത്തെ തൊലിയിളകിപ്പോയതു വീഡിയോയില്‍ കാണാം.
പിന്നോട്ടെടുത്ത കാറില്‍നിന്നു വേര്‍പെടാന്‍ പുലി ശക്തമായി കുതറുന്നതും തുടര്‍ന്ന് രക്ഷപ്പെട്ടശേഷം വേഗത്തില്‍ റോഡ് മുറിച്ചുകടന്ന് കുതിച്ച് മറുവശത്തെ മതില്‍ ചാടിക്കടക്കുന്നതും വീഡിയോയില്‍ ദൃശ്യമാണ്.
റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരിയെ ടാഗ് ചെയ്തുകൊണ്ട് ട്വിറ്ററില്‍ ഈ വീഡിയോ പരിവാകം പോസ്റ്റ് ചെയ്തിരിക്കുന്നത്. ”ഇതാണ് നാം നമ്മുടെ വന്യജീവികളോട് ചെയ്യുന്നത്. ഇത് മോശം ആസൂത്രണത്തിന്റെ ഒരു ലളിതമായ കേസാണ്. അതിലും പ്രധാനമായി, നമ്മുടെ പൗരന്മാര്‍ക്കായി സുരക്ഷിതമല്ലാത്ത റോഡുകള്‍ നിമിക്കുകയാണ് എന്ന് പരിവാകം ട്വീറ്റില്‍ പറയുന്നു.
സംഭവത്തിന്റെ മറ്റൊരു ക്ലിപ്പ് ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസര്‍ സുശാന്ത നന്ദ പങ്കുവെച്ചു. പുലി ജീവനോടെയുണ്ടെന്നും ഇപ്പോഴുള്ള സ്ഥലം കണ്ടെത്തി ചികിത്സിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
”പുലിക്ക് എന്ത് സംഭവിച്ചുവെന്നാണ് പലര്‍ക്കും അറിയേണ്ടിയിരുന്നത്. പരുക്കേറ്റെങ്കിലും ജീവനോടെയുണ്ട്. കണ്ടെത്തി ചികിത്സിക്കാനുള്ള ശ്രമം തുടരുകയാണ്,” നന്ദ ട്വീറ്റ് ചെയ്തു. മഹാരാഷ്ട്രയിലെ പൂണെ-നാസിക് ദേശീയപാതയില്‍ ചന്ദന്‍പുരി ചുരത്തിലാണ് സംഭവം നടന്നതെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് ഡോട്ട് കോമുമായുള്ള ചാറ്റില്‍ അദ്ദേഹം പറഞ്ഞു.
ക്ലിപ്പ് കണ്ട് നെറ്റിസണ്‍സില്‍ പലരും വികാരഭരിതരായി. തനിക്ക് വാക്കുകളിലെല്ലന്നും ഈ ക്രൂര കാണേണ്ടിയിരുന്നില്ലെന്നും ഒരാള്‍ കുറിച്ചു.
This is what we are doing to our wildlife. It’s a simple case of bad planning. More importantly we are building unsafe roads for citizens. @OfficeOfNG @MORTHIndia @MORTHRoadSafety @nitin_gadkari @RoadkillsIndia
Warning: Gruesome video…source social media#roadkills pic.twitter.com/dwls5tdzp8— Milind Pariwakam 🇮🇳 (@MilindPariwakam) June 20, 2022
Many wanted to know as to what happened to the leopard. Here it is. Bruised but managed to escape the impending death. Efforts on to locate & treat the injured one. https://t.co/meXkRYWUH9 pic.twitter.com/v4puxEsYYw
— Susanta Nanda IFS (@susantananda3) June 20, 2022
യാക്കോബായ സുറിയാനി സഭയുടെ മലബാർ ഭദ്രാസന മുൻ മെത്രാപ്പൊലീത്ത സഖറിയാസ് മാർ പൊളിക്കാർപ്പസ്(52) അന്തരിച്ചു ഹൃദയാഘാതത്തെ തുടർന്ന് കോട്ടയം മണർകാട് സെന്റ് മേരീസ് ആശുപത്രിയിൽ വച്ച് രാവിലെ 9.30 ഓടെയായിരുന്നു അന്ത്യം. കോട്ടയം കുറിച്ചി സെന്റ് മേരീസ് പുത്തൻപള്ളി ഇടവകാംഗവും കുറിച്ചി കൊച്ചില്ലം കുടുംബാംഗവുമാണ്.

വയനാട് മീനങ്ങാടി സെന്റ് മേരീസ് കോളജ്, സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ അരാമിയ ഇന്റർനാഷണൽ റസിഡൻഷ്യൽ സ്‌കൂൾ അടക്കം വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉപദേശക സമിതി അംഗമായിരുന്നു.
ഹരിതയുടെ വിവാഹം അച്ഛന്റെ സ്ഥാനത്ത് നിന്നും നടത്തി ഫാ. ജോര്‍ജ് കണ്ണംപ്ലാക്കല്‍. സ്വന്തം മകളെ പോലെ വളര്‍ത്തിയ കുട്ടിക്കായി ഫാ. ജോര്‍ജ് ളോഹ അല്‍പ സമയത്തേക്ക് അഴിച്ചു വെച്ച് കസവുമുണ്ടും ഷര്‍ട്ടും ധരിച്ചു. മാന്ദാമംഗലം മഹാവിഷ്ണു ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഹരിതയുടെയും ശിവദാസിന്റെയും വിവാഹം നടന്നത്.
ചെന്നായ്പ്പാറ ദിവ്യഹൃദയാശ്രമത്തില്‍ രണ്ട് വയസ്സുള്ളപ്പോഴാണ് ഹരിത എത്തുന്നത്. പിന്നീട് ഇതുവരെ ആ ആശ്രമത്തിന്റെ മകളായി വളര്‍ന്നു. യുപി സ്‌കൂള്‍ പഠനത്തിന് മാളയിലെ ഒരു കോണ്‍വെന്റ് സ്‌കൂളിലാക്കി. ഇതേ സ്‌കൂളിലായിരുന്നു അമ്പഴക്കാട് സ്വദേശിയായ ശിവദാസും പഠിച്ചത്.
ഒടുവില്‍ ഇവര്‍ കണ്ടത് വിവാഹ പുടവ നല്‍കാന്‍ വെള്ളിയാഴ്ച ആശ്രമത്തില്‍ എത്തിയപ്പോഴും. കുറച്ചു നാളുകള്‍ക്ക് മുമ്പ് അന്നത്തെ യുപി ക്ലാസില്‍ പഠിച്ചവര്‍ നടത്തിയ ഓണ്‍ലൈന്‍ സൗഹൃദ കൂട്ടായ്മയിലാണ് ഹരിതയും ശിവദാസും പഴയ സൗഹൃദം പങ്കിട്ടത്. യുഎഇയില്‍ അക്കൗണ്ടന്റായി ജോലി ചെയ്ത് വരികയാണ് ശിവദാസ്. ഹരിത അഹമ്മദാബാദില്‍ നഴ്‌സായി ജോലി ചെയ്യുകയാണ്.
സൗഹൃദ കൂട്ടായ്മയിലൂടെ പരിചയം പുതുക്കിയതാണ് വിവാഹത്തിലെത്തിയത്. ശിവദാസിന്റെ വീട്ടുകാര്‍ ആശ്രമത്തില്‍ എത്തി പെണ്ണുകാണല്‍ ചടങ്ങ് നടത്തി. ദിവ്യഹൃദയാശ്രമത്തിന്റെ ഡയറക്ടറായ വികാരി അച്ഛന്റെ സ്ഥാനത്ത് നിന്ന ക്ഷേത്രത്തിലെ ചടങ്ങുകള്‍ നടത്തി. ആശ്രമത്തിലെ മറ്റ് അന്തേവാസികള്‍ക്കും വരന്റെ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും സദ്യയും ഒരുക്കിയിരുന്നു.
വിവാഹ ശേഷം വൈകുന്നേരം 80 പേരുമായി ആശ്രമത്തില്‍ നിന്നും വരന്റെ വീട്ടിലേക്ക് വിരുന്നിനും പോയി. അടുത്ത മാസം ശിവദാസ് ഹരിതയെയും കൂട്ടി ദുബായിലേക്ക് പോകും.
യുവനടി കൊച്ചിയിൽ ആക്രമണത്തിലെ പ്രതി ദിലീപിനെ സംബന്ധിച്ച് നടത്തിയ പരാമർശത്തിൽ നടൻ സിദ്ധിഖിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. കേസിൽ ഒന്നാം പ്രതി പൾസർ സുനിയുടെ കത്തുമായി ബന്ധപ്പെട്ട കാര്യങ്ങളും ചോദിച്ചറിയാനായിരുന്നു ചോദ്യം ചെയ്യൽ. പൾസർ സുനിയെന്ന സുനിൽകുമാർ ദിലീപിന് നൽകാനെന്ന പേരിൽ നൽകിയ കത്തിനെ സംബന്ധിച്ച് ക്രൈംബ്രാഞ്ച് ചോദ്യങ്ങളുന്നയിച്ചു.
ദിലീപിന് ഒരു അബദ്ധം പറ്റിയതാണെന്നും, പക്ഷേ എന്നും കൂടെ നിൽക്കുമെന്നും സിദ്ദിഖ് ഒരു ഓൺലൈൻ മാധ്യമത്തിന് അഭിമുഖം നൽകിയപ്പോൾ പറഞ്ഞിരുന്നു. ഇതിൽ വ്യക്തത വരുത്താൻ കൂടിയായിരുന്നു ചോദ്യം ചെയ്യൽ. സംഭവത്തിൽ ആലുവ അൻവർ ആശുപത്രി ഉടമ ഡോ. ഹൈദരാലിയെയും ചോദ്യം ചെയ്തു.
പ്രോസിക്യൂഷൻ സാക്ഷിയായ ഹൈദരലി വിചാരണഘട്ടത്തിൽ കൂറുമാറിയിരുന്നു. കൂടാതെ ദിലീപിന്റെ സഹോദരീഭർത്താവ് സുരാജ് സിദ്ദിഖിനെ മൊഴി മാറ്റാൻ പ്രേരിപ്പിക്കുന്ന ഓഡിയോ പുറത്തും വന്നിരുന്നു.
ദിലീപും സിദ്ദിഖുമായി ബന്ധപ്പെട്ട കാര്യങ്ങൾ പൾസർ സുനിയുടേതെന്ന് പറയുന്ന കത്തിലുണ്ടായിരുന്നു. എന്ത് സാഹചര്യത്തിലാണ് ദിലീപിന് ഒരബദ്ധം പറ്റിയെന്ന് നടന്റെ അടുത്ത സുഹൃത്ത് കൂടിയായ സിദ്ദിഖ് പറഞ്ഞത് എന്നും ക്രൈംബ്രാഞ്ച് ചോദിച്ചു.
മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ആലപ്പുഴ പുന്നമടക്കായലില്‍ വീണ്ടും നെഹ്റുട്രോഫി (Nehru Trophy) വള്ളംകളിയെത്തുന്നു. ഈ വർഷത്തെ നെഹ്‌റു ട്രോഫി ജലോത്സവം സെപ്റ്റംബർ നാലിന് നടത്താനാണ് ധാരണയായത്. ചരിത്ര പ്രസിദ്ധമായ നെഹ്റു ട്രോഫി ജലമേള പുന്നമടക്കായലിൽ സെപ്റ്റംബർ നാലിന് നടത്താനാണ് ധാരണ. കായല്‍ ടൂറിസത്തിന്‍റെ വളര്‍ച്ചയ്ക്ക് വള്ളംകളി ഉത്തേജനം പകരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കോവിഡും വെള്ളപ്പൊക്കവും കാരണം മൂന്നുവര്‍ഷമായി പുന്നമടക്കായലിലെ ഓളപ്പരപ്പിൽ നെഹ്റു ട്രോഫി വള്ളംകളി നടത്താൻ സാധിച്ചിരുന്നില്ല. കരക്കാര്‍ക്കും ബോട്ട് ക്ലബുകള്‍ക്കും ഇനി ഒരുക്കത്തിന്‍റെയും പരിശീലനത്തിന്‍റെയും നാളുകളാണ്. കുട്ടനാടിന്‍റെ കൈക്കരുത്തും മെയ്ക്കരുത്തും പുന്നമടയില്‍ ദൃശ്യമാകും. സെപ്റ്റംബര്‍ നാലിന് വള്ളംകളി നടത്താന്‍ പിപി ചിത്തരഞ്ജന് എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നെഹ്റു ട്രോഫി വള്ളംകളി കമ്മിറ്റിയുടെ എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. തീയതിക്ക് അന്തിമ അംഗീകാരം നൽകേണ്ടത് സംസ്ഥാന സർക്കാരാണ്.
സെപ്റ്റബർ 11 ന് നടത്തുന്നതിനുള്ള സാധ്യത നേരത്തെ പരിഗണിച്ചിരുന്നെങ്കിലും സെപ്റ്റംബർ 10 ന് മറ്റ് വള്ളം കളികൾ നടത്തുന്ന സാഹചര്യം കണക്കിലെടുത്താണ് സർക്കാർ നിർദേശപ്രകാരം എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗം ചേർന്ന് പുതിയ തീയതി സംബന്ധിച്ച് ധാരണയുണ്ടാക്കിയത്. ടൂറിസം വകുപ്പ് തീയതി അംഗീകരിച്ച ശേഷമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുകയെന്ന് പി പി ചിത്തരഞ്ജൻ എംഎൽഎ പറഞ്ഞു.
ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായാണ് നെഹ്റു ട്രോഫി നടക്കുക. ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ പ്രാഥമിക മൽസരങ്ങൾ നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗമായി നടത്തും. തളര്‍ന്നു കിടക്കുന്ന കായല്‍ ടൂറിസം മേഖലയക്ക് വള്ളകളിയെത്തുന്നതോടെ കൂടുതല്‍ ഉണര്‍വ് ലഭിക്കും. നേരത്തെ ഓഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ചയാണ് വള്ളംകളി സ്ഥിരമായി നടത്തിയിരുന്നത്. ചമ്പക്കുളത്താറ്റില്‍ നടക്കുന്ന വള്ളംകളിയോടെയാണ് ജലോത്സവ സീസണ് തുടക്കമാകുന്നത്.
നടിയെ ആക്രമിച്ച കേസില്‍ നടന് സിദ്ധിഖിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. കേസിലെ പ്രതി പള്‍സര്‍ സുനിയുടെ കത്തിനെക്കുറിച്ചായിരുന്നു ചോദ്യം.
ദിലീപിന്റെ അടുത്ത സുഹൃത്തും ആലുവയിലെ ആശുപത്രി ഉടമയുമായ ഡോക്ടര്‍ ഹൈദരാലിയെയും അന്വേഷണ സംഘം ചോദ്യം ചെയ്തു.
തുടരന്വേഷണത്തിന്റെ ഭാഗമായി പള്‍സര്‍ സുനി ദിലീപിനു കൊടുക്കാനായി ജയിലില്‍നിന്ന് എഴുതിയ രണ്ടാമത്തെ കത്ത് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
ഈ കത്തില്‍ ദിലീപിനെ ഫോണ്‍വിളിച്ച വിവരങ്ങള്‍, കേസുമായി ബന്ധപ്പെട്ടു സിദ്ധിക്കിനെ ബന്ധപ്പെടേണ്ട കാര്യങ്ങള്‍ തുടങ്ങിയവ സൂചിപ്പിച്ചിരുന്നു. ഇതേത്തുടർന്നാണ് സിദ്ധിക്കിനെ അന്വേഷണസംഘം ചോദ്യം ചെയ്തത്.
പ്രോസിക്യൂഷന് സാക്ഷിയായ ഡോ. ഹൈദരാലി വിചാരണ ഘട്ടത്തില്‍ മൊഴിമാറ്റി പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ മൊഴി മാറ്റാന്‍ ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജ് ഇടപെടുന്നതിന്റെ ഓഡിയോ സംഭാഷണം പുറത്തുവന്നിരുന്നു.
പ്രിയ സൗഹൃദങ്ങളുടെ നടുവിൽ ലളിതമായൊരു പുസ്തക പ്രകാശനം. 18.6.2022 ശനിയാഴ്ച വൈകുന്നേരം കാഞ്ഞിരപ്പള്ളിയിലെ പ്രമുഖ ബിസ്സിനസ്സുകാരനും Jo pens എന്ന തൂലികാ നാമത്തിൽ എഴുതുന്ന ജോയപ്പൻ്റെ (ജോ ജോമോൻ.KC).. നോവൽ പ്രകാശനം ചെയ്യപ്പെട്ടു.’ ദേ കൊറോണ തവള, എന്നപേരുള്ള പുസ്തകം എഴുത്തുകാരൻ രാധാകൃഷ്ണൻ മാഞ്ഞൂർ പ്രകാശനം ചെയ്തു.
1990-92 ലെ കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക്സ് കോളേജിലെ പ്രീഡിഗ്രി ബാച്ചിലെ ചങ്ങാതികൾ ഒത്തു ചേർന്ന വൈകുന്നേരം പുസ്തക പ്രകാശനത്തിനായ് ജോയപ്പൻ തിരഞ്ഞെടുക്കുകയായിരുന്നു. ഗ്രൂപ്പിലെ മെമ്പർ സോണിയുടെ, കളർ വിഷൻ പ്രസ്സായിരുന്നു പ്രകാശന വേദി.ഗൂഗിൾ മീറ്റ് വഴി വിദേശത്തുള്ള ചങ്ങാതികൾ ചടങ്ങിൽ ആവേശത്തോടെ പങ്കെടുത്തു.
ഇതു മലയാളത്തിലെ ആദ്യത്തെ വാക്സിൻ നോവലാണന്നു എഴുത്തുകാരൻ അവകാശപ്പെടുന്നു. ഇതു വെറുമൊരു കഥയല്ല. മനുഷ്യനും, സമൂഹവും സൃഷ്ടിച്ചിരിക്കുന്ന ചില പൊട്ടക്കിണറുകളുടെ കഥയാണ്. ഒപ്പം ഈ പൊട്ടക്കിണറുകളിൽ നിന്നും രക്ഷപെടാനുള്ള ആശയങ്ങളും ഇതിലുണ്ട്. കൊറോണയെക്കാൾ മാരകമായ രോഗങ്ങൾ സമൂഹത്തിനുണ്ട്. അതിനെതിരെയുള്ള വാക്സിൻ കൂടിയാണ് ഈ നോവലെന്ന് അവതാരികയിൽ Jopensപറയുന്നു. ജോയപ്പൻ അടുത്ത പുസ്തകത്തിൻ്റെ പണിപ്പുരയിലാണ്.
ജോയപ്പൻ്റെ ഫോൺ നമ്പർ-8281949065