Latest News

പ്രവാസികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ഒസിഐ കാര്‍ഡ് ഉള്‍പ്പെടെയുള്ള സംരക്ഷണം പോലെ നാട്ടിലെ അവരുടെ സ്ഥാവരജംഗമ സ്വത്തുക്കള്‍ക്ക് പരിരക്ഷ നല്‍കുന്ന പ്രവാസി സുരക്ഷാ ബില്ല് നടപ്പില്‍ വരുത്തേണ്ടത് അനിവാര്യമെന്ന് ഒഐസിസി ആവശ്യപ്പെട്ടത് മൂന്നാമത് ലോക കേരള സഭയില്‍ ശ്രദ്ധേയമാവുകയും മേഖല റിപ്പോര്‍ട്ടിംഗില്‍ ഒന്നാമതായി പരിഗണിക്കുകയും ചെയ്തു.

യൂറോപ്പ് സെഷനില്‍ ജര്‍മനിയില്‍ നിന്നുള്ള ഒഐസിസി ഗ്‌ളോബല്‍ സെക്രട്ടറി/യൂറോപ്പ് കോഓര്‍ഡിനേറ്റര്‍ ജിന്‍സന്‍ ഫ്രാന്‍സ് കല്ലുമാടിക്കലാണ് ഈ നിര്‍ദ്ദേശം ആദ്യമായി മന്ത്രിമാരായ എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍, അഡ്വ.ആന്റണി രാജു എന്നിവരുടെ മുമ്പാകെ അവതരിപ്പിച്ചത്. ഇക്കാര്യം മുന്തിയ പരിഗണനയില്‍ എടുക്കുമെന്നു മന്ത്രിമാര്‍ ഉറപ്പു നല്‍കിയതുകൂടാതെ നോര്‍ക്ക സിഇഒ കെ.ഹരികൃഷ്ണന്‍ നമ്പൂതിരി മുഖേനയും സാക്ഷ്യപ്പെടുത്തി. പ്രശ്‌നം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്ത് ഒരു സബ്കമ്മിറ്റിയെയും തിരഞ്ഞെടുക്കുമെന്ന് മന്ത്രിമാര്‍ അറിയിച്ചു.

എന്‍ആര്‍ഐ(എന്‍ആര്‍കെ), ഒസിഐ ഹോള്‍ഡര്‍മാര്‍, അവരുടെ ജീവിതത്തിനായി, കഷ്ടപ്പെട്ട് സമ്പാദിച്ച സ്വത്തുക്കള്‍, കെട്ടിടങ്ങള്‍, പാരമ്പര്യമായി ലഭിച്ച സ്വത്തുവകകള്‍, പൂര്‍വിക സ്വത്തുകള്‍ ദീര്‍ഘകാലമായി നാട്ടില്‍ ഇല്ലാത്തതിന്റെ പേരില്‍ കൈമോശം വരികയോ അന്യാധീനപ്പെടുകയോ, അന്യര്‍ കൈയ്യേറ്റം ചെയ്യുകയോ ഉണ്ടാവുന്ന പതിവ് ഇപ്പോള്‍ സര്‍വസാധാരണമാണ്. വിദേശത്തേയ്ക്ക് ജോലി തേടി പോയി പിന്നീട് തിരിച്ചുവരാമെന്ന സ്വപ്നവുമായാണ് പ്രവാസികള്‍ കേരളത്തില്‍ നിക്ഷേപം നടത്തുന്നത്.

ഇതുകൂടാതെ മറ്റു സാഹചര്യങ്ങള്‍ കാരണം അസുഖം, വാര്‍ധക്യം, തുടങ്ങിയ ജീവിത ഘട്ടങ്ങളില്‍ പഴയതുപോലെ കേരളത്തില്‍ തിരിച്ചെത്താന്‍ കഴിയുന്നില്ല. ഇത്തരക്കാര്‍ക്ക് അവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍, പ്രവാസികള്‍ക്ക് നിയമസാധുത ആവശ്യമായി വരികയും ഇതിനായി സര്‍ക്കാര്‍ നിയമ നിര്‍മ്മാണത്തിലൂടെ ഇതു പരിഹരിക്കാന്‍ പ്രവാസി സുരക്ഷാ ബില്‍ കേരളത്തില്‍ പ്രാബല്യത്തില്‍ വരുത്തേണ്ട ആവശ്യകതയും കൂടാതെ സമാധാനപരമായ ജീവിതം നയിക്കാന്‍ സര്‍ക്കാര്‍ പിന്തുണയും വേണമെന്ന് ജിന്‍സന്‍ ഫ്രാന്‍സ് കല്ലുമാടിക്കല്‍ ഈ നിര്‍ദ്ദേശത്തിലൂടെ ചൂണ്ടിക്കാട്ടി. അതുതന്നെയുമല്ല പ്രവാസികളുടെ സ്വന്തം വസ്തുവകകള്‍ മറ്റു സ്വാധീനം ഉപയോഗിച്ച് ഉടമസ്ഥാവകാശ രേഖകള്‍ മായ്ക്കുകയും അതുമല്ലെങ്കില്‍ നിരവധി തടസ്സങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നതും ഇപ്പോള്‍ കേരളത്തില്‍ പതിവാണ്.

പ്രവാസികള്‍ ചുരുങ്ങിയ അവധിയ്ക്കായി നാട്ടിലെത്തുമ്പോള്‍ സ്വന്തം സ്വത്തുവകകള്‍ തിട്ടപ്പെടുത്താനായി ശ്രമിക്കുമ്പോള്‍ പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ തടസങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ഇതിനെ തരണം ചെയ്യാന്‍ ഒരു പ്രവാസി ലാന്‍ഡ് ഡാറ്റാബേസ് പ്രാബല്യത്തിലാക്കി വിവരങ്ങള്‍ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ സംവിധാനം കൂടിയേ തീരു. അതിനാല്‍, പ്രവാസി മലയാളികള്‍ ഈ വിഷയത്തില്‍ പ്രവാസി സുരക്ഷ ബില്‍ പാസാക്കുന്നതിന് ശരിയായതും കാര്യക്ഷമവുമായ സര്‍ക്കാര്‍ സംവിധാനം നിലവില്‍ വരുത്താന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും, സാംസ്‌കാരിക സംഘടനകളുടെയും പങ്കാളിത്തം വേണമെന്നും ജിന്‍സന്‍ ഫ്രാന്‍സ് കല്ലുമാടിക്കല്‍ ലോക കേരള സഭയില്‍ അഭ്യര്‍ത്ഥിച്ചു.

കൊച്ചി മെട്രോ ലൈനിന് ഇരുവശങ്ങളിലുമുളള വീടുകളുടെ ആഡംബര നികുതി 50% വര്‍ധിപ്പിക്കാന്‍ ആലോചന. ലൈനിന്റെ ഇരുവശത്തുമായി ഓരോ കിലോമീറ്ററിനകത്തുളള വീടുകള്‍ക്കായിരിക്കും ഇത് ബാധകമാവുക. ഇതുമായി ബന്ധപ്പെട്ട ലാന്‍ഡ് റവന്യു കമ്മീഷണറുടെ നിര്‍ദേശം സംബന്ധിച്ച് വിശദാംശങ്ങള്‍ നല്‍കാന്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

ആലുവ മുതല്‍ തൃപ്പൂണിത്തുറ എസ്എന്‍ ജംക്ഷന്‍ വരെയുള്ള മെട്രോ ലൈനിന്റെ ഇരുവശത്തുമായി ഓരോ കിലോമീറ്റര്‍ ദൂര പരിധിയിലുളള വീടുകള്‍ക്കാണ് വര്‍ധന വരുത്താന്‍ ആലോചിക്കുന്നത്. നിലവില്‍ 278 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ കൂടുതലുള്ള വീടുകള്‍ക്കാണ് ആഡംബര നികുതി നല്‍കേണ്ടത്. പരിഷ്‌കരിച്ച നികുതി അനുസരിച്ച് 278 ചതുരശ്ര മീറ്റര്‍ മുതല്‍ 464 ചതുരശ്ര മീറ്റര്‍ വരെ വിസ്തൃതിയുള്ള കെട്ടിടങ്ങള്‍ക്കു എല്ലാ വര്‍ഷവും 5,000 രൂപ വീതം ആഡംബര നികുതി നല്‍കണം. നിര്‍ദേശം നടപ്പായാല്‍ ഇവര്‍ക്ക് 7,500 രൂപയായിരിക്കും പുതിയ നികുതി.

എന്‍.ഡി.എ.യുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി മുന്‍ ജാര്‍ഖണ്ഡ് ഗവര്‍ണര്‍ ദ്രൗപദി മുര്‍മു. രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകുന്ന ആദ്യ ഗോത്രവര്‍ഗ വനിതയാണ് ദ്രൗപദി. ഒഡീഷയില്‍ നിന്നുള്ള ആദിവാസി നേതാവും മുന്‍ മന്ത്രിയുമാണ് ദ്രൗപദി മുര്‍മു. വിദ്യാഭ്യാസ പ്രവര്‍ത്തകയാണ്. തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആദ്യ രാഷ്ട്രപതിയാകും അവര്‍.

2000-ല്‍ ഒഡീഷയിലെ റയ്‌റങ്ക്പൂർ അസംബ്ലി നിയോജക മണ്ഡലത്തിൽ നിന്ന് നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2000 മുതൽ 2002 വരെ ഒഡീഷയിലെ ബിജു ജനതാദൾ, ബിജെപി- സഖ്യ സർക്കാരിൽ സ്വതന്ത്ര ചുമതലയുള്ള വാണിജ്യ – ഗതാഗത മന്ത്രിയായിരുന്നു. 2002 മുതൽ 2004
വരെ ഫിഷറീസ് ആൻഡ് ആനിമൽ റിസോഴ്‌സസ് ഡവലപ്‌മെന്റ് മന്ത്രിയായിരുന്നു. 2015 മുതൽ ഝാർഖണ്ഡ് ഗവർണ്ണറായിരുന്നു. ഗവർണ്ണറാവുന്ന ആദ്യ ഒഡീഷ വനിതയാണ് ഇവർ. ബിജെപി പട്ടികവര്‍ഗ മോര്‍ച്ചയുടെ ദേശീയ എക്‌സിക്യൂട്ടീവ് അംഗമായിരുന്നു.

ഭുവനേശ്വറിലെ രമാദേവി വിമന്‍സ് കോളേജില്‍ നിന്ന് ബിരുദം. രൈരാനഗറിലെ ശ്രീ ഓറോബിന്ദോ ഇന്റഗ്രല്‍ എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ അസിസ്റ്റന്റ് പ്രൊഫസറായിരുന്നു.

യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ നിര്‍മാതാവ് വിജയ് ബാബുവിന് ഉപാധികളോടെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. വിജയ് ബാബു നാട്ടില്‍ ഉണ്ടാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകേണ്ട വന്നാല്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ച കോടതി തിങ്കളാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്നും വ്യക്തമാക്കി. അഞ്ച് ലക്ഷം രൂപയുടെ ബോണ്ടിന്മേലാണ് ജാമ്യം. സമൂഹ മാധ്യമത്തിലൂടെയോ അല്ലാതെയോ അതിജീവിതയെയോ അവരുടെ കുടുംബത്തെയോ അപമാനിക്കാന്‍ ശ്രമിക്കരുതെന്നും കോടതി വ്യക്തമാക്കി.

കഴിഞ്ഞ ഏപ്രില്‍ 26നായിരുന്നു സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് വിജയ് ബാബു പീഡനത്തിന് ഇരയാക്കിയെന്ന് നടി വെളിപ്പെടുത്തിയത്. സൗത്ത് പൊലീസില്‍ പരാതിയും നല്‍കി. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ വിജയ് ബാബു നടിയുടെ പേര് ഫേസ്ബുക്ക് ലൈവിലൂടെ വെളിപ്പെടുത്തുകയായിരുന്നു. പരാതിക്ക് പിന്നാലെ വിദേശത്തേക്ക് പോയ വിജയ് ബാബു 39 ദിവസങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ബുധനാഴ്ചയാണ് സംസ്ഥാനത്ത് തിരിച്ചെത്തിയത്.

റോഡിലെ അതിസാഹസികതയും പെരുമാറ്റവും എല്ലാം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്ന് തെളിയിക്കുന്നതാണ് പല വീഡിയോകളും. നന്നായി ഡ്രൈവ് ചെയ്യാനറിയുന്നവർ പോലും റോഡിലെ മറ്റ് വണ്ടികളിലെ യാത്രക്കാരോട് മാന്യമായി പെരുമാറാനോ അവർക്കുകൂടി കടന്നുപോകാനുള്ള റോഡാണെന്നോ ചിന്തിക്കാറില്ല.

അതത്രത്തിൽ സ്വയം അപകടമുണ്ടാക്കി വെച്ചതിന് മറ്റൊരു വാഹനത്തിലെ യാത്രക്കാരനോട് തട്ടിക്കയറുന്ന യുവതിയുടെ വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.സുഹൃത്ത് ഓടിക്കുന്ന സ്‌കൂട്ടറിൽ സഞ്ചരിക്കവെ നടുറോഡിൽ ബാലൻസ് തെറ്റി വീണ യുവതി പിന്നാലെ എത്തിയ ബൈക്ക് യാത്രികനോട് വഴക്കുണ്ടാക്കുന്നതാണ് വീഡിയോയിലെ ദൃശ്യം.

യുവതിയും മറ്റൊരു സ്ത്രീയും സ്‌കൂട്ടറിൽ യാത്ര ചെയ്യവേ അപ്രതീക്ഷിതമായി ബാലൻസ് തെറ്റി നടുറോഡിലേക്ക് വീഴുകയാണെന്ന് വീഡിയോയിൽ വ്യക്തമാണ്. എന്നാൽ, പിന്നാലെ എത്തിയ ആൾ ഇടിച്ചിട്ടതാണെന്ന് കരുതി സ്‌കൂട്ടറിൽ നിന്നും വീണ യുവതി വഴക്കിടുകയാണ്.

എന്നാൽ മുന്നിൽ പോയ സ്‌കൂട്ടർ മറിയുന്ന ദൃശ്യം ബൈക്ക് യാത്രികന്റെ ക്യാമറയിൽ പകർത്തിയിരുന്നു. ഇത് യാത്രകന് രക്ഷയായി മാറുകയാണ് ഉണ്ടായത്. അപകടത്തിന്റെ വീഡിയോ കാണിച്ചുനൽകാമെന്ന് പിന്നാലെ എത്തിയയാൾ പറയുന്നതോടെ തർക്കം മതിയാക്കി യുവതി പിൻവാങ്ങുന്നുണ്ട്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനോടകം വലിയ ചർച്ചയായിരിക്കുകയാണ്. വനിതാ കമ്മീഷൻ മാതൃകയിൽ പുരുഷ കമ്മീഷൻ വേണമെന്നാണ് ചിലരുടെ കമന്റ്.

അഫ്ഗാനിസ്ഥാനിലെ പക്ടിക പ്രവിശ്യയില്‍ ഇന്ന് വെളുപ്പിനെയുണ്ടായ ഭൂചലനത്തില്‍ 255 മരണം. റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം തെക്ക് കിഴക്കന്‍ നഗരമായ ഖോസ്റ്റില്‍ നിന്ന് 44 കിലോമീറ്റര്‍ അകലെയാണ് ഉണ്ടായത്. സംഭവത്തില്‍ നൂറിലധികം ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

തലസ്ഥാനമായ കാബൂളിലും പാകിസ്താനിലെ ഇസ്ലാമാബാദിലും മുല്‍ത്താന്‍, ക്വാറ്റ തുടങ്ങിയ വിവിധ പ്രദേശങ്ങളിലും ഭൂകമ്പത്തിന്റെ പ്രകമ്പനം ഉണ്ടായി. ഇന്ത്യയുടെ അതിര്‍ത്തി പ്രദേശങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ചലനമുണ്ടായ ഇടങ്ങളില്‍ ഹെലികോപ്റ്ററുപയോഗിച്ച് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്‌. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് വിവരം.

 

പ്രഭാസിന്റെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ആദിപുരുഷ്’. ഇതിഹാസ കാവ്യമായി രാമായണത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രത്തില്‍ രാമനായിട്ടാണ് പ്രഭാസ് അഭിനയിക്കുന്നത്. ഓം റൗട്ട് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ആദിപുരുഷ്’ എന്ന പ്രഭാസ് ചിത്രത്തിന്റെ ബജറ്റിനെ കുറിച്ചുള്ളതാണ് പുതിയ വാര്‍ത്ത.

വൻ ബജറ്റിലാണ് പ്രഭാസ് ചിത്രം ഒരുങ്ങുക എന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 500 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ് എന്ന് തുടക്കത്തില്‍ തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. 100 കോടിക്ക് അടുത്തായിരുന്നു ചിത്രത്തില്‍ പ്രഭാസിന് പ്രതിഫലം നിശ്ചയിച്ചിരുന്നത്. ഇപ്പോള്‍ പ്രഭാസ് 120 കോടി രൂപ പ്രതിഫലമായി ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് ‘ആദിപുരുഷി’ന്റെ ബജറ്റ് 25 ശതമാനം ഉയരുമെന്നാണ് റിപ്പോര്‍ട്ട്.

ഇതേക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല. എന്തായാലും ബോളിവുഡിലെ സൂപ്പര്‍ താരങ്ങളില്‍ പലരേക്കാളും പ്രഭാസിന് ‘ആദിപുരുഷി’നായി പ്രതിഫലം ലഭിക്കുമെന്ന് ഉറപ്പ്. പ്രശാന്ത് നീലിന്റെ പുതിയ ചിത്രത്തിലും പ്രഭാസാണ് നായകൻ. ‘സലാര്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് പ്രഭാസ് നായകനാകുന്നത്. . ‘കെജിഎഫി’ലൂടെ രാജ്യത്തെ സ്റ്റാര്‍ സംവിധായകനായ പ്രശാന്ത് നീലും പ്രഭാസും ഒന്നിക്കുന്നുവെന്നതിനാല്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ‘സലാറി’നായി.

സലാര്‍ എന്ന പുതിയ ചിത്രത്തിലെ പ്രഭാസിന്റെ കഥാപാത്രത്തിന്റെ സൂചനകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. പ്രഭാസ് ഇരട്ട വേഷത്തിലായിരിക്കും ചിത്രത്തില്‍ അഭിനയിക്കുക എന്നാണ് റിപ്പോര്‍ട്ട്. രണ്ട് കാലഘട്ടങ്ങളില്‍ ആയിട്ടുള്ള കഥയായിരിക്കും ചിത്രം പറയുന്നത് എന്നുമാണ് സൂചന. ‘ബാഹുബലി’ എന്ന ഹിറ്റ് ചിത്രത്തില്‍ ഇരട്ട വേഷത്തിലെത്തി മനംകവര്‍ന്ന നായകനാണ് പ്രഭാസ്. ‘ബാഹുബലി’ പോലെ വൻ ഹിറ്റ് തന്നെയായിരിക്കും പൃഥ്വിരാജും അഭിനയിക്കുന്ന ‘സലാര്‍’ എന്നുമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. വിജയ് കിരംഗന്ദുറാണ് ചിത്രത്തിന്റെ നിര്‍മാണം.

‘കെജിഎഫ്’ എന്ന ചിത്രത്തിന്റെ ബാനറായ ഹൊംബാളെ ഫിലിംസ് ആണ് ‘സലാറും’ നിര്‍മിക്കുന്നത്. ശ്രുതി ഹാസൻ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. മധു ഗുരുസ്വാമിയാണ് ചിത്രത്തില്‍ പ്രതിനായക വേഷത്തില്‍ അഭിനയിക്കുന്നത്. ഹൈദരാബാദ് രാമ നായിഡു സ്റ്റുഡിയോസിലായിരുന്നു’ സലാറി’ന്റെ ആദ്യ ഷെഡ്യുള്‍. രവി ബസ്രുറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഭുവൻ ഗൗഡയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. പ്രഭാസിന്റെ ‘സലാര്‍’ എന്ന ചിത്രത്തിന്റെ റിലീസ് 2023ലായിരിക്കും.

യുവനടിയെ പീഡിപ്പിച്ച കേസിൽ വിജയ് ബാബുവിന് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. 27 മുതൽ അടുത്ത മാസം മൂന്നു വരെ അന്വേഷണസംഘത്തിന് മുന്നിൽ വിജയ് ബാബു ഹാജരാകണം. രാവിലെ 9 മുതൽ ആറുവരെ ചോദ്യം ചെയ്യാം. തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

അറസ്റ്റ് ചെയ്താൽ ജാമ്യം അനുവദിക്കണമെന്നും കോടതി നിർദേശിച്ചു. വിജയ് ബാബുവിന് ആശ്വാസമാകുന്ന വിധിയാണ് ഹൈക്കോടതിയിൽ നിന്ന് ഉണ്ടായിരിക്കുന്നത്. കേരളത്തിൽത്തന്നെയുണ്ടാകണമെന്ന് നടനോട് കോടതി നിർദേശിച്ചിട്ടുണ്ട്.

പെൺകുട്ടിയെ സ്വാധീനിക്കുന്ന തരത്തിലുള്ള ഇടപെടലുകൾ നടത്തരുതെന്നും കോടതി ഉപാധി വെച്ചിട്ടുണ്ട്. നേരത്തെ ഒരു കോടി രൂപ വാ​ഗ്ദാനം ചെയ്ത് വിജയ് ബാബു ഒത്തുതീർപ്പിന് ശ്രമിച്ചിരുന്നെന്ന് നടി വെളിപ്പെടുത്തിയിരുന്നു.

കൂടാതെ അതിജീവിതയുടെ വെളിപ്പെടുത്തലിൽ നടൻ വിജയ് ബാബുവിനും പോലീസിനുമെതിരെ രൂക്ഷ വിമർശനവുമായി വിരമിച്ച ഹൈക്കോടതി ജ‍ഡ്ജി ജസ്റ്റിസ് കെമാൽ പാഷ രം​ഗത്തെത്തിയിരുന്നു. വിജയ് ബാബു നടിയുടെ പേര് വെളിപ്പെടുത്തിയത് ഗുരുതരമായ തെറ്റാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

മരണത്തിന് കാരണം ഭാര്യയും സുഹൃത്തുക്കളുമാണെന്ന് എഫ്ബിയിൽ പോസ്റ്റിട്ട് ടാങ്കര്‍ ലോറിയിലേക്ക് കാറിടിച്ച് കയറ്റി ജീവനൊടുക്കിയ പ്രകാശ് ദേവരാജൻ്റെ ആത്മഹത്യാ കുറിപ്പില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍.

”അച്ഛനോടും അനിയനോടും പൊറുക്കണം മക്കളേ..”, മകൾ കാവ്യയോട് മാപ്പ് ചോദിച്ചുകൊണ്ട് പ്രകാശ് ദേവരാജനെഴുതിയ ആത്മഹത്യാക്കുറിപ്പിലെ വാക്കുകള്‍ നോവ് നിറയ്ക്കുന്നതാണ്. അങ്ങ് ദൂരെ നക്ഷത്രങ്ങൾക്ക് ഇടയിൽ ഇരുന്ന് എല്ലാം കാണുമെന്ന് ഏറെ വൈകാരികമായി കുറിച്ചാണ് ആ പിതാവ് തന്റെ മകനെയും കൂട്ടി രാത്രിയിൽ എതിരെ വന്ന ടാങ്കർ ലോറിയിലേക്ക് കാർ ഇടിച്ചു കയറ്റി ജീവനൊടുക്കിയത്.

മകൾ കാവ്യ എസ് ദേവിന് എല്ലാ നന്മകളും നേരുന്നു. അച്ഛനോടും വാവയോടും പൊറുക്കണം മക്കളെ എന്ന് പ്രകാശ് കത്തിൽ പറയുന്നു. തങ്ങളുടെ മരണത്തിന് കാരണം ഭാര്യ ശിവകലയും ഇവരുടെ സുഹൃത്തുക്കളായ വിളപ്പിൽശാല സ്വദേശി അനീഷ്, ദുബൈയിൽ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശി ഉണ്ണി, ബഹ്റൈനിൽ ഡാൻസ് സ്കൂൾ നടത്തുന്ന മുനീർ, അനീഷിൻ്റെ അമ്മ പ്രസന്ന എന്നിവർ ആണെന്ന് കത്തിൽ പറയുന്നത്.

ഭാര്യ ഉൾപ്പെടുന്ന നാലുപേർ തന്നെയും മക്കളെയും മാനസികമായും സാമ്പത്തികമായും അത്രയേറെ ദ്രോഹിച്ചു എന്നും തന്നെ ലക്ഷകണക്കിന് രൂപയുടെ കടക്കാരൻ ആക്കിയെന്നും കത്തിൽ പ്രകാശ് പറയുന്നു. ഇവർക്ക് എതിരെ എന്ത് നിയമ നടപടി സ്വീകരിക്കാൻ കഴിയും എന്ന് തനിക്ക് അറിയില്ല എന്ത് തന്നെ ആയാലും നിയമവും ഭരണ സംവിധാനവും ഉപയോഗിച്ച് ഇവരെ നാട്ടിൽ എത്തിച്ചു അവർക്ക് അർഹിക്കുന്ന ശിക്ഷ തന്നെ കിട്ടുമെന്ന് താനും മകനും കരുതുന്നു എന്ന് പ്രകാശ് പറയുന്നു.

അനീഷ് എന്ന യുവാവ് ഇപ്പോൾ ബഹ്റൈനിൽ തൻ്റെ ഭാര്യക്ക് ഒപ്പം ആണ് കഴിയുന്നതെന്നും തൻ്റെയും മക്കളുടെയും തകർച്ചയ്ക്ക് വേണ്ടി പ്രവർത്തിച്ചവർ ആരും നിയമത്തിന് മുന്നിൽ നിന്ന് രക്ഷപ്പെടരുത് എന്നും തൻ്റെയും മകൻ ശിവദേവിൻ്റെയും മരണമൊഴി ആണ് ഇതെന്നും തങ്ങളുടെ മരണത്തിന് ഉത്തരവാദികളായ എല്ലാവർക്കും എതിരെ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും കത്തിൽ പറയുന്നുണ്ട്.

അങ്ങ് ദൂരെ നക്ഷത്രങ്ങൾക്ക് ഇടയിൽ ഇരുന്ന് തങ്ങൾ ഇതൊക്കെ കാണണം എന്ന് പറഞ്ഞാണ് കത്ത് അവസാനിക്കുന്നത്. ഈ കത്താണ് അപകടത്തിൽപ്പെട്ട കാറിൽ നിന്ന് പൊലീസിന് ലഭിച്ചത്. കത്തിൽ സൂചിപ്പിക്കുന്ന നാലുപേർക്ക് എതിരെ പ്രകാശ് രണ്ട് ദിവസം മുൻപ് വട്ടിയൂർക്കാവ് പൊലീസിൽ പരാതി നൽകിയിരുന്നു.

ഹരിഗോവിന്ദ് താമരശ്ശേരി

ലണ്ടൻ : മാരത്തോൺ ചരിത്രത്തിൽ കുറഞ്ഞ കാലയളവിൽ ആറ് മേജർ മാരത്തോണുകൾ പൂർത്തിയാക്കിയ ലോകത്തിലെ ആദ്യ മലയാളിയും ആറാമത്തെ ഇന്ത്യാക്കാരനുമായ ശ്രീ അശോക് കുമാർ വർഷം തോറും നടത്തിവരാറുള്ള മാരത്തോൺ ചാരിറ്റി ഇവൻറ് ജൂൺ 11 ന് ക്രോയ്‌ഡോൺ ആർച്ച് ബിഷപ്പ് ലാൻഫ്രാങ്ക് സ്‌കൂൾ ആഡിറ്റോറിയത്തിൽ അരങ്ങേറി . ജൂൺ 11 ന് വൈകിട്ട് 4 മണിമുതൽ വിവിധ കലാപരിപാടികളോടുകൂടി ആരംഭിച്ച പരിപാടിയിൽ ക്രോയ്ടോൻ സിവിക് മേയർ കൗൺസിലർ അലിസ ഫ്ലെമിംഗ്, ക്യാബിനെറ്റ് മെമ്പർ കൗൺസിലർ യെവെറ്റ് ഹോപ്ലി,മുൻ മേയറും നിലവിലെ കൗൺസിലറുമായ മഞ്ജു ഷാഹുൽ ഹമീദ് തുടങ്ങി ഒട്ടനവധി പ്രമുഖർ പങ്കെടുത്തു.

ചാരിറ്റി ഈവന്റിലൂടെ ലഭിച്ച തുക യുകെ മലയാളികളുടെ പ്രിയങ്കരനായിരുന്ന ഹരിയേട്ടൻ എന്ന യശശ്ശരീരനായ ശ്രീ തെക്കുമുറി ഹരിദാസിൻ്റെ പേരിൽ ക്യാൻസർ റിസേർച്ച് സെന്റ്ററിനു കൈമാറുമെന്ന് ശ്രീ അശോക് കുമാർ അറിയിച്ചു. ഇതുവരെ അശോക് കുമാർ ചാരിറ്റി ഇവന്റുകളിലൂടെ £30,000 ത്തിൽ പരം പൗണ്ട് സമാഹരിച്ചു വിവിധ ചാരിറ്റി സംഘടനകൾക്ക് നൽകിയിട്ടുണ്ട്.

 

Copyright © . All rights reserved