പേട്ടയിൽ അനീഷ് ജോർജിനെ കൊലപ്പെടുത്തിയ സംഭവം ആസൂത്രണത്തോടെ നടത്തിയ കൊലപാതകമെന്ന് അന്വേഷണസംഘം. അനീഷ് ഇടയ്ക്കിടെ തന്റെ വീട്ടിൽ വരുന്നുണ്ടെന്നു മനസ്സിലാക്കി, അനീഷിനെ ആക്രമിക്കാനുള്ള അവസരം കാത്തിരിക്കുകയായിരുന്നു പ്രതിയായ സൈമൺ ലാലൻ. ക്രിസ്മസ്-പുതുവത്സരാഘോഷത്തിനിടെ അനീഷ് എത്തിയേക്കുമെന്ന നിഗമനത്തിൽ ലാലൻ രാത്രിയിൽ ഉറങ്ങാതെ കാത്തിരുന്നതായും പോലീസ് പറയുന്നു.
ചൊവ്വാഴ്ച രാത്രി അനീഷിന്റെ ഫോണിൽനിന്ന് രാത്രി 1.37 വരെ പെൺസുഹൃത്തിന്റെ ഫോണിലേക്ക് കോളുകൾ വന്നിരുന്നതായി പോലീസ് മനസ്സിലാക്കിയിട്ടുണ്ട്. ഇതിനു ശേഷമായിരിക്കാം അനീഷ് ഈ വീട്ടിലേക്കെത്തിയത്. അനീഷും ലാലനുമായി വാക്കുതർക്കം നടന്നിരിക്കാമെന്നും പോലീസ് കണക്കുകൂട്ടുന്നു. ഇതിനിടെ കൈയിൽ കരുതിയിരുന്ന കത്തികൊണ്ട് അനീഷിന്റെ നെഞ്ചിൽ കുത്തുകയായിരുന്നു. ആക്രമണമുണ്ടാകുമെന്ന് അറിയാത്തതിനാൽ പ്രതിരോധിക്കാനുള്ള സമയം അനീഷിനു ലഭിച്ചിരുന്നില്ല. കുത്തുകൊണ്ട് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പിറകിലും കുത്തി മരണം ഉറപ്പിക്കുകയായിരുന്നുവെന്നാണ് അന്വേഷണസംഘം കരുതുന്നത്.
സംഭവത്തിൽ ലാലന്റെ കുടുംബാംഗങ്ങളെയും അനീഷിന്റെ വീട്ടുകാരെയും പോലീസ് അടുത്ത ദിവസങ്ങളിൽ വീണ്ടും ചോദ്യംചെയ്യും. ഇവരുടെ നേരത്തേയുള്ള മൊഴികളിൽ ചില പൊരുത്തക്കേടുകൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്. നിലവിൽ റിമാൻഡിലുള്ള ലാലനെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി കോടതിയെ സമീപിക്കുമെന്നും അന്വേഷണോദ്യോഗസ്ഥനായ പേട്ട സി.ഐ. റിയാസ് രാജ പറഞ്ഞു.
അനീഷ് ജോര്‍ജിന്റെ കൊലപാതകം ആസൂത്രിതമാണെന്ന പോലീസ് നിഗമനത്തിനിടെ അനീഷ് ഉപയോഗിച്ചിരുന്ന ഫോണിലെ വിവരങ്ങള്‍ പുറത്തുവന്നു. അനീഷിന്റെ അമ്മയുടെ ഫോണിലേക്ക്, പെണ്‍സുഹൃത്തിന്റെ അമ്മയുടെ ഫോണില്‍നിന്ന് പുലര്‍ച്ചെ കോള്‍ വന്നിട്ടുണ്ടെന്ന രേഖകളാണ് പുറത്തുവന്നത്.
പുലര്‍ച്ചെ 3.20-നാണ് അനീഷിന്റെ അമ്മയുടെ ഫോണിലേക്ക് പെണ്‍സുഹൃത്തിന്റെ അമ്മയുടെ ഫോണില്‍നിന്ന് മിസ്ഡ് കോള്‍ വന്നത്. പോലീസ് വ്യക്തമാക്കുന്നതനുസരിച്ച് അനീഷ് കൊല്ലപ്പെടുന്നത് 3.30-നാണ്. എന്നാല്‍, തന്റെ ഫോണുമായാണ് അനീഷ് പെണ്‍കുട്ടിയുടെ വീട്ടിലേക്കു പോയതെന്ന് അനീഷിന്റെ അമ്മ പറയുന്നു.
3.30-ന് അനീഷ് കൊല്ലപ്പെട്ടെങ്കിലും പുലര്‍ച്ചെ 4.22, 4.26, 4.27 എന്നീ സമയങ്ങളിലൊക്കെ അനീഷിന്റെ അമ്മയുടെ ഫോണിലേക്ക് കോളുകള്‍ വരുന്നുണ്ടായിരുന്നു. ഫോണ്‍ എടുത്ത പെണ്‍സുഹൃത്തിന്റെ അമ്മ, അനീഷിന്റെ അമ്മയോട് പോലീസ് സ്റ്റേഷനിലേക്കു പോകാനും മറ്റൊന്നും തങ്ങള്‍ക്കറിയില്ല എന്നും പറയുകയായിരുന്നു. പോലീസിന്റെ പക്കലായിരുന്ന ഫോണ്‍ ഇന്നലെയാണ് അനീഷ് ജോര്‍ജിന്റെ കുടുംബത്തിനു ലഭിച്ചത്. ഇതിനു ശേഷമാണ് ഫോണ്‍ രേഖകള്‍ പുറത്തായത്.
സൈമണ്‍ ലാലന്‍ അനീഷിനെ വീട്ടിലേക്കു വിളിച്ചുവരുത്തി കൊലപ്പെടുത്തിയതാണെന്നും ഇവരുടെ കുടുംബവുമായി നല്ല ബന്ധത്തിലായിരുന്നുവെന്നും കൊല്ലപ്പെട്ട അനീഷ് ജോര്‍ജിന്റെ അമ്മ ഡോളി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
2022-ൽ കോവിഡിൻെറ പുതിയ വകഭേദം കണ്ടെത്തിയത് ലോകത്താകമാനം കനത്ത ആശങ്കയാണ് ഉളവാക്കിയിരിക്കുന്നത്. ഒമിക്രോണിനു പിന്നാലെ ആശങ്ക പടർത്തി ഫ്ളൊറോണ. ഇസ്രയേലിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. കോവിഡും ഇൻഫ്ളുവൻസയും ഒരുമിച്ചു വരുന്ന രോഗാവസ്ഥയാണ് ഫ്ളൊറോണ. 30 വയസുള്ള ഗർഭിണിയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. പ്രസവത്തിനായി ആശുപത്രിയിലെത്തി നടത്തിയ പരിശോധനയിലാണ് ഫ്ളൊറോണ കണ്ടെത്തിയത്. യുവതി കോവിഡ് വാക്സീൻ സ്വീകരിച്ചിട്ടില്ലെന്ന് ഇസ്രയേലി പത്രം റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ യുവതിക്കു രോഗം മാറിയെന്നും ഇവർ ആശുപത്രി വിട്ടതായും മാധ്യമങ്ങൾ പറയുന്നു. അതേസമയം, ഇസ്രയേലിൽ കോവിഡ് കേസുകൾ കൂടിവരികയാണ്. വ്യാഴാഴ്ച 5,000 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
ഇതിനിടെ രാജ്യം കോവിഡ് വാക്‌സിന്റെ നാലാമത്തെ ഡോസിന് അനുമതി നൽകിയിട്ടുണ്ട്. ലോകത്താദ്യമായാണ് ഒരു രാജ്യം നാലാം ഡോസിന് അനുമതി നൽകുന്നത്. ഇസ്രയേൽ ആരോഗ്യ മന്ത്രാലയം ഡയറക്ടർ ജനറൽ നാഷ്മാൻ ആഷ് ആണു കോവിഡ് പ്രതിരോധ പ്രവർത്തനം ഊർജിതമാക്കുന്നതിന്റെ ഭാഗമായി നാലാമത്തെ ഡോസിനും അനുമതി നൽകിയതായി പ്രഖ്യാപിച്ചത്.
സോണി കല്ലറയ്ക്കൽ
തൃക്കാക്കര എം.എൽ.എ യും കെ.പി.സി.സി വർക്കിംങ് പ്രസിഡന്റുമായിരുന്ന പി.ടി.തോമസിന്റെ അകാല നിര്യാണം കേരള ജനതയ്ക്കും പ്രത്യേകിച്ച് കോൺഗ്രസ് പാർട്ടിയ്ക്കും വിശേഷാൽ കത്തോലിക്ക സഭയ്ക്കും ഒരു കനത്ത നഷ്ടം തന്നെയാണ് വരുത്തിയിരിക്കുന്നത് എന്നതിൽ യാതൊരു സംശയവും ആർക്കും ഉണ്ടെന്ന് തോന്നുന്നില്ല.. പക്ഷേ, ഈ സമയത്ത് അദേഹത്തിന്റെ മാതൃസഭയായ കത്തോലിക്ക സഭയെ ഇതിനിടയിൽ പിടിച്ച് വലിച്ചിട്ട് ഒറ്റതിരിഞ്ഞ് അക്രമിക്കാനുള്ള ശ്രമം വലിയ തോതിൽ നടന്നുവരികയാണ്. കത്തോലിക്ക സഭ എന്തോ വലിയ അപരാധം പി.ടി തോമസിനോടും അദേഹത്തിന്റെ കുടുംബത്തോടും ചെയ്തെന്നെക്കൊ വരുത്തി തീർക്കാനുള്ള ഗൂഡനീക്കമാണ് ഇപ്പോൾ നടക്കുന്നത്. ഇതിനു പിന്നിൽ സഭ നശിച്ചു കാണാൻ ആഗ്രഹിക്കുന്ന ചില സംഘടിത വർഗ്ഗിയശക്തികൾ പ്രവർത്തിക്കുന്നില്ലെയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പാലാ ബിഷപ്പിന്റെ പ്രസ്താവനയും അതേ തുടർന്നുണ്ടായ വിവാദങ്ങളും പ്രക്ഷോഭങ്ങളും ഒക്കെ കേരള ജനത കണ്ടതാണ്. അതിന്റെ ഒക്കെ തുടർച്ചയായി വേണം ഇപ്പോൾ ഈ നിക്കങ്ങളെയും കാണാൻ. പിടി യോടും കുടുംബത്തോടും സഭ മാപ്പ് പറയണമെന്ന പേരിൽ വിവാദ പ്രസ്താവനകൾ സോഷ്യൽ മീഡിയായിലൂടെയും മറ്റും നിരന്തരം ഇറക്കി സഭയിലെ ആളുകളെയും രണ്ട് ചേരികളാക്കി
ഭിന്നിപ്പിക്കാനും നോക്കുന്നു എന്നത് തർക്കമില്ലാത്ത വസ്തുതയാണ്.
രക്തസാക്ഷിത്വം വരിച്ച ഇന്ദിരാഗാന്ധിയ്ക്കും രാജീവ് ഗാന്ധിയ്ക്കും പോലും ലഭിക്കാത്തെ കവറേജ് ആണ് സഭയെ വെല്ലുവിളിച്ച അമാനുഷൻ എന്ന പേരിൽ മരണശേഷം പി.ടി യ്ക്ക് ചിലർ നൽകുന്നത്. ഇതിൽ എന്ത് ആത്മാർത്ഥയാണ് അദേഹത്തോടുള്ളതെന്ന് വ്യക്തമാകുന്നില്ല. കത്തോലിക്കാ സഭയ്ക്ക് അദേഹത്തോട് എതിർപ്പ് വ്യക്തിപരമായി ഉണ്ടായിരുന്നെങ്കിൽ എങ്ങനെയാണ് കത്തോലിക്ക ഭൂരിപക്ഷമുള്ള മണ്ഡലങ്ങളിൽ പി.ടി രണ്ട് പ്രാവശ്യം എം.എൽ.എ യും ഒരു പ്രാവശ്യം എം.പിയും ആകാൻ കഴിഞ്ഞത് ( തൊടുപുഴയും ഇടുക്കിയും ആണ് ഉദ്ദേശിച്ചത് ). ജനിച്ച മണ്ണും, മലയും അതിൽ ജീവിക്കുന്നവന് അതുകൊണ്ട് ജീവിതം മുന്നോട്ട് നയിക്കാൻ പറ്റാത്ത രീതിയിൽ വിലങ്ങു നിയമങ്ങൾ ഉണ്ടാക്കി ജനിച്ച മണ്ണിൽ നിന്ന് അത്താണികളെ ഓടിക്കാൻ നോക്കിയ വ്യക്തിത്വങ്ങൾക്കെതിരെയാണ് സഭ സമരത്തിനിറങ്ങിയത്. അല്ലാതെ പി.ടി എന്ന വ്യക്തിയ്ക്കെതിരെയല്ല. ഒരു തുണ്ട് ഭൂമി ഉണ്ടെങ്കിൽ അതിൽ ജീവിക്കുന്നവന് അതുകൊണ്ട് പ്രയോജനം വേണം. ചുമ്മാ നിയമം ഉണ്ടാക്കി പെൻഷൻ മേടിച്ചു ജീവിക്കുന്നവർക്ക് മണ്ണിൽ അദ്ധ്വാനിക്കുന്നവന്റെ പ്രയാസം അറിയാൻ സാധിച്ചെന്നു വരില്ല. അതേ കത്തോലിക്കാ സഭ ചൂണ്ടി
കാണിച്ചുള്ളു. വെറുതെ അനാവശ്യ വിവാദമുണ്ടാക്കി സഭയെയും അധികാരികാളെയും ക്രൂശിക്കാൻ നോക്കുന്നവർ ഇടുക്കിയിൽ വന്ന് ഒരു വർഷം സാധാരണക്കാരോട് ഒത്ത് ഒന്ന് വസിക്ക്. എന്നിട്ട് തീരുമാനിക്കാം ആർ ആരോട് മാപ്പ് പറയണമെന്ന്. ജനിച്ച മണ്ണിനുവേണ്ടി നിലപാട് എടുത്തപ്പോൾ ഞാൻ എങ്ങനെ ഇവിടെ എത്തപ്പെട്ടു എന്നുകൂടി ആലോചിച്ചാൽ നന്ന്. വിശപ്പടക്കാൻ കാരണവന്മാർ കാടിനോടും കാലാവസ്ഥയോടും കാട്ടുമൃഗങ്ങളോടും യുദ്ധം ചെയ്തു നേടിയ മണ്ണാണ് ഇത്. അല്ലാതെ സുഖവാസത്തിനു പോയി റിസോർട്ട് കെട്ടാൻ വളച്ചെടുത്തതല്ല. ആ മണ്ണിൽ വളർന്ന കപ്പയും കാച്ചിലും ആണ് തന്റെ ശരീരം എന്നും ഓർക്കണം. തന്റെ പ്രവൃത്തി മേഖല മാറി കഴിഞ്ഞപ്പോൾ പിന്നെ എല്ലാം അരുതാത്തതു പ്രകൃതി വിരുദ്ധവും. കുടിയേറ്റക്കാരുടെ കണ്ണീരും വിയർപ്പും കണ്ടു വളർന്ന സഭയ്ക്ക് എല്ലാം പെട്ടെന്ന് മറക്കാൻ ആവുമോ. ആ വികാരമാണ് ഇവിടെ പ്രതിഫലിച്ചത്. ജീവിച്ചിരിക്കെ പിടി തോമസിന്റെ ശവഘോഷ യാത്ര സഭ നടത്തിയെന്ന അടിസ്ഥാന രഹിതമായ വാർത്തയാണ് ഇപ്പോൾ പരക്കുന്നത്. ശരിക്കും എന്താണ് സംഭവിച്ചതെന്ന് മനസിലാക്കണം. പി.ടി യുടെ പേര് പറഞ്ഞ് ഒരിക്കലും പ്രകടനം പുരോഹിതർ നടത്തിയിട്ടില്ല. കസ്തൂരി രംഗൻ , ഗാഡ്ഗിൽ റിപ്പോർട്ടുകൾ വച്ച ശവപ്പെട്ടിയുമായാണ് പ്രകടനം നടന്നത്. ആ പെട്ടിയിൽ വ്യക്തമായും മലയാളത്തിൽ അത് എഴുതിയിട്ടുമുണ്ടായിരുന്നു. ഇത് മറച്ചുവെച്ചാണ് മറ്റൊരു രീതിരിയിൽ സഭയ്ക്കെതിരെ ദുഷ് പ്രചരണം അഴിച്ചുവിട്ടിരിക്കുന്നത്. ഇതിന് ചില മാധ്യമങ്ങളും കുടപിടിച്ചിട്ടുണ്ട്. ആരൊക്കെ യാഥാർത്ഥ്യം മൂടിവെച്ചാലും ഒരു കാര്യം സത്യമാണ്. കിഴക്കൻ മലയിൽ ജീവിച്ച് അഷ്ടിയ്ക്ക് വക ഉണ്ടാക്കുന്ന പാവം കർഷകരെ കുടിയിറക്കാൻ പ്ലാനിട്ട പരിസ്ഥിതി ഭീകരർക്കെതിരെയാണ് സഭ എന്നും നിലനിലകൊണ്ടിട്ടുള്ളത്. അത് എന്നും തുടരുക തന്നെ ചെയ്യും. അന്ന് ഇടുക്കിയിൽ നടന്ന സമരത്തിൽ സർവ്വ മതസ്ഥരും ഉണ്ടായിരുന്നു. പിന്നെ എന്തിനാണ് ക്രൈസ്തവരെ മാത്രം കുറ്റപ്പെടുത്തുന്നതെന്ന് മനസിലാകുന്നില്ല.
ഇനി കത്തോലിക്ക അച്ചന്മാരും മെത്രാനും പി.ടി യോടും കുടുംബത്തോടും മാപ്പ് പറയണമെന്ന് ശഠിക്കുന്നവരോട് ഒരു ചോദ്യം. അദേഹത്തിന്റെ സ്വന്തം പ്രസ്ഥാനമായ കോൺഗ്രസ് പാർട്ടി അല്ലെ ശരിക്കും പി.ടിയോട് മാപ്പ് ചോദിക്കേണ്ടത്. ഇടുക്കി ലോക് സഭാ ഇലക്ഷനിൽ ജോയിസ് ജോർജിനോട് മത്സരിക്കാൻ പി.ടി തയ്യാറായിരുന്നു. അദേഹത്തെ ഒഴിവാക്കിയത് സ്വന്തം പാർട്ടിക്കാർ തന്നെ അല്ലെ. എന്നിട്ട് എന്തിനാണ് ഇപ്പോൾ ഇത്രയ്ക്ക് നാടകം. ഇത്രയും കഴിവുള്ള പി.ടിയെ എന്തുകൊണ്ടാണ് ഒരു
മന്ത്രിപോലും ആക്കാതിരുന്നത്?. അതോ അതും സഭക്കാരുടെ കുറ്റം കൊണ്ടാണോ..?. ഇലക്ഷൻ വരട്ടെ കത്തോലിക്ക സഭയെ കിട്ടിയ അവസരത്തിൽ താറടിച്ച എല്ലാ നേതാക്കളും അരമന വാതിലിൽ ആത്മീയ പിതാക്കന്മാരുടെ ദർശനം കാത്തു കിടന്ന് സർവ്വ അപരാധങ്ങൾക്കും മാപ്പിരക്കും. കത്തോലിക്ക സഭയുടെ സപ്പോർട്ടില്ലെങ്കിൽ എല്ലാ പാർട്ടിയും മധ്യകേരളത്തിലും തെക്കൻ കേരളത്തിൽ വട്ടപ്പുജ്യമായിരിക്കും. അത് മറക്കാതിരുന്നാൽ നന്ന്. പി.ടി തോമസ് എന്ന സത്യക്രിസ്ത്യാനി വിവാഹശേഷം സഭയിൽ നിന്ന് വളരെയേറെ അകന്നിരുന്നു എന്നത് നിക്ഷേധിക്കാൻ കഴിയാത്ത വസ്തുതയാണ്. മതപരമായ പല കാര്യങ്ങളിലും നേരത്തെ മുതൽ അദേഹം സ്വതന്ത്രനിലപാട് കൈക്കൊണ്ട് തന്നെയാണ് നീങ്ങിയിരുന്നത്. പെട്ടെന്നുണ്ടായ വിഷയത്തിൽ ഒരു ദിവസം കൊണ്ട് മതാചാരങ്ങളെ തള്ളിപ്പറഞ്ഞ് പോയതല്ല. അദേഹം ക്ഷേത്രത്തിൽ തുലാഭാരം നടത്തിയ വാർത്തകൾ പോലും മാധ്യമങ്ങൾ പുറത്തു വിട്ടിരുന്നതാണ്. പി.ടിയുടെ ശവസംസ്ക്കാര ചടങ്ങുകളിലും അതിന്റെ നിഴലിപ്പ് കാണാമായിരുന്നു. പി.ടിക്ക് മതപരമായ സംസ്കാരം വേണ്ടെങ്കിൽ എന്തിനാണ് പി.ടിയുടെ മക്കൾ ഉടുപ്പൂരി തോർത്ത് കെട്ടി ശവം ദഹിപ്പിക്കാൻ നിന്നത്. ഇതൊക്കെ നിഷ്പക്ഷ സമൂഹമാണ് വിലയിരുത്തേണ്ടത്. യഥാർത്ഥ ക്രൈസ്തവൻ ഒരു വർഗീയവാദിയല്ല. അവൻ എല്ലാ മതങ്ങളെയും ബഹുമാനിക്കും. ഒരു കത്തോലിക്കാ വൈദികനും ഒരു സമൂഹത്തിന്റെയും നാശത്തിനായി നിലകൊണ്ടിട്ടില്ല, നിലകൊള്ളുകയുമില്ല. വൈദീകരെ ദൈവത്തിന്റെ പ്രതിപുരുഷൻ എന്ന സ്ഥാനത്താണ് ക്രൈസ്തവർ കാണുന്നത്. ആ സ്ഥാനത്തെ ശരിയായി നോക്കി കാണുന്നവർക്ക് നിലവിൽ ഒരു പ്രശ്നവും കാണാൻ സാധിക്കില്ല. അല്ലാത്തവർക്ക് കാണുന്നതെല്ലാം മഞ്ഞയായിരിക്കും…നന്ദി ( സോണി കല്ലറയ്ക്കൽ )
പരിശീലനത്തിന്റെ ഒഴിവു സമയങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ക്രിക്കറ്റ് കളിക്കുന്ന വീഡിയോ പങ്കുവെച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ജെസ്സലും, സഹലും, അൽവാരോ വാസ്‌കസും, പ്രശാന്തും ഉൾപ്പെടെ നിരവധി താരങ്ങളും, മറ്റു ടീം അംഗങ്ങളുമാണ് ഒഴിവു സമയത്തെ ക്രിക്കറ്റ് കളിയിൽ ഏർപ്പെടുന്നത്. വീഡിയോക്ക് രസകരമായ പ്രതികരണമാണ് ആരാധകരുടെ ഭാഗത്തുനിന്നും ലഭിക്കുന്നത്. അടുത്ത ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിനുവേണ്ടി ബ്ലാസ്റ്റേഴ്‌സ് ടീം പരിശീലനം തുടങ്ങി എന്നാണ് ചില ആരാധകർ വീഡിയോക്ക് കമന്റായി രേഖപ്പെടുത്തിയിരിക്കുന്നത്.
പുതുവര്‍ഷത്തില്‍ ആരാധകര്‍ക്ക് സര്‍പ്രൈസ് സമ്മാനമേകി മോഹന്‍ലാല്‍. ഡിസംബര്‍ 31 ന് രാത്രി 12 മണിക്ക് ബറോസിലെ തന്റെ പുതിയ ലുക്കാണ് മോഹന്‍ലാല്‍ പുറത്ത് വിട്ടത്. മൊട്ടയടിച്ച് നീട്ടിവളര്‍ത്തിയ താടിയും മുടിയും വെച്ചാണ് മോഹന്‍ലാല്‍ ബറോസിന്റെ പുതിയ പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
‘പുതിയൊരു വര്‍ഷം നമുക്ക് മുന്നിലേക്ക് ഉയരുകയാണ്. എല്ലാവര്‍ക്കും സന്തോഷവും സമൃദ്ധിയും ഉണ്ടാവട്ടെ. നിങ്ങളുടെ ജീവിതത്തില്‍ അടയാളപ്പെടുത്തുന്ന ഏറ്റവും മൂല്യവത്തായ വര്‍ഷമായി ഇത് മാറട്ടെ,’ ഫോട്ടോയ്ക്കൊപ്പം മോഹന്‍ലാല്‍ കുറിച്ചു.
ബറോസിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചതായി അറിയിച്ച് കഴിഞ്ഞ 26 ന് ചിത്രത്തിന്റെ പ്രൊമോ വീഡിയോ പുറത്തുവിട്ടിരുന്നു. ക്യാമറമാനും അണിയറപ്രവര്‍ത്തകര്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കുന്ന മോഹന്‍ലാലിന്റെ വീഡിയോയാണ് ടീസറില്‍ ഉള്ളത്.
ബറോസ് ആയി എത്തുന്ന മോഹന്‍ലാലിന്റെ ഡയലോഗും ടീസറില്‍ ഉണ്ട്. നേരത്തെ കേരളത്തിലും ഗോവയിലുമായി പല ദിവസങ്ങളില്‍ ചിത്രീകരണം നടത്തിയിരുന്നെങ്കിലും ഷൂട്ട് ചെയ്തത് മുഴുവന്‍ ഉപേക്ഷിക്കേണ്ടി വരുമെന്ന് നേരത്തെ മോഹന്‍ലാല്‍ പറഞ്ഞിരുന്നു.
വാസ്‌കോഡ ഗാമയുടെ നിധി അതിന്റെ അവകാശിക്കായി കാത്തൂസൂക്ഷിക്കുന്ന ബറോസ് എന്ന ഭൂതമായിട്ടാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്.
യുക്രെയ്ൻ വിഷയത്തിൽ റഷ്യക്കെതിരേ പുതിയ ഉപരോധങ്ങൾക്ക് യുഎസ് മുതിർന്നാൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം അവസാനിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ യുഎസ് പ്രസിഡന്റ് ജോ ബൈഡന് മുന്നറിയിപ്പു നല്കി. ഇരു നേതാക്കളും തമ്മിൽ വ്യാഴാഴ്ച വൈകിട്ടു നടത്തിയ ഫോൺസംഭാഷണത്തിലായിരുന്നിത്.
ഉപരോധങ്ങൾ ഏർപ്പെടുത്തുന്നത് വൻ അബദ്ധമാകുമെന്ന് പുടിൻ പറഞ്ഞു. അതേസമയം, യുക്രെയിനിൽ അധിനിവേശം നടത്താനുള്ള റഷ്യയുടെ ഏതു നീക്കവും യുഎസും സഖ്യകക്ഷികളും തടയുമെന്ന് ബൈഡൻ വ്യക്തമാക്കി.
യുക്രെയിനെ ആക്രമിക്കാൻ റഷ്യ അതിർത്തിയിൽ ഒരു ലക്ഷം പട്ടാളത്തെ അണിനിരത്തിയെന്ന വാർത്തകളുടെ പശ്ചാത്തലത്തിൽ പുടിനും ബൈഡനും തമ്മിൽ നടത്തുന്ന രണ്ടാമത്തെ ചർച്ചയാണിത്. അഭ്യാസത്തിന്റെ ഭാഗമായിട്ടാണ് സൈന്യത്തെ വിന്യസിച്ചിരിക്കുന്നതെന്നാണ് റഷ്യ പറയുന്നത്.
ബൈഡനുമായുള്ള സംഭാഷണത്തിൽ പുടിൻ സന്തുഷ്ടനാണെന്നും ഭാവി ചർച്ചയ്ക്കു സാധ്യതയുണ്ടെന്നും പുടിന്റെ രാഷ്ട്രീയകാര്യ ഉപദേഷ്ടാവ് യൂറി ഉഷക്കോവ് പറഞ്ഞു.
ചർച്ചകൾക്കു ഫലമുണ്ടാകണമെങ്കിൽ സംഘർഷങ്ങൾ അവസാനിക്കണമെന്ന് ബൈഡൻ പുടിനെ ഓർമപ്പെടുത്തിയതായി വൈറ്റ്ഹൗസ് വക്താവ് ജൻ സാകി പറഞ്ഞു.
മലയാ ളിയായ വിമുക്തഭടൻ അമേരിക്കയിൽ വെടിയേറ്റു മരിച്ചു. മരങ്ങാട്ടുപിള്ളി ആണ്ടൂർ പകലോമറ്റം കൂനങ്കിയിൽ മാണിയുടെ മകൻ എമ്മാനുവൽ വിൻസെന്റാണ്(ജെയ്സണ്‍-44)ടെക്സസിലെ എൽപാസോയിൽ നടന്ന വെടിവയ്പിൽ മരിച്ചത്. വീടിനു സമീപമുള്ള പാർക്കിംഗിനായുള്ള സ്ഥലത്ത് തപാൽ പരിശോധിക്കുന്നതിനിടെ വെടിയേറ്റെന്നാണു നാട്ടിൽ ലഭിച്ചിട്ടുള്ള വിവരം. വെടിയുതിർത്ത അക്രമിയെ പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിൽ കൂടുതൽപേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷണം നടത്തുന്നു.
സംസ്കാരം ജനുവരി ഏഴിന് ഹാർട്ട്ഫോർഡിലെ സെന്റ് തോമസ് സീറോ മലബാർ പള്ളിയിൽ ഒൗദ്യോഗിക ബഹുമതികളോടെ നടത്തും. കുറിച്ചിത്താനം പന്നിക്കോട്ട് മലയിൽ കുടുംബാംഗം എലിസബത്താണ് മാതാവ്. ജോ, ജയിംസ്, ജെഫ്രി എന്നിവർ സഹോദരങ്ങൾ. അമേരിക്കയിൽ ജനിച്ച ജെയ്സണ്‍ സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം യുഎസ് മിലിറ്ററിയിൽ ചേർന്ന് 2012ൽ ക്യാപ്റ്റൻ റാങ്കിൽ വിരമിക്കുകയായിരുന്നു.
മദ്യവുമായി വന്ന സ്വീഡിഷ് പൗരനെ പോലീസ് തടഞ്ഞ സംഭവം ദൗര്‍ഭാഗ്യകരമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായ കാര്യമാണ് നടന്നത്. ബന്ധപ്പെട്ട വകുപ്പ് അന്വേഷിച്ച് നടപടി സ്വീകരിക്കും.
ടൂറിസ്റ്റുകളോടുള്ള പോലീസിന്റെ സമീപനത്തില്‍ മാറ്റം വരണം. ഇത്തരം സംഭവങ്ങള്‍ ടൂറിസം മേഖലയ്ക്ക് തന്നെ തിരിച്ചടിയുണ്ടാകും. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം കോവളത്താണ് സംഭവം നടന്നത്. ബിവറേജിൽനിന്ന് മദ്യവുമായി എത്തിയ സ്വീഡിഷ് പൗരനായ സ്റ്റീവിനെയാണ് പോലീസ് തടഞ്ഞത്.
ബില്ലില്ലാത്തതിനാൽ മദ്യം കൊണ്ടുപോകാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇയാളെ പോലീസ് തടഞ്ഞത്. ഇതോടെ സ്റ്റീവ് മദ്യം ഒഴുക്കിക്കളഞ്ഞു. പിന്നീട് ബിവറേജിൽ പോയി ബില്ലും വാങ്ങി പോലീസ് സ്റ്റേഷനിൽ ഹാജരാക്കി.
പറവൂരിൽ വിസ്മയ (25) എന്ന യുവതി പൊള്ളലേറ്റു മരിച്ച സംഭവത്തിനു ശേഷം കാണാതായ സഹോദരി ജിത്തുവിനെ (22) എറണാകുളം മേനക പരിസരത്തു ബുധനാഴ്ച രാത്രി അലഞ്ഞു തിരിയുന്നതിനിടെ കണ്ടെത്തി. പൊലീസിന് അവരെ തിരിച്ചറിയാൻ 15 മണിക്കൂർ വേണ്ടിവന്നു.
പരസ്പര വിരുദ്ധമായി സംസാരിച്ച ജിത്തുവിനെ വീടുവിട്ടിറങ്ങിയ ഏതോ പെൺകുട്ടിയെന്ന നിലയിൽ ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് പൊലീസ് കലക്ടറേറ്റിനു സമീപത്തെ ‘തെരുവു വെളിച്ചം’ ഷെൽറ്റർ ഹോമിലെത്തിച്ചത്. താൻ ലക്ഷദ്വീപുകാരിയാണ് എന്നായിരുന്നു ജിത്തു ആദ്യം പറഞ്ഞത്. രാവിലെ ലക്ഷദ്വീപ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും അവർക്ക് ആളെ മനസ്സിലായില്ല.
ഉച്ചയ്ക്കു ശേഷമാണ് പറവൂർ പൊലീസിനു വിവരം ലഭിക്കുന്നത്. അവർ തെരുവു വെളിച്ചം നടത്തിപ്പുകാരനായ തെരുവോരം മുരുകനെ ഫോണിൽ വിളിച്ച് അന്വേഷിച്ചു. വിസ്മയ കേസിൽ അന്വേഷിക്കുന്ന പെൺകുട്ടിയാണെന്നു പൊലീസ് പറഞ്ഞില്ലെങ്കിലും തങ്ങളെത്തുന്നതുവരെ സുരക്ഷിതയായിരിക്കണമെന്ന് നിർദേശിച്ചു.
ഇതോടെ മുരുകനും സഹപ്രവർത്തകരും പെൺകുട്ടിയെ നിരീക്ഷണത്തിലാക്കി. തനിക്ക് ആൺസുഹൃത്തിന്റെ കൂടെ പോകണമെന്നും ഇവിടെ നിന്നു വിട്ടയയ്ക്കണമെന്നും പെൺകുട്ടി മുരുകനോട് ആവശ്യപ്പെട്ടെങ്കിലും ആശ്വസിപ്പിച്ചു സ്ഥാപനത്തിൽ നിർത്തുകയായിരുന്നു. സമീപ ഫ്ലാറ്റിലെ വീട്ടമ്മ അന്തേവാസികൾക്കായി കൊണ്ടുവന്ന പായസം ജിത്തു കുടിച്ചുകൊണ്ടിരിക്കെയാണ് പറവൂർ പൊലീസ് തെരുവു വെളിച്ചത്തിലെത്തിയത്. പൊലീസിനെ കണ്ടപ്പോൾ ജിത്തു പതുങ്ങിയെങ്കിലും രക്ഷപ്പെടാൻ പഴുതില്ലാതിരുന്നതിനാൽ പൊലീസിനൊപ്പം പോകുകയായിരുന്നു.
പെരുവാരം പനോരമ നഗർ അറയ്ക്കപ്പറമ്പിൽ (പ്രസാദം) ശിവാനന്ദന്റെയും ജിജിയുടെയും മക്കളാണ് വിസ്മയയും ജിത്തുവും. ചോദ്യം ചെയ്യലിൽ സഹോദരിയെ കൊലപ്പെടുത്തിയതാണെന്നു ജിത്തു സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച വൈകിട്ട് 3 മണിയോടെയാണ് വിസ്മയ വീടിനുള്ളിൽ വെന്തുമരിച്ചത്.
തുടർന്നു ജിത്തുവിനെ കാണാതായി. എറണാകുളം, തൃശൂർ ജില്ലകളിലെ റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് തുടങ്ങിയ പ്രധാന കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ പൊലീസ് തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചെങ്കിലും വൈകിട്ടോടെ പിടികൂടി. ജിത്തുവിനെ കാണാതായതും വീടിനുള്ളിൽ രക്തപ്പാടുകൾ കണ്ടെത്തിയതും ദുരൂഹതകൾക്കു കാരണമായി. മാതാപിതാക്കൾ ആലുവയിൽ ഡോക്ടറെ കാണാൻ പോയ സമയത്താണു കൊലപാതകം നടന്നത്.
മാനസിക പ്രശ്നങ്ങൾ ഉള്ളതിനാൽ ജിത്തുവിന്റെ കൈകൾ ബന്ധിച്ച ശേഷമാണ് ഇവർ പോയത്. എന്നാൽ, ഇടയ്ക്കു ജിത്തു നിർബന്ധിച്ചു സഹോദരിയെക്കൊണ്ടു കയ്യിലെ കെട്ട് അഴിപ്പിച്ചു. ജിത്തുവിന്റെ പ്രണയം ചേച്ചി ഇടപെട്ടു തകർത്തതു സംബന്ധിച്ച് ഇവർ തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടെ ജിത്തു കത്തിയെടുത്തു വിസ്മയയെ കുത്തി. കുത്തേറ്റു വിസ്മയ വീണപ്പോൾ മരിച്ചെന്നു കരുതി ജിത്തു മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തിയശേഷം വീടിന്റെ പിൻവാതിലിലൂടെ കടന്നുകളയുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. കയ്യാങ്കളിക്കിടയിൽ ജിത്തുവിന്റെ വിരലുകൾക്കു പരുക്കേറ്റു. മുറിവേറ്റ വിരലുകളിൽ ജിത്തു ബാൻഡേജ് കെട്ടിയിരുന്നു.
ഡ്രൈവിങ് ലൈസൻസ് എടുക്കുമ്പോൾ നൽകുന്ന അവയവദാന സന്നദ്ധതയ്ക്കുള്ള സമ്മതപത്രം നൽകുന്ന പതിവ് തുടങ്ങിയിട്ട് ഏറെയായിട്ടില്ല. മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റ് ഇത്തരത്തിലുള്ള ലൈസൻസ് നൽകി തുടങ്ങിയതിന് ശേഷം ആദ്യത്തെ അവയവദാതാവായി തീർന്നത് ചാത്തന്നൂർ കാരംകോട് പുത്തൻവീട്ടിൽ ജോൺ എൻ കുര്യന്റെ മകനായ ജോമോനാണ്. വെറും നാല് മാസം മുമ്പ് മാത്രം ലൈസൻസ് സ്വന്തമാക്കിയ 19കാരനായ കോളേജ് വിദ്യാർത്ഥി ജോമോന്റെ വിധി പക്ഷെ നന്മയുടെ പുസ്തകത്തിലും ചരിത്രത്തിലും ഇടംപിടിക്കാനായിരുന്നു. മികച്ച ചിത്രകാരനും കർഷകനും യൂട്യൂബ് വ്‌ളോഗറുമാണ് ജോമോൻ.
കഴിഞ്ഞദിവസം രാവിലെ ക്ലാസിലേയ്ക്കു പോകുന്ന വഴിയാണ് ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. ജോമോനെ പാരിപ്പള്ളി മെഡിക്കൽ കോളേജിലും പിന്നീട് കിംസ് ആശുപത്രിയിലേയ്ക്കും മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ ഹൃദയാഘാതം സംഭവിച്ചതോടെ കാര്യങ്ങൾ സങ്കീർണമായി. അധികം വൈകാതെ മസ്തിഷ്‌കമരണം കൂടി സ്ഥിരീകരിച്ചതോടെ ജോമോന്റെ മാതാപിതാക്കൾ മകന്റെ ആഗ്രഹപ്രകാരം അവയവദാനത്തിന് തയ്യാറാവുകയായിരുന്നു.
ലൈസൻസിനായി അപേക്ഷിച്ചപ്പോൾ അവയവദാനത്തിനുള്ള സമ്മതപത്രത്തിൽ കൂടി ഒപ്പിട്ടുനൽകിയ ജോമോനെ റോഡപകടത്തിന്റെ രൂപത്തിലാണ് മരണം കവർന്നത്. ലൈസൻസിൽ ഓർഗൻ ഡോണർ എന്നുരേഖപ്പെടുത്തിയിരുന്നു. ഈ കൗമാരക്കാരന്റെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബവും സന്നദ്ധത അറിയിച്ചതോടെയാണ് അഞ്ച് പേർക്ക് പുതുജീവൻ ലഭിച്ചത്.
ഹൃദയവും,കരളും വൃക്കകളുമുൾപ്പെടെ ദാനം ചെയ്യുന്നതിന് അവർ തീരുമാനമെടുത്തു. ജോമോന്റെ ഹൃദയവും ശ്വാസകോശവും ചെന്നൈ റെലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ആശുപത്രിയിലുള്ള രോഗിക്കും, കരൾ കൊച്ചി ആസ്റ്റർ മെഡിസിറ്റിയിലും, വൃക്കകൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രോഗികൾക്കും നൽകാനാണ് തീരുമാനിച്ചിട്ടുള്ളത്.
കല്ലമ്പലം നഗരൂർ രാജധാനി കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ രണ്ടാംവർഷ കംപ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായിരുന്ന ജോമോൻ ജോൺ എൻ കുര്യന്റെയും സൂസൻ കുര്യന്റെയും ഏകമകനാണ്. ആരോഗ്യമന്ത്രി വീണാ ജോർജ്, കിംസ് ആശുപത്രി അധികൃതർ, സംസ്ഥാന സർക്കാരിന്റെ അവയവദാനപദ്ധതിയായ മൃതസഞ്ജീവനിയുടെ പ്രതിനിധികൾ എന്നിവരും ജോമോന്റെ കുടുംബാംഗങ്ങളോട് തങ്ങളുടെ നന്ദിയും സ്‌നേഹവും അറിയിച്ചു.