literature

റ്റിജി തോമസ്

ഇമിഗ്രേഷൻ നടപടികൾ പൂർത്തിയായി ബാഗേജ് കളക്ഷന് വേണ്ടി കാത്തു നിന്നപ്പോൾ ദുബായ് എയർപോർട്ടിൽ വച്ച് പരിചയപ്പെട്ട വിദ്യാർത്ഥിനികൾക്കായി കണ്ണോടിച്ചു. അവരോട് എനിക്ക് ഒരു മാനസിക അടുപ്പ് തോന്നിയിരുന്നു . ഒരാൾ ഇടുക്കിക്കാരിയും മറ്റേയാൾ പത്തനംതിട്ട സ്വദേശിനിയുമാണ്. ഇടുക്കി ജില്ലയിലെ മേരിഗിരിയും കട്ടപ്പനയും ഒട്ടേറെ നാൾ എന്റെ സ്വദേശമായിരുന്നതു കൊണ്ടും ഞാൻ ജോലി ചെയ്യുന്ന മാക്ഫാസ്റ്റ് കോളേജ് പത്തനംതിട്ട ജില്ലയിലായതുകൊണ്ടു മാകാം നാടും കൂടും വിട്ട് ബ്രിട്ടനിലേക്ക് വിദ്യാഭ്യാസത്തിനായി പോകുന്ന ആ വിദ്യാർത്ഥിനികളോട് ഒരു മാനസിക അടുപ്പം എനിക്ക് തോന്നാൻ ഇടയായത്. രണ്ട് പെൺകുട്ടികൾ ദുബായ് എയർപോർട്ടിൽ ചിരപരിചിത യാത്രക്കാരെ പോലെ ആത്മവിശ്വാസം തുളുമ്പുന്ന മുഖഭാഗത്തോടെ സംസാരിച്ചപ്പോൾ വളരെ സന്തോഷം തോന്നി. ഒരുപക്ഷേ അവരുടെ എമിഗ്രേഷൻ നടപടികൾ പൂർത്തിയായിട്ടുണ്ടാവില്ല.

പക്ഷേ അപ്രതീക്ഷിതമായി എലിസബത്തിനെ വീണ്ടും കണ്ടു. ദുബായിൽ നിന്ന് മാഞ്ചസ്റ്ററിലേക്കുള്ള യാത്രയിൽ 7 മണിക്കൂറോളം എൻറെ തൊട്ടടുത്ത സീറ്റിലായിരുന്നു എലിസബത്ത് . എലിസബത്ത് ഒറ്റയ്ക്കായിരുന്നില്ല. കൂടെ സമപ്രായക്കാരായ നാല് അമ്മമാരും യാത്രയിൽ ഒപ്പം ഉണ്ടായിരുന്നു. അമ്മമാർ എന്ന് എടുത്തു പറഞ്ഞതിൽ ഒരു കാര്യമുണ്ട്. ശരിക്കും അത് സമപ്രായക്കാരായ അമ്മമാരുടെ ഒരു കൂട്ടായ്മയായിരുന്നു. ഒരുപക്ഷേ ഒരേ ക്ലാസുകളിൽ പഠിക്കുന്ന എട്ടോളം കുട്ടികളുടെ അമ്മമാർ ചേർന്ന് ഇങ്ങനെ ഒരു കൂട്ടായ്മ എവിടെയെങ്കിലും ഉണ്ടായിരിക്കുമോ ?

അത് തന്നെയാണ് അവരുടെ സൗഹൃദത്തെക്കുറിച്ച് കൂടുതൽ അറിയാൻ എന്നെ പ്രേരിപ്പിച്ചതും. എലിസബത്തിന്റെയും കൂടെയുള്ള സുഹൃത്തുക്കളുടെയും മക്കൾ എല്ലാം ഒരേ സ്കൂളിൽ തന്നെ ചെറിയ ക്ലാസ്സു മുതൽ ഒന്നിച്ച് പഠിക്കുന്ന സഹപാഠികളാണ്. മക്കളുടെ സൗഹൃദവും കളിക്കൂട്ടുമാണ് ആ അമ്മമാരെ തമ്മിൽ അടുപ്പിച്ചതും. അങ്ങനെ ആ സൗഹൃദ കൂട്ടായ്മ വളർന്നു. വെറുതെ സൗഹൃദത്തിനപ്പുറം അവർ എല്ലാ വർഷവും യാത്രകൾ പോയി. വെറും യാത്രകളല്ല … രാജ്യാന്തര യാത്രകൾ … തങ്ങളുടെ ഭർത്താക്കന്മാരും കുട്ടികളും ഒന്നുമില്ലാതെ . കോവിഡ് കാലത്ത് ഒരു ഇടവേള വന്നു എന്നേയുള്ളൂ. ആദ്യം പാരീസിലേയ്ക്ക് . പിന്നെ ന്യൂയോർക്ക് … ഇപ്പോൾ ദുബായിൽ നാല് ദിവസത്തെ സന്ദർശനത്തിന് ശേഷം മാഞ്ചസ്റ്ററിലേയ്ക്ക് തിരിച്ചു വരുന്ന വഴിയാണ് എനിക്ക് എലിസബത്തിനെയും കൂട്ടുകാരെയും സഹയാത്രികരായി കിട്ടിയത്…

എലിസബത്തിന്റെയും കൂട്ടുകാരുടെയും അപൂർവ്വ സൗഹൃദത്തിൽ എന്നെ ആകർഷിച്ചത് അവർ നടത്തിയ രാജ്യാന്തര യാത്രകളായിരുന്നു. ക്ലാസ് മുറികളിൽ തങ്ങളുടെ കുട്ടികളുടെ ഇടയിൽ മൊട്ടിട്ട സൗഹൃദത്തെക്കുറിച്ചും യാത്രകളെക്കുറിച്ചും എലിസബത്ത് പറഞ്ഞത് കടുത്ത വാചാലതയോടെയാണ്. എനിക്ക് എലിസബത്തിനോട് ആരാധന തോന്നി.

രണ്ടാം ലോകമഹായുദ്ധ കാലത്ത് ബ്രിട്ടന്റെ വ്യോമസേനയെ സഹായിക്കാനായി ആരംഭിച്ചതാണ് മാഞ്ചസ്റ്റർ എയർപോർട്ട് . മാഞ്ചസ്റ്ററുകാരിയായ അവർക്ക് ചരിത്രപരമായ കാര്യങ്ങളിൽ നല്ല ആവാഹമുണ്ടായിരുന്നു. വൈൻ പകർന്ന ലഹരി കൂടിയായപ്പോൾ അവർ കൂടുതൽ വാചാലയായി.

എലിസബത്തിനോട് യാത്ര പറഞ്ഞ് ലഗേജുമായി പുറത്തേക്ക് നടന്നു …

ഒരിക്കലും ഇനി കണ്ടുമുട്ടില്ലെങ്കിലും യാത്രയിൽ പരിചയപ്പെടുന്ന ചില മുഖങ്ങൾ, സൗഹൃദങ്ങൾ മനസ്സിന് നൽകുന്ന സന്തോഷം വലുതാണ്.

കൊച്ചി ദുബായ് യാത്രയിൽ സഹയാത്രികനായിരുന്ന ബേബി മാത്യുവും സംഘവും റോമിലേയ്ക്കുള്ള യാത്രയിലായിരുന്നു. അവിടെനിന്ന് ജറുസലേം ഉൾപ്പെടെയുള്ള വിശുദ്ധ നാടുകളുടെ സന്ദർശനമാണ് ലക്ഷ്യം. ഫ്ലൈറ്റ് ലാൻഡിങ്ങിന് മുമ്പ് ദുബായ് മാഞ്ചസ്റ്റർ ഫ്ലൈറ്റിലെ പൈലറ്റ് അനൗൺസ്മെന്റിലൂടെ സ്വയം പരിചയപ്പെടുത്തി. വിശാൽ ഫ്രം ഇന്ത്യ …. സ്വാഭാവികമായും അഭിമാനം തോന്നി. എന്നെങ്കിലും കണ്ടുമുട്ടാമെന്ന് പറഞ്ഞ് ലബനൻ കാരനായ ഫ്ലൈറ്റ് മാനേജർ ഹിഷാം ഗോഷൻ എനിക്ക് വാട്സ്ആപ്പ് നമ്പറും തന്നിരുന്നു . കഴിഞ്ഞ 7 വർഷമായി ഹിഷാം എമിറേറ്റ്സ് എയർലൈനൊപ്പമാണ് ജോലി ചെയ്യുന്നത്.

മാഞ്ചസ്റ്റർ എയർപോർട്ടിൽ നിന്ന് പുറത്ത് കടന്ന ഞാൻ അൽപ്പസമയം ശൂന്യതയിൽ ആയിരുന്നു… തമോഗർത്തത്തിൽ അകപ്പെട്ട പോലെ  ….

ആ കഥ അടുത്ത ആഴ്ച …

എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി ബ്രിട്ടൻ നൽകിയ ആറുമാസത്തെ വിസയ്ക്ക് ശേഷം റിട്ടേൺ ടിക്കറ്റ് എടുത്ത എന്നെ കൊച്ചിയിലെ മലയാളിയായ ഇമിഗ്രേഷൻ ഓഫീസർ ഇത്രമാത്രം ചോദ്യങ്ങൾ ചോദിച്ച് തൃശങ്കുവിൽ നിർത്തിയതിന്റെ സാംഗത്യം എനിക്ക് മനസ്സിലായില്ല…അദ്ധ്യായം ഒന്ന് : യുകെ സ്‌മൃതികൾ … മലയാളം യുകെയിൽ പുതിയ പംക്തി ആരംഭിക്കുന്നു

റ്റിജി തോമസ് : റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.   ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി

റ്റിജി തോമസ്

സമയം വൈകിട്ട് 7 :20 . പ്രതീക്ഷിച്ചതിലും 10 മിനിറ്റ് മുന്നേയാണ് ഫ്ലൈറ്റ് ലാൻഡ് ചെയ്തത്. ഞാൻ മാഞ്ചസ്റ്ററിൽ, യുകെയുടെ മണ്ണിൽ എത്തിയിരിക്കുന്നു. ആ സമയത്ത് യുകെയിൽ മാത്രം രണ്ടാഴ്ചക്കാലത്ത് 2000 കിലോമീറ്ററോളം സഞ്ചരിക്കുമെന്നോ… മലയാളികളും ഇംഗ്ലീഷുകാരും ഉൾപ്പെടെ ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പലരെയും പരിചയപ്പെടാൻ സാധിക്കുമെന്നോ എനിക്കറിയില്ലായിരുന്നു . അധികം മുന്നൊരുക്കങ്ങൾ ഒന്നുമില്ലാതെ യാത്ര ചെയ്യുന്നതിന്റെ സുഖം ഒന്നു വേറെ തന്നെയാണ്.

മാഞ്ചസ്റ്റർ വിമാനത്താവളത്തിൽ ഇമിഗ്രേഷൻ ഡിപ്പാർട്ട്മെന്റിൽ പരിശോധനയ്ക്കായി ക്യൂ നിന്നപ്പോൾ കണ്ടത് ലോകത്തിലെ തന്നെ , പല ഭാഗത്തുനിന്നുള്ളവർ . രൂപത്തിലും വേഷത്തിലും വ്യത്യസ്തർ . സമയം 7. 30 കഴിഞ്ഞിരിക്കുന്നു . അന്ന് രാവിലെ കൊച്ചിയിൽ നിന്ന് 4. 30 -ന് ആരംഭിച്ച യാത്ര. 20 മണിക്കൂറിന്റെ യാത്ര സമയം. എന്നെ യാത്രയയച്ചവർക്ക് ഇപ്പോൾ പാതിരാവായി. ഭൂമിയുടെ ഭ്രമണ ചക്രത്തിൽ 5 മണിക്കൂർ ഞാൻ തിരിച്ച് പിടിച്ചിരിക്കുന്നു.

യുകെ പാസ്പോർട്ട് ഇല്ലാത്തവരുടെ ക്യൂവിൽ നിൽക്കുമ്പോൾ കൊച്ചിയിലെ ഇമിഗ്രേഷൻ ഓഫീസിൽ നിന്നുള്ള ചോദ്യങ്ങൾ എന്നെ വേട്ടയാടിയിരുന്നു. കൊച്ചി എയർപോർട്ടിലെ ഇമിഗ്രേഷൻ ഡിപ്പാർട്ട്മെന്റിന്റെ മലയാളിയായ ഓഫീസർക്ക് ഞാൻ ഒരു അനധികൃത കുടിയേറ്റക്കാരനാണെന്നുള്ള ഭാവമായിരുന്നു. എൻറെ ഓരോ ഉത്തരവും മുഴുപ്പിക്കുന്നതിനു മുമ്പ് അയാൾ അടുത്ത ചോദ്യം ഉയർത്തി. പിന്നെ മുതിർന്ന ഒരു ഓഫീസറുടെ അടുത്തേയ്ക്ക് . എല്ലായിടത്തും ഞാൻ ഒരു കോളേജ് അധ്യാപകനാണെന്നും യുകെയിലെ പ്രമുഖ ഓൺലൈൻ പത്രമായ മലയാളം യുകെ ന്യൂസിന്റെ പരിപാടിയിൽ പങ്കെടുക്കാൻ പോകുകയാണെന്ന് പറഞ്ഞത് പാതി മനസ്സോടെയാണ് അവർ മനസ്സിലാക്കിയതോ അതോ കേട്ടതോ ? എൻറെ ഫോണിൽ സൂക്ഷിച്ചിരുന്ന മലയാളം യുകെയുടെ പരിപാടിയുടെ ബ്രോഷർ ഞാൻ കാണിച്ചെങ്കിലും അവരത് വായിച്ചോ? അതോ തിരക്കിട്ട് വായിക്കുന്നത് പോലെ അഭിനയിക്കുകയായിരുന്നോ?

എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി ബ്രിട്ടൻ നൽകിയ ആറുമാസത്തെ വിസയ്ക്ക് ശേഷം റിട്ടേൺ ടിക്കറ്റ് എടുത്ത എന്നെ കൊച്ചിയിലെ മലയാളിയായ ഇമിഗ്രേഷൻ ഓഫീസർ ഇത്രമാത്രം ചോദ്യങ്ങൾ ചോദിച്ച് തൃശങ്കുവിൽ നിർത്തിയതിന്റെ സാംഗത്യം എനിക്ക് മനസ്സിലായില്ല.

ഇനി ഒരു പക്ഷേ അവരെന്റെ യാത്ര മുടക്കുമോ എന്നു തന്നെ ഞാൻ ആശങ്കപ്പെട്ടു. അവസാനം മൊബൈലിൽ മലയാളം യുകെ ന്യൂസിന്റെ ഓൺലൈൻ പോർട്ടൽ ഞാൻ അവർക്ക് കാണിച്ചു കൊടുത്തു.

ഒരു പക്ഷേ യുകെയിലേക്ക് പോകുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള സ്ഥിരമായി കാണുന്നവരുടെ ഗണത്തിൽ പെടാത്ത വെറും രണ്ടാഴ്ച കാലത്തേയ്ക്ക് മാത്രം പോകുന്ന ഒരുവനെ സംശയത്തോടെ കാണാൻ അവരുടെ ഉദ്യോഗം പ്രേരിപ്പിച്ചതാകാം. ഇത്രമാത്രം പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിൽ വിസയ്ക്കായി സമർപ്പിച്ച എല്ലാ പേപ്പറുകളും കൈയിൽ കരുതുമായിരുന്നു എന്ന് ഞാൻ അയാളോട് പറഞ്ഞു.

” താങ്കൾ തിരിച്ചു വരുമെന്ന് ഉറപ്പാക്കേണ്ട ചുമതല ഞങ്ങൾക്കുണ്ട്. ”

ഇമിഗ്രേഷൻ ഡിപ്പാർട്ട്മെന്റിൽ നിന്ന് നടക്കുമ്പോൾ ഞാൻ മനസ്സിൽ പറഞ്ഞു.. എന്തൊരു സ്നേഹം… ആത്മാർത്ഥത…

മാഞ്ചസ്റ്ററിലെ ഇമിഗ്രേഷൻ നടപടികൾ ലളിതമായിരുന്നു. ഒന്ന് രണ്ട് ചോദ്യങ്ങൾ. സായിപ്പ് കൂടുതൽ ചോദ്യങ്ങൾ ചോദിക്കുന്നതിന് മുന്നേ തന്നെ ഞാൻ റിട്ടേൺ ടിക്കറ്റ് മൊബൈലിൽ കാട്ടി കൊടുത്തു.

നന്ദി പറഞ്ഞു നടന്നപ്പോൾ സന്തോഷം തോന്നി … സായിപ്പിന് എൻറെ മുഖത്ത് കള്ള ലക്ഷണം തോന്നിയില്ലല്ലോ … മാഞ്ചസ്റ്റർ എയർപോർട്ടിൽ ലഗേജിനു വേണ്ടി കാത്തു നിന്നപ്പോൾ ഫ്ലൈറ്റിലെ അടുത്ത സീറ്റിലിരുന്ന സഹയാത്രികയായ എലിസബത്തിനെ വീണ്ടും കണ്ടുമുട്ടി.

എലിസബത്തിന്റെയും കൂട്ടുകാരികളുടെയും സഞ്ചാരങ്ങൾ ആദ്യമായി വിദേശ യാത്ര നടത്തുന്ന എനിക്ക് അതിശയം ആയിരുന്നു.

ആ കഥ അടുത്ത ആഴ്ച …

റ്റിജി തോമസ് : റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.   ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.

രാജു കാഞ്ഞിരങ്ങാട്

മേടം വന്നു കരേറുന്നു
മാനം പൊന്നിൻ കുടമായി
കൊന്നമരത്തിൽ ചില്ലകൾ
തോറും
കനകക്കിങ്ങിണി പൂക്കുലകൾ
തേൻ വണ്ടുകളുടെ വരവായി
വരിവരിയായ് പൂമ്പാറ്റകളും
ഉണ്ണിക്കുട്ടനു സന്തോഷം
കുഞ്ഞി കൈയ്യിൽ കൈ നേട്ടം
മധുര പുഞ്ചിരി തൂകും മാമ്പഴം
ഉണ്ണിക്കുട്ടനു സമ്മാനം
സദ്യകൾ വട്ടം അമ്പമ്പോ…
സംഗീതങ്ങൾ ഹാ…ഹാ…ഹ
കണി കണ്ടുണരാൻ കൊതിയായി
പൂത്തിരിപ്പൂക്കൾ വരവായി

രാജു കാഞ്ഞിരങ്ങാട്

സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട്
അച്ഛൻ :- കല്ല്യാടൻ വീട്ടിൽ കണ്ണൻ നായർ
അമ്മ :- കെല്ലറേത്ത് കാർത്ത്യായനിയമ്മ
ഭാര്യ :- അഴീക്കോടൻ ശോഭന
മക്കൾ:- രസ്ന ,രസിക, രജിഷ
ജോലി: – തളിപ്പറമ്പ ആർട്സ് & സയൻസ് കോളേജ് കാഞ്ഞിരങ്ങാട്
ആനുകാലികങ്ങളിൽ എഴുതാറുണ്ട്
ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട്
തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് )എന്നിവ ലഭിച്ചിട്ടുണ്ട്
പ്രസിദ്ധീകരിച്ച പുസ്തകൾ:-
1, ആസുരകാലത്തോടു വിലാപം
2 ,കാൾ മാർക്സിന്
3, കണിക്കൊന്ന (ബാലസാഹിത്യം )
4. ഒരു സ്ത്രീയും പറയാത്തത്
എന്നീ കവിതാ സമാഹാരങ്ങൾ ‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവൽ മലയാള രശ്മി  മാസികയിൽ  ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു.

ഫോൺ :- 9495458138

 

ജേക്കബ് പ്ലാക്കൻ
കുരുത്തോല …തളിരോല …
ഒരിളംപച്ച വെളുത്തോല…നാമ്പോല..യത്
വിരിയാത്തൊരു തെങ്ങോല …!
ഒലീവ്മര ചില്ലോല ..ഇത്
ഓശാനപ്പെരുന്നാളിൻ
പൊന്നോല …!

ചൂളപ്രാവിൻ ചുണ്ടത്തെ ഒലീവിലപോലെ ..
പ്രളയപരിണതിയിലെയാശ കിരണംപോലെ ..

യരൂശലം വീഥികളിലന്നു ഒലിവ്മര ചില്ലകളുയർത്തി …!
യരൂശലം നാഥനായി, ഓശാനപാടിയതിനോർമ്മയ്ക്കായി …!
ഓശാന പെരുന്നാളിനിന്നും
കുരുത്തോലകണ്ണി
കളുയർത്തുന്നു ..!
മിശിഹായെ വാഴ്ത്തുന്നു ..!
ഓശാന പാടി സ്തുതിക്കുന്നു ..!

കുരുത്തോലതന്നാഹ്ളാദംതീരും മുമ്പേ …,
തിരുവത്താഴകുരിശോലയായി മാറുന്നു …! ഓശാന കുരുത്തോല …കുരിശോലയായി മാറുന്നു …!

അബ്രാമിന്റെ മക്കൾക്കായി സ്നേഹം ഗാഗുൽത്തയിൽ ത്യാഗത്തിൻ ബലിയായിതീർന്നു ..!
എന്നിട്ടുംമൊട്ടും കുറവില്ലാത്ത സ്നേഹത്താൽ ദൈവം നമ്മെ കൈനീട്ടിപ്പുണരുന്നു …!
ഉത്ഥിതനായി കുരിശിൽ ഉയരുന്നു …!

ഒലീവില വീണ്ടും പ്രതീക്ഷതൻ തളിരിലയാകുന്നു …
മണ്ണിൻ പ്രത്യാശ വീണ്ടും വിണ്ണിലുദിക്കുന്നു …!

ജേക്കബ് പ്ലാക്കൻ

മുന്നോറോളം കവിതകളുടെ രചയിതാവ്. രണ്ട് നാടകങ്ങളുടെ രചനയും സംവിധാനവും നിർവഹിച്ചിട്ടുണ്ട്. ദീപിക ദിനപത്രത്തിൻ്റെ മുൻ സർക്കുലേഷൻ മാനേജർ. ഇപ്പോൾ നോർത്തേൻ അയർലെൻ്റിൽ ലണ്ടൻ ഡെറിയിൽ താമസിക്കുന്നു. കോട്ടയം ജില്ലയിൽ ആർപ്പൂക്കര പ്ലാക്കിൽ കുടുംബാംഗമാണ്.

Phone # 00447757683814

ജേക്കബ് പ്ലാക്കൻ

ഒരുനാൾ നീയറിയും പ്രിയേ …
ഞാനൊരാളായിരുന്നു നിൻ പ്രിയ കാമുകനെന്ന് …
നീ ചുറ്റും ശയന പ്രദക്ഷിണ വീഥിയിൽ …ദൂരെ ..ദുരെ
നിന്നെയും നോക്കി മിഴിചിമ്മിനിൽക്കും നിശാ പുത്രനാകും ശാരദംബരനക്ഷത്ര കുമാരൻ …!

ഈറനിറ്റിറ്റു വീഴും നിലാനേര്യതിൽ നഗ്‌നയായി നീയപ്പോൾ കമിഴ്ന്ന് കിടക്കുകയായിരുന്നു …!
പാറിപ്പറക്കുന്ന കറുത്ത മുടിയിഴകളാൽ നിന്റെ നിതംബങ്ങൾ മറച്ചിരുന്നു ..
അപ്പോളും അരമണികളിളകും വെള്ളി യരഞ്ഞാണം മാത്രം തെളിഞ്ഞു കണ്ടു …!
കറുകറുത്താ കൂന്തലിൽ മുല്ലമൊട്ടുകൾ പോലെ
മിന്നാമിന്നികൾ മിന്നി തെളിഞ്ഞിരുന്നു …!
തെളിഞ്ഞാകാശഛായ പ്രതിഫലിക്കുന്ന വെള്ളിക്കായാലിൽ നിന്നും നിൻ മനസ്സെനിക്ക് വായിക്കാമായിരുന്നു ..!
അതിൽ പ്രേമ ലോലമാകും ഹൃദയതുടിപ്പും കണ്ടിരുന്നു …ഞാനോ അതിലൊരു കുഞ്ഞു നക്ഷത്രമായി തെളിഞ്ഞതും …!നിൻ ഉത്തരാധരങ്ങളിലൊരു ഹിമ
കണമായി പൂക്കുവാൻ കൊതിക്കുന്ന കടൽത്തിര പോൽ ….
ഉത്പുളകത്താൽ വിരിയും
പുലർ മഞ്ഞു തുള്ളിയിലെ
നക്ഷത്രമാകാൻ ഞാനും കൊതിച്ചിരുന്നു …പ്രേമാർദ്രമാകും മാമ്പൂ മണമാകെ പരന്നിരുന്നു …!
പ്രകാശപ്രപഞ്ചം വിടർന്നു …!
പ്രഭാവതി നിൻ മാറിടത്തിലൊരു
സ്വർണ്ണ പതക്കമായി സൂര്യൻ ചിരിക്കുന്നു ….!
ഞാനോ യെങ്ങോ മറഞ്ഞു പോയിരിക്കുന്നു …

ഞാനിപ്പോൾ
അസ്തമയ സുര്യനെ ഗർഭത്തിലേറ്റുന്ന കടലലകൾക്കായി കാത്തിരിക്കുന്നു ……
കരിമേഘമില്ലാത്ത ഋതുവിനെ കാംക്ഷിച്ചും …!

ജേക്കബ് പ്ലാക്കൻ

മുന്നോറോളം കവിതകളുടെ രചയിതാവ്. രണ്ട് നാടകങ്ങളുടെ രചനയും സംവിധാനവും നിർവ്വഹിച്ച അതുല്യ പ്രതിഭ. ദീപിക ദിനപത്രത്തിൻ്റെ മുൻ സർക്കുലേഷൻ മാനേജർ. ഇപ്പോൾ നോർത്തേൻ അയർലെൻ്റിൽ ലണ്ടൻ ഡെറിയിൽ താമസിക്കുന്നു. കോട്ടയം ജില്ലയിൽ ആർപ്പൂക്കര പ്ലാക്കിൽ കുടുംബാംഗമാണ്.

Phone # 00447757683814

ജോസ്‌ന സാബു സെബാസ്റ്റ്യൻ

യുകെയിലേക്ക് സ്റ്റുഡന്റായി വരൂ ലക്ഷങ്ങൾ വാരൂ എന്ന് ആഹ്വാനം ചെയ്യുന്നവരുടെ വാക്ക് കേട്ട് പെട്ടി പാക്ക് ചെയ്യുന്നവരോട് ….
കടം മേടിച്ചു കൂട്ടുന്നവരോട് രണ്ട് വാക്ക് …

ആഴ്ചയിൽ 20 മണിക്കൂർ വരെ നിയമപരമായി ജോലി ചെയ്താൽ, അതും വീക്കെന്റുകളിൽ ചെയ്താൽ ഏകദേശം £1200 -£1300 വരെ മാസ ശമ്പളം കയ്യിൽ കിട്ടും.

ഇനി നിയമപരമല്ലാതെ ജോലി ചെയ്താൽ അത് ചെയ്യുന്ന പോലെ ഇരിക്കും . സ്റ്റുഡന്റസ് അതും പ്രത്യേകിച്ചു ഇന്ത്യൻ സ്റ്റുഡന്റസ് പഠനത്തേക്കാളേറെ സാമ്പത്തിക നേട്ടം നോക്കി ഇറങ്ങിയിരിക്കുന്നവരാണെന്ന് മനസിലാക്കാൻ പാകത്തിനുള്ളവരെയാണ് ഇപ്പോൾ ഹോം ഓഫീസിൽ നിയമിച്ചിരിക്കുന്നത് . അതിൽ കൂടുതലും പാക്കിസ്ഥാനിൽ നിന്നും ഇന്ത്യയിൽ നിന്നുള്ളവരുമാണ് . അത് ഹോംഓഫീസിൽ ചെല്ലുമ്പോൾ തന്നെ നമുക്ക് മനസിലാകുന്ന കാര്യമാണ് . അപ്പോൾ അവർക്ക് നമ്മുടെ നീക്കങ്ങൾ ശരിക്കും മുൻകൂട്ടി കാണാനും കള്ളക്കളി വേഗത്തിൽ കണ്ടു പിടിക്കാനും പറ്റും .

കാഷ് ഇൻ ഹാൻഡ് തരാൻ സാധ്യതയുള്ള റസ്റ്റോറന്റുകൾ, നെയിൽസ്‌ ആൻഡ് ബ്യൂട്ടി, കോർണർ ഷോപ്‌സ് , ഫിഷ് ആൻഡ് ചിപ്സ് , വിദേശീയരുടെ കെയർ ഹോമുകൾ അങ്ങനെയൊക്കെയുള്ള സ്ഥലങ്ങളിൽ മിന്നൽ ചെക്കിങ് നടത്താനുള്ള ഒരു ടീം തന്നെയുണ്ട് എന്നത് മറന്നുകൂടാ . ഒരു സുപ്രഭാതത്തിൽ ഹോം ഓഫീസുകാർ വണ്ടിയുമായി വന്ന് അറ്റന്റൻസ് നോക്കി പൊക്കിയെടുത്തു കൊണ്ടുപോകും .

മേല്പറഞ്ഞപോലെ നിയമപരമായി മാത്രം ജോലിചെയ്താൽ കിട്ടുന്നവയിൽനിന്ന് ഷെയറിങ് അല്ലാതെ താമസിച്ചാൽ ഏറ്റവും കുറഞ്ഞത് £800 വാടക, ചിലവിന് £200-£300, വെള്ളം, കറന്റ്, ഗ്യാസ് ( £200+ depends ), യാത്രാ കൂലി (depends ), അടുത്ത സെമസ്റ്ററിലേക്കുള്ള കരുതൽ പണം, വന്നിറങ്ങിയ കടം വീട്ടാൻ പണം, വിസ പുതുക്കാൻ പണം …. അങ്ങനെ വരുമ്പോൾ കയ്യിൽ ഒന്നും തന്നെ മിച്ചമുണ്ടാകില്ല …
കാരണം ഇവിടെ ബില്ലടച്ചു മുടിയും …

പക്ഷെ നോക്കീം കണ്ടുമൊക്കെ ചിലവാക്കുകയും, ഷെയറിങ് ആയി താമസിക്കുകയും, ആർഭാടങ്ങളിൽ കുടുങ്ങാതിരിക്കുകയും, ഹോളിഡേ സമയങ്ങളിൽ ആവുന്നത്ര ജോലിചെയ്യുകയുമൊക്കെ ചെയ്താൽ വല്യ തട്ടുകേടില്ലാതെ ജീവിച്ചു മുന്നോട്ടു പോകാം .

UK is like a sweet prison.
ഇതാണ് സത്യം ..

 

കാരൂർ സോമൻ

കൊച്ചിയിലെ വിഷപ്പുക കണ്ടപ്പോൾ അമേരിക്കയിൽ നിന്നെത്തിയ ടൂറിസ്റ്റുകൾ പറ ഞ്ഞത്. ‘ന്യൂയോർക്കിലെ മൂടൽമഞ്ഞിന് പോലും ഇത്ര ഭംഗിയില്ല’.പാവം മനുഷ്യരെ മലയാളിയെ കഴുതകളാക്കി, വർഗ്ഗീയവാദികളാക്കി,മദ്യത്തിനും മയക്കുമരുന്നിനും അടിമകളാക്കി കാലം കഴിച്ചുകൂട്ടുന്നു. ഇതിലൂടെ ഒരു കൂട്ടർ കൊള്ള മുതൽ വാരിക്കൂട്ടി ജനങ്ങളെ പറ്റിക്കുന്നു. കൊച്ചി നഗരത്തിൽ വളർന്നുപൊന്തിയത് കൊച്ചി ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലുണ്ടായ അഗ്‌നി ബാധയിൽ നിന്ന് വിഷം ചീറ്റുന്ന പുകപടലങ്ങളാണ്. ഞാൻ അതുവഴി സഞ്ചരിച്ചപ്പോൾ കരുതിയത് നഗരത്തിന് ശോഭ പരത്താൻ ആകാശ ഗംഗയിൽ നിന്നെത്തിയ മഞ്ഞുപടലങ്ങളായിരിക്കുമെന്നാണ്.

നഗരത്തെ ശ്വാസം മുട്ടിക്കുന്ന അഗ്‌നി ജ്വാലകളെ കൊച്ചി മനുഷ്യബോംബ് എന്ന് വിളിക്കാം. അത്രയ്ക്ക് മാരകമാണ് അതിൽ നിന്ന് വരുന്ന മീഥേൻ ഗ്യാസ്. ഒരാഴ്ചയിൽ കൂടുതലായി തീ അണക്കാൻ സാധിച്ചിട്ടില്ല. തീ അണച്ചാലും ഇതിലൂടെ തലമുറകൾക്ക് വരാനിരിക്കുന്ന മാന സിക ആരോഗ്യ പ്രതിസന്ധികൾ ധാരാളമാണ്. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ തള്ളു മ്പോൾ അതിൽ നിന്നുണ്ടാകുന്ന മാരക വിഷമാണ് ഡയോക്‌സിനുകൾ. ഇത് ഉടലെടുക്കുന്നത് രാസസംയുക്തങ്ങളിൽ നിന്നാണ്. അറിവിൽ പണ്ഡിതന്മാരെന്ന് പൊങ്ങച്ചം പറഞ്ഞു നടക്കു ന്നവർക്ക് ഇതുവല്ലതുമറിയാമോ?

കേരളമെന്ന് കേട്ടാൽ രക്തം തിളക്കണമെന്ന് കവികൾ, നമ്മുടെ നാട് മറ്റുള്ളവർക്ക് മാതൃക, സകല ശാസ്ത്രങ്ങളിലും അറിവിലും ബഹുമിടുക്കർ, ദൈവത്തിന്റെ സ്വന്തം നാട് എന്നൊക്കെ പറഞ്ഞവരുടെ പാദങ്ങളിൽ ഒന്ന് പ്രണമിക്കണമെന്നുണ്ട്. സ്വന്തം വീടും നാടും വൃത്തിയായി സൂക്ഷിക്കാനറിയാത്ത, അഴിമതികളിൽ അഭയം തേടി ജീവിക്കുന്നവരാണ് ഈ ഗീർവാണങ്ങൾ മുഴക്കുന്നത്. കൊച്ചിയിലെ ബ്രന്മപുരം മാലിന്യകൂമ്പാരങ്ങളിൽ നിന്ന് ഉരുണ്ടു കൂടി ഉയരുന്ന ഭീകരമായ വിഷപ്പുകയിൽ പരീക്ഷീണരായ മനുഷ്യർ ശ്വാസം മുട്ടുന്നു, ഛർദ്ദിക്കുന്നു, വയറിളകുന്നു, പനി, ചുമ, വീടുകളിൽ രോഗികളായി കഴിയുന്നവർ തലചുറ്റി വീഴുന്നു, കണ്ണുകൾക്ക് മന്ദത, ചൊറിച്ചിൽ, ത്വക്ക് രോഗങ്ങൾ, കുഞ്ഞുങ്ങൾ ശ്വാസമെടുക്കാനാകാതെ വീർപ്പുമുട്ടുന്നു. കാൻസർ മുതൽ വന്ധ്യതവരെ സംഭവിക്കാം. കൊച്ചി നഗരത്തിൽ നടക്കാ നിറങ്ങിയ ജസ്റ്റിസ് ഭട്ടിക്കും ശ്വാസം മുട്ടലും ഛർദ്ദിയുമുണ്ടായി. ഇതെല്ലം സൂചിപ്പിക്കുന്നത് കൊച്ചിയായാലും കോഴിക്കോടായാലും ഭരണകൂടങ്ങളുടെ ഉദാസീനത, കെടുകാര്യസ്ഥതയാണ്. ജീവിക്കാനുള്ള ഓരോ പൗരന്റെ നേരെയുള്ള മൗലികമായ നിയമ ലംഘനമാണ് നടന്നത്. ഇതി നുത്തരവാദികളെ തുറുങ്കിലടക്കേണ്ടതല്ലേ?

നല്ല ഭരണാധിപന്മാരുടെ, സർഗ്ഗ പ്രതിഭകളുടെ അദ്ധ്വാനത്തിൽ നിന്നാണ് ഓരോ പുതിയ സംസ്‌കാരങ്ങൾ ഉടെലെടുക്കുന്നത്. കേരളത്തിൽ സാംസ്‌കാരിക ദുരന്തങ്ങളാണ് പലപ്പോഴും അടയാളപ്പെടുത്തുന്നത്. ഒടുവിൽ വാദിയും പ്രതിയും ഒത്തുതീർപ്പിന്റെ പാതയിലെത്തി സത്യത്തെ, നിയമങ്ങളെ വിഴുങ്ങുന്നു. പര സ്പരം ഒത്തുതീർപ്പല്ല വേണ്ടത് കുറ്റവാളികളെ ജയിൽ വാസത്തിന് വിടണം ഇല്ലെങ്കിൽ അഴിമതി, ഭരണകൂടങ്ങളുടെ താന്തോന്നിത്വം, കെടുകാര്യസ്ഥത കൊച്ചിയിലെ വിഷപ്പുകപോലെ ആളിപ്പടർന്ന് എരിയുന്ന ചിതകളായി ശ്മശാന മണ്ണിലേക്ക് മനു ഷ്യരെ അയച്ചുകൊണ്ടിരിക്കും.ഇതുമൂലമുണ്ടാകുന്ന പരിസ്ഥിതി ആഘാതം എത്രയോ വലു താണ്. ഇത് കേരള ജനത കാണുന്നില്ലേ? ഇവിടുത്തെ കോടതികൾ കാണുന്നില്ലേ?

കേരളത്തിൽ എവിടെ തിരിഞ്ഞൊന്നു നോക്കിയാലും മാലിന്യങ്ങളും നായ്ക്കളുമാണ്. പാശ്ചാത്യ രാജ്യങ്ങളിൽ സഞ്ചരിച്ചിട്ടുള്ളുള്ളവർക്കറിയാം അവിടുത്തെ വഴിയോരങ്ങളിൽ നായ്ക്കളെ കാണാറില്ല. നായ്ക്കൾ അനുസരണയോടെ വീടിനുള്ളിൽ പാർക്കുന്നു. മാലിന്യങ്ങൾ ആരും റോഡുകളിൽ വലിച്ചെറിയാറില്ല. അതിനാൽ വീടുകളും നഗരങ്ങളും സൗന്ദര്യപ്പൊലിമ യോടെ നിലകൊള്ളുന്നു. ഓരോ വീടുകൾക്ക് മുന്നിലും മാലിന്യ ങ്ങൾ, ഉപയോഗയോഗ്യമല്ലാ ത്തവയെ തരംതിരിച്ചിടാനുള്ള വീപ്പകൾ അവിടുത്തെ മുനിസിപ്പാലിറ്റികൾ കൊടുത്തിട്ടുണ്ട്. എല്ലാം മാസവും അതിനുള്ള തുക നികുതിയിനത്തിൽ ഈടാക്കുന്നു. നികുതി വാങ്ങുക മാത്രമല്ല ഗുണ നിലവാരമുള്ള ജൈവ വസ്തുക്കളായി അവയെ തരംതിരിച്ചു് വിറ്റ് ലാഭമുണ്ടാ ക്കുന്നു. ശാസ്ത്ര സാങ്കേതിക സാഹിത്യമടക്കം പാശ്ചാത്യരിൽ നിന്ന് കടമെടുക്കുന്ന അല്ലെങ്കിൽ കോപ്പിയടിക്കുന്ന മലയാളിക്ക് പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾക്ക് ഇതൊന്ന് കോപ്പി യടിച്ചൂടെ? കേരളത്തിലെ വീടുകളിൽ ധാരാളം ഗ്ലാസ് കുപ്പികളുണ്ട്. അതിനെ നിർമ്മാർജ്ജനം ചെയ്യാനുള്ള സംവിധാനങ്ങളില്ല. പാശ്ചാത്യർ കുട്ടികളെ സ്‌കൂളിൽ ആദ്യം പഠിപ്പിക്കുന്നത് ശുചി ത്വമാണ്. കുട്ടികൾ വളർന്നുവരുന്നത് അച്ചടക്കമുള്ള കുട്ടികളായിട്ടാണ്. കുട്ടികളുടെ മനസ്സിനെ മലിനമാക്കുന്ന ജാതിമത രാഷ്ട്രീയം അവിടെ പഠിപ്പിക്കുന്നില്ല. നമ്മുടെ നാട്ടിൽ നിന്ന് കൃഷി പഠി ക്കാൻ ഇസ്രായേലിൽ പോയി മുങ്ങി പൊങ്ങിയ ഒരാളെപ്പറ്റി വാർത്തകളിൽ കണ്ടു. എന്തു കൊണ്ട് മാലിന്യത്തെ എങ്ങനെ നിർമ്മാർജ്ജനം ചെയ്യാമെന്ന് പഠിച്ചില്ല? വേണ്ടുന്ന പരിശീലനം നേടിയില്ല? മനുഷ്യരുടെ സുരക്ഷിതത്വം ആരോഗ്യം അധികാരത്തിലുള്ളവരെ അലട്ടിയില്ല? മനുഷ്യരുടെ മൗലിക അവകാശങ്ങളെ പുച്ഛത്തോടെ തള്ളുന്നത് ആരാണ്?

കേരളത്തിലെ മാലിന്യം കണ്ടാൽ ഏതൊരു സഞ്ചാരിയും ഊറിഊറി ചിരിക്കും. മത ഭ്രാന്തുപൊലെ മാലിന്യം വലിച്ചെറിയുന്ന ഭ്രാന്തന്മാരുടെ നാടായി കേരളം മാറിയിരിക്കുന്നു. ഒരു ഭാഗത്തു് പ്ലാസ്റ്റിക് ഉപയോഗം തടയുകയും കത്തിക്കയും ചെയ്യരുതെന്ന് പറഞ്ഞിട്ടാണ് കോർപ്പറേഷൻ അവിടെ തീ കത്തിക്കുന്നത്. മനുഷ്യർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി കടുത്ത ദാരിദ്ര്യവും വിശപ്പുമാണ്. കേരളം അതിൽ നിന്ന് മുക്തി പ്രാപിച്ചെങ്കിലും മാലിന്യത്താൽ, അഴിമതിയിൽ അപമാനഭാരം അനുദിനമനുഭവിക്കുന്നു. കൊച്ചി ബ്രഹ്‌മപുരം മാലിന്യപ്ലാന്റി നായി ചിലവിട്ടത് 14 കോടി രൂപയാണ്. കരാർ എടുത്തവരുടെ യോഗ്യത ഇന്നൊരു ചോദ്യചിഹ്ന മായി മുന്നിൽ നിൽക്കുന്നു. അവസാനം കണ്ടത് ഏകദേശം 110 ഏക്കറോളം വിസ്തീർണ്ണമുള്ള സ്ഥലത്തേക്ക് തീ അണയ്ക്കാൻ കോടികൾ മുടക്കി ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തിട്ട് ബക്കറ്റിൽ വെള്ളം കൊണ്ടുപോകുന്ന കൗതുക കാഴ്ചയാണ്. അതിലെ അഴിമതി പുറത്തുവന്നി ട്ടില്ല. കേരള ശാസ്ത്രത്തിന്റെ മഹത്തായ ഈ ജ്ഞാന ചൈതന്യത്തെ നമിക്കുന്നു. ഇന്ത്യൻ നിയമത്തിൽ ആർട്ടിക്കിൾ 21 പറയുന്നത് മനുഷ്യർക്ക് ആഹാരം, പാർപ്പിടം, വസ്ത്രം തുടങ്ങി പല അവകാശങ്ങളുണ്ട്. അവിടെയാണ് മനുഷ്യർ അഴിമതി പുരണ്ട വിഷപ്പുക ശ്വസിക്കുന്നത്. മലയാളിയെപോലെ മാലിന്യത്തിലും കയ്യിട്ട് വാരുന്നവർ മറ്റെങ്ങും കാണില്ല. വൈദ്യുതി ഉല്പാദ നമായിരിന്നു പദ്ധതിയുടെ ലക്ഷ്യമെങ്കിലും അണയാത്ത കാട്ടുതീയിലൂടെ ഉല്പാദിപ്പിച്ചത് അഴിമതിയാണ്. കരാർ കമ്പനിയുടെ ഭാഗത്തുണ്ടായ വീഴ്ച്ച, ബയോമൈനിങ്ങ് പ്രവർത്തിച്ചില്ല തുടങ്ങിയ മുടന്തൻ ന്യായവാദങ്ങളല്ല വേണ്ടത് കുറ്റവാളികളെ ജനത്തിന് മുന്നിൽ കൊണ്ടു വരണം. സർക്കാർ ഈ രംഗത്ത് കർമ്മ പദ്ധതികൾ തയ്യാറാക്കണം. നമ്മുടെ പുരോഗതി കേര ളത്തെ മാലിന്യകുമ്പാരമാക്കാനോ അതോ മാലിന്യമുക്തമാക്കാനോ? കൊച്ചിയിൽ നിന്ന് വിഷ പ്പുകയാൽ പലരും പാലായനം ചെയ്യുന്നു. ഒരു ജനതയെ ഭയാനകമായ ഭീകരതയിലേക്ക് തള്ളി വിട്ട വിഷപ്പുക ഉല്പാദിപ്പിച്ച രാജ്യദ്രോഹികളെ പിരിച്ചുവിടണം, നഷ്ടപരിഹാരം അവരിൽ നിന്ന് ഈടാക്കണം.

റജി വർക്കി

കുറെ നേരം റൂമില്‍ ഇരുന്നു മടുത്തപ്പോഴാണ് പുറത്തേക്കു നടക്കാന്‍ പോയാലോ എന്ന് തോന്നിയത്. അവധി ആയാല്‍ പിന്നെ ഒരു മടിയാണ്. ചിലപ്പോള്‍ തോന്നും രണ്ടു ദിവസം അവധി വേണ്ട എന്ന്. അവധി ദിവസം ആയതു കാരണം പുറത്തു അധികം ആളില്ല. എല്ലാവരും അവധി ആഘോഷിക്കാന്‍ ദുബായ്ക്ക് പോയിക്കാണും. പണ്ടേ ആഘോഷങ്ങളോട് വലിയ താല്പര്യം ഇല്ലാത്തതു കൊണ്ടാണ്, അല്ലേല്‍ അച്ചായന്റെ കൂടെ ദുബായ് മാളില്‍ കറങ്ങാന്‍ പോകാമായിരുന്നു. ഓരോന്നാലോചിച്ചു നടന്നു പാര്‍ക്ക് വരെ എത്തി. ആരോ പിന്നില്‍ നിന്ന് വിളിക്കുന്നു.

“ബിജൂ”

തിരിഞ്ഞു നോക്കി പഴയ എട്ടണ മുക്ക് കോറത്തിലെ പ്രകാശാണ്. ഇവന്‍ ദുബായില്‍ ആണെന്നല്ലേ പറഞ്ഞത് ഇപ്പൊ ഇവിടെ.. എല്ലാവരും ദുബായിക്ക് പോയപ്പോ ഇവന്‍ ഇങ്ങോട്ടാണോ വന്നത്..?

എന്ത് പാരയാണോ, ഏതു സമയത്താണോ നടക്കാന്‍ തോന്നിയത്…

“എന്താ പ്രകാശേ ഇവിടെ..?” എന്തെങ്കിലും ചോദിക്കണമല്ലോ.

“എന്താടാ എനിക്ക് ഇവിടെ വരാന്‍ പറ്റില്ലേ?”

“അയ്യോ വരാമേ” ഇവനോടൊക്കെ കുശലം ചോദിക്കുന്ന എന്നെ പറഞ്ഞാല്‍ മതി…

“പിന്നെ എന്തൊക്കെയുണ്ട് ബിജു വിശേഷങ്ങള്‍..” ചോദ്യം കേട്ടപ്പോഴേ മനസിലായി ഇവന്‍ എന്തൊക്കെയോ അറിഞ്ഞിട്ടുണ്ട്….

“വിശേഷങ്ങള്‍ ഒക്കെ നീ അറിഞ്ഞു കാണുമല്ലോ..”

“എന്ത്?”

ഇവനൊരു ഭയങ്കര സാധനം ആണ്… നാട്ടില്‍ ഞാന്‍ പോയതും അവിടെ നടന്ന കാര്യങ്ങളും വള്ളി പുള്ളി തെറ്റാതെ ഇവന്‍ അറിഞ്ഞു കാണും. എന്നാലും നമ്മളെ കൊണ്ട് പറയിക്കുമ്പോഴത്തെ ഒരു സുഖം ഉണ്ടല്ലോ, അതാണ് ലൈന്‍.

“നീ അറിഞ്ഞില്ലേല്‍ അറിയേണ്ട..” ഞാനും അത്ര മോശക്കാരനല്ല.

“അല്ല കല്യാണം മാറിപ്പോയെന്നോ.. മറ്റോ എന്നോട് വീട്ടില്‍ നിന്ന് പറഞ്ഞു..” അവന്‍ വിടാനുള്ള ഭാവമില്ല.

“ആ.. മാറിപ്പോയി… ” ഞാന്‍ എങ്ങും തൊടാതെ ഒരു മറുപടി പറഞ്ഞു..

എന്തെങ്കിലും കാര്യം ആരെങ്കിലും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്തതായി ഉണ്ടോ അത് ചികഞ്ഞു പുറത്തു ചാടിച്ചു അവരെ വിഷമിപ്പിക്കുക എന്നത് മലയാളിയുടെ ജനിതക സ്വഭാവമാണല്ലോ…

“എന്താടാ പറ്റിയത്…?” അവന്‍ പിന്നാലെ തന്നെ ഉണ്ട്..

നാശം പിടിക്കാന്‍… റൂമില്‍ ഇരുന്നിട്ട് സ്വസ്ഥത കിട്ടാഞ്ഞിട്ടാണ് നടക്കാന്‍ ഇറങ്ങിയത്‌. അത് ഇത്രയും പണി കിട്ടുന്ന ഒരു കാര്യം ആയി മാറുമെന്നു കരുതാന്‍ ഞാന്‍ ആറ്റുകാല്‍ രാമകൃഷ്ണന്‍, കാണിപ്പയ്യൂര്‍ എന്നിവരുടെ സ്വന്തം ആളൊന്നുമല്ലല്ലോ..

പിന്നെ സംഭവിച്ചത് എല്ലാം വള്ളി പുള്ളി തെറ്റാതെ പറഞ്ഞു.. എല്ലാം അവന്‍ അറിഞ്ഞു കാണുമെങ്കിലും…

എല്ലാം കേട്ട് കഴിഞ്ഞപ്പോള്‍.. സ്ഥിരം കേള്‍ക്കുന്ന ഡയലോഗ്…

“സാരമില്ലെടാ പോട്ടെ.. അത് നിനക്കുള്ളതല്ല.. നിനക്ക് ഇതിനെക്കാള്‍ നല്ലത് കിട്ടും… കല്യാണം കഴിഞ്ഞിട്ട് പോയിരുന്നെങ്കിലോ…”

കഴിഞ്ഞ കുറെ ദിവസമായി ഇത് തന്നെയാടാ ഞാന്‍ കേട്ടുകൊണ്ടിരിക്കുന്നത്.. മനസ്സില്‍ പറഞ്ഞു. ഇത്തരം ടീമിന്റെ അടുത്ത് പറഞ്ഞിട്ടെന്താ കാര്യം.

കൂടുതല്‍ ചോദ്യങ്ങള്‍ക്ക് അവസരം കൊടുക്കതിരിക്കാനെന്നോണം ഞാന്‍ നടക്കാന്‍ തുടങ്ങി.

ഇനിയെങ്കിലും നിര്‍ത്തും എന്ന് കരുതി എനിക്ക് തെറ്റി. ദാ വരുന്നു അടുത്ത ചോദ്യം.

“നീ നാട്ടില്‍ പോയിട്ട് അഞ്ജുവിനെ കണ്ടോ?”

ഇവനിതറിഞ്ഞിട്ടു എന്ത് എടുക്കാനാ..

ഒന്നും പറയാന്‍ തോന്നിയില്ല.. ഒരു വളിച്ച ചിരി വരുത്തി നടന്നു.

മറക്കാന്‍ ശ്രമിക്കുന്നത് ഒര്‍മ്മിപ്പിക്കാന്‍ ഓരോരുത്തന് എത്തിക്കോളും..

പാര്‍ക്കിലെ ബെഞ്ചില്‍ ഇരിക്കുമ്പോഴും ഓര്‍ത്തത്‌ അഞ്ജുവിനെ തന്നെ ആയിരുന്നു. എന്നാണ് അവളെ ആദ്യമായി കണ്ടത്…?

അപ്ടെക്കിലെ സാമിനെ കാണാന്‍ പോയപ്പോഴാണന്നു തോന്നുന്നു. അവളെ ആദ്യമായി കണ്ടത്. എന്തോ കാര്യം പറഞ്ഞു പുറത്തേക്കിറങ്ങാന്‍ പോകുമ്പോഴാണു ഒരു നനുത്ത പുഞ്ചിരിയുമായി അവള്‍ കടന്നു വന്നത്.

ആദ്യം കണ്ടപ്പോള്‍ തന്നെ എന്തോ ഒരു ഇഷ്ടം തോന്നി. പിന്നെ അടുത്ത് പരിചയപ്പെട്ടപ്പോള്‍ കൂടുതല്‍ ഇഷ്ടം തോന്നി. എത്ര മനോഹരമായി അവള്‍ എല്ലാവരോടും ഇടപെടുന്നു. ഇവളെ ആണോ ഞാന്‍ ഇത്രയും കാലം അന്വേഷിച്ചു നടന്നത്.

ഒരിക്കല്‍ കണ്ടപ്പോള്‍ സാം പറഞ്ഞു, എവിടെ എങ്കിലും അക്കൗണ്ടന്റ് വേക്കൻസി ഉണ്ടെങ്കില്‍ പറയണം എന്ന്. അഞ്ജുവിന് വേണ്ടിയാണു. അപ്പോഴാണ് ഞാന്‍ വര്‍ക്ക് ചെയ്യുന്ന കമ്പനിയില്‍ ഒരു ഒഴിവു വന്നത്. വൈദ്യന്‍ കുറിച്ചതും പാല്‍.. രോഗി ആഗ്രഹിച്ചതും പാല്‍!

അടുത്തടുത്ത സീറ്റ്.. നല്ലൊരു സ്നേഹിത… വളരെ സെന്‍സിബിള്‍… എന്ത് തമാശയും പറയാം… എത്ര നല്ല ദിവസങ്ങള്‍ ആയിരുന്നു അതൊക്കെ.

പല കാര്യങ്ങളിലും അവളുടെ ഉപദേശം എനിക്ക് വളരെ നന്നായി തോന്നി. ലോക ഉഴപ്പനായ എന്നെ അവള്‍ മാറ്റിയെടുത്തു എന്ന് പറയുന്നതായിരിക്കും ശരി.

എന്റെ ഒരു സ്വഭാവം, ഒരു കാര്യവും ഞാന്‍ തുടങ്ങുകില്ല എന്നുള്ളതാണ്.. തുടങ്ങിയാല്‍ പിന്നെ അത് തീര്‍ക്കാതെ മാറുകയുമില്ല. അവള്‍ വന്നതിനു ശേഷം എല്ലാം മാറി മറിഞ്ഞു. ഞാന്‍ ചിന്തിക്കുന്നതും ചെയ്യുന്നതും എല്ലാം വളരെ നന്നായി തോന്നി. രാവിലെ ഓഫീസില്‍ പോകാന്‍ വളരെ സന്തോഷം. അവളെ കാണാമല്ലോ.

കാണാത്ത ദിവസം ഫോണ്‍ ചെയ്യും. കുറെ സംസാരിക്കും. ഒരു ദൈവ വിശ്വാസി അല്ലാത്ത എന്നെ അവള്‍ ഒരു ദൈവ വിശ്വാസി ആക്കി എടുത്തു. ഇടയ്ക്ക് എവിടെ വച്ചോ ഞാന്‍ ഉപേക്ഷിച്ച പള്ളിയും വിശ്വാസവും ഒക്കെ എന്നില്‍ മടങ്ങി വന്ന നാളുകള്‍ ആയിരുന്നു അത്.

അവളുടെ വീട്ടിലെ പല കാര്യങ്ങളും അവള്‍ എന്നോട് പറയുമായിരുന്നു. അപ്പോഴാണ് അറിഞ്ഞത് ഇത്രയേറെ സങ്കടങ്ങള്‍ ഉള്ളില്‍ വച്ചാണ് അവള്‍ ചിരിക്കുന്നതെന്ന്.

ഭാഗ്യദോഷി എന്നാണത്രേ അവളുടെ അമ്മയും വീട്ടുകാരും അവളെ വിളിക്കുന്നത്‌. ചെറുപ്പത്തില്‍ അവളുടെ അമ്മാച്ചന്‍ അവളെയും കൊണ്ട് സൈക്കിളില്‍ പോകുമ്പോള്‍ അപകടം ഉണ്ടായി അദ്ദേഹം മരിച്ചു. പിന്നെ ഒരിക്കലും അവളുടെ വീട്ടുകാര്‍ക്ക് അവളോട് പഴയ സ്നേഹം ഉണ്ടായിട്ടില്ല..

ഇത്രയും പ്രായം ആയിട്ടും എന്തേ കല്യാണം ഒന്നും ആകാത്തത് എന്ന വീടുകാരുടെയും നാട്ടുകാരുടെയും ചോദ്യത്തിനു മുന്നില്‍ പകച്ചു നില്‍ക്കാനേ അവള്‍ക്കായുള്ളൂ.

ഇടുങ്ങിയ സമുദായം ആയതു കൊണ്ട് അവള്‍ക്കു വേണ്ടിയുള്ള എന്റെ വിവാഹ അന്വേഷണം ഒക്കെ വലിയ ഫലം കണ്ടില്ല..

എനിക്ക് തോന്നുന്നു എനിക്ക് അവളോടും അവള്‍ക്ക് എന്നോടും ഉള്ള സ്നേഹം ഞങ്ങള്‍ ഒഴിച്ച് മറ്റെല്ലാവര്‍ക്കും മനസിലായി എന്ന്.

ഒരിക്കല്‍, ബിജുവിന്റെ ജീവിതത്തിലേക്ക് എന്നെക്കൂടി ചേര്‍ക്കുമോ എന്ന് ചോദിച്ചപ്പോള്‍, കേള്‍ക്കാന്‍ ആഗ്രഹിച്ചത്‌ എന്തോ കേട്ട ഒരു സന്തോഷം.

അല്ലെങ്കിലും എനിക്കവളോടുള്ള പ്രണയം, വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ ആകാത്ത വിധം നിസ്സീമമായിക്കഴിഞ്ഞിരുന്നല്ലോ..

പിന്നെ പ്രണയത്തിന്റെ നാളുകള്‍ ആയിരുന്നു.. വാകപ്പൂക്കള്‍ ചുവന്ന പരവതാനി വിരിച്ച, കരിയിലക്കുരുവികള്‍ സദാ ചിലക്കുന്ന നാട്ടു വഴികളിലൂടെ ചേര്‍ന്ന് നടക്കുമ്പോഴ് … എന്റെ പ്രണയിനിയുടെ ശബ്ദത്തിനു കാതോര്‍ക്കുന്ന എനിക്ക് അന്നാദ്യമായി ആ കിളികളോട് ദേഷ്യം തോന്നി..

മുളം കാടുകള്‍ തിങ്ങി നിറഞ്ഞ പുഴയോരത്ത് അവളെയും കാത്തു നില്‍ക്കുമ്പോള്‍… കാത്തു നില്‍ക്കുന്നതിനും ഒരു സുഖം ഉണ്ടെന്നു ഞാന്‍ അറിഞ്ഞു..

ഞങ്ങളുടെ പ്രണയം നിശബ്ദമായി ഒഴുകുന്ന നദി പോലെ സുന്ദരമായിരുന്നു. ഞാന്‍ അവളെക്കുറിച്ച് മനസ്സില്‍ ആലോചിക്കുമ്പോള്‍ തന്നെ അവള്‍ എന്നെ വിളിക്കും. മനസ്സുകളുടെ, വാക്കുകളില്ലാത്ത ഈ സംവേദനം എനിക്ക് പുതിയതായിരുന്നു..

ആ കുന്നിന്‍ ചരുവിലെ വാകമര ചുവട്ടില്‍ പരസ്പരം ചേര്‍ന്ന് നില്‍ക്കുമ്പോള്‍.. ചുവന്ന പൂക്കള്‍ ഞങ്ങളുടെ മേല്‍ പതിക്കുമ്പോള്‍ ആ മരങ്ങള്‍ പോലും ഞങ്ങളുടെ സ്നേഹത്തിനെ അനുകൂലിക്കുന്നത് പോലെ തോന്നി.

എത്ര സുന്ദരങ്ങള്‍ ആയിരുന്നു ആ ദിനങ്ങള്‍… രാവിലെ ഓഫീസില്‍ പോകുമ്പോള്‍ അവളെ കാണാം എന്ന സന്തോഷം.

അവളും അമ്മയും മാത്രം ഉള്ള ആ വീട്ടില് ഞാന്‍ ഒരു സന്ദര്‍ശകനായി മാറി. അവളുടെ അമ്മയ്ക്കും എന്നെ വളരെ ഇഷ്ടപ്പെട്ടു.

പക്ഷെ എത്ര ഹൃസ്വം ആയിരുന്നു ഇവയെല്ലാം… കുമാരനാശാന്റെ വീണ പൂവില്‍ പറയുന്ന പോലെ… ‘ശ്രീ ഭൂവില്‍ അസ്ഥിര…’

ഒരു നാള്‍ അവളെ ഓഫീസില്‍ കണ്ടില്ല.. എന്തേ ഇന്ന് വന്നില്ല എന്ന എന്റെ അന്വഷണത്തിന് അവള്‍ പറഞ്ഞ മറുപടി എന്നെ ഞെട്ടിച്ചു..

ഞങ്ങളുടെ പ്രണയം തിരിച്ചറിഞ്ഞ മാനേജര്‍ അവളോട്‌ ഇനി വരേണ്ട എന്ന് പറഞ്ഞത്രേ..

എന്താണ് ഈ മനുഷ്യര്‍ ഇങ്ങനെ പെരുമാറുന്നത്? ഞാന്‍ എല്ലാ കാര്യങ്ങളും അയാളോട് പറഞ്ഞതായിരുന്നു. എന്റെ ഈ ആഗ്രഹത്തിന് അവര്‍ എന്നോട് കൂടെ നില്‍ക്കും എന്ന് കരുതിയ ഞാന്‍ മണ്ടനായി. എല്ലാവരെയും പോലെ ലാഭം മാത്രം നോക്കുന്ന ഒരാളായി അയാളെ ഞാന്‍ കരുതിയതേയില്ല..

മുൻപ് ആ കമ്പനി വിട്ടു പോകാന്‍ ഞാന്‍ തീരുമാനിച്ചിരുന്നതായിരുന്നു.. പക്ഷെ അഞ്ജുവിന്റെ ഉപദേശം.. അവളുടെ സാന്നിധ്യം അതൊക്കെ കൊണ്ടായിരുന്നു ഞാന്‍ അത് ചെയ്യാതിരുന്നത്..

അവളുടെ സഹോദരന്‍ അവന്റെ കോഴ്സ് കഴിഞ്ഞു വീട്ടില്‍ സ്ഥിരമായി നില്ക്കാന്‍ തുടങ്ങുകയും ചെയ്തു..

ഒരു വിധത്തിലും കാണാന്‍ കഴിയാതിരുന്ന നാളുകള്‍..

എന്റെ കൂടെ ഇറങ്ങി വരട്ടെ എന്ന് ചോദിച്ച അവളോട്‌ എന്ത് മറുപടി പറയും എന്നറിയാതെ ഉഴറിയ നാളുകള്‍..

അല്ലെങ്കിലും എനിക്കതിനാവുമായിരുന്നില്ലല്ലോ…

അവളുടെ വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം നടത്താനായിരുന്നു എന്റെ താല്പര്യം.

എത്രയും പെട്ടെന്ന് ഒന്ന് കാണണം എന്ന് പറഞ്ഞപ്പോള്‍ പതിവായി തമ്മില്‍ കാണാറുള്ള അമ്പല പറമ്പിലെ ചൂള മരത്തിന്റെ ചുവട്ടില്‍ ഞാന്‍ കാത്തു നിന്നു..

ദൂരെ നിന്നു അവള്‍ വരുന്നത് കാണുമ്പോള്‍ തന്നെ എനിക്ക് എന്തോ ഒരു അസ്വസ്ഥത തോന്നി. പതിവിനു വിരുദ്ധമായി അവളുടെ മുഖം കടുത്തിരിക്കുന്നു. സാധാരണ കാണുമ്പോള്‍ തന്നെ ചിരിച്ചു കൊണ്ട് സംസാരിക്കുന്ന അവള്‍ക്കു എന്തേ ഇന്നിത്ര മൗനം..

എന്താണ് പറ്റിയത് എന്ന എന്റെ ചോദ്യത്തിന് അവള്‍ പറഞ്ഞ മറുപടി എന്നെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു..

ബിജു നമ്മുടെ വിവാഹം നടക്കില്ല, എന്ന അവളുടെ ആദ്യ വാചകം മാത്രമേ ഞാന്‍ കേട്ടുള്ളൂ. പിന്നീട് പറഞ്ഞതെല്ലാം എന്റെ ചെവി മനഃപൂര്‍വം ഒഴിവാക്കിയതായിരിക്കാം..

അവള്‍ പറഞ്ഞ വാക്കുകളില്‍ നിന്ന്, ശ്ലഥ ചിത്രങ്ങളില്‍ നിന്ന് ഞാന്‍ അറിഞ്ഞു, കഴിഞ്ഞ ഡിസംബര്‍ മാസം അവള്‍ക്കു വന്ന, ഉഴപ്പി പോയ ആലോചന വീണ്ടും വന്നെന്നും, അവരുടെ തന്നെ സമുദായത്തിലെ തന്നെ ആളായതിനാല്‍ അവര്‍ അത് തീരുമാനിച്ചെന്നും.

കേള്‍വിയും ചലനവും നിലച്ചു പോയ എനിക്ക് അവള്‍ പറഞ്ഞതൊന്നും കേള്‍ക്കാന്‍ സാധിച്ചില്ല..

കണ്ണുനീര്‍ എന്റെ മിഴികളില്‍ നിറഞ്ഞു കാഴ്ച മറക്കുന്നത് വരെ ഞാന്‍ അവള്‍ പോകുന്നത് നോക്കി നിന്നു.

എത്ര നേരം ഞാന്‍ അവിടെ നിന്ന് എന്നെനിക്കറിയില്ല.. കൂട്ടിനായി ആ ചൂള മരം മാത്രം… എന്നെപ്പോലെ തന്നെ ഒറ്റപ്പെട്ടു നില്‍ക്കുകയാണതും…

മഴ പെയ്യുന്നുണ്ടായിരുന്നു… നിസ്വനായ എന്റെ കണ്ണുനീര്‍ ആ മഴയോട് ചേര്‍ന്ന്.. എന്റെ ഗദ്ഗതം ആ കുളിര്‍ കാറ്റിലലിഞ്ഞ്..

എന്താണ് നമ്മുടെ ആള്‍ക്കാര്‍ ഇങ്ങനെ… ജാതിയുടെയും മതത്തിന്റെയും ഉപ ജാതിയുടെയും മത വിഭാഗങ്ങളുടെയും പേരില്‍ സ്നേഹത്തിനെ അളക്കുന്നത്?

അഞ്ജൂ നീ അറിഞ്ഞോ, എന്റെ പ്രണയത്തിനു അതിരുകള്‍ ഇല്ലായിരുന്നു.. ജാതിയുടെയും മതത്തിന്റെയും സമുദായങ്ങളുടെയും… നീ അത് തിരിച്ചറിഞ്ഞില്ലല്ലോ എന്ന സങ്കടം…

ഹലോ… ഹലോ… ഹേയ് മിസ്റ്റര്‍…

ആരോ കുലുക്കി വിളിക്കുന്നു… പാര്‍ക്കിലെ കാവല്‍ക്കാരനാണ്‌…

അപ്പോഴാണ് ഞാന്‍ കുറെ നേരമായി അവിടെ ഇരിക്കുന്നു എന്ന് മനസ്സിലായത്… നേരം രാത്രിയാവുകയും ചെയ്തു…

ഒന്നും പറയാതെ ഞാന്‍ റൂമിലേക്ക്‌ നടന്നു…

പുറകില്‍ ആ കാവല്‍ക്കാരന്‍ എന്തൊക്കയോ ഹിന്ദിയില്‍ പറയുന്നുണ്ട്…

റജി വർക്കി : അനേകം വർഷങ്ങൾ ആയി ഡിജിറ്റൽ മീഡിയ രംഗത്തു ജോലിചെയ്യുന്ന റജി, വിവിധ കഥകളും കവിതകളും എഴുതിയിട്ടുണ്ട്. ചിലതൊക്കെ മനോരമയുടെ ലിറ്ററേച്ചർ വിഭാഗത്തിൽ പ്രസിദ്ധപ്പെടുത്തിയിട്ടും ഉണ്ട്. വർഷങ്ങൾ ആയി പ്രവാസ ജീവിതം നയിക്കുന്ന റജി, തന്റെ എഴുത്തുകളിൽ പ്രവാസിയുടെ മനോഭാവം പലപ്പോഴും വരച്ചു കാട്ടാറുണ്ട്. സമയം കിട്ടുമ്പോഴൊക്കെ ബ്ലോഗുകൾ ആയും മറ്റും എഴുതി തുടങ്ങിയ റജി ഇപ്പോൾ ഇംഗ്ലണ്ട് വിൽട്ഷെയറിൽ ഉള്ള സാൾസ്ബറിയിൽ താമസിക്കുന്നു. ഭാര്യയും ഒരു മകനും ഉണ്ട്. ഭാര്യ ജിഷ വർക്കി സാൾസ്ബറി എൻ എച്ച് എസ് ഹോസ്പിറ്റലിൽ നേഴ്സ് ആണ്. മകൻ ബേസിൽ ജേക്കബ് വർക്കി.

ജോസ്‌ന സാബു സെബാസ്റ്റ്യൻ

ഈ എഴുത്തു കണ്ടാരും ഞെട്ടണ്ട ….ഇതിനർത്ഥം എഴുതിയ ആൾ അങ്ങനെ ആണെന്നോ അല്ലങ്കിൽ നിങ്ങൾ അങ്ങനെ ആകണമെന്നോ അല്ല . ഇവിടെ പരാമർശിക്കുന്ന കാര്യങ്ങൾ ഒരു പച്ച മനുഷ്യൻ എങ്ങനെ ആയിരിക്കും എന്നത് മാത്രമാണ് ….

35 വർഷത്തിന് ശേഷം പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ ഒളിച്ചോടിയാതൊക്കെ നമ്മൾ ഇത്രമാത്രം ചർച്ച ആക്കേണ്ട കാര്യമുണ്ടോ ?
ഒരാൾ ഒരാളെ വിവാഹം ചെയ്തുവെന്നതിനർത്ഥം വിവാഹം ചെയ്തു എന്ന് മാത്രമാണ് …അല്ലാതെ അയാൾ മരിച്ചുവെന്നല്ലല്ലോ ?

ജീവനുള്ള ഒരാൾക്കൊരാളോട് എപ്പോൾ വേണമെങ്കിലും ഇഷ്ടം തോന്നാം, ചിലർ അതിനെ കൺട്രോൾ ചെയ്യുന്നു, മറ്റു ചിലർ ത്രിശങ്കു സ്വർഗത്തിൽ പെട്ടപോലെ മറ്റുള്ളവരെ പേടിച്ചു അടങ്ങിയിരിക്കുന്നു , ഇനി മറ്റുചിലർക്ക് അവരുടെ കൺട്രോൾ പോകുന്നു , ഒളിച്ചോടുന്നു ചർച്ച വിഷയമാകുന്നു .
ഇന്നത്തെ കാലത്തു ഇതൊന്നും ഇത്ര വിളംബരം ചെയ്യേണ്ടുന്ന കാര്യമൊന്നുമല്ല . ഇനി ഇതൊക്കെ പാപമാണ് ,കൊള്ളരുതാത്തതാണ് , സ്വർഗ്ഗം കിട്ടില്ല എന്നൊക്കെ നിശ്ചയിക്കുന്നത് നമ്മൾ ജീവിക്കുന്ന, വളർന്നുവന്ന സമൂഹത്തെ ആശ്രയിച്ച് ഇരിക്കുന്നു . കാരണം നമ്മൾ കണ്ടതും കേട്ടതും വളർന്നതുമൊക്കെ ഏകഭാര്യത്വം, വിശ്വസ്തത എന്നിവക്ക് വലിയ മൂല്യംനൽകിയാണ് .

നമ്മൾ എല്ലാവരും മനുഷ്യർ മാത്രമാണ്. നമ്മൾ ആരെയാണ് ആകർഷിക്കുന്നത് എന്നതിൽ നമ്മൾക്ക് ഒരു നിയന്ത്രണവും ഇല്ല . ആർക്കും ആരോട് വേണമെങ്കിലും എപ്പോ വേണമെങ്കിലും ഇഷ്ടം തോന്നാം. അതിലൊക്കെ നിയന്ത്രണം വരുത്താൻ വല്യ പാടാണ് .

ഇതറിയണേൽ സ്വവർഗാനുരാഗിയാണെന്നതിന്റെ പേരിൽ പീഡിപ്പിക്കപ്പെടുകയോ അവഗണിക്കപ്പെടുകയോ ചെയ്ത ഒരാളോട് ചോദിക്കൂ. അവർ അവർപോലും നിനച്ചിരിക്കാത്ത സന്ദർഭത്തിലായിരിക്കാം അങ്ങനൊരു ആകർഷണത്തിലേക്ക് പോയത് .

അപ്പോൾ പറഞ്ഞു വന്നത് നമ്മടെ കല്യാണം കഴിഞ്ഞുവെന്ന് പറഞ്ഞു നമ്മളുടെ ബ്രയിൻറെ ആക്ടിവിറ്റി നിന്നുപോകുന്നില്ല .നമുക്ക് ഇപ്പോഴും കൗതുകങ്ങൾ ഉണ്ടാകും. ചില ആളുകളെ കാണുമ്പോൾ അയ്യോ അവരായിരുന്നു കൂടുതൽ ഭേദമെന്ന് തോന്നലുണ്ടാക്കാം. അതെ. അതൊക്കെ സാധാരണമാണ്. പക്ഷേ നമ്മൾ പഠിച്ചറിഞ്ഞ മാനുഷീക മൂല്യങ്ങൾ പല മാനുഷീക വികാരങ്ങളെയും വളരെ അടക്കി ഒതുക്കി വക്കേണ്ടതാണെന്ന് പഠിപ്പിക്കുന്നു .

ചിലർ അതൊരു തപസ്യ പോലെ കൊണ്ടുനടക്കുമ്പോൾ മറ്റു ചിലർ അത് പൊട്ടിച്ചെറിയുന്നു . അത് പാടില്ല ഇത് പാടില്ല എന്ന് പറഞ്ഞു നിഷേധിക്കുന്നതിൽ നിന്ന് തന്നെ ഇന്ന് നമ്മുടെ സമൂഹത്തിൽ ധാരാളം പ്രശ്നങ്ങൾ ഉടലെടുക്കുന്നുണ്ട് . അതിനാൽ നിങ്ങൾക്ക് ഒരാളിലേക്ക് ആകർഷിക്കപ്പെടുന്നത് പ്രധാനമാണെങ്കിൽ അവരിലേക്ക് ആകർഷിക്കപ്പെടണം.അതിലെന്താണ് ഇത്ര തെറ്റ് ?

നിങ്ങളുടെ ദാമ്പത്യത്തിന് പുറത്തുള്ള ഒരാളോട് വികാരങ്ങൾ ഉണ്ടെങ്കിൽ എന്തുചെയ്യണം എന്നതിനുള്ള കറക്ടായ ഉത്തരം ഒന്നുമല്ല. ഇത് ഒരാളുടെ സ്വകാര്യ ചിന്തയും ആകർഷണവും ആണെങ്കിൽ മറ്റാർക്കും ഇതിൽ ഒന്നും ചെയ്യാനുമില്ല.

അതായത് മറ്റൊരു വ്യക്തിയുമായുള്ള നിങ്ങളുടെ ജീവിതം എങ്ങനെയായിരിക്കുമെന്ന് നിങ്ങൾ ഒരു ദിവാസ്വപ്നം കാണുന്നതിൽ എന്താണ് തെറ്റ് ?അല്ലെങ്കിൽ വേറൊരാളെക്കുറിച്ചു ഭാവനയിൽ സ്വയംഭോഗം ചെയ്യുകയാണെങ്കിൽ പോലും, നിങ്ങളുടെ ബന്ധ ഉടമ്പടി ലംഘിക്കാൻ നിങ്ങൾ യഥാർത്ഥത്തിൽ ഒന്നും ചെയ്തിട്ടില്ല . അത് നിങ്ങൾക്ക് അവകാശമുള്ള നിങ്ങളുടെ തലയിലെ സ്വകാര്യ ചിന്തകൾ മാത്രമാണ്. ഇവിടെ ഞാൻ ഈ പറയുന്നത് ഒരു മതാടിസ്ഥാനത്തിലോ നമ്മുടെ സംസ്കാരത്തിലോ ഉള്ളതല്ല. വെറും പച്ചയായ മനുഷ്യന്റെ വികാരങ്ങൾ വരച്ചു കാട്ടുന്നുവെന്ന് മാത്രം .

ഇനി നമുക്ക് കാര്യത്തിലേക്ക് വരാം …നിങ്ങളുടെ ദാമ്പത്യത്തെ തടസ്സപ്പെടുത്തുന്ന തരത്തിൽ നിങ്ങൾക്ക് മറ്റൊരു വ്യക്തിയിൽ താല്പര്യമുണ്ട് എന്ന് നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ , അത് ഉടനെ പരിഹരിക്കേണ്ടതുണ്ട്. അതിനായി വിവിധയിനം തെറാപ്പികൾ ഇന്നുണ്ട് …
മറ്റൊരു വ്യക്തിയോടുള്ള ആകർഷണം നിങ്ങളുടെ ബന്ധത്തിൽ എന്തെങ്കിലും തെറ്റുണ്ടെന്നതിന്റെ സൂചകമാകണമെന്നില്ല. മറിച്ചു നിങ്ങൾ നിങ്ങൾക്കിഷ്ടപെട്ട ആ വ്യക്തിയെ വളരെ നിഷ്കളങ്കമായ ലെൻസിലൂടെ മാത്രം കാണുന്നുണ്ടാകാം, കാരണം നിങ്ങൾ അവരോടൊപ്പം ഇത് വരെ താമസിച്ചിട്ടില്ല.അതിനാൽ അവിടെയാണ് സ്വർഗ്ഗമെന്ന് നിങ്ങൾ കരുതുന്നു .

നമുക്കറിയാവുന്ന റോമിയോ ജൂലിയറ്റും,ലൈല മജ്നുവും, കാഞ്ചനമാല മൊയ്തീനുമൊക്കെ ഇന്നും വളരെ അറിയപ്പെടുന്ന കമിതാക്കളായി ഇന്നും നമ്മുടെ മനസ്സിൽ തുടരുന്നത് അവർ ഒന്നും കല്യാണം കഴിച്ചു കൂടെ താമസിക്കാതെ മരണപ്പെട്ടത് കൊണ്ട് മാത്രമാണ് .
കൂടെ താമസിച്ചു തുടങ്ങുമ്പോൾ മാത്രമാണ് നമ്മൾക്ക്‌ മറ്റൊരാളുടെ ചൂടും തണുപ്പും മണവുമൊക്കെ അറിയാൻ കഴിയുന്നത് .
അല്ലാത്തതെല്ലാം ദൂരെനിന്ന് കാണുന്ന നല്ല കളർഫുള്ളായ മയിലാട്ടത്തിന് സമാനം. കാരണം മയിൽ എത്രമാത്രം ശല്യപ്പെടുത്തുന്ന ഒന്നാണെന്നറിയാണേൽ ഒരു ദിവസം അതിനെ വീട്ടിൽ താമസിപ്പിക്കണം . അതിനാൽ മനസിലാക്കുക ജീവിതം എന്നത് രണ്ടു മണിക്കൂർ കൊണ്ട് റൊമാന്റിക്കായി മാത്രം തീരുന്ന ഒരു സിനിമയല്ല ….

 

ഡോ. ഐഷ വി

ഭാര്യയുടെ പറമ്പിനോട് ചേർന്നുള്ള മൺഭിത്തി കൊണ്ടു നിർമ്മിച്ച രണ്ട് കടമുറികളും ചായ്പ്പും വിലയ്ക്കു വാങ്ങുമ്പോൾ വൈദ്യരുടെ കണക്കുകൂട്ടൽ ഇങ്ങനെയായിരുന്നു. തനിക്കു രാവിലെ മുതൽ ഉച്ചവരെ നാട്ടിൽ പുറത്തെ ഈ കടയിൽ വൈദ്യശാല നടത്താം. സ്വന്തം കടയാകുമ്പോൾ വാടകയും വേണ്ട. ഒരു മുറിയും ചായ്പ്പും നിലവിൽ ചായക്കട നടത്തുന്നയാൾ തന്നെ നടത്തിക്കൊള്ളും. വാടകയും കിട്ടും. ഉച്ചയ്ക്ക് ശേഷം അടുത്തുള്ള ടൗൺ ആയ കല്ലുവാതുക്കലെ വാടക കെട്ടിടത്തിൽ വൈദൃശാല ഇട്ടിരിയ്ക്കുന്നതിലേയ്ക്കും പോകാം. മുൻവശത്ത് ഒരു വാതിലും രണ്ട് ജനലും പിൻഭാഗത്ത് ഒരു ജനലുമുള്ള മുറി വെള്ള പൂശി അലമാരികൾ വച്ചു. ഒരു മേശയും കസേരയുമിട്ടു. രോഗികൾക്കായി കരിങ്കൽത്തൂണുകൾ നാട്ടിയ തിണ്ണയ്ക്ക് പുറമേ രണ്ട് ബഞ്ചു കൂടി ഇട്ടു.

സ്ഥിരമായി വീട്ടിലെത്തിയിരുന്ന രോഗികൾ കടയിലേയ്ക്കെത്താൻ തുടങ്ങി. ഉച്ചയ്ക്കു ശേഷം എണ്ണയും തൈലവും അരിഷ്ടവും വാങ്ങാൻ വരുന്നവർക്ക് എടുത്തു കൊടുക്കാൻ സഹായിയായി സമീപത്തെ ഒരു പയ്യനെ കൂടി നിർത്തി. അങ്ങനെ രണ്ട് വർഷം കടന്നുപോയപ്പോൾ ചായക്കടയിൽ ചായ കുടിക്കാനെത്തിയ എതിർ വശത്തെ പലവ്യജ്ഞനക്കടയിലെ വാസുപിള്ള പറഞ്ഞു. ” എനിക്ക് വയസ്സായി വൈദ്യരേ… പിള്ളേർക്കാർക്കും കച്ചവടത്തിൽ താത്പര്യമില്ല. കടയങ്ങ് വിറ്റാലോ എന്നൊരാലോചന . ബെദ്യർക്ക് വേണമെങ്കിൽ വാങ്ങിക്കൊള്ളൂ., സഹായി പയ്യൻ ഇതു കേട്ടു. അവന്റെയുളളിൽ ഒരു മിന്നൽപ്പിണർ പൊട്ടി. അതങ്ങ് വാങ്ങിയാലോ ! വൈദ്യർ ഈയിടെയായി ഒരു നെയ്ത്ത് സഹകരണ സംഘത്തിന്റെ രൂപീകരണ പ്രക്രിയ പൂർത്തിയാക്കി വരികയാണ്. അതിനായി ഇപ്പോഴത്തെ കടയോട് ചേർത്ത് 2 മുറികൾ കൂടി പണിയാനുള്ള തയ്യാറെടുപ്പിലായിരുന്നു.

ഒന്ന് മകൾക്ക് തയ്യൽക്കടയായി ഉപയോഗിക്കാനും മറ്റൊന്ന് നെയ്ത്ത് സഹകരണ സംഘത്തിന്റെ ഓഫീസായി ഉപയോഗിക്കാനും. വാസു പിള്ള പറഞ്ഞപ്പോൾ അത് വാങ്ങുന്നത് നന്നായിരിക്കുമെന്ന് വൈദ്യർക്ക് തോന്നി. അതാകുമ്പോൾ 3 കട മുറികളും ചായ്പ്പും ഉണ്ട്.” എങ്കിൽ വാങ്ങാം വിലയെത്ര?. വാസുപിള്ള ന്യായമായ വിലയ്ക്ക് കടകൾ വിൽക്കാമെന്നേറ്റു. സഹായി പയ്യന് വിലയെ കുറിച്ച്‌ ഏകദേശ ധാരണ കിട്ടി. അന്ന് രാത്രി പയ്യന്റെ കടുംബ സദസ്സിൽ അവതരിപ്പിച്ച വിഷയം ഈ കടമുറികൾ വാസു പിള്ള വൈദ്യർക്ക് വിൽക്കുന്നതിനെ പറ്റിയായിരുന്നു. പയ്യന്റെ കാരണവന്മാർ ആ രാത്രി തന്നെ വാസുപിള്ളയുടെ വീട്ടിലേയ്ക്ക് വച്ചു പിടിച്ചു. അവർ പറഞ്ഞു: ” എന്താ വാസു പിള്ളേയിത്?. സ്വന്തം സമുദായക്കാരാരും വാങ്ങാനില്ലെങ്കിൽപ്പോരേ… അന്യ സമുദായക്കാരോട് ചോദിക്കാൻ ?”

വാസുപിള്ള ധർമ്മ സങ്കടത്തിലായി. വൈദ്യരുമായുള്ളത് ദീർഘകാലത്തെ ബന്ധമാണ്. വാക്കു പറഞ്ഞതല്ലേ മാറാൻ ഒരു വിഷമം. പയ്യന്റെ ആൾക്കാരുടെ നിർബന്ധം കലശലായപ്പോൾ മനസ്സില്ലാമനസ്സോടെ വാസുപിള്ള വഴങ്ങി. പിറ്റേന്ന് ഒരു ക്ഷമാപണത്തോടെ വാസുപിള്ള വൈദ്യരോട് കാര്യം പറഞ്ഞു. അപ്പോഴാണ് വൈദ്യർ താനും വാസു പിള്ളയും തമ്മിൽ സംസാരിക്കുന്ന കാര്യം പയ്യൻ ശ്രദ്ധിച്ചിരുന്നു എന്ന് മനസ്സിലാക്കുന്നത്.

പിന്നെല്ലാം വേഗത്തിൽ നടന്നു. പയ്യൻ കട മുതലാളിയായി. പയ്യൻ വേഗം കച്ചവടം പഠിച്ചു. ചായ്പ്പിൽ ചായക്കടയും നടത്തി. എല്ലാറ്റിനും അഞ്ച് പൈസ വീതം കുറച്ചു കൊടുക്കാൻ തുടങ്ങിയപ്പോൾ വൈദ്യരുടെ കെട്ടിടത്തിലെ ചായക്കട പൂട്ടി. വൈദ്യർ വേഗം രണ്ട് കടമുറികൾ പണിയിച്ചു. നെയ്ത്ത് സൊസൈറ്റി പ്രവർത്തനം ആരംഭിച്ചു. ഒരു പ്രദേശത്തെ മിക്കവാറും എല്ലാ വീട്ടുകാരും നെയ്ത്ത് യന്ത്രങ്ങൾ സ്ഥാപിച്ചു. കൈത്തറിയും കുഴിത്തറിയും തുടങ്ങി. എല്ലാവരും സൊസൈറ്റിയിൽ അംഗങ്ങളായി. മിക്കവാറും ആൾക്കാർ വീടിനൊപ്പം ചായിപ്പു കെട്ടി ചർക്കയിൽ നൂൽ നൂൽക്കാൻ തുടങ്ങി. സൊസൈറ്റിയുടെ പ്രവർത്തനം വൈദ്യരുടെ കടമുറികളിലൊന്നിൽ നന്നായി നടന്നു. നെയ്ത്ത് വ്യവസായം തുടങ്ങിയതോടെ പല വീടുകളിലേയും പട്ടിണി മാറി. ജീവിതം പച്ചപിടിച്ചു. പരദൂഷണം തൊഴിലാക്കിയവർ നെയ്ത്ത് തൊഴിലാളികളായി.

ഒരു കടമുറി വൈദ്യർ മകളുടെ തയ്യൽക്കടയ്ക്കായി നൽകി. തയ്യൽ പഠിപ്പിക്കലും തയ്യൽ ജോലിയും അവൾ നന്നായി ചെയ്തു.

അങ്ങിനെയിരിക്കെയാണ് ഒരു പൊടി മീശക്കാരൻ സൊസൈറ്റിയിൽ കണക്കപ്പിള്ളയായി എത്തുന്നത്.
(തുടരും)

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

Copyright © . All rights reserved