literature

ഐശ്വര്യ ലക്ഷ്മി. എസ്സ്

ഇന്നലെയും ഇന്നും
ചേർത്തുപിടിച്ചോടിയ
നീയുമിനി ഇന്നലെ

ചൂടാറ്റിയ വാർത്തകളാൽ
ആർത്തിറങ്ങിയ കനവുകൾ കവർന്നെടുത്ത നാളുകളെല്ലാം ഉരുകിയൊരുകി നിന്നിലേക്ക് മാത്രമായ്

ഭ്രാന്തമായി വരും കാലങ്ങളെ കൂട്ടി നടന്നകലുന്ന നാളെയിൽ
ഊർന്നിറങ്ങുമൊരു കണികയായ്

തിരിഞ്ഞുനോട്ടത്തിൽ മാത്രം പാർക്കാൻ
വിധിക്കപ്പെട്ടൊരു
ഉപ്പിൻ കയ്പായോ
മധുരനാരങ്ങയായോ

കുടിശ്ശിക തീർത്തൊരു
നാളിൽനിന്നും മറ്റൊരിടത്തേക്കൊരു
ചേക്കറലായ്

നാളെയോട് സമരസപ്പെടാൻ
കഴിഞ്ഞതിനൊക്കെ
ഒരു റീത്തും നെയ്തു
മുന്നിലേക്കൊരു കുതിക്കലാണിനി

പിന്നെ പിന്നെ നീയൊരു
പഴഞ്ചനായ് മാറിടും
അങ്ങനെയങ്ങനെ
പഴക്കമേറെ തഴമ്പിച്ച
കാലത്തിന്റെ താളുകളിലൊന്നായ്
നീ മാറിടും.

ഐശ്വര്യ ലക്ഷ്മി.എസ്സ്.

സ്വദേശം പത്തനംതിട്ട ജില്ലയിലെ കുന്നന്താനം. ടി സി എസ്സിൽ അസിസ്റ്റന്റ് സിസ്റ്റം എഞ്ചിനീയർ ട്രയിനി. മലയാളം യു കെ ഉൾപ്പെടെയുള്ള ആനുകാലികങ്ങളിൽ കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അച്ഛൻ ശശിധര കൈമൾ. അമ്മ ഇന്ദു കുമാരി. ഇമെയിൽ വിലാസം [email protected]

ജേക്കബ് പ്ലാക്കൻ

പിന്നിലേക്ക് തിരിഞ്ഞൊന്നു നോക്കി ഞാനൊട്ടുനേരം മിണ്ടാതെ നിന്നു..
പയ്യെ തെളിഞ്ഞു വന്നൂ ,ഓർമ്മകൾ കല്ലീച്ചാ കല്പടവുകൾമെല്ലെ തെളിഞ്ഞുകണ്ടൂ …!

ഒരു കുഞ്ഞു മിന്നിൽ
പൊതിഞ്ഞു ഞനന്നു നിന്നിൽ പതിഞ്ഞകാലം …
ഇരുപുഴയൊന്നിച്ചൊപോലെ …പിന്നെ നമ്മളിഴ പിരിഞ്ഞങ്ങു ഒന്നായി യൊഴുകി ..

പിന്നെ കണ്ട നമ്മുടെ സ്വപ്‌നങ്ങൾക്കെല്ലാം
ഒരു ദള വർണ്ണങ്ങളായിരുന്നു …!പനനീർഗന്ധം പൊഴിഞ്ഞൊരു പ്രേമം നമ്മെ പൊതിഞ്ഞുചേർത്തിരുന്നു …

വന്മരങ്ങൾ വീണു രമ്യ ഹർമ്മങ്ങളായി മാറുമ്പോൾ വീണ്ടും ചില്ലകൾ തേടി നമ്മൾ പറന്നു ..!
കൊത്തിപ്പെറുക്കി കൂട്ടിയ കൂടുകളിൽ മുട്ടകൾ പലത് വിരിഞ്ഞൂ ..കൊത്തി പറക്കും പരുന്തിന്റ കൊക്കിൽ പെടാതെയെല്ലാം കാത്തു ..

ചിറകിൻ കരുത്തിലാകാശം പിടിക്കാനവർപറന്നകന്നു …!
മാറത്തെ ചൂട്‌ പകർന്നുവളർത്തിയ മക്കൾ
നമ്മളെയും മറന്നു …!

വിഷലിപ്തമാം മണ്ണിൽ വേരറ്റു പോകും തൈ മര ചില്ലകളിൽ പക്ഷം തളർന്നു നമ്മളിരിക്കുമ്പോഴും …..യേത്
മോക്ഷഗന്ധർവ്വൻ വന്നു വിളിച്ചാലും നമ്മുടെ സ്വർഗ്ഗം വിട്ടെങ്ങും പോകാനാവില്ലല്ലോ …!

വേച്ചുവേച്ചു പോകുമാ കാലുകളിൽ ….
പിച്ചവെച്ചവർ പോകുമ്പോഴും
വീഴാതിരിക്കാൻ പരസ്പരം തോളത്തു കൈകൾ ചേർത്തിരുന്നു …
അപ്പോഴും ഒരു പനിനീർ പരിമളം അവരറിഞ്ഞിരുന്നു …!
അവർമാത്രമത് ആസ്വദിച്ചിരുന്നു …!

ജേക്കബ് പ്ലാക്കൻ

മുന്നോറോളം കവിതകളുടെ രചയിതാവ്. രണ്ട് നാടകങ്ങളുടെ രചനയും സംവിധാനവും നിർവ്വഹിച്ച അതുല്യ പ്രതിഭ. ദീപിക ദിനപത്രത്തിൻ്റെ മുൻ സർക്കുലേഷൻ മാനേജർ. ഇപ്പോൾ നോർത്തേൻ അയർലെൻ്റിൽ ലണ്ടൻ ഡെറിയിൽ താമസിക്കുന്നു. കോട്ടയം ജില്ലയിൽ ആർപ്പൂക്കര പ്ലാക്കിൽ കുടുംബാംഗമാണ്.

Phone # 00447757683814

രാധാകൃഷ്ണൻ മാഞ്ഞൂർ

” മഴയായി മൂടി കിടക്കും പടി
വാതിലുമൊക്കെയും തഴുതിട്ടിരിക്കുന്നു
പുഴയാണ് വെള്ളം തികട്ടി തികട്ടി
വന്നെന്റെ മുടിയോളം മൂടുന്നു
പിന്നെയും
പഴയൊരു വീടിന്റെ
ചോരുന്ന കോലായിൽ
അകമെ നനഞ്ഞു
കിടക്ക യാണോർമ്മകൾ
മഴയിലൊലിച്ചുപോയ്
കണ്ണു നീരൊക്കെയും ”
– ആലങ്കോട് ലീലാകൃഷ്ണന്റെ കവിത

ഏതു പുഴയ്ക്കും ഒരു സഞ്ചാരപഥമുണ്ട് . ഒഴുകി … ഒഴുകി ഒടുവിൽ ഓർമ്മകളുടെ കടലിൽ അവസാനിക്കുന്ന പുഴ … ഭൂത, ഭാവി, വർത്തമാനങ്ങൾ കാലാതിവർത്തിയായി ഒഴുകുന്ന പുഴ …

ജീവിതത്തോളം സത്യസന്ധമായ ഒരു പുസ്തകത്തെപ്പറ്റിയാണ് ഇവിടെ പറഞ്ഞു വരുന്നത് .

ജീവിതമെന്ന കെട്ടുകാഴ്ചയുടെ മറു പുറങ്ങളിലേക്ക് ഗ്രന്ഥകർത്താവ് നമ്മെ കൂട്ടിക്കൊണ്ടുപോവുന്നു. ഈ പുസ്തകത്തിൻറെ പേര് ‘വഴിയറിയാതൊഴുകുന്ന പുഴ’ എന്നാണ് . അകാലത്തിലണഞ്ഞു പോയ ശ്രീ .ജോസ് പുല്ലുവേലിയുടെ പതിനാറാമത് പുസ്തകം. മാനവികതയും, പ്രകൃതിയും അതിർവരമ്പുകളില്ലാതെ സമ്മേളിക്കുന്ന ഈ പുസ്തകം ആസ്വാദക മനസ്സുകൾ കീഴടക്കി കഴിഞ്ഞു . എഴുത്തുകാരൻ തൻറെ അനുഭവ പരിസരത്തുനിന്ന് വ്യക്തികളെ “ലൈവിൽ ” നിർത്തുകയാണിവിടെ … മനുഷ്യരും, ആശയങ്ങളും എക്കാലവും സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു അതെ … പുഴ പോലൊഴുകുന്ന കുറെ മനുഷ്യരുടെ ആത്മ സഞ്ചാരങ്ങൾ …. അതാണ് ഈ പുസ്തകത്തിന്റെ വിജയം … ഇതിൽ ജീവിച്ചു വിജയിച്ചവരുണ്ട് …. പരാജിതരുണ്ട് …. സമൂഹത്തിൽ വെറുക്കപ്പെട്ടവരുണ്ട് … പ്രിയ കവി പി. പി . രാമചന്ദ്രൻ എഴുതിയതു പോലെ ഞാനിവിടെ ഉണ്ടായിരുന്നുവെന്നറിയാൻ ഓരോ കിളിത്തൂവൽ നിക്ഷേപിച്ചു പോവുന്നവർ …

‘അമ്മ അലച്ചിലിന്റെ ആൾ രൂപം’ എന്ന ഒന്നാം അധ്യായത്തിൽ അമ്മയെ അനുസ്മരിക്കുന്നു. നാൽപതാം വയസ്സിൽ വിധവയാകേണ്ടി വന്നവൾ … കുട്ടിക്കാലത്ത് ‘ ഒരിടത്തൊരിടത്ത് ‘ കഥകൾ പറഞ്ഞു തന്ന എന്നെ കഥാകാരനാക്കി. അമ്മ നല്ലൊരു തയ്യൽ ജോലിക്കാരിയായിരുന്നു. നബിതിരുമേനിയോട് ഒരിക്കൽ ഒരാൾ ചോദിച്ചു ” നമ്മൾ ജീവിതത്തിൽ ഏറ്റവും കൂടുതൽ ആദരിക്കേണ്ടത് ആരെയാണ് ? നബിയുടെ മറുപടി : ഒന്നാമത് അമ്മയെ, രണ്ടാമത് അമ്മയെ, മൂന്നാമത് അമ്മയെ …

പ്രശസ്ത ലോക സഞ്ചാരിയും , എഴുത്തുകാരനുമായ എ.ക്യു. മഹ്ദിയെപ്പറ്റിയാണ് ‘ ഇമ്മിണി ബല്യ യാത്രക്കാരൻ ‘ എന്ന അധ്യായത്തിൽ പറയുന്നത്. മുപ്പത്തിയഞ്ചിൽപ്പരം വർഷങ്ങളായി യാത്ര ഒരു ഹരമായി കൊണ്ടു നടക്കുന്നയാളാണ് മഹ്ദി . എസ് .കെ .പൊറ്റക്കാടിനെപ്പോലെ ഓരോ രാജ്യങ്ങൾ സന്ദർശിക്കുകയും പുസ്തകരചന നടത്തുകയും ചെയ്യുന്നു. അൻപത്തിരണ്ടു വർഷങ്ങൾക്ക് മുൻപ് പിതാവിനൊപ്പം ചെന്നൈയ്ക്ക് പോയാണ് മഹ്ദി സഞ്ചാരത്തിനു തുടക്കം കുറിച്ചത്. പൊറ്റക്കാടിന്റെ യാത്രാവിവരണം വായിച്ചതോടെ മഹ്ദിയും ഒരു ലോകസഞ്ചാരിയായി മാറുകയായിരുന്നു.

2016 നവംബർ 15 മുതൽ മാർച്ച് 30 വരെയുള്ള 500 ദിവസങ്ങളിൽ ഒരു ദിവസം ഒരു കഥ എന്ന രീതിയിൽ ഫെയ്സ്ബുക്കിൽ തുടർച്ചയായി എഴുതി റെക്കോർഡ് സ്ഥാപിച്ച ആദ്യത്തെ ഇന്ത്യൻ എഴുത്തുകാരൻ സുരേഷ് തെക്കേട്ടിൽ ‘കുഞ്ഞു കഥകളുടെ തമ്പുരാൻ ‘ എന്ന ടൈറ്റിലിൽ അവതരിപ്പിക്കപ്പെടുന്നു. വള്ളുവനാടൻ ഗ്രാമത്തിൻറെ കാറ്റും നിലാവും ഈ കഥകളിലെല്ലാം തെളിഞ്ഞു കാണാം. എന്തുകൊണ്ട് കുഞ്ഞു കഥകൾ എഴുതുന്നു എന്നു ചോദിച്ചാൽ സുരേഷ് തെക്കേട്ടിലിന് മറുപടിയുണ്ട്. കഥയെന്നാൽ കുറച്ചു പദ ഭംഗികളുടെ ആവർത്തനമല്ല ഓരോ കഥയും ഓരോ ജീവിതമാണ്. എഴുത്തിൻറെ വികാര സംക്രമണം കഥാകാരന്റെ മാത്രമല്ല വായനക്കാരന്റേതു കൂടിയാണെന്ന് നാം തിരിച്ചറിയണം.

പുസ്തകത്തിലെ ടൈറ്റിൽ ലേഖനത്തിലേക്കു വരാം. ‘വഴിയറിയാതൊഴുകുന്നപ്പുഴ ‘ ‘ചിത്രാഞ്ജലിപ്പുഴ ‘ യുടെ പാരിസ്ഥിതിക തകർച്ചയെപ്പറ്റിയാണ് പറയുന്നത്. എഴുത്തുകാരന്റെ പുരയിടത്തിനു മേലറ്റത്തായിരുന്നു വീട് . കുന്നിറങ്ങി വന്ന് കുളിക്കാൻ എത്തുകയായിരുന്നു പതിവ് . പുഴയോട് ചേർത്ത് റോഡു വന്നപ്പോൾ പുതിയ വീടിനടുത്ത് പണിത് ഞങ്ങളവിടെ താമസമാക്കുകയായിരുന്നുവെന്നും അങ്ങനെ പുഴയും വീടും തമ്മിൽ കുറേക്കൂടി അടുപ്പത്തിലായെന്നും ലേഖകൻ എഴുതുന്നു. ഈ പുഴയിൽ കുളിച്ചു കയറിയപ്പോയ പൂർവ്വ സൂരികളെ സ്മരിക്കുകയും കുട്ടിക്കാലത്ത് ചിറകെട്ടി വെള്ളം തടഞ്ഞു നിർത്തി നീന്തിക്കളിച്ച ഓർമ്മകൾ കല്ലിൽ അലക്കി വെളുപ്പിച്ചൊഴുകുന്നു… ഈ പുസ്തകം ജീവിതത്തിൻറെ അനവധി ജൈവ മുഖങ്ങളെ നമുക്ക് സാക്ഷ്യപ്പെടുത്തുന്നു. പുഴയെപ്പറ്റി ഖലീൽ ജിബ്രാൻ എഴുതിയ ഒരു കഥ ഇതിൽ ലേഖകൻ ചേർത്തിരിക്കുന്നു. ഒരു മഞ്ഞുതുള്ളി ഒരിക്കൽ ദൈവത്തെ കാണാനെത്തി അവൾ പറഞ്ഞു. നാഥാ നീയെന്നെ മഞ്ഞു കൊണ്ടാണ് നിർമ്മിച്ചത്. എനിക്കതിൽ പരാതിയില്ല .പക്ഷെ എനിക്ക് വെയിലത്ത് ഇറങ്ങി നടക്കാൻ കഴിയുന്നില്ല . ഉരുകിപ്പോയാൽ പിന്നെ ഞാനില്ലല്ലോ. ദൈവം പറഞ്ഞു ഉരുകിയാൽ നിനക്കൊരു പുഴയായി മാറാനാവും. എത്രയെത്ര സ്ഥലങ്ങൾ, കാഴ്ചകൾ കണ്ട് ഒരുപാട് പേർക്ക് പ്രയോജനപ്പെട്ട് നിനക്ക് ഒഴുകാനാവും. ഒടുവിൽ ചെന്നെത്തുന്നതോ സമുദ്രത്തിൽ . അവിടെ നിൻറെ കൂട്ടുകാർ കാണും . അവരോടൊപ്പം നിനക്ക് സല്ലപിക്കാം. അവൾ പറഞ്ഞു ഞാനിതാ വെയിലത്തിറങ്ങി നടക്കാൻ പോകുന്നു. വഴികാട്ടിയ നിനക്ക് നന്ദി.

ഉപരേഖ

ഈ പുസ്തകത്തിൻറെ കവർ ചിത്രം തയ്യാറാക്കിയത് പ്രശസ്ത എഴുത്തുകാരൻ സെബാസ്റ്റ്യൻ കിളിരുപ്പറമ്പിലാണ്. ജീവിതത്തിൻറെ ഹരിതാഭയിലേക്ക് പടർന്നൊഴുകുന്ന പുഴയുടെ ദൃശ്യം , ആസ്വാദകന്റെ മനസ്സിലേക്ക് മുഖചിത്രം ആഴത്തിൽ പതിയുന്നു.

വഴിയറിയാതൊഴുകുന്ന പുഴ
ജോസ് പുല്ലുവേലി
വില – 160
പ്രസാധനം . വിതരണം
ജനകീയ വായനശാല
പൊൻകുന്നം, കോട്ടയം
ഫോൺ -9447151930

പൂന്തോട്ടത്ത് വിനയകുമാർ

ചുറ്റുപാടെല്ലാം കാട് പിടിച്ചു കിടന്ന, ഇഴജന്തുക്കൾ യഥേഷ്ടം അർമാദിക്കുന്ന വിജനമായ പണ്ടാറക്കാവിനുള്ളിൽ നിന്നപ്പോൾ മുത്തശ്ശൻ പണ്ട് പറഞ്ഞുതന്ന കാര്യങ്ങൾ ‘അരുണിമ’യുടെ മനസിലൂടെ നൂൽ മഴയായി പെയ്തിറങ്ങി… ഈ ലോകമുപേക്ഷിച്ചു മുത്തശ്ശൻ പോയിട്ട് വർഷങ്ങൾ കുറെ ആയെങ്കിലും പണ്ടാറക്കാവിനകത്ത് നിൽക്കുമ്പോൾ മുത്തശ്ശന്റെ നിശബ്ദ സാമീപ്യം അവളനുഭവിക്കുന്നുണ്ടായിരുന്നു……

അതവൾക്കേറെ ധൈര്യവും നൽകി

ആ വിജനതയിൽ ഒറ്റപ്പെട്ട് നിൽക്കുമ്പോൾ ആരൊക്കെയോ കൂട്ടിനുണ്ടെന്നൊരു തോന്നൽ ……. ഒറ്റപ്പെടലിൽ നിന്നും ഒരു മുക്തി ..

മനസിന് ശാന്തി തീരം സൃഷിക്കപ്പെടുന്ന ഏക സ്ഥലം ഒരു പക്ഷെ ഇതായിരിക്കുമെന്നവൾക്ക് തോന്നി…..
മുള്ളു ചെടികളും വള്ളിപ്പടർപ്പുകളും പേരറിയാത്ത ഏതോ പാഴ് മരങ്ങളും കുറ്റിക്കാടുകളും പിന്നെ കാലങ്ങളായി പണ്ടാറക്കാവിന്റെ വിജനതയിൽ മരവിച്ചു നിൽക്കുന്ന ഭൂതകാലത്തിലെ രഹസ്യങ്ങളുടെ മാറാപ്പും പേറി ജീർണവസ്ഥയിലുള്ള കരിങ്കൽ ഭിത്തികളിൽ നിന്നും അടർന്നു വീണുകിടക്കുന്ന കുമ്മായത്തിന്റെയും കരിങ്കൽ ചീളുകളുടെയും ബാക്കി പത്രങ്ങൾ പണ്ടാറക്കാവിന്റെ ഭീകരത വര്ധിപ്പിക്കുന്നതുപ്പോലെ അരുണിമയ്ക്കു തോന്നി.

അവിടെ , ആത്മാക്കളുടെ സ്പന്ദനങ്ങൾ അവൾ തൊട്ടറിയുന്നു……
ഇക്കാലമത്രയും കഴിഞ്ഞിട്ടും ആരും ഒറ്റയ്ക്ക് കടന്നു ചെല്ലാൻ ധൈര്യപ്പെടാത്ത ഒരിടം, അതാണ് … പണ്ടാറക്കാവ് ….. അവിടെയാണ് അരുണിമ ഒറ്റയ്ക്കെത്തിയിരിക്കുന്നത്…
കഴിഞ്ഞ ഏതോ കാലത്തിൽ ജീവനുള്ള ശരീരങ്ങളെ അപ്പാടെ ചുട്ടെരിച്ച പണ്ടാറക്കാവ്….
വെന്ത ശരീരത്തിന്റെ മണം അവിടെല്ലാം ഒഴുകിപ്പരക്കുന്നതുപോലെ അരുണിമയ്ക്ക് തോന്നി…
മുത്തശ്ശന്റെ വാക്കുകളിൽ …” വസൂരി രോഗത്തിന് മരുന്നില്ലാതെ പടർന്നു പിടിച്ച സമയം ….അങ്ങനെ രോഗം പിടിക്കുന്നവർ ..ഉറ്റവരും ഉടയവരും ..തിരിഞ്ഞു നോക്കാതിരുന്നൊരു ദാരുണമായ അവസ്ഥ…..
രോഗം മൂർച്ഛിക്കുന്നവരെ കൊണ്ട്ചെന്നുപേക്ഷിക്കുന്ന…ആകാശ മലകൾക്കപ്പുറത്തുള്ള ആരും കാണാനോ…ചെല്ലാനോ പാടില്ലാത്ത പണ്ടാറക്കാവ് “-..!
വസൂരി രോഗം വന്ന് മൂർച്ഛിച്ചവരെയും മരിച്ചവരെയും മൃത പ്രായമായവരെയും ഇടവേളകിൽ എണ്ണം കൂടുന്നതിനനുസരിച്ചു ചുട്ടു കരിച്ചിരുന്ന പണ്ടാരക്കാവ്…..!
എത്രയോ ജീവനുകൾ പ്രാണനുവേണ്ടി കേണു വിലപിച്ചിട്ടുണ്ടാകാം …..
ഒരിറ്റ് ദാഹജലത്തിനു വേണ്ടി യാചിച്ചിട്ടുണ്ടാകാം …
ചെറിയ കാറ്റു വീശിയപ്പോൾ വിദൂരങ്ങളിലെവിടെയോ എന്നോ ഈ ഭൂമിയിൽയിൽ നിന്നും ഉടലറ്റ ഉയിരിന്റെ നേർത്ത വിലാപങ്ങൾ കാതുകളിലേക്കു ചാട്ടുളിപോലെ വന്നലച്ചു തല്ലി
കടന്നുപോയ്ക്കൊണ്ടിരുന്നു…….
പ്രേതാത്മാക്കളുടടെയും പരമാത്മാക്കളുടെയും വിഹാര കേന്ദ്രം എന്നൊക്കെ ആളുകൾ പറയുന്നു
ദുഷ്ടത കൂടുമ്പോൾ പണ്ടാരക്കാവിലെ ആത്മാക്കൾ കൂടുതൽ ശക്തി പ്രാപിച്ചു ഉണരുകയായി…..
പിന്നെ , കളകൾ പിഴുതെടുക്കുന്ന ദിവസങ്ങൾ …..!!!
മുത്തശ്ശന്റെ ശബ്ദം അവളുടെ കാതുകളിൽ മുഴങ്ങി…..”- ഓരോ ദുഷ് പ്രവർത്തികൾക്കും ദൈവം തീർച്ചയായും ദൈവം തന്റെ നോട്ട് ബുക്കിൽ രേഖപ്പെടുത്തുന്നുണ്ട് ….അതനുഭവിക്കാതെ ആർക്കും പെട്ടെന്ന് ഈ ഭൂമിയിൽ നിന്നും പടിയിറങ്ങിപ്പോകാമെന്ന് കരുതേണ്ട …..”-
അത് കാറ്റിനൊപ്പമാകും… മഴക്കൊപ്പമാകും …കനത്ത ഇരുട്ടിന്റെ മറവിലോ , ആളൊഴിഞ്ഞ വിജനതയിലോ ഒക്കെ ആകാം ….. കാലം ഒരുക്കുന്ന ഒരു ചാക്രിക പ്രക്രിയയാണ് ….ഇത് ഒരു പേരിൽ അല്ലെങ്കിൽ മറ്റൊരു പേരിൽ അവർത്തിക്കപ്പെടുകതന്നെ ചെയ്യും ..അതാണ് കാലത്തിന്റെ കരവിരുത് ….”-
അവിടെ അപ്പോൾ ശവം കത്തിയെരിയുന്ന ഗന്ധം അനുഭവപ്പെടും…
നല്ല മനുഷ്യർക്ക് അത് അനുഭവപ്പെടുകയില്ല…
ദുർവിചാര മനസുകളിൽ അവർ തീ മഴ വാർഷിക്കുമത്രേ…
കനത്ത ഇരുളിൽ കണ്ണ് മൂടിക്കെട്ടി ദുഷ്ടജന്മങ്ങളെ ചിലപ്പോൾ കുറച്ചകലെയുള്ള ചാത്തൻ കുളത്തിലേ നിഗൂഢ ആഴങ്ങളിലേക്ക് താഴ്ത്തുകയും ചെയ്യും…
അറുകൊല പിശാചുക്കൾ ഉഗ്ര നൃത്തം ചെയ്യും … അത് , കാല നീതിയാണ്….
അറിവുകളുടെ ഒരു ബണ്ടാരമായിരുന്നല്ലോ അരുണിമയുടെ മുത്തശ്ശൻ … ഒരു പാട് അനുഭവങ്ങൾ കൈമുതലായുള്ള മുത്തശ്ശൻ …

കുട്ടികൾ നല്ല നല്ല കഥകൾ കേട്ട് വളരണം എന്നുപദേശിച്ച , കഥകൾ പറഞ്ഞു തന്നിരുന്ന മുത്തശ്ശൻ … ഒരു പക്ഷെ മുത്തശ്ശന്റെ ആത്മാവും ഇവിടെയൊക്കെ ച്ചുറ്റിത്തിരിയുന്നുണ്ടാവാം …തന്നെ കാണുന്നുമുണ്ടാവും….പിന്നെന്തിനു പേടിക്കണം ….
പണ്ട് ആ ചുറ്റുവട്ടത്തിൽ എരിഞ്ഞു കത്തിയ വിറകിന്റെ ചൂട് അവൾക്കിപ്പോഴും അവിടെ വരുമ്പോൾ അനുഭവപ്പെടുന്നു…ആ പുക പടലങ്ങൾ അവൾ കാണുന്നു. …..
കോവിഡ്- മഹാമാരിയിൽ മനുഷ്യ ജന്മങ്ങൾ ലോകത്തിലെമ്പാടും തന്റെ നാട്ടിലും ഉയിരെടുത്തു പോയ പ്പോൾ രണ്ടാമതൊന്നാലോചിക്കാൻ പോലുമാകാതെ നിസ്സഹായാവസ്ഥയിൽ ഉടലുകൾ കത്തിച്ചു കളഞ്ഞ വസൂരിക്കാലവുമായി ഒരു പരസ്പ്പര ബന്ധമുണ്ടെന്നവൾക്ക് തോന്നി…… മരിച്ചവരെ അകലെ നിന്ന് നോക്കാൻ മാത്രം അനുവദിക്കപ്പെട്ടത് വിധിയുടെ വിളയാട്ടം തന്നെ …തുടരുന്ന അവർത്തങ്ങൾ …..!!
“ വരും കാലങ്ങളിൽ ‘തൊണ്ണൂറ്റി ഒമ്പതിലെ’- വെള്ളപ്പൊക്കം ഇനിയും അവർത്തിക്കപ്പെടും “- .. ……… മുത്തശ്ശൻ പറഞ്ഞ വാക്കുകൾ അവളുടെ കാതുകളിൽ മുഴങ്ങി …”ദുര മൂത്ത മനുഷ്യന്റെ സമ്പാദ്യങ്ങൾ കൊള്ളയടിച്ചു , അവന്റെ രമ്യ ഹർമ്മ്യങ്ങളിൽ നിന്നും പിടിച്ചിറക്കി…അവന്റെ അവകാശം എന്നേക്കുമായി അവസാനിപ്പിക്കേണ്ടി വരുന്ന …അഭയാര്ഥിയാകുന്ന ഒരു കാലവും കടന്നു വരും……”-
ഓരോ കാലഘട്ടത്തിലും പഴയതിന്റെ അവർത്തനങ്ങൾ ഭൂമിയിൽ സംഭവിച്ചു കൊണ്ടിരിക്കും ….
മുത്തശ്ശൻ പറഞ്ഞ വാക്കുകളുടെ അർത്ഥങ്ങളും മുനകളും വാസ്തവത്തിൽ അരുണിമയ്ക്ക് പൂർണ്ണമായി മനസിലായില്ല…പക്ഷെ , എന്തോ കാര്യമായ സംഗതിയാണെന്നു മാത്രം അവൾക്കറിയാമായിരുന്നു.
മുത്തശ്ശൻ പറഞ്ഞതിന്റെ പൊരുൾ വ്യക്തമായി ഇപ്പോൾ വ്യതമായി മനസ്സിലാവുന്നു….
മുത്തശ്ശൻ ലോകമുപേക്ഷിച്ചു പോയതിന് ശേഷം അവയെല്ലാം പറഞ്ഞതുപോലെ ഒന്നൊന്നായി സംഭവിച്ചത് നേരിൽ ലോകം കണ്ടല്ലോ….
ദുരിതപ്പെരുമഴയിൽ നാട് മുഴുവൻ മുങ്ങിയപ്പോൾ മറ്റൊരു ‘ തൊണ്ണൂത്തൊമ്പത് ‘ ആവർത്തിക്കപ്പെടുകയായിരുന്നു …….!
ആവർത്തനത്തിൽ നിലയില്ലാതെ കുത്തിയൊഴുകുന്ന പുഴ വെള്ളത്തിൽ ആടും പശുവും നായയും കോഴിയും ഒപ്പം മനുഷ്യരും ചത്ത് മലച്ചൊഴുകുന്നത് അവൾ നേരിൽ കണ്ടിരിക്കുന്നു …!!
തനിയാവർത്തങ്ങൾ വീണ്ടും ……. കാലം കാത്തു വെച്ച കണക്കുകൾ ……
അവൾ കണ്ണുകളടച്ചു നിന്നു…..
ഒരു നിമിഷത്തിൽ അവളുടെ മനസിലേക്ക് ചില വിചാരങ്ങൾ കടന്നൽ കൂട് ഇളകിവരുന്നത് ചേക്കേറി …..പിന്നെ മനസിനുള്ളിൽ ആ കടന്നലുകൾ മുറിവേൽപ്പിച്ചു മനസിന്റെ ലോല ഭിത്തികളെ വേദനിപ്പിക്കാനും…
കത്തിയെരിയുന്ന തെരുവുകൾ ….. ഇരമ്പിപ്പായുന്ന ജനക്കൂട്ടം …..
വ്യക്തമായിക്കാണുന്ന കാഴ്ചകൾ അവളുടെ കണ്മുൻപിൽ …..
അന്യ ദേശക്കാരുടെ പരാക്രമത്തിനിടെയിൽ സ്വന്തം സമ്പാദ്യം ഉപേക്ഷിച്ചു പോകുന്ന ഒരു ജനത…
എല്ലാമുപേക്ഷിച്ചു കൈയിൽ കിട്ടിയ സാധങ്ങളുമായി പലായനം ചെയ്യുന്ന ഒരു പട്ടണം മുഴുവൻ …കൈകുഞ്ഞുങ്ങളുണ്ട് , സ്ത്രീകളുണ്ട് , അവശരുണ്ട് , സമ്പത്തുള്ളവരുണ്ട് , ……ഓട്ടപ്പാച്ചിലിനിടയിൽ അവർക്ക് സ്വന്തം ജീവൻ മാത്രം മതിയെന്നും അവൾക്കു മനസിലായി…….
അവരുടെ കൈയിൽ ഭാണ്ഡക്കെട്ടുണ്ട് , കൈക്കുഞ്ഞുങ്ങളുണ്ട് ….
ജലപാനം കൊടുക്കാതെ , ആട്ടിയോടിക്കുന്ന അന്യദേശക്കാർ …..
അവർത്തനങ്ങൾ………!!
അവൾ ഒരു ഞടുക്കത്തോടെ കണ്ണുകൾ തുറന്നു….
അരുണിമ ഒന്ന് കിതച്ചു ….ഏതോ ഒരു ദുഃസൂചന..
അവൾക്ക് ആദ്യമായി ഭയം തോന്നി
മുത്തശ്ശൻ പറഞ്ഞ മൂന്നാമത്തെ ആവർത്തനം …..!!!
പണ്ടാറ കാവിലേക്കുള്ള പകലിന്റെ വെളിച്ചം കുറഞ്ഞു തുടങ്ങിയിരിക്കുന്നു… നേരം വൈകാതെ സന്ധ്യയാകും ….
അവൾ പണ്ടാരക്കാവിന്റെ പൊളിഞ്ഞ മതിൽ കെട്ടിനുള്ളിൽ നിന്നും പുറത്തു കടന്നു വേഗം വീട്ടിലേക്ക് തിരിച്ചു നടന്നു………
**

 

പൂന്തോട്ടത്ത് വിനയകുമാർ

ഖത്തറിൽ ജോലി ചെയ്യുന്നു. ആനുകാലികങ്ങളും ആകാശവാണിയിലുമായി നൂറിലധികം കഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് .

രണ്ടു കഥാ സമാഹാരം – ഒറ്റവഴിയിലെ വീട് , കാപ്പച്ചിനോ

 

 

ഡോ. ഐഷ വി

2021 സെപ്റ്റoബറിലെ ഒരു സായാഹ്‌നത്തിൽ ഓഫീസ് വിട്ട് നഫീസത്തിന്റെ മുച്ചക്ര വാഹനത്തിലേറി നങ്ങ്യാർകുളങ്ങര കവലയിൽ ഇറങ്ങാറായപ്പോൾ ഒരു സഞ്ചിയും തൂക്കി കവലയിൽ നിൽക്കുന്ന ആളിനെ നോക്കാൻ എന്നോട് പറഞ്ഞിട്ട് നഫീസത്ത് സൂചിപ്പിച്ചു : ” മിസ്,അതാണ് സാലി മോസസ്. ലാബാക്കിന്റെ ഓണറെ കൊന്നയാൾ” . ” അതേയോ?” ഞാൻ പറഞ്ഞു. വണ്ടിയിൽ നിന്നും ഇറങ്ങിയിട്ട് പാതയോരം ചേർന്ന് അല്‌പം ദൂരെ മാറി നിന്നു.” കായം കുളത്തേയ്ക്ക് ഒരു ഓർഡിനറി ബസ് വന്നപ്പോൾ അയാൾ അതിൽ കയറിപ്പോയി. അപ്പോൾ എന്റെ ഓർമ്മകൾ പിന്നോട്ട് പോയി. 2014 ജൂലൈ 22 ന് രാവിലെ കോളേജു കെട്ടിടങ്ങളും കോളേജ് ഭാഗികമായി പ്രവർത്തിക്കുന്ന വാടക കെട്ടിടവും ലൈബ്രറേറിയൻ എന്നെ കൊണ്ടു നടന്ന് കാണിച്ചു തരുന്നതിനിടയിൽ അടഞ്ഞുകിടന്ന ഒരു മുറി ചൂണ്ടിക്കാട്ടി അവർ പറഞ്ഞു: “ഈ മുറിയിൽ വച്ചാണ് ലബാക്കിന്റെ ഉടമ കൊല്ലപ്പെട്ടത്. ജോലിക്കാരിയുടെ മകനാണ് കൊന്നത്. അയാളിപ്പോഴും ജയിൽ ശിക്ഷ അനുഭവിയ്ക്കുകയാണ്.

ജോലിക്കാരി മകനെ ഇനി കാണേണ്ട എന്നു പറഞ്ഞിരിക്കുകയാണ്.” ഞാൻ ചോദിച്ചു: ” എന്തിനാണയാൾ കൊന്നത് ?” അപ്പോൾ ലൈബ്രറിയൻ ലീന പറഞ്ഞു: ” എപ്പോഴും അയാൾ ലബാക്കിന്റെ ഓണറോട് കാശ് ചോദിക്കും. അന്ന് കൊടുത്തില്ല. കൊല്ലാൻ ചെന്നപ്പോൾ ലബാക്ക് ഓണർ ഞാനൊന്ന് പ്രാർത്ഥിച്ചോട്ടെ എന്ന് പറഞ്ഞ് പ്രാർത്ഥിക്കാൻ തുടങ്ങി. ഇതിനിടയിൽ കത്തി കൊണ്ട് കുത്തി കൊല്ലുകയായിരുന്നു. ”
ലീന തുടർന്നു : ” അയാളിപ്പോഴും ജയിലിലാണ്. അയാളെ ജയിലിൽ നിന്നും പുറത്തിറക്കേണ്ട എന്നാണ് അയാളുടെ അമ്മയുടെ അഭിപ്രായം”. ലബാക്ക് കെട്ടിടത്തിൽ ഒരിടത്ത് മരിച്ചയാളിന്റെ ഒരു ഫോട്ടോയുണ്ടായിരുന്നു. ലീന പറഞ്ഞു:” അദ്ദേഹം നല്ലൊരു മനുഷ്യനായിരുന്നു. ലബാക്കിൽ വിവിധ കോഴ്സുകൾ നടത്തിയിരുന്നു. മൂന്നു നില കെട്ടിടത്തിന്റെ മുഴുവൻ ഭാഗവും വിവിധ കോഴ്സുകൾ നടത്താനായി ഉപയോഗിച്ചിരുന്നതാണ്. അദ്ദേഹത്തിന്റെ . മരണശേഷം കോഴ്സുകളിൽ ഭൂരിഭാഗവും നിർത്തി. ഇപ്പോൾ താഴത്തെ നിലയിൽ ഫാഷൻ ഡിസൈനിംഗും ടൈപ് റൈറ്റിംഗും മാത്രമേയുള്ളു. ബാക്കിയെല്ലാ മുറികളും നമുക്ക് വാടകയ്ക്ക് തന്നിരിയ്ക്കുകയാണ്.”

തിരിച്ച് കോളേജോഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിൽ എത്തിയപ്പോൾ അപ്പുറത്തെ സ്കൂൾ പറമ്പിൽ ഒരാൾ കൃഷിയിൽ . മുഴുകിയിരിക്കുന്നത് കണ്ടു. അപ്പോൾ ലീന പറഞ്ഞു. :” ആളുടെ അനുജനാണ് നേരത്തേ പറഞ്ഞ കൊല നടത്തിയത്. ഇയാൾ നന്നായി അധ്വാനിച്ച് ജീവിക്കുന്നു. നമുക്ക് ഒരു ഉറുമ്പിന് പോലും ജീവൻ കൊടുക്കാൻ കഴിയുകയില്ല. പിന്നെങ്ങനാണ് ഒരാളുടെ ജീവനെടുക്കാൻ തോന്നുക” . ലീന ആത്മഗതമായി പറഞ്ഞു നിർത്തി. കാർത്തിക പള്ളി കോളേജിൽ എത്തിയ ആദ്യകാലത്ത് ആ അടച്ചിട്ട മുറി കാണുമ്പോൾ കൊല നടന്ന മുറി എന്നൊരു തോന്നലുണ്ടായിരുന്നു പിന്നീടെപ്പോഴോ ആ ചിന്തയ്ക്ക് തീരെ പ്രാധാന്യമില്ലാതായി.

ഞങ്ങൾ കവലയിൽ വച്ച് അയാളെ കണ്ട് 2 ദിവസം കഴിഞ്ഞപ്പോൾ അയാൾ ഒരു ദിവസം ഞങ്ങളുടെ ഓഫീസിലേയ്ക്ക് കയറി വന്നു. പപ്പടം വിൽക്കാനുള്ള വരവാണ്. കോവിഡ് കാലമാണ്.. അന്ന് കോളേജിൽ കുട്ടികൾ ഇല്ല. അയാൾ കൊണ്ടുവന്ന പപ്പടത്തിൽ രണ്ട് പായ്ക്കറ്റ് വാങ്ങി ഞാനയാളെ വേഗം പറഞ്ഞയച്ചു.

വീണ്ടും രണ്ടു ദിവസം കഴിഞ്ഞ് അയാളെത്തി. ഇപ്പോൾ 100-150 രൂപയുടെ പപ്പടം ഞാൻ വാങ്ങണം. അതാണയാളുടെ ആവശ്യം. ” എനിക്കാവശ്യമുള്ളത് മതി.”ഞാൻ പറഞ്ഞു.
അതു കേട്ടപ്പോൾ അയാൾ എന്നോട് ” ഞാനൊന്നിരുന്നോട്ടേ എന്ന് ചോദിച്ച ശേഷം എന്റെ അനുവാദം കിട്ടുന്നതിന് മുമ്പ് തന്നെ എന്റെ മേശയ്ക്ക് അപ്പുറമുള്ള കസേരകളൊന്നിൽ ഇരുപ്പറപ്പിച്ചു. കൊണ്ട് പറഞ്ഞു: ” അപ്പുറത്തെ സ്കൂളിൽ പണി ചെയ്യുന്നത് എന്റെ സഹോദരനാണ്. ഞങ്ങളുടെ രണ്ടു പേരുടേയും മുഖം കണ്ടാൽ നിരപരാധികൾ ആണെന്ന് പറയില്ലേ? ഈ പപ്പടം വിൽക്കാൻ നടന്നാൽ കാര്യമായൊന്നും കിട്ടാനില്ല . എനിയ്ക്കാണെങ്കിൽ ഭയങ്കര വിശപ്പാണ്.”
അപ്പോൾ ഞാൻ ചോദിച്ചു: ” നിങ്ങൾക്ക് കൃഷിപ്പണികൾ ചെയ്ത് ജീവിച്ചു കൂടെ?” അയാൾ പറഞ്ഞു: ” ആരും ജോലിയൊന്നും തരില്ല. പിന്നെ പോലീസുകാരുടെ ഇടി കൊണ്ടത് മൂലം ശരീരം ജോലി ചെയ്യാൻ പറ്റാത്ത വിധമായി. കോളേജിൽ എന്തെങ്കിലും ജോലി കിട്ടാൻ സാധ്യതയുണ്ടോ?”
” ഇവിടെ ഇപ്പോൾ . എല്ലാ പോസ്റ്റും ഫുൾ ആണ്. “ഞാൻ പറഞ്ഞു.
ജയിൽ ശിക്ഷ കഴിഞ്ഞവന്റെ പ്രാരാബ്ധങ്ങൾ അയാൾ പറഞ്ഞു തുടങ്ങി. “താമസിക്കാൻ ഇടമില്ല. ആരും വാടകയ്ക്ക് വീട് തരില്ല. ജോലി തരില്ല. ( പാവങ്ങളിലെ ജീൻ വാൽ ജീനിന്റെ ആദ്യ കാലത്തെ അവസ്ഥയാണല്ലോ അയാൾക്കെന്ന് ഞാൻ ചിന്തിച്ചു.) ബന്ധുക്കൾക്കും വീട്ടുകാർക്കും വേണ്ട. ഭാര്യ ബന്ധമൊഴിഞ്ഞു. ഇപ്പോൾ കവലയിലെ ഉണ്ണിപ്പിള്ള ചേട്ടന്റെ ദയ കൊണ്ട് കഴിയുന്നു. ഉണ്ണിപ്പിളള ചേട്ടന്റെ കട മുറിയിൽ കിടന്നു കൊള്ളാൻ പറഞ്ഞു. ഭക്ഷണവും ചേട്ടൻ തരുന്നു. പപ്പടം വിൽക്കുന്ന ജോലിയും ചേട്ടന്റെ ഔദാര്യമാണ്. മിച്ചം വയ്ക്കുന്ന കാശ് കൊണ്ട് ഞാൻ ക്രിസ്തു വചനങ്ങൾ ലഘുലേഘകളാക്കി വിതരണം ചെയ്യുന്നു.”

ഞാൻ ചോദിച്ചു:” എന്തിനാണ് നിങ്ങൾ ഒരാളെ കൊന്നത് ?

‘ ഞാൻ ആരേയും കൊന്നിട്ടില്ല. ” പിന്നെന്തിനാണ് ജയിൽ ശിക്ഷ അനുഭവിച്ചത്?” ഞാൻ ചോദിച്ചു.
” അത് ,ഞാൻ പറയുന്ന സത്യം ആരും കേട്ടില്ല. അതുകൊണ്ട് ശിക്ഷ കിട്ടി.” ” “വെറുതെ ഒരാളെ ശിക്ഷിക്കുമോ ?” ഞാൻ ചോദിച്ചു. ആ മരണം നടക്കുന്ന ദിവസത്തിനും ഒരാഴ്ച മുമ്പ് കവലയിൽ വച്ച് 65 ഓളം പേരെ ഞാൻ ഒറ്റയ്ക്ക് നേരിട്ടിരുന്നു. ഞാൻ മാർഷ്യൽ ആർട്സ് പഠിച്ചിട്ടുണ്ട്.
അത് പോലീസുകാർക്കറിയാം. * അയാൾ തുടർന്നു. ” സംഭവ ദിവസം ഞാൻ ലബാക്ക് ലിറ്ററസി ആന്റ് എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെ പറമ്പിൽ എത്തിയിരുന്നു. അവിടത്തെ മരങ്ങൾ ഞാൻ നട്ട് നനച്ച് വളർത്തിയതാണ്. അതിന് എന്നെ കാണുമ്പോൾ അദ്ദേഹം ചില്ലറ കാശ് തരുമായിരുന്നു. അന്ന് അദ്ദേഹം ഒരു മീറ്റിംഗിലാണെന്ന് പറഞ്ഞത് കൊണ്ട് ഞാൻ താഴെ കാത്തു നിന്നു. കുറച്ച് കഴിഞ്ഞ് ഒരു ശബ്ദം കേട്ട് ഞാൻ മുകളിലെത്തിയപ്പോൾ സാറ് ചോരയിൽ കുളിച്ച് കിടക്കുന്നു മുറിയിൽ 8-9 പേർ ഉണ്ടായിരുന്നു. അദ്ദേഹം സമ്പാദിച്ച വസ്തുവിന്റെ പേരിൽ ഒരു തർക്കമുണ്ടായിരുന്നു. അതിനവർ ചെയ്തതാണ്. ” ഞാൻ ചോദിച്ചു: ” നിങ്ങൾ മാർഷ്യൽ ആർട്ട് അറിയാവുന്ന ആളല്ലേ ? എന്തുകൊണ്ട് അവരെ കീഴ് പ്പെടുത്തി ബന്ധിച്ചില്ല?” ” ചോര കണ്ട് സ്തംഭിച്ചുപോയി.” അതായിരുന്നു അയാളുടെ മറുപടി. അയാൾ തുടർന്നു : ” ഞാനവിടുന്നിറങ്ങി. ഒരു കടയിൽ കയറി. നാരങ്ങ വെള്ളം ചോദിച്ചു. അത് കുടിച്ചോ ഇല്ലയോ എന്ന് ഓർമ്മയില്ല. പിന്നെ വയൽ വഴി വീട്ടിലെത്തി കുളിച്ച് വസ്ത്രം കഴുകിയിട്ടു. അവിടെ നിന്നും സ്ഥലം വിട്ടു. 1998 ലായിരുന്നു സംഭവം. വഴിക്ക് വച്ച് പോലീസ് എന്നെ പിടിച്ചു. ധാരാളം ഉപദ്രവിച്ചു. കോടതിയും പോലീസുകാരും ഒന്നും എന്റെ പക്ഷം കേട്ടില്ല. എന്റെ മനോ വിചാരങ്ങൾ എല്ലാം ഞാൻ ജയിലിൽ വച്ച് കഥകളായി എഴുതി. ജയിൽ അധികൃതർ അത് പ്രസിദ്ധീകരിച്ചു. ആദ്യ കാലത്ത് കഠിന തടവായിരുന്നു. അതിൽ നിന്നും അല്പം മോചനം ലഭിച്ചത് ഒരു പോലീസുകാരന്റെ നടുവുളുക്കിയത് ശരിയാക്കി കൊടുത്തപ്പോഴാണ്. മാർഷ്യൽ ആർട്ടറിയാവുന്നതുകൊണ്ട് അതു സാധിച്ചു.

” ആളുകൾക്ക് മാർഷ്യൽ ആർട്ടിൽ ടെയിനിംഗ് കൊടുത്ത് വരുമാന മാർഗ്ഗം കണ്ടെത്തിക്കൂടേ?” ഞാൻ ചോദിച്ചു. “ഇപ്പോഴത്തെ പിള്ളേരെ മാർഷ്യൽ ആർട്ട് പഠിപ്പിച്ചാൽ അവർ അത് ദുരുപയോഗം ചെയ്യും. പിന്നെ ഞാൻ ഹിപ്നോട്ടിക് കൗൺസിലിംഗ് പഠിച്ചിട്ടുണ്ട്. അതുപയോഗപ്പെടുത്താം.” അയാൾ പറഞ്ഞു

ജയിലിൽ പലവിധ സ്വഭാവക്കാരും പല വൃത്തികേടുകളുമുണ്ട്. ജയിലിൽ ജോലി ചെയ്ത് സമ്പാദിച്ച തുക മുഴുവൻ മകളുടെ ഹൃദയ ശസ്ത്രകിയയുടെ ചിലവിനായി ഉപയോഗിച്ചു. പിന്നെ കൈയ്യിൽ കാശൊ ന്നുമില്ല.

എന്റെ ജയിൽ ശിക്ഷയുടെ കാലാവധി നോക്കിയാൽ ഗിന്നസ് ബുക്കിൽ പേര് വരേണ്ടതാണ് . 20 വർഷം. ജീവപര്യന്തം 14 വർഷമേയുള്ളൂ ശിക്ഷ കഴിഞ്ഞ് തിരിച്ചിറങ്ങിയപ്പോൾ ജയിൽ പുള്ളിക്ക് പുനരധിവസിയ്ക്കാനുള്ള ഒരു സെന്റ് സ്ഥലം പോലും സർക്കാർ എനിക്ക് തന്നില്ല.” അയാൾ പറഞ്ഞു നിർത്തി. ” ഇപ്പറഞ്ഞതെല്ലാം സത്യമാണോ?” അവസാനo ഞാൻ അയാളുടെ മുഖത്ത് നോക്കി ചോദിച്ചു. അതിന് മറുപടിയായി ഒരു ഫാലസി എന്റെ മുന്നിലേയ്ക്കിട്ട് ഒരു കള്ളച്ചിരിയും ചിരിച്ച് അയാൾ നടന്നകന്നു.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ഡോ. ഐഷ വി

പ്രേം ലെറ്റ് സാറിന്റെ സെന്റർ ഫോർ ഫിസിക്സ് എന്ന ട്യൂട്ടോറിയലിൽ എൻട്രൻസ് കോച്ചിംഗിന് വേണ്ടി ഞാൻ ചേർന്നതിനാൽ പരീക്ഷ കഴിഞ്ഞു കുറച്ചു നാൾ കൂടി അച്ച്യുത് ഭവൻ ഹോസ്റ്റലിൽ തങ്ങി. 1988 ജൂലൈ 8 ന് വൈകുന്നേരമായപ്പോൾ ഹോസ്റ്റലിൽ വാർത്തയെത്തി. ബാംഗ്ലൂരിൽ നിന്നും തിരുവനന്തപുരത്തേയ്ക്ക് പോവുകയായിരുന്ന ഐലന്റ് എക്സ്പ്രസ് പെരുമൺ പാലത്തിൽ വച്ച് പാളം തെറ്റി ഏതാനും ബോഗികൾ കായലിൽ പതിച്ചു. ഹോസ്റ്റലിൽ ടി വി ഇല്ലാത്തതിനാൽ അന്തേവാസികൾ എല്ലാവരും കൂടി അച്ച്യുത് ഭവന്റെ ഉടമസ്ഥന്റെ സഹോദരന്റെ വീട് തൊട്ടപ്പുറത്തായിരുന്നു , അവിടേയ്ക്ക് പോയി. കസേരയിലും തറയിലുമൊക്കെയിരുന്ന് ടി വി കണ്ടു.

അന്നേ ദിവസം എം എൽ എ ആയിരുന്ന ശ്രീമതി മേഴ്സികുട്ടിയമ്മയുടെ വിവാഹമായിരുന്നു. വധൂവരന്മാൻ വിവാഹം കഴിഞ്ഞ് നേരെ സംഭവ സ്ഥലം സന്ദർശിച്ചു. ടിവിയിലെ ദൃശ്യങ്ങൾ ദാരുണമായിരുന്നു. കുറേപ്പേരെ സമീപത്തുള്ളവർ രക്ഷിച്ചു. വെള്ളത്തിൽ വീണ കുറേപ്പേരെ വള്ളക്കാരും രക്ഷിച്ചു. വെള്ളത്തിലാഴ്ന്ന ബോഗികളിൽ കുടുങ്ങിയവരെ രക്ഷിക്കണമെങ്കിൽ ഗ്യാസ് കട്ടർ കൊണ്ട് ജനലഴികൾ മുറിയ്ക്കണമായിരുന്നു. എ.സി കോച്ചിലെ യാത്രക്കാരുടെ കാര്യമായിരുന്നു കഷ്ടം . രക്ഷാപ്രവർത്തനം പിറ്റേന്നും തുടർന്നു.

ആ അപകടത്തിന് ശേഷമാണ് അത്യാവശ്യ സന്ദർഭങ്ങളിൽ ഉയർത്തി അപകടത്തിൽപ്പെട്ടവർക്ക് പുറത്തിറങ്ങാൻ സാധിക്കത്തക്ക തരത്തിലുള്ള എമർജൻസി എക്സിറ്റുകൾ റയിൽവേ ഓരോ ബോഗിയിലും ഇരുവശത്തും, സ്ഥാപിച്ചത്. ആ അപകടത്തിൽ ധാരാളം പേർ മരിച്ചിരുന്നു. പെരുമണ്ണിൽ അപകട ശേഷം ഒരു പാലം കൂടി പണിതു. ആളുകൾക്ക് അക്കരയിക്കരെ കടക്കാനുള്ള നടപ്പാതയും സജ്ജീകരിച്ചു.

മുൻ സ്പീക്കർ ശ്രീ വർക്കല രാധാകൃഷ്ണന്റെ മകളെ വിവാഹം കഴിച്ചയച്ചത് ഞങ്ങൾ ടി വി കാണാൻ പോയ വീട്ടിലേയ്ക്കാണ്. അതിനാൽ അദ്ദേഹം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്ത ദിവസവും ഞങ്ങൾ ഇതുപോലെ ആ വീട്ടിൽ ടി വി കാണാനിരുന്നിട്ടുണ്ട്. ഒരിക്കൽ ഞങ്ങൾ അവിടെ ടിവി കണ്ടു കൊണ്ടിരുന്നപ്പോൾ സ്പീക്കറും ഭാര്യയും മകളേയും കുടുംബത്തേയും കാണാൻ അവിടെ എത്തിയിരുന്നു. അപ്പോൾ ഞങ്ങളെ അവർ പരിചയപ്പെടുകയും ചെയ്തു.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ജേക്കബ് പ്ലാക്കൻ

തുള്ളി കുത്തിമീ വർഷപാതത്തിൽ
പൊള്ളിയടരുന്നു ദരിദ്രമാം മോഹങ്ങളും
കലികൊണ്ടു കാലം തീമർക്കവേ
പൊലിയുന്നു പൂ പോലീ പ്രകൃതിയും

കാളിന്ദിയിലാടിയ യാദവനർത്തനമിന്നു
കരിമേഘങ്ങളിലാവർത്തിക്കുന്നുവോ ..?
കലികാലചക്രത്തിനറുതിയിലവതരിക്കും
കൽക്കിയാം പരാശക്തിതൻ ശുദ്ധികലശമോ …?

പുഴകളായിരം തലയുള്ള പന്നഗമായി
പത്തി വിടർത്തി മഴയിലാടുമ്പോൾ ..കാട്
കടപുഴകിയൊഴകും നദികൾ മലക-
ളിടിച്ചു രൗദ്ര ഭദ്രകാളിയായി തുള്ളവേ ..!
പകൽക്കതിർ വിരിഞ്ഞതില്ല പക്ഷികൾ
പാടിയിതുമില്ല ഭൂതലം മ്ലാനതയിൽ മുങ്ങവെ ..!
ഇരതേടും കണ്ണിൽ ക്രൗര്യംനിറച്ചോരുകടുവയും
വൈരം മറന്നന്നു ദീനമായി രക്ഷയാചിക്കുമ്പോൾ ..
അഹം ഭാവം മുരുകിതീർന്നന്നു മാനവനിൽ
ഇഹ ക്ഷണഭംഗുരത മലരികുത്തി മറിയുന്നു .!

യഗ്‌നി നാവാൽ സകലതും നക്കിത്തുടച്ചൊരു
യാമപ്രകൃതിയിൽ പ്രകൃതി സ്‌തംഭിച്ചുപോകവെ ..!

കരളിനുൾതുടിപ്പാൽ കടലിന്റെ മക്കളന്നു
കാരീരിമ്പിൻതുഴക്കരുത്താൽ മാനവ കരൾ കവർന്നതും ,കരുണ വാരുണം തീർത്തതും
ഓർക്കുന്നീകാലവർഷ കല്പത്തിലും ….!
ഒരുമയായിരുന്നന്നു ….സ്നേഹമായിരുന്നു…
പെരുമ ….പേര്‌ മനുഷ്യനെന്നു മാത്രമായിരുന്നു …!

ജേക്കബ് പ്ലാക്കൻ

മുന്നോറോളം കവിതകളുടെ രചയിതാവ്. രണ്ട് നാടകങ്ങളുടെ രചനയും സംവിധാനവും നിർവ്വഹിച്ച അതുല്യ പ്രതിഭ. ദീപിക ദിനപത്രത്തിൻ്റെ മുൻ സർക്കുലേഷൻ മാനേജർ. ഇപ്പോൾ നോർത്തേൻ അയർലെൻ്റിൽ ലണ്ടൻ ഡെറിയിൽ താമസിക്കുന്നു. കോട്ടയം ജില്ലയിൽ ആർപ്പൂക്കര പ്ലാക്കിൽ കുടുംബാംഗമാണ്.

Phone # 00447757683814

ഡോ. ഐഷ വി

ഒരു തവണയെങ്കിലും ഹോസ്റ്റലിൽ നിൽക്കാൻ അവസരം ലഭിച്ചവർക്കാണ് ഹോസ്റ്റൽ ജീവിതം എങ്ങനെയാണ് നമ്മുടെ സ്വഭാവത്തെ മാറ്റി മറിയ്ക്കുക എന്ന് മനസ്സിലാകുക. ഞാനാദ്യം ഹോസ്റ്റലിൽ നിൽക്കുന്നത് ഒരു രാത്രിയിലേയ്ക്ക് മാത്രമായിരുന്നു . ഡിഗ്രി അവസാന വർഷം പഠിക്കുന്ന സമയത്ത് നടന്ന സ്റ്റഡി ടൂറിന് പോകാൻ അതിരാവിലെ കോളേജിൽ എത്തണമായിരുന്നു. അതിരാവിലെ കോളേജിൽ എത്താൻ തക്ക തരത്തിലുള്ള ഗതാഗത സൗകര്യം അക്കാലത്ത് ഞങ്ങളുടെ നാട്ടിലും വീട്ടിലും ഇല്ലായിരുന്നു. അതിനാൽ ഞാൻ സഹപാഠിയും പ്രാക്ടിക്കലിന് ടീം മെമ്പറുമായിരുന്ന രോഷ്ണിയുടെ സഹായം തേടി.. രോഷ് ണി ബാലചന്ദ്രൻ അക്കാലത്ത് അച്യുത് ഭവൻ ഹോസ്റ്റലിലെ അന്തേവാസിയായിരുന്നു. രോഷ്ണി ഹോസ്റ്റൽ നടത്തിപ്പുകാരിയായ കുഞ്ഞമ്മയോട് ചോദിച്ചിട്ട് പറയാമെന്ന് പറഞ്ഞു. അങ്ങനെ സമ്മതം കിട്ടിയപ്പോൾ ഞാൻ തലേന്ന് ഹോസ്റ്റലിൽ ഗസ്റ്റായി നിൽക്കാമെന്നേറ്റു . രോഷ്ണി എന്നെ എസ് എൻ കോളേജ് ജങ്‌ഷനിൽ കാത്തു നിന്നു. ഞാൻ പറഞ്ഞ സമയത്തു തന്നെ അവിടെ എത്തിച്ചേർന്നു. രോഷ്നിയും ഞാനും കൂടി ഹോസ്റ്റലിലെത്തി. അന്തേവാസികളാരോ വീട്ടിൽ പോയിരുന്നതിനാൽ ആ ബെഡ് എനിക്ക് തന്നു. അന്നവിടുന്ന് അത്താഴം കഴിച്ച് കിടന്നുറങ്ങി. അതിരാവിലെ ഞങ്ങൾ രണ്ടു പേരും കോളേജിലെത്തി ടൂർ പോയി.

ഒന്ന് രണ്ട് മാസങ്ങൾ കൂടി കടന്നു പോയി. എന്റെ രണ്ടാം വർഷ ഡിഗ്രി റിസൾട്ട് വന്നപ്പോൾ മാർക്കിത്തിരി കുറവ്. ഞാൻ വീട്ടിൽ പറയേണ്ട എന്നു കരുതി ഇരിക്കുകയായിരുന്നു. അനുജത്തി ഇത് അന്നു തന്നെ കണ്ടുപിടിച്ചു. അച്ഛന് കത്തെഴുതി. അച്ഛൻ നാട്ടിലെത്തിയപ്പോൾ പ്രശ്നമെന്താണെന്ന് അന്വേഷിച്ചു. യാത്രയും ക്ഷീണവും സമയക്കുറവുമാണെന്ന് ഞാൻ പറഞ്ഞു. അച്ഛൻ എന്നെ ഹോസ്റ്റലിലാക്കാൻ തീരുമാനിച്ചു. ഇതിനിടയ്ക്ക് അച്ഛൻ നാട്ടിൽ വരുമ്പോൾ തുണി അലക്കി വിരിക്കുന്നതിൽ അച്ഛൻ എന്നെ സഹായിച്ചിരുന്നു.

കോളേജ് ഹോസ്റ്റലിലോ എസ് എൻ വി സദനത്തിലോ സീറ്റില്ലായിരുന്നു. പിന്നെ രോഷ്ണിയോട് അച്യുത് ഭവനിൽ സീറ്റുണ്ടോ എന്ന് അന്വേഷിച്ചു. അവിടെ സീറ്റുണ്ടായിരുന്നു. അങ്ങനെ ഞാൻ ആ ഹോസ്റ്റലിൽ അന്തേവാസിയായി.

നേരത്തേ എസ് എൻ വി സദനത്തിൽ ജീവനക്കാരിയായിരുന്ന, എല്ലാവരും കുഞ്ഞമ്മ എന്ന് വിളിക്കുന്ന പത്തനാപുരം സ്വദേശിയായ സ്ത്രീ അവരുടെ മകളും ഭർത്താവും ഗൾഫിൽ പോയപ്പോൾ അവരുടെ പെൺ മക്കളെ കൊല്ലത്തുള്ള സ്കൂളുകളിൽ പഠിപ്പിക്കാനായി അച്യുത് ഭവൻ എന്ന് പേരുള്ള ഒരു വീട് വാടകയ് ക്കെടുക്കുകയായിരുന്നു. അപ്പോൾ അവരോടൊപ്പം എസ് എൻ വി സദനത്തിലെ ഏതാനും അന്തേവാസികൾ കൂടി അങ്ങോട്ട് മാറി. അങ്ങനെ അതൊരു ഹോസ്റ്റലായി മാറി. പിന്നെ പല വനിതകളും പറഞ്ഞറിഞ്ഞു ഹോസ്റ്റൽ തേടിയെത്തി. ഗർഭിണികളായ റെസ്റ്റ് വേണ്ട അധ്യാപകർ, കോളേജ് ലക്ചറർമാർ,, ഇന്ത്യൻ റെയർ എർത്ത്, ക്യാപെക്സ് തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാർ, എൻ ട്രൻസ് കോച്ചിംഗിനെത്തിയ വിദ്യാർത്ഥിനികൾ, കോളേജ് വിദ്യാർത്ഥിനികൾ എന്നിവർ അവിടെ മാറി മാറി താമസിച്ചു. അന്തേവാസികളുടെ എണ്ണം കൂടിയപ്പോൾ കുഞ്ഞമ്മ അടുക്കളയും സ്റ്റോർ റൂമും വരെ ഒഴിപ്പിച്ചെടുത്തു. അന്തേവാസികൾക്കായി കട്ടിലിട്ടു. പുറത്തൊരു ഓലഷെഡ് പണിഞ്ഞ് അടുക്കള അങ്ങോട്ട് മാറ്റി.
അടുക്കള കൈകാര്യം ചെയ്തിരുന്ന രാജമ്മ വെളുപ്പിന് പണി തുടങ്ങും. രാത്രി അത്താഴം കഴിയുന്നതുവരെയും അവർക്ക് പണി തന്നെ. അവങ്ങടെ മകൾ അച്യുത് ഭവനിൽ നിന്നായിരുന്നു സ്കൂളിൽ പോയിരുന്നത്.
തിരുവിതാംകൂർ കൊട്ടാരത്തിലെ തുപ്പുകാരിയായിരുന്നു രാജമ്മയുടെ അമ്മ. രാജഭരണം നിലച്ചതാണ് രാജമ്മയുടെ ഈ അവസ്ഥയ്ക്ക് കാരണമെന്നാണ് അഭിപ്രായം

ഡ്രായിംഗ് ഹാളും ഡയനിംഗ് ഹാളും ചേർത്ത് എൽ ആകൃതിയിലെ ഒരു ഹാളായിരുന്നു. അവിടെയാണ് എനിക്ക് കട്ടിൽ കിട്ടിയത്. ആ ഹാളിൽ ധാരാളം കട്ടിലുകളിൽ അന്തേവാസികൾ ഉണ്ടായിരുന്നു. ആദ്യ ദിവസം രാത്രി എനിയ്ക്കുറക്കം കുറവായിരുന്നു. ആളുകൾ അങ്ങോട്ടുമിങ്ങോട്ടും നടക്കുമ്പോൾ വഴിയിൽ കിടക്കുന്നതുപോലൊരു തോന്നൽ. ഏതാനും ദിവസം കൊണ്ട് ആ തോന്നൽ മാറിക്കിട്ടി.

ഒരു ബെഡ് റൂമിൽ കുഞ്ഞമ്മയും കൊച്ചുമക്കളും കഴിയുന്നു. കൊച്ചു മക്കൾക്ക് ട്യൂഷനെടുക്കാൻ ഒരു സ്ത്രീ സ്ഥിരമായി വന്നിരുന്നു. കാർ ഷെഡിൽ ഒരു മേശയിട്ട് അതിന് ചുറ്റും കസേരകളിട്ട് പത്രം വായിക്കാനുള്ള സൗകര്യം ഒരുക്കിയിരുന്നു. കുഞ്ഞമ്മയുടെ കൊച്ചുമക്കളുടെ ട്യൂഷനും അവിടെ തന്നെ

ഡ്യൂട്ടിയ്ക്ക് നിൽക്കുന്ന സെക്യൂരിറ്റി നിൽക്കുന്നതും ഷെഡിന് സമീപം തന്നെ. ശമ്പളം കുറവെന്ന കാരണം പറഞ്ഞ് ഒരു സെക്യൂരിറ്റി പോയി. പകരം വന്നത് 15 വയസ്സുള്ള ഒരു പയ്യനായിരുന്നു. പല വണ്ണത്തിലുള്ള പെൻസിലുകളുമായിട്ടാണ് പയ്യന്റെ വരവ്. മുഴുവൻ സമയ ചിത്രരചനയിലായിരുന്നു പയ്യന് കമ്പം. അമ്മ അമ്മയ്ക്കിഷ്ടുള്ള ആൾക്കൊപ്പവും അച്ഛൻ അച്ഛനിഷ്ടപ്പെട്ട സ്ത്രീയ് ക്കൊപ്പവും പുതിയ ജീവിതമാരംഭിച്ചപ്പോൾ അനാഥനായ പയ്യൻ . പഠനവും മടങ്ങി. ആരോ സെക്യൂരിറ്റിയുടെ വേക്കൻസി ഉണ്ടെന്ന് പറഞ്ഞതറിഞ്ഞ് വന്നതാണ്. ഭക്ഷണവുമാകും അഭയവുമാകും. ആദ്യ ദിവസം തന്നെ കുഞ്ഞമ്മ അവൻ ചെയ്യേണ്ട കാര്യങ്ങളൊക്കെ പറഞ്ഞു കൊടുത്തു. അതിലൊന്ന് പച്ചക്കറി കടയിൽ നിന്നും ചിലവാകാതെ പഴുത്തുപോകുന്ന മൊന്തൻ കായകൾ വില കുറച്ച് വാങ്ങിക്കൊണ്ട് വരണമെന്നതാണ്. അതാണ് അന്തേവാസികൾക്ക് ഫലമായി നൽകിയിരുന്നത്. അന്തേവാസികളിൽ പലർക്കും ഇതിൽ മുറുമുറുപ്പ് ഉണ്ടായിരുന്നു. ഒരു പഴമല്ലേ എന്ന് കരുതി ഞാനങ്ങ് കഴിക്കും.

ഹോസ്റ്റലിൽ നിൽക്കുന്നവരിൽ ചിലർ ആ അന്തരീക്ഷവുമായി പൊരുത്തപ്പെട്ട് പോകും. ചിലർ വിവിധ കുറ്റങ്ങൾ കണ്ടെത്തി വരുന്ന ദിവസമോ അധികം താമസിയാതെയോ ഹോസ്റ്റൽ മാറും. എനിക്കവിടത്തെ ഭക്ഷണം കുഴപ്പമില്ലെന്ന് തോന്നി. ഹോസ്റ്റൽ ഇഷ്ടപ്പെടാൻ മറ്റൊരു കാരണം മൂന്നു പാളി ജാലകങ്ങൾ ആയിരുന്നു. യഥേഷ്ടം വെളിച്ചം .അന്ന് ഞങ്ങളുടെ വീട്ടിൽ എന്റെ പഠനമുറിയുടെ ഒരു ജനൽ മറുപുറത്ത് തടിയറുത്തത് അടുക്കി വച്ചിരുന്നത് മൂലം സ്ഥിരമായി അടച്ചിട്ടിരുന്നു. മറ്റൊരു രണ്ട് പാളി ജനൽ തുറന്നിട്ടിരുനെങ്കിലും മുറ്റത്തൊരു വൃക്ഷം നിന്നിരുന്നതിനാൽ പകൽ മുറിയ്ക്കകത്ത് വെളിച്ചം കുറവായിരുന്നു.

അന്തേവാസികളിൽ പലരും അഭിപ്രായപ്പെട്ടിരുന്നത് പോലെ ഹോസ്റ്റലിലെ കുറവുകളൊന്നും എനിക്ക് കുറവായി തോന്നിയിരുന്നില്ല. അതിനാൽ ആ അന്തരീക്ഷവുമായി വേഗം ഇണങ്ങിചേർന്നു. ഹോസ്റ്റലിൽ പൊതു ഭക്ഷണം. വീട്ടിൽ അമ്മ മൂന്ന് മക്കൾക്കും അവരവർക്കിഷ്ടമുള്ള പ്രാതൽ ഒരുക്കി നൽകിയിരുന്നു. ഇഡലി വേണ്ടവർക്ക് ഇഡ്ഡലി. ദോശ വേണ്ടയാൾക്ക് ദോശ. പ്രാതൽ പുട്ടാണെങ്കിൽ ഒരാൾ ഉപ്പുമാവ് മതിയെന്ന് പറയും. കടുക് വറുത്ത് കറിവേപ്പിലയുമിട്ട് പുട്ടതിൽ തട്ടിയിട്ട് പൊടിച്ചിളക്കി ഉപ്പുമാവ് വേണ്ടവർക്ക് അമ്മയത് ഉപ്പു മാവാക്കും. എന്നിട്ടൊരു സ്ഥിരം പല്ലവിയും : ” മക്കൾ മൂന്നും മൂന്ന് കൊമ്പത്താണ്” എന്ന്. ഇനി പായസം വേണമെങ്കിൽ വെന്ത ചോറിനെ തേങ്ങാപ്പാലും അല്പം ശർക്കരയോ പഞ്ചസാരയോ ചേർത്ത് പായസമാക്കാനും അമ്മ മടിക്കില്ല. അത്തരം ഇഷ്ടാനിഷ്ടങ്ങളൊന്നും ഹോസ്റ്റലിൽ നടക്കില്ലെന്ന് മാത്രം.

ഡിഗ്രി പരീക്ഷ കഴിഞ്ഞ് ഒരിക്കൽ കൂടി മെഡിക്കൽ എൻ ട്രൻസ് എഴുതി നോക്കാമെന്ന് തീരുമാനിച്ചതിനാൽ മൂന്ന് മാസം കൂടി ഞാൻ ഹോസ്റ്റലിൽ നിന്നു. ഈ സമയത്ത് സാറാ കുട്ടിയുടെ അനുജത്തി അവിടെ എൻട്രൻസ് കോച്ചിംഗിന് വന്നു. അങ്ങനെ ഒരു ദിവസം ഞാനാ കുട്ടിയെ ടി.കെ എം കോളേജിൽ എൻട്രൻസ് എഴുതിക്കാൻ കൊണ്ടുപോയി.

എറണാകുളത്തു നിന്നും എത്തിയ ബികോം വിദ്യാർത്ഥിനി ഷീലയ്ക്ക് എപ്പോഴും ഒരുങ്ങുന്നതിനോടായിരുന്നു താത്പര്യം.

ചിറക്കര ബന്ധുക്കൾ അടുത്തടുത്ത് താമസിച്ചിരുന്നതിനാൽ ഞങ്ങൾക്ക് അന്യരുമായി അധികം ഇടപെടേണ്ടി വന്നിരുന്നില്ല. അതിനാൽ അവരുടെ ആചാരാനുഷ്ടാനങ്ങൾ ഞങ്ങൾക്ക് പരിചിതമല്ലായിരുന്നു. എന്നാൽ ഹോസ്റ്റലിൽ ചിലർ ആചാരാനുഷ്ടാനങ്ങൾക്ക് പ്രാധാന്യം കൊടുത്ത് സoസാരിക്കുന്നതും അവരൊക്കെ കേമന്മാർ ആണെന്ന രീതിയിൽ സംസാരിക്കുന്നതും എനിക്ക് പുതുമയായിരുന്നു. അങ്ങനെ വിവിധ സാഹചര്യങ്ങളിൽ നിന്നും സoസ്കാരങ്ങളിൽ നിന്നും വന്നവർ ഒന്നു ചേർന്ന് പോകാൻ പോകാൻ ഹോസ്റ്റൽ നാന്ദിയായി. കുഞ്ഞമ്മയുടെ വിളി പേര് അങ്ങനെയാകാനും ഒരു കാരണമുണ്ടത്രേ അവരുടെ ചേച്ചിയുടെ മക്കൾ വിളിക്കുന്നത് കേട്ട് മറ്റുള്ളവരും അങ്ങനെ വിളിച്ചതാണത്രേ .

ഒരു ദിവസം രാവിലെ കുഞ്ഞമ്മയ്ക്ക് ഛർദ്ദി തുടങ്ങി. രാജമ്മ അടുക്കളയിൽ തിരക്കിലായതിനാൽ ഞാൻ കുഞ്ഞമ്മയേയും കൊണ്ട് അടുത്തുള്ള ക്ലിനിക്കിലേയ്ക്ക് പോയി. അവിടെ ചെന്ന് ഡോക്ടറെ കണ്ടു. ഡോക്ടർ കുഞ്ഞമ്മയ്ക്ക് മരുന്നു കൊടുത്തു. അത് സ്ട്രോക്കായിരുന്നു എന്ന കാര്യം എനിക്കറിയില്ലായിരുന്നു. കുഞ്ഞമ്മയുടെ ചേച്ചിയുടെ മകൻ വരുന്നതു വരെ എനിക്കവിടെ നിൽക്കേണ്ടി വന്നു. കുഞ്ഞമ്മയെ പിന്നീട് ശങ്കേഴ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞാൻ ഹോസ്റ്റൽ വെക്കേറ്റ് ചെയ്ത് വരുന്ന ദിവസം അമ്മയും ഞാനും കൂടി ശങ്കേഴ്സ് ഹോസ്പിറ്റലിലെത്തി. എന്നെ കണ്ടപ്പോൾ കുഞ്ഞമ്മ കരഞ്ഞു . അത് കണ്ട് എന്റെ കണ്ണിലും രണ്ടു തുള്ളി കണ്ണനീർ പൊടിഞ്ഞു. അമ്മയും ഞാനും യാത്ര പറഞ്ഞിറങ്ങി.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

രാധാകൃഷ്ണൻ മാഞ്ഞൂർ

പഴയ തൂലികാ സൗഹൃദത്തിന്റെ ഓർമ്മത്താളുകളിൽ നിന്നും ‘ റൗഫ് മാറഞ്ചേരി ‘ എന്ന സ്വതന്ത്ര പത്ര പ്രവർത്തക സുഹൃത്തിനെപ്പറ്റി ഇവിടെ എഴുതാതെ വയ്യ. അയാൾ ചില വാരാന്ത്യങ്ങളിൽ ഗുരു നിത്യചൈതന്യ യതിയുടെ ‘ഫേൺ ഹില്ലി’ലെ ആശ്രമത്തിൽ പോവും. യതിയുടെ സ്നേഹസംവാദ സദസ്സിൽ പങ്കെടുക്കുന്ന ചില രാത്രികളിൽ അയാളും , ചങ്ങാതികളും പാതിരാത്രിയിൽ ആശ്രമത്തിനു വെളിയിലെ കാപ്പി കടയിൽ നിന്നും കുടിച്ച കട്ടൻചായയെപ്പറ്റിയും, മുളകുബജിയുടെ രുചിയെപ്പറ്റിയുമൊക്കെ എനിക്കെഴുതുമായിരുന്നു.

ഗുരു നിത്യയുടെ മരണത്തിനുശേഷം ഫേൺ ഹില്ലിലേക്ക് പോയിട്ടില്ല. ഒരിക്കൽ മാധവിക്കുട്ടിയെ ഇൻറർവ്യൂ ചെയ്തതിന്റെ കോപ്പി (മാധ്യമം സൺഡെ സപ്ലിമെൻറ് )എനിക്കയച്ചു തന്നിരുന്നു. ഫ്രീലാൻസറായി എങ്ങോട്ടൊക്കെയോ ഉള്ള സഞ്ചാരത്തിലാവും അയാൾ. ചായയുടെ ഊർജ്ജ പ്രവാഹങ്ങളെ പലപ്പോഴും വാക്കുകളിലൂടെ എനിയ്ക്കെഴുതി സമ്മാനിച്ച പ്രിയപ്പെട്ട ആ ചായ പ്രേമിക്ക് നല്ല നമസ്കാരം.

Cup of Tea വായിച്ചിട്ട് കൊല്ലത്തുനിന്ന് ‘ സൺഡെ സമരേഖ’ യുടെ സ്ഥിരം വായനക്കാരനും കവിയുമായ ശ്രീ ജോബി ജോസഫ് , വയനാട് പനമരത്തു നിന്ന് സി .ആർ . ബഞ്ചമിൻ എന്നിവർ വിളിച്ചു. ബെഞ്ചമിൻ ഓഷോയുടെ A Cup of Tea എന്ന ബെസ്റ്റ് സെല്ലർ പുസ്തകത്തെപ്പറ്റിയും, വിദേശങ്ങളിലെ ചായ കൂട്ടായ്മകളെപ്പറ്റിയുമാണ് സംസാരിച്ചത്. ഒരിക്കൽ ജോലിയുടെ ഭാഗമായി കൽക്കട്ട സന്ദർശിച്ചതും ഹൗറ പാലത്തിലെ തിരക്കുകൾ കണ്ട് ഒരു കോഫി ഹൗസിനുള്ളിലിരുന്ന് കാപ്പി കുടിച്ചതുമാണ് അയാൾ പങ്കിട്ട വിശേഷങ്ങൾ . ബഞ്ചമിൻ എന്ന വായനക്കാരാ നന്ദി … നന്ദി …

വളരെ ശ്രദ്ധേയമായ നിരീക്ഷണങ്ങൾ പങ്കുവെച്ച് എന്നെ അത്ഭുതപ്പെടുത്തിയത് ശ്രീ ജോബി ജോസഫാണ് . കവിത തുടിക്കുന്ന നിരീക്ഷണങ്ങൾ ഇങ്ങനെയാണ്.

വിശപ്പിനും, ദാഹത്തിനുമിടയിൽ സ്നേഹത്തിൻറെ ഒരു രുചിയിലേക്ക് മനുഷ്യനെ സ്വാഗതം ചെയ്യുന്ന നമ്മുടെയൊരു ആത്മ മിത്രത്തിന്റെ പേരാണ് ഒരു കപ്പ് ചായ . താവോയും , സെന്നും ചായയുടെ രുചിഭേദങ്ങൾ കണ്ടറിഞ്ഞ ചിന്തകളിൽ നിന്നാണ് രൂപപ്പെട്ടത്… ഒരു മനുഷ്യൻറെ ആത്മകഥ ഒരു ചായയുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഒരുവൻ തന്നോടുതന്നെ ആഴത്തിൽ മിണ്ടിപ്പറയുന്നതിന് മേമ്പൊടിയായ് ഒരു കപ്പു ചായ മേശപ്പുറത്ത് വിശ്രമിക്കുന്നുണ്ടാവും. സർഗ്ഗാത്മകമായ അയാളുടെ ആലോചനകളെ ആഴത്തിലറിയാൻ മറ്റേത് പാനീയത്തിനാണ് കഴിയുന്നത്…?

ക്ഷണിച്ചും , ക്ഷണിക്കാതെയും ജീവിതത്തിൻറെ ആത്മസ്ഥലികളിൽ എന്നും കൂടെ പോരുന്ന സഹയാത്രികൻ … എല്ലാ അടുപ്പത്തിന്റെയും സൂചകം. രണ്ടു വ്യക്തികളുടെ ആഴത്തിലുള്ള ഹൃദയം തുറക്കലുകൾക്കിടയിൽ ഒരു ചായക്കപ്പു അനിവാര്യതയാവുന്നു. കാരണം ജീവിതത്തിലേക്കുള്ള ക്ഷണക്കത്താണത്. പ്രണയത്തിനും , വിപ്ലവത്തിനും, മരണത്തിനും , ജനനത്തിനും , വിവാഹത്തിനും , വിശ്രമത്തിനും നമുക്കു ചായ ഇല്ലാതെ പറ്റില്ല … ആയതിനാൽ ഒരു ചായയുടെ , മധുരത്തിന്റെ , ജീവിതമെന്ന മഹാരുചിയുടെ ഒരു കഥയുണ്ട് … അതുകൊണ്ട് ചായ ഒരു വെറും വാക്കല്ല …

ഉപരേഖ

‘സൺഡേ സമരേഖ ‘ A cup of Tea ഒന്നാം ഭാഗം വായിച്ച് പ്രതികരിച്ച C.R. ബഞ്ചമിൻ, ജോബി ജോസഫ് , സഹൃദയരായ മറ്റു വായനക്കാർക്കും നന്ദി …നന്ദി …

നിങ്ങളുടെ സത്യസന്ധമായ ഈ തുറന്നുപറച്ചിലുകളാണ് എൻറെ നിമിഷങ്ങളെ ധന്യമാക്കുന്നത്. ദൂരെയിരുന്നു കൊണ്ട് നേർത്ത പരിചയം പോലുമില്ലാത്ത ഒരാൾ എഴുത്തുകാരന്റെ സന്തോഷങ്ങളെ , സങ്കടങ്ങളെ ,ആശയങ്ങളെ അറിയാൻ ശ്രമിക്കുന്നു , വിലപ്പെട്ട വിവരങ്ങൾ ഫോണിൽ പങ്കുവയ്ക്കുന്നു , ഇൻബോക്സിൽ എഴുതാൻ ശ്രമിക്കുന്നു…

ഇതൊന്നുമില്ലെങ്കിൽ എനിയ്ക്കും എന്റെ എഴുത്തിനും എന്തർത്ഥം …. പ്രിയ വായനക്കാരെ ഹൃദയത്തോട് ചേർത്തു വയ്ക്കുന്നു …. മലയാളമെന്ന മഹാ ഭാഷയ്ക്ക് മുന്നിൽ ഞാൻ നമസ്കരിക്കുന്നു.

വി. ജി വാസൻ
മുന്തിയ മൂന്ന് പത്രങ്ങളുടെ തലക്കെട്ട്
ഇങ്ങനെയായിരുന്നു.
ഇന്ന് രാവിലെ സത്യപ്രതിജ്ഞ ചെയ്യുന്ന പുതിയ മന്ത്രിയെ വില്ലനായി ചിത്രീകരിച്ചു പ്രധാന വാർത്ത കാരണങ്ങൾ നിരത്തി
ഘടകകക്ഷി രാഷ്ട്രീയ പിന്നാമ്പുറങ്ങൾ തുറന്ന്കാട്ടി.
യുവ എം.എൽ.എ.യും
പ്രൈവറ്റ് ബസ് മുതലാളി വക്കച്ചൻ അടക്കം കുഴിക്കലിന്റെ പുത്രനുമായ
ജോൺ.എ.വക്കൻ ഇന്ന് സർക്കാർ വാഹനഗതാഗത വകുപ്പിന്റെ ചുമതല ഏൽക്കും.
പത്രങ്ങളുടെ കണ്ടെത്തലനുസരിച്ച്
വാഹന വകുപ്പിന്റെ മേൽ അവസാനത്തെ ആണിയടിക്കാനും ചരമക്കുറിപ്പെഴുതാനും
പ്രൈവറ്റ് ബസ്‌മുതലാളിമാർ ഇറക്കിയ തുറുപ്പുചീട്ടാണ്
ജോൺ വക്കൻ.

രാവിലെ പത്രങ്ങൾ കണ്ടതോടെ
ജോൺ ആകെ സമ്മർദ്ദത്തിലും
കോപത്തിലുമാണ്.
ചില നിഗൂഡ ലക്ഷ്യങ്ങൾ ഉള്ളിൽ വച്ചുകൊണ്ടാണ് മന്ത്രിസ്ഥാനം പിടിച്ചു വാങ്ങിയത്.

ആദ്യ ദിവസംതന്നെ വില്ലൻവേഷം കെട്ടിച്ച പത്രക്കാരെ കയ്യിൽ കിട്ടിയിരുന്നേൽ
ജോൺ ഇന്ന് കൊന്ന് കൊലവിളിച്ചേനേ.

സത്യപ്രതിജ്ഞ കഴിഞ്ഞു വൈകുന്നേരം പത്രസമ്മേളനത്തിന് എത്തിയ മാധ്യമ പ്രവർത്തകരുടെനേരേ മന്ത്രി
ചീറ്റപ്പുലിയെപ്പോലെ ചീറി.

ഇവിടം പൊളിച്ചടുക്കാനാണ് ഈ മന്ത്രിക്കസേര ഞാൻ സ്വന്തമാക്കിയത്
അത് ഞാൻ നടത്തിയിട്ടേ ഇവിടെനിന്ന് പോകൂ.
എന്നെ എത്രവേണമെങ്കിലും എഴുതിനാറ്റിച്ചോളൂ.

എന്റെ തൊഴിലാളികളെ പൊന്നുപോലെ
കാത്തുസൂക്ഷിച്ചുകൊണ്ട് തന്നെ ഇതിന്റെ അലകുംപിടിയും ഞാൻമാറ്റും.
ജനിച്ചുവീണപ്പോൾ മുതൽ ബസ് സർവ്വീസിന്റെ അടിയും കളിയും കണ്ടുവളർന്ന ജോൺവക്കനാണ് പറയുന്നത്.
നിങ്ങൾക്ക് തടയാൻ പറ്റുമോ എന്ന് നോക്ക്?

ഓർഡിനറി ബസ് മുഴുവൻ
റെന്റ് എ ബസ്
പദ്ധതിയിലേക്ക് മാറ്റാനാണ് തീരുമാനം.
ഡെയ്ലീ വാടകയ്ക്ക് ബസുകൾ വിട്ടു നൽകും.

പത്രക്കാർ ശരിക്കും ഞെട്ടിത്തരിച്ചുപോയി.
എഴുതിവിട്ടതിലും ഭീകരനാണ് മുന്നിലിരിക്കുന്നത് എന്ന സത്യം അവരുടെ മുഖങ്ങളിൽ
ഭയത്തിന്റെ നിഴൽ വീഴിച്ചു.

വക്കച്ചൻ മുതലാളിയുടെ ഗുണ്ടാസംഘം
അത്ര പ്രസിദ്ധമാണെന്നതാണ്
അവിടെയൊരു മൗനം സൃഷ്ടിച്ചത്.

മന്ത്രിയുടെ അടുത്തവാചകമാണ് അവരെ ഉണർത്തിയത്.
മൂന്നു ദിവസത്തിനകം ജീവനക്കാരുടെയും മന്ത്രിയുടെയും കൂടിയാലോചനായോഗമുണ്ടാകും.
പക്ഷേ പത്രക്കാർക്ക് പ്രവേശനമുണ്ടായിരിക്കില്ല.
വാർത്താസമ്മേളനം അവസാനിച്ചിരിക്കുന്നു,
ചോദ്യങ്ങൾക്ക് നേരേ മുഖം തിരിച്ച് മന്ത്രി കടന്നുപോയി.
° ° °
ഓരോ ഡിപ്പോയിൽ നിന്നും
വിദ്യാഭ്യാസം ഉള്ള പത്ത് പേരും
അനുഭവസമ്പത്തുള്ള അഞ്ച് പേരുമടങ്ങുന്ന പ്രതിനിധി സംഘമാണ്
ആലോചനായോഗത്തിലേക്ക് ക്ഷണിക്കപ്പെട്ട് എത്തിച്ചേർന്നത്.
മന്ത്രി ചർച്ചയ്ക്ക് തുടക്കമിട്ടു.

നാളെ ജനിക്കാനിരിക്കുന്ന കൊച്ചിനു പെൻഷൻ കൊടുക്കാനായിട്ട് ഈ സംവിധാനം നിലനിർത്തണം എന്ന യൂണിയൻ മൂരാച്ചിസം ഈ ചർച്ചയിൽ നിരോധിച്ചിരിക്കുന്നു. കാരണം നാളെ ലോകം എന്താകുമെന്ന് നമുക്കു പ്രവചിക്കാനാവില്ല.
തെളിവിതാ നോക്ക്!

കമ്പ്യൂട്ടറിനെതിരെ തെരുവിൽ ഘോരഘോരം സമരംചെയ്തവരുടെ മക്കളെല്ലാം ഇന്ന് കമ്പ്യൂട്ടർ ഉപയോഗിച്ച് തൊഴിൽനേടി സുഖമായി ജീവിക്കുന്നു.
അതിനാൽ ചില പരിഷ്കാരങ്ങൾ വരുത്തുകയാണ്.
മാർക്കറ്റ് വിലയിലും കൂടിയ തുകയ്ക്ക് ഡീസൽ വാങ്ങുന്ന ഇടപാട് ഇന്നത്തോടെ നിർത്തുകയാണ്.
നമ്മുടെ പമ്പുകൾ നിർത്തലാക്കി
പുറത്തു നിന്നും നാളെ മുതൽ ഡീസലടിക്കും.

വ്യക്തികൾക്ക് ലൈസൻസ് എടുക്കുന്നതിന് നമ്മുടെ പമ്പ് ലീസിനു നൽകുന്നതായിരിക്കും.
റോഡിനോട് ചേർന്ന് അവർ ആരംഭിക്കുന്ന പെട്രോൾ ഔട്ട്ലെറ്റുകൾ ഉൾപ്പടെ വരുമാനത്തിന്റെ എഴുപത്തഞ്ച് ശതമാനമായിരിക്കും വാടക.
നമ്മുടെ വകുപ്പിൽ സർവ്വീസിലിരിക്കെ മരണപ്പെട്ട സഹോദരങ്ങളുടെ വിധവകൾക്കായിരിക്കും പ്രഥമ പരിഗണന.

റെന്റ് എ ബസ് പദ്ധതി നിങ്ങളിൽ സംശയം ഉണ്ടാക്കിയിട്ടുണ്ട് എന്നറിയാം.
ബസ് വാടകയ്ക്ക് നൽകിയാലും നിങ്ങളിൽ ഒരാളുടെപോലും തൊഴിൽ നഷ്ടപ്പെടില്ല.
ആറുപുതിയ ടയറിട്ടായിരിക്കും ബസ് നൽകുക.
ആറു ടയറിന്റെ വിലയാണ് ഒരു വ്യക്തിയുടെ മുടക്കുമുതൽ.
നമുക്ക് അപ്പോൾ ടയറ് മിച്ചമാകും
അങ്ങനെ കൊടുത്തില്ലെങ്കിൽ
അവൻ ടയർ ഊരിവിറ്റിട്ട് വണ്ടി തിരിച്ചേൽപ്പിച്ചാൽ
നമ്മൾ പെടും.

തൊഴിലാളികൾക്കിടയിൽ ഒരു മർമ്മരം രൂപപ്പെട്ടു.
ഡെയ്ലി സർവ്വീസ് ഫാസ്റ്റ് ബസ് മുഴുവൻ
ബസ്പാസും ടിക്കറ്റ് മെഷീനും സ്ഥാപിക്കുകയാണ്. ഇംപോർട്ടഡ് മെഷീൻ
എല്ലാ ബസിലുമുണ്ടാകും.
ഈ ബസുകളിൽ ഡ്രൈവർ മാത്രമേ ഉണ്ടാകൂ. ഓരോ ഡിപ്പോയിലും ഡ്രൈവർമാർക്ക് ഫ്രൂട്സ് കരുതിയിട്ടുണ്ടാകും. അത് വാങ്ങി ഡൂട്ടി ടൈമിൽ കഴിക്കാവുന്നതാണ്.

റെന്റ് എ ബസിന്റെ ലാഭം
ഇന്ധനവും ശമ്പളവുമായി ചിലവാകുന്ന
ഏഴായിരം ഒഴിവാകും.
പ്രതിദിനം ഒരു രണ്ടായിരം വരുമാനം കിട്ടിയാലും മതി.
നമുക്ക് ദിവസവും ഒൻപതിനായിരം മൂല്യം നമ്മുടെ കയ്യിലെത്തും ഓരോ ബസിൽ നിന്നും.
° ° °
വാഹന വകുപ്പ് വിൽപ്പനയ്ക്ക്

അന്തിച്ചർച്ചകളും പത്ര ലേഖനങ്ങളും
സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ചു.
രഹസ്യമായി അവർക്കു വിവരങ്ങൾ കൈമാറിയ വാഹനവകുപ്പ് സെക്രട്ടറി
ജോത്സ്ന IAS ഒന്നു ചിരിച്ചു.

മന്ത്രിയുടെ നാട്ടുകാരിയും ആജന്മശത്രുവുമാണ് ജോത്സ്ന.
വേദപാഠ ക്ളാസിൽവച്ച്
എനിക്കു നിന്നോട് പ്രേമമാണെടീ നിന്നെ ഞാൻ കെട്ടിക്കോളാം എന്ന് നാൽപത് പിള്ളേരെ സാക്ഷി നിർത്തി വിളിച്ചുപറഞ്ഞതോടെയാണ് രണ്ടു പേരുംതമ്മിലുള്ള യുദ്ധം ആരംഭിക്കുന്നത്.
പിന്നീട് ഐ എ എസ് ട്രെയിനിംഗിന് നാടുവിടുന്നത് വരെ ജോണിന്റെ വായിനോട്ടത്തിന്റെ ഇരയായിരുന്നു
ജോത്സ്ന.

നേരിട്ട് ഉപദ്രവിച്ചിട്ടില്ല എന്നതുമാത്രമാണ്
ഒരുഗുണമുള്ളത്.
സാധുവും വിധവയുമായ അന്നമ്മയുടെ മോള് വാശിയോടെ പഠിച്ച് ഈ നിലയിലെത്തി നാടിന് അഭിമാനമായി.
പള്ളിക്കാര് കണ്ടെത്തിനൽകിയ സ്പോൺസറാണ് പത്താം ക്ലാസ് മുതൽ
ജോത്സ്നയുടെ പഠനച്ചിലവ് നടത്തിയത്.

വിവാഹം വേണ്ടെന്ന് തീരുമാനിച്ച് സ്റ്റേറ്റിന് പരിപൂർണ്ണ സേവനം നൽകുകയാണ്
സത്യസന്ധയായ ഈ ഉദ്യോഗസ്ഥ.

നോട്ടിനേയും
പെണ്ണിനേയും
എങ്ങനെയും തന്റെ കുഴിയിൽ ചാടിക്കുന്ന
വക്കച്ചൻ മുതലാളിയുടെ കുപ്രസിദ്ധിയും
ജോത്സ്ന കേട്ടറിഞ്ഞ വിവരങ്ങളും ജോണിനോടുള്ള വെറുപ്പിന് കാരണമാണ്.

പെണ്ണിനെ ചതിക്കുന്നവർ എന്ന ഒരു അവജ്ഞ നാട്ടുകാരുടെ ഇടയിലുണ്ടുതാനും.

സർക്കാർ വകുപ്പിനെ ബസ് മുതലാളിമാരുടെ ബിനാമികൾക്ക് കൈമാറാനുള്ള രഹസ്യനീക്കം
എന്ന പ്രതിപക്ഷ ആരോപണത്തിൽ മന്ത്രിസഭ ആടിയുലഞ്ഞു.

പിറ്റേന്ന് കൃഷിമന്ത്രി
മന്ത്രി ജോൺ വക്കനോടൊപ്പം നടത്തിയ
വാർത്താസമ്മേളനം
സർവ്വരുടേയും വായ മൂടിക്കെട്ടി.

അവശ്യവസ്തു നിയമപ്രകാരം പച്ചക്കറിയുടെ മൊത്തവിതരണ സംഭരണം സംസ്ഥാന ഗവൺമെന്റ് ഏറ്റെടുക്കുകയാണ്.
വാഹനവകുപ്പ് ഏറ്റെടുത്തിരിക്കുന്ന ഈ പദ്ധതി ജനങ്ങൾക്ക് ശുദ്ധമായ പച്ചക്കറികൾ ലഭ്യമാക്കും.
ഗതാഗത മന്ത്രി നിങ്ങളോട് സംസാരിക്കും.

ജോൺവക്കൻ വിശദീകരിച്ചു.

ഞങ്ങളുടെ എല്ലാ ഡിപ്പോയോടും അനുബന്ധിച്ച് ഫ്രീസർ ഹാളോടുകൂടിയ
വിഷ ശുദ്ധീകരണം നടത്തിയ പച്ചക്കറികൾ മൊത്തമായും ചില്ലറയായും ലഭ്യമാക്കും.
പാലക്കാട്
കാന്തല്ലൂര് വട്ടവട
കൊല്ലം
ആലപ്പുഴ കഞ്ഞിക്കുഴി തുടങ്ങി എല്ലാ മേഖലയിൽനിന്നും
ഞങ്ങളുടെ ബസുകൾ പച്ചക്കറികൾ ഡിപ്പോകളിലെത്തിക്കും.
ഈ വ്യാപാരത്തിൽനിന്നും
പെട്രോൾ പമ്പിൽനിന്നും ലഭിക്കുന്ന വരുമാനം വാഹനവകുപ്പിനെ
നാളെ നൂറ്കോടി വിളയിക്കുന്ന പ്രസ്ഥാനമായി മാറ്റും.

ഇതിന്റെ ലാഭം നാളെ മറ്റ് പ്രവർത്തനങ്ങൾ
ഏറ്റെടുക്കാൻ
വകുപ്പിനെ പ്രാപ്തിയുള്ളതാക്കും

കാറ്റ് ആകെ മാറി വീശിയിരിക്കുന്നു.
രണ്ട് വർഷംകടന്നുപോയിരിക്കുന്നു.
പത്രങ്ങൾ ഇന്ന് ജോൺ വക്കന്റെ അപദാനങ്ങൾ വാഴ്ത്തിപ്പാടാൻ മത്സരിക്കുകയാണ്.

പ്രസ്ഥാനം ഇന്ന് രാജ്യത്തിന് മാതൃകയായിരിക്കുന്നു.

സർവ്വാദരണീയനായ വ്യക്തിയായി
ജോൺവക്കൻ വളർന്നിരിക്കുന്നു.

ജോത്സനയും ജോണിന്റെ സത്യസന്ധത
അംഗീകരിച്ച് ഇന്ന് സുഹൃത്തായി മാറിയിരിക്കുന്നു.
ചെറുപ്പത്തിലെ കുരുത്തക്കേടുകൾക്ക്
ജോൺ മാപ്പ് പറഞ്ഞതോടെ
രണ്ട് പേരുടെ ഇടയിലുമുണ്ടായിരുന്ന
അകൽച്ച ഇല്ലാതാകുകയായിരുന്നു.

രണ്ട് പേർക്കും അന്ന് സന്തോഷമുള്ള ദിവസമായിരുന്നു.
ഫാദർ.ആന്റണി വലിയന്മാക്കൻ
അവരെ കാണാനാഗ്രഹിച്ച് അന്ന്
തിരുവനന്തപുരത്ത് വരുമെന്നറിയിച്ചിട്ടുണ്ട്

ജോത്സ്ന സ്നേഹവും നന്ദിയും നിറഞ്ഞ ഹൃദയത്തോടെ വലിയ ഉത്സാഹത്തിലാണ്
അച്ചനു കുട്ടികളോട് വലിയ വാത്സല്യമായിരുന്നു.

അൾത്താരബാലനായ ജോണും
കുഞ്ഞുപാട്ടുകാരിയായ ജോത്സനയും
അച്ചന്റെ കുട്ടിപ്പട്ടാളമായിരുന്നു,
പഠനച്ചിലവെല്ലാം എത്തിച്ചുനൽകി
ഐ എ എസ് എടുക്കുന്നവരെ അച്ചൻ തണലായുണ്ടായിരുന്നു ജോത്സനയ്ക്ക്.

അച്ചനെ കണ്ടതും നന്ദി കൊണ്ട് അവളുടെ കണ്ണുകൾ തുളുമ്പി നിന്നു.
അരമണിക്കൂർ അവരുടെകൂടെ ചിലവഴിച്ച ആ വൃദ്ധവൈദികൻ
പോകാനൊരുങ്ങി.
മക്കളെ നിങ്ങൾ തമ്മിൽ മത്സരിച്ചാണ്
വളർന്നത്.
നീ പഠിച്ചു വളർന്നപ്പോൾ
നിന്റെ ഒപ്പംനിൽക്കാനാണ ഇവൻ രാഷ്ട്രീയം കളിച്ച് മുന്നേറിയത്.
ഇന്നവൻ അത് മറന്നു നാടിന്റെ സ്വന്തമായി.

നീയും നാടിനെ ആത്മാർത്ഥമായി സ്നേഹിക്കുന്നു.
നല്ലത്,
ഈ വൃദ്ധന്റെ ഒരാഗ്രഹമാണ് നിങ്ങളെ
ഒരു കുടുംബമായി കാണണമെന്നുള്ളത്.
നിങ്ങളുടെ വിവാഹം
ആശീർവ്വദിക്കാൻ പറ്റുക എന്റെ ജീവിതത്തിലെ ഒരു ഭാഗ്യ നിമിഷമാകും.
കുഞ്ഞിലേമുതലേ നിങ്ങളുരണ്ടും
എന്റെ മക്കളായിരുന്നു.

ഇനി നമ്മൾ കാണുന്നത്
നിങ്ങളെന്നെ വിവാഹം ക്ഷണിക്കാനായിരിക്കണം.
അച്ചൻ യാത്രയായി

നാട്ടുകാരുടെയും കേരളത്തിന്റെ തന്നെയും
ഒരാഘോഷമായി ആ വിവാഹം.

ജോണിന്റെ അമ്മ വർഷങ്ങൾക്കുശേഷം
ചിരിച്ചദിവസമായിരുന്നു അത്.
ക്രൂരനായ ഒരു മനുഷ്യനോടൊപ്പം
അകംകരഞ്ഞു ജീവിച്ച ഒരു സാധു സ്ത്രീ
ഉള്ളുതുറന്നു സന്തോഷിച്ചദിവസം.

വിവാഹ വേദിയിലും പരിസരത്തും ജോത്സനയുടെ കണ്ണുകൾ അലഞ്ഞുനടന്നു
ഒരജ്ഞാതൻ തന്റെ നേരേ നടന്നടുക്കുന്നതും നോക്കി.
തന്റെ സ്പോൺസർ
പത്താംക്ലാസ് മുതൽ തന്നെ പഠിപ്പിച്ച
വലിയമനുഷ്യൻ
അച്ചന്റെ കൂട്ടുകാരനാണ്.
പത്തിൽ നല്ലമാർക്ക് വാങ്ങിയ തന്നെ പഠിപ്പിക്കാൻ പള്ളിയിൽ സഹായാഭ്യർത്ഥന നടത്തിയ അന്നുമുതൽ ഐ എ എസ് വരെ ആ നന്മമരം തണലൊരുക്കി.

കല്യാണത്തിനു വരും എന്ന് അച്ചൻ ഉറപ്പുതന്നതാണ്.
അപരിചിതനായ ഒരു വൃദ്ധനെ അവളുടെ കണ്ണുകൾ തേടിക്കൊണ്ടിരുന്നു

രാത്രി
ജോൺ വക്കന്റെ കൊട്ടാരസമാനമായ വീട്ടിൽ
മണിയറയിലേക്ക് പ്രവേശിക്കാനായി
ഒരു ഗ്ളാസ് പാലുമായി അടുക്കളയിൽ
ജോത്സ്ന ഗ്ളാസ്സിൽ തെരുപ്പിടിച്ചുകൊണ്ട്
നിന്നു.
അവൾക്കു മുമ്പേ ജോണിന്റെ അമ്മ
മണിയറയിലേക്ക് കയറിപ്പോയി
നാണിച്ചു ചമ്മിയമുഖത്തോടെ
അവൾ പൂറത്തു കാത്തുനിന്നു.

മോനേ
അമ്മയുടെ കണ്ഠമിടറി.
പൊന്നുമോനേ
എന്തെങ്കിലും തിരിച്ചുകിട്ടാനല്ല
ജോത്സ്ന മോളെ അമ്മ പഠിപ്പിച്ചത്.

അന്ന്
അവൾ പത്തിൽ ജയിച്ചു സഹായിക്കണം
എന്ന് പള്ളിയിൽ വിളിച്ചുപറഞ്ഞ രാത്രി
കുടുക്ക പൊട്ടിച്ച പണവുമായി എന്റെ മോൻ പള്ളിയിലേക്ക് ഓടിയപ്പോൾ
എത്രവലിയ സമ്മാനത്തിനുവേണ്ടിയാണ്
എന്റെ മകൻ ഓടുന്നതെന്ന് അമ്മ ഓർത്തില്ല.
നിന്റെ ആഗ്രഹത്തിനു അവളെ പഠിപ്പിച്ചു.
ഇന്ന് നീ അവളെ എനിക്കു മകളായിതന്നു.

നിന്നെ പെറ്റുവളർത്താനായ അമ്മയ്ക്ക്
വേറെ എന്തുവേണം.
ഈ പാവം അമ്മയ്ക്ക്
ഇനി എന്തുവേണം.
ജീവിതകാലം മുഴുവൻ കരഞ്ഞവളാണ് അമ്മ.
അവർ മകനെ കെട്ടിപ്പിടിച്ചു
രണ്ടു പേരുടെയും കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു.

 

വി. ജി വാസൻ എന്ന തൂലികാ നാമത്തിൽ സോഷ്യൽ മീഡിയയിൽ ചെറു കഥകളും സാമൂഹിക വിഷയങ്ങളും
പങ്കുവയ്ക്കുന്ന ബാബു തോമസ് ഇസ്രായേലിൽ ജോലി ചെയ്യുന്നു. ഇദ്ദേഹം  കോട്ടയം അതിരമ്പുഴ സ്വദേശിയാണ്.

Copyright © . All rights reserved