literature

ജോൺ കുറിഞ്ഞിരപ്പള്ളി

വിരസമായ ഒരുദിവസത്തിൻ്റെ അവസാനം വെറുതെ സോഷ്യൽ മീഡിയയിൽ പഴയ സുഹൃത്തുക്കളെ തിരയുകയായിരുന്നു അയാൾ .സോഷ്യൽ മീഡിയയിൽ എം.രജനികാന്ത് എന്നപേരിൽ പ്രസിദ്ധനും കുറെ അധികം ഫോളവേഴ്‌സും ഉള്ള ആളുമാണ് കഥാനായകൻ. കടുത്ത രജനികാന്ത് ആരാധകനായ രാജൻ മാത്യു എം.രജനികാന്ത് എന്ന പേരിൽ പ്രസിദ്ധനായി.
സോഷ്യൻ മീഡിയയിലെ തിരച്ചിലിനിടയിൽ ഒരു ഫോട്ടോ കണ്ണിൽ ഉടക്കി,നല്ല പരിചയം തോന്നുന്നു,അയാൾ സ്വയം പറഞ്ഞു..
“അത് ജോസഫ് അല്ലെ?അതെ, അത് ജോസഫ് തന്നെ”.
വിശദമായി പ്രൊഫൈൽ പരിശോധിച്ചു ,അത് ജോസഫ് തന്നെയാണ് എന്ന് ഉറപ്പിച്ചു.
ഫ്രണ്ട് റിക്വസ്റ് അയക്കണമോ എന്ന് അയാൾ ആലോചിച്ചുകൊണ്ടിരിക്കുമ്പോൾ പ്രൊഫൈലിൽ പച്ച വിളക്ക് കത്തിക്കിടക്കുന്നതു അയാൾ കണ്ടുപിടിച്ചു..ഒരുകാലത്ത് അടുത്ത സുഹൃത്തുക്കളായിരുന്നവർ,എങ്ങനെയോ രണ്ടുവഴിക്ക് പിരിഞ്ഞുപോയി.ഏതായാലും ജോസഫിനെക്കുറിച്ചു് കൂടുതൽ അറിയാനുള്ള മോഹം വർദ്ധിച്ചുവന്നപ്പോൾ മെസ്സേജ് അയച്ചു…
“ജോസഫ് അല്ലെ?”
“അതെ”,നിമിഷങ്ങൾക്കകം മറുപടി വന്നു.
“എന്നെ ഓർമ്മിക്കുന്നുണ്ടോ?ഞാൻ രാജൻ മാത്യു.”
“ശരിക്കും പിടികിട്ടിയില്ല,ആരാ?”
“ഞാൻ….നമ്മൾ ഒന്നിച്ചു ജോലി ചെയ്തിരുന്നത് ഓർമ്മിക്കുന്നില്ലേ?.ഇരുപതു വർഷങ്ങൾക്ക് മുൻപ്,ബാംഗ്ലൂരിൽ.”
“സോറി,ആദ്യം മനസ്സിലായില്ല കേട്ടോ.എങ്കിലും ഒരു സംശയം തോന്നിയിരുന്നു,..സുഖമല്ലേ?”
“ടൈപ്പ് ചെയ്യുന്നത് ബോറടിയാണ്.മെസഞ്ചറിൽ വരൂ”
“ക്ഷമിക്കണേ,ഇവിടെ സൗകര്യങ്ങൾ കുറവാണ്..മൊബൈൽ കൊച്ചുമോൾ എടുത്തുകൊണ്ടുപോയി കളിക്കുകയാണ്.”
ജോസഫ് രജനികാന്ത് എന്ന രാജൻ മാത്യുവിൻ്റെ സഹപ്രവർത്തകൻ ആയിരുന്നു.നാലു വർഷം ഒന്നിച്ചു ഒരേ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നതാണ്..വളരെ അടുത്ത സുഹൃത്തുക്കളും ആയിരുന്നു..അവിചാരിതമായി ഉണ്ടായ ചില സംഭവങ്ങൾ അവൻ്റെ ജീവിതം തകിടം മറിച്ചു.
അവനെക്കൂടാതെ ഒരു ജീവിതമില്ല, എന്ന് പറഞ്ഞു നടന്നിരുന്ന പെൺകുട്ടി മറ്റൊരാളെ വിവാഹം ചെയ്തപ്പോൾ . കടുത്ത മാനസിക സംഘർഷത്തിലായ അവൻ ആരോടും മിണ്ടാതെ തന്നിലേക്ക് ഒതുങ്ങി..
ഡിപ്രഷന് അടിപെട്ട ജോസഫ് ജോലിസ്ഥലത്തു് തുടർച്ചയായി വരാതെ ആയി,അങ്ങനെ അവന് ജോലി നഷ്ടപ്പെട്ടു.

പിന്നീട് അവനെ കാണാനോ ബന്ധപ്പെടുവാനോ കഴിഞ്ഞില്ല.

ഒരു പുതിയ ജോലി കിട്ടി പോകുന്നസമയത്ത് ജോസഫിനോട് പറയണം എന്ന് വിചാരിച്ച് അവനെ അന്വേഷിച്ചു. പക്ഷെ, അവൻ ആ കാലങ്ങളിൽ എവിടെയാണ് എന്നുപോലും അറിഞ്ഞുകൂടായിരുന്നു..
കാലക്രമേണ മനസ്സിലെ അവൻ്റെ ചിത്രം മങ്ങി വിസ്‌മൃതിയിലായി..

ഇപ്പോൾ യാദൃശ്ചികമായി അവനെ സോഷ്യൽ മീഡിയ വഴി കണ്ടുമുട്ടിയിരിക്കുന്നു..അല്പം സ്നേഹവും സഹതാപവും ആകട്ടെ എന്നുകരുതി എഴുതി,പ്രിയ കൂട്ടുകാരാ, നീ എവിടെയാണെന്നും നിൻറെ ചുറ്റുപാടുകൾ എന്താണെന്നും എനിക്കറിഞ്ഞുകൂടായിരുന്നു.. കഴിഞ്ഞ ഇരുപത്തിരണ്ട് വർഷങ്ങളുടെ അകലമുണ്ടെങ്കിലും നീ ഇന്നും എൻ്റെ ഓർമ്മകളിൽ നിന്നും മാഞ്ഞുപോയിട്ടില്ല. നിന്നെ കാണാൻ എന്തുകൊണ്ടോ ഒരാഗ്രഹം.സ്നേഹപൂർവ്വം..

അല്പസമയത്തേക്ക് ഒരു നിശബ്ദത അവരുടെ ഇടയിൽ തങ്ങിനിന്നു. ജോസഫ് ഒന്നും എഴുതിയില്ല.
എങ്കിലും അല്പസമയത്തിന് ശേഷം അവൻ്റെ മറുപടി വന്നു..

“ഞാൻ എന്താണ് എഴുതേണ്ടത് എന്ന് എനിക്കറിയില്ല. ഭാര്യ രണ്ടുവർഷങ്ങൾക്ക് മുൻപ് മരിച്ചു.അവളുടെ ചികിത്സക്കായി വീട് പണയം വച്ച് ബാങ്ക് ലോൺ എടുത്തിരുന്നു. എല്ലാം ശരിയായി വന്നതാണ്. എന്നാൽ പെട്ടെന്ന് ഒരു ദിവസം അവൾ പോയി. ഇപ്പോൾ മകൾക്ക് ബ്ലഡ് ക്യാൻസറിന് ചികിത്സയിലാണ്. സുഹൃത്തുക്കളുടെ സഹായംകൊണ്ട് തട്ടി മുട്ടി പോകുകയായിരുന്നു. അതുകൊണ്ട് ആരെയും,വിഷമിപ്പിക്കേണ്ട എന്ന് വിചാരിച്ചു . എന്തിന് മറ്റുള്ളവരെ ഇതിനെല്ലാം ഇടയിൽ വലിച്ചിഴക്കണം?ഈ ചിന്തകൊണ്ട് ആരുമായും ബന്ധപ്പെടാറില്ല.”

“അപ്പോൾ ജോലി?”
“ജോലിക്ക് കൃത്യമായി പോകാൻ കഴിയുന്നില്ല. മകളുടെചികിത്സയുടെ ഇടയിൽ രണ്ടുംകൂടി കൊണ്ടുപോകാൻ വിഷമം ആണ്. കൂടാതെ തിരിച്ചടവ് മുടങ്ങിയതുകൊണ്ട് ബാങ്കിൽനിന്നും ജപ്തി നോട്ടീസ് വന്നിരിക്കുകയാണ്. ഇല്ല എല്ലാം എഴുതി നിൻറ്റെ മനസ്സ് കലുഷിതമാക്കുന്നില്ല..നിനക്ക് സുഖമല്ലേ?”
“പിന്നെ എന്ത് സംഭവിച്ചത് ?”
“എന്ത് സംഭവിക്കാൻ ?ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് വന്നു.നാളെ അവർ ജപ്തി നടപ്പാക്കാൻ വരും എന്നറിയിച്ചിരിക്കുന്നു.എനിക്ക് ഒന്നും എഴുതാൻ തോന്നുന്നില്ല..നമ്മൾക്ക് പിന്നെ കാണാം.”അവൻ പോയി.
അയാൾക്ക് വിഷമം തോന്നി. സഹായിക്കാമായിരുന്നു.പക്ഷെ ഒന്നും പറയാതെ ജോസഫ് പോയികഴിഞ്ഞിരുന്നു..
ആരാണെങ്കിലും തകർന്നുപോകും..അവൻ ഒന്നും കാര്യമായി പറഞ്ഞുമില്ല.വലിയ അഭിമാനിയാണ്.
എന്തുചെയ്യാനാണ്?അവൻ്റെ വിവരങ്ങൾ വിശദമായികിട്ടിയിരുന്നു എങ്കിൽ സഹായിക്കാൻ കഴിയുമായിരുന്നു.
അര മണിക്കൂർ കഴിഞ്ഞു കാണും,അവൻ്റെ പ്രൊഫൈലിൽ പച്ച വിളക്ക് തെളിഞ്ഞു.
അവൻ വന്നു.
“ക്ഷമിക്കണം,സഹിക്കാൻ കഴിയുന്നില്ല.എല്ലാം നിന്നോട് പറഞ്ഞു വിഷമിപ്പിക്കാൻ മനസ്സ് വന്നില്ല.”
ജോസഫ് എന്നും അങ്ങിനെ ആയിരുന്നു.മറ്റുള്ളവർക്കുവേണ്ടി എന്തും ചെയ്യും.സ്വന്തം കാര്യം നോക്കാറില്ല.
“നാളെ എന്ത് ചെയ്യും?”
“ഒരു സുഹൃത് തല്ക്കാലം അവൻ്റെ വീട്ടിൽ താമസിക്കാം എന്ന് സമ്മതിച്ചിട്ടുണ്ട്.എന്തെങ്കിലും ഒരു മാർഗ്ഗം കാണാതിരിക്കില്ല.”
“ബാങ്കിൽ എത്ര അടയ്ക്കണം?”
“അയ്യോ അത് വലിയ തുകയാണ് .എട്ടുലക്ഷം രൂപ അടയ്ക്കണം.”
“അത്രയും തുക നാട്ടിലെ എൻ്റെ അക്കൗണ്ടിൽ കാണില്ല.അടുത്ത ആഴ്ച ഞാൻ നാട്ടിൽ വരുന്നുണ്ട്.അപ്പോൾ വരെ പിടിച്ചു നിൽക്കാൻസാധിക്കുമോ?”
“എല്ലാ അവധിയും തെറ്റിയതാണ്.സാരമില്ല. വരുന്നതുപോലെ വരട്ടെ”
“എൻ്റെ നാട്ടിലെ അക്കൗണ്ടിൽ ഒരു അഞ്ചു ലക്ഷം രൂപ കാണും.അത് മതിയാകില്ലല്ലോ”
“പകുതി പൈസ അടച്ചാൽ വീണ്ടും ലോൺ അഡ്ജസ്റ്റ് ചെയ്യാം എന്ന് ബാങ്കിൽ നിന്നും പറഞ്ഞിരുന്നു..എന്ത് ചെയ്യാനാണ്?.സാരമില്ല.വരുന്നപോലെ വരട്ടെ.”
“ഞാൻ ഒരു അഞ്ചുലക്ഷം രൂപ അയച്ചുതരാം .വേണമെങ്കിൽ ഞാൻ ബാങ്കിൽ വിളിച്ചുപറയാം ”
“വേണ്ട, നിനക്ക് ബുദ്ധിമുട്ടാകും.ഞാൻ എവിടെ നിന്ന് അത് തിരിച്ചു തരാനാണ് ?”
” അക്കൗണ്ട് നമ്പർ തരൂ .ഞാൻ നാട്ടിൽ വന്നിട്ട് ബാക്കി കാര്യങ്ങൾ ആലോചിക്കാം.”
“അയ്യോ വേണ്ട,.തൻ്റെ സന്മനസ്സിന് നന്ദി.ഞാൻ പോകുന്നു.”
“ജോസഫ്,നിൽക്കൂ ,ഞാൻ പറയുന്നത് കേൾക്കൂ. അക്കൗണ്ട് നമ്പർ തന്നാൽ . ഇപ്പോൾ തന്നെ പൈസ അയക്കാം.ബാക്കി നാട്ടിൽ വരുമ്പോൾ നോക്കാം”
“വേണ്ട സുഹൃത്തേ,എൻ്റെ വിഷമങ്ങൾ എന്നോടുകൂടി അവസാനിക്കട്ടെ.ഭാഗ്യമുണ്ടെങ്കിൽ വീണ്ടും കാണാം.”
“ജോസഫ്…”
അൽപസമയം അവൻ നിശ്ശബ്ദനായി.എങ്കിലും അവൻ്റെ പ്രൊഫൈലിലെ പച്ച വെളിച്ചം അണഞ്ഞില്ല..
വീണ്ടും നിർബ്ബന്ധിച്ചപ്പോൾ അവൻ അക്കൗണ്ട് നമ്പർ അയച്ചു തന്നു.
“ഞാൻ പറഞ്ഞു,”ഒരു മണിക്കൂറിനകം ക്യാഷ് എത്തും.ഇപ്പോൾ തന്നെ അയക്കും .”
“ശരി”.
അവൻ്റെ പ്രൊഫൈലിലെ ആ പച്ചവെളിച്ചം അണയാതെ രണ്ടുദിവസം കത്തിനിന്നു..
അയാൾ അവൻ്റെ മറുപടിക്കായി കാത്തു.
രണ്ട് ദിവസം കഴിഞ്ഞു.
കാത്തിരുപ്പ് നീണ്ടുപോയപ്പോൾ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി.എന്തോ സംഭവിച്ചിട്ടുണ്ട് എന്നുമനസ്സ് പറഞ്ഞുതുടങ്ങി..
പിന്നെ,അയാളെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആ പച്ചവെളിച്ചം അണഞ്ഞു.ജോസഫിൻ്റെ പ്രൊഫൈലും കാണാനില്ല.
ബാങ്കിൽ വിളിച്ചുനോക്കിയപ്പോൾ ക്യാഷ് എത്തി ഒരു മണിക്കൂറിനകം അത് പിൻവലിച്ചിരിക്കുന്നു എന്ന വിവരം കിട്ടി.
നാട്ടിലെത്തി,ജോസഫിൻറെ അഡ്രസ് കണ്ടുപിടിച്ചു, അന്വേഷിച്ചു ചെന്നു. ജോസഫ് മരിച്ചിട്ടു വർഷങ്ങൾ അഞ്ചു കഴിഞ്ഞിരുന്നു..
വിശദമായി പോലീസിൽ ഒരു കംപ്ലയിൻറ് എഴുതിക്കൊടുത്തു.എല്ലാം കേട്ടതിനുശേഷം ഓഫീസർ പറഞ്ഞു,”എന്നാലും നിങ്ങൾക്ക് മൂന്നുലക്ഷം രൂപ ലാഭം കിട്ടിയില്ലേ?”
“അതെങ്ങനെ?”
“നിങ്ങൾ എട്ടു ലക്ഷം രൂപ കൊടുക്കാൻ തയ്യാറായിരുന്നു,ശരിയല്ലേ?”
“അതെ,”
“നിങ്ങൾ കൊടുത്തത് അഞ്ചുലക്ഷം രൂപ മാത്രം.നിങ്ങൾക്ക് ലാഭം മൂന്നുലക്ഷം:”
അയാൾക്ക് കോമഡി പറയാം.കാശ് പോയത് അയാളുടേതല്ലല്ലോ.
രണ്ടാഴ്ച കഴിഞ്ഞുപോയി.ഒന്നും സംഭവിച്ചില്ല.
ഒരു പാവപ്പെട്ടവൻ്റെ സഹായം അഭ്യർത്ഥിച്ചുകൊണ്ടുള്ള സന്ദേശം വന്നത് അയാൾ വായിച്ചുനോക്കി.ഒരപകടത്തിൽ അയാളുടെ നട്ടെല്ല് മൂന്നായി ഒടിഞ്ഞുപോയിരിക്കുന്നു.എന്തെങ്കിലും സഹായം ചെയ്യണം.
പാവം മനുഷ്യൻ, നട്ടെല്ല് ഇല്ലങ്കിലും കംപ്യൂട്ടറിൻ്റെ മുൻപിൽ മണിക്കൂറുകളോളം ഇരുന്ന് ഫ്രണ്ട് റിക്വസ്റ്റ് അയക്കാൻ അയാൾ എത്ര കഷ്ട്ടപ്പെട്ടുകാണും,എന്നോർത്തപ്പോൾ എം. രജനികാന്ത് എന്ന സാമൂഹ്യപ്രവർത്തകനിൽ നിന്നും ഒരു നെടുവീർപ്പ് ഉയർന്നു..

 

ഡോ. ഐഷ വി

ചിരവത്തോട്ടത്ത് വലിയ വിള വീട്ടിലെ ചാമ്പയ്ക്ക തോട്ട വച്ച് പറിച്ചിട്ടു തരുമ്പോൾ അമ്മ പറഞ്ഞു:” ഈ ചാമ്പ വല്യമാമൻ തിരുവനന്തപുരം ആയുർവേദ കോളേജിൽ പഠിക്കുന്ന കാലത്ത് അവിടെ താമസിച്ചിരുന്ന വീട്ടിൽ നിന്നും വിത്തു കൊണ്ടുവന്ന് നട്ടതാണ്.” നല്ല ചുവന്നുതുടുത്ത ചാമ്പയ്ക്കകൾ തിന്നുമ്പോൾ വിത്തു കൊണ്ടുവന്ന് നട്ട വല്യമാമന് മനസ്സാലെ നന്ദി പറഞ്ഞു കൊണ്ട് ചിറക്കരത്താഴത്തെ വീട്ടിൽ നടാനായി കുറച്ച് വിത്തുകൾ കൂടി ഞാൻ ശേഖരിച്ചു. മാത്രമല്ല അത് നട്ട് പിടിപ്പിക്കുകയും ചെയ്തു.

അമ്മയുടെ അച്ഛനും അമ്മയുടെ അച്ഛന്റെ പൂർവ്വികരും ആയുർവേദ വിജ്ഞാനം പാരമ്പര്യമായി കിട്ടിയ വൈദ്യന്മാർ ആയിരുന്നു. എന്നാൽ വല്യമാമൻ തിരുവനന്തപുരം ഗവ.ആയുർവേദ കോളേജിലാണ് പഠിച്ചത് എന്ന വിവരം അന്ന് ചാമ്പയ്ക്ക പറിക്കുന്നതിനിടയിലാണ് എനിക്ക് ലഭിച്ചത്. വല്യമാമൻ ആയുർവേദ കോളേജിൽ പഠിക്കുന്ന കാലത്ത്(1950 കളിൽ) ഇന്റഗ്രേറ്റഡ് മെഡിസിൻ കോഴ്സായിരുന്നു. ആയുർവേദ ഡോക്ടർമാർക്ക് അലോപ്പതി കൂടി പ്രാക്ടീസ് ചെയ്യാൻ കഴിയുമായിരുന്നു. പിന്നീട് അലോപ്പതിക്കാരുടെ പ്രതിഷേധം മൂലം അത് നിർത്തലാക്കി.

ആയുർവേദ കോളേജിൽ പഠിക്കുന്ന കാലത്ത് പാഠ്യപദ്ധതിയിൽ ഇല്ലാതിരുന്ന ചില അറിവുകൾ കൂടി വല്യമാമനുണ്ടായിരുന്നു. അവയിൽ ചിലത് പാരമ്പര്യമായി ലഭിച്ച അറിവുകളാണ്. പിന്നെ ആയുർവേദ ചികിത്സയ്ക്കായി ലോഹഭസ്മങ്ങൾ തയ്യാറാക്കുന്ന വിധം വല്യമാമന് അറിയാമായിരുന്നു..
കൊല്ലം പരവൂരിലെ അകന്ന ബന്ധുവായ ഒരു സന്യാസിയുടെ പക്കൽ നിന്നും ലഭിച്ച അറിവുകളാണത്. വല്യമാമന്റെ കുട്ടിക്കാലത്ത് അദ്ദേഹത്തിന് സന്നിപാതജ്വരം ബാധിക്കുകയുണ്ടായി. രോഗം മൂർച്ഛിച്ച് അദ്ദേഹം മരണാസന്നനായി. ആ സമയത്ത് വല്യമാമൻ ഈശ്വരനെ കണ്ടു എന്നാണ് അമ്മ പറഞ്ഞുള്ള അറിവ്. ശക്തമായ പ്രകാശമായാണ് അദ്ദേഹം ഈശ്വരനെ ദർശിച്ചത്. മരണാസന്നനായ വല്യമാമനെ അദ്ദേഹത്തിന്റെ അച്ഛനമ്മമാർ പരവൂരിലെ സന്യാസിയുടെ അടുത്തേയ്ക്ക് കൊണ്ടുപോയി. സന്യാസി ഈയം, ഗന്ധകം , പിത്തള തുടങ്ങിയവ നീറ്റിയ ഭസ്മവും മറ്റും ചേർന്ന ആയുർവേദമരുന്നുകൾ വല്യമാമന് നൽകി. അസുഖം പൂർണ്ണമായും ഭേദമായി. പഥ്യത്തിന്റെ ഭാഗമായി മത്സ്യ മാംസാദികൾ ഒഴിവാക്കാൻ സന്യാസി നിർദ്ദേശിച്ചിരുന്നു. വല്യമാമൻ മത്സ്യമാംസാദികൾ എന്നെന്നേയ്ക്കുമായി ഒഴിവാക്കി. സന്നിപാതജ്വരം ( ടൈഫോയിഡ് ) കുടലിനെ ബാധിക്കുന്ന അസുഖമാണ്. അത് വന്നതിനു ശേഷം വല്യമാമൻ ഭക്ഷണം കഴിക്കാനുള്ള പാത്രം ചൂടുവെള്ളത്തിൽ കഴുകിയേ ഉപയോഗിച്ചിരുന്നുള്ളൂ. വല്യമാമൻ ആയൂർവേദ കോളേജിലെ പഠനത്തിനു ശേഷം പരവൂരിലെസന്യാസിയുടെ അടുത്ത് പോയി മരുന്നിനായി ലോഹ ഭസ്മങ്ങൾ നീറ്റിയെടുക്കുന്ന വിധവും അതിന്റെ പ്രയോഗവും പഠിച്ചു. രസം( മെർക്കുറി), സ്വർണ്ണം മുതലായവ അതിൽപ്പെടും.

സന്യാസിയുടെ ജീവിത രീതിയിൽ ആകൃഷ്ടനായിട്ടാകണം വല്യമാമൻ അവിവാഹിതനായി തുടർന്നു. ജീവിതാവസാനം വരെ രോഗികളെ നന്നായി ചികിത്സിയ്ക്കുന്ന അവർക്കു വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച കൈപ്പുണ്യമുള്ള വൈദ്യനായിരുന്നു അദ്ദേഹം. പല ആയുർവേദ മരുന്നു കമ്പനിക്കാരും വല്യമാമന്റെ പക്കൽ നിന്നും ലോഹ ഭസ്മങ്ങൾ തയ്യാറാക്കുന്ന വിധം പഠിച്ചിരുന്നു.

രോഗികൾക്ക് രോഗം പൂർണ്ണമായും ഭേദമാകാനായി വീട്ടിൽത്തന്നെ മരുന്നുണ്ടാക്കി നൽകാനും അദ്ദേഹം മടിച്ചില്ല. പാവപ്പെട്ട രോഗികൾക്ക് സൗജന്യങ്ങളും അദ്ദേഹം ചെയ്തിരുന്നു. രോഗം മാറുക എന്ന ഒറ്റ ലക്ഷ്യമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. അതിനാൽ തന്നെ മരുന്നുത്പാദിപ്പിയ്ക്കാനുള്ള ചിലവ് വരവിനേക്കാൾ കൂടുതലുമായിരുന്നു. സാമ്പത്തികം കമ്മി.

പക്ഷേ രോഗം ഭേദമായവർ അദ്ദേഹത്തെ ദൈവതുല്യനായി കണ്ടു. ഗർഭപാത്രത്തിൽ ടി ബി(ക്ഷയരോഗം) ബാധിച്ച് 18 ദിവസത്തോളം ബോധരഹിതയായ ഒരു സ്ത്രീയെ അദ്ദേഹം ചികിത്സിച്ച് ഭേദമാക്കിയിരുന്നു. മറ്റു സ്പെഷ്യലിസ്റ്റുകൾ ഒന്നും നാട്ടിലില്ലാതിരുന്ന കാലത്ത് ഒരു വിധം എല്ലാ രോഗത്തിനും അദ്ദേഹം തന്നെ പരിഹാരം കണ്ടെത്തിയിരുന്നു. ആയുർവേദ മരുന്നുകൾ നിർമ്മിക്കാൻ ഔഷധ സസ്യങ്ങൾ നട്ടുപിടിപ്പിക്കുകയും പശുക്കളെ വളർത്തുകയും ചെയ്തിരുന്നു. അങ്ങനെ ഒരാൾ വല്യമാമൻ വൈദ്യശാലയിലായിരുന്ന സമയത്ത് ചെവിപഴുത്ത ഒരു പശുവിനെ വീട്ടിലെത്തിച്ച ശേഷം അതിന്റെ വില വൈദ്യശാലയിലെത്തി വാങ്ങിച്ച് കടന്നു കളഞ്ഞു. വീട്ടിലെത്തിയ വല്യമാമൻ പശുവിനെ കാണാനായി ചെന്നപ്പോഴാണ് പശുവിന്റെ ചെവിയിൽ നിന്നും ദുർഗന്ധം വമിയ്ക്കുന്ന വിവരം മനസ്സിലായത്. അദ്ദേഹം പശുവിന്റെ ചെവിയിലെ പഴുപ്പെടുത്ത് കൾചർ ചെയ്ത് ഏതണുവാണെന്ന് മനസ്സിലാക്കിയ ശേഷം ആയുർവേദ മരുന്നുകൾ കൊടുത്ത് പശുവിനെ പൂർണ്ണമായും സുഖപ്പെടുത്തി.

സാധാരണ ഗതിയിൽ അറവു വിലയ്ക്ക് വിൽക്കേണ്ടിയിരുന്ന പശുവിന് ആയുസ്സ് നീട്ടി കിട്ടി. അതിന്റെ നന്ദി സൂചകമായി പശു വല്യ മാമനെ കാണുമ്പോൾ നീട്ടി വിളിച്ച് ശബ്ദമുണ്ടാക്കി സ്നേഹം പ്രകടിപ്പിച്ചിരുന്നു. പ്രദേശനിവാസിയായ ശ്രീ സഖാവ് സുകുമാരൻ അദ്ദേഹം മരിക്കുന്നതിന് ഒരാഴ്ച മുമ്പ് എന്നെ ബസ് സ്റ്റോപ്പിൽ വച്ച് കണ്ടപ്പോൾ അദ്ദേഹത്തിന്റെ മകൾ കുട്ടിയായിരുന്നപ്പോൾ കാലിലുണ്ടായിരുന്ന ഒരു വ്രണം വല്യമാമൻ ചികിത്സിച്ച് ഭേദമാക്കിയ അനുഭവം പങ്കു വച്ചു. കുട്ടിയുടെ കാലിൽ പൊള്ളൽ പോലെ വന്ന് പൊട്ടിയ വ്രണം പല സ്ഥലങ്ങളിൽ കൊണ്ടുപോയി ചികിത്സിച്ചിട്ടും ദേദമാകാതെ നിന്നു . കുട്ടി കരച്ചിലോട് കരച്ചിൽ. അതു വഴി പോവുകയായിരുന്ന വല്യമാമൻ കുട്ടിയുടെ കരച്ചിലിന്റെ കാരണമന്വേഷിച്ചു. വ്രണമാണ് കാരണമെന്നറിഞ്ഞപ്പോൾ വ്രണം പരിശോധിച്ചു. പിന്നെ വല്യമാമൻ വെറ്റിലയും ചുണ്ണാമ്പും ആവശ്യപ്പെട്ടു. അവർ അത് സംഘടിപ്പിച്ച് കൊടുത്തു.അത് കൈ വെള്ളയിലിട്ട് തിരുകിയെടുത്ത ചാറ് കുട്ടിയുടെ കാലിലെ വ്രണത്തിൽ ഒഴിച്ചു കൊടുത്തു. കുട്ടി നീറ്റൽ കൊണ്ട് പുളഞ്ഞെങ്കിലും അന്ന് വൈകുന്നേരത്തോടെ വ്രണം കരിയാൻ ആരംഭിച്ചു. മൂന്ന് ദിവസം മൂന്ന് നേരം ഇതാവർത്തിച്ചപ്പോൾ വ്രണം പൂർണ്ണമായും ഭേദമായി. ഒരു രൂപയുടെ ചിലവു പോലുമില്ലാതെയാണ് ആ വ്രണം അന്ന് ഭേദമാക്കിയത്.

ആർത്തവ വേദന ഒഴിവാക്കാനായി അഭയാരിഷ്ടം ത്രിഫലാദി ചൂർണ്ണം തേനിൽ കുഴച്ചത് എന്നിവ എനിക്ക് നൽകിയിരുന്നു. ഞങ്ങൾ നാട്ടിലെത്തിയ കാലം മുതൽ കുടുംബാംഗങ്ങളുടെയെല്ലാം ചികിത്സ നിർവ്വഹിച്ചിരുന്നത് അദ്ദേഹമാണ്. ഞാൻ എംസിഎയ്ക്ക് പഠിക്കുന്ന സമയത്ത് പാണിനിയൻ വ്യാകരണം നാച്ചുറൽ ലാങ്വേജ് പ്രോസസിംങ്ങിന് പറ്റിയതാണെന്ന് പറഞ്ഞപ്പോൾ പാണിനിയുടെ സംസ്കൃതവ്യാകരണപുസ്തകം അദ്ദേഹം എനിക്കു നൽകി. ധാരാളം പുസ്തകങ്ങൾ വായിക്കുന്ന ശീലം വല്യമാമനുണ്ടായിരുന്നു. മെഡിക്കൽ ജേർണലുകൾ വായിച്ച് അദ്ദേഹം അറിവ് കാലാനുസൃതമാക്കിയിരുന്നു. കേരള ഭാഷാ ഇൻസ്ടിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച മഹാഭാരത തർജ്ജമയും നിത്യചൈതന്യ യതിയുടെ ഗീതാ വ്യഖ്യാനവും പരിണാമ സിദ്ധാന്തങ്ങളും അദ്ദേഹത്തിന്റെ ഗ്രന്ഥശേഖരത്തിലുണ്ടായിരുന്നു. വായിക്കുന്ന പുസ്തകത്തിലെ പ്രധാന ഭാഗങ്ങൾ അടി വരയിടുന്ന ശീലവും അദ്ദേഹത്തിനുണ്ടായിരുന്നു. അങ്ങനെ എന്റെ അനുജത്തി കണ്ട ഒരംശമാണ് ” പ്രമേഹ രോഗികൾക്ക് കുമ്പളങ്ങ ആഹാരവും ഔഷധവുമാണ്” എന്നത്. ഞങ്ങൾക്കും അദ്ദേഹം ധാരാളം പുസ്തകങ്ങൾ സമ്മാനിച്ചിരുന്നു. വല്യ മാമൻ സമ്മാനിച്ചതായി എന്തെങ്കിലുമൊക്കെ സാധനങ്ങൾ ഞങ്ങളുടെ വീട്ടിനകത്തും ചെടികളും വൃക്ഷങ്ങളും വീട്ടിന് പുറത്തും ഉണ്ട് . 1999 ജൂണിൽ അദ്ദേഹം മരിച്ചെങ്കിലും ഇന്നും അവ കാണുമ്പോൾ ഞങ്ങൾ വല്യമാമനെ ഓർത്തു പോകും.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ജേക്കബ് പ്ലാക്കൻ

ഊ ..ഊ… ചുണ്ടുരുട്ടി ….ഊക്കോടെ …
ഊതി തെളിക്കുന്നു കനൽപ്പൊരികൾ …!
ഉമിതീയിലുരുകിതെളിയുന്നു പൊന്ന് …!
ഊതിക്കാച്ചുന്നു പൊന്നാശാരി യാ മിന്ന് …!

മെല്ലെ മെല്ലെ … ശുദ്ധ ഹൃദയനാം മിടയൻ
ഇല്ലി തണ്ടിലൂതിയൂതി ഗാനാമൃതം പൊഴിക്കെ …!
ഹൃദയ വീണയിൽ മയങ്ങും രഹസ്യ രാഗമാലിക ….
മൃദുവിരലാൽ തൊട്ടുണർത്തുന്നു രസവതിയാളും .!

കാറ്റൂതും സ്വര ഘനരാഗങ്ങളാൽ
പേരാലിനിലകൾ യാദ്യതാളാനുഭൂതിയിലാടവേ …
കുയിൽപ്പാട്ടിലൊരു ചെമ്പകപൂമണംപോൽ
പുലർകാല രശ്മികളോഴുകിപരക്കുമ്പോൾ …!
അസഹ്യമാം തണുപ്പിനുടപ്പെറിഞ്ഞു സഹ്യാദ്രി
ധൂസരകിരണങ്ങളേറ്റുണരവെ …!
ഊതി യൂതി തെളിച്ചൊരു ചെങ്കനലായി
ഊര്‍ധ്വ സ്ഥായിലെത്തുന്നു സൂര്യബിംബവും …!

വാക്കുകൾ കണ്ഠങ്ങളിലുടഞ്ഞവർ വകതേടി
വയലുകൾ തോറും കാവതികാക്കളായിപാറവെ ..!
വെയിൽ വേകുമാ ചേറ്റുമാറിലും മവർ
ഞാറ്റുപാട്ടിനിരടികളിൽ …തീ …മറക്കുന്നു …
ഞാറുപാകുന്നു …! നിര്‍വൃതിനുകരുന്നു …!

വെണ്ണിലാവിൻ മനസ്സുള്ളവരവർതൻ
വിയർപ്പു മണികളാലുട്ടുന്നു നമ്മളെയും …!
ഉള്ളിലവർകിളിർത്തുന്നു ഒലിവിലതളിരുകൾ ..!
ഉലകിഴിയുന്നു പൂക്കതിരിൻ സ്നേഹ പരിമളം …!

ജേക്കബ് പ്ലാക്കൻ

മുന്നോറോളം കവിതകളുടെ രചയിതാവ്. രണ്ട് നാടകങ്ങളുടെ രചനയും സംവിധാനവും നിർവ്വഹിച്ച അതുല്യ പ്രതിഭ. ദീപിക ദിനപത്രത്തിൻ്റെ മുൻ സർക്കുലേഷൻ മാനേജർ. ഇപ്പോൾ നോർത്തേൻ അയർലെൻ്റിൽ ലണ്ടൻ ഡെറിയിൽ താമസിക്കുന്നു. കോട്ടയം ജില്ലയിൽ ആർപ്പൂക്കര പ്ലാക്കിൽ കുടുംബാംഗമാണ്.

Phone # 00447757683814

ഡോ. ഐഷ വി

രംഗം : തിരുവനന്തപുരം പ്രസ്സ് ക്ലബ്ബ് .
തീയതി: 9/7/2022
സമയം: 5 മണി.
പരിപാടി : പുസ്തക പ്രകാശനം.

കഴിഞ്ഞ രണ്ടുവർഷമായി മലയാളം യുകെ . കോമിൽ പ്രസിദ്ധീകരിച്ചു വന്നിരുന്ന ഓർമ്മചെപ്പ് തുറന്നപ്പോൾ എന്ന പംക്തി , ശ്രീ റ്റിജി തോമസിന്റെ സ്നേഹമസൃണമായ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ആദ്യ നൂറ് അധ്യായങ്ങൾ ചേർത്ത് പുസ്തകമാക്കാൻ തീരുമാനിച്ചു. ശ്രീ റ്റിജി തോമസ് തന്നെ പ്രസാധന രംഗത്ത് 3 പതിറ്റാണ്ടോളം പ്രവൃത്തിപരിചയമുള്ള കാർട്ടൂണിസ്റ്റ് ശ്രീ ഒ സി രാജുവിനെ ഏർപ്പാടാക്കി തന്നു. ISBN നമ്പർ എടുക്കുന്നതു മുതൽ പുസ്തകത്തിന്റെ കവർ ഡിസൈൻ, ചില വരകൾ, എഡിറ്റിംഗ് , പ്രിന്റിംഗ് , പ്രിന്റ് ചെയ്ത കോപ്പി എന്റെ വീട്ടിലെത്തിയ്ക്കൽ, പ്രകാശന പരിപാടിയുടെ നോട്ടീസ്, രസീത് ബുക്കിന്റെ പ്രിന്റിംഗ് എല്ലാം ശ്രീ ഒ സി രാജു തന്നെ ചെയ്തു തന്നു. അക്കാര്യത്തിൽ എനിക്ക് യാതൊരു പ്രയാസവും നേരിടേണ്ടി വന്നില്ല. പ്രകാശന ചടങ്ങിനായി തിരുവനന്തപുരം പ്രസ്ക്ലബ് ബുക്കു ചെയ്യുക , വിഡിയോ, ഫോട്ടോ എന്നിവ ഏർപ്പാടാക്കുക എന്നിവ ചെയ്തത് എന്റെ പൂർവ്വ വിദ്യാർത്ഥിയും യുവ കവിയുമായ ശ്രീ അഖിൽ പുതുശ്ശേരിയായിരുന്നു. ചായ , ലഘു ഭക്ഷണം എന്നിവ എന്റെ ഭർത്താവിന്റെ അനുജൻ ശ്രീ സജിലാൽ ഏർപ്പാടാക്കിയിരുന്നു. സ്വീകരണ കമ്മിറ്റിയുടെ നേതൃത്വം എന്റെ സഹോദരൻ അനിൽ കുമാറും കുടുംബവും ഏറ്റെടുത്തു. ചില വിശിഷ്ടാഥിതികളെ ക്ഷണിക്കുക പുസ്തകങ്ങൾ അവർക്ക് പരിചയപ്പെടാനായി എത്തിക്കുക എന്നിവയും എന്റെ സഹോദരൻ ഏറ്റെടുത്തു. എന്റെ ഭർത്താവ് ബി ശ്യാംലാൽ വിശിഷ്ടാഥിതികളേയും സഹൃദയരേയും ക്ഷണിയ്ക്കുന്നതിൽ മുൻകൈയെടുത്തു. രചനകൾ വരകൾ കൊണ്ടനശ്വരമാക്കിയ അനുജ സജീവിനേയും ഒസി രാജുവിനേയും പുസ്തക പ്രകാശന ചടങ്ങിൽ എത്തിക്കാമെന്ന് ശ്രീ റ്റിജി തോമസ് സർ പറഞ്ഞിരുന്നു.

പ്രകാശന ദിവസം 2 മണിയോടുകൂടി ഞങ്ങൾ കൊല്ലം ചിറക്കരയിലെ വീട്ടിൽ നിന്നിറങ്ങി. ഞങ്ങളുടെ വാർഡ് മെമ്പർ ശ്രീമതി സജില റ്റി ആർ ഞങ്ങളോടൊപ്പം തിരുവനന്തപുരത്തേയ്ക്ക് യാത്ര തിരിച്ചു. ഞങ്ങളുടെ കാർ ആറ്റിങ്ങൽ പൂവൻപാറ പാലത്തിനടുത്തു നിന്ന് വലതു സർവ്വീറോഡിലിറങ്ങി ശിവക്ഷേത്രം റോഡിലേയ്ക്ക് തിരിഞ്ഞ് റോസ് ഗാർഡനിലെത്തി. നവതിയിലെത്തിയ ഊർജ്ജ്വസ്വലനായ കവി ശ്രീ ആറ്റിങ്ങൽ ദിവാകരൻ സാറിന്റെ വസതിയാണ് റോസ് ഗാർഡൻ . കൊറോണക്കാലം മുഴുവൻ വീട്ടിലിരിക്കേണ്ടി വന്ന കവി ഉത്സാഹഭരിതനായി പരിപാടികളിൽ മുഴുവൻ സമയം പങ്കെടുക്കാൻ തയ്യാറാണെങ്കിലും പുറത്തു പോകുന്നതിൽ അദ്ദേഹത്തിന്റെ മക്കൾ ചില വിലക്കുകൾ ഏർപ്പെടുത്തിയിരുന്നു. എന്നിട്ടും അദ്ദേഹം കൊറോണക്കാലത്ത് മാറ്റത്തിന്റെ മാറ്റൊലികൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. ഞങ്ങൾ അദ്ദേഹത്തെ വിളിക്കാൻ പോകുന്നതിനിടയിൽ തിരുവനന്തപുരത്ത് താമസിക്കുന്ന അദ്ദേഹത്തിന്റെ മകൾ രേഖ എന്നെ വിളിച്ചു അച്ഛന് പുസ്തകം നൽകി പ്രകാശനം കഴിഞ്ഞാലുടൻ ഞാൻ ഞങ്ങളുടെ വീട്ടിലേയ്ക്ക് കൊണ്ടു പൊയ് ക്കോളാം. അച്ഛൻ വിശ്രമിക്കട്ടെ . നിങ്ങൾ തിരികെ പോകുമ്പോൾ വിളിച്ചു കൊണ്ടുപോയാൽ മതി എന്നായിരുന്നു നിർദ്ദേശം.

ഞങ്ങൾ റോസ് ഗാർഡനിലെത്തിയപ്പോൾ വളരെ കൃത്യനിഷ്ഠയുള്ള മുൻ ചീഫ് എഞ്ചിനീയറായിരുന്ന ശ്രീ ആറ്റിങ്ങൽ ദിവാകരൻ എന്ന കവി തയ്യാറായി നിൽപ്പുണ്ടായിരുന്നു. അദ്ദേഹം ഞങ്ങളുടെ കാറിൽ കയറാൻ വന്നപ്പോൾ അദ്ദേഹത്തിന്റെ പൗത്രൻ , മുതുമുത്തശ്ശൻ വീട്ടിൽ നിന്നും പോകുന്നതിലുള്ള അതൃപ്തി ഒരു കരച്ചിലിലൂടെ രേഖപ്പെടുത്തി. റോസ് ഗാർഡനിൽ നിന്നും വണ്ടി വിട്ടപ്പോൾ ഞാൻ അദ്ദേഹത്തിന്റെ പ്രിയ പുത്രി രേഖ പറഞ്ഞ കാര്യം സൂചിപ്പിച്ചു. അത് അദ്ദേഹത്തിന് അംഗീകരിക്കാൻ ബുദ്ധിമുട്ടായിരുന്നു. പരിപാടി മുഴുവൻ കാണണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. കാര്യങ്ങൾ മാറ്റിവയ്ക്കാതെ അപ്പപ്പോൾ ചെയ്യുന്ന കവിയെ എന്റെ പുസ്തകത്തിന്റെ സ്വീകർത്താവായി കിട്ടിയതിൽ എനിക്കഭിമാനം തോന്നി. അതു മാത്രമല്ല അഭിമാനിക്കാൻ കാരണം. അദ്ദേഹം ആറോളം കാവ്യസമാഹാരങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. നല്ല വൃത്തവും താളവും ആശയവും കാലിക പ്രസക്തിയുമുള്ള കവിതകൾ. അദ്ദേഹത്തിന്റെ കൃതികളിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് അദ്ദേഹം ശ്രീ നാരായണ ഗുരുവിന്റെ സംസ്കൃത ശ്ലോകങ്ങളിൽ എഴുതിയ ” ദർശനമാല”യ്ക്ക് നൽകിയ തത്തുല്യ മലയാള തർജ്ജമയും വ്യാഖ്യാനവുമാണ്. ഈ കൃതി മലയാള ഭാഷയ്ക്ക് വളരെയേറെ മുതൽ കൂട്ടാണ്. ഇക്കാലത്ത് മലയാളത്തിൽ വളരെ പാണ്ഡിത്യമുള്ളവർ പോലും ചെയ്തിരിയ്ക്കാനിടയില്ലാത്ത അതി സാഹസികത.

വണ്ടി കാര്യവട്ടത്ത് എന്റെ അനുജത്തിയുടെ ക്വാർട്ടേഴ്സിൽ എത്തി. ഒന്ന് വിശ്രമിച്ച് തേനൊഴിച്ച നാരങ്ങാ വെള്ളം കുടിച്ച് ( നല്ല കലോറി നൽകുന്ന ഒന്നാണ് ഈ പാനീയം) ഞങ്ങൾ വീണ്ടും യാത്ര തിരിച്ചു. അനുജത്തിയും കുടുംബവും എന്റെ മകനും അവരുടെ വണ്ടിയിൽ തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ എത്തിച്ചേരാമെന്ന് പറഞ്ഞിരുന്നു. ഞങ്ങൾ പ്രസ്സ് ക്ലബ്ബിന് മുന്നിലെത്തിയപ്പോൾ യുവകവി അഖിൽ പുതുശ്ശേരിയും കുടുംബവും ശ്രീ റ്റിജി തോമസും മക്കളും ശ്രീമതി അനുജയും എന്റെ അച്ഛനും സഹോദരൻ അനിൽ കുമാറും കുടുംബവും അവിടെ എത്തിയിരുന്നു. ശാരീരികാസ് കിതകൾ ഉള്ളതിനാൻ എന്റെ അമ്മ വന്നിരുന്നില്ല. ഡൽഹി യൂണിവേഴ്സിറ്റിയുടെ മിറാന്റ ഹൗസ് കോളേജിൽ പഠിക്കുന്നതിനാൽ എന്റെ മകളും പരിപാടിക്ക് എത്തിയിരുന്നില്ല.

പരിചയപ്പെടുത്തലുകൾക്ക് ശേഷം ഞങ്ങൾ പ്രസ്സ് ക്ലബ്ബ് ഹാളിലേയ്ക്ക് കയറി. വൈകിട്ട് നാലുമണി മുതൽ ഏഴ് മണി വരെയാണ് പ്രസ്സ്ക്ലബ്ബ് ഹാൾ ഞങ്ങൾക്കായി തുറന്ന് തന്നിരുന്നത്. 5 മണിയ്ക്ക് നടത്തേണ്ട പരിപാടി ഞാനും ശ്രീ റ്റിജി തോമസും എന്റെ സഹോദരനും ശ്രീ റ്റിജി തോമസിന്റെ മക്കളും കൂടി ഒന്നുകൂടി പ്ലാൻ ചെയ്തു. സ്റ്റേജിൽ കസേരകളുടെ വിന്യാസം , സ്വീകരിക്കുന്ന പൂക്കളോടൊപ്പം ശ്രീ ആറ്റിങ്ങൽ ദിവാകരൻ സാർ കൊണ്ടുവന്ന അദ്ദേഹത്തിന്റെ പുസ്തകങ്ങൾ വിശിഷ്ടാഥിതികൾക്ക് കൊടുക്കുന്ന കാര്യം, ഈശ്വരപ്രാർത്ഥന അങ്ങനെ നേരത്തേയുള്ള അജണ്ടയിലില്ലാത്ത പലതും അപ്പോൾ ചർച്ച ചെയ്തു. അപ്പോഴേയ്ക്കും അധ്യക്ഷ പദവി അലങ്കരിക്കേണ്ട പി ബുക്സ് കോ ഓർഡിനേറ്റർ ശ്രീമതി പിങ്കിയെത്തി. പിന്നെ പിങ്കിയും ആ ചർച്ചയിൽ പങ്കെടുത്ത് ചർച്ച അതിന്റെ പൂർണ്ണതയിലെത്തിച്ചു.

സമയം 5 മണിയായപ്പോഴേയ്ക്കും വിശിഷ്ടാതിഥിയും ഉത്ഘാടകനുമായ ശ്രീ വിനോദ് വൈശാഖി എത്തി. കവി, ഹയർ സെക്കന്ററി അധ്യാപകൻ, നിരവധി പുരസ്ക്കാര ജേതാവ് , വൈലോപ്പള്ളി സംസ്കൃതിഭവന്റെ മുൻ ചെയർമാൻ എന്നീ നിലകളിൽ തിളങ്ങിയ വ്യക്തിത്വമാണ്. അദ്ദേഹമിപ്പോൾ മലയാളം മിഷന്റെ രജിസ്ട്രാർ ആണ്. ലോക രാഷ്ട്രങ്ങളിലുള്ള മലയാളികളുടെ മാതൃഭാഷാപ്രാവീണ്യം വർദ്ധിപ്പിക്കുന്നതിനായി പാഠ്യപദ്ധതികൾ രൂപപ്പെടുത്തുന്ന ചുമതല മലയാളം മിഷനാണ്. അങ്ങനെ കാതലായ ഒരു സ്ഥാപനത്തിന്റെ രജിസ്ട്രാറെ നമുക്ക് ഉത്ഘാടകനായി ലഭിച്ചതിൽ നമുക്കഭിമാനിക്കാം. അധികം താമസിയാതെ ആശംസയറിയിക്കേണ്ട ശ്രീ ഷാജി സേനൻ എത്തി ചേർന്നു. അദ്ദേഹം കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ റിട്ട. ഡപ്യൂട്ടി രജിസ്ട്രാറാണ്. അപൂർണവിരാമങ്ങൾ എന്ന കവിത , ഹയർ സെക്കന്ററി പഠനം സംബന്ധിച്ച ഒരു ഹാന്റ് ബുക്ക് , ഒരു ഇംഗ്ലീഷ് നോവൽ തർജ്ജമ തുടങ്ങിയവയുടെ രചയിതാവാണ് അദ്ദേഹം. ശ്രീ കുര്യച്ചൻ റ്റി ഡി യും എത്തി ചേർന്നു. ഐ എച്ച് ആർഡിയുടെ പ്രൊഡക്ഷൻ ആന്റ് മാനേജ്മെന്റ് ഡിവിഷന്റെ കോ ഓർഡിനേറ്ററും ഐ എച്ച് ആർഡി എംപ്ലോയിസ് യൂണിയന്റെ സാംസ്കാരിക കമ്മിറ്റി കൺവീനർ, വൈസ് പ്രസിഡന്റ് സർവ്വോപരി നവ മാധ്യമങ്ങളിൽ കവിതകൾ കുറിയ്ക്കുന്ന വ്യക്തിത്വവുമാണ് ശ്രീ കുര്യച്ചൻ. ആശംസകളർപ്പിക്കാനെത്തിയ ശ്രീ അഖിൽ പുതുശ്ശേരി എന്റെ പ്രിയ ശിഷ്യനാണ്. നിഴൽ കുപ്പായം, സ്വപ്നം കൊണ്ടെഴുതിയ ഒസൃത്ത് , മാമ്പൂവ് എന്നീ കവിതാ സമാഹാരങ്ങളുടെ രചയിതാവാണ്. കൂടാതെ ഒരു നോവലിന്റെ പണിപ്പുരയിലുമാണ് അഖിൽ. സിവിൽ സർവ്വീസിന് തയ്യാറെടുക്കുന്ന അഖിൽ സി എസ് ഐ ആറിൽ ജോലി ചെയ്യുന്നു.

എന്റെ അനുജത്തിയുo , യൂണിവേഴ്സിറ്റി ഓഫ് കേരളയുടെ സാമ്പത്തിക വിഭാഗം മേധാവിയുമാണ് ഡോ. അനിത വി. തന്റെ നിരവധി വിദ്യാർത്ഥികളുടെ കാലിക പ്രാധാന്യമുള്ള ലേഖനങ്ങൾ മലയാളം യുകെ കോമിൽ പ്രസിദ്ധീകരിക്കാൻ ഡോക്ടർ അനിത വി മുൻ കൈയെടുത്തിട്ടുണ്ട്. ശ്രീ ആർ രാധാകൃഷ്ണൻ സർ മികച്ച അധ്യാപകനുള്ള രാഷ്ട്രപതിയുടെ പുരസ്കാരം ലഭിച്ച വ്യക്തിത്വമാണ്. കൃത്യം 5 മണിയ്ക്ക് തന്നെ പരിപാടി ആരംഭിച്ചു. അഞ്ജു റ്റിജി ഓർമ്മചെപ്പിന്റെ ഒരു ചെറു വിവരണം അവതരിപ്പിച്ച് വിശിഷ്ടാഥിതികളെ സ്റ്റേജിലേക്കാനയിച്ചു.

എല്ലാവരും അവരവരുടെ ഇരിപ്പിടങ്ങളിൽ ആസനസ്ഥരായപ്പോൾ യോഗാധ്യക്ഷ ശ്രീമതി പിങ്കി എസ് ഈശ്വര പ്രാർത്ഥനയ്ക്കായി അനു റ്റിജിയെ  ക്ഷണിച്ചു. മാധുര്യമാർന്ന സ്വരത്തിലുള്ള പ്രാർത്ഥന എല്ലാവരും ഏഴുന്നേറ്റ് നിന്ന് ഐശ്വര്യ പൂർണ്ണമാക്കി. ഓർമ്മ ചെപ്പ് എന്നും റ്റിജി സാറിന്റെ കൈകളിലായിരുന്നു ആദ്യമെത്തിയിരുന്നത്. അദ്ദേഹം ഓർമ്മചെപ്പിനെ പറ്റി ആദ്യാന്ത്യാവലോകനം നടത്തിയ ശേഷം എല്ലാവർക്കും സ്വാഗതമാശംസിച്ചു. ശേഷം പിങ്കിയും ഓർമ്മ ചെപ്പിനെ പറ്റി സുദീർഘമായ അദ്ധ്യക്ഷ പ്രസംഗം നിർവ്വഹിച്ചു . പിന്നെ ഉത്ഘാടകന്റെ ഊഴമായിരുന്നു. അദ്ദേഹം ശ്രീ ആറ്റിങ്ങൽ ദിവാകരൻ സാറിന് പുസ്തകം കൈമാറി പ്രകാശന കർമ്മം പ്രകാശമാനമാക്കി. പിന്നെ അര മണിക്കൂറിലധികം അദ്ദേഹം ഉത്ഘാടന പ്രസംഗം നടത്തി. ഞാൻ തപാലിലയച്ച് തലേന്ന് അദ്ദേഹത്തിന്റെ കൈയ്യിൽ കിട്ടിയ പുസ്തകം അദ്ദേഹവും പ്രിയ പത്നിയും കൂടി രാത്രി ഒരു മണി വരെയും പിന്നെ വെളുപ്പാൻ കാലത്തും വായിച്ചു തീർത്തു. വൈജ്ഞാനികവും സാമൂഹികവും ജൈവികവും രാഷ്ട്രീയവുമായ അടിത്തറയുള്ള നാലു തൂണുകളിലാണ് ഓർമ്മചെപ്പ് ഉയർത്തിയിരിക്കുന്നതെന്ന് അദ്ദേഹം പ്രസംഗമധ്യേ അടിവരയിട്ടു പറഞ്ഞു. അധ്യായങ്ങളിലൂടെ കടന്നുപോയപ്പോൾ കിട്ടിയ കാതലായ അംശത്തെയെല്ലാം അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ശൈലിയിൽ വിവരിച്ചു. ചിലവയ്ക്ക് അദ്ദേഹത്തിന്റെ കാവ്യഭാവന ചിറകുവിരിച്ചുയർന്ന് പുതിയ മാനം നൽകിയത് വേദിയിലും സദസ്സിലുമിരുന്ന സഹൃദയർ വളരെയധികം ആസ്വദിച്ചു.

പ്രസംഗാന്ത്യം അദ്ദേഹത്തിനും ശ്രീ ആറ്റിങ്ങൽ ദിവാകരനും ഞാനും റ്റിജി സാറും കൂടി പൊന്നാടയണിയിച്ച് ആദരിച്ചു. തുടർന്ന് ശ്രീ ആറ്റിങ്ങൽ ദിവാകരൻ രചയിതാവിന് ആശംസകൾ നേർന്ന് സംസാരിച്ചു. പിന്നെ ശ്രീ ആർ രാധാകൃഷ്ണന്റെ ഊഴമായിരുന്നു. അദ്ദേഹം ഞങ്ങളെ മൂല്യബോധമുള്ളവരാക്കി വളർത്തിയ മാതാപിതാക്കളെ അഭിനന്ദിച്ചു. പിന്നെ ശ്രീ ഷാജി സേനൻ ഓർമ്മ ചെപ്പിലെ ഓരോ കഥാതന്തുവും ഒരു നോവലിന് സ്കോപ്പുള്ളതാണെന്നും രചയിതാവ് അതിനു വേണ്ടി ശ്രമിക്കണമന്നും ഉത്ബോധിപ്പിച്ചു. വാർഡ് മെമ്പർ ശ്രീമതി സജില എന്റെ വിവാഹ ദിനത്തിൽ അമിതാഭരണങ്ങൾ അണിയാതെ ഒറ്റ മാല മാത്രം അണിഞ്ഞത് മറ്റുള്ളവർക്കും അനുകരിയ്ക്കത്തക്ക കാര്യമാണെന്നും അത്തരം നിലപാടുകൾ സ്ത്രീധന നിരോധനത്തിലേയ്ക്ക് നയിക്കുമെന്നും സൂചിപ്പിച്ചു. ശ്രീ കുര്യച്ചൻ റ്റി ഡി ഐ എച്ച് ആർ ഡിയിലെ എന്റെയും ഭർത്താവിന്റെയും ഔദ്യോഗിക സംഭാവനകളെ കുറിച്ചും കൃഷിയെ കുറിച്ചും സാഹിത്യത്തെ കുറിച്ചും സൂചിപ്പിച്ചു. എന്റെ സഹോദരി ഡോക്ടർ അനിത വി എന്റെ നല്ല വിമർശകയാണെന്നും തന്റെ വിദ്യാർത്ഥികളോട് സാമ്പത്തിക കാര്യങ്ങൾ പരാമർശിക്കുന്ന ഏത് സാഹിത്യ സൃഷ്ടിയും വായിക്കണമെന്ന് സൂചിപ്പിക്കാറുണ്ടെന്നും പറഞ്ഞു. എന്റെ അനുജത്തിയായി ജനിച്ചതിൽ അഭിമാനമുണ്ടെന്നും സൂചിപ്പിച്ചു. അവസാനം എന്റെ കൃതജ്ഞതാപ്രസംഗത്തിലൂടെ ചടങ്ങിന് വിരാമമിട്ടു.

അങ്ങനെ സുദീർഘമായ രണ്ട് മണിക്കൂറിലധികം ചടങ്ങ് നിറഞ്ഞ സദസ്സിനെ പിടിച്ചിരുത്തി. ഇതിനിടെ ലഘു ഭക്ഷണവും ചായയും വിതരണം ചെയ്തിരുന്നു. സഹൃദയരിൽ ചിലർ പുസ്തകങ്ങൾ വാങ്ങി രചയിതാവിന്റെ കൈയ്യൊപ്പും വാങ്ങിപ്പോയി. ബന്ധുക്കളും വിശിഷ്ടാഥിതികളും സഹൃദയരും ചേർന്ന് നിന്ന് ഫോട്ടോകൾ എടുത്തു . മാതൃഭൂമി റിപ്പോർട്ടറും കൈരളി ചാനലും ദൃശ്യങ്ങൾ പകർത്തി. കൂടാതെ സ്വകാര്യ വീഡിയോഗ്രഫി ഫോട്ടോഗ്രഫി എന്നിവയും ഉണ്ടായിരുന്നു. അങ്ങനെ ഹാളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഒതുക്കിയ ശേഷം ഞങ്ങൾ വീട്ടിലേയ്ക്ക് തിരിച്ചു. അങ്ങനെ നമ്മൾ ഒരു ലക്ഷ്യം നേടാൻ തീരുമാനിച്ചു കഴിഞ്ഞാൽ ഈ പ്രപഞ്ചം മുഴുവൻ കൂടെയുണ്ടാകുമെന്ന പൗലോ കൊയ് ലോയുടെ ദി ആൽക്കെമിസ്റ്റിലെ വാചകം അന്വർത്ഥമായി.

പുസ്തകം:-

ഓർമ്മചെപ്പ് തുറന്നപ്പോൾ

രചന :ഡോ. ഐഷ വി

പ്രസിദ്ധീകരണം: അപ്പാസ് വിസ് ഡം പബ്ലിക്കേഷൻസ് ( സ്വയം പ്രസിദ്ധീകരിച്ചു.)

വില ₹400/-

ഗൂഗിൾ പേ ഫോൺ: 9495069307

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

       

കാരൂർ സോമൻ

മലയാളിയിൽ കുടികൊള്ളുന്ന അരക്ഷിതത്വബോധം ഉഷയെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തപ്പോൾ ചിലരിൽ കണ്ടു. മനുഷ്യ മനസ്സിൽ കുടികൊള്ളുന്ന അജ്ഞതയും അസംതൃപ്തിയുമാണ് ഈ കൂട്ടരിൽ നിന്ന് പുറത്തേക്കരിച്ചിറങ്ങുന്നത് അല്ലെങ്കിൽ വേട്ടയാടുന്നത്. അധികാര രാഷ്ട്രീയത്തിൽ നമ്മൾ കണ്ടുവരുന്നത് കുറെ ഉപജാപകരും സ്തുതിപാഠകരും പലപ്പോഴും രാജ്യസഭയിലേക്ക് കടന്നുവരുന്നതാണ്. ആ കൂട്ടത്തിൽ മനുഷ്യമനസ്സിൽ പ്രതിഷ്ഠ നേടിയവരുമുണ്ട്. രാജ്യസഭയിലേക്കുള്ള ചിലരുടെ വരവ് കാണുന്നവർ ശ്വാസം നിന്നതുപോലെ നോക്കുന്നു, പ്രബുദ്ധരായ, വിവേകമുള്ള ജനങ്ങൾ ഈ തെരഞ്ഞെടുപ്പിനെ ബാലിശമായി കാണാറുണ്ട്. ആ നിശ്ശബ്ദതക്ക് ഭംഗം വരുത്തിക്കൊണ്ട് പി.ടി.ഉഷയെ പരോക്ഷമായെങ്കിലും വിമർശിക്കാൻ തുനിഞ്ഞത് മത്തുപിടിച്ച വിദ്വേഷ പ്രേതം ഉള്ളിൽ അലഞ്ഞുനടക്കുന്നതു കൊണ്ടാണ്.

1984-ൽ ലോസ് അഞ്ചൽസിൽ 400 മീറ്റർ ഹാർഡിൽസിൽ 55. 42 സെക്കൻഡിൽ ഫിനിഷ് ചെയ്തത് നാലാമതാണ്. തലനാരിഴക്ക് ഇന്ത്യയുടെ വെങ്കലം നഷ്ടമായി. തുടർന്നുള്ള 1980 മുതൽ 1996 വരെയുള്ള എല്ലാം ഒളിമ്പിക്‌സ്, 1992-ലെ ബാഴ്‌സലോണ ഒളിമ്പിക്‌സ് അങ്ങനെ എത്രയോ നാളുകൾ ലോക ഭൂപടത്തിൽ ഇന്ത്യയുടെ അഭിമാനമുയർത്തിയ കായിക താരമാണ്. സമൂഹത്തെ നയിക്കാൻ രാഷ്ട്രീയം പ്രതിനിധാനം ചെയ്യുന്നവർ മാത്രം മതിയോ? ഇന്ത്യൻ പാർലമെന്റിൽ ദേശീയ അന്തർദേശീയ ബഹുമതികൾ നേടിയ എത്രപേരുണ്ട്?

പി.ടി. ഉഷ എന്ന ഇതിഹാസ കായികതാരത്തെ ഞാൻ കാണുന്നത് മാധ്യമം ദിനപത്രത്തിനായി 2012-ൽ ലണ്ടൻ ഒളിമ്പിക്‌സ് റിപ്പോർട്ട് ചെയ്യുമ്പോഴാണ്. ഉഷയുടെ അരുമ ശിഷ്യ ടിന്റു, ഇന്ത്യൻ ഹോക്കിയുടെ അഭിമാനമായ പി.ആർ.ശ്രീജേഷ്, മയൂഖ ജോണി, കെ.ടി. ഇർഫാൻ അടക്കം പല കായിക താരങ്ങളെയും പരിചയപ്പെട്ടു. പൂർണ്ണ പബ്ലിക്കേഷൻ വഴി പുറത്തുവന്ന ‘കായികസ്വപ്നങ്ങളുടെ ലണ്ടൻ ഡയറി’ എന്ന പുസ്തകത്തിൽ ഉഷയും ഞാനുമായുള്ള അഭിമുഖവുമുണ്ട്.

ഇന്ത്യൻ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടത് ‘പി.ടി.ഉഷ ഓരോ ഇന്ത്യാക്കാരനും പ്രചോദനം നൽകുന്ന ആളാണ്’. അവിടെ ആരൊക്കെ തലയില്ലാത്ത സോഷ്യൽ മീഡിയ വഴിയോ അല്ലാതെയോ കരിനിഴൽ വീഴ്ത്താൻ ശ്രമിച്ചാൽ വിവേകമുള്ള മനുഷ്യർ അവരെ ചവുട്ടിത്താഴ്ത്തുക തന്നെ ചെയ്യും. കുറെ മലയാളികൾ കായിക രംഗത്ത് മാത്രമല്ല കലാ-സാഹിത്യ രംഗങ്ങളിലും മറ്റുള്ളവരുടെ വളർച്ചയിൽ അസൂയപ്പെടാറുണ്ട്. നിസ്സാരകാര്യങ്ങൾവരെ ഊതിപെരുപ്പിച്ചു് അപവാദങ്ങൾ പ്രചരിപ്പിച്ചാൽ ഭീതിമൂലം ഇവരൊന്നും ഒളിച്ചോടുന്നവരല്ല. സോഷ്യൽ മീഡിയ വഴി കാശുണ്ടാക്കാൻ പലരും പലരെപ്പറ്റി പലതും പടച്ചുവിടാറുണ്ട്.

ഉഷ കായിക സ്‌കൂൾ തുടങ്ങിയപ്പോഴും കോടികൾ തട്ടിയെടു ക്കുന്നുവെന്ന അപവാദ പ്രചാരവേല നടന്നിരിന്നു. ചിലരുടെയൊക്കെ പ്രേരകശക്തിയായിട്ടാണ് ഈ കൂട്ടർ പ്രവർത്തിക്കുന്നത്. രാജ്യസഭയിലേക്ക് വരുന്നത് കായിക രംഗത്തിനെന്നും ഒരു ഉത്തേജനമാണ്. ഇത് പിൻവാതിൽ നിയമനമല്ല. ഈ കായിക താരം അധികാര സിംഹാസനത്തിന്റെ സേവകയോ അവരുടെ ചങ്ങലകളിൽ കുരുങ്ങിക്കിടക്കുകയോ, വരേണ്യ വർഗ്ഗത്തിന്റെ പ്രതിനിധിയോ, ആവേശമൂറുന്ന പ്രസംഗം നടത്തി വന്ന വ്യക്തിയോ അല്ല അതിലുപരി ഒരു കായിക താരത്തിന്റെ ഹൃദയമിടിപ്പും ഒടുങ്ങാത്ത ദുഃഖ-ദുരിതങ്ങളും കണ്ടു വളർന്ന വ്യക്തിയാണ്. കേരളത്തിലെ കായിക താരങ്ങൾക്ക് ഒരു തൊഴിലിന് മുട്ടിലിഴയാൻ ഇനിയും ഇടവരാതിരിക്കട്ടെ.

ഒരു ഭരണകൂടത്തിന്റെ മഹത്വവും ധന്യവുമായ സാമൂഹ്യ പരിരക്ഷയാണ് ഉഷയിലൂടെ കാണാൻ സാധിക്കുന്നത്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നൊക്കെ അധികാരത്തിലിരിക്കുന്നവർ വീമ്പുപറയു മ്പോൾ പലപ്പോഴും കണ്ടുവരുന്നത് ബൂർഷ്വാ ഉത്പാദനമാണ് അല്ലെങ്കിൽ വികട ജനാധിപത്യമാണ്. ഇവിടെ നടക്കുന്ന വൈരുധ്യം പലരും തിരിച്ചറിയുന്നില്ല. രാജ്യസഭയിലേക്ക് മാത്രമല്ല കലാസാഹിത്യ രംഗമടക്കം ഏത് രംഗമെടുത്താലും വർഗ്ഗ താല്പര്യം സംരക്ഷിക്കാൻ വേണ്ടി രാജ്യത്തിന്റെ പരമാധികാരത്തെ ഇവർ ചുഷണം ചെയ്യുന്നു. കലാസാഹിത്യ സാംസ്‌ക്കാരിക രംഗമെടുത്താലും യോഗ്യരായ സാഹിത്യ പ്രതിഭകളെ അകറ്റി നിറുത്തി ഭരണവർഗ്ഗ താല്പര്യം സംരക്ഷിക്കുന്നു. പുരോഗമന ചിന്താശാലികളായവർപോലും അടുത്ത പദവിക്കും പുരസ്‌ക്കാരത്തിനും കാത്തുകഴിയുന്നു.

സമൂഹത്തിൽ രണ്ടും മുന്നും വർഗ്ഗങ്ങളായി തിരിച്ചു നിർത്തി ക്കൊണ്ടാണ് സമത്വം, സാഹോദര്യം പ്രസംഗിക്കുന്നത്. രാജ്യസഭയിലേക്ക് എന്തുകൊണ്ടാണ് ഏറ്റവും കൂടുതൽ രാഷ്ട്രീയക്കാർ കടന്നു വരുന്നത്? സാമൂഹ്യ ജീവിതത്തിന്റെ എല്ലാ തുറകളിൽ നിന്നുള്ളവരുടെ ഭൂരിപക്ഷം എന്തുകൊണ്ട് രാജ്യസഭയിൽ വരുന്നില്ല? ഭരണഘടനയിൽ വേണ്ടുന്ന മാറ്റങ്ങൾ എന്തുകൊണ്ട് വരുത്തുന്നില്ല? രാജ്യസഭയിൽ ബുദ്ധിജീവികളും, കർഷകരും, ശാസ്ത്ര സാഹിത്യ സർഗ്ഗ പ്രതിഭകളും, സാമൂഹ്യ പരിഷ്‌ക്കർത്താക്കളും, സാങ്കേതിക വിദഗ്ദ്ധർ, വിദ്യാഭ്യാസ വിദഗ്ദ്ധർ, ആത്മീയാചാര്യന്മാരുമുണ്ടായിരുന്നെങ്കിൽ രാജ്യത്തിന് മികച്ച സംഭാവനകൾ ലഭിക്കുമായിരിന്നു.

രാഷ്ട്രീയ പാർട്ടികളുടെ സ്വാർത്ഥ താല്പര്യം നിലനിർത്താനല്ല ഭരണ കൂടങ്ങൾ ശ്രമിക്കേണ്ടത് രാജ്യ പുരോഗതിക്കാണ് മുൻഗണന കൊടുക്കേണ്ടത്. രാജ്യസഭയിൽ കാണേണ്ടത് പല നിറത്തിലുള്ള ഇലകളും പൂക്കളും നിറഞ്ഞ പുങ്കാവനമാണ് അല്ലാതെ ഭരിക്കുന്നവരുടെ ഫലമില്ലാത്ത കാട്ടുചെടികളല്ല വളമിട്ട് വളർത്തേണ്ടത്. രാഷ്ട്രീയ വാഴ്ചയിൽ വർഗ്ഗ താല്പര്യമല്ല സംരക്ഷിക്കേണ്ടത് മറിച്ചു് ജനകീയ താല്പര്യങ്ങളാണ്. രാജ്യസഭയിൽ ജനാധിപത്യ കക്ഷികളുടെ ഒരു നവോത്ഥാനമുണ്ടാകട്ടെ.

ഞാനും ഉഷയുമായി ലണ്ടനിൽ നടത്തിയ പല ചോദ്യങ്ങളിൽ ഒരു ചോദ്യമിതാണ്. ‘എന്തുകൊണ്ടാണ് ഇന്ത്യൻ അത്‌ലറ്റുകൾ കളിക്കളങ്ങളിൽ പിന്നോക്കം പോകുന്നത്? ഉത്തരം. പിന്നോക്കത്തിന് കാരണം കുട്ടികളല്ല. കഴിവും സാമർത്ഥ്യവുമുള്ള കായിക താരങ്ങൾ നമുക്കുണ്ട്. കായികരംഗത്തെപ്പറ്റി വേണ്ടുന്ന അറിവില്ലാത്തവർ കായികരംഗം വാഴാൻ ശ്രമിച്ചാൽ സാങ്കേതികമായി മാത്രമല്ല അടിസ്ഥാനപരമായി തന്നെ നാം പിന്നോക്കം പോകും. അത് നമ്മൾ തിരിച്ചറിയണം’. പി.ടി.ഉഷക്ക് അഭിനന്ദനങ്ങൾ നേരുന്നു.

രാധാകൃഷ്ണൻ മാഞ്ഞൂർ

സിനിമ സംവിധായകൻ്റെ കലയാണ്, നൂറു ശതമാനം സംവിധായകൻ്റെ മാത്രം … – സത്യജിത്ത് റേ . ഗ്രാമങ്ങളിലെ സിനിമാശാലകൾ കോവിഡ് വ്യാപനത്തോടെ നിശ്ചലങ്ങളായി. കാഴ്ചയുടെ ഭ്രമാത്മക ഭൂമിക സൃഷ്ടിച്ചിരുന്ന തിയേറ്ററുകൾ സാമൂഹികാനുഭവങ്ങളുടെ പൊതുവിടങ്ങളായിരുന്നു. തിരശ്ശീലയിൽ കാണുന്ന നായകനും, നായികയും നമ്മളിലാരൊക്കെയോ ആണെന്നു ഊറ്റം കൊണ്ടിരുന്ന മലയാളി സന്തോഷങ്ങളിലും സന്താപങ്ങളിലും സിനിമയെ ചേർത്തുപിടിച്ചു.

നമ്മുടെ പൊതുശീലങ്ങൾ പലതും കോവിഡ് മഹാമാരി തകർത്തെറിഞ്ഞു. ആഘോഷങ്ങളും , ആൾക്കൂട്ടങ്ങളും പാടില്ലെന്നുള്ള ഭരണകൂട നിർദേശങ്ങൾ സിനിമാ തിയേറ്ററുകളുടെ തകർച്ചയ്ക്ക് കാരണമായി. സവിശേഷമായ ഈ ലോക യാഥാർത്ഥ്യത്തിനു നടുവിൽ നമ്മുടെ മലയാള സിനിമയും വലിയ പ്രതിസന്ധി നേരിടുന്നുണ്ട്.

പുതിയ കാലത്തിൻറെ കാഴ്ചകളോട് പൊരുത്തപ്പെട്ട് നാം 0.T.T പ്ലാറ്റ്ഫോമുകളിൽ കൂടി സിനിമ റിലീസ് ചെയ്തു തുടങ്ങി . സിനിമാ കൊട്ടകയുടെ ഒഴിഞ്ഞ സ്പെയ്സിലേക്കാണ് 0.T.T പ്ലാറ്റ്ഫോമുകൾ ഉയർന്നുവന്നത്.

പുതുമയുടെ ശബ്ദവും അടയാളങ്ങളും സിനിമയിൽ പരീക്ഷിക്കുന്ന ഒരുപറ്റം സിനിമാ പ്രവർത്തകർ വളർന്നു വരുന്നുണ്ട്. മാറുന്ന മലയാള സിനിമാ സങ്കൽപ്പങ്ങളോട് പ്രതിബദ്ധതയും, ആത്മസമർപ്പണവുമുള്ള ഇവരിൽ നമുക്ക് പ്രതീക്ഷയർപ്പിക്കാം.

ഇതു മിഥുൻ മനോഹർ .

മലപ്പുറം ജില്ലയിൽ കോട്ടയ്ക്കൽ സ്വദേശി. ‘ പാട്ടുപെട്ടി ‘ എന്ന സിനിമ (നിർമാതാക്കളില്ലാതെ ) മൂന്നു ദിവസം കൊണ്ട് ചിത്രീകരിച്ച് O.T.T പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്തു വിജയിപ്പിച്ചെടുത്ത സംവിധായക പ്രതിഭ. മിഥുൻ മനോഹറിന്റെ ചിത്രരശ്മി ബുക്സുമായി സഹകരിക്കുന്ന കുറച്ച് സാഹിത്യ സഹൃദയ സുഹൃത്തുക്കളുണ്ട്, ചില സിനിമാ ചങ്ങാതികളുണ്ട്. വലിയ മുടക്കു മുതലുകളില്ലാതെ ഒരു സിനിമ എങ്ങനെയെടുക്കാമെന്ന് ഇവർ നമ്മോട് വിളിച്ചു പറയുന്നു. ഒരു വലിയ നിശ്ചയദാർഢ്യത്തിന്റെ കരുതലിൽ നിന്നാണ് ‘ പാട്ടു പെട്ടി ‘ പിറന്നതെന്ന് സംവിധായകൻ മിഥുൻ മനോഹർ പറയുന്നു.

മിഥുൻ മനോഹർ

ചോദ്യം :- ഏറെ വർഷം മലയാളം തെലുങ്ക് ചിത്രങ്ങളുടെ ഭാഗമായ് പ്രവർത്തിച്ച താങ്കൾ കുറച്ചുകാലത്തെ നിശബ്ദതയ്ക്കു ശേഷമാണല്ലോ ഇൻഡസ്ട്രിയിൽ സജീവമാകുന്നത് ?

നമ്മുടെ സിനിമാ വ്യവസായം പണത്തിന്റെ കുത്തൊഴുക്കിൽ പെട്ടുപോയി. വളരെ എയർകണ്ടീഷൻണ്ടായിട്ടുള്ള ഒരു ഭാവമാറ്റം വന്നുകഴിഞ്ഞു .

ഷൻഡായിട്ടുള്ള ഒരു ഭാവമാറ്റം വന്നു കഴിഞ്ഞു. സിനിമയുടെ മെയിൻസ്ട്രീമിൽ നിന്നും ഒന്ന് മാറിനിൽക്കാൻ തീരുമാനിച്ചു. മലപ്പുറം കോട്ടയ്ക്കലിൽ മാധ്യമപ്രവർത്തകനായി ജോലി ചെയ്തു . ‘ ചിത്രരശ്മി ബുക്സ് ‘ എന്ന പേരിൽ കോട്ടയ്ക്കലിൽ ഒരു പ്രസാധന വിതരണ സ്ഥാപനം തുടങ്ങി.

381 ടൈറ്റിലുകൾ ഇതിനോടകം പുറത്തിറക്കി കഴിഞ്ഞു. ‘ ചിത്രശമി ബുക്സ് ‘ എന്നു പേരിട്ടത് തന്നെ എൻറെ അച്ഛനാണ്. ഇന്നു മലയാളത്തിലെ എണ്ണം പറഞ്ഞ പല എഴുത്തുകാരുടെയും പുസ്തകങ്ങൾ ഞങ്ങളിലൂടെ പുറത്തുവന്നുകഴിഞ്ഞു.

 

ചോദ്യം :- രണ്ടു മണിക്കൂർ ദൈർഘ്യമുള്ള ഫീച്ചർ ഫിലിം രംഗത്തു പ്രവർത്തിച്ച താങ്കൾ എന്തുകൊണ്ടാണ് ഷോർട്ട് ഫിലിം രംഗത്തേക്ക് ചുവട് മാറ്റിയത് .

കാര്യങ്ങൾ പരത്തി പറയുന്നതിലും ഇഷ്ടം , ചെറുതിനുള്ളിൽ സൂക്ഷിക്കുന്ന വലിയ കടലിനോടായിരുന്നു പ്രിയം… ഉദാഹരണം വിലാസിനിയുടെ ‘അവകാശികൾ ‘ എത്രയോ തടിച്ച പുസ്തകമാണ് … അതു മുഴുവൻ ഓർത്തുവയ്ക്കുമോ നമ്മൾ . പക്ഷെ എംടിയുടെ ‘ മഞ്ഞ് ‘ നോക്കൂ. കാച്ചികുറുക്കി അതിന്റെ സത്ത് മാത്രം നമുക്ക് മുൻപിൽ വച്ചു തരുന്നു…

ഇടയ്ക്ക് കുറച്ചു ഷോർട്ട് ഫിലിമുകൾ ‘ചിത്രരശ്മിയുടെ ‘ യൂട്യൂബ് ചാനലിൽ കൂടി പുറത്തിറക്കിയിരുന്നു. എന്തുകൊണ്ടൊ കേരളീയർ ഷോർട്ട് ഫിലിമുകൾക്ക് പ്രാധാന്യം കൊടുക്കുന്നില്ല ..

ചോദ്യം :- ‘പാട്ടുപെട്ടി ‘ എന്ന ഒന്നേകാൽ മണിക്കൂർ സിനിമ O.T .T പ്ലാറ്റ്ഫോമിൽ വളരെ ശ്രദ്ധിക്കപ്പെട്ടു. പ്രത്യേകിച്ച് കോവിഡ് പടർന്നു നിൽക്കുന്ന പ്രതികൂല സാഹചര്യത്തിലും എങ്ങനെയാണ് മികച്ച വിജയം കൈവരിച്ചത് ?

ഷോർട്ട് ഫിലിം പ്രവർത്തനം , പുസ്തക പ്രസാധനം എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങളുമായി നിൽക്കുമ്പോഴാണ് കഥാകൃത്ത് ഭാസ്കരൻ കരിങ്ങപ്പാറയുടെ കഥ ശ്രദ്ധയിൽപ്പെട്ടത് . അദ്ദേഹത്തിൻറെ ഗ്രാമത്തിൽ നടന്ന ഒരു സംഭവകഥ . ഏതാണ്ട് എൺപതുകളുടെ തുടക്കത്തിലായിരുന്നു ആ സംഭവ കഥ . ഗായകനായ ഒരു ചെറുപ്പക്കാരന്റെ പ്രണയ നിരാസങ്ങളുടെ കഥ : പ്രേമൻ എന്ന ഗായകനും സരിത എന്ന പേരുള്ള ടീച്ചറുമാണ് കേന്ദ്ര കഥാപാത്രങ്ങൾ . സമൂഹത്തിനുമുന്നിൽ പ്രണയിച്ചു പോയെന്നുള്ള ഒരു തെറ്റ് മാത്രം. പാട്ടും പ്രണയവുമൊക്കെയായി തീവ്രാനുരാഗത്തിന്റെ ദിനങ്ങൾ പുനസൃഷ്ടിക്കാൻ ഒരുപാട് ബുദ്ധിമുട്ടി .

ചോദ്യം :- നിർമ്മാതാക്കളില്ലാത്ത സിനിമ എന്നൊരു വിശേഷണം …? ഇതൊന്നു വിശദമാക്കാമോ ?

അതെ . ‘ പാട്ടുപെട്ടി ‘ ആ ഗണത്തിൽ പെടുന്ന സിനിമയാണ്. ഒരേ മനസ്സുമായി പ്രവർത്തിച്ച ഞങ്ങളുടെ കൂട്ടായ്മയിലാണ് ഫണ്ട് ഉണ്ടാവുന്നത്. ക്യാമറകൾ സ്വന്തമായിട്ടുള്ളവർ ഞങ്ങൾക്കു സൗജന്യമായി തന്നു സഹകരിച്ചു. മറ്റൊന്നു കൂടിയുണ്ട് മൂന്നു ദിവസം കൊണ്ട് സിനിമ ചിത്രീകരിക്കാൻ സാധിച്ചു . മൂവി ക്യാമറയും അനുബന്ധ യൂണിറ്റുമൊക്കെ പരിമിതമായ ദിവസം കൊണ്ട് സജ്ജമാക്കിയതിനു പുറകിൽ കഠിനപ്രയത്നമുണ്ട്.

ചോദ്യം :- ഈ ചിത്രത്തിലെ ഗാനങ്ങൾ ഒരു ഹൈലൈറ്റാണ്. ആരാണ് രചന ? ഗായകർ ആരൊക്കെയാണ് ?

ഗാനരചന നടത്തിയത് മധു ആദ്രശ്ശേരി , സുധാകരൻ ചുലൂർ എന്നിവരാണ് . സുരേഷ് ചെറുകോട് , ബിജു ടി സി എന്നിവരാണ് ഗായകർ. കോട്ടയ്ക്കൽ മുരളി സംഗീതം നൽകി.

പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചവർ ?

സിനിമയിലെ നായകൻ പ്രേമനെ അവതരിപ്പിച്ച ആർ .കെ . താനൂർ നൂറോളം ഷോർട്ട് ഫിലിമുകളിലും, ഇരുനൂറോളം തെരുവു നാടകങ്ങളിലും അഭിനയിച്ച കലാകാരനാണ്. ഊർമ്മിള കോട്ടയ്ക്കലാണ് നായിക. അവരും മികച്ച അഭിനേത്രിയാണ്.

ചോദ്യം :- ‘ പാട്ടുപെട്ടി ‘ യുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് മറക്കാനാവാത്ത അനുഭവം എന്തെങ്കിലും ?

പരപ്പനങ്ങാടിയിൽ സിനിമയുടെ ചിത്രീകരണത്തിനായി ഒരു പഴയ കെട്ടിടം ഞങ്ങൾ കണ്ടെത്തിയിരുന്നു. സിനിമ ഷൂട്ടിംഗിനായി അവർ കൊടുക്കില്ലന്നു പറഞ്ഞതാണ്. പിന്നീട് ഉടമസ്ഥർ ഞങ്ങൾക്ക് കെട്ടിടം വിട്ടുതന്നു. തടികൊണ്ട് നിർമ്മിച്ച പഴയ ഇരുനില മാളിക . പൊടിപിടിച്ചു കിടന്ന ആ മാളികയുടെ ചരിത്രം അറിഞ്ഞപ്പോഴാണ് ശരിക്കും ഞെട്ടിയത് . മലയാളത്തിന്റെ ലക്ഷണമൊത്ത നോവൽ ‘ ഇന്ദുലേഖ ‘ ഒ . ചന്ദുമേനോൻ എഴുതിയത് ഈ കെട്ടിടത്തിലിരുന്നാണ്.

(പരപ്പനങ്ങാടിയിലെ മുൻസിഫ് കോടതിയിൽ മജിസ്ട്രേറ്റ് ആയി ജോലി ചെയ്തിരുന്ന കാലത്ത് .) ഞാനെൻറെ സഹപ്രവർത്തകരോട് ഇതൊരു ചരിത്രം നിമിഷമാണെന്നു പറഞ്ഞു. ‘ ഇന്ദുലേഖ ‘യുടെ പിറവിക്കു കാരണമായ കെട്ടിടത്തിൽ നമുക്കും ഒരു സിനിമ ചിത്രീകരിക്കാൻ പറ്റുന്നത് ഒരു ഭാഗ്യമാണ് .

പിന്നെ എടുത്തു പറയേണ്ട ഒരു കാര്യമുണ്ട് മൂന്നുദിവസംകൊണ്ട് ഒരു സിനിമയോ ? എന്നു പുഛിച്ചവർ നിരവധി യുണ്ടായിരുന്നു. അവരൊക്കെ പിന്നീട് ഞങ്ങളെ വിളിച്ച് അഭിനന്ദിച്ചു, അംഗീകാരങ്ങൾ നൽകി. ഇതൊക്കെ സന്തോഷം നൽകുന്നു.

ചോദ്യം :- പുതിയ സിനിമാ പ്രോജക്ടുകൾ ?

മലയാളത്തിലും , തമിഴിലുമായി ഒരു ചിത്രം ഒരുങ്ങുന്നു. അത് അഞ്ചു ദിവസം കൊണ്ട് ചിത്രീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇവിടെ മറ്റൊരു കാര്യം പറയാതിരിക്കാൻ വയ്യ. 90 ദിവസം കൊണ്ട് സിനിമ ചിത്രീകരിച്ച് നിർമ്മാതാവിന്റെ പോക്കറ്റ് കാലിയാക്കുന്ന സംവിധായകരോട് എനിക്ക് യോജിപ്പില്ല. കാരണം ഫ്രെയിം ടു ഫ്രെയിമായി ഉള്ളിൽ സിനിമയുണ്ടെങ്കിൽ വെറും അഞ്ചു ദിവസം കൊണ്ട് ഫീച്ചർ ഫിലിം ചിത്രീകരിക്കാനാവും. ഇതെന്റെ അനുഭവമാണ് .

മിഥുൻ മനോഹറിൻറെ ഫോൺ നമ്പർ :- 9061437123

ഉപരേഖ

‘ പാട്ടുപെട്ടി’ സിനിമയും, മനോഹരഗാനങ്ങളും ഇതോടൊപ്പം നൽകിയിരിക്കുന്നു . (യൂ ട്യൂബ് ലിങ്ക് .)

ഡോ. ഐഷ വി കഴിഞ്ഞ രണ്ട് വർഷമായി എല്ലാ ഞായറാഴ്ചയും മലയാളം യുകെ . കോമിൽ പ്രസിദ്ധീകരിച്ചു കൊണ്ടിരുന്ന ഓർമ്മ ചെപ്പ് തുറന്നപ്പോൾ എന്ന പംക്തി ആദ്യ 100 അധ്യായങ്ങൾ ചേർത്തുള്ള പുസ്തക പ്രകാശനം പ്രൗഢഗംഭീരമായ സദസിന് സാക്ഷിയാക്കി തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ വച്ച് നടന്നു. പ്രമുഖ കവിയും അധ്യാപകനും മലയാളം മിഷൻ രജിസ്ട്രാറുമായ ശ്രീ വിനോദ് വൈശാഖി ഉത്‌ഘാടനം നിർവഹിച്ച ചടങ്ങിൽ സമാദാരണീയനും നവതി ആഘോഷിക്കുകയും ചെയ്യുന്ന പ്രശസ്ത കവി ആറ്റിങ്ങൽ ദിവാകരൻ പുസ്തകം ഏറ്റുവാങ്ങി. വൈജ്ഞാനികവും സാമൂഹികവും ജൈവികവും രാഷ്ട്രീയവുമായ അടിത്തറയുള്ള നാലു തൂണുകളിലാണ് ഓർമ്മചെപ്പ് ഉയർത്തിയിരിക്കുന്നതെന്ന് ശ്രീ വിനോദ് വൈശാഖി തൻെറ ഉത്‌ഘാടന പ്രസംഗ മധ്യേ പറഞ്ഞു .

എഴുത്തുകാരനും , കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവിയുമായ റ്റിജി തോമസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പി ബുക്ക്സ് കോ ഓർഡിനേറ്റർ പിങ്കി എസ് അധ്യക്ഷത വഹിച്ചു . ചിറക്കര ഗ്രാമ പഞ്ചായത്ത് ഇടവട്ടം വാർഡ് മെമ്പർ ശ്രീമതി സജില റ്റി എസ് , ശ്രീ ആർ രാധാകൃഷ്ണൻ ( രാഷ്ട്രപതിയുടെ മികച്ച അധ്യാപകനുള്ള അവാർഡ് ജേതാവ്), കുര്യച്ചൻ റ്റി ഡി ( വൈസ് പ്രസിഡന്റ്, കലാ സാംസ്കാരിക കമ്മിറ്റി കൺവീനർ, IHRD എംപ്ലോയീസ് യൂണിയൻ), ശ്രീ ഷാജി സേനൻ (കവി, സാഹിത്യകാരൻ), ശ്രീ അഖിൽ പുതുശ്ശേരി ( യുവ കവി), ഡോ. അനിത വി ( മേധാവി , ഡിപാർട്ട്മെന്റ് ഓഫ് എക്കണോമിക്സ് , യൂണിവേഴ്സിറ്റി ഓഫ് കേരള) എന്നിവർ ആശംസകൾ അർപ്പിച്ചു. പുസ്തക രചയിതാവ് ഡോ. ഐഷ വി കൃതജ്ഞത പറഞ്ഞു.


ഓർമ്മച്ചെപ്പിൽ ചിത്രങ്ങൾ വരച്ചത് ചിത്രകാരിയും എഴുത്തുകാരിയുമായ അനുജ സജീവാണ്. ഓർമ്മച്ചെപ്പ് പുസ്തകത്തിൻറെ കവർപേജും രൂപകല്പനയും നടത്തിയത് പ്രശസ്ത കാർട്ടൂണിസ്റ്റ് ഒ.സി രാജുവാണ്.

ഓർമ്മകൾ വരികളിലൂടെ അനശ്വരമാക്കാനുള്ള ഒരു ശ്രമമാണ് ഈ ഓർമ്മക്കുറിപ്പുകൾ . സ്വന്തം ജീവിതാനുഭവങ്ങളും ജീവിതവഴിയിൽ പരിചയപ്പെട്ടവരുടേയും ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും അനുഭവങ്ങളും രചനയ്ക്ക് വിഷയമായിട്ടുണ്ട്. പലരുടേയും പോരാട്ടങ്ങളും അതിജീവന കഥകളും ഓർമ്മച്ചെപ്പിൽ ഉൾക്കൊള്ളുന്നു .19 – 20 നൂറ്റാണ്ടുകളിൽ ജീവിച്ചിരുന്ന ചിലരുടെ ജീവിതങ്ങളും ഇതിലുണ്ട്. രണ്ടാം ലോകമഹായുദ്ധകാലത്ത് പോർമുഖങ്ങളിൽ ഉണ്ടായിരുന്നവരേയും അന്നത്തെ ജനങ്ങളുടെ ദുരിതാ ദുരിതാവസ്ഥയേയും പരാമർശിക്കുന്നുണ്ട്. സാധാരണ മനുഷ്യർ മൺമറഞ്ഞാൽ പിന്നെ അവരെക്കുറിച്ചുള്ള ഓർമ്മകളും വിസ്മൃതിയിലാഴും . എന്നാൽ അവരിൽ പലരും നമ്മുടെ നാടിൻറെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണഭൂതരായിട്ടുള്ളവരാണെന്ന സന്ദേശവും ഈ പുസ്തകം മുമ്പോട്ട് വയ്ക്കുന്നു. പപ്പായ, മുരിങ്ങ തുടങ്ങിയ സസ്യങ്ങളുടെ ഔഷധ ഗുണത്തെപ്പറ്റിയും കൂവരക് , കുരുമുളക്, കൂവക്കിഴങ്ങ് പൊടി , മഞ്ഞൾപൊടി തുടങ്ങിയവയുടെ സൂക്ഷിപ്പുകാലത്തെപ്പറ്റിയും ഇവിടെ പരാമർശിക്കുന്നു.

 

ഡോ. ഐഷ വി

ലക്ഷ്യത്തിലേയ്ക്ക് സഞ്ചരിക്കാൻ ദൂരം കൂടുതലുണ്ടെന്ന് തോന്നിയേക്കാം. എന്നാൽ ശ്രദ്ധയോടെയും കൃത്യതയോടെയുമുള്ള ചിട്ടയായ ഓരോ ചുവടുവയ്പും നമ്മളെ ലക്ഷ്യത്തിലേയ്ക്ക് അടുപ്പിച്ചു കൊണ്ടിരിയ്ക്കും, ലക്ഷ്യത്തിൽ എത്തുന്നതു വരെ നാം ശ്രമം തുടർന്നുകൊണ്ടേയിരിക്കണം. എന്തൊക്കെ പ്രതിബന്ധങ്ങൾ വന്നാലും , സമയമില്ല എന്ന് തോന്നിയാലും നാം ഒരിക്കലും ശ്രമം കൈവിടരുത്. ലക്ഷ്യം സാക്ഷാത്കരിക്കാൻ ശരിയായ മാർഗ്ഗം നമ്മൾ തിരഞ്ഞെടുക്കേണ്ടതുണ്ട്. ജീവിതം പുഴ പോലൊരു പ്രയാണമാണ്. അതിൽ എന്തെങ്കിലും ഒക്കെ പിൻ തലമുറക്കാർ ഓർക്കത്തക്ക തരത്തിൽ അവശേഷിപ്പിക്കാൻ എല്ലാവരും ശ്രമിക്കേണ്ടതുണ്ട്. അങ്ങനെ ബോധപൂർവ്വം ശ്രമിച്ചാൽ അത് സാദ്ധ്യമാണ്. സാദ്ധ്യമായതിനെ സ്വായത്തമാക്കാൻ ചിട്ടയായി പരിശ്രമിച്ചേ മതിയാകൂ. ലക്ഷ്യം ഉദ്യോഗമാകാം, ഭൗതികമായ എന്തെങ്കിലുമാകാം, എഴുത്താകാം കീർത്തിയാകാം, വിദ്യാഭ്യാസമാകാം, അങ്ങനെ ആഗ്രഹിക്കുന്ന, അന്യന് ദോഷമില്ലാത്ത സാധ്യമായ എന്തുമാകാം.

ഓർമ്മച്ചെപ്പ് തുറന്നപ്പോർ എന്ന പംക്തി പുസ്തക രൂപത്തിൽ പ്രസിദ്ധീകരിയ്ക്കാൻ ശ്രീ റ്റിജി തോമസ് സർ എന്നോട് നിർദ്ദേശിച്ചിരുന്നു. അന്ന് നൂറ് അധ്യായങ്ങൾ പൂർത്തിയാകട്ടെ എന്നായിരുന്നു എന്റെ ചിന്ത. അങ്ങനെ ഓർമ്മചെപ്പ് തുറന്നപ്പോൾ എന്ന പംക്തി 100 അധ്യായങ്ങളും പിന്നിട്ട് ഏറെ മുന്നോട്ട് പോയി. ഓരോ ഞായറാഴ്ചയും കൃത്യമായി ഞാനെഴുതി. മലായാളം യു കെ.കോമിലെ ജീവനക്കാർ എല്ലാ ഞായറാഴ്ചകളിലും കൃത്യമായി എഡിറ്റിംഗ് പൂർത്തിയാക്കി. അത് അപ് ലോഡ് ചെയ്തു. അനുജ സജീവിന്റെ വരകൾ അതിന് മിഴിവേകി അവരുടെ ദൗത്യം നിർവ്വഹിച്ചു. ശ്രീ റ്റിജി തോമസ് നിർദേശിച്ച തഴക്കമുള്ള മാധ്യമപ്രവർത്തകനും കാർട്ടൂണിസ്റ്റമായ ശ്രീ ഒ സി രാജുവിന്റെ സഹായത്തോടെ ആദ്യ 100 അധ്യായങ്ങൾ പുസ്തകമാക്കിയിരിക്കുകയാണ്. നല്ല കവർ ഡിസൈൻ, കാർട്ടൂൺ . എന്നിവ ശ്രീ.ഒ സി രാജു നിർവ്വഹിച്ചു. അങ്ങനെ ചിട്ടയായ പ്രവർത്തനങ്ങൾ പുസ്തകമെന്ന ലക്ഷ്യം യാഥാർത്ഥ്യമാക്കിയിരിക്കുകയാണ്. ഒട്ടേറെപ്പേരുടെ തക്ക സമയത്തുള്ള പ്രവർത്തനങ്ങൾ അതിന് ആക്കം കൂട്ടി. പൗലോ കൊയ്ലോയുടെ വാക്കുകൾ കടമെടുത്താൽ, ഞാനെന്റെ ലക്ഷ്യം നിർണ്ണയിച്ച് കഴിഞ്ഞപ്പോൾ ഈ ലോകം മുഴുവൻ എന്റെ കൂടെ നിന്നു എന്ന് പറയാം. പ്രിന്റ് ചെയ്ത ഡോണ പ്രസ്സ്, പുസ്തകം ട്രാൻസ്പോർട്ട് ചെയ്ത വണ്ടിക്കാരൻ എല്ലാം ഓരോ ഘട്ടത്തിൽ അവരവരുടെ പങ്ക് യഥാസമയം നിർവ്വഹിച്ചു. അങ്ങനെ ചിട്ടയായ പ്രവർത്തനവും ലക്ഷ്യവും മാർഗ്ഗം സുഗമമാക്കി എന്ന് പറയാം.

അതിലെ കഥാപാത്രങ്ങളെ പിന്നെ കണ്ടിട്ടുണ്ടോ? കാണാൻ ശ്രമിച്ചിട്ടുണ്ടോ എന്നൊക്കെ ചില വായനക്കാർ എന്നെ വിളിച്ച്‌ ചോദിച്ചിട്ടുണ്ട്. അങ്ങനെയുള്ള മൂന്നുപേർ. ഒന്ന് കമലാക്ഷി, രണ്ടാമത്തേത് ശാന്തേച്ചി. മൂന്നാമത്തേത് ഹിന്ദി ടീച്ചർ. ആദ്യ രണ്ട് പേരും കാസർഗോഡ് ജില്ലക്കാർ . മൂന്നാമത്തേത് തിരുവനന്തപുരം ജില്ലക്കാരിയായ ഹിന്ദി ടീച്ചർ. ഏതാണ്ട് 45 വർഷങ്ങൾക്ക് മുമ്പ് കണ്ട് പിരിഞ്ഞ് പോയവർ . അവരെ കാണാൻ ഞാൻ വളരെ ആഗ്രഹിച്ചിട്ടുണ്ട്. എന്നാൽ പലവിധ തിരക്കുകൾ മൂലം അവരെ തിരഞ്ഞ് പോയില്ല എന്ന് മാത്രം.
മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകാൻ നന്നായി പരിശ്രമിച്ച അധ്യാപികയാണ് സരോജിനി ടീച്ചർ. കാറ്റ് ഭവാനി ഓർമ്മയിൽ തങ്ങി നിൽക്കുന്ന കഥാപാത്രമാണെന്ന് ചിലർ പറഞ്ഞിട്ടുണ്ട് .

അങ്ങനെ ഓർമ്മചെപ്പിന്റെ പ്രകാശന ചടങ്ങ് ജൂലൈ 9 ശനിയാഴ്ച 5 മണിക്ക് തിരുവനന്തപുരം പ്രസ്സ് ക്ലബിൽ വച്ച് നടത്താൻ നിശ്ചയിച്ചിരിക്കുകയാണ്. മലയാളം മിഷൻ ചെയർമാനും കവിയുമായ ശ്രീ വിനോദ് വൈശാഖി പ്രകാശനം നിർവ്വഹിക്കുന്ന ചടങ്ങ് മാന്യ വായനക്കാരുടെ നേരിട്ടും അല്ലാതെയ്യുള്ള സാന്നിദ്ധ്യത്തിലൂടെ അന്വർത്ഥമാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

ജേക്കബ് പ്ലാക്കൻ

ദേശാടനകിളികളോടൊത്തു പറക്കാം നമ്മുക്ക്
ദേശാന്തരങ്ങൾ കണ്ടുനടക്കാം …!
കണ്ടുകണ്ടു പോകാം നമുക്ക് കാണാ
കാഴ്ചകൾ കണ്ടാനന്ദകാനനംകയറാം …!

വിഭാതങ്ങളെല്ലാം വിഭിന്നം ..!
വിശ്വം വിശ്വംഭര ശക്തി വിലാസം .!
ജീവിതം ഭാസുര രാഗ താള ലയം ..!
ഭാവം സപ്‌ത സ്വര ആരോഹണമയം …!

അകത്തളിരിനുൾപ്പൂ വിളയും ഗ്രാമന്തരങ്ങളിൽ
പോകാം ….!
അൻപിനുടൽ പൂവണിഞ്ഞുള്ള ശുദ്ധരാം മനുഷ്യരെ കാണാം ..

വെയിൽപാ വിരിച്ചുറങ്ങും പാടങ്ങളും ,
മുകിലകിടുകൾ ചുരത്തും മഴപ്പാലുണ്ടും
തിരളും ഋതുക്കളാൽ മണ്ണിലൊരായിരം
തരളിത മധുമോഹന സ്വപ്‍നങ്ങൾ
തളിർചൂടി വിരിയും ഹാരിത ഭവവും കാണാം …!

ദേവതാരുക്കൾ പൂത്തിടങ്ങളിലൂടെ… ശിലകൾ ദേവശില്പങ്ങളാകും നദിക്കരകളിലൂടെ…..!
മലകൾ മതിലിട്ടു ..കലർപ്പില്ലാത്തൊരു
നൽസംസ്കൃതിപൂവിട്ടുലഞ്ഞു കൊഴിഞ്ഞ
താഴ് ‌വാരങ്ങളിലൂടെ പോകാം ….!

വിജനവീഥികളിലെ ജീവനാശങ്ങളും
വിജനനങ്ങളും വീരർ വീണു വീരസ്വർഗ്ഗം പൂകിയ അടരിടങ്ങളും അടരാടി യവർ നേടിയ
പൊന്നും പെണ്ണും മണ്ണും കെട്ടടിഞ്ഞ വഴികളും …!

മന്നരാംമനുഷ്യർമണ്ണിട്ടുമൂടിയ ഋഷി
ധര്‍മങ്ങളുറങ്ങും വല്മീകങ്ങളാം മൺ കുടീരങ്ങളിലൂടെ ..!
സംഘശക്തിയാം ആര്യാവര്‍ത്തത്തിൻ ഇരുളിൻ ഗദ്ഗദങ്ങളിലൂടെ ..! ഇന്നു
സര്‍വചാരി സംഹാര താണ്ഡവമാടും
മണ്ണിൻ മണ്ഡപങ്ങളിലൂടെ …നമ്മുക്ക് പോകാം …!
ഒലിവിലാ തേടും പ്രാവിൻ ചുണ്ട് മായി നമ്മുക്ക് ഒരായിരം നിലാരാത്രികൾ ‌ താണ്ടാം ….!

ജേക്കബ് പ്ലാക്കൻ

മുന്നോറോളം കവിതകളുടെ രചയിതാവ്. രണ്ട് നാടകങ്ങളുടെ രചനയും സംവിധാനവും നിർവ്വഹിച്ച അതുല്യ പ്രതിഭ. ദീപിക ദിനപത്രത്തിൻ്റെ മുൻ സർക്കുലേഷൻ മാനേജർ. ഇപ്പോൾ നോർത്തേൻ അയർലെൻ്റിൽ ലണ്ടൻ ഡെറിയിൽ താമസിക്കുന്നു. കോട്ടയം ജില്ലയിൽ ആർപ്പൂക്കര പ്ലാക്കിൽ കുടുംബാംഗമാണ്.

Phone # 00447757683814

ഡോ. ഐഷ വി

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ നടത്തിയ ഏറോ ഡ്രോം ഓഫീസർ , കമ്മ്യൂണിക്കേഷൻ അസിസ്റ്റന്റ് എന്നീ തസ്തികയിലേയ്ക്കുള്ള ടെസ്റ്റെഴുതാനായി ഞാൻ അച്ഛനോടൊപ്പം തിരുവനന്തപുരം വിമൻസ് കോളേജിലെത്തി. പതിവ് പോലെ ഒരു ഹോട്ടലിൽ നിന്നും അച്ഛൻ ചായയും ലഘു ഭക്ഷണവും വാങ്ങിത്തന്നിരുന്നു. വീട്ടിൽ നിന്നും കഴിച്ചിട്ട് വരുന്ന പ്രാതലിന് പുറമേയാണിത്. തിരികെ പോകുമ്പോഴും ഇതുപോലെ ചായയും ലഘു ഭക്ഷണവും പതിവാണ്.

നോട്ടീസ് ബോർഡിലിട്ട നമ്പരിൽ നിന്നും എന്റെ ക്ലാസ്സ് റൂം കണ്ടുപിടിച്ചു. അവിടെയെത്തി എന്റെ സീറ്റിൽ ഇരിപ്പുറപ്പിച്ചു. അപ്പോഴാണ് ടോയിലറ്റിൽ പോകാൻ തോന്നിയത്. പരീക്ഷാ സെന്ററുകളിൽ പലപ്പോഴും ടോയിലറ്റുകൾ ഒക്കെ വളരെ താമസിച്ചേ തുറക്കാറുള്ളൂ. അതിനാൽ അല്പനേരം കൂടി അവിടിരുന്ന ശേഷം ഞാൻ ടോയിലറ്റിൽ പോകാനായി പുറത്തേയ്ക്കിറങ്ങി. അപ്പോൾ നല്ല പൊക്കമുള്ള മെലിഞ്ഞ പയ്യൻ അവിടേയ്ക്ക് കയറി വന്നു. പരീക്ഷാർത്ഥിയാണ്.

അന്നത്തെ പരീക്ഷയുടെ പ്രത്യേകത അന്നു തന്നെ റിസൽട്ടറിയും എന്നതായിരുന്നു. പരീക്ഷയെഴുതിക്കഴിഞ്ഞപ്പോൾ തരക്കേടില്ല എന്ന് തോന്നി. ഞാനും അച്ഛനും റിസൾട്ടറിയാനായി കാത്തു നിന്നു. കുറേ കഴിഞ്ഞപ്പോൾ റിസൾട്ട് വന്നു. കമ്മ്യൂണിക്കേഷൻ അസിസ്റ്റന്റിന്റെ ഇന്റർവ്യൂ പിറ്റേന്ന് തിരുവനന്തപുരം പഴയ എയർപോർട്ടിൽ വച്ചാണ്.. ഞാൻ ടെസ്റ്റ് പാസ്സായിട്ടുണ്ട്. പിറ്റേന്ന് ഞാനും അച്ഛനും കൂടി എയർ പോർട്ടിലെത്തി. ഇന്റർവ്യൂവിനായി സജ്ജീകരിച്ച മുറിയിൽ ഹാജരായി. സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ കഴിഞ്ഞ് ഉദ്യോഗാർത്ഥികൾക്കുള്ള കാത്തിരിപ്പ് മുറിയിലേയ്ക്ക് ഞാൻ കയറി. അച്ഛൻ പുറത്ത് കാത്ത് നിന്നു. കുറച്ചു കഴിഞ്ഞപ്പോൾ ആ മുറിയിലേയ്ക്ക് തലേന്നു കണ്ട പൊക്കം കൂടിയ പയ്യൻ കടന്ന് വന്ന് ഇരിപ്പുറപ്പിച്ചു. ഇന്റർവ്യു കഴിഞ്ഞ് ഞാനും അച്ഛനും തിരികെ പോന്നു.

പിന്നീട് ഏറോ ഡ്രോം ഓഫീസറുടെ പോസ്റ്റിനുള്ള എന്റെ ഇന്റർവ്യു മദ്രാസ് ( ഇന്ന് ചെന്നൈ) എയർപോർട്ടിൽ വച്ച് നടന്നു. അധികം താമസിയാതെ എനിക്ക് കോഴിക്കോട് ആർ ഇ സിയിൽ ( ഇപ്പോഴത്തെ NIT) എം സി എ അഡ്മിഷനായി. തലേന്ന് തന്നെ ഞാൻ അച്ഛനോടൊപ്പം കോഴിക്കോട്ടെത്തി. ഒരു ടൂറിസ്റ്റ് ഹോമിൽ മുറിയെടുത്ത് ഫ്രഷായി. ഞാനും അച്ഛനും കൂടി അന്ന് വൈകിട്ട് REC കാണാൻ പുറപ്പെട്ടു. പാളയം ബസ് സ്റ്റാൻഡിൽ ചെന്നപ്പോൾ ഒരാൾ വിളിച്ചു പറയുന്നത് കേട്ടു: ” കാരന്തൂര് – കുന്ദമംഗലം ചാത്തമംഗലം – ആർ ഈ സീ –..” പിന്നെ അമാന്തിച്ചില്ല , ഞങ്ങൾ ആ ബസ്സിൽ കയറി. ആർ ഇ സി യുടെ സ്റ്റോപ്പിലിറങ്ങി.
അവിടത്തെ വിശാലമായ ക്യാമ്പസ് കണ്ടപ്പോൾ അവിടെ പഠിച്ചാൽ മതിയെന്ന് ഞാൻ തീരുമാനിച്ചു. ഞങ്ങൾ തിരിച്ച് താമസ സ്ഥലത്തെത്തി. പിന്നെ മിഠായിത്തെരുവ് ( SM streat എന്ന സ്വീറ്റ് മീറ്റ് സ്ട്രീറ്റ് – സ്വീറ്റ് മീറ്റ് എന്നാൽ ഹൽവ) ചുറ്റി നടന്ന് കണ്ടു. അവിടെ നിന്നും കുറച്ച് ഹൽവ വാങ്ങിച്ചു. ഞങ്ങൾ കാസർഗോഡായിരുന്ന കാലo മുതൽ അച്ഛൻ ഔദ്യോഗികാവശ്യങ്ങൾക്കായി കോഴിക്കോട്ടെത്തിയാൽ വീട്ടിൽ കോഴിക്കോടൻ ഹൽവ കിട്ടുമെന്ന് ഉറപ്പായിരുന്നു.

എസ് എം സ്ട്രീറ്റിന്റെ മറ്റൊരു പ്രത്യേകത വഴിയേ പോകുന്നവരെ കടക്കാർ കടയിലേയ്ക്ക് സാധനങ്ങൾ വാങ്ങാനായി ക്ഷണിക്കുമെന്നതാണ്. ഞങ്ങൾ തിരിച്ച് ടൂറിസ്റ്റ് ഹോമിലെത്തി, പിറ്റേന്ന് രാവിലെ ഹോട്ടൽ അന്വഷിച്ചപ്പോൾ എസ് എം സ്ട്രീറ്റിൽ നിന്നും റയിൽവേ സ്റ്റേഷനിലേയ്ക്ക് തിരിയുന്നിടത്തുള്ള ഒരു ഹോട്ടൽ കണ്ടെത്തി. അവിടെ അപ്പവും ചെറുപയർ കറിയുമായിരുന്നു വിഭവം.. ഞങ്ങളുടെ നാട്ടിൽ ഇല്ലാത്ത ഒരു കോമ്പിനേഷൻ. ചൂടപ്പവും കറിയും പ്രതീക്ഷിച്ച എന്നെ അത് നിരാശയാക്കി. വളരെ തണുത്ത അപ്പവും കറിയുമായിരുന്നു അത്. എങ്കിലും അതും കഴിച്ച് ഞങ്ങൾ ടൂറിസ്റ്റ് ഹോമിലെത്തി. സർട്ടിഫിക്കറ്റുകളടങ്ങിയ ഫയൽ എടുത്ത് ഞങ്ങൾ പാളയം ബസ് സ്റ്റാന്റിലെത്തി. ആർ ഇസി എന്ന് എഴുതിയ ബസ്സിൽ കയറി ഞങ്ങൾ ഇരിപ്പുറപ്പിച്ചു. ബസ്സിന്റെ ജനലിലൂടെ പുറത്തേയ്ക്ക് നോക്കിയ ഞാൻ കണ്ടത് ഞങ്ങളെ നോക്കി എന്തോ കമന്റടിച്ച് ചിരിച്ച് കൊണ്ട് നിൽക്കുന്ന രണ്ട് പയ്യന്മാരെയായിരുന്നു. അതിലൊരാൾ തിരുവനന്തപുരത്ത് ടെസ്റ്റിനും ഇന്റർവ്യുവിനും പോയപ്പോൾ കണ്ട മെലിഞ്ഞ പൊക്കമുള്ള പയ്യനായിരുന്നു. ഞാൻ മുഖം തിരിച്ച് ഇരുന്നു. ആ ബസ്സ് മാവൂർ ഗ്വാളിയർ റയോൺസ് വഴി ചുറ്റി പോകുന്ന ബസ്സായിരുന്നു. ഒരു അച്ഛനും മകളും കൂടി ചുറ്റിപ്പോകുന്ന ബസ്സിൽ കയറിയിരിപ്പാണ്. ഒന്ന് ചുറ്റി വരട്ടേ… എന്നാണ് പയ്യന്മാരുടെ കമന്റടിയുടെ അർത്ഥമെന്ന് പിന്നീട് മനസ്സിലായി. ഞങ്ങൾ കട്ടാങ്ങൽ സ്റ്റോപിലിറങ്ങി. തിരികെ നടന്ന് ആർ ഇ സി യിലെത്തി. . അപ്പോൾ കാണാം, ഞങ്ങളെ കളിയാക്കി ചിരിച്ച പയ്യന്മാർ ഞങ്ങൾക്കു മുന്നേ അവിടെ എത്തിയിട്ടുണ്ട്.

അധ്യാപകർ എത്തിയപ്പോൾ അഡ്മിഷനുമായി ബന്ധപ്പെട്ട ഔപചാരികതകൾ തുടങ്ങി. എന്റെ പേര് ഐഷ വി എന്നാണെങ്കിലും ഇനിഷ്യലിന്റെ പൂർണ്ണരൂപം എഴുതാൻ ഫോമിൽ ആവശ്യപ്പെട്ടിരുന്നതിനാൽ ഐഷ വിദ്യാധരൻ എന്നാണ് എഴുതിയിരുന്നത്. കംപ്യൂട്ടർ സയൻസ് ഡിപാർട്ട്മെന്റ് ഹെഡ് നമ്പൂതിരിസാർ എന്റെ പേര് ഉറക്കെ വായിച്ചപ്പോൾ ഞാനവിടെത്തി. അവർ സർട്ടിഫിക്കറ്റ് പരിശോധിച്ചു. അഡ്മിഷൻ കഴിഞ്ഞ് ഞങ്ങൾ തിരികെ പോന്നു.

അഡ്മിഷൻ കഴിഞ്ഞ് ഒരു മാസം കഴിഞ്ഞിട്ടായിരുന്നു ക്ലാസ്സ് തുടങ്ങിയത്. ആർ. ഇ. സി യിലേക്കുള്ള യാത്രയ്ക്ക് മുമ്പ് അച്ഛൻ തന്ന ഉപദേശം: “ഒരു പ്രലോഭനത്തിലും വീഴരുത്” എന്നതായിരുന്നു. ക്ലാസ്സ് തുടങ്ങി ഒരാഴ്ച കഴിഞ്ഞപ്പോൾ പൊക്കമുള്ള മെലിഞ്ഞ പയ്യന് ( പേര് ശ്യാംലാൽ) മദ്രാസ് എയർപോർട്ടിൽ വച്ച് എയ്റോ ഡ്രോം ഓഫീസറുടെ ഇന്റർവ്യൂ ആണെന്നറിഞ്ഞു . ഞാനും ഇന്റർവ്യൂവിന് പോയിരുന്നു എന്ന് ഞങ്ങൾ തമ്മിൽ സംസാരിച്ച കൂട്ടത്തിൽ പറഞ്ഞു. മൈക്രോഫോൺ ഉപയോഗിച്ച് അനൗൺസ്മെന്റ് ചെയ്യുമ്പോൾ നമ്മുടെ ശബ്ദം അവർ പരിശോധിക്കുമെന്ന് ഞാൻ പറഞ്ഞു. പിന്നെ എന്നോട് ഇന്റർവ്യൂവിന് “രാത്രി നിങ്ങൾ ഒറ്റപ്പെട്ട സ്ഥലത്താണ്. ആശുപത്രിയിൽ പോകേണ്ടിവന്നാൽ എന്തു ചെയ്യും?” എന്ന ചോദ്യം ചോദിച്ച വിവരവും ഞാൻ പറഞ്ഞു. ഒരാൾക്ക് ജോലി കിട്ടി പോകുന്നത് നല്ല കാര്യം തന്നെ. എന്നാൽ ശ്യാംലാൽ ക്യാമ്പസ് വിട്ട് പോകുമല്ലോ എന്നോർത്തപ്പോൾ ഒരു വിഷമം തോന്നി. ആശംസകൾ നേർന്ന് ഇന്റർവ്യുവിനയച്ചു.

ആകെ 30 വിദ്യാർത്ഥികൾ ഉള്ള ക്ലാസ്സിൽ ഞാൻ രാധിക രാജ റ്റി.എം, അനുപമ ശ്രീനിവാസൻ, ദീപ്തി ജെ മേനോൻ, ലീന മാമ്മൻ എന്നിവർ മാത്രമേ പെൺകുട്ടികളായുള്ളൂ. ഭൂരിഭാഗവും ആൺ കുട്ടികൾ . അതിൽ കുറച്ചുപേർ അന്യ സംസ്ഥാനക്കാരാണ്. രണ്ട് പേർക്കിരിക്കാവുന്ന ബഞ്ചും ഡസ്കുമായിരുന്നു ക്ലാസ്സിൽ . ലീന , ദീപ്തി എന്നിവർ ഒരുമിച്ചും ഞാൻ അനുപമയോടൊപ്പമോ രാധികയോടൊപ്പമോ ആണ് ക്ലാസ്സിലിരിക്കുക. ശ്യാംലാൽ എന്റെ തൊട്ടു പിറകിലുള്ള സീറ്റിലുണ്ടാകും. ഇടവേളകളിൽ അവസരം കിട്ടുമ്പോൾ ഒരന്യസംസ്ഥാനക്കാരൻ പയ്യൻ എന്നെ കളിയാക്കുന്ന മട്ടിൽ ചോദിയ്ക്കുമായിരുന്നു : ” Aysha , will you marry me?” ആ ചോദ്യത്തിന് ഒന്നു പുഞ്ചിരിക്കുകയല്ലാതെ ഞാൻ മറുപടി കൊടുക്കില്ലായിരുന്നു. ഒന്നാമത്തെ കാര്യം അച്ഛനെ വല്യ പേടിയായിരുന്നു. രണ്ടാമത് പയ്യൻ കളിയാക്കുകയാണെന്ന് എനിക്ക് തോന്നിയിരുന്നു. അങ്ങനെ ചോദ്യം പലദിവസമാവർത്തിച്ചപ്പോൾ ഞാൻ പറഞ്ഞു: “If you are ready to share the kitchen work, I shall marry you”. എന്റെയീ മറുപടി കേട്ടതിനു ശേഷം ആ പയ്യൻ പിന്നെ എന്നോട് ഈ ചോദ്യം ചോദിച്ചിട്ടേയില്ല.

നാട്ടിലേയ്ക്കുള്ള യാത്രകളിൽ ലീനയും ഞാനുമായിരുന്നു ഒരുമിച്ച് ടിക്കറ്റ് റിസർവ് ചെയ്ത് പോകുന്നവർ . സെമസ്റ്റർ ബ്രേക്കിൽ റിസർവേഷൻ ഇല്ലാതെയും ഞങ്ങൾ ടെയിനിൽ യാത്ര ചെയ്തിട്ടുണ്ട്. അങ്ങനെ 4 സെമസ്റ്റർ ആയപ്പോൾ അഞ്ച് ദിവസത്തെ ബ്രേക്ക് കിട്ടി. ഞാനും ലീനയും കൂടി അന്ന് രാത്രി വണ്ടിയ്ക്ക് ഒരുമിച്ച് പോകാമെന്ന് പറഞ്ഞിരിയ്ക്കുകയായിരുന്നു. വൈകുന്നേരമായപ്പോൾ ലീന കാലുമാറി. അവർക്ക് നിലമ്പൂരിൽ എസ്റ്റേറ്റ് ഉണ്ട്. ലീനയുടെ പപ്പയുടെ ജ്യേഷ്ഠനും കുടുംബവും അവിടെയാണ്. ലീന അങ്ങോട്ട് പോവുകയാണ്. തിരുവനന്തപുരത്തേയ്ക്ക് വരുന്നില്ല എന്ന് പറഞ്ഞു. ഒറ്റയ്ക്ക് യാത്ര ചെയ്യാൻ മടിയുള്ള ഞാൻ ലീനയോട് പിണങ്ങിയിരിപ്പായി.

ലീന ഹോസ്റ്റലിൽ നിന്നും മെൻസ് ഹോസ്റ്റലിലേയ്ക്ക് ഫോൺ ചെയ്തു. ശ്യാംലാലിനോട് ഞാനും നാട്ടിലേയ്ക്ക് പോകുന്നുണ്ട്. കൂടെ കൊണ്ടുപോകണമെന്ന് പറഞ്ഞു. രാത്രിവണ്ടിയ്ക്കുള്ള യാത്രയായതിനാൽ സന്ധ്യ കഴിഞ്ഞ് കോളേജിൽ നിന്നും ഇറങ്ങിയാൽ മതി. അങ്ങനെ ലീന എന്നെ ബസ് സ്റ്റോപ്പിൽ കൊണ്ടാക്കി. ശ്യാംലാൽ അവിടെ എത്തിയിരുന്നു. അങ്ങനെ ഞങ്ങൾ ഒരുമിച്ച് കോഴിക്കോട് റയിൽവേ സ്റ്റേഷനിലെത്തി. ആ യാത്രയിലാണ് ഞങ്ങൾ പരസ്പരം കൂടുതൽ സംസാരിച്ചതും വീട്ടുകാര്യങ്ങൾ ഒക്കെ ചോദിച്ചറിഞ്ഞതും. അത് ജീവിതത്തിലേയ്ക്ക് ഒരുമിച്ചുള്ള യാത്രയാകുമെന്ന് ഞാനന്ന് കരുതിയില്ല. ഞങ്ങൾ അത്താഴം കഴിയ്ക്കാൻ റെയിൽവേ കാന്റീനിൽ കയറി. എന്റെ ചോയിസ് ഒന്നും ചോദിക്കാതെ ചപ്പാത്തിയും തക്കാളിക്കറിയും ശ്യാംലാൽ രണ്ടു പേർക്കുമായി ഓർഡർ ചെയ്തു. ഞങ്ങളത് കഴിച്ചു. ശ്യാംലാൽ തന്നെ പേ ചെയ്തു. പിന്നെ ഞങ്ങൾ പ്ലാറ്റ്ഫോമിലെത്തി. ” 68 മോഡലാണോ? ” എന്ന് എന്നോട് ചോദിച്ചു. എന്റെ ജനന വർഷം ഉറപ്പാക്കുകയായിരുന്നു ശ്യാംലാലിന്റെ ലക്ഷ്യം. അങ്ങനെ ഞാൻ ജനിച്ച വർഷവും സമുദായവുമെല്ലാം ആ യാത്രയിൽ ശ്യാംലാൽ മനസ്സിലാക്കി.

ഞാനക്കാലത്ത് REC hostel ലെ കാറിൽ ഡ്രൈവിംഗ് പഠിക്കുന്നുണ്ടായിരുന്നു. അതേ പറ്റിയും ഞങ്ങൾ സംസാരിച്ചു. ട്രെയിൻ വന്നപ്പോൾ ശ്യം ലാൽ എന്റെ പെട്ടി കൂടിയെടുത്ത് ടെയിനിൽ കയറി. പെട്ടി കാരിയറിൽ വച്ചു. എനിക്ക് വേഗം തന്നെ ഒരു സീറ്റ് പിടിച്ചു തന്നു. ശ്യാംലാലിന് എന്റെ എതിർ വശത്ത് സീറ്റ് കിട്ടിയപ്പോൾ ഞങ്ങൾ കുറച്ചു സമയം കൂടി സംസാരിച്ചിരുന്നു. പിന്നെപ്പോഴോ രണ്ടു പേരും ഉറക്കമായി. ട്രെയിൻ കൊല്ലത്തെത്തിയപ്പോൾ ഉറങ്ങുന്നയാളിനെ ശല്യം ചെയ്യേണ്ട , പെട്ടിയുമെടുത്ത് ഇറങ്ങാം എന്ന് ഞാൻ കരുതിയപ്പോൾ ശ്യാംലാൽ ചാടിയെണീറ്റു. പെട്ടിയുമെടുത്ത് എന്നെ പ്ലാറ്റ് ഫോമിൽ ഇറക്കി. ആ യാത്രയിൽ ഞങ്ങൾ പരസ്പരം മേൽവിലാസം കൈമാറിയിരുന്നു. ആ യാത്രയിലാണ് ആൺകുട്ടികൾ ക്ലാസ്സിൽ ഒരു വർത്തമാന പത്രം ദിവസവും ഇറക്കാറുണ്ടെന്നും അവർക്കിത്തിരി ബോറടിക്കുന്ന ക്ലാസ്സിൽ ഈ പത്രം എല്ലാ പേരുടേയും കൈകളിൽ എത്തുമെന്നും. പോൾസൺ ആണ് അതിന്റെ എഡിറ്റർ എന്നും. പിന്നീട് ക്ലാസ്സിലെത്തിയ ദിവസം ഞാൻ “പോൾസന് പത്രപ്രവർത്തനത്തിന് പുലിസ്റ്റർ അവാർഡ് കിട്ടുമല്ലോ” എന്ന് മാത്രം പറഞ്ഞു. ഇത് ആൺകുട്ടികളുടെ ഹോസ്റ്റലിൽ അറിഞ്ഞു. ശ്യാംലാൽ എന്റെ പുറകിൽ നിന്നും സീറ്റു മാറി. “സുഹൃത്തുക്കളാണ് എനിക്ക് വലുത്” എന്ന് ഒരു വരി മാത്രം എഴുതിയ കത്ത് എന്റെ പേരിൽ ഹോസ്റ്റലിലേയ്ക്കയച്ചു. പിന്നെ ആറേഴ് മാസത്തേയ്ക്ക് ശ്യാംലാൽ എന്നോടൊന്നും സംസാരിച്ചില്ല. എന്നെ കണ്ട ഭാവം പോലും നടിച്ചില്ല. ഞാനും അതത്ര കാര്യമാക്കിയില്ല.

ഒരു ക്രിസ്തുമസ് കാർഡ് ശ്യാംലാൽ എനിക്കയച്ചപ്പോൾ ശ്യാംലാലിന്റെ ഇരട്ടകളായ സഹോദരീമാർക്ക് ഞാൻ ഒരു കാർഡയച്ചു. ഒരു ശിവരാത്രിയ്ക്ക് ആർ .ഇ.സി ഹോസ്റ്റലിൽ വച്ച് ഭാവിയിൽ നല്ല ഭർത്താവിനെ ലഭിക്കാനായി ജലപാനം പോലുമില്ലാതെ ഞാൻ ഉപവസിച്ചിരുന്നു.

ഞങ്ങൾക്ക് ആറാം സെമസ്റ്ററിൽ പ്രോജക്ട് മാത്രമേയുള്ളൂ. അഞ്ചാം സെമസ്റ്റർ പരീക്ഷ ഇനി രണ്ടെണ്ണം കൂടിയേ ബാക്കിയുള്ളൂ. അതു കഴിഞ്ഞാൽ പ്രോജക്ടിനായി എല്ലാവരും ക്യാമ്പസ് വിട്ട് പോകും. ഇതിനിടയിൽ ക്ലാസ്സിലെ വില്യം ലീനയെ പ്രൊപ്പോസ് ചെയ്തു. ലീന വില്യമിനോട് എനിക്ക് ശ്യാംലാലിനെ ഇഷ്ടമാണെന്ന് പറഞ്ഞിരുന്നു. അങ്ങനെ 1992 നവംബർ ആറാം തീയതി എനിക്ക് ഹോസ്റ്റലിൽ ഒരു വിസിറ്റർ ഉണ്ടെന്ന് മെസ്സിലെ കമല വന്ന് എന്നോട് പറഞ്ഞു. ഞാൻ ചെന്നപ്പോൾ കണ്ടത് ശ്യാംലാലിനെയാണ്. “പോസിറ്റീവായിട്ടുള്ള ഉത്തരം വേണം. ജീവിതത്തിൽ എന്നും കൂടെയുണ്ടാകണം” അതായിരുന്നു ആവശ്യം. എനിയ് ക്കൊരു ചോയിസ് ഉണ്ടായിരുന്നില്ല. ” വീട്ടുകാർ സമ്മതിക്കണം. പിന്നെ സ്ത്രീധനമൊന്നും കാണില്ല” എന്നായിരുന്നു എന്റെ മറുപടി. ശ്യാംലാലിന്റെ കുടുംബം ഞങ്ങളേക്കാൾ സാമ്പത്തികമായി ഉയർന്നതാണെന്ന വിവരം അന്നെനിയ്ക്കറിയില്ലായിരുന്നു. അവരുടെ വീട്ടിൽ എന്നെ കുറിച്ച് പറഞ്ഞ് എന്റെ ഫോട്ടോ കാണിച്ച് സമ്മതമാണെന്നുറപ്പിച്ചിട്ടാണ് എന്നോട് വിവരം പറയുന്നതു തന്നെ. എനിക്കാണെങ്കിൽ അച്ഛനോട് ഇതെങ്ങനെ അവതരിപ്പിക്കും എന്ന ആശങ്കയും. ശ്യാംലാലുമൊത്തുള്ളജീവിതം സുരക്ഷിതമായിരിക്കും എന്നെനിയ്ക്കുറപ്പായിരുന്നു. കുടിച്ചിട്ട് എടുത്തിട്ട് ഇടിയ്ക്കില്ലെന്നും എനിയ്ക്കുറപ്പായിരുന്നു.

അവസാന പരീക്ഷയ്ക്ക് മുമ്പുള്ള ഒരവധി ദിവസം അച്ഛനും അനുജത്തിയും കൂടി എന്റെ സാധനങ്ങൾ കുറെ വീട്ടിലെത്തിക്കാനായി ആർ ഇസി യിൽ എത്തിയിരുന്നു. അച്ഛൻ അന്ന് ആർ. ഇ. സി ഗസ്റ്റ് ഹൗസിലാണ് താമസിച്ചത്. അനുജത്തി എന്റൊപ്പം ഹോസ്റ്റലിലും. ഞാൻ അനുജത്തിയോട് കാര്യങ്ങൾ അവതരിപ്പിച്ചു. പിറ്റേന്ന് അനുജത്തിയെ ക്യാമ്പസ് ചുറ്റി നടന്ന് കാണിയ്ക്കുന്നതിനിടയിൽ ശ്യാംലാലിന് പരിചയപ്പെടുത്തി കൊടുത്തു. അച്ഛന് കാണുമ്പോഴെല്ലാം ” ഇത് ശ്യാംലാൽ ” എന്ന് പറഞ്ഞ് പരിചയപ്പെടുത്താൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. അനുജത്തിയും ഞാനും ശ്യാംലാലും മാത്രമായി കണ്ട സമയത്ത് അനുജത്തി ശ്യാംലാലിനോട് വീട്ടിലെ കാര്യങ്ങൾ എല്ലാം വിശദമായി പറഞ്ഞു കൊടുത്തു. ആഭരണങ്ങൾ ഒന്നും കാണില്ലെന്നും കുറെ പറമ്പുണ്ടെന്നും അച്ഛൻ വളരെ ആദർശ ശാലിയാണെന്നും അവൾ പറഞ്ഞു. ശ്യാംലാലിന് അത് സമ്മതമായിരുന്നു. ശ്യാംലാലിന്റെ വീട്ടിലെ പേര് ” ലാലു” എന്നായിരുന്നു. എന്നോട് “ലാലു ” എന്ന് വിളിച്ചാൽ മതിയെന്ന് ശ്യാംലാൽ പറഞ്ഞു.

അച്ഛനും അനുജത്തിയും അത്യാവശ്യമില്ലാത്ത എന്റെ കുറേ സാധങ്ങളുമായി വീട്ടിലേയ്ക്ക് പോയി. ഞാൻ പരീക്ഷ കഴിഞ്ഞ് ലാലുവിനും ലീനയ്ക്കും മറ്റ് കൂട്ടുകാർക്കുമൊപ്പമാണ് വീട്ടിലേയ്ക്ക് പോയത്. അനുജത്തി അമ്മയോട് കാര്യം അവതരിപ്പിച്ചു. ഞാൻ വീട്ടിലെത്തി പ്രോജക്ടിനായി തിരുവനന്തപുരം NIC യിൽ ജോയിൻ ചെയ്ത് ഹോസ്റ്റലിലേയ്ക്ക് മാറിയ ശേഷമാണ് അമ്മ അച്ഛനോട് വിവരം പറയുന്നത്.

ഞാൻ തിരുവനന്തപുരത്തെ ഹോസ്റ്റലിലെത്തിയതിന്റെ പിറ്റേന്ന് ശ്യാംലാലും അച്ഛനും അമ്മയും സഹോദരിമാരും കൂടി എന്നെ കാണാൻ ഹോസ്റ്റലിലെത്തി. അവർ എന്നെയും കൊണ്ട് മ്യൂസിയം, കാഴ്ചബംഗ്ലാവ് എന്നിവിടങ്ങളിൽ കറങ്ങിയ ശേഷം കാപ്പി കുടിയും കഴിഞ്ഞ് എന്നെ ഹോസ്റ്റലിലാക്കിയ ശേഷം തിരികെപ്പോയി . അടുത്ത അവധി ദിവസം ലാലുവിന്റെ അച്ഛൻ ഞങ്ങളുടെ വീട്ടിലെത്തി. ഞാനും വീട്ടിലെത്തിയിരുന്നു. ഞാൻ വീട്ടിലെത്തിയപ്പോൾ അച്ഛൻ എന്നോട് ചോദിച്ചതിങ്ങനെ: “കൊച്ചേ ഞാൻ നിന്നോട് പറഞ്ഞതല്ലേ പ്രലോഭനങ്ങളിലൊന്നും വീഴരുതെന്ന് ?” ഞാൻ മറുപടിയൊന്നും പറഞ്ഞില്ല. അച്ഛൻ ലാലുവിന്റെ അച്ഛനോട് രണ്ടു പേർക്കും ജോലി കിട്ടിയിട്ട് വിവാഹം നടത്താമെന്നും എനിക്ക് എന്റെ ഷെയറായി ഒരു പറമ്പാണ് എഴുതി കൊടുക്കാൻ ഉദ്ദേശിയ്ക്കുന്നതെന്നും പറഞ്ഞു.

അന്ന് ഇന്റർനെറ്റ് വാട്സാപ് മൊബൈൽ ഒന്നുമില്ലാത്ത കാലമല്ലേ. ഞങ്ങളുടെ വീട്ടിലും അന്ന് ലാന്റ് ഫോൺ ഇല്ല. പ്രണയ ജോഡികൾക്ക് കത്ത് തന്നെ ശരണം.

ശ്യാംലാൽ ആർ ഇ സി യിലെ ഗോവിന്ദൻ സാറിന്റെ കൂടെ ഇമേജ് പ്രോസസ്സിംഗ് പ്രോജക്ടായിരുന്നു ചെയ്തത്. അതിനാൽ കോളേജ് ഹോസ്റ്റലിൽ തന്നെയായിരുന്നു താമസം. അക്കാലത്തെ അമൂൽ ചോക്ളേറ്റിന്റെ പരസ്യം ഇങ്ങനെയായിരുന്നു : A gift for someone you love. ഞാൻ പ്രണയം പ്രകടിപ്പിക്കാനായി ഒരു അമൂൽ ചോക്ക്ലേറ്റ് വാങ്ങി തപാലിൽ ലാലുവിന് അയച്ചു . അത് പോസ്റ്റ്മാൻ വളരെ കഷ്ടപ്പെട്ട് ലാലുവിന്റെ ഹോസ്റ്റൽ മുറിയുടെ കതകിനടിയിലെ വിടവിൽകൂടി തള്ളി അകത്തിട്ടു. ലാലു നല്ല തമാശക്കാരനാണ്.

വീട്ടുകാർ സമ്മതിച്ച് നാലു വർഷം കൂടി കഴിഞ്ഞായിരുന്നു ഞങ്ങളുടെ വിവാഹം. അതിനാൽ ധാരാളം കത്തുകൾ പരസ്പരം അയച്ചു. പ്രണയം വീട്ടിലറിഞ്ഞ അന്നുമുതൽ ഞാൻ കോളേജിൽ എന്തെങ്കിലും ആവശ്യത്തിന് പോകുമ്പോഴും ടെസ്റ്റെഴുതാൻ പോകുമ്പോഴും അച്ഛൻ കൂടെയുണ്ടാകും. ഇതു കാണുമ്പോൾ ലാലുവിനെ കൂട്ടുകാർ കളിയാക്കും. അപ്പോൾ ലാലുവിന് ദേഷ്യം വരും.

ഞാൻ ആലപ്പുഴ എൽ ബി എസ്സിൽ ജോലി ചെയ്യുന്ന സമയം ഒരവധി ദിവസം . ലാലു എന്നെ കാണാൻ സെന്റ് റോസസ് ഹോസ്റ്റലിലെത്തി. എന്നെയും കൂട്ടി പ്പോയി ആലപ്പുഴ ഇന്ത്യൻ കോഫീ ഹൗസിൽ നിന്നും മസാല ദോശയും വടയും ചായയും വാങ്ങിത്തന്നു. പിന്നെ ഞങ്ങൾ ആലപ്പുഴ കടപ്പുറത്തേയ്ക്ക് പോയി. അവിടെ പാർക്ക് തുറന്നിരുന്നില്ല. നട്ടുച്ച സമയം. ചുട്ടുപഴുത്ത മണലിൽ കടൽ കാറ്റേറ്റ് കുറച്ചു സമയം ഇരുന്ന ശേഷം ഞങ്ങൾ തിരികെ പോന്നു.

എനിക്ക് ഐ എച്ച് ആർ ഡി യിൽ ജോയിൻ ചെയ്യേണ്ട ദിവസം ഒരു കോൺട്രാക്റ്റ് സൈൻ ചെയ്യണമായിരുന്നു. മുദ്രപത്രത്തിൽ ഞാൻ തന്നെയായിരുന്നു പ്രിന്റെടുത്തത്. അതിന്റെ ഇരുപുറവും ഞാൻ പ്രിന്റ് ചെയ്തു. ജോയിൻ ചെയ്യാൻ ചെന്നപ്പോൾ അവിടത്തെ അഡ്മിനിറ്റീവ് ഓഫീസർ രവി സാർ മുദ്രപത്രത്തിന്റെ ഇരുവശവും പ്രിന്റെടുത്തതിനാൽ ജോയിൻ ചെയ്യാൻ സമ്മതിക്കില്ലെന്ന് പറഞ്ഞു. 1995 ഫെബ്രുവരി 16 അന്ന് ആറ്റുകാൽ പൊങ്കാലയായിരുന്നു. പ്രാദേശിക അവധി ദിവസം . പുതുതായി പ്രിന്റെടുക്കാൻ മുദ്രപത്രവും കിട്ടില്ല, ടൈപ്പ് ചെയ്യാൻ ആളെയും കിട്ടില്ല. ഞാൻ പിറ്റേന്ന് കൊണ്ടുവന്നാൽ മതിയോ എന്ന് രവി സാറിനോട് ചോദിച്ചു. രവിസാർ സമ്മതിച്ചില്ല. അന്ന് അച്ഛനും ലാലുവും കൂടെയുണ്ടായിരുന്നു. ലാലു അച്ഛനേയും കൂട്ടി ഓട്ടോ പിടിച്ച് കരമന ഭാഗത്തേയ്ക്ക് പോയി. പുതിയ മുദ്രപത്രം വാങ്ങി എഗ്രിമെന്റ് ടൈപ്പ് ചെയ്ത് കൊണ്ടുവന്നു. അങ്ങനെ ഞാൻ ജോയിൻ ചെയ്തു. മൂന്ന് ദിവസത്തെ ട്രെയിനിംഗ് കഴിഞ്ഞ് തൃശ്ശൂർ മാള മോഡൽ പോളിയിൽ ജോയിൻ ചെയ്യാനായി പോയപ്പോൾ തിരുവനന്തപുരം റയിൽവേ സ്റ്റേഷൻ വരെ ലാലു എന്നെ അനുഗമിച്ചു.

1996 മാർച്ച് 26 നായിരുന്നു ഞങ്ങളുടെ വിവാഹം.

അതിന് മുമ്പ് മോഹൻലാലും ഉർവശിയും അഭിനയിച്ച ” മിഥുനം” സിനിമ ഇറങ്ങിയിരുന്നു. ലാലു അത് കണ്ടിരുന്നു. ലാലു ഞാനെഴുതിയ എല്ലാ പ്രണയ ലേഖനങ്ങളും കത്തിച്ചു കളഞ്ഞു. എന്നോടും ലാലു എനിയ് ക്കെഴുതിയ എല്ലാ കത്തുകളും കത്തിച്ചു കളയാൻ പറഞ്ഞു. അങ്ങനെ ഞാൻ മനസ്സില്ലാമനസ്സോടെ ഏകദേശം അഞ്ച് കിലോയിലധികം തൂക്കം വരുന്ന കത്തുകൾ എന്റെ നെഞ്ചോട് ചേർത്ത് പിടിച്ച് കുറച്ചുനേരം നിന്ന ശേഷം വീടിന്റെ തെക്കേ പറമ്പിൽ കൊണ്ടുപോയി കത്തിച്ചു കളഞ്ഞു. അങ്ങനെ പക്വതയെത്തിയ പ്രായത്തിലെ പ്രണയം ഞങ്ങൾ അനശ്വരമാക്കി.

വാൽക്കഷണം: ഞങ്ങളുടെ കോളേജിൽ നിന്നും വിദ്യാർത്ഥികൾ അധ്യാപകരില്ലാതെ കൊടൈക്കനാലിലേയ്ക്ക് ടൂർ പോയിരുന്നു. അതിന് ഞാൻ പോയിരുന്നില്ല. ലാലു എന്നെ വിവാഹം കഴിഞ്ഞ് കൊടൈക്കനാലിലേയ്ക്ക് കൊണ്ട് പോകാമെന്ന് ഒരു മോഹന വാഗ്ദാനം നൽകി. ഡൽഹി, ആഗ്ര , മധുര, പല പല ഡാമുകൾ , കടൽത്തീരങ്ങൾ നെല്ലിയാംപതി എന്നിവിടങ്ങളിലെല്ലാം കൊണ്ടുപോയെങ്കിലും കൊടൈക്കനാലിൽ മാത്രം കൊണ്ടുപോയില്ല. അതേ പറ്റി പറഞ്ഞാൽ പറയും :” കല്യാണത്തിന് മുമ്പ് നീ സാമ്പാർ വയക്കാൻ പഠിച്ചെന്ന് പറഞ്ഞിട്ടു ഇതുവരെ പഠിച്ചില്ലല്ലോ” എന്ന്. അങ്ങനെ 75 ശതമാനം പൊരുത്തങ്ങളും 25 ശതമാനം പൊരുത്തക്കേടുകളുമായി ഞങ്ങൾ സന്തോഷത്തോടെ മുന്നോട്ട്….. ലാലു എന്നെ അടുക്കളയിൽ സഹായിക്കും കേട്ടോ…

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved