literature

ഡോ. ഐഷ വി

വീട് വൃത്തിയാക്കുന്നതിനിടയിലും മറ്റു ജോലികൾക്കിടയിലും രഘുപതി അവരുടെ കുടുംബ ചരിത്രം പറഞ്ഞു കൊണ്ടേയിരുന്നു.

തിരുവനന്തപുരം ജില്ലയിലെ പാറശാലയിൽ അവർണ്ണ സമുദായത്തിൽ പെട്ടൊരാൾ സവർണ്ണ സമുദായത്തിൽപ്പെട്ട ഒരു കുടുംബത്തിന്റെ 2 ഏക്കർ സ്വത്ത് പണയമായി വാങ്ങി. അതിൽ കൃഷി ചെയ്തു . ആ പറമ്പിൽ ഒരു വീടു വച്ചു. ഭാര്യയുമൊത്ത് അവിടെ താമസമാക്കി. കൃഷി ചെയ്യുന്നുണ്ടെങ്കിലും കുലത്തൊഴിലായ ക്ഷുരക വൃത്തി തുടർന്നു. അതിനാൽ കിട്ടുന്ന കാശ് സ്വരൂപിച്ച് വസ്തുവിന്റെ വില സവർണ്ണർക്ക് കൊടുത്തു. കൊടുത്ത കാശിന്റെ രേഖകളും സൂക്ഷിച്ചു. കുറച്ചു നാൾ കഴിഞ്ഞപ്പോൾ സവർണ്ണൻ അവർണ്ണനെതിരെ കേസു കൊടുത്തു. വസ്തു തിരികെ ലഭിക്കണമെന്നായിരുന്നു ആവശ്യം. കാശു കൊടുത്തതിന്റെ രേഖകൾ ഉണ്ടായിരുന്നതിനാൽ കേസിൽ അന്തിമ വിജയം അവർണ്ണനായിരുന്നു.

കാലം കടന്നുപോയി. അവർണ്ണനും ഭാര്യയ്ക്കും കുട്ടികളിലായിരുന്നു. അയാൾ അയാളുടെ സഹോദരീ പുത്രൻ നാരായണനേയും അയാളുടെ ഭാര്യ അവരുടെ സഹോദരീ പുത്രിയേയും ദത്തെടുത്തു. രണ്ടു കുട്ടികളും ആ വീട്ടിൽ താമസിച്ച് സ്കൂളിൽ പോയി. പ്രായപൂർത്തിയായപ്പോൾ രണ്ടു കുട്ടികളേയും തമ്മിൽ വിവാഹം കഴിപ്പിച്ചു. തന്റെ രണ്ടേക്കർ സ്ഥലം അയാൾ നാരായണന്റെ പേരിൽ എഴുതി കൊടുത്തു. നാരായണൻ അതിൽ കൃഷി ചെയ്തു. പറമ്പിന്റെ അതിരിൽ പനകൾ തലയുയർത്തി നിന്നു . പറമ്പിൽ മരച്ചീനി കൃഷിയായിരുന്നു കൂടുതൽ. അവരുടെ വിശപ്പടക്കാനുള്ള പനം നുങ്ക്, പനംചക്കര , പനംകള്ള്, കപ്പ എന്നിവ ആ പറമ്പിൽ നിന്നും ലഭിച്ചു.

നാരായണനും ഭാര്യയ്ക്കും അഞ്ചാറ് മക്കൾ പിറന്നു കഴിഞ്ഞപ്പോഴാണ് നാരായണന് സാമ്പത്തിക ഞെരുക്കം അനുഭവപ്പെട്ടു തുടങ്ങിയത്. തന്റെ അമ്മാവൻ ക്ഷുരകപ്പണി നിർത്താതിരുന്നതു കൊണ്ട് കൈയ്യിൽ കാശുണ്ടായിരുന്നു. എന്നാൽ നാരായണൻ ആ പണി ചെയ്യില്ല എന്ന് ദൃഢ പ്രതിജ്ഞയെടുത്തിരുന്നു. അതിനൊരു കാരണമുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിൽ നാരയണന്റെ ഒരു ബന്ധു സവർണ്ണരിൽ നിന്നും കുറച്ച് ധനം കടമായി വാങ്ങി. നാളുകൾ ഏറെ കഴിഞ്ഞിട്ടും അവർക്കത് വീട്ടാൻ കഴിഞ്ഞില്ല. അവരുടെ പ്രായപൂർത്തിയാകാത്ത മകനെ സവർണ്ണർ കടംകൊടുത്ത ധനത്തിന് പകരമായി കൊണ്ടുപോയി. വീണ്ടും കുറേക്കാലം കഴിഞ്ഞു. ആ കുട്ടിയുടെ അമ്മ ചന്തയിൽ പോയിട്ട് വരുന്ന വഴി കണ്ട കാഴ്ച ഹൃദയ ഭേദകമായിരുന്നു. വയലിൽ കലപ്പ വച്ച് ഉഴുതുകൊണ്ടിരിയ്ക്കുന്നതിൽ കലപ്പയുടെ ഒരു തണ്ടിന്റെയറ്റത്ത് തന്റെ മകനും മറ്റേ തണ്ടിൽ കാളയും. കാളയും കുട്ടിയും കലപ്പ വലിയ്ക്കുന്നത് ഉഴപ്പിയാൽ ഉഴുന്നവന്റെ കൈയിലിരിയ്ക്കുന്ന ചാട്ടവാർ കാളയുടേയും കുട്ടിയുടെയും ദേഹത്ത് മാറി മാറി പതിയ്ക്കും. ഈ കാഴ്ച കണ്ട അമ്മ മോഹാലസ്യപ്പെട്ടു വീണു. പിന്നീടെപ്പോഴോ ബോധം വന്നപ്പോൾ അവർ വീട്ടിലാണ്. ആരൊക്കെയോ കൂടി അവരെ വീട്ടിലെത്തിച്ചിരുന്നു. അവർ വിവരം വീട്ടിൽ പറഞ്ഞു. അവരുടെ ആൾക്കാർ ഒത്തുകൂടി സവർണ്ണരുടെ വീട്ടിൽ കുട്ടിയെ തിരികെ ചോദിയ്ക്കാനായി പോയി. എന്നാൽ അവർക്ക് കുട്ടിയെ തിരികെ കിട്ടിയില്ലെന്ന് മാത്രമല്ല, ഒന്ന് കാണാൻ കൂടി കിട്ടിയില്ല. വീണ്ടും കുറച്ച് ദിവസങ്ങൾ കൂടി കഴിഞ്ഞപ്പോൾ വയലിൽ കുഴിച്ചിട്ട നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തി.

തലമുറകൾ കൈമാറി കേട്ടറിഞ്ഞ ബന്ധുവീട്ടിലെ ഈ സംഭവമാണ് മറ്റുള്ളവർക്കു വേണ്ടി താൻ പണി ചെയ്യില്ല എന്ന് നാരായണൻ ദൃഢപ്രതിജ്ഞയെടുക്കാനുണ്ടായ കാരണം. അതിനാൽ നാരായണൻ കുലത്തൊഴിൽ പഠിച്ചതുമില്ല. ചെയ്തതുമില്ല. രഘുപതിയുടെ ഭാഷയിൽ പറഞ്ഞാൽ മരച്ചീനിക്കുഴി വെട്ടിയും നട്ടും വെയിലു കൊണ്ടും മക്കളെ വളർത്താൻ അച്ഛൻ വളരെ കഷ്ടപ്പെട്ടു. കൃഷിപ്പണിയിൽ നിന്നു മാത്രമുള്ള വരുമാനവുമായി നാരായണനും ഭാര്യയും മക്കളും വളർത്തച്ഛനോടും വളർത്തമ്മയോടുമൊപ്പം ആ വീട്ടിൽ കൂട്ടുകുടുംബമായി കഴിഞ്ഞു.

ഓല മേഞ്ഞ ആ വീട്ടിൽ ചാണകം മെഴുകിയിരുന്ന രീതിയെ കുറിച്ചും ഒരു നാൾ രഘുപതി പറഞ്ഞു. രഘുപതി സ്കൂളിൽ പഠിപ്പിക്കുന്ന കവിതകൾ നന്നായി ചൊല്ലുമായിരുന്നു. അതിനാൽ അധ്യാപകർക്കും സഹപാഠികൾക്കും രഘുപതിയെ വളരെ ഇഷ്ടമായിരുന്നു. രഘുപതി എല്ലാ പവൃത്തിദിവസവും സ്കൂളിലെത്തുന്ന പ്രകൃതക്കാരിയായിരുന്നു. ഒരിക്കൽ രഘുപതിയ്ക്ക് കടുത്ത പനി ബാധിച്ച് സ്കൂളിൽ പോകാനാകാതെ വന്നു. രഘുപതിയെ കാണാനെത്തിയ കൂട്ടുകാരിയോട് പനി ബാധിച്ചതിനാൽ സ്കൂളിൽ പോകാനാകാത്തതിന്റെ വിഷമം പങ്കു വച്ചു. കൂട്ടുകാരി ഈ വിവരം സ്കൂളിൽ അധ്യാപകരെ അറിയിച്ചു. അധ്യാപകരും വിദ്യാർത്ഥികളും കൂടി അന്നു വൈകുന്നേരം രഘുപതിയെ കാണാനെത്തി. രഘുപതിയുടെ അക്കമാർ പനം ചക്കര കാപ്പിയുണ്ടാക്കി അവർക്ക് നൽകി. അസാധാരണമായ നിറത്തിലുള്ള ചാണകം മെഴുകിയ തറ നോക്കി അവർ അതിന്റെ രഹസ്യമന്വേഷിച്ചു. ഓരോ ദിവസവുമുള്ള ചെമ്പരത്തിപൂവ് പറിച്ച് വെള്ളത്തിലിട്ട് വച്ചിരിയ്ക്കും. തറയിൽ ചാണകം മെഴുകുന്ന ദിവസം ഈ ചെമ്പരത്തി പൂക്കൾ ഞരടി വെള്ളത്തിൽ ചേർത്ത് അരിച്ചെടുത്ത വെള്ളത്തിൽ ചാണകം കലക്കി മെഴുകുമ്പോഴാണ് തറയ്ക്ക് ഇത്രയും നല്ല നിറം വരുന്നത് എന്ന വിവരം രഘുപതി അവർക്ക് പറഞ്ഞു കൊടുത്തു.

രഘുപതിയുടെ കാവ്യ മാധുരി ഉപദേശ രൂപേണ കേൾക്കാൻ ഒരിക്കൽ എനിയ്ക്കിട വന്നു.
ഞാനും ഭർത്താവും ചെങ്ങന്നൂർ എഞ്ചിനീയറിംഗ് കോളേജിൽ ജോലി ചെയ്യുന്ന കാലം. കൈ കുഞ്ഞായ മകനെ രഘുപതിയെ ഏൽപ്പിച്ച് പിറ്റേന്ന് ക്ലാസ്സെടുക്കേണ്ട പാഠഭാഗങ്ങൾ ഞങ്ങൾ രണ്ടു പേരും നോക്കുകയായിരുന്നു. പകലും രാത്രിയും കുഞ്ഞിനെ നോക്കി അവർ മടുത്തു കാണണം. മകനെ തൊട്ടിലിലിട്ട് ആട്ടിക്കൊണ്ട് അവർ നാലാം ക്ലാസ്സിൽ പഠിച്ച പാഠഭാഗം ഈണത്തിൽ പാടി.
‘ അമ്മതൻ വാത്സല്യ ദുഗ്ദം നുകർന്നാലേ പൈതങ്ങൾ പൂർണ്ണ വളർച്ച നേടൂ!”

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ജേക്കബ് പ്ലാക്കൻ

രക്തഗന്ധം വമിക്കുന്ന രാജാങ്കണത്തിൽ
രാക്ഷസരാജൻ രാവണൻ ചിരിക്കുന്നു …!
ചന്ദ്രഹാസ ഖഡ്ഗമൂർച്ചയാലിന്നും ധർമ്മം
ചിറകറ്റു പിടയുന്നു ജഡായുവായി …!

പുണ്യം നശിച്ചു നാശത്തിൽ മുങ്ങുമ്പോഴും പണ്ടത്തെ ശാപമോർത്തിന്നും ഞെട്ടുന്നു ലങ്കേശ്വരൻ …!
പതിവൃതയെ വേൾക്കുവാൻ വെമ്പുമ്പോഴും
പതിവ്രതലംഘനമോർത്തയാൾ ഭയക്കുന്നു …!

നിറതിങ്കൾ പെറ്റ നിഴലൊക്കെ നിലാപ്പാലിൽ
നീന്തി രസിച്ചിടുമ്പോൾ…!
നിന്മിഴി പുഴയിൽ നിന്നൊരു കുടം കണ്ണീരുമായി ഇളംകാറ്റിതുവഴി വന്നു ….!
ദുരെ ദൂരെ മേട്ടിൽ നിന്നാരോ നെഞ്ചുരുകി പാടും വിരഹമാം മോരീണത്തിൻതേങ്ങലതിൽ പതിഞ്ഞിരുന്നു ….!
ഇമവെട്ടാതെ നീയോ ശോകമൂകയായി യേതോ അശോക നിലാ നിഴലിലും മിരുന്നിരുന്നു …

അഴിഞ്ഞുലഞ്ഞസാരിയും അലസമിളകിപടർന്ന വാര്‍കുഴലും
വ്യസനം വിന്യസിച്ച മുഖവും വിചലിതഭാവഗാത്രിയുമാം നീ … …നീയെൻ …വിരഹാഗ്നിയിലുരുകുന്ന സീത …!

വാ പിളർന്നെത്തും ദശമുഖ രാക്ഷസൻ….രാവണൻ തൊട്ടാശുദ്ധമാക്കിയ നിൻ താപസ ഗാത്രം യോഗാഗ്നിയില്‍ ഹോമിച്ച തപസ്വിനി നീ …
ദേവി .. …വേദവതി ….!

നിൻ ശാപമോർത്തിന്നും വിഷണ്ണനെങ്കിലുമാ
രാത്രിചരന്‍ കഞ്ജബാണശരമേറ്റു പുളയുന്നു …സുവർണ്ണസൗധങ്ങളിൽ …!
ശ്രീരാമ ശരമേറ്റു ശിരസ്സറ്റു വീഴുമൊരാസുരയുഗ സമാപ്തിക്കായി …!നീ വീണ്ടും പുനർജനിച്ചൂ …!
ദശപുഷ്പങ്ങളാൽ കർക്കിടക
ദുർഘടംതാണ്ടുന്നൂ
ഞങ്ങളിന്നും ….
ദേവീ നിന്നയനം ജപിച്ചീന്നും ദക്ഷിണായനം നമിക്കുന്നു ….! ദുരാത്മാദശമുഖരിൽ
നിന്നുമിന്നും നിൻ തപശ്ശക്തിയാൽ ഭൂമിദേവിയെ രക്ഷിക്കുവാൻ …!നീ വീണ്ടും പിറക്കണേ …!ദേവി … ശ്രീരാമലക്ഷ്മിയായി … വീണ്ടും…

ജേക്കബ് പ്ലാക്കൻ

മുന്നോറോളം കവിതകളുടെ രചയിതാവ്. രണ്ട് നാടകങ്ങളുടെ രചനയും സംവിധാനവും നിർവ്വഹിച്ച അതുല്യ പ്രതിഭ. ദീപിക ദിനപത്രത്തിൻ്റെ മുൻ സർക്കുലേഷൻ മാനേജർ. ഇപ്പോൾ നോർത്തേൻ അയർലെൻ്റിൽ ലണ്ടൻ ഡെറിയിൽ താമസിക്കുന്നു. കോട്ടയം ജില്ലയിൽ ആർപ്പൂക്കര പ്ലാക്കിൽ കുടുംബാംഗമാണ്.

Phone # 00447757683814

ഡോ. ഐഷ വി

രഘുപതി വാതോരാതെ വർത്തമാനം പറയും. എല്ലായിപ്പോഴും രഘുപതി പറയുന്നതെല്ലാം കേട്ടിരിക്കാൻ എന്റെ സമയ പരിമിതി എന്നെ അനുവദിച്ചില്ല. അതിനാൽ എന്റെ തലച്ചോറ് കണ്ടുപിടിച്ച ഒരു വിചിത്രമായ വഴിയുണ്ട്. എന്റെ തലച്ചോറിന്റെ വലതു ഭാഗം രഘുപതിയ്ക്ക് വിട്ടു കൊടുക്കുക. രഘുപതിയ്ക്ക് അവർ പറയുന്നതൊക്കെ കേൾക്കാൻ നല്ലൊരു കേൾവിക്കാരിയെ കിട്ടിയാൽ മതി. എന്റെ ഇടതു തലച്ചോർ അപ്പോൾ മറ്റെന്തെങ്കിലും ബൗദ്ധിക വ്യാപാരങ്ങളിലായിരിയ്ക്കും. എന്നാൽ രഘുപതി പറയുന്നതിൽ കാതലായ എന്തെങ്കിലും അംശമുണ്ടെങ്കിൽ അതെന്റെ തലച്ചോർ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്യും.

അങ്ങനെ രാഘുപതി പറഞ്ഞ കാര്യങ്ങളിലൊന്ന് അവരുടെ വീട്ടിൽ പനങ്കള്ള് ചെത്തിയെടുത്ത് ഉപയോഗിക്കുന്ന കാര്യമായിരുന്നു. പനങ്കള്ള് കാച്ചിയെടുത്ത് അതിന്റെ തെളി പുതിയ മൺകലങ്ങളിലാക്കി വായ മൂടിക്കെട്ടി തട്ടിൻപുറത്തിട്ടേയ്ക്കും. അഞ്ചാറ് മാസം കഴിഞ്ഞു പരിശോധിക്കുമ്പോൾ ഇളം തവിട്ടു നിറം കലർന്ന പനo കൽക്കണ്ടം തയ്യാർ. തെളി മാറ്റിയ പനങ്കള്ളിന്റെ ബാക്കി മട്ടി സഹിതം വലിയ ഉരുളിയിൽ കാച്ചി വറ്റിച്ച് മുറ്റത്തു കുഴിച്ച് അർദ്ധാകൃതി വരുത്തിയ കുഴികളിൽ തേക്കിലകൾ നിരത്തി കാച്ചിയ പാനിയൊഴിച്ച്
തണുക്കുമ്പോൾ നല്ല ആകൃതിയൊത്ത പനംചക്കര അഥവാ കരിപ്പട്ടി തയ്യാർ. ഈ കാച്ചിയ പാനിയിൽ ചുക്ക് ഏലം കുരുമുളക് എന്നിവ ചേർത്താൽ വൈവിധ്യമാർന്ന രുചികളിൽ ഇരുമ്പിന്റെ അംശം കൂടുതൽ കലർന്ന രോഗ പ്രതിരോധ ശേഷി നൽകുന്ന കരുപ്പട്ടി( പനംചക്കര) തയ്യാർ.
( തുടരും.)

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

കാരൂർ സോമൻ

പുസ്തകവും പെണ്ണും അന്യകൈയിലായാൽ തിരിച്ചുകിട്ടാൻ പ്രയാസമെന്നാണ് പ്രമാണം. ബുക്കർ പുരസ്‌ക്കാരം അന്യരുടെ കയ്യിലായതിനാൽ രാഷ്ട്രീയ മറിമായങ്ങൾ നടക്കില്ല. സമൂഹം ഇന്ന് വളരുന്നത് ശാസ്ത്ര സാങ്കേതിക വിജ്ഞാനത്തിന്റെ മടിത്തട്ടിലാണ്. മനുഷ്യരാശിയുടെ പുരോഗമനത്തിനായി ആത്മവിശ്വാസത്തോടെ നിലവിലിരിക്കുന്ന അന്ധവിശ്വാസ–അനീതി-അഴിമതി-അഹന്ത നടക്കുന്ന വ്യവസ്ഥിതിയെ ഉഴുതുമറിക്കുന്നവരാണ് ലോകമെങ്ങുമുള്ള ചിത്ര ശില്പ കലാസാഹിത്യ പ്രതിഭകൾ. അതിലെ ആദ്യ രക്തസാക്ഷിയാണ് ബി.സി. 470-കളിൽ ജീവിച്ചിരുന്ന ഇന്നും നമ്മിൽ ജീവിക്കുന്ന ത്വതചിന്തകളുടെ ആചാര്യനായ സോക്രട്ടീസ്. നിലവിലിരുന്ന ദേവി ദേവന്മാർക്കെതിരെ പ്രതികരിച്ചതിനാണ് അദ്ദേഹത്തെ വിഷം കൊടുത്തു കൊലപ്പെടുത്തിയത്. അന്നത്തെ അന്ധവിശ്വാസങ്ങൾ ഇന്നും ഇന്ത്യയിൽ തുടരുന്നു.

വിശ്വാസങ്ങളെ വിലക്കെടുത്തു ഉൽപാദനം നടത്തുന്നവർക്ക് അതുൾക്കൊള്ളാനാകില്ല. വാർത്തയിൽ കണ്ടത് ഹിന്ദു വികാരം വ്രണപ്പെടുത്തിയതുകൊണ്ട് ബുക്കർ പുരസ്‌ക്കാര ജേതാവായ ഗീതാഞ്ജലി ശ്രീയെ ആഗ്രയിലെ സാംസ്‌ക്കാരിക സംഘടനകളായ രംഗ് ലീല, ആഗ്ര തീയേറ്റർ ക്ലബ് ശ്രീയെ ആദരിക്കുന്നതിൽ നിന്ന് പിന്മാറിയെന്നാണ്. ഇങ്ങനെ കുറെ ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ വർഗ്ഗീയ വാദികൾ വൃണവുമായിട്ടെത്തിയാൽ അതിലെ രസാഭാസങ്ങൾ കണ്ടു രസിക്കാനേ സാധിക്കു. ആഗ്രയിൽ ഞാൻ കുറച്ചുനാളുകളുണ്ടായിരുന്നു. 1978-ൽ ആഗ്ര മലയാളി സമാജം എന്റെ നാടകം അവിടെ അരങ്ങ് തകർത്തിട്ടുണ്ട്. ആഗ്ര സുന്ദരമായ നഗരമാണ് പക്ഷെ സോക്രട്ടീസിന്റെ കാടൻ യുഗത്തിൽ ജീവിക്കുന്നവർ ഇന്നും അവിടെയുണ്ടോ? ഗീതാഞ്ജലിക്കെതിരെ പരാതി കൊടുത്തിരിക്കുന്ന സന്ദീപ് കുമാർ പതക്ക് പറയുന്നത് ശിവനേയും അമ്മ പാർവ്വതിയെക്കുറിച്ചു് ആക്ഷേപകരങ്ങളായ പരാമർശങ്ങൾ ഗീതാഞ്ജലിയുടെ ‘രേത് സമാധി’ എന്ന ഹിന്ദി നോവലിൽ ഉണ്ടെന്നുള്ളതാണ്. അതിൽ ശിവന്റെ തപസ്സ് മുടക്കിയ പാർവ്വതിയും, ചന്ദനതളിരുള്ള തളിരിലകളും പുളകം കൊള്ളുന്ന പാർവ്വതിയുടെ കവിളും കാമതാപമകറ്റാൻ വെമ്പൽ കൊള്ളുന്ന ശിവനുമുണ്ടോ എന്നറിയില്ല.ഇതൊക്കെ കാണുമ്പോൾ തോന്നുക വർഗ്ഗീയത വളരുകയും കാവ്യ സൗന്ദര്യത്തിന്റെ ഇതളുകൾ കൊഴിഞ്ഞു വീഴുന്നതുമാണ്.

മത വർഗ്ഗീയ വാദികൾ അന്ധവിശ്വാങ്ങളിൽ നിന്ന് മുക്തി നേടുന്നതിന് പകരം മത രാഷ്ട്രീയത്തിലൂടെ വിളവെടുപ്പ് നടത്തി ജനജീവിതം നരകതുല്യമാക്കുന്നു.ഇന്നത്തെ സാമൂഹ്യ വ്യവസ്ഥതിയിൽ എഴുത്തുകാർ ശിപായികളായി മാറുന്നു. കുറ്റവാളികളെ പരിരക്ഷിക്കുന്നു. നിയമങ്ങൾ അട്ടിമറിക്കപ്പെടുന്നു. എല്ലാം കണ്ടും കേട്ടും ഉത്ക്കണ്ഠ നിറഞ്ഞ മിഴികളോടെയിരിക്കുന്ന കുറെ മനുഷ്യർ ?

സാമ്പ്രാജ്യത്വത്തിന്റെ അധീനതയിൽ കുരുങ്ങിക്കിടന്ന മനുഷ്യർ ചക്രവർത്തിമാർ ആരാധിക്കുന്ന ദൈവങ്ങളെ ഭയം മൂലം തള്ളി പറഞ്ഞില്ല. കാലത്തിലുറച്ചുപോയ അന്ധവിശ്വാസങ്ങളെ മഹത്തായ ആശയങ്ങളിലൂടെ, വിശ്വാസങ്ങളിലൂടെ വഴിനടത്തിയവരാണ് വികസിത രാജ്യങ്ങളിലെ സർഗ്ഗ പ്രതിഭകൾ.അവർ വിശ്വ സിച്ച ദേവൻ ജീവനുള്ളവനായിരിന്നു. കടങ്കഥകളിലൂടെ കടന്നുവന്ന ദേവനല്ലായിരുന്നു.റോമൻ ചക്രവർത്തി മാർ ഇറക്കുമതി ചെയ്തതു ആരാധിച്ചിരുന്ന എത്രയോ ദേവീദേവന്മാരുടെ ശില്പ ബിംബങ്ങൾ മണ്ണോട് ചേർന്ന് കിടക്കുന്നത് യൂറോപ്പിൽ ഞാൻ കണ്ടിരിക്കുന്നു. അവിടെയെല്ലാം ക്രിസ്തീയ ദേവാലയങ്ങളുയർന്നു. മൂന്നാം നൂറ്റാണ്ടിൽ തുടങ്ങിയ ആ വിശ്വാസം ഇന്ന് അവിശ്വസനീയമാം വിധം ആത്മീയതയും ഭൗതീകതയും തമ്മിലുള്ള പോരാട്ടങ്ങളായി മാറി. ദേവാലയങ്ങൾ കാടുപിടിച്ചു കിടക്കുന്നു.ഇവിടെ ആത്മീയ ജീവിതം ദാരിദ്ര്യമനുഭവിക്കുമ്പോൾ ഇന്ത്യയിലെ മതങ്ങൾ രാഷ്ട്രീയ കൂട്ടുകച്ചവടം നടത്തി ഭയാനകമായ ദുഃഖ ദുരിതങ്ങൾ വിതക്കാൻ ശ്രമിക്കുന്നു. മനസ്സിൽ പെറ്റുപെരുകുന്നത് മതമാണ് ആത്മീയമൂല്യങ്ങളല്ല.

ഭാരതീയ സാഹിത്യ ശാസ്ത്രജ്ഞന്മാർ ബിംബങ്ങളെ അലംങ്കാരങ്ങളാക്കി മനുഷ്യ മനസ്സിന്റെ വികാരങ്ങളെ ഉത്തേജിപ്പിക്കുകയും അത് അനുഭൂതിസാന്ദ്രമായി ആസ്വാദകർക്ക് നൽകുകയും ചെയ്തു. കാലം മാറിയപ്പോൾ ഈ കാവ്യബിംബങ്ങൾ പാശ്ചാത്യ രാജ്യങ്ങളിൽ ഉടഞ്ഞു മണ്ണോട് ചേർന്നുവെങ്കിൽ ഇന്ത്യപോലുള്ള രാജ്യങ്ങളിൽ മത വിശ്വാസങ്ങളെ തൊട്ടുണർത്തി അരക്കിട്ടുറപ്പിക്കുന്നു. ആ വിശ്വാസ വികാരങ്ങളെ ഉത്തേജിപ്പിക്കാൻ രാഷ്ട്രീയക്കാർ മത രാഷ്ട്രീയ കൂട്ടുകച്ചവടം നടത്തുക മാത്രമല്ല കലാ സാഹിത്യത്തെ ഒരു വില്പന ചരക്കാക്കി ഏറ്റെടുത്തുകൊണ്ട് സ്തുതിപാഠകരായ എഴുത്തുകാർക്ക് വാരിക്കോരി കൊടുക്കുന്നു. മത-രാഷ്ട്രീയക്കാർ വിശ്വാസങ്ങളെ ഉല്പാദനശക്തിയായി വികസിപ്പിച്ചെടുത്തു് വിജ്ഞാനത്തെ വികലമാക്കി തെരഞ്ഞെടുപ്പുകളിലും വിജയം കൊയ്യുന്നു. ഈശ്വരനെ തിരിച്ചറിഞ്ഞിട്ടുള്ള യഥാർത്ഥ വിശ്വാസികൾ, ജ്ഞാനികൾ ആരുടേയും പാദങ്ങളിൽ തോട്ടുവണങ്ങാൻ പോകാറില്ല. മനസ്സിനെ പരിശുദ്ധമാക്കുന്നവർക്ക് ‘സർവ്വം ബ്രന്മ’ മെന്ന ആത്മ സംതൃപ്തിയാണുള്ളത്.

സാമൂഹിക ദർശനം എന്തെന്നറിയാത്ത പരമ്പരാഗതമായ വിശ്വാസികളാണ് സാഹിത്യ സൃഷ്ഠികളെ വ്യത്യസ്തങ്ങളായ രീതികളിൽ കാണുന്നത്. ഒരു കഥയോ കവിതയോ നോവലോ അത് സാമുഹിക ജീവിത ത്തിന്റെ യാഥാർഥ്യങ്ങളാണ്. തലച്ചോറുള്ള എഴുത്തുകാരൻ അത് വെളിപ്പെടുത്തുകതന്നെ ചെയ്യും. മതമൗലിക വാദികൾക്ക് അതിലെ മൂല്യങ്ങൾ മനസ്സിലാകില്ല. സാഹിത്യ സൃഷ്ഠികളെ അളന്നുതിട്ടപ്പെടുത്താനറിയാത്ത ഈ കൂട്ടർ സമൂഹത്തിൽ ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കുന്നവരാണ്. പാശ്ചാത്യ രാജ്യങ്ങളിലെ പല രാജാക്ക ന്മാരും എഴുത്തുകാരെ നാട് കടത്തുക മാത്രമല്ല അവരുടെ പുസ്തകങ്ങൾ അഗ്‌നിക്കിരയാക്കിയിട്ടുണ്ട്. ഇന്നവർ പുസ്തകങ്ങളെ ഹൃദയത്തോടെ ചേർത്ത് ജീവിക്കുന്നു. വായനയിൽ അതിസമ്പന്നരായിരിക്കുന്നു. നമ്മളോ കച്ചവട സിനിമകൾ കണ്ട് നിക്ഷിപ്ത താല്പര്യക്കാരായ ടിവി ചാനലുകളെ വളർത്തി ദരിദ്രരായിക്കൊണ്ടിരിക്കുന്നു. ഉള്ളത് പറയുന്നവർ ഇന്ത്യയിൽ ഊരിന് വിരോധികളോ?

ഇന്ത്യയിൽ അന്ധവിശ്വാസികൾ, കപടസദാചാരവാദികൾ, നീതിനിഷേധങ്ങൾ നടത്തുന്നവർ തീക്ഷ്ണ ശരങ്ങളായി മുന്നേറുന്ന കാലമാണ്.മുൻപ് നോവലെഴുത്തുകാരുടെ ബഹളമായിരുന്നെങ്കിൽ ഇന്ന് കവികളുടെ ബഹളം മൂലം ഭാഷാ ദേവിക്ക് ഉണ്ണാനും ഉറങ്ങാനും കൂടി സമയം കിട്ടുന്നില്ല. അതിനിടയിലേക്ക് പൊട്ടി പുറപ്പെട്ടിരിക്കുന്ന ഒരു കൂട്ടരാണ് ദൈവങ്ങളെ വൃണപ്പെടുത്തി നോവൽ എഴുതി എന്ന പരാതി പറയുന്നത്. മനുഷ്യ മനസ്സിൽ ജീവിച്ചിരിക്കുന്ന ദൈവങ്ങളുടെ മേൽനോട്ടവും ഉത്തരവാദിത്വവും വ്യാഖ്യാനങ്ങളും ചില വർഗ്ഗീയ വാദികൾ ഏറ്റെടുത്തിരിക്കുന്നു. സാഹിത്യത്തിന് കനത്ത സംഭാവനകൾ നൽകുന്നവരെയും അസൂയ പൂണ്ട സദാചാരവാദികൾ അടങ്ങാത്ത അമർഷവുമായി സോഷ്യൽ മീഡിയയിൽ വേട്ടയാടുന്നു. ഇവിടെയും അതാണ് കാണുന്നത്. ഇന്റർനാഷണൽ ബുക്കർ പുരസ്‌ക്കാരം നേടിയ ഹിന്ദി നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ ‘ടോംബ് ഓഫ് സാൻഡ്’ ആണ് പുരസ്‌ക്കാരത്തിന് അർഹമായത്. അമേരിക്കൻ വിവർത്തക ഡെയ്‌സി റോക്ക് ആണ് പുസ്തകം ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയത്. ഒരു എഴുത്തുകാരന്റെ എഴുത്തും സ്വാതന്ത്ര്യവും അധികാര കമ്പോളത്തിന്റെ സ്വാതന്ത്ര്യമല്ല. അവർ എന്തെഴുതണമെന്ന് തിരുമാനിക്കുന്നത് മത രാഷ്ട്രീയ വികട നവാദികളുമല്ല. ഉത്തമ സർഗ്ഗധനർ ആരുടെയും അധികാരത്തിൽ കുരുങ്ങികിടക്കുന്നവരുമല്ല. നല്ല സർഗ്ഗപ്രതിഭകൾ താൻ തൊഴുന്ന ഏത് ദൈവമായാലും കള്ളസത്യം സഹിക്കില്ല എന്ന് പറയുന്നവരാണ്. തികച്ചും നിർഭാഗ്യകരമെന്ന് പറയാൻ രാഷ്ട്രിയപണപ്പെട്ടിക്ക് കനമോ, സ്വാധിനമോ ഉണ്ടെങ്കിൽ നോവൽ കാശ് കൊടുത്തു എഴുതിച്ചാലും സാഹിത്യത്തിലെ സിംഹകുട്ടിയാണ്. സാഹിത്യ അക്കാദമി പുരസ്‌ക്കാരം കിട്ടിയാലും ആശ്ചര്യപ്പെടേണ്ടതില്ല. ഗീതാഞ്ജലിക്കെതിരെ പരാതികൾ ഉന്നയിക്കുന്നവർ മനസ്സിലാക്കേണ്ടത് പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള ബുക്കർ പ്രൈസ് എന്നല്ല ഏതുമാകട്ടെ അതൊക്കെ സത്യവും നീതിയും നിലനിർത്തി കൊടുക്കുന്ന പുരസ്‌ക്കാരങ്ങളാണ്. രാഷ്ട്രീയ ഇടപെടലുകളില്ല. കണ്ണിനും മനസ്സിനും കുളിർമ്മ നൽകുന്ന അറിവ് പകരുന്ന രചനകളാണോ എന്നതാണ് പ്രധാനം.എഴുത്തുകാരെന്റെ സർഗ്ഗക്രിയയിൽ കാലഹരണപ്പെട്ട ദൈവങ്ങളെ പറ്റിയും കാലഘട്ടത്തിന്റെ മനോഭാവങ്ങളെപ്പറ്റിയും എഴുതും. അതിനെ അനുഭാവപൂർവ്വം വീക്ഷിക്കാൻ കഴി യാത്തവർ ഒരു ‘ജുഡീഷ്യൽ കമ്മീഷൻ’ വിധിനിർണ്ണയം നടത്താൻ കൊണ്ടുവരിക.  ആ കുട്ടത്തിൽ ഊടുവഴി കളിലൂടെ വന്ന പുരസ്‌ക്കാരങ്ങളും അന്വഷിക്കണം.

അറിവ് അന്വർത്ഥമാകുന്നത് പുതുതലമുറകൾക്ക് ചൈതന്യം പകരുമ്പോഴാണ് . സ്വാർത്ഥരായ പഴയ തലമുറക്കാർക്ക് ആ വിശാലമായ ലക്ഷ്യവുമില്ല അതിനുള്ള വരമൊഴിയെന്ന മാർഗവുമില്ല. അതുണ്ടായപ്പോൾ അവർ അത് സാധിച്ചു . അതുവരെ ഉണ്ടായിരുന്ന വായ്മൊഴിയെന്ന അമൂല്യ ധനം ആ തലമുറയോടെ അസ്തമിക്കുകയായിരുന്നു പതിവ്. ഡോ. ഐഷയുടെ ഓർമ്മച്ചെപ്പ് തുറന്നപ്പോൾ എന്ന അമൂല്യ ഗ്രന്ഥം ഈ കുറവ് നികത്തി.

മുന്നറിവുകളും സ്വന്തം പരീക്ഷണ നിരീക്ഷണ ഫലങ്ങളും ഡോ. കരുക്കളാക്കി കൊണ്ടാണ് വിശദമായും വ്യക്തമായും ലളിതമായും സരസമായും ഈ എഴുത്തുകാരി കരുതിവെച്ചിരുന്ന ഡയറിക്കുറിപ്പെന്ന രൂപരേഖയായി മാറി. ആകർഷണീയമായ ആ ഓർമ്മച്ചെപ്പ് അറിവുകളുടെ രഹസ്യ കലവറയായിരുന്നു. അതു കേവലം രണ്ടു കടലാസിൽ പ്രതിഫലിപ്പിക്കാവുന്ന യജ്ഞം ആയിരുന്നില്ല.

അത് തുറക്കും മുമ്പ് ഐഷ ഡോക്ടറുടെ പരിസരവും പൈതൃകവും ഒന്ന് ചികഞ്ഞു നോക്കുന്നത് നന്നെന്നു കരുതുന്നു.

നാട്ടിക കോളേജ് ഓഫ് അപ്ലൈഡ് സയൻസ് പ്രിൻസിപ്പൽ ബി. ശ്യാം ലാൽ ആണ് ഡോക്ടർ ഐഷയുടെ വലംകൈയായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പ്രിയതമൻ . ആ തണൽ തഴുകിവരുന്ന മന്ദമാരുതനാണ് തന്റെ സഖിയുടെ പിൻബലവും ആന്തരിക ചൈതന്യവും . ഭാര്യയും ഭർത്താവും വിദ്യാധനം കൈകാര്യം ചെയ്യുന്ന ഒരേ തൊഴിലുകാർ. മാത്രമല്ല അനിയത്തി പ്രൊഫ. ഡോ. അനിത വി.യും അക്ഷരക്കുളത്തിൽ തന്നെ നീന്തിക്കുളിക്കുന്ന അരയന്ന പക്ഷികൾ . പ്രകൃതി ഒരുക്കിയ അതിമനോഹരമായ സാഹചര്യങ്ങൾ .

വിദ്യാഭ്യാസ നിലവാരം ഉരച്ചു നോക്കിയാൽ ഡോ. ഐഷ ഉയർന്ന തസ്തികയിലുള്ള ഏത് രാജ്യസേവ നടത്താനും കഴിവുറ്റ വ്യക്തിയാണ്. എങ്കിലും തന്റെ ചിറക്കര ഗ്രാമം ചുറ്റിപ്പറ്റി സേവ ചെയ്യുന്നതിൽ പ്രത്യേക ഔത്സുക്യമുണ്ട്. ഡോ. ഐഷാ വിദ്യാദേവതയുടെ വിവിധ ശാഖകളിൽ അസാമാന്യ പാടവം തെളിയിച്ച വ്യക്തിയാണ്. ഡിഗ്രി നേടിയതിനു ശേഷവും വൈവിദ്ധ്യമാർന്ന അറിവ് നേടുന്നതിൽ ഡോക്ടർ താല്പരയായിരുന്നു. എംസിഎ എടുത്തത് കോഴിക്കോട് റീജിയണൽ എൻജിനീയറിങ് കോളേജിൽ നിന്നാണ്. എം ബി എ എടുത്തത് ഇഗ്നൗവിൽ നിന്ന് . പി എച്ച് ഡി എടുത്തത് കുസാറ്റ് കമ്പ്യൂട്ടർ സയൻസിൽ . മാത്രമോ എൻ എസ് ഐ എമ്മിന്റെ ഹിപ്നോട്ടിക് കൗൺസിലിംഗ് യോഗ ആന്റ് നാച്ചുറോപ്പതി കോഴ്സും ഈക്കൂട്ടത്തിൽ കരസ്ഥമാക്കിക്കഴിഞ്ഞു.

ഇതൊക്കെ നേടിയെങ്കിലും തന്റെ ചിറക്കര ഗ്രാമസേവയാൽ സന്തുഷ്ടയാകുകയായിരുന്നു ഡോ. ഐഷയുടെ മോഹം . വിത്തു ഗുണം പത്തു ഗുണമെന്നാണ് പഴമൊഴി. മതാശുദ്ധിയെന്ന പൈതൃക സ്വത്ത് ഐഷ ഡോക്ടറുടെ ഐശ്വര്യവും കൈത്താങ്ങും. അധ്വാനത്തിൽ കര വിരുതും കൂടി കലർന്നപ്പോൾ ജീവിതവീഥി പ്രകാശപൂരിതമായി ഭവിച്ചു.

പഴമക്കാരിൽ മങ്ങിക്കിടന്ന വിദ്യാഭ്യാസം,മന:ശുദ്ധി, സഹകരണ ശീലം എന്നീ മൂല്യങ്ങൾ പരിരക്ഷിക്കുകയാണ് ഡോ. ഐഷാ വി .യുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ . പഴയതിനെ ദീർഘവീക്ഷണത്തോടെ പഠിച്ചതിനുശേഷമാണ് പുതിയതിനെ ഡോ. സ്വാഗതം ചെയ്തു കാണുന്നത്. സാധാരണക്കാർക്ക് അലഭ്യമായ പാഠങ്ങളാണ് ഡോ. അനുവാചകർക്ക് നൽകി പ്രബുദ്ധരാക്കുന്നത്.

റഫർ അദ്ധ്യായം 11

ഭക്ഷ്യവസ്തുക്കളുടെ കേടുകൂടാതുള്ള സംരക്ഷണക്കാലത്തെപ്പറ്റിയാണ് പറയുന്നത് ശ്രദ്ധിക്കുക.
കുരുമുളക് കേടുകൂടാതെ 25 വർഷം ഇരിക്കും. കൂവക്കിഴങ്ങു പൊടി 10 വർഷവും മഞ്ഞൾപൊടി അഞ്ചുവർഷവും ഇരിക്കുമ്പോൾ പിണംപുളി 10 വർഷം വരെ കേടില്ലാതെ ഇരിക്കും. കൃഷിരീതിയെപ്പറ്റി പറയുകയാണ്, കള പറിച്ചു കഴിഞ്ഞാൽ ചാരം കലക്കിയ വെള്ളം തളിച്ചാൽ ചെടിക്ക് തഴച്ചു വരാൻ കഴിയും. ആൽക്കലിയാണ് ചാരം. അത് നനഞ്ഞാൽ ചൂടിനെ കുറയ്ക്കാൻ കഴിയും.

അദ്ധ്യായം 91ൽ ആമയെപ്പറ്റിയുള്ള കാണാപ്പുറങ്ങൾ കാട്ടുകയാണ് ഡോക്ടർ. കാസർകോഡ് നെല്ലിക്കുന്നിൽ കടലാമ , കൂട്ടംകൂട്ടമായി കരയ്ക്കു വരുന്നത് സുരക്ഷിതമായി മുട്ടയിട്ട് വിരിയിക്കാനാണ്. ആമ മുട്ട വലുതും , തോടില്ലാത്തതും പകരം തോൽ ആവരണമുള്ളതുമാണ്. മുട്ടകൾ കര സംരക്ഷിക്കുമെന്ന ഒരു വിശ്വാസവും സമൂഹത്തിലുണ്ട് .

ആമയ്ക്ക് 500 വർഷം ആയുസ്സുണ്ട്. മാവേലിക്കരയിലും ആമക്കുളങ്ങളുണ്ടായിരുന്നു. ആമക്കുളങ്ങൽ നികത്തി പുതുമണ്ണ് മുകളിൽ ഇട്ട് മണ്ണ് കൃഷിയോഗ്യമാക്കി മാറ്റുന്നു.

അദ്ധ്യായം 91 പഴയ തലമുറ :-

അച്ഛൻറെ പേരിനപ്പുറം ആർക്കും അറിയില്ല .സ്ത്രീകളുടെ പരമ്പര നാമവും അറിയില്ല. താഴ്ന്നവരെ കുറവനെന്നും തേവനും മറ്റുമാണ് വിളി. ദേവി എന്ന നാമം മുന്തിയ ജാതിക്കാർക്കുള്ളതാണ്. പകരം തേവി എന്ന് തീണ്ടവർക്ക് വിളിപ്പേരാക്കാം.

കൃഷിപ്പണിയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ചാന്നാർ എന്നായിരുന്നു രാജാവ് നൽകിയിരുന്ന വിളിപ്പേര്. പുതിയ തലമുറയ്ക്ക് മഹത്വമുള്ള മാനുഷിക മൂല്യങ്ങൾ കൊടുക്കാൻ വിദ്യാഭ്യാസം നൽകുന്നതാണ് ഒരു വഴി. സ്വയം പര്യാപ്തരായി ജീവിതം നയിക്കാൻ കരുത്തുള്ളവരാക്കുകയാണ് സമുദായ സേവനം .

നിഷ്കളങ്കമായ ഡോക്ടറുടെ സേവനങ്ങൾ ചിറക്കര ഗ്രാമത്തിൽ നിസ്തർക്കം വെളിച്ചം വീശുമെന്ന് ഡോ. ഐഷാ വി .യുടെ ചരിത്രത്തിൽ മുദ്രണം ചെയ്യുവാൻ ‘ ഓർമ്മച്ചെപ്പ് തുറന്നപ്പോൾ’ എന്ന ഒറ്റ ഗ്രന്ഥം മതിയാകും എന്ന് സർവ്വാത്മനാ ഏവരും സമ്മതിക്കും.

ഭാവുകങ്ങൾ നേർന്നുകൊണ്ട്

ആറ്റിങ്ങൽ സി ദിവാകരൻ

രാജു കാഞ്ഞിരങ്ങാട്

ഉടലിനെ
ഉപ്പിലിട്ടിരിക്കുന്നു വെയിൽ
അപ്പാർട്ടുമെൻ്റിലെ
അടച്ചിട്ട വാതിലുകളിൽ
അടവച്ച ചൂടിനെ
ആട്ടിപ്പായ്ക്കുവാൻ കഴിയാതെ
കറങ്ങി വശംകെടുന്നു
എ.സിയും ,ഫാനും

മീനം വരുന്നതേയുള്ളു
ചൂടിൻ്റെ സൂക്ഷ്മത
പട്ടാളക്കാരെപ്പോലെയാണ് !
ഏത് മുക്കിലും മൂലയിലും
അരിച്ചെത്തും

വേനലിൻ്റെ മാസ്മരികസൗന്ദര്യം
എന്നൊക്കെ പറയാറുണ്ടോ?!

എങ്കിൽ,
കത്തിനിൽക്കുന്ന കുന്നും,
ചോർന്നുതീർന്ന ചോലയും
ആലസ്യത്തിൽ അനങ്ങാതെ
ഉറക്കം തൂങ്ങിനിൽക്കുന്നമരങ്ങളും

അതിരാവിലെ ജ്വലിച്ചു നിൽക്കുന്ന
ചുവപ്പൻ കിരണങ്ങളും
വേനൽപൂത്തവാകതൻശിഖരങ്ങളും
ചുവന്ന ചരടുനീർത്തിയ മിഴികളും
വിശപ്പു കത്തും കനലും സൗന്ദര്യ –
മല്ലാതെ മറ്റെന്ത്.

രാജു കാഞ്ഞിരങ്ങാട്

സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട്
അച്ഛൻ :- കല്ല്യാടൻ വീട്ടിൽ കണ്ണൻ നായർ
അമ്മ :- കെല്ലറേത്ത് കാർത്ത്യായനിയമ്മ
ഭാര്യ :- അഴീക്കോടൻ ശോഭന
മക്കൾ:- രസ്ന ,രസിക, രജിഷ
ജോലി: – തളിപ്പറമ്പ ആർട്സ് & സയൻസ് കോളേജ് കാഞ്ഞിരങ്ങാട്
ആനുകാലികങ്ങളിൽ എഴുതാറുണ്ട്
ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട്
തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് )എന്നിവ ലഭിച്ചിട്ടുണ്ട്
പ്രസിദ്ധീകരിച്ച പുസ്തകൾ:-
1, ആസുരകാലത്തോടു വിലാപം
2 ,കാൾ മാർക്സിന്
3, കണിക്കൊന്ന (ബാലസാഹിത്യം )
4. ഒരു സ്ത്രീയും പറയാത്തത്
എന്നീ കവിതാ സമാഹാരങ്ങൾ ‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവൽ മലയാള രശ്മി  മാസികയിൽ  ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു.

ഫോൺ :- 9495458138

 

ജോൺ കുറിഞ്ഞിരപ്പള്ളി

വിരസമായ ഒരുദിവസത്തിൻ്റെ അവസാനം വെറുതെ സോഷ്യൽ മീഡിയയിൽ പഴയ സുഹൃത്തുക്കളെ തിരയുകയായിരുന്നു അയാൾ .സോഷ്യൽ മീഡിയയിൽ എം.രജനികാന്ത് എന്നപേരിൽ പ്രസിദ്ധനും കുറെ അധികം ഫോളവേഴ്‌സും ഉള്ള ആളുമാണ് കഥാനായകൻ. കടുത്ത രജനികാന്ത് ആരാധകനായ രാജൻ മാത്യു എം.രജനികാന്ത് എന്ന പേരിൽ പ്രസിദ്ധനായി.
സോഷ്യൻ മീഡിയയിലെ തിരച്ചിലിനിടയിൽ ഒരു ഫോട്ടോ കണ്ണിൽ ഉടക്കി,നല്ല പരിചയം തോന്നുന്നു,അയാൾ സ്വയം പറഞ്ഞു..
“അത് ജോസഫ് അല്ലെ?അതെ, അത് ജോസഫ് തന്നെ”.
വിശദമായി പ്രൊഫൈൽ പരിശോധിച്ചു ,അത് ജോസഫ് തന്നെയാണ് എന്ന് ഉറപ്പിച്ചു.
ഫ്രണ്ട് റിക്വസ്റ് അയക്കണമോ എന്ന് അയാൾ ആലോചിച്ചുകൊണ്ടിരിക്കുമ്പോൾ പ്രൊഫൈലിൽ പച്ച വിളക്ക് കത്തിക്കിടക്കുന്നതു അയാൾ കണ്ടുപിടിച്ചു..ഒരുകാലത്ത് അടുത്ത സുഹൃത്തുക്കളായിരുന്നവർ,എങ്ങനെയോ രണ്ടുവഴിക്ക് പിരിഞ്ഞുപോയി.ഏതായാലും ജോസഫിനെക്കുറിച്ചു് കൂടുതൽ അറിയാനുള്ള മോഹം വർദ്ധിച്ചുവന്നപ്പോൾ മെസ്സേജ് അയച്ചു…
“ജോസഫ് അല്ലെ?”
“അതെ”,നിമിഷങ്ങൾക്കകം മറുപടി വന്നു.
“എന്നെ ഓർമ്മിക്കുന്നുണ്ടോ?ഞാൻ രാജൻ മാത്യു.”
“ശരിക്കും പിടികിട്ടിയില്ല,ആരാ?”
“ഞാൻ….നമ്മൾ ഒന്നിച്ചു ജോലി ചെയ്തിരുന്നത് ഓർമ്മിക്കുന്നില്ലേ?.ഇരുപതു വർഷങ്ങൾക്ക് മുൻപ്,ബാംഗ്ലൂരിൽ.”
“സോറി,ആദ്യം മനസ്സിലായില്ല കേട്ടോ.എങ്കിലും ഒരു സംശയം തോന്നിയിരുന്നു,..സുഖമല്ലേ?”
“ടൈപ്പ് ചെയ്യുന്നത് ബോറടിയാണ്.മെസഞ്ചറിൽ വരൂ”
“ക്ഷമിക്കണേ,ഇവിടെ സൗകര്യങ്ങൾ കുറവാണ്..മൊബൈൽ കൊച്ചുമോൾ എടുത്തുകൊണ്ടുപോയി കളിക്കുകയാണ്.”
ജോസഫ് രജനികാന്ത് എന്ന രാജൻ മാത്യുവിൻ്റെ സഹപ്രവർത്തകൻ ആയിരുന്നു.നാലു വർഷം ഒന്നിച്ചു ഒരേ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നതാണ്..വളരെ അടുത്ത സുഹൃത്തുക്കളും ആയിരുന്നു..അവിചാരിതമായി ഉണ്ടായ ചില സംഭവങ്ങൾ അവൻ്റെ ജീവിതം തകിടം മറിച്ചു.
അവനെക്കൂടാതെ ഒരു ജീവിതമില്ല, എന്ന് പറഞ്ഞു നടന്നിരുന്ന പെൺകുട്ടി മറ്റൊരാളെ വിവാഹം ചെയ്തപ്പോൾ . കടുത്ത മാനസിക സംഘർഷത്തിലായ അവൻ ആരോടും മിണ്ടാതെ തന്നിലേക്ക് ഒതുങ്ങി..
ഡിപ്രഷന് അടിപെട്ട ജോസഫ് ജോലിസ്ഥലത്തു് തുടർച്ചയായി വരാതെ ആയി,അങ്ങനെ അവന് ജോലി നഷ്ടപ്പെട്ടു.

പിന്നീട് അവനെ കാണാനോ ബന്ധപ്പെടുവാനോ കഴിഞ്ഞില്ല.

ഒരു പുതിയ ജോലി കിട്ടി പോകുന്നസമയത്ത് ജോസഫിനോട് പറയണം എന്ന് വിചാരിച്ച് അവനെ അന്വേഷിച്ചു. പക്ഷെ, അവൻ ആ കാലങ്ങളിൽ എവിടെയാണ് എന്നുപോലും അറിഞ്ഞുകൂടായിരുന്നു..
കാലക്രമേണ മനസ്സിലെ അവൻ്റെ ചിത്രം മങ്ങി വിസ്‌മൃതിയിലായി..

ഇപ്പോൾ യാദൃശ്ചികമായി അവനെ സോഷ്യൽ മീഡിയ വഴി കണ്ടുമുട്ടിയിരിക്കുന്നു..അല്പം സ്നേഹവും സഹതാപവും ആകട്ടെ എന്നുകരുതി എഴുതി,പ്രിയ കൂട്ടുകാരാ, നീ എവിടെയാണെന്നും നിൻറെ ചുറ്റുപാടുകൾ എന്താണെന്നും എനിക്കറിഞ്ഞുകൂടായിരുന്നു.. കഴിഞ്ഞ ഇരുപത്തിരണ്ട് വർഷങ്ങളുടെ അകലമുണ്ടെങ്കിലും നീ ഇന്നും എൻ്റെ ഓർമ്മകളിൽ നിന്നും മാഞ്ഞുപോയിട്ടില്ല. നിന്നെ കാണാൻ എന്തുകൊണ്ടോ ഒരാഗ്രഹം.സ്നേഹപൂർവ്വം..

അല്പസമയത്തേക്ക് ഒരു നിശബ്ദത അവരുടെ ഇടയിൽ തങ്ങിനിന്നു. ജോസഫ് ഒന്നും എഴുതിയില്ല.
എങ്കിലും അല്പസമയത്തിന് ശേഷം അവൻ്റെ മറുപടി വന്നു..

“ഞാൻ എന്താണ് എഴുതേണ്ടത് എന്ന് എനിക്കറിയില്ല. ഭാര്യ രണ്ടുവർഷങ്ങൾക്ക് മുൻപ് മരിച്ചു.അവളുടെ ചികിത്സക്കായി വീട് പണയം വച്ച് ബാങ്ക് ലോൺ എടുത്തിരുന്നു. എല്ലാം ശരിയായി വന്നതാണ്. എന്നാൽ പെട്ടെന്ന് ഒരു ദിവസം അവൾ പോയി. ഇപ്പോൾ മകൾക്ക് ബ്ലഡ് ക്യാൻസറിന് ചികിത്സയിലാണ്. സുഹൃത്തുക്കളുടെ സഹായംകൊണ്ട് തട്ടി മുട്ടി പോകുകയായിരുന്നു. അതുകൊണ്ട് ആരെയും,വിഷമിപ്പിക്കേണ്ട എന്ന് വിചാരിച്ചു . എന്തിന് മറ്റുള്ളവരെ ഇതിനെല്ലാം ഇടയിൽ വലിച്ചിഴക്കണം?ഈ ചിന്തകൊണ്ട് ആരുമായും ബന്ധപ്പെടാറില്ല.”

“അപ്പോൾ ജോലി?”
“ജോലിക്ക് കൃത്യമായി പോകാൻ കഴിയുന്നില്ല. മകളുടെചികിത്സയുടെ ഇടയിൽ രണ്ടുംകൂടി കൊണ്ടുപോകാൻ വിഷമം ആണ്. കൂടാതെ തിരിച്ചടവ് മുടങ്ങിയതുകൊണ്ട് ബാങ്കിൽനിന്നും ജപ്തി നോട്ടീസ് വന്നിരിക്കുകയാണ്. ഇല്ല എല്ലാം എഴുതി നിൻറ്റെ മനസ്സ് കലുഷിതമാക്കുന്നില്ല..നിനക്ക് സുഖമല്ലേ?”
“പിന്നെ എന്ത് സംഭവിച്ചത് ?”
“എന്ത് സംഭവിക്കാൻ ?ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് വന്നു.നാളെ അവർ ജപ്തി നടപ്പാക്കാൻ വരും എന്നറിയിച്ചിരിക്കുന്നു.എനിക്ക് ഒന്നും എഴുതാൻ തോന്നുന്നില്ല..നമ്മൾക്ക് പിന്നെ കാണാം.”അവൻ പോയി.
അയാൾക്ക് വിഷമം തോന്നി. സഹായിക്കാമായിരുന്നു.പക്ഷെ ഒന്നും പറയാതെ ജോസഫ് പോയികഴിഞ്ഞിരുന്നു..
ആരാണെങ്കിലും തകർന്നുപോകും..അവൻ ഒന്നും കാര്യമായി പറഞ്ഞുമില്ല.വലിയ അഭിമാനിയാണ്.
എന്തുചെയ്യാനാണ്?അവൻ്റെ വിവരങ്ങൾ വിശദമായികിട്ടിയിരുന്നു എങ്കിൽ സഹായിക്കാൻ കഴിയുമായിരുന്നു.
അര മണിക്കൂർ കഴിഞ്ഞു കാണും,അവൻ്റെ പ്രൊഫൈലിൽ പച്ച വിളക്ക് തെളിഞ്ഞു.
അവൻ വന്നു.
“ക്ഷമിക്കണം,സഹിക്കാൻ കഴിയുന്നില്ല.എല്ലാം നിന്നോട് പറഞ്ഞു വിഷമിപ്പിക്കാൻ മനസ്സ് വന്നില്ല.”
ജോസഫ് എന്നും അങ്ങിനെ ആയിരുന്നു.മറ്റുള്ളവർക്കുവേണ്ടി എന്തും ചെയ്യും.സ്വന്തം കാര്യം നോക്കാറില്ല.
“നാളെ എന്ത് ചെയ്യും?”
“ഒരു സുഹൃത് തല്ക്കാലം അവൻ്റെ വീട്ടിൽ താമസിക്കാം എന്ന് സമ്മതിച്ചിട്ടുണ്ട്.എന്തെങ്കിലും ഒരു മാർഗ്ഗം കാണാതിരിക്കില്ല.”
“ബാങ്കിൽ എത്ര അടയ്ക്കണം?”
“അയ്യോ അത് വലിയ തുകയാണ് .എട്ടുലക്ഷം രൂപ അടയ്ക്കണം.”
“അത്രയും തുക നാട്ടിലെ എൻ്റെ അക്കൗണ്ടിൽ കാണില്ല.അടുത്ത ആഴ്ച ഞാൻ നാട്ടിൽ വരുന്നുണ്ട്.അപ്പോൾ വരെ പിടിച്ചു നിൽക്കാൻസാധിക്കുമോ?”
“എല്ലാ അവധിയും തെറ്റിയതാണ്.സാരമില്ല. വരുന്നതുപോലെ വരട്ടെ”
“എൻ്റെ നാട്ടിലെ അക്കൗണ്ടിൽ ഒരു അഞ്ചു ലക്ഷം രൂപ കാണും.അത് മതിയാകില്ലല്ലോ”
“പകുതി പൈസ അടച്ചാൽ വീണ്ടും ലോൺ അഡ്ജസ്റ്റ് ചെയ്യാം എന്ന് ബാങ്കിൽ നിന്നും പറഞ്ഞിരുന്നു..എന്ത് ചെയ്യാനാണ്?.സാരമില്ല.വരുന്നപോലെ വരട്ടെ.”
“ഞാൻ ഒരു അഞ്ചുലക്ഷം രൂപ അയച്ചുതരാം .വേണമെങ്കിൽ ഞാൻ ബാങ്കിൽ വിളിച്ചുപറയാം ”
“വേണ്ട, നിനക്ക് ബുദ്ധിമുട്ടാകും.ഞാൻ എവിടെ നിന്ന് അത് തിരിച്ചു തരാനാണ് ?”
” അക്കൗണ്ട് നമ്പർ തരൂ .ഞാൻ നാട്ടിൽ വന്നിട്ട് ബാക്കി കാര്യങ്ങൾ ആലോചിക്കാം.”
“അയ്യോ വേണ്ട,.തൻ്റെ സന്മനസ്സിന് നന്ദി.ഞാൻ പോകുന്നു.”
“ജോസഫ്,നിൽക്കൂ ,ഞാൻ പറയുന്നത് കേൾക്കൂ. അക്കൗണ്ട് നമ്പർ തന്നാൽ . ഇപ്പോൾ തന്നെ പൈസ അയക്കാം.ബാക്കി നാട്ടിൽ വരുമ്പോൾ നോക്കാം”
“വേണ്ട സുഹൃത്തേ,എൻ്റെ വിഷമങ്ങൾ എന്നോടുകൂടി അവസാനിക്കട്ടെ.ഭാഗ്യമുണ്ടെങ്കിൽ വീണ്ടും കാണാം.”
“ജോസഫ്…”
അൽപസമയം അവൻ നിശ്ശബ്ദനായി.എങ്കിലും അവൻ്റെ പ്രൊഫൈലിലെ പച്ച വെളിച്ചം അണഞ്ഞില്ല..
വീണ്ടും നിർബ്ബന്ധിച്ചപ്പോൾ അവൻ അക്കൗണ്ട് നമ്പർ അയച്ചു തന്നു.
“ഞാൻ പറഞ്ഞു,”ഒരു മണിക്കൂറിനകം ക്യാഷ് എത്തും.ഇപ്പോൾ തന്നെ അയക്കും .”
“ശരി”.
അവൻ്റെ പ്രൊഫൈലിലെ ആ പച്ചവെളിച്ചം അണയാതെ രണ്ടുദിവസം കത്തിനിന്നു..
അയാൾ അവൻ്റെ മറുപടിക്കായി കാത്തു.
രണ്ട് ദിവസം കഴിഞ്ഞു.
കാത്തിരുപ്പ് നീണ്ടുപോയപ്പോൾ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി.എന്തോ സംഭവിച്ചിട്ടുണ്ട് എന്നുമനസ്സ് പറഞ്ഞുതുടങ്ങി..
പിന്നെ,അയാളെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആ പച്ചവെളിച്ചം അണഞ്ഞു.ജോസഫിൻ്റെ പ്രൊഫൈലും കാണാനില്ല.
ബാങ്കിൽ വിളിച്ചുനോക്കിയപ്പോൾ ക്യാഷ് എത്തി ഒരു മണിക്കൂറിനകം അത് പിൻവലിച്ചിരിക്കുന്നു എന്ന വിവരം കിട്ടി.
നാട്ടിലെത്തി,ജോസഫിൻറെ അഡ്രസ് കണ്ടുപിടിച്ചു, അന്വേഷിച്ചു ചെന്നു. ജോസഫ് മരിച്ചിട്ടു വർഷങ്ങൾ അഞ്ചു കഴിഞ്ഞിരുന്നു..
വിശദമായി പോലീസിൽ ഒരു കംപ്ലയിൻറ് എഴുതിക്കൊടുത്തു.എല്ലാം കേട്ടതിനുശേഷം ഓഫീസർ പറഞ്ഞു,”എന്നാലും നിങ്ങൾക്ക് മൂന്നുലക്ഷം രൂപ ലാഭം കിട്ടിയില്ലേ?”
“അതെങ്ങനെ?”
“നിങ്ങൾ എട്ടു ലക്ഷം രൂപ കൊടുക്കാൻ തയ്യാറായിരുന്നു,ശരിയല്ലേ?”
“അതെ,”
“നിങ്ങൾ കൊടുത്തത് അഞ്ചുലക്ഷം രൂപ മാത്രം.നിങ്ങൾക്ക് ലാഭം മൂന്നുലക്ഷം:”
അയാൾക്ക് കോമഡി പറയാം.കാശ് പോയത് അയാളുടേതല്ലല്ലോ.
രണ്ടാഴ്ച കഴിഞ്ഞുപോയി.ഒന്നും സംഭവിച്ചില്ല.
ഒരു പാവപ്പെട്ടവൻ്റെ സഹായം അഭ്യർത്ഥിച്ചുകൊണ്ടുള്ള സന്ദേശം വന്നത് അയാൾ വായിച്ചുനോക്കി.ഒരപകടത്തിൽ അയാളുടെ നട്ടെല്ല് മൂന്നായി ഒടിഞ്ഞുപോയിരിക്കുന്നു.എന്തെങ്കിലും സഹായം ചെയ്യണം.
പാവം മനുഷ്യൻ, നട്ടെല്ല് ഇല്ലങ്കിലും കംപ്യൂട്ടറിൻ്റെ മുൻപിൽ മണിക്കൂറുകളോളം ഇരുന്ന് ഫ്രണ്ട് റിക്വസ്റ്റ് അയക്കാൻ അയാൾ എത്ര കഷ്ട്ടപ്പെട്ടുകാണും,എന്നോർത്തപ്പോൾ എം. രജനികാന്ത് എന്ന സാമൂഹ്യപ്രവർത്തകനിൽ നിന്നും ഒരു നെടുവീർപ്പ് ഉയർന്നു..

 

ഡോ. ഐഷ വി

ചിരവത്തോട്ടത്ത് വലിയ വിള വീട്ടിലെ ചാമ്പയ്ക്ക തോട്ട വച്ച് പറിച്ചിട്ടു തരുമ്പോൾ അമ്മ പറഞ്ഞു:” ഈ ചാമ്പ വല്യമാമൻ തിരുവനന്തപുരം ആയുർവേദ കോളേജിൽ പഠിക്കുന്ന കാലത്ത് അവിടെ താമസിച്ചിരുന്ന വീട്ടിൽ നിന്നും വിത്തു കൊണ്ടുവന്ന് നട്ടതാണ്.” നല്ല ചുവന്നുതുടുത്ത ചാമ്പയ്ക്കകൾ തിന്നുമ്പോൾ വിത്തു കൊണ്ടുവന്ന് നട്ട വല്യമാമന് മനസ്സാലെ നന്ദി പറഞ്ഞു കൊണ്ട് ചിറക്കരത്താഴത്തെ വീട്ടിൽ നടാനായി കുറച്ച് വിത്തുകൾ കൂടി ഞാൻ ശേഖരിച്ചു. മാത്രമല്ല അത് നട്ട് പിടിപ്പിക്കുകയും ചെയ്തു.

അമ്മയുടെ അച്ഛനും അമ്മയുടെ അച്ഛന്റെ പൂർവ്വികരും ആയുർവേദ വിജ്ഞാനം പാരമ്പര്യമായി കിട്ടിയ വൈദ്യന്മാർ ആയിരുന്നു. എന്നാൽ വല്യമാമൻ തിരുവനന്തപുരം ഗവ.ആയുർവേദ കോളേജിലാണ് പഠിച്ചത് എന്ന വിവരം അന്ന് ചാമ്പയ്ക്ക പറിക്കുന്നതിനിടയിലാണ് എനിക്ക് ലഭിച്ചത്. വല്യമാമൻ ആയുർവേദ കോളേജിൽ പഠിക്കുന്ന കാലത്ത്(1950 കളിൽ) ഇന്റഗ്രേറ്റഡ് മെഡിസിൻ കോഴ്സായിരുന്നു. ആയുർവേദ ഡോക്ടർമാർക്ക് അലോപ്പതി കൂടി പ്രാക്ടീസ് ചെയ്യാൻ കഴിയുമായിരുന്നു. പിന്നീട് അലോപ്പതിക്കാരുടെ പ്രതിഷേധം മൂലം അത് നിർത്തലാക്കി.

ആയുർവേദ കോളേജിൽ പഠിക്കുന്ന കാലത്ത് പാഠ്യപദ്ധതിയിൽ ഇല്ലാതിരുന്ന ചില അറിവുകൾ കൂടി വല്യമാമനുണ്ടായിരുന്നു. അവയിൽ ചിലത് പാരമ്പര്യമായി ലഭിച്ച അറിവുകളാണ്. പിന്നെ ആയുർവേദ ചികിത്സയ്ക്കായി ലോഹഭസ്മങ്ങൾ തയ്യാറാക്കുന്ന വിധം വല്യമാമന് അറിയാമായിരുന്നു..
കൊല്ലം പരവൂരിലെ അകന്ന ബന്ധുവായ ഒരു സന്യാസിയുടെ പക്കൽ നിന്നും ലഭിച്ച അറിവുകളാണത്. വല്യമാമന്റെ കുട്ടിക്കാലത്ത് അദ്ദേഹത്തിന് സന്നിപാതജ്വരം ബാധിക്കുകയുണ്ടായി. രോഗം മൂർച്ഛിച്ച് അദ്ദേഹം മരണാസന്നനായി. ആ സമയത്ത് വല്യമാമൻ ഈശ്വരനെ കണ്ടു എന്നാണ് അമ്മ പറഞ്ഞുള്ള അറിവ്. ശക്തമായ പ്രകാശമായാണ് അദ്ദേഹം ഈശ്വരനെ ദർശിച്ചത്. മരണാസന്നനായ വല്യമാമനെ അദ്ദേഹത്തിന്റെ അച്ഛനമ്മമാർ പരവൂരിലെ സന്യാസിയുടെ അടുത്തേയ്ക്ക് കൊണ്ടുപോയി. സന്യാസി ഈയം, ഗന്ധകം , പിത്തള തുടങ്ങിയവ നീറ്റിയ ഭസ്മവും മറ്റും ചേർന്ന ആയുർവേദമരുന്നുകൾ വല്യമാമന് നൽകി. അസുഖം പൂർണ്ണമായും ഭേദമായി. പഥ്യത്തിന്റെ ഭാഗമായി മത്സ്യ മാംസാദികൾ ഒഴിവാക്കാൻ സന്യാസി നിർദ്ദേശിച്ചിരുന്നു. വല്യമാമൻ മത്സ്യമാംസാദികൾ എന്നെന്നേയ്ക്കുമായി ഒഴിവാക്കി. സന്നിപാതജ്വരം ( ടൈഫോയിഡ് ) കുടലിനെ ബാധിക്കുന്ന അസുഖമാണ്. അത് വന്നതിനു ശേഷം വല്യമാമൻ ഭക്ഷണം കഴിക്കാനുള്ള പാത്രം ചൂടുവെള്ളത്തിൽ കഴുകിയേ ഉപയോഗിച്ചിരുന്നുള്ളൂ. വല്യമാമൻ ആയൂർവേദ കോളേജിലെ പഠനത്തിനു ശേഷം പരവൂരിലെസന്യാസിയുടെ അടുത്ത് പോയി മരുന്നിനായി ലോഹ ഭസ്മങ്ങൾ നീറ്റിയെടുക്കുന്ന വിധവും അതിന്റെ പ്രയോഗവും പഠിച്ചു. രസം( മെർക്കുറി), സ്വർണ്ണം മുതലായവ അതിൽപ്പെടും.

സന്യാസിയുടെ ജീവിത രീതിയിൽ ആകൃഷ്ടനായിട്ടാകണം വല്യമാമൻ അവിവാഹിതനായി തുടർന്നു. ജീവിതാവസാനം വരെ രോഗികളെ നന്നായി ചികിത്സിയ്ക്കുന്ന അവർക്കു വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച കൈപ്പുണ്യമുള്ള വൈദ്യനായിരുന്നു അദ്ദേഹം. പല ആയുർവേദ മരുന്നു കമ്പനിക്കാരും വല്യമാമന്റെ പക്കൽ നിന്നും ലോഹ ഭസ്മങ്ങൾ തയ്യാറാക്കുന്ന വിധം പഠിച്ചിരുന്നു.

രോഗികൾക്ക് രോഗം പൂർണ്ണമായും ഭേദമാകാനായി വീട്ടിൽത്തന്നെ മരുന്നുണ്ടാക്കി നൽകാനും അദ്ദേഹം മടിച്ചില്ല. പാവപ്പെട്ട രോഗികൾക്ക് സൗജന്യങ്ങളും അദ്ദേഹം ചെയ്തിരുന്നു. രോഗം മാറുക എന്ന ഒറ്റ ലക്ഷ്യമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. അതിനാൽ തന്നെ മരുന്നുത്പാദിപ്പിയ്ക്കാനുള്ള ചിലവ് വരവിനേക്കാൾ കൂടുതലുമായിരുന്നു. സാമ്പത്തികം കമ്മി.

പക്ഷേ രോഗം ഭേദമായവർ അദ്ദേഹത്തെ ദൈവതുല്യനായി കണ്ടു. ഗർഭപാത്രത്തിൽ ടി ബി(ക്ഷയരോഗം) ബാധിച്ച് 18 ദിവസത്തോളം ബോധരഹിതയായ ഒരു സ്ത്രീയെ അദ്ദേഹം ചികിത്സിച്ച് ഭേദമാക്കിയിരുന്നു. മറ്റു സ്പെഷ്യലിസ്റ്റുകൾ ഒന്നും നാട്ടിലില്ലാതിരുന്ന കാലത്ത് ഒരു വിധം എല്ലാ രോഗത്തിനും അദ്ദേഹം തന്നെ പരിഹാരം കണ്ടെത്തിയിരുന്നു. ആയുർവേദ മരുന്നുകൾ നിർമ്മിക്കാൻ ഔഷധ സസ്യങ്ങൾ നട്ടുപിടിപ്പിക്കുകയും പശുക്കളെ വളർത്തുകയും ചെയ്തിരുന്നു. അങ്ങനെ ഒരാൾ വല്യമാമൻ വൈദ്യശാലയിലായിരുന്ന സമയത്ത് ചെവിപഴുത്ത ഒരു പശുവിനെ വീട്ടിലെത്തിച്ച ശേഷം അതിന്റെ വില വൈദ്യശാലയിലെത്തി വാങ്ങിച്ച് കടന്നു കളഞ്ഞു. വീട്ടിലെത്തിയ വല്യമാമൻ പശുവിനെ കാണാനായി ചെന്നപ്പോഴാണ് പശുവിന്റെ ചെവിയിൽ നിന്നും ദുർഗന്ധം വമിയ്ക്കുന്ന വിവരം മനസ്സിലായത്. അദ്ദേഹം പശുവിന്റെ ചെവിയിലെ പഴുപ്പെടുത്ത് കൾചർ ചെയ്ത് ഏതണുവാണെന്ന് മനസ്സിലാക്കിയ ശേഷം ആയുർവേദ മരുന്നുകൾ കൊടുത്ത് പശുവിനെ പൂർണ്ണമായും സുഖപ്പെടുത്തി.

സാധാരണ ഗതിയിൽ അറവു വിലയ്ക്ക് വിൽക്കേണ്ടിയിരുന്ന പശുവിന് ആയുസ്സ് നീട്ടി കിട്ടി. അതിന്റെ നന്ദി സൂചകമായി പശു വല്യ മാമനെ കാണുമ്പോൾ നീട്ടി വിളിച്ച് ശബ്ദമുണ്ടാക്കി സ്നേഹം പ്രകടിപ്പിച്ചിരുന്നു. പ്രദേശനിവാസിയായ ശ്രീ സഖാവ് സുകുമാരൻ അദ്ദേഹം മരിക്കുന്നതിന് ഒരാഴ്ച മുമ്പ് എന്നെ ബസ് സ്റ്റോപ്പിൽ വച്ച് കണ്ടപ്പോൾ അദ്ദേഹത്തിന്റെ മകൾ കുട്ടിയായിരുന്നപ്പോൾ കാലിലുണ്ടായിരുന്ന ഒരു വ്രണം വല്യമാമൻ ചികിത്സിച്ച് ഭേദമാക്കിയ അനുഭവം പങ്കു വച്ചു. കുട്ടിയുടെ കാലിൽ പൊള്ളൽ പോലെ വന്ന് പൊട്ടിയ വ്രണം പല സ്ഥലങ്ങളിൽ കൊണ്ടുപോയി ചികിത്സിച്ചിട്ടും ദേദമാകാതെ നിന്നു . കുട്ടി കരച്ചിലോട് കരച്ചിൽ. അതു വഴി പോവുകയായിരുന്ന വല്യമാമൻ കുട്ടിയുടെ കരച്ചിലിന്റെ കാരണമന്വേഷിച്ചു. വ്രണമാണ് കാരണമെന്നറിഞ്ഞപ്പോൾ വ്രണം പരിശോധിച്ചു. പിന്നെ വല്യമാമൻ വെറ്റിലയും ചുണ്ണാമ്പും ആവശ്യപ്പെട്ടു. അവർ അത് സംഘടിപ്പിച്ച് കൊടുത്തു.അത് കൈ വെള്ളയിലിട്ട് തിരുകിയെടുത്ത ചാറ് കുട്ടിയുടെ കാലിലെ വ്രണത്തിൽ ഒഴിച്ചു കൊടുത്തു. കുട്ടി നീറ്റൽ കൊണ്ട് പുളഞ്ഞെങ്കിലും അന്ന് വൈകുന്നേരത്തോടെ വ്രണം കരിയാൻ ആരംഭിച്ചു. മൂന്ന് ദിവസം മൂന്ന് നേരം ഇതാവർത്തിച്ചപ്പോൾ വ്രണം പൂർണ്ണമായും ഭേദമായി. ഒരു രൂപയുടെ ചിലവു പോലുമില്ലാതെയാണ് ആ വ്രണം അന്ന് ഭേദമാക്കിയത്.

ആർത്തവ വേദന ഒഴിവാക്കാനായി അഭയാരിഷ്ടം ത്രിഫലാദി ചൂർണ്ണം തേനിൽ കുഴച്ചത് എന്നിവ എനിക്ക് നൽകിയിരുന്നു. ഞങ്ങൾ നാട്ടിലെത്തിയ കാലം മുതൽ കുടുംബാംഗങ്ങളുടെയെല്ലാം ചികിത്സ നിർവ്വഹിച്ചിരുന്നത് അദ്ദേഹമാണ്. ഞാൻ എംസിഎയ്ക്ക് പഠിക്കുന്ന സമയത്ത് പാണിനിയൻ വ്യാകരണം നാച്ചുറൽ ലാങ്വേജ് പ്രോസസിംങ്ങിന് പറ്റിയതാണെന്ന് പറഞ്ഞപ്പോൾ പാണിനിയുടെ സംസ്കൃതവ്യാകരണപുസ്തകം അദ്ദേഹം എനിക്കു നൽകി. ധാരാളം പുസ്തകങ്ങൾ വായിക്കുന്ന ശീലം വല്യമാമനുണ്ടായിരുന്നു. മെഡിക്കൽ ജേർണലുകൾ വായിച്ച് അദ്ദേഹം അറിവ് കാലാനുസൃതമാക്കിയിരുന്നു. കേരള ഭാഷാ ഇൻസ്ടിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച മഹാഭാരത തർജ്ജമയും നിത്യചൈതന്യ യതിയുടെ ഗീതാ വ്യഖ്യാനവും പരിണാമ സിദ്ധാന്തങ്ങളും അദ്ദേഹത്തിന്റെ ഗ്രന്ഥശേഖരത്തിലുണ്ടായിരുന്നു. വായിക്കുന്ന പുസ്തകത്തിലെ പ്രധാന ഭാഗങ്ങൾ അടി വരയിടുന്ന ശീലവും അദ്ദേഹത്തിനുണ്ടായിരുന്നു. അങ്ങനെ എന്റെ അനുജത്തി കണ്ട ഒരംശമാണ് ” പ്രമേഹ രോഗികൾക്ക് കുമ്പളങ്ങ ആഹാരവും ഔഷധവുമാണ്” എന്നത്. ഞങ്ങൾക്കും അദ്ദേഹം ധാരാളം പുസ്തകങ്ങൾ സമ്മാനിച്ചിരുന്നു. വല്യ മാമൻ സമ്മാനിച്ചതായി എന്തെങ്കിലുമൊക്കെ സാധനങ്ങൾ ഞങ്ങളുടെ വീട്ടിനകത്തും ചെടികളും വൃക്ഷങ്ങളും വീട്ടിന് പുറത്തും ഉണ്ട് . 1999 ജൂണിൽ അദ്ദേഹം മരിച്ചെങ്കിലും ഇന്നും അവ കാണുമ്പോൾ ഞങ്ങൾ വല്യമാമനെ ഓർത്തു പോകും.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ജേക്കബ് പ്ലാക്കൻ

ഊ ..ഊ… ചുണ്ടുരുട്ടി ….ഊക്കോടെ …
ഊതി തെളിക്കുന്നു കനൽപ്പൊരികൾ …!
ഉമിതീയിലുരുകിതെളിയുന്നു പൊന്ന് …!
ഊതിക്കാച്ചുന്നു പൊന്നാശാരി യാ മിന്ന് …!

മെല്ലെ മെല്ലെ … ശുദ്ധ ഹൃദയനാം മിടയൻ
ഇല്ലി തണ്ടിലൂതിയൂതി ഗാനാമൃതം പൊഴിക്കെ …!
ഹൃദയ വീണയിൽ മയങ്ങും രഹസ്യ രാഗമാലിക ….
മൃദുവിരലാൽ തൊട്ടുണർത്തുന്നു രസവതിയാളും .!

കാറ്റൂതും സ്വര ഘനരാഗങ്ങളാൽ
പേരാലിനിലകൾ യാദ്യതാളാനുഭൂതിയിലാടവേ …
കുയിൽപ്പാട്ടിലൊരു ചെമ്പകപൂമണംപോൽ
പുലർകാല രശ്മികളോഴുകിപരക്കുമ്പോൾ …!
അസഹ്യമാം തണുപ്പിനുടപ്പെറിഞ്ഞു സഹ്യാദ്രി
ധൂസരകിരണങ്ങളേറ്റുണരവെ …!
ഊതി യൂതി തെളിച്ചൊരു ചെങ്കനലായി
ഊര്‍ധ്വ സ്ഥായിലെത്തുന്നു സൂര്യബിംബവും …!

വാക്കുകൾ കണ്ഠങ്ങളിലുടഞ്ഞവർ വകതേടി
വയലുകൾ തോറും കാവതികാക്കളായിപാറവെ ..!
വെയിൽ വേകുമാ ചേറ്റുമാറിലും മവർ
ഞാറ്റുപാട്ടിനിരടികളിൽ …തീ …മറക്കുന്നു …
ഞാറുപാകുന്നു …! നിര്‍വൃതിനുകരുന്നു …!

വെണ്ണിലാവിൻ മനസ്സുള്ളവരവർതൻ
വിയർപ്പു മണികളാലുട്ടുന്നു നമ്മളെയും …!
ഉള്ളിലവർകിളിർത്തുന്നു ഒലിവിലതളിരുകൾ ..!
ഉലകിഴിയുന്നു പൂക്കതിരിൻ സ്നേഹ പരിമളം …!

ജേക്കബ് പ്ലാക്കൻ

മുന്നോറോളം കവിതകളുടെ രചയിതാവ്. രണ്ട് നാടകങ്ങളുടെ രചനയും സംവിധാനവും നിർവ്വഹിച്ച അതുല്യ പ്രതിഭ. ദീപിക ദിനപത്രത്തിൻ്റെ മുൻ സർക്കുലേഷൻ മാനേജർ. ഇപ്പോൾ നോർത്തേൻ അയർലെൻ്റിൽ ലണ്ടൻ ഡെറിയിൽ താമസിക്കുന്നു. കോട്ടയം ജില്ലയിൽ ആർപ്പൂക്കര പ്ലാക്കിൽ കുടുംബാംഗമാണ്.

Phone # 00447757683814

ഡോ. ഐഷ വി

രംഗം : തിരുവനന്തപുരം പ്രസ്സ് ക്ലബ്ബ് .
തീയതി: 9/7/2022
സമയം: 5 മണി.
പരിപാടി : പുസ്തക പ്രകാശനം.

കഴിഞ്ഞ രണ്ടുവർഷമായി മലയാളം യുകെ . കോമിൽ പ്രസിദ്ധീകരിച്ചു വന്നിരുന്ന ഓർമ്മചെപ്പ് തുറന്നപ്പോൾ എന്ന പംക്തി , ശ്രീ റ്റിജി തോമസിന്റെ സ്നേഹമസൃണമായ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ആദ്യ നൂറ് അധ്യായങ്ങൾ ചേർത്ത് പുസ്തകമാക്കാൻ തീരുമാനിച്ചു. ശ്രീ റ്റിജി തോമസ് തന്നെ പ്രസാധന രംഗത്ത് 3 പതിറ്റാണ്ടോളം പ്രവൃത്തിപരിചയമുള്ള കാർട്ടൂണിസ്റ്റ് ശ്രീ ഒ സി രാജുവിനെ ഏർപ്പാടാക്കി തന്നു. ISBN നമ്പർ എടുക്കുന്നതു മുതൽ പുസ്തകത്തിന്റെ കവർ ഡിസൈൻ, ചില വരകൾ, എഡിറ്റിംഗ് , പ്രിന്റിംഗ് , പ്രിന്റ് ചെയ്ത കോപ്പി എന്റെ വീട്ടിലെത്തിയ്ക്കൽ, പ്രകാശന പരിപാടിയുടെ നോട്ടീസ്, രസീത് ബുക്കിന്റെ പ്രിന്റിംഗ് എല്ലാം ശ്രീ ഒ സി രാജു തന്നെ ചെയ്തു തന്നു. അക്കാര്യത്തിൽ എനിക്ക് യാതൊരു പ്രയാസവും നേരിടേണ്ടി വന്നില്ല. പ്രകാശന ചടങ്ങിനായി തിരുവനന്തപുരം പ്രസ്ക്ലബ് ബുക്കു ചെയ്യുക , വിഡിയോ, ഫോട്ടോ എന്നിവ ഏർപ്പാടാക്കുക എന്നിവ ചെയ്തത് എന്റെ പൂർവ്വ വിദ്യാർത്ഥിയും യുവ കവിയുമായ ശ്രീ അഖിൽ പുതുശ്ശേരിയായിരുന്നു. ചായ , ലഘു ഭക്ഷണം എന്നിവ എന്റെ ഭർത്താവിന്റെ അനുജൻ ശ്രീ സജിലാൽ ഏർപ്പാടാക്കിയിരുന്നു. സ്വീകരണ കമ്മിറ്റിയുടെ നേതൃത്വം എന്റെ സഹോദരൻ അനിൽ കുമാറും കുടുംബവും ഏറ്റെടുത്തു. ചില വിശിഷ്ടാഥിതികളെ ക്ഷണിക്കുക പുസ്തകങ്ങൾ അവർക്ക് പരിചയപ്പെടാനായി എത്തിക്കുക എന്നിവയും എന്റെ സഹോദരൻ ഏറ്റെടുത്തു. എന്റെ ഭർത്താവ് ബി ശ്യാംലാൽ വിശിഷ്ടാഥിതികളേയും സഹൃദയരേയും ക്ഷണിയ്ക്കുന്നതിൽ മുൻകൈയെടുത്തു. രചനകൾ വരകൾ കൊണ്ടനശ്വരമാക്കിയ അനുജ സജീവിനേയും ഒസി രാജുവിനേയും പുസ്തക പ്രകാശന ചടങ്ങിൽ എത്തിക്കാമെന്ന് ശ്രീ റ്റിജി തോമസ് സർ പറഞ്ഞിരുന്നു.

പ്രകാശന ദിവസം 2 മണിയോടുകൂടി ഞങ്ങൾ കൊല്ലം ചിറക്കരയിലെ വീട്ടിൽ നിന്നിറങ്ങി. ഞങ്ങളുടെ വാർഡ് മെമ്പർ ശ്രീമതി സജില റ്റി ആർ ഞങ്ങളോടൊപ്പം തിരുവനന്തപുരത്തേയ്ക്ക് യാത്ര തിരിച്ചു. ഞങ്ങളുടെ കാർ ആറ്റിങ്ങൽ പൂവൻപാറ പാലത്തിനടുത്തു നിന്ന് വലതു സർവ്വീറോഡിലിറങ്ങി ശിവക്ഷേത്രം റോഡിലേയ്ക്ക് തിരിഞ്ഞ് റോസ് ഗാർഡനിലെത്തി. നവതിയിലെത്തിയ ഊർജ്ജ്വസ്വലനായ കവി ശ്രീ ആറ്റിങ്ങൽ ദിവാകരൻ സാറിന്റെ വസതിയാണ് റോസ് ഗാർഡൻ . കൊറോണക്കാലം മുഴുവൻ വീട്ടിലിരിക്കേണ്ടി വന്ന കവി ഉത്സാഹഭരിതനായി പരിപാടികളിൽ മുഴുവൻ സമയം പങ്കെടുക്കാൻ തയ്യാറാണെങ്കിലും പുറത്തു പോകുന്നതിൽ അദ്ദേഹത്തിന്റെ മക്കൾ ചില വിലക്കുകൾ ഏർപ്പെടുത്തിയിരുന്നു. എന്നിട്ടും അദ്ദേഹം കൊറോണക്കാലത്ത് മാറ്റത്തിന്റെ മാറ്റൊലികൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. ഞങ്ങൾ അദ്ദേഹത്തെ വിളിക്കാൻ പോകുന്നതിനിടയിൽ തിരുവനന്തപുരത്ത് താമസിക്കുന്ന അദ്ദേഹത്തിന്റെ മകൾ രേഖ എന്നെ വിളിച്ചു അച്ഛന് പുസ്തകം നൽകി പ്രകാശനം കഴിഞ്ഞാലുടൻ ഞാൻ ഞങ്ങളുടെ വീട്ടിലേയ്ക്ക് കൊണ്ടു പൊയ് ക്കോളാം. അച്ഛൻ വിശ്രമിക്കട്ടെ . നിങ്ങൾ തിരികെ പോകുമ്പോൾ വിളിച്ചു കൊണ്ടുപോയാൽ മതി എന്നായിരുന്നു നിർദ്ദേശം.

ഞങ്ങൾ റോസ് ഗാർഡനിലെത്തിയപ്പോൾ വളരെ കൃത്യനിഷ്ഠയുള്ള മുൻ ചീഫ് എഞ്ചിനീയറായിരുന്ന ശ്രീ ആറ്റിങ്ങൽ ദിവാകരൻ എന്ന കവി തയ്യാറായി നിൽപ്പുണ്ടായിരുന്നു. അദ്ദേഹം ഞങ്ങളുടെ കാറിൽ കയറാൻ വന്നപ്പോൾ അദ്ദേഹത്തിന്റെ പൗത്രൻ , മുതുമുത്തശ്ശൻ വീട്ടിൽ നിന്നും പോകുന്നതിലുള്ള അതൃപ്തി ഒരു കരച്ചിലിലൂടെ രേഖപ്പെടുത്തി. റോസ് ഗാർഡനിൽ നിന്നും വണ്ടി വിട്ടപ്പോൾ ഞാൻ അദ്ദേഹത്തിന്റെ പ്രിയ പുത്രി രേഖ പറഞ്ഞ കാര്യം സൂചിപ്പിച്ചു. അത് അദ്ദേഹത്തിന് അംഗീകരിക്കാൻ ബുദ്ധിമുട്ടായിരുന്നു. പരിപാടി മുഴുവൻ കാണണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. കാര്യങ്ങൾ മാറ്റിവയ്ക്കാതെ അപ്പപ്പോൾ ചെയ്യുന്ന കവിയെ എന്റെ പുസ്തകത്തിന്റെ സ്വീകർത്താവായി കിട്ടിയതിൽ എനിക്കഭിമാനം തോന്നി. അതു മാത്രമല്ല അഭിമാനിക്കാൻ കാരണം. അദ്ദേഹം ആറോളം കാവ്യസമാഹാരങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. നല്ല വൃത്തവും താളവും ആശയവും കാലിക പ്രസക്തിയുമുള്ള കവിതകൾ. അദ്ദേഹത്തിന്റെ കൃതികളിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് അദ്ദേഹം ശ്രീ നാരായണ ഗുരുവിന്റെ സംസ്കൃത ശ്ലോകങ്ങളിൽ എഴുതിയ ” ദർശനമാല”യ്ക്ക് നൽകിയ തത്തുല്യ മലയാള തർജ്ജമയും വ്യാഖ്യാനവുമാണ്. ഈ കൃതി മലയാള ഭാഷയ്ക്ക് വളരെയേറെ മുതൽ കൂട്ടാണ്. ഇക്കാലത്ത് മലയാളത്തിൽ വളരെ പാണ്ഡിത്യമുള്ളവർ പോലും ചെയ്തിരിയ്ക്കാനിടയില്ലാത്ത അതി സാഹസികത.

വണ്ടി കാര്യവട്ടത്ത് എന്റെ അനുജത്തിയുടെ ക്വാർട്ടേഴ്സിൽ എത്തി. ഒന്ന് വിശ്രമിച്ച് തേനൊഴിച്ച നാരങ്ങാ വെള്ളം കുടിച്ച് ( നല്ല കലോറി നൽകുന്ന ഒന്നാണ് ഈ പാനീയം) ഞങ്ങൾ വീണ്ടും യാത്ര തിരിച്ചു. അനുജത്തിയും കുടുംബവും എന്റെ മകനും അവരുടെ വണ്ടിയിൽ തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ എത്തിച്ചേരാമെന്ന് പറഞ്ഞിരുന്നു. ഞങ്ങൾ പ്രസ്സ് ക്ലബ്ബിന് മുന്നിലെത്തിയപ്പോൾ യുവകവി അഖിൽ പുതുശ്ശേരിയും കുടുംബവും ശ്രീ റ്റിജി തോമസും മക്കളും ശ്രീമതി അനുജയും എന്റെ അച്ഛനും സഹോദരൻ അനിൽ കുമാറും കുടുംബവും അവിടെ എത്തിയിരുന്നു. ശാരീരികാസ് കിതകൾ ഉള്ളതിനാൻ എന്റെ അമ്മ വന്നിരുന്നില്ല. ഡൽഹി യൂണിവേഴ്സിറ്റിയുടെ മിറാന്റ ഹൗസ് കോളേജിൽ പഠിക്കുന്നതിനാൽ എന്റെ മകളും പരിപാടിക്ക് എത്തിയിരുന്നില്ല.

പരിചയപ്പെടുത്തലുകൾക്ക് ശേഷം ഞങ്ങൾ പ്രസ്സ് ക്ലബ്ബ് ഹാളിലേയ്ക്ക് കയറി. വൈകിട്ട് നാലുമണി മുതൽ ഏഴ് മണി വരെയാണ് പ്രസ്സ്ക്ലബ്ബ് ഹാൾ ഞങ്ങൾക്കായി തുറന്ന് തന്നിരുന്നത്. 5 മണിയ്ക്ക് നടത്തേണ്ട പരിപാടി ഞാനും ശ്രീ റ്റിജി തോമസും എന്റെ സഹോദരനും ശ്രീ റ്റിജി തോമസിന്റെ മക്കളും കൂടി ഒന്നുകൂടി പ്ലാൻ ചെയ്തു. സ്റ്റേജിൽ കസേരകളുടെ വിന്യാസം , സ്വീകരിക്കുന്ന പൂക്കളോടൊപ്പം ശ്രീ ആറ്റിങ്ങൽ ദിവാകരൻ സാർ കൊണ്ടുവന്ന അദ്ദേഹത്തിന്റെ പുസ്തകങ്ങൾ വിശിഷ്ടാഥിതികൾക്ക് കൊടുക്കുന്ന കാര്യം, ഈശ്വരപ്രാർത്ഥന അങ്ങനെ നേരത്തേയുള്ള അജണ്ടയിലില്ലാത്ത പലതും അപ്പോൾ ചർച്ച ചെയ്തു. അപ്പോഴേയ്ക്കും അധ്യക്ഷ പദവി അലങ്കരിക്കേണ്ട പി ബുക്സ് കോ ഓർഡിനേറ്റർ ശ്രീമതി പിങ്കിയെത്തി. പിന്നെ പിങ്കിയും ആ ചർച്ചയിൽ പങ്കെടുത്ത് ചർച്ച അതിന്റെ പൂർണ്ണതയിലെത്തിച്ചു.

സമയം 5 മണിയായപ്പോഴേയ്ക്കും വിശിഷ്ടാതിഥിയും ഉത്ഘാടകനുമായ ശ്രീ വിനോദ് വൈശാഖി എത്തി. കവി, ഹയർ സെക്കന്ററി അധ്യാപകൻ, നിരവധി പുരസ്ക്കാര ജേതാവ് , വൈലോപ്പള്ളി സംസ്കൃതിഭവന്റെ മുൻ ചെയർമാൻ എന്നീ നിലകളിൽ തിളങ്ങിയ വ്യക്തിത്വമാണ്. അദ്ദേഹമിപ്പോൾ മലയാളം മിഷന്റെ രജിസ്ട്രാർ ആണ്. ലോക രാഷ്ട്രങ്ങളിലുള്ള മലയാളികളുടെ മാതൃഭാഷാപ്രാവീണ്യം വർദ്ധിപ്പിക്കുന്നതിനായി പാഠ്യപദ്ധതികൾ രൂപപ്പെടുത്തുന്ന ചുമതല മലയാളം മിഷനാണ്. അങ്ങനെ കാതലായ ഒരു സ്ഥാപനത്തിന്റെ രജിസ്ട്രാറെ നമുക്ക് ഉത്ഘാടകനായി ലഭിച്ചതിൽ നമുക്കഭിമാനിക്കാം. അധികം താമസിയാതെ ആശംസയറിയിക്കേണ്ട ശ്രീ ഷാജി സേനൻ എത്തി ചേർന്നു. അദ്ദേഹം കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ റിട്ട. ഡപ്യൂട്ടി രജിസ്ട്രാറാണ്. അപൂർണവിരാമങ്ങൾ എന്ന കവിത , ഹയർ സെക്കന്ററി പഠനം സംബന്ധിച്ച ഒരു ഹാന്റ് ബുക്ക് , ഒരു ഇംഗ്ലീഷ് നോവൽ തർജ്ജമ തുടങ്ങിയവയുടെ രചയിതാവാണ് അദ്ദേഹം. ശ്രീ കുര്യച്ചൻ റ്റി ഡി യും എത്തി ചേർന്നു. ഐ എച്ച് ആർഡിയുടെ പ്രൊഡക്ഷൻ ആന്റ് മാനേജ്മെന്റ് ഡിവിഷന്റെ കോ ഓർഡിനേറ്ററും ഐ എച്ച് ആർഡി എംപ്ലോയിസ് യൂണിയന്റെ സാംസ്കാരിക കമ്മിറ്റി കൺവീനർ, വൈസ് പ്രസിഡന്റ് സർവ്വോപരി നവ മാധ്യമങ്ങളിൽ കവിതകൾ കുറിയ്ക്കുന്ന വ്യക്തിത്വവുമാണ് ശ്രീ കുര്യച്ചൻ. ആശംസകളർപ്പിക്കാനെത്തിയ ശ്രീ അഖിൽ പുതുശ്ശേരി എന്റെ പ്രിയ ശിഷ്യനാണ്. നിഴൽ കുപ്പായം, സ്വപ്നം കൊണ്ടെഴുതിയ ഒസൃത്ത് , മാമ്പൂവ് എന്നീ കവിതാ സമാഹാരങ്ങളുടെ രചയിതാവാണ്. കൂടാതെ ഒരു നോവലിന്റെ പണിപ്പുരയിലുമാണ് അഖിൽ. സിവിൽ സർവ്വീസിന് തയ്യാറെടുക്കുന്ന അഖിൽ സി എസ് ഐ ആറിൽ ജോലി ചെയ്യുന്നു.

എന്റെ അനുജത്തിയുo , യൂണിവേഴ്സിറ്റി ഓഫ് കേരളയുടെ സാമ്പത്തിക വിഭാഗം മേധാവിയുമാണ് ഡോ. അനിത വി. തന്റെ നിരവധി വിദ്യാർത്ഥികളുടെ കാലിക പ്രാധാന്യമുള്ള ലേഖനങ്ങൾ മലയാളം യുകെ കോമിൽ പ്രസിദ്ധീകരിക്കാൻ ഡോക്ടർ അനിത വി മുൻ കൈയെടുത്തിട്ടുണ്ട്. ശ്രീ ആർ രാധാകൃഷ്ണൻ സർ മികച്ച അധ്യാപകനുള്ള രാഷ്ട്രപതിയുടെ പുരസ്കാരം ലഭിച്ച വ്യക്തിത്വമാണ്. കൃത്യം 5 മണിയ്ക്ക് തന്നെ പരിപാടി ആരംഭിച്ചു. അഞ്ജു റ്റിജി ഓർമ്മചെപ്പിന്റെ ഒരു ചെറു വിവരണം അവതരിപ്പിച്ച് വിശിഷ്ടാഥിതികളെ സ്റ്റേജിലേക്കാനയിച്ചു.

എല്ലാവരും അവരവരുടെ ഇരിപ്പിടങ്ങളിൽ ആസനസ്ഥരായപ്പോൾ യോഗാധ്യക്ഷ ശ്രീമതി പിങ്കി എസ് ഈശ്വര പ്രാർത്ഥനയ്ക്കായി അനു റ്റിജിയെ  ക്ഷണിച്ചു. മാധുര്യമാർന്ന സ്വരത്തിലുള്ള പ്രാർത്ഥന എല്ലാവരും ഏഴുന്നേറ്റ് നിന്ന് ഐശ്വര്യ പൂർണ്ണമാക്കി. ഓർമ്മ ചെപ്പ് എന്നും റ്റിജി സാറിന്റെ കൈകളിലായിരുന്നു ആദ്യമെത്തിയിരുന്നത്. അദ്ദേഹം ഓർമ്മചെപ്പിനെ പറ്റി ആദ്യാന്ത്യാവലോകനം നടത്തിയ ശേഷം എല്ലാവർക്കും സ്വാഗതമാശംസിച്ചു. ശേഷം പിങ്കിയും ഓർമ്മ ചെപ്പിനെ പറ്റി സുദീർഘമായ അദ്ധ്യക്ഷ പ്രസംഗം നിർവ്വഹിച്ചു . പിന്നെ ഉത്ഘാടകന്റെ ഊഴമായിരുന്നു. അദ്ദേഹം ശ്രീ ആറ്റിങ്ങൽ ദിവാകരൻ സാറിന് പുസ്തകം കൈമാറി പ്രകാശന കർമ്മം പ്രകാശമാനമാക്കി. പിന്നെ അര മണിക്കൂറിലധികം അദ്ദേഹം ഉത്ഘാടന പ്രസംഗം നടത്തി. ഞാൻ തപാലിലയച്ച് തലേന്ന് അദ്ദേഹത്തിന്റെ കൈയ്യിൽ കിട്ടിയ പുസ്തകം അദ്ദേഹവും പ്രിയ പത്നിയും കൂടി രാത്രി ഒരു മണി വരെയും പിന്നെ വെളുപ്പാൻ കാലത്തും വായിച്ചു തീർത്തു. വൈജ്ഞാനികവും സാമൂഹികവും ജൈവികവും രാഷ്ട്രീയവുമായ അടിത്തറയുള്ള നാലു തൂണുകളിലാണ് ഓർമ്മചെപ്പ് ഉയർത്തിയിരിക്കുന്നതെന്ന് അദ്ദേഹം പ്രസംഗമധ്യേ അടിവരയിട്ടു പറഞ്ഞു. അധ്യായങ്ങളിലൂടെ കടന്നുപോയപ്പോൾ കിട്ടിയ കാതലായ അംശത്തെയെല്ലാം അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ശൈലിയിൽ വിവരിച്ചു. ചിലവയ്ക്ക് അദ്ദേഹത്തിന്റെ കാവ്യഭാവന ചിറകുവിരിച്ചുയർന്ന് പുതിയ മാനം നൽകിയത് വേദിയിലും സദസ്സിലുമിരുന്ന സഹൃദയർ വളരെയധികം ആസ്വദിച്ചു.

പ്രസംഗാന്ത്യം അദ്ദേഹത്തിനും ശ്രീ ആറ്റിങ്ങൽ ദിവാകരനും ഞാനും റ്റിജി സാറും കൂടി പൊന്നാടയണിയിച്ച് ആദരിച്ചു. തുടർന്ന് ശ്രീ ആറ്റിങ്ങൽ ദിവാകരൻ രചയിതാവിന് ആശംസകൾ നേർന്ന് സംസാരിച്ചു. പിന്നെ ശ്രീ ആർ രാധാകൃഷ്ണന്റെ ഊഴമായിരുന്നു. അദ്ദേഹം ഞങ്ങളെ മൂല്യബോധമുള്ളവരാക്കി വളർത്തിയ മാതാപിതാക്കളെ അഭിനന്ദിച്ചു. പിന്നെ ശ്രീ ഷാജി സേനൻ ഓർമ്മ ചെപ്പിലെ ഓരോ കഥാതന്തുവും ഒരു നോവലിന് സ്കോപ്പുള്ളതാണെന്നും രചയിതാവ് അതിനു വേണ്ടി ശ്രമിക്കണമന്നും ഉത്ബോധിപ്പിച്ചു. വാർഡ് മെമ്പർ ശ്രീമതി സജില എന്റെ വിവാഹ ദിനത്തിൽ അമിതാഭരണങ്ങൾ അണിയാതെ ഒറ്റ മാല മാത്രം അണിഞ്ഞത് മറ്റുള്ളവർക്കും അനുകരിയ്ക്കത്തക്ക കാര്യമാണെന്നും അത്തരം നിലപാടുകൾ സ്ത്രീധന നിരോധനത്തിലേയ്ക്ക് നയിക്കുമെന്നും സൂചിപ്പിച്ചു. ശ്രീ കുര്യച്ചൻ റ്റി ഡി ഐ എച്ച് ആർ ഡിയിലെ എന്റെയും ഭർത്താവിന്റെയും ഔദ്യോഗിക സംഭാവനകളെ കുറിച്ചും കൃഷിയെ കുറിച്ചും സാഹിത്യത്തെ കുറിച്ചും സൂചിപ്പിച്ചു. എന്റെ സഹോദരി ഡോക്ടർ അനിത വി എന്റെ നല്ല വിമർശകയാണെന്നും തന്റെ വിദ്യാർത്ഥികളോട് സാമ്പത്തിക കാര്യങ്ങൾ പരാമർശിക്കുന്ന ഏത് സാഹിത്യ സൃഷ്ടിയും വായിക്കണമെന്ന് സൂചിപ്പിക്കാറുണ്ടെന്നും പറഞ്ഞു. എന്റെ അനുജത്തിയായി ജനിച്ചതിൽ അഭിമാനമുണ്ടെന്നും സൂചിപ്പിച്ചു. അവസാനം എന്റെ കൃതജ്ഞതാപ്രസംഗത്തിലൂടെ ചടങ്ങിന് വിരാമമിട്ടു.

അങ്ങനെ സുദീർഘമായ രണ്ട് മണിക്കൂറിലധികം ചടങ്ങ് നിറഞ്ഞ സദസ്സിനെ പിടിച്ചിരുത്തി. ഇതിനിടെ ലഘു ഭക്ഷണവും ചായയും വിതരണം ചെയ്തിരുന്നു. സഹൃദയരിൽ ചിലർ പുസ്തകങ്ങൾ വാങ്ങി രചയിതാവിന്റെ കൈയ്യൊപ്പും വാങ്ങിപ്പോയി. ബന്ധുക്കളും വിശിഷ്ടാഥിതികളും സഹൃദയരും ചേർന്ന് നിന്ന് ഫോട്ടോകൾ എടുത്തു . മാതൃഭൂമി റിപ്പോർട്ടറും കൈരളി ചാനലും ദൃശ്യങ്ങൾ പകർത്തി. കൂടാതെ സ്വകാര്യ വീഡിയോഗ്രഫി ഫോട്ടോഗ്രഫി എന്നിവയും ഉണ്ടായിരുന്നു. അങ്ങനെ ഹാളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഒതുക്കിയ ശേഷം ഞങ്ങൾ വീട്ടിലേയ്ക്ക് തിരിച്ചു. അങ്ങനെ നമ്മൾ ഒരു ലക്ഷ്യം നേടാൻ തീരുമാനിച്ചു കഴിഞ്ഞാൽ ഈ പ്രപഞ്ചം മുഴുവൻ കൂടെയുണ്ടാകുമെന്ന പൗലോ കൊയ് ലോയുടെ ദി ആൽക്കെമിസ്റ്റിലെ വാചകം അന്വർത്ഥമായി.

പുസ്തകം:-

ഓർമ്മചെപ്പ് തുറന്നപ്പോൾ

രചന :ഡോ. ഐഷ വി

പ്രസിദ്ധീകരണം: അപ്പാസ് വിസ് ഡം പബ്ലിക്കേഷൻസ് ( സ്വയം പ്രസിദ്ധീകരിച്ചു.)

വില ₹400/-

ഗൂഗിൾ പേ ഫോൺ: 9495069307

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

       

RECENT POSTS
Copyright © . All rights reserved