literature

ഡോ. ഐഷ വി

ഒരു പത്ത് പതിനേഴ് വർഷം കഴിഞ്ഞു കാണും കേരളത്തിൽ വിവിധയിനം പനികൾ വാർത്തയായിട്ട്. ചിക്കുൻ ഗുനിയ, ഡെംഗി പനി, തക്കാളിപ്പനി, പക്ഷിപ്പനി, പന്നിപനി, എലിപ്പനി എന്നിങ്ങനെ വൈവിധ്യമാർന്ന പനികൾ. ഞങ്ങളുടെ കുട്ടിക്കാലത്ത് ജൂൺ മാസം സ്കൂളു തുറക്കുമ്പോൾ ഒരു പനി സാധാരണ സ്കൂൾ കുട്ടികൾക്ക് വരാറുണ്ടായിരുന്നു. രണ്ടാഴ്ചയോളം പനിച്ച് വിറച്ച് കിടക്കുന്ന “ഫ്ലു” എന്ന പനി. ഇൻഫ്ലുവൻസ വൈറസ് മൂലം വരുന്ന പനി. പലപ്പോഴും സ്കൂൾ കുട്ടികൾ കടുത്ത പനി മൂലം പിച്ചും പേയും പറയുന്ന അവസ്ഥയിലും അസ്ഥി വരെ കഴയ്ക്കുന്ന ക്ഷീണത്തിലും ആകാറുണ്ടായിരുന്നു ആ പനിക്കാലത്ത്. ചിലപ്പോൾ കുട്ടികളിൽ നിന്ന് മുതിർന്നവർക്കും പനി പകർന്നു കിട്ടും. മിക്ക വീടുകളിലും ചുക്ക് , കുരുമുളക്, കരുപ്പട്ടി, തുളസിയില തുടങ്ങിയവ ഇട്ടുണ്ടാക്കുന്ന കാപ്പി കുടിയ്ക്കുന്നതു കൊണ്ട് തന്നെ മുതിർന്നവരുടെ പനി മാറി കിട്ടും. പുട്ടു കുടത്തിൽ കുരുമുളകിന്റെ ഇലയിട്ട് തിളപ്പിച്ച വെള്ളത്തിന്റെ ആവി ഒരു പുതപ്പിട്ട് മൂടി പുതച്ച് പല പ്രാവശ്യം കൊള്ളുന്നതോടെ ആള് ഉഷാറാകും. കുട്ടികൾ ശരിയായി ഭക്ഷണം കഴിയ്ക്കാത്തതു കൊണ്ടും ആവി കൊള്ളാത്തതു കൊണ്ടും പലപ്പോഴും ഡോക്ടറുടെ അടുത്തു കൊണ്ടുപോകേണ്ടിവരും. കുട്ടികളാവുമ്പോൾ ബാലാരിഷ്ടതകൾ കൂടും.

കാസർഗോഡായിരുന്നപ്പോൾ ഡോക്ടർ റേ ആയിരുന്നു ഞങ്ങളെ ചികിത്സിച്ചിരുന്നത്. ഡോക്ടർ റേ ഞങ്ങൾക്ക് പല നിറത്തിലുള്ള മധുരമുള്ള സിറപ്പുകളും ഇളം മഞ്ഞ കലർന്ന അല്പം കയ്പ്പുള്ള മരുന്നും തന്നിരുന്നു. നാട്ടിലെത്തിയപ്പോൾ മുതൽ വല്യമാമൻ തന്നെയായിരുന്നു ഞങ്ങളെ ചികിത്സിച്ചിരുന്നത്. പനിയുള്ളപ്പോൾ ലഘു ഭക്ഷണം കഴിയ്ക്കുന്നതാണ് നല്ലത്. എങ്കിലും പനിച്ച് ഒരാഴ്ച കഴിയുമ്പോൾ ആക്രാന്തം മൂത്ത് അമ്മ കാണാതെ കപ്പലണ്ടി വാരിത്തിന്ന് വൈകുന്നേരമായപ്പോൾ പനി കൂടി വല്യമാമന്റെ അടുത്തേയ്ക്ക് പോകേണ്ട അനുഭവവും എനിയ്ക്കുണ്ടായിട്ടുണ്ട്. വല്യമാമൻ ആന്റിബയോട്ടിയ്ക്കുകൾക്കൊപ്പം വൈറ്റമിൻ ഗുളിക കൂടി ഞങ്ങൾക്ക് തന്നിരുന്നു.

നന്നായി പനിച്ച് ശരീരോഷ്മാവ് കൂടുന്ന സന്ദർഭങ്ങളിൽ അച്ഛൻ ഉറക്കമൊഴിഞ്ഞിരുന്ന് ഞങ്ങളുടെ നെറ്റിയിൽ കോട്ടൻതുണിക്കഷണം നനച്ച് ഇട്ട് തന്നിട്ടുണ്ട്. പനിച്ച് വായ കയ്ക്കുന്ന സന്ദർഭങ്ങളിൽ ചിലപ്പോൾ ഞങ്ങൾ ആഹാരം കഴിയ്ക്കാതെ കിടക്കും. അപ്പോൾ അമ്മ ചായ ഇട്ടു കൊണ്ടു വരട്ടേയെന്ന് ചോദിക്കും. വേണ്ടെന്ന് പറയുമെങ്കിലും അമ്മ ചായ ഇട്ടുകൊണ്ടുവരുമ്പോൾ ഞങ്ങളത് കുടിക്കും. തീരെ പനിച്ച് കിടക്കുമ്പോൾ ഊർജ്വസ്വലരാകാൻ നല്ല ചൂടു ചായ കുടിക്കുന്നത് നല്ലതായി എനിക്ക് തോന്നിയിട്ടുണ്ട്. പിൽക്കാലത്ത് ഡിഗ്രിയ്ക്ക് ഇംഗ്ലീഷ് ക്ലാസ്സിൽ “Admirable Chriton” എന്ന പാഠത്തിൽ “Nothing like a cup of tea to settle the nerves” എന്ന വരി പഠിക്കുമ്പോൾ ഈ പനിക്കാലത്ത് ചായ കുടിച്ച ഓർമ്മയായിരുന്നു എന്റെ മനസ്സിൽ. പനിക്കാലത്ത് ഉറക്കമിളച്ചിരുന്ന് മക്കളെ നോക്കുന്ന മാതാപിതാക്കളുടെ വാത്സല്യം നമ്മൾ പ്രത്യേകം സ്മരിക്കേണ്ടതു തന്നെ.

വൈറസ് ബാധിച്ച ശരീരം അതിന്റെ പ്രതിരോധ ശേഷി ഊഷ്മാവ് കൂട്ടിയാണ് കാണിക്കുന്നത്. നന്നായി പ്രതികരിക്കുന്ന പ്രതിരോധിയ്ക്കുന്ന ശരീരം ഊഷ്മാവ് കൂട്ടുകയും ജലദോഷം ചുമ മുതലായവയിലൂടെ കഫം പുറന്തള്ളി രോഗാവസ്ഥയ്ക്ക് ശമനമുണ്ടാക്കുകയും ചെയ്യുന്നു. അതിന് കഴിയാതെ വരുന്ന സന്ദർഭങ്ങളിൽ ശരീരത്തിന് കീഴടങ്ങേണ്ടിവരുന്നു.

അന്നത്തെ ” ഫ്ലു” , ഈ കഴിഞ്ഞ 20 വർഷത്തിനകം ഞാൻ കണ്ടിട്ടും അനുഭവിച്ചിട്ടും ഇല്ല. ആ വൈറസ് എങ്ങു പോയി മറഞ്ഞെന്നാണ് എന്റെ സംശയം. പകരം ഓരോ വർഷവും പുതിയ പേരിലുള്ള പനികളാണ്.

രോഗം വരാതെ നോക്കുന്നതാണ് വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത്. അതിനായി വല്യമാമൻ എല്ലാ വർഷവും ഞങ്ങൾക്ക് വയറിളക്കാനുള്ള മരുന്ന് ( മിക്കവാറും ആവണക്കെണ്ണ) തന്നിരുന്നു. പിന്നെ ദശമൂലാരിഷ്ടം കഴിയ്ക്കുന്നതും ഇന്ദുകാന്തം നെയ്യ് സേവിക്കുന്നതും പ്രതിരോധശേഷി കൂട്ടിയിരുന്നു. ചിലപ്പോൾ ദശമൂല കടുത്രയം കഷായവും കഴിച്ചിട്ടുണ്ട്. ഈ മരുന്നുകൾ അക്കാലത്ത് അമ്മയുടെ വീട്ടിൽത്തന്നെ ഉണ്ടാക്കിയിരുന്നതിനാൽ ദശമൂലങ്ങളും ചേരുമെന്ന് ഉറപ്പായിരുന്നു.

പനി വന്ന് പോകാറാവുമ്പോൾ ശരീരം നന്നായി വിയർക്കും. തല കൂടി വിയർക്കുന്നതോടെ തലയിൽ പേനുണ്ടെങ്കിൽ അവ കൂടി മുടിയുടെ ഇടയിൽ നിന്നും പുറത്തേയ്ക്ക് വരും. അതിനെ കൂടി കൊല്ലുന്നതോടെ നമ്മുടെ തലയും ക്ലീൻ. അത് പനിയുടെ ധനാത്മക വശമായി എനിക്ക് തോന്നിയിട്ടുണ്ട്. കൃത്യമായി എല്ലാ വർഷവും കർക്കിടക ചികത്സ ചെയ്യുന്ന ചിലരേയും ഞാൻ കണ്ടിട്ടുണ്ട്. അങ്ങനെ കർക്കിടക ചികിത്സ ചെയ്യുന്നവർക്ക് മറ്റസുഖങ്ങളൊന്നും വന്ന് കണ്ടിട്ടില്ല. കാരണം അവരുടെ ശരീരത്തിലെ മാലിന്യങ്ങൾ മുഴുവൻ ഈ കർക്കിടക ചികിത്സ കൊണ്ട് പുറന്തള്ളിയിരിയ്ക്കും.

ഈ കൊറോണക്കാലത്തും രോഗ പ്രതിരോധ ശേഷി കൂട്ടത്തക്ക തരത്തിലുള്ള ഭക്ഷണങ്ങളും പ്രതിരോധത്തിന് സ്വീകരിക്കേണ്ട മാർഗ്ഗങ്ങളായ സാമൂഹിക അകലം പാലിക്കുക, സാനിറ്റൈസർ, മാസ്ക് എന്നിവ ഉപയോഗിയ്ക്കുക, യാത്ര കുറയ്ക്കുക, ആഘോഷങ്ങളും ചടങ്ങുകളും കുറയ്ക്കുക, വാക്സിൻ എടുക്കുക. ഈ കൊറോണാക്കാലത്തെ ലളിത ജീവിതം തുടർന്നും കൊണ്ടുപോവുക എന്നിവ ഉത്തമമായിരിയ്ക്കും. രോഗം വരാതെ നോക്കുന്നതായിരിക്കും വന്നിട്ട് ഓക്സിജൻ കിട്ടാതെ മരിക്കുന്നതിനേക്കാൾ നല്ലത്. അതിനാൽ ജാഗ്രതൈ.

(തുടരും.)

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ജോൺ കുറിഞ്ഞിരപ്പള്ളി

നാടകവും സ്റ്റേജിലെ പ്രശ്നങ്ങളും കാണികളുടെ ഇടപെടലും എല്ലാം കൂടി ആയപ്പോൾ കാര്യങ്ങൾ ഞങ്ങളുടെ കൈയിൽ നിന്ന് കൈ വിട്ടുപോയിരുന്നു. ഞങ്ങൾ രണ്ടുപേരും വെറുതെ നാട്ടുകാരുടെ തല്ലുകൊള്ളാൻ നിൽക്കാതെ ഓടി രക്ഷപെടുക എന്ന് തീരുമാനിച്ചു.

സംഘാടകർ ഞങ്ങൾ മുങ്ങും എന്ന് മനസ്സിലാക്കി, രണ്ടുമൂന്നുപേർ ഓടിവന്നു. നേരത്തെ സംവിധായകനെ അന്വേഷിച്ചുവന്ന ആ രണ്ടുപേരും കൂട്ടത്തിലുണ്ട്.

“അയ്യോ ചതിക്കരുത് മാഷെ, ഞങ്ങൾ ഉപദ്രവിക്കാൻ വന്നതല്ല. മറ്റേ ഗ്രൂപ്പ് അടി ഉണ്ടാക്കിയാൽ നിങ്ങൾക്ക് പ്രൊട്ടക്ഷൻ തരാൻ വന്നതാണ്.”

സ്റ്റേജിൽ പരിപാടികൾ അലങ്കോലം ആയിക്കഴിഞ്ഞിരുന്നു. ഭാഗ്യത്തിന് കർട്ടൻ വലിക്കുന്നവന് അല്പം കലാബോധം ഉണ്ടായിരുന്നതുകൊണ്ട് അവൻ കർട്ടൻ ഇട്ട് തൽക്കാലം കാണികളിൽ നിന്നും സ്റ്റേജിലെ ബഹളം മറച്ചു.

ജോർജുകുട്ടി പറഞ്ഞു,” ഇദ്ദേഹം ഒരു പ്രസിദ്ധനായ സംവിധായകനാണ്. ഒരു തരത്തിൽ നിർബ്ബന്ധിച്ച് കൂട്ടിക്കൊണ്ടുവന്നതാണ്. അവസാനം ഇങ്ങനെ ആയി. ഇനി ഞങ്ങൾ എന്ത് ചെയ്യാനാണ്? ഞങ്ങൾക്ക് പോകണം.”

“കഴിഞ്ഞത് കഴിഞ്ഞു,നമ്മുക്ക് ബാക്കികൂടി നടത്തണം. ഇല്ലെങ്കിൽ നാട്ടുകാർ ഞങ്ങളെ തല്ലിക്കൊല്ലും.”

“ജോർജ് കുട്ടി എന്നെ നോക്കി ഒരു ചോദ്യം,”സാർ,എന്ത് ചെയ്യണം ?”

ഞാൻ ഒന്നും മിണ്ടാതെ നിന്നു.

“പണിയുണ്ട്. ചേട്ടൻ ഒന്നിങ്ങു വന്നേ.”

നേതാവിനെ വിളിച്ചു ജോർജ് കുട്ടി മാറ്റി നിർത്തി എന്തോ പറഞ്ഞു.

അയാൾ പറഞ്ഞു,”നോക്കട്ടെ,”

“എടാ,നിൻറെ ചേട്ടൻ ഇന്നലെ വിദേശത്തുനിന്നും വന്നതല്ലേ?ഒരു കുപ്പി സംഘടിപ്പിക്കാമോ എന്ന് നോക്ക്.”

ഒരു അഞ്ചു മിനിട്ടുകഴിഞ്ഞില്ല, ഒരു ഷിവാസ് റീഗൽ വിസ്കി ബോട്ടിലുമായി അയാൾ തിരിച്ചുവന്നു.

ആദ്യ പെഗ്ഗ്‌ എനിക്കുതന്നെ തന്നു.

ജോർജ് കുട്ടി പറഞ്ഞു,”പ്രസിദ്ധ റഷ്യൻ സാഹിത്യകാരൻ ആൻറൺ മാക്രോവിസ്കിയുടെ ,ദി റോഡ് ഗോസ് ടു സീ ,എന്ന കഥ മലയാളത്തിലേക്ക് തർജമ ചെയ്ത് ഇദ്ദേഹം തിരക്കഥ എഴുതിക്കൊണ്ടിരിക്കുകയാണ്. ആൻറൺ മാക്രോവിസ്കിയുടെ,ക ടലിലേക്ക് പോകുന്ന റോഡ് എന്ന പുസ്തകം വായിച്ചിട്ടുണ്ടോ ആരെങ്കിലും?”

“ഞാൻ വായിച്ചിട്ടുണ്ട്”. കൂട്ടത്തിൽ ഒരാൾ പറഞ്ഞു.

“കണ്ടോ അദ്ദേഹം വായിച്ചുട്ടുണ്ട്. ഇപ്പോൾ അദ്ദേഹം ആ കഥ ചുരുക്കി പറയും.”

പുസ്തകം വായിച്ചിട്ടുണ്ട് എന്ന് പറഞ്ഞയാൾ ഒന്ന് ചമ്മി.

“കുറേക്കാലം മുൻപ് വായിച്ചതാണ്. ഇപ്പോൾ ശരിക്കും ഓർക്കുന്നില്ല.”

“അതാണ് മാക്രോവിസ്ക്കിയുടെ പുസ്തകത്തിൻ്റെ പ്രത്യേകത.വായിച്ചവർ ഓർത്തിരിക്കില്ല. “പുസ്തകം വായിച്ചു എന്ന് പറഞ്ഞവൻ മുങ്ങിക്കഴിഞ്ഞിരുന്നു.

“അതെ നമ്മൾ വായിച്ചാൽ കരഞ്ഞുപോകും. അടുത്തുതന്നെ ഫിലിം ഷൂട്ടിംഗ് ആരംഭിക്കും.”

“എങ്കിൽ വായിക്കാതെ ഇരുന്നാൽ പ്രശനം ഇല്ലല്ലോ?”ഒരുത്തൻ ഗോൾപോസ്റ്റിലേക്ക് ബോൾ അടിച്ചു.

“വായിച്ചാൽ വളരും വായിച്ചില്ലെങ്കിൽ വളയും, നിങ്ങൾക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. “കുഞ്ഞുണ്ണി മാഷിനെ ഉദ്ധരിച്ചു ജോർജ് കുട്ടി പറഞ്ഞു.

ഷൂട്ടിങ് ഉടനെ ആരംഭിക്കും എന്ന് കേട്ടപ്പോൾ അതുവരെ അലമ്പായിരുന്നവരെല്ലാം വേഗം ഡീസൻറ് ആയി. ബോട്ടിലുകൾ പിന്നെയും രണ്ടെണ്ണം കൂടി വന്നു.

ഒരാൾ ഒരു പെഗ്ഗ് സ്പെഷ്യലായി ഒരു ഗ്ലാസ്സിൽ ഒഴിച്ച് എനിക്കും ജോർജ് കുട്ടിക്കും തന്നുകൊണ്ട് പറഞ്ഞു,”സാറെ, ഒരു ചെറിയ റോളു മതി എൻ്റെ കാര്യം കൂടി ഒന്നു പരിഗണിക്കണേ “.

ഞങ്ങൾ രണ്ടുപേരും അത് വാങ്ങിയില്ല. ജോർജ് കുട്ടി പറഞ്ഞു,”ഷിവാസ് റീഗൽ ബോട്ടിലിൽ മാക്ഡോവൽസ് ഒഴിച്ചാൽ ഞങ്ങൾക്ക് തിരിയാതിരിക്കാൻ ഞങ്ങൾ വെറും ഉണ്ണാക്കന്മാരാണ് എന്ന് വിചാരിച്ചോ,? ഡോണ്ട് റിപ്പീറ്റ് ഇറ്റ് എഗൈൻ. മനസ്സിലായോ?”

അയാൾ വെളുത്തു വിളറി

എല്ലാവരും കൂടി ഞങ്ങളെ രണ്ടു പേരെയും പൊക്കി തോളിൽ ഇരുത്തി സ്റ്റേജിലേക്ക് നടന്നു. സ്റ്റേജിൽ പരിപാടികളെല്ലാം മൊത്തം അലങ്കോലമായി കഴിഞ്ഞിരുന്നു. അവരുടെ പ്രസിഡണ്ട് സ്റ്റേജിൽ കയറി പരിപാടികൾ താമസിച്ചതിന് ക്ഷമ പറഞ്ഞു.

നാടകം വീണ്ടും ആരംഭിച്ചു.

നാടകത്തിൽ അമ്മായിഅമ്മ മരിച്ചുകിടക്കുമ്പോൾ മരുമകൾ തല്ലി അലച്ചുകരയുന്ന ഒരു സീൻ ഉണ്ട്. നടി കർട്ടൻ ഉയരുന്നതിനുമുമ്പ് എൻ്റെ അടുത്ത് വന്നു. “എനിക്ക് കരയാൻ അറിയില്ല.”

“അമ്മ മരിച്ചുകിടക്കുകയാണ് എന്ന് വിചാരിച്ചാൽ മതി. അപ്പോൾ കരച്ചിൽ വന്നോളും.”

“പക്ഷെ ഇത് അമ്മായിഅമ്മയല്ലേ?”

“അതിനെന്താ?”

“അമ്മായിഅമ്മ മരിക്കുമ്പോൾ ആരെങ്കിലും കരയുമോ ?ചിരിക്കുകയല്ലേ ചെയ്യുക?എനിക്ക് കരയാൻ അറിയില്ല.”

“എങ്കിൽ കരയുന്ന സീൻ വരുമ്പോൾ മുഖം പൊത്തി കുനിഞ്ഞു നിൽക്കുക. ഞങ്ങൾ കരച്ചിൽ ശബ്ദം കേൾപ്പിച്ചോളാം.”

നടി സമ്മതിച്ചു.

അമ്മായിഅമ്മ മരിക്കുന്നതിനു മുമ്പ് ഭർത്താവു ഭാര്യയോട് ദേഷ്യപ്പെട്ടു വാതിൽ ശക്തിയായി വലിച്ചടയ്ക്കുന്ന ഒരു സീൻ ഉണ്ട്. അയാൾ വാതിൽ അയാളുടെ മുഴുവൻ ശക്തിയും എടുത്ത് വലിച്ചടച്ചു. സ്റ്റേജിൽ ഫിറ്റു ചെയ്‌ത്‌ വച്ചിരുന്ന വീടിൻ്റെ കട്ടഔട്ടർ ഒരു കഷ്ണം ഒടിഞ്ഞു നടിയുടെ തലയിലേക്ക് വീണു. നടി ഉച്ചത്തിൽ നിലവിളിച്ചു.

നായകൻ സ്റ്റേജിലേക്ക് വരുന്നതിനു മുൻപ് എന്നോട് ചോദിച്ചു, നായികയുടെ തലയിൽ പട്ടിക കഷ്ണം വീണു മോങ്ങുന്നു. നാടകം നിർത്തി അവർക്ക് എന്ത് പറ്റി എന്ന് നോക്കണ്ടേ?”

“വേണ്ട,താൻ കേറിചെന്ന് തൻ്റെ ഡയലോഗ് പറയൂ. നല്ല ഒറിജിനാലിറ്റിയാണ് ഇപ്പോൾ.”

നാടകം ഭംഗിയായി നടന്നു.

നാടകം അവസാനിച്ചപ്പോൾ സംഘാടകരിൽ ഒരാൾ സ്റ്റേജിലേക്ക് വന്നു.

“ഈ നാടകത്തിൽ ഏറ്റവും നന്നായി അഭിനയിച്ച നമ്മളുടെ പ്രിയപ്പെട്ട നടിക്ക് ഒരു ക്യാഷ് അവാർഡ് ഞാൻ കൊടുക്കുവാൻ തീരുമാനിച്ചു”.

അയാൾ പതിനായിരം രൂപയുടെ ഒരു ചെക്ക് കവറിലിട്ട് നടിക്ക് കൊടുത്തു.

കാണികൾ ആരും കൈ അടിച്ചില്ല.

സംവിധായകൻ പറഞ്ഞു,”ഈ മനോഹര നിമിഷത്തിൽ എല്ലാവരും അവാർഡ് കിട്ടിയ നടിയെയും അത് കൊടുത്ത ആളെയും കൈയടിച്ചു പ്രോത്സാഹിപ്പിക്കുക.”

“ഞങ്ങളുടെ പട്ടി കൈയ്യടിക്കും. അയാളുടെ ഭാര്യക്ക് അയാൾ തന്നെ അവാർഡ് കൊടുക്കുമ്പോൾ. “സദസ്സിൽ നിന്നും ആരോ വിളിച്ചുപറഞ്ഞു.

കുറുക്കന്മാരുടെ അവതാരങ്ങൾ കിട്ടിയ അവസരം ശരിക്കും ഉപയോഗിച്ചു.

(തുടരും)

ജോൺ കുറിഞ്ഞിരപ്പള്ളി

സുരേഷ് നാരായണൻ

തെരുവോരത്തെ
പോപ്ലാർ
വൃക്ഷനിരകളപ്പാടെ
തലകുനിച്ചു നിശബ്ദരായ് നിന്നിരുന്നു.

നിർബാധം പച്ചിലകൾ പൊഴിച്ചിട്ടുകൊണ്ട്,
തങ്ങളുടെ ചുവട്ടിലഭയം പ്രാപിച്ച പ്രവാഹങ്ങളെ മൂടുവാനവർ ശ്രമിച്ചു.

ഫാക്ടറിസൈറനുകളും വെടിയൊച്ചകളും മത്സരിച്ചു മുഴങ്ങി.

അതികാലത്തെഴുന്നേറ്റ്
അച്ചടക്കത്തോടെ ഫാക്ടറിയിലേക്ക് പോയവർ…

അവരുടെ രക്തമാണ് തെരുവിനെ കീഴടക്കിയിരിക്കുന്നത്.

തെരുവിൻറെ മറ്റേയറ്റത്തുനിന്നപ്പോൾ
ദിമിത്രിയുടെ വിലാപം കേട്ടു;ബധിരനായ ചെരുപ്പുകുത്തി.

“എന്തുകൊണ്ടിത്ര നേരമായിട്ടും
ഫാക്ടറിത്തൊഴിലാളികളാരും
അവരുടെ പഴഞ്ചൻ തുകൽ ഷൂസുകൾ
നന്നാക്കുവാൻ കൊണ്ടുവരുന്നില്ല?”

ദൈവമേ,
അയാളോടു
ഞാനെന്തുപറയും;
അഥവാ
എങ്ങനെ പറയും?

തൊഴിലാളികളെല്ലാം കൊല്ലപ്പെട്ടുവെന്നോ..
സെൻറ് പീറ്റേഴ്സ് ബസിലിക്കയുടെ
പിന്നാമ്പുറത്തുള്ള പാഴ്ഭൂമി
വിലപിച്ചു വിറങ്ങലിച്ചുകൊണ്ടാ
ശരീരങ്ങളെയത്രയും ഏറ്റുവാങ്ങിയെന്നോ…..

ഒക്ടോബർ
നീയെന്തു പറയുന്നു?
നിനക്കിത്രയും രക്തം ആവശ്യമുണ്ടായിരുന്നോ?

 

സുരേഷ് നാരായണൻ

വൈക്കത്തിനടുത്ത് വെള്ളൂർ സ്വദേശി .16 വർഷത്തെ ബാങ്കിംഗ് പരിചയം. ഇപ്പോൾ ധനലക്ഷ്മി ബാങ്കിൽ .ജോലിയോടൊപ്പം എഴുത്ത്, ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി, യാത്രകൾ അങ്ങനെ തുടർന്നു പോരുന്നു. മാധ്യമം, പ്രസാധകൻ, രിസാല,കലാകൗമുദി, ദേശാഭിമാനി, മംഗളം ഉൾപ്പെടെയുള്ള ആനുകാലികങ്ങളിലും, മാതൃഭൂമി, മനോരമ ഉൾപ്പെടെ നിരവധി ഓൺലൈൻ പോർട്ടൽ മാസികകളിലും കഥ, കവിത, ലേഖനങ്ങൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. മലയാളം ഷോർട്ട് ഫിലിമുകളും ചെയ്തിട്ടുണ്ട്. പ്രഥമ കവിതാ സമാഹാരം വയലിൻ പൂക്കുന്ന  മരം കഴിഞ്ഞ ഡിസംബറിൽ പുറത്തിറങ്ങി. എൻ വി ഭാസ്കരൻ  കവിതാപുരസ്കാരജേതാവ്

ബിനോയ് എം. ജെ.

അസ്ഥിത്വവാദം(Existentialism) വെറുമൊരു തത്വചിന്ത അല്ല മറിച്ച് അത് നമ്മുടെ തന്നെ തത്വചിന്ത വളർത്തിയെടുക്കുന്നതിന് നമ്മെ സഹായിക്കുന്ന ചിന്താപദ്ധതിയാണ്. സാധാരണയായി കൗമാരപ്രായം ആകുമ്പോഴേക്കും ഒരു കുട്ടി സ്വന്തം തത്വചിന്ത ഉപേക്ഷിക്കുകയും സമൂഹത്തിൻറെ തത്വചിന്ത സ്വീകരിക്കുകയും ചെയ്യുന്നതായാണ് കാണപ്പെടുന്നത്. ഇതിനെ സാമൂഹ്യവൽക്കരണം(socialisation) എന്ന് വിളിക്കുന്നു . ഇത് സാധ്യമാകുന്നത് അനുകരണത്തിലൂടെയും ആണ് . ഇപ്രകാരം സമൂഹത്തിലെ എല്ലാ വ്യക്തികൾക്കും ഏതാണ്ട് ഒരേ മനോഭാവവും ഒരേ ഇഷ്ടാനിഷ്ടങ്ങളും ഒരേ ചിന്താരീതികളും ആണുള്ളത്. വ്യത്യസ്തനായ ഒരാളെ സമൂഹം തിരസ്കരിക്കുന്നു. ഇതിനെ സാമൂഹിക ബഹിഷ്കരണം (social boycott) എന്ന് വിളിക്കുന്നു . ഇപ്രകാരം സമൂഹം വ്യക്തികളെ അതിന്റെ അടിമകളാക്കി കൊണ്ടുപോകുന്നു .

ഈ അടിമത്തത്തിൽ നിന്ന് മോചനം നേടുവാൻ അസ്ഥിത്വവാദം നമ്മെ ഉദ്ബോധിപ്പിക്കുന്നു . സമൂഹത്തിന്റെ വെറും അടിമ ആകാതെ അതിന്റെ യജമാനൻ ആവാനുള്ള മാർഗ്ഗം അസ്ഥിത്വവാദം നമ്മെ പഠിപ്പിക്കുന്നു. ഒരിക്കലും സ്വന്തം തത്വചിന്ത ഉപേക്ഷിച്ച് സമൂഹത്തിൻറെ തത്വചിന്ത സ്വീകരിക്കരുതെന്ന് അസ്ഥിത്വവാദം നമ്മോട് ആവശ്യപ്പെടുന്നു . സ്വന്തം രീതികൾ ഉപേക്ഷിച്ച് സമൂഹത്തിന്റെ രീതികൾ സ്വീകരിക്കുമ്പോൾ നമ്മുടെ ഉള്ളിലുള്ള സത്ത അടിച്ചമർത്തപ്പെടുന്നു. ഇതിൽനിന്ന് ടെൻഷൻ അഥവാ സ്ട്രസ് ഉത്ഭവിക്കുന്നു. സ്ട്രസ് ഇല്ലാത്തവർ ആധുനിക ലോകത്തിൽ വളരെ വിരളമാണ്.

അനുകരണത്തിലൂടെ സമൂഹത്തിന്റെ പിന്നാലെ പോവുമ്പോൾ നമുക്ക് അറിഞ്ഞു കൂടാത്ത എന്തിനെയോ ആണ് നാം പിന്തുടരുന്നത്. ഇവിടെ അജ്ഞത നമ്മുടെ മുഖമുദ്രയാകുന്നു .അഥവാ എന്തെങ്കിലും നാമറിയുന്നുണ്ടെങ്കിൽ ,അവ ആരിൽനിന്നൊക്കെയോ കടം വാങ്ങിയത് ആയിരിക്കും . നമ്മുടേതായ വിജ്ഞാനം അടിച്ചമർത്തപ്പെടുന്നു . നമ്മുടെ സർഗ്ഗശേഷി നിഷ്ക്രിയമാകുന്നു. എന്നാൽ സ്വന്തം സത്തയെ അടിച്ചമർത്താതെ അതിനെ സർവ്വാത്മനാ സ്വീകരിക്കുന്നയാൾ ഉള്ളിലുള്ള പ്രതിഭയെ വളർത്തിക്കൊണ്ടു വരുന്നു. അത് കാലാകാലങ്ങളിൽ പുഷ്പിച്ച് ഉത്തമമായ ആശയങ്ങളെ സമൂഹത്തിന് സമ്മാനിക്കുന്നു. സമൂഹത്തിന്റെ പുറകെ ഓടുന്നവർ അല്ല സമൂഹത്തിന് വിലയേറിയ സംഭാവനകൾ നൽകുന്നത് മറിച്ച് വേണമെങ്കിൽ സമൂഹത്തെ ഒരല്പം മാറ്റിനിർത്തിക്കൊണ്ട് സ്വന്തം സത്തയെ കണ്ടെത്തുന്നവരാണ് സമൂഹത്തിന് വലിയ സംഭാവനകൾ നൽകുന്നത് എന്നറിഞ്ഞുകൊള്ളുവിൻ. ഇത്തരക്കാരെയാണ് പ്രതിഭാശാലികൾ എന്ന് വിളിക്കുന്നത്. അസ്ഥിത്വവാദം ഈ നൂറ്റാണ്ടിലും വരും നൂറ്റാണ്ടുകളിലും നമ്മെ നയിക്കേണ്ട തത്വചിന്തയാണ് .മനുഷ്യ ജന്മത്തിന്റെ മൂലൃം മനസ്സിലാക്കിക്കൊണ്ട് അതിനെ അതിൻറെ ഉത്തുംഗശൃംഗങ്ങളിലേക്ക് കയറ്റി കൊണ്ടുപോകുവാൻ അസ്ഥിത്വവാദം നമ്മെ സഹായിക്കുന്നു.

 

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്തമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

 

ഡോ. ഐഷ വി

കിളികളുടെ മധുരസംഗീതവും കലപില ശബ്ദവും നയന മനോഹരമായ കാഴ്ചകളും പുഴയുടെ കളകളാരവവും വൈവിധ്യമാർന്ന സസ്യജന്തു ജനസ്സുകളും ഭൗമോപരിതലത്തിലെ നിന്മോന്നതങ്ങളും ഭാവി തലമുറയ്ക്കായ് മാറ്റിവയ്ക്കാൻ നാമേവരും ശ്രദ്ധിക്കേണ്ടതാണ്. . കാരണം സുനാമി വന്നാലും കാട്ടു തീ വന്നാലും നമ്മൾ ഓടിക്കയറുന്നത് ഉയരങ്ങളിലേയ്ക്കാണ് വെള്ളപ്പൊക്കം വന്നാൽ ആ വെള്ളത്തെ ഉൾക്കൊള്ളാൻ താഴ്ചകളും ആവശ്യമാണെന്ന് നാം സമീപകാലത്തു തന്നെ കണ്ടു കഴിഞ്ഞു.

അടുത്ത കാലത്തായ് ഭൂമിയുടെ ചൂട് കൂടി കൂടി വരികയാണ്.. മൂന്നിൽ രണ്ട് ഭാഗം ജലവും മൂന്നിൽ ഒന്ന് ഭാഗം മാത്രം കരയുമുള്ള ഈ ഗ്രഹത്തിൽ ധ്രുവങ്ങളിലെ മഞ്ഞ് പാളികൾക്ക് രൂപാന്തരം സംഭവിച്ച് ഖരാവസ്ഥ ദ്രാവകാവസ്ഥയിലേയ്ക്ക് പരിണമിച്ചാൽ പിന്നെയുള്ള അവസ്ഥ പറയേണ്ടതില്ലല്ലോ? ജലത്താൽ മാത്രം ചുറ്റപ്പെട്ട കരയില്ലാത്ത ഒരു ഗ്രഹമായി ഭൂമി മാറും.

ലക്ഷക്കണക്കിന് വരുന്ന ജൈവ വൈവിധ്യങ്ങളുടെ കലവറയാണ് ഭൂമി. ദിനോസർ , മാമത്ത് തുടങ്ങിവയ്ക്ക് വംശനാശം സംഭവിച്ചു കഴിഞ്ഞു. പാന്റാ , ഒരിനം സൂര്യകാന്തി തുടങ്ങി പല ജീവികളും സസ്യങ്ങളും വംശനാശ ഭീഷണിയുടെ വക്കിലാണ്. കടൽത്തീരവും പുഴയോരവും വനങ്ങളും സംരക്ഷിക്കേണ്ടത് ആവശ്യമാണ്. ഭൂമിയുടെ സന്തുലിതാവസ്ഥ എന്നും നിലനിർത്തേണ്ടത് നമ്മുടെ കർത്തവ്യമാണ്. അങ്ങനെ നിലനിർത്തിയെങ്കിൽ മാത്രമേ വരുo തലമുറയ്ക്ക് ഈ ഗ്രഹത്തിൽ ജീവിയ്ക്കാൻ സാധിയ്ക്കയുള്ളൂ.
ജൈവ വൈവിധ്യമാണ് ഭൂമിയുടെ നേട്ടം. മനുഷ്യൻ മാത്രമല്ല ഭൂമിയുടെ അവകാശി. മറ്റെല്ലാ ജീവജാലങ്ങളും ഈ ഭൂമിയുടെ അവകാശികളാണ്. ഒന്ന് ചീഞ്ഞ് മറ്റൊന്നിന് വളമാകുക ഒന്ന് മറ്റൊന്നിന് ഇരയാവുക തുടങ്ങിയ പ്രക്രിയകളും അനസ്യൂതം സംഭവിച്ചു കൊണ്ടേയിരിയ്ക്കും. ഈ തുടർ പ്രക്രിയയിൽ ഏതെങ്കില്ലമൊരുകണ്ണി നഷ്ടപ്പെട്ടാൽ അത് മറ്റെല്ലാ ജീവജാലങ്ങളെയും നേരിട്ടോ അല്ലാതേയോ ബാധിച്ചേക്കാം.

ഞങ്ങളുടെ നാട്ടിൽ കല്ലുവാതുക്കൽ ജങ്ഷനിൽ ഒരു വലി പാറയുണ്ടായിരുന്നു.. നോക്കെത്താ ദൂരത്തു നിന്നും കാണാമായിരുന്ന കല്ലുവാതുക്കൽ പാറയെന്ന ആഗ്‌നേയ ശില . എന്റെ കുട്ടിക്കാലത്തു തന്നെ പാറ പൊട്ടിക്കൽ മൂലം അത് തറനിരപ്പിൽ നിന്നും താഴ്ചയിലേയ്ക്കായി കഴിഞ്ഞിരുന്നു. ഇന്ന് ജനനിബിഡമായി കഴിഞ്ഞപ്പോൾ അങ്ങനെയൊരു ആഗ്‌നേയശില അവിടെയുണ്ടായിരുന്നു എന്ന് ആരും വിശ്വസിക്കാത്ത തരത്തിലേയ്ക്ക് ആ സ്ഥലം മാറിയിട്ടുണ്ട്.

ഒരു ദിവസം ഞാൻ ബസ്സിൽ യാത്ര ചെയ്തപ്പോൾ ശ്രീ. ബാബയെ ജിയോളജിസ്റ്റിനെ കാണാനും സംസാരിക്കാനും ഇടയായി. കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്നും റിട്ടയർ ചെയ്ത ശേഷം സ്വന്തം വിഷയവുമായി ബന്ധപ്പെട്ട സെമിനാറുകളിലും കോൺഫറൻസിലും സജീവമായി പങ്കെടുക്കുക പതിവാണ്. ഒരേ സീറ്റിൽ ഇരുന്ന ഞങ്ങൾ പല വിഷയങ്ങളും ചർച്ച ചെയ്തു. യാദൃശ്ചികമെന്നു പറയട്ടെ തിരികെയുള്ള ബസ്സിലും ഞങ്ങൾ ഒരേ സീറ്റിലായിരുന്നു. തീരത്തേയ്ക്കാഞ്ഞടിയ്ക്കുന്ന തിരമാലകൾ കരയിൽ തീർക്കുന്ന ഷോക്ക് ആഗിരണം ചെയ്യാൻ തീരത്തെ മണൽ തിട്ടയക്കാണ് കഴിയുക. . കടൽ തീരത്ത് മനുഷ്യന്റെ ഇടപെടൽ അധികമില്ലാത്ത സ്ഥലത്ത് മണലിനെ പൊതിഞ്ഞ് കിടക്കുന്ന വളളികൾ നല്ലൊരു കവചമാണ്.

ഭൂമിയിൽ മനുഷ്യന്റെ ഇടപെടൽ പ്രകൃതിക്ഷോഭം മലിനീകരണം എന്നിവമൂലം ധാരാളം പാരിസ്ഥിതികാഘാതങ്ങൾ ഉണ്ടായിട്ടുണ്ട്. ഇത് പരിഹരിക്കേണ്ടത് മനുഷ്യന്റെ ധർമ്മമാണ്. മരങ്ങൾ വച്ച് പിടിപ്പിക്കുക, മലിനീകരണം ഉണ്ടാകാതെ നോക്കുക, ആഗേളതാപനം കുറയ്ക്കുക, ചെറു വനങ്ങൾ സൃഷ്ടിയ്ക്കുക. മിയാ വാക്കി ഫലവൃക്ഷ വനം സൃഷ്ടിക്കുക എന്നീ കർമ്മങ്ങൾ നമുക്ക് അനുഷ്ടിക്കാവുന്നതാണ്. ആണവ അവശിഷ്ടങ്ങളും വ്യാവസായിക മാലിന്യങ്ങളും നമ്മൾ ശാസ്ത്രീയമായി മറവു ചെയ്യേണ്ടവയാണ്.

അതുപോലെ ഓസോൺ പാളിയിലെ വിള്ളൽ കുറയ്ക്കാനും നമ്മൾ പരിശ്രമിക്കണം. വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുന്നത് ആഗോളതാപനം കുറയ്ക്കും. ഭൂമി സംരക്ഷിച്ച് നിലനിർത്തേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. ഇത് അര നൂറ്റാണ്ടു മുമ്പ് മനസിലാക്കിയവർ 22 ഏപ്രിൽ 1970 മുതൽ ഭൗമദിനം ആചരിക്കുന്നു. അതിനാൽ നല്ല ഭാവിയ്ക്കായ് നമുക്കും വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കാം.

(തുടരും.)

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ജോൺ കുറിഞ്ഞിരപ്പള്ളി

ഞങ്ങൾ ജോലി കഴിഞ്ഞു വീട്ടിൽ വരുമ്പോൾ ജോർജ് കുട്ടിയെ അന്വേഷിച്ച് ആരോ രണ്ടുപേർ വന്നിരുന്നു എന്ന് ഹൗസ് ഓണർ പറഞ്ഞു. അസോസിയേഷൻ കാര്യങ്ങൾ സംസാരിക്കാൻ ആരെങ്കിലും വന്നതായിരിക്കും, എന്ന നിഗമനത്തിൽ എത്തി ഞങ്ങൾ. ഓണം ഫണ്ട് പിരിവിനായി പലരേയും ചുമതലപ്പെടുത്തിയിരുന്നു. ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അവർ വീണ്ടും ഞങ്ങളെ അന്വേഷിച്ചുവന്നു.

അവർ ഹോസ്‌കോട്ടയിൽ നിന്നും ജോർജ് കുട്ടിയെ തേടി വരണമെങ്കിൽ എന്തോ കാര്യമായ പ്രശ്നമുണ്ട്. അതിൽ ഒരാളെ ജോർജ് കുട്ടിക്ക് പരിചയം ഉണ്ട്. അവർ പ്രശ്നം അവതരിപ്പിച്ചു. അവരുടെ മലയാളി അസോസിയേഷൻ വാർഷിക ആഘോഷത്തിനായി തയ്യാറെടുപ്പിലായിരുന്നു. അതിനുവേണ്ടി ഒരു നാടകം പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു അവർ. എന്നാൽ നിർഭാഗ്യവശാൽ സംവിധായകനും അഭിനേതാക്കളും തമ്മിൽ വഴക്കായി അടിയിൽ അവസാനിച്ചു. സംവിധായകൻ നാടകം ഉപേക്ഷിച്ചുപോയി. അടുത്ത ശനിയാഴ്ച പരിപാടി നടത്തേണ്ടതാണ്. നിങ്ങളുടെ അസോസിയേഷനിൽ കഥാപ്രസംഗം പറയുന്നവരും നല്ല അഭിനയേതാക്കളും മറ്റും ഉണ്ടെന്ന് കേട്ടു. അതുകൊണ്ട് പ്രോഗ്രാം നടത്താൻ സഹായിക്കണം, അതാണ് അവരുടെ ആവശ്യം.
എങ്ങനെയെങ്കിലും പരിപാടി നടത്തണം. പറ്റിയ ആരെങ്കിലും നാടകം സംവിധാനം ചെയ്യാൻ അറിയാവുന്നവർ ജോർജ് കുട്ടിയുടെ പരിചയത്തിൽ ഉണ്ടോ എന്നാണ് അവർക്ക് അറിയേണ്ടത്. ജോർജ് കുട്ടി പറഞ്ഞു,”ഞാൻ ഒന്ന് ആലോചിക്കട്ടെ.”.
എന്നിട്ട് എന്നെ വിളിച്ചുമാറ്റിനിർത്തി ഒരു ചോദ്യം “സഹായിക്കണ്ടേ?”
“പക്ഷെ ആരെ കണ്ടുപിടിക്കും?കൊല്ലം രാധാകൃഷ്ണൻ?”
“ഛെ ,അയാൾ? നമ്മുടെ അടുത്ത് ഒരാളുണ്ട്.”
ഞാൻ ചോദിച്ചു,” ആരാ.?”
“താൻ തന്നെ അല്ലാതെ ആരാ.”
“ഞാനോ?”
“അതെ താൻ. ഇനി ഒരാഴ്ച ഷേവ് ചെയ്യണ്ട. അപ്പോൾ തനിക്ക് ഒരു ഓഞ്ഞ നാടക സംവിധായകൻറെ ലുക്ക് വരും.”
“എന്നെക്കൊണ്ടെങ്ങും പറ്റില്ല .”
“അങ്ങനെ പറഞ്ഞാൽ എങ്ങനെയാ?.ഇങ്ങനെയല്ലേ ഓരോ പണിയും പഠിക്കുന്നത്. അറിയാത്ത ആളുകളാകുമ്പോൾ ബഹുമാനം കൂടും. ഡോണ്ട് വറി .”
ഞാൻ ഒന്നും മിണ്ടിയില്ല.
“ഞാനും കൂടെ വരാം.”
ഞാൻ ഗൗരവം നടിച്ചിരുന്നു അവരുടെ സിറ്റുവേഷൻ ഒക്കെ ഒരിക്കൽക്കൂടി വന്നവർ വിശദീകരിച്ചു, ഇനിയൊരാഴ്ചമാത്രം.
ഞങ്ങൾ ശനിയാഴ്ച ഉച്ചയാകുമ്പോൾ വന്നേക്കാം എന്ന് പറഞ്ഞെങ്കിലും അവർക്ക് അത്ര വിശ്വാസം വരുന്നില്ല.
കാലത്തു തന്നെ വരണം,ഞങ്ങൾ ടാക്സി അയക്കാം എന്നായി അവർ.
ജോർജ് കുട്ടി എന്നെ ഗൗരവത്തിൽ ഒന്ന് നോക്കി.
അവർ പോയിക്കഴിഞ്ഞപ്പോൾ ജോർജ് കുട്ടി പറഞ്ഞു,”തൻ്റെ ആ ഓഞ്ഞ മോന്തയും കാണിച്ച് പാവത്തിനെപോലെ ഇരിക്കരുത്. താൻ ഒരു സംവിധായകനാണ് എന്ന് ഓർമ്മ വേണം.”
അവർ പറഞ്ഞിരുന്ന പോലെ ശനിയാഴ്ച കാലത്ത് ഞങ്ങൾ എഴുന്നേൽക്കുന്നതിന് മുമ്പുതന്നെ ഒരു ടാക്സിയുമായി വന്നു. ഞങ്ങൾ മുങ്ങുമോ എന്ന് അവർക്ക് പേടിയുള്ളതുപോലെ തോന്നി. വേഗം റെഡിയായി കാറിൽ കയറുമ്പോൾ ജോർജ് കുട്ടി പറഞ്ഞു,”സമയം ഉണ്ടായിട്ടല്ല, പിന്നെ നിങ്ങളെ ഒഴിവാക്കാൻ പറ്റില്ലല്ലോ എന്ന് വിചാരിച്ചിട്ടാണ്.”
ജോർജുകുട്ടി വീണ്ടും എന്നോട് പറഞ്ഞു,” താൻ നല്ല ഗൗരവത്തിൽ ഇരുന്നോണം. നിൻറെ വളിച്ച ചിരി ഒന്നും അവരുടെ അടുത്ത് കാണിച്ചേക്കരുത്.”
ഞാൻ നല്ല ഗൗരവത്തിൽ ഇരുന്നു ഒരു സംവിധായകനായി പോയില്ലേ?.
പത്തു മണിയായപ്പോൾ ഞങ്ങൾ നാടകം നടത്തുന്ന ഓഡിറ്റോറിയത്തിൽ എത്തി. എല്ലാ കലാകാരന്മാരും കലാകാരികളും അടിയന്തര പ്രാധാന്യം മനസ്സിലാക്കി നേരത്തെ വന്നിരുന്നു. ഇനി റിഹേഴ്സലിന് സമയമില്ല. ഞാൻ നാടകപുസ്തകം വാങ്ങി നോക്കി. മലയാളത്തിലെ പ്രസിദ്ധമായ ഒരു നാടകമാണ്, അല്പം പഴയതാണ്. നടീനടന്മാർക്ക് നിർദ്ദേശങ്ങൾ കൊടുത്തു.
സ്റ്റേജിലേക്ക് ആവശ്യമായ പ്രോപ്പർട്ടീസ്സ് തയ്യാറാക്കി രംഗസംവിധാനം ചെയ്യാൻ ഒരാളെ ഏർപ്പെടുത്തി. ഏതോ ഹനുമാൻ ചവിട്ടുനാടകക്കാരുടെ ഒരു കട്ട് ഔട്ടർ സ്റ്റേജ് സെറ്റിങ്ങിനായി അവർ എത്തിച്ചിരുന്നു. പട്ടിക കഷണങ്ങളും വിറകു തടിയും മുളയും എല്ലാം ഉപയോഗിച്ച് ഞങ്ങൾ അത് കെട്ടി ഒരു തരത്തിൽ സ്റ്റേജ് സെറ്റ് ചെയ്തു .
കർട്ടണിൽ ഒരു വലിയ കുരങ്ങിൻറെ ചിത്രവും അവരുടെ കലാസമിതിയുടെ പേരും ഉണ്ടായിരുന്നത് ഒരു വലിയ ചിത്രം ഒട്ടിച്ച് മറച്ചു.
വാർഷികാഘോഷ പരിപാടികൾ ആരംഭിച്ചു.
നാടകം ആരംഭിക്കുന്നതിന് അനൗൺസ്മെൻറ് തുടങ്ങി. എനിക്കും ജോർജ് കുട്ടിക്കും പ്രത്യേകം സ്വാഗതവും നന്ദിയും ഒട്ടും കുറയ്ക്കാതെ അവർ വിളമ്പി. പ്രശസ്ത സംവിധായകൻ എന്ന് പറയുന്നത് കേട്ട് രോമാഞ്ചകഞ്ചുകമണിഞ്ഞു,എന്നുപറയുന്നതാണ് ശരി.
നാടകം ആരംഭിച്ചു, ആദ്യത്തെ രംഗം വലിയ കുഴപ്പമില്ലാതെ പോയി.
രണ്ടാമത്തെ രംഗത്തിൽ സ്റ്റേജ് സെറ്റിംഗ് മാറ്റണം. സാധാരണ അമച്വർ നാടകങ്ങളിൽ ചെയ്യുന്നതുപോലെ ഭിത്തിയിലെ കലണ്ടർ മാറ്റുകയും ജനൽ കർട്ടൻ മാറ്റുകയുമാണ് ഞങ്ങളും പ്ലാൻ ചെയ്തിരുന്നത്. അപ്പോൾ രംഗം മാറും,വീടും മാറും.
രണ്ടാമത്തെ രംഗം ഒരു തൊഴിലാളിയുടെ വീടാണ്. ജനൽ കർട്ടൻ മാറ്റി ചിത്രങ്ങൾ മാറ്റി.
രംഗം സെറ്റ് ചെയ്തു .
ഒരു റൗഡി സ്റ്റേജിലേക്ക് വരികയാണ്. അയാൾക്ക് പറഞ്ഞിരിക്കുന്ന വേഷം ലുങ്കിയും തലയിൽ ഒരു കെട്ടും ആണ്. നടൻ വസ്ത്രം നോക്കുമ്പോൾ അയാളുടെ ലുങ്കി ജനൽ കർട്ടൻ ആയി ഫിറ്റു ചെയ്തു വെച്ചിരിക്കുകയാണ്. അടി വസ്ത്രം മാത്രമേ ഇപ്പോൾ നടൻ ധരിച്ചിട്ടുള്ളു..അയാൾ ഒറ്റ വലിക്ക് ജനൽ കർട്ടനാക്കി വച്ചിരുന്ന ലുങ്കി വലിച്ചെടുത്തു.
അയാളുടെ ലുങ്കിയുടെ കൂടെ ജനലിന്റെ ഒരു കഷണവും ഒടിഞ്ഞു പോയി..അയാൾ സ്റ്റേജിലേക്ക് ഓടി വന്നത് ജനലിന്റെ ഒരു ഭാഗവും വലിച്ചുകൊണ്ടാണ്.കൂടാതെ അയാൾ ലുങ്കി വലിച്ചെടുത്ത ശക്തിയിൽ കുരങ്ങൻറെ മുകളിൽ ഒട്ടിച്ചുവച്ചിരുന്ന കലണ്ടർ ഇളകി വീണു.
കാണികൾ കൂവി വിളിച്ചു, കൈയ്യടിച്ചു .”കുരങ്ങൻ,കുരങ്ങൻ”, എന്ന് ആർത്തുവിളിച്ചു ചിരിക്കാൻ തുടങ്ങി..
റൗഡി കഷത്തിലിരുന്ന കുപ്പി തുറന്ന് മദ്യം വലിച്ചുകുടിക്കുന്നതാണ് സീനിൽ.
അയാൾ ജോജി എന്ന സിനിമയിൽ ഫഹദ് ഫാസിൽ പറഞ്ഞ തെറിയും പറഞ്ഞു വായിലെ മദ്യം സ്റ്റേജിലേക്ക് തുപ്പി.
കാണികൾ എല്ലാവരും കുറുക്കൻറെ ജോലി ഏറ്റെടുത്തതുപോലെ തോന്നുന്നു..
സ്റ്റേജിൽ രംഗ സംജ്ജീകരണം നടത്തിയ ആൾ ഷർട്ടിൻ്റെ കയ്യും കയറ്റി സ്റ്റേജിലേക്ക് വന്നു.
“എന്താടാ നിനക്ക് ? ”
“ഇത് താനൊന്നും കുടിച്ചു നോക്ക്.”
അയാൾ കുപ്പി വാങ്ങി വായിലേക്ക് ഒഴിച്ചതും ഒറ്റ തുപ്പ് അടുത്തുനിന്ന നടൻറെ മുഖത്തേക്ക്.
മദ്യമായി നിറച്ചത് ആരോ മണ്ണെണ്ണ കൊണ്ടുവന്ന കുപ്പിയിലായിരുന്നു. പരിചയക്കുറവുകൊണ്ട് ആരും അത് ശ്രദ്ധിച്ചില്ല. സദസ്സിൽനിന്നും കുരങ്ങൻ എന്ന് വിളിക്കുന്നതുകേട്ട് കാര്യമറിയാത്ത നടൻ ഒന്നാംതരം “ജോജി ബ്രാൻഡ്”തെറി സദസ്സിനെ നോക്കി വിളിച്ചുപറഞ്ഞു.”ആരാടാ കുരങ്ങൻ?ധൈര്യം ഉണ്ടെങ്കിൽ കയറിവാടാ ,”
അയാൾ വെല്ലുവിളിച്ചു.
രംഗം തയ്യാറാക്കിയ ആൾ മൈക്കിൻ്റെ അടുത്തുവന്നു വിശദീകരണം ആരംഭിച്ചു.”സുഹൃത്തുക്കളെ,നമ്മളുടെ നാടകം സംവിധാനം ചെയ്തിരുന്ന വ്യക്തി വഴക്കിട്ടുപോകുകയും പകരം നമ്മൾ ഒരാളെ അവസാന നിമിഷത്തിൽ സംഘടിപ്പിക്കുകയും ആണ് ചെയ്തത് എന്ന് നിങ്ങൾക്ക് അറിയാമല്ലോ. പരിചയക്കുറവുകൊണ്ട് എനിക്ക് തെറ്റ് പറ്റിപ്പോയി. എന്നാൽ പകരം വന്ന സംവിധായകന് ഇതെല്ലം ശ്രദ്ധിക്കാമായിരുന്നു.”
ജോർജ് കുട്ടി പതുക്കെ എൻ്റെ ചെവിയിൽ പറഞ്ഞു,”അവൻ തടിയൂരാനുള്ള ലക്ഷണമാണ് കാണിക്കുന്നത്. നമ്മൾ വന്ന ടാക്സി അപ്പുറത്തു കിടപ്പുണ്ട്.
നമുക്ക് മുങ്ങാം” .
രണ്ടു ചെറുപ്പക്കാർ സ്റ്റേജിലേക്ക് കയറി വന്നു.”എവിടെ നാടകം സംവിധാനം ചെയ്യുവാൻ കൊണ്ടുവന്നവർ?”രണ്ടുപേരുടെയും കാൽ നിലത്തുറയ്ക്കുന്നില്ല.
ചോദ്യം ജോർജ് കുട്ടിയോടാണ്.
“വരൂ കാണിച്ചുതരാം”. ജോർജ് കുട്ടി പറഞ്ഞു.”താനും വാ എൻ്റെ കൂടെ.”
ഞങ്ങൾ നാലുപേരും കൂടി സ്റ്റേജിന് പുറത്തിറങ്ങി. സ്റ്റേജിനു പുറത്തായി ഒരു പച്ച ഷർട്ടുകാരൻ്റെ നേതൃത്വത്തിൽ മൂന്നു നാലുപേർ മദ്യപിച്ചുകൊണ്ടിരിക്കുന്നു. “ആ പച്ച ഷർട്ടുകാരനാണ് “ജോർജ് കുട്ടി പറഞ്ഞു.
അവർ രണ്ടുപേരും പച്ച ഷർട്ടുകാരനെ ലക്ഷ്യമാക്കി ഓടി .ജോർജ്‌കുട്ടി എന്നോടായി പറഞ്ഞു,”തോമസ് കുട്ടി വിട്ടോടാ തിരിഞ്ഞു നോക്കണ്ട.”

(തുടരും)

ജോൺ കുറിഞ്ഞിരപ്പള്ളി

ഡോ. ഐഷ വി

യുവജനോത്സവ ദിവസം പ്രസംഗ മത്സരത്തിന് എന്റെ പേര് സുദർശനൻ സർ മൂന്ന് തവണ അനൗൺസ് ചെയ്തു. എട്ടാം ക്ലാസ്സുകാരിയായ ഞാൻ മത്സര വേദിയിലേയ്ക്ക് എത്തിയില്ല. എന്റെ കൂട്ടുകാരികൾ കരുതിയത് ഞാൻ സദസ്സിലെവിടെയോ പമ്മിയിരിയ്ക്കുകയായിരുന്നുവെന്നാണ്. മത്സരത്തിൽ പങ്കെടുക്കാനുള്ള ആഗ്രഹം കൊണ്ട് ഞാൻ പേര് കൊടുത്തതായിരുന്നു. എന്നാൽ അന്നേരം കിട്ടുന്ന വിഷയത്തെ കുറിച്ച് സംസാരിക്കേണ്ടി വരുമല്ലോ എന്നോർത്തപ്പോൾ ഉള്ളിന്റെയുള്ളിൽ ഒരു കിടുകിടുപ്പ് . അങ്ങനെ ഞാൻ മത്സര ദിവസം സ്കൂളിൽ പോയില്ല. അമ്മയോട് ഒരു കാരണവും പറഞ്ഞു: കാൽമുട്ട് വേദനയാണെന്ന്. രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഗാന്ധിജിയെ കുറിച്ച് അമ്മ എഴുതി തയ്യാറാക്കിത്തന്ന പ്രസംഗം ഞാൻ വായിച്ച് പഠിച്ച് സ്കൂളിൽ അവതരിപ്പിച്ചിട്ടുണ്ട്. അതിനാൽ സഭാകമ്പമായിരുന്നില്ല എന്റെ പ്രശ്നം . അറിവില്ലായ്മയായിരുന്നു. അതിനാൽ എന്റെ വായനയുടെ ആഴവും പരപ്പും കൂട്ടാൻ ഞാൻ എന്നും ആവുന്നത്ര പരിശ്രമിച്ചു കൊണ്ടേയിരുന്നു. ഏതാണ്ട് ആ കാലഘട്ടത്തിൽത്തന്നെ “ബഹിരാകാശവും മാനവരാശിയും” എന്ന വിഷയത്തെ കുറിച്ച് ജില്ലാതലത്തിൽ “നാസ” നടത്തിയ പ്രസംഗ മത്സരത്തിൽ ഞാൻ പങ്കെടുത്തിരുന്നു. ഞാൻ തന്നെ എഴുതി തയ്യാറാക്കി സുദർശനൻ സാർ തിരുത്തിത്തന്ന പ്രസംഗമായിരുന്നു അത്. ഞങ്ങളുടെ സ്കൂളിനെ(ഭൂതക്കുളം ഗവ.ഹൈസ്കൂൾ) പ്രതിനിധീകരിച്ച് ഞാനും എംപി മധുവുമാണ്. പങ്കെടുത്തത്.

സാധാരണ ഞങ്ങളുടെ സ്കൂളിൽ നടത്തിയിരുന്ന പ്രസംഗ മത്സരങ്ങളിൽ മധുവിന്റെ ജ്യേഷ്ഠൻ എംപി .ഗോപകുമാറിനായിരുന്നു ഒന്നാം സ്ഥാനം. ഗോപകുമാർ പത്താം ക്ലാസ്സ് കഴിഞ്ഞ് പോയപ്പോൾ അനുജൻ മധുവിനായി ഒന്നാം സ്ഥാനം. ജില്ലാ തല മത്സരം ഗവ.ഗേൾസ് ഹൈസ്കൂളിൽ വച്ചായിരുന്നു. അന്ന് എനിയ്ക്ക് കൂട്ടു വന്നത് അച്ഛന്റെ അമ്മാവന്റെ മകൻ രഘുമാമനും എന്റെ അമ്മയുമായിരുന്നു. പ്രസംഗം കഴിഞ്ഞു. മത്സര ഫലം അറിഞ്ഞു. ഞാനോ മധുവോ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ വന്നതേയില്ല. തിരിച്ച് പോരുന്നതിന് മുമ്പ് രഘുമാമൻ വിധികർത്താക്കളുടെ അടുത്തു പോയി ഞങ്ങളുടെ പോയിന്റ് എത്രയെന്ന് അന്വേഷിച്ചിരുന്നു. മധുവിനേക്കാൾ രണ്ട് പോയിന്റ് എനിക്ക് കൂടുതലായിരുന്നു. ഈ അറിവ് എനിക്ക് നൽകിയ ആത്മവിശ്വാസം ചില്ലറയായിരുന്നില്ല. എങ്കിലും സ്കൂളിൽ നിന്ന് പിരിയുന്നതുവരേയാ കോളേജ് തലത്തിലോ തത്സമയം വിഷയം തന്ന് പ്രസംഗിക്കേണ്ട മത്സരങ്ങളിലൊന്നിലും ഞാൻ പങ്കെടുത്തിരുന്നില്ല. വിഷയ- ആശയ ദാരിദ്യമായിരുന്നു എന്റെ പ്രശ്നം.

എന്നാൽ കോളേജിൽ പഠിക്കുന്ന കാലത്ത് 1986 – ൽ ഹാലിയുടെ ധൂമകേതു(Hali’s Commet 75-76 വർഷത്തിലൊരിക്കൽ മാത്രം ഭൂമിയോട് അടുത്തു വരും. 2061 ലാണ് ഇനി വരിക.) ഭൂമിയുടെ അടുത്തു വന്നപ്പോൾ അതേ കുറിച്ച് 1000 ശാസ്ത്ര ക്ലാസ്സുകൾ എടുക്കാൻ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകരോട് നിർദ്ദേശിച്ചിരുന്നു. അതനുസരിച്ച് ഞാനും കൂട്ടുകാരികനകലതയും കൂടി പഠിച്ച് തയ്യാറായി വിവിധ സ്കൂളുകളിലും കോളേജുകളുമായി ഏതാനും ക്ലാസ്സുകൾ എടുത്തിരുന്നു. അത്തരം ക്ലാസ്സുകളിൽ അനുവാചകരെ പിടിച്ചു നിർത്തുന്നത് ഞങ്ങൾ ക്കല്പം ശ്രമകരമായ കാര്യമായിരുന്നു. പ്രത്യേകിച്ച് ധാരാളം പേർ തിങ്ങി നിറഞ്ഞ സദസ്സുള്ളപ്പോൾ. പ്രസന്റേഷൻ , വിഷ്വൽ ടൂൾസ്, സ്റ്റി മുലസ് വേര്യേഷൻ , വോയിസ് മോഡുലേഷൻ തുടങ്ങിയ പൊടിക്കൈകൾ കൊണ്ട് ഈ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് പിന്നീട് ഞങ്ങൾ മനസ്സിലാക്കി.

ഞാനാദ്യം, ശ്രദ്ധയോടെ ശ്രവിച്ച പ്രസംഗം ചിറയ്ക്കര ഗവ സ്കൂളിലെ വാർഷികത്തിനായിരുന്നു. അന്ന് എന്റെ അനുജനും കൂട്ടുകാരും “ഫയൽ പാമ്പ്” എന്ന പേരിൽ ഒരു നിഴൽ നാടകം അവതരിപ്പിച്ചിരുന്നു. ചിറയ്ക്കര സ്കൂളിലെ അധ്യാപകനും ഭൂതക്കുളം സ്കൂളിലെ ഗോമതി ടീച്ചറിന്റെ ഭർത്താവുമായിരുന്നു നാടകം എഴുതിയതും കുട്ടികളെ പരിശീലിപ്പിച്ചതും. അതിനാൽ അമ്മ ഞങ്ങളേയും കൂട്ടി നേരത്തേ തന്നെ സ്ഥലത്ത് എത്തിയിരുന്നു. ചിറക്കര ക്ഷേത്രത്തിന് മുന്നിലെ കളിത്തട്ടായിരുന്നു വേദി. ക്ഷേത്രാങ്കണത്തിൽ സദസ്യരും. രാത്രിയിൽ നടന്ന പരിപാടിയുടെ ഉത്ഘാടന ചടങ്ങു മുതൽ ഞാൻ ശ്രദ്ധയോടെ പ്രസംഗങ്ങൾ കേട്ടു. അതിൽ എനിയ്ക്ക് പേരറിയാത്ത പ്രസംഗകന്റെ വാക്കുകൾ ഇന്നും ഓർമ്മയിൽ തങ്ങി നിൽക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകളുടെ മാസ്മരികശക്തി അനുവാചകരുടെ ഹൃദയങ്ങളിലേയ്ക്ക് ഇറങ്ങിച്ചെന്നത് കൊണ്ടാകാം ഞാൻ ഇന്നും ആ പ്രസംഗം ഓർക്കുന്നത്. ഒരു കഥാതന്തു ആ പ്രസംഗത്തിലുണ്ടായിരുന്നു. അതിന്റെ രത്നചുരുക്കം ഇങ്ങിനെയായിരുന്നു. ഒരാളുടെ കണ്ണ് കെട്ടിയിട്ട് ദൂരെയൊരു സ്ഥലത്തേയ്ക്ക് കൊണ്ടുപോയി കുറേ കല്ലുകൾ ചാക്കിലേയ്ക്ക് വാരിയിടാൻ ഏൽപ്പിയ്ക്കുന്നു. കൂർത്ത കല്ലുകൾ വാരിയിടുന്നതിന് പുറമേ അയാൾ തന്നെ അത് ചുമക്കേണ്ടിവരുമെന്നതിനാലും അയാൾ വളരെ കുറച്ച് കല്ലുകൾ മാത്രമേ ചാക്കിലേയ്ക്ക് വാരിയിട്ടുള്ളൂ. ചാക്ക് കെട്ടുമായി തിരികെയെത്തിയയാൾ നേരം വെളുത്തപ്പോൾ ചാക്കഴിച്ചു നോക്കി. അതിൽ നല്ലതുപോലെ തിളങ്ങുന്ന രത്നങ്ങളായിരുന്നു. ഇതുപോലെയാണ് പല വിദ്യാർത്ഥികളുടെ കാര്യവും . കൂർത്ത കല്ലാണെന്നു കരുതി വിദ്യയാർജ്ജിയ്ക്കണ്ട സമയത്ത് ആർജ്ജിയ്ക്കാതിരിയ്ക്കുന്ന വിദ്യാർത്ഥി താൻ എടുക്കാതെ പോയ രത്ന കല്ലുകളെ(അറിവ്) ഓർത്ത് ദുഃഖിക്കേണ്ടി വരുമെന്നും അതിനാൽ കിട്ടുന്ന അവസരങ്ങൾ വിദ്യാർത്ഥികൾ പൂർണ്ണമായും പ്രയോജനപ്പെടുത്തണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗ സന്ദേശം.

ലോക പ്രശസ്തമായ പല പ്രസംഗങ്ങളുണ്ട്. യേശുദേവൻ, മുഹമ്മദ് നബി, സ്വാമി വിവേകാനന്ദൻ എന്നിവരൊക്കെ അനുവാചകരെ ഹഠദാകർഷിച്ചവരാണ്. ചിലപ്രസംഗങ്ങൾ ശ്രോതാക്കളുടെ ചിന്തകളേയും വിചാരങ്ങളേയും മാറ്റിമറിയ്ക്കാൻ തക്കതായിരിയ്ക്കും . ജൂലിയസ് സീസറിലെ മാർക്കാന്റണിയുടെ പ്രസംഗം അത്തരത്തിലുള്ളതാണ്. ചില പ്രസംഗങ്ങൾ ശ്രോതാക്കളിൽ പുതിയ അവബോധവും വേറിട്ട ചിന്തകളും സൃഷ്ടിയ്ക്കാം. അത്തരത്തിലൊന്നാണ് മാർട്ടിൻ ലൂഥർ കിങ്ങിന്റ പ്രസംഗം. ശ്രീ സുകുമാർ അഴീക്കോട് ധാരാളം ശ്രോതാക്കളുള്ള പ്രസംഗകനായിരുന്നു ആധ്യാത്മിക പ്രഭാഷണങ്ങൾ ഭക്തജനങ്ങളിൽ ശാന്തിയും സമാധാനവും ഉണർവും അറിവും സൃഷ്ടിയ്ക്കാം.

പ്രസംഗങ്ങൾ രാഷ്ട്രീയ പ്രസംഗം , അക്കാദമിക പ്രസംഗം, അനുശോചന പ്രസംഗം, അനുമോദന പ്രസംഗം , അനുസ്മരണ പ്രസംഗം ഉത്ഘാടന പ്രസംഗം , സാംസ്കാരിക പ്രസംഗം എന്നിങ്ങനെ സന്ദർഭവും സാഹചര്യവുമനുസരിച്ച് മാറി മാറി വരാം. ഒരു ചടങ്ങിൽ ഈശ്വര പ്രാർത്ഥന, സ്വാഗത പ്രസംഗം, . അധ്യക്ഷ പ്രസംഗം, മുഖ്യപ്രഭാഷണം , ഉദ്ഘാടന പ്രസംഗം, ആശംസാ പ്രസംഗം , കൃതജ്ഞത എന്നിവ മൊത്തമായോ ഭാഗികമായോ വരാം.

ഏതായാലും വിഷയത്തെ കുറിച്ച് നല്ല ധാരണയുണ്ടാക്കൽ, അടുക്കും ചിട്ടയുമായി ക്രമീകരിയ്ക്കൽ, ലളിതവും സുന്ദരവും പൂർണ്ണതയുള്ളതുമായ ഭാഷയിൽ അവതരിപ്പിയ്ക്കൽ, ശബ്ദവും ആംഗ്യവും ക്രമീകരിയ്ക്കൽ എന്നിവയെല്ലാം പ്രസംഗത്തെ മികവുറ്റതാക്കുന്നു. നീട്ടിപ്പരത്തി പ്രസംഗിയ്ക്കാൻ താരതമ്യേന എളുപ്പമായിരിയ്ക്കും. എന്നാൽ എല്ലാ പ്രധാന വിഷയങ്ങളും കുറഞ്ഞ സമയത്തിൽ ഭംഗിയായി അവതരിപ്പിയ്ക്കുന്നതാണ് ശ്രമകരം. എഴുതി തയ്യാറാക്കിയില്ലെങ്കിലും നന്നായി മനനം ചെയ്യാൻ കഴിഞ്ഞാൽ അത് നല്ല പ്രസംഗമായിരിക്കും.

സ്കൂളിലും കോളേജിലും ഞാൻ പ്രസംഗ മത്സരങ്ങളിൽ പങ്കെടുത്തില്ലെങ്കിലും പിൽക്കാലത്ത് മുന്നറിയിപ്പോടു കൂടിയും അല്ലാതെയും ധാരാളം പ്രസംഗങ്ങൾ എനിക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട്.

(തുടരും.)

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ജോൺ കുറിഞ്ഞിരപ്പള്ളി

ഇലക്ഷൻ പ്രചരണവും അച്ചായനും സെൽവരാജനും സാമൂഹ്യസേവനത്തിന് പാലക്കാട് പോയതും അതിനെ തുടർന്ന് ഉണ്ടായ പ്രശനങ്ങളും എല്ലാം കൂടി രണ്ടാഴ്ച ഞങ്ങൾക്ക് വളരെ സംഭവബഹുലമായിരുന്നു. എങ്കിലും കാര്യമായ പ്രശ്നങ്ങളൊന്നുമില്ലാതെ അങ്ങനെ പോയി കൊണ്ടിരിക്കുമ്പോഴാണ് രാധാകൃഷ്ണനും അയാളുടെ വാല് എന്ന് ഞങ്ങൾ വിളിക്കുന്ന ഗോപാലകൃഷ്ണനും ഒരു പുലിവാലും ആയി വരുന്നത്..

ജോലികഴിഞ്ഞ് വീട്ടിൽ വന്ന് ഞാനും ജോർജുകുട്ടിയും ഓരോ ചായയും കുടിച്ച് അന്നത്തെ വിശേഷങ്ങൾ പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു.
വീടിനു മുറ്റത്ത് ഒരു എസ്‌ഡി ബൈക്ക് വന്നു നിൽക്കുന്നത് ഞങ്ങൾ അറിഞ്ഞു.
അത് രാധാകൃഷ്ണനും ഗോപാലകൃഷ്ണനും ആണന്നു വണ്ടിയുടെ ശബ്ദം കൊണ്ടുതന്നെ ഞങ്ങൾ തിരിച്ചറിഞ്ഞു. അവരുടെ ബൈക്കിൽ ഒരാളും കൂടിയുണ്ട്. അത് ആരാണ് എന്ന് ഞങ്ങൾ രണ്ടുപേർക്കും അറിഞ്ഞുകൂട. ഒറ്റനോട്ടത്തിൽ അറിയാം അയാൾ മലയാളിയല്ലഎന്ന്.
“ഇത് ആരാ രാധാകൃഷ്ണൻ,കൂടെയുള്ള ആൾ?”ഞാൻ ചോദിച്ചു. ആ മനുഷ്യൻ ഞങ്ങളെ ദയനീയമായി നോക്കി,എന്തോ തെലുങ്കിൽ പറയുന്നുണ്ട്.
രാധാകൃഷ്ണൻ പറഞ്ഞു,” ഇയാളെ വഴിയിൽ വച്ച് കണ്ടതാണ്. പാവം നടക്കാൻ വയ്യ, നട്ടെല്ലിന് ആണ് തകരാർ എന്ന് തോന്നുന്നു. കാര്യമായ ചികിത്സ ആവശ്യമാണ് . നമുക്ക് ഫണ്ട് ഉണ്ടല്ലോ. അങ്ങനെ കൂട്ടിക്കൊണ്ടുവന്നതാണ്.”
“നിങ്ങൾ ഇങ്ങോട്ടു കൂട്ടി കൊണ്ട് വന്നതെന്തിനാണ് എന്ന് മനസ്സിലാകുന്നില്ല.”. ഞാൻ ചോദിച്ചു,
” നമ്മുടെ സോഷ്യൽ സർവീസ് ഫണ്ടിൽ രണ്ട് ലക്ഷം രൂപ ഉണ്ടല്ലോ. അതിൽനിന്നും ഇയാൾക്ക് ഒരു 5000 രൂപ കൊടുക്ക്. അയാളുടെ നട്ടെല്ലിന് എന്തോ തകരാറുണ്ട്. ശരിക്കും നടക്കാൻ പറ്റുന്നില്ല. പാവം പോയി ചികിത്സിക്കട്ടെ. ഇങ്ങനെയുള്ളവരെ അല്ലേ നമ്മൾ സഹായിക്കേണ്ടത്? നമ്മൾ സാമൂഹ്യ-സേവനം ചെയ്യേണ്ടത്?”
ഈ മനുഷ്യൻ എന്ത് കഥയില്ലായ്മ ആണ് പറയുന്നത് എന്ന് വിചാരിച്ച് ഞാനും ജോർജുകുട്ടിയും അമ്പരന്ന് രാധാകൃഷ്ണനെ അടിമുടി നോക്കി
“ഇതെന്താ നിങ്ങളു മനുഷ്യരെ കണ്ടിട്ടില്ലാത്തതുപോലെ നോക്കുന്നത്? സാമൂഹ്യ സേവനം നമ്മുടെ സംഘടനയുടെ ലക്ഷ്യം ആണല്ലോ. ഈ പാവത്തിന് ഒരു 5000 രൂപ കൊടുക്ക്. എല്ലാ മറുനാടൻ പ്രവാസി സംഘടനകളും ചെയ്യുന്നതാണ് സാമൂഹ്യസേവനം”.
ഞാൻ ചോദിച്ചു ” രാധാകൃഷ്ണൻ കുറേസമയം ആയിട്ട് അയാളുടെ നട്ടെല്ലിന് തകരാറുണ്ട് എന്ന് പറയുന്നുണ്ടല്ലോ. ആരു പറഞ്ഞതാണ് അയാളുടെ നട്ടെല്ലിന് തകരാറുണ്ടെന്ന്.?”
“അതെനിക്കറിയാം, ഞാൻ ഒരു പുസ്തകം വായിച്ച് കിട്ടിയ അറിവാണ്. പിന്നെ യു ട്യൂബിലും കണ്ടു, ഡോക്ടർ അനന്തപത്മനാഭൻറെ പ്രഭാഷണം. അദ്ദേഹം അറിയപ്പെടുന്ന പാരമ്പര്യ ചികിത്സകൻ ആണ്. അദ്ദേഹം പറയുന്നുണ്ട് ഇതുപോലെ നടക്കുന്നവരുടെ നട്ടെല്ലിന് തകരാറുണ്ട്, എന്ന്.”
ഇങ്ങനെ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഹൗസ് ഓണറുടെ മകൾ ബൊമ്മിയും അവളുടെ അമ്മയും അടുത്തേക്കുവന്നു. തമിഴ്, കന്നട, തെലുങ്ക് എല്ലാം അക്ക നന്നായി സംസാരിക്കും.
” എന്നാ അങ്കിളേ പിച്ചക്കാരനെ കൂട്ടി വന്നിരിക്കുന്നത്?”എട്ടു വയസ്സുള്ള കൊച്ചുകുട്ടിയാണ് ബൊമ്മി. അവളുടെ ചോദ്യമാണ്..
അക്ക ഞങ്ങളുടെ അടുത്തേക്ക് വന്നു. അവർ രാധാകൃഷ്ണൻ കൂട്ടിക്കൊണ്ടുവന്ന ആ മനുഷ്യനോട് എന്തോ ചോദിച്ചു. എന്നിട്ട് ഉറക്കെ ചിരിക്കാൻ തുടങ്ങി.
എന്നിട്ട് ഞങ്ങളോട് പറഞ്ഞു ,”അയാളെ വെറുതെ വിട്.”
രാധാകൃഷ്ണൻ പറഞ്ഞു,”പറ്റില്ല. സാമൂഹ്യ സേവനം സോഷ്യൽ സർവീസ് എന്നെല്ലാം പറഞ്ഞു കാശുപിരിച്ചിട്ട് അങ്ങനെ വെറുതെ പറഞ്ഞു വിടണോ. പറ്റില്ല”
“അതിന് അയാൾക്ക് ഒരു കുഴപ്പവും ഇല്ല.അയാളുടെ ചെരുപ്പിൻറെ വള്ളി പൊട്ടി പോയതുകൊണ്ട് അയാൾ അങ്ങനെ നടന്നതാണ്. ഒരു കുഴപ്പവുമില്ല ”
“അത് റിപ്പയർ ചെയ്യിക്കാൻ റോഡരുകിലിരിക്കുന്ന ചെരുപ്പുകുത്തിയുടെ അടുത്തേക്ക് പോയതാണ്. അപ്പോൾ ഇവർ എന്നെ ബലമായി പിടിച്ചുകൊണ്ടുവന്നതാണ്”. അയാൾ പറഞ്ഞു.
രധാകൃഷ്ണൻ പറഞ്ഞു, “ഇക്കാലത്ത് മനുഷ്യർക്ക് ഗുണം വരുന്നതൊന്നും ചെയ്യാൻ പാടില്ല.”.
ഉടനെ ഗോപാലകൃഷ്ണൻ പറഞ്ഞു,”സാരമില്ല, നമ്മളുടെ കഥാപ്രസംഗത്തിന് ഒരു പുതിയ വിഷയം ആയി.”
ജോർജ്‌കുട്ടി ഉടനെ ചോദിച്ചു ,”എന്തായിരിക്കും കഥയുടെ പേര്?”
“നട്ടെല്ല് ഇല്ലാത്ത…..”
പ്രസിഡന്റിന് ഇടപെടാതിരിക്കാൻ കഴിയില്ല,”പൊട്ടൻ കണ്ട പൂവ്,എന്നാക്കിയാലോ?”
“മതി മതി..”എല്ലാവരും ഒന്നിച്ചുപറഞ്ഞു.
രാധാകൃഷ്ണൻ ബൈക്ക് സ്റ്റാർട്ട് ചെയ്തത് പോകാൻ തുടങ്ങി.ജോർജ് കുട്ടി പറഞ്ഞു,”നിങ്ങൾ കൊണ്ടുവന്ന ഈ സാധനംകൂടി എടുത്തോണ്ട് പോ”:
“ഏതു സാധനം? ”
ജോർജ് കുട്ടി അവർ കൂട്ടിക്കൊണ്ടുവന്ന ആ മനുഷ്യനുനേരെ വിരൽ ചൂണ്ടി.

(തുടരും)

ജോൺ കുറിഞ്ഞിരപ്പള്ളി

രാജു കാഞ്ഞിരങ്ങാട്

പിന്നെയും വന്നു കരേറി വിഷുദിനം
കൈനീട്ടമായെന്തു നൽകണമിന്നു ഞാൻ
വന്ദിച്ചിരുന്നൊരു മണ്ണിനെയിന്നാര്
വന്ധ്യയായ് തീർത്തതിന്നുത്തരം ചൊല്ലാമോ?!

അമ്മതൻ മണ്ണല്ലൊ നന്മയേകി നമ്മെ
ഉണ്മയിലേക്കു നടത്തിച്ചിരുന്നത്
പൂജകളെല്ലാമെ വ്യാജമായി,യിന്ന്
ആർത്തിയാലാകെയും മൂർന്നു കുടിക്കുന്നു

വിഷമേകി അമ്മയാം മണ്ണിനെ മെല്ലവേ
കൊല്ലുന്നതുണ്ട് മനുഷ്യരാം മക്കൾ
അമ്മതൻ സ്നേഹ വരദാനമായ് പണ്ട്
കായ്ഫലമെന്തെന്തു തന്നിരുന്നു

ചക്കയും, മാങ്ങയും, വെള്ളരി, മത്തനും, –
വെണ്ട, വഴുതിന,നൽപ്പയറും,
കദളിവാഴപ്പഴം, കാഞ്ചനകൊന്നപ്പൂ ,
നാൽക്കാലികൾക്കുമാ,മോദമെങ്ങും

മഴ പെയ്യാനാളുകളേറെയായെങ്കിലും
കുറവില്ല വെള്ളത്തിനന്നൊട്ടുമേ.
വൃദ്ധിയേറും നല്ല പൃഥ്വിയന്നൊക്കെയും
യൗവ്വന യുക്തയായ് വാണിരുന്നു

കൊല്ലാതെ കൊല്ലുന്നു മക്കളിന്നമ്മയെ
കൊന്നയോ പൂക്കാതെ നിന്നിടുന്നു
വിഷു പച്ചയെങ്ങുമേ,യില്ലാതെയായിന്ന്
വിഷ പച്ചയെങ്ങും തഴച്ചിടുന്നു

രാജു കാഞ്ഞിരങ്ങാട്

സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട്
അച്ഛൻ :- കല്ല്യാടൻ വീട്ടിൽ കണ്ണൻ നായർ
അമ്മ :- കെല്ലറേത്ത് കാർത്ത്യായനിയമ്മ
ഭാര്യ :- അഴീക്കോടൻ ശോഭന
മക്കൾ:- രസ്ന ,രസിക, രജിഷ
ജോലി: – തളിപ്പറമ്പ ആർട്സ് & സയൻസ് കോളേജ് കാഞ്ഞിരങ്ങാട്
ആനുകാലികങ്ങളിൽ എഴുതാറുണ്ട്
ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട്
തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് )എന്നിവ ലഭിച്ചിട്ടുണ്ട്
പ്രസിദ്ധീകരിച്ച പുസ്തകൾ:-
1, ആസുരകാലത്തോടു വിലാപം
2 ,കാൾ മാർക്സിന്
3, കണിക്കൊന്ന (ബാലസാഹിത്യം )
4. ഒരു സ്ത്രീയും പറയാത്തത്
എന്നീ കവിതാ സമാഹാരങ്ങൾ ‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവൽ മലയാള രശ്മി  മാസികയിൽ  ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു.

ഫോൺ :- 9495458138

 

മെട്രിസ് ഫിലിപ്പ്

മേടപ്പൊന്നണിയും, കൊന്ന പൂക്കളുമായി വിഷുക്കാലം എത്തിയിരിക്കുന്നു. എല്ലാ വായനക്കാർക്കും വിഷു ആശംസകൾ. മേടമാസത്തിലെ നനുത്ത പുലർകാലത്ത് ശ്രീകൃഷ്ണ ഭഗവാന്റെ മുൻപിൽ കൊന്നപ്പൂക്കളും, ഫലങ്ങളും ഒരുക്കി കണികാണുവാൻ മലയാളികൾ ഒരുങ്ങി കഴിഞ്ഞിരിക്കുന്നു. മലയാളികൾക്ക് ഓണം പോലെ തന്നെ ആണ് വിഷുവും. വിഷുക്കാലം ഉത്സവങ്ങളുടെയും വിളവെടുപ്പിന്റെയും കൂടി ഉള്ള ഒരു ആഘോഷമാണ്. കൊയ്ത്തുകഴിഞ്ഞ പാടശേഖരങ്ങളിൽ, വെള്ളരിയും, പയറും, പാവലും, പടവലവും, എല്ലാം വിഷു ഒരുക്കത്തിനായി വിളഞ്ഞു നിൽക്കുന്ന നയന മനോഹര കാഴ്‌ചകൾ മലയാളക്കരയിൽ കാണുവാൻ സാധിക്കും. സ്നേഹത്തിന്റെ, സാഹോദര്യത്തിന്റെ, നന്മയുടെ, ഒരു ഒത്തു ചേരലായി ഈ വിഷുക്കാലം മാറണം. പുലർകാലത്ത് കാണുന്ന ആദ്യകാഴ്ച്ചയിൽ പുഞ്ചിരി തൂകി നിൽക്കുന്ന ഭഗവാന്റെ അനുഗ്രഹം നേടിയാൽ ഈ വർഷം അനുഗ്രഹപ്രദമാകും.

ഇന്ന് നമ്മുടെ എല്ലാം ആഘോഷങ്ങൾ വളരെ വലുതായി മാറിയിരിക്കുന്നു. നാട്ടിലും മറുനാട്ടിലും ഉള്ള ഓരോ കാഴ്ച്ചകളും അപ്പപ്പോൾ സോഷ്യൽമീഡിയ വഴി പങ്കു വെക്കപ്പെടുന്നത് കൊണ്ട് നാടും മറുനാടും വളരെ അടുത്താണെന്ന് തോന്നിപോകും. അത്രമാത്രം സോഷ്യൽമീഡിയ വളർന്നു കഴിഞ്ഞിരിക്കുന്നു. മനുഷ്യർ മതങ്ങളുടെ പേരിൽ പരസ്പരം സംഘട്ടനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു. ഇതുകൊണ്ടെല്ലാം എന്ത് നേട്ടമാണ് ഉണ്ടാകുന്നത് എന്ന് ആരും ചിന്തിക്കുന്നില്ല. പെട്ടന്ന് ഓരോ വിഷയത്തിലും പ്രതികരിക്കുന്നവരാണ് മലയാളികൾ. അതിന്റെ ഒരു ഉദാഹരണം ആണ് കഴിഞ്ഞ ദിവസം വയറലായ കോളേജ്സ്റുഡന്റ്സിൻെറ ഡാൻസ്. അതിൽ വരെ മതങ്ങളെ, വിഷയമാക്കുന്ന, മത ഭ്രാന്തൻമാരെ ആട്ടിയകറ്റണം. കോവിഡ് എന്ന മഹാമാരിയിൽ, തളരാതെ, മുന്നോട്ട് പോകാം.

2021 വിഷുക്കാലം കൂടുതൽ അർത്ഥപൂർണ്ണമാക്കി ജീവിതം മനോഹരമാക്കാം. ഓരോ വ്യക്തിയ്ക്കും ഒരു ജീവിതം മാത്രമേ ഉള്ളു. പകയും സ്നേഹമില്ലായ്‌മയും ദൂരെക്കളയാം. ജീവിതം പങ്കുവെക്കലിന്റെയും പരസ്നേഹത്തിന്റെയും കൂടിചേരൽ ആക്കാം. കണി ഒരുക്കി, വിഷു കൈ നീട്ടം വാങ്ങി, സദ്യ ഉണ്ട്, വിഷു പടക്കം പൊട്ടിച്ച് ഈ വിഷുക്കാലം ആഘോഷിക്കാം. ജാതിയുടെയും മതത്തിന്റെയും അതിർ വരമ്പുകൾ തകർത്ത് നല്ല മനുഷ്യരായി മാറാം. എല്ലാ മലയാളികൾക്കും സ്നേഹം നിറഞ്ഞ വിഷു ആശംസകൾ.

Copyright © . All rights reserved