literature

രാജു കാഞ്ഞിരങ്ങാട്

എന്തിനാ,യെന്തിനാ,യോണമേ നീ
എന്നിട്ടുമെന്നരികത്തണഞ്ഞു
ചെമ്പകപ്പൂവില്ല, ചെങ്കതിർക്കുലയില്ല
ഊയലാടാൻ മരച്ചില്ലയില്ല
എന്തിനാ,യെന്തിനാ,യോണമേ നീ
എന്നിട്ടുമെന്നരികത്തണഞ്ഞു

ആരാമമില്ല, ആലോലം കിളിയില്ല
ആരോമലേ നിന്നെ വരവേൽക്കുവാനായി –
ആരാരുമേ കാത്തുനിൽപ്പതില്ല
അല്ലലാൽ നൊന്തു കേണീടുമീ നാട്ടിൽ
എന്തിനാ, യെന്തിനായ് ഓണമേ നീ
എന്നിട്ടുമെന്നരികത്തണഞ്ഞു

തുമ്പയും, തുള്ളാട്ടം തുള്ളണ തുമ്പിയും
പൂക്കളിറുക്കുവാൻ ബാലകരും
ഭാവന സുന്ദരമാക്കും മനസ്സില്ല
നേരിമില്ലാർക്കുമിന്നൊന്നിനോടും
എന്തിനാ ,യെന്തിനാ,യോണമേ നീ
എന്നിട്ടുമെന്നരികത്തണഞ്ഞു

സുന്ദരമായൊരു നല്ലനാളെ
സൃഷ്ടിയോർമ്മിപ്പിക്കാൻ നീയണയേ
ചിന്തയില്ലാത്തൊരു മാനവൻ്റെ
ചിന്തയിൽപാറും കറൻസിമാത്രം
എങ്കിലുമോണമേ വന്നുവല്ലോ
നീ,യൊരുവട്ടംകൂടി യോർമിപ്പിക്കുവാൻ

രാജു കാഞ്ഞിരങ്ങാട്

സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട്
അച്ഛൻ :- കല്ല്യാടൻ വീട്ടിൽ കണ്ണൻ നായർ
അമ്മ :- കെല്ലറേത്ത് കാർത്ത്യായനിയമ്മ
ഭാര്യ :- അഴീക്കോടൻ ശോഭന
മക്കൾ:- രസ്ന ,രസിക, രജിഷ
ജോലി: – തളിപ്പറമ്പ ആർട്സ് & സയൻസ് കോളേജ് കാഞ്ഞിരങ്ങാട്
ആനുകാലികങ്ങളിൽ എഴുതാറുണ്ട്
ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട്
തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് )എന്നിവ ലഭിച്ചിട്ടുണ്ട്
പ്രസിദ്ധീകരിച്ച പുസ്തകൾ:-
1, ആസുരകാലത്തോടു വിലാപം
2 ,കാൾ മാർക്സിന്
3, കണിക്കൊന്ന (ബാലസാഹിത്യം )
4. ഒരു സ്ത്രീയും പറയാത്തത്
എന്നീ കവിതാ സമാഹാരങ്ങൾ ‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവൽ മലയാള രശ്മി മാസികയിൽ ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു.

ഫോൺ :- 9495458138

 

ഹരിഗോവിന്ദ് താമരശ്ശേരി

കാലാനുസൃതമായ മാറ്റങ്ങളും പരിഷ്‌കാരങ്ങളും നാഗരികതയുമെല്ലാം നമുക്ക് പുതിയൊരു പരിവേഷം നല്‍കിയെങ്കിലും എന്നും ഗൃഹാതുരത ഉണര്‍ത്തുന്ന മധുര സങ്കല്‍പ്പമാണ് മലയാളിക്ക് ഓണം. ഓണമെന്ന് കേള്‍ക്കുമ്പോള്‍ തന്നെ തുമ്പയും, കണ്ണാന്തളിയും, നെല്ലിയും, മുക്കൂറ്റിയും, തുളസിയും, കരവീരകവും, ചിലന്നിയും, കോളാമ്പിയും, കൃഷ്ണക്രാന്തിയും, കൃഷ്ണകിരീടവും, അരളിയുമെല്ലാം പ്രകൃതിയുടെ ഓര്‍മ്മകളായി നമ്മിലേക്ക് കുടിയേറുന്നത് ഒരു പക്ഷെ നമ്മുടെ പൂര്‍വികര്‍ നമുക്ക് വിശുദ്ധി കൈവിടാത്ത നല്‍കിയ ഐതിഹ്യങ്ങളുടെ ഗുണഫലങ്ങളാകാം. ഇത്തരം ഐതിഹ്യങ്ങളുടെ സത്ത ചരിത്രവസ്തുതകളെ മാനിച്ചുകൊണ്ടുതന്നെ പുതു തലമുറകളിലേക്ക് കൈമാറേണ്ട ബാധ്യത ഓരോ മലയാളിക്കും ഉണ്ട്.

ഓണം മലയാളികളുടേത് മാത്രമാണെന്ന വാദം ചരിത്രപരമായി ശരിയല്ല എന്ന് രേഖപ്പെടുത്തിയിട്ടുള്ള വിശ്രുതങ്ങളായ ഒട്ടനവധി പുരാവൃത്തങ്ങളും നിരീക്ഷണങ്ങളൂം പ്രചാരത്തിലുണ്ട്. വേദങ്ങളിലെവിടെയും മഹാബലിയെ കുറിച്ചോ വാമനനെ കുറിച്ചോ പരാമര്ശിക്കപ്പെടുന്നില്ലെങ്കിലും മഹാഭാരതം മുതലിങ്ങോട്ട് രാമായണത്തിലും, ഭാഗവതത്തിലും മഹാബലിവാമന കഥ പരാമര്ശിക്കപ്പെടുന്നുണ്ട്. മഹാബലി ആരെന്നുള്ളതിന് ഐതിഹ്യങ്ങളും ചരിത്ര രേഖകളും പലതുണ്ട്. ഹിരണ്യ കശിപുവിന്റെ പുത്രനായ പ്രഹ്‌ളാദന്റെ പൗത്രനാണ് മഹാബലിയെന്ന് പുരാണങ്ങളില്‍ പ്രതിപാദിക്കുന്നുണ്ട്. തൃക്കാക്കര വാണിരുന്ന മഹാബലിപെരുമാളിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചതെന്നും ചരിത്രകാരന്മാര്‍ അനുമാനിക്കുന്നുണ്ട്. പശ്ചിമേഷ്യയിലെ ടൈഗ്രീസ്, യൂഫ്രട്ടീസ് നദീതടങ്ങളില്‍ ബി സി രണ്ടും മൂന്നും സഹസ്രാബ്ദങ്ങളില്‍ വര്‍ത്തിച്ചിരുന്ന അസീറിയയിലാണ് മഹാബലിയുടെയും ഓണത്തിന്റെയും തുടക്കമെന്ന് എന്‍ വി കൃഷ്ണ വാര്യരെപ്പോലുള്ള ചരിത്ര ഗവേഷകര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അസീറിയയുടെ തലസ്ഥാനമായിരുന്ന നിനവെ പട്ടണത്തില്‍ നടത്തിയ ഉദ്ഘനനങ്ങളില്‍ നിന്ന് അസീറിയ ഭരിച്ചിരുന്ന രാജവംശ പരമ്പരയിലെ ഒരു രാജാവായിരുന്നിരിക്കാം മഹാബലി എന്ന് കണക്കാക്കപ്പെടുന്നു. ‘അസൂര്‍ ബാനിപ്പാല്‍’ എന്ന് അറിയപ്പെട്ടിരുന്ന ചക്രവര്‍ത്തിയാണ് പിന്നീട് മഹാബലിയായി അറിയപ്പെട്ടത് എന്നും പറയപ്പെടുന്നു. പുരാണങ്ങളില്‍ പറയപ്പെടുന്ന ശോണിതപുരം ബലിയുടെ പുത്രനായ ബാണന്റെ രാജധാനിയാണ്. ഈ ശോണിതപുരവും അസ്സീറിയയുടെ തലസ്ഥാനമായ നിനേവയും ഒന്നുതന്നെയാണെന്നും ദ്രാവിഡരുടെ മൂലവംശങ്ങളില്‍ ഒന്ന് അസ്സീറിയയില്‍ നിന്നും കുടിയേറിപ്പാര്‍ത്തവരാണെന്നും എന്‍ വി സൂചിപ്പിക്കുന്നുണ്ട്. ഇന്നത്തെ സിറിയയുടെയും, ഈജിപ്റ്റിന്റെയുമെല്ലാം മാതൃദേശമായിരുന്ന അസീറിയയില്‍നിന്ന് ഏതോ ചരിത്രാതീത കാലത്തു ലോകത്തിന്റെ നാനാഭാഗത്തേക്ക് കുടിയേറിയ ജനവര്ഗങ്ങളില്‍ മലയാളികളടങ്ങുന്ന സമൂഹം മാത്രം ആ ചക്രവര്‍ത്തിയുടെയും, ഓണമായി പിന്നീട് പരിണമിച്ച ആഘോഷത്തിന്റെയും ചരിത്രത്തെ ഐതിഹ്യമാക്കി കൂടെ കൊണ്ടുനടന്നതാകാം എന്ന് കരുതിപ്പോരുന്നു.

സംഘകാല കൃതികളായ മധുരൈകാഞ്ചിയിലും, തിരുപല്ലാണ്ട് ഗാനത്തിലുമെല്ലാം ദ്രാവിഡത്തനിമ പുലര്‍ത്തുന്ന ആഘോഷമായി ഓണം പ്രതിപാദിക്കപ്പെടുന്നുണ്ട്. ചേരമാന്‍ പെരുമാള്‍ മാമാങ്കത്തിന്റെ തീരുമാനമനുസരിച് ബുദ്ധമത പ്രചരണം തടയുവാനും ജനങ്ങള്‍ക്കിടയില്‍ ഐക്യം ഉറപ്പിക്കുവാനും ഒരു ദേശീയോത്സവമായി വിളംബരം ചെയ്ത് ഓണം വിപുലമായി ആഘോഷിക്കുവാന്‍ ആരംഭിച്ചതായി മഹാകവി ഉള്ളൂര്‍ ഓണത്തെ മാമാങ്കവുമായി ബന്ധപ്പെടുത്തി പരാമര്‍ശിക്കുന്നുണ്ട്. ചേരമാന്‍ പെരുമാള്‍ മതം മാറി മക്കത്തുപോയത് ചിങ്ങമാസത്തിലെ തിരുവോണനാളിലാണെന്നും അദ്ദേഹത്തോടുള്ള ആദരസൂചകമായി ആ ദിവസം പുതുവര്ഷപ്പിറവിയായി ആഘോഷിക്കുവാന്‍ തുടങ്ങിയെന്നും മലബാര്‍ മാന്വലിന്റെ രചയിതാവായ വില്യം ലോഗന്‍ അഭിപ്രായപ്പെടുന്നു. തിരുവോണം ബുദ്ധമതത്തിന്റെ സംഭാവനയാണെന്ന് മറ്റൊരു വാദം നിലനില്‍ക്കുന്നു. ഓണത്തിനു പരശുരാമാനുമായി ബന്ധപ്പെടുത്തി പറഞ്ഞുപോരുന്ന വേറൊരു ഐതിഹ്യവും നിലവിലുണ്ട്.
ഇത്തരത്തില്‍ ഓണത്തിന്റെ ഉത്ഭവത്തെക്കുറിച്ച് ചരിത്രമതപണ്ഡിതന്മാരുടെ ഇടയില്‍ അഭിപ്രായ ഭിന്നതകള്‍ ഉണ്ടെങ്കിലും, പൊതുവെ ചരിത്രത്തെയും സ്മാരകങ്ങളെയും തനിമവിടാതെ നിലനിര്‍ത്തുവാന്‍ മലയാളികള്‍ക്ക് സാധിക്കുണ്ടോ എന്നത് തര്‍ക്കവിധേയമാണെങ്കിലും, മറ്റനേകം സംസ്‌കാരങ്ങള്‍ കൈയൊഴിഞ്ഞ ഓണം പോലൊരു ഉത്സവം ഇന്നും ചരിത്ര വസ്തുതകള്‍ മാറ്റിനിര്‍ത്തി ഒരു ഐതിഹ്യമായി നിലനിര്‍ത്തുവാന്‍ മലയാളിക്ക് സാധിക്കുന്നുണ്ട് എന്നതില്‍ നമുക്ക് അഭിമാനിക്കാം.

ഏതിലും മതരാഷ്ട്രീയ ചിന്തകള്‍ തിരുകുന്ന ഇക്കാലത്തും ഓണം പോലൊരു മിത്ത് വൈവിധ്യമേറിയ ആഘോഷങ്ങള്‍ കൊണ്ട് നമ്മെ പരസ്പരം അടുപ്പിക്കുന്നു. കേരളത്തില്‍ എങ്ങും പ്രചുരപ്രചാരം സിദ്ധിച്ച തുമ്പിതുള്ളല്‍, തൃക്കാക്കര അത്തപൂവട, ആറന്മുള ഉത്രട്ടാതി വള്ളംകളി, തൃപ്പൂണിത്തുറ അത്തച്ചമയം, വടക്കേ മലബാറിലെ ഓണത്താര്, ഓണപ്പൊട്ടന്‍, അമ്പലപ്പുഴ വേലകളി, വള്ളുവനാട്ടിലെ ഓണവില്ല്, കുന്നംകുളത്തെ ഓണത്തല്ല്, തൃശൂരിലെ പുലിക്കളി, എന്നിങ്ങനെ ജാതിമതവര്‍ഗ്ഗവര്‍ണ്ണദേശ വ്യത്യാസമില്ലാതെ മലയാളികളെ ആഘോഷങ്ങള്‍ കൊണ്ട് ഒരുമിപ്പിക്കുന്നതില്‍ ഓണം വഹിക്കുന്ന പങ്ക് ചെറുതല്ല.

ലോകത്തെവിടെ മലയാളി ഉണ്ടെങ്കിലും അവിടെ ഓണമുണ്ട്. പ്രവാസിയായ മലയാളിയെയും മാവേലി സങ്കല്പത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന മുഖ്യ ഘടകം ഒരുപക്ഷെ സ്വന്തം നാട്ടില്‍ ജീവിച്ചു മതിവരാതെ നാടുകടക്കേണ്ടിവന്ന അവസ്ഥ തന്നെയായിരിക്കണം.
ഉത്തരാധുനികതയുടെ ജീവിതപ്പാച്ചിലില്‍ ഉത്രാടപ്പാച്ചിലിനും, തിരുവോണത്തിനും, ആചാരങ്ങളുടെ തനിമയ്ക്കുമെല്ലാം മങ്ങലേറ്റു തുടങ്ങിയിരിക്കുന്നു. പ്രവാസികളുടെ ഓണമെന്ന സങ്കല്പം സദ്യയിലേക്കും, തിരുവാതിര കളിയിലേക്കും ചുരുങ്ങുമ്പോഴും, ആഘോഷങ്ങള്‍ ലഹരിയില്‍ ഒതുങ്ങുമ്പോഴും, ജനങ്ങള്‍ക്കിടയില്‍ ഏറ്റവും ജനകീയനായി ജീവിച്ച ജനാധിപത്യ വാദിയായ ഒരു മാവേലിയെ മനസ്സിലെവിടെയോ സൂക്ഷിക്കുവാന്‍ കഴിയുന്നു എന്നത് വര്‍ത്തമാനകാലത്തും പ്രവാസി മലയാളിയുടെ സ്വപ്നങ്ങള്‍ക്ക് നിറവും പ്രതീക്ഷയും പകരുന്നുണ്ട്. പ്രവാസിയില്‍ പ്രവൃത്തിക്കുന്ന ആ നിഷ്‌കളങ്കമായ മാവേലി മനസ്സു തന്നെയാകാം ഓണം മലയാളക്കരയെക്കാള്‍ മനോഹരമായി ഞങ്ങളാണ് ആഘോഷിക്കുന്നതെന്ന അതിവാദം ഓരോ പ്രവാസിയെക്കൊണ്ടും അഭിമാനപൂര്‍വ്വം പറയിപ്പിക്കുന്നതും!

ഏതെങ്കിലും ഒരു മതത്തിന്റെയോ, ദേശത്തിന്റെയോ, ഭാഷയുടെയോ, മാത്രമായി നിലനില്‍ക്കാന്‍ കഴിയാതെ എല്ലാവര്‍ക്കും പങ്കുചേരുവാന്‍ ഇടമുള്ള പ്രകൃതിയുടേതായ ഉത്സവമായി ഏകദേശം രണ്ടായിരത്തിലേറെ വര്‍ഷങ്ങളായി നമ്മോടൊപ്പം നിലല്‍ക്കുകയാണ് ഓണം എന്ന സങ്കല്പം. വൈലോപ്പിള്ളി ശ്രീധരമേനോന്‍ സൂചിപ്പിക്കുന്നതുപോലെ ഒരിക്കലും അവസാനിക്കുവാന്‍ പാടില്ലാത്തതായ ഒരു സ്വപ്നമായി ഓണം ഒട്ടനവധി പുരുഷായുസ്സിനുമപ്പുറം നിലനില്‍ക്കേണ്ടതുണ്ട്. മനുഷ്യരാശിയുടെ ഉത്ഭവം മുതല്‍ തന്നെ പ്രകൃതിയോടും പൂക്കളോടുമെല്ലാം പുലര്‍ത്തിവന്ന ആദിമമായ സൗഹൃദത്തിന്റെ ഓര്‍മ്മപ്പെടുത്തലുകള്‍ ഒരു ചെറിയ ചെപ്പിനകത്താക്കി പുതു തലമുറയ്ക്ക് കൈമാറുവാന്‍ ഓണം എന്ന ഐതിഹ്യത്തെ മലയാളിക്ക് കൂടെ കൊണ്ടുനടന്നെ മതിയാകൂ.

‘നരയുടെ മഞ്ഞുകള്‍ ചിന്നിയ ഞങ്ങടെ
തലകളില്‍ മങ്ങിയൊതുങ്ങിയിരിപ്പൂ
നിരവധി പുരുഷായുസ്സിന്നപ്പുറ
മാളിയോരോണപ്പൊന്‍ കിരണങ്ങള്‍’ –

‘ഓണപാട്ടുകാര്‍’ (വൈലോപ്പിള്ളി)

ഏവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍ നേര്‍ന്നുകൊള്ളുന്നു

 


ഹരിഗോവിന്ദ്
എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് ഐരാപുരത്ത് ജനനം. ഇപ്പോള്‍ ഇംഗ്ലണ്ടില്‍ ബക്കിങ്ഹാംഷെയറില്‍ എയ്ല്‍സ്ബറിയില്‍ താമസം. നാഷണല്‍ ഹെല്‍ത്ത് സര്‍വീസില്‍ (NHS) ബിസിനസ്സ് ഇന്റലിജിന്‍സ് മാനേജരായി ജോലി ചെയ്യുന്നു. UK correspondent ആയി ടീവീ ചാനലുകളിലും പത്രമാധ്യമങ്ങളിലും റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. സിനിമ, കവിത, സാഹിത്യം എന്നിവ ഇഷ്ട മേഖലകളാണ്.

 

സുരേഷ് നാരായണൻ

ചിത്രകാരാ,
എൻറെ നെറ്റിത്തടങ്ങൾ നിനക്കുള്ളതാണ്.

കൂടെ വന്ന കാലിഗ്രാഫിക്കാനോട്
കവിളുകളാൽ തൃപ്തിപ്പെടുവാൻ പറയൂ!

ചുണ്ടുകളോ?
ഹും! അതൊരു കവി
എന്നേ പതിച്ചുവാങ്ങിയതാണ്; നാവുൾപ്പെടെ!

പിൻകഴുത്താകട്ടെ,
ഒരു ടാറ്റൂ കലാകാരന്
പണയപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു.

പ്രിയ ചിത്രകാരാ,
നിൻറെ ഭാഷണം അവസാനിപ്പിക്കുക;
ജോലി തുടങ്ങുക!

ശില്പികൾക്കും ഗവേഷകർക്കുമായി മറ്റുഭാഗങ്ങൾ എത്രനാൾ കാത്തുനിൽക്കും?!

സുരേഷ് നാരായണൻ

വൈക്കത്തിനടുത്ത് വെള്ളൂർ സ്വദേശി .16 വർഷത്തെ ബാങ്കിംഗ് പരിചയം. ഇപ്പോൾ ധനലക്ഷ്മി ബാങ്കിൽ .ജോലിയോടൊപ്പം എഴുത്ത്, ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി, യാത്രകൾ അങ്ങനെ തുടർന്നു പോരുന്നു. മാധ്യമം, പ്രസാധകൻ, രിസാല,കലാകൗമുദി, ദേശാഭിമാനി, മംഗളം ഉൾപ്പെടെയുള്ള ആനുകാലികങ്ങളിലും, മാതൃഭൂമി, മനോരമ ഉൾപ്പെടെ നിരവധി ഓൺലൈൻ പോർട്ടൽ മാസികകളിലും കഥ, കവിത, ലേഖനങ്ങൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. മലയാളം ഷോർട്ട് ഫിലിമുകളും ചെയ്തിട്ടുണ്ട്. പ്രഥമ കവിതാ സമാഹാരം വയലിൻ പൂക്കുന്ന മരം കഴിഞ്ഞ ഡിസംബറിൽ പുറത്തിറങ്ങി. എൻ വി ഭാസ്കരൻ കവിതാപുരസ്കാരജേതാവ്

കഥ – വിഷ്ണു പകൽക്കുറി

ഇരട്ടമുഖം
°°°°°°°°°°°°°
തിരയിളക്കമില്ലാത്തകടലിനെ സാക്ഷി നിർത്തി അജയഘോഷ് അവസാന കവിത ചൊല്ലി

അന്നുവരെ ആരും കേൾക്കാത്തൊരുശബ്ദം ഉച്ചത്തിൽ മുഴങ്ങിയൊടുവിൽ അതൊരു പൊട്ടിക്കരച്ചിലായ്

അകത്തും പുറത്തും രണ്ടു വ്യക്തിത്വമുള്ളവൻ പെണ്ണിന്റെ മനസ്സും ആണിൻ്റെരൂപവും. ഒൺപതിൻ്റെ ഒൻപത് കവിതകൾ…. പ്രമുഖൻ്റെവാക്കുകൾ കാതിൽ മുഴങ്ങി

നാട്ടുകാരും വീട്ടുകാരും കാറിത്തുപ്പിയത് തൻ്റെ മുഖത്തേക്ക് ആയിരുന്നു.. അവഹേളനങ്ങളും പൊട്ടിച്ചിരികളും ഓർത്തെടുത്ത് അവസാനവരികളെഴുതി മണൽത്തിട്ടയിലേക്കെടുത്തുവച്ച് നിറഞ്ഞുവന്ന കണ്ണുകൾ തുടച്ച് പാറിപ്പറന്നമുടിയിഴകളൊതുക്കി കക്കൾ ചവിട്ടിമെതിച്ച് ചുറ്റും നോക്കികടലിലേക്കിറങ്ങി അവസാനത്തെക്കുളിയ്ക്ക് ഒരു തിര അയാൾക്ക്‌മേലേക്കുമറിഞ്ഞു

അയാളുടെ ജീവിതം തന്നെ ആരോഎഴുതിയഒരുകവിതയായിരുന്നു

ജീവിതത്തിൽ തോറ്റു തുന്നം പാടി നട്ടെല്ലു വളഞ്ഞുപോയവനെന്നുള്ള ഭാര്യയുടെ ആക്ഷേപം

മനസ്സിലേക്ക് ഒരു നിമിഷം കഴിഞ്ഞകാല ദുരന്തങ്ങളത്രയും മിന്നിമറഞ്ഞുപോയി

കാലുകൾ ചവിട്ടി നിൽക്കാൻ ഇടം തേടി കൊണ്ടിരുന്നു

വെള്ളത്തിൽ മുങ്ങിത്താഴ്ന്നത് കരയിലിരുന്ന രണ്ടു പേർ കണ്ടു.. ദേ നോക്കൂ അയാൾ മുങ്ങുന്നത്.. വേഗം വാ..

കടലിലേക്ക് ഓടുന്നതിനിടയിൽ അയാളുടെ അവസാന കവിതയിൽ ഒരുവൻ്റെ കാൽ പതിച്ചു വികൃതമായി

ആൾക്കൂട്ടത്തിൽ ഒളിപ്പിച്ചു വയ്ക്കാൻ കഴിയാത്ത മുഖമായി അജയഘോഷ് മാറി

വെള്ളത്തോടെവലിച്ചുകരയ്ക്കിടുമ്പോൾ അവസാന ശ്വാസവുമെടുത്ത് അയാൾ പുതിയരാകാശം തേടിപ്പോയിരുന്നു

ആൾക്കൂട്ടത്തിൽ നിന്നൊരുവൻ മണൽത്തിട്ടയിലിരുന്ന കടലാസ് കഷണം എടുത്തുനിവർത്തി വായിച്ചു

ആരോടും പരാതിയും പരിഭവവും ഇല്ല, അക്ഷരങ്ങളോട് ഞാൻ പൊരുതി തോറ്റിരിക്കുന്നു! വേട്ടക്കാരനൊപ്പവും
ഇരകൾക്കൊപ്പവും നിൽക്കുന്നനീതി പീഠത്തിൽ എനിക്ക് വിശ്വാസമില്ല! ഒന്നിൻ്റെയും മറുപുറം സുതാര്യമല്ല..

ഞാൻ പോകുന്നു..
എന്ന് സ്വന്തം

അജയ്…….

ആത്മഹത്യക്കുറിപ്പ് വായിച്ചവൻ നെടുവീർപ്പിട്ടു.. എന്തൊക്കെയോ എഴുതിപ്പിടിപ്പിച്ചിരിക്കുന്നു…

അവനാപേപ്പറിലെ ചിലവാചകങ്ങൾ എഴുതി ഫേസ്‌ബുക്കിലിട്ടു…മറ്റൊരു അജയഘോഷ്.. അവിടെ പിറക്കുന്നത്..
കൂട്ടം കൂടിയവർ അറിഞ്ഞില്ല..

പ്രമുഖ മാധ്യമങ്ങൾ മരണം റിപ്പോർട്ട് ചെയ്തു.. പ്രമുഖ കവി ആത്മഹത്യ ചെയ്തു
ജീവിച്ചിരുന്നപ്പോൾ കിട്ടാതെ പോയ ബഹുമതികൾ..അജയഘോഷിൻ്റെകവിതകളെതേടിയെത്തി..
വീട്ടുകാരും നാട്ടുകാരും ഒടുവിൽ കരഞ്ഞു..
എന്തിനോവേണ്ടി..

വിഷ്ണു പകൽക്കുറി

കൊല്ലം ജില്ലയിൽ ചടയമംഗലത്ത് 1991-ൽ ജനനം.ഇപ്പോൾ തിരുവനന്തപുരം പകൽക്കുറിയിൽ താമസം. വിദ്യാഭ്യാസം : BA. കേരളത്തിലെ പ്രമുഖ ഫൈവ്സ്റ്റാർ റിസോർട്ടുകളിൽ ജോലി ചെയ്തു.  ഇപ്പോൾ പ്രവാസിയാണ് (ദുബായ്)

ആദ്യമായി അച്ചടി മഷിപുരണ്ടത് തനിമ കത്തുമാസികയിലായിരുന്നു.
വരികളുടെ ഭൂപടം,കാവ്യഞ്ജലി2020,പരോളിലിറങ്ങിയ കവിതകൾ, ചിന്താരാമത്തിലെ കാവ്യമന്ദാരങ്ങൾ,മലയാളകവിത2021
എന്നീപുസ്തകങ്ങളിൽ കവിതകൾഉൾപ്പെട്ടിട്ടുണ്ട്.

ബുക്ക് കഫേ സാഹിത്യ പുരസ്‌കാരം 2021, മലയാളം സാഹിത്യ ചർച്ചാവേദി പുരസ്കാരം 2021 നേടിയിട്ടുണ്ട് 
“മുറിവുത്തുന്നിയ ആകാശം” ആദ്യകവിതാ സമാഹാരമാണ്. രണ്ടാമത്തെ കവിതാസമാഹാരം.. ഭാഷാ ബുക്ക്സിൻ്റെ പണിപ്പുരയിലാണ്.
[email protected]
What’sup : 9895974961

ഐശ്വര്യ ലക്ഷ്മി.എസ്സ്.

അടച്ചിടലിന്റെ രണ്ടാംപാതിയിൽ
വീണ്ടുമൊരു ഓണംകൂടി
അതിജീവനത്തിന്റെ പാഠങ്ങളിൽ ചേർത്തിടാനായ്

മുന്നെ ഓലക്കുടയും മെതിയടിയും കുംഭവയറുമായെത്തിയൊരു മാവേലിയിന്നിതാ
സാനിട്ടൈസറും മുഖാവരണവുമായി മുന്നിൽ

അത്തപ്പൂക്കളമത്സരമിന്നു
ഓൺലൈൻ മത്സരമായി
മാറിയനേരമതുമൊരു മാറ്റമായ് നമുക്കിന്ന്

ഓണക്കോടി വാങ്ങാൻ
കടകൾതോറും കയറിയിറങ്ങും പതിവിന്നു
ഓണലൈൻ
വ്യാപാരത്തിലായതുമൊരു പുതുമ

ആർത്തു രസിച്ചൊരു ഓണാഘോഷ പരിപാടികളിന്നു ഓൺലൈൻ പ്ലാറ്റ് ഫോമിൽ
അകന്നിരുന്നാടി തിമർക്കയായ്

ഒത്തുചേരുവാനാവില്ലെന്നാലും
ഒരുമിക്കും ഒരുനേരമെങ്കിലും വീഡിയോ കോളിൽ
പങ്കുവയ്ക്കലും കരുതലുമായ്

ഉള്ളതുകൊണ്ടൊരോണം പോലെ
ഒരുക്കീടുമൊരു സദ്യയും
തൂശനിലയിലായ്
ചേർത്തു വിളമ്പും കരുതലുമതിൽ

തോറ്റു പോവില്ലൊരുനാളിലും
അകന്നിരിക്കുമീ നാളും അകലുവാൻ അധികമില്ലിനി
ഈ ഓണവും പിന്നെയൊരു മുത്തശ്ശിക്കഥയായിടും

ഐശ്വര്യ ലക്ഷ്മി.എസ്സ്.

സ്വദേശം പത്തനംതിട്ട ജില്ലയിലെ കുന്നന്താനം. ടി സി എസ്സിൽ അസിസ്റ്റന്റ് സിസ്റ്റം എഞ്ചിനീയർ ട്രയിനി. മലയാളം യു കെ ഉൾപ്പെടെയുള്ള ആനുകാലികങ്ങളിൽ കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അച്ഛൻ ശശിധര കൈമൾ. അമ്മ ഇന്ദു കുമാരി. ഇമെയിൽ വിലാസം [email protected]

മെട്രിസ് ഫിലിപ്പ്

“മാവേലി നാടുവാണീടും കാലം മാനുഷ്യരെല്ലാരുമൊന്നുപോലെ…”, “പൂ വിളി, പൂ വിളി പൊന്നോണമായി…”എന്ന് ഒക്കെ, ഉച്ചത്തിൽ ഏറ്റുപാടുന്ന നാളുകൾ വരവായ്. അതെ, മലയാളികളുടെ സ്വന്തം ഓണക്കാലം. ജാതിമത വ്യത്യാസമില്ലാതെ ലോകം, മുഴുവൻ ഉള്ള മലയാളികൾ ആടിപാടി നൃത്തം ചെയ്ത്, പുലികളിയും, കോൽ കളിയും, വടം വലിയും നടത്തി, ആഘോഷത്തിമർപ്പിൽ ആറാടുന്ന ദിനങ്ങൾ എത്തി കഴിഞ്ഞിരിക്കുന്നു. എന്നാൽ കോവിഡ് എന്ന മഹാമാരികൊണ്ട്, അടിച്ചു പൊളിച്ച് ഓണം ആഘോഷിക്കുവാൻ മലയാളിക്ക് പറ്റാതായിരിക്കുന്നു.

ഓണം എന്നാൽ മലയാളികളുടെ ഒരു വികാരമാണ്. കാണം, വിറ്റും ഓണം ഉണ്ണണം എന്നാണ് പറയാറ്‌. കഴിഞ്ഞ 4 വർഷങ്ങൾ ആയി മലയാളികൾക്ക് ഓണം അന്യമായിരിക്കുന്നു. രണ്ട് പ്രളയവും, നിപ്പയും, കൊറോണയും, കൊണ്ട് ഓണമെല്ലാം ആർഭാടരഹിതമായി തീർന്നു. ഇപ്പോൾ ജീവൻ നിലനിർത്താൻ പാടുപെടുമ്പോൾ എങ്ങനെ ഓണം ആഘോഷിക്കും, അല്ലേ മലയാളികളെ. സർക്കാർ, തരുന്ന
കിറ്റ് കൊണ്ട് ഓണം ഉണ്ണാം അല്ലെ.

തൃപ്പുണിത്തറയിലെ അത്തചമയ ഘോഷയാത്രകൊണ്ട് ആരംഭിക്കുന്ന ഓണം ആഘോഷങ്ങൾ, സമാപിക്കുന്നത്, കേരളസർക്കാരിന്റെ ഓണം വാരാഘോഷസമാപനയാത്രകൊണ്ടാടിയിരുന്നത്, എല്ലാം ഈ കൊറോണകാലംകൊണ്ട്, ഉപേക്ഷിക്കേണ്ടിവന്നിരിക്കുന്നു. ജീവന്റെ വിലയാണ് പ്രദാനം എന്നത് കൊണ്ട് ഓരോരുത്തരും സ്വയം ആഘോഷങ്ങളിൽ നിന്നും പിന്മാറിക്കൊണ്ട്, കരുതലിന്റെ ഓണം ആക്കി മാറ്റിക്കൊണ്ട് ഈ വർഷത്തെ ഓണത്തെ വരവേൽക്കാം.

ഓണകാലത്തിന് തുടക്കമേകുന്നത് അത്തം ദിനം തൊട്ടാണ്. പൂവും, പൂവിളികളുമായി 2021 ഓണക്കാലത്തെ നമുക്ക് വരവേൽക്കാം. പാതാളത്തുനിന്നും എഴുന്നൊള്ളി വരുന്ന മാവേലിതമ്പുരാൻ, തന്റെ പ്രജകൾ, മുഖാവരണവും വച്ച്, കൈയിൽ സാനിറ്റൈസറും പിടിച്ചു നിൽക്കുന്നതാണു കാണുവാൻ പോകുന്നത്. വൃത്താകൃതിയിൽ ഉള്ള പൂക്കളത്തിനുപകരം, മാസ്കിന്റെ രൂപത്തിൽ ഉള്ള ബഹുവർണ്ണ പൂക്കളം കണ്ടു തമ്പുരാൻ മൂക്കത്ത് വിരൽ വെച്ച് അത്ഭുതത്തോടെ നിൽക്കുന്ന കാഴ്ച്ചയാണ് കാണുവാൻ പോകുന്നത്.

നിറപറയിൽ, തെങ്ങിൻ പൂക്കുലയും, പൂക്കളത്തിൻ അരികിൽ, സ്വർണ്ണ വിളക്കിൽ നിറദീപം പ്രശോഭിച്ചു കൊണ്ടും, കോടിമുണ്ടും, കസവുസാരിയും, അണിഞ്ഞുകൊണ്ട് നിൽക്കുന്ന മലയാളികൾ. “എന്ത് ഭംഗി, നിന്നെ കാണാൻ” എന്ന് കൂട്ടുകാർ പറയുന്നത്, കൂടുതലായി, ഓണവസ്‌ത്രാധാരണം, കണ്ടല്ലേ കൂട്ടരേ.

ഇന്ന് എല്ലാം ഓൺലൈൻ ആയി തീർന്നിരിക്കുന്നു. ഓണസദ്യ ഓർഡർ ചെയ്താൽ വീട്ടിൽ എത്തിച്ചു കൊടുക്കും. മലയാളികളുടെ കൂട്ടായുള്ള, കുടുംബ ഒത്തുചേരലും, ഒന്നിച്ചുള്ള ഓണസദ്യ ഒരുക്കലും എല്ലാം പൊയ് മറഞ്ഞിരിക്കുന്നു. സോഷ്യൽ മീഡിയായുടെ അതിപ്രസരംകൊണ്ട്, എല്ലാവരും ഫോണിൽ തലകുമ്പിട്ടിരിക്കുന്നു. പഴയകാല, സ്നേഹം എല്ലാം മാറ്റപ്പെട്ട്, മുഖത്തുവിരിയുന്ന, പുഞ്ചിരിക്കുവരെ ആത്മാർഥതയില്ലാത്തതായി തീർന്നിരിക്കുന്നു.

ഈ ഓണക്കാലം കരുതലിന്റെയും, സ്‌നേഹത്തിന്റെയും, പങ്കുവെക്കലിന്റെയും, അപരനെയും ചേർത്തുപിടിക്കാൻ കഴിയുന്ന നല്ല മനസ്സിന്റെ ഉടമകൾ ആയി തീരാം. പൊന്നിൻചിങ്ങമാസത്തിന്റെ ഭംഗിയിൽ സന്തോഷിക്കാം. ഒരു നുള്ള് പൂക്കൾ എല്ലാവർക്കും പങ്കുവയ്ക്കാം. നല്ലമനസ്സോടെ, പുഞ്ചിരിച്ചുകൊണ്ട്, നന്മകൾ ഉണ്ടാകുവാൻ ആശംസിക്കാം. എല്ലാ മലയാളം യുകെ വായനക്കാർക്കും, സമ്പൽസമൃദ്ധിയും, സന്തോഷവും, സ്നേഹവും നിറഞ്ഞ ഓണം ആശംസിക്കുന്നു.

മെട്രിസ് ഫിലിപ്പ്

കോട്ടയം ജില്ലയിലെ ഉഴവൂർ സ്വദേശിയായ മെട്രീസ് ഫിലിപ്പിൻെറ നിരവധി ലേഖനങ്ങൾ, വിവിധ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. “നാടും മറുനാടും: ഓർമ്മകൾ കുറിപ്പുകൾ”, “ലൈഫ് ഈസ് ബ്യൂട്ടിഫുൾ” എന്നി ലേഖന സമാഹാരങ്ങൾ, സിംഗപ്പൂർ പ്രവാസി പബ്ലിക്കേഷൻ പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളാ പ്രവാസി കോൺഗ്രസ് അവാർഡ്, സിംഗപ്പൂർ പ്രവാസി എക്സ്പ്രസ്സ് അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഈ കോവിഡ് കാലത്ത് അടുത്ത പുസ്‌തകം എഴുതി കൊണ്ടിരിക്കുന്നു. കലാ, വായന, എഴുത്ത്, സാമൂഹ്യപ്രവർത്തനം, എന്നിവ ചെയ്യുന്നു.
ഭാര്യ മജു മെട്രീസ്, മക്കൾ: മിഖായേൽ, നഥാനിയേൽ, ഗബ്രിയേൽ.
[email protected]
+6597526403
Singapore

ഡോ.ഉഷാറാണി .പി.

നീയെൻ്റെ പ്രണയിനി
അറിയാത്ത പ്രണയിനി
അതിരുള്ള പ്രണയിനി.

അരുതിൻ്റെ ലോകത്തിൽ
ആത്മാനുരാഗമൊരപരാധമത്രേ.
അറിയാതെ പ്രണയിച്ചതുമപരാധം
പറയാതെ പറഞ്ഞു,പരിഭവിച്ചു
നീയുരുകുമ്പോൾ ഞാനലിഞ്ഞു.

ഇന്നു ഞാൻ നിൻ്റെ അരികിലാണ്.
നിൻ്റെ വാക്കുകൾ കേൾക്കുന്നു,
നൊമ്പരമറിയുന്നു,
നിന്നിൽ ഞാൻ പ്രീതനാവുന്നു.

ഒടുവിൽ എന്നെ നീ അറിഞ്ഞതും
എന്നെത്തിരഞ്ഞു മിഴികളനന്തതയിൽ തൊടുത്തതും
പിന്നെയവ ഒഴുകിപ്പരന്നതും
അമർത്തിയ ഗദ്ഗദവും ഞാൻ കണ്ടറിഞ്ഞു
എൻ്റെ വിരലുകളിൽ നിൻ്റെ കണ്ണുനീർ
ഞാൻ പകർന്നു.

സുകൃതക്ഷയം,
എനിക്കു വിരലുകളില്ല…
പ്രിയേ ഞാനാത്മാവു മാത്രം.

എനിക്കു ദേഹമില്ല,
നിന്നെത്തൊടാൻ വിരലുകളില്ല,
തലോടാൻ കരങ്ങളില്ല,
അണയാനില്ല കാലുകളും
പാരതന്ത്ര്യമോ പ്രണയമെന്നും?

പ്രാണൻ പറിച്ചു ഞാൻ പ്രണയിച്ചതേയുള്ളൂ
പ്രാണൻ വെടിഞ്ഞകന്നതിനു ശേഷവും
തേടിയതു നിന്നെ മാത്രം
നേടിയതന്നു ഞാൻ
കനവുറങ്ങാത്ത മിഴി നോട്ടം
നേടിയതിന്നു ഞാൻ
കണ്ണീരുണങ്ങാത്ത മിഴി നോട്ടം

കരയാതെ സഖീ…
കരയുവാൻ പോലുമാകാത്തവൻ ഞാൻ
അല്ലെങ്കിലൊരു കരച്ചിലല്ല ജീവിതം
കാത്തിരിപ്പാണ് ജീവിതം.
ഇന്നില്ലാത്തവ നാളെയെന്നും
നാളെയില്ലെങ്കിലടുത്ത ജന്മമെന്നും,
ജന്മമില്ലാത്ത ഞാനെന്തു ചെയ്യാൻ.

എങ്കിലും ജനിക്കാം,
നിന്നെ പ്രണയ പുഷ്പങ്ങൾ ചൂടിക്കാം,
എനിക്കും നിനക്കുമിടയിൽ
പറയാതെ പോയവ പറയാം
പകൽ സ്വപ്നങ്ങളിൽ രമിക്കാം
ഇതെൻ്റെ ആത്മ നിവേദനം.

ഡോ.ഉഷാറാണി .പി

തിരുവനന്തപുരം ജില്ലയിൽ മണക്കാടിനടുത്ത് 1975 ൽ ജനനം. കെ.ജി.പ്രഭാകരനാചാരിയും കെ.പത്മവുമാണ് മാതാപിതാക്കൾ. ഗവ.സ്കൂൾ മണക്കാട്, ആൾ സെയിൻ്റ്സ് കോളേജ് തിരുവനന്തപുരം, ഗവ.യൂണിവേഴ്സ് റ്റി കോളേജ് തിരുവനന്തപുരം, ശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റി തിരുവനന്തപുരം കേന്ദ്രം എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം കഴിഞ്ഞ് കേരള യൂണിവേഴ്‌സിറ്റിയിൽ നിന്നും മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റു നേടി. സ്വകാര്യ മേഖലയിലെ വിദ്യാലയങ്ങളിലെ അദ്ധ്യാപികയായിരുന്നു. ഇപ്പോൾ ആറ്റുകാൽ ചിന്മയ വിദ്യാലയത്തിൽ. ആനുകാലികങ്ങളിൽ സാഹിത്യരചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘ആത്മ നിവേദനം’ എന്ന കവിതാ സമാഹാരവും പ്രസിദ്ധീകരിച്ചു.

വിലാസം: പ്രഭാതം, ടി.ആർ.ഏ-39, താവലോട് നഗർ, മുട്ടത്തറ, തിരുവനന്തപുരം – 8.
ഫോൺ – 9746201959

ശുഭ

വസന്തം തിരയുന്നു നമ്മെ വീണ്ടുമി
ഓണപ്പുലരിയിൽ പൂക്കളം തീർക്കുവാൻ.
കാലം ഉതിർക്കുന്ന മഹാവ്യാധിയിൽ
കൈവിട്ടു പോയോ ഓണപ്പുലരികൾ .
പലവർണ്ണ പൂക്കളും ഇലവട്ട സദ്യയും
കൈകൊട്ടിക്കളിയും ഇനി ഓർമ്മ മാത്രം.
പുത്തനുടുപ്പിൻ പകിട്ടു കാട്ടാൻ തമ്മിൽ
ഒത്തുകൂടാതെ കുട്ടികളും .
ഇനിയെത്ര കാലം മുഖം മൂടിയിട്ട്,
തമ്മിലറിയാതെ അകലങ്ങൾ താണ്ടണം.
ഇനിയെന്ന് നമ്മൾ ഒന്നായ് ചേർന്ന്
ഓണപ്പുലരിയെ വരവേൽക്കും.
തുമ്പയും തുളസിയും നുള്ളി പൂക്കളം-
തീർക്കുന്ന ബാല്യങ്ങൾ ഇനി ഓർമ്മ മാത്രമോ?
സമ്പൽ സമൃദ്ധമായിരുന്നൊരി –
നാടിൻ്റെ ചേതന എങ്ങോ മറഞ്ഞിരിക്കുന്നു .
വസന്തവും വർണ്ണവും ഇഴചേർന്നൊഴുകുന്നരോണം,
ഇനിയെന്ന് കേരള മണ്ണിൽ തിരികെയെത്തും?
കാത്തിരിക്കുന്നു ഞാനാ നന്മതൻ പുലരിയെ ,
കാത്തിരിക്കുന്നു ഞാനാ മാവേലിനാടിനെ .
വരുമെന്ന് കാതോരം ആരോ ചൊല്ലി.
വരവേൽപ്പിനായി ഒന്നായി കാത്തിരിക്കാം …
ഒരുമതൻ ഓണത്തിനായ് കാത്തിരിക്കാം …

ശുഭ

കേരള ഹൈക്കോടതിയിൽ ഐ.ടി സെക്ഷനിൽ സോഫ്റ്റ്‌വെയർ ടെക്നിക്കൽ ലീഡ് ആയി വർക്ക് ചെയ്യുന്നു. വായിക്കാൻ ഏറെ ഇഷ്ടം വയലാർ കവിതകൾ. പ്രണയരാവ്, മഴ എന്നി രണ്ടു കവിതകൾ മലയാളംയുകെയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വരികൾ എഴുതുന്നതിനൊപ്പം അതിന് ഈണം കൊടുത്ത് പാടി നോക്കുന്നത് അതിലേറെ ഇഷ്ടപ്പെടുന്നു. എഴുത്തിൻ്റെ പ്രധാന ഇടം സാമൂഹ്യ മാധ്യങ്ങൾ തന്നെ .
മറ്റു രചനകൾ
കവിതകൾ – ഒറ്റ മന്ദാരം, ഇനി എത്രനാൾ ,ഓർമ്മ ,നീകാത്തിരുന്നാൽ.
ചെറുകഥകൾ – അന്ന് പെയ്ത അതേ മഴ, കശാപ്പിൻ്റെ അന്ത്യം, കണ്ണിൽ നിന്നും കണ്ണിലേക്ക്, അമ്മക്കിളി

ഭർത്താവ് – അജേഷ്

ഷിജോ തോമസ്‌ ഇലഞ്ഞിക്കൽ

അവളുമായി മിണ്ടാതായിട്ട് മൂന്നുവർഷമായി…

മനസ്സ് വിങ്ങി പൊട്ടുകയാണ് , ഒരു സമാധാനവുമില്ല…..

ധ്യാനം കൂടി നോക്കി; ഒരു മാറ്റവുമില്ല !!!

പൂജിച്ച രക്ഷകെട്ടി രക്ഷയില്ല !!!

ഓതിച്ച തകിട് പരീക്ഷിച്ചു; ഫലം – പരാജയം!!

ഏകാന്തതയുടെ തടവറയിൽ തണുത്ത കഞ്ഞിയും മോന്തിയിരിക്കുമ്പോൾ വായിലെന്തോ തടഞ്ഞു!

ചൂണ്ടുവിരൽ വായിലിട്ട് തിരഞ്ഞുനോക്കി … സാധനം വിരലിലുടക്കി – നാക്ക്!

ധ്യാനത്തിന് അലമുറയിട്ട നാക്ക് ,

രക്ഷ കെട്ടിയപ്പോൾ മന്ത്രങ്ങൾ പിറുപിറുത്ത നാക്ക് ,

തകിട് ഓതിയപ്പോൾ ഓളിയിട്ട നാക്ക്….

ദൈവങ്ങളെക്കാണുമ്പോൾ ഒച്ച വെക്കുന്ന നാക്ക്, മനുഷ്യരെക്കാണുമ്പോൾ എന്തേ മിണ്ടുന്നില്ല ?

ഈ ബോധോദയത്തോടെയാണ് അന്നത്തെ കഞ്ഞികുടിയവസാനിപ്പിച്ചത്.

സിദ്ധാർത്ഥന് ബോധിവൃക്ഷം ….എനിക്ക് തണുത്ത കഞ്ഞി;

ബോധോദയത്തിന് ഓരോരുത്തർക്കും ഓരോ കാരണങ്ങൾ.

 

പിറ്റേന്നുതന്നെ അവളെച്ചെന്ന് കണ്ടു, സംസാരിച്ചു – സമാധാനം .

ഇന്ന് ഞങ്ങളിരുവരും കൂടിയിരുന്ന് നല്ല ചൂടു കഞ്ഞി കുടിക്കുന്നു , നല്ല രുചി !!!
വാക്കിലും, നാക്കിലും.

ഷിജോ തോമസ്‌ ഇലഞ്ഞിക്കൽ

ഇംഗ്ലണ്ടിലെ രജിസ്റ്റേർഡ് സോഷ്യൽ വർക്കറാണ്. സൈക്കോളജിയിൽ ബിരുദാനദരബിരുദം. UK യിൽ വിവിധ ഇടവകകളിൽ Children and Youth പേഴ്‌സണാലിറ്റി ഡെവലപ്മെൻറ്, റിട്രീറ്റ് പ്രോഗ്രാമുകൾ നടത്തിവരുന്നു. കൂട്ടിനൊരുദൈവം, നന്മയുടെനിറം, Charge & Change എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഭാര്യ: ജിംസി
മക്കൾ: ഹെയ്‌സൽമരിയ, ഹെലേനറോസ് , ഹെവൻലി ഗ്രേസ്

Email: [email protected]
Mobile: 07466520634

 

 

ബാബുരാജ് കളമ്പൂർ

നേരേ നടക്കാൻ
കഴിയാത്ത നേരുകൾ
പോരിൻ വടികുത്തി
നീങ്ങുന്ന കാലത്ത്
ആരു നീ ..യാരു നീ
യുൺമതൻ നേർവര
തേടി നടക്കുവോൻ
ഭ്രാന്തൻ .. നിശാചരൻ.!?

നാമെന്ന വാക്കു
മരിക്കുന്ന കാലത്ത് ..
ഞാനെന്ന ഭാവം
ഭരിക്കുന്ന ലോകത്ത്‌..
ആരു നീ..യാരുനീ
സ്നേഹക്കുളിർകാറ്റു
തേടി നടന്നു
തളർന്നവൻ ദു:ഖിതൻ.!?

താരാട്ടു പാട്ടിലും
തായ്മൊഴിത്തേനിലും
നെഞ്ചിലെപ്പൈങ്കിളി
ക്കൊഞ്ചലിന്നുള്ളിലും
കത്തിപ്പടരും
വിഷംചേർത്തു വില്ക്കുന്ന
ശപ്തകാലത്തിന്റെ
കൂരിരുൾപ്പാതയിൽ,
ആരു നീ..യാരു നീ..
നന്മതൻ നന്തുണി
മീട്ടി നടക്കുവോൻ
ഭ്രാന്തൻ .. നിശാചരൻ.?!

ഉന്മാദമാളിപ്പടർന്ന
നിൻ ചിന്തയിൽ..
മിന്നിത്തിളങ്ങുന്ന
നിന്റെ സ്വപ്നങ്ങളിൽ..
എന്നോ മറന്ന
പഴയ കാലത്തിന്റെ
പൊൻകതിർ കാൺകിലോ..
ഭ്രാന്തരീ ഞങ്ങളും.

 

ബാബുരാജ് കളമ്പൂർ.

കവി, കഥാകാരൻ,വിവർത്തകൻ -മഹാഭാരതം, വാല്മീകി രാമായണം എന്നിവയുടെ പുനരാഖ്യാനവും തീമഴക്കാലം, വാരണാവതം, പശ്ചിമായനം എന്നീ നോവലുകളും ഉൾപ്പടെ അമ്പതിലേറെ പുസ്തകങ്ങളുടെ രചയിതാവ്. മലയാളം – തമിഴ് ഭാഷകളിൽ കഥകൾ എഴുതുന്നു. എറണാകുളം ജില്ലയിലെ പിറവത്തിനടുത്ത് കളമ്പൂർ സ്വദേശി .
Mob: 8075245980/E – Mail: [email protected]

RECENT POSTS
Copyright © . All rights reserved